close
Sayahna Sayahna
Search

സാഹിത്യവാരഫലം 1992 02 09


സാഹിത്യവാരഫലം
Mkn-06.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1992 02 09
ലക്കം 856
മുൻലക്കം 1992 02 02
പിൻലക്കം 1992 02 16
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

നൈജീരിയയിലെ നാടകകര്‍ത്താവായ ക്ലാര്‍ക്ക് (John Pepper Clark, 1935–) “Song of a goat’’ എന്ന നാടകം രചിച്ചതോടെയാണു മഹായശസ്കനായത്. ആതിഭാവുകത്വവും അതിനാടകീയതയും ചേര്‍ന്ന ആ കൃതിയില്‍ പ്രധാനപ്പെട്ട മൂന്നു കഥാപാത്രങ്ങളുണ്ട്; രണ്ടു സഹോദരന്മാരും അവരുടെ അമ്മായിയും. പ്രായംകൂടിയ സഹോദരന്‍ വിവാഹം കഴിച്ചു. പക്ഷേ അയാള്‍ക്കു കുട്ടി ഉണ്ടാകുന്നില്ല. ഭര്‍ത്താവ് ഭാര്യയെ ഡോക്ടറെക്കൊണ്ടു പരിശോധിച്ചപ്പോള്‍ അയാള്‍ പറഞ്ഞു അവള്‍ക്കല്ല രോഗമെന്ന്. ഭര്‍ത്താവിനു ധ്വജഭംഗം. അതിനാല്‍ നാട്ടുനടപ്പനുസരിച്ച് പ്രായംകുറഞ്ഞ സഹോദരന്‍ അവളെ പ്രാപിക്കണമെന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഭര്‍ത്താവും ഭാര്യയും ഇതിന് അനുകൂലരല്ല. അനുകൂലരല്ലെന്നു മാത്രമല്ല്, അവര്‍ കടുത്ത പ്രതിഷേധത്തിന്റെ സ്വരം അതിന്റെനേര്‍ക്ക് ഉയര്‍ത്തുകയും ചെയ്തു. അപ്പോള്‍ സംഭവിക്കേണ്ടതു സംഭവിച്ചു. കടുത്ത പ്രതിഷേധം കടുത്ത ആനുകൂല്യത്തിന്റെ മറുപുറമാണല്ലോ. ഭാര്യയുടെ പ്രേരണയാല്‍ അനുജന്‍ അവളെ പ്രാപിച്ചു. അവള്‍ ഗര്‍ഭിണിയായി. അഗമ്യഗമനത്തിനുമുന്‍പ് ചില വിശുദ്ധകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചേതീരൂ. നാട്ടിലെ ആചാരമനുസരിച്ച് പെണ്ണിന്റെ ഭര്‍ത്താവ് ഒരാടിന്റെ തലമുറിച്ചിട്ട് വ്യഭിചാരമനുഷ്ഠിച്ച അനുജന്റെ തല ഒരു കലത്തില്‍ കടത്താന്‍ ആജ്ഞാപിച്ചു. മതപരമായ ആ അനുഷ്ഠാനമനുസരിച്ചു കലം പൊട്ടണം. ഇതിന്റെ പ്രതിരൂപാത്മകസ്വഭാവം ഗ്രഹിച്ചും ഭര്‍ത്താവിന്റെ സംശയത്താല്‍ ആകുലാവസ്ഥയില്‍ എത്തിയും ഭാര്യ ബോധശൂന്യയായിവീണു. വീഴ്ചചയില്‍ ഗര്‍ഭച്ഛിദ്രമുണ്ടായി; രക്തപ്രവാഹമുണ്ടായി. രക്തമൊഴുകി അവള്‍ മരിച്ചു. പശ്ചാത്താപവിവശനായ അനുജന്‍ തൂങ്ങിച്ചത്തു. ഭര്‍ത്താവുകടലില്‍ച്ചാടി ജീവിതമൊടുക്കി. സാമൂഹികങ്ങളായ നിയമങ്ങളെയും ആചാരങ്ങളെയും അംഗീകരിക്കാതിരുന്നാല്‍ ദുരന്തമുണ്ടാകുമെന്ന് ഉദ്ഘോഷിക്കുകയാണ് നൈജീരിയയിലെ നാടകകര്‍ത്താവ്.

സമൂഹബോധത്തിന്റെ പ്രതിപാദനമാണ് കലാസൃഷ്ടിയിലുള്ളത്, അതിനാല്‍ സമൂഹബോധം മാറുന്നതനുസരിച്ച് കലാസൃഷ്ടിയുടെ ആസ്വാദനത്തിനു പരിവര്‍ത്തനം വരും എന്നു കരുതിയാല്‍ ലോകസാഹിത്യത്തിലെ നിസ്തുലമായ മാസ്റ്റര്‍ പീസുകളാകെ ചവറുകളായി മാറിപ്പോകും. അതു സംഭവിക്കുന്നില്ല… ഒരു ജീവിതാവസ്ഥയെ രസോത്പാദകമായ വിധത്തില്‍ കലാകാരന്‍ പ്രതിപാദിച്ചോ എന്ന് മാത്രമേ നോക്കേണ്ടതുള്ളു.

ഈ നാടകത്തിന്റെ സാമുദായികപ്രാധാന്യത്തെക്കുറിച്ച് പര്യാലോചന ചെയ്യുന്ന വൊളസോയിന്‍ക (Wole Soyinka, 1934–)ലൈംഗികമായ ധ്വജഭംഗം നവീനകാലത്തെ ചികിത്സകൊണ്ട് (മരുന്നുകൊണ്ടും മനസ്സിനെസ്സംബന്ധിക്കുന്ന അപഗ്രഥനംകൊണ്ടും) ഭേദമാക്കാമെന്നു ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ നാടകത്തിന്റെ ദുരന്തസ്വഭാവത്തിനു ശൈഥില്യം വരുന്നു. ഇതു തന്നെയാണ് ഇബ്സന്റെ “ghosts’’ എന്ന നാടകത്തെക്കുറിച്ചും പറയാനുള്ളത്. അനിയതമായ ജീവിതരീതികൊണ്ടു സിഫിലിസ് പിടിച്ച യുവാവ് ആ രോഗത്തിന്റെ സമാക്രമണം വീണ്ടുമുണ്ടാകുമ്പോള്‍ തന്നെ കൊല്ലണമെന്ന് അമ്മയോട് അപേക്ഷിക്കുന്നു. രോഗത്തിന്റെ ആക്രമണത്താല്‍ മാനസികഭ്രംശത്തോടെ അവന്‍ തളര്‍ന്നു വീഴുമ്പോള്‍ ‘അതെവിടെ, അതെവിടെ?’ എന്നു ചോദിച്ചുകൊണ്ട് കീശയില്‍ വിഷം എടുക്കാന്‍ ശ്രമിക്കുന്നു അമ്മ. സിഫിലിസ് ഇന്നു ചികിത്സിച്ചു മാറ്റാവുന്ന രോഗമായതുകൊണ്ട് ഈ നാടകത്തിന്റെ ദുരന്തസ്വഭാവത്തിനു ദൗര്‍ബ്ബല്യം സംഭവിക്കുന്നു. ഓനീലിന്റെ(O’Neill, 1888–1953) ക്ഷയരോഗബാധിതമായ നാടകത്തെക്കുറിച്ചും (tuberculosis-infested drama എന്ന് സൊയിന്‍ക. “Beyond the Horizon” എന്ന നാടകത്തെ മനസ്സില്‍ കണ്ടുകൊണ്ടാവാം സൊയിന്‍ക അങ്ങനെ പറഞ്ഞത്) ഇതുതന്നെയല്ലേ എഴുതേണ്ടത്. ഇതൊക്കെക്കൊണ്ടാവണം നവീനനാടകകര്‍ത്താക്കന്മാര്‍ ഗ്രീക്ക് ദുരന്തനാടകങ്ങളെ പുതിയ രീതിയില്‍ മാറ്റി എഴുതുന്നത്. (ഒനീലിന്റെ “Mourning Becomes Electra’’ ഷാങ് അനൂയിയുടെ [Jean Anouilh 1910-87] “Antigone’’ ഇവ ഓര്‍മ്മിക്കുക—ലേഖകന്‍)ജോര്‍ജ്ജ് സ്റ്റൈനറുടെ (George Steiner പാരീസില്‍ 1929-ല്‍ ജനിച്ചു. 1940-ല്‍ അമേരിക്കന്‍ പൗരനായി) The Death of Tragedy എന്ന വിലക്ഷണമായ പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട്. ലോകവീക്ഷണഗതിക്കുണ്ടായ മാറ്റംകൊണ്ട് ദുരന്തനാടകങ്ങള്‍ക്ക് അധഃപതനം വന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. മിന്നലിന്റെ ജഗത് സംബന്ധിയായ പ്രഭാവം ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ ഒരു പട്ടംകൊണ്ട് അതിനെ പിടിച്ചെടുത്തപ്പോള്‍ വളരെക്കുറഞ്ഞുപോയില്ലേ എന്നും സൊയിന്‍ക ചോദിക്കുന്നു. സൊയിന്‍ക ഈ ചിന്താഗതിക്ക് അനുകൂലനാണോ അതോ പ്രതികൂലനാണോ എന്നു കണ്ടുപിടിക്കാനായി ഞാന്‍ അദ്ദേഹത്തിന്റെ പ്രബന്ധത്തിന്റെ ശേഷം ഭാഗംകൂടി ഇപ്പോള്‍ വായിച്ചുനോക്കാന്‍ മെനക്കെട്ടില്ല. ഞാന്‍ പണ്ടുവായിച്ച ഓര്‍മ്മയില്‍ നിന്ന് അദ്ദേഹത്തിന്റെ അനുമാനങ്ങള്‍ ഓടിപ്പോയിരിക്കുകയും ചെയ്യുന്നു.

അനുമാനം എന്തുതന്നെയായാലും ശാസ്ത്രീയങ്ങളായ കണ്ടുപിടിത്തങ്ങള്‍ക്കു യോജിച്ചമട്ടില്‍ കലാസൃഷ്ടികളെസ്സംബന്ധിച്ച ആസ്വാദനത്തിനു മാറ്റം വരും, വൈകല്യവുംവരും എന്ന മതം സ്വീകാര്യമല്ല. സമൂഹബോധത്തിന്റെ പ്രതിപാദനമാണ് കലാസൃഷ്ടിയിലുള്ളത്. അതിനാല്‍ സമൂഹബോധം മാറുന്നതിനനുസരിച്ച് കലാസൃഷ്ടിയുടെ ആസ്വാദനത്തിനു പരിവര്‍ത്തനം വരും എന്നു കരുതിയാല്‍ ലോകസാഹിത്യത്തിലെ നിസ്തുലങ്ങളായ മാസ്റ്റ്ര്‍ പീസുകളാകെ ചവറുകളായി മാറിപ്പോകും. അതു സംഭവിക്കുന്നില്ല. വസൂരിയെന്നപോലെ സിഫിലിസ് രോഗവും ഈ ലോകത്തുനിന്നു നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടു എന്നു വിചാരിക്കുക. അപ്പോഴും ഇബ്സന്റെ “ghosts’’ നമ്മെ അനുധാവനം ചെയ്യും. ആന്‍റ്റിബയോട്ടിക്സ് കൊണ്ടു രോഗങ്ങള്‍ ഉടനടി ചികിത്സിച്ചു ഭേദപ്പെടുത്തിയാലും ക്ഷയരോഗം പിടിച്ച കവി, റോബര്‍ട്, ചക്രവാളത്തിനപ്പുറമുള്ള രഹസ്യങ്ങള്‍ തേടി വേച്ചുവേച്ചു നടക്കുന്ന ചിത്രം അനുവാചകരെ ‘ഹോണ്‍ട്’ ചെയ്യും. രാജവാഴ്ച ഇല്ലാത്ത ഇക്കാലത്തും ആളുകള്‍ മാര്‍ത്താണ്ഡവര്‍മ്മ’’ വായിച്ചു രസിക്കുന്നു. ഫാസിസ്റ്റായ എസ്‌റ പൗണ്ടിന്റെ കാവ്യങ്ങള്‍ സഹൃദയരായ മാര്‍ക്സിസ്റ്റുകള്‍ക്കു രസാനുഭൂതി നല്കുന്നു. ഒരു ജീവിതാവസ്ഥയെ രസോത്പാദകമായ വിധത്തില്‍ കലാകാരന്‍ പ്രതിപാദിച്ചോ എന്നു മാത്രമേ നോക്കേണ്ടതുള്ളു. മറ്റൊരുതരത്തില്‍ പറയാം. കലാസൃഷ്ടിയിലെ വിശ്വാസം എന്ന അംശം കലാസ്വാദനത്തിനു തടസ്സം സൃഷ്ടിക്കില്ല. ചന്ദ്രനില്‍ കുറച്ചുപേര്‍ കാലുകുത്തിയതുകൊണ്ട് വിയോഗദുഃഖമനുഭവിക്കുന്ന തരുണി നിലാവ് ഒഴുകുമ്പോള്‍ കൂടുതല്‍ ദുഃഖത്തിനു വിധേയയാവുകയില്ലേ? ദൃഢപ്രത്യയമുളവാകുമാറ് ഇതിനെക്കുറിച്ചു കൂടുതല്‍ എഴുതാനുണ്ട്. പക്ഷേ സ്ഥലമില്ലല്ലോ.

{{center|==ചോദ്യം, ഉത്തരം==

സ്ത്രീകള്‍ വിവാഹത്തിനുപോകുന്നത് തങ്ങള്‍ ധരിച്ച സാരികള്‍ മറ്റു സ്ത്രീകളെ കാണിക്കാനും മറ്റു സ്ത്രീകള്‍ ഉടുത്ത സാരികള്‍ കാണാനും വേണ്ടിയാണ്.

Symbol question.svg.png വിവാഹത്തിനു ക്ഷണിച്ചാല്‍ സ്ത്രീകള്‍ പോകാതിരിക്കില്ല. പുരുഷന്മാര്‍ പലപ്പോഴും മടികാണിക്കും. സമൂഹബോധം പുരുഷന്മാര്‍ക്കു കുറവാണ് അല്ലേ?

സ്ത്രീകളെക്കാള്‍ പുരുഷന്മാര്‍ക്കു സാമൂഹിക കാര്യങ്ങളില്‍ താല്‍പര്യമുണ്ട്. സ്ത്രീകള്‍ വിവാഹത്തിനുപോകുന്നത് തങ്ങള്‍ധരിച്ച സാരികള്‍ മറ്റു സ്ത്രീകളെ കാണിക്കാനും മറ്റു സ്ത്രീകല്‍ ഉടുത്തസാരികള്‍ കാണാനും വേണ്ടിയാണ്.

Symbol question.svg.png കര്‍ണ്ണഭൂഷണം മുതലായകൃതികള്‍ എഴുതിയ ഉള്ളൂര്‍ എന്ന് എന്റെ നാട്ടില്‍വന്ന് ഒരു പ്രാസംഗികന്‍ പ്രസംഗിക്കുന്നതു കേട്ടു. എന്താണു സാര്‍ ഈ മുതലായ എന്ന പ്രയോഗം?

വിദ്യാര്‍ത്ഥികള്‍ ഉത്തരക്കടലാസ്സില്‍ മുതലായ എന്ന പദം പലപ്പോഴും എഴുതാറുണ്ട്. അവര്‍ ഏത് ഒറ്റക്കൃതിയെച്ചെഴുതിയോ അതു മാത്രമേ അവര്‍ക്ക് അറിയാന്‍ പാടുള്ളു എന്നാണ് അതിന്റെ അര്‍ത്ഥം. പ്രഭാഷകരും ഈ വിദ്യാര്‍ത്ഥികളെപ്പോലെയാണ്.’’

Symbol question.svg.png “വദനം യഥാര്‍ത്ഥത്തില്‍ മാനവന്റെ ഹൃദയത്തിന്‍ കണ്ണാടിതന്നെയെങ്കില്‍”

“ശരിയല്ല. വലിയ ശത്രുതയുള്ളവര്‍ മന്ദസ്മിതത്തോടുകൂടി നമ്മുടെ മുന്‍പില്‍ നില്ക്കാറുണ്ട്. കണ്ണാടിയില്‍ കാണുന്ന വദനം ശരിയല്ലെന്നു പുരുഷന്‍ വിചാരിക്കും. ഇത് എന്റെ മുഖമേ അല്ല, ഞാനിതിലും എത്ര സുന്ദരി എന്നു സ്ത്രീ കരുതും.” Symbol question.svg.png നിങ്ങള്‍ പ്രൊഫസറാണ് അല്ലേ

അല്ല. മലയാളം, ഇംഗ്ലീഷ് ഈ ഭാഷകളിലെ എല്ലാ അക്ഷരങ്ങളും എനിക്ക് അറയാം.

Symbol question.svg.png പഞ്ചാബും കേരളവും തമ്മില്‍ എന്തു വ്യത്യാസം

വ്യത്യാസമൊന്നുമില്ല. പഞ്ചാബില്‍ ഭീകരര്‍ അപരാധം ചെയ്യാത്തവരെ കൊല്ലുന്നു. കേരളത്തില്‍ വസ്തുക്കളുടെ വിലക്കൂടുതലിനു കാരണക്കാരായവര്‍ നിരപരാധരെ കൊല്ലുന്നു.

Symbol question.svg.png പേടി സ്വപ്നം എന്നാല്‍ എന്താണ്

പച്ചക്കറിമാര്‍ക്കറ്റിലോ പലവ്യഞ്ജനക്കടയിലോ ചെല്ലുന്ന മലയാളികള്‍ക്ക് ഉണ്ടാകുന്നത്.

“ജീവിതത്തെ സംബന്ധിച്ച ചില ഉപദേശങ്ങള്‍ തരൂ’’

“ആരെക്കണ്ടാലും ക്ഷീണിച്ചുപോയി അയാള്‍ എന്നു പറയരുത്. അയാളുടെ ഗാര്‍ഹിക കാര്യങ്ങള്‍ ചോദിക്കരുത്. ഒരു വീട്ടിലും — ബന്ധുവിന്റെ വീടാണെങ്കില്‍പ്പോലും — എപ്പോഴും പോകരുത്. വല്ലപ്പോഴും പോയാല്‍ പതിഞ്ചുമിനിറ്റില്‍ കൂടുതല്‍ ഇരിക്കരുത്.”

Symbol question.svg.png കേരളത്തിലെ ഓരോ പൗരനും എന്തുചെയ്യുന്നു എന്നറിയാമോ

അറിയാം. അകാലമരണത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു.

ബെര്‍മ്യൂദ ത്രികോണം

ബെര്‍മ്യൂദ ട്രയാങ്ഗ്ള്‍ (Bermuda triangle) ഒരു സാങ്കല്പിക ത്രികോണമാണ്. ഫ്ലോറിഡയില്‍നിന്ന് കിഴക്കോട്ടു ബെര്‍മ്യൂദ ദ്വീപുകളിലേക്ക് ഒരു രേഖ; അവിടെനിന്ന് പ്വര്‍റ്റ റീക്കോ(Puerto Rico) ദ്വീപിലേക്കു ഒരുരേഖ; ആ ദ്വീപില്‍ നിന്നു തിരിച്ചു ഫ്ലോറിഡയിലേക്കു ഒരു രേഖ. ഈ ത്രികോണമാണ് ബെര്‍മ്യൂദ ട്രയാങ്ഗ്ള്‍ എന്നറിയപ്പെടുന്നത്. അവിടെയെത്തുന്ന കപ്പലുകളും അതിന്റെ മുകളിലൂടെ പറക്കുന്ന വിമാനങ്ങളും അദ്ഭുതജനകമായ വിധത്തില്‍ അപ്രത്യക്ഷങ്ങളായിട്ടുണ്ട്. ഒരജ്ഞാതമണ്ഡലത്തിലേക്കു കപ്പലുകളും വിമാനങ്ങളും ആ ത്രികോണം വഴി നയിക്കപ്പെടുന്നു എന്ന് ചിലര്‍ വിശ്വസിക്കുന്നു. അതല്ല, താഴോട്ടുള്ള വായുപ്രവാഹമാണ് ആപത്തുകള്‍ക്കു ഹേതുവെന്നു വേറെ ചിലര്‍ പറയുന്നു. ഇടയ്ക്കിടയ്ക്ക് ആവിര്‍ഭവിക്കുന്ന അയസ്കാന്തശക്തിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നു മറ്റു ചിലര്‍. ഒരിക്കല്‍ ആ ത്രികോണത്തിന്റെ മുകളിലെത്തിയ വിമാനം ആപത്തില്‍പെടാന്‍ പോകുന്നുവെന്നു ഗ്രഹിച്ചപൈലറ്റ് വിമാനത്തിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവ അനങ്ങുന്നില്ലെന്നു കണ്ടു. വിമാനം അതോടെ കാണാതെയായി. 1945 ഡിസംബര്‍ 5-ന് അമേരിക്കയിലെ ഒരു നേവല്‍ സ്റ്റേയ്ഷനില്‍ നിന്നു തിരിച്ച വിമാനത്തിനാണ് ഈ ദുരന്തം സംഭവിച്ചത്. വിമാനത്തിന്റെയോ പൈലറ്റ് ഉള്‍പ്പെടെയുള്ള പത്തൊന്‍പതുപേരുടെയോ ഒരവശിഷ്ടവും കണ്ടുകിട്ടിയില്ല.

ജീവിതത്തെ ബെര്‍മ്യൂദ ത്രികോണമായി സങ്കല്പിച്ചുകൊണ്ടു ശ്രീ.കാക്കനാടന്‍ എഴുതിയ “ബര്‍മുദാ ത്രികോണമോ?’’ എന്ന കഥയില്‍ (ഉച്ചാരണം കാണിക്കാന്‍ ബെ എന്നുവേണം. മൂദാ എന്നല്ല മ്യൂദ എന്നു വേണം) ഒരു വൃദ്ധന്റെ സത്തയുടെ അന്തര്‍ദ്ധാനം കാണാം. (കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍) രോഗിയും വൃദ്ധനുമായ അയാള്‍ക്ക് ഒന്നും ചെയ്യാനില്ല. ഐഡന്‍റ്റിറ്റി (അനന്യത) നഷ്ടപ്പെട്ടവനാണ് അയാള്‍. മനുഷ്യന്‍ സസ്യത്തെപ്പോലെ വെറുതേ ഇരുന്നാല്‍ മതിയാവുകയില്ലല്ലോ. അയാള്‍ വിചാരിക്കണം. സഹജാവബോധംകൊണ്ടു സത്യം ഗ്രഹിക്കണം. യുക്തിയിലൂടെ സത്യത്തിന്റെ മണ്ഡലത്തിലേക്കുചെല്ലണം, ഒരു ലക്ഷ്യത്തിലെത്താന്‍ ശ്രമിക്കണം, അതു സാക്ഷാത്കരിക്കണം. ഇങ്ങനെ എത്രയെത്ര കാര്യങ്ങള്‍. ഇവയുടെ ആകത്തുകയാണ് ഐഡന്‍റ്റിറ്റി. ഇവയില്‍ ഒന്നുപോലുമില്ല കഥയിലെ വൃദ്ധന്. ജീവിതാസ്തമയത്തിലെത്തിയ അയാള്‍ക്കു പേരക്കുട്ടി ഉമ്മവച്ചില്ലല്ലോ എന്ന പരിഭവം മാത്രം. അവള്‍ ഉമ്മവച്ചാലും ഇല്ലെങ്കിലും അടുത്തനിമിഷത്തില്‍ അയാളതു മറക്കും. യാന്ത്രികമായി അയാള്‍ ആഹാരം കഴിക്കുന്നു. മരുന്നു കഴിക്കുന്നു. നവീന മനുഷ്യന്റെ ചിത്രമാണ് കാക്കനാടന്‍ വരയ്ക്കുന്നത്. പക്ഷേ ചിത്രത്തിനു വൈചിത്ര്യമോ വൈജാത്യമോ ഇല്ല. ആവിഷ്കാരത്തിനു തീക്ഷ്ണതയുമില്ല. സുശക്തമായി ഭാഷ കൈകാര്യം ചെയ്യാന്‍ കാക്കനാടനു കഴിയും. എന്നാല്‍ അത് ഉപന്യാസത്തിന്റെ സാമാന്യധര്‍മ്മത്തോടുമാത്രമേ “സൗമുഖ്യം ഭജിക്കുന്നുള്ളു’’. അഭ്യസ്തവിദ്യര്‍ക്കു പോലും അര്‍ത്ഥം മനസ്സിലാക്കാന്‍ വയ്യ ബെര്‍മ്യൂദ ത്രികോണമെന്നുപറഞ്ഞാല്‍. അങ്ങനെയിരിക്കെ ആ പ്രയോഗംകൊണ്ട് വായനക്കാരെ ബെര്‍മ്യൂദ ത്രികോണത്തില്‍ വീഴ്ത്തുന്ന രീതി ഉചിതജ്ഞയുടെ ലക്ഷണമായി കരുതാനും വയ്യ.

* * *

1975-ല്‍ ഒരമേരിക്കന്‍ ലൈബ്രെയ്‌റിയന്‍ “The Bermuda Triangle Mystery Solved’’ എന്ന ഗ്രന്ഥമെഴുതി ആ സമുദ്രഖണ്ഡത്രികോണത്തിന്റെ കള്ളത്തരം വ്യക്തമാക്കിയെങ്കിലും പ്രകൃതിനിയമങ്ങള്‍ താല്‍ക്കാലികമായിട്ടെങ്കിലും നിരോധിക്കപ്പെടുന്ന സംഭവങ്ങള്‍ ഏറെയുണ്ടാകാറുണ്ട് ഈ ലോകത്തില്‍.

ചങ്ങമ്പുഴയുടെ തൊപ്പി

പഞ്ചാബും കേരളവും തമ്മില്‍ എന്തു വ്യത്യാസം? വ്യത്യാസമൊന്നുമില്ല. പഞ്ചാബില്‍ ഭീകരര്‍ അപരാധം ചെയ്യാത്തവരെ കൊല്ലുന്നു. കേരളത്തില്‍ വസ്തുക്കളുടെ വിലക്കൂടുതലിനു കാരണക്കാരായവര്‍ നിരപരാധരെ കൊല്ലുന്നു.

ഒരിക്കല്‍, എന്‍. വി. കൃഷ്ണവാരിയര്‍ എന്നെക്കുറിച്ച് ഇങ്ങനെ പറഞ്ഞതായി ഒരു നുണയന്‍ എന്നെ അറിയിച്ചു:— “കൃഷ്ണന്‍നായര്‍ ചങ്ങമ്പുഴയുടെ തൊപ്പി ഉണ്ടാക്കിവച്ചിട്ട് അത് ഓരോ കവിയുടെയും തലയ്ക്കു ചേരുമോ എന്നു നോക്കുകയാണ്’’ കൃഷ്ണവാരിയരുടേതെന്നു നുണയന്‍ പറഞ്ഞ ആ വാക്കുകള്‍ എന്നെ ചിന്തിപ്പിച്ചു. ചങ്ങമ്പുഴത്തൊപ്പിവച്ചാണോ ഞാന്‍ വള്ളത്തോളിന്റെയും കുമാരനാശാന്റെയും ജി. ശങ്കരക്കുറുപ്പിന്റെയും തലകളുടെ സ്വഭാവം നിര്‍ണ്ണയിക്കുക? ചങ്ങമ്പുഴക്കവിതയ്ക്കുള്ള ആന്തരലയത്തിന്റെ തീക്ഷ്ണതയും കലാപ്രചോദനത്തിന്റെ സാന്ദ്രതയും ഈ മഹാകവികളുടെ കവിതയ്ക്ക് ഇല്ല. പക്ഷേ അവരെല്ലാം ചങ്ങമ്പുഴയെക്കാള്‍ വലിയ കവികളാണെന്നേ എക്കാലവും പറഞ്ഞിട്ടുള്ളു. ആര്‍ക്കും ആരെയും ആക്രമിക്കാം. Edward De Bono-യുടെ ഏറ്റവും പുതിയ പുസ്തകത്തില്‍ ഓറഞ്ച് ആപ്ള്‍ പോലിരിക്കുന്നില്ലെന്നു പറഞ്ഞ് ഓറഞ്ചിനെ നമുക്കാക്രമിക്കാമെന്നു പറഞ്ഞിരിക്കുന്നു. (സാഹിത്യവാരഫലം മുണ്ടശ്ശേരിയുടെയോ കുട്ടിക്കൃഷ്ണമാരാരുടെയോ നിരൂപണംപോലെയല്ലെന്നു പറയുന്ന ഏഭ്യന്മാരെ ഓര്‍മ്മിക്കുക.) ഒരു സിദ്ധവത്ക്കരണം നടത്തുക അല്ലെങ്കില്‍ പ്രമാണാസ്പദമായ ഒരു ചട്ടക്കൂടുണ്ടാക്കുക, എന്നിട്ട് ഏതിനെയും അതില്‍ തള്ളിക്കയറ്റുക ഇതാണ് ചിലരുടെ രീതി. സാഹിത്യവാരഫലക്കാരന് ആ രീതിയില്ല. എങ്കിലും അയാള്‍ക്കു മഹനീയമായ സാഹിത്യത്തെക്കുറിച്ച് സങ്കല്പമുണ്ട്. സൗന്ദര്യം എല്ലാ സ്ഥലങ്ങളിലും ഒന്നാണെന്നു വിചാരമുണ്ട്. കലാശക്തി പിഞ്ചുകുട്ടിയിലും പടുകിഴവനിലും ഒരേമട്ടില്‍ ബഹിഃസ്ഫുരണം കൊള്ളുമെന്നു ചിന്തയുണ്ട്. ആ മാനദണ്ഡങ്ങള്‍ വച്ചുനോക്കുമ്പോള്‍ ജെയ്ന്‍ ഓസ്റ്റിനെക്കാള്‍ വലിയ നോവലിസ്റ്റാണ് സ്കോട്ടെന്നുപറയേണ്ടതായി വരും. “മരപ്പാവ’’ കളും “പൂവമ്പഴ’’ വും എഴുതിയ കാരൂര്‍ നീലകണ്ഠപിള്ള വിശ്വസാഹിത്യത്തിലെ ഏതു ചെറുകഥാകാരനും സദൃശനാണെന്നു എഴുതേണ്ടതായിവരും. കലാകൗമുദിയില്‍ ‘സ്നേഹപൂര്‍വം ഊര്‍മിള’’ എന്ന കഥയെഴുതിയ ശ്രീ. ഒ. ഭരതന്‍ വെറും കമേഴ്സ്യല്‍ ആര്‍ടിസ്റ്റാണെന്നു പറയേണ്ടതായിവരും. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവനോടു ഒരു സുന്ദരിയായ യുവതി ലിഫ്റ്റ് ചോദിക്കുന്നു. അയാള്‍ക്കു താല്‍ക്കാലികമായ രതിസുഖം നല്കിക്കൊണ്ട് അവള്‍ പിറകിലിരിക്കുന്നു. ഇറങ്ങേണ്ടിടത്ത് ഇറങ്ങിഓടിപ്പോകുന്നു നന്ദിപോലും പറയാതെ. വീട്ടില്‍ച്ചെന്നു നോക്കിയപ്പോഴാണ് അവള്‍ പേഴ്സ് മോഷ്ടിച്ചെന്നു ഗ്രഹിച്ചത്. രണ്ടായിരത്തിലധികം രൂപ. ഏതാനും ദിവസങ്ങള്‍കഴിഞ്ഞ് പണംകിട്ടാന്‍ സഹായിച്ചതിനു നന്ദി പറഞ്ഞുകൊണ്ട് അവളുടെ കത്ത് അയാള്‍ക്കു കിട്ടുന്നു. കലയുടെ മണ്ഡലത്തില്‍ ഇതിനു പ്രവേശമില്ല എന്നു ഞാന്‍ പറയുന്നത് ഉറൂബിന്റെ “വാടകവീടുകള്‍’’ എന്ന വിശിഷ്ടമായ കഥ വായിച്ചതിനാലാണ്. “Commercial art is the activities, processes and skills involved in producing advertisements and designing the way the products look”. എന്നു നിഘണ്ടു. ചെറുകഥയെന്നു തോന്നുന്നമട്ടില്‍ ഒരു രചന നമുക്കു നല്കിയതിലാണ് ഭരതന്റെ വാണിജ്യസംബന്ധിയായ മാനസികനില കാണേണ്ടത്.

സാഹിത്യത്തില്‍ ഒന്നിനും അന്തിമമായ തീരുമാനമില്ല. ഷെയ്ക്സ്പിയറിന്റെ

“No, this my hand will rather
The multitudinous seas incardnadine
Making the green one red’’

എന്ന വരികള്‍ (Macbeth II-2)തികച്ചും മൗലികമാണെന്നു പീറ്റര്‍ മെഡവാര്‍. അവ വെറും “rhetorical expression’’ ആണെന്നു മറ്റൊരു നിരൂപകന്‍. ഇതിന്റെ സത്യാവസ്ഥ എന്തുമാകട്ടെ. ഭരതന്റെ ചെറുകഥ കമേഴ്സ്യല്‍ ആണെന്നതില്‍ സംശയമുണ്ടാകേണ്ടതില്ല.

* * *

സത്യം എപ്പോഴും ലളിതമായിരിക്കും, അനലങ്കൃതമായിരിക്കും.

യൂയം ഹി ദേവീഃ ഋതയുഗ്ഭിരശ്വൈഃ
പരിപ്രയാഥ ഭുവനാനി സദ്യഃ
പ്രബോധയന്തീരുഷസഃ സസന്തം
ദ്വിപാത് ചതുഃ പാത് ചരഥായ ജീവം

(അല്ലയോ ദേവി അശ്വങ്ങളെ യഥാസമയം കൂട്ടിയിണക്കി ഭവതി ലോകത്തിനു ചുറ്റുമായി ഒരു ദിവസം സഞ്ചരിക്കുന്നു; ഉറങ്ങുന്നവനെ ഉണര്‍ത്തിയും രണ്ടുകാലുകള്‍, നാലുകാലുകള്‍, ഇവയുള്ള ചേതനാത്മകമായ ലോകത്തെ ചലനാത്മകമാക്കിയും.)

ഋഗ്വേദത്തിലെ, ഉഷസ്സിന്റെ വര്‍ണ്ണനയാണിത് ഇവിടെ സങ്കീര്‍ണ്ണതയില്ല, ലാളിത്യമേയുള്ളു പ്രതിരൂപങ്ങളില്ല, ഋജുവായ പ്രതിപാദനമേയുള്ളൂ അലങ്കാരമില്ല, നേരേയുള്ള ആവിഷ്കാരമേയുള്ളൂ. ഇത് എഴുതിയ ആളിന്റെ അനുഭവം അതേരീതിയില്‍ ആവിഷ്കരിക്കപ്പെടുന്നു എന്നതാണ് സവിശേഷത. ടാഗോറിന്റെ കവിതയുടെ അലങ്കൃതസ്വഭാവത്തെ കുറ്റപ്പെടുത്തിക്കൊണ്ട് ഋഗ്വേദത്തിലെ ഇത്തരം വര്‍ണ്ണനകളെ അരവിന്ദ് ഘോഷ് വാഴ്ത്തിയിട്ടുണ്ട്.

സംഭവങ്ങള്‍

കേരളത്തില്‍ ഓരോ പൗരനും എന്തുചെയ്യുന്നു എന്നറിയാമോ? അറിയാം. അകാലമരണത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു.

  1. കേശവദേവ് ഒരിക്കല്‍ എന്നോടു ചോദിച്ചു: “എന്റെ കഥ വിശേഷാല്‍പ്രതിയില്‍ വന്നതു വായിച്ചോ?” വായിച്ചെന്നു ഞാന്‍ മറുപടി നല്കിയപ്പോള്‍ “എങ്ങനെയിരിക്കുന്നു” എന്നു ചോദ്യം. “കഥയ്ക്കു ദൈശികസ്വഭാവമാണുള്ളത്. അതുകൊണ്ട് സാര്‍വലൗകികതലത്തേക്ക് അതു ഉയരുകയില്ല. എങ്കിലും താങ്കളുടെ കഥകള്‍ക്കു പൊതുവേയുള്ള സവിശേഷത ഇക്കഥയിലുമുണ്ട്. പൊതുവേയുള്ള സവിശേഷത ഇക്കഥയിലുമുണ്ട് . അത് എന്താണെന്ന് ഞാന്‍ പറയാം. ഒരു കഥാപാത്രത്തിന്റെയും ഉള്ളിലേക്കു താങ്കള്‍ വികാരം അടിച്ചേല്പിക്കാറില്ല. ആശയം ബലാല്‍കാരമായി കടത്തിവിടാറില്ല. അതുകൊണ്ട് കഥാപാത്രങ്ങള്‍ സ്വാഭാവികതയോടെ വര്‍ത്തിക്കുന്നു.” ഞാന്‍ പ്രശംസിച്ചെങ്കിലും എന്റെ മറുപടിയുടെ ആദ്യത്തെ ഭാഗം കേശവദേവിന് ഇഷ്ടമായില്ല. ഞാന്‍ പറഞ്ഞത് എന്താണെന്നു തന്നെ മനസ്സിലാക്കാതെ അദ്ദേഹം ഇംഗ്ലീഷില്‍ പറഞ്ഞത് ഇന്നും എന്റെ ചെവിയില്‍ മുഴങ്ങുന്നു “ഇ ഹേറ്റ് യൂനിവേഴ്സല്‍ അക്ലമേഷന്‍”
  2. മാഷ്ടെ കവിത പ്രജ്ഞാപരമാണെന്നു പലരും പറയുന്നല്ലോ. എന്താണ് അങ്ങയുടെ അഭിപ്രായം’’ എന്നു ഞാന്‍ ജി. ശങ്കരക്കുറുപ്പിനോട് ഒരിക്കല്‍ ചോദിച്ചു. അദ്ദേഹത്തിനു ദേഷ്യം വന്നു. അത് അടക്കാന്‍ പാടുപെടുന്നതും ഞാന്‍ കണ്ടു. തെല്ലുനേരം കഴിഞ്ഞ് ജി സംസാരിച്ചുതുടങ്ങി. ഹൃദയവും പ്രജ്ഞയും രണ്ടല്ല, ഒന്നുതന്നെയാണ് എന്നാണ് അദ്ദേഹം യുക്തികള്‍ അവതരിപ്പിച്ച് സ്ഥാപിച്ചത്. കവിയുടെ വാദങ്ങള്‍ എന്റെ സ്മരണമണ്ഡലത്തില്‍ നിന്ന് അപ്രത്യക്ഷങ്ങളായിരിക്കുന്നു.
  3. എന്റെ വീട്ടില്‍ സാഹിത്യത്തില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ വരാറുണ്ട്. എനിക്കറിയാന്‍ പാടില്ലാത്തകാര്യങ്ങളും അവര്‍ ചോദിക്കും. അങ്ങനെ ചോദിച്ചാല്‍ ചില സംസ്കൃതപണ്ഡിതന്മാരെപ്പോലെ മറ്റൊരു കാര്യം പറഞ്ഞ് ഞാന്‍ അവരുടെ വായടയ്ക്കാന്‍ ശ്രമിക്കില്ല. “എനിക്കതു നിശ്ചയമില്ല. നോക്കിപ്പറയാം’’ എന്നേ അറിയിക്കാറുള്ളു. കഴിഞ്ഞയാഴ്ച വീട്ടിലെത്തിയ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ “സാര്‍ ഡികണ്‍സ്റ്റ്രക്ഷന്‍ എന്നാലെന്ത്?” എന്ന് എന്നോടു ചോദിച്ചു. എനിക്കു പിടിപാടില്ലാത്ത ആ വിഷയത്തെക്കുറിച്ചുള്ള ചോദ്യം എന്നെ അമ്പരപ്പിച്ചുകളഞ്ഞു. എങ്കിലും ഞാന്‍ മറുപടി പറഞ്ഞു:— “ഞാന്‍ അതിനെക്കുറിച്ച് അധികമൊന്നും മനസ്സിലാക്കിയിട്ടില്ല. മനസ്സിലാക്കിയിടത്തോളം അതൊരു പിന്തിരിപ്പന്‍ സിദ്ധാന്തമാണ്. ദെറീദ എന്നൊരു തത്ത്വചിന്തകനാണ് ഇക്കൂട്ടരുടെ ആചാര്യന്‍. റൊളാങ് ബാര്‍ഥ് ഇവരുടെ വേറൊരു ആചാര്യനാണ്. നമുക്കു സാഹിത്യസൃഷ്ടിയെ അപഗ്രഥിച്ച് അതിന്റെ കാതലായ സന്ദേശം ഗ്രഹിക്കാനാവും. ഈ സിദ്ധാന്തം കൊണ്ടു നടക്കുന്നവര്‍ക്ക് അതിന്റെ ആവശ്യമില്ല. അവര്‍ അര്‍ത്ഥങ്ങളിലേക്കും അര്‍ത്ഥങ്ങളുടെ അന്യോന്യ പ്രവര്‍ത്തനങ്ങളിലേക്കും പോകുന്നു. ഒടുവില്‍ മിണ്ടാതെയങ്ങു നില്ക്കുന്നു. മേശയെ മേശയായിട്ടു കാണുകയല്ല അവര്‍. ആദ്യം മൊളിക്യൂളിലേക്കു പോകും. അവിടെ നിന്ന് ആറ്റമിലേക്ക്. ആറ്റമില്‍ നിന്ന് ഇലക്ട്രോണ്‍, പ്രോട്ടോണ്‍ ഇവയില്ക്ക്. ഇലക്ട്രോണും പ്രോട്ടോണും സത്യമാണെങ്കിലും മേശയെ മേശയായിക്കണ്ട് അതിനെ ചിത്രീകരിക്കുമ്പോള്‍ ഉണ്ടാകുന്ന സത്യത്തിന്റെ അവബോധം സബ്ബ് അറ്റോമിക് പാര്‍ട്ടിക്കിള്‍സിനെ വര്‍ണ്ണിച്ചാല്‍ ഉണ്ടാകുമോ? സത്യം കാണാനുള്ള ചിന്ത നല്ലത്. ചിന്തയ്ക്കു വേണ്ടിയുള്ള ചിന്തയാണ് ദെറീരയുടേത്; ബാര്‍ഥിന്റേത്. അത് സ്വീകരിക്കാന്‍ വയ്യ.
* * *

ആകെ വൈരസ്യമില്ലേ? എങ്കില്‍ അതു മാറ്റാന്‍ ഒരു നേരമ്പോക്കു പറയാം. സായ്പിന്റേതാണ്. ഫ്രഞ്ച് പ്രസിഡന്റായിരുന്ന ദ ഗോളിന്റെ (de gulle))) ഭാര്യ ഒരു ദിവസം രാത്രി കിടക്കയില്‍ കിടക്കവേ ഉറക്കെപ്പറഞ്ഞു :— “എന്റെ ദൈവമേ എന്തൊരു തണുപ്പ്” ഭാര്യയുടെ അടുത്ത് വടിപോലെ അനങ്ങാതെ കിടന്ന ദ ഗോള്‍ പറഞ്ഞു.— “ മാഡം കിടക്കയില്‍ കിടക്കുമ്പോള്‍ എന്നെ ചാള്‍ എന്നു വിളിച്ചാല്‍ മതി,”

കാലങ്ങളുടെ തീക്ഷണത

സത്യം കാണാനുള്ള ചിന്ത നല്ലത്. ചിന്തയ്ക്കുവേണ്ടിയുള്ള ചിന്തയാണ് ദെറീദൗയ്ടേത്; ബാര്‍ഥിന്റേത്, അത് സ്വീകരിക്കാന്‍ വയ്യ.

ഒരിടത്തും പോകാത്തവന്‍ ദൂരെയെങ്ങാനും പോയാല്‍ പിന്നെ ആ സ്ഥലത്തെക്കുറിച്ചാവും എപ്പോഴുമുള്ള പ്രസ്താവം. “ഞാന്‍ 1947-ല്‍ ലണ്ടനില്‍ ആയിരുന്നപ്പോള്.’’ ഞാന്‍ 1980-ല്‍ സ്വിറ്റ്സര്‍ലണ്ടില്‍ കഴിഞ്ഞുകൂടുമ്പോള്‍.. ഇത് അല്പത്വമാണ് എന്ന് എനിക്കറിയാം. ആ അല്പത്വം ഞാനൊന്നുകാണിച്ചുകൊള്ളട്ടെ വായനക്കാരുടെ സദയാനുമതിയോടെ. വൈകുന്നേരം അഞ്ചുമണിക്കാണ് ഞാന്‍ തിരുവനന്തപുരത്തു നിന്നു മസ്കറ്റിലേക്ക് യാത്രതിരിച്ചത്. മൂന്നുമണിക്കൂര്‍ കൊണ്ട് അവിടെയെത്തി. എന്റെ റിസ്റ്റ് വാച്ച് സമയം എട്ട് എന്നു കാണിച്ചു. പക്ഷേ മസ്കറ്റിലുള്ളവരുടെ സമയം ആറര മാത്രം. വളരെദിവസം എനിക്ക് ആ സമയവ്യത്യാസത്തോടു പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. ആറു ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ വാച്ച് തിരിച്ച് മസ്കറ്റിലെ സമയമാക്കി വച്ചു. അതോടെ അസ്വസ്ഥതയും തീര്‍ന്നു. റിസ്റ്റ്‌വാച്ച് ഒന്നരമണിക്കൂര്‍ കൂടുതല്‍ കാണിച്ചപ്പോഴൊക്കെ — വിശേഷിച്ചും രാത്രി പതിനൊന്നുമണിക്കു മസ്കറ്റിലെ സമ്മേളനം തീരുമ്പോഴൊക്കെ — തിരുവനന്തപുരത്ത് ഇപ്പോള്‍ പന്ത്രണ്ടരമണിയായിരിക്കും. അവിടെയായിരുന്നെങ്കില്‍ ഞാന്‍ കൂര്‍ക്കംവലിച്ചു ഉറങ്ങുകയായിരിക്കും എന്നെല്ലാം വിചാരിച്ചു. ഗള്‍ഫ് രാജ്യത്തെ സമയം വാച്ച് കാണിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ എന്റെ നാട്ടിലെ ഭാവികാലം മറന്നു. എല്ലാം വര്‍ത്തമാനകാലമായി.

ചില രചനകള്‍ ഭൂതകാലത്തെയും ഭാവികാലത്തെയും ഒരുമിച്ചുചേര്‍ത്ത് ഗള്‍ഫ് രാജ്യത്തിലെ സമയംപോലെ വര്‍ത്തമാനകാലമാക്കും. അപ്പോള്‍ ഭൂതകാലത്തിന്റെ തീക്ഷ്ണത വര്‍ത്തമാനത്തില്‍ അനുഭവപ്പെടും. ആ രീതിയിലുള്ള ഒരു ചെറുകഥയാണ് ശ്രീ. എന്‍. പ്രഭാകരന്റെ “തുരുത്ത്’’ എന്നത്. (ദേശാഭിമാനി വാരിക.) കഥാപത്രം വര്‍ത്തമാനകാലം ആവിഷ്കരിക്കുന്നു. പെട്ടെന്ന് ഭൂതകാലത്തെ കാമോത്സുകതയിലേക്കു പോകുന്നു. അത് വര്‍ത്തമാനകാലത്തിലേക്കുകൊണ്ടു വരുന്നു. ആദരണീയവും അഭിനന്ദനാര്‍ഹവുമായ കലാസങ്കേതം. അനായാസമായ ആഖ്യാനം. കഥാകാരനായ ശ്രീ. എന്‍. പ്രഭാകാരന്‍ മറ്റുള്ള കഥാകാരന്മാരില്‍ നിന്ന് അകന്നു നില്ക്കുന്നു.

* * *

വസ്തുക്കളെയും മറ്റു നൂതനമായരീതിയില്‍ ചിത്രീകരിക്കുന്നതിനെ റഷ്യന്‍ ഫോമലിസ്റ്റുകള്‍ de-familiarization എന്നു വിളിച്ചു. “ശുക്രനാം കൈവിളക്കേന്തി’’ എന്നു പറഞ്ഞാല്‍ ചിരപരിചിതത്വമേയുള്ളൂ. അപരിചിതത്വമില്ല. എന്നാല്‍ പൂക്കളെ ആരാമത്തിന്റെ രോമാഞ്ചം എന്നു കല്പിക്കുമ്പോല്‍ de-familiarization കുറച്ചൊക്കെ വന്നു.

When the evening is spread out against the sky
Like a patient etherised upon a table

എന്നു റ്റി. എസ്. എല്യറ്റ് എഴുതുമ്പോള്‍ പരിചിതത്വരാഹിത്യം സമ്പൂര്‍ണ്ണമായി. ഇവിടെയൊരു സംശയം. കാലമേറെച്ചെല്ലുമ്പോള്‍ ഇതും പരിചിതത്വത്തിന്റെ മണ്ഡലത്തിലേക്കു ചെല്ലുകില്ലേ? അതുകൊണ്ട് കവിതയുടെ ആന്തരരഹസ്യം വേറെ എന്തെങ്കിലും ആയിരിക്കേണ്ടതല്ലേ?