close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 08 11


സാഹിത്യവാരഫലം
Mkn-14.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 08 11
ലക്കം 517
മുൻലക്കം 1985 08 04
പിൻലക്കം 1985 08 18
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

പ്രിന്‍സിപ്പലും ഇതെഴുതുന്ന ആളും ഇന്റര്‍വ്യൂ നടത്തുകയാണു്. മുപ്പതോളം ആളുകളില്‍നിന്നു് ഒരാളെ ലക്‍ചററായി തിരഞ്ഞെടുക്കണം. “ചോദിക്കണം കൃഷ്ണന്‍നായരേ ഉള്ളൂരിനെക്കുറിച്ചു്” എന്നു ബ്രാഹ്മണനായ പ്രിന്‍സിപ്പില്‍ ആജ്ഞാപിച്ചു. ഞാന്‍ ചോദ്യങ്ങള്‍ എറിഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ എന്ന ശത്രുക്കളെ എറിഞ്ഞെറിഞ്ഞുവീഴ്ത്തി. അപ്പോഴുണ്ടു് ഒരു സുന്ദരിവരുന്നു. അവളെക്കണ്ടയുടനെ പ്രിന്‍സിപ്പല്‍ “ഞാന്‍ ചോദിക്കാം” എന്നു പറഞ്ഞു. സാഹിത്യത്തിന്റെ ഏതു മണ്ഡലത്തിലാണു് ഫിസികസ് പഠിച്ച അദ്ദേഹം വിഹരിക്കാന്‍ പോകുന്നതെന്നു വിചാരിച്ചു് ഞാന്‍ വിസ്മയാധീനനായി ഇരിക്കുമ്പോള്‍ ചോദ്യം ഉയര്‍ന്നു: “നിങ്ങള്‍ ക്ലാസ്സില്‍ കയറുമ്പോള്‍ ഒരു വിദ്യാര്‍ത്ഥി സാരി പിടിച്ചഴിക്കുകയും നിങ്ങള്‍ക്കു് അടിപ്പാവാടയോടുകൂടി മാത്രം നില്ക്കേണ്ടതായും വന്നാല്‍ എന്തു ചെയ്യും?” ചെറുപ്പക്കാരി പ്രിന്‍സിപ്പലിനെ തുറിച്ചൊന്നു നോക്കി. മറുപടി പറയാതെ ഇറങ്ങിപ്പോകുകയും ചെയ്തു. അവള്‍ പോയില്ലായിരുന്നെങ്കില്‍ പ്രിന്‍സിപ്പല്‍ അടുത്ത ചോദ്യം ലാലാജലം ഇറക്കിക്കൊണ്ടു ചോദിക്കുമായിരുന്നു: “പിന്നീടു് അടിപ്പാവാടയും അവന്‍ പിടിച്ചഴിച്ചാല്‍ നിങ്ങൾ എന്തു ചെയ്യും?” അങ്ങനെ പ്രിന്‍സിപ്പല്‍ സ്വാമി ചോദ്യത്തിലൂടെ യുവതിയെ സ്ട്രിപ്പ് ചെയ്തപ്പോള്‍ “സാര്‍, ഞാനിതാ വരുന്നു” എന്നു പറഞ്ഞിട്ടു് ഞാന്‍ അവിടെ നിന്നും പോയി. അശ്ലീലമെഴുതുന്ന നമ്മുടെ പല സാഹിത്യകാരന്മാരും ഈ പ്രിന്‍സിപ്പലിനെപ്പോലെയാണു്. നേരിട്ടൊന്നും വയ്യ. അതുകൊണ്ടു് സാഹിത്യത്തിലൂടെ അവര്‍ വായനക്കാരോടു് അനാവൃതത്വത്തെക്കുറിച്ചു ചോദ്യങ്ങള്‍ ചോദിക്കുന്നു.

വിവാഹലക്ഷ്യം

വസ്തുക്കളുടെ വിന്യാസത്തിനുള്ള താലമോ ഭാജനമോ ആണു് സ്ത്രീയെന്ന സങ്കല്പം പുരുഷമേധാവിത്വത്തിന്റെ ഫലമായ സങ്കല്പമല്ല. അതു പ്രകൃതിക്കു യോജിച്ചതത്രേ. സ്പേം — പുരുഷ ബീജം — ഓവത്തെ — ബീജകോശത്തെ — പിളര്‍ന്നു് അകത്തേക്കു കയറുകയാണു്. ഓവമല്ല സ്പേമിനെ പിളര്‍ക്കുന്നതു്. പുരുഷബീജത്തിന്റെ യാത്രയ്ക്കു ഹേതുവായ പ്രവര്‍ത്തനത്തിലും സ്ത്രീ, ഭാജനമായി വര്‍ത്തിക്കുകയാണു്. അവിടെ പുരുഷനാണു ബീജവിന്യാസം നടത്തുക. ഈ ഭാജനത്വം സ്ത്രീയുടെ എല്ലാ വ്യാപാരങ്ങളിലും കാണാം. അവള്‍ പുരുഷന്‍ നേടിക്കൊണ്ടു വരുന്നതു സ്വീകരിച്ചു് ഭവനകാര്യങ്ങൾ നടത്തുന്നു. പ്രകൃതി സ്ത്രീയെ ഭാജനമായി മാത്രം കരുതുന്നതുകൊണ്ടു് അവള്‍ പുരുഷനെപ്പോലെ പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ചെയ്താല്‍ കാഴ്ചക്കാര്‍ക്കു് വല്ലായ്മയുണ്ടാകും. സത്യമിതാണെങ്കിലും പുരുഷനെ തന്നിലേക്കു് ആകര്‍ഷിക്കാന്‍ സ്ത്രീ പഠിച്ച പണി പതിനെട്ടും നോക്കും. അതു വിജയത്തിലെത്തിയാല്‍ — വിവാഹത്തില്‍ പര്യവസാനിച്ചാല്‍ — സന്തത്യുല്‍പാദനത്തിലായിരിക്കും അവളുടെ പിന്നീടുള്ള താല്പര്യം. സന്താനം ജനിച്ചുകഴിഞ്ഞാല്‍ ഭര്‍ത്താവു് വളരെയേറെ അവഗണിക്കപ്പെടും. പുരുഷനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വേളയില്‍ അയാള്‍ ഒഴിഞ്ഞുമാറിയാല്‍ അവളും ഒഴിഞ്ഞുമാറും. പുരുഷന്‍ മാറുന്നില്ലെന്നു കരുതു. അയാളെക്കാള്‍ ആരോഗ്യമുള്ള, സമ്പത്തുള്ള, സൗന്ദര്യമുള്ള വേറൊരു പുരുഷനെക്കണ്ടാല്‍ ആദ്യത്തെയാളിനെ കരുണകൂടാതെ അവള്‍ ഉപേക്ഷിച്ചുകളയും. അപ്പോഴാണു് പുരുഷന്‍ “അങ്കുശമില്ലാത്ത ചാപല്യമേ മന്നിലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാന്‍” എന്നു നിലവിളിക്കുന്നതു്. ഈ നിലവിളിയില്‍ ഒരര്‍ത്ഥവുമില്ല. നല്ല ഇണയെ തേടുക; നല്ല സന്താനത്തെ ജനിപ്പിക്കുക ഇതാണു് സ്ത്രീയുടെ ലക്ഷ്യം. അതു ജീവശാസ്ത്രത്തോടു ബന്ധപ്പെട്ടിരിക്കുന്നു. ഈ സത്യമാണു് മേഘനാദന്‍ ‘മനസ്സിന്റെ ചിറകടികള്‍’ എന്ന കഥയിലൂടെ ചിത്രീകരിക്കുന്നതു്. സുന്ദരിയായ വിധവ ഒരവിവാഹിതനെ പാട്ടിലാക്കാന്‍ ശ്രമിക്കുന്നു; വിവാഹത്തിനുവേണ്ടിത്തന്നെ. അയാള്‍ക്കു് അവളോടു സ്നേഹമുണ്ടെങ്കിലും കാമോല്‍സുകതയാണു കൂടുതലും. അവള്‍ക്കും അയാളോടു സ്നേഹമില്ലാതെയില്ല. എന്നാലും വര്‍ഗ്ഗസംരക്ഷണത്തിനും സന്തത്യുല്പാദനത്തിനും സഹായിക്കുന്ന വിവാഹമാണു് പരമ ലക്ഷ്യം. ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയില്ലെന്നു കാണുമ്പോള്‍ അവള്‍ പിന്മാറുന്നു. സ്ത്രീ ‘ഫ്ളേര്‍ട്ടാ’ണു് എങ്കിലും അവള്‍ അന്തസ്സു് കൈവിടാറില്ല. സ്ത്രീയുടെ ചവിട്ടുകിട്ടുന്നതുതന്നെ സുഖമാണെന്ന് കരുതുന്ന പുരുഷന്മാര്‍ ധാരാളമുണ്ടു്. പക്ഷേ, കുഴഞ്ഞാട്ടക്കാരിയും അന്തസ്സിൽ ഭംഗംവരുത്തുകയില്ല. എന്നെ വിവാഹം കഴിക്കൂ എന്നാണു് കഥയില്‍ നായിക ലജ്ജകൂടാതെ അയാളോടു ആവശ്യപ്പെട്ടതു്. അയാള്‍ അതിനു വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ അന്തസ്സില്‍ “വെണ്മയല്ലാത്തതൊന്നും ചെയ്യാത്ത’’ അവള്‍ നിഷ്ക്രമിക്കുന്നു. സ്ത്രീയുടെ ഈ സ്വഭാവസവിശേഷതയേയും മേഘനാദന്‍ ആവിഷ്കരിക്കുന്നുണ്ടു്. ഇതൊക്കെ ആശയവിമര്‍ശനം. മനോരമ ആഴ്ചപ്പതിപ്പില്‍ പതിവായിവരുന്ന കഥകളില്‍നിന്നു് ഇതു വിഭിന്ന സ്വഭാവം പുലര്‍ത്തുന്നു എന്നല്ലാതെ വേറൊന്നും എനിക്കു പറയാനില്ല.

* * *

പറയാനുണ്ടു് വേറൊരു കാര്യം. കണ്ണാടി നോക്കി രസിക്കുന്നതില്‍ സ്ത്രീക്കാണു പുരുഷനെക്കാള്‍ കൗതുകം. ആ രസിക്കലില്‍ അടിസ്ഥാനപരമായ ഒരു മനഃശാസ്ത്രതത്ത്വമുണ്ടു്. സ്ത്രീ അണിഞ്ഞൊരുങ്ങുന്നതു മറ്റു പുരുഷന്മാര്‍ അവളെ നോക്കുന്നതിനു വേണ്ടിയാണു്. കണ്ണാടിയിലേക്കു നോക്കി സ്വന്തം പ്രതിഫലനം കണ്ടു് രസിക്കുമ്പോള്‍ അവള്‍ തന്നെത്തന്നെ മറ്റൊരാളായി നോക്കുകയാണു്. Ways of Seeing എന്ന നല്ല പുസ്തകത്തില്‍ (John Beren, Pelican Original) ഇതു വിശദീകരിച്ചിട്ടുണ്ടു്. നോക്കുമ്പോള്‍ അവള്‍ക്കു് ആഹ്ലാദം. ദൃപഹര്‍ഷേ — സന്തോഷിപ്പിക്കുന്നതു് ദര്‍പ്പണം (കണ്ണാടി) ദര്‍പ്പിപ്പിക്കുന്നതു് — ഗര്‍ച്ചമുണ്ടാക്കുന്നതു് — ദര്‍പ്പണം എന്നുമാകാം. സ്വന്തം സൗന്ദര്യംകണ്ടു് അഹങ്കാരമുണ്ടാകുമല്ലോ?

സുജാത

സൌന്ദര്യം സൃഷ്ടിക്കലാണു് സുജാത എന്ന കഥാകാരന്റെ പ്രവര്‍ത്തനം.

സംഭവങ്ങളുടെ പരമ്പരയിലൂടെ, അവയുടെ അടിയൊഴുക്കിലൂടെ നമ്മെ മറ്റൊരു മണ്ഡലത്തില്‍ എത്തിച്ചു് സൗന്ദര്യം കാണിച്ചുതരുന്നു ഈ കഥാകാരന്‍. കുങ്കുമം വാരികയിലെ (ലക്കം 47) “കരുണ” എന്ന കഥ നോക്കിയാലും. ക്ഷേത്രദര്‍ശനത്തിനു് എത്തുന്ന പാര്‍വ്വതിയും ഭര്‍ത്താവും. നല്ല കുടുംബത്തില്‍ ജനിച്ചവളെങ്കിലും പ്രതികൂല സാഹചര്യത്തില്‍പ്പെട്ടു തെണ്ടാനിറങ്ങിയ ഒരു സ്ത്രീയോടു് പാര്‍വ്വതിക്കു് അനുകമ്പയുണ്ടാകുന്നു. അവളെയും അവളുടെ പതിന്നാലു വയസ്സുള്ള മകളെയും നാട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാന്‍ പാര്‍വ്വതിക്കു് ആഗ്രഹം. പെണ്‍കുട്ടിയില്‍ കണ്ണുവച്ച ഒരുത്തന്‍ ആ യത്നത്തിനു വിരാമമിടുന്നു. പാര്‍വ്വതിയുടെ ഭര്‍ത്താവു് അതു് അറിയാത്ത താമസം കാറു് വേഗത്തില്‍ ഓടിക്കുകയായി. ഓടുന്ന കാറിനുപിറകെ മകളെയും പിടിച്ചുകൊണ്ടു് ഓടുന്ന ആ പാവപ്പെട്ട സ്ത്രീയുടെ ചിത്രം നമ്മളെ വിഷാദത്തിലേക്കുകൊണ്ടുചെല്ലും. വിഷാദം കലയില്‍നിന്നു് ആവിര്‍ഭവിക്കുന്നതു കൊണ്ടു് നമുക്കു രസം. സംഭവങ്ങളുടെ സ്പഷ്ടത, ക്രിയാംശത്തിന്റെ ദാര്‍ഢ്യം ഇവയെല്ലാം ഈ കഥയിലുണ്ടു്. കലകൊണ്ടു കലയെ ഒളിച്ചുവയ്ക്കുന്ന സുജാതയുടെ പ്രക്രിയ ഏതു കഥാകാരനും കൊതിക്കത്തക്കതാണു്. സംശയമില്ല. എനിക്കു കാണാന്‍ ആഗ്രഹമുള്ള, ഞാന്‍ ധരിച്ചിരിക്കേണ്ട, സത്യം ആരെങ്കിലും കാണിച്ചുതന്നാല്‍ ഞാന്‍ അതിലെ ന്യൂനതകളെക്കുറിച്ചു് എന്തിനു് പരാതിപ്പെടണം? സത്യദര്‍ശനത്തിനും സത്യമായ സൗന്ദര്യത്തിന്റെ ദര്‍ശനത്തിനും വേണ്ടിയാണു് ഞാന്‍ സാഹിത്യകൃതികള്‍ വായിക്കുന്നതു്. സത്യവും സൗന്ദര്യവും ആവിഷ്കരിക്കുന്ന സുജാതയുടെ ചില അവിദഗ്ദ്ധതകള്‍ ഞാന്‍ പരിഗണിക്കാതെ അദ്ദേഹത്തിനു നന്ദി പറയുന്നു.

* * *

നന്ദി കലാകാരന്മാരോടു മാത്രമല്ല ശാസ്ത്രകാരന്മാരോടും പറയേണ്ടതായിവരും. അപ്പം — bread — ഈശ്വരശരീരവും മുന്തിരിച്ചാറു് ഈശ്വരരക്തവുമാണെന്നാണു് സങ്കല്പം. രക്തമൊഴുകുന്ന അപ്പം bleeding host — ഒരു ദേവാലയത്തില്‍ കാണാറായി. അതു് Bacillus prodigiosus എന്ന അണുകൊണ്ടുണ്ടാകുന്ന ചുവപ്പുനിറമാണെന്നു ഇംഗ്ലീഷ് ബയോ കെമിസ്റ്റ് ജെ.ബി. എസ്. ഹൊള്‍ഡേന്‍ (Haldane) കണ്ടുപിടിച്ചു. വിശ്വാസത്തിന്റെ കണ്ണു് അണു വരുത്തുന്ന ചുവപ്പുനിറത്തെ ഈശ്വരരക്തമായി കാണുകയാണെന്നു് അദ്ദേഹം തെളിയിച്ചു (God-Makers എന്ന പ്രബന്ധം). ഞാന്‍ വടക്കൊരു സ്ഥലത്തു് കഴിഞ്ഞുകൂടുകയായിരുന്നു. അന്നു ഞാന്‍ വിദ്യാര്‍ത്ഥി. ഞാന്‍ താമസിച്ച വീട്ടിനടുത്തു് ഒരു ദേവാലയമുണ്ടു്. അവിടെ ജോലിയുള്ള ഒരാള്‍ ഒരു കൊച്ചു പാവാടയുമായി കാലത്തു് എത്തി. അതില്‍ ഒരു ചുവന്നപാടു്. “ദേവിക്കു് ആര്‍ത്തവമായിരിക്കുന്നു” എന്നു് അയാള്‍ അറിയിച്ചു. ഭയഭക്തി വികാരങ്ങളോടെ എന്റെ അച്ഛന്‍ ദേവീവിഗ്രഹത്തെ ഉടുപ്പിച്ചിരുന്ന പാവാടയിലെ ആ ചുവന്ന പാടുതൊട്ടു കണ്ണില്‍ വച്ചു. അന്നും ഈശ്വര വിശ്വാസിയായിരുന്ന ഞാന്‍ അതില്‍ തൊടാന്‍ പോയില്ല. അച്ഛന്‍ ദേഷ്യപ്പെട്ടു് “തൊട്ടു കണ്ണില്‍ വയ്ക്കെടാ” എന്നു പറഞ്ഞു. എന്നിട്ടും ഞാന്‍ മിണ്ടാതെ നിന്നതേയുള്ളു. ഇന്നും ഈശ്വരവിശ്വാസിയായ ഞാന്‍ സംശയിക്കുന്നു Bacillus prodigiosus റൊട്ടിയില്‍ സാംക്രമിക രോഗമുണ്ടാകുന്നതുപോലെ പട്ടുപാവാടയിലും അതുണ്ടാക്കുകയില്ലേ എന്നു്.

ഹായ്

സാംക്രമിക രോഗം റൊട്ടിയില്‍ മാത്രമല്ല വാക്കുകളിലും വരുമെന്നതിനു തെളിവാണു് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ (ലക്കം 19) ‘ജാണ്‍കി’ എന്ന പരിഹാസ കഥ. അനുഗൃഹീതനായ പി.കെ. രാജരാജവര്‍മ്മ പണ്ടു പഞ്ചുമേനോനേയും കുഞ്ചിഅമ്മയേയും അവതരിപ്പിച്ചു. അവരുടെ സംഭാഷണങ്ങള്‍ കേട്ടും പ്രവര്‍ത്തനങ്ങള്‍ കണ്ടും നമ്മള്‍ ഉള്ളുകുളിര്‍ക്കെ ചിരിച്ചു. ഇന്നു് ‘ജാണ്‍കി’ എഴുതിയ കൊച്ചുലക്ഷ്മി ആ മണ്ഡലത്തില്‍ കയറിനിന്നു് പേക്കോലം കാണിക്കുന്നതു് എന്തിനാണു്? ജാണ്‍കി എന്നാല്‍ ജാനകി. അവള്‍ ദുബായില്‍ പോയിട്ടു് വീട്ടിലെത്തിയപ്പോള്‍ ജാണ്‍കി ആയി മാറി. “പറ്റി ഓപ്പണ്‍ കുട്ടി” എന്നു് അവള്‍ പറയുന്നു. “പെട്ടി തുറ്ക്കു്” എന്നാണു് അര്‍ത്ഥം. “ജാണ്‍കി കം. ഓറ്റിപ്പോയി മമ്മിയോടു് സ്പീക്ക്” — ജാനകി വന്നു. ഓടിപ്പോയി അമ്മയോടു സംസാരിക്കു, എന്നു് അര്‍ത്ഥം. ഇതൊക്കെ കേട്ടു് അമ്മ ജാനകിയോടു തിരിച്ചു ദുബായിയില്‍ പോകാന്‍ പറയുമ്പോള്‍ കഥ അവസാനിക്കുന്നു.

നെല്ലു കത്തിക്കൊണ്ടിരിക്കുമ്പോള്‍ ഉലക്ക ഓരോ തവണയും ഉരലില്‍ വീഴുമ്പോള്‍ ചുണ്ടുകള്‍ക്കിടയിലൂടെ ‘ശൂ’ എന്നു ശബ്ദം പുറപ്പെടുവിക്കുന്ന നെല്ലുകുത്തുകാരികളെയും അരിനിറച്ച വട്ടികള്‍ ഒന്നിനു് മേലായി ഒന്നൊന്നുവച്ചു് മുണ്ടിന്റെ അറ്റം തട്ടിത്തെറിപ്പിച്ചു് തുടകാണിച്ചു് കമ്പോളത്തിലേക്കു നടക്കുന്ന അരിക്കാരിപ്പെണ്ണുങ്ങളെയും മൂക്കളചീറ്റി ദൂരെയെറിഞ്ഞിട്ടു് കൈകഴുകാതെ കറികലക്കി അടുപ്പിലേറ്റുന്ന അടുക്കളക്കാരികളെയും രസിപ്പിക്കാന്‍ പോന്ന തരംതാണ ഫലിതമാണു് ഇതിലുള്ളതു്. ഫലിതമല്ല ഫളിതം. ഹായ്.

ജ്യോത്സ്യം

ഫ്രഞ്ച് മനഃശാസ്ത്രജ്ഞനാണു് Michel Gauquelin. മനുഷ്യന്റെ ജനനസമയത്തെ ഗ്രഹങ്ങളുടെ നില അവന്റെ ജീവിതത്തെ നിയന്ത്രിക്കുന്നുവെന്നു തെളിയിച്ചു അദ്ദേഹം. ബല്‍ജിയന്‍ ശാസ്ത്രജ്ഞന്മാര്‍ ഈ മനഃശാസ്ത്രജ്ഞന്റെ അനുമാനങ്ങള്‍ നൂറിനു നൂറും ശരിയാണെന്നു് അഭിപ്രായപ്പെട്ടു. അതുകൊണ്ടും തൃപ്തനാകാതെ ആ ഫ്രഞ്ച് മനഃശാസ്ത്രജ്ഞന്‍ ബ്രിട്ടീഷ് ബിഹേവിയറിസ്റ്റ് H.J. Eysenck-നോടു് ആ അനുമാനങ്ങള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. “തെളിവുകളില്‍ തെറ്റൊന്നുമില്ലെന്നു്” അദ്ദേഹം പ്രഖ്യാപിച്ചു. (Illustrated Weekly July 21–27) “Ultimately, to vindicate his bonafides Gauquelin submitted his findings to none other than the famous tough-minded British behavioural psychologist, professor H.J. Eysenck (of Know Your Own I.Q fame) who is specially known for his hard line approach to pseudo-sciences. His Verdict? I can find nothing wrong with the evidence.” എന്നു വീക്ക്ലിയിലെ ലേഖകന്‍ മുകള്‍ ശര്‍മ്മ. ഇദ്ദേഹം ഫ്രഞ്ച് മനഃശാസ്ത്രജ്ഞന്റെയും ബ്രിട്ടീഷ് മനഃശാസ്ത്രജ്ഞന്റെയും രചനകള്‍ കണ്ടോ? സംശയം. കോളിന്‍ വില്‍സന്റെ Mysteries എന്ന പുസ്തകത്തില്‍ “In England Professor H. J. Eysenck a tough — minded behavioural psychologist was asked to check Gauquelin’s results; he was equally astonished to find that they seemed to be accurate. കോളിന്‍ വില്‍സന്റെയും മുകള്‍ ശര്‍മ്മയുടെയും വാക്യങ്ങള്‍ക്കുള്ള സാദൃശ്യം നോക്കിയാലും. വില്‍സണ്‍ പറഞ്ഞതു് ശര്‍മ്മയും ലജ്ജകൂടാതെ ആവര്‍ത്തിക്കുന്നതേയുള്ളു.

H.J. Eysenck, D.K.B. Nair ഇവര്‍ രണ്ടുപേരും ചേര്‍ന്നെഴുതിയ Astrology എന്ന പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ടു്. Michel Gauquelin, Francoise Gauquelin ഇവരുടെ അനുമാനങ്ങളെ നിഷ്‌കൃഷ്ടമായി പരിശോധിച്ചതിനുശേഷം ഐസന്‍ക്കും കൂട്ടുകാരനും കരംതന്നെ” — അങ്ങനെയുമുണ്ടോ ഒരു കരം?

“ഗാന്ധിജി യൂണിവേഴ്സിറ്റി ചെന്നുചേരുന്ന തീരുമാനം ജ്യോത്സ്യത്തില്‍ വിശ്വാസമുള്ളവര്‍ക്കു് ഒട്ടുംതന്നെ ആഹ്ലാദദായകമല്ല. “We have indicated the sort of conclusion we would draw from the material surveyed. It may be the right conclusion or it may not. Only time will tell” എന്നാണു് അവര്‍ സന്ദിഗ്ദ്ധതയോടെ എഴുതുന്നതു്. 1978-ലാണു് കോളിന്‍ വില്‍സന്റെ Mysteries പ്രസിദ്ധപ്പെടുത്തിയതു്. Astrology എന്ന പുസ്തകം 1982-ലും. ഫ്രഞ്ച് മനഃശാസ്ത്രജ്ഞന്റെ അനുമാനങ്ങളെക്കുറിച്ചു് ഐസന്‍ക് ആദ്യം അസന്ദിഗ്ദ്ധമായി പറഞ്ഞതു് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സന്ദിഗ്ദ്ധമായി പറയേണ്ടിവന്നിരിക്കാം. കോളിന്‍ വില്‍സന്റെ പുസ്തകം പകര്‍ത്തിയ വീക്ക്ലി ലേഖകന്‍ അതറിഞ്ഞില്ല.

കലയുടെ ശക്തി

റൊമാന്‍സിന്റെ കണ്ണുകൊണ്ടു് തകഴി ശിവശങ്കരപ്പിള്ള പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും ജീവിതത്തെ നോക്കിയപ്പോള്‍ ‘ചെമ്മീന്‍’ എന്ന നോവലുണ്ടായി. തികഞ്ഞ മനുഷ്യത്വത്തിന്റെ കണ്ണുകൊണ്ടു് അദ്ദേഹം തോട്ടികളെ നോക്കിയപ്പോള്‍ ‘തോട്ടിയുടെ മകന്‍’ എന്ന നോവല്‍ ആവിര്‍ഭവിച്ചു. ഈ കൃതികളില്‍ ഏതിനു കലാസൗന്ദര്യം കൂടും എന്ന ചോദ്യത്തിനു് ഇപ്പോള്‍ ഉത്തരം നല്കേണ്ടതില്ല. സാന്ദ്രതയാര്‍ന്ന മനുഷ്യത്വമുള്ള കലാസൃഷ്ടികള്‍ക്കു് ആര്‍ദ്രീകരണശക്തികൂടും. ആ ശക്തിവിശേഷമാണു് അമൃതാപ്രീതത്തിന്റെ ഛല്ലോ എന്ന കഥയ്ക്കുള്ളതു് — (Chhallo, Illustrated Weekly) ഹുങ്കുംചന്ദിനു് ആദ്യത്തെ ഭാര്യയിലുണ്ടായ മകളാണു് ഛല്ലോ. ധനികനായിരുന്ന അയാള്‍ ഇന്ത്യയുടെ വിഭജനത്തോടെ ദരിദ്രനായി. മകള്‍ നിര്‍മ്മിക്കുന്ന കുട്ടകള്‍ വിറ്റാണു് അയാള്‍ക്കും രണ്ടാമത്തെ ഭാര്യയ്ക്കും കഴിഞ്ഞുകൂടേണ്ടതു്. ആരും കുട്ടകള്‍ വാങ്ങുന്നില്ല. മധുരവാക്കുകള്‍ പറയാനോ മധുരപ്പുഞ്ചിരി സമ്മാനിക്കാനോ പെണ്‍കുട്ടിക്കു അറിയാന്‍ പാടില്ലാത്തതുകൊണ്ടാണു് വില്‍പനനടക്കാത്തതെന്നു് ഹുങ്കം ചന്ദ്രിന്റെ രണ്ടാമത്തെ ഭാര്യ കുറ്റപ്പെടുത്തി. അതു കേട്ടു കേട്ടു് സഹികെട്ടു് ഛല്ലോ ഒരുത്തനെ നോക്കി ചിരിച്ചു. അയാള്‍ നൂറുരൂപനോട്ടു് മാറ്റിയിട്ടു് കുട്ടകളുടെ വില കൊടുക്കാമെന്നു പറഞ്ഞ് അവളെ കാറില്‍ കയറ്റിക്കൊണ്ടുപോയി. അയാള്‍ അവളെ ബലാത്സംഗം ചെയ്തു. ബോധം വീണ്ടുകിട്ടിയപ്പോള്‍ താനൊരു മരച്ചുവട്ടില്‍ കിടക്കുന്നതായിട്ടാണു അവള്‍ കണ്ടതു്. പോക്കറ്റില്‍ ഉണ്ടായിരുന്ന നാലണ ബസ്സ് കണ്ടക്ടര്‍ക്കു കൊടുക്കാനായി തപ്പിനോക്കിയപ്പോള്‍ ഒരു പുതിയ പത്തുരൂപനോട്ടു് കണ്ടു. അവള്‍ടിക്കറ്റു് വാങ്ങി. കുട്ടകള്‍ വിറ്റിട്ടുവരുമ്പോള്‍ അരസ്സേര്‍ ഇറച്ചിയും പച്ചമുളകും മറ്റും വാങ്ങിക്കൊണ്ടുവരണമെന്നു് അച്ഛന്‍ പറഞ്ഞിരുന്നു. ഛല്ലോ എല്ലാം വാങ്ങി. മാംസം പാകപ്പെടുത്തുന്നതിന്റെ മണം ഉയര്‍ന്നു ഭവനത്തില്‍. അച്ഛനു സന്തോഷം. മാംസം പൊരിക്കുകയാണു് തന്റെ മന്ദസ്മിതവും പൊരിയുന്നതായി ആ പെണ്‍കുട്ടിക്കു തോന്നി.

ഇക്കഥവായിച്ചു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ എന്റെ പരിസരങ്ങള്‍ മറന്നു.

എന്റെ കൈയിലിരുന്നതു് ഒരു ഇംഗ്ലീഷ് വാരികയാണെന്നതു വിസ്മരിച്ചു. അതിലെ വെള്ളക്കടലാസ്സും കറുത്ത അക്ഷരങ്ങളും കണ്ടില്ല. കണ്ടതും ആ പെണ്‍കുട്ടിയെമാത്രം. ധര്‍ഷണം ചെയ്യപ്പെട്ട അവളെ ഓര്‍മ്മിച്ചു് ഞാനിപ്പോഴും ദുഃഖിക്കുന്നു. കലയുടെ ശക്തി എന്നല്ലാതെ എന്തുപറയാന്‍?

നിരീക്ഷണങ്ങള്‍

ജോണ്‍സണ്‍ പുളിങ്കുന്നു് മംഗളം വാരികയിലൂടെ ചോദിക്കുന്നു:

“വര്‍ഷമേഘങ്ങള്‍ പെയ്യാതിരിക്കുമോ?
വര്‍ഷചക്രം തിരിയാതിരിക്കുമോ?
വര്‍ണ്ണങ്ങള്‍ കാലം മായ്ക്കാതിരിക്കുമോ?
വര്‍ണ്ണസ്വപ്നം കൊഴിയാതിരിക്കുമോ?”

— ഇരിക്കും, ഇരിക്കും. ഇങ്ങനെ കവിതയെഴുതിയാല്‍ വര്‍ഷമേഘങ്ങള്‍ പെയ്യുന്നതെങ്ങനെ? വര്‍ഷചക്രം തിരിയുന്നതെങ്ങനെ?

എം.ഡി. ഹംസ ഖത്തറില്‍ ഇരുന്നുകൊണ്ടു കുമാരിവാരികയിലൂടെ പറയുന്നു: “വിജി വരയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാംകൊണ്ടും കഥയ്ക്കു് അനുയോജ്യ ആക്രമിച്ചു — ഒരു ദിനപ്പത്രത്തിലെ റിപ്പോര്‍ട്ട്” ഇതിനു ഡി.സി.യുടെ കമന്റ് (മനോരാജ്യം) ഗാന്ധിജി ഇങ്ങനെയൊക്കെ ചെയ്യുമെന്നു് ആരും പ്രതീക്ഷിച്ചിരിക്കുകയില്ല — സംസ്കൃത ശബ്ദങ്ങള്‍ സന്ധിചെയ്യുമ്പോള്‍ മലയാള ഭാഷയില്‍ സംസ്കൃത വ്യാകരണനിയമങ്ങള്‍ തന്നെ അനുസരിക്കേണ്ടതാണു്. അതുകൊണ്ടു് ഡി.സി. ദിനപത്രം എന്നു് എഴുതുമെന്നു ഞാന്‍ പ്രതീക്ഷിച്ചു. പിന്നെ, ചന്ദ്രക്കലപോലെ ദിനപ്പത്രവും ആകാം.

രാജൂനായര്‍

ഒരുത്തന്‍ മറ്റൊരുത്തനെ വസ്തുവായി കാണുന്നതാണു് ഇന്നത്തെ സവിശേഷത. മേലുദ്യോഗസ്ഥന്‍ കീഴുദ്യോഗസ്ഥനെ നിശ്ചേതനവസ്തുവായി കരുതുന്നു. ഫയല്‍ ചുമന്നു മുന്നില്‍ നില്‍ക്കുന്ന ക്ളാക്കിനെ ഉദ്യോഗസ്ഥധുരന്ധരന്‍ നോക്കുകപോലുമില്ല. ഭര്‍ത്താവു് ഭാര്യയെ വസ്തുവായി വീക്ഷിക്കുന്നു…

സി.പി. രാമസ്വാമിഅയ്യര്‍ തിരുവിതാംകൂര്‍ ദിവാനായിരിക്കുന്ന കാലം അസംബ്ലി വി.ജെ.റ്റി.ഹോളില്‍ വച്ചാണു് കൂടാറു്. അസംബ്ലിയില്‍ ഒരു മെമ്പര്‍ ഘോരഘോരം പ്രസംഗിക്കുമ്പോള്‍ ഫാനിന്റെ ഒരിതള്‍ ഇളകിത്തെറിച്ചു. ആരുടെയും കഴുത്തറ്റില്ല. എങ്കിലും രണ്ടു എഞ്ചിനീയറന്മാരുടെ ജോലി പോയി.

ഹജൂര്‍കച്ചേരിയിലെ ക്ലോക്ക് ചത്തിരിക്കുന്നതു് സി.പി. കണ്ടു. ക്ലോക്ക് പ്രവര്‍ത്തിപ്പിക്കാന്‍ ബാദ്ധ്യസ്ഥനായ ഉദ്യോഗസ്ഥനു് സസ്പെന്‍ഷന്‍.

മഹാരാജാവു് ആറാട്ടിനു് എഴുന്നള്ളുമ്പോള്‍ ഒരുകട്ട ചെളിയില്‍ ചവിട്ടി, അദ്ദേഹം തിരിഞ്ഞൊന്നു നോക്കി. പി. ഡബ്ള്‍യു. ഡി. സെക്ഷനാഫീസര്‍ വീട്ടിലിരിപ്പായി.

അന്നു് ഒരു റോഡിലും കുണ്ടും കുഴിയുമില്ല. ഇന്നു് അവയല്ലാതെ മറ്റൊന്നുമില്ല, തിരുവനന്തപുരത്തെ പാളയത്ത് കണ്‍സ്റ്റബിള്‍ നില്ക്കുന്നതിനു ചുറ്റുമായി വലിയ കുഴികള്‍ ഉണ്ടു്. സൂക്ഷിച്ചു് കാറോടിച്ചില്ലെങ്കില്‍ സ്പ്രിങ് ഒടിയും. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നവന്റെ നട്ടെല്ലിന്റെ ‘ഡിസ്ക്’ തെറ്റും. എന്തൊരു ഗതികേടു്! ഈ ഗതികേടിനെത്തന്നെയാണു് ദീപികയിലെ കാര്‍ട്ടുണിസ്റ്റ് രാജുനായര്‍ ഹൃദ്യമായി പരിഹസിക്കുന്നതു്. നല്ല കാര്‍ട്ടുണിസ്റ്റാണു് അദ്ദേഹമെന്നതില്‍ ഒരു സംശയവുമില്ല.

മനസ്സു് കാരാഗൃഹത്തില്‍

ഏതെങ്കിലും ‘ഐഡിയോളജി’ മനസ്സിനെ കാരാഗൃഹത്തിലാക്കിയാല്‍ ലോകത്തിന്റെ സമഗ്രരൂപത്തിലുള്ള ദര്‍ശനം അതിനു കിട്ടുകയില്ല. മുന്‍വശത്തു് കമ്പിവാതിലും അതിനു മുന്‍പില്‍ അര്‍ദ്ധാന്ധകാരത്തിലമര്‍ന്ന ഇടനാഴിയും. ഭിത്തിയുടെ ഒരു വശത്തുള്ള കൊച്ചു ജന്നലില്‍ക്കൂടി രാത്രി നോക്കിയാല്‍ മൂന്നോ നാലോ നക്ഷത്രങ്ങളെ മാത്രം കാണും. ആ മനുഷ്യന്‍ കാരാഗൃഹത്തിന്റെ മുറ്റത്തുവന്നു നിന്നു് മുകളിലേക്കു നോക്കട്ടെ. ആയിരമായിരം നക്ഷത്രങ്ങളെ കാണും. ഐഡിയോളജിയുടെ കാരാഗൃഹത്തില്‍ കിടക്കുന്ന കൊളാടി ഗോവിന്ദന്‍കുട്ടിക്കു വൈക്കം മുഹമ്മദ്ബഷീറിന്റെ ‘ശബ്ദങ്ങള്‍’ എന്ന കൊച്ചു നോവലിന്റെ രാമണീയകം കാണാന്‍ കഴിയുന്നില്ല. “അറയ്ക്കുന്ന അനാശാസ്യതകള്‍ കലാസൗന്ദര്യം തൊട്ടു തെറിപ്പിക്കാത്ത മട്ടില്‍ അനാവരണം ചെയ്യുകയേ ബഷീര്‍ ‘ശബ്ദങ്ങ’ളില്‍ ചെയ്തിട്ടുള്ളു” എന്നു് അദ്ദേഹം ജനയുഗം വാരികയില്‍ എഴുതിയിരിക്കുന്നു. അത്രകണ്ടു ശരിയല്ല ആ പ്രസ്താവം. ഏകാന്തതയുടെ ദുഃഖവും സെക്സിന്റെ മാദകത്വവും അതിന്റെ അര്‍ത്ഥശൂന്യതയും ഇമേജുകളിലൂടെ ആവിഷ്കരിക്കുന്ന അതിസുന്ദരമായ നോവലാണു ‘ശബ്ദങ്ങള്‍’. അതുപോലൊരു കൃതി അതിന്റെ രചനാകാലത്തിനു മുന്‍പു് ഉണ്ടായിട്ടില്ല. പില്ക്കാലത്തുമില്ല. കലയുടെ ലക്ഷ്യം ആസ്വാദനമാണു്. യുക്തികൊണ്ടു് അതു് ഉണ്ടാക്കുവാന്‍ വയ്യ. ഒരു ഐഡിയോളജികൊണ്ടും ബന്ധിക്കപ്പെടാത്ത എന്റെ മനസ്സു പറയുന്നു ശബ്ദങ്ങള്‍ ചേതോഹരമാണെന്നു്. അതില്‍ക്കൂടുതലായി തെളിവൊന്നും ഹാജരാക്കാനില്ല.

* * *

മനുഷ്യന്‍ മരണംകണ്ടു് യാഥാര്‍ത്ഥ്യത്തില്‍നിന്നു് ഓടിയൊളിക്കുമ്പോള്‍ ഉണ്ടാകുന്നതാണു് അന്യവത്കരണബോധം. അസ്തിത്വത്തിന്റെ ചില മണ്ഡലങ്ങളില്‍നിന്നു മാത്രം ചിലര്‍ ഓടിയൊളിക്കുമ്പോഴുണ്ടാകുന്ന കാരാഹൃഹവാസ തുല്യമായ അനുഭൂതി അതിനെക്കാള്‍ ഭയങ്കരമാണു്.

രാവണന്‍കോട്ട

അങ്ങു് വടക്കേയിന്ത്യയിലെ കാര്യമാണു പറയുന്നതു്. ബസ്സ് എസ്റ്റേറ്റില്‍ പ്രവേശിച്ചാല്‍ റോഡില്‍ പിരിയുന്നിടത്തൊക്കെ കൈചൂണ്ടിപ്പലകകള്‍ വച്ചിട്ടുണ്ടു്. ഹോസ്പിറ്റല്‍ മാര്‍ഗ്ഗ്, പോസ്റ്റാഫീസ് മാര്‍ഗ്ഗ്, സെക്റ്റര്‍ 7 മാര്‍ഗ്ഗ് എന്നൊക്കെ. ഇവയോടൊപ്പം ഓര്‍ഡനന്‍സ് ഫാക്ടറി മാര്‍ഗ്ഗ് എന്നു് എഴുതിവച്ചിട്ടുള്ള ബോര്‍ഡുകളുമുണ്ടു്. ആ പലകകളിലെ എഴുത്തു വായിച്ചു മനസ്സിലാക്കി അവ ചൂണ്ടിക്കാണിക്കുന്ന പാതകളിലൂടെ നടന്നാല്‍ ഫാക്ടറിയിലെത്തും. ഇല്ലെങ്കില്‍ കറങ്ങിപ്പോകും. ഈ കറങ്ങിപ്പോകലാണു കുമാരി വാരികയിലെ ‘മാനസി’ എന്ന കഥ വായിച്ചപ്പോള്‍ എനിക്കുണ്ടായതു്. വിനയന്‍ അതിസുന്ദരിയായ മാനസിയെ പരിചയപ്പെട്ടു. ഉത്കടമായി സ്നേഹിച്ചു. പ്രേമാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ അവള്‍ പുച്ഛിച്ചു് കണ്ണാടിയെടുത്തു മുഖംനോക്കാന്‍ അയാളോടു പറഞ്ഞു. കാലം കഴിഞ്ഞു. വിനയന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായി. അപ്പോഴേക്കും വേശ്യയായി മാറിയ മാനസി വേറൊരു പേരില്‍ അയാളുടെ അടുത്തെത്തി. വിനയനു് അവളെ മനസ്സിലായി. അവള്‍ക്കൊട്ടു് അയാളെ മനസ്സിലായതുമില്ല. സഹധര്‍മ്മിണിയാകാന്‍ വിനയന്‍ അവളെ ക്ഷണിച്ചു. “എന്റെ വിനുവേട്ടാ” എന്നു പറഞ്ഞു് അവള്‍ തേങ്ങിക്കരഞ്ഞു.

ഒരു മാനസിക പ്രേരണ ഒരു സംഭവമുളവാക്കുന്നു. അതിനോടു ബന്ധപ്പെട്ടു വേറൊരു സംഭവം. ഒടുവില്‍ പരകോടി, സംഭവങ്ങള്‍ക്കു തമ്മില്‍ ഉണ്ടായിരിക്കേണ്ട ബന്ധം ഇക്കഥയില്‍ കാണാനില്ല. സ്നേഹിക്കുന്ന പുരുഷന്‍ വിരൂപനാണെന്നു പറഞ്ഞവള്‍ പൊടുന്നനവേ “എന്റെ വിനുവേട്ടാ” എന്നു നിത്യജീവിതത്തില്‍ വിളിക്കുമായിരിക്കും. പുച്ഛിച്ചവളെ പുരുഷന്‍ സ്വീകരിക്കുന്നതും. നിത്യജീവിതത്തിലെ സംഭവമാകാം. പക്ഷേ കലയില്‍ കാര്യകാരണ ബന്ധമില്ലാതെ സംഭവങ്ങള്‍ അടുക്കിവച്ചുകൂടാ. വച്ചാല്‍ ദൃഢപ്രത്യയം ഉളവാകുകയില്ല. ഹോസ്പിറ്റല്‍ മാര്‍ഗ്ഗില്‍ നിന്നു പോസ്റ്റാഫീസ് മാര്‍ഗ്ഗിലേക്കും അവിടെ നിന്നു് സെക്ടര്‍ 7 മാര്‍ഗ്ഗിലേക്കും പോയി കഷ്ടപ്പെടുന്ന ആളിന്റെ മാനസികാവസ്ഥയാണു് ഇക്കഥ അനുവാചകനു ജനിപ്പിക്കുന്നതു്. കൈചൂണ്ടിപ്പലകകള്‍ നിര്‍ദ്ദേശിക്കുന്ന പാതകളിലൂടെ നടന്നു ഫാക്ടറിയിലെത്താന്‍ ഇവിടെ കഴിയുന്നില്ല.

* * *

ഹാരത്തില്‍ പല പൂക്കളുണ്ടായിരിക്കും. എങ്കിലും എല്ലാ പൂക്കളേയും കൂട്ടിയിണക്കുന്നതു വാഴനാരാണു്. കഥയിലെ സംഭവങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന ഒരു തന്തു ഉണ്ടായിരിക്കണം.

എല്ലാം വസ്തുക്കള്‍

ഒരുത്തന്‍ മറ്റൊരുത്തനെ വസ്തുവായി കാണുന്നതാണു് ഇന്നത്തെ സവിശേഷത. മേലുദ്യോഗസ്ഥന്‍ കീഴുദ്യോഗസ്ഥനെ നിശ്ചേതന വസ്തുവായി കരുതുന്നു. ഫയല്‍ ചുമന്നു മുന്നില്‍ നില്ക്കുന്ന ക്ലാര്‍ക്കിനെ ഉദ്യോഗസ്ഥധുരന്ധരന്‍ നോക്കുകപോലുമില്ല. ഭര്‍ത്താവു് ഭാര്യയെ വസ്തുവായി വീക്ഷിക്കുന്നു. പതിവുകാരനു് വേശ്യ, സ്ത്രീയല്ല. ജീവനറ്റ വസ്തുവത്രേ. ഡോക്ടര്‍മാര്‍ രോഗികളെ വസ്തുക്കളായി കരുതുന്നു. ഈ ക്രൂരതയ്ക്കു് എതിരായി സുന്ദര്‍ ഉയര്‍ത്തുന്ന ശബ്ദം കലാകൗമുദിയില്‍നിന്നു് കേള്‍ക്കാം. തിരുവനന്തപുരത്തെ മാനസിക രോഗാശുപത്രിയോടു ബന്ധപ്പെട്ട ഞെട്ടിക്കുന്ന പരമാര്‍ത്ഥങ്ങള്‍ അദ്ദേഹം ഒന്നൊന്നായി എടുത്തു നിരത്തിയിരിക്കുന്നു. ഇതു വായിച്ചു് സര്‍ക്കാരും ഡോക്ടര്‍മാരും ബഹുജനവും കണ്ണുതുറന്നെങ്കില്‍!

പി.സി. കുട്ടിക്കൃഷ്ണന്‍ തിരുവനന്തപുരത്തെ ശ്രീരാമകൃഷ്ണ ആശുപത്രിയില്‍ രോഗിയായി കിടന്ന കാലം. ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. കുട്ടിക്കൃഷ്ണന്‍ നേരമ്പോക്കുകള്‍ പറഞ്ഞു് സന്ദര്‍ശകരെ ചിരിപ്പിച്ചു. അദ്ദേഹം അന്നു പറഞ്ഞ ഒരു നേരമ്പോക്കു് ഇവിടെ എഴുതാം. ഒരു ഡോക്ടര്‍ കൊട്ടാരംപോലുള്ള കെട്ടിടംവച്ചു. അതിന്റെ ഒരു ഭിത്തിയില്‍ ഒരു ദ്വാരമിട്ടു. രാത്രി കിടക്കുമ്പോള്‍ അയാള്‍ കൈ ദ്വാരത്തിലൂടെ കടത്തി വെളിയിലിടും. നേരം വെളുക്കുന്നതുവരെ ആ കൈ പുറത്തായിരിക്കും. എന്തിനാണു് അങ്ങനെ ചെയ്യുന്നതെന്നു് ആരോ ചോദിച്ചപ്പോള്‍ ഡോക്ടര്‍ മറുപടി നല്കി: “വല്ലവനും ഇതിലേ പോകുമ്പോള്‍ വല്ല കറന്‍സിനോട്ടും വയ്ക്കണമെന്നു തോന്നിയാല്‍ വച്ചുകൊള്ളട്ടെ എന്നു വിചാരിച്ചാണു്.”