close
Sayahna Sayahna
Search

സാഹിത്യവാരഫലം 1990 10 14


സാഹിത്യവാരഫലം
Mkn-05.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1990 10 14
ലക്കം 787
മുൻലക്കം 1990 10 07
പിൻലക്കം 1990 10 21
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

പാരമ്പര്യത്തെ തള്ളിപ്പറയുന്ന യുവാക്കന്മാരുടെ തലമുറ അവര്‍ക്കു മുന്‍പുള്ള തലമുറയെ മനസ്സിലാക്കുന്നില്ല. നിരാകരിക്കല്‍ മാത്രമാണ് അവരുടെ പ്രവര്‍ത്തനം.

ധൈഷണിക കാര്യങ്ങളില്‍ മുന്നില്‍ നിൽക്കുന്ന ഒരു പത്രാധിപര്‍ എന്നോടു പറഞ്ഞു: “നമ്മളൊക്കെ ബി.എ. എം.എ. പരീക്ഷകള്‍ക്കുവേണ്ടി നാലുകൊല്ലം പഠിച്ചു. ഈ ചെറിയ കാലയളവുകൊണ്ട് നമ്മള്‍ അഭ്യസിച്ചതു തുച്ഛം. മഹാസാഗരം പോലുള്ള അറിവിന്റെ ഒരു കണികയുടെ ആയിരത്തിലൊരംശംപോലും നമുക്കു കിട്ടുന്നില്ല. സാമ്പത്തിക ശാസ്ത്രത്തില്‍ എനിക്കുള്ള അറിവു നിസ്സാരം. താങ്കള്‍ മലയാളം മുഴുവനും മനസ്സിലാക്കിയെന്ന് വിചാരിക്കുന്നുണ്ടോ?” ഞാന്‍ മറുപടി നൽകി: “എനിക്കും ഒരു ബിന്ദുവിന്റെ ആയിരത്തിലൊരംശം മാത്രമേ കിട്ടിയിട്ടുള്ളു”. പത്രാധിപര്‍ തുടര്‍ന്നു: “സത്യമിതാണെങ്കില്‍ ചെറിയ കാലയളവുകൊണ്ട് എം.ബി.ബി.എസ്. പരീക്ഷ ജയിക്കുന്നവര്‍ ശരീരശാസ്ത്രവും ഔഷധശാസ്ത്രവും സാകല്യാവസ്ഥയില്‍ മനസ്സിലാക്കിയെന്ന മട്ടില്‍ പെരുമാറുന്നതു ശരിയാണോ?” “അല്ല” എന്നു ഞാന്‍ അറിയിച്ചു.

ഏതു സാഹിത്യത്തെക്കുറിച്ചും നമുക്കുള്ള അറിവ് ഇതുപോലെ തുച്ഛമാണ്; ക്ഷുദ്രമാണ്. പക്ഷേ അതല്ല എഴുത്തുകാരുടെ സ്ഥിതി. സാഹിത്യപാരാവാരം മുഴുവനും കലക്കി കുടിച്ചിരിക്കുന്നു എന്നാണ് അവരുടെ മട്ട്. ചെറുപ്പക്കാര്‍ക്കാണ് ഈ അഹന്ത കൂടുതലെന്നു ഞാനെഴുതുമ്പോള്‍ അവര്‍ സദയം ക്ഷമിക്കണം. പുതിയ തലമുറയ്ക്കു പഴയ തലമുറയില്‍നിന്ന് വിഭിന്നത ആവഹിക്കണമെന്നുണ്ടെങ്കില്‍ പഴയ തലമുറയുടെ സ്വഭാവമാകെ അറിഞ്ഞേ പറ്റു. അതു ചെയ്തില്ലെങ്കില്‍ നവീനതയ്ക്കു അസ്തിത്വമുണ്ടാകില്ല. നമ്മുടെ ദോഷം അതാണ്. പാരമ്പര്യത്തെ തള്ളിപ്പറയുന്ന യുവാക്കന്മാരുടെ തലമുറ അവര്‍ക്കു മുന്‍പുള്ള തലമുറയെ മനസ്സിലാക്കുന്നില്ല. നിരാകരിക്കല്‍ മാത്രമാണ് അവരുടെ പ്രവര്‍ത്തനം.

നൈപോളിന്റെ ഇന്ത്യ

‘നൈപോളിന്റെ ഇന്ത്യ’ എന്ന പ്രയോഗം എന്റേതുതന്നെ എന്നു പറയാന്‍ വയ്യ. നമ്മുടെ രാജ്യത്തെ നിന്ദിച്ചുകൊണ്ട് അദ്ദേഹം 1964-ല്‍ പ്രസിദ്ധപ്പെടുത്തിയ An Area of Darkness എന്ന പുസ്തകം നിരൂപണം ചെയ്യുന്ന വേളയില്‍ പ്രശസ്തനായ കവി നിസ്സിം ഇസീകീയല്‍ (Nissim Ezekiel) നടത്തിയ പ്രയോഗമാണ് അത്. നൈപോളിന്റെ ഇന്ത്യ ഒന്ന്, ഇസീകീയലിന്റെ ഇന്ത്യ മറ്റൊന്ന് എന്ന് അര്‍ത്ഥം. നൈപോളിനെപ്പോലെ വസ്തുതകളെ അയാഥാര്‍ത്ഥീകരിക്കാതെയും സ്ഥൂലീകരിക്കാതെയും ഇന്ത്യയെക്കുറിച്ചു പുസ്തകമെഴുതാവുന്നതാണെന്ന് അദ്ദേഹം ആ നിരൂപണത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ വര്‍ഷം നൈപോള്‍ പ്രസിദ്ധപ്പെടുത്തിയ India — A Million Mutinies Now (Rupa and co. Rs. 250) എന്ന പുസ്തകത്തിന്റെ 520 പുറങ്ങളും വായിച്ചുതീര്‍ത്തപ്പോള്‍ — പ്രയാസപ്പെട്ടു വായിച്ചുതീര്‍ത്തപ്പോള്‍ — എനിക്ക് ഇസീകീയല്‍ വാഴ്ത്തപ്പെടട്ടെയെന്നു ബഹുശഃപ്രഘോഷിക്കേണ്ടതാണെന്നു തോന്നിപ്പോയി. അത്രയ്ക്കു പക്ഷപാത സങ്കീര്‍ണ്ണമാണ് ആ ഗ്രന്ഥം. സത്യം ഇതില്‍ അസത്യമായിഭവിക്കുന്നു; പ്രകാശം ഇരുട്ടായും. യുക്തിക്കു നാലു കാലുണ്ടെന്നാവാം നൈപോള്‍ വിചാരിക്കുന്നത്. അതിനെ അദ്ദേഹം ‘ഇന്ത്യാവിരോധം’ എന്ന വടികൊണ്ടടിക്കുന്നു. അത് തെക്കും വടക്കും കിഴക്കും പടിഞ്ഞാറും ദേശങ്ങളിലേക്ക് ഓടുന്നു. ഓടുന്ന വേളയില്‍ ഏതു വിളക്കുകാലുകണ്ടാലും ഒരുകാല്‍ പൊക്കിനിന്ന് മണ്ണിനു നനവുണ്ടാക്കുന്നു. അടുത്തു ചെല്ലുന്നവനു നാറ്റവും നൈപോളിന്റെ വാക്കുകള്‍തന്നെ കേള്‍ക്കുക: In India, with its layer below layer of distress and cruelty, it had to come as disturbance. It had to come as rage and revolt. India was now a country of a million little mutinies. ഇന്ത്യയിലെ വിപത്തുകളും ക്രൂരതകളും ക്രോധാവേശമായും വിപ്ലവമായും പ്രത്യക്ഷങ്ങളാവുന്നു. ഈ രാജ്യത്ത് ലക്ഷക്കണക്കിനു കൂട്ടലഹളകള്‍ ഉണ്ടുപോലും. സായ്പിന് ഇഷ്ടപ്പെടുന്ന ഈ പ്രസ്താവം ശരിയാണെന്നു കാണിക്കാന്‍ നൈപോള്‍ ഒരു പ്രാതിനിധ്യസ്വഭാവവുമില്ലാത്ത കുറെ ആളുകളെ വിവിധ പ്രദേശങ്ങളില്‍നിന്നു കൊണ്ടുവന്നു നമ്മുടെ മുന്‍പില്‍ നിറുത്തുന്നു. അവരെക്കൊണ്ടു സംസാരിപ്പിക്കുന്നു. സംസാരം എപ്പോഴും ഇന്ത്യയെ നിന്ദിക്കുന്ന തരത്തിലായിരിക്കും. ഒരാള്‍ പറയുന്നു: The present day maharajas are the ministers. Indira Gandhi was a maharani (Page 184) ഇന്ത്യാക്കാരാകെ കള്ളന്മാരും ‘വൃത്തികെട്ടവ’ന്മാരും ആണെന്നു തെളിയിക്കാന്‍വേണ്ടി കര്‍ണ്ണാടക സര്‍ക്കാരിലെ മന്ത്രിയായിരുന്ന പ്രകാശിന്റെ മുന്‍പിലെത്തിയ ഒരു വില്ലേജ് എക്കൗണ്ടന്റിന്റെ ചിത്രം വരയ്ക്കുന്നു നൈപോള്‍. അയാള്‍ സര്‍ക്കാരിന്റെ വകയായ

ഏതു സാഹിത്യത്തെക്കുറിച്ചും നമുക്കുള്ള അറിവ് തുച്ഛമാണ്; ക്ഷുദ്രമാണ്. പക്ഷേ അതല്ല എഴുത്തുകാരുടെ സ്ഥിതി. സാഹിത്യപാരാവാരം മുഴുവനും കലക്കി കൂടിച്ചിരിക്കുന്നു എന്നാണ് അവരുടെ മട്ട്.

അയ്യായിരം രൂപ അപഹരിച്ചു. സസ്പെന്‍ഷനിലുമായി. അയാള്‍ പ്രകാശിനെ കാണാന്‍ വന്നതറിഞ്ഞ് നൈപോള്‍ അദ്ദേഹത്തോടു ചോദിച്ചു: “Did the man cry? Did he drop to the ground and hold your legs?” മന്ത്രിയുടെ മറുപടി: “He might have cried the first night, after he’d been caught. But after a year he’s become hardened (Page 183).

ജോലിക്കുവേണ്ടി പ്രകാശിനെ കാണാനെത്തിയ ഒരു പാവം കുഞ്ഞിനെയും കൊണ്ടു എത്തുന്നതും മന്ത്രിയുടെ കാൽക്കല്‍ വീഴുന്നതും വീഴുന്നതിനുമുമ്പ് കുഞ്ഞിന്റെ പാൽക്കുപ്പി മന്ത്രിമന്ദിരത്തിന്റെ കോണ്‍ക്രീറ്റ് തറയില്‍ ഭദ്രമായി വയ്ക്കുന്നതും ആ Wretched man മന്ത്രിയുടെ ആജ്ഞയനുസരിച്ച് എഴുന്നേൽക്കുന്നതും പേടിച്ചുപോയ കുഞ്ഞിന്റെ വായില്‍ അയാൾ പാൽക്കുപ്പി കടത്തിവയ്ക്കുന്നതുമൊക്കെ എന്ത് ഉത്സാഹത്തോടെയാണെന്നോ നൈപോള്‍ വര്‍ണ്ണിക്കുന്നത്. (പുറം 187) ഈ രീതിയിലുള്ള അനേകം ക്ഷുദ്രസംഭവങ്ങളിലൂടെ യഥാര്‍ത്ഥമായ ഇന്ത്യയെ കാണാനാണ് നോബല്‍ സമ്മാനത്തിന് കൈയും നീട്ടിയിരിക്കുന്ന ഈ സാഹിത്യകാരന്റെ ആഹ്വാനം.

ആശയങ്ങളെ കഴുത്തിനു കുത്തിപ്പിടിച്ച് കോണ്‍ക്രീറ്റ് തറയില്‍ ഇടിച്ചിട്ട് രക്തമൊലിപ്പിക്കുകയാണ് നൈപോള്‍. ഈ ചോരയാണ് ഇന്ത്യ എന്നു അദ്ദേഹം ഉദ്ഘോഷിക്കുന്നു. ഒരിടത്തും ഭാരതീയരുടെ മഹനീയമായ സംസ്കാരത്തെക്കുറിച്ചോ മറ്റു രാജ്യങ്ങളില്‍ ഇല്ലാത്ത നമ്മുടെ ലോലഭാവങ്ങളെക്കുറിച്ചോ ഒരു വാക്കുപോലുമില്ല. ഭാരതം ഭാരതീയര്‍ക്ക് അമ്മയാണ്. ഏതമ്മയ്ക്കാണ് ന്യൂനതകളില്ലാത്തത്? ആ ന്യൂനതകളുണ്ടെങ്കിലും അമ്മ അമ്മയല്ലാതാവുന്നില്ല. അവര്‍ കുഞ്ഞുങ്ങളെ സ്നേഹിക്കും. കുഞ്ഞുങ്ങള്‍ അവരെയും, നൈപോളന്റെ ദൃഷ്ടിയില്‍ ഭാരതം പൂതനയാണ്. ശിശുക്കള്‍ സ്തന്യപാനം നടത്തി അവരെ കൊല്ലുന്നത്രേ. ഒരു ഇംഗ്ലീഷ് വാക്കാണ് ഈ ‘ചവറി’ന് യോജിക്കുന്നത്. Deceptive (വഞ്ചനാത്മകം)

ചുണ്ടെവിടെ?

ഹാസ്യസാഹിത്യകാരനായ ജഗതി എന്‍.കെ. ആചാരിയോടൊരുമിച്ച് ഞാനൊരു സമ്മേളനത്തിനു പോയി. ആലപ്പുഴ സനാതന ധര്‍മ്മ കലാലയത്തിലെ യൂണിയന്‍ ഉദ്ഘാടനമാണെന്നാണ് ഓര്‍മ്മ. ജഗതി നേരമ്പോക്കുകള്‍ പറഞ്ഞു കുട്ടികളെ ചിരിപ്പിച്ചു. അവയില്‍ ഒന്ന്: ജഗതിയുടെ അച്ഛന്‍ ശബരിമലയില്‍ പോയിട്ടു തിരിച്ചെത്തി. നീണ്ട താടി ഷേവ് ചെയ്തു കളയാന്‍വേണ്ടി ബാര്‍ബര്‍ ഷോപ്പില്‍ കയറി കസേരയില്‍ ഇരിപ്പുറപ്പിച്ചു. ക്ഷുരകന്‍ അദ്ദേഹത്തെ ആകെയൊന്നു നോക്കിയിട്ട് ഒരു ബീടികത്തിച്ച് നീട്ടി. അദ്ദേഹം പറഞ്ഞു: “ഏയ് ഇല്ലയില്ല. ഞാന്‍ ബീടി വലിക്കില്ല.” ക്ഷുരകന്‍ അതുകേട്ടു പറയുകയായി: “അങ്ങു ബീടിവലിക്കില്ല എന്ന് എനിക്കുമറിയാം. പക്ഷേ ചുണ്ട് എവിടെയാണെന്ന് എനിക്കറിയണ്ടേ കത്തി പ്രയോഗിക്കുന്നതിനുമുന്‍പ്?”

തോമസ് ജോസഫ് കലാകൗമുദിയില്‍ എഴുതിയ ‘മരിച്ചവരുടെ സംഗീതം’ എന്ന ചെറുകഥ വായിച്ചപ്പോള്‍ ഞാനൊരു ക്ഷുരകനായി മാറി. ഫാന്റസികളുടെ രോമങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നു നീണ്ടിരിക്കുന്നു. പ്രമേയമെന്ന അധരം എവിടിരിക്കുന്നുവെന്ന് എനിക്കറിയാൺ മേല. നിരൂപണത്തിന്റെ ബീടി കത്തിച്ചു കൊടുക്കാമെന്നു വിചാരിച്ചപ്പോള്‍ ബീടിയുമില്ല, തീപ്പെട്ടിയുമില്ല. വര്‍ദ്ധിച്ച വിനയത്തോടെ ഞാന്‍ ഈ അയ്യപ്പനോടു പറയുന്നു: വേറെയേതെങ്കിലും അത്യന്താധുനിക ഷോപ്പില്‍ പോകൂ. അവിടെയുള്ള ക്ഷുരക നിരൂപകന്‍ വിദഗ്ദ്ധനായിരിക്കും.

* * *

Edgar Lee Master എന്ന കവിയുടെ കാവ്യങ്ങള്‍ എനിക്കു ഇഷ്ടമാണ്. വിശേഷിച്ചും ‘നിശ്ശബ്ദത’യെക്കുറിച്ചുള്ള കാവ്യം.

“നിങ്ങളുടെ കൈയില്‍ പെട്ടെന്നു കയറിപ്പിടിക്കുന്ന, മരിക്കാന്‍ പോകുന്ന മനുഷ്യന്റെ നിശ്ശബ്ദത. അതുണ്ട്. അച്ഛനു സ്വന്തം ജീവിതത്തിന്റെ വിശദീകരണം നൽകാന്‍ കഴിയാതെ വരുമ്പോള്‍ അച്ഛന്റെയും മകന്റെയും ഇടയ്ക്ക് നിശ്ശബ്ദതയുണ്ട്. ഭര്‍ത്താവിന്റെയും ഭാര്യയുടെയും ഇടയ്ക്കു നിശ്ശബ്ദതയുണ്ട്. തകര്‍ന്ന രാഷ്ട്രങ്ങളെയും പരാജയപ്പെട്ടവരെയും ആവരണം ചെയ്യുന്ന നിശ്ശബ്ദതയുണ്ട്. വിവേകം സമ്പൂര്‍ണ്ണമായിപ്പോയതുകൊണ്ട് നാക്കിന് അതു പകര്‍ന്നുകൊടുക്കാന്‍ കഴിയാത്ത വയസ്സിന്റെ നിശ്ശബ്ദതയുണ്ട് പിന്നെ; മരിച്ചവരുടെ നിശ്ശബ്ദതയുമുണ്ട്.”

അവസാനം പറഞ്ഞ ഈ നിശ്ശബ്ദതയാണ് സ്യൂഡോ ആര്‍ട് കാണുമ്പോള്‍ അഭികാമ്യമായി എനിക്കു തോന്നുക.

തെറ്റുകള്‍

സ്വര്‍ഗ്ഗത്തെ എത്ര ശ്രമിച്ചാലും കൈകൊണ്ടു എത്തിപ്പിടിക്കാനാവില്ല. നിത്യജീവിത സംഭവങ്ങള്‍ക്കു അപ്പുറത്തുള്ള സത്യത്തിന്റെ സാക്ഷാത്കാരത്തിനുള്ള എഴുത്തുകാരന്റെയോ ചിത്രകാരന്റെയോ ശ്രമമാണ് സാഹിത്യത്തിനും ചിത്രകലയ്ക്കും വിസ്മയാംശം നല്കുന്നത്.

രചനയില്‍ തെറ്റുകള്‍ രണ്ടുവിധത്തില്‍ വരാം. 1) തിടുക്കത്തില്‍ എഴുതുമ്പോള്‍ വരുന്ന തെറ്റുകള്‍. എഴുതിയത് ഒന്നുകൂടെ വായിച്ചു നോക്കിയാല്‍ ആ തെറ്റുകള്‍ തിരുത്താവുന്നതേയുള്ളു. വീണ്ടും വായിക്കാന്‍ സമയം കിട്ടാത്തതുകൊണ്ട്, ഞാന്‍ അടുത്തകാലത്ത് ‘എന്റെ ആത്മാഭിമാനം’ എന്നെഴുതിയത് അതുപോലെ അച്ചടിച്ചുവന്നു. എന്റെ അഭിമാനമെന്നോ ആത്മാഭിമാനമെന്നോ എഴുതേണ്ടിയിരുന്നു. 2) അറിവിന്റെ കുറവുകൊണ്ടു വരുന്ന തെറ്റുകള്‍. പ്രൈമറി സ്കൂളിലെ അധ്യാപകന്‍ അധിത്യക എന്ന വാക്കിന്റെ അര്‍ത്ഥം താഴ്‌വര എന്നു പഠിപ്പിച്ചതുകൊണ്ട് ഞാന്‍ കോളേജധ്യാപകനായിട്ടും അധിത്യകയ്ക്കു താഴ്വര എന്നാണ് അര്‍ത്ഥമെന്നു കുട്ടികളോടു പറഞ്ഞുപോന്നു. ഒരു വിദ്യാര്‍ത്ഥി അതു തിരുത്തി.

ഡോക്ടര്‍ കൂര്യാസ് ‘ഭാഷാപോഷിണി”യില്‍ എഴുതിയ ഒരു പ്രബന്ധത്തിലെ ചില വാക്യങ്ങൾ ഞാന്‍ എടുത്തെഴുതുന്നു. വലയത്തിനകത്ത് എന്റെ അഭിപ്രായക്കുറിപ്പുകളും.

  1. സമകാലിക മലയാള കവിതയിലെ ഏറ്റവും മുഴക്കമുള്ള ശബ്ദമാണ് ഓയെന്‍വി. (ഒ.എന്‍.വി. എന്ന കവി മുഴക്കമുള്ള ശബ്ദമാകുന്നതെങ്ങനെ? മുഴക്കമുള്ള ശബ്ദമാണ് ഓയെന്‍വിയുടേത് എന്നാക്കിയാല്‍ ശരി.)
  2. അന്നു മലയാള കവിത ചങ്ങമ്പുഴയുടെ മാസ്മര സ്വാധീനത്തിലായിരുന്നു. (അങ്ങനെയുമുണ്ടോ ഒരു സ്വാധീനം? മെസ്മര്‍ എന്ന ഓസ്ട്രിയന്‍ ഭിഷഗ്വരനെ സംബന്ധിച്ചതാണു മാസ്മരം. അത് സംസ്കൃതമല്ല, മലയാളമല്ല, ഇംഗ്ലീഷല്ല.)
  3. അക്ഷരങ്ങളില്‍ രക്തം പൊടിഞ്ഞുനിന്ന വിപ്ലവ കവിതകളും ഏറെ ആസ്വാദകരെ ഹരംപിടിപ്പിക്കുകയുണ്ടായി. (രക്തം കണ്ടാല്‍ ആസ്വാദകര്‍ക്കു ഹരമുണ്ടാകുമോ? ഉണ്ടാകണമെങ്കില്‍ അവരെല്ലാം വധകര്‍ത്താക്കളായിരിക്കണം. ഭൗര്‍ഭാഗ്യത്താല്‍ അതല്ലല്ലോ സ്ഥിതി.)
  4. ഓയെന്‍വിക്കവിതയുടെ ശ്രദ്ധേയമായ ഒരു സവിശേഷതയാണ്… (വിഗതമായ ശേഷത്തോടുകൂടിയതു വിശേഷം. ‘ഒന്ന്’ എന്നര്‍ത്ഥം. ഇപ്പുറത്തു ‘സ’ കൂടി ചേര്‍ക്കുമ്പോഴും അര്‍ത്ഥത്തിനു വ്യത്യാസമില്ല. അതിനാല്‍ ശ്രദ്ധേയമായ സവിശേഷത എന്നു മതി. ശ്രദ്ധേയം വിട്ടുകളഞ്ഞിട്ട് ഓയെന്‍വിക്കവിതയുടെ സവിശേഷതയാണ്… എന്നാക്കിയാല്‍ ഭംഗിയായി.)

ഡോക്ടര്‍ കുര്യാസിന്റെ വാക്യങ്ങളാകെ ഇങ്ങനെ വികലങ്ങളാണ്. തിടുക്കമാണോ അതോ അറിവില്ലായ്മയാണോ ഈ വൈകല്യങ്ങള്‍ക്കു ഹേതു?

കുവൈറ്റിലെ കവയിത്രി

‍‍ഡോക്ടര്‍ സ്യാദ് അബ്ദുല്ല അല്‍മുബാറക് അല്‍ സബ കുവൈറ്റിലെ രാജവംശത്തില്‍പ്പെട്ട കവയിത്രിയാണ്. സദ്ദാം ഹുസൈന്‍ അവരുടെ രാജ്യം ആക്രമിച്ചപ്പോള്‍ രോഷാകുലയായി അവര്‍ ആ ആകമണത്ത നിന്ദിച്ചുകൊണ്ട് പല കാവ്യങ്ങളും ലേഖനങ്ങളും എഴുതി. Alsharq Al Awsat ദിനപത്രത്തില്‍ വന്ന അവരുടെ ഒരു കാവ്യം (ഇംഗ്ലീഷ് തര്‍ജ്ജമ) കുവൈറ്റിലെ ഒരു കലാകൗമുദി വായനക്കാരന്‍ എനിക്ക് അയച്ചുതന്നു. അതില്‍ നിന്നൊരു ഭാഗം:

Wherever you walk on Kuwaiti Soil
You will feel the sand turning into stones,
And the sea becoming fire
You who used to be a neighbour,
You who terrified scores of orynx:
Removing Kohl[1] from the eyes is not victory
What you have called the great epic
Is suicide in my terms.

സായ്പിന്റെ നേരമ്പോക്ക്. സാഹിത്യവാര ഫലവുമായി ഇതിനു ബന്ധമില്ലെങ്കിലും നേരമ്പോക്കിനുവേണ്ടി മാത്രം എഴുതുകയാണ്:

“വിദ്യാഭ്യാസമുള്ള ഒരു യുവാവ് എന്റെ അടുക്കല്‍ വന്നു പറഞ്ഞു: “ക്ഷമിക്കണം സര്‍. യാചിക്കാന്‍ എനിക്കു മടിയാണ്. എങ്കിലും ചോദിക്കുകയാണ്. എനിക്കു കുറച്ചു പണം കടം തരുമോ? ഞാന്‍ മറുപടി നൽകി: ‘തരാം. പക്ഷേ നിങ്ങളത് എന്തിനുവേണ്ടി ചെലവാക്കും? ആഹാരം കഴിക്കാനോ മദ്യപിക്കാനോ? അതോ വീട്ടുവാടക കൊടുക്കാനോ?” അയാളുടെ മറുപടി: “അതിനൊന്നിനുമല്ല. സര്‍. ഒരു ചെറുപ്പക്കാരിയുമായി ഇന്നു രാത്രി കഴിഞ്ഞുകൂടാനാണ്. വളരെക്കാലമായി ഞാന്‍ ആഹ്ലാദമനുഭവിച്ചിട്ട്, ഞാന്‍ പറഞ്ഞു: “നിങ്ങള്‍ക്ക് ഒരു സ്ത്രീയെ വേണമെങ്കില്‍, വിവാഹം കഴിച്ചുകൂടേ? അയാള്‍ ഉടനെ പറയുകയായി: ‘എന്തു സര്‍. അതിനുവേണ്ടി എന്നും അവളോടുയാചിക്കാനോ?” (Play boy jokes-ല്‍ കണ്ടത്).

തല്ലിക്കൂട്ടല്‍

‘മനുഷ്യനു പിടിച്ചെടുക്കാവുന്നതില്‍നിന്ന് അതീതമായിരിക്കണം ആ വസ്തു. അല്ലെങ്കില്‍ സ്വര്‍ഗ്ഗമെന്തിന്? എന്നോ മറ്റോ ഒരു ഇംഗ്ലീഷ് കവി ചോദിച്ചില്ലേ പണ്ട്? സാഹിത്യത്തിനും അതുചേരും. സ്വര്‍ഗ്ഗത്തെ എത്ര ശ്രമിച്ചാലും കൈകൊണ്ടു എത്തിപ്പിടിക്കാനാവില്ല. നിത്യജീവിസംഭവങ്ങള്‍ക്കു അപ്പുറത്തുള്ള സത്യത്തിന്റെ സാക്ഷാത്കാരത്തിനുള്ള എഴുത്തുകാരന്റെയോ ചിത്രകാരന്റെയോ ശ്രമമാണ് സാഹിത്യത്തിനും ചിത്രകലയ്ക്കും വിസ്മയാംശം നൽകുന്നത്. ഇതിനുവേണ്ടി ഞാന്‍ ഒരുദാഹരണം നൽകാം. അത് ഇതിനുശേഷം പറയാന്‍ പോകുന്ന മലയാള കഥ യൂറോപ്യന്‍ കഥയുടെ മുന്‍പില്‍ ക്ഷുദ്രമാണെന്നു തെളിയിക്കാനല്ല. സാഹിത്യത്തിലെ അദ്ഭുതാംശം എവിടിരിക്കുന്നുവെന്നു വ്യക്തമാക്കാന്‍ മാത്രം. കാഫ്ക ‘മാളം’ (Burrow) എന്നൊരു കഥയെഴുതിയിട്ടുണ്ട്. ഒരു മൃഗം താമസത്തിനും സുരക്ഷിതത്വത്തിനുവേണ്ടി മാളം നിര്‍മ്മിക്കുന്നതാണ് കഥ. മൃഗം തന്നെ അക്കഥ പറയുന്നതായിട്ടാണ് രചന. ഞാന്‍ അതിന്റെ ചുരുക്കം നൽകുകയാണ്. മാളം നിര്‍മ്മിച്ചുകഴിഞ്ഞു മൃഗം. വെളിയില്‍നിന്ന് നോക്കിയാല്‍ ഒരു ദ്വാരം മാത്രം. മാറ്റാവുന്ന ഒരു പായല്‍ അടുക്ക് പ്രവേശനദ്വാരത്തിലുണ്ട്. മാളത്തിന്റെ നടുക്കായി ഭക്ഷണം സൂക്ഷിച്ചു വയ്ക്കാനും വലിയ അപകടങ്ങള്‍ വന്നാല്‍ ഒളിച്ചിരിക്കാനുമായി Castle Keep എന്നു വിളിക്കുന്ന ഒരറയുണ്ട്. സുഖപ്രദമാണ് മാളത്തിനകത്തെ താമസം. പക്ഷേ മൃഗത്തിന് എപ്പോഴും ഉത്കണ്ഠയാണ്. ശത്രു ഏതു സമയത്തും പായലടുക്കു നീക്കി അകത്തേക്കു വന്നേക്കും. വെളിയിലെ ആഹാരമാണ് മാളത്തിനകത്തുള്ള ആഹാരത്തെക്കാള്‍ നല്ലത്. അതുകൊണ്ട് മാളത്തില്‍നിന്നു പുറത്തുപോയാല്‍ മൃഗത്തിന് അകത്തേക്കു വീണ്ടും വരാന്‍ വൈമനസ്യം. അതില്ലാത്ത സമയത്ത് ശത്രുവിന് അകത്തു കടന്ന് ഇരിക്കാമല്ലോ. ഒറ്റ മാര്‍ഗ്ഗമേയുള്ളു. ഒരു സൂക്ഷിപ്പുകാരനെ നിയമിക്കാം. എന്നാല്‍ അയാളെത്തന്നെ വിശ്വസിക്കുന്നതെങ്ങനെ? അകത്തിരിക്കാന്‍ വയ്യ; പുറത്തു കഴിയാനും വയ്യ.

ചെറിയ കാര്യമാണു വേദനാജനകം. എംപയര്‍ സ്റ്റേറ്റ്സ് ബില്‍ഡിങ്ങ്സിന്റെ മുകളില്‍ കയറി ഇരിക്കാം. കസേരയില്‍ മൊട്ടുസൂചി കൂര്‍ത്തവശം മുകളിലാക്കിവച്ചിട്ട് അതില്‍ ഇരിക്കാന്‍ പറ്റുമോ?

നമ്മുടെയെല്ലാം അവസ്ഥ ഇതുതന്നെയല്ലേ? നമ്മുടെ ഉത്കണ്ഠയേയും പേടിയേയും അസാധാരണമായ ശക്തിയോടെ അന്യാദൃശമായ കലാത്മകതയോടെ കാഫ്ക ചിത്രീകരിക്കുന്നു. ഇക്കഥയിലെ അദ്ഭുതാംശം നിസ്തുലമെന്നേ പറയേണ്ടു.

വിസ്മയത്തോടു ബന്ധപ്പെട്ട ഈ അംശം സേതു ഭാഷാപോഷിണി മാസികയില്‍ എഴുതിയ ‘രാംസരണ്‍’ എന്ന ചെറുകഥയില്‍ തെല്ലുപോലുമില്ല. ഒരു ബാലന്‍ ജോലി അന്വേഷിച്ച് ഒരുത്തന്റെ വീട്ടിലെത്തുന്നു. അവന്‍ വേറൊരുത്തന്റെ — മരക്കടക്കാരന്റെ — വീട്ടില്‍ ജോലിക്കു നിന്നവന്‍. അയാളുടെ സ്വവര്‍ഗ്ഗരതിക്കു വിധേയനാവാന്‍ ബാലന്‍ കൂട്ടാക്കിയില്ല. മരക്കടക്കാരന്‍ കള്ളക്കെയ്സുണ്ടാക്കി പൊലീസിനെക്കൊണ്ട് ആ ബാലനെ അറസ്റ്റു ചെയ്യിക്കുന്നു. ആഖ്യാനത്തിന്റെ സ്വഭാവമാര്‍ന്ന ഒരു റിപോര്‍ട്ട് മാത്രമാണ് ഇത്. കൈനീട്ടുന്തോറും അകന്നു കടന്നുപോകുന്ന ‘മിസ്റ്ററി’യാണ് — കല. എഴുതിയത് ഒപ്പിയെടുക്കാന്‍ ഒപ്പുകടലാസ്സ് ഉപയോഗിക്കുന്നതുപോലെ നിത്യജീവിത സംഭവങ്ങളെ അതേ രീതിയില്‍ പകര്‍ത്തി വയ്ക്കുന്നതല്ല അത്. ‘പാണ്ഡവപുരം’ എന്ന ചേതോഹരമായ നോവലും ‘ദൂത്’ എന്ന ഉജ്ജ്വലമായ ചെറുകഥയുമെഴുതിയ സേതുവിനോട് ഇതു പറയേണ്ടതില്ല എന്ന് എനിക്കറിയാം. കഥയെഴുതാന്‍ നിര്‍ബദ്ധനാവുമ്പോള്‍ എന്തെങ്കിലുമൊന്നു തല്ലിക്കൂട്ടണമല്ലോ. അതിനാല്‍ ഒരു കണക്കില്‍ ഇതു ക്ഷമിക്കത്തക്കതുമാണ്.

ചോദ്യം, ഉത്തരം

Symbol question.svg.png പി.ടി. ഉഷയുടെ പരാജയത്തെക്കുറിച്ച് എന്തു പറയുന്നു?

സ്വരം നന്നായിരുന്നപ്പോള്‍ പാട്ടു നിറുത്തേണ്ടിയിരുന്നു. ഒന്നും അതിന്റെ അത്യന്താവസ്ഥയിലേക്കു കൊണ്ടുചെല്ലരുതെന്നു കുമാരനാശാന്‍ കൂടക്കൂടെ പറയുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകന്‍ പ്രഭാകരന്‍ എന്നോടു പറഞ്ഞിട്ടുണ്ട്.

Symbol question.svg.png ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ തരൂ.

ഒരാളിന്റെയും വീട്ടില്‍ പോകരുത്. പോകേണ്ടിവന്നാല്‍ പത്തു മിനിട്ടില്‍ കൂടുതല്‍ ഇരിക്കരുത്. സ്വന്തം കുട്ടികളെ അടുത്ത വീട്ടില്‍ അയയ്ക്കരുത്. അവര്‍ക്ക് അവരുടെ കുഞ്ഞുങ്ങളെത്തന്നെ സഹിക്കാനാവില്ല. അപ്പോള്‍ മറ്റു പിള്ളേര്‍ കൂടി ഉപദ്രവിക്കാന്‍ ചെന്നാലോ?

Symbol question.svg.png നിങ്ങള്‍ ചെറിയ കാര്യങ്ങള്‍ കണ്ടു പിണങ്ങുമെന്നു പലരും പറയുന്നു. ശരിയാണോ?

ശരിയാണ്. ചെറിയ കാര്യങ്ങളാണ് വേദനയുളവാക്കുന്നത്. പലക മുഴുവന്‍ ആണി അടിച്ച് കയറ്റിയിട്ട് ആണികളുടെ കൂര്‍ത്തവശം മുകളിലാക്കി അതിന്റെ പുറത്തു ഒരാള്‍ കിടന്നു. ശ്രീനാരായണന്‍ അതു കണ്ടു പറഞ്ഞു: ‘ഒരാണി മാത്രം അടിച്ച പലകയില്‍ അയാള്‍ കിടക്കട്ടെ! കിടക്കാന്‍ ഒക്കുകില്ല. ചെറിയ കാര്യമാണു വേദനാജനകം. എംപയര്‍ സ്റ്റേയ്റ്റ്സ് ബില്‍ഡിങ്ങ്സിന്റെ മുകളില്‍ ഇരിക്കാം. കസേരയില്‍ മൊട്ടുസൂചി കൂര്‍ത്തവശം മുകളിലാക്കി വച്ചിട്ട് അതില്‍ ഇരിക്കാന്‍ പറ്റുമോ?

Symbol question.svg.png പറഞ്ഞ വാക്കു പിന്‍വലിച്ചുവെന്നു ചിലര്‍ പറയുന്നു. അതില്‍ വല്ല അര്‍ത്ഥവുമുണ്ടോ?

കാറിന്റെട്യൂബ് തുറന്നു വിട്ടിട്ട് ആ കാറ്റുതന്നെ തിരിച്ച് അതില്‍ കയറ്റാന്‍ സാധിക്കുമോ?

Symbol question.svg.png സ്ത്രീകളുടെ പ്രായമറിയാന്‍ എന്താണു വേണ്ടത്?

അവള്‍ ഉദ്യോഗസ്ഥയാണെങ്കില്‍ വൈകിട്ട് ഓഫീസില്‍നിന്നു ഇറങ്ങിവരുമ്പോള്‍ നോക്കണം. ജോലിയില്ലാത്തവളാണെങ്കില്‍ അതിരാവിലെ വീട്ടില്‍ച്ചെന്നു നോക്കണം. മുഖത്തു പ്രായം എഴുതിവച്ചിരിക്കും.

Symbol question.svg.png മറ്റുള്ളവര്‍ വേദനയോടുകൂടി പറയുന്നതൊക്കെ കേള്‍ക്കാന്‍ നിങ്ങള്‍ക്കു ക്ഷമയുണ്ടോ?

എനിക്കല്ല. ലോകത്താര്‍ക്കും ക്ഷമകാണില്ല. വിശേഷിച്ചും സര്‍ക്കാര്‍ സര്‍വീസിലെ സീനിയോറിറ്റി, പ്രമോഷന്‍ ഇവയെക്കുറിച്ചു ആരു പറഞ്ഞാലും എനിക്കു ആ പരാതി കേള്‍ക്കാന്‍ കഴിയില്ല. എനിക്കതു മനസ്സിലാവുകയുമില്ല. ഭര്‍ത്താവ് വേദനയോടെ പറയുന്നതു ഭാര്യ കേള്‍ക്കില്ല. ഭാര്യ വേദനയോടുകൂടി പറയുന്നത് ഭര്‍ത്താവ് ഒട്ടുംതന്നെ കേള്‍ക്കുകയില്ല.

യങ് അന്‍ഡ് ഹാന്‍സം

ഒരു പള്ളിയില്‍ അച്ചന്‍ പ്രസംഗം തകര്‍ക്കുകയായിരുന്നു. പെട്ടെന്ന് അദ്ദേഹം പറഞ്ഞു: “ഇക്കൂട്ടത്തില്‍ വ്യഭിചരിച്ചവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ എഴുന്നേറ്റു നിൽക്കട്ടെ”. അതുകേട്ടയുടനെ ഒരു യുവാവ് എഴുന്നേറ്റു നിന്നു. അച്ചന്‍ ചോദിച്ചു: “നാണമില്ലേ നിങ്ങള്‍ക്ക്?” ചെറുപ്പക്കാരന്റെ മറുപടി: “അതല്ല അച്ചോ. അച്ചന്‍ മാത്രം നിൽക്കുകുന്നതു ശരിയല്ലെന്നു കണ്ടിട്ടാണ് ഞാനും എഴുന്നേറ്റു നിൽക്കാമെന്നു തീരുമാനിച്ചത്”

ആശയങ്ങളെ കഴുത്തിനുകുത്തിപ്പിടിച്ച് കോണ്‍ക്രീറ്റ് തറയില്‍ ഇടിച്ചിട്ട് രക്തമൊലിപ്പിക്കുകയാണ് നൈപോള്‍. ഈ ചോരയാണ് ഇന്ത്യ എന്ന് അദ്ദേഹം ഉദ്ഘോഷിക്കുന്നു.

ഇതു കഥ. ഇനിപ്പറയുന്നതു യഥാര്‍ത്ഥ സംഭവം. ഇവിടെയെങ്ങുമല്ല. അങ്ങു ദൂരെ ദൂരെയെന്നു പറഞ്ഞാല്‍ വളരെ ദൂരെ. ഭാഷ മറാഠി, ഹിന്ദി, ഗുജറാത്തി എങ്കിലും അവിടെയൊരു പള്ളിയും അതിലൊരു മലയാളി അച്ചനും. ആ സ്ഥലത്തു കുറെ മലയാളികളുമുണ്ട്. അച്ചന്‍ അവിടെ മറ്റൊരു സ്ഥലത്തുനിന്നു മാറിവന്നിട്ട് മൂന്നോ നാലോ ദിവസമേ ആയിരുന്നുള്ളു. ഒരു ദിവസം കാലത്തു ഞാന്‍ നടക്കാന്‍ പോയപ്പോള്‍ വഴിയില്‍വച്ച് കാണാന്‍ കൊള്ളാവുന്ന ഒരു മലയാളി സ്ത്രീയെ കണ്ടു. എന്തെങ്കിലും ചോദിക്കണമല്ലോ എന്നു വിചാരിച്ച് ഞാന്‍ അവരോടു ചോദിച്ചു: “പുതിയ അച്ചന്‍ എങ്ങനെ?” ക്രിസ്തുശിഷ്യന്‍ ഈശ്വരപുത്രന്റെ മാഹാത്മ്യം വ്യക്തമാകുമാറ് പ്രസംഗിക്കുന്നുണ്ടോ എന്നായിരുന്നു ഞാന്‍ ആ ചോദ്യം കൊണ്ട് ഉദ്ദേശിച്ചത്. അതുകേട്ട പാടേ ആ സ്ത്രീയുടെ മുഖമങ്ങു വികസിച്ചു. കണ്ണുകള്‍ തിളങ്ങി. ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു. എന്നിട്ട് അവര്‍ പറഞ്ഞു: “അച്ചന്‍ കൊള്ളാം. യങ് ആന്‍ഡ് ഹാന്‍സം”. എനിക്കു അസൂയ. ‘ശരി’ എന്നറിയിച്ചിട്ടു ഞാന്‍ മൂടല്‍മഞ്ഞിലേക്കു തലയില്‍ കെട്ടിയ മഫ്ലറുമായി നീങ്ങി. ദിവസം കഴിയുന്തോറും അച്ചന്റെ ‘ഗൃഹപ്രവേശ’ങ്ങള്‍ ഞാനറിഞ്ഞുകൊണ്ടിരുന്നു. വീടുകളിലെ ആണുങ്ങള്‍ പൊയ്ക്കഴിഞ്ഞാല്‍ അച്ചന്‍ പെണ്ണുങ്ങളെ ഉദ്ബോധിപ്പിക്കാന്‍ അവിടെ കടന്നുചെല്ലും. അടുക്കളയില്‍ തിടുക്കത്തോടെ ആഹാരം തയ്യാറാക്കുകയായിരിക്കും അവര്‍. എങ്കിലും അച്ചനു വൈഷമ്യമില്ല. “സാറാമ്മേ, ത്രേസ്യാമ്മേ, മേരിക്കുട്ടി ഞാനിവിടെ ഇരുന്നുകൊള്ളാം. ജോലിയൊക്കെ കഴിഞ്ഞിട്ടു വന്നാല്‍ മതി” എന്ന് അദ്ദേഹം പറയും. അങ്ങനെ അദ്ദേഹം വീടുവീടാന്തരം, നടന്നു ക്രൈസ്തവ ധര്‍മ്മങ്ങള്‍ ഉദ്ബോധിപ്പിക്കുന്നുവെന്ന് ബിഷപ്പ് തിരുമേനി അറിഞ്ഞു. ഉടനെ വന്നു അച്ചനു സ്ഥാനഭ്രംശം. അദ്ദേഹം പോകുന്നുവെന്നറഞ്ഞു സ്ത്രീകള്‍ പള്ളിയില്‍ വന്നുകൂടി. അവര്‍ വിഷാദനിവേദനം നടത്തിയിട്ടു തിരിച്ചു വരുമ്പോള്‍ ഞാന്‍ എന്റെ പാര്‍പ്പിടത്തിന്റെ മുന്നില്‍ നിൽക്കുകയായിരുന്നു. ‘യങ് ആന്‍ഡ് ഹാന്‍ഡ്‌സം’ എന്നു പാതിരിയെ വിശേഷിപ്പിച്ച സ്ത്രീ ദുഃഖത്തോടെ അദ്ദേഹത്തിന്റെ ഗുണഗണങ്ങള്‍ വാഴ്ത്തിയപ്പോള്‍ ഞാനൊരു കടംവാങ്ങിയ ഫലിതം അവരോടു പറഞ്ഞു: “ശരിയാണ്. അദ്ദേഹം ഇവിടെ വരുന്നതുവരെ പാപം എന്തെന്ന് നമ്മളാരും അറിഞ്ഞിരുന്നില്ല.”

എല്ലാവരും കഥാരചന എന്ന കുത്സിതകര്‍മ്മം ചെയ്യുന്നു; പാപകര്‍മ്മം അനുഷ്ഠിക്കുന്നു. ഞാന്‍ മാത്രം. അതു ചെയ്യാതിരിക്കുന്നതെന്തിന് എന്നു ചോദിച്ചുകൊണ്ട് എന്റെ പ്രിയശിഷ്യനായ എം. രാജീവ്കുമാര്‍ ദേശാഭിമാനി വാരികയില്‍ ‘പാഠപുസ്തകത്തിനപ്പുറം’ എന്ന കഥയുമായി എഴുന്നേറ്റു നിൽക്കുന്നു. വായനക്കാരെ ഉദ്ബോധിപ്പിക്കുന്നു. ഗ്രേസി എന്ന മതഭക്തയെ പരിഹസിക്കുകയാണ് കഥാകാരന്‍. അവള്‍ റ്റീച്ചര്‍. വേദപുസ്തകത്തിനകത്ത് പാഠപുസ്തകങ്ങള്‍ വച്ചു പഠിപ്പിക്കുന്ന ‘അന്ധ’യായ മതഭക്ത. അവളെ അവിദഗ്ദ്ധമായി ചിത്രീകരിച്ചതിനു ശേഷം ചുവന്ന കൊടി ഉയര്‍ത്തി വീശിക്കൊണ്ട് ‘പാഠപുസ്തകങ്ങള്‍ വേദപുസ്തകത്തിനകത്തു വച്ചാണോ പഠിപ്പിക്കേണ്ടത്? എന്നു രാജീവ്കുമാര്‍ ഉച്ചത്തില്‍ ചോദിക്കുന്നു. ഞാനും അദ്ദേഹത്തിന്റെ കൂടെയുണ്ട് അതേ ചോദ്യവുമായി. പക്ഷേ ആ ചോദ്യത്തെ നീതിമത്കരിക്കത്തക്കവിധത്തില്‍ കഥയിലെ സംഭവങ്ങള്‍ ചിത്രീകരിക്കേണ്ടിയിരുന്നു കഥാകാരന്‍. സംഭവങ്ങളുടെ സ്വാഭാവിക പരിണാമമായിരിക്കണം അവസാനത്തെ ചോദ്യം. ഇക്കഥയില്‍ അതു കാണുന്നില്ല. വേദപുസ്തകത്തിനകത്തുവച്ച് പാഠപുസ്തകങ്ങള്‍ പഠിപ്പിക്കുന്നവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജീവ്കുമാര്‍ ജാഥനയിക്കുമെങ്കില്‍ ഞാനും ചുവന്ന കൊടിപൊക്കിപ്പിടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൂടെ മാര്‍ച്ച് ചെയ്യാനുണ്ടായിരിക്കും. പക്ഷേ കഥയെ കലാശൂന്യമാക്കുന്ന ഇത്തരം പ്രവൃത്തികളെ എനിക്കു അംഗീകരിക്കാനാവില്ലല്ലോ.

കമന്റുകള്‍

  1. മന്ത്രി വി.വി. രാഘവന്‍ എന്‍.വി.യുടെ ഛായാചിത്രം അനാവരണം ചെയ്യുന്നു എന്ന അടിക്കുറിപ്പോടുകൂടി കുങ്കുമം വാരികയില്‍ (പുറം 24) ചിത്രം — നിത്യജീവിതത്തില്‍ നമ്മള്‍ വെറുക്കുന്ന വസ്തുക്കള്‍, വ്യക്തികള്‍ ഇവപെയിന്റിങ്ങായി വരുമ്പോള്‍ നമ്മള്‍ ആ ചിത്രങ്ങളെ ഇഷ്ടപ്പെടും. എനിക്കു കേരളവര്‍മ്മ കോയിത്തമ്പുരാന്റെ കവിതയും സ്വഭാവവും (പറഞ്ഞുകേട്ടത്) ഇഷ്ടമല്ല. പക്ഷേ അദ്ദേഹത്തിന്റെ എണ്ണച്ചായ ചിത്രം തിരുവനന്തപുരം സംസ്കൃത കോളേജില്‍ വച്ചിട്ടുണ്ട്. മനോഹരമാണ് അത്. ആദരത്തോടെ ഞാനതു നോക്കി നിന്നിട്ടുണ്ട്. എന്‍.വി. കൃഷ്ണവാരിയരെ ഞാന്‍ പലതവണ കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. സ്നേഹബഹുമാനങ്ങളോടെ മാത്രമേ ഓരോ തവണയും ഞാന്‍ യാത്ര പറഞ്ഞുപോന്നിട്ടുള്ളു. എന്‍.വി.ക്കു ഇന്റലക്ച്ച്വലിന്റെ മുഖമാണ്. പക്ഷേ കുങ്കുമം വാരികയിലെ എന്‍.വി.യുടെ പടം എനിക്കു വെറുപ്പ് ഉണ്ടാക്കുന്നു. സംസ്കൃതത്തില്‍ ലാലാശയശോഫമെന്നും ഇംഗ്ലീഷില്‍ Mumps എന്നും മലയാളത്തില്‍ മുണ്ടിനീര് എന്നും പറയുന്ന നീരുവന്നതുപോലെയുള്ള കവിളുകള്‍. ബുദ്ധിശൂന്യന്റെ മുഖം. മഹാവ്യക്തികളെ ബഹുമാനിച്ചില്ലെങ്കിലും വേണ്ടില്ല, അവരെ അപമാനിക്കാതിരുന്നാല്‍ മതി.
  2. കുങ്കുമം വാരികയില്‍ കണ്ടത്:

    “ഏതൊരു വൈദേശിക സാഹിത്യത്തെക്കാളും തന്റെ മനസ്സിനെ സ്പര്‍ശിക്കുന്നത് സ്വന്തം ഭാഷയിലെ സാഹിത്യമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ഷേക്സ്പിയറെക്കാള്‍ തനിക്കഭിമതന്‍ ഉണ്ണായിവാരിയരാണെന്നും ടോള്‍സ്റ്റോയിയെയും ഡോസ്റ്റോയെവ്സ്കിയെക്കാളും തനിക്കിഷ്ടം തകഴിയെയാണെന്നും ഡോ: നരേന്ദ്രപ്രസാദ് പ്രസ്താവിച്ചപ്പോള്‍, ‘നമുക്കു ഖേദിക്കാം; എം. കൃഷ്ണന്‍നായര്‍ ഈ സംവാദത്തില്‍ പങ്കെടുക്കുന്നില്ല’ എന്ന കോവിലന്റെ പ്രതികരണം സദസ്സില്‍ പൊട്ടിച്ചിരിയുയര്‍ത്തി.”

    ഈ അഭിപ്രായത്തില്‍ തെറ്റൊന്നുമില്ല. ഉണ്ണായിവാരിയരെയും തകഴിയെയും ഇഷ്ടമെന്നേ നരേന്ദ്രപ്രസാദ് പറ‍ഞ്ഞുള്ളു. ഷെയ്ക്സ്പിയര്‍, ടോള്‍സ്റ്റോയി, ദസ്തെയെവ്സ്കി ഇവരെക്കാള്‍ കേമന്മാരാണ് അവരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടില്ല. ഉണ്ണായിവാരിയര്‍ വലിയ കവിയാണ്. പക്ഷേ ഹോമര്‍, വാല്മീകി, ഷെയ്ക്സ്പിയര്‍ ഇവര്‍ക്കുള്ള ‘സുപ്രീം പോയറ്റിക് അട്ടറന്‍സ്’വാരിയര്‍ക്ക് ഇല്ല. പിന്നെ Catholicity — വിശാലവീക്ഷണം — ഉള്ളവര്‍ക്കു ഷെയ്ക്സ്പിയറിനെ ഒരുതരത്തിലും നിന്ദിക്കാനാവില്ല.

  3. ഭാഷാപോഷിണിയില്‍ വൈക്കം ചന്ദ്രശേഖരന്‍ നായര്‍:

    പ്രൊഫസര്‍ എം. കൃഷ്ണന്‍നായര്‍, ഒരു കേസരി ബാലകൃഷ്ണപിള്ളയല്ല. അതുകൊണ്ട് അദ്ദേഹം ചെയ്ത (ചെയ്യുന്ന) സേവനം മോശപ്പെട്ടതാകുന്നില്ല. ബാലകൃഷ്ണപിള്ളസാറ് ചെയ്തതല്ല ഇന്നു മലയാളത്തിനു വേണ്ടത്. വിപുലമായ പുസ്തക പരിചയത്തിന്റെ വിവിധ മുഖങ്ങള്‍ പ്രൊഫസര്‍ എം. കൃഷ്ണന്‍നായര്‍ നല്‍കുന്നു. അതു വേണ്ടതല്ലേ?”

    — ഇരുപത്തൊന്നു വര്‍ഷം രാത്രികളെ പകലുകളാക്കി മാറ്റിയും പകലുകളില്‍ ചാരുകസേരയിലിരുന്ന് അനവരതം എഴുതി നട്ടെല്ലു തകര്‍ക്കുകയും ചെയ്ത എനിക്ക് വൈക്കം ചന്ദ്രശേഖരന്‍ നായര്‍ തരുന്ന ഈ അംഗീകാരം സ്വര്‍ണ്ണനിര്‍മ്മിതമായ കീര്‍ത്തിമുദ്രയെന്നപോലെ ഞാന്‍ ആദരാവനതനായി സ്വീകരിക്കുന്നു; കേന്ദ്രമന്ത്രി ഗുജ്റാള്‍, ജ്ഞാനപീഠം നേടിയ ശിവരാം കരന്ത്, ബി.ജെ.പി. നേതാവ് അദ്വാനി. ഏഷ്യന്‍ വീക്കിന്റെ സ്ഥാപകന്‍ ടി.ജെ.എസ്. ജോര്‍ജ്, പ്രശസ്തയായ ചിത്രാ സുബ്രഹ്മണ്യം, നോവലിസ്റ്റ് നയന്‍ താരാ സെഗാള്‍, അനന്തമൂര്‍ത്തി, വൈക്കം മുഹമ്മദ് ബഷീര്‍, എന്‍.വി. കൃഷ്ണ വാരിയര്‍ ഇവരുടെ അംഗീകാരത്തിന്റെ വിലയുണ്ട് വൈക്കത്തിന്റെ ഈ അംഗീകാരത്തിനും, നരേന്ദ്രപ്രസാദിന്റെയും കോവിലന്റെയും പരിഹാസത്തെ ഞാന്‍ ശഷ്പതുല്യം പരിഗണിക്കുന്നു.

* * *

മൂലകൃതി അതുപോലെ പകര്‍ത്തിവച്ചാല്‍ മാത്രമല്ല മോഷണമാകുന്നത്. അതിലെ കഥാ സന്ദര്‍ഭങ്ങള്‍ക്കു നേരേ വിപരീതമായ കഥാ സന്ദര്‍ഭങ്ങളുണ്ടാക്കിയാലും മോഷണമാണ്. ഇബ്സന്റെ ‘പാവക്കൂട്’ എന്ന നാടകത്തിലെ നായിക വാതില്‍ വലിച്ചടച്ചിട്ട് ഇറങ്ങിപ്പോകുന്നല്ലോ. അതിനു പകരമായി ഭര്‍ത്താവ് വാതില്‍ തള്ളിത്തുറന്ന് വീട്ടിനകത്തു കയറുന്നതായി നാടകമെഴുതിയാല്‍ അതും മോഷണമത്രേ.


  1. Arab women wear Kohl (mascara) to enhance the beauty of their eyes. The reference here suggests that taking the beauty of the eye is not victory because the eye remains.