close
Sayahna Sayahna
Search

സാഹിത്യവാരഫലം 1990 08 05


സാഹിത്യവാരഫലം
Mkn-05.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1990 08 05
ലക്കം 777
മുൻലക്കം 1990 07 29
പിൻലക്കം 1990 08 12
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ദിനക്കുറിപ്പുകള്‍

കാലത്ത് ഏഴു മണി
“ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. ഞാന്‍ അങ്ങോട്ടു വരട്ടോ? ടെലിഫോണില്‍ക്കൂടിയള്ള വിനയം കലര്‍ന്ന ചോദ്യമാണ്. ആളിനെ എനിക്കു മുന്‍പേ അറിയാം. വന്നാല്‍ വാതോരാതെ മൂന്നുമണിക്കൂര്‍ ജെ. കൃഷ്ണമൂര്‍ത്തിയെക്കുറിച്ച് സംസാരിക്കും. ഒരക്ഷരംപോലും പറയാന്‍ സമ്മതിക്കില്ല. അയാളുടെ പ്രഭാഷണം കഴിയുമ്പോള്‍ ഞാന്‍ ശാരീരികമായും മാനസികമായും തളരും. പിന്നെ ആ ദിവസം ഒന്നും ചെയ്യാന്‍ വയ്യ. എങ്കിലും മര്യാദയുടെ ലംഘനമരുതല്ലോ എന്നു വിചാരിച്ചു “വരു” എന്നു ഞാന്‍ പറഞ്ഞു. വന്നു കയറി. കൃഷ്ണമൂര്‍ത്തിയെക്കുറിച്ചു പൂര്‍ണ്ണവിരാമമില്ലാത്ത പ്രഭാഷണവും തുടങ്ങി. ബാങ്കില്‍ പോയി ഒരു ചെക്ക് മാറണം എനിക്ക്. അതു കിട്ടിയിട്ടേ ചില മരുന്നുകള്‍ വാങ്ങാനാവൂ. ആഗതന്‍ വല്ലതിനും സമ്മതിക്കുമോ? ‘എന്തു ഭയങ്കരമാ സാറേ കൃഷ്ണമൂര്‍ത്തിയുടെ ചിന്ത! എന്നു കൂടക്കൂടെ പറയും. ‘സഹികെട്ട്’ ഞാന്‍ പറഞ്ഞു. “നിറുത്തു. ചിന്താക്കുഴപ്പം ഉണ്ടാക്കുന്നവനാണ് നിങ്ങളുടെ കൃഷ്ണമൂര്‍ത്തി. ഭഗവദ്ഗീതയും ഉപനിഷത്തുകളുമാണ് കൃഷ്ണമൂര്‍ത്തിയെ കൃഷ്ണമൂര്‍ത്തിയാക്കിയത്. അവയെ നിരാകരിക്കുന്ന ആള്‍ തന്നെത്തന്നെ നിരാകരിക്കുകയാണ്. കൃഷ്ണമൂര്‍ത്തി ഭൗതികവാദിയല്ല. ആധ്യാത്മികജീവിതം അംഗീകരിക്കുന്നവനുമല്ല. പിന്നെങ്ങനെയാണ് സത്യം സാക്ഷാത്കരിക്കുന്നത്?” യുവാവ് എഴുന്നേറ്റ്. പോയി. ഒരു കാര്യത്തിലും അന്ധത്വം പാടില്ല. അതിരു കടന്ന കമ്മ്യൂണിസ്റ്റ് വിരോധമുള്ളവന്‍ പെട്ടെന്നു കമ്മ്യൂണിസ്റ്റാകും. അതിരുകടന്നു കമ്മ്യൂണിസത്തെ ആദരിക്കുന്നവന്‍ ഉത്തരക്ഷണത്തില്‍ ആന്റികമ്മ്യൂണിസ്റ്റാകും. ഈ യുവാവ് വളരെ വൈകാതെ കൃഷ്ണമൂര്‍ത്തി വിരുദ്ധനായി എന്റെ അടുത്തെത്തും.
വൈകുന്നേരം അഞ്ചു മണി
സ്റ്റാറ്റ്യൂ ജംഗ്ഷനില്‍വച്ച് ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു. കുറെനേരം സംസാരിച്ചതിനുശേഷം അയാള്‍ യാത്രപറഞ്ഞപ്പോള്‍ ‘സാഹിത്യവാരഫലം’ എഴുതാനായി സാറ് ദീര്‍ഘകാലം ജീവിച്ചിരിക്കട്ടെ എന്നു പറഞ്ഞു. ഇങ്ങനെ പലരും പറയാറുണ്ട്.അപ്പോഴൊക്കെ ഞാന്‍ ഞെട്ടാറില്ലെങ്കിലും മരണമടുത്തുപോയി എന്നാണല്ലോ അവര്‍ മറ്റൊരു വിധത്തില്‍ അറിയിക്കുക എന്നു വിചാരിക്കാറുണ്ട്. മരണം ഭയജനകമല്ല എനിക്ക്. പക്ഷേ, മരിച്ചുകൊണ്ടിരിക്കുക എന്നതു ഭീതിപ്രദമാണ്. ആശുപത്രിയിലോ വീട്ടിലോ പലമാസങ്ങള്‍ കിടന്ന് അനുനിമിഷം മരിച്ചുകൊണ്ടിരിക്കുന്നത് വീട്ടുകാര്‍ക്കും കിടക്കുന്ന ആളിനും ഒരേമട്ടില്‍ ‘റ്റെറിഫിക്’ ആണ്.
ആറു മണി
വീട്ടിനടുത്ത് എത്താറായപ്പോള്‍ ആലുവാക്കാരിയായ ഒരു ചെറുപ്പക്കാരി ശാസ്തമംഗലം ജങ്ഷനില്‍വച്ചു പരിചയപ്പെടാനെത്തി. പരിചയപ്പെടുന്നതൊക്കെ വിമര്‍ശിക്കാനാണ്. ‘അയ്യപ്പന്റെ കവിതയെക്കുറിച്ച് എഴുതാത്തത് ശരിയോണോ? എന്ന് അവര്‍ പരുക്കന്‍മട്ടില്‍ ചോദിച്ചു. മറുപടി പറയാതെ ഞാന്‍ ആ യുവതിയുടെ തലമുടിയിലേക്കാണ് നോക്കിപ്പോയത്. വലിച്ചു മുറുക്കിയ മട്ടില്‍ തലമുടിനാരുകള്‍ പിറകോട്ടാക്കി പോണിടെയ്‌ലാക്കി കെട്ടിവച്ചിരിക്കുന്നു. മനസ്സിന് അയവില്ലാത്തവരാണ് ഇങ്ങനെ തലമുടി കെട്ടിവയ്ക്കുന്നത്. സ്ത്രീകള്‍ക്ക് എന്തെങ്കിലും ആകര്‍ഷകത്വം സ്വാഭാവികമായി ഉണ്ടെങ്കില്‍ ഈ പോണിടെയ്ല്‍ സംവിധാനം അതില്ലാതെയാക്കും. ആ ചെറുപ്പക്കാരിയുടെ ദാര്‍ഢ്യമാര്‍ന്ന മനസ്സിനെ തലമുടിക്കെട്ടലന്റെ രീതിയിലൂടെ കണ്ട ഞാന്‍’ ശരി, ഇനിയൊരിക്കല്‍ കാണാം എന്നു പറഞ്ഞിട്ട് നടന്നു. അലസമായ വസ്ത്രധാരണത്തിനാണ് ഭംഗി. തലമുടി ‘അലക്ഷ്യ’മായി ഇടുന്നതാണ് ചോതോഹരം. If a women hasn’t got a tiny streak of harlot in her, She’s a dry stick as a rule’ എന്ന് ഡി. എച്ച്. ലോറന്‍സ്.

വേദന

ഒരുകാര്യം അന്ധത്വം പാടില്ല. അതിരുകടന്ന കമ്മ്യൂണിസ്റ്റ് വിരോധമുള്ളവര്‍ പെട്ടെന്നു കമ്മ്യൂണിസ്റ്റാകും. അതിരുകടന്നു കമ്മ്യൂണിസത്തെ ആദരിക്കുന്നവന്‍ ഉത്തരക്ഷണത്തില്‍ ആന്റികമ്മ്യൂണിസ്റ്റാകും.

‘നിയമമനുസരിച്ചുള്ള ജോലി’ എന്നതു ആശുപത്രിയിലെ ജീവനക്കാര്‍ സ്വീകരിച്ചുകഴിഞാല്‍ രോഗികളുടെ ദയനീയാവസ്ഥ എന്താകുമെന്നു നേരിട്ടറിഞ്ഞവനാണു ഞാന്‍. എനിക്കു വയറ്റിലൊരു ശസ്ത്രക്രിയ നടന്ന ദിവസം തന്നെയാണ് നേഴ്സുകള്‍ ‘വര്‍ക്ക് റ്റൂ റൂള്‍’ എന്ന തത്ത്വം നടപ്പില്‍ വരുത്തിയത്. രാത്രിയായപ്പോൾ എനിക്കു വലിയ വേദന വന്നു. മരുന്നു കുത്തിവയ്ക്കാനുള്ള നിര്‍ദ്ദേശം ഡോക്ടര്‍ നൽകിയെങ്കിലും ഒരു ദിവസം ഇത്ര കുത്തിവയ്ക്കല്‍ എന്നു തീരുമാനിച്ച നേഴ്സുകളില്‍ ആരും എന്റെ സമീപത്തുപോലും വന്നില്ല. വേദനകൊണ്ട് നിലവിളിച്ച എന്നെക്കണ്ട് എന്റെ മകന്‍ ഓരോ നേഴ്സിന്റെയും മുന്‍പില്‍ച്ചെന്നു കെഞ്ചുന്നതു ഞാന്‍ കണ്ടു. ചത്താലും വേണ്ടില്ല. മകന്റെ അഭിമാനത്തിനു മുറിവേല്പിക്കരുത് എന്നു കരുതി ഞാന്‍ അവനെ തിരിച്ചുവിളിച്ചു ‘വേദന പോയി ആരോടും ഇനി അപേക്ഷിക്കേണ്ടതില്ല’ എന്നു പറഞ്ഞു. അവന്‍ ഉറങ്ങിയപ്പോള്‍ വേദന സഹിക്കാനാവാതെ ഞാന്‍ മെഡിക്കല്‍ കോളേജാശുപത്രിയുടെ മുകളിലത്തെ നിലയില്‍നിന്നു താഴത്തേക്കു ചാടി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. വരാന്തയുടെ അറ്റത്തു ചെല്ലുകയും ചെയ്തു. താഴത്തേക്കു നോക്കിയപ്പോള്‍ എനിക്കു പേടിയായി. മാത്രമല്ല, ചാടിയാല്‍ മരിക്കാതെ കൈയും കാലും ഒടിഞ്ഞു കിടന്നാലോ എന്ന ചിന്തയുമുണ്ടായി. ഞാനിഴഞ്ഞ് കട്ടിലില്‍ വന്നു കിടന്നു. വീട്ടില്‍നിന്നു കൊണ്ടുവന്ന ബാഗില്‍ ഉറക്കഗ്ഗുളികയുണ്ടെന്നു ഞാനോര്‍മ്മിച്ചു. അത് ഒന്നിനു പകരം രണ്ടെണ്ണം വിഴുങ്ങി. അല്പസമയംകൊണ്ട് ഉറങ്ങിപ്പോവുകയും ചെയ്തു. അടുത്തദിവസം എനിക്കു ഇന്‍ജെക്ഷന്‍ കിട്ടിയെന്നു എന്റെ വായനക്കാരില്‍ ആരെങ്കിലും ധരിക്കുന്നെങ്കില്‍ ആ ആളിന്റെ നന്മയില്‍ എനിക്കു വിശ്വാസമുണ്ട് എന്നേ പറയാനുള്ള. പക്ഷേ, ആശുപത്രിയിലെ നൃശംസതയെപ്പറ്റി ഒരറിവുമില്ലെന്ന് എഴുതേണ്ടതായി വരും.

ഈ അനുഭവമുള്ളതുകൊണ്ട് യു. എ. ഖാദര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ഇടത്താവളം’ എന്ന ചെറുകഥ എനിക്കു കൂടുതല്‍ ഹൃദയസ്പര്‍ശകമായി. തനിക്ക് അര്‍ബ്ബുദമാണെന്നു മനസ്സിലാക്കിയ സുഗുണന്‍ എന്ന ആള്‍ ഒരെഴുത്ത് എഴുതിവച്ചിട്ട് അപ്രത്യക്ഷനാകുന്നു. അതേസമയം ആശുപത്രിയുടെ മുകളിലത്തെ നിലയില്‍നിന്ന് ഒരു രോഗി താഴത്തേക്കു ചാടി ചാവുകയും ചെയ്യുന്നു. ആത്മഹത്യ ചെയ്തവനും സുഗുണനും ഒരാള്‍തന്നെയാണെന്നു വ്യക്തമാക്കുന്നില്ല കഥാകാരന്‍. അതു നന്നായി. വേദനയ്ക്കും ആത്മഹത്യയ്ക്കുമാണ് പ്രാധാന്യം. അവരണ്ടും സാര്‍വ്വലൌകികമാണെന്ന് അഭിവ്യഞ്ജിപ്പിച്ചുകൊണ്ട് കഥ പരിസമാപ്തിയിലെത്തിക്കുന്നു ഖാദര്‍. അജ്ഞാതനായ ആ ഭീകരനെ — മരണത്തെ — മുന്നില്‍ക്കണ്ട് കഥാപാത്രം അനുഭവിച്ച വേദന സാര്‍വ്വജനീനമായ വേദനയാണെന്നു പറയുകയാണ് കഥാകാരന്‍. നന്ന്. പക്ഷേ, അദ്ദേഹത്തിന്റെ കഥയ്ക്ക് വിഷയത്തിനു യോജിച്ച് സാന്ദ്രത കൈവന്നിട്ടില്ല.

* * *

കാര്‍സനോമ — Carcinoma — എന്നു പറഞ്ഞാല്‍ അര്‍ബ്ബുദമെന്നര്‍ത്ഥം. ഹിപൊക്രറ്റീസ് (Hippocrates) എന്ന ഗ്രീക്ക് ഭിഷഗ്വരനീല്‍നിന്നാണ് കാര്‍സനോമ എന്ന വാക്കു കിട്ടിയത്. Karkinos എന്ന ഗ്രീക്ക് പദത്തിനു ഞണ്ട് എന്നാണര്‍ത്ഥം. മുഴയുടെ (tumour) ചുറ്റുമുള്ള വലിയ ഞരമ്പുകള്‍ ഞണ്ടിന്റെ നീണ്ട നഖങ്ങള്‍ പോലേ ഇരിക്കുന്നതുകൊണ്ടാണ് ആ പേരുവന്നത്. മുഴയെ അവ അള്ളിപ്പിടിക്കുന്നു. മനുഷ്യശരീരത്തിലെ പല അവയവങ്ങളെയും ഈ ‘ഞണ്ടുകള്‍’ ആക്രമിക്കുന്നു. കാര്‍സനോമയെക്കാള്‍ യാതന നൽകുന്നു മനുഷ്യക്രൂരത. അത് സമകാലികജീവിതത്തിന്റെ ഒരു ഭാഗമായിത്തീര്‍ന്നതുകൊണ്ട് നമുക്ക് ഒരു പരാതിയും വേണ്ട. നമ്മള്‍ അവരാണെങ്കില്‍ ഇമ്മട്ടില്‍ത്തന്നെ നമ്മളും പൊരുമാറുകയില്ല എന്നതിന് എന്താണ് ഉറപ്പ്?

പുസ്തകം

ഡി. എച്ച്. ലോറന്‍സിന്റെ Mr. Noon പരിപൂര്‍ണ്ണമാക്കപ്പെടാത്ത നോവലാണ്. അത് ഏറെക്കാലം അപ്രത്യക്ഷമായിരുന്നു. കുറച്ചുകാലം മുന്‍പാണ് അതു കണ്ടുപിടിച്ചതും Cambridge Edition ആയി പ്രസിദ്ധപ്പെടുത്തിയതും. 1989–ല്‍ ഇംഗ്ലണ്ടിലെ Grafton Books പ്രസാധനം ചെയ്ത ഈ നോവല്‍ ഇപ്പോഴാണ് എന്റെ കൈയില്‍ വന്നുചേര്‍ന്നത്.

രണ്ടുഭാഗങ്ങളായി ഇതു രചിക്കപ്പെട്ടിരിക്കുന്നു. ഒന്നാംഭാഗത്തില്‍ നൂണ്‍ എന്നൊരു സ്ക്കൂളധ്യാപകന്‍ ഒരു ചെറുപ്പക്കാരിയുമായി വേഴ്ച നടത്തുന്നത് അവളുടെ അച്ഛന്‍ കാണുന്നതായി പ്രസ്താവം. ജോലി നഷ്ടപ്പെടുന്നതിനുമുന്‍പ് അയാളത് രാജിവച്ച് ജര്‍മ്മനിയിലേക്കു പോകുന്നു. ലോറന്‍സിനുതന്നെ കഥാപാത്രങ്ങളെസ്സംബന്ധിച്ച് വൈരസ്യം. “Well then, let them. Let them go to hell. Gentle reader, this is the end of Mr. Noon and Emmie.” പക്ഷേ, നൂണിന് രണ്ടാംഭാഗമുണ്ട്. ആ രണ്ടാംഭാഗത്തില്‍ അയാള്‍ ജര്‍മ്മനിയില്‍ പഠിക്കുന്നതായിട്ടാണ് നമ്മള്‍ കാണുക. അവിടെവച്ച് അയാള്‍ ഒരു ഡോക്ടറുടെ ഭാര്യയും രണ്ടുകുഞ്ഞുങ്ങളുടെ അമ്മയുമായ ജോഹന്നയെ പരിചയപ്പെടുന്നു. പരിചയം ലൈംഗികബന്ധമായിത്തീരുന്നു. അവര്‍ ഇറ്റലിയിലേക്കു പോകുമ്പോൾ വഴിക്കുവച്ചു പരിചയപ്പെട്ട ഒരു യുവാവുമായി ജോഹന്ന ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നു. ഇതിനുശേഷം നോവല്‍ വളരെയൊന്നും മുന്നോട്ടു പോകുന്നില്ല. പരിപൂര്‍ണ്ണമാകാതെ അത് അവസാനിക്കുന്നു.

“അതിഥിയോട് ചെയ്യാവുന്ന ഏറ്റവും വലിയ മര്യാദകേട്?” “അതിഥി വീട്ടില്‍ ഇരിക്കുമ്പോള്‍ ടെലിവിഷന്‍ സെറ്റ് പ്രവര്‍ത്തിപ്പിക്കുന്നത്.”

പ്രത്യക്ഷത്തില്‍ ക്ഷുദ്രമെന്നു തോന്നിക്കുന്ന ഈ നോവല്‍ കണ്ടുപിടിച്ചു പ്രസാധനം ചെയ്തതുകൊണ്ട് ഏന്തു നേട്ടമുണ്ടാകുന്നു എന്ന ചോദ്യത്തിനു പ്രസക്തിയുണ്ട്. മറഞ്ഞ ആത്മകഥയാണിത്. ലോറന്‍സിനെ കുടുതല്‍ മനസ്സിലാക്കാന്‍ ഇതു നമ്മെ സഹായിക്കും എന്നാണ് ഉത്തരം.

ലോറന്‍സ് തന്റെ ഗുരുനാഥന്റെ ‘ജര്‍മ്മന്‍ ഭാര്യ’യുമായി ഒളിച്ചോടിയ കാര്യം സര്‍വവിദിതമാണ്. പന്ത്രണ്ടുകെോല്ലം ആ സ്ത്രീ ഭര്‍ത്താവിനോടൊരുമിച്ചു കഴിഞ്ഞവളാണ്. അയാളില്‍ നിന്നു മൂന്നുകുട്ടികളും അവള്‍ക്കുണ്ടായി. പാവപ്പെട്ട ആ ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് അവള്‍ ലോറന്‍സുമായി ജര്‍മ്മനിയിലേക്കു ഒളിച്ചോടി. നോവലില്‍ ജോഹന്ന ഒരുയുവാവുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടപോലെ അവള്‍ ലോറന്‍സിനെ വഞ്ചിച്ച് ഒരു ചെറുപ്പക്കാരനായുമായി വേഴ്ച നടത്തുകയും ചെയ്തു. ആത്മകഥാപരങ്ങളായ ഈ സംഭവങ്ങളെ തനിക്കുമാത്രം കഴിയുന്ന മട്ടില്‍ കാവ്യാത്മകമായി ചിത്രീകരിച്ചിരിക്കുകയാണ് ലോറന്‍സ് താഴെ ചേര്‍ക്കുന്ന ഭാഗം ലോറന്‍സിന്റെ തത്വചിന്തയെയും കവിഹൃദയത്തെയും വ്യക്തമാക്കിത്തരും:

“What is the soul gentle reader? What is your soul, what is my soul? It is that deep core of individual unity where life itself, the very god throbs incalculably, whose throbbing unfolds the leaves and stem of the body, and brings forth the flower of the mind and the spirit. But the spirit is not the soul. Ah. no.” (Page 239) വായിക്കേണ്ട പുസ്തകമെന്ന നിലയിലല്ല ഞാനിതിനെക്കുറിച്ച് എഴുതുന്നത്. പരിപൂര്‍ണ്ണമാക്കാത്ത ഒരു നോവല്‍ ലോറന്‍സിന്റേതായി ഉണ്ടെന്ന് വായനക്കാരെ അറിയിക്കാന്‍ മാത്രമേ എനിക്ക് ഉദ്ദേശ്യമുള്ളു. എന്റെ വായനക്കാരില്‍ ചിലരെങ്കിലും ഇതു വായിച്ചിരിക്കാന്‍ ഇടയുമുണ്ട്. ബി. ബി. സിയുടെ Listener ഈ നോവലിനെ ‘A major literary find’ എന്നു വാഴ്ത്തുകയുണ്ടായി.

ചോദ്യം, ഉത്തരം

Symbol question.svg.png സ്ത്രീയുടെ ഹെവി മേക്കപ്പ് പുരുഷന് ഇഷ്ടമോ?

എല്ലാ ആളുകളുടെയും ഇഷ്ടാനിഷ്ടങ്ങള്‍ എനിക്ക് എങ്ങനെ അറിയാം? ലൈറ്റ് മേക്കപ്പ് പോലും എനിക്കിഷ്ടമില്ല. റെഡ് ലിപ്സ്റ്റിക് തേച്ച സ്ത്രീയെക്കണ്ടാല്‍ എനിക്ക് പേടിയാകും.

Symbol question.svg.png കുട്ടിക്കൃഷ്ണമാരാരുടെ ഏതെല്ലാം ഗ്രന്ഥങ്ങള്‍ വായിക്കണം?

എല്ലാം വായിക്കണം. അതിനു സമയമില്ലെങ്കില്‍ കേരള സാഹിത്യ അക്കാദമി പ്രസാധനം ചെയ്ത ‘തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍’ വായിക്കു. വില നാല്പതു രൂപ. അദ്ദേഹത്തിന്റെ പേരുകേട്ട മുപ്പതു പ്രബന്ധങ്ങള്‍ ഇതിലുണ്ട്. [തെരയുക എന്നതിന് അന്വേഷിക്കു എന്നാണര്‍ത്ഥം. Choose എന്ന അര്‍ത്ഥത്തില്‍ തിരയുക എന്നാണ് പ്രയാഗിക്കേണ്ടത്. അതിനാല്‍ ‘തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ എന്നു വേണ്ടിയിരുന്നു ഗ്രന്ഥനാമം.’]

Symbol question.svg.png പണം ഭീമമായ പലിശയ്ക്കു കടം കൊടുക്കുന്നവരെക്കുറിച്ച് എന്താണഭിപ്രായം?

അവര്‍ ജിവിക്കുകയല്ല. ജീവിക്കാന്‍വേണ്ടി അക്ഷീണയത്നം നടത്തുകയാണ്. അവരെ നോക്കു. റോഡിലൂടെ അവര്‍ ഓടും. വാഹനത്തിലാണ് യാത്രയെങ്കില്‍ പാഞ്ഞുപോകും. പ്രശാന്ത ജീവിതം നയിക്കുന്ന ഒരു ഋണദാതാവിനെയും ഞാന്‍ കണ്ടിട്ടില്ല.?

Symbol question.svg.png ഭര്‍ത്താവിന്റെ നേരമ്പോക്കു കേട്ടു പൊട്ടിച്ചിരിക്കുന്ന ഭാര്യയെ ഞാന്‍ സ്ക്കൂട്ടറിന്റെ പിറകില്‍ കണ്ടിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ ദാമ്പത്യദജീവിതം വിരസമാണെന്നു പറയുന്നു. എന്തൊരു വിരോധാഭാസം.

ഒരു ഭര്‍ത്താവും — നര്‍മ്മബോധമുള്ള ഒരു ഭര്‍ത്താവും —ഭാര്യയോടു നേരമ്പോക്കു പറയാറില്ല. പറഞ്ഞെങ്കില്‍ ദാമ്പത്യദീവിതത്തിനു തിളക്കം വന്നേനേ. സ്ക്കൂട്ടറിന്റെ പിറകിലിരിക്കുന്ന സ്ത്രീ ചിരിക്കുന്നെങ്കില്‍ അത് യഥാര്‍ത്ഥമായ ഫലിതം കേട്ടിട്ടല്ല. പിന്നെ വിരോധം, വൈരുദ്ധ്യം എന്ന അര്‍ത്ഥത്തില്‍ വിരോധാഭാസമെന്ന് പറയരുത്. വിരോധാഭാസത്തിന് ആ അര്‍ത്ഥമില്ല. വിരോധമില്ലാതിരിക്കെ വിരോധം തോന്നുന്നതാണ് വിരോധാഭാസം. നമ്മുടെ പല പണ്ഡിതന്മാരും ഈ തെറ്റു വരുത്താറുണ്ട്.

Symbol question.svg.png വൃത്തികെട്ട വസ്തുക്കളെക്കൂടി സൃഷ്ടിച്ചതെന്തിന് ഈശ്വരന്‍?

അങ്ങനെ വൃത്തികെട്ട വസ്തുക്കളുണ്ടോ? വസ്തു വര്‍ത്തിക്കുന്ന പരിതഃസ്ഥിതിയെയും പശ്ചാത്തലത്തെയും ആശ്രയിച്ചിരിക്കും അതിന്റെ വൃത്തിയും വൃത്തിയില്ലായ്മയും. മുടി സുന്ദരിയുടെ തലയിലിരുന്നാല്‍ ആകര്‍ഷകം. അതു ചോറില്‍ കിടന്നാല്‍ ഛര്‍ദ്ദിലുണ്ടാകും. റോസാപ്പൂ ചെടിയില്‍ നിന്നാല്‍ മനോഹരം. നരച്ച തലമുടിയിലിരുന്നാല്‍ വൃത്തികേട്.

Symbol question.svg.png എന്റെ ഭാര്യ കുറച്ചു ദിവസമായ സംസാരിക്കുന്നതേയില്ല. എന്താവാം കാരണം.?

താങ്കളുടെ വീട്ടിലെ ടെലിഫോണ്‍ കേടായിരിക്കും.

Symbol question.svg.png ഏറ്റവും വലിയ കണ്ടുപിടിത്തം?

ചക്രമാണെന്ന് (wheel) ചിലര്‍ പറയുന്നു. എന്റെ അഭിപ്രായത്തില്‍ സോപ്പ്.

Symbol question.svg.png അതിഥിയോടു ചെയ്യാവുന്ന ഏറ്റവും വലിയ മര്യാദകേട്?

അതിഥി വീട്ടില്‍ ഇരിക്കുമ്പോള്‍ ടെലിവിഷന്‍ സെറ്റ് പ്രവര്‍ത്തിപ്പിക്കുന്നത്.

Symbol question.svg.png നിങ്ങളെ സർവ‌കലാശാലയുടെ പരമാധികാരിയാക്കിയാൽ എന്തുചെയ്യും?

എല്ലാ ലൈബ്രറികളും സല്ലാപത്തിന് ഒരു മുറിയുണ്ടാക്കാന്‍ ആജ്ഞാപിക്കും. അതുണ്ടാക്കിയാല്‍ പുസ്തകമെടുക്കാന്‍ ചെല്ലുന്നവര്‍ക്കു കരഞ്ഞുതീര്‍ക്കല്‍ കാണേണ്ടതായിവരില്ല.?

പരാജയം

കഥാകാരന്‍ ജീവിത സംഭവങ്ങളെ തിരഞ്ഞെടുത്ത് വായനക്കാരില്‍ അടിച്ചേല്പിക്കല്‍ നടത്തരുത്. അവര്‍ അബോധാത്മകമായി തിരഞ്ഞെടുത്തുവച്ചിരിക്കുന്ന ജീവിത സംഭവങ്ങൾക്കു സദൃശ്യമായി കഥയിലെ ജീവിത സംഭവങ്ങള്‍ പ്രത്യക്ഷങ്ങളാകണം. അപ്പോഴാണ് ‘ഹാ ഇതെന്റെ കഥയാണല്ലോ’ എന്ന് വായനക്കാരന്‍ പറയുക.

ടി. വി. കൊച്ചുബാവയെ വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിനടുത്തുവച്ചു കാണാനിടയായി എനിക്ക്. (കോളേജ് എന്നല്ല കോളിജ് എന്നാണ് ഉച്ചാരണം. അങ്ങനെയെഴുതിയാല്‍ പലര്‍ക്കും മനസ്സിലായില്ലെന്നു വരും. അതുകൊണ്ടു കരുതിക്കൂട്ടിയാണ് കോളേജ് എന്നെഴുതുന്നത്). കൂടെയുണ്ടായിരുന്ന ഒരാള്‍ ‘ഇദ്ദേഹമാണ് ടി. വി. കൊച്ചുബാവ’ എന്നു പറഞ്ഞു പരിചയപ്പെടുത്തി. ‘ഇത്ര കൊച്ചു പയ്യനോ?’ എന്നു ഞാന്‍ തെല്ലൊരദ്ഭുതത്തോടെ ചോദിച്ചു. പരിചയപ്പെടത്തിയ ആള്‍ പറഞ്ഞു: “അതേ. ആളെന്ന നിലയില്‍ ചെറുത്. പക്ഷേ, കഥയെഴുത്തുകാരനെന്ന നിലയില്‍ വലിയ ആള്‍.” ഭേദപ്പെട്ട കഥകളുടെ രചയിതാവെന്ന നിലയില്‍ ഞാന്‍ കൊച്ചു ബാവയെ ശ്രദ്ധിച്ചുപോന്നു. ഈ ആഴ്ചത്തെ കലാകൌമുദിയില്‍ അദ്ദേഹത്തിന്റെ ‘കലശം’ എന്ന കഥ കണ്ടപ്പോള്‍ കൌതുകത്തോടെ ഞാനതു വായിച്ചു. ഒരുസ്ത്രീയുടെ ഭര്‍ത്താവ് സൈനികസേവനമനുഷ്ഠിക്കുമ്പോള്‍ മരിച്ചു പോയിയെന്ന് പട്ടാളമേധാവിയുടെ കമ്പി സന്ദേശം വന്നു. കാലം ഏറെയായി. വാര്‍ദ്ധക്യത്തിലേക്കു നീങ്ങുന്ന ഒരാള്‍ ആ വിധവയുടെ വീട്ടിലെത്തി താന്‍ തന്നെയാണ് അവളുടെ ഭര്‍ത്താവെന്ന് അറിയിച്ചു. താന്‍ വെടിയേറ്റ് വീണുവെന്നും ശത്രുക്കള്‍ തന്നെ എടുത്തുകൊണ്ടുപോയി തടവിലിട്ടുവെന്നും മറ്റും അയാള്‍ പറഞ്ഞിട്ടും അവള്‍ക്കു വിശ്വാസം വന്നില്ല. അല്പം കഞ്ഞി അവളുടെ കൈകൊണ്ടു വിളമ്പിക്കൊടുക്കണമെന്ന അയാളുടെ അപേക്ഷപോലും നിരാകരിക്കപ്പെട്ടു. അയാള്‍ അമ്മയുടെ അസ്ഥിത്തറയിലേക്കു നീങ്ങിയപ്പോള്‍. അവള്‍ക്കു പശ്ചാത്താപം. കഞ്ഞിയെടുത്തു കൊണ്ടുവന്നു. പക്ഷേ, അപ്പോഴേക്കു അയാള്‍ അന്തര്‍ദ്ധാനം ചെയ്തുകഴിഞ്ഞു.

അന്തര്‍ദ്ധാനം ചെയ്തത് ആഗതന്‍ മാത്രമല്ല, ഇത്തരം കഥകളുംകൂടിയുമാണ്. കരുതിക്കൂട്ടി നാടകീയത വരുത്തി പ്രതിപാദനം ചെയ്ത ഈ കഥയുടെ പോരായ്മ കഥാകാരന്‍ വായനക്കാര്‍ക്കുവേണ്ടി ചില ജീവിതസംഭവങ്ങള്‍ തിരഞ്ഞെടുത്തവച്ച് ഇവ ആസ്വദിച്ചോ എന്നു നമ്മളോടു ആഞ്ജാപിക്കുന്നു എന്നതാണ്. അങ്ങനെ ആജ്ഞാപിക്കുമ്പോള്‍ നമമുടെ ആസ്വാദനമണ്ഡലത്തിന് സ്വാഭാവികമായുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു പോകുന്നു. ഒരു പടിഞ്ഞാറന്‍ കഥയെടുത്ത് ഇതു സ്പഷ്ടമാക്കിയാല്‍ കൊള്ളാമെന്നുണ്ട് എനിക്ക്. പക്ഷേ, ചിലയാളുകള്‍ ഉടനെ ഉദ്ഘോഷിക്കും പാശ്ചാത്യദേശത്തെ മാനദണ്ഡങ്ങള്‍കൊണ്ട് ഇവിടത്തെ കഥകളെ അളന്നു നോക്കുന്നുവെന്ന്. ഞാനങ്ങനെ ചെയ്യാറെയില്ല. ഷെയ്ക്സ്പിയറിന്റെ ഭാവന എന്‍. കൃഷ്ണപിള്ളയ്ക്കില്ലെന്നു ഞാന്‍ എഴുതിയാല്‍ അതെഴുതിയ ഞാന്‍ ‘ഫൂള്‍’ ആവില്ലേ? ഉത്കൃഷ്ടമായ കലയെന്തെന്നു ചൂണ്ടിക്കാണിക്കാനായി മാത്രമേ ഞാന്‍ താരതമ്യം നടത്താറുള്ളു. അതുകൊണ്ട് സങ്കോചത്തോടെ പറയട്ടെ. ടോൾ‌സ്റ്റോയിയുടെ ‘ഇവന്‍ ഇലീച്ചിന്റെ മരണം’ എന്ന കഥ വായിക്കുമ്പോള്‍ രചയിതാവ് നമ്മളുടെ മേല്‍ ഒന്നും അടിച്ചേല്പിക്കുന്നില്ല. നമ്മുടെ സ്വാതന്ത്ര്യത്തിനു പരിധി കല്പിക്കുന്നുമില്ല. കഥാകാരന്‍ ജീവിതസംഭവങ്ങളെ തിരഞ്ഞെടുത്ത് വായനക്കാരില്‍ അടിച്ചേല്‍പ്പിക്കല്‍ നടത്തരുത്. അവര്‍ അബോധാത്മകമായി തിരഞ്ഞെടുത്തുവച്ചിരിക്കുന്ന ജീവിതസംഭവങ്ങള്‍ക്കു സദൃശമായി കഥയിലെ ജീവിതസംഭവങ്ങള്‍ പ്രത്യക്ഷങ്ങളാകണം. അപ്പോഴാണ് ‘ഹാ ഇതെന്റെ കഥയാണല്ലോ’ എന്ന് വായനക്കാരന്‍ പറയുക. അതിനാല്‍ കൊച്ചുബാവയുടെ ‘കലശ’മെന്ന കഥ പരാജയമാണ്.

നീരീക്ഷണങ്ങള്‍

“നിങ്ങളെ സര്‍വകലാശാലയുടെ പരമാധികാരിയാക്കിയാല്‍ എന്തുചെയ്യും?” “എല്ലാ ലൈബ്രറികളിലും സല്ലാപത്തിന് ഒരു മുറിയുണ്ടാക്കാന്‍ ആജ്ഞാപിക്കും. അതുണ്ടാക്കിയാല്‍ പുസ്തകമെടുക്കാന്‍ ചെല്ലുന്നവര്‍ക്കു കരഞ്ഞു തീര്‍ക്കല്‍ കാണേണ്ടതായി വരില്ല.”

  1. അല്‍ബര്‍ടോ മൊറാവ്യ എന്ന പ്രഖ്യാതനായ സാഹിത്യകാരന്‍ ഫുട്ബോള്‍ മത്സരത്തിന്റെ ബഹളം സഹിക്കാനാവാതെ ഇറ്റലിവിട്ടോടിപ്പോകുന്നുവെന്നു പത്രങ്ങളില്‍ കണ്ടു. അദ്ദേഹം പോയോ ഇല്ലയോ എന്നു നിശ്ചയമില്ല. ഞാനൊരു ഫുട്ബോള്‍ ഭ്രാന്തനാണ്. പക്ഷേ, ഇത്തവണത്തെ മത്സരങ്ങള്‍ കണ്ടുകഴിഞ്ഞപ്പോള്‍ ആ ഉന്മാദം എനിക്കു വളറെക്കുറഞ്ഞുപോയി. കാരണം പലതും ഫെയര്‍ പ്ലേയല്ല, ഫൗൾ പ്ലേ ആയിരുന്നു എന്നതാണ്. വിശേഷിച്ചും അവസാനത്തെ മത്സരം. വിഖ്യാതനായ മാറഡോണ പോലും റഫറി പെനൽറ്റികിക്ക് വിധിച്ചപ്പോള്‍ ഓടി വന്ന് നെഞ്ചുകൊണ്ട് അദ്ദേഹത്തെ തള്ളുന്നതു കണ്ടു. കളികഴിഞ്ഞതിനുശേഷം മാറഡോണയുടെ കൂടെക്കളിച്ചവര്‍ റഫറിയെ തള്ളുകയും ഇടിക്കുകയും ചെയ്തു. മാറഡേോണ ഉള്‍പ്പെട്ട അര്‍ജന്റീന ടീമിന്റെ കോച്ച് ഓടിവന്ന് അവരെ പിടിച്ചു മാറ്റിയില്ലായിരുന്നെങ്കില്‍ മെക്സിക്കോക്കാരനായ റഫറിയുടെ എല്ലുകളും മുടിയും മാത്രമേ മിച്ചം വരുമായിരുന്നുള്ളു. പെനല്‍റ്റികിക്കിനു വിധിയുണ്ടായതു നൂറുശതമാനവും ശരി. പക്ഷേ, അതുപോലത്തെ വിധി മറുപക്ഷത്തെക്കുറിച്ചും ഉണ്ടാകേണ്ടിയിരുന്നു. അതു സംഭവിച്ചില്ല. ജര്‍മ്മന്‍ ടീമിലെ ചിലരുടെ ഫൌളുകള്‍ അര്‍ജ്ജന്റീന ടീമിന്റെ ഫൌളുകളെക്കാള്‍ ഭയങ്കരമായിരുന്നു. എങ്കിലും ജയിക്കേണ്ടവര്‍ ജര്‍മ്മന്‍കളിക്കാരായിരുന്നു. കളിയുടെ ആദ്യത്തെ നാല്പത്തഞ്ചു മിനിറ്റില്‍ മാറഡോണയ്ക്കും കൂട്ടുകാര്‍ക്കും നാടന്‍ ഭാഷയില്‍ പറയുന്നതുപോലെ കച്ചിയില്‍ തൊടാന്‍ കഴിഞ്ഞില്ല. എന്നിട്ടും തോറ്റതില്‍ അവര്‍ക്കു പരിഭവം. റഷ്യന്‍ ടീമിനോടു മത്സരിച്ചപ്പോള്‍ മാറഡോണ പന്തു കൈകൊണ്ടു തടുത്തു, അതു റഫറി കണ്ടില്ല. അതിനാലാണ് റഷ്യന്‍ ടീം തോറ്റത്. നീതി പൂര്‍വ്വകമല്ലാത്തവിധത്തില്‍ ഫേനല്‍സിലെത്തിയ അര്‍ജന്റീന ടീം തോറ്റതില്‍ ‘ഡിവൈന്‍ ജസ്റ്റീസ്’ ഞാന്‍ കാണുന്നു. നാല് വര്‍ഷത്തിനുമുന്‍പുണ്ടായ ഫുട്ബോള്‍ മത്സരത്തിലും മാറഡോണ പന്തു കൈകൊണ്ടു തടുത്തു. അദ്ദേഹം 1994–ല്‍ ഫീല്‍ഡില്‍ ഇറങ്ങുകില്ലത്രേ. ഞാനന്നു ജീവിച്ചിരിക്കുമോ എന്തോ. ജീവനോടെ ഇരിക്കുമെങ്കില്‍ ഫുട്ബോള്‍ മത്സരം കാണാന്‍ ടി. വി. സെറ്റിന്റെ മുന്‍പില്‍ ഞാന്‍ ഇരിക്കില്ല. തീര്‍ച്ച.
  2. സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന രാമസ്വാമി മുതലിയാര്‍ ഒരിക്കല്‍ പ്രസംഗിക്കുന്നതു കേട്ടു, നീതി ഒട്ടുമില്ലാത്ത അപേക്ഷകളുമായി കോളേജധ്യാപികമാര്‍ വരുമെന്ന്. പക്ഷേ, അവരോടു ‘നോ’ എന്നു പറയാന്‍ അദ്ദേഹത്തിനു ധൈര്യമില്ല. കാരണം അവര്‍ irresistible ആയിരുന്നുപോലും. അതുകേട്ട ഞാന്‍ അദ്ദേഹത്തെയാകെ നോക്കി. എന്തൊരു വാര്‍ദ്ധക്യം! എന്തൊരു വൈരൂപ്യം! അങ്ങനെയുള്ള ആളിന് ഇവിടത്തെ അധ്യാപകന്മാര്‍ irrestible ആണെങ്കില്‍ ചെറുപ്പക്കാരുടെ സ്ഥിതിയെന്താവും.
  3. മാധവിക്കുട്ടിയുടെ (കമലാദാസിന്റെ) ചെറുകഥകള്‍ എനിക്ക് ഇതുപോലെ ചെറുക്കാന്‍ കഴിവില്ലാത്തവയാണ് (ഇറിസ്സറ്റബ്ള്‍). മാനുഷികാനുഭവങ്ങളെ അന്യാദൃശമായ രീതിയില്‍ അവര്‍ രൂപവത്കരിക്കുന്നു. അവ വായിച്ചുണ്ടായ ആദരാതിശയത്തോടെ അവരുടെ വീട്ടില്‍ച്ചെന്നാല്‍ പെട്ടെന്ന് അവരെ കാണാന്‍ കഴിഞ്ഞില്ലെന്നു വരും. ഞാനാരെയും കുറ്റപ്പെടുത്തുകയില്ല. ആരാധകരുടെ സംഖ്യ ഏറിയാല്‍ എഴുത്തുകാരിക്ക് സ്വന്തം കാര്യം നോക്കാന്‍ സമയം കിട്ടില്ല. അതുകൊണ്ടു സന്ദര്‍ശനങ്ങള്‍ക്കു നിയന്ത്രണം വരുത്തുന്നതില്‍ തെറ്റില്ല. ശ്രീമതിയെ കാണാന്‍ കഴിഞ്ഞാല്‍ അവര്‍ ആഗതനോടു ബഹുമാനത്തോടെ സംസാരിക്കും. മാധവിക്കുട്ടിയുടെ സംസാരത്തിന്റെ സവിശേഷത അവര്‍ ആരോടു സംസാരിക്കുന്നുവോ ആ ആളിനു തോന്നും തന്നോടു മാത്രമേ അവര്‍ അമ്മട്ടില്‍ ആര്‍ജ്ജവത്തോടെ സംസാരിക്കുകയുള്ളുവെന്ന്. ആ തോന്നല്‍ ശരിയാണ്. മാധവിക്കുട്ടി മനസ്സിലുള്ളത് കൃത്രിമത്വം ഒട്ടുമില്ലാതെ ആവിഷ്കരിക്കുന്നു. അതുകൊണ്ടാണ് ആളുകള്‍ അവരുടെ കഥകളെയും അവരുടെ സാന്നിദ്ധ്യത്തെയും ഇഷ്ടപ്പെടുന്നത്.

കുഞ്ഞുങ്ങളും കഥകളും

കുടുംബം! സകല തിന്മകളുടെയും ഇരിപ്പിടം. അടിമയുടെ മനഃസ്ഥിതിയോടുകൂടി ഗൃഹനായകന്‍ ഭക്ഷണത്തിനു വകയുണ്ടാക്കുന്ന തടവറയിലെ തൊഴില്‍ശാല. കുട്ടികളുടെ ‘നരകം’ ഏതാണ്ട് ഈ രീതിയില്‍ സ്റ്റ്രീന്‍ഡ്ബര്‍ഗ്ഗ് പറഞ്ഞു. ഇതിനോട് ഞാന്‍ നൂറിനു നൂറും എന്ന കണക്കിനു യോജിക്കുന്നു. അച്ഛന്‍ പ്രായമായ മക്കളോടു കാണിക്കുന്ന സ്നേഹം കള്ളം. മക്കള്‍ അച്ഛനോടു കാണിക്കുന്ന സ്നേഹം കള്ളം. ഭാര്യ ഭര്‍ത്താവിനോടും ഭര്‍ത്താവ് ഭാര്യയോടും പ്രകടിപ്പിക്കുന്ന സ്നേഹം വ്യാജം. നാടകത്തിലെ കഥാപാത്രങ്ങളെപ്പോലെ ഓരോ കുടുംബാംഗവും അഭിനിയക്കുകയാണ്. അതുകൊണ്ട് കുടുംബത്തെ ഞാനൊരു ‘തീയറ്ററാ’യിട്ടേ കാണുന്നുള്ളു. സത്യമിതായതുകൊണ്ടാണ് ഭാര്യയുടെ ആസ്മ ഭേദമാക്കാന്‍ ഒരു സന്ന്യാസിയെ സമീപിച്ച ഭര്‍ത്താവിനെ അവളും സന്ന്യാസിയും കൂടിച്ചേര്‍ന്നു വഞ്ചിക്കുന്നത്. സന്ന്യാസിയുടെ പ്രവര്‍ത്തനങ്ങളില്‍ സംശയമനസ്കനായ ഭര്‍ത്താവ് ഭാര്യയെ തിരിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ അയാളുടെകൂടെ ചെല്ലുന്നില്ലെന്നു പറയുന്നു. (ദോശാഭിമാനിയിലെ ‘ചതിക്കുഴി’ എന്ന കഥ. ടി. എന്‍. പ്രകാശ് എഴുതിയത്.) സന്ന്യാസി അവളുടെ ലൈംഗികാസക്തിയെ ഉദ്ദീപിപ്പിച്ചപ്പോള്‍ അതിനു കഴിയാത്ത ഭര്‍ത്താവിനെ അവള്‍ ഉപേക്ഷിക്കുന്നു. ഭര്‍ത്താവിനെ മാത്രമല്ല, സ്വന്തം കുഞ്ഞുങ്ങളെയും അവള്‍ വേണ്ടെന്നു വയ്ക്കുന്നു.

മഹാപ്രളയത്തിനുമുന്‍പുള്ള ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ എഴുത്തുകാര്‍ തങ്ങൾക്ക് നൂതനമായ സംവേദനങ്ങളും ഉള്‍ക്കാഴ്ചകളും ഉണ്ടെന്നു വായനക്കാരെ ബോദ്ധ്യപ്പെടുത്തണം. അതിനു കഴിയാതെ ഇങ്ങനെ വാക്യങ്ങള്‍ സമാഹരിച്ചുവച്ചിട്ട് ആ കൂമ്പാരത്തെ ചെറുകഥയെന്നു വിളിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. Familiarity breeds contempt — and children എന്നു മാര്‍ക്ക് ട്വയിന്‍ പറഞ്ഞു. Familiarity breeds contempt, children — and short stories എന്നു പറയേണ്ട കാലയളവിലാണ് നമ്മള്‍.

നിര്‍വ്വചനങ്ങള്‍

അച്ഛന്‍ പ്രായമായ മക്കളോടു കാണിക്കുന്ന സ്നേഹം കള്ളം. മക്കള്‍ അച്ഛനോടും കാണിക്കുന്ന സ്നേഹം കള്ളം. ഭാര്യ ഭര്‍ത്താവിനോടും ഭര്‍ത്താവ് ഭാര്യയോടും പ്രകടിപ്പിക്കുന്ന സ്നേഹം വ്യാജം. നാടകത്തിലെ കഥാപാത്രങ്ങളെപ്പോലെ ഓരോ കുടുംബാംഗവും അഭിനയിക്കുകയാണ്. അതുകൊണ്ട്, കുടുംബത്തെ ഞാനൊരു ‘തീയറ്ററായിട്ടേ കാണുന്നുള്ളു.’

ഒ. വി. വിജയന്‍
വായനക്കാരുടെ ചന്താമണ്ഡലത്തിലും നാവിന്‍തുമ്പിലും ഇപ്പോഴും നിൽക്കുന്ന സാഹിത്യകാരന്‍.
തകഴി ശിവശങ്കരപിള്ള
തന്റെ പ്രഗാൽഭ്യം എത്രത്തോളമുണ്ടെന്നു മനസ്സിലാക്കിയ വിനീതനായ സാഹിത്യകാരന്‍.
പി. കേശവദേവ്
തന്റെ പരിമിതികള്‍ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത സാഹിത്യകാരന്‍.
നമ്പൂതിരി
ഏതാനും രേഖകള്‍ വരച്ച് വിശ്വവശ്യമായ സ്ത്രീസൌന്ദര്യത്തെ ആവിഷ്കരിക്കുന്ന അനുഗ്രഹീതന്‍.
സച്ചിദാനന്ദന്‍
ചിലപ്പോഴൊക്കെ മനോഹരങ്ങളായ കാവ്യങ്ങള്‍ രചിക്കുന്ന കവി. അദ്ദേഹം ഗദ്യമെഴുതാതിരുന്നെങ്കില്‍ എന്ന് എന്റെ ഒരാഗ്രഹം.
മുട്ടത്തുവര്‍ക്കി
ജീവിച്ചിരുന്നപ്പോള്‍ പുച്ഛിക്കപ്പെട്ടിരിന്ന നോവലിസ്റ്റ്. മരിച്ചുകഴിഞ്ഞപ്പോള്‍ ചിലര്‍ക്കു സി. വി. രാമന്‍പിള്ളയെക്കാള്‍ കേമന്‍.
കുട്ടിക്കൃഷ്ണമാരാര്‍
മഹാഭാരതത്തിലും രാമായണത്തിലും ധര്‍മ്മം എവിടയെല്ലാമുണ്ടോ അതൊക്കെ അധര്‍മ്മമായി കാണുകയും അധര്‍മ്മം എവിടെയെല്ലാമുണ്ടോ അതൊക്കെ ധര്‍മ്മമായി കാണുകയും ചെയ്ത സരസനായ ഗദ്യകാരന്‍. മലയാളഗദ്യത്തിന്റെ സൌന്ദര്യവും ശക്തിയും അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം.
ആഷര്‍
മലയാള സാഹിത്യത്തെക്കുറിച്ചു വലിയ അറിവൊന്നുമില്ലാത്ത സായ്പ്.
ശങ്കര്‍
ഭാവഗീതങ്ങള്‍പോലെ മനോഹരങ്ങളായ കെട്ടിടങ്ങള്‍ മലയാളിക്കു നിര്‍മ്മിച്ചുകൊടുക്കുന്ന വിദഗ്ദ്ധന്‍.
കെ. പി. അപ്പന്‍
സാഹിത്യജീവിതത്തിലും നിത്യജീവിതത്തിലും സത്യന്ധത പുലര്‍ത്തുന്ന മാന്യന്‍. നൂറുശതമാനവും മാന്യന്‍.
* * *

എന്‍. ഗോപാലപിള്ളസാറിന്റെ സംസ്കൃതപാണ്ഡിത്യത്തെക്കുറിച്ച് സംശയമൊന്നുമില്ല. പക്ഷേ, പടിഞ്ഞാറന്‍ തത്ത്വചിന്തയെക്കുറിച്ചും കലയെക്കുറിച്ചും അദ്ദേഹം അവഗാഹത്തോടെ സംസാരിച്ചിരുന്നത് എന്‍സൈക്ലോപീഡിയ വായിച്ചിട്ടാണ് എന്ന് പ്രഫെസര്‍ ആര്‍. പി. നായര്‍ (മരിച്ചുപോയി) എന്നോടു പറഞ്ഞിട്ടുണ്ട്. ആല്‍ഡസ് ഹക്സിലിയും ഇങ്ങനെയായിരുന്നുപോലും. ഏതെങ്കിലും വിഷയത്തെക്കുറിച്ച് എന്‍സൈക്ലോപീഡിയ വായിച്ച് എല്ലാം ഗ്രഹിച്ചുവയ്ക്കും. സുഹൃത്തുക്കള്‍ കുടുമ്പോള്‍ ആ വിഷയത്തിലേക്കു സംഭാഷ​ണം കൊണ്ടുചെല്ലും. എന്നിട്ട് ഒരു പ്രഭാഷണം അങ്ങു നടത്തും. ശ്രോതാക്കള്‍ അമ്പരന്നിരിക്കും (അലന്‍ വാട്സ് പറഞ്ഞത്).