close
Sayahna Sayahna
Search

സാഹിത്യവാരഫലം 1984 09 16


സാഹിത്യവാരഫലം
Mkn-10.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1984 09 16
ലക്കം 470
മുൻലക്കം 1984 09 09
പിൻലക്കം 1984 09 23
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

പണ്ടു് ഒരു ബുദ്ധവിഹാരത്തില്‍ ഒരു വിശുദ്ധനായ സന്ന്യാസിയുണ്ടായിരുന്നു. വിഹാരത്തിനടുത്തുള്ള ഗ്രാമത്തില്‍ അവിവാഹിതയും അതി സുന്ദരിയുമായ യുവതിയും. അവള്‍ ഗര്‍ഭിണിയായി. കുഞ്ഞിന്റെ അച്ഛനാരെന്നു് ആ ചെറുപ്പക്കാരി പറഞ്ഞതേയില്ല. ആളുകളുടെ നിര്‍ബ്ബന്ധം കൂടിവന്നപ്പോള്‍ ആ സന്ന്യാസിതന്നെയാണു് അതിന്റെ ജനയിതാവെന്നു് അവള്‍ കള്ളം പറഞ്ഞു. ഗ്രാമവാസികളാകെ കോപിച്ചു. സന്ന്യാസി ശിശുവിനെ രക്ഷിച്ചുകൊള്ളണമെന്നു് അവര്‍ ആവശ്യപ്പെട്ടു. മറ്റു സന്ന്യാസിമാര്‍ അദ്ദേഹം മഠംവിട്ടു പോകണമെന്നും ഉറപ്പിച്ചു പറഞ്ഞു. അതെല്ലാം കേട്ടു് വിശുദ്ധരില്‍ വിശുദ്ധനായ അദ്ദേഹം “അങ്ങനെയോ? എന്നാല്‍ കുഞ്ഞിനെ ഇങ്ങുതരൂ” എന്നു് നിര്‍ദ്ദേശിച്ചു. ശിശുവിനെ കൈയിലെടുത്തുകൊണ്ടു് അദ്ദേഹം ഭിക്ഷയാചിച്ചു നടന്നു. സംവത്സരങ്ങല്‍ കഴിഞ്ഞു. ഒരു ദിവസം അദ്ദേഹം ആ ഗ്രാമത്തില്‍ത്തന്നെ എത്തി. അപ്പോഴേക്കും ഗ്രാമവാസികളും മറ്റു സന്ന്യാസിമാരും കണ്ണീരൊഴുക്കിക്കൊണ്ടു് അദ്ദേഹത്തിന്റെ അടുക്കലെത്തി. അവര്‍ മാപ്പുചോദിച്ചു. കുഞ്ഞിന്റെ അമ്മ സത്യമറിയിച്ചു. ശിശു സന്ന്യാസിയുടേതല്ല. അതറിഞ്ഞ നാള്‍ മുതല്‍ അവര്‍ അദ്ദേഹത്തെ അന്വേഷിക്കുകയായിരുന്നു. ഭാവവ്യത്യാസം ഒട്ടുമില്ലാതെ നിന്ന സന്ന്യാസി “അങ്ങനെയോ” എന്നു ചോദിച്ചുകൊണ്ടു്, മാപ്പു് അപേക്ഷിച്ചുനിന്ന അമ്മയുടെ കൈയില്‍ കുട്ടിയെ കൊടുത്തു. എന്നിട്ടു് തിരിഞ്ഞുനടന്നുപോയി. ആ വിഹാരവും ആ ഗ്രാമവും പിന്നീടു് അദ്ദേഹം കണ്ടതേയില്ല. ഈ ബുദ്ധസന്ന്യാസിയുടെ മാനസിക നില വളര്‍ത്തിയെടുക്കാമോ? എങ്കില്‍ ജീവിതം സുഖപ്രദമായിരിക്കും. ആരു് എന്തെല്ലാം അപവാദങ്ങള്‍ പ്രചരിപ്പിച്ചാലും ആരു് എന്തെല്ലാം തെറി നേരിട്ടുവിളിച്ചാലും നമുക്കു് ഒരു ക്ലേശവുമുണ്ടാകുകയില്ല. ഇതു സിദ്ധാന്തതലത്തില്‍ മാത്രം ശരി, പ്രായോഗികതലത്തില്‍ പ്രയാസപൂര്‍ണ്ണം എന്നു ഞാനറിയുന്നുണ്ടു്. എങ്കിലും ഞാനതിനു യത്നിക്കുകയാണു്. പ്രിയപ്പെട്ട വായനക്കാരും യത്നിക്കുമോ?

വിഗത ചേതനത്വം

Every street lamp that I pass
Beats like a fatalistic drum,
And through the spaces of the dark
Midnight shakes the memory
As a madman shakes a dead geranium

എന്നു ടി.എസ്. എല്‍യറ്റ് ഒരു കാവ്യത്തില്‍. കവി കടന്നുപോകുന്ന ഓരോ തെരുവുവിളക്കും ഭവ്യതയുടെ ദുന്ദുഭിപോലെ താളംകൊട്ടുന്നു. [കാലത്തിന്റെ പ്രവാഹത്തെ തെരുവിളക്കു് അളന്നു കാണിക്കുന്നു എന്നാവാം അര്‍ത്ഥം — ലേഖകന്‍.] അന്ധകാരത്തിന്റെ ശൂന്യസ്ഥലങ്ങളിലൂടെ അര്‍ദ്ധരാത്രി സ്മരണയെ പിടിച്ചു കുലുക്കുന്നു; ഭ്രാന്തന്‍ പട്ടുപോയ ജെറേനിയം ചെടിയെ പിടിച്ചു കുലുക്കുന്നതുപോലെ. എല്‍യറ്റ് വര്‍ണ്ണിക്കുന്നതുപോലെയുള്ള ഒരു രാത്രിയിലാണു് ഞാന്‍ ഈ വരികള്‍ കുറിക്കുന്നതു്. ആ ഓര്‍മ്മകള്‍ ഏതു രീതിയിലുള്ളവയാണെന്നു് ഇവിടെ സ്പഷ്ടമാക്കേണ്ടതില്ല. എന്നാല്‍ ആ സ്മരണകളെയാകെ വിഗത ചേതനത്വത്തിലേക്കു നയിക്കുന്നു മുണ്ടൂര്‍ സേതുമാധവന്റെ “മഴ, മഴ” എന്ന ചെറുകഥ. (മാതൃഭൂമി) മഴപെയ്യാന്‍ അഭിലഷിക്കുന്ന വൃദ്ധനായ പിതാവു്; നിസ്സംഗനായ മകന്‍. മഴ പെയ്യുന്നു. പെരുവെള്ളപ്പാച്ചില്‍. അതില്‍ അച്ഛന്‍ അപ്രത്യക്ഷനാകുന്നു. എന്തോ സിംബലിസമാണു് ഇക്കഥ. സത്യത്തെ ഇമ്മട്ടില്‍ ആബ്സ്ട്രാക്ഷനായി — വിഗതചേതനത്വ സ്വഭാവമാര്‍ന്നതായി — ആവിഷ്കരിക്കുമ്പോള്‍ എന്റെ ചൈതന്യവും കെട്ടടങ്ങുന്നു. വികാരത്തിലൂടെ സത്യമാവിഷ്കരിക്കുന്ന കഥാകാരന്മാരെയാണു് എനിക്കിഷ്ടം. ആ ആവിഷ്കാരമുണ്ടാകുമ്പോള്‍ ആശയവും ധ്വനിച്ചുകൊള്ളും. സേതുമാധവന്റെ ഈ മാര്‍ഗ്ഗം ക്ലേശമുളവാക്കുന്നു; ആസ്വാദനത്തിനു തടസ്സമുണ്ടാക്കുന്നു.

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

പ്രായോഗികതലം, സിദ്ധാന്തതലം എന്നു രണ്ടു തലങ്ങളെക്കുറിച്ചു് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞല്ലോ. സിദ്ധാന്തങ്ങളെ പ്രായോഗികങ്ങളാക്കാന്‍ വല്ലാത്ത പ്രയാസമാണു്. ഇക്കാണുന്നതൊക്കെ ബ്രഹ്മം എന്നു് എളുപ്പത്തില്‍ ആര്‍ക്കും മൊഴിയാം. പക്ഷേ, റോഡില്‍ക്കൂടെ ആപത്തിനെക്കുറിച്ചു് ഒരു സംശയവുമില്ലാതെ നടന്നുപോകുന്നവന്റെ മുതുകില്‍ വര്‍ഗ്ഗീയ വിദ്വേഷംകൊണ്ടു് ഒരുത്തന്‍ കത്തി കുത്തിയിറക്കുകയും അയാളുടെ കഥ അങ്ങനെ അവസാനിപ്പിക്കുകയും ചെയ്യുമ്പോള്‍ “ബ്രഹ്മം ബ്രഹ്മത്തെ കുത്തി. എന്നാലെന്തു്? ആയുധങ്ങള്‍ അതിനെ മുറിവേല്പിക്കുന്നില്ല. അഗ്നി അതിനെ ദഹിപ്പിക്കുന്നില്ല” എന്നു് ഉദീരണം ചെയ്താല്‍ എന്തുപ്രയോജനം? ഇവിടെ പുസ്തകത്തില്‍നിന്നു കിട്ടിയതും അന്യന്‍ പറഞ്ഞുകൊടുത്തതും ആയ ആശയങ്ങള്‍ ആവര്‍ത്തിക്കാനുള്ള കൗതുകമേയുള്ളു. എന്നാല്‍ സനാതന മതത്തിന്റെ ഉദ്ഘോഷകനായി നടന്നുകൊണ്ടു് പണം സമ്പാദിക്കുന്നവരെക്കുറിച്ചു നമ്മളെന്തുവിചാരിക്കണം? ഞാനും അങ്ങനെയൊരാളും കൂടി ഒരു സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ പോയി. പ്രവര്‍ത്തകര്‍ ഞങ്ങളെ കൊണ്ടുചെന്നതു വിവാഹം നടക്കുന്ന ഒരു വീട്ടിലാണു്. അവിടത്തെ സദ്യയില്‍ പങ്കുകൊള്ളാന്‍ ഞങ്ങള്‍ നിര്‍ബ്ബദ്ധരായി. വയ്യെന്നുപറഞ്ഞാല്‍ ഉച്ചയ്ക്കു് ഊണുകിട്ടില്ല. സദ്യ ഞാന്‍ വെറുക്കുന്നതു കൊണ്ടും ക്ഷണിക്കാതെ ചെന്നു കയറിയതുകൊണ്ടും ഞാന്‍ ഇലയുടെ മുന്‍പില്‍ വെറുതെ ഇരുന്നതേയുള്ളു. മീറ്റിങ് തുടങ്ങുന്നതിനു് സ്വല്പം മുന്‍പു് സനാതനമതത്തിന്റെ ഉദ്ഘോഷകന്‍ ചോദിച്ചു: “എന്താ വല്ലാതിരിക്കുന്നതു്?” എന്റെ മറുപടി; “ഞാന്‍ ഉണ്ടതേയില്ല. വിശക്കുന്നു.” ഉടനെ അദ്ദേഹം പറഞ്ഞു: “മാത്രാ സ്പര്‍ശസ്തു കൗന്തേയ ശീതോഷ്ണ സുഖദുഃഖദാഃ ആഗമാപായിനോ നിത്യാഃ താം സ്തിതിക്ഷസ്വ ഭാരത” (ഇന്ദ്രിയങ്ങള്‍ക്കു് അവയുടെ വസ്തുക്കളുമായി സ്പര്‍ശമുണ്ടാക്കുമ്പോള്‍ ചൂടും തണുപ്പും വേദനയും ആഹ്ലാദവും ഉണ്ടാകും. അവ വരും, പോകും, ക്ഷണികങ്ങളാണു് അവ. അര്‍ജ്ജുന, അവയെ ക്ഷമയോടുകൂടി സഹിച്ചാലും) ഇതുകേട്ടു് ഞാന്‍ അദ്ദേഹത്തെ അറിയിച്ചു: “സാറു് പറയുന്നതു് തത്ത്വചിന്തയുടെ വീക്ഷണഗതിയില്‍ ശരി. പ്രായോഗിക തലത്തില്‍ അതു ശരിയാകുന്നതെങ്ങനെ?” “ഏതു ഭാരതീയ തത്ത്വചിന്തയും പ്രായോഗിക തലത്തില്‍ ശരിയാണു്,” എന്നു് അദ്ദേഹത്തിന്റെ മറുപടി. മീറ്റിങ്ങ് തുടങ്ങി. തളര്‍ന്നിരിക്കുന്ന എന്നെ നോക്കിക്കൊണ്ടു് അദ്ദേഹം പറഞ്ഞു: “കൃഷ്ണന്‍നായര്‍സ്സാറിനു് ഊണു ശരിപ്പെട്ടില്ലെന്നു പരാതി. എന്തര്‍ത്ഥമിരിക്കുന്നു അതില്‍? ചോറു് ബ്രഹ്മല്ലേ? എന്റെ മുന്‍പിലിരിക്കുന്ന ഈ മൈക്ക് ബ്രഹ്മമല്ലേ? ഇതാ ഈ പൂച്ചെണ്ടു് ബ്രഹ്മമല്ലേ?” പ്രസിദ്ധനായ ആ സന്ന്യാസിയുടെ പ്രസംഗം അങ്ങനെ കൊഴുത്തുവന്നു. ഇടയ്ക്കു ഗീതാസംസ്കൃതശ്ലോകം അടിച്ചുതിരുകും സന്ന്യാസി. ഇടയ്ക്കു സംസ്കൃത ഡിണ്ഡിമശബ്ദം തൊടുത്തുവിട്ടു സന്ന്യാസി. അങ്ങനെ തകര്‍പ്പന്‍ പ്രസംഗം നടക്കുന്നതിന്നിടയില്‍ അദ്ദേഹം പറഞ്ഞു: “പിന്നെ ശങ്കരാചാര്യര്‍ക്കുപറ്റിയ തെറ്റുകള്‍ തിരുത്തി ഞാന്‍ ഈശാവാസ്യോപനിഷത്തും കഠോപനിഷത്തും പതുതായി വ്യാഖ്യാനിച്ചുകൊണ്ടു വന്നിട്ടുണ്ടു്. ഈശാവാസ്യോപനിഷത്തിനു് പതിനെട്ടുരൂപയും കഠോപനിഷത്തിനു് പതിന്നാലുരൂപയും വിലയാണു്. മീറ്റിങ്ങിനുശേഷം രൊക്കം വിലതന്നു് ആര്‍ക്കും അവ വാങ്ങാം. കുറച്ചു കോപ്പികളേയുള്ളൂ. “ഈ സാവാസ്യമിദം സര്‍വ്വം യത്കിഞ്ച ജഗത്യാം ജഗത് തേന ത്യക്തേന ഭുഞ്ജീഥാ മാ ഗൃധഃ കസ്യസ്വിദ്ധനം” ആരുടെയും ധനം മോഹിക്കരുതു്. ആ നിസ്സംഗതയിലൂടെ ആത്മാവിനെ രക്ഷിക്കൂ… പിന്നെ ഈശാവാസ്യത്തിനു് പതിനെട്ടുരൂപയും കഠത്തിനു് പതിന്നാലുരൂപയും മാത്രമേയുള്ളൂ. തുച്ഛമായ വില. കുറച്ചു കോപ്പികള്‍ മാത്രം… “ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ. പൂര്‍ണ്ണസ്യപൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ… പരബ്രഹ്മവും വ്യവസ്ഥീകൃത ബ്രഹ്മവും അനാദ്യന്തം. വ്യവസ്ഥീകൃതബ്രഹ്മം പരബ്രഹ്മത്തില്‍ നിന്നു് ഉണ്ടാകുന്നു… പിന്നെ ഈശാവാസ്യോപനിഷത്തിനു പതിനെട്ടുരൂപയും കഠോപനിഷത്തിനു പതിന്നാലുരൂപയും. രൊക്കം വിലതന്നു് ആര്‍ക്കും വാങ്ങാം. കുറച്ചു കോപ്പികള്‍ മാത്രം… ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ” മീറ്റിങ്ങ് കഴിഞ്ഞു. എല്ലാ കോപ്പികളും വിറ്റു. നോട്ടുകള്‍ സന്ന്യാസിയുടെ പോക്കറ്റില്‍ കൊള്ളാതെ പുറത്തേക്കു ചാടി നില്ക്കുന്നു… മടക്കയാത്ര. സന്ന്യാസി “നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ” എന്നു ഉരുവിട്ടുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ വീടെത്തി. രണ്ടുനിലക്കെട്ടിടം എല്ലാ സൗകര്യങ്ങളുമുണ്ടു്. ടെലഫോണ്‍, കളര്‍ ടെലിവിഷന്‍. അദ്ദേഹം കാറില്‍ നിന്നിറങ്ങി. മുണ്ടു മടക്കിക്കുത്തി. പുഞ്ചിരിയോടെ ഒരു സൈഡിലേക്കു നോക്കിക്കൊണ്ടു കോണിപ്പടികള്‍ കയറി രണ്ടാമത്തെ നിലയിലേക്കു പോയി. സനാതനമതക്കാരനല്ലാത്ത, ഗീത വായിച്ചിട്ടില്ലാത്ത, ഈശാവാസ്യോപനിഷത്തു് വ്യാഖ്യാനിച്ചിട്ടില്ലാത്ത, ശങ്കരാചാര്യരുടെ തെറ്റു തിരുത്തിയിട്ടില്ലാത്ത, അകിഞ്ചനനായ ഞാന്‍ ഡ്രൈവറോടു ഗൗരവം വിടാതെ പറഞ്ഞു: “സാക്കീര്‍ ഒരു വില്‍സ് സിഗ്ററ്റ് വാങ്ങു. എന്റെകൈയില്‍ ചില്ലറയില്ല.” ആ മനുഷ്യന്‍ വാങ്ങിത്തന്ന സിഗ്ററ്റ് വലിച്ചു തീര്‍ന്നപ്പോള്‍ ഞാനും വീട്ടിന്റെ പടിക്കലെത്തി. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

ഇ. വി. ശ്രീധരന്‍

ചിലപ്പോള്‍ മനുഷ്യന്റെ ബോധമണ്ഡലം മുഴുവന്‍ ചിന്തകള്‍ നിറഞ്ഞതായിരിക്കും. വേറെ സന്ദര്‍ഭങ്ങളില്‍ അതു തികച്ചും വൈകാരികമായിരിക്കും. സമകാലിക ജീവിതത്തിലെ കഷ്ടപ്പാടുകള്‍ കണ്ടു ശോകാകുലമായി ഭവിച്ച ഒരു ബോധമണ്ഡലത്തെ വാക്കുകള്‍കൊണ്ടു് അനായാസമായി പിടിച്ചെടുക്കുകയാണു് കലാകൗമുദിയില്‍ “645 രൂപയുടെ കളി” എന്ന ചെറുകഥ എഴുതിയ ഇ.വി ശ്രീധരന്‍. പ്രതിമാസ ശംബളമായ 645 രൂപകൊണ്ടു മദ്യപിക്കുകയും വ്യഭിചരിക്കുകയും ചെയ്യുന്ന യുവാവു്. അയാള്‍ക്കു് അമ്മയ്ക്കു പണം അയച്ചുകൊടുക്കണമെന്നുണ്ടു്. പക്ഷേ ജീവിതത്തിന്റെ വൈരസ്യത്തില്‍നിന്നു രക്ഷ പ്രാപിക്കാനായി അയാള്‍ നിഷിദ്ധങ്ങളായ കൃത്യങ്ങളില്‍ വിലയം കൊള്ളുന്നു. അമ്മയ്ക്ക് അയച്ചു കൊടുക്കാനായി കരുതിവയ്ക്കുന്ന 150 രൂപ വ്യഭിചരിച്ചു തീര്‍ക്കുന്നു. അടുത്ത മാസത്തിലും ഇതുതന്നെ സംഭവിക്കുമെന്നു് സൂചിപ്പിച്ചുകൊണ്ടു് കഥാകാരന്‍ കഥ അവസാനിപ്പിക്കുന്നു. വികാരം കഥയുടെ അനുപേക്ഷണീയഘടകമാണു്. ആ വികാരം സാന്ദ്രത ആവഹിക്കുന്നതുംനന്നു്. പക്ഷേ, ആ സാന്ദ്രത ഒരു പരിധി ലംഘിച്ചാല്‍ അതിഭാവുകത്വമായി മാറും. അതിഭാവുകത്വം കലയുടെ ശത്രുവാണു്. ആര്‍ജ്ജവത്തിന്റെ ശത്രുവാണു്. കഥാകാരന്‍ അതു മനസ്സിലാക്കി സാന്ദ്രതയാര്‍ന്ന വികാരത്തെ പ്രഗല്ഭമായി ചിത്രീകരിക്കുന്നു. സമകാലിക ജീവിതത്തിന്റെ ഹൃദയസ്പര്‍ശിയായ ചിത്രമായിട്ടുണ്ടു് ശ്രീധരന്റെ ഈ ചെറുകഥ.

​​

* * *

​​ ജീവിതവൈരസ്യത്തിന്റെ കലാത്മകമായ സ്ഫുടീകരണമാണു് ഇവാന്‍ ഗൊണ്‍ചാറോഫിന്റെ Oblomov എന്ന നോവല്‍. മേശയില്‍ കൈമുട്ട് ഊന്നിവായിക്കാനെടുത്ത പുസ്തകത്തില്‍ തലചാരി ഇരിക്കുന്ന കഥാപാത്രത്തിന്റെ ചിത്രം നമ്മുടെ ആത്മാവിനെ പിടിച്ചു കുലുക്കും. കാവാഫിയുടെ ചേതോഹരങ്ങളായ കാവ്യങ്ങള്‍ക്കും ഈ ശക്തിയുണ്ടു്.

A month passes by, brings another month.
Easy to guess what lies ahead:
all of yesterday’s boredom.
And tomorrow ends up no longer like tomorrow.

[C.P. Cavafy — collected poems, Monotony. Translated by E. Keekey and P. Sherrard. 31-50]

കൃത്രിമത്വം

ഇന്ദ്രിയങ്ങള്‍ നല്‍കുന്ന ഹര്‍ഷോന്മാദത്തിനുവേണ്ടി ഭര്‍ത്താവിനെ സമീപിക്കുന്ന ഭാര്യയ്ക്കു് നൈരാശ്യമായിരിക്കും ഉണ്ടാവുക. കാരണം വിവാഹം കഴിഞ്ഞു് മൂന്നോ നാലോ ദിവസമേ അയാള്‍ക്കു് ആ ഹര്‍ഷോന്മാദം ഉളവാക്കാന്‍ കഴിയുകയുള്ളു എന്നതാണു്. ജീവിതം നിരാശതാ ജനകവും വൈരസ്യപൂര്‍ണ്ണവുമാണെന്നു കണ്ടു് അവള്‍ പല മാര്‍ഗ്ഗങ്ങള്‍ അംഗീകരിക്കുന്നു. (1) പതിവായി സിനിമയ്ക്കു പോകും. (2) ഒരു കൂട്ടുകാരിയെ തേടിയെടുത്തു് അവളോടൊരുമിച്ചു് മണിക്കൂറുകള്‍ കഴിച്ചുകൂട്ടും. (3) കുഞ്ഞുങ്ങളുണ്ടെങ്കില്‍ അവരെ പഠിപ്പിക്കുന്നതില്‍ മാത്രം വ്യാപൃതരാകും. (4) അടുത്ത വീട്ടില്‍ച്ചെന്നു് വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കും. (5) അവള്‍ മദ്ധ്യവയസ്കയായാല്‍, പേരക്കുട്ടിയെ താലോലിച്ചുകൊണ്ടു് ആഹ്ലാദിക്കും. (6) പ്രസംഗിക്കാന്‍ കഴിവുള്ളവളാണെങ്കില്‍ എന്നും വൈകിട്ടു സമ്മേളനങ്ങളില്‍ പങ്കുകൊള്ളാന്‍ പോകും. [ഇക്കൂട്ടരെ പുരുഷന്മാര്‍ ഭയപ്പെടണം. ജീവിത നൈരാശ്യം കൊണ്ടും ഭര്‍ത്താവിനോടുള്ള ദേഷ്യംകൊണ്ടുമാണു് ഇവര്‍ പ്രസംഗിക്കാന്‍ ഇറങ്ങുന്നതു്. അതുകൊണ്ടു് കൂടെ പ്രസംഗിക്കുന്ന പുരുഷന്മാരെ എതിര്‍ത്തും പുലഭ്യം പറഞ്ഞും ഇവര്‍ ഭര്‍ത്താവിനോടു തോന്നുന്ന ദേഷ്യത്തിനു ശമനം നല്കും.] രാജി എസ്.സിന്ധു മനോരാജ്യം വാരികയിലെഴുതിയ “പാവക്കുട്ടി” എന്ന കഥയില്‍ ഈ വിഭാഗത്തിലൊന്നും പെടാത്ത ഒരു ഭാര്യയെയാണു് നമ്മള്‍ കാണുക. ഭര്‍ത്താവു് അവളുടെ വ്യക്തിത്വം നശിപ്പിക്കുന്നു. അച്ഛനമ്മമാര്‍ അയാളുടെ വശംചേര്‍ന്നുനില്ക്കുന്നു. പെണ്ണുതകര്‍ന്നുപോകുന്നതിന്റെ ചിത്രം വരയ്ക്കാനാണു് രാജി എസ്. സിന്ധുവിന്റെ ശ്രമം. ഇമേജസിലൂടെ ആ തകര്‍ച്ചയെ ആലേഖനംചെയ്യാതെ വിവരണത്തില്‍ അഭിരമിക്കുകയാണു് അവര്‍. അവരുടെ വാക്യങ്ങളും കൃത്രിമങ്ങളാണു്: “ഭര്‍ത്താവിന്റെ പ്രതാപം വാങ്ങിക്കൊടുത്ത കുളിര്‍മ്മ കിടപ്പുമുറിയെ പൊതിഞ്ഞിരുന്നതിനാല്‍, വെളിയില്‍ തിളയ്ക്കുന്ന വെയിലിന്റെ കരങ്ങള്‍ക്കു് അവളെ സമീപിക്കാന്‍ കഴിഞ്ഞിരുന്നില്ല.” എന്നതു് ഒരു വാക്യം. ഏയര്‍കണ്ടിഷന്‍ ചെയ്ത മുറിയില്‍ ചൂടുതോന്നിയില്ല എന്നാണു് രാജി എസ്. സിന്ധുവിനു പറയാനുള്ളതു്. അതിനാണു് ഈ വക്രതയെല്ലാം Literary expression വേണമെങ്കില്‍ വളച്ചുകെട്ടിയാല്‍ അതുണ്ടാവുമോ? ‘അവള്‍ വീണവായിച്ചതു ഞാന്‍ കേട്ടു’ എന്നു് എനിക്കു പറയാം. അതിനുപകരമായി ‘കമ്പിയുടെ പരമാണുക്കളും വിരലിലെ പരമാണുക്കളും തമ്മില്‍ ആകര്‍ഷണവും വികര്‍ഷണവും ഉണ്ടായി ചില ശബ്ദതരംഗങ്ങള്‍ വായുവില്‍ വ്യാപിക്കുകയും അതു് എന്റെ ബാഹ്യശ്രോത്രത്തിലൂടെ കടന്നു് ആന്തര ശ്രോത്രത്തിലെത്തുകയും കോക്ലിയയെ ചലിപ്പിക്കുകയും സിലീയ എന്ന മൃദുരോമങ്ങളെ സ്പന്ദിപ്പിക്കുകയും ചെയ്തുകൊണ്ടു് സ്നായുക്കളിലൂടെ സഞ്ചരിച്ചു് മസ്തിഷ്കത്തില്‍ എത്തുമ്പോള്‍ ഹാ എന്തൊരു ആനന്ദാനുഭൂതി!” എന്നു പറഞ്ഞലോ? ഈ വിലക്ഷണവാക്യം സാഹിത്യമായി ഭവിക്കുമോ? ഭവിക്കും എന്നാണു് നമ്മുടെ കഥയെഴുത്തുകാരുടെ തെറ്റിദ്ധാരണ.

പി.ടി. ഉഷ

ചുട്ടുപഴുത്ത ഒരു ഇരുമ്പുകഷണം കൊടിലുകൊണ്ടെടുത്തു് ഉയര്‍ത്തിപ്പിടിക്കുന്നു വെന്നു കരുതു. നേരം കഴിയുമ്പോള്‍ അതിന്റെ ഉത്തപ്താവസ്ഥ മാറുന്നു. വലിയ ചൂടു്, ചെറിയചൂടു്, ചൂടില്ലാത്ത അവസ്ഥ എന്ന അവസ്ഥകള്‍ അതിനു ക്രമാനുഗതമായി ഉണ്ടാകുന്നു. ഒടുവില്‍ ഇരുമ്പുകഷണം നമുക്കു തൊടാമെന്നു മാത്രമല്ല തണുപ്പു് അനുഭവപ്പെടുകയും ചെയ്യും. അതേ സമയം അന്തരീക്ഷത്തിനു ചൂടേറും. ഇരുമ്പുകഷണത്തിന്റെ ഊര്‍ജ്ജം അന്തരീക്ഷത്തിനു പകര്‍ന്നു കിട്ടിയതുകൊണ്ടാണു് ഇതു സംഭവിക്കുന്നതു്. വീണ്ടും ഇരുമ്പുകഷണം പഴുപ്പിക്കാം. ചുട്ടുപഴുത്ത അവസ്ഥ, ധവളോജ്ജ്വലാവസ്ഥ ഇവയെല്ലാം അതിനു നല്കാം. ഇരുമ്പുകഷണത്തിന്റെ ഊര്‍ജ്ജത്തിന്റെ അളവനുസരിച്ചു് അന്തരീക്ഷത്തിനും ഊര്‍ജ്ജം ലഭിക്കും. പി.ടി. ഉഷ എന്ന ഓട്ടക്കാരി ഊര്‍ജ്ജം എത്രകണ്ടു സംഭരിച്ചു് ഓടുന്നുവോ അത്രകണ്ടു് പ്രേക്ഷകര്‍ ആഹ്ലാദിക്കുന്നു. ആ യുവതി പ്രസരിപ്പിക്കുന്ന ഊര്‍ജ്ജം പകര്‍ന്നുകിട്ടുന്ന ജനങ്ങള്‍ ഇളകിമറിയുന്നു. അതേസമയം വ്യക്തിയെന്ന നിലയില്‍ ആ ചെറുപ്പക്കാരി നശിക്കുകയാണു്. ഒരു ഇരുമ്പുകഷണത്തെ എത്രകാലം വൈറ്റ്ഹോട്ട് ആക്കാം? അല്ലെങ്കില്‍ റെഡ്ഹോട്ട് ആക്കാം? കുറെക്കഴിയുമ്പോള്‍ പരമാണുക്കള്‍ തകരുകയില്ലേ? സങ്കീര്‍ണ്ണവും ചൈതന്യാത്മകവുമായ മനുഷ്യശരീരം ഇതിനെക്കാളൊക്കെ വളരെ വേഗം തകര്‍ന്നുപോകും. പി.ടി. ഉഷയ്ക്കു് സ്വര്‍ണ്ണമെഡല്‍ കിട്ടാത്തതില്‍ കണ്ണീരൊഴുക്കിയവര്‍ ധാരാളം. ആ യുവതി സ്ത്രീത്വം നശിപ്പിച്ചു് തകര്‍ന്നിടിയുന്നതില്‍ എനിക്കു വല്ലായ്മ. മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ ഉഷയുടെ ചിത്രം കവര്‍പേജില്‍ കണ്ടപ്പോള്‍ ഇത്രയും കുറിക്കണമെന്നു തോന്നി. സ്പോര്‍ട്സില്‍ “സ്വര്‍ണ്ണം കൊയ്യുന്നതും” മറ്റും വലിയ കാര്യമല്ല. അതു് അഭിമാനമല്ല, ദുരഭിമാനമാണു്. എത്രയെത്രപേര്‍ ഇതിനകം സ്വര്‍ണ്ണംകൊയ്തു? അവരുടെ പേരുകള്‍ പോലും നമ്മള്‍ ഓര്‍മ്മിക്കുന്നില്ല. പ്രകൃതി നല്കിയ ശരീരത്തെ പരിരക്ഷിച്ചു്, സ്ത്രീത്വം നശിപ്പിക്കാതെ ജീവിക്കുന്നതാണു് ഉത്കൃഷ്ടമായിട്ടുള്ളതു്. മദ്വചനങ്ങള്‍ക്കു മാര്‍ദ്ദവമില്ലെങ്കില്‍ ഉദ്ദേശ്യ ശുദ്ധിയാല്‍ മാപ്പു് നല്കിന്‍.

​​

* * *

​​ ഈ ലോകത്തു് ഞാനേറ്റവും വെറുക്കുന്നതു് പെര്‍ഫ്യൂമാണു്. ദുബായിയില്‍ നിന്നു വന്ന ഒരു സ്നേഹിതന്‍ ഒരു കുപ്പി ‘സെന്റ്’ കൊണ്ടുതന്നു. സ്നേഹിതനെ വേദനിപ്പിക്കരുതല്ലോ എന്നു കരുതി ഞാനതു സ്വീകരിച്ചു. മേശപ്പുറത്തുവച്ചിരുന്ന ആ സെന്റ് കുപ്പി ആരോ തുറന്നു വച്ചു. വീടാകെ മണം. തല്‍ക്കാലത്തേക്കു വൈഷമ്യവും തലവേദനയും, കുറെക്കഴിഞ്ഞപ്പോള്‍ സൗരഭ്യം ഇല്ലാതായി. കുപ്പി മണപ്പിച്ചു നോക്കിയപ്പോള്‍ അതിനകത്തെ ദ്രാവകത്തിനും മണമില്ല. പ്രകൃതിനിയമം!

സ്വാഭാവിക പരിണാമം

മിഹായീല്‍ ഷൊലൊഹോഫിന്റെ (Mikhail Sholokhov) ചേതോഹരമായ കഥയാണു് Fate of Man. ജര്‍മ്മന്‍ പട്ടാളക്കാരുടെ തടവുകാരനായിരുന്ന അയാള്‍ രക്ഷപ്പെട്ടു നാട്ടിലെത്തുന്നു. വഴിക്കുവച്ചു് അച്ഛനും അമ്മയും ഇല്ലാത്ത ഒരു കൊച്ചുകുട്ടിയെ അയാള്‍ കണ്ടു. അയാള്‍ അവനെ കൂട്ടിക്കൊണ്ടുപോന്നു. അടുത്തദിവസം ചിന്താമഗ്നനായിരുന്ന ആ കൊച്ചുകുട്ടിയോടു് അയാള്‍ ചോദിച്ചു: “മോനേ നീ എന്താണു വിചാരിക്കുന്നതു്?” കുട്ടി: “അച്ഛന്റെ ലതര്‍കോട്ട് എവിടെ?” ജീവിതത്തിലൊരിക്കലും അയാള്‍ക്കു ലതര്‍ കോട്ട് ഉണ്ടായിരുന്നില്ല. കുട്ടിയുടെ അച്ഛനു് — ജര്‍മ്മന്‍കാര്‍ കൊന്നുകളഞ്ഞ അച്ഛനു് — അതുണ്ടായിരുന്നു. അതു മനസ്സിലാക്കി അയാള്‍ പറഞ്ഞു: “ഞാന്‍ അതു വേറോണിഷ് പട്ടണത്തിലെവിടെയോ കളഞ്ഞു മോനേ.” കുട്ടി വീണ്ടും ചോദിച്ചു. അച്ഛന്‍ എന്നെ കണ്ടുപിടിക്കാന്‍ ഇത്രയും വൈകിയതെന്തു്?” അയാള്‍: “മോനേ നിന്നെ ഞാന്‍ ജര്‍മ്മനിയിലും പോളണ്ടിലും ബൈലോ റഷ്യയിലും നോക്കി. കണ്ടുകിട്ടിയതു് യൂറിയൂപിന്‍സ്കില്‍ വച്ചു്.” അന്യന്റെ കുഞ്ഞിനെ തന്റെ കുഞ്ഞായിക്കരുതിയുള്ള ഈ പ്രസ്താവം തികച്ചും സ്വാഭാവികമായിരിക്കുന്നു. ഈ പരകോടിയില്‍ ചെന്നു് ചേരത്തക്കവിധത്തില്‍ ഷൊലൊഹോഫ് കഥ പറഞ്ഞിരിക്കുന്നു.

ഗള്‍ഫ് രാജ്യത്തുപോയ അലക്കുകാരന്‍ രാജുവിനെ കാണുന്നില്ല. അങ്ങോട്ടേക്കു പോകുന്ന ഓരോ വ്യക്തിയോടും അയാളെ കണ്ടുപിടിക്കാന്‍ ഒരുത്തന്‍ അപേക്ഷിക്കുന്നു. രാജുവിന്റെ അമ്മ മരണശയ്യയിലാണു്. ഈ അഭ്യര്‍ത്ഥന കേട്ടു ഒരു യാത്രക്കാരന്റെ മനസ്സലിയുന്നു. രാജുവിന്റെ അമ്മയെ സമാശ്വസിപ്പിക്കാനായി അയാള്‍ പോകാന്‍ സന്നദ്ധനാകുന്നു. “‍ഞാനാണു രാജു. നിങ്ങളാണു രാജു” എന്നാണു് അയാള്‍ പറയുക. ഗള്‍ഫ് രാജ്യത്തുപോകുന്ന പലരെയും കാണാതെയാകുന്നു. അവരുടെയെല്ലാം പ്രതിനിധിയാണു് രാജു. അഭ്യര്‍ത്ഥന കേള്‍ക്കുന്നവന്‍ രാജുവായി മാറുന്നതു് മരിക്കാന്‍കിടക്കുന്ന അമ്മയെ ആശ്വസിപ്പിക്കാനാണു്. ഈ മാറ്റം അസ്വാഭാവികമായിരിക്കുന്നതിനു ഹേതു കഥാകാരനായ നൂറൂല്‍ അമീനു് കഥയെഴുതാന്‍ അറിഞ്ഞുകൂടാ എന്നതുതന്നെ (കുങ്കുമത്തിലെ ‘നിന്നെയും തേടി’ എന്ന കഥ). കഴിഞ്ഞ സംഭവങ്ങളുടെയെല്ലാം സ്വാഭാവികപരിണാമമാണു് ഷൊലൊഹോഫിന്റെ കഥയിലുള്ളതു്. നൂറൂല്‍ അമീന്റെ കഥയില്‍ ആ സ്വാഭാവികപരിണാമമില്ല. അതിനാല്‍ അതൊരു പരാജയം മാത്രം.

​​

* * *

​​ അരയന്നങ്ങള്‍ മരിക്കുന്നതിനു മുന്‍പു പാടുന്നു. ചിലയാളുകള്‍ പാടുന്നതിനു മുന്‍പു മരിച്ചാല്‍ അതു ചീത്തക്കാര്യമായിരിക്കില്ല — കോള്‍റിജ്ജ്.

കണ്ടിഷന്‍ഡ് റിഫ്ളെക്സ്

സര്‍. സി.പി. രാമസ്വാമി അയ്യരുടെ കിരാതഭരണം തിരുവിതാംകൂറില്‍ നടക്കുന്ന കാലം. ജനങ്ങള്‍ ഒറ്റക്കെട്ടായി അദ്ദേഹത്തെ എതിര്‍ത്തു. പക്ഷേ സത്യനേശന്‍ എന്നൊരുമാന്യന്‍ സി.പി. യെ അനുകൂലിച്ചുകൊണ്ടു് ഒരു പത്രം പ്രസിദ്ധപ്പെടുത്തിയിരുന്നു. ജനരോഷം ആളിക്കത്തുകയാണു്. എങ്കിലും ധീരനായ സത്യനേശന്‍ ആരെയും വകവച്ചിരുന്നില്ല. സ്ഥൂല ഗാത്രമുള്ള അദ്ദേഹം ഒരു പേടിയുംകൂടാതെ റോഡിലൂടെ നടക്കും. ആരു ഭര്‍ത്സിച്ചാലും ക്ഷോഭിക്കില്ല. സി.പി. രാമസ്വാമി അയ്യര്‍ പരാജയപ്പെട്ടിട്ടും സത്യനേശന്‍ ആദ്യകാലത്തെ വിശ്വാസങ്ങളില്‍ ഉറച്ചുനിന്നു. എനിക്കു് അദ്ദേഹത്തെ ബഹുമാനമാണു്. ഇ.എം. ശങ്കരന്‍നമ്പൂതിരിപ്പാടു് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മാര്‍ക്സിസ്റ്റായും അച്ചുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ വലതുപക്ഷ കമ്മ്യൂണിസ്റ്റായും കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ കോണ്‍ഗ്രസ്സുകാരനായും ഭാവിക്കുന്ന ഒരു വ്യക്തിയോടു താരതമ്യപ്പെടുത്തിയാല്‍ സത്യനേശന്‍ പുരുഷരത്നമാണു്. സവിശേഷതയാര്‍ന്ന രാഷ്ട്രീയ സിദ്ധാന്തങ്ങളാല്‍ ‘പ്രീ കണ്ടിഷന്‍’ ചെയ്യപ്പെട്ട ആളായിരുന്നു അദ്ദേഹം. സാഹിത്യത്തിലുമുണ്ടു് ഈ പ്രീ കണ്ടിഷനിങ്. വിശ്വസാഹിത്യം വായിച്ചു വായിച്ചു് ഞാന്‍ ആ വിധത്തില്‍ ‘കണ്ടിഷന്‍ഡ്’ ആയിപ്പോയി — വ്യവസ്ഥീകൃത സ്വാഭാവമുള്ളവനായിപ്പോയി. കാളിദാസന്റെയും മാഘന്റെയും കൃതികള്‍മാത്രം വായിക്കുന്ന സംസ്കൃതക്കാരനുമുണ്ടു്. ഈ വിധത്തില്‍ ഒരു കണ്ടിഷനിങ് മാതൃഭൂമിവാരികയിലും കലാകൗമുദിയിലും ദീപിക ആഴ്ചപ്പതിപ്പിലും മനോരമ ആഴ്ചപ്പതിലും എഴുതുന്നവര്‍ക്കു് വ്യത്യസ്തങ്ങളായ ‘കണ്ടിഷനിങ്’ ഉണ്ടാകും. ദേശാഭിമാനി വാരികയില്‍ എഴുതുന്നവര്‍ക്കു് ഇവയില്‍ നിന്നെല്ലാം വിഭിന്നമായ കണ്ടിഷനിങ് ആണുള്ളതു്. എന്‍. കെ. ദേശം ദേശാഭിമാനി വാരികയിലെഴുതിയ “സഹസ്രകവചന്‍” എന്ന കാവ്യത്തില്‍ നിന്നു് ഒരുഭാഗം ഉദ്ധരിക്കട്ടെ:

“അവാര്‍ഡു തുണ്ടിനാല്‍, കുരയ്ക്കും വിപ്ലവ
കവികളെയവന്‍ വിലയ്ക്കുവാങ്ങുന്നു;
മദംപൊട്ടുമുച്ഛൃംഖല ബലങ്ങളെ
മയക്കുന്നു വശ്യമരുന്നിന്‍ വീര്യത്താല്‍;
അടിപ്പെടാത്ത ധിക്കൃതികളെയടി-
ച്ചൊതുക്കുവാന്‍ കൂലിപ്പടയെപ്പോറ്റുന്നു.
നിരോധനാജ്ഞയായ്, നികുതിയായ്ക്കരി
നിയമമായ്, ഹിംസാനിരതനീതിയായ്,
കഴുമരങ്ങളായ്, പ്പുരോഗതിയുടെ
വഴിയടച്ചവന്‍ വളര്‍ന്നുനില്ക്കുന്നു.
തിരുത്തിമാര്‍ക്കുകള്‍ പെരുക്കി, പ്പുത്രനെ
മെഡിക്കല്‍കോളേജിലയയ്ക്കുന്നു:”

ഇതിലെ ഓരോ പ്രസ്താവവും സത്യത്തില്‍ സത്യം. അതുകൊണ്ടു് ഞാന്‍ എന്‍. കെ. ദേശത്തെ സവിനയം അഭിനന്ദിക്കുന്നു. പക്ഷേ ഒന്നുമാത്രം ഇതിനില്ല; കവിത. പ്രീ കണ്ടിഷനിങ്ങിന്റെ ഫലമാണു് മേശപ്പുറത്തുകയറിനിന്നുള്ള ഈ മൈതാനപ്രസംഗം. ഇടിവെട്ടുമ്പോള്‍ അച്ഛന്‍ പേടിച്ചാല്‍ കൊച്ചുമകനും പേടിക്കും. അച്ഛന്‍ ധീരനായിനിന്നാല്‍ കൊച്ചുമകനും ധീരനായി നില്ക്കും. അതാണു് കണ്ടിഷനിങ്. തങ്ങള്‍ എഴുതുന്ന വാരികയുടെ പോളിസിക്കുചേര്‍ന്ന മട്ടില്‍ കവികള്‍ കണ്ടിഷന്‍ഡ് ആയിപ്പോയാല്‍ ഇങ്ങനെ മാത്രമേ എഴുതാന്‍ പറ്റൂ.

​​

* * *

​​ ഈ ലേഖനമെഴുതുന്ന ആള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധനല്ല. എങ്കിലും കണ്ടിഷനിങ്ങിന്റെ സ്വഭാവം വ്യക്തമാക്കാന്‍ ഒരു നേരമ്പോക്കു് എടുത്തെഴുതുന്നു. പലരും കേട്ടിരിക്കാനിടയുള്ള ഒരു നേരമ്പോക്കു്. അമേരിക്കയിലെ ഒരു പട്ടണത്തില്‍ വച്ചു് അവിടത്തെ ഒരു ശ്വാനന്‍ റഷ്യയില്‍നിന്നു് എത്തിയ മറ്റൊരു ശ്വാനനെ കണ്ടു.

അമേരിക്കന്‍പട്ടി ചോദിച്ചു: “അമേരിക്ക ഇഷ്ടപ്പെട്ടോ?” റഷ്യന്‍പട്ടി മറുപടി നല്കി:

“റഷ്യയില്‍ വൊഡ്കയില്‍ മുക്കിയ എല്ലിന്‍കഷണങ്ങളാണു് ഞാന്‍ തിന്നുന്നതു്. കമ്പിളിവിരിച്ച ശ്വാനഭവനമുണ്ടെനിക്കു്. സൈബീരിയയിലെ തടികൊണ്ടാണു് എന്റെ ഭവനം ഉണ്ടാക്കിയിട്ടുള്ളതു്.”

അമേരിക്കന്‍പട്ടി: പിന്നെ താങ്കളെന്തിനു് ഇവിടെ വന്നു?

റഷ്യന്‍പട്ടി: വല്ലപ്പോഴും എനിക്കൊന്നു കുരയ്ക്കണം.

മരണം

ആസ്ട്രിയന്‍ കവിയും നാടകകര്‍ത്താവുമായ ഹൂഗോ ഹൊഫ്മാന്‍സ്താലിന്റെ Hugo Von Hofmannsthal, 1874–1929) Death and the Fool എന്ന നാടകം വിഖ്യാതമാണു്. ജീവിതത്തിന്റെ ശൂന്യത മരണത്തില്‍നിന്നുതന്നെ ക്ലോഡിയോ എന്ന പ്രഭു മനസ്സിലാക്കുന്നതാണു് ഈ നാടകത്തിലെ പ്രമേയം. അര്‍ത്ഥ ശൂന്യമായ കലാസപര്യയില്‍ മുഴുകി ജീവിതം വ്യര്‍ത്ഥമാക്കിയ ക്ലോഡിയോക്കു് ജീവിതമെന്താണെന്നു മരണം (മരണം കഥാപാത്രമാണു് ഈ നാടകത്തില്‍) പഠിപ്പിച്ചുകൊടുക്കുന്നു.

So from the dream of life I now may wake
Cloyed with emotion, to death’s wakefulness

എന്നു പറഞ്ഞുകൊണ്ടു് അയാള്‍ മരണത്തിന്റെ കാല്ക്കല്‍ മരിച്ചുവീഴുന്നു. (Death & the Fool. Translated by Michael Hamburger, Page 166. Masters of Modern Drama, A Random House Book, $19.95.)

കെ.പി. അബൂബക്കര്‍ മരണത്തെ പ്രതിപാദ്യവിഷയമായി സ്വീകരിച്ചു രചിച്ച “ജീവിച്ചിരിക്കുന്നവന്റെ ശവപ്പെട്ടി” എന്ന കഥ (ചന്ദ്രിക ആഴ്ചപ്പതിപ്പു്) മരണത്തിലേക്കുനടന്നു് അടുക്കുന്ന മനുഷ്യന്റെ നിസ്സഹായാവസ്ഥയെ അഭിനന്ദനാര്‍ഹമായി ചിത്രീകരിക്കുന്നു. മരണത്തെക്കുറിച്ചു മറ്റൊരു സങ്കല്പം.

​​

* * *

​​ കുട്ടിക്കൃഷ്ണമാരാര്‍ ഒരിക്കല്‍ എന്നോടു ചോദിച്ചു: “തിരുവിതാംകൂറിലുള്ളവര്‍ക്കു് നിരാശയല്ലേഉള്ളു നിരാശതയില്ലല്ലോ?” എന്റെ മറുപടി: “അതേ കഴിയുന്നിടത്തോളം അക്ഷരങ്ങള്‍ കുറയ്ക്കണമെന്നു് അങ്ങുതന്നെ ‘മലയാള ശൈലി’യില്‍ എഴുതിയിട്ടില്ലേ?” ഞാനങ്ങനെ പറഞ്ഞെങ്കിലും കുട്ടിക്കൃഷ്ണമാരാരുടെ പരിഹാസത്തില്‍ അര്‍ത്ഥമുണ്ടു്. നിരാശന്‍ = ആശയറ്റവന്‍; നിരാശാ = ആശയറ്റവള്‍; അവരുടെ ഭാവം നിരാശത അല്ലെങ്കില്‍ നൈരാശ്യം (തടസ്ഥം നൈരാശ്യാദപി ചകലുഷം… ഉത്തരരാമചരിത്രം 3-13).