close
Sayahna Sayahna
Search

സാഹിത്യവാരഫലം 1993 04 11


സാഹിത്യവാരഫലം
Mkn-03.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1993 04 11
ലക്കം 917
മുൻലക്കം 1993 04 04
പിൻലക്കം 1993 04 18
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

മദ്യപാനാസക്തിയും രാഷ്ട്രവ്യവഹാര തല്‍പരത്വവും ജീനിനെ ബാധിച്ചാല്‍ അതിനു വ്യക്തിയുടെ അന്ത്യംവരെ നിലനില്പുണ്ട്.

“ഭയാനകമായ വിധത്തില്‍ ഭയപ്പെട്ടിരുന്നു” എന്നു പറഞ്ഞാല്‍ പ്രയോഗവൈകല്യമാവും. എങ്കിലും “terribly afraid” എന്ന ഇംഗ്ളീഷ് ഭാഷാപ്രയോഗം മലയാളഭാഷയിലേക്കു കൊണ്ടു വരുമ്പോള്‍ അങ്ങനെയേ പറ്റു. വിഖ്യാതനായ സാഹിത്യകാരനാണ് അദ്ദേഹം. ആ സാഹിത്യകാരന്‍ അമ്മയുടെ ഗര്‍ഭാശയത്തില്‍ കിടന്നപ്പോള്‍ “ഭയാനകമായ വിധത്തില്‍ ഭയപ്പെട്ടു.” അമ്മയ്ക്കും പേടിയായിരുന്നു. ഇന്ന് അവര്‍ക്കു പേടിയല്ല. കാരണം അമ്മ ഇപ്പോള്‍ ഈ ലോകത്ത് ഇല്ല എന്നതുതന്നെ. മരിച്ചവര്‍ക്കു ശാന്തതയുണ്ടല്ലോ. അമ്മതന്നെ പറഞ്ഞതാണ്. ഒരു ഞായറാഴ്ച പില്ക്കാലത്തെ മഹാനായ നോവലെഴുത്തുകാരന്‍ അമ്മയുടെ ഗര്‍ഭാശയത്തില്‍ കിടക്കുമ്പോള്‍ അമ്മയുടെ അച്ഛന്‍ ഭക്ഷണസമയത്തിനു മുന്‍പ് അവരെ വലിച്ചിഴച്ചു മുറ്റത്തുകൊണ്ടുവന്നിട്ടിട്ട് പറഞ്ഞു: “മുട്ടുകുത്ത്. നിന്നെ ഞാന്‍ വെടിവച്ചു കൊല്ലാന്‍ പോകുകയാണ്.” അദ്ദേഹം അവരുടെ നേര്‍ക്കു തോക്കു ചൂണ്ടി. അമ്മ കൈകൂപ്പി വയറ്റില്‍ക്കിടക്കുന്ന കുഞ്ഞിനെക്കരുതി കൊല്ലരുതേയെന്നു യാചിച്ചു… അപ്പോള്‍ ഗര്‍ഭസ്ഥശിശുവിന്റെ മുത്തശ്ശിവന്ന് പറഞ്ഞു: “വരൂ, ആഹാരം തണുത്തുപോകും.അതിനുമുന്‍പ് അതു കഴിക്കൂ.” അങ്ങനെ അമ്മയും മകനും അതു കഴിക്കാന്‍വേണ്ടി അകത്തേക്കു പോയി. പക്ഷേ അമ്മയുടെ വയറ്റില്‍ക്കിടന്ന മകന് അന്നുണ്ടായ പേടി ഈ എഴുപത്തിയൊന്‍പതാമത്തെ വയസ്സിലും അദ്ദേഹത്തെ ആക്രമിച്ചുകൊണ്ടിരിക്കുന്നു.

‘ജീനി’നെ (gene = the unit of inheritance — പാരമ്പര്യത്തിന്റെ ഏകകം) സമാക്രമിക്കുന്നതെന്തും വ്യക്തിയുടെ മരണംവരെ ഉണ്ടായിരിക്കുമെന്നാവാം സാഹിത്യകാരന്‍ വിചാരിക്കുന്നത്. മദ്യപാനാസക്തിയും രാഷ്ട്രവ്യവഹാരതല്‍പരത്വവും ജീനിനെ ബാധിച്ചാല്‍ അതിനു വ്യക്തിയുടെ അന്ത്യംവരെ നിലനില്പുണ്ട്.

മദ്യപനായ അച്ഛന്‍, മകന്‍ ഗര്‍ഭസ്ഥശിശുവായിരിക്കുമ്പോള്‍ അമ്മയെ ചവിട്ടുന്നു. അവരുടെ പേടി ഗര്‍ഭാശയത്തിലെ ശിശുവിനെ ആക്രമിക്കുന്നു. ഭൂജാതനായ ശിശു വളര്‍ന്നു വന്നാലും പേടിമാറുന്നില്ല. അയാള്‍ മകനെപ്പോലും പേടിക്കുന്നു. പിതാക്കന്മാരുടെ അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ കുറെക്കാലമായി കൂടിയതു കൊണ്ടാവാം ഇന്നത്തെ ആളുകള്‍ക്ക് ആണ്‍മക്കളെ പേടിയാണ്. ആ മക്കള്‍ പ്രായമായി - പിതാക്കന്മാരാകുമ്പോള്‍ അവരും പുത്രന്മാരെ പേടിക്കും. ശ്രീ. യു.കെ. കുമാരന്‍ എഴുതിയ “നല്ലവന്‍, എന്റെ മകന്‍” എന്ന ചെറുകഥയില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്) മകനെ പേടിക്കുന്ന അച്ഛനെ കാണാം. മകന്‍ തെമ്മാടി. ഓരോ ‘കെയ്സി’ല്‍ അവന്‍ കുടുങ്ങുമ്പോഴും തന്റെ പേരു വര്‍ത്തമാനപ്പത്രത്തില്‍ വരരുതെന്ന് അച്ഛന്‍ പത്രപ്രവര്‍ത്തകനോട് അപേക്ഷിക്കുന്നു. മകളുടെ വിവാഹം തടസ്സപ്പെട്ടു പോകുമെന്നതുകൊണ്ടാണ് അയാള്‍ ആ അഭ്യര്‍ത്ഥന നടത്തുന്നത്. പത്രപ്രവര്‍ത്തകന്‍ പൊലിസിനോടു അഭ്യര്‍ത്ഥിച്ച് തന്തയെ പലതവണ രക്ഷിക്കുന്നു. ഒടുവില്‍ മകന്‍ തന്തയെയും തള്ളയെയും സഹോദരിയെയും കൊല്ലുന്നു. അവരുടെ കഥ കഴിയുന്നതോടെ കഥയും തീരുന്നു. കുമാരന്റെ ചെറുകഥ തികച്ചും ഉപരിപ്ളവമാണ്; അല്ലെങ്കില്‍ ബഹിര്‍ഭാഗസ്ഥമാണ്. വേദനിക്കുന്ന അച്ഛന്റെ തീക്ഷ്ണങ്ങളായ വിചാരങ്ങളെയും വികാരങ്ങളെയും പ്രതിപാദിക്കാന്‍ അദ്ദേഹത്തിനു കഴിയാതെ പോയതിനാലാണ് ഈ ബഹിര്‍ഭാഗസ്ഥത വന്നുചേര്‍ന്നത്. അതിനാല്‍ ഈ രചന അനുഭൂതിജനകമല്ല. അച്ഛന്റെ വികാരം കല്ലോലിതമായി പ്രവഹിക്കുന്നില്ല. മകന്‍ കഥയില്‍ പ്രത്യക്ഷനാകാത്തതുകൊണ്ട് അവനെസ്സംബന്ധിച്ച വികാരമേയില്ല. രണ്ടു പ്രവാഹങ്ങളെയും ചിത്രീകരിച്ച് അവ ഒരു ബിന്ദുവില്‍ ഒരുമിച്ചു ചേര്‍ന്നു ചൂഴികളും പതകളും ഉണ്ടാകുന്നതായി കാണിച്ചിരുന്നെങ്കില്‍ കഥയ്ക്കു കലയുടെ മണ്ഡലത്തില്‍ പ്രവേശം ലഭിച്ചേനേ.

ചോദ്യം, ഉത്തരം

വിമര്‍ശനം ചവിട്ടിമറിക്കലാണെന്നു മണ്ടന്മാര്‍ കരുതുന്നു; ബുദ്ധിയുള്ളവര്‍ അതു വകവയ്ക്കുന്നില്ലെന്നു ഗ്രഹിക്കൂ.

Symbol question.svg.png “നിങ്ങള്‍ ഉദാരശീലനാണെന്നും മറ്റും ധ്വനിപ്പിച്ചുകൊണ്ട് എഴുതാറുണ്ട് പലപ്പോഴും. ജീവിതത്തില്‍ ഇന്നുവരെ നിങ്ങള്‍ ആരെയും സഹായിച്ചിട്ടില്ലെന്നു നിങ്ങളെ അടുത്തറിയാവുന്ന ഒരാള്‍ എന്നോടു പറയുന്നു. ശരിയല്ലേ?”

“ശരിയാവാം, തെറ്റാവാം. മുഴുക്കഷണ്ടിയുള്ളവന്‍ റോഡിലൂടെ നടന്നുപോകുമ്പോള്‍ ബാര്‍ബര്‍ ചോദിച്ചെന്നു വരും ‘സാറേ മുടിക്രോപ്പ് ചെയ്യണ്ടേ?’ എന്ന്. പണമില്ലാത്തവനോടു സഹായമഭ്യര്‍ത്ഥിച്ചാല്‍ അയാളെന്തു ചെയ്യും? ബ്രഹ്മക്ഷൗരം നടന്നവനു തലയില്‍ രോമം കിളിര്‍ക്കുകയില്ല. കിളിര്‍ത്താല്‍ ക്രോപ്പ് ചെയ്യാം.”

Symbol question.svg.png “ലോകത്തുള്ള എല്ലാവരുടെയും ഉച്ചാരണം തിരുത്തുന്ന നിങ്ങള്‍ക്ക് വിക്രം സേത്ത് എന്നല്ല വിക്രം സേഠ് എന്നണെന്ന് അറിഞ്ഞുകൂടല്ലോ. ദേശായി അല്ല, ദേസായിയാണ് ശരിയെന്നും അറിഞ്ഞുകൂടല്ലോ.”

“നിങ്ങള്‍ പറയുന്നതു ശരിയായിരിക്കാം. ശരിയെന്ന് മനസ്സിലാക്കിയത് ഞാനെഴുതുന്നു എന്നു മാത്രം ഗ്രഹിച്ചാല്‍ മതി. Jean എന്ന ഫ്രഞ്ച് നാമം ഷാങ് എന്നല്ല, ഴാങ് എന്നുമല്ല. ശരിയായ ഉച്ചാരണം എഴുതിക്കാണിക്കാന്‍ വയ്യ. ശാങ് എന്നു ഞാന്‍ എഴുതുന്നുവെന്നേയുള്ളു.”

Symbol question.svg.png “പൂത്തുനില്ക്കുന്ന പനിനീര്‍ച്ചെടിയെ കഴുതയ്ക്ക് ചവിട്ടിമറിക്കാന്‍ സാധിക്കും. ഈശ്വരനു മാത്രമേ ആ ചെടിയെയും പൂക്കളെയും നിര്‍മ്മിക്കാന്‍ കഴിയൂ എന്നറിയാമോ?”

“വിമര്‍ശനം ചവിട്ടിമറിക്കലാണെന്നു മണ്ടന്മാര്‍ കരുതുന്നു; ബുദ്ധിയുള്ളവര്‍ അതു വകവയ്ക്കുന്നില്ലെന്നു ഗ്രഹിക്കു.”

Symbol question.svg.png “തന്റെ തന്തയുടെ പേരു നിശ്ചയമുണ്ടോ?”

“അറിയാമല്ലോ. എന്റെയും താങ്കളുടെയും പിതാവിന്റെയും പേര് ഒന്നുതന്നെ. മാധവന്‍പിള്ള. സഹോദര, താങ്കള്‍ എന്തേ എന്നെ ഇതുവരെയും കാണാന്‍ വരാഞ്ഞത്?”

Symbol question.svg.png “പുതിയ കവികളെ വാഴ്ത്തുന്നവര്‍ ഇടപ്പള്ളിക്കവികളെ ചീത്ത പറയുന്നതിനു കാരണം?”

“കാക്കകളോടൊരുമിച്ചു ക്രോ ക്രോ എന്ന ശബ്ദമുണ്ടാക്കുന്നവര്‍ കുയിലിന്റെ പാട്ടിനോടൊരുമിച്ചു പാടുകില്ല.”

Symbol question.svg.png “നിങ്ങളെ തെറിപറയുന്നവരോടു നിങ്ങള്‍ക്കു വെറുപ്പ് ഉണ്ടാകുമല്ലോ. ഏതെങ്കിലും സന്ദര്‍ഭത്തില്‍ ആ തെറികേട്ട് നിങ്ങള്‍ ചിരിച്ചിട്ടുണ്ടോ?”

“ഒരിക്കല്‍ ചങ്ങനാശ്ശേരിയില്‍വച്ച് ഞാന്‍ ഒരു ബസ്സിന്റെ മുന്‍പിലേക്ക് ‘എടുത്തുചാടി’. ഡ്രൈവര്‍ ബസ് വെട്ടിയൊഴിച്ച് എന്നെ രക്ഷിച്ചിട്ട് പറഞ്ഞു: ‘നിനക്ക് എന്നായാലും മരണമുണ്ടെടാ.’ അതുകേട്ടു ഞാന്‍ ചിരിച്ചു. എന്റെകൂടെയുണ്ടായിരുന്ന മുത്തൂര്‍ രാഘവന്‍നായരും (കവി വേലായുധന്‍പിള്ളയും (Law Secretary) ചിരിച്ചു.”

Symbol question.svg.png “നവീന ഗദ്യസാഹിത്യത്തില്‍ പണ്ഡിതോചിതമായി, ഒറിജിനലായി എഴുതുന്ന ആരെങ്കിലുമുണ്ടോ?”

“ഉണ്ട്. ഡോക്ടര്‍ അയ്യപ്പപ്പണിക്കര്‍. അദ്ദേഹത്തിന്റെ ഏതു പ്രബന്ധവും വിദ്വജ്ജനോചിതമാണ്, മൗലികമാണ്.”

Symbol question.svg.png “പുതിയ കവികളുടെ പത്തു കവിതാപുസ്തകങ്ങള്‍ ഞാന്‍ വാങ്ങി. വായന ആരില്‍ തുടങ്ങണം?”

“എല്ലാംകൂടി ഒന്നിനൊന്നു മേലെയായി അടുക്കിവച്ചിട്ടു ഒരു മാരത്തോണ്‍ ഓട്ടം ഓടണം. ഓടിക്കഴിഞ്ഞ് സ്റ്റാര്‍ടിങ് പോയിന്റില്‍ തിരിച്ചു വരരുത്. ഓട്ടത്തില്‍ വിജയം പ്രാപിച്ചാലും ഇല്ലെങ്കിലും ഓടുന്നവര്‍ തുടക്കസ്ഥലത്തേക്കു തിരിച്ചു വരാറില്ലെന്ന് ഓര്‍മ്മിക്കു.”

* * *

തിരുവനന്തപുരത്തു നുണ എന്നതിന് ഏഷണി എന്നാണ് അര്‍ത്ഥം. വടക്കോട്ടു കള്ളമെന്നും ഏതോ ഒരു നുണയന്‍ എന്നോടു പറഞ്ഞു. ശ്രീ. കടമ്മനിട്ട രാമകൃഷ്ണനെ ഞാന്‍ ആക്ഷേപിച്ചതായി അദ്ദേഹം അയാളെ അറിയിച്ചുവെന്ന്. കടമ്മനിട്ടയുടെ കവിത തൊണ്ടയിലാണിരിക്കുന്നതെന്ന് ഞാന്‍ എഴുതിയെന്നോ പറഞ്ഞെന്നോ ആയിരുന്നു ആരോപണം. പ്രശസ്തനായ ഒരു നോവലിസ്റ്റ് ആരെയോ ഉദ്ദേശിച്ച് അങ്ങനെ പ്രസ്താവിച്ചുവെന്നു ഞാന്‍ ഈ പംക്തിയില്‍ എഴുതിയെന്ന് ഒരോര്‍മ്മയുണ്ട്. അതെഴുതിയവേളയില്‍ കടമ്മനിട്ട എന്റെ മനസ്സില്‍ കടന്നുവന്നിട്ടില്ല. ഇത്രയും എഴുതിയതുകൊണ്ട് കവിതചൊല്ലല്‍ എന്ന ഏര്‍പ്പാട് നല്ലതാണെന്ന് എനിക്ക് അഭിപ്രായമുള്ളതായി ആരും തെറ്റിദ്ധരിക്കരുതെന്ന് അപേക്ഷയുണ്ട്. കവിത ചൊല്ലുമ്പോള്‍ false values — അയഥാര്‍ത്ഥങ്ങളായ മൂല്യങ്ങള്‍ അവയില്‍ ആരോപിക്കപ്പെടും. അനുഗൃഹീത ഗായകനായ ശ്രീ. മധുസൂദനന്‍നായര്‍ കാവ്യംചൊല്ലുമ്പോള്‍ കാതിന് എന്തു സുഖം! എന്നാല്‍ അദ്ദേഹത്തിന്റെ കൈയിലിരിക്കുന്ന കടലാസ്സു ഒന്നു വാങ്ങി വായിച്ചുനോക്കു. അതില്‍ കലയില്ല എന്ന സത്യം ഗ്രഹിക്കാം. കടലാസ്സില്ലാതെയാണ് ചൊല്ലുന്നതെങ്കില്‍ അത് മുന്‍പ് അച്ചടിച്ചു വന്ന വാരികയെടുത്ത് വായിച്ചാല്‍ മതി. ഇത് മധുസൂദനന്‍നായരെക്കുറിച്ചു മാത്രം പറയേണ്ട കാര്യമല്ല. മറ്റു കവികളുടെയും സ്ഥിതി വിഭിന്നമല്ല. കടമ്മനിട്ട കാവ്യംചൊല്ലുമ്പോഴും അതിനുള്ള ഗുണങ്ങളെക്കാള്‍ ഏറെ ഗുണങ്ങള്‍ അതിനുണ്ടെന്നു തോന്നും. അതിനാല്‍ കവിത ചൊല്ലല്‍ എന്ന ഏര്‍പ്പാട് ഒരുതരത്തിലുള്ള ജനവഞ്ചനയാണ്.

ഇതൊക്കെ സത്യമാണെങ്കിലും കടമ്മനിട്ട ഭേദപ്പെട്ട കവിയാണ്. ലയത്തെക്കുറിച്ചുള്ള മൗലികബൗധമാണ് അദ്ദേഹത്തിന്റെ കവിതയ്ക്കു ഭംഗി നല്കുന്നത്. അതിനു folk art-ന്റെ നൈസര്‍ഗ്ഗികതയും ലാളിത്യവും ഉണ്ട്. വേറൊരു കവിക്കും അക്കാര്യത്തില്‍ അദ്ദേഹത്തെ സമീപിക്കാന്‍ ഒക്കുകയില്ല.

കൃഷ്ണസൂക്തങ്ങള്‍

സഹതാപം, കാരുണ്യം ഇവ ക്ഷണിക വികാരങ്ങളാണ്. പക്ഷേ സൗധങ്ങള്‍ നിര്‍മ്മിക്കുന്ന മരാശാരിമാര്‍, കൊത്തന്മാര്‍ ഇവരോട് എനിക്കുള്ള ആ വികാരങ്ങള്‍ക്ക് ശാശ്വത സ്വഭാവമുണ്ട്.

  1. “ ‘തെരളുന്ന പെണ്‍കുട്ടിയുടെ പാവനതയാണ്’ ആ കൃതിയിലൂടെ [ഖസാക്കിന്റെ ഇതിഹാസത്തിലൂടെ] വിജയന്‍ മലിനമാക്കിയത്. രതിയെക്കുറിച്ചു തെറ്റിദ്ധാരണകള്‍ തരുന്ന ഗ്രന്ഥമാണത്” — കുങ്കുമം വാരികയില്‍ ശ്രീ. എസ്. ഗുപ്തന്‍നായരുടേതായി വന്ന വാക്യങ്ങളാണിവ. ”ഗുപ്തൻ നായരുടേതായി വന്ന്” എന്നതിന് അടിവരയിടണം. കാരണം നമ്മള്‍ ഒന്നു പറയും അത് മറ്റൊന്നായി അച്ചടിച്ചു വരും എന്നതത്രേ. അദ്ദേഹം അങ്ങനെതന്നെ പറഞ്ഞുവെന്നു വിചാരിച്ച് ഞാനൊന്നു ഞെട്ടിക്കൊള്ളട്ടെ. മന്ത്രിമാരുടെ ഞെട്ടല്‍പോലെയല്ല. ശരിയായ ഞെട്ടല്‍തന്നെ. തെരളുന്ന ഒരു പെണ്‍കുട്ടിയുടെ പാവനതയും (പാപനത എന്നു വാരികയില്‍) വിജയന്‍ ഇല്ലാതാക്കിയിട്ടില്ല. സെക്സിന്റെ ഓജസ്സിനെ മാത്രമേ വിജയന്‍ ‘ഖസാക്കിന്റെ ഇതിഹാസ’ത്തില്‍ ചിത്രീകരിച്ചിട്ടുള്ളു. ‘ഒരാള്‍ക്കു മുക്കിനു താഴെ പുരികം കിളിര്‍ത്തപ്പോള്‍ കണ്ണുവായ്ക്കകത്ത് ആയിപ്പോയി’ എന്നു തുടങ്ങിയ വിലക്ഷണപ്രയോഗങ്ങളില്‍ ഭംഗി കാണുന്ന ഗുപ്തന്‍നായര്‍ക്കു വിജയന്റെ രതിസങ്കല്പത്തില്‍ ആകുലത വന്നതില്‍ വിസ്മയിക്കാനില്ല.
  2. “പഠിക്കുന്ന കാലത്ത് ഞാന്‍ തീവ്രവാദ രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരുന്നു. ഇപ്പോള്‍ ഞാന്‍ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയില്‍ ദുഃഖിതയാണ്” — ശ്രീമതി സുധക്കുട്ടി ഇങ്ങനെ പറഞ്ഞതായി ‘വനിത’യിലെ റിപ്പോര്‍ട്ട്. പറഞ്ഞോ? പറഞ്ഞെങ്കില്‍ ഒരെറുമ്പിനെപ്പോലും കൊല്ലാന്‍ ശക്തിയില്ലാത്ത ഞാന്‍ ഞെട്ടുന്നു, വീണ്ടും ഞെട്ടുന്നു.
  3. “ ‘പടിയിറങ്ങിപ്പോയ പാര്‍വതി’ എന്ന ചെറുകഥാസമാഹാരം വഴിയാണു ഗ്രേസി സാഹിത്യലോകത്തു ശ്രദ്ധ പിടിച്ചുപറ്റിയത്” — ‘വനിത’യില്‍ കണ്ടതാണിത്. അഭിമുഖസംഭാഷണത്തിനു ചെന്ന ആളിന്റെ വാക്യമാവാമിത്. ഗ്രേസിക്കുണ്ടായ ഈ ഫെയിം (fame) ഞാന്‍ താമസിക്കുന്ന തിരുവനന്തപുരത്ത് എത്തിയിട്ടില്ല. അതിനു കുറ്റക്കാരന്‍ ഞാന്‍ തന്നെ ‘ഇന്ദിരാ ഗാന്ധി എന്ന പേരു ഞാന്‍ കേട്ടിട്ടില്ല’ എന്നാരെങ്കിലും പറഞ്ഞാല്‍ അങ്ങനെ പറയുന്നവന്‍ ‘ഭോഷ്കന്‍’ ഞാനെത്ര ‘ഭോഷ്കന്‍’!

ഹ്യൂമനിസം

സഹതാപം, കാരുണ്യം ഇവ ക്ഷണിക വികാരങ്ങളാണ്. പക്ഷേ സൗധങ്ങള്‍ നിര്‍മ്മിക്കുന്ന മരാശാരിമാര്‍, കൊത്തന്മാര്‍ ഇവരോട് എനിക്കുള്ള ആ വികാരങ്ങള്‍ക്ക് ശാശ്വതസ്വഭാവമുണ്ട്. തീപോലത്തെ വെയില്‍ കാലത്തുതൊട്ടു വൈകുന്നേരംവരെ കൊണ്ട് അവര്‍ സൗധം നിര്‍മ്മിക്കുന്നു. നിര്‍മ്മാണം കഴിഞ്ഞാല്‍ ഗൃഹനായകന്‍ അന്യരുടെ കപടമായ ആദരാഭിനന്ദനങ്ങള്‍ (പുതിയ പ്രയോഗമനുസരിച്ച്) പിടിച്ചു പറ്റുന്നു. സൗധം നിര്‍മ്മിച്ചവരില്‍ ഒരാളിനെപ്പോലും അവരറിയില്ല. ഒരുദിവസം പാലു കാച്ച്, കെട്ടിടം കെട്ടിയവര്‍ — പത്തുനാല്പതുപേര്‍ — വിനയസമ്പന്നരായി വീട്ടുമുറ്റത്തെ മരത്തണലില്‍ ഓച്ഛാനിച്ചു നില്ക്കുന്നു. ഭാഗ്യംകൊണ്ട് കാപ്പിയോ ഊണോ അവര്‍ക്ക് ആദ്യംതന്നെ കൊടുക്കുന്നു. അതിനുശേഷം ഓരോ ആളിനും കോടിമുണ്ടും നേരിയതും. അവയുടെകൂടെ ഒരു പൊതിയും. പൊതിയില്‍ നൂറുരൂപതൊട്ട് അഞ്ചുരൂപവരെ കാണും. അവ തൊഴുതു വാങ്ങി പണിക്കാര്‍ പോയാല്‍ അവരെ പിന്നെ ആരും അറിയില്ല. യാദൃച്ഛികമായി മുത്താശാരിതന്നെ സൗധത്തിന്റെ മുന്‍പിലൂടെ പോയാല്‍ സമ്പന്നനായ ഗൃഹനായകന്‍ അയാളെ അറിഞ്ഞ ഭാവംപോലും കാണിക്കില്ല. ക്ഷമിക്കണം. ആര്‍ജ്ജവത്തിന്റെ (sincerity) പ്രതിരൂപങ്ങളായ പണിക്കാര്‍ക്കു കൊടുക്കുന്ന ഭക്ഷണത്തെ കൊലച്ചോറായി ഞാന്‍ കാണുന്നു. അവര്‍ക്കു കൊടുക്കുന്ന കോടിമുണ്ടിനെ തൂങ്ങിച്ചാവാനുള്ള കയറായും. ഒരു ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ ഗര്‍ഹണീയമായ ഏര്‍പ്പാടാണിത്. ഇതു പണ്ടുണ്ടായിരുന്നു; ഇന്നുമുണ്ട്. താജ്‌മഹല്‍ നിര്‍മ്മിച്ച പാവങ്ങളെ ഇന്നാരു ഓര്‍മ്മിക്കുന്നു! ഷാജഹാന്റെയോ അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളുടെയോ നൃശംസതയാര്‍ന്ന പ്രവൃത്തികളാല്‍ എത്രപേരുടെ വിയര്‍പ്പ് ഒഴികിയിരിക്കും! എത്രപേരുടെ ചോര ചിന്തിയിരിക്കും! എത്രപേരുടെ ജീവന്‍ നഷ്ടപ്പെട്ടിരിക്കും! അവരെ ഇന്നാര്‍ക്കുമറിഞ്ഞുകൂടാ. ഷാജഹാനെ മാത്രം പ്രശംസിക്കുന്നു. റ്റാഗോര്‍പോലും അതേ ചെയ്തുള്ളു. ഞാന്‍ താജ്‌മഹല്‍ കണ്ടിട്ടില്ല. കാണാനിടവന്നാല്‍ അതു നിര്‍മ്മിക്കാന്‍വേണ്ടി മാര്‍ബിള്‍ ചുമന്ന് അതിന്റെ ഭാരത്തില്‍പ്പെട്ടു മരണമടഞ്ഞ പാവപ്പെട്ട തൊഴിലാളികളെക്കുറിച്ചാവും ഞാന്‍ ആദ്യം വിചാരിക്കുക. ഈ ക്രൂരത ഏറിയപ്പോഴാവും മനുഷ്യപ്രേമാത്മകത (humanism) എന്ന ആശയം രൂപംകൊണ്ടതും ക്രമണേ അതിനു വികാസം സിദ്ധിച്ചതും. സെന്‍സിറ്റിവ് ആര്‍ടിസ്റ്റുകള്‍ ആ മനുഷ്യപ്രേമാത്മകതയെ വാഴ്ത്തും. ആ വാഴ്ത്തലാണ് ഞാന്‍ ശ്രീ. ടി.എന്‍. പ്രകാശിന്റെ ‘സൂപ്പ്’ എന്ന ചെറുകഥയില്‍നിന്നു കേട്ടത്. വിദ്യാഭ്യാസമുള്ള ഒരുത്തനെ ഹോട്ടല്‍ ബോയിയായി ചിത്രീകരിച്ച് കഥാകാരന്‍ അയാളുടെ നേര്‍ക്കു കാരുണ്യത്തിന്റെയും സഹതാപത്തിന്റെയും നേരിയ നീര്‍ച്ചാല് ഒഴുക്കുന്നു. അടിത്തട്ടു കാണാവുന്ന നീര്‍ച്ചാല്. മനുഷ്യപ്രേമാത്മകത്വം വിജയംപ്രാപിക്കട്ടെ.

രേഖാചിത്രത്തിനപ്പുറം

റഷയിലുള്ളവര്‍ക്ക് ഇംഗ്ളീഷ് വിദേശഭാഷയാണ്. അവര്‍ ഇംഗ്ളീഷുഭാഷ പഠിച്ചു റഷന്‍ ക്ളാസ്സിക്കുകള്‍ ഇംഗ്ളീഷിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ‘ഒന്നൊഴിയാതെ’ എല്ലാം പരമ ബോറാണ്. ‘War and Peace’, ‘Crime and Punishment’ ഇവയെല്ലാം ഇംഗ്ളീഷുകാര്‍ തര്‍ജ്ജമ ചെയ്തതേ വായിക്കാവൂ.

മഹാനായ ആഫ്രിക്കനെഴുത്തുകാരനാണ് ആന്ദ്രേബിങ്ക്. അദ്ദേഹത്തിന്റെ ഒരുജ്ജ്വലമായ ലേഖനം വായിച്ച ഓര്‍മ്മയുണ്ടെനിക്ക്. മാക്സിം ഗോര്‍ക്കിയുടെ ‘The Lower Depths’ എന്ന നാടകത്തിലെ കഥാപാത്രമായ ലൂക്ക പറയുന്ന ഒരു കഥയെ അവലംബിച്ചാണ് ബ്രിങ്ക് ഒരു കലാസത്യത്തിന് രൂപം നല്കുന്നത്. ബ്രിങ്കിന്റെ പ്രബന്ധം കൈയിലില്ലെങ്കിലും ഗോര്‍ക്കിയുടെ നാടകം കൈയിലുണ്ട്. മോസ്കോയിലെ Progress Publishers പ്രസാധനം ചെയ്ത Collected Works (Vol IV). അതിന്റെ 270-ആം പുറം നോക്കുക. ലൂക്ക പറയുന്ന കഥ അവിടെ വായിക്കാം. സത്യാത്മകവും ധാര്‍മ്മികവുമായ ഒരുദേശത്തില്‍ വിശ്വാസമര്‍പ്പിച്ച ഒരുത്തനുണ്ടായിരുന്നു പണ്ട്. അവിടെ അന്യോന്യം സഹായിക്കുന്ന നല്ല ആളുകള്‍ താമസിക്കുന്നുണ്ടാവണം എന്ന് അയാള്‍ വിചാരിച്ചു. ആ ദേശത്ത് ചെല്ലാനായിരുന്നു ആ പാവത്തിന്റെ ആഗ്രഹം. സൈബീരിയയില്‍ അയാള്‍ അങ്ങനെ വസിക്കുന്ന കാലയളവില്‍ ഒരു മഹാപണ്ഡിതന്‍ പുസ്തകങ്ങളും പടങ്ങളുമായി എത്തി. ആ രേഖാചിത്രങ്ങള്‍ നോക്കി ആ പാവപ്പെട്ട മനുഷ്യന്‍ അയാളോടു ചോദിച്ചു: സത്യത്തില്‍ ധാര്‍മ്മികമായ ഒരു പ്രദേശമുണ്ടല്ലോ. അത് എവിടെയാണ് ഈ ചിത്രത്തില്‍? അവിടെ എങ്ങനെ പോകും? പക്ഷേ അങ്ങനെയൊരു ലോകം പണ്ഡിതന്റെ പടങ്ങളില്‍ ഇല്ലായിരുന്നു. ആ ലോകമില്ലാത്ത പടങ്ങള്‍ നിഷ്പ്രയോജനങ്ങളാണെന്ന് അയാള്‍ പറഞ്ഞു. ‘എടാ നരാധമ, നീ പണ്ഡിതനല്ല, റാസ്കലാണ്.’ ഇത്രയും പണ്ഡിതന്റെ മുഖത്തുനോക്കിപ്പറഞ്ഞിട്ട് ആ മനുഷ്യന്‍ അയാളുടെ കരണത്ത് രണ്ടടി കൊടുത്തു. എന്നിട്ടു വീട്ടില്‍പ്പോയി തൂങ്ങിച്ചാവുകയും ചെയ്തു. ഗോര്‍ക്കിയുടെ കഥാപാത്രം പറഞ്ഞ ഈ ധാര്‍മ്മികലോകത്തെ കാണുകയാണ് എഴുത്തുകാരന്റെ ജോലിയെന്ന് ബ്രിങ്ക് പറഞ്ഞിട്ടുണ്ട്. പണ്ഡിതന്‍ കാണിച്ച ആ രേഖാചിത്രങ്ങള്‍ക്കു പിറകില്‍ സത്യാത്മകമായ, ധാര്‍മ്മികമായ ഒരു ലോകമുണ്ട്. കഥയിലെ വ്യക്തിതൂങ്ങിച്ചത്തതുപോലെ കലാകാരന്‍ തുങ്ങിച്ചാവുന്നില്ല. അയാള്‍ ചിത്രങ്ങളുടെ പിറകിലുള്ള സത്യ-ധാര്‍മ്മികലോകത്തെ കണ്ടെത്തുന്നു. കാണുന്ന ലോകം. അതിനു പിറകില്‍ കാണാത്ത സത്യവും ധര്‍മ്മവും ഉള്ള ലോകം. അതു കലാകാരന്‍ കണ്ടുപിടിക്കുന്നു. ദൗര്‍ഭാഗ്യംകൊണ്ട് ശ്രീ.എന്‍. പ്രഭാകരന്‍ ‘തീനടപ്പ്’ എന്ന ചെറുകഥയിലൂടെ വരച്ച ചിത്രം വെറും ചിത്രമായി അവശേഷിക്കുന്നു. അതിലൂടെ ആ അദൃശ്യലോകത്തെ എനിക്കു കാണാന്‍ കഴിയുന്നില്ല. അടുത്തകാലത്തുണ്ടായ ഒരു തിരഞ്ഞെടുപ്പിനെയും അതിനുശേഷമുണ്ടായ ജന്തുഹിംസയെയും ചിത്രീകരിക്കുകയാണ് കഥാകാരന്‍. അദ്ദേഹത്തിന്റെ വര്‍ണ്ണന നന്ന്; ആഖ്യാനം നന്ന്; സംഭവനിവേശനം നന്ന്. സാകല്യാവസ്ഥയില്‍ ചിത്രം ഭേഷ്. പക്ഷേ അതിനപ്പുറമുള്ള സത്യമില്ല, ധര്‍മ്മമില്ല. സമരേഷ് ബോസിന്റെ ‘Fare well’ എന്ന കഥയും സുനില്‍ ഗാംഗുലിയുടെ ‘The Fugitive and the Followers’ എന്ന കഥയും പ്രഭാകരന്‍ വായിച്ചുനോക്കിയാല്‍ അദ്ദേഹത്തിനു സ്വന്തം ദൗര്‍ബല്യം എത്രയുണ്ടെന്നു ഗ്രഹിക്കാന്‍ കഴിയും. (പ്രഭാകരന്റെ കഥ കലാകൗമുദിയില്‍ — ബംഗാളിക്കഥകള്‍ Noon in Calcutta എന്ന പുസ്തകത്തില്‍ Viking പ്രസാധനം.)

* * *

റഷയിലുള്ളവര്‍ക്ക് ഇംഗ്ളീഷ് വിദേശഭാഷയാണ്. അവര്‍ ഇംഗ്ളീഷ്‌ഭാഷ പഠിച്ചു റഷന്‍ ക്ളാസിക്കുകള്‍ ഇംഗ്ളീഷിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ‘ഒന്നൊഴിയാതെ എല്ലാം’ പരമബോറാണ്. അതുകൊണ്ട് ‘War and Peace’, ‘Crime and Punishment’, ഇവയെല്ലാം ഇംഗ്ളീഷുകാര്‍ തര്‍ജ്ജമചെയ്തതേ വായിക്കാവു. ഇല്ലെങ്കില്‍ ടോള്‍സ്റ്റോയിയുടെയും ദസ്തെയെവ്സ്കിയുടെയും കൃതികള്‍ വിരസങ്ങളായിത്തോന്നും. ഒരുദാഹരണം കാണിക്കാം. മഹാകവിത്വത്താല്‍ അനുഹൃഹീതയായിരുന്നു അന്നാ അഹമതവ. അവരുടെ ‘Muse’ എന്ന കാവ്യം നോവലിസ്റ്റും കവിയുമായ ഡി.എം. തോമസ് തര്‍ജ്ജമപെയ്തത്:

“When at night I wait for her to come
Life, it seems, hangs by a single strand.
What are glory, youth, freedom, in comparison
With the dear welcome guest, a flute in hand?
She enters now.Pushing her veil aside,
She stares through me with her attentiveness.
I question her: ‘And were You Dante’s guide,
Dictating the Inferno? She answers: ‘Yes’”

ഇനി Yuri Amnenkov-ന്റെ തര്‍ജ്ജമ:

“When in the night hour I wait her coming
It seems to me my life hangs by a thread
Youth, honours, liberty all shrink to nothing
When my dear visitor pipes by my bed.
Look, here she comes, Her veil she raises, turning
To view me with a shrewd appraising eye
‘Pray, was it you dictated the Inferno
To Dante?’ And she answers:
‘It was I’”

എനിക്കു റഷന്‍ഭാഷ അറിഞ്ഞുകൂടാത്തതുകൊണ്ട് ഏതു തര്‍ജ്ജമയാണ് മൂലകാവ്യത്തിന്റെ ആശയസാമ്രാജ്യത്തോട് അടുത്തതെന്ന് വ്യക്തമാക്കാന്‍ വയ്യ. എന്നാല്‍ കവിത ഏതില്‍ എന്നു ചോദിച്ചാല്‍ ഉത്തരം പറയാം. ഡി.എം. തോമസിന്റെ തര്‍ജ്ജമ ചൈതന്യധന്യം. റഷാക്കാരന്റെ തര്‍ജ്ജമ ഉമിക്കരി ചവച്ചതുപോലെയും.

അമ്പലമണികള്‍ — ബഹുവചനം; അമ്പലമണി — ഏകവചനം

സരോജിനി നായിഡുവിനെ മഹാത്മാഗാന്ധിയാണ് ഭാരതകോകിലം എന്നു വിളിച്ചത്. അത് ഇംഗ്ളീഷിലേക്കു വന്നപ്പോള്‍ The Nightingale of India എന്നായി. തന്റെ സഹോദരിക്ക് ഈ വിശേഷണം അത്ര ചേരുകില്ലെന്ന് ഹരീന്ദ്രനാഥ് ചട്ടോപാധ്യായ പറഞ്ഞു.

സരോജിനി നായിഡുവിന്റെ കാവ്യങ്ങള്‍ക്കുള്ള ന്യൂനത അവയുടെ ബഹിര്‍ഭാഗസ്ഥതയാണ്. പൂക്കളും കിളികളും പല്ലക്കു ചുമക്കുന്നവരും ചിലമ്പൊലിയും മറ്റുമാണ് അവരുടെ കാവ്യങ്ങളില്‍. അവയുടെ ആഴത്തിലേക്കു ചെല്ലാന്‍ അവര്‍ക്കു ഒരിക്കലും കഴിഞ്ഞിരുന്നില്ലതാനും. അതിനാലാണ് Edmund Gosse ഇങ്ങനെ എഴുതിയത്. “I advised the consignment of all that she had written in this falsely English vein, to the waste paper basket.”

ഇതൊക്കെയാണെങ്കിലും കാവ്യവിഷയമെടുത്തുവച്ചു വേണ്ടാത്തതൊക്കെപ്പറയുന്ന ശീലം അവര്‍ക്കില്ലായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. അവരുടെ “അമ്പലമണികള്‍” എന്ന കാവ്യം കാണുക:

Temple bells! deep temple bells!
Whose urgent voices wreck the sky!
In your importance music dwells
Man’s sad and immemorial cry
That cleaves the dawn with wings of praise
That cleaves the dark with wings of prayer
Craves pity for our moral ways
Seeks solace for our life’s despair
And peace for suffering hearts that die.”

അമ്പലമണികളുടെ നാദം എങ്ങനെ മനുഷ്യര്‍ക്കു ആശ്വാസവും ശാന്തിയും നല്കുന്നുവെന്നു പ്രസ്താവിച്ചിട്ടു സരോജിനി നായിഡു പിന്മാറുന്നു. Inferior poet ഈ വിഷയം കൈകാര്യം ചെയ്താല്‍ മുലകാവ്യത്തിലെ ഭാവം നിലനിറുത്തിക്കൊണ്ട് വേറെ പലതും പറയും. ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ അടുത്തവീട്ടിലെ ഒരു കൊച്ചുകുട്ടി വന്ന് വ്യാകരണകാര്യങ്ങള്‍ ചോദിച്ചു. വചനത്തെക്കുറിച്ചാണ് ആ കുഞ്ഞിന് അറിയേണ്ടത്. ഞാന്‍ ഏകവചനം ബഹുവചനം ഇവതൊട്ടു തുടങ്ങി. ‘അമ്പലമണി’ ഏകവചനം; ‘അമ്പലമണികള്‍’ ബഹുവചനം. ഇതുകേട്ട കുട്ടി ചോദിച്ചു “രണ്ടും തമ്മില്‍ വ്യത്യാസമില്ലേ സാര്‍.” എന്റെ മറുപടി” ‘കള്‍’ എന്നതു കൂടിയില്ലേ ബഹുവചനത്തില്‍? അതുതന്നെ വ്യത്യാസം.”