close
Sayahna Sayahna
Search

സാഹിത്യവാരഫലം 1992 09 13


സാഹിത്യവാരഫലം
Mkn-05.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1992 09 13
ലക്കം 887
മുൻലക്കം 1992 09 06
പിൻലക്കം 1992 09 20
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

എന്റെ ഉറ്റ ചങ്ങാതിമാരെല്ലാം ഇസ്ലാം മതത്തില്‍പ്പെട്ടവരാണ്. സ്ക്കൂളിലെ സുഹൃത്ത് അലിക്കുട്ടി. മാന്നാര്‍ എന്ന സ്ഥലമാണ് അദ്ദേഹത്തിന്റെ സ്വദേശം. ഞങ്ങള്‍ ഒരുമിച്ച് വടക്കന്‍ പറവൂര്‍ ഇംഗ്ലീഷ് ഹൈസ്ക്കൂളില്‍ പഠിച്ചു. ഇന്ന് അദ്ദേഹം മലപ്പുറത്തോ മറ്റോ ഹോമിയോ ഡോക്ടറാണ്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ അലിക്കുട്ടി വലിയ പൊടിവലിക്കാരനായിരുന്നു. “അലിക്കുട്ടീ, കുറച്ചു പൊടി തരൂ” എന്നു ഞാന്‍ പറഞ്ഞാല്‍ ചിരിയോടെ മടിയില്‍നിന്നു പൊടി ഡപ്പിയെടുക്കും. ഏതോ മൃഗത്തിന്റെ കൊമ്പു കൊണ്ടുണ്ടാക്കിയ ഡപ്പി. ക്ലിക്ക് ശാബ്ദത്തോടെ അതിന്റെ അടപ്പു തുറന്ന് ഒരു വലിയ അളവു പൊടി മൂക്കിന്‍ദ്വാരങ്ങളിലൂടെ വലിച്ച് അകത്തുകയറ്റും. ഒന്നു രസിച്ച് ഡപ്പി എന്റെനേര്‍ക്കു നീട്ടും. ഞാന്‍ അതില്‍നിന്ന് ഒരു തരിയെടുത്ത് നാസാരന്ധ്രങ്ങളില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെവച്ച് അതിന്റെ ഗന്ധം ഒന്ന് ഉള്‍ക്കൊള്ളും. ടിക് ശബ്ദത്തോടെ ഡപ്പിയടച്ച് അലിക്കുട്ടി അതു മടിയിലേക്കു തിരുകും. അദ്ദേഹത്തിന്റെ നാസാരന്ധ്രങ്ങള്‍ക്കടുത്ത് പൊടിയുടെ ചെറിയ കൂന പറ്റിയിരിക്കുന്നുണ്ടാവും.

പത്രാധിപന്മാര്‍ എന്നെപ്പോലെയാണ്. വാരികയോ വര്‍ഷികപ്പതിപ്പോ പ്രസിദ്ധപ്പെടുത്തണമെങ്കില്‍ കവി എന്ന പൊടിവലിക്കാരനോടു കവിതയെന്ന പുകയിലപ്പൊടി ചോദിച്ചേ പറ്റൂ. ആ ചോദ്യം കേട്ടയുടനെ അദ്ദേഹം ഭാഷയുടെ ചെറിയ ഡപ്പി എടുക്കുന്നു. സ്ഥിരം ബിംബങ്ങളും സ്ഥിരം ആശയങ്ങളും ചേര്‍ത്തുവച്ചിട്ടുള്ള ഒരു ചൂര്‍ണ്ണമെടുത്തു തനിയെയൊന്നു വലിച്ചിട്ട് ഡപ്പി പത്രാധിപരുടെ നേര്‍ക്കു നീട്ടുന്നു. പത്രാധിപര്‍ ഒരുനുള്ളെടുത്തു വലിക്കുന്നു. പക്ഷേ പണ്ടു പലപ്പോഴും ഞാന്‍ കണ്ട ഡപ്പിയാണ് അതെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നില്ല. പൊടി ഏതു സന്ദര്‍ഭത്തിലെടുത്താലും അതിന് ഒരു വ്യത്യാസവുമില്ല എന്നതും ഓര്‍മ്മിക്കുന്നില്ല. ഓര്‍മ്മിച്ചാല്‍ തന്നെയെന്ത് വിശേഷം? കവിയുടെ കൈയില്‍ പഴയ കൊമ്പു ഡപ്പിയേ ഉള്ളൂ. ഒരേവിധത്തിലുള്ള പുകയിലപ്പൊടിയേയുള്ളൂ.

പൊടി ഒരേവിധം എന്നു പറഞ്ഞതില്‍ ഒരു തിരുത്ത്. നെയ്യു ചേര്‍ത്തു മയം വരുത്തിയത് ഒരുതരം; നെയ് ചേര്‍ക്കാതെ ഉണ്ടാക്കിയത് മറ്റൊരു തരം. അവന്‍ ഉഗ്രനാണ്. ഒന്നു വലിച്ചാല്‍ തലച്ചോറിന്റെ കേന്ദ്രസ്ഥാനത്തു തന്നെ പാഞ്ഞുചെല്ലും. മയമുള്ളതു മൂക്കിനകത്ത് തങ്ങിനില്ക്കും. ചിലര്‍ തരുന്നത് ഇമേജറിയുടെ മയം ഇല്ലാത്ത പരുക്കന്‍ ഗദ്യമാണ്. അത് തലവേദനയുണ്ടാക്കും. മറ്റു ചിലര്‍ തരുന്നത് സ്ഥിരം ഇമേജറി ചേര്‍ത്ത മയമുള്ള ഗദ്യം. രണ്ടിനും കവികള്‍ നല്കുന്ന പേരു കവിതയെന്നാണ്. ഈ പുകയിലപ്പൊടി വലിച്ചുവലിച്ച് അര്‍ബുദരോഗം പിടിപെടാനുള്ള അവസ്ഥയിലാണിപ്പോള്‍ നമ്മളാകെ.

ചോദ്യം, ഉത്തരം

കൃഷ്ണമൂര്‍ത്തിയുടെ ബുദ്ധിവൈഭവത്തെ ഞാന്‍ നിന്ദിച്ചില്ല. അദ്ദേഹത്തിന്റെ ലൈംഗിക പരാക്രമങ്ങളെക്കുറിച്ചു വന്ന പുസ്തകത്തിലെ സംഭവങ്ങള്‍ അതേപടി പകര്‍ത്തിക്കാണിച്ചിട്ട് വ്യക്തിയായ കൃഷ്ണമൂര്‍ത്തിയോടു എനിക്കിപ്പോള്‍ ബഹുമാനം തോന്നുന്നില്ല എന്നേ പറഞ്ഞുള്ളു.

Symbol question.svg.png ‘ചന്ദ്രബിംബമെനിക്കെടുത്തൊരു ചാണയാക്കി വളയ്ക്കണം’–പറ്റുമോ സാറേ?

പറ്റും. ചന്ദ്രന്‍ ജലാശയത്തില്‍ പ്രതിഫലിക്കുമ്പോള്‍ ആ പ്രതിഫലനത്തിന്റെ നേറെ താഴെ കൈ വച്ച് അത് കോരിയെടുക്കുക. പിന്നെ ഇഷ്ടംപോലെ തന്നെ ചാണയാക്കി വളയ്ക്കാം.

Symbol question.svg.png ഏകാന്തതയാണ് നിങ്ങള്‍ക്കിഷ്ടം. അല്ലേ?

അതേ. one should be left alone എന്ന വിശ്വാസക്കാരനാണു ഞാന്‍. എങ്കിലും എന്റെ വീട്ടില്‍ മനസ്സുകൊണ്ട് അടുത്തവര്‍ വരുന്നത് എനിക്ക് ഇഷ്ടമാണ്. അവരോടു എത്ര നേരമെങ്കിലും സംസാരിച്ചിരിക്കാന്‍ എനിക്കു സന്തോഷമേയുള്ളു. പിന്നെ തികഞ്ഞ ഏകാന്തത ചിലപ്പോള്‍ വൈരസ്യം ജനിപ്പിക്കും. ഒരിക്കല്‍ ഞാന്‍ ദേവികുളത്തെ കാടുകളില്‍ ഒറ്റയ്ക്കു നടന്നപ്പോള്‍ വല്ലാത്ത വൈഷമ്യമുണ്ടായി. അപ്പോള്‍ ഒരു മരംകൊത്തി മരത്തില്‍ കൊത്തി ശബ്ദമുണ്ടാക്കി. ആ ശബ്ദം കേട്ടപ്പോള്‍, ആ പക്ഷിയെ കണ്ടപ്പോള്‍ എന്റെ വൈഷമ്യം മാറി.

Symbol question.svg.png നിങ്ങളിപ്പോള്‍ ജിദ്ദു കൃഷ്ണമൂര്‍ത്തിയെ തള്ളിപ്പറയുന്നു. പക്ഷേ ശ്രീ.പി.മുരളീധരന്‍ നായരുടെ മനസ്സിനെ സ്വതന്ത്രമാക്കൂ’ എന്ന പുസ്തകത്തിന് എഴുതിയ അവതാരികയില്‍ കൃഷ്ണമൂര്‍ത്തി ആചാര്യനാണ് എന്നു പറഞ്ഞു. ഈ വൈരുദ്ധ്യം ശരിയാണോ

നിങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. കൃഷ്ണമൂര്‍ത്തിയുടെ ബുദ്ധിവൈഭവത്തെ ഞാന്‍ നിന്ദിച്ചില്ല. അദ്ദേഹത്തിന്റെ ലൈംഗിക പരാക്രമങ്ങളെക്കുറിച്ചു വന്ന പുസ്തകത്തിലെ സംഭവങ്ങള്‍ അതേപടി പകര്‍ത്തിക്കാണിച്ചിട്ട് വ്യക്തിയായ കൃഷ്ണമൂര്‍ത്തിയോട് എനിക്കിപ്പോള്‍ ബഹുമാനം തോന്നുന്നില്ല എന്നേ പറഞ്ഞുള്ളൂ. കൃഷ്ണമൂര്‍ത്തിയുടെ ഏതു പുസ്തകം കണ്ടാലും ഞാനതു വാങ്ങും വായിക്കും. ‘The Way of Intelligence’ എന്ന പുസ്തകം കഴിഞ്ഞയാഴ്ചയാണ് എനിക്കു കിട്ടിയത്. അച്യുത് പട്‌വര്‍ദ്ധന്‍, കൃഷ്ണന്‍കുട്ടി, ഒ.വി.വിജയന്‍, ഐവാന്‍ ഇലീച്ച് ഇവരുള്‍പ്പെടെ നാല്പതു പേരോടു കൃഷ്ണമൂര്‍ത്തി നടത്തിയ സംഭാഷണമാണ് ഇതിലുള്ളത്. അതും കൗതുകത്തോടെ ഞാന്‍ വായിച്ചു. കാള പെറ്റു എന്നു കേട്ടാല്‍ കയറെടുക്കരുതു ചങ്ങാതി.”

Symbol question.svg.png “നിങ്ങള്‍ സ്ത്രീയായി മാറാന്‍ ആഗ്രഹിച്ചിട്ടുണ്ടോ?”

“പുരുഷനായ നിങ്ങള്‍ പുരുഷന്‍ തന്നെയാണെന്നു നല്ല ഉറപ്പുണ്ടോ?”

Symbol question.svg.png “കെന്നഡി വെടിയേറ്റു മരിച്ചതുകൊണ്ടു വീരമൃത്യുവായി ആ മരണത്തെ ഞാന്‍ കാണുന്നു.അതുകൊണ്ട് അദ്ദേഹം സ്വര്‍ഗ്ഗത്താണ്. ഇപ്പോള്‍ കെന്നഡി അവിടെ എന്തുചെയ്യുകയാണ്?”

“കെന്നഡിയുടെ സ്വര്‍ഗ്ഗത്തിലെ മാലാഖമാര്‍ മദാമ്മമാരാണ്. അവരെ വശീകരിക്കുകയായിരിക്കും അദ്ദേഹം.”

Symbol question.svg.png “സ്ത്രീകള്‍ കൂടുതല്‍ ഇളകുന്നത് എപ്പോള്‍?”

“പുരുഷന്മാരായ ചലച്ചിത്ര താരങ്ങളെ നേരിട്ടു കാണുമ്പോള്‍. അതിസുന്ദരികളായ താരങ്ങളെ കാണുന്ന പുരുഷന്മാര്‍ ആഹ്ലാദിക്കും. വീട്ടിലിരിക്കുന്നവരെ ഓര്‍മ്മിച്ചു ദുഃഖിക്കും. എന്നല്ലാതെ ഇളകുകയില്ല.”

Symbol question.svg.png “നന്നേ കവികളും കഥാകാരന്മാരും യഥാര്‍ത്ഥമായ കലയുടെ വക്താക്കളല്ല.

“ചെറുപ്പക്കാര്‍ ബഹുമാനിക്കുന്ന കവികളെയും കഥാകാരന്മാരെയും കലാശക്തിയില്ലാത്തവരായേ ഞാന്‍ കണ്ടിട്ടുള്ളൂ.”

തന്ത്രം

എം. മുകുന്ദന്‍ ചിലപ്പോഴൊക്കെ തനി റിയലിസ്റ്റിക് കഥകള്‍ രചിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ അടിസ്ഥാനപരമായ മാനസികനില തന്ത്രപരമാണ്. കലയെസ്സംബന്ധിച്ച തന്ത്രത്തെയാണ് ഞാന്‍ ലക്ഷ്യമാക്കുന്നത്. ജീവനുള്ള മനുഷ്യരെ ചിത്രീകരിച്ച് അവരെക്കൊണ്ടു പ്രവര്‍ത്തിപ്പിക്കാനും സംസാരിപ്പിക്കാനുമല്ല അദ്ദേഹത്തിന്റെ യത്നം. ഇതിനു നിദര്‍ശകമാണു മലയാള മനോരമ വാര്‍ഷികപ്പതിപ്പില്‍ അദ്ദേഹമെഴുതിയ ‘ജലച്ചായം’ എന്ന കഥ. അമ്മയുടെ പ്രിയപ്പെട്ട കുട്ടി കിണറ്റില്‍ വീഴുന്നു. കിണറ്റില്‍വച്ച് അവന്‍ മരിച്ച ബന്ധുക്കളെ കാണുന്നു. അമ്മയോടുള്ള ജീവിതം നരകസദൃശം. കിണറ്റില്‍വീണതിനു ശേഷമുള്ള ദര്‍ശനങ്ങള്‍ സ്വര്‍ഗ്ഗസദൃശം. ഒടുവില്‍ അവന്റെ നിശ്ചേതനശരീരം കിണറ്റിന്‍കരയിലേക്കു പൊക്കിയെടുക്കുന്നു. അവന്റെ അമ്മ നിലവിളിക്കുന്നു. ഇത്തരം ‘ഡിസ്റ്റോര്‍ഷന്‍’ വല്ലപ്പോഴുമാകാം. എപ്പോഴുമായാല്‍ സര്‍ഗ്ഗാത്മകതയല്ല, തന്ത്രമാണ് ഇതിന്റെ പിന്നിലുള്ളതെന്നു പറയേണ്ടതായിവരും. നമ്മുടെ സാഹിത്യ സംസ്കാരത്തിനു വിരുദ്ധമാണ് മുകുന്ദന്റെ ഇമ്മാതിരിക്കഥകള്‍.

പദവിന്യാസം

കുമാരനാശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍, ജി.ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, ഇടപ്പള്ളി രാഘവന്‍ പിള്ള ഇവരുടെ കാവ്യങ്ങളില്‍ യുക്ത്യധിഷ്ഠിതമായ ഘടനയുണ്ട്. വാക്യത്തിലെ യുക്തിയേയും ഘടനയേയും കുറിച്ചാണ് ഞാന്‍ പറയുന്നത്. “സാല്‍വപ്പുതപ്പിട്ട നരേന്ദ്രനേയും ചെന്നാക്രമിക്കും ജഡിമോച്ചയത്തെ” എന്ന പ്രയോഗത്തില്‍ പദവിന്യാസക്രമത്തില്‍ യുക്തിയുണ്ട്. ആ യുക്തി അതിനൊരു ഘടന നല്‍കുന്നു. ഇതിനെ തകര്‍ത്തത് വൈലോപ്പിള്ളി ശ്രീധരമേനോനാണ്. “കുങ്കുമപ്പൂവറുക്കുവാന്‍ താന്‍ താനെന്‍ കരളില്‍ക്കയറി നിന്നോളെ” എന്നു വായിക്കുമ്പോള്‍ ഘടനയുണ്ടെങ്കിലും യുക്തിയില്ല. അപ്പോള്‍ കുങ്കുമപ്പൂ എന്താണെന്നറിയാന്‍ താഴത്തെ കുറിപ്പു നോക്കണം. അത് അനുരാഗത്തിന്റെ പൂവാണെന്ന് കവി പറഞ്ഞുതരുന്നു. എങ്കിലും ചിന്താക്കുഴപ്പം അനുവാചകന്. ഈ കുറിപ്പുകള്‍ നോക്കല്‍ ആസ്വാദനത്തിനു പ്രതിബന്ധമുണ്ടാക്കുന്നുവെന്ന് മുന്‍പൊരിക്കല്‍ ഒരു സായ്പിന്റെ നേരമ്പോക്ക് എടുത്തെഴുതി ഞാന്‍ വിശദമാക്കിയിരുന്നു. എങ്കിലും നേരമ്പോക്ക് ആവര്‍ത്തിക്കട്ടെ. ദമ്പതികളുടെ പ്രഥമരാത്രി. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ് അവരുടെ കിടപ്പ്. അഞ്ചു മിനിറ്റിലൊരിക്കല്‍ ഡോര്‍ബെല്‍ ശബ്ദിക്കും. ഓരോ തവണ അതു കേള്‍ക്കുമ്പോഴും നവവരന്‍ താഴെയിറങ്ങിവന്നു കടന്നുകയറാന്‍ വന്നവനെ പറഞ്ഞയയ്ക്കും. മുകളില്‍ച്ചെന്നു കിടക്കേണ്ട. അതിനുമുന്‍പു മണിനാദം. പ്രഥമരാത്രിയുടെ ഹര്‍ഷോന്മാദം അതോടെ തകരുന്നു. കുറിപ്പു നോക്കാന്‍ താഴത്തെ നിലയിലേക്കുള്ള അവരോഹണമാണ്.

വൈലോപ്പിള്ളി തുടങ്ങിവച്ച ഈ തകരാറ് നവീന കവികള്‍ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിച്ചു.

ജീര്‍ണ്ണീച്ച സ്ഥാപനം

ഞാന്‍ യൂണിവേഴ്സിറ്റി ലൈബ്രറിയിലെ അംഗമായിരുന്നു. ഏപ്രില്‍ മാസത്തില്‍ അംഗത്വം അവസാനിച്ചപ്പോള്‍ പകല്‍സമയത്തുപോലും അന്ധകാരംകൊണ്ട് പുസ്തകങ്ങള്‍ കാണാന്‍ വയ്യാത്ത ആ സ്ഥാപനത്തില്‍ ഇനി അംഗമായി തുടരേണ്ടതില്ലെന്നു തീരുമാനിച്ച് അംഗത്വം പുതുക്കിയില്ല. ഇന്ന്–ഓഗസ്റ്റ് 23-ആംനു വൈകുന്നേരം ഒരു ദുര്‍ബ്ബല നിമിഷത്തില്‍ മെമ്പര്‍ഷിപ്പ് പുതുക്കാനായി അവിടെച്ചെന്നു. അസിസ്റ്റന്റ് ലൈബ്രേറിയന്‍ പറഞ്ഞു പതിനഞ്ചു രൂപയില്‍നിന്ന് അമ്പതു രൂപയാക്കിയിരിക്കുന്നു വാര്‍ഷികവരിസംഖ്യയെന്ന്. പത്രഭാഷയില്‍ കുത്തനെയുള്ള ഈ കൂട്ടലില്‍ മാനസികമായി പ്രതിഷേധിച്ച് അമ്പതു രൂപ കൊടുത്ത് രണ്ടു കാര്‍ഡുകള്‍ വാങ്ങി സ്റ്റോക്ക് റൂമിലേക്ക് ചെന്നു. ചെന്നു കയറുന്നിടത്ത് ഒരു റ്റ്യൂബ് ലൈറ്റ് ഉണ്ട്. പിറകുവശം മുഴുവന്‍ കുറ്റാക്കുറ്റിരുട്ട്. വന്ന സ്ഥിതിക്ക് പുസ്തകമെടുക്കാമെന്നു വിചാരിച്ച് രണ്ടെണ്ണം ഷെല്‍ഫില്‍നിന്നെടുത്ത് വെളിയില്‍ക്കൊണ്ടുവന്നു നോക്കിയപ്പോഴാണ് രണ്ടും എനിക്കാവശ്യമില്ലാത്തതാണെന്നു മനസ്സിലായത്. തിരിച്ചു കൊടുത്തില്ല അവ. പുസ്തകങ്ങള്‍ ഷേര്‍ട്ടില്‍ ചേര്‍ത്തുവച്ചാണ് കൊണ്ടുപോന്നത്. അവയിലെ അരയിഞ്ചു കനമുള്ള പൊടി പറ്റി എന്റെ ഷേര്‍ടാകെ മലിനമായി. ഓരോ പുസ്തകത്തിലും കാണും ഇതുപോലെ അരയിഞ്ചു കനമാര്‍ന്ന പൊടി. വിളക്കില്ലാത്തത് എന്തുകൊണ്ടാണെന്ന് ഒരുദ്യോഗസ്ഥനോടു ചോദിച്ചപ്പോള്‍ ‘ചോക്ക് പോയി ഒരു മാസമായി കത്തുന്നില്ല’ എന്ന മറുപടിയാണ് കിട്ടിയത്. പുതിയ പുസ്തകങ്ങള്‍ ഇല്ല എന്നതു പോകട്ടെ. ചെല്ലുന്നവര്‍ക്കു ഗ്രന്ഥങ്ങളിലെ പൊടിപടലംകൊണ്ടു ജലദോഷവും പനിയും വരുന്നു എന്നതും പോകട്ടെ. അമ്പതു രൂപ വീതം അവരോടു വാങ്ങിയിട്ട് അന്ധകാരമെങ്കിലും നിർമാർജനം ചെയ്തുകൊടുക്കണമെന്ന പ്രാഥമിക മര്യാദപോലും കാണിക്കുന്നില്ലല്ലോ. ഐസക്ക് എന്ന വിദഗ്ദ്ധനായ ലൈബ്രേറിയന്‍ അധികാരത്തിലിരുന്ന കാലത്ത് ദക്ഷിണേന്ത്യയിലെ മഹനീയമായ സ്ഥാപനമായിരുന്നു ഇത്. ഇപ്പോള്‍ ഈ ലൈബ്രറി കേരളത്തിലെ ഏറ്റവും ജീര്‍ണ്ണിച്ച സ്ഥാപനമാണ്. ചുവരുകളിലാകെ ആരോ മലംവാരിയെറിഞ്ഞതുപോലെ വൃത്തികേട്. കുട ഏല്പിക്കുന്ന സ്ഥലത്തിന്റെ മേല്‍ത്തട്ടിലാകെ കറുത്ത ചിലന്തിവലകള്‍. ഇതു കണ്ടപ്പോള്‍ ഇവിടെയൊരു സര്‍ക്കാരുണ്ടോ എന്നു ഞാന്‍ എന്നോടുതന്നെ ചോദിച്ചുപോയി. ലജ്ജാവഹം!

ദുഷ്ടന്‍

മഹാന്മാര്‍ അനുഷ്ഠിക്കേണ്ടതെല്ലാം അനുഷ്ഠിച്ചു കഴിയുമ്പോള്‍ പ്രകൃതി അവരെ തിരിച്ചു വിളിക്കുന്നു. അച്യുത് പട്‌വര്‍ദ്ധന്‍ എന്ന മഹാന്‍ ലോകത്തിനു ഉപകാരപ്രദമായിട്ടു മാത്രം പ്രവര്‍ത്തിച്ചു, ജീവിച്ചു. അതിനുശേഷം അദ്ദേഹം തിരിച്ചുപോയി.

പണ്ട് ഈ നഗരം വിട്ടു ഞാന്‍ മറ്റൊരു സ്ഥലത്തു താമസിച്ചിരുന്നു. എന്റെ വീട്ടിനടുത്ത് ഒരു പരമദുഷ്ടനും. കാലത്തെ ഇയാള്‍മുണ്ടു മടക്കിക്കുത്തി റോഡിലേക്കിറങ്ങും. ആരെങ്കിലും വേലിയോ മതിലോ കെട്ടുകയാണെങ്കില്‍ അപ്പുറത്തെ പറമ്പിന്റെ ഉടമസ്ഥനോടു ചെന്നു പറയും. “നിങ്ങളുടെ വസ്തുവിലേക്കു കയറ്റിക്കെട്ടുകയാണ്. അതിരു നിങ്ങളെക്കാള്‍ എനിക്കു നിശ്ചയമാണ്.” അതോടെ ശണ്ഠ. കോടതി കയറ്റം. എന്നെയും അയാളൊന്നു ഉപദ്രവിച്ചു. എന്റെ മകളുടെ വിവാഹം. അക്കാലത്ത് അമ്പതുപേരില്‍ കൂടുതലായി ആരെയും ക്ഷണിച്ചുകൂടാ. അരികൊണ്ടുള്ള പലഹാരമുണ്ടാക്കിക്കൂടാ എന്നൊക്കെ നിയമമുണ്ടായിരുന്നു. എത്രപേരെ ക്ഷണിക്കുന്നു, എന്തല്ലാം പലഹാരമുണ്ടാക്കുന്നു എന്നെല്ലാം എന്നില്‍നിന്നു മനസ്സിലാക്കിയിട്ട് അയാള്‍ സിവില്‍സപ്ലൈസ് ഉദ്യോഗസ്ഥന്മാരെ വിവാഹദിനത്തില്‍ അതൊക്കെ അറിയിച്ചു. വിവാഹം നടക്കുന്ന സ്ഥലത്ത് ആ ഉദ്യോഗസ്ഥന്മാര്‍ ജീപ്പിലെത്തി ബഹളമുണ്ടാക്കി. പില്ക്കാലത്ത് വലിയ ഉദ്യോഗസ്ഥനായ ഒരു മാന്യനാണ് അന്നെന്നെ രക്ഷിച്ചത്. ഇങ്ങനെ ഓരോ വ്യക്തിയേയും അയാള്‍ ഉപദ്രവിച്ചപ്പോള്‍ അവരൊക്കെ ഇവനോടു ചാകുന്നില്ലല്ലോ എന്നു അന്യോന്യം പറഞ്ഞിരുന്നു. ഒരുദിവസം അയാളങ്ങു പോയി. എല്ലാവര്‍ക്കും ആശ്വാസം. തിരുവനന്തപുരത്തുനിന്ന് അകലെയുള്ള സ്ഥലമായതുകൊണ്ട് ഇപ്പോള്‍ എനിക്ക് അവിടെ പോകേണ്ടതായിട്ടില്ല. എങ്കിലും അടുത്തകാലത്ത് ഒരാവശ്യത്തിനുവേണ്ടി ഞാനവിടെ പോയി. പണ്ടു താമസിച്ചിരുന്ന സ്ഥലത്തെത്തിയപ്പോള്‍ അയാള്‍ മുണ്ടു മടക്കിക്കുത്തി മതിലുകെട്ടുന്നതു നോക്കിനില്ക്കുന്നതുപോലെ എനിക്കു തോന്നിപ്പോയി. മതിവിഭ്രമമല്ല. ദുഷ്ടന്മാര്‍ മരിച്ചാലും മരിച്ചില്ലെന്നു തോന്നും നമ്മള്‍ക്ക്. നല്ല മനുഷ്യന്‍ കൈനിക്കര കുമാരപിള്ള മരിച്ചുപോയി എന്നുതന്നെ നമുക്കു തോന്നുന്നു.

അച്യുത് പട്‌വര്‍ദ്ധന്‍

മഹാന്മാര്‍ അനുഷ്ഠിക്കേണ്ടതെല്ലാം അനുഷ്ഠിച്ചു കഴിയുമ്പോള്‍ പ്രകൃതി അവരെ തിരിച്ചു വിളിക്കുന്നു. അച്യുത് പട്‌വര്‍ദ്ധന്‍ എന്ന മഹാന്‍ ലോകത്തിന് ഉപകാരപ്രദമായിട്ടു മാത്രം പ്രവര്‍ത്തിച്ചു, ജീവിച്ചു. അതിനുശേഷം അദ്ദേഹം തിരിച്ചുപോയി. എല്ലാ മഹാന്മാരുടേയും മരണത്തെ ഞാനിങ്ങനെയാണു കാണുന്നത്. പിന്നെ ഏതെങ്കിലും തരത്തില്‍ ആ വ്യക്തിയോടു നമ്മള്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ നമുക്കു അന്തരിച്ചയാളിന്റെ പ്രായമെത്രയാണെങ്കിലും വല്ലായ്മ തോന്നും. ആ വിധത്തിലുള്ള നേരിയ ശോകത്തിന് വിധേയനാണ് ഞാന്‍ ഇപ്പോള്‍.

ഒരു സമ്മാനം വാങ്ങാന്‍ ഞാന്‍ ഡെല്‍ഹിയില്‍ പോയി. സമ്മാനം നല്‍കുന്നത് വിജ്ഞാന്‍ഭവനില്‍വെച്ചാണ്. ആദ്യമായി ഡെല്‍ഹിയില്‍ പോകുന്നതുകൊണ്ടും ആദ്യമായി വിമാനത്തില്‍ സഞ്ചരിക്കുന്നതുകൊണ്ടും എന്റെ മരുമകനെക്കൂടി ഞാന്‍ കൂട്ടിനു കൊണ്ടുപോയിരുന്നു. സമയത്തു ഞങ്ങള്‍ വിജ്ഞാന്‍ഭവനിലെത്തി. സമ്മാനം വാങ്ങേണ്ട ആളാണു ഞാനെന്നറിയിച്ചപ്പോള്‍ പോലീസ് എന്നെ പരിശോധിച്ചു. ഒരാര്‍ച്ചിലൂടെ കടത്തി. തിരിഞ്ഞുനോക്കിയപ്പോള്‍ പോലീസ് മരുമകനെ തടഞ്ഞുനിറുത്തിയിരിക്കുന്നതു കണ്ടു. എന്റെ son-in-law ആണെന്നും അകത്തേക്കു പോകാന്‍ അനുമതി നല്‍കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ ‘സാദ്ധ്യമല്ല’ എന്ന മറുപടിയാണ് പോലീസ് നല്‍കിയത്. കേന്ദ്രമന്ത്രി ഗുജറാള്‍ അകത്തിരിക്കുന്നതുകൊണ്ടാണ് ആ സെക്യൂരിറ്റി ഏര്‍പ്പാടെന്നു പിന്നീട് എനിക്കു മനസ്സിലായി. സണ്‍-ഇന്‍-ലായ്ക്ക് പ്രവേശനം നിഷേധിച്ചപ്പോള്‍ എനിക്കു നിങ്ങളുടെ സമ്മാനം വേണ്ട എന്നു പറഞ്ഞു ഞാന്‍ തിരിഞ്ഞു നടന്നു. ഇതൊക്കെ അങ്ങകലെ നോക്കിക്കൊണ്ടു നില്ക്കുകയായിരുന്നു വളരെ പ്രായം ചെന്ന ഒരാള്‍. ഞാന്‍ തിരിഞ്ഞുനടന്നപ്പോള്‍ അദ്ദേഹം യുവാവിനെപ്പോലെ ഓടി എന്റെ അടുത്തു വന്നു ‘വാട് ഈസ് ദ് മാറ്റര്‍’ എന്നു ചോദിച്ചു. അവിടെ നില്ക്കുന്നത് എന്റെ മരുമകനാണെന്നും പോലീസ് കടത്തിവിടുന്നില്ലെന്നും ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. ‘ആള്‍ റൈറ്റ്’ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം സണ്‍ ഇന്‍ ലായെ തോളിലൂടെ കൈയിട്ടു പിടിച്ച് സ്നേഹത്തോടെ അകത്തേക്കു കൊണ്ടുപോയി. പോലീസ് ബഹുമാനത്തോടെ നിന്നതല്ലാതെ പരിശോധനയ്ക്കൊന്നും വന്നില്ല. അകത്തു ചെന്നതിനുശേഷം ഞാന്‍ അദ്ദേഹത്തോട് വിനയപൂര്‍വ്വം ‘May I know you?’ എന്നു ചോദിച്ചു. അതിനേക്കാള്‍ വിനയത്തോടെ അദ്ദേ

ഹം മറുപടി നല്കി. I am Achuth Patwardhan. ഞാന്‍ അമ്പരന്നു നിന്നുപോയി. മഹാത്മാഗാന്ധിയോടൊപ്പം ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രയത്നിച്ച മഹാന്‍. അദ്ദേഹമാണ് നിസ്സാരനായ എന്നെ സഹായിക്കാന്‍ ഓടി എത്തിയത്. മഹാന്മാര്‍ അവരുടെ മഹത്ത്വം ഏതു പ്രവര്‍ത്തിയിലും കാണിക്കും. എനിക്ക് ഈ ഉപകാരം ചെയ്തതുകൊണ്ടു കൂടിയാണ് ഞാന്‍ ആ മഹച്ചരമത്തില്‍ തെല്ലു ദുഃഖിക്കുന്നുവെന്ന് എഴുതിയത്.

അച്യുത് പട്‌വര്‍ദ്ധന്റെ സേവനങ്ങളെക്കുറിച്ച് ഇ.എം.എസ്. ദേശാഭിമാനി വരികയില്‍ എഴുതിയിരിക്കുന്നു. തന്റെ രാഷ്ട്ര വ്യവഹാര സിദ്ധാന്തങ്ങളോടു യോജിക്കാത്തവരെപ്പോലും, തന്റെ രാഷ്ട്രീയ കക്ഷിയില്‍പ്പെടാത്തവരെപ്പോലും ബഹുമാനിക്കുന്ന ഹൃദയവിശാലതയാണ് ഇ.എം.എസ്സിനുള്ളത്.

* * *

ദുഃഖത്തിന്റെ ചൂടുകൊണ്ട് ഉരുകുന്ന ജീവിതമാകുന്ന മെഴുകില്‍ ആകര്‍ഷകമായ ഒരു രൂപം പതിപ്പിക്കാന്‍ എനിക്കു കഴിഞ്ഞെങ്കില്‍!

പെന്‍ഗ്വിന്‍ ബുക്ക്സ് (അമേരിക്ക) പ്രസിദ്ധപ്പെടുത്തിയ The Writer’s Quotation Book എന്ന പുസ്തകത്തില്‍നിന്ന്: ചൈനീസ് Economic Journal എഴുത്തുകാരന് അയച്ച ഒരു rejection slip. Financial Times എന്ന ജേര്‍ണലില്‍ ഇത് പ്രസിദ്ധപ്പെടുത്തിയിരുന്നു.

“അത്യധികമായ ആഹ്ലാദത്തോടുകൂടി ഞങ്ങള്‍ താങ്കളുടെ കൈഴുത്തുപ്രതി വായിച്ചു. താങ്കളുടെ ഈ ലേഖനം ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയാണെങ്കില്‍ ഇനി നിലവാരം കുറഞ്ഞ വേറൊന്നും ഞങ്ങള്‍ക്കു പ്രസിദ്ധപ്പെടുത്താന്‍ ഒക്കുകയില്ല. അടുത്ത ആയിരം വര്‍ഷങ്ങള്‍ക്കകത്ത് ഇതിനു സദൃശമായ മറ്റൊരു ലേഖനം കാണുമെന്നു ഞങ്ങള്‍ക്കു വിചാരമില്ലാത്തതിനാല്‍ താങ്കളുടെ ദൈവികമായ രചന തിരിച്ചയയ്ക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധരായിരിക്കുന്നുവെന്നു ഖേദപൂര്‍വ്വം അറിയിക്കട്ടെ.

ഞങ്ങളുടെ ഈ ഹ്രസ്വദൃഷ്ടിയെയും ഭീരുത്വത്തെയും താങ്കള്‍ പരിഗണിക്കരുതേയെന്ന് ആയിരം തവണ ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.”

നീലമ്പേരൂര്‍

കോളറ പടര്‍ന്നു പിടിക്കുന്ന പ്രദേശത്തു നിന്നു ഞാന്‍ ഓടി രക്ഷപ്പെട്ടിട്ടുണ്ട്. നില്ക്കുന്ന നിലയില്‍ ഛര്‍ദ്ദിയും വയറിളക്കവും ചെയ്ത് മറിഞ്ഞുവീണ് പിടച്ചടിച്ച് മരിക്കുന്നവരെ ഞാന്‍ അടുത്തുനിന്നു കണ്ടിട്ടുണ്ട്. ഒരു വലിയ കുഴിവെട്ടി ശാവങ്ങള്‍ ഒന്നിനുമീതെ ഒന്നായി വച്ചു മണ്ണിട്ടു മൂടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവിടെനിന്നാണ് ഞാന്‍ പ്രാണരക്ഷാര്‍ത്ഥം ഓടിയത്. പ്ലേഗു പിടിച്ചു ആളുകള്‍ മരണത്തിലേക്കു വീഴുന്നതു കണ്ടിട്ടും ഞാന്‍ ഓടിയിട്ടുണ്ട്. ആ കോളറയെയും പ്ലേഗിനെയും നിസ്സാരങ്ങളാക്കുന്ന ക്രൂരതകള്‍ ഇന്ന് അതിപ്രസരമാര്‍ന്നു കാണുന്നു. പക്ഷേ എനിക്ക് ഓടിപ്പോകാന്‍ ഇടമില്ല. പഞ്ചാബിലേക്ക്, ഉത്തരപ്രദേശിലേക്ക്, മധ്യപ്രദേശിലേക്ക്, മഹാരാഷ്ട്രയിലേക്ക്, ആസ്സാമിലേക്ക്, തമിഴ്‌നാട്ടിലേക്ക് എനിക്കു ഓടാന്‍ വയ്യ. ഓടിച്ചെന്നാല്‍ ഞാന്‍ വധിക്കപ്പെടും. എന്റെ നാടായ കേരളത്തിലും എനിക്കു കഴിഞ്ഞുകൂടാന്‍ വയ്യ. എന്തൊരു കാലം! എന്റെ ഈ ഭയം ഓരോ പൗരന്റെയും ഭയമാണ്. ഈ പേടി വികാരലോലമായ ഹൃദയമുള്ള ഒരു കവിയെ എങ്ങനെ സ്പര്‍ശിച്ചുവെന്നു മനസ്സിലാക്കണമെങ്കില്‍ നീലമ്പേരൂര്‍ മധുസൂധനന്‍നായര്‍ ദേശാഭിമാനി വാരികയില്‍ എഴുതിയ “ഇതു ദുരവസ്ഥ” എന്ന കാവ്യം വായിക്കണം. മഹാനഗരം കത്തുന്ന തീയായി മാറിയപ്പോള്‍ കത്താതെ ഉമിത്തീയായി നിന്ന കവിയുടെ മഹാദുഃഖവും യാതനയുമാണ് ഹൃദയസ്പര്‍ശകമായ ഈ കാവ്യത്തിലുള്ളത്.”

കാറ്റോടു മഴയോടു മഞ്ഞോടു വെയിലോടു
മാപ്പു ചോദിച്ചു വിറച്ചു നില്ക്കേ പ്പക-
ത്തീയിലെരിയും കുടിലുകള്‍! കൊള്ളയില്‍
നീറിപ്പടരുമുന്മാദങ്ങള്‍ വീര്‍പ്പിട്ടു
കേഴും ഭയങ്ങള്‍! കയ്യൂക്കില്‍കലങ്ങുന്ന
ചാരിത്രശുദ്ധികള്‍! മണ്‍കുടം പൊട്ടിച്ച
ഭൂതം പെരുകി വാനൂഴിവായുക്കളില്‍
പോര്‍ക്കലി തുള്ളിത്തിമിര്‍ത്ത കാലാവസ്ഥ.”

നൃശംശതയെ ലയാനുവിദ്ധമായി കവി ഈ വരികളില്‍ ആവിഷ്കരിച്ചിരിക്കുന്നു. കവേ, ഇതെഴുതുന്ന ആളും താങ്കളെപ്പോലെ ഉമിത്തീയില്‍ നീറിനീറി നില്ക്കുന്നു.

* * *

S.J.Perelman പേരുകേട്ട ഹാസ്യസാഹിത്യകാരന്‍. അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്തകം വായിച്ചിട്ട് പ്രസിദ്ധനായ ഹാസ്യാഭിനേതാവ് Groucho Marx പറഞ്ഞു:

നിങ്ങളുടെ പുസ്തകം കൈയിലെടുത്ത നിമിഷംതൊട്ട് അതു താഴെ വയ്ക്കുന്നതുവരെ ഞാന്‍ കൊളുത്തിപ്പിടിക്കുമാറ് ചിരിച്ചുപോയി. ഏതെങ്കിലുമൊരു ദിവസം അതു വായിക്കണമെന്നു ഞാന്‍ തീരുമാനിച്ചിട്ടുണ്ട്.

(The Writer’s Quotation Book)

ലാക്ഷണികകഥ

ദുഃഖത്തിന്റെ ചൂടുകൊണ്ട് ഉരുകുന്ന ജീവിതമാകുന്ന മെഴുകില്‍ ആകര്‍ഷകമായ ഒരു രൂപം പതിപ്പിക്കാന്‍ എനിക്കു കഴിഞ്ഞെങ്കില്‍.

ആലപ്പുഴ സനാതന ധര്‍മ്മവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ ഹെഡ് മാസ്റ്റര്‍ മഞ്ചേരി രാമകൃഷ്ണയ്യര്‍ സാറിന്റെ കണ്ണു വെട്ടിച്ച് റോഡിലേക്ക് ഇറങ്ങും കമ്പില്‍ച്ചുറ്റിയ പശ പോലുള്ള ഒരുതരം മുട്ടായി വാങ്ങിത്തിന്നുപോയി. നാലു കാശു കൊടുത്താല്‍ ചൊറി പിടിച്ച കൈകൊണ്ടു മുട്ടായിക്കാരന്‍ ഒരു വലി വലിക്കും. നൂലു പോലെ മാധുര്യമുള്ള മുട്ടായി വരും. എന്തൊരു രുചി! ഇന്നതു കണ്ടാല്‍ത്തന്നെ എനിക്കു ഛര്‍ദ്ദിക്കാന്‍ തോന്നും. മുട്ടായി നുണഞ്ഞു കൊണ്ടു നില്ക്കുമ്പോള്‍ റോഡിന്റെ മറ്റേ വശത്ത് ഒരു ത്രിപാദത്തില്‍ കുഴല്‍ വച്ച് ‘നാലു കാശ് ലണ്ടന്‍ പട്ടണം കാണുക’ എന്നൊരുത്തന്‍ നിലവിളിക്കുന്നുണ്ടാവും. ആരെങ്കിലും നാലു കാശ് (ഒരു തിരുവിതാംകൂര്‍ നാണയം) മുടക്കി കുഴലിന്റെ ഒരറ്റത്തു കണ്ണു വച്ചു നോക്കിയാല്‍ കുഴലുടമസ്ഥന്‍ വിളിക്കും മാദമ്മമാര്‍ വട്ടത്തില്‍ ചുറ്റുന്നു. സായ്പന്മാരെല്ലാം നെട്ടോട്ടമോടുന്നു. കണ്ടോ, കണ്ടോ ലണ്ടന്‍ ലന്റന്‍. ദ്രഷ്ടാവ് ഇളിഭ്യനായി പിന്മാറുന്നു. ഞാന്‍ നാലു കാശു മുടക്കാന്‍ തീരുമാനിച്ചു. കുഴലിന്റെ അറ്റത്തു കണ്ണു വച്ചു. ഉടമസ്ഥന്‍ “മദാമ്മമാരെല്ലാം വട്ടത്തില്‍ ചുറ്റുന്നു” എന്ന്. ഒന്നുമില്ല. ഏതോ സിനിമയുടെ ഫിലിമില്‍ നിന്നു വെട്ടിയെടുത്ത ഒരു പട്ടണത്തിന്റെ ചിത്രം വലുതായി മാത്രം കാണുന്നു. ശരിയായ പറ്റിക്കല്‍. പക്ഷേ രസികത്വം ഒട്ടുമില്ലാത്ത വഞ്ചനയാണത്. രസികനായ ഒരു പറ്റിക്കല്‍കാരനെ ഞാന്‍ തിരുവനന്തപുരത്തു കണ്ടിട്ടുണ്ട്. ചെറിയ കടലാസ്സു ചുരുളുകള്‍ ഒരു പാത്രത്തില്‍ വച്ച് അയാള്‍ വഴിവക്കില്‍ ഇരിക്കും. ചുറ്റും വില കൂടിയ ആകര്‍ഷകങ്ങളായ സാധനങ്ങള്‍. തെര്‍മോസ്‌ഫ്ലാസ്കു വരെയുണ്ട്. ‘എട്ടു കാശിന് ഫ്ലാസ്ക് നേടൂ’ എന്ന് അയാള്‍ വിളിക്കും. ഞാന്‍ വീട്ടില്‍ നിന്നു മോഷ്ടിച്ച എട്ടു കാശ് അയാളുടെ മുന്‍പിലിട്ട് ഒരു ചുരുളെടുക്കും. അയാളതു നിവര്‍ത്തി നോക്കിയിട്ട് പാതവക്കിലൂടെ പോകുന്ന ചെറുപ്പക്കാരനെയും ചെറുപ്പക്കാരിയെയും രഹസ്യമായി നോക്കി ഉറക്കെപ്പറയും. “അടിച്ചല്ലോ ഭാഗ്യവാന്‍ മൂടില്ലാത്ത മഷിക്കുപ്പിയൊന്ന്.” എനിക്കൊന്നും ഭാഗ്യപരീക്ഷണത്തില്‍ കിട്ടിയില്ലെന്നു മാത്രമല്ല അയാള്‍ പറയുന്നത്. അതിലേ പോയ പെണ്ണിന്റെ ചന്തി ഒട്ടിയതാണ് എന്നും കൂടി അതിനര്‍ത്ഥമുണ്ട്. ഭര്‍ത്താവിന് അത് മനസ്സിലാകും. പക്ഷേ വഴക്കിനു വരാന്‍ പറ്റുമോ? ഭാര്യയ്ക്കു മനസ്സിലാകില്ല. കാരണം ഏതൊരു സ്ത്രീയുടേയും വിചാരം താന്‍ പരമ സുന്ദരിയാണെന്നാണ്. എട്ടു കാശു നഷ്ടപ്പെട്ട ദുഃഖത്തോടെ ഞാന്‍ തല കുനിച്ച് നടന്നകലുന്നു.

ഇതൊക്കെ ഇപ്പോള്‍ ഓര്‍മ്മിക്കാന്‍ കാരണമുണ്ട്. ‘ഒന്നു വച്ചാല്‍ രണ്ട്’ എന്ന് ശ്രീ.പി.കെ. രാജശേഖരന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ജന്തുജാതക’മെന്ന കഥയിലെ കഥാപാത്രം വിളിക്കുന്നു. അതു കേട്ടപ്പോഴാണ് എന്റെ ഓര്‍മ്മയിലെ ചുരുളഴിഞ്ഞത്. പക്ഷേ ആത്മവഞ്ചനയില്ല; വഞ്ചനയോടു ചേര്‍ന്ന അശ്ലീലതയില്ല. ആനമയിലൊട്ടകക്കളവും കളിക്കാരനും കഥയിലുണ്ട്. കളി നടത്തുന്നവന്റെ വിളിയാണിത്. കളിച്ചവര്‍ കളിച്ചവര്‍ തോറ്റു പിന്മടങ്ങി. കളി നടത്തുന്നവന്‍ ഇവിടം വിട്ടു പോയപ്പോള്‍ അയാളുടെ മകന്‍ സ്ഥാനമേറ്റു. അവന്റെ പഴയ കൂട്ടുകാരന്‍ — കഥ പറയുന്നവന്‍ — നാണയം കടുവയുടെ പടത്തില്‍വച്ചു കളിച്ചു. പക്ഷേ സൂചി കറങ്ങിനിന്നത് പാമ്പിന്റെ പടത്തിലാണ്. കളം ഇവിടെ ജീവിതമാണ്. നമ്മള്‍ കളിക്കുന്നവരും. നമ്മളൊക്കെ പരാജയപ്പെട്ടു. കളി നടത്തുന്നവന്‍ ജയിച്ചോ? ഇല്ല. അയാളും തോറ്റു. തോറ്റതു കൊണ്ടാണല്ലോ കളത്തിന്റെ മുന്‍പില്‍ ആരും ചെല്ലാനില്ലാതെയായത്. പാമ്പ് കാലമാകാം. കാലത്തിനെല്ലാം അധീനം. കഥാകാരന്‍ ജീവിതത്തിന്റെ പരാജയത്തെ അലിഗറിയിലൂടെ സ്ഫുടീകരിക്കുന്നു. പക്ഷേ തികച്ചും രസശുഷ്കമായ ലാക്ഷണിക കഥയല്ല ഇത്. കഥാകാരന്റെ ഭാഷ ചെറുകഥയ്ക്കു യോജിച്ചതല്ല എന്നത് ഒരു ന്യൂനത. ഉപന്യാസമെഴുതുന്നതുപോലെയാണ് അദ്ദേഹം കഥയെഴുതുക. ഇംഗ്ലീഷില്‍ literary expression എന്നു വിളിക്കുന്ന ആവിഷ്കാരശൈലി കഥാകാരന്‍ സ്വായത്തമാക്കിയിരുന്നെങ്കില്‍ ഈ അലിഗറി കുറച്ചുകൂടി നന്നാകുമായിരുന്നു.

* * *

ഇസ്ലാം മതത്തില്‍പ്പെട്ടവരാണ് എന്റെ സുഹൃത്തുക്കള്‍ എന്ന് ആദ്യം പറഞ്ഞല്ലോ. മറ്റൊരു കൂട്ടുകാരന്‍ അഞ്ചലാഫീസിലെ ശിപായിയായി തുടങ്ങി പോസ്റ്റുമാനായി ജീവിതം അവസാനിപ്പിച്ച അയ്യൂബായിരുന്നു. വൈകുന്നേരം ഞാന്‍ അഞ്ചല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ അയ്യൂബിനെ കാണാന്‍ ചെന്നുനില്‍ക്കുമ്പോള്‍ അദ്ദേഹം മെഴുകുരുക്കി കവറിലൊട്ടിച്ചു മുദ്ര പതിപ്പിക്കും. ശംഖും ആനകളും തെളിഞ്ഞുവരും. ദുഃഖത്തിന്റെ ചൂടുകൊണ്ട് ഉരുകുന്ന ജീവിതമാകുന്ന മെഴുകില്‍ ആകര്‍ഷകമായ ഒരുരൂപം പതിപ്പിക്കാന്‍ എനിക്കു കഴിഞ്ഞെങ്കില്‍!