close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 12 14


സാഹിത്യവാരഫലം
Mkn-16.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 12 14
ലക്കം 587
മുൻലക്കം 1986 12 07
പിൻലക്കം 1986 12 21
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഇരുപതു വര്‍ഷം മുന്‍പാണ്. സൂര്യോദയം കാണാനായി ഞാന്‍ കന്യാകുമാരിയിലെ കടപ്പുറത്തു നില്ക്കുകയായിരുന്നു. എന്റെ കൂടെ ഒരു സ്നേഹിതനുമുണ്ട്. പൊടുന്നനവേയാണ് ഞാന്‍ ചെറുപ്പക്കാരിയെ കണ്ടത്. കടലിനെ തൊട്ടു വന്ദിച്ചതിനു ശേഷം അവള്‍ ഞങ്ങള്‍ക്ക് അഭിമുഖമായി വന്നു. എന്തൊരു സൗന്ദര്യം! ആ പ്രഭാതകാന്തിയില്‍ നിന്ന് പൊട്ടി വിടര്‍ന്ന വേറൊരു പ്രഭാതികാന്തി പോലിരുന്നു അവള്‍. അവളുടെ നെക്ലേസിലെ ചുവന്ന കല്ലുകളില്‍ ഓരോന്നിലും ചുവന്ന കൊച്ചു സൂര്യന്‍. കൈവളകളിലെ ചുവന്ന കൊച്ചു സൂര്യന്‍. കൈവളകളിലെ ചുവന്ന കല്ലുകളിലും അതേ മട്ടില്‍ ചുവന്ന സൂര്യന്മാര്‍. മന്ദസ്മിതത്തോടുകൂ അവള്‍ ഞങ്ങളെ കടന്നു പോയപ്പോള്‍ ഞാന്‍ കൂട്ടുകാരനോട് അടക്കിയ സ്വരത്തില്‍ ചോദിച്ചു: “ആര്?” സ്നേഹിതന്‍ പറഞ്ഞു: “അറിയാന്‍ പാടില്ലേ? നിങ്ങളുടെ വീട്ടിനടുത്തു തന്നെയാണ് താമസം. ഓഫീസില്‍ ജോലി. അമ്പലത്തില്‍ തൊഴാന്‍ വന്നതായിരിക്കണം.”

ഒരു മാസം കഴിഞ്ഞു. കാലത്തു ചാരുകസേരയില്‍ കിടന്ന് ആലസ്യത്തോടെ ഞാന്‍ പത്രം വായിക്കുകയായിരുന്നു. രണ്ടാമത്തെ പുറത്തു കണ്ണോടിച്ചപ്പോള്‍ അന്നത്തെ ആ സുന്ദരിയുടെ പടം. “എന്റെ എല്ലാമായിരുന ശ്രീമതി… എന്നെ വിട്ടുപിരിഞ്ഞിട്ട് ഇന് മൂന്നു ദിവസം തികയുന്നു.” ഈ വാക്യത്തിനടുത്ത് ഭര്‍ത്താവിന്റെ പേര്. കന്യാകുമാരിയിലെ പ്രകാശത്തിന് പകരം അന്ധകാരം. പകരം നിരാശതയും വിഷാദവും. മരണം ആരുടെയും സമ്മതം ചോദിച്ചു കൊണ്ടല്ലല്ലോ ഭവനങ്ങളില്‍ കടന്നു വരുന്നതും അതിനു വേണ്ടവരെ കൊണ്ടു പോകുന്നതും. എന്നാല്‍ അനു വൈകുന്നേരത്തു തന്നെ എനിക്ക് കൂടുതല്‍ നൈരാശ്യവും വിഷാദവും ഉണ്ടായി. ശാസ്തമംഗലത്തെ നാലും കൂടുന്ന വഴിയില്‍ ഞാന്‍ ബസ്സ് കാത്തുനില്കുമ്പോള്‍ മരിച്ച യുവതിയുടെ ഭര്‍ത്താവ് നടന്നു വരുന്നു. എല്ലാ മുഖങ്ങളിലും വിഷാദത്തിന്റെ ദീപ്തിയെന്ന് കവി പറഞ്ഞിട്ടുണ്ട്. പക്ഷേ അയാളുടെ മുഖത്ത് ആഹ്ലാദത്തിന്റെ ദീപ്തിയായിരുന്നു. എന്താവാം അതിനു ഹേതു?

ഈ സംഭവത്തിനും വളരെക്കാലം മുന്‍പ്. എന്റെ ഗുരുനാഥന്‍ മരിച്ചു കിടക്കുന്നു. ബന്ധുക്കളും ശിഷ്യരായ ഞങ്ങളും ദുഃഖിച്ച് ഇരിക്കുന്നു. അപ്പോഴുണ്ട് അദ്ദേഹത്തിന്റെ ഭാര്യ ഒന്നും സംഭവിക്കാത്ത മട്ടില്‍ മൃതദേഹത്തിനടുത്തുകൂടെ നടന്നുപോകുന്നു. സങ്കടത്തിന്റെ ഛായ പോലുമില്ല ആ മൂഖത്ത്. എന്റെ അടുത്തിരുന്ന ഡോക്ടര്‍ കെ. ഭാസ്കരന്‍ നായരോട് ഞാന്‍ ചോദിച്ചു: “സാര്‍ അവര്‍ക്ക് ഒട്ടും ദുഃഖമില്ലല്ലോ. എന്താ കാരണം?” സാര്‍ ദേഷ്യത്തോടെ എന്നോടു പറഞ്ഞു: “മിണ്ടരുത്.” ഞാന്‍ പിന്നീടൊട്ടു മിണ്ടിയതുമില്ല.

ഇന്ന് ആലോചിക്കുന്നു. മരിച്ച തരുണിയും മരിച്ച ഗുരുനാഥനും യഥാക്രമം ഭര്‍ത്താവിനോടും ഭാര്യയോടും ആഴത്തില്‍ ബന്ധപ്പെട്ടില്ലായിരിക്കും. ചെറുപ്പക്കാരിക്കു സൗന്ദര്യ പ്രദര്‍ശനത്തിലായിരുന്നിരിക്കും കൗതുകം മുഴുവനും. ഗുരുനാഥന് താന്‍ പഠിപ്പിച്ചിരുന്ന വിഷയത്തിലും അതില്‍ അദ്ദേഹത്തിന് അതിരു കടന്ന തല്‍പരത്വം ഉണ്ടായിരുന്നതുകൊണ്ട് മറ്റൊന്നിലും മനസ്സിരുത്താന്‍ കഴിഞ്ഞില്ല. മുഷിഞ്ഞ ജൂബയും അഴുക്കു പറ്റിയ മുണ്ടും ധരിച്ച് ക്ലാസ്സില്‍ വരും. ജൂബയുടെ ബട്ടനിടാന്‍ പലപ്പോഴും മറന്നുപോകും. തലചീകി വയ്ക്കില്ല. ക്ലാസ്സ് കഴിഞ്ഞ് മേശപ്പുറത്തു കാലുകള്‍ കയറ്റിവച്ച് ഉറങ്ങും. ഉറങ്ങിക്കഴിഞ്ഞാല്‍ പഴഞ്ചന്‍ സൈക്കളില്‍ കയറി വീട്ടിലേക്കു പോകും. എന്റെ അദ്ധ്യാപകനായിരുന്നു എന്നതുകൊണ്ടു മാത്രം ഞാന്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ വായിച്ചിരുന്നു. അപ്പോഴപ്പോള്‍, മാസികകളില്‍ വന്ന ലേഖനങ്ങളില്‍ നോക്കിയിരുന്നു. എല്ലാം സൂപ്പര്‍ഫിഷലായ രചനകള്‍. സാറിന് ആഴത്തിലുള്ള ജീവിതമില്ലായിരുന്നു. അഗാധതയാര്‍ന്ന ചിന്തകളില്ലായിരുന്നു. അതുകൊണ്ട് രചനകള്‍ അന്തസ്സാരശൂനങ്ങളായി. ജീവിതവും അങ്ങനെതന്നെ. അങ്ങനെയുള്ള ഒരാള്‍ സ്വന്തം സഹധര്‍മ്മിണിയുടെ മനസ്സിലേക്കു കടക്കുന്നതെങ്ങനെ? അവര്‍ ദുഃഖിക്കാത്തതില്‍ ഞാന്‍ എന്തിനു പരിഭവിക്കണം.

ആഴമാര്‍ന്ന ജീവിതവും അഗധതയാര്‍ന്ന ചിന്തകളും ഉള്ളവര്‍ക്കു മാത്രമേ പ്രൗഢങ്ങളായ കലാസൃഷ്ടികള്‍ക്കു ജന്മമരുളാന്‍ കഴിയൂ. ഉദാഹരണങ്ങള്‍ വായനക്കാര്‍ക്ക് ഇപ്പോള്‍ തോന്നുന്നുണ്ടാവും. എങ്കിലും പറയാം. ടോള്‍സ്റ്റോയി, ദസ്തെയെവ്സ്കി, റ്റോമാസ്മാന്‍, രവീന്ദ്രനാഥടാഗോര്‍

പി. പദ്മരാജന്‍

“മലകള്‍ അന്തരീക്ഷത്തെ ചുംബിക്കുനു. തിരകള്‍ തമ്മില്‍തമ്മില്‍ കെട്ടിപ്പുണരുന്നു. സൂര്യപ്രകാശം ഭൂമിയെ പരിരംഭണം ചെയ്യുന്നു. ചന്ദ്രരശ്മികള്‍ കടലിനെ ചുംബിക്കുന്നു. നീ എന്നെ ചുംബിക്കുന്നില്ലെങ്കില്‍ ഇവയ്ക്കെല്ലാം എന്തു മൂല്യമിരിക്കുന്നു?” എന്നു കവി. പക്ഷേ ഇതൊരു പഴയ സങ്കല്പമാണ്. എയ്ഡ്സിന്റെ ഈ കാലത്തു ചുംബനം ആപത്തുള്ള പ്രക്രിയയയി മാറിയിരിക്കുന്നു. എയ്ഡ്സിന്റെ ഈ കാലത്തു ചുംബനം ആപത്തുള്ള പ്രക്രിയയായി മാറിയിരിക്കുന്നു. എയ്ഡ്സ് എന്ന രോഗത്തെക്കുറിച്ച് അറിയുന്നതിനു മുന്‍പു തന്നെ വോള സോയിങ്ക ചുംബനത്തെ നിന്ദിച്ചു. അദ്ദേഹത്തിന്റെ The Lion and the Jewel എന്ന നാടകത്തില്‍ ഒരു ചെറുപ്പക്കാരന്‍ ഒരു ചെറുപ്പക്കാരിയെ ചുംബിക്കുന്നു. അപ്പോള്‍ അവള്‍ പറയുകയാണ്:

No, don’t I tell you I dislike
This strange unhealthy mouthing you perform.

മാനസികമായ അടുപ്പമുണ്ടെങ്കിലേ ചുംബനം നടത്താനാവൂ. അടുപ്പമില്ലാതെ തന്നെ സ്പര്‍ശമാകാം. കരുതിക്കൂട്ടിയുള്ള സ്പര്‍ശം. ആരെ സ്പര്‍ശിക്കുന്നുവോ ആ ആള്‍ പ്രതിഷേധിച്ചാല്‍ അറിയാതെ തൊട്ടുപോയതാണെന്നു നടിച്ചാല്‍ മതിയാവും. യുറുഗ്വേയിലെ കഥാകാരന്‍ ഒറാസ്യോ. കീറോഗായുടെ (Horaco Ouirogo, 1878–1937) അതിനുന്ദരമായ Three letters — and a Foot note എന്ന ചെറുകഥയില്‍ ഈ സ്പര്‍ശശ്രമത്തെ കലാപരമായി ചിത്രീകരിച്ചിട്ടുണ്ട്. ബസ്സില്‍ കയറുമ്പോഴാണ് സുന്ദരി ഇരിക്കുന്നതു കാണുക. ഉടനെ നിശ്ചലാവസ്ഥയാണ് അയാള്‍ക്ക്. താന്‍ ചന്ദ്രനെക്കുറിച്ചു വിചാരിക്കുകയാണ് എന്നു നാട്യം. പിന്നീട് തന്റെ കാലും അവളുടെ കാലും തമ്മിലുള്ള ദൂരം കണ്ണുകൊണ്ട് അളക്കുകയാണ്. പതുക്കെപ്പതുക്കെ അയാള്‍ കാലു നീക്കുന്നു. പക്ഷേ എത്തേണ്ടിടത്ത് എത്തുമ്പോള്‍ അവളുടെ കാല് ഇല്ല. തന്റെ വീട്ടിലിരിക്കുന്ന പാവയെക്കുറിച്ചു ചിന്തിക്കുകയാണെന്ന നാട്യത്തോടെ അവള്‍ സ്വന്തം കാലു മെല്ലെ നീക്കിക്കളയുന്നു. അയാള്‍ക്കു നൈരാശ്യം.

സ്പര്‍ശനത്തിനു വഴിയില്ലെങ്കില്‍ തീവണ്ടിയില്‍ കയറുന്ന പുരുഷന്‍ അടുത്തിരിക്കുന്ന സുന്ദരിയെ നോട്ടം കൊണ്ടു ബലാത്സംഗം ചെയ്യും. മോപസാങ്ങ് പറഞ്ഞ പോലെ നോട്ടത്താല്‍ത്തന്നെ അവളെ ആദ്യം ‘അണ്‍ഡ്രസ്സ്’ ചെയ്യും. ഇതിനെ ആകര്‍ഷകമായി വര്‍ണ്ണിക്കുകയാണ് പി. പദ്മരാജന്‍ ‘അതിര്‍ത്തി’ എന്ന ചെറുകഥയില്‍ (കലാകൗമുദി, ലക്കം 585). അയാള്‍ പാതിരി. നാല്പത് വയസ്സുണ്ടെങ്കിലും ചെറുപ്പം വിടാത്ത അവളെ കണ്ട മാത്രയില്‍ അയാള്‍ക്കു കാമമിളകി. ആകര്‍ഷിക്കുന്നതിനു വേണ്ടി അയാള്‍ ളോഹ അഴിച്ചു മാറ്റി സധാരണമായ വേഷം ധരിച്ചു. കഴുകന്റെ കണ്ണുകള്‍ പോലെ അയാളുടെ കണ്ണൂകള്‍ അവളെ സമാക്രമിച്ചു. അതില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചു കൊണ്ട് അവള്‍ ആ ആക്രമണത്തിനു വിധേയയായിക്കൊടുത്തു. സന്മാര്‍ഗ്ഗത്തിന്റെ പേരില്‍. സമൂഹമര്യാദയുടെ പേരില്‍. സംസ്കാരത്തിന്റെ പേരില്‍ ആ വിധേയത്വം, ശരിയല്ലെന്ന് അവള്‍ക്കറിയാം. എങ്കിലും ‘ഫാറന്‍സി’യിലൂടെ അവള്‍ അയാളുടെ ബലാല്‍സംഗത്തിന്റെ ബലിമൃഗമായി. കറുത്ത വര്‍ഗ്ഗക്കാരില്‍ നിന്നു അകന്നു ജീവിക്കുന്ന മദാമ്മമാര്‍ക്കു നീഗ്രോകളെ കാണുമ്പോള്‍ വല്ലാത്ത കാമമാണെന്. Calvin C Hernton എഴുതിയ Sex and Racism എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. അകന്നുകഴിയുന്ന പാതിരിമാരെ കണ്ടാല്‍ ചില പെണ്ണുങ്ങള്‍ക്ക് ഇത്തരം വികാരങ്ങള്‍ ഇളകിപ്പോകുമായിരിക്കും. “സാമാന്യ ജീവിതത്തിന്റെ പ്രധാന പ്രവാഹത്തില്‍ നിന്ന്” മാറി നില്ക്കുന്നവരാണല്ലോ സന്ന്യാസികളും പാതിരിമാരും. മാറി നില്ക്കുന്നവര്‍ കാമം ഉദ്ദീപിപ്പിക്കും. അതുകൊണ്ടാവാം പദ്മരാജന്റെ നായികയ്ക്ക് ഈ പ്രച്ഛന്നമായ രതി പാതിരിയുടെയും സ്ത്രീയുടെയും അമോധാത്മകവും ബോധാത്മകവും ആയ അഭിലാഷത്തെ കഥാകാരന്‍ ഭേദപ്പെട്ട രീതിയില്‍ ആവിഷ്കരിച്ചിട്ടുണ്ട്.

* * *

ബല്‍സാക്കിന്റെ How The Pretty Maid of Portillon Convinced Her Judge എന്ന കഥയില്‍ ബലാത്സംഗത്തെക്കുറിച്ചുള്ള ഒരു തത്ത്വം വിശദമാക്കിയിട്ടുണ്ട്. ബലാത്സംഗക്കേസ്സ് വിചാരണയ്ക്കു വന്നപ്പോള്‍ ജഡ്ജി ഒരു സുചിയെടുത്തു പിടിച്ചിട്ട് പരാതിക്കാരിയോട് അതില്‍ നൂലു കോര്‍ക്കാന്‍ ആവശ്യപ്പെട്ടു. സൂചിയുടെ ദ്വാരത്തിനടുത്ത് നൂലു ചെല്ലുമ്പോള്‍ ജഡ്ജി അതു ചലിപ്പിക്കും. അവള്‍ എത്ര യത്നിച്ചിട്ടും നൂലു കടത്താനേ സാധിച്ചില്ല. അപ്പോള്‍ ക്ഷമകെട്ട് അവള്‍ പറഞ്ഞു: ‘അങ്ങ് ഇങ്ങനെ സൂചി ചലനം കൊള്ളിച്ചാല്‍ എനിക്കൊരിക്കലും നൂലു കോര്‍ക്കാന്‍ കഴിയുകയില്ല.” അതുകേട്ട് ജഡ്ജി: “നീയും ഇതുപോലെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അയാളും പരാജയപ്പെട്ടു പോയേനേ” (Droll Stories).

ക്ളീഷേ

ആവര്‍ത്തനം കൊണ്ടു വൈരസ്യം വന്നു പോയ ശൈലി അല്ലെങ്കില്‍ ആശയം, ഇതിനെയാണ് ‘ക്ളീഷേ എന്നു വിളിക്കുന്നത്. കുങ്കുമം വാരികയില്‍ കെ. വിലാസിനിയുടേതായി“വനജോത്സ്ന” എന്നൊരു കാവ്യമുണ്ട്. ഏതാനും വരികളേയുള്ളു അതില്‍. പക്ഷേ ക്ളീഷേയുടെ കളിയാണെങ്ങും. കണ്ടാലും:

പുഞ്ചിരിപ്പൂവുകള്‍ — ക്ളീഷേ
തെന്നലിന്‍ തേങ്ങല്‍ — ക്ളീഷേ
ഹര്‍ഷം വെള്ളിമലരായി വിരിഞ്ഞപ്പോള്‍ — ക്ളീഷേ
ദേവനു ചാര്‍ത്താന്‍ മാലകോര്‍ക്കുക — ക്ളീഷേ

ഇന്നു വൈകുന്നേരം രാജവീതിയിലൂടെ നടക്കുമ്പോള്‍ ഒരു മയില്‍പ്പീലി വില്പനക്കാരന്‍ പീലിക്കെട്ടെടുത്തു വിടര്‍ത്തി. ‘വരൂ, വാങ്ങൂ’ എന്ന് ആംഗ്യം കാണിച്ചു. ആ മയില്‍പ്പീലി കണ്ടപ്പോള്‍ എനിക്കു പേടിയായി. ഈ ലോകത്തു ഞാന്‍ വെറുക്കുന്ന പലതുമുണ്ട്. അവയിലൊന്നാണ് മയില്‍പ്പീലിക്കണ്ണ്. ഒരു പാപാത്മാവിന്റെ നോട്ടമാണ് അതിന്. പാപികള്‍ തുറിച്ചുനോക്കുമ്പോള്‍ നമ്മള്‍ പേടിക്കും. ആ പേടിയാണെനിക്ക് ഇമയില്‍പ്പീലിക്കണ്ണ് എന്റെ നേര്‍ക്കു നോട്ടമെറിയുമ്പോള്‍. നവീന കാവ്യത്തിലെ പ്രയോഗങ്ങള്‍ മയിലിന്റെ പീലിയിലെ കണ്ണുകളെ പോലെയാണ്.

പല നിറങ്ങളുള്ള ചിത്രശലഭങ്ങളെ പിടിക്കാന്‍ വെമ്പിക്കുതിക്കുന്ന കുട്ടിയെപ്പോലെയാണ് കവി. അവയെപ്പിടിച്ച് ‘ഛന്ദസ്സിന്റെ നൂലുകൊണ്ടു കെട്ടി’ കവി ധവളപത്രത്തില്‍ വച്ചു വരുന്നു. വര്‍ണ്ണോജ്ജ്വലങ്ങളായ ആ ശലഭങ്ങളെ കാണുമ്പോള്‍ — വാങ്ങ്മയ ചിത്രങ്ങളെ കാണുമ്പോള്‍ — നമ്മള്‍ ആഹ്ലാദിക്കുന്നു. ക്ളീഷേ മാത്രം പ്രയോഗിക്കുന്ന പദ്യകര്‍ത്താവിനെ കാണുമ്പോള്‍ കുഴിയാനയെ തോണ്ടിയെടുക്കുന്ന കുട്ടിയെയാണ് എനിക്കോര്‍മ്മ വരിക. എല്ലാ കുഴിയാനകളും ഒരുപോലെ. ക്ളീഷേ എല്ലാം ഒരുപോലെ. കുഴിയാനകള്‍ ആര്‍ക്കാണ് ആഹ്ലാദം പ്രദാനം ചെയ്തിട്ടുള്ളത്?

സംഭവങ്ങള്‍

  1. എവിടെയോ ഒരു സമ്മേളനത്തിനു പോയിട്ട് ഞാനും ഗൗശീശപട്ടം ശങ്കരന്‍നായരും തിരിച്ചു തിരുവനന്തപുരത്തേക്കു വരികയായിരുന്നു. കൊല്ലത്ത് എത്തിയപ്പോള്‍ അന്നു ജനയുഗം വാരികയുടെ എഡിറ്റഠായിരുന്ന വൈക്കം ചന്ദ്രശേഖരന്‍ നായരെ കണ്ടാലെന്ത് എന്നൊരു ‘ഐഡിയ’. ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു കയറി. പൂമുഖത്ത് ഒരു സുന്ദരിയായ അഭിനേത്രി കാറു വരാന്‍ കാത്തിരിക്കുന്നു. ചന്ദ്രശേഖരന്‍ നായര്‍ അകത്തിരുന്ന് എന്തോ എഴുതുകയായിരുന്നു. വൈദ്യുതി പരജയപ്പെട്ടതു കൊണ്ട് ചന്ദ്രശേഖരന്‍ നായരുടെ എഴുത്തു പലകയില്‍ മെഴുകുതിരി. സുന്ദരിയിരിക്കുന്ന പൂമുഖത്ത് അവരുടെ സൗഭാഗ്യത്തിനു യോജിച്ച നിലവിളക്ക്. ഞങ്ങളെല്ലാവരും സംഭാഷണത്തില്‍ മുഴുകി. അല്പം കഴിഞ്ഞപ്പോള്‍ കാറ് വന്നു. അഭിനേത്രി യാത്ര ചോദിച്ചു പോയി. ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു. രണ്ടു നിലവിളക്കുകളില്‍ ഒന്നു കെട്ടു. മറ്റൊന്നു കത്തിക്കോണ്ടിരിക്കുന്നു.
  2. പാലായ്ക്കടുത്തു വിളക്കുമാടം എന്നൊരു സ്ഥലമുണ്ട്. അവിടത്തെ ഒരു മാനേജ്മെന്റ് സ്കൂളില്‍ ജി. ശങ്കരക്കുറുപ്പിന്റെ പ്രഭാഷണം. ഇതെഴുതുന്ന ആളും പ്രസംഗിക്കാന്‍ ചെന്നിട്ടുണ്ട്. സാധാരണമായ ഒരു തുണിക്കഷണം കമ്പില്‍ ചേര്‍ത്തു കെട്ടി ബാലന്‍ ജാഥയില്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ അതു പതാകയായി മാറുന്നുവെന്ന് മഹാകവി പറഞ്ഞു. തുണിക്കഷണം നിന്ദ്യം. പക്ഷേ അതുതന്നെ കൊടിയായി മറ്റുമ്പോള്‍ പാവനം. നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന സാധാരണമായ വാക്ക് കാവ്യത്തിലെ പദമായിത്തിരുമ്പോള്‍ അതിന് ദിവ്യത്വമുണ്ടാകുന്നു. തുണിത്തുണ്ടിനു വരുന്ന മാറ്റം പോലെയാണ് അതെന്ന് ശങ്കരക്കുറുപ്പ് വ്യക്തമാക്കി.
  3. ഞാന്‍ അന്നത്തെ (1950-ലെ) കവികളുടെ രചനകളെ വിമര്‍ശിച്ചു നടന്ന കാലം ജി. എന്നൊടൊരിക്കല്‍ പറഞ്ഞു: “ചിത്രശലഭങ്ങള്‍ പൂക്കളില്‍ നിന്ന് മറ്റു പൂക്കളിലേക്കു പറക്കുന്നത് കണ്ടാല്‍ പോരാ കൃഷ്ണൻ നായര്‍ക്ക്. ഒന്നിനെയെങ്കിലും കൈകൊണ്ട് അടിച്ചു വീഴ്ത്തണം. അങ്ങനെ താഴെ വീണു അതു പിടിയ്ക്കുമ്പോള്‍ മാത്രമേ ചിത്രശലഭം പറന്നു എന്നു നിങ്ങള്‍ക്കു വിശ്വാസമാവൂ.” ഏതു പ്രതിഷേധാര്‍ഹമായ വസ്തുതയും അലങ്കാരഭാഷയിലാക്കി വയ്ക്കാന്‍ വല്ലാത്ത വൈഭവമാണ് ജിക്ക്.
  4. ഉദരത്തില്‍ ഒരു ശസ്ത്രക്രിയ ചെയ്ത് ഞാന്‍ ആശുപത്രിയില്‍ കിടക്കുകയായിരുന്നു. അന്നു ഞാനേറ്റവും പേടിച്ചിരുന്നതു സന്ദര്‍ശകരെയായിരുന്നു. ചിലര്‍ വന്നാല്‍ പോകില്ല. മൂന്നു മണിക്കൂര്‍ നേരം ഒറ്റയിരിപ്പ് ഇരുന്നുകളയും. അതും ഇരിക്കുന്നത് ഞാന്‍ കിടക്കുന്ന കട്ടിലില്‍ തന്നെ. അവിടെയിരുന്നു അയാള്‍ തിരിയുകയും പിരിയുകയും ചെയ്യുമ്പോള്‍ കീറിയ ഭാഗം വല്ലാതെ വേദനിക്കും. ഇയാളൊന്നു പോയെങ്കില്‍ ബാത്ത്റൂമില്‍ പോകാമായിരുന്നു എന്നാണ് എന്റെ വിചാരം. അയാള്‍ ഒടുവില്‍ പോയെന്നു കരുതൂ. വാതില്‍ കടക്കുന്നതിനു മുന്‍പ് വേറൊരുത്തന്‍ അയാളെ ഇടിച്ചിട്ടു കൊണ്ടു പ്രവേശിക്കും. കള്ളച്ചിരിയോടെ കൈകുപ്പി കട്ടിലില്‍ കേറിയിരുന്ന് “കീറിയ സ്ഥലം കാണട്ടെ. വേദനയുണ്ടോ” എന്നൊക്കെ ചോദിക്കും. കുറഞ്ഞത് ഒരു മണിക്കൂറായിരിക്കും അയാളുടെ ഇരിപ്പ്. പുരുഷന്മാരെ ഇങ്ങനെ സന്ദര്‍ശകര്‍ ഉപദ്രവിക്കുന്നത് മനസ്സിലാക്കാം ഒരളവുവരെ. ചെറുപ്പക്കാരി പ്രസവിച്ചു കിടക്കുന്ന മുറിയില്‍ കയറി അവളോട് ഒരു ബന്ധവുമില്ലാത്ത ഒരു ചെറുപ്പക്കാരന്‍ ഇസ്പീട് ഗുലാനെപ്പോലെ രണ്ടു മണിക്കൂര്‍ നേരം നില്ക്കുന്നതിടെ ഔചിത്യമില്ലായ്മയെ ക്കുറിച്ച് എന്തു പറയാനാണ് അവള്‍ വേദന കൊണ്ടു പുളയുകയായിരിക്കും. കുഞ്ഞിനു പാലു കൊടുത്ത്ട്ട് അയഞ്ഞ കഞ്ചുകത്തോടെ കിടക്കുകയായിരിക്കൂം. കാലൊന്നു എടുത്തു മാറ്റാനോ ബ്ലൗസ് ഒന്നു പിടിച്ചു നേരെയിടാനോ ഈ ഇസ്പീടുഗുലാന്‍ സമ്മതിക്കില്ല. തുളച്ചു കയറുന്ന നോട്ടവുമായി അവിടെ നില്‍ക്കും. എന്തൊരു മര്യാദകേട്! പെണ്ണു പെറ്റുകിടക്കുന്ന മുറിയില്‍ അവളുടെ ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷന്‍ നില്കരുതെന്ന് എല്ലാ അശുപത്രികളിലും നിയമമുണ്ടാക്കണം. അച്ഛന്‍ ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കള്‍ക്കു പോലും പ്രവേശനം നിയന്ത്രിക്കണം.

    രോഗം പിടിച്ചോ, പെറ്റ് അവശയായോ കിടക്കുന്ന മലയാളിപ്പെണ്ണിന്റെ മുന്‍പില്‍ കയറി നില്ക്കുന്ന ഒരു ഗുമാലാണ് ദേശാഭിമാനി വാരികയില്‍ “നരകോണിയുടെ തണുപ്പ്” എന്ന കഥയെഴുതിയ റഹിം മുഖത്തല. ഇബിലീസ് ഉടയവനെ കാണാന്‍ വരുന്നു പോലും. ഏറെക്കാലം ദുനിയാവില്‍ കഴിഞ്ഞുകൂടിയ അയാള്‍ക്ക് ഇനി അവിടെ പാര്‍ക്കാന്‍ വയ്യ. നരകമാണ് ‘ബറ്റര്‍ പ്ലേസ്.’ എരിയുന്ന നരകത്തിലെ ചൂട് ഇബിലീസിനു തണുപ്പായി തോന്നിയത്രേ. കലയെ നോക്കി കൊഞ്ഞനം കാണിക്കുന്ന ഇത്തരം കഥകളെ വിമര്‍ശനത്തിന്റെ മാനദണ്ഡം കൊണ്ടോന്നും അളക്കേണ്ടതില്ല. അത്രയ്ക് ഇത് ദുഷ്ടമാണ്. റഹിം, താങ്കള്‍ വളരെ നേരമായി ആശുപത്രിയിലെ മുറിയില്‍ കയറി നില്ക്കുകയല്ലേ. നേഴ്സ് ബെഡ്പാന്‍ കൊണ്ടു വരുന്നു. ഒന്നു മാറിനില്ക്കൂ.

* * *

കെ. ബാലകൃഷ്ണന്‍ കൗമുദി പത്രാധിപരായിരുന്ന കാലം. ഞാന്‍ അദ്ദേഹത്തിന്റെ മുറിയിലിരുന്നു സംസാരിക്കുകയായിരുന്നു. കൂടെ പി.സി. സുകുമാരന്‍ നായര്‍, കെ.എസ്. ചെല്ലപ്പന്‍ എന്നിവരെല്ലാമുണ്ട്. അപ്പോഴാണ് പാവമാണെങ്കിലും ധാരാളമെഴുതി മനുഷ്യരെ ഉപദ്രവിക്കുന്ന ഒരു സാഹിത്യകാരന്‍ അവിടെ കടന്നു വന്നത്. ബാലകൃഷ്ണന് ആ മനുഷ്യന്റെ വരവ് ഇഷ്ടപെട്ടില്ല. അദ്ദേഹം ആ എഴുത്തുകാരനെ നോക്കി അട്ടഹസിച്ചു: “യൂ ആര്‍ എ ലിറ്റററി ഇംപോസ്റ്റര്‍. ഗറ്റൗട്ട്” എഴുത്തുകാരന്‍ പോയില്ല. അവിടെത്തന്നെ പഞ്ചപുച്ഛമടക്കി നിന്നു. ലിറ്റററി ഇംപോസ്റ്റര്‍മാര്‍ അങ്ങനെ പോകില്ല.

ആശയസാക്ഷാത്കാരം

കവി ആശയം പ്രതിപാദിച്ചാല്‍ മാത്രം പൊരാ അതിനെ സാക്ഷാത്കാരിക്കണം എന്ന് അരവിന്ദ് ഘോഷ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ “ഫ്യൂച്ചര്‍ പൊയട്രി” എന്ന പുസ്തകം ഞാന്‍ വായിച്ചിട്ട് കാലമേറെക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടു ഓര്‍മ്മയെ അവലംബിച്ചു മാത്രം, എഴുതുകയാണിപ്പോള്‍. “ഈശ്വരന്‍ സ്വര്‍ഗ്ഗത്തുണ്ട്. ലോകമെല്ലാം ശരിയായി പ്രവര്‍ത്തിക്കുന്നു” എന്ന പ്രഖ്യാതമായ കവിവചനം സാക്ഷാത്കരിക്കപ്പെട്ട ആശയമല്ലെന്നാണ് അരവിന്ദ ഘോഷിന്റെ മതം. എന്നാല്‍ “അനിത്യം അസുഖം ലോകം ഇമം പ്രാപ്യ ഭജസ്വമാം” എന്ന ഗീതാവചനം കവി അന്തര്‍നേത്രം കൊണ്ടു കണ്ടെത്തിയ സത്യമായി പരിലസിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അരവിന്ദ് ഘോഷിന്റെ അഭിപ്രായം ശരിയാണെന്ന് നിസ്സാരനായ ഞാന്‍ പറയേണ്ടതില്ല. കവി എങ്ങനെ ആശയം കണ്ടെത്തി അതിനെ സ്വന്തം അനുഭവമാക്കിത്തീര്‍ത്തുവോ അതുപൊലെ സഹൃദയന്‍ ആ ആശയത്തെ ഉള്‍ക്കാഴ്ചയിലൂടെ സ്വകീയമായ അനുഭവമാക്കി മാറ്റുമ്പോഴാണ് കവിതയുടെ ജനനം. ഉദാഹരണം നല്‍കട്ടെ. “ഒന്നിന്നുമില്ലനില ഉന്നമനായ കുന്നുമെന്നല്ല ആഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍.” എന്നു കുമാരനാശാന്‍ പ്രസ്താവിച്ചപ്പോള്‍ അതു വായനക്കാരായ നമ്മുടെ അനുഭവം കൂടിയായി മാറി. എന്നാല്‍ അതേ ആശയം തന്നെ “ഒന്നു നടുങ്ങി ഞാന്‍ ആ നടുക്കം തന്നെ മിന്നുമുഡുക്കളില്‍ ദൃശ്യമാണിപ്പോഴും.” ജി. ശങ്കരക്കുറുപ്പ് മറ്റൊരു രീതിയില്‍ ആവിഷ്കരിക്കുമ്പോള്‍ അതിന്റെ ചാരുത കണ്ട് നമ്മള്‍ ആഹ്ലാദിക്കുന്നു. അതു നമ്മുടെ അനുഭവപ്രപഞ്ചത്തില്‍ വന്നു ലയിക്കുന്നില്ല.

മുല്ലനേഴി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ “പ്രണാമം” എന്ന കാവ്യത്തിന്റെ ന്യൂനത ഇതാണ്. പ്രാപഞ്ചികശക്തിയെ മാതാവായി സങ്കല്പിക്കുന്ന പ്രക്രിയയ്ക്ക് ഉദാത്തതയുണ്ട്. ആ ശക്തി വിശേഷത്തിന്റെ മടിയില്‍ കിടന്നു വളര്‍ന്ന് പില്ക്കാലത്ത് വ്യക്തിയായി മാറുന്നതിന്റെ ചിത്രം ഇവിടെയുണ്ട്. ആ വ്യക്തി ആ ശക്തിവിശേഷത്തിലേക്കു തിരിച്ചുപോകുന്നു എന്നതിന്റെ ദാര്‍ശനികതലത്തിന് ആകര്‍ഷകത്വമുണ്ട്. വൃത്തവും അലങ്കാരവും ബിംബകല്പനയും ഇവിടെയുണ്ട്. പക്ഷേ കവി സാക്ഷാത്കരിച്ച ആശയമായി കാവ്യത്തിലെ ആശയം എനിക്ക് അനുഭവപ്പെട്ടില്ല. കിഴക്കന്‍ ചക്രവാളത്തിലെ തേജസ്സിന്റെ ഗോളം കാന്തി ചിന്തുമ്പോള്‍ നമ്മളും ആ പ്രഭാപൂരത്തിന്റെ ഒരംശമായി മാറുകയില്ലേ? അതുപോലെ കാവ്യത്തില്‍ നമ്മള്‍ ആമജ്ജനം ചെയ്യണം. അതിന് എനിക്കു കഴിയുന്നില്ല മുല്ലനേഴിയുടെ കാവ്യം വായിക്കുമ്പോള്‍.

കനിവാര്‍ന്നര്‍മ്മതന്നോരീ
ജന്മം സഫലമാക്കുവാന്‍
അണു, ബ്രഹ്മാണ്ഡമായ് നില്ക്കു
മമ്മയെ പ്രണമികുക

എന്ന കാവ്യഭാഗവും പഴയ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ കോപ്പിബുക്കിലെ വാക്കുകളും തമ്മില്‍ എന്തേ വ്യത്യാസം?

* * *

വാക്കുകള്‍ എത്ര അനായാസമായിട്ടാണ് ഒരു പ്രപഞ്ചം സൃഷ്ടിക്കുന്നതെന്നു ഗ്രഹിക്കണമെങ്കില്‍ ജോസഫ് ഹെല്ലര്‍ എഴുതിയ Something happened എന്ന നോവല്‍ വായിക്കണം. അടച്ചിട്ട വാതിലുകള്‍ കഥാനായകനെ എങ്ങനെ പേടിപ്പിക്കുന്നുവെന്ന് അയാള്‍ തന്നെ പറയുകയാണ്:

“Even at work, where I am doing so well now the sight of a closed door is sometimes enough to make me dread that something that is going to affect me adversely… May belt was the day I came home unexpectedly with a fever and a sore throat and caught my father is bed with my mother that left me with my fear of doors, my fear of opening doors and my suspicion of closed ones. Or may be it was the day I did open another, door an saw my big sister standing naked, drying herself on the white tile floor of the bathroom.”
(Pages 9 and 10, Corgi Edition)

കപടശാസ്ത്രമോ?

പ്രൊഫസര്‍ ചന്ദ്രികാ ശങ്കരനാരായണന്‍ സ്ത്രീസമത്വത്തിനു വേണ്ടി വാദിക്കുന്നവരാണ് എന്നാണെന്റെ വിചാരം. ഭൗതികവാദത്തിലാണ് ശ്രീമതിക്കു തല്‍പരത്വമെന്നും എനിക്കു വിചാരമുണ്ട്; ആ വിചാരങ്ങള്‍ക്ക് അടിസ്ഥാനമില്ല. ഞാനങ്ങു വിചാരിക്കുന്നുവെന്നു മാത്രം. ചന്ദ്രികാ ശങ്കരനാരായണന്റെ രചനകള്‍ മുന്‍പെങ്ങോ വായിച്ച ഓര്‍മ്മയില്‍ നിന്നാവാം അവയുടെ ജനനം. “ജ്യോതിഷം ഒരു കടപശാസ്ത്രം” എന്ന സാമാന്യമായ തലക്കെട്ടില്‍ “ശകുനത്തിന്റെ മന:ശാസ്ത്രം” എന്നതിനെക്കുറിച്ച് അവര്‍ മാമാങ്കം വാരികയിലെഴുതിയത് ഞാന്‍ വായിച്ചു. ശകുനത്തെ വ്യക്തിയുടെ വിശ്വാസമാക്കി കണ്ടുകൊണ്ട് പ്രൊഫസര്‍ മാറി നില്‍ക്കുന്നു. അതു വെറും വിശ്വാസമാകാം, അന്ധവിശ്വാസവുമാകാം. പക്ഷേ അതു (ശകുനം) പലപ്പോഴും ശരിയായി വരുന്നുണ്ട്. അതുപോലെയാണ് ജ്യോല്‍സ്യത്തിന്റെയും അവസ്ഥ. ജ്യോല്‍സ്യത്തിന്റെ പ്രമേയങ്ങളെ (ഒരുദാഹരണം വ്യക്തിയുടെ ജോലി ഉദയസൂര്യന്റെ ആധിപത്യത്തെ ആശ്രയിച്ചിരിക്കുന്നു) Michel Gauquelin എന്ന സ്റ്റാറ്റിസ്റ്റീഷ്യന്‍ കംപ്യൂട്ടറില്‍ ഇട്ടുനോക്കി. ഫലം പ്രമേയത്തോട് ഒത്തിരുന്നു. വേറേ പല ജ്യോതിഷ പ്രമേയങ്ങളും കംപ്യൂട്ടറില്‍ വച്ചു പരിശോധിച്ചു. അവയും ശരിയാണെന്നു തെളിഞ്ഞു. ഇതിനു ശേഷം നിരീശ്വരനും മനഃശാസ്ത്രജ്ഞനുമായ Eysenck ഈ കണ്ടുപിടിത്തങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ശ്രമിച്ചു. ഫലപ്പെട്ടില്ല. Gauquelin കണ്ടുപിടിച്ചതൊക്കെ ശരിയാണെന്ന് അദ്ദേഹത്തിനു ബോദ്ധ്യപ്പെട്ടു. ഇന്ന് Eysenck ഏതാണ്ടൊരു “ജ്യോല്‍സ്യത്തിന്റെ സുപ്രമാണിതയെ സ്ഥാപിക്കുന്നു. പ്രത്യക്ഷമായ പ്രപഞ്ചത്തെക്കാള്‍ അപ്രത്യക്ഷമായ പ്രപഞ്ചമാണ് നമ്മെ ഭരിക്കുന്നത്. വിദ്യുച്ഛക്തിയും ന്യൂക്ളിയര്‍ എനര്‍ജിയും നമ്മള്‍ നേരിട്ടു കാണുന്നില്ല. എങ്കിലും നമ്മള്‍ അവയുടെ അടിമകളാണ്. സമഗ്രാധിപത്യമോ ഏകാധിപത്യമോ ജനാധിപത്യമോ അല്ല നമ്മളെ നിയന്ത്രിക്കുന്നത്. നേത്രം കൊണ്ട് കാണാനാവാത്ത ഇലക്ട്രോണുകളൂം പ്രോട്ടോണുകളുമാണ്. അങ്ങനെയിരിക്കുമ്പോള്‍ ഒരു കൊച്ചവയവം കൊണ്ട് (മനുഷ്യന്റെ കണ്ണു കൊണ്ട്) കാണുന്നതു മാത്രമാണ് സത്യമെന്ന് എങ്ങനെയാണ് പറയുക? തകഴി ശങ്കരനാരായണന്‍ ക്ളിന്റ് എന്ന കാവ്യത്തില്‍ പറഞ്ഞതുപോലെ “ശാന്തി ശന്തി കാലത്തില്‍ കുരുന്നേ നിനക്കമ്മയീശ്യാമഭൂമിതന്‍ ശാന്തി” എന്നു നമുക്കും പറയാം.

* * *

വളരെക്കാലം കൂടി മഹാപണ്ഡിതനായ എം.എച്ച്. ശാസ്ത്രികളെ റോഡില്‍ വച്ചു കണ്ടു. എന്റെ കൂടെയുണ്ടായിരുന്ന ഒരാള്‍ “സാറിനെ പരാമര്‍ശിച്ചു കൃഷ്ണന്‍ നായര്‍ എഴുതുന്നതെല്ലാം കാണുന്നുണ്ടോ? എന്നു ചോദിച്ചു. ശാസ്ത്രികള്‍ പറഞ്ഞു. പരാമര്‍ശം എന്ന പ്രയോഗം തെറ്റ്. ഞാന്‍, സംസ്കൃത ഗ്രന്ഥങ്ങള്‍ മറിച്ചു നോക്കി. തപ:പരാമര്‍ശവിവൃദ്ധമന്യോ: എന്നു കുമരാസംഭവ’ത്തില്‍. തപസു ആമ്രസ്കന്ദനേന എന്നുമല്ല: നാഥന്‍. ആസ്കന്ദനം ആക്രമണം പരാമര്‍ശത്തിന് ആക്രമണം എന്നര്‍ത്ഥം. യാജ്ഞസേന്യാ: പരാമര്‍ശ: എന്ന മഹാഭാരതത്തിലും. എം.എച്ച് ശാസ്ത്രികള്‍ പറഞ്ഞതു ശരി. സംസ്കൃതത്തില്‍ അവഗാഹമുണ്ടെങ്കിലേ തെറ്റു കൂടാതെ മലയാളമെഴുതാനാവൂ.