close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 12 08


സാഹിത്യവാരഫലം
Mkn-02.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 12 08
ലക്കം 534
മുൻലക്കം 1985 12 01
പിൻലക്കം 1985 12 15
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

കുറെക്കാലം മുന്‍പാണു്. ആലുവയിലെ റ്റി. ബീയില്‍ (ട്രാവലേഴ്സ് ബംഗലോ) ഞാനൊരു കൂട്ടുകാരനെ കാണാന്‍ചെന്നപ്പോള്‍ അവിടെയെല്ലാം വലിയ ആള്‍ക്കൂട്ടം. റോഡിലുമുണ്ടു് തിക്കും തിരക്കും. ചലച്ചിത്ര താരം ഷീല അവിടെവരുന്നു. അവരെക്കണ്ടു് കണ്ണും മനസ്സും കുളിര്‍പ്പിക്കാന്‍ കുട്ടികള്‍ തൊട്ടു കിഴവന്മാര്‍ വരെ കുടിയിരിക്കുകയാണു്. വളരെ നേരം അവര്‍ കാത്തുനിന്നപ്പോള്‍ ഷീല വന്നു. ഉത്കണ്ഠയുടെ മര്‍മ്മരനാദങ്ങളും കാമത്തിന്റെ അര്‍ദ്ധാന്ധകാരവും വ്യാപിച്ച ആ മണ്ഡലത്തില്‍ ഷീലയുടെ സുവര്‍ണ്ണപ്രഭ. ആളുകളുടെ ഇടയിലൂടെ പുഞ്ചിരിപൊഴിച്ചു കൊണ്ടു നടന്നുപോയ ആ താരത്തെ അവരൊക്കെമതിവരുവോളം കണ്ടു. പക്ഷേ ചിലര്‍ക്കു കണ്ടാല്‍ മാത്രംപോര, ചൂണ്ടുവിരല്‍ നീട്ടിക്കൊണ്ടാണു് അവരുടെ നില്പു്. അവര്‍ തൊട്ടിരിക്കണം ഷീല അതൊന്നും അറിയാതെ നടന്നു പോയിരിക്കണം. സ്പര്‍ശിച്ചവര്‍ ആഹ്ലാദത്തിന്റെ പുളകമണിഞ്ഞു് വളരെക്കാലം കഴിഞ്ഞു കൂടിയിരിക്കാം. സ്പര്‍ശം സൗമ്യമായതു കൊണ്ടാവാം താരം അതറിയാത്തതു് — നേരെമറിച്ചു് മര്‍ദ്ദത്തോടു കൂടിയുള്ള സ്പര്‍ശമായിരുന്നെങ്കിലോ? ഷീല അതറിയും. അറിഞ്ഞെന്നു ഭാവിക്കും. ഭാവിച്ചാല്‍ നിയമപാലകന്‍ അയാളെ തൂക്കിയെടുത്തുകൊണ്ടു പോകും. ചിലപ്പോള്‍ അവരുടെ പരുക്കന്‍ ഹസ്തത്തിന്റെ അഭിമര്‍ദ്ദം അയാള്‍ അനുഭവിച്ചെന്നുവരും. ഒരു സാമാന്യനിയമം പറയട്ടോ? പേലവസ്പര്‍ശമാകും, കഠോരസ്പര്‍ശമരുത്. റോസാപ്പൂവിന്റെ ഞെട്ടില്‍ പതുക്കെ തൊട്ടുകൊള്ളു. അമര്‍ത്തിത്തൊടരുതു്. തൊട്ടാല്‍ മുള്ളുകൊള്ളും. വിരല്‍ മുറിയും. ആശാരി ഉളിതേച്ചിട്ടു് അതിന്റെ മൂര്‍ച്ചയറിയാന്‍ പതുക്കെ തൊട്ടുനോക്കുന്നതു കണ്ടിട്ടില്ലേ? തള്ളവിരല്‍ ഒന്നുകൂടി അമര്‍ത്തിയാല്‍ മുറിവു് ഉണ്ടാകും. ചോരയൊഴുകും. ഇക്കാരണത്താല്‍ ഏതിനെയും സൗമ്യമായി സ്പര്‍ശിക്കാന്‍ പഠിക്കൂ. ചിത്രശലഭത്തിന്റെ ചിറകുകളില്‍ മൃദുലസ്പര്‍ശം നടത്തിയാല്‍ വിരലുകളില്‍ കാഞ്ചന രേണുക്കള്‍ പറ്റും. അമര്‍ത്തിത്തൊട്ടാല്‍ ചിറകുപൊടിഞ്ഞുപോകും. സാഹിത്യസൃഷ്ടി ചിത്രശലഭമാണു്. എന്നാല്‍ അതിനെ മാര്‍ദ്ദവത്തോടെ സ്പര്‍ശിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. വിമര്‍ശനത്തിന്റെ അഭിമര്‍ദ്വത്തിലും പൊടിഞ്ഞുപോകാത്ത ചിറകുകളുള്ളതാണു് യാഥാര്‍ത്ഥമായ സാഹിത്യസൃഷ്ടി.

കഷ്ടിച്ചങ്ങു പറക്കും കോഴി

കര്‍ക്കശ സ്പര്‍ശം ഇല്ലാതെതന്നെ പൊടിഞ്ഞുപോകുന്ന ഒരു വിലക്ഷണ ശലഭമൊന്നു് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ. പി. രാമനുണ്ണി എഴുതിയ “ദാമ്പത്യചിന്താദശകം.” സ്നേഹ പ്രകടനത്തിലും അതിനോടു ബന്ധപ്പെട്ട ലൈംഗിക പ്രവര്‍ത്തനത്തിലും അതിയത്തമുള്ള ഒരു പെണ്ണു്. അവള്‍ ഓഫീസിലെ സഹപ്രവര്‍ത്തകനെ കടന്നാക്രമിക്കുന്നു. പിന്നീടു് വേറൊരാള്‍ അവളെ വിവാഹം കഴിക്കുന്നു. ഭര്‍ത്താവു് പരമബോറനായതുകൊണ്ടു് അവള്‍ സഹപ്രവര്‍ത്തകനു് കത്തെഴുതുന്നു. അതിങ്ങനെ “…ഗോപി പ്രതിക്ഷിച്ചപോലെ എനിക്കു മടുത്തു. ജീവിതത്തില്‍ ഒരു ത്രില്ലുമില്ല. മഹാബോറ്… ഒരു അഡ്വന്‍ചര്‍കൂടി. പരിപാടി ഞാന്‍ പറയാം. പതിനാറാം തീയതി രാവിലെ ഒന്‍പതുമണിക്കു് ഇവിടത്തെ ബസ്സ്സ്റ്റാന്റില്‍ വന്നു്…” കഥ തീര്‍ന്നു. വിവാഹത്തിനു മുന്‍പു് അവള്‍ ആ ഗോപിയോടൊരുമിച്ചു് ഏതോ ഹോട്ടലില്‍ ചെന്നു കിടന്നിട്ടുണ്ടു്. വീണ്ടും അങ്ങനെ പോകാമെന്നാണു് അവളുടെ നിര്‍ദ്ദേശം. കലയുടെ അന്തരീക്ഷത്തില്‍ രാജഹംസത്തെപ്പോലെ പറക്കുന്നുവെന്നു ഭാവിച്ചുകൊണ്ടു് യഥാര്‍ത്ഥത്തില്‍ കോഴിയെപ്പോലെ ചിറകിട്ടടിച്ചു താഴെ വന്നുവീഴുന്ന ഒരു അപ്രഗൽഭനാണു് ഇക്കഥയുടെ രചയിതാവു്. ചെട്ടേച്ചാണ്‍ വഴിദൂരം മാത്രം കഷ്ടിച്ചങ്ങു പറക്കും കോഴിയാണദ്ദേഹം. ഒട്ടും നര്‍മ്മബോധമില്ല. എങ്കിലും താനൊരു ഹാസ്യസമ്രാട്ടാണെന്ന ഭാവം. ആ ഭാവംകൊണ്ടുള്ള പ്രകടനാത്മക ദുസ്സഹം. ആഖ്യാനത്തില്‍ താനൊരു വുഡ്ഹൗസാണെന്നു നാട്യം. പക്ഷേ, അതില്‍ രസിക്കുന്നതു് വായനക്കാരല്ല. കഥാകാരന്‍ മാത്രമാണു്. ഇത്ര പ്രകടനാത്മകതയുള്ള ഒരു കാലദോസം വിരളമായേ കാണാന്‍ പറ്റു. ആവര്‍ത്തിക്കട്ടെ പ്രിയപ്പെട്ട വായനക്കാരുടെ സദയാനുമതിയോടെ. എന്റേതൊരു മൃദുലസ്പര്‍ശം മാത്രമാണു്. കഠിനസ്പര്‍ശമല്ല.

* * *

മേല്പറഞ്ഞ കഥയിലെ നായിക വിപഥഗാമിനിയാണു് (eccentric). ഈ ഉത്ക്രമസ്വഭാവം നിയതസ്വഭാവമുള്ളവരിലും കാണാം. ഡോക്ടര്‍ എസ്. രാധാകൃഷ്ണന്‍ കാലത്തു് പരുന്തിനെ കണ്ടതിനുശേഷമേ കാപ്പികുടിക്കുമായിരുന്നുള്ളു. ഇതെഴുതുന്ന ആള്‍ ഒരു ദിവസം കാലത്തു് കന്യാകുമാരി കടപ്പുറത്തു നിൽക്കുകയായിരുന്നു. അവിടെ രാധാകൃഷ്ണനുമെത്തി. അദ്ദേഹം ആകാശത്തു നോക്കിക്കൊണ്ടു വളരെനേരം നിന്നു. കാര്യമെന്തെന്നു് അന്വേഷിച്ചപ്പോഴാണു് അദ്ദേഹത്തിന്റെ പരുന്തു പ്രേമത്തെക്കുറിച്ചു് എനിക്കറിയാന്‍ കഴിഞ്ഞതു്. വിശ്വവിഖ്യാതനായ ചിത്രകാരന്‍ പികാസ്സോക്കു വല്ലാത്ത തണുപ്പു് അനുഭവപ്പെട്ടു ഒരു ദിവസം കാലത്തു്. തന്റെ പഴയ ചിത്രങ്ങള്‍ വാരിക്കൂട്ടി അവയ്ക്കു തീ കൊളുത്തിയിട്ടു് അദ്ദേഹം അടുത്തിരുന്നു. സിദ്ധികളുള്ള ഒരു മലയാളി ഭിഷഗ്വരന്‍. തികഞ്ഞ യുക്തിവാദി. പക്ഷേ ഹിന്ദുവായ അദ്ദേഹം എന്നും സന്ധ്യക്കു് ഒരു പിഞ്ഞാണത്തില്‍ അറബി മന്ത്രം അറബിലിപിയില്‍ വിരലുകൊണ്ടു് എഴുതും. കുറച്ചു പച്ചവെള്ളം അതിലൊഴിച്ചു് പിഞ്ഞാണമൊന്നു കറക്കി ആ വെള്ളം കുടിക്കും. കേംബ്രിജ്ജ് സര്‍വകലാശാലയുടെ ചാന്‍സലറായിരുന്നു ഡോക്ടര്‍ ലൈറ്റ്ഫുട്ട്. ഈശ്വരന്‍ സൃഷ്ടി അവസാനിപ്പിച്ചതു് ബി.സി. 1004 ഒക്ടോബര്‍ 23-ആം തീയതി കാലത്തു് ഒന്‍പതുമണിക്കായിരുന്നുവെന്നു് അദ്ദേഹം കണക്കുകൂട്ടിപ്പറഞ്ഞു. മുന്‍പു് സുന്ദരനായ ഒരു ട്രാന്‍സ്പോര്‍ട്ട് ബസ്സ് കണ്ടക്ടര്‍ തിരുവനന്തപുരത്തു ജോലി നോക്കിയിരുന്നു. (ഇപ്പോഴും കാണും. ഞാന്‍ കാണാറില്ലെന്നേയുള്ളു.) ബസ്സ് ഊളമ്പാറ ചിത്തരോഗാശുപത്രിക്കടുത്തുള്ള സ്റ്റോപ്പില്‍ നിറുത്തുമ്പോള്‍ അദ്ദേഹം ഉറക്കെപ്പറയും. “ഊളമ്പാറകള്‍ ഇറങ്ങാം” പല ഊളമ്പാറകളും ഇറങ്ങുന്ന കൂട്ടത്തില്‍ ഞാനും ഇറങ്ങിയിട്ടുണ്ടു്. മഹാന്മാര്‍ക്കു നമ്മെ “ഊളമ്പാറകളാ”ക്കാമെങ്കില്‍ കണ്ടക്ടര്‍ക്ക് എന്തുകൊണ്ടു് അതു പാടില്ല?

അസത്യത്തിന്റെ അന്ധകാരം

ആളുകളെ ഭ്രാന്തന്മാരാക്കരുതു്. മാത്രമല്ല അവരുടെ മനസ്സിനു് ഉന്നമനം വരുത്തുകയുംവേണം. ഈ ലക്ഷ്യത്തോടുകൂടി കഥകളെഴുതുന്ന ആളാണു് പായിപ്ര രാധാകൃഷ്ണന്‍. അദ്ദേഹത്തിന്റെ ഏതു കഥയിലും കാണും ഈ നല്ല ഉദ്ദേശ്യം. സമുദായത്തിലെ മാലിന്യങ്ങളെ പരിഹാസാത്മകമായി ചിത്രീകരിച്ചുകൊണ്ടാണു് ഈ കലാകാരന്‍ ഇതനുഷ്ടിക്കുന്നതു്. കലാകൗമുദിയില്‍ അദ്ദേഹമെഴുതിയ ‘ഒരു കവലക്കഥ’ എന്നതിലും ഈ പ്രവര്‍ത്തനം കാണാം. മോഷണം തൊഴിലാക്കിയ ചിണ്ടന്‍ കാറ് പുറത്തു കയറി മരിക്കുന്നു. ആ തസ്കരന്റെ പേരില്‍ നാല്ക്കവലയില്‍ സ്മാരകമുയരുന്നു. എല്ലാ സ്മാരകങ്ങളുടെയും കഥയിതാണെന്നു സൂചിപ്പിച്ചു് സമുദായത്തിലെ ഒരു മാലിന്യത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ശ്രമിക്കുകയാണു് കഥാകരാന്‍. അത്രയും നന്നു്. പക്ഷേ, എന്നെസ്സംബന്ധിച്ചിടത്തോളം ഇതു് ഒരാഹ്ലാദവും ജനിപ്പിക്കുന്നില്ല. ഉത്കൃഷ്ടങ്ങളായ പരിഹാസകൃതികള്‍ വായിക്കുമ്പോള്‍ ‘കൈമെയ് മറക്കുന്ന’ പ്രതീതിയുളവാകും. അതു് ഇവിടില്ല. കാരണമന്വേഷിക്കുമ്പോള്‍ പായിപ്ര രാധാകൃഷ്ണന്‍ മെക്കാനിക്കിനെപ്പോലെ മാറിനിന്നു’ കഥാപാത്രങ്ങളാകുന്ന ഉപകരണങ്ങളെ പ്രവര്‍ത്തിപ്പിക്കുകയാണെന്നു ഗ്രഹിക്കാന്‍ കഴിയും. ഉദ്ഗ്രഥിത്വായ ഭാവനാശക്തി രൂപം നല്‍കുന്ന കഥാപാത്രങ്ങളുണ്ടു്. ഉദാഹരണം തകഴി ശിവശങ്കരപ്പിള്ളയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥയിലെ ശ്വാനന്‍; ബഷീറിന്റെ ‘മതിലുകള്‍’ എന്ന കഥയിലെ സ്ത്രീകഥാപാത്രവും പുരുഷ കഥാപാത്രവും കുറെക്കൂടി പിറകോട്ടു പോകാം. ‘മാര്‍ത്താണ്ഡവര്‍മ്മ’ എന്ന നോവലിലെ സുന്ദരയ്യന്‍. അപഗ്രഥനാത്മകമായ വിമര്‍ശന പ്രവര്‍ത്തനമാണു് പായിപ്ര രാധാകൃഷ്ണന്റെ കഥാപാത്രങ്ങള്‍ക്കു രൂപം നല്‍കുന്നതു്. അവ വികാരത്തോടല്ല, ചിന്തയോടു ബന്ധപ്പെട്ടാണിരിക്കുന്നതു്. ചിന്തയ്ക്കു പ്രാതിനിധ്യം വഹിക്കുന്ന കഥാപാത്രങ്ങള്‍ കലയുമായി ബന്ധപ്പെട്ടവയല്ല. അവ സത്യത്തിന്റെ പ്രകാശത്തിലല്ല നില്‍ക്കുന്നതു്: അസത്യത്തിന്റെ അന്ധകാരത്തിലാണു്.

* * *

ആണുങ്ങള്‍ കളിക്കുന്ന കളത്തില്‍ കളിച്ചാല്‍ തങ്ങള്‍ ഗര്‍ഭിണികളായിപ്പോകുമെന്നു് ചൈനയിലെ പെണ്‍കുട്ടികള്‍ വിശ്വസിക്കുന്നു. സമൂഹത്തിലെ ഒരു മാലിന്യമെടുത്തു് ഏതാനും വാക്യങ്ങളിലൂടെ ആവിഷ്കരിച്ചാല്‍ കലയാകുമെന്നു ചില സാഹിത്യകാരന്മാര്‍ക്കു വിശ്വാസം. ഇതൊരു സാമാന്യ പ്രസ്താവം. പായിപ്ര രാധാകൃഷ്ണനെ ഉദ്ദേശിച്ചല്ല ഇങ്ങനെ പറയുന്നതു്.

ടെലിവിഷന്‍ സെറ്റ് വൈയാകരണനല്ല

എനിക്കു വളരെ വേണ്ടത്തക്ക ഒരു ഒരു പയ്യന്‍ ആകാശവാണിയിലുണ്ടു്. പയ്യനായതുകൊണ്ട് ‘അയാള്‍’ എന്നെഴുതിക്കൊള്ളട്ടെ. ബഹുമാനക്കുറവൊന്നുമില്ല. തൃശ്ശൂര്‍, ചാലക്കുടി റോഡിന്‍ ബസ്സ് മറിഞ്ഞു് പന്ത്രണ്ടുപേര്‍ കൊല്ലപ്പെട്ടു” എന്നു് അയാള്‍ പറയും. “കൊടുങ്കാറ്റടിച്ചു് അഞ്ചുപേര്‍ കൊല്ലപ്പെട്ടു.” “മെക്സിക്കോയില്‍ ഭൂകമ്പമുണ്ടായതിന്റെ ഫലമായി ഇരുപതിനായിരം പേര്‍ കൊല്ലപ്പെട്ടു” ഇങ്ങനെ പല തവണ കേട്ടപ്പോള്‍ ഞാന്‍ അയാളെ അറിയിച്ചു. “രാവണന്‍ രാമനാല്‍ കൊല്ലപ്പെട്ടു” എന്നു് പറയുന്നതുപോലെയല്ല ഇത്തരം പ്രയോഗങ്ങള്‍. ബസ്സ് കുഴിയിലേക്കു മറിഞ്ഞു. മറിഞ്ഞപ്പോള്‍ കുറെയാളുകള്‍ മരിച്ചു. അതല്ലാതെ ബസ്സിനു് അവരെ കൊല്ലാന്‍ ഉദ്ദേശ്യമില്ലല്ലോ. ബസ്സ് അചേതനവസ്തുവാണു്. അതിനു മനസ്സു് (mind) ഇല്ല. അതിനാല്‍ കൊല്ലാനുള്ള ഉദ്ദേശ്യവുമില്ല. അതല്ല രാവണനെ കൊന്ന രാമന്റെ മാനസികനില. രാക്ഷസരാജാവിനെ കൊല്ലാന്‍ അയോദ്ധ്യാധിപതിക്ക് ഉദ്ദേശ്യമുണ്ടായിരുന്നു. ചുരുക്കത്തില്‍: കൊല്ലുക എന്ന ക്രിയയുടെ പിറകില്‍ ജീവനുള്ള വ്യക്തിയുണ്ട്. അക്കാരണത്താല്‍ ബസ്സ് മറിഞ്ഞു് പന്ത്രണ്ടാളുകള്‍ കൊല്ലപ്പെട്ടു എന്നു പറയരുതു്. പന്ത്രണ്ടാളുകള്‍ മരിച്ചു എന്നേ ആകാവൂ. ഞാനിതു് സ്നേഹത്തോടെ പറഞ്ഞതിനു ശേഷം ആ പയ്യന്‍ പതിവായി ‘കൊല്ലപ്പെട്ടു’ എന്നു പറഞ്ഞുപോരുന്നു. ഞാന്‍ എന്റെ നാവടക്കി വച്ചിരുന്നെങ്കില്‍! വല്ലപ്പോഴുമെങ്കിലും “മരിച്ചുപോയി”: എന്നു് അയാള്‍ ശരിയായി പറഞ്ഞേനേ. ഇതു ഓര്‍മ്മിക്കാതെയല്ല ഇനിയുള്ള കാര്യങ്ങള്‍ എഴുതുന്നതു്.

ഒന്നല്ലാതിരുന്നതു് അതായിബ്ഭവിക്കുന്നതിനു് വ്യാകരണത്തില്‍ അഭൂത തദ്ഭാവം എന്നു പറയുന്നു. (അഭൂതത്തിന്റെ = ഭൂതമല്ലാത്തതിന്റെ [ഭൂതം = ഭവിച്ചതു് ] തദ്ഭാവം = അതുകൊണ്ടുള്ള ഭാവം)

ഉദാഹരണം: ശുചീഭവതി (ശുചിയല്ലാതിരുന്നവന്‍ ശുചിയായിബ്ഭവിക്കുന്നു)

എന്നാല്‍ ‘അതാക്കുക’ എന്ന അര്‍ത്ഥമാണു കിട്ടേണ്ടതെങ്കില്‍ ‘കൃ’ ധാതുവാണു് ചേര്‍ക്കേണ്ടതു്. (അതായിബ്ഭവിക്കുക എന്ന അർത്ഥത്തിനു വേണ്ടി ‘ഭൂ’ ധാതു ചേര്‍ക്കണം). ഉദാഹരണം മധുരീകരോതി = മധുരമല്ലാത്തതിനെ മധുരമാക്കുന്നു.

ഈ അഭൂത തദ്ഭാവം നമ്മുടെ ഭാഷയിലേക്കു കടന്നുവന്നിട്ടുണ്ടു്. ഉദാഹരണങ്ങള്‍:

ഭസ്മീഭവിക്കുക — ഭസ്മമാവുക.

ഭസ്മീകരിക്കുക — ഭസ്മമാക്കുക.

ഈ ധാതുക്കള്‍ — ഭൂ, കൃ ധാതൃക്കള്‍ — ചേര്‍ക്കുന്നതില്‍ പലര്‍ക്കും തെറ്റുപറ്റാറുണ്ടു്. ‘ഗാന്ധിജി ഇന്ത്യയെ പ്രതിനിധീകരിച്ചു് ഇംഗ്ലണ്ടില്‍ പോയി’ എന്നു എഴുതുമ്പോള്‍ അര്‍ത്ഥം കിട്ടുന്നതു് ഗാന്ധിജി ഇന്ത്യയെ പ്രതിനിധിയാക്കി എന്നാണു്. ഗാന്ധിജിക്ക് ഇംഗ്ലണ്ടില്‍ പോകാന്‍ സൗകര്യമില്ലായിരുന്നതുകൊണ്ടാണു് ഇന്ത്യയെ പ്രതിനിധിയാക്കി അങ്ങോട്ടയച്ചു എന്നു് അര്‍ത്ഥം. ‘ഗാന്ധിജി ഇന്ത്യയ്ക്ക് പ്രതിനിധീഭവിച്ച് ഇംഗ്ലണ്ടില്‍ പോയി’ എന്ന വാക്യം ശരി. ഇപ്പോഴും ഈ ‘പ്രതിനിധീകരിക്കല്‍’ കേള്‍ക്കാം.

‘വത്’ പ്രത്യയം ‘മത്’ പ്രത്യയം ഇവയുടെ പ്രയോഗങ്ങളിലും തെറ്റുപറ്റുന്നു സെറ്റിന്, ഒരാഴ്ചയ്ക്കു മുന്‍പു് “ആധുനികവത്കരണം” എന്നു് ഈ പേടകം പറഞ്ഞു. ആധുനികത്തോടു് ‘വത്’ പ്രത്യയം ചേരില്ല. “ആധുനികീകരണം” എന്നതാണു ശരിയായ പ്രയോഗം. “നീതീകരിക്കുക,” “രൂപീകരിക്കുക” എന്നുംകേട്ടിട്ടുണ്ടു്. അവ യഥാക്രമം “നീതിമത്കരിക്കുക” “രൂപവത്കരിക്കുക” എന്നുവേണം. (നീതീകരിക്കലിനു “നീതിയാക്കുക” എന്നും രൂപീകരിക്കലിനു “രൂപമാക്കുക” എന്നും ആണു് അര്‍ത്ഥം. നീതിയുള്ളതാക്കാന്‍ നീതിമത്കരണവും രൂപമുള്ളതാക്കാന്‍ രൂപവത്കരണവുമാണു വേണ്ടതു്:)

സമൂഹ്യ പരിഷ്കര്‍ത്താവു്, സാമൂഹ്യവല്‍ക്കരണം എന്നൊക്കെ സെറ്റ് പറഞ്ഞു. സാമൂഹ്യം എന്ന പ്രയോഗം തെറ്റാണെന്നതു പോകട്ടെ. വക്കം മൗലവി പരിഷ്കരിച്ചതു സമൂഹത്തെയാണെങ്കില്‍ അദ്ദേഹം സമൂഹ പരിഷ്കര്‍ത്താവാണു്. സാമൂഹ്യ–പരിഷ്കര്‍ത്താവല്ല. ഇന്നലെ “ഉള്ളൂരിന്റെ ‘ഉമാകേരള’മെന്ന കവിതാ സമാഹാരം” എന്നു് സെറ്റ് പറഞ്ഞോ എന്നൊരു സംശയം. ബസ്സ് ഇരമ്പിക്കൊണ്ടുപോയി ആ സമയത്തു്. ഞാന്‍ കേട്ടതു് പിശകായിട്ടാവാം. കേട്ടതു ശരിയാണെങ്കില്‍ “മണിമഞ്ജുഷ” പോലെ “ഉമാകേരള”വും കാവ്യ സമഹാഹഗ്രന്ഥമാണെന്നു നമ്മള്‍ മനസ്സിലാക്കണം. ഇന്നു പബ്ലിൿലൈബ്രറിയില്‍ പോയി അന്വേഷിക്കാം. അവിടെയുള്ള മഹാകവിയുടെ പ്രതിമ ഇന്നലെ രാത്രി ഏഴര മണിക്കുശേഷം വാവിട്ടു് കരഞ്ഞോ എന്നു്. മഹാകാവ്യത്തെ കാവ്യസമാഹാരഗ്രന്ഥമാക്കിയാല്‍ ഏതു കവിയാണു് നിലവിളിക്കാത്തതു്: നിലവിളിച്ചിട്ടില്ലെങ്കില്‍ എന്റെ കാതിനാണുതകരാറു്. സെറ്റിനോടും അതു നിര്‍മ്മിച്ച കെല്‍ട്രോണ്‍ കമ്പിനിക്കാരോടും മാപ്പു ചോദിക്കാം.

കടുവയെ പേടിക്കേണ്ടതില്ല

തിരുവനന്തപുരത്താണു് ഇതെഴുതുന്ന ആള്‍ താമസിക്കുന്നതെങ്കിലും ശംഖുമുഖം കടപ്പുറം, കാഴ്ചബംഗ്ലാവ്, മൃഗശാല, അരുവിക്കര, വാട്ടര്‍വര്‍ക്ക്സ് ഇവടെയൊക്കെ പോയിട്ട് കുറഞ്ഞതു മുപ്പത്തഞ്ചുവര്‍ഷമെങ്കിലും ആകും. എന്നാല്‍ കഴിഞ്ഞയാഴ്ച പേരക്കുട്ടിക്കുവേണ്ടി മൃഗശാലയില്‍ പോകേണ്ടിവന്നു. കടുവകളെ കണ്ടു. അവ എഴുന്നേറ്റുനിന്നു് ഞങ്ങളെക്കാണ്ടു് വാ പൊളിച്ചു. തിന്മയുടെ പ്രതിരൂപങ്ങളായ ആ മൃഗങ്ങളെ കണ്ടപ്പോള്‍ കഴിയുന്നതും വേഗം അവിടെനിന്നു പോകണമെന്നു തോന്നി. അല്ലാതെ “ഭവാന്റെ പാദപദ്മങ്ങളുടെ സ്പര്‍ശംകൊണ്ടു് ഏതു കാനനമാണു്

അസാന്നിദ്ധ്യത്താല്‍ ആ പ്രദേശവും അവിടെയുള്ള അങ്ങയുടെ സുഹൃത്തുക്കളും ഉത്കണ്ഠാകലരായി കഴിയുന്നുണ്ടോ? ഏതു പ്രണയിനിയാണു് അങ്ങയുടെ അഭാവത്തില്‍ പരിതപ്തമാനസയായി കഴിഞ്ഞുകൂടുന്നതു്?” എന്നൊക്കെ ചോദിക്കാന്‍ കൂട്ടാക്കിയില്ല. കടുവ, കടുത്തവായുള്ളതു് — എന്നു കരിങ്കുളം നാരായണപിള്ളസ്സാര്‍ പണ്ടു പറഞ്ഞുതന്നിട്ടുണ്ടു്. തിന്മയല്ലാതെ മറ്റൊന്നുമല്ല ആ മൃഗം. അതുകൊണ്ടു് “വാ നടക്കു്” എന്നു പേരക്കുട്ടിയോടു പറഞ്ഞു. നടക്കുകയും ചെയ്തു. തിന്മയുടെ സാരാംശമാണു് എക്സ്പ്രസ്സ് ആഴ്ചപ്പതിപ്പില്‍ കണ്ട “മഞ്ഞിന്‍ മറയിലെ സൂര്യന്‍” എന്ന ചെറുകഥ. കടുവാക്കൂട്ടിന്റെ മുന്‍പില്‍ അല്പനേരം നിൽക്കാന്‍ നിര്‍ബ്ബദ്ധനായതുപോലെ ഇതൊന്നു വായിക്കാനും നിര്‍ബ്ബദ്ധനായി. ആരെഴുതിയതു് എന്നു നോക്കണമെന്നുപോലും തോന്നിയില്ല. എന്നാലും നോക്കി. അശോകന്‍ എങ്ങണ്ടിയൂര്‍. അദ്ധ്യാപിക കഥാപാത്രം. അവള്‍ക്കു മാന്യമായ ഒരു വിവാഹമാകാമായിരുന്നു, നിരസിച്ചു. വീട്ടുകാര്‍ വേറൊന്നു ഏര്‍പ്പാടു ചെയ്തു. അതിനു തടസ്സം വന്നപ്പോള്‍ അവള്‍ നൈരാശ്യത്തില്‍വീണു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തടസ്സംമാറി. കല്യാണം നടക്കാന്‍ പോകുന്നു. കഥ അവസാനിക്കുന്നു. കടുവ കൂട്ടില്‍കിടക്കുന്നതുകൊണ്ടു് പേടിക്കാനില്ല. കഥാവ്യാഘ്രം അങ്ങനെയല്ല. വാരികയുടെ താളുകളില്‍ നാറ്റത്തോടുകൂടി സ്വച്ഛന്ദസഞ്ചാരം നടത്തുകയാണു്, വരൂ വായനക്കാരേ, നമുക്കു രക്ഷപ്പെടാം. ഇതും ക്രൂരമൃഗമാണു്. തിന്മയുടെ സാരാംശമാണു്.

* * *

മാക്കോണ്ടപ്പട്ടണത്തില്‍ അഗമ്യഗമനത്തിന്റെ ഫലമായി ജനിക്കുന്ന കുട്ടികള്‍ക്കു പന്നിവാലു് കാണുമെന്നു് മാര്‍കേസ് നോവലില്‍ പറഞ്ഞിട്ടുണ്ടെന്നാണു് എന്റെ ഓര്‍മ്മ. ലൂയി പതിന്നാലാമന്‍ ജനിച്ചതു മുപ്പത്തിരണ്ടു പല്ലോടുകൂടിയാണത്രേ. സങ്കല്പിച്ചുനോക്കൂ: ആ കുഞ്ഞു് ജനിച്ചയുടനെ ചിരിച്ചെങ്കില്‍! ചുറ്റും നിന്നവര്‍ പേടിച്ചുപോകില്ലേ? പന്നിവാലും മുപ്പത്തിരണ്ടു പല്ലുമുള്ള ശിശുവാണു് പൈങ്കിളിക്കഥ. ഈ ബീഭത്സത എത്രവേഗം അപ്രത്യക്ഷമാകുമോ അത്രയും നന്നു്.

“കഥ”യിലെ ഒരു പ്രസ്താവം

മോപസാങ്ങിന്റെ An Artifice എന്ന ചെറുകഥയുടെ സാരം നല്‍കാം. വിവാഹം കഴിഞ്ഞു് അധിക ദിവസമായിട്ടില്ലാത്ത ഒരു ചെറുപ്പക്കാരി ഒരു ‍‍ഡോക്ടറെ കാണാന്‍ വന്നു. കല്യാണം കഴിഞ്ഞു് ഒരു മാസം തീരാറാകുമ്പോള്‍ ചെറുപ്പക്കാരികള്‍ക്കു് ഒരുതരം സുഖക്കേടു വരുമല്ലോ. അതായിരുന്നു അവളുടെ രോഗം. അവള്‍ പരിശോധനയ്ക്കു വേണ്ടി കിടക്കയില്‍ കിടക്കുമ്പോള്‍ ഡോക്ടറോടു പറഞ്ഞു:

ക്കു വഞ്ചിക്കാന്‍ സാദ്ധ്യമല്ല…” ഡോക്ടര്‍ ആ അഭിപ്രായത്തോടു യോജിച്ചില്ല. വിവാഹം കഴിഞ്ഞു് മറ്റുള്ളവരുമായി സ്വച്ഛന്ദങ്ങളായ രതിക്രീഡകളില്‍ മുഴുകിയാലേ സ്ത്രീക്കു യഥാര്‍ത്ഥമായി പ്രേമിക്കാന്‍ കഴിയുകയുള്ളു എന്നു് അയാള്‍ അറിയിച്ചു. അതു തെളിയിക്കാന്‍ അയാള്‍ ഒരു സംഭവം വിവരിക്കുകയും ചെയ്തു (കഥയ്ക്കുള്ളിലെ കഥ). ഒരു ദിവസം രാത്രി ഒരതിസുന്ദരി അയാളുടെ വീട്ടിലെത്തി പറഞ്ഞു: വരൂ, വേഗം, വേഗം വരൂ ഡോക്ടര്‍ എന്റെ കാമുകന്‍ എന്റെ കിടപ്പുമുറിയില്‍ വച്ചു പെട്ടെന്നു മരിച്ചു. ക്ലബ്ബില്‍നിന്നു് എന്റെ ഭര്‍ത്താവു് ഉടനെ വരും. ഡോക്ടര്‍ അവളോടൊരുമിച്ചുപോയി. കാമുകന്‍ കിടക്കയില്‍ മലര്‍ന്നു കിടക്കുന്നു. ‍ഡോക്ടറും തരുണിയും വേലക്കാരിയും ചേര്‍ന്നു് ആ മൃതദേഹത്തെ വസ്ത്രങ്ങള്‍ ധരിപ്പിച്ചു് വേറെ മുറിയില്‍ കിടത്തി. അതു കഴിഞ്ഞയുടനെ ഭര്‍ത്താവു വന്നെത്തി താന്‍ അവളോടു വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ സ്നേഹിതന്‍ വണ്ടികൊണ്ടുവന്നു വെന്നും അയാള്‍ വീട്ടില്‍ കയറിയ നിമിഷത്തില്‍ ബോധംകെട്ടു വീണെന്നും രണ്ടുമണിക്കൂറായി ബോധമില്ലാതെ കിടക്കുകയാണെന്നും ‍ഡോക്ടര്‍ അയാളോടു പറഞ്ഞു. എല്ലാവരും കൂടി കൈത്താങ്ങലിട്ടു് ആ നിശ്ചേതന ശരീരത്തെ വണ്ടിക്കുകത്താക്കി. മൃതദേഹമാണു് അതെന്നു് വണ്ടിയോടിക്കുന്നവന്‍ അറിഞ്ഞില്ല ഡോക്ടര്‍ ശവം വീട്ടിലെത്തിച്ചു. അവിടെയും വേറൊരു നാടകം അഭിനയിക്കേണ്ടിവന്നു ‍ഡോക്ടര്‍ക്കു്. ഇതുകേട്ട യുവതി അയാളോടു ചോദിച്ചു: “നിങ്ങളെന്തിനാണു് ഈ ഭയങ്കരമായ കഥ എന്നോടു പറഞ്ഞതു്?” ഡോക്ടര്‍ മറുപടി നല്‍കി. “വേണമെന്നുണ്ടെങ്കില്‍ ഭവതിക്കു് എന്റെ സേവനങ്ങള്‍ നൽകാമല്ലോ എന്നു വിചാരിച്ചാണു്” (An Artifice — The complete short stories of Guy De Maupassant, Hanover House, Page 802–805). മോപസാങ് എഴുതിയ അനേകം കൊമേര്‍സ്യല്‍ കഥകളില്‍ ഒന്നാണിതു്. രോഗിണിയായി എത്തിയവര്‍ക്കു ഡോക്ടറുമായി രമിക്കാന്‍ പകുതി മനസ്സെങ്കിലും ഉണ്ടായിരുന്നുവെന്നതിനു തെളിവു് അവള്‍ ചാരിത്ര ധ്വംസനത്തെക്കുറിച്ചു സംസാരിക്കാന്‍ ആരംഭിച്ചു എന്നതുതന്നെ. കഥ കേട്ടുകഴിഞ്ഞപ്പോള്‍ അവള്‍ ഏറിയ കൂറും അയാള്‍ക്കു വിധേയയാകാന്‍ സന്നദ്ധയായി. അതുകൊണ്ടാണു് “ഇക്കഥ നിങ്ങള്‍ എന്തിനു എന്നോടു പാഞ്ഞു?” എന്നു ചോദിച്ചതു്. ‍ഡോക്ടറുടെ മറുപടി അവള്‍ക്കു് പരിപൂര്‍ണ്ണമായ മാനസാന്തരം ഉളവാക്കിയിരിക്കും. പ്രായംകൂടിയ എനിക്കു് ഇതിലെ വ്യഭിചരേ നീതിമത്കരണം അംഗീകരിക്കാന്‍ സാധിച്ചില്ല. എങ്കിലും ചെറുപ്പക്കാര്‍ മോപസാങ് പറഞ്ഞതു് ശരിയെന്നു വിചാരിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യും. പൈങ്കിളിക്കഥകള്‍ ഇത്തട്ടിലാണു് പെണ്‍കുട്ടികളെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നതു്.

കഥാദ്വൈവാരികയില്‍ ശ്രീധരന്‍ ചമ്പാടു് “കഥയില്ലാത്ത കഥവായിക്കാന്‍ മലയാള വായനക്കാരന്‍ മടിക്കുന്നതില്‍ അദ്ഭുതപ്പെടാനില്ല” എന്നെഴുതിക്കണ്ടപ്പോള്‍ “കഥവേണം; പക്ഷേ അതു് വായനക്കാരനെ അഴുക്കുചാലിലേക്കു് എറിയരുതു്” എന്നുകൂടി ചൂണ്ടിക്കാണിക്കണമെന്നു് എനിക്കു തോന്നി. ശ്രീധരന്‍ ചന്നാടിനും അതറിയാം. അദ്ദേഹം ഇന്നത്തെ ആബ്സ്ട്രാക്ഷനു് എതിരായി അഭിപ്രായം പറയുകയായിരുന്നു.

പലരും പലതും

  1. കെ.സി. പീറ്റര്‍ പ്രൊഫസര്‍ എന്ന വിശേഷണം ചേര്‍ക്കുന്നില്ല പീറ്റർക്കു്. (അദ്ദേഹത്തിനു് മലയാളം ഇംഗ്ലീഷ് ഈ ഭാഷകളിലെ എല്ലാ അക്ഷരങ്ങളും അറിയാമെന്നു് എനിക്കറിയാം) കുങ്കുമത്തിലെഴുതുന്ന ‘സ്നേഹം’ എന്ന പംക്തി ഞാന്‍ വായിക്കാറുണ്ടു്. എന്റെ ചിന്തയെ ഉദ്ദീപിപ്പിക്കുന്ന ഒന്നും അതിലില്ല. നേരെ മറിച്ചു് റൊളാങ് ബാര്‍തേഷിന്റെ A Lover’s Discourse വായിക്കുമ്പോള്‍ ചിന്താരത്നങ്ങളുടെ കാന്തികണ്ടു് എന്റെ കണ്ണു് അഞ്ചുന്നു. ഒരുദാഹരണം നല്കാം:

    വെര്‍റ്റര്‍ (werther) — സുഖത്തിന്റെയോ നൈരാശ്യത്തിന്റെയോ ചെറുതായ കാമവികാരംപോലും വെര്‍റ്ററെ കരയിപ്പിക്കും. വെര്‍റ്റര്‍ പലപ്പോഴും കരയും. പെരുവെള്ളപ്പാച്ചില്‍പോലെ മിക്കവാറും കരയും. വെര്‍റ്ററിലെ കാമുകനാണോ കരയുന്നതു്? അതോ റൊമാന്‍റിക്കോ? (A Lover’s Discourse, Hill & Wang 1928).

  2. വൈ. എ. റഹിം കുങ്കുമം വാരികയില്‍ വരച്ചു “കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ കോട്ടയ്ക്കലില്‍” എന്ന കാര്‍ട്ടൂണ്‍ — ഇതില്‍ ഹാസ്യമില്ല. മഹാനായ ഒരു കലാകരനെ — ശങ്കറെ — അപമാനിക്കുന്നു. മഹാന്മാരായ കോട്ടയ്ക്കല്‍ വൈദ്യന്മാരെ അപമാനിക്കുന്നു. കരുതിക്കൂട്ടിയുള്ള അപമാനനവും നിന്ദനവുമല്ല ഇതു്. ഭാവനാരാഹിത്യമാണു് ഇതിന്റെ പിറകിലുള്ളതു്. അതുകൊണ്ടു് ക്ഷമിക്കാം — വായനക്കാര്‍ക്കും ശങ്കറിനും ഭിഷഗ്വരന്മാര്‍ക്കും ക്ഷമിക്കാം.
  3. എയ്ഡ്സ് കൊതുകുകടിച്ചും പകരുമത്രേ അതുകേട്ടു് കാര്‍ട്ടൂണിസ്റ്റ് കൃഷ്ണന്റെ സുന്ദരി ‘രക്ഷപ്പെട്ടു’ എന്നു പറയുന്നു. രക്ഷപ്പെട്ടതു നാണക്കേടില്‍ നിന്നാണെന്നു തത്ത്വചിന്തകനായ കഥാപാത്രം. ചീന്തോദ്ദീപകവും ഹാസ്യാത്മകവും ആയ കാര്‍ട്ടൂണ്‍ (കുങ്കുമം).
  4. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ആ ആക്രമണത്തെ നിന്ദിച്ചുകൊണ്ടു് ഇവിടെ കുറെ കാവ്യങ്ങളുണ്ടായി, വഞ്ചനാത്മകവും ക്രൂരമായ ആ ആക്രമണത്തെക്കാള്‍ ജുഗുപ്ലാവഹങ്ങളായിരുന്നു ആ കാവ്യങ്ങള്‍ . തോപ്പില്‍ ഭാസിയുടെ അനന്തരവള്‍ സര്‍പ്പദംശനമേറ്റു മരിച്ചപ്പോള്‍ ആ കുട്ടിയെ കണ്ടിട്ടില്ലാത്ത ഞാന്‍ ദുഃഖിച്ചു. ആ ദുഃഖത്തിനു ശമനമുണ്ടായതു് എന്റെ ഒരഭിവന്ദ്യമിത്രം ജനയുഗം വാരികയുടെ ആദ്യത്തെ പുറത്തു് ഒരു ‘നാൽക്കാലി’ പടച്ചു വച്ചതുകണ്ടപ്പോഴാണു്. ബഞ്ചമിന്‍ മോളോയിസിനെ തൂക്കിക്കൊന്നതിലുള്ള എന്റെ ദുഃഖം ചേപ്പാട്ടു രാജേന്ദ്രന്‍ ജനയുഗം വാരികയിലെഴുതിയ (ലക്കം 48) കാവ്യാഭാസം വായിച്ചതോടെ വളരെ കുറഞ്ഞിരിക്കുന്നു.
  5. പെണ്ണുകാണല്‍ എന്ന ചടങ്ങു ബന്ധുക്കള്‍ നടത്തി. വിവാഹമുറച്ചു. അതു കഴിഞ്ഞു. രണ്ടു സ്ത്രീകള്‍ അവളെ ഉന്തിത്തള്ളി ഒരു മുറിയില്‍ കൊണ്ടാക്കി. അവള്‍ വല്ലാതെ പേടിച്ചു. പക്ഷേ കട്ടിലില്‍ ഇരിക്കുന്നു നവവരന്‍. അയാള്‍ ‘സുറാബി’ എന്നു് അവളെ വിളിച്ചു. ഇതാണു് ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ഉസ്മാന്‍ ഇരിങ്ങാട്ടിരി എഴുതിയ ‘നാളെ അയാള്‍ വരുമോ?’ എന്ന കഥ. ഭാഗ്യംകൊണ്ടു് ഉസ്മാന്‍ മണവറയിലെ പ്രഥമ സന്ദര്‍ശനത്തില്‍ വച്ചു് കഥ അവസാനിപ്പിച്ചു. അവിടെ പിന്നീടു് നടന്നതൊക്കെക്കൂടി അദ്ദേഹം വിവരിക്കാന്‍ ചങ്കൂറ്റം കാണിച്ചിരുന്നങ്കില്‍? അതും നമുക്കു വായിക്കേണ്ടി വന്നേനെ. ഇത്തരം വിഷ്ഫുള്‍ തിങ്കിങ് സാഹിത്യമല്ല.
  6. മുകുന്ദന്‍ ശ്രീരാഗം മാസികയിലെഴുതുന്നു: “കൃഷ്ണന്‍നായരെ ഞാനൊരിക്കലും ഒരു വിമര്‍ശകനായി കണ്ടിരുന്നില്ല ആരും ഇന്നു് അങ്ങനെ അംഗീകരിക്കുമെന്നും കരുതുന്നില്ല” — മുകുന്ദന്‍ എഴുതിയതു് ശരിയാണു്. ഞാന്‍ നിരൂപകനല്ല. ലിറ്ററി ജര്‍ണ്ണലിസ്റ്റ് മാത്രം. ഇക്കാര്യം പല തവണ ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ടു്. അവസാനമായി ഇപ്പോഴും അതു പറയുകയാണു്. തുടര്‍ന്നും മുകുന്ദന്‍ എഴുതുന്നു: “കൃഷ്ണന്‍ നായയുടെ ടൈപ്പ് ജേര്‍ണലിസം എല്ലാ ഭാഷയിലുമുണ്ടു്. സിനിമയിലെ ഒരു ഗോസിപ്പ് കോളം — അത്രയും പ്രസക്തിയേ വാരഫലത്തിനുള്ളു” — ഇതു് അത്ര കണ്ടു ശരിയല്ല ഗോസിപ്പ് എന്നാല്‍ അപവാദം പറച്ചില്‍ എന്നല്ലേ അര്‍ത്ഥമാക്കേണ്ടതു് ഞാനതു് ചെയ്യാറില്ല. പിന്നെ ഈ ടൈപ്പ് ജര്‍ണ്ണലിസം എല്ലായിടത്തുമുണ്ടു് എന്ന മതത്തെക്കുറിച്ചു്: മലയാളനാടു് വാരികയില്‍ ഈ പംക്തി എഴുതിയിരുന്ന കാലത്തു് എസ്.കെ. നായര്‍ ഒരു സാഹിത്യവാരഫലത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അടുത്ത ബന്ധുവും പ്രശസ്ത നോവലിസ്റ്റും ആയ നയന്‍താരയ്ക്ക് കൊണ്ടുകൊടുത്തു. “ഇതുപോലെ രസകരവും വിജ്ഞാനപ്രദവുമായ ഒരു കോളം അവര്‍ കണ്ടിട്ടില്ലെന്നു പറഞ്ഞു. അവരുടെ അഭിപ്രായങ്ങൾ എന്നും മലയാള നാട്ടില്‍ പരസ്യപ്പെടുത്തിയിരുന്നു. മുകുന്ദന്‍, താങ്കളുടെ ശകാരം നന്നായി. പക്ഷേ, അതില്‍ പകുതിയേ സത്യമുള്ളൂ. പിന്നെ ഒന്നു കൂടി ചോദിക്കട്ടെ, താങ്കള്‍ ഒരു മാസം മുന്‍പു് എന്റെ വീട്ടില്‍ വന്നല്ലോ. യാത്ര പറഞ്ഞ സമയത്തു് “സാറ് ഞങ്ങളെയൊക്കെ അനുഗ്രഹിക്കണം” എന്നു് അപേക്ഷിച്ചല്ലോ അതു കേട്ട് “ഞാനാരു നിങ്ങളെയൊക്കെ അനുഗ്രഹിക്കാന്‍?” എന്നു ചോദിച്ചില്ലേ? നേരിട്ടു കാണുമ്പോൾ ഒരു വിധം അല്ലാത്തപ്പോൾ മറ്റൊരു വിധം, ഇതു ശരിയോ സുഹൃത്തേ.
    * * *
  7. ജുബയും മുണ്ടും ഒട്ടും ഉടയാതെ വടിപോലെ നിര്‍ത്തിക്കൊണ്ടു് ക്ലാസ്സിലെത്തുന്ന ഒരു ഗുരുനാഥന്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേഷം കണ്ടു് ഒരു കൂട്ടുകാരന്‍ പറയും. “സാറ് ആദ്യം മുണ്ടുടുക്കും, ജുബയിടും. പിന്നീടാണു് ഭാര്യ ഇസ്തിരിപ്പെട്ടി ചൂടാക്കി അതു തേച്ചുകൊടുക്കുന്നതു്.” നവീനസാഹിത്യത്തിലെ ആശയങ്ങള്‍ ഗാത്രത്തോടു് ഇണങ്ങിച്ചേരുന്നില്ല. വടിപോലെ നില്ക്കുന്നു.