close
Sayahna Sayahna
Search

സാഹിത്യവാരഫലം 1991 06 09


സാഹിത്യവാരഫലം
Mkn-05.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1991 06 09
ലക്കം 821
മുൻലക്കം 1991 06 02
പിൻലക്കം 1991 06 16
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

എല്ലാവരും ചെറുകഥകള്‍ എഴുതുന്നു. എനിക്കും കൊതി ഒരു കഥയെഴുതി അച്ചടിച്ചുകാണാന്‍. അത്ര പ്രയാസമുള്ള കാര്യമല്ല അതെന്ന് ഇക്കാലത്ത് ഒരു തോന്നല്‍. ബാല്യകാലത്തും യൗവനകാലത്തും ഞാന്‍ വായിച്ച കഥകളെ അവ അന്നുളവാക്കിയ അനുഭൂതികളുടെ പേരില്‍ ഇന്നു വാഴ്ത്തുന്നതു തെറ്റായി വരുമെന്ന് അനുഭവം എന്നെ ഗ്രഹിപ്പിക്കുന്നു. അനുവാചകന്റെ സാഹിത്യസംസ്‌കാരം വികസിക്കുന്തോറും ചെറുകഥയെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ക്കു മാറ്റംവരും. വര്‍ഷങ്ങള്‍ക്കുമുന്‍പ് ഉറൂബിന്റെ എത്രയെത്ര കഥകളുടെ പാരായണമാണ് എനിക്കു പുളകമങ്കുരിപ്പിച്ചത്. ആ കഥകള്‍ ഇന്നു വായിച്ചുനോക്കിയപ്പോള്‍ എനിക്ക് ശരീരത്തില്‍ രോമമുണ്ടെങ്കിലും രോമാഞ്ചമില്ല. എനിക്കുമെഴുതാമല്ലോ ഇത്തരം കഥകള്‍ എന്ന വിചാരമേയുള്ളു. അതുകൊണ്ട് ഞാന്‍ കടലാസ്സെടുത്തു മുന്‍പില്‍ വയ്ക്കുന്നു; പേനയെടുത്ത് അതിലമര്‍ത്തുന്നു. എന്തിനെക്കുറിച്ചാണ് കഥയെഴുതേണ്ടത്? ‘തീം’ (Theme) — വിഷയം — വേണ്ടേ? തീം എന്ന ഇംഗ്ളീഷ് വാക്കു മനസ്സില്‍ വന്നപ്പോള്‍ അന്തരിച്ചുപോയ നല്ല സുഹൃത്ത് സി. എന്‍. ശ്രീകണ്ഠന്‍ നായരെ ഓര്‍മ്മിച്ചു. വടക്കെവിടെയോ ഒരു സമ്മേളനത്തിന് കേശവദേവ്, കെ. ബാലകൃഷ്ണന്‍, സി. എന്‍. ശ്രീകണ്ഠന്‍ നായര്‍ ഇവരോടൊരുമിച്ച് ഞാനും പോയി. തിരിച്ചു കൊല്ലത്ത് എത്തിയപ്പോള്‍ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു: “വിക്രമന്‍ ചേട്ടന്റെ വീട്ടില്‍ കയറിയിട്ടു പോകാം.” “എന്തിന്” എന്നു ഞാന്‍ ചോദിച്ചപ്പോള്‍ “ഒരു നാടകമെഴുതണം. അതിന്റെ തീം ചേട്ടനോടു ചോദിക്കാനാണ്” എന്നു മറുപടി. പ്രശസ്തനായ അഭിനേതാവ് പി. കെ. വിക്രമന്‍ നായര്‍ അക്കാലത്ത് കൊല്ലത്തെ എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ശ്രീകണ്ഠന്‍ നായര്‍ക്ക് അദ്ദേഹം തീം പറഞ്ഞുകൊടുത്തു എന്നാണ് എന്റെ ഓര്‍മ്മ.

ബാല്യകാലത്തും യൗവനകാലത്തും ഞാന്‍ വായിച്ച കഥകളെ അവ അന്നുളവാക്കിയ അനുഭൂതികളുടെ പേരില്‍ ഇന്നു വാഴ്ത്തുന്നതു തെറ്റായിവരുമെന്ന് അനുഭവം എന്നെ ഗ്രഹിപ്പിക്കുന്നു. അനുവാചകന്റെ സാഹിത്യസംസ്ക്കാരം വികസിക്കുന്തോറും ചെറുകഥയെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ക്കു മാറ്റം വരും.

വിക്രമന്‍ നായരും ഇന്നില്ല. ഉണ്ടായിരുന്നെങ്കില്‍ എഴുതാന്‍ പോകുന്ന കഥയ്ക്ക് ഒരു തിം ചോദിക്കാമായിരുന്നു അദ്ദേഹത്തോട്. മറ്റു മാര്‍ഗ്ഗമില്ലാത്തതുകൊണ്ടും സായ്‌പിന്റെ രചന മോഷ്ടിക്കാന്‍ മനസ്സ് സമ്മതിക്കാത്തതുകൊണ്ടും ഞാന്‍ വരുന്നതു വരട്ടെ എന്നു വിചാരിച്ച് കഥയുടെ ആദ്യത്തെ വാക്യമങ്ങ് എഴുതി. “ആള്‍ത്തിരക്കിനിടയിലൂടെ ഒഴിഞ്ഞ ഇരിപ്പിടം തേടി നടന്നു.” ആരു നടന്നു എന്നതെല്ലാം വായനക്കാര്‍ ഊഹിച്ചുകൊള്ളേണ്ട മട്ടിലാണ് ഇന്നത്തെ കഥാരചന. എങ്കിലും വളരെക്കാലം അധ്യാപകനായിരുന്ന എനിക്ക് കര്‍ത്തൃപദമില്ലാതെ എഴുതാന്‍ വയ്യ. അതുകൊണ്ട് ആ വാക്യം ഞാന്‍ തിരുത്തിയെഴുതി: “ആള്‍ത്തിരക്കിനിടയിലൂടെ ഒഴിഞ്ഞ ഇരിപ്പിടം തേടി ഞാന്‍ നടന്നു.” ഈ വാക്യം എഴുതിക്കഴിഞ്ഞപ്പോള്‍, ഹാഹാ തീം എനിക്കു കിട്ടി. ആള്‍ത്തിരക്ക് തീവണ്ടിയാപ്പീസിലെ പ്ളാറ്റ്ഫോമിലാണ്. അവിടെ ഞാന്‍ പലതുമാലോചിച്ചു നില്ക്കുമ്പോള്‍ പണ്ടു പഠിപ്പിച്ച ഒരു പെണ്ണിനെ കാണുന്നു. അക്കാലത്ത് ഞാന്‍ പഠിപ്പിച്ച ആണ്‍കുട്ടിയെ എനിക്കോര്‍മ്മയില്ല. പെണ്ണായതുകൊണ്ടും അവള്‍ക്ക് അന്നുണ്ടായ കാമുകശല്യം ‘സെക്സ് ഇന്ററെസ്റ്റ്” കൊണ്ടു ഞാന്‍ ഒഴിവാക്കിക്കൊടുത്തതുകൊണ്ടും എനിക്കവളെ ഓര്‍മ്മയുണ്ട്. അവളുടെ മകന്‍ ‘ഡ്രഗ് എഡിക്ട്’. അതുകൊണ്ടു രോഗി. മകനെ അന്വേഷിച്ചു പോകുകയാണ് അവള്‍. പെണ്ണു ദുഃഖസാന്ദ്രമായ അക്കഥ എന്നോടു പറയുന്നു. ഞാനും ദുഃഖിക്കുന്നു. അപ്പോഴുണ്ട് എനിക്കു കയറേണ്ട തീവണ്ടി വരുന്നു. എന്റെ ട്രെയിന്‍ “ഇരുളിലേക്കു ഊളിയിട്ടു.” പെണ്ണു നേരത്തേ കൈയുയര്‍ത്തിക്കാണിച്ചിരുന്നു. ഞാനിത് ചില ഗതാവലോകന കലാസങ്കേതമെല്ലാം ഉപയോഗിച്ച് എഴുതിക്കൂട്ടി. വായിച്ചുനോക്കിയപ്പോള്‍ വെറും വാക്യങ്ങളേയുള്ളു. തീമിനു പുതുമയില്ല. ആ വാക്യങ്ങള്‍ ഒരനുഭൂതിയും ജനിപ്പിച്ചില്ല. ‘ഡ്രഗ് എഡിക്ഷ’നു എതിരായി ശബ്ദമുയര്‍ത്തുന്നവര്‍ക്ക് എന്റെ തീം ഇഷ്ടപ്പെടുമെങ്കിലും കഥാകാരനല്ലാത്ത ഞാന്‍ കഥയെഴുതിയതിന് അവര്‍ എന്നെ പരിഹസിച്ചേക്കും. അതുകൊണ്ട് ഞാന്‍ പേരക്കുട്ടിയെ വിളിച്ചു: “രാഖീ തീപ്പെട്ടി എടുത്തു കൊണ്ടുവാ” “തീപ്പെട്ടിയില്ല. മുത്തച്ഛന്റെ തൊട്ടടുത്ത് ലൈറ്റര്‍ ഇരിക്കുകയല്ലേ” എന്നു അവള്‍. എന്റെ മറുപടി “എടീ സിഗററ്റ് ലൈറ്ററിന്റെ ഗാസ് വലിയ വിലകൊടുത്തു വാങ്ങുന്നതാണ്. ഇരുപത്തഞ്ചു പൈസയുടെ തീപ്പെട്ടിക്കകത്തെ ഒരു കോലിനുള്ള വിലയേ എന്റെ ചെറുകഥയ്ക്കുള്ളു. അതുകൊണ്ട് അടുക്കളയില്‍നിന്നു തീപ്പെട്ടിയെടുത്തുകൊണ്ടു വാ” അവള്‍ തീപ്പെട്ടി കൊണ്ടുവന്നിട്ട് പറഞ്ഞു: “വരട്ടെ. ഞാനൊന്നു വായിച്ചിട്ടു മതി തീ കത്തിക്കാന്‍.” അവള്‍ കഥ വായിച്ചിട്ട് അറിയിച്ചു: “മുത്തച്ഛാ ഇതുപോലൊരു കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിലുണ്ട്. അതു മോഷ്ടിച്ചാണോ മുത്തച്ഛന്‍ എഴുതിയത്? ആണെങ്കില്‍ ഞാന്‍ തന്നെ തീപ്പെട്ടിക്കോലുരയ്ക്കാം. കത്തിക്കാം. അതല്ല സ്വന്തമായിട്ടാണ് ഇതെഴുതിയതെങ്കില്‍ ആ ആഴ്ചപ്പതിപ്പിന് അയച്ചാല്‍ മതി. കെ. ഗോവിന്ദന്‍ എഴുതിയ ‘ലക്ഷ്മിയുടെ മകന്‍’ എന്ന കഥയെയാണ് ഞാനുദ്ദേശിക്കുന്നത്. അത് വാരികയില്‍ മഷി പുരണ്ടുവന്ന സ്ഥിതിക്ക് മുത്തച്ഛന്റെ ഈ വൃത്തികെട്ട കഥയും അതില്‍ വരും.” ഞാന്‍ പേരക്കുട്ടിയുടെ നിര്‍ദ്ദേശമനുസരിച്ചു ചെറുകഥ കവറിനുള്ളിലാക്കി വച്ചിരിക്കുന്നു. വൈകാതെ അയയ്ക്കും. അതച്ചടിച്ചു വന്നാല്‍ ശ്രീ. ഗോവിന്ദന്‍ എന്റെ പേരില്‍ സാഹിത്യമോഷണക്കുറ്റം കൊണ്ടുവരരുതെന്ന് അപേക്ഷിക്കുന്നു.

വിഖ്യാതനായ ഫ്രഞ്ചെഴുത്തുകാരന്‍ ഷാങ് ഷെനെയുടെ (Jean Genet) ഒടുവിലത്തെപ്പുസ്തകമാണ് “prisoner of Love”. Palestinian-നെ ക്കുറിച്ചുള്ള ഈ ഗ്രന്ഥം ഉത്കൃഷ്ടമാണെന്നു നിരൂപകര്‍ പറയുന്നു. 1986-ല്‍ ഷെനെ ഇതെഴുതിത്തീര്‍ത്തു. ആ വര്‍ഷം തന്നെ മരിക്കുകയും ചെയ്തു. ഇതില്‍ ഷെനെ ചോദിച്ചിരിക്കുന്നു: “Would Hamlet have felt the delicious fascination of suicide if he hadn’t an audience, and lines to speak?” — ഹാംലെറ്റിനു ശ്രോതാക്കള്‍ ഇല്ലായിരുന്നെങ്കില്‍, പറയാന്‍ വരികള്‍ ഇല്ലായിരുന്നെങ്കില്‍ ആത്മഹത്യ ചെയ്യാനുള്ള ആനന്ദദായകമായ ചിത്തവിലോഭനം അയാള്‍ക്ക് ഉണ്ടാകുമായിരുന്നോ? കലാകൗമുദിയുള്ളതുകൊണ്ട് ഞാന്‍ എഴുതുന്നു. മാതൃഭൂമിയുള്ളതുകൊണ്ടു ഗോവിന്ദന്‍ എഴുതുന്നു.

ജയില്‍

അങ്ങനെ ഞാന്‍ എഴുതുമ്പോള്‍ മനസ്സ് നാല്പതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള സംഭവങ്ങളിലേക്കു ചെല്ലുന്നു. അന്നു മന്ത്രിമാരെപ്പോലും വകവയ്ക്കാത്ത ഒരു ചീഫ് സെക്രട്ടറി ഹജൂര്‍ കച്ചേരിയില്‍ സ്ഥാനമുറപ്പിച്ചു. പേരു കെ. ജി. മേനോൻ. അദ്ദേഹം വന്ന ദിവസം തന്നെ എല്ലാ സെക്ഷന്‍സും പരിശോധിക്കാന്‍ അനുചരന്‍മാരോടുകൂടി എത്തി. പല സ്ഥലങ്ങളും കണ്ടിട്ട് ഞാന്‍ ഇരുന്ന ഹാരബര്‍ സെക്ഷനില്‍ കാലെടുത്തുവച്ചു. ചീഫ് സെക്രട്ടറിയല്ലേ? മാത്രമോ? മന്ത്രിമാരെയും വിരട്ടുന്ന ഉദ്യോഗസ്ഥന്‍. ഞാന്‍ ചാടിയെഴുന്നേറ്റു.പക്ഷേ അല്പം അനിയത മാനസികനിലയിലുള്ള സെക്ഷന്‍ സൂപ്രണ്ട് എഴുന്നേറ്റില്ല. പക്ഷേ അദ്ദേഹത്തെ നോക്കി ചീഫ് സെക്രട്ടറി “ഹാര്‍ബര്‍ സെക്ഷന്‍?” എന്നു ചോദിച്ചു. ഉടനെ സൂപ്രണ്ട് മറുപടി പറഞ്ഞു: “യെസ് സര്‍, ദിസ് ഈസ് ദ ഹാര്‍ബര്‍ സെക്ഷൻ. ബട്ട് ദേർ ഈസ് നോ ഹാർബർ ഹിയര്‍.” ഒരാഴ്ചകൂടി കഴിഞ്ഞില്ല. അദ്ദേഹത്തിനു നിര്‍ബന്ധിത പെന്‍ഷന്‍ നല്കിക്കൊണ്ടുള്ള കല്പന വന്നു. പാവം പോവുകയും ചെയ്തു.

ഈ സൂപ്രണ്ട് നിലവും പുരയിടവും വിറ്റ് ‘മണിയാകരന്‍’ എന്നൊരു നോവലെഴുതി അച്ചടിച്ചു. അന്നു ഹെഡ് ട്രാന്‍സ്ളേറ്ററായിരുന്ന കെ. ദാമോദരനും ഞാനും സൂപ്രണ്ടും കൂടി ഒരുമിച്ചിരുന്ന് ‘മണിയാകരന്‍’ വായിച്ചു രസിക്കുമായിരുന്നു. രസിക്കുമെന്നു പറഞ്ഞതു നല്ലയര്‍ത്ഥത്തിലല്ല. തനിക്കിറുക്കില്‍ രസിക്കുന്നതെങ്ങനെ? നോവല്‍ ഞാൻ വായിക്കും. ദാമോദരന്‍ പുഞ്ചിരിയോടെ “ഭേഷ് ഭേഷ്” എന്നു പറയും. അത് യഥാര്‍ത്ഥത്തിലുള്ള അഭിനന്ദനമാണെന്നു വിചാരിച്ചു സൂപ്രണ്ട് വായുംപൊളിച്ച് ഇരിക്കും. നോവലിലെ നായകന്റെ പേരാണു മണിയാകരന്‍. അയാള്‍ പൂജപ്പുരെ സെന്‍ട്രല്‍ ജയില്‍ കാണാന്‍ പോകുന്നു. വലിയ മതില്‍. ആ മതിലിനകത്ത് വൃത്താകൃതിയാര്‍ന്ന വേറൊരു വലിയ മതില്‍. അതിനുള്ളില്‍ അനേകം കെട്ടിടങ്ങള്‍. അതു കണ്ടപ്പോള്‍ മണിയാകരന്റെ ഭാവനയ്ക്ക് ഉണര്‍വുണ്ടാകുന്നു. അയാള്‍ പാടുന്നു “കെട്ടിടങ്ങള്‍, കെട്ടിടങ്ങള്‍, കെട്ടിടങ്ങളുടെ ബഹളം, കെട്ടിടങ്ങള്‍ക്കുമൊരു ജയിലാണീ സെൻട്രല്‍ ജയില്‍.” കവിത വായിച്ചിട്ട് കെ. ദാമോദരന്റെ സ്തുതിവചനത്തിനുവേണ്ടി ഞാന്‍ കുറച്ചുനേരം കാത്തിരുന്നു. അതു ഉടനെ വരികയായി. “ഹാ, എന്തുജ്ജ്വലമായ കവിത. കുമാരനാശാനും ഭിക്ഷയെടുക്കണം. ബര്‍ട്രന്‍ഡ് റസ്സല്‍ എന്നൊരു കൂത്തിച്ചി മോനുണ്ടല്ലോ അവനും ഇതുപോലൊരു ആശയം കിട്ടില്ല.” (റസ്സലിനെ പുച്ഛമായിരുന്നു ദാമോദരന്‍ സാറിന്) അപ്പോള്‍ ഞാന്‍: “സാര്‍ കെട്ടിടങ്ങളെത്തന്നെ ജയിലില്‍ ഇട്ടിരിക്കുകയാണെന്നാണ് കവിഭാവന. സാറ് നീച്ചേയുടെ ‘Thus spake zarathustra’ വായിക്കണമെന്ന് കാലത്ത് എന്നോടു പറഞ്ഞില്ലേ? അതിലുണ്ടോ ഇതുപോലൊരു ആശയം?” ‌“ഇല്ല” എന്ന് അദ്ദേഹം. സൂപ്രണ്ട് ആഹ്ളാദവിവശനായി എഴുന്നേറ്റു. പോകുന്നതിനുമുന്‍പ് അദ്ദേഹം ഇങ്ങനെയും അറിയിച്ചു. “കെട്ടിടമോരോന്നും ജയില്‍. ആ ജയിലുകളെ ജയിലാക്കിയിരിക്കുന്നു ചുറ്റുമുള്ള മതില്‍. ആ മതിലിനെയും കെട്ടിടങ്ങളെയും ജയിലാക്കിയിരിക്കുന്നു പുറമേയുള്ള മതില്‍. എന്റെ നോവലിലെ ആശയങ്ങളെ വാക്കുകളാകുന്ന ജയിലില്‍ ഇട്ടിരിക്കുന്നു. അവയെ നോവലിനുള്ളിലാക്കി വേറൊരു ജയില്‍.” സെക്രട്ടേറിയറ്റ് സൂപ്രണ്ട് വാഴ്ത്തപ്പെടട്ടെ. വാക്കുകള്‍ ജയിലുകളാണെന്നു മഹാനായ കവി, നോവലിസ്റ്റ് നിക്കോസ് കാസാന്‍ദ്സാക്കീസും പറഞ്ഞിട്ടുണ്ട്. “A name is a prison, God is free” എന്നാണെന്നു തോന്നുന്നു അദ്ദേഹത്തിന്റെ സൂക്തം. കടല്‍ — രണ്ടക്‌ഷരമുള്ള വാക്ക്. ദീര്‍ഘതയേയും വിസ്തൃതിയേയും അതില്‍ തടവിലിടുന്നു. വാക്ക് ജയിലാണെങ്കില്‍ അലിഗറി അതിനെക്കാള്‍ വലിയ ജയിലാണ്. അതു നിര്‍മ്മിച്ചുവച്ചിരിക്കുന്നു കലാകൗമുദിയില്‍ ‘കൈമാറ്റം’ എന്ന ചെറുകഥയെഴുതിയ ശ്രീ. ടി. വി. കൊച്ചുബാവ. ഭ്രാന്താലയത്തില്‍ച്ചെന്ന ഒരു സ്ത്രീക്കു ജയിലധികാരികള്‍ ഒരു ഭ്രാന്തന്റെ കൈകള്‍ മുറിച്ചുകൊടുക്കുന്നു; കാലുകളില്ലാത്ത അവന്റെ ഊന്നുവടിയും. അവിടെയെത്തിയ അവളുടെ ഭര്‍ത്താവ് ആ കൈകളും ഊന്നുവടിയും കൊണ്ടു ഭ്രാന്താലയത്തിലേക്കു കയറുന്നു. താന്‍ തിരിച്ചുവരുമ്പോള്‍ തന്റെ മുറിച്ച കൈകളും കാലുകളും ഊന്നുവടിയും അയാള്‍ മക്കള്‍ക്കു കൊടുക്കുമത്രേ. ഇത്തരം അലിഗറികളോട് എനിക്ക് എക്കാലത്തും വെറുപ്പാണ്. ക്രോചെയും ഹേഗലും മറ്റു പല മഹാന്‍മാരും വെറുത്ത അലിഗറിയെ അല്പജ്ഞനായ ഞാനും വെറുക്കുന്നു. കാരണം ഇതു കലയല്ല എന്നതുതന്നെ.

ഒരു ചിന്തയെ വായനക്കാരുടെ മസ്തിഷ്കത്തിലേക്കു അടിച്ചു കയറ്റാന്‍ ആഖ്യാനത്തെ ഉപയോഗിക്കുക എന്നതാണ് അലിഗറിയുടെ സ്വഭാവം. അതുകൊണ്ടുതന്നെ അലിഗറി കൃത്രിമമായിബ്ഭവിക്കുന്നു.

സമ്മാര്‍ജ്ജന പ്രക്രിയ

‘ഇന്ത്യാ ടുഡേ’ മാസികയിലെ ‘വായ്‌ത്താരി’ എന്ന പംക്തിയില്‍ ശ്രീ. പാവനന്റേതായി ഇങ്ങനെ രണ്ടു വാക്യങ്ങള്‍ കാണുന്നു: “പ്രിയപ്പെട്ട കൃഷ്ണന്‍ നായര്‍, നിങ്ങള്‍ പേര്‍ പറയുന്ന ആരുടെ കൃതിയേയും അക്കാരണം കൊണ്ടുമാത്രം ആരും വായിക്കാറില്ല… എന്തിനധികം അവരെപ്പറ്റി നിങ്ങള്‍ ആ പംക്തിയില്‍ എഴുതുന്ന ഭാഗങ്ങള്‍ പോലും വായനക്കാര്‍ കണ്ണോടിക്കാതെ നിരാകരിക്കുകയാണ് പതിവ്.” (കുങ്കുമം.) — പവനന്റെ ഈ അഭിപ്രായം അത്ര കണ്ടു ശരിയല്ല. പടിഞ്ഞാറന്‍ മാസ്റ്റാര്‍ പീസുകളെക്കുറിച്ച് സാഹിത്യവാരഫലത്തില്‍ എഴുതിക്കഴിയുമ്പോള്‍ വായനക്കാര്‍ ആ പുസ്തകങ്ങള്‍ക്കുവേണ്ടി വില്പനക്കാരെ ശല്യം ചെയ്യാറുണ്ട്. ആയിരക്കണക്കിനാളുകളാണ് ഈ ശല്യം ചെയ്യലില്‍ വ്യാപൃതരാവുക. പുസ്തകം കടയിലുണ്ടെങ്കില്‍ അത് ഉടനെ വിറ്റുപോകാറുമുണ്ട്. ഔഗുസ്തോ റോ ആ ബസ്‌തോഡിന്റെ ‘I The Supreme’ എന്ന നോവലിന്റെ ഒരു പ്രതിയെ തിരുവനന്തപുരത്തു വന്നുള്ളു. അതു ഞാന്‍ വാങ്ങി. എഴുതി. അന്നുമുതല്‍ സഹൃദയര്‍ ആ പുസ്തകം വരുത്തിക്കൊടുക്കാന്‍ പുസ്തകക്കച്ചവടക്കാരോട് ആവശ്യപ്പെടുകയാണ്. എന്നോട് അതു വായിക്കാന്‍ ചോദിക്കുന്നവരുടെ സംഖ്യാബലം വളരെക്കൂടുതലാണ്. ആ ബലത്തിന്റെ മുന്‍പില്‍ പവനന്റെ മതം ദുര്‍ബ്ബലമായിത്തീരുന്നു. മലയാള സാഹിത്യം മാത്രം വായിക്കുന്നവര്‍ പവനന്‍ പറയുന്നതുപോലെ പംക്തിയിലെ ആ ഭാഗം വിട്ടുകളയുന്നുണ്ടായിരിക്കാം. പക്ഷേ ഭൂരിപക്ഷം അങ്ങനെയല്ല. സാഹിത്യ വാരഫലത്തില്‍ പറയുന്ന പടിഞ്ഞാറന്‍ മാസ്റ്റര്‍ പീസുകളുടെ ലിസ്റ്റ് തയ്യാറാക്കിവച്ച് ഒന്നൊന്നായി അവ വരുത്തിവായിക്കുന്ന പലരെയും എനിക്കു നേരിട്ടറിയാം. മാത്രമല്ല, പവനന്റെയും എന്റെയും നേതാവായ ഒരു മഹാന്‍ എനിക്കെഴുതി. അയച്ചു: “നിങ്ങള്‍ നല്ലതെന്നു പറയുന്ന പുസ്തകങ്ങള്‍ ഞാന്‍ അക്കാരണം കൊണ്ടുതന്നെ വായിച്ചിട്ടുണ്ട്. ഒരിക്കലും നിങ്ങളുടെ മൂല്യ നിര്‍ണ്ണയം തെറ്റിപ്പോയിട്ടില്ല.” (വാക്യങ്ങള്‍ ഇങ്ങനെയല്ല. ആ മഹാന്റെ കത്ത് കൈയിലുണ്ടെങ്കിലും നോക്കിയെടുക്കാന്‍ സമയമില്ലാത്തതുകൊണ്ട് ഓര്‍മ്മയില്‍നിന്നു കുറിക്കുന്നു.) പവനന്‍ Sweeping Statements എപ്പോഴും നടത്താറുണ്ട്. വായനക്കാരുടെ സാഹിത്യ സംസ്കാരത്തെ വികസിപ്പിക്കുക എന്ന നല്ല ഉദ്ദേശത്തോടുകൂടി പടിഞ്ഞാറന്‍ കൃതികളെക്കുറിച്ച് എഴുതുന്നവരെ ഇമ്മട്ടില്‍ “വാരിപ്പിടിച്ച” പ്രസ്താവങ്ങള്‍കൊണ്ടു നിന്ദിക്കുന്നതു ശരിയാണോ എന്ന് അദ്ദേഹം ആലോചിക്കണം.

ചോദ്യം, ഉത്തരം

Symbol question.svg.png പല പുരുഷന്മാരും മൗനത്തില്‍ മുഴുകിപ്പോകുന്നത് എന്തുകൊണ്ടാണ്?

Symbol question.svg.png വിവാഹം കഴിഞ്ഞവരെക്കുറിച്ചാണോ നിങ്ങള്‍ ചോദിക്കുന്നത്?

Symbol question.svg.png സ്ത്രീയുടെയും പുരുഷന്റെയും സ്വഭാവമറിയാന്‍ എന്താണു മാര്‍ഗ്ഗം?

“അവര്‍ ചിരിക്കുന്ന രീതി നോക്കിയാല്‍ മതി. നോക്കുന്നവന്‍ വലിയ ബുദ്ധിശക്തിയാല്‍ അനുഗൃഹീതനല്ലെങ്കിലും അയാള്‍ക്കു സ്വഭാവം ഗ്രഹിക്കാന്‍ കഴിയും.”

Symbol question.svg.png കെടാമംഗലം പപ്പുക്കുട്ടി ആരാണ് സാറേ?

“എ. ബാലകൃഷ്ണപിള്ളയുടെ അനേകം മഹാകവികളില്‍ ഒരാള്‍.”

Symbol question.svg.png ശ്രീ. പുളിമാന പരമേശ്വരന്‍ പിള്ളയുടെ ചെറുകഥകള്‍ ഒന്നാന്തരമാണെന്ന് എന്‍. കൃഷ്ണപിള്ളസാറ് പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് അത്ര പിടിത്തമല്ല അവയെ. നിങ്ങള്‍ കൃഷ്ണപിള്ളയെക്കാള്‍ മിടുക്കനോ?

“പ്രഫെസര്‍ എന്‍. കൃഷ്ണപിള്ള സമകാലികരുടെ രചനകളെക്കുറിച്ച് എഴുതുമ്പോഴെല്ലാം സത്യസന്ധത കൈവരിച്ചിരുന്നില്ല. അത്യുക്തിയില്‍ മുഴുകിയിരുന്നുതാനും.”

Symbol question.svg.png എന്‍. കൃഷ്ണപിള്ളസാറിന്റെ നാടകങ്ങളെക്കുറിച്ച് എന്താ ഒന്നും പറയാഞ്ഞത്?

“എന്തു പറയാന്‍? കലാസൃഷ്ടിയില്‍ ബാഹ്യരൂപവും ആന്തരരൂപവുമുണ്ട്. ബാഹ്യരൂപത്തിലല്ല കലയിരിക്കുന്നത്; ആന്തരരൂപത്തിലാണ്. കൃഷ്ണപിള്ളസ്സാര്‍ ബാഹ്യ രൂപത്തിലാണ് ശ്രദ്ധിച്ചത്. പ്രതിപാദ്യ വിഷയത്തെ സര്‍ഗ്ഗശക്തിയുടെ അഗ്നിയിലുരുക്കി തങ്കമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഇബ്സന് അതിനു കഴിഞ്ഞു. ഇബ്സന്‍ നാടകങ്ങളുടെ ബാഹ്യരൂപം പകര്‍ത്താനേ സാറിന് സാധിച്ചുള്ളു. ഇക്കാര്യത്തില്‍ തെല്ലൊരു വൈരുദ്ധ്യമുണ്ടായിരുന്നത് സി. ജെ. തോമസ്സിനു മാത്രം.”

Symbol question.svg.png സ്വന്തം കീര്‍ത്തി വ്യാപിപ്പിക്കാന്‍ അന്യന്റെ കീര്‍ത്തിക്കു ക്ഷയം വരുത്തേണ്ടതുണ്ടോ?

“തൃശൂരെ ഒരു സാഹിത്യകാരന്‍ ഈ ചോദ്യത്തിന് ഉത്തരം പറയും.”

കൂനുകള്‍

കടല്‍ — രണ്ടക്ഷരമുള്ള വാക്ക്. ദീര്‍ഘതയേയും വിസ്തൃതിയേയും അതില്‍ തടവിലിടുന്നു. വാക്ക് ജയിലാണെങ്കില്‍ അലിഗറി അതിനെക്കാള്‍ വലിയ ജയിലാണ്.

കൂനന്റെ കൂന് ശവക്കുഴിക്കകത്തേ മാറുകയുള്ളു എന്നൊരു പഴഞ്ചൊല്ലുണ്ട് റഷ്യയില്‍. ശവക്കുഴിക്കകത്ത് വച്ച് വളഞ്ഞ ശരീരം ഋജുതയാര്‍ന്നു വരുമോ? പഴഞ്ചൊല്ലില്‍ പതിരില്ലെങ്കിലും ഇതില്‍ പതിരുണ്ട്. ശ്രീ. എ. കെ. അനില്‍കുമാര്‍ എഴുതിയ ‘എന്നിട്ടും അപ്പു ചിരിക്കുകയാണ്’ എന്ന ചെറുകഥയ്ക്ക് ഒരു കൂനല്ല എട്ടു കൂനുകളുണ്ട്. ഈ അഷ്ടാവക്രമുനിയെ കണ്ടതുകൊണ്ട് ഈ ദിവസത്തിന്റെ തിളക്കം എനിക്കു നഷ്ടപ്പെട്ടു. കഥയെഴുതുന്ന ഒരാള്‍ മാസിക പ്രസിദ്ധീകരിക്കുന്നവനെ കാണാന്‍ പോകുന്നു. മാസികക്കാരന് ക്ളേശങ്ങള്‍. എന്നിട്ടും അയാള്‍ ചിരിക്കുന്നു. എട്ടു കൂനുകള്‍ എന്തെല്ലാമെന്നു പറഞ്ഞാല്‍ എന്റെ ജോലി തീര്‍ന്നു.

  1. കഥയ്ക്കു ആരംഭവും അന്ത്യവും വേണം. ഇതില്‍ അന്ത്യമില്ല.
  2. ആഖ്യാനം വേണം. അതില്ല.
  3. ഏതെങ്കിലുമൊരു ജീവിത വീക്ഷണം വേണം. അതുമില്ല.
  4. സാഹിത്യത്തോടു ബന്ധപ്പെട്ട ആവിഷ്കാര ചാരുത വേണം. അതു നാസ്തി.
  5. ഭാവശില്പം വേണം. ഇല്ല.
  6. രൂപശില്പം വേണം. ഇല്ല.
  7. സ്വഭാവ ചിത്രീകരണം ഉണ്ടായിരിക്കണം. ഇല്ല.
  8. പ്രതിപാദ്യ വിഷയത്തിനു നവീനത വേണം. ഇല്ല.

ഓരോ ഇല്ലായ്മയും ഓരോ കൂനാണ്. വിമര്‍ശനത്തിന്റെ ശവക്കുഴിയിലിട്ടു മൂടിയാലും ഈ കഥാപ്രേതത്തിന്റെ കൂനുകള്‍ നിവരില്ല.

ദൂറാസിന്റെ നോവല്‍

സ്ത്രീയുടെയും പുരുഷന്റെയും സ്വഭാവമറിയാന്‍ എന്താണു മാര്‍ഗ്ഗം?” “അവര്‍ ചിരിക്കുന്ന രീതി നോക്കിയാല്‍ മതി. നോക്കുന്നവന്‍ വലിയ ബുദ്ധി ശക്തിയാല്‍ അനുഗൃഹീതനല്ലെങ്കിലും അയാള്‍ക്കു സ്വഭാവം ഗ്രഹിക്കാന്‍ കഴിയും.

വിശ്വവിഖ്യാതനായ സാമുവല്‍ ബക്കിറ്റ് (ഡബ്ളിനില്‍ ജനിച്ച ആംഗ്ളോ-ഫ്രഞ്ച് സാഹിത്യകാരന്‍. Samuel Beckett, 1906–1989, നോബല്‍ സമ്മാനം, 1969) ഫ്രാന്‍സിലെ ഏറ്റവും വലിയ എഴുത്തുകാരി എന്നു വിശേഷിപ്പിച്ച മാര്‍ഗറീത് ദൂറാസിന്റെ (Marguerite Duras) മാസ്റ്റര്‍പീസാണ് ‘The Lover’ എന്ന നോവല്‍. അതിനെക്കുറിച്ച് ഈ പംക്തിയില്‍ മുന്‍പെഴുതിയിട്ടുണ്ട്. (My) Strongest and most violent (novel) എന്നു ദൂറാസ് തന്നെ വിശേഷിപ്പിച്ച (നോവലിന്റെ കവര്‍ പെയ്ജില്‍ കണ്ടത്) മറ്റൊരു മാസ്റ്റര്‍ പീസാണ് ‘The Vice-Consul’ ‘The Lover’ എന്ന നോവലിനോളം മഹനീയത ഇതിനില്ലെങ്കിലും അസാധാരണമായ നോവലാണ് ‘വൈസ് കോണ്‍സ്’ലെന്നതില്‍ സംശയമില്ല. കല്‍ക്കട്ടയെ കേന്ദ്രമാക്കി, ലാഹോറിലെ ഫ്രഞ്ച് വൈസ് കോണ്‍സലിനെയും ഫ്രഞ്ച് അംബാസഡറെയും അയാളുടെ ഭാര്യയെയും ചില എംബസ്സി ഉദ്യോഗസ്ഥന്‍മാരെയും കഥാപാത്രങ്ങളാക്കി രചിച്ചിട്ടുള്ള ഈ നോവല്‍ പാരായണത്തിനുശേഷവും വായനക്കാരെ അലട്ടിക്കൊണ്ടിരിക്കും. വൈസ് കോണ്‍സല്‍, ജോലിയില്‍നിന്നു സസ്പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നു. ബോംബെയില്‍ ജോലിയായി പോകാന്‍ ആഗ്രഹിച്ച് അയാള്‍ കല്‍ക്കത്തയില്‍ എത്തിയിരിക്കുന്നു. ഫ്രഞ്ച് അംബാസഡറുടെ സുന്ദരിയായ ഭാര്യയെക്കണ്ട് അയാള്‍ മോഹാവേശത്തില്‍ വീഴുന്നു. മറ്റുദ്യോഗസ്ഥന്‍മാരുമായി അവള്‍ക്കു കാമോത്സുകങ്ങളായ പ്രവൃത്തികളില്‍ വ്യാപരിക്കാന്‍ മടിയില്ല. ഇവരെ സംസാരിപ്പിച്ച്, പ്രവര്‍ത്തിപ്പിച്ച് ദൂറാസ് ‘ഹോണ്‍ടിങ്ങാ’യ കല്‍ക്കത്തയെയും അതിന്റെ പ്രാന്ത പ്രദേശങ്ങളെയും ഗംഗാനദിയെയും ബംഗാള്‍ ഉള്‍ക്കടലിലെ ദ്വീപുകളെയും നമ്മുടെ മുന്‍പില്‍ കൊണ്ടുവരുന്നു. നോവലിന്റെ കേന്ദ്രസ്ഥിതമായ ആശയം ദൂറാസ്‌ തന്നെ നല്കിയിട്ടുണ്ട്. “Boredom here means a feeling of cosmic desolation, induced by the vastness of India itself. This country generates mood of its own” (Page 90) ഇന്ത്യയുടെ വൈപുല്യം ജനിപ്പിക്കുന്ന ജഗത് സംബന്ധീയമായ വിവിക്തത തന്നെയാണ് കല്‍ക്കത്തയിലെ വൈരസ്യം. ആ വൈരസ്യത്തെ — അസ്തിത്വവാദത്തോടു ബന്ധപ്പെട്ട വൈരസ്യത്തെയാണ് ദൂറാസ് പ്രഗല്ഭമായി ആവിഷ്കരിക്കുന്നത്.

കുറെ ആളുകള്‍ ആ നഗരത്തില്‍ ഒരുമിച്ചു കൂടുന്നു. അവിടെ സമ്പത്തിന്റെ പാരമ്യമുണ്ട്. അതേസമയം കുഷ്ഠരോഗത്തിന്റെ ബീഭത്സതയുമുണ്ട്. ആ ബീഭത്സതയുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി കുഷ്ഠരോഗികളുടെ ഇടയില്‍ കിടന്നുറങ്ങുന്ന ഒരു ഭിക്ഷക്കാരിപ്പെണ്ണിനെ കൂടക്കൂടെ പ്രത്യക്ഷയാക്കുന്നു ദൂറാസ്. അവളെക്കാണുമ്പോഴെല്ലാം ജീവിതത്തിന്റെ വൈരൂപ്യം കണ്ടു നമ്മള്‍ ഞെട്ടുന്നു. ഏതിന്റെയും ആധിക്യം രോഗമാണല്ലോ. സമ്പത്തിന്റെയും ദാരിദ്ര്യത്തിന്റെയും കാമത്തിന്റെയും ആധിക്യം രോഗമത്രേ. കല്‍ക്കത്തയെ ബാധിച്ച ഈ രോഗം ഇന്ത്യയുടെ ആകെയുള്ള രോഗമാണ്. അതിനെ ലോകത്തിന്റെ രോഗമായി ചിത്രീകരിക്കുന്ന ഈ എക്സിസ്റ്റെന്‍ഷ്യല്‍ നോവല്‍ തികച്ചും ശക്തമത്രേ (Flamingo, Fontana Paperback, Translated by Eleen Ellenbogen).

മരണം

ഇംഗ്ലീഷ് പരിഹാസ സാഹിത്യകാരന്‍ തോമസ് നാഷിന്റെ (Thomas Nashe, 1567–1601). ‘Summer’s Last Will and Testament എന്ന പരിഹാസ കൃതിയിലെ

Beauty is but a flower,
Which wrinkles will devour,
Brightness falls from the air,
Queens have died Young, and fair,
Dust hath closed Helen’s eye.
I am sick, I must die.”

എന്ന വരികള്‍ ഞാന്‍ കൂടക്കൂടെ ചൊല്ലാറുണ്ട്. I am sick എന്നതിനോട് എനിക്കൊരു ബന്ധവുമില്ലെങ്കിലും I must die എന്ന് എപ്പോഴും വിചാരിക്കാറുണ്ട്. ആ വിചാരം മരണഭയത്തിന്റെ മറുപുറമല്ല പക്വതയുടെ ഫലമാണെന്ന് നോവലിസ്റ്റ് ശ്രീ. കെ. സുരേന്ദ്രന്‍ അടുത്ത കാലത്ത് എന്നോടു പറഞ്ഞു. മരണത്തോടുള്ള ഈ ആഭിമുഖ്യം പ്രഫെസര്‍ എം. കെ. സാനുവും പ്രകടമാക്കിയിരിക്കുന്നു. അദ്ദേഹം കുങ്കുമം വാരികയില്‍ എഴുതുകയാണ്:

“പിന്നെ മരണത്തിന്റെ കാര്യം, ജീവിതം പോലെതന്നെ വലിയ സത്യമാകുന്നു മരണവും, അതുകൊണ്ട് ജീവിതത്തെ ഗൗരവമായെടുക്കുന്നവര്‍ക്ക് മരണത്തെയും ഗൗരവമായെടുക്കാതെവയ്യ. ‘മനുഷ്യര്‍ മരിക്കുന്നു’ എന്ന ബിന്ദുവില്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ജീവിതത്തിന്റെ ഗഹനഭാവങ്ങളെ സംബന്ധിക്കുന്ന ചിന്തകളേറെയും ഭ്രമണം ചെയ്യുന്നത്. ജീവിതത്തെ സ്നേഹിക്കുന്നതുകൊണ്ട് മരണത്തെയും സ്നേഹിക്കാന്‍ നമുക്കു കഴിയണം. ആ അടിസ്ഥാനത്തില്‍ ഞാന്‍ മരണത്തോട് നിരന്തരമായി ആഭിമുഖ്യം പുലര്‍ത്തുന്നു.”

സാനുവിന്റെ ആദരണീയമായ ചിന്തയ്ക്ക് ഒരനുബന്ധം എന്നപോലെ യുങ്ങിന്റെ ചില അഭിപ്രായങ്ങള്‍ ഓര്‍മ്മയില്‍നിന്നു കുറിക്കാനേ എനിക്കു കൗതുകമുള്ളു. പട്ടുനൂലില്‍ വാഴനാരെന്നപോലെ സാനുവിന്റെ ചിന്തകള്‍ക്ക് എന്റെ ബഹിര്‍ഭാഗസ്ഥചിന്തകള്‍ അനുബന്ധമായി വരേണ്ടിതില്ല. ഇനി യുങ്ങിന്റെ മതത്തിലേക്ക് — ജീവിതം ഒരു ഊര്‍ജ്ജത്തിന്റെ പ്രവര്‍ത്തനമാണ്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ലക്ഷ്യമുണ്ട്. അതിനാല്‍ ജീവിതത്തിനും ലക്ഷ്യമുണ്ട്. ആ ലക്ഷ്യം വിശ്രമമാണ്. വര്‍ഷങ്ങള്‍ കഴിയുന്തോറും മരണത്തെക്കുറിച്ചുള്ള ചിന്തകള്‍ കൂടിക്കൂടി വരികയും വാര്‍ദ്ധക്യത്തിലെത്തിയവര്‍ മരണത്തിനു തയ്യാറെടുക്കുകയും ചെയ്യുന്നു. വാര്‍ദ്ധക്യകാലത്തു മരണത്തെക്കുറിച്ചു ചിന്തിക്കാത്തവന്‍ ഞരമ്പുരോഗിയാണ്. സാനുവും സുരേന്ദ്രനും ഞാനും ഞരമ്പുരോഗികളല്ലാത്തതുകൊണ്ട് മരണത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നു.

അത്രയുമായി

വര്‍ഷം 1934. ഞാന്‍ അന്ന് ആലപ്പുഴെ തത്തംപള്ളിയില്‍ താമസം. രാത്രിയാകുമ്പോള്‍ തെക്കനാര്യട്ടെ തറയില്‍ വീട്ടില്‍ ഭാസ്കരപ്പണിക്കര്‍ മറ്റു കുട്ടികളോടുകൂടി എന്റെ വീട്ടില്‍ വരും. ഞങ്ങളെല്ലാവരും കിടങ്ങാംപറമ്പ് മൈതാനത്തു ചെന്നിരിക്കും നിലാവുള്ള സമയമാണെങ്കില്‍. “ചേട്ടാ കഥ പറയൂ” എന്ന് ഭാസ്കരപ്പണിക്കരോട് അപേക്ഷിക്കും. ഞങ്ങള്‍ സനാതനധര്‍മ്മ വിദ്യാലയത്തിലെ സെക്കന്‍ഡ് ഫോം വിദ്യാര്‍ത്ഥികള്‍. ഭാസ്കരപ്പണിക്കര്‍ സിക്സ്ത് ഫോമില്‍. അദ്ദേഹം വിക്രമാദിത്യന്‍ കഥകളും മദനകാമരാജന്‍ കഥകളും ഹൃദയഹാരിയായി പറയും. കുറെക്കഴിയുമ്പോള്‍ “ഇനി കൊള്ളക്കാരുടെ കഥകള്‍ പറയൂ” എന്നാവും ഞങ്ങള്‍. “മൈ പോക്കറ്റ് ഇസ് ഫുള്‍ ഒഫ് സ്റ്റോറീസ്” എന്നു പറഞ്ഞുകൊണ്ട് ഭാസ്കരപ്പണിക്കര്‍ കൊള്ളക്കാരുടെ കഥകള്‍ ആഖ്യാനം ചെയ്യും. എന്തു രസമാണെന്നോ അവയൊക്കെക്കേള്‍ക്കാന്‍. പക്ഷേ രാത്രി പന്ത്രണ്ടു മണി കഴിഞ്ഞപ്പോള്‍ മൈതാനത്ത് ഇരിക്കാന്‍ വയ്യ. പില്ക്കാലത്ത് ഇന്‍സ്പെക്ടര്‍ ജനറല്‍ ഒഫ് പൊലീസായി റിട്ടയര്‍ ചെയ്ത ശ്രീ. ചന്ദ്രശേഖരന്‍ നായര്‍ അന്ന് ആലപ്പുഴയിലെ ഇന്‍സ്പെക്ടറാണ്. അദ്ദേഹം റോന്തു ചുറ്റാന്‍ വരുമ്പോള്‍ അസമയത്ത് ആരെക്കണ്ടാലും പിടിച്ചുകൊണ്ടുപോകും. അതുകൊണ്ട് അധികം നേരം അവിടെയിരിക്കാതെ വീട്ടിലേക്കു പോരും. കാലം കഴിഞ്ഞു. ഭാസ്കരപ്പണിക്കര്‍ കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മരിച്ചു. കൂട്ടുകാരുടെ പേരികളല്ല ഛായപോലും സ്മൃതിമണ്ഡലത്തില്‍നിന്ന് പാലയനം ചെയ്തിരിക്കുന്നു.

അടുത്തകാലത്ത് വിക്രമാദിത്യന്‍ കഥകളും മദനകാമരാജന്‍ കഥകളും എടുത്ത് ഒന്നു രണ്ടെണ്ണം വായിച്ചുനോക്കി. മാന്‍സിംഗ് എന്ന ഭയങ്കരനായ കൊള്ളക്കാരനെസ്സംബന്ധിക്കുന്ന ചില കഥകളും വായിച്ചുനോക്കി. ഒന്നിലും രസം തോന്നിയില്ല. അവ ദൂരെയെറിഞ്ഞ് “Great Short Stories of the World” എന്ന പുസ്തകം കൈയിലെടുത്തു. വായിച്ചു. സമയം പോയതറിഞ്ഞില്ല.

ബാല്യകാല കൗതുകമായിരുന്നു വിക്രമാദിത്യന്‍ കഥകളും കൊള്ളക്കാരന്‍മാരുടെ കഥകളും കേള്‍ക്കുകയെന്നത്. എന്നെപ്പോലെ പ്രായമാകേണ്ടതില്ല. പതിനാലു വയസ്സു കഴിഞ്ഞാല്‍ ബാല്യകാലകൗതുകം കെട്ടടങ്ങും. എന്റെ വായനക്കാരില്‍ പതിന്നാലു വയസ്സിനു താഴെയുള്ളവരുണ്ടോ? അവര്‍ക്കു ബാലിശങ്ങളായ കഥകള്‍ കേള്‍ക്കാന്‍ താല്പര്യമുണ്ടോ? ഉണ്ടെങ്കില്‍ ശ്രീ. മാവേലിക്കര രാമചന്ദ്രന്‍ പറഞ്ഞുതരും. കിടങ്ങാംപറമ്പു മൈതാനത്ത് പോകേണ്ടതില്ല, നിലാമുണ്ടോ എന്നു നോക്കേണ്ടതില്ല. പൊലീസ് ഇന്‍സ്പെക്ടര്‍ വരുമോയെന്നു പേടിക്കേണ്ടതില്ല. മരിച്ചുപോയ ഭാസ്കരപ്പണിക്കരുടെ ‘ഗോസ്റ്റി’നെ ആഹ്വാനം ചെയ്യേണ്ടതില്ല. ദില്ലിയില്‍ നിന്നു പ്രസിദ്ധപ്പെടുത്തുന്ന ‘ന്യൂഡല്‍ഹി’ എന്ന വാരികയെടുത്താല്‍ മതി. ലക്കം 26 ആയിരിക്കണം. പത്താം പുറത്ത് ഒരു കൊള്ളക്കാരിയുടെ കഥയുണ്ട്. ഭാസ്കരപ്പണിക്കരുടെ പ്രാഗല്ഭ്യമില്ലെങ്കിലും രാമചന്ദ്രന്‍ കുട്ടികളായ നിങ്ങളെ രസിപ്പിക്കാന്‍ തക്കവിധത്തില്‍ കഥ പറയും. തികഞ്ഞ ഗൗരവത്തോടെ പ്രസാധനം ചെയ്യുന്ന ഒരു നല്ല വാരികയില്‍ ഇങ്ങനെയുമൊരു ബാലിശത്വമോ എന്നു പ്രായംകൂടിയ ഞങ്ങളേ ചോദിക്കൂ. കുട്ടികളായ നിങ്ങള്‍ ചോദിക്കില്ല. ആങ്, അത്രയുമായി.

ആവര്‍ത്തനം

ആവര്‍ത്തനം പ്രഭാഷണത്തെസ്സംബന്ധിച്ചിടത്തോളം അസഹനീയമാണ്. എങ്കിലും ആവര്‍ത്തിച്ചുപോകും. ഒരിടത്തു നിര്‍വഹിച്ച പ്രഭാഷണം വിജയം വരിച്ചുവെന്നു കണ്ടാല്‍ അത് വേറൊരിടത്ത് ആവര്‍ത്തിക്കാനുള്ള പ്രവണതയുണ്ടാകും പ്രഭാഷകന്. കേള്‍ക്കുന്നവരുടെ കൂട്ടത്തില്‍ അതു മുന്‍പു കേട്ടവര്‍ ആരും ഇല്ലെന്നു കരുതൂ. എങ്കിലും പ്രഭാഷകന് അത് മനസ്സിന് ഇടിവുണ്ടാക്കും. ധൈഷണികമായി താന്‍ താഴുന്നുവല്ലോ എന്നു അയാള്‍ക്ക് തോന്നാതിരിക്കില്ല. പിന്നെ ആശയദാരിദ്ര്യംകൊണ്ടും ആവര്‍ത്തനമുണ്ടാകും. അത് പ്രഭാഷകനും കേള്‍ക്കുന്നവര്‍ക്കും വൈരസ്യത്തിനു ഹേതുവാകുമെന്നതില്‍ സംശയമില്ല. ഇപ്പറഞ്ഞതു നമ്മുടെ നാട്ടിലെ രീതിയനുസരിച്ചാണ്. പടിഞ്ഞാറന്‍ ദേശങ്ങളില്‍ പ്രഭാഷണങ്ങള്‍ ഒരേ രീതിയില്‍ ആവര്‍ത്തിക്കാറുണ്ട് തത്ത്വചിന്തകന്‍മാര്‍ പോലും. ‘ആ ധിഷണാശാലികള്‍ക്ക് ആവര്‍ത്തിക്കേണ്ട ഒരാവശ്യകതയുമില്ല, ചില ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി മാത്രം ഒരിക്കല്‍പ്പറഞ്ഞതു പിന്നെയും പറയുന്നു’ എന്ന ചിന്തയാവാം. ആവര്‍ത്തനങ്ങളെ പരിഹാസപരമായി വീക്ഷിക്കാതിരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.

കലാസൃഷ്ടിയില്‍ ബാഹ്യരൂപവും ആന്തരരൂപവുമുണ്ട്. ബാഹ്യരൂപത്തിലല്ല കലയിരിക്കുന്നത്; ആന്തരരൂപത്തിലാണ്.

സൂക്ഷിച്ചു നോക്കുക. നമ്മുടെ പല നോവലിസ്റ്റുകളും കവികളും ആവര്‍ത്തിക്കുന്നതേയുള്ളു എന്നു മനസ്സിലാക്കാം. ഫ്രഞ്ച് നോവലിസ്റ്റ് മോറിയാക്ക് 1952-ല്‍ നോബല്‍ സമ്മാനം വാങ്ങിയ ആളാണ്. അദ്ദേഹത്തിന്റെ മിക്ക നോവലുകളും ആവര്‍ത്തനങ്ങളാണ്. ചെക്ക് നോവലിസ്റ്റ് മീലാന്‍ കുന്ദേരയ്ക്കുമുണ്ട് ഈ ദോഷം.

ചിലപ്പോള്‍ ആവര്‍ത്തനം ആവശ്യകതയാകും. കമ്പിസന്ദേശമയയ്ക്കുമ്പോള്‍ I am not repeat not coming എന്നു വേണം. ഇല്ലെങ്കില്‍ കമ്പിയാപ്പീസുകാര്‍ not എന്ന വാക്കു വിട്ടു കളഞ്ഞാല്‍ I am coming എന്നാകും സന്ദേശം. ഒരക്ഷരം വിട്ടുപോയാല്‍ അര്‍ത്ഥം മാറുമെന്ന് തത്ത്വചിന്തകനായ W. V. Quine ചൂണ്ടിക്കാണിക്കുന്നു. The book is of cosmic significance എന്നതിലെ ‘s’ എന്ന അക്ഷരം പോയാല്‍ The book is of comic significance എന്നാവും. ഒരക്ഷരം കൂടിയാലും കുഴപ്പംതന്നെ. His point is worth noting എന്നതിലെ noting-ല്‍ ‘h’ കടന്നുവന്നാല്‍ His point is worth nothing എന്നാവും. ഇവിടെയെല്ലാം ആവര്‍ത്തനങ്ങള്‍ ഗുണമാണെന്നു തത്ത്വചിന്തകന്‍ അഭിപ്രായപ്പെടുന്നു. എന്തായാലും എന്നെപ്പോലുള്ള പ്രഭാഷകര്‍ പ്രഭാഷണം ആവര്‍ത്തിക്കാതിരിക്കണം. അല്ലെങ്കില്‍ അവര്‍ അല്‍ഡസ് ഹക്സിലിയോ ബര്‍ട്രന്‍ഡ് റസ്സലോ ആയി മാറണം. അപ്പോള്‍ ആശയപ്രചാരണത്തിനുവേണ്ടി ആവര്‍ത്തനമാകാം.