close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 08 18


സാഹിത്യവാരഫലം
Mkn-15.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 08 18
ലക്കം 518
മുൻലക്കം 1985 08 11
പിൻലക്കം 1985 08 25
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ബക്കറ്റ്, ബോര്‍ഹേസ് ഇവരുടെ രചനകള്‍ക്കുള്ള ധര്‍മ്മങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു വാള്‍ട്ടര്‍ അബിഷിന്റെ രചനകളെന്നു നിരൂപകര്‍ അഭിപ്രായപ്പെടുന്നു. ആസ്ട്രിയയില്‍ ജനിച്ചു് ചൈനയില്‍ വളര്‍ന്ന അമേരിക്കന്‍ സാഹിത്യകാരനാണു് അദ്ദേഹം. പോസ്റ്റ് മോഡേണിസത്തിന്റെ ഉദ്ഘോഷകനായി അബിഷ് അറിയപ്പെടുന്നു. Alphabetical Africa, Minds meet, How German Is It, In the Future Perfect ഇവയാണു് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികള്‍. ഈ ലേഖകന്‍ ഒടുവില്‍പ്പറഞ്ഞ കഥാസമാഹാരം വായിച്ചു. പ്രതിഭാശാലികള്‍ ഏതു് ‘ഇസം’ കൈകാര്യം ചെയ്താലും അതു ചേതോഹരമായിത്തീരും എന്ന സത്യം മനസ്സിലാക്കുകയും ചെയ്തു. ഈ സമാഹാരഗ്രന്ഥത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥ The English Garden എന്നതാണു്. ഒരമേരിക്കന്‍ എഴുത്തുകാരന്‍ ജര്‍മ്മനിയിലെ ബ്രുംഹോള്‍റ്റ്ഷ്റ്റൈൻ നഗരത്തിലെത്തുന്നു. ജര്‍മ്മന്‍ സാഹിത്യകാരനായ ഔസിനെ ടെലിവിഷനിലൂടെ ഇന്റര്‍വ്യു ചെയ്യുകയാണു് അദ്ദേഹത്തിന്റെ ലക്ഷ്യം. മുന്‍പു് തടങ്കല്‍പ്പാളയമായിരുന്ന സ്ഥലത്തു് പുതുതായി ഒരു നഗരം നിര്‍മ്മിച്ചതാണു ബ്രുംഹോള്‍റ്റ്ഷ്റ്റൈന്‍. ഒരു കളറിങ് ബുക്കുമായിട്ടാണു് അമേരിക്കന്‍ സാഹിത്യകാരന്റെ വരവു്. ചായപ്പെന്‍സില്‍കൊണ്ടു് അതിലെ വിവിധ രൂപങ്ങളില്‍ ചായമിട്ടുകഴിഞ്ഞാല്‍ എല്ലാം ജര്‍മ്മന്‍ മുഖങ്ങളാകും. അതൊരു ജര്‍മ്മന്‍ കളറിങ് ബുക്കാണു്. ചായപ്പെന്‍സിലുകളും ജര്‍മ്മനിയില്‍ ഉണ്ടാക്കിയതുതന്നെ. അമേരിക്കയിലോ ഫ്രാന്‍സിലോ ജപ്പാനിലോ ഉണ്ടാക്കിയ ചായപ്പെന്‍സിലുകളാണു് അവയെന്നു തോന്നും.

ബ്രുംഹോള്‍റ്റ്ഷ്റ്റൈന്‍ പട്ടണത്തിലെത്തിയ അമേരിക്കന്‍ എഴുത്തുകാരന്‍ ഔസ് എന്ന ജര്‍മ്മന്‍ സാഹിത്യകാരനുമായി കൂടിക്കാഴ്ചനടത്തി. അവിടത്തെ ലൈബ്രറിയില്‍ ജോലിയുള്ള ഒരു ചെറുപ്പക്കാരിയുമായി അയാള്‍ പരിചയപ്പെട്ടു. അവളോടുകൂടി ഉറങ്ങി. അവള്‍ നഗരത്തിന്റെ മേയറുടെയും അയാളുടെ ഭാര്യയുടെയും കൂട്ടുകാരിയാണു്. അമേരിക്കനെഴുത്തുകാരന്‍ മേയറോടു ചോദിച്ചു: “[ഇവിടെ] ആളുകള്‍ എപ്പോഴെങ്കിലും അപ്രത്യക്ഷരാകാറുണ്ടോ?” “അപ്രത്യക്ഷരാകുകയോ?” മേയര്‍ക്കു് അദ്ഭുതം. അമേരിക്കയില്‍ ആളുകള്‍ കൂടക്കൂടെ അപ്രത്യക്ഷരാകുന്നുണ്ടു്. പുരുഷനോ, സ്ത്രീയോ ഒരു പാക്കറ്റ് സിഗററ്റ് വാങ്ങാന്‍ പോകുന്നു. പിന്നീടു് ആ ആളിനെ കാണുന്നതേയില്ല.” “എന്തുകൊണ്ടു്?” മേയറുടെ ഭാര്യചോദിച്ചു. “ഒരുപക്ഷേ അവര്‍ നിരാശരായിരിക്കാം” എന്നു ലൈബ്രറിയിലെ യുവതി പറഞ്ഞു.

കഥയുടെ പര്യവസാനത്തില്‍ യുവതിയെയും കാണാതെയാകുന്നു. താന്‍ കൊണ്ടുവന്ന കളറിങ്ബുക്കും ചായപ്പെന്‍സില്ലുകളുമായി അമേരിക്കനെഴുത്തുകാരന്‍ തിരിച്ചുപോകുന്നു. ചായമിടാനുള്ള പുസ്തകവും പെന്‍സിലുകളും പ്രതിരൂപാത്മകങ്ങളായ വസ്തുക്കളാണു്. പുസ്തകത്തിലുള്ള വര്‍ണ്ണരഹിതങ്ങളായ പടങ്ങളില്‍ ചായം തേച്ചുകഴിയുമ്പോള്‍ അവ ജര്‍മ്മനിയിലെ ആളുകളെപ്പോലെയാകുമെന്നാണു് അമേരിക്കക്കാരന്റെ വിശ്വാസം. അങ്ങനെ ജര്‍മ്മനി എന്താണെന്നു മനസ്സിലാക്കാന്‍ സാധിക്കുമെന്നു് അയാള്‍ വിചാരിക്കുന്നു. പക്ഷേ, അപരിചിതമായ ആ നാടിനെ മനസ്സിലാക്കാതെ അയാള്‍ തിരിച്ചു പോകുകയാണു്.

വസ്തുക്കളുടെ സ്വഭാവമന്വേഷിച്ച ഒരു തത്ത്വചിന്തകന്റെ — ബ്രുംഹോള്‍റ്റിന്റെ — പേരില്‍ നിര്‍മ്മിച്ച പട്ടണമാണു് ബ്രുംഹോള്‍റ്റ് ഷ്റ്റൈന്‍. രൂപംകൊണ്ടു് വസ്തുവിനെ മനസ്സിലാക്കാന്‍ കഴിയുമോ? മറ്റൊരു ബുക്കിലെ മനുഷ്യ രൂപങ്ങളില്‍ ചായം തേച്ചാല്‍ ജര്‍മ്മനിയെ മനസ്സിലാക്കാന്‍ കഴിയുമോ? ഇല്ല എന്നാണു് അബിഷിന്റെ ഉത്തരം. അപരിചിതമായതു് അപരിചിതമായിത്തന്നെ ഇരിക്കും. ജര്‍മ്മന്‍ ജനതയുടെ മനസ്സില്‍നിന്നു് ജൂതനാശനം മാഞ്ഞുപോയിട്ടില്ലെങ്കില്‍ അമേരിക്കന്‍ ജനതയുടെ മനസ്സില്‍നിന്നും അതിനു സദൃശങ്ങളായ നൃശംസതകള്‍ മാഞ്ഞുപോയിട്ടില്ല. അമേരിക്കയില്‍ ആളുകള്‍ ഒരു കാരണവും കൂടാതെ അപ്രത്യക്ഷരാകുന്നെങ്കില്‍ ജര്‍മ്മനിയിലും അതുതന്നെ സംഭവിക്കുന്നു. രൂപത്തിലൂടെ — വാക്കിലൂടെ — വസ്തുവിനെ ഗ്രഹിക്കാന്‍ പ്രയാസവും. ഇക്കഥ വായിക്കുന്നതു് — അബിഷിന്റെ മറ്റെല്ലാക്കഥകളും വായിക്കുന്നതു് — മഹനീയമായ അനുഭവമാണു്.

അണിയാത്ത ആഭരണം

വാക്കിലൂടെ വസ്തുവിനെ ഗ്രഹിക്കാന്‍ പ്രയാസമാണെന്നു കുങ്കുമം വാരികയിലെ ‘ഗാഥകള്‍ പാടുന്ന ആലിലകള്‍’ എന്ന ചെറുകഥയും തെളിയിക്കുന്നു. ആഭരണക്കടകളിലെ കണ്ണാടിപ്പെട്ടികളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതുപോലെ കുങ്കുമത്തിന്റെ രണ്ടു മൂന്നു പുറങ്ങളില്‍ പി.കെ. നന്ദനവര്‍മ്മ കുറെ മനോഹരങ്ങളായ പദങ്ങള്‍ നിരത്തിവയ്ക്കുന്നു. രാജാവു് അമരനാഥനെ വിളിച്ചു് തന്റെ ജീവിതരഹസ്യങ്ങളാകെ അറിയിച്ചു. അക്കൂട്ടത്തില്‍ അമരനാഥന്റെ പ്രേമഭാജനത്തോടു് ബന്ധമുണ്ടെന്ന രഹസ്യവും പകര്‍ന്നുകൊടുത്തു. ദുഃഖം സഹിക്കാനാവാതെ അമരനാഥന്‍ ആത്മഹത്യ ചെയ്തുപോലും. പഴഞ്ചനില്‍ പഴഞ്ചനായ ഈ വിഷയം ഒരു സാങ്കല്പികലോകവും പ്രദര്‍ശിപ്പിക്കാതെ, ഒരു ഭാവനാത്മകലോകവും ആവിഷ്കരിക്കാതെ നിശ്ചേതനത്വമാര്‍ന്നു മലര്‍ന്നുകിടക്കുന്നു; പട്ടും കച്ചയും പ്രതീക്ഷിച്ചു്. വാക്കുകളും വസ്തുക്കളും അന്യോന്യം ബന്ധപ്പെട്ടവയാണു്. ഒരു വാക്കെടുത്തിടുമ്പോള്‍ വസ്തു ചലനംകൊള്ളണം. ചലിക്കുന്ന വസ്തുക്കളെ നമ്മള്‍ കാണും. ആഭരണക്കടയിലെ നെക്ക്ലസ് എടുത്തു് സുന്ദരി ഗളനാളത്തില്‍ ചേര്‍ക്കുമ്പോള്‍ ആ സ്വര്‍ണ്ണാഭരണത്തിനു് ‘അര്‍ത്ഥ’മുണ്ടാകുന്നു. കാന്തിയുണ്ടാകുന്നു. നന്ദനവര്‍മ്മ എടുത്തു താഴെ വയ്ക്കുന്ന പദങ്ങളാകുന്ന ആഭരണങ്ങള്‍ കഴുത്തില്‍ ചേര്‍ക്കാന്‍ ആരുമില്ല. നിരാശരായി വായനക്കാര്‍ എഴുന്നേറ്റു പോകുമ്പോള്‍ കഥാകാരന്‍ അവയെടുത്തു വീണ്ടും കണ്ണാടി അലമാരിക്കുള്ളില്‍ വയ്ക്കുന്നു. നിഷ്പ്രയോജനമായ പ്രവര്‍ത്തനം. ഈ അലങ്കാരപ്രയോഗം ആശയാവിഷ്കാരത്തിനു് അസമര്‍ത്ഥമാണെന്നു വായനക്കാര്‍ക്കു തോന്നുന്നുണ്ടോ? എങ്കില്‍ വ്യക്തമായിപ്പറയാം. കഥയ്ക്കുവാക്കുകളല്ലാതെ ഭാവശില്പമില്ല. ആശയത്തിന്റെ ചാരുതയില്ല. സാഹിത്യ രചനകളില്‍ എപ്പോഴുമുണ്ടായിരിക്കേണ്ട ഇമേജുകള്‍ ഇല്ല.

* * *

വാള്‍ട്ടര്‍ അബിഷ് Minds Meet എന്ന ഫിക്‍ഷനില്‍ എഴുതിയ ചില വാക്യങ്ങള്‍ In the future Perfect എന്ന ഗ്രന്ഥത്തില്‍ അവതാരികയെഴുതിയ വിശ്രുത നിരൂപകന്‍ മല്‍കം ബ്രഡ്ബറി ഉദ്ധരിക്കുന്നുണ്ടു്:

When a word is not understood, the person using it is obliged to spell it aloud…In the more rural sections of the U.S. people do not resort to spelling difficult words.. Instead they plunge a V-shaped knife into the other fella, who moans, “Ohhh” O also happens to be the fifteenth letter in the alphabet. For some reason it is often used by insecure people.

നമ്മുടെ കഥാകാരന്മാര്‍ ഉറപ്പില്ലാത്തവരാണു്.

വായ്പുണ്ണ്

എന്റെ കുട്ടിക്കാലത്തു് ചലച്ചിത്രതാരം അശോക്കുമാര്‍ എന്റെ ആരാദ്ധ്യപുരുഷനായിരുന്നു. മേഘത്തെ നോക്കി “ആരേ ബാദല്‍ ധീരേ ധീരേ ജാ; മര ബുല്‍ബുല്‍ സോ രഹാ ഹേ” എന്നു് അദ്ദേഹം പാടുന്നതും മറ്റും ഇന്നും എന്റെ ആന്തരശ്രോത്രം കേള്‍ക്കുന്നു. കാളവണ്ടിയോടിക്കുന്ന അദ്ദേഹം ഒരു വൈയ്ക്കോല്‍ നാരു കടിച്ചുകൊണ്ടു് പാടുന്നതും ഞാന്‍ കേള്‍ക്കുന്നു. ഇന്നു് അശോക്കുമാര്‍ വായ്പുണ്ണോടുകൂടി ടെലിവിഷനില്‍ പ്രത്യക്ഷനാകുമ്പോള്‍ — മിക്കവാറും ദിവസങ്ങളില്‍ പ്രത്യക്ഷനാകുമ്പോള്‍ — എനിക്കു വെറുപ്പു് ഉണ്ടാകുന്നു. ഞാൻ ആ ഉപകരണത്തിന്റെ മുന്‍പില്‍നിന്നു് എഴുന്നേറ്റു പോകുന്നു. ഒരു പ്രായമൊക്കെയായാല്‍ മനുഷ്യര്‍ ഒതുങ്ങണം. സാന്നിദ്ധ്യംകൊണ്ടു് മനുഷ്യരെ ക്ലേശിപ്പിക്കരുതു്. മനോരമ ആഴ്ചപ്പതിപ്പില്‍ സണ്ണിമറ്റക്കര എഴുതിയ ‘സ്വപ്നങ്ങളിലെ സ്വര്‍ഗ്ഗം’ എന്ന ചെറുകഥ പഴകിയ വായ്പുണ്ണാണു്. അതു് കാണാന്‍ പ്രയാസം. ദരിദ്രനായിരുന്ന ഒരുത്തന്‍ ഭാര്യയുടെ ഉപദേശമനുസരിച്ചു് കൈക്കൂലിവാങ്ങി ധനികനാകുന്നു. മനഃസാക്ഷിക്കുത്തുകൊണ്ടു് സ്വപ്നങ്ങള്‍ കാണുന്നു. ഒടുവിലങ്ങു് ചാകുകയും ചെയ്യുന്നു. ഇമേജുകളില്ലാത്ത വെറും ചിന്തയാണു് ഈ ചെറുകഥ. ഭാവനയാണു് ഇമേജ് സൃഷ്ടിക്കുന്നതു്. റൊമാന്‍സിനോടു് ബന്ധപ്പെട്ട ഇമേജുകള്‍ സി.വി. രാമന്‍പിള്ളയും ചന്തുമേനോനും സൃഷ്ടിച്ചു. യാഥാതഥ്യത്തോടു ബന്ധപ്പെട്ട ഇമേജുകളാണു് തകഴിയുടെയും കേശവദേവിന്റെയും കൃതികള്‍. സണ്ണി മറ്റക്കരയ്ക്കു് ഭാവനയില്ലാത്തതുകൊണ്ടു് ഇമേജ്സൃഷ്ടിക്കു് കഴിയുന്നില്ല. അതുകൊണ്ടു് അദ്ദേഹം ഉപന്യാസം — essay — എഴുതുന്നു.

* * *

കോട്ടയം–പെരുമ്പാവൂര്‍ റോഡില്‍ വളവുകളും തിരിവുകളും ധാരാളം. അതില്‍ ഒരു വളവു് “ഹെയര്‍ പിന്‍ബെന്‍ഡ്” ആയാല്‍ ആരും ശ്രദ്ധിച്ചില്ലെന്നു വരും. തിരുവനന്തപുരം–കന്യാകുമാരി റോഡ് ഋജുരേഖപോലെയാണു്. അതില്‍ ഹെയര്‍ പിന്‍ വളവുണ്ടായാല്‍ എല്ലാവരും അസ്വസ്ഥരാകും. പല വളവുകളുള്ള സ്ത്രീയുടെ ശരീരത്തില്‍ മൂക്കിനു കൂടുതല്‍ വളവുണ്ടായാല്‍ കാഴ്ചക്കാര്‍ പൊതുവായ വൈരൂപ്യത്തെ അംഗീകരിക്കുന്ന വേളയില്‍ ആ നാസികാവൈരുപ്യത്തെയും അംഗീകരിച്ചുകൊള്ളും. എന്നാല്‍ ഒരതിസുന്ദരിക്കു് മൂക്കുമാത്രം വളവാര്‍ന്നതായാല്‍ ദ്രഷ്ടാക്കള്‍ക്കു് എന്തൊരു വൈഷമ്യമായിരിക്കും! ഇക്കാരണത്താല്‍ ‘മ’ പ്രസാധനങ്ങളിലെ കഥകള്‍ എനിക്കിപ്പോള്‍ ക്ഷോഭം ജനിപ്പിക്കാറില്ല. കാക്കനാടനും മുകുന്ദനും സേതുവും മറ്റും മോശപ്പെട്ട കഥകളെഴുതുമ്പോള്‍ എനിക്കതു സഹിക്കാനാവുന്നില്ല.

ശിഖണ്ഡിപ്രായം

സൂസന്‍ ലാംഗര്‍ അന്തരിച്ചു. ധിഷണവികാരത്തിന്റെ ഉത്കൃഷ്ട രൂപമാണെന്നുവാദിച്ച ഫിലോസഫറായിരുന്നു അവര്‍. ലാംഗറെവിടെ‍? ഞാനെവിടെ? എങ്കിലും ധിഷണ വികാരത്തിന്റെ രൂപമാണെന്നോ അല്ലെങ്കില്‍ രണ്ടും ഒന്നാണെന്നോ വാദിക്കുന്നതു് നമ്മുടെ അനുഭവത്തിനു വിരുദ്ധമാണു്. സാഹിത്യസൃഷ്ടി ആശയപ്രധാനമായിരിക്കുമ്പോള്‍ അതു് ധിഷണയോടു ബന്ധപ്പെട്ടതായി നമ്മള്‍ കരുതുന്നു. അതു് വികാര പ്രധാനമായിരിക്കുമ്പോള്‍ ഹൃദയത്തോടു ബന്ധപ്പെട്ടതായി വിചാരിക്കുന്നു. മലയാളത്തില്‍നിന്നു് ഉദാഹരണമെടുക്കുന്നില്ല, വഴക്കിനു വരുന്നവരെ പേടിച്ചു്. ആല്‍ഡസ് ഹക്സിലിയുടെ നോവലുകള്‍ ധിഷണാപരങ്ങളാണു്.

എമലി ബ്രോന്റിയുടെ ‘വതറിങ് ഹൈറ്റ്സ്’ (വുതറിങ് എന്നും) വികാരപ്രധാനമത്രേ. ജീവിതം ധിഷണാത്മകമെന്നതിനെക്കള്‍ വികാരാത്മകമാണു്. നമ്മള്‍ ഉണര്‍ന്നിരിക്കുന്നസമയത്തിന്റെ 99 ശതമാനവും വൈകാരികമാണു്. അതുകൊണ്ടു് വികാരാത്മകമായ സാഹിത്യമേ ജീവിതസ്പര്‍ശിയാകൂ. ആശയപ്രധാനമായ സാഹിത്യ സൃഷ്ടി ജീവിതത്തിന്റെ ഒരു മുഖം മാത്രം കാണിക്കുന്നു. വികാരപ്രധാനമായതു് ജീവിതത്തിന്റെ പല മുഖങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. അതിനാല്‍ ഹക്സിലിയുടെ ഏതു നോവലും ഒരു തവണമാത്രമേ വായിക്കാന്‍ പറ്റൂ. വതറിങ്ഹൈറ്റ്സ് എത്ര തവണവേണമെങ്കിലും വായിക്കാം. എന്‍.പി. രാജശേഖരന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുത്തിയ ‘താശിയുടെ മണം.’ എന്ന ചെറുകഥ ആശയ പ്രധാനമല്ല; വികാര പ്രധാനവുമല്ല. കഥ പറയുന്ന ആള്‍ ഓടയില്‍ നിന്നു് പൊക്കിയെടുത്തുകൊണ്ടുവന്ന പൂച്ചയാണു് താശി. താശി വീട്ടിലെത്തുന്നതുവരെ അവിടെ നിറഞ്ഞുനിന്നതു് കഥ പറയുന്ന ആളിന്റെ മകള്‍ നിഷയുടെ മണമായിരുന്നു. പൂച്ച വന്നു കഴിഞ്ഞപ്പോള്‍ അതിന്റെ മണമായി അവിടെ. ദിനങ്ങള്‍ കഴിഞ്ഞു. പൂച്ചയുടെ ജന്തുസഹജമായ വാസനകള്‍ പ്രകടമായപ്പോള്‍ അവരതിനെ നാട്ടില്‍ കൊണ്ടാക്കി. അതോടെ നിഷയുടെ മണം ഭവനത്തില്‍ പ്രസരിക്കുകയായി. സ്നേഹത്തിന്റെ ഭാജനമായിരുന്ന പൂച്ചയുടെ മണം അതു വീട്ടിലുള്ളിടത്തോളം കാലം സുഖപ്രദം. അതു് അപ്രത്യക്ഷമായപ്പോള്‍ മകള്‍ വീണ്ടും സ്നേഹഭാജനമായി ഭവിക്കുന്നു. അതിന്റെ മണം അന്നുതൊട്ടു് ആസ്വാദ്യമാകുന്നു. ചതഞ്ഞരഞ്ഞ മട്ടിലാണു് രാജശേഖരന്റെ ആഖ്യാനം. ആ ആഖ്യാനത്തില്‍ ഇമേജുകള്‍ വിടരുന്നില്ല. അതുപോകട്ടെ. ഹൃദയാവര്‍ജ്ജകമായ ഏതെങ്കിലും ആശയം ഇതിലുണ്ടോ? നിഷേധരൂപത്തിലേ അതിനു മറുപടി പറയാനാവൂ. പൂച്ചയുടെ നേര്‍ക്കു് സഹതാപമെന്ന വികാരം പ്രവഹിക്കുന്നോ? അതുമില്ല. അതിനാലാണു് ഇക്കഥ ശിഖണ്ഡിപ്രായമായിരിക്കുന്നുവെന്നു പറയുന്നതു്. വല്ല ആശയവും ഇതിലുണ്ടെങ്കില്‍ അതു് കഥാകാരന്റെ ചലനാത്മകമായ ധിഷണയുടെ സന്താനമായി പ്രത്യക്ഷമാകുന്നില്ല. വല്ല വികാരവും ഇതിലുണ്ടെങ്കില്‍ അതിനു ഊഷ്മളതയുമില്ല. ഇത്തരം നിര്‍ജ്ജീവങ്ങളായ കഥകള്‍ ഭാഷയ്ക്കു ദോഷം സംഭവിപ്പിക്കും.

എന്‍. പി. രാജശേഖരനെ ഉദ്ദേശിച്ചു പറയുകയല്ല; ആശയപ്രധാനങ്ങളായ കഥകള്‍ രചിക്കുന്നവരെ ലക്ഷ്യമാക്കിയാണു് പ്രസ്താവം. ഇപ്പോഴത്തെ പരിഷ്കാരികള്‍ക്കു പണംവയ്ക്കാന്‍ പേഴ്സാണു് വേണ്ടതു്. പെണ്ണുങ്ങള്‍ വാനിറ്റിബാഗ് ഉപയോഗിക്കും അതിനുവേണ്ടി. ധനികര്‍ സാമാന്യം വലിയ ബാഗിനകത്തു നോട്ട്കെട്ടുകള്‍ വച്ചു കൊണ്ടു നടക്കും. പണ്ടത്തെ കിഴവന്മാര്‍ക്കു മടിശ്ശീലയാണു് ഉപകരണം. അതു് മുണ്ടിനിടയില്‍ നിന്നു വലിച്ചെടുത്തു് നൂലു ‘ലൂസാക്കി’ പണമെടുത്തു് എണ്ണിക്കൊടുക്കും. വടക്കന്‍ ദിക്കില്‍ മറ്റൊരു രീതി. ‘കോഴിക്കോട്ടേക്കു് ഒരു ഫുള്ളും ഒരു ഹാഫും’ എന്നു കണ്ടക്ടറോടു പറഞ്ഞിട്ടു് ഉടുത്തിരിക്കുന്ന മുണ്ടു് വലിച്ചങ്ങുപൊക്കും. തെക്കന്‍ ദിക്കിലുള്ളവര്‍ സംഗതി അശ്ലീലമാകുമോ എന്നു ഭയന്നിരിക്കുമ്പോള്‍ ഒരു കറുത്ത അണ്ടര്‍വെയര്‍ കാണാറാകും. അതിന്റെ പോക്കറ്റിലേക്കു കൈകടത്തി പ്രയാസപ്പെട്ടു വലിച്ചെടുക്കുന്ന കറന്‍സി നോട്ടുകള്‍ കണ്ടക്ടറുടെ കൈയിലേക്കു പകരുകയായി. മുണ്ടു് താഴ്ത്തിയിടുന്നതുവരെ നമുക്കു വല്ലായ്മയാണു്. പത്തു പൈസയുടെ ബീഡിവാങ്ങണമെങ്കില്‍, ഒരു ഗ്ലാസ്സ് നാരങ്ങാ വെള്ളം കുടിക്കണമെങ്കില്‍ മുണ്ടു് ഉയര്‍ന്നേ തീരൂ. കറുത്ത അണ്ടര്‍വെയര്‍ കാഴ്ചക്കാര്‍ക്കു വൈക്ലബ്യം വരുത്തിയേ തീരു. കഥയെഴുതണമെന്നു തോന്നിയാലുടനെ മുണ്ടു പൊക്കി അണ്ടര്‍വെയറിന്റെ കീശയില്‍നിന്നു് ആശയങ്ങളാകുന്ന നോട്ടുകളോ നാണയങ്ങളോ വലിച്ചെടുക്കുന്ന രീതി ജുഗുപ്സാവഹമാണു്.

മരണത്തിനു ടിക്കറ്റ്

പട്ടാട്ടു കുമാരനെ എനിക്കു പരിചയമുണ്ടു്. അതുകൊണ്ടു് അദ്ദേഹത്തിന്റെ ചെറുകഥ — ‘യാത്രയുടെ അവസാനം’ എക്സ്പ്രസ്സ് വാരികയില്‍ കണ്ടപ്പോള്‍ ആഹ്ളാദത്തോടെ ഞാനതു വായിക്കാന്‍ തുടങ്ങി. തുടങ്ങിയപ്പോള്‍ത്തന്നെ മനസ്സിലായി പൈങ്കിളി രംഗപ്രവേശം ചെയ്യുമെന്നു്. എങ്ങനെ പ്രവേശിക്കും? സാരിയുടുത്താണോ? അതോ സ്കേര്‍ട്ട് ധരിച്ചാണോ? അതോ മിനിസ്കേര്‍ട്ട് ധരിച്ചാണോ? ഇനി ഒരുപക്ഷേ, അങ്ങനെയൊന്നുമല്ലായിരിക്കും. സെല്‍വാറും കമ്മീസും ധരിച്ചാവാം (നമ്മള്‍ കുളിക്കാന്‍ പോകുമ്പോള്‍ തോര്‍ത്തെടുത്തു് മാലപോലെ കഴുത്തിലിടുകില്ലേ? അതുപോലെ നേര്‍ത്ത ഒരുതുണ്ടുതുണി നെഞ്ചിലൂടെ കഴുത്തിലേക്കു കയറ്റിയിട്ടിരിക്കും ഈ പുതിയ വേഷം കെട്ടലില്‍). എന്റെ എല്ലാ പ്രതീക്ഷകളും തെറ്റിപ്പോയി. പൈങ്കിളിക്കു വസ്ത്രമേയില്ല. അവള്‍ നഗ്നരൂപത്തില്‍ “ഇരുന്നുകൊണ്ടു് രംഗപ്രവേശം” ചെയ്തിരിക്കുകയാണു്. ഇത്തരം കഥകളുടെ സംഗ്രഹം നല്കുന്നതുപോലും പാഴ്വേലയാണു്. എങ്കിലും നല്കാം. ഒരു വിപ്ലവപ്പാര്‍ട്ടിയില്‍പ്പെട്ട ചെറുപ്പക്കാരന്‍ അതേ പാര്‍ട്ടിയില്‍പ്പെട്ട ചെറുപ്പക്കാരിയെ ബസ്സില്‍ വച്ചു പരിചയപ്പെടുന്നു. പരിചയം പ്രേമമായി വികസിക്കുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ ചെന്നുവീണ യുവതി വേറൊരുത്തനെ വിവാഹം കഴിക്കുന്നു. സന്താനത്തോടുകൂടിവന്ന അവളെക്കണ്ട് അയാള്‍ ദുഃഖിക്കുന്നു. വിമര്‍ശനമര്‍ഹിക്കാത്തവിധം ക്ഷുദ്രമായ ഇക്കഥയില്‍ സാഹിത്യത്തിന്റെ ഗുണമൊന്നുമില്ലെന്നു് എടുത്തുപറയേണ്ടതില്ല. പണ്ടു ഷൊര്‍ണ്ണൂര്‍ തീവണ്ടിയാപ്പീസിലെ പ്ളാറ്റ്ഫോമില്‍ ഞാന്‍ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. ട്രെയിന്‍ സമയത്തു് എത്താത്തതുകൊണ്ടാണു് എനിക്കു് അസ്വസ്ഥത ഉണ്ടായതു്. സരസമായ ഒരു നമ്പൂതിരി എന്നോടു ചോദിച്ചു: “ടിക്കറ്റെടുത്തോ വണ്ടിക്ക്.” “എടുത്തു.” “പരിഭ്രമത്തിനുള്ള ടിക്കറ്റും എടുത്തിട്ടുണ്ടു് അല്ലേ?” ടിക്കറ്റ് എടുത്ത വേളയിലാണു് കഥയിലെ നായകനു് നായികയെ പരിചയപ്പെടാന്‍ ഭാഗ്യമുണ്ടായതു്. ഇത്തരം കഥകള്‍ പതിവായി വായിക്കുന്ന ഞാന്‍ പരിഭ്രമത്തിനുള്ള ടിക്കറ്റ് എടുത്തിരിക്കുകയാണ്.

ശ്രീരേഖ

മനസ്സേ തെളിഞ്ഞുവരു. ഇതാ ശ്രീരേഖയുടെ നല്ല കാവ്യം ദേശാഭിമാനി വാരികയില്‍. ശ്രീരേഖയെ ഒന്നു പരിചയപ്പെടു. എന്റെ പരിചയപ്പെടുത്തല്‍ ഓര്‍മ്മയെ അവലംബിച്ചു കൊണ്ടാണു്. തെറ്റാവുകയില്ലെന്നാണു് വിശ്വാസം. 1950. സങ്കോചത്തോടെ ഞാന്‍ ആദ്യമായി ക്ലാസ്സില്‍ കടന്നുചെല്ലുകയാണു്. പറഞ്ഞതൊക്കെ കുട്ടികളും എഴുതിയെടുക്കുന്നു. ഒരു വിദ്യാര്‍ത്ഥി മാത്രം ഒന്നും കുറിച്ചെടുക്കുന്നില്ല. അയാള്‍ ശ്രദ്ധിച്ചിരിക്കുന്നതേയുള്ളു. എനിക്കു് അയാളോടു നീരസം തോന്നിയതു സ്വാഭാവികം. ഒരു മാസം കഴിഞ്ഞു. ഒരു ദിവസം ആ വിദ്യാര്‍ത്ഥി ഒരു നോട്ട്ബുക്ക് എന്നെ കാണിച്ചു. ഞാന്‍ ഓരോ ക്ലാസ്സിലും പറഞ്ഞതെല്ലാം “വള്ളി പുള്ളി വിസര്‍ഗ്ഗം” വിടാതെ അയാള്‍ നോട്ട്ബുക്കില്‍ എഴുതിവച്ചിരിക്കുന്നു. ഇതെങ്ങനെ എന്നു ഞാന്‍ അദ്ഭുതത്തോടെ ചോദിച്ചപ്പോള്‍ “താമസിക്കുന്നിടത്തു ചെന്നിട്ടു ഓര്‍മ്മയില്‍നിന്നു് എഴുതിയാണു്” എന്നു മറുപടി പറഞ്ഞു. എനിക്കു് അയാളുടെ കഴിവില്‍ ബഹുമാനം തോന്നി. ആ വിദ്യാര്‍ത്ഥിയോടു സ്നേഹം തോന്നി. “പേരു്?” “ശ്രീധരന്‍.” മാസങ്ങള്‍ കഴിഞ്ഞു. ശ്രീധരനെ ക്ളാസ്സില്‍ കാണാനില്ല. എവിടെപ്പോയെന്നു ഞാന്‍ അന്വേഷിച്ചപ്പോള്‍ “പഠിക്കാന്‍ പണമില്ലാതെ തിരിച്ചു പോയി” എന്നു് ആരോ പറഞ്ഞു. ഞാന്‍ ദുഃഖിച്ചു. ആ വിദ്യാര്‍ത്ഥി എന്നോടൊന്നു സൂചിപ്പിച്ചിരുന്നെങ്കില്‍ അയാളുടെ എല്ലാ ചെലവുകളും ഞാന്‍ ഏറ്റെടുക്കുമായിരുന്നു. അഭിമാനിയായ ശ്രീധരന്‍ അതു ചെയ്തില്ല. ആ കുട്ടിയാണു് പില്ക്കാലത്തു് ശ്രീരേഖയെന്ന പേരില്‍ പ്രസിദ്ധനായിത്തീര്‍ന്ന കവി. എന്റെ ഈ അറിവു് ശരിയാണെന്നു തോന്നുന്നു. ഇനി അദ്ദേഹത്തിന്റെ കാവ്യം വായിക്കൂ. “കിങ്കിണിക്കാടിന്റെ കഥ.” നാടുവാഴി പ്രജകളുടെ ദുഃഖമൊക്കെ കേട്ടു് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ദുഃഖനിവേദനത്തിനു് എത്തിയവരുടെ കൂട്ടത്തില്‍ കിങ്കിണിപ്പുഴയ്ക്കു് അക്കരെ താമസിക്കുന്ന ഒരു പാവവുമുണ്ടു്. ചിലര്‍ വനം നശിപ്പിക്കുന്നുവെന്നാണു് അയാളുടെ പരാതി. അതു കേട്ടയുടനെ വനനാശനം നടത്തുന്നവരെ തൂക്കിക്കൊല്ലാന്‍ നാടുവാഴി കല്പിച്ചു. ഈട്ടികൊണ്ടു തീര്‍ത്ത കഴുമരങ്ങള്‍ സ്ഥാപിച്ചു. അവയില്‍ ആ കശ്മലന്മാരെ തൂക്കിക്കൊന്നു. കലാസൗന്ദര്യത്തിനു കിരീടം വയ്ക്കുന്നമട്ടില്‍ ശ്രീരേഖ കാവ്യം അവസാനിപ്പിക്കുന്നു:

“ഇന്നുമുണ്ടുപോലാവനത്തില്‍ കുറെ
വന്‍ കഴുക്കളുമസ്ഥികൂടങ്ങളും
നാടുവാഴുന്ന തമ്പുരാന്മാരതിന്‍
കീഴിരുന്നിന്നു കാടുവെട്ടുന്നുപോല്‍”

‘ഫോള്‍ക്ക്’ സോങ്ങിനു ചേര്‍ന്നമട്ടിലുള്ള സ്പഷ്ടമായ ആഖ്യാനം. ആ ആഖ്യാനത്തിനു ചാരുതയേറുന്ന ഭാവാത്മകത്വം. ഇവയാണു് ഈ കാവ്യത്തിന്റെ മുദ്രകള്‍.

വാക്കുകള്‍ പ്രവാഹങ്ങള്‍

ചിലര്‍ക്കു് വാക്കുകള്‍ കല്ലുകള്‍പോലെയാണു്. അവര്‍ ആഞ്ഞു ചവിട്ടിയാലും അവ അനങ്ങുകയില്ല. മറ്റു ചിലര്‍ക്കു പദങ്ങള്‍ രസബിന്ദുക്കള്‍പോലെ. ഒന്നു തട്ടിയാല്‍ സ്ഥാനം മാറും. മാറിയിടത്തു കിടക്കും. വേറെ ചിലര്‍ക്കു വാക്കുകള്‍ പ്രവാഹം പോലെയാണു്. പ്രവാഹത്തിനു ലയമുണ്ടു്. ആ പ്രവാഹം തന്നെ സവിശേഷമായ അന്തരീക്ഷം സൃഷ്ടിക്കും. ആ അന്തരീക്ഷത്തിന്റെ സവിശേഷതയാണു് ജോയിക്കുട്ടി പാലത്തുങ്കല്‍ കലാകൗമുദിയിലെഴുതിയ “രഹസ്യങ്ങളുടെ പൊരുള്‍” എന്ന കഥയ്ക്കുള്ളതു്. രണ്ടു മദ്യപന്മാര്‍. ഒരാള്‍ ക്രൂരന്‍, പ്രായം കൂടിയവന്‍. മറ്റൊരാള്‍ ക്രൂരനല്ലെന്നു തോന്നിക്കുന്നവന്‍. പിന്നീടു് തെളിയുന്നു അവനും നൃശംസതയുടെ പ്രതിരൂപമാണെന്നു്. അവരുടെ വീട്ടിലെത്തിയ അഭിസാരികയെ അവര്‍ മുഖംകരിച്ചു കൊല്ലുന്നു. കാരണമുണ്ടു്. പ്രായം കൂടിയവന്റെ ഭാര്യയെ ഗള്‍ഫ് രാജ്യത്തിലെവിടെയോ അവര്‍ വിറ്റുകളഞ്ഞു പകരം ബന്ധുക്കളെ കാണിക്കാന്‍ ഒരു ജഡം വേണമെന്നതാണു്. ഒരു സമകാലിക സംഭവത്തെ ‘കോമിക്ക്’ ആയി അവതരിപ്പിക്കുകയാണു് കഥാകാരന്‍. വികാരത്തിനും ഇമേജറിക്കും വര്‍ണ്ണം കലര്‍ത്തി പദങ്ങളെ പ്രവഹിപ്പിക്കുന്ന രീതിയാണു് അദ്ദേഹത്തിന്റേതു്. [മുന്‍പൊരിക്കല്‍ ജോയിക്കുട്ടി പാലത്തുങ്കലിന്റെ ഏതോ ഒരു കഥയ്ക്കു പോരായ്മയുണ്ടെന്നു പറഞ്ഞതുകൊണ്ടാവണം അദ്ദേഹം എന്നെ കഥാപാത്രമാക്കി ഒരു കഥ എഴുതിയിരുന്നു. അവഹേളനം നിറഞ്ഞ അക്കഥയില്‍ എന്റെ പേരില്ലായിരുന്നു. പക്ഷേ വായിക്കുന്നവര്‍ക്കൊക്കെ അതു് എന്നെ ലക്ഷ്യമാക്കി എഴുതിയതാണെന്നു മനസ്സിലാകുമായിരുന്നു. വ്യക്തി ശത്രുതയെ ചങ്ങലകൊണ്ടു കെട്ടിയിടണം കഥാകാരന്മാര്‍. സാഹിത്യത്തെ പകപോക്കലിനു വേണ്ടി ഉപയോഗിക്കരുതു്. എനിക്കും കഥയെഴുതാനറിയാം. ഞാനെഴുതിക്കൊടുത്താല്‍ കേരളത്തിലെ ഏതു പത്രവും ഏതു വാരികയും അതു് അച്ചടിക്കുകയും ചെയ്യും. ജോയിക്കുട്ടിയെ ആക്ഷേപിച്ചു് എനിക്കു് കഥയെഴുതാന്‍ എളുപ്പമാണു്. പക്ഷേ ഞാനതു ചെയ്യുകയില്ല. ആ പ്രതികാരവാഞ്ഛ എന്റെ രക്തത്തിലില്ല.]

* * *

വൃക്ഷങ്ങള്‍ക്കു് അന്യോന്യം ആശയങ്ങള്‍ പകരാന്‍ കഴിയുമെന്നു് ശാസ്ത്രജ്ഞന്മാര്‍ കണ്ടുപിടിച്ചതായി ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ടു്. ഒരു ജീവി ഏതെങ്കിലും മരത്തെ ആക്രമിച്ചു് വിഷം കൊണ്ടു് അതിനെ നശിപ്പിക്കാന്‍ തുടങ്ങുകയാണെങ്കില്‍ ഉടനെ അതു് ഒരു ഗന്ധം പ്രസരിപ്പിക്കുമത്രേ. അതു പിടിച്ചെടുക്കുന്ന മറ്റൊരു മരം ആ വിഷത്തെ തടയാനുള്ള ദ്രാവകം ഉണ്ടാക്കും. ഈ കാര്യം അടുത്ത മരത്തെ മണം പ്രസരിപ്പിച്ചു് അറിയിക്കുകയും ചെയ്യും. ശരിയായിരിക്കാം “മണത്തു കാര്യങ്ങള്‍ അറിയുന്നു” എന്നു നമ്മള്‍ പറയാറുണ്ടല്ലോ. വാരികയില്‍ അച്ചടിച്ചുവരുന്ന കഥകള്‍ നല്ലവയാണോ എന്നറിയാന്‍ മണം മനുഷ്യനെ സഹായിച്ചെങ്കില്‍! ദൗര്‍ഭാഗ്യത്താല്‍ മരത്തിനുള്ള കഴിവു് മനുഷ്യനില്ല.

നിരീക്ഷണങ്ങള്‍

“നീണ്ട ഒരു രാത്രിക്കുശേഷം സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയില്‍ ഉണര്‍ന്ന എന്റെ രാജ്യം വീണ്ടും ഇരുട്ടിലേക്കു വഴുതിപ്പോവുമോ എന്നാണു് എന്റെ ഉത്കണ്ഠ” — ഡോക്ടര്‍ എന്‍. എ. കരിമിന്റെ ഉത്കണ്ഠയാണിതു്. (മനോരാജ്യം, ലക്കം 35) മനോഹരമായ മലയാളഭാഷയില്‍ ആശയാവിഷ്കാരം നടത്തുന്ന അദ്ദേഹത്തോടു പറയട്ടെ: Sir that is only an understatement. രാജ്യം ഇരുട്ടിലായിക്കഴിഞ്ഞു. പ്രകാശത്തിലാണെന്നു ഉദ്ഘോഷിക്കുന്നവര്‍ രാഷ്ട്രീയ നേതാക്കള്‍ മാത്രമാണു്.

“ധനം, പിതൃപുത്രബന്ധത്തെപ്പോലും തട്ടിത്തകര്‍ക്കുന്ന കാഴ്ച അപൂര്‍വ്വമല്ല” (മനോരാജ്യം, ലക്കം 36). ഉത്കൃഷ്ടങ്ങളായ ആശയങ്ങള്‍ ഉള്ള ഈ കൊച്ചു ലേഖനത്തില്‍ ഈ വ്യാകരണത്തെറ്റു് വന്നതു നന്നായില്ല. പിതൃപുത്ര ബന്ധം തെറ്റു്; പിതാ പുത്രബന്ധം ശരി എന്ന് സിദ്ധാര്‍ത്ഥനെ സവിനയം അറിയിക്കട്ടെ. (പുത്രശബ്ദം പിന്‍വരുമ്പോള്‍ പൂര്‍വ്വപദാന്ത്യമായ ഋകാരത്തിനു് ‘ആ’കാരാദേശം.)

ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ഇരുന്നു പതിവായി മോഷണം നടത്തിയ ഒരുദ്യോഗസ്ഥന്‍ മറ്റൊരു ഡിപ്പാര്‍ട്ട്മെന്റില്‍ വരുമ്പോള്‍ വെള്ളം മോഷ്ടിക്കാന്‍ തുടങ്ങുന്നു — തുളസിയുടെ കഥ ജനയുഗം വാരികയില്‍ — ഹാസ്യത്തിലൂടെ ‘കറപ്ഷ’നെ വിമര്‍ശിക്കുന്നു കഥാകാരന്‍.

* * *

ജോയിക്കുട്ടി പാലത്തുങ്കല്‍ കലാകൗമുദിയിലെഴുതിയ കഥയ്ക്കു് നമ്പൂതിരി വരച്ചുചേര്‍ത്ത തരുണിയുടെ ചിത്രം ചേതോഹരമായിരിക്കുന്നു. അതിസുന്ദരി. ചിത്രകാരനോടു് ഒരു വാക്കു്. “ഇത്ര സൗന്ദര്യം വരുത്തരുതു് ഒരു സ്ത്രീക്കും. വയസ്സുകാലത്തു് എനിക്കു രാഗമുണ്ടാകും അവളോടു്.”