close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 12 29


സാഹിത്യവാരഫലം
Mkn-10.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 12 29
ലക്കം 537
മുൻലക്കം 1985 12 22
പിൻലക്കം 1986 01 05
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ആ ചെറുപ്പക്കാരനു ബന്ധുക്കള്‍ കുറവു്. അതുകൊണ്ടു് ‘പെണ്ണുകാണാന്‍’ ഞാന്‍ കൂടി ചെന്നേ മതിയാവൂ എന്നു നിര്‍ബ്ബന്ധം. ഞാന്‍ പോയി. ഉത്കണ്ഠ നിറഞ്ഞ നിമിഷങ്ങള്‍. പെണ്ണു കാപ്പികൊണ്ടുവരികയാണു്. “നല്ലപോലെ നോക്കിക്കോ സോമാ; പിന്നീടു്, ‘ഞാന്‍ കണ്ടില്ല’ എന്നു മാത്രം പറയരുതു്” എന്നു ഞാന്‍ അയാളുടെ കാതില്‍ മൊഴിഞ്ഞു. ലജ്ജാവതിയായി, മുഖം കുനിച്ചു്, ലേശം വിറയലോടുകൂടി പെണ്ണു രംഗപ്രവേശം ചെയ്യുമെന്നാണു് ഞാന്‍ വിചാരിച്ചതു്. ആ വിചാരം തെറ്റിപ്പോയി. അവള്‍ക്കു ലജ്ജയില്ല, അവളുടെ മുഖം കുനിഞ്ഞിട്ടില്ല, ലേശംപോലും വിറയലുമില്ല. ചെറുപ്പക്കാരന്റെ മുഖത്തു് ഉറ്റുനോക്കി മന്ദസ്മിതം പൊഴിച്ചുകൊണ്ടു് അതിശബ്ദമാര്‍ന്ന കാല്‍വയ്പുകളോടുകൂടി അവള്‍ ഞങ്ങളിരിക്കുന്നിടത്തേക്കു വന്നു. കാപ്പി വച്ചിരുന്ന ട്രേ കൊച്ചുമേശയുടെ പുറത്തുവച്ചു മാറിനിന്നു. ഒരു ചെറിയ ഗുസ്തിക്കാരി എന്നു വേണം അവളെ വിശേഷിപ്പിക്കാന്‍. അക്കാലത്തെ ഫാഷന്‍ അനുസരിച്ചു് ബ്ളൗസിന്റെ കൈ തോളുവരെ. അതുകൊണ്ടു ബൈസപ്സ് മസില്‍സ് - ഭുജദശ - ഇരുമ്പുണ്ട പോലിരിക്കുന്നതു ഞാന്‍ കണ്ടു. കൈകള്‍ ബലമാര്‍ന്നവ. മുഖത്തിനൊരു ‘ഐശ്വര്യം.’ എങ്കിലും മറ്റെല്ലാ അവയവങ്ങളും ആയസ നിര്‍മ്മിതങ്ങളാണെന്നു് എനിക്കു തോന്നി. ചെറുക്കനെ തറപ്പിച്ചുനോക്കുന്ന അവളോടു് തന്ത പറഞ്ഞു: “കാപ്പിയെടുത്തുകൊടുക്കു്.” അവള്‍ അതനുസരിച്ചു. ആദ്യം കാപ്പി ചെറുപ്പക്കാരനു നല്‍കി. രണ്ടാമതു് എനിക്കും. എനിക്കു കാപ്പിതന്നപ്പോള്‍ അവള്‍ കരുതിക്കൂട്ടി എന്റെ കൈയില്‍ തൊട്ടു. ഞാനല്ലേ ബന്ധു. അതുകൊണ്ടു് വിവാഹത്തിനു തടസ്സം പറയാതിരിക്കാനുള്ള വിദ്യയായിരുന്നു അതു്. എന്നെ തൊട്ട സ്ഥിതിക്കു് അവള്‍ യുവാവിനെ ഏതുവിധത്തില്‍ തൊട്ടിരിക്കുമെന്നു് എനിക്കു് ഊഹിക്കാവുന്നതേയുള്ളു. ‘ഇനി പൊയ്ക്കോ’ എന്നു തന്ത. തിരിഞ്ഞുപോയി. ആയസാവയവങ്ങളുടെ ആന്ദോളനം. ‘ശരി. വിവരമറിയിക്കാം. ഞങ്ങളിറങ്ങട്ടെ’ എന്നു പറഞ്ഞു് ഞാനും യുവാവും റോഡിലേക്കു പോന്നു. ഞാന്‍ അര്‍ത്ഥവത്തായി അയാളുടെ മുഖത്തേക്കു നോക്കി. “എനിക്കു് ഇഷ്ടപ്പെട്ടു. ഇവള്‍ മതി” എന്നു് ആ യുവാവു്. സ്പര്‍ശം ഏറ്റു എന്നതു സ്പഷ്ടം. ഞാന്‍ ചോദിച്ചു: “എന്തിനു്? ഗുസ്തിപിടിക്കാനോ?” വിവാഹം കഴിഞ്ഞാല്‍, പ്രഥമരാത്രിയില്‍ അവള്‍ ആടയാഭരണങ്ങള്‍ അണിഞ്ഞു് ലജ്ജപുരണ്ട കണ്ണുകളോടുകൂടി പാല്‍പ്പാത്രവുമായി മണവറയിലേക്കു കടന്നുവരുമെന്നാണോ വിചാരം? ഇല്ല: മാര്‍ച്ചട്ട കെട്ടി ലങ്കോട്ടിയുടത്തു് ഗോദയിലിറങ്ങിനിന്നു് മപ്പടിച്ചു് നവവരനെ വിളിക്കും. ഇടത്തേത്തുടയില്‍ വലതു കൈകൊണ്ടും വലത്തേത്തുടയില്‍ ഇടതുകൈകൊണ്ടും അടിച്ചിട്ടു് ഒരു കൈ അയാളുടെ കഴുത്തിന്റെ പിറകില്‍വച്ചു് അമര്‍ത്തിപ്പിടിക്കും. എന്നിട്ടു് പൃഷ്ഠം പിറകോട്ടു തള്ളിനിന്നു് വലത്തേ കാല്‍കൊണ്ടു് അയാളുടെ കാലില്‍ ഒരടി അടിക്കും. അയാൾ മലര്‍ന്നു വീഴും. ‘നിങ്ങൾ അടിയായി’ (തോറ്റു) എന്നു് ഉറക്കെപ്പറയും. ഇതൊക്കെ മനസ്സില്‍ കണ്ടുകൊണ്ടു ഞാന്‍ അയാളോടു പറഞ്ഞു: “ഇവള്‍ ഭാര്യയാകാന്‍ കൊള്ളുകയില്ല സോമാ. ഗുസ്തിക്കാരിയെപ്പോലിരിക്കുന്നു. ഭാര്യ നിന്നോടു ഗുസ്തിപിടിക്കണോ അതോ ചോറും കറിയും വച്ചുതരണോ?” എന്റെ അഭിപ്രായം അംഗീകരിക്കാന്‍ അയാള്‍ക്കു വളരെ ദിവസങ്ങള്‍ വേണ്ടിവന്നു. അത്ര ബലത്തോടെയായിരിക്കും അവള്‍ കാപ്പി കൊടുത്തപ്പോള്‍ കൈയമര്‍ത്തിയതു്. പിന്നീടു്, ചിലപ്പോഴൊക്കെ ഞാനവളെ ബസ്സില്‍ വച്ചു കണ്ടിട്ടുണ്ടു്. വിവാഹം നടന്നേക്കുമെന്നു കരുതി അവള്‍ എനിക്കു പുഞ്ചിരി സമ്മാനിക്കാറുണ്ടായിരുന്നു. ആശയറ്റപ്പോള്‍ അവള്‍ക്കു വെറുപ്പായി. എന്നെക്കണ്ടാല്‍ തലവെട്ടിക്കുമെന്നായി. പാവം താരാബായി! (താരാബായി = ഓടുന്ന കാര്‍ പിടിച്ചു നിര്‍ത്തിയിരുന്ന ഒരു കായികാഭ്യാസ പ്രവീണ).

ഇന്നത്തെ കവിതയും കഥയും ഈ പെണ്ണിനെപ്പോലെയാണു്. മപ്പടിക്കാനേ അവള്‍ക്കറിയൂ. കാലു വലിച്ചടിച്ചു് പ്രതിയോഗിയെ നിലത്തുവീഴ്ത്താനേ അവള്‍ക്കു കഴിയൂ. ശരത്കാല ചന്ദ്രികയില്‍ വെണ്മണലിലിരുന്നു ചെഞ്ചുണ്ടിലെ പുഞ്ചിരിയെ സാരിത്തുമ്പുകൊണ്ടു തുടച്ചുകൊണ്ടു് ‘എന്നെ ഇഷ്ടമാണോ?’ എന്നു് അയാളോടു ചോദിക്കാന്‍ അവള്‍ക്കു് അറിഞ്ഞുകൂടാ. അവള്‍ ആ വിധത്തിലൊരു സുന്ദരിയുമല്ല. ഇന്നത്തെ നിരൂപകരും ഈ ഗുസ്തിക്കാരിക്കു ചേര്‍ന്നവര്‍തന്നെ. അവര്‍ അവളെ വീഴ്ത്താന്‍ ഗോദയ്ക്കു ചുറ്റും ഓടി ശക്തി സംഭരിക്കുന്നു. മപ്പടിക്കുന്നു. തുടയില്‍ സ്വയമടിക്കുന്നു. “എന്റെ മൂച്ചൊടയ്ക്കടീ” (മൂച്ചു് ഉടയ്ക്കുക = ഗുസ്തിക്കാരുടെ ഒരു പ്രയോഗം) എന്നു വിളിക്കുന്നു. ഗുസ്തിയില്‍ തല്പരരായ കുറെപ്പേര്‍ അവരുടെ യുദ്ധത്തിനു് ആക്കംകൂട്ടുന്ന വിധത്തില്‍ ‘ഹോയ് ഹോയ്’ എന്നു വിളിക്കുന്നു. ബാഹുയുദ്ധത്തില്‍ താല്പര്യമില്ലാത്തവര്‍ മാറിനിന്നു് നീലാന്തരീക്ഷത്തില്‍ ഭ്രമണം ചെയ്യുന്ന കൃഷ്ണപ്പരുന്തിനെ നോക്കുന്നു. വിരിയുന്ന പനീനീര്‍പ്പൂവിനെ നോക്കുന്നു. പച്ചയിലയില്‍ നൃത്തംവയ്ക്കുന്ന ഒറ്റസ്സൂര്യ രശ്മിയെ നോക്കുന്നു. അവരെ മറ്റേക്കൂട്ടര്‍ റൊമാന്‍റിക്കുകള്‍ എന്നുവിളിച്ചു് ആക്ഷേപിക്കുകയും ചെയ്യുന്നു.

“അമേരിക്കന്‍ സാഹിത്യകാരനായ…”

അമേരിക്കന്‍ സാഹിത്യകാരനായ ജോണ്‍ സ്റ്റൈന്‍ബക്കിന്റെ പ്രഖ്യാതമായ കൊച്ചു നോവലാണു് The Pearl. അതിലെ കഥാപാത്രങ്ങളായ കീനോയും ഹ്വാനയും (കീനോയുടെ ഭാര്യ) കാലത്തു കടലിലേക്കുപോയി. കീനോ കടലിലെ ചിപ്പിത്തട്ടിലേക്കു മുങ്ങിച്ചെന്നു് ഒരു വലിയ ചിപ്പിയെടുത്തുകൊണ്ടുവന്നു. ഹ്വാന വള്ളം നേരേ പിടിച്ചു കൊടുത്തു. കീനോ തിരിച്ചു് അതില്‍ കയറി, അതു തുറന്നുനോക്കാന്‍ അവര്‍ക്കുപേടി. എങ്കിലും ഹ്വാന നിര്‍ദ്ദേശിച്ചതനുസരിച്ചു് അയാള്‍ പേനാക്കത്തികൊണ്ടു് അതു പതുക്കെ തുറന്നു, അതാ വലിയ മുത്തു്. കീനോ ആഹ്ലാദംകൊണ്ടു് കൂക്കിവിളിച്ചു… അയാള്‍ക്കു് ആ മുത്തു് പ്രയോജനപ്പെട്ടില്ല. പ്രയോജനപ്പെട്ടിരുന്നെങ്കില്‍ ഓരോ തവണകടലില്‍ മുങ്ങുമ്പോഴും വലിയ വലിയ മുത്തുകള്‍ കിട്ടുമെന്നു പ്രതീക്ഷിക്കുമായിരുന്നു. സക്കറിയയുടെ ഒന്നു രണ്ടു നല്ല കഥകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നു. അടുത്ത കഥ, അതു് ആരുടേതായിരുന്നാലും കൂടുതല്‍ മെച്ചപ്പെട്ടാതാവുമെന്നു ഞാന്‍ വിചാരിച്ചു. എന്റെ സുഹൃത്തു് കെ. രഘുനാഥന്റെ ‘ഉറക്കത്തിലൂടെ ഒരു കിനാവിലേക്കു്’ എന്ന ചെറുകഥ കണ്ടു വായിച്ചു. നൈരാശ്യം. വേഗത്തിലുള്ള വായനയാവാം നിരാശത ജനിപ്പിച്ചതെന്നു കരുതി വീണ്ടും വായിച്ചു. നൈരാശ്യം കൂടിയതേയുള്ളു. ബസ്സില്‍ യാത്ര ചെയ്യുന്ന ഒരുത്തന്റെ പോക്കറ്റില്‍നിന്നു് ആരോ പേഴ്സ് എടുക്കുന്നു. അതറിഞ്ഞിട്ടും അയാള്‍ മിണ്ടാതെ നില്ക്കുന്നു. സ്വല്പം കഴിഞ്ഞു്, അയാള്‍ ഉറക്കം തൂങ്ങുന്ന ഒരുത്തന്റെ പോക്കറ്റില്‍ നിന്നു കണ്ണാടിക്കൂടു് എടുക്കുന്നു. കഥ തീര്‍ന്നു. ആഖ്യാനത്തിന്റെ സവിശേഷതയില്ല, അന്തരീക്ഷമില്ല, കഥാപാത്രത്തിന്റെ വ്യക്തിത്വമില്ല, തത്ത്വചിന്തയില്ല, തത്ത്വചിന്തയോടു് ഒരാഭിമുഖ്യമില്ല, ഒരു ‘പോയിന്റ്’ പോലുമില്ല. പാല്ക്കടലില്‍ നിന്നു ലക്ഷ്മീദേവി ഉയര്‍ന്നപ്പോള്‍ ദേവന്മാരും അസുരന്മാരും ആ ദേവിയെക്കാള്‍ സുന്ദരിയായ വേറൊരു ദേവിയെ പ്രതീക്ഷിച്ചിരിക്കും. കിണറ്റില്‍നിന്നു ചേതോഹരാംഗിയെ ഉയര്‍ത്തിയെടുത്തയയാതി പിന്നീടും അതിലേ പോയപ്പോള്‍ വേറൊരു സുന്ദരിയെ പ്രതീക്ഷിച്ചു് അതില്‍ എത്തിനോക്കിയിരിക്കും. ആ പ്രതീക്ഷയാണു് തെറ്റു്.

“എന്റെ പേരക്കുട്ടിക്കു്…”

എന്റെ പേരക്കുട്ടിക്കു് ഏഴു വയസ്സാണു്. അവള്‍ കാലത്തെഴുന്നേറ്റു ദുഖിച്ചു നില്ക്കുന്നതു കണ്ടപ്പോള്‍ അമ്മ ചോദിച്ചു: “എന്തെടീ സ്കൂളില്‍ പോകാന്‍ വയ്യ അല്ലേ?” പേരക്കുട്ടി മറുപടി പറഞ്ഞു: “അതല്ല അമ്മ. എനിക്കു് ഒട്ടും വയ്യ. എയ്‌ഡ്സ് ആണെന്നു തോന്നുന്നു സുഖക്കേടു്” എന്നും പത്രം വായിക്കുന്നതിന്റെ ദോഷവുംകൂടിയാണു് ഇതു്. എയ്‌ഡ്സ് പിടിപെട്ടാല്‍ ക്ഷീണമുണ്ടാകുമെന്നു ദിനപത്രത്തില്‍ നിന്നു് അവള്‍ മനസിലാക്കിയിരിക്കും. ക്ഷീണം തോന്നിയപ്പോള്‍ അതു എയ്ഡ്സിന്റെ ഫലമാണെന്നു സങ്കല്പിച്ചു. ഈ യഥാര്‍ത്ഥസംഭവം ഇപ്പോള്‍ ഞാന്‍ ഓര്‍മ്മിച്ചതിനു ഹേതു മനോരാജ്യം ആഴ്ചപ്പതിപ്പില്‍ സി.പി. നായര്‍ എഴുതിയ ‘ചുരുക്കെഴുത്തു്’ എന്ന ഹാസ്യകഥ വായിച്ചു എന്നതാണു്. വയസ്സു് കേവലം എട്ടുള്ള നവനീതമോഹനന്‍പിള്ള കഥ പറയുന്ന ആളിന്റെ അടുക്കലെത്തി ചോദിച്ചു: “അടുത്ത ബുധനാഴ്ച സ്കോളര്‍ഷിപ്പ് പരീക്ഷയാ അതിനു സാമാന്യവിജ്ഞാനം എന്നു് ഒരു പേപ്പറുണ്ടു്… എന്തവാ അമ്മാവാ ഈ AIDS എന്നുള്ളതിന്റെ ഫുള്‍ഫോം?” കഥ പറയുന്ന ആള്‍ പൂര്‍ണ്ണരൂപം പറഞ്ഞുകൊടുത്തു. എന്നിട്ടു് ചുരുക്കെഴുത്തിന്റെ പല വശങ്ങളിലേക്കു കടക്കുന്നു. പോങ്ങുംമൂട്ടില്‍ ക്രിസ്തുദാസ് എബനസറെ, പോ. ക്രി. എബനസര്‍ എന്നു വിളിച്ചാല്‍ എങ്ങനെയിരിക്കും? പൂയപ്പള്ളില്‍ ചന്ദ്രമതി ജയപ്രദയെ, പൂ.ച. ജയപ്രദയെന്നു വിളിച്ചാലോ? അതിന്റെ ഫലമോര്‍ത്തു നമ്മള്‍ ചിരിക്കുന്നു. ഈ ചിരി മനസ്സിനു വികാസം നല്കും. ശരീരത്തിനു് ഉന്മേഷവും. പൈങ്കിളിസ്സാഹിത്യം കേരളീയരെ കൊല്ലാക്കൊലചെയ്യുമ്പോള്‍ സി.പി. നായരെപ്പോലുള്ള ഹാസ്യസാഹിത്യകാരന്മാര്‍ അവരെ കൂടുതല്‍ കൂടുതല്‍ ചിരിപ്പിക്കണം.

* * *

ഇവിടെ പറഞ്ഞതിനോടു് ഒരു ബന്ധവുമില്ലാത്ത ഒരു കാര്യംകൂടി എഴുതിക്കൊള്ളട്ടെ. കൗമുദി പത്രാധിപരായിരുന്ന കെ. ബാലകൃഷ്ണനു പേരിന്റെ ഇപ്പുറത്തു് വീട്ടുപേരോ സ്ഥലപ്പേരോ ചേര്‍ക്കുന്നവരോടു് പുച്ഛമായിരുന്നു. അതിന്റെ കാരണവും അദ്ദേഹം എന്നെ അറിയിച്ചിരുന്നു. വടക്കന്‍പറവൂര്‍ ജോര്‍ജ്ജ് തോമസ്, കുണ്ടാംകടവു് രാമചന്ദ്രന്‍നായര്‍ എന്നൊക്കെ പറയുമ്പോള്‍ ജോര്‍ജ്ജ് തോമസ്സിനും രാമചന്ദ്രന്‍നായര്‍ക്കും യഥാക്രമം വടക്കന്‍ പറവൂരിന്റെയും കുണ്ടാംകടവിന്റെയും ആധിപത്യമുണ്ടെന്നല്ലേ അര്‍ത്ഥം? അതു അഹങ്കാരമല്ലെങ്കില്‍ പിന്നെന്താണു്? ഒരുകാലത്തു് യൂണിവേഴ്സിറ്റിക്കോളേജിലെ മലയാളം ഡിപ്പാര്‍ട്ടുമെന്റിലുള്ള അദ്ധ്യാപകരെല്ലാം “കുള”ങ്ങളായിരുന്നു. ഇളങ്കുളം കുഞ്ഞന്‍പിള്ള, കീഴ്ക്കുളം രാമന്‍പിള്ള, കരിങ്കുളം നാരായണപിള്ള. ഭാഗ്യംകൊണ്ടു് എന്‍. കൃഷ്ണപിള്ള നാവായിക്കുളം കൃഷ്ണപിള്ളയായില്ല. ഭാഗ്യംകൊണ്ടു് എസ്. ഗുപ്തന്‍ നായര്‍ കായംകുളം ഗുപ്തന്‍നായരായില്ല. ഇവര്‍ രണ്ടുപേരെയും കെ. ബാലകൃഷ്ണന്‍ ബഹുമാനിച്ചിരുന്നു.

“ഞാന്‍ വിചാരിക്കുന്നു, അതിനാല്‍…”

“ഞാന്‍ വിചാരിക്കുന്നു, അതിനാല്‍ ഞാനുണ്ടു്” - I think, therefore I am എന്ന പ്രഖ്യാതമായ ചൊല്ല് ഫ്രഞ്ച് തത്ത്വചിന്തകന്‍ റനെ ദേകാര്‍ത്തിന്റേതാണു്. ചിന്തിക്കുന്ന മനുഷ്യന്‍ ഈശ്വരനിലേക്കു പോകുന്നു. ഈശ്വരന്‍ ഉണ്ടെന്നു സ്ഥാപിച്ചതിനു ശേഷം അയാള്‍ ബാഹ്യലോകത്തിന്റെ ഉണ്‍മയിലേക്കു വരുന്നു. എല്ലാം യുക്തിയില്‍ അടിയുറച്ചിരിക്കുന്നു. ഇതു തെളിയിച്ച ഈ യുക്തിവാദിയെ സ്വീഡീഷ് ഗവണ്‍മെന്റ് സ്റ്റോക്ക് ഹോമിലേക്കു ക്ഷണിച്ചു. ക്രിസ്റ്റീന രാജ്ഞിയെ തത്ത്വചിന്തപഠിപ്പിക്കാനായിരുന്നു അതു്. ദേകാര്‍ത്ത് പോയി. കാലത്തു് അഞ്ചു മണിക്കു തുടങ്ങും ട്യൂഷന്‍. നല്ല തണുപ്പുള്ള സമയം. ദാര്‍ശനികനു തണുപ്പേറ്റു് സുഖക്കേടുണ്ടായി. കാലമധികമായില്ല. അദ്ദേഹം മരിച്ചുപോയി. ജീവചരിത്രകാരന്മാര്‍ മരണകാരണമായി ഇങ്ങനെ പറയുന്നതു് അത്രകണ്ടു് ശരിയല്ലെന്നാണു് വേറൊരു ഗ്രന്ഥകാരന്‍ എഴുതിക്കണ്ടതു്. അതു് എവിടെയാണെന്നു മാത്രം എനിക്കോര്‍മ്മയില്ല. ക്രിസ്റ്റീന രാജ്ഞി പരിപൂര്‍ണ്ണ നഗ്നയായി ദേകാര്‍ത്തിന്റെ മുമ്പില്‍ വന്നുകിടക്കുമായിരുന്നത്രേ. അദ്ദേഹം അവളെ ഫിലോസഫി പഠിപ്പിക്കും. സ്വീഡനില്‍ ഈച്ചകള്‍ വളരെക്കൂടുതലാണു്. തന്റെ പൊന്മേനിയില്‍ വന്നിരിക്കുന്ന ഈച്ചകളെ വെടിവച്ചു കൊല്ലാന്‍ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ ഒരു കൊച്ചു പീരങ്കിരാജ്ഞി കൈയില്‍ വച്ചിരിക്കും. ഈച്ചവന്നിരുന്നാലുടന്‍ ക്രിസ്റ്റീന വെള്ളികൊണ്ടുണ്ടാക്കിയ കൊച്ചു വെടിയുണ്ടകള്‍ പായിക്കും. ഒരീച്ചപോലും രക്ഷപ്പെട്ടിരുന്നില്ല. മലര്‍ന്നും ചരിഞ്ഞും കിടക്കുന്ന നഗ്നയായ രാജ്ഞി. ചെറുപ്പക്കാരി. സ്വര്‍ണ്ണനിര്‍മ്മിതമായ കൊച്ചുപീരങ്കി. അതില്‍നിന്നു പായുന്നതു വെള്ളി വെടിയുണ്ടകള്‍. സന്മാര്‍ഗ്ഗനിഷ്ഠനായ ദേകാര്‍ത്തു് താനറിയാതെ ഉണ്ടായ കാമം അടക്കിയിരിക്കും. അടക്കിയ കാമം വല്ലാത്ത ദോഷം ചെയ്യും. ദാര്‍ശനികന്റെ സ്വസ്ഥത തകര്‍ന്നു. മനസ്സു തകര്‍ന്നാല്‍ ശരീരവും തകരും. പാരീസില്‍നിന്നു് അദ്ദേഹം ഹോളണ്ടിലേക്കു ഓടിയതുതന്നെ ഇമ്മാതിരി പ്രലോഭനങ്ങളില്‍നിന്നു രക്ഷപ്പെടാനാണു്. അവിടെനിന്നു് 1649 അവസാനത്തില്‍ അദ്ദേഹം സ്റ്റോക്ക് ഹോമില്‍പോയി. എന്നും കാലത്തു കാണുന്നതു് ഇക്കാഴ്ചയും. 1650 - ഫെബ്രുവരിയില്‍ ദേകാര്‍ത്തു് മരിച്ചു. നേരെ മറിച്ചു് റാണിയുടെ സുവര്‍ണ്ണ ശരീരം അദ്ദേഹം ആസ്വദിച്ചിരുന്നെങ്കില്‍! തീര്‍ച്ചയായും വളരെക്കാലം ജീവിച്ചിരുന്നേനെ.

ഈ സത്യം പറയുന്ന ഗ്രന്ഥകാരന്‍ - ദേകാര്‍ത്തിന്റെ അകാലചരമത്തിനു ഹേതു കണ്ടുപിടിച്ച ഗ്രന്ഥകാരന്‍ - നമ്മുടെ വാരികകളിലെ മിനിക്കഥകള്‍ കണ്ടാല്‍ “അവര്‍ ഇഷ്ടംപോലെ എഴുതട്ടെ. അങ്ങനെ മനസ്സിനു സമനില കൈവരുത്തട്ടെ” എന്നു തന്നെ അഭിപ്രായപ്പെടും. എക്സ്പ്രസ്സ് വാരികയിലെ ‘നൊമ്പരങ്ങളെ താലോലിക്കുന്ന പെണ്‍കുട്ടി’ എന്ന മിനിക്കഥ നോക്കുക. അതു് എഴുതിയ ആളിന്റെ പിറകിൽ മറഞ്ഞു നില്ക്കുന്നതു് പുരുഷനാവാം. വൈരൂപ്യമുള്ള പെണ്‍കുട്ടിയെ ആരും നോക്കുന്നില്ല. അങ്ങനെ അവള്‍ ദുഃഖിച്ചിരിക്കുമ്പോള്‍ കുപ്രസിദ്ധനായ ഒരു സ്ത്രീജിതന്‍ വന്നുകയറി അവളെ ചുംബിക്കുന്നു. അവന്‍ പൊയ്ക്കഴിയുമ്പോള്‍ ആ ചുംബനങ്ങള്‍ ഓര്‍മ്മിച്ചു് സുഖത്തോടെ ഇരിക്കുന്നു. അശ്ളീല സ്പൃഷ്ടമായ ഇക്കഥ, അജ്ഞാതനായ ഗ്രന്ഥകാരാ, താങ്കളുടെ സിദ്ധാന്തത്തിനു സാധുതയുണ്ടെന്നു തെളിയിക്കുന്നു. (കഥയ്ക്കു് ഒരു ‘മാസ്ക്യുലിന്‍ടച്ച്’ ഉള്ളതിനാലാണു് ഈ വിമര്‍ശനം. ഇല്ലെങ്കില്‍ ഈ ലേഖകന്‍ മൗനം അവലംബിക്കുമായിരുന്നു.)

“ആദിമ മനുഷ്യന്‍”, “താമരപ്പൂ”

ആദിമ മനുഷ്യന്‍ താമരപ്പൂവിടരുന്നതുകണ്ടു് ആഹ്ളാദിക്കുന്നതിനുമുന്‍പു്, ഇടിനാദംകേട്ടു ഞെട്ടുന്നതിനു മുന്‍പു്, സ്ത്രീയുടെ സ്പര്‍ശമേറ്റു് കോരിത്തരിക്കുന്നതിനു മുന്‍പു് ഉള്ള കാലത്തെക്കുറിച്ചു പറയാനാണു് എനിക്കാഗ്രഹം. പക്ഷേ, ഭാവനാശക്തിയാല്‍ ഞാന്‍ അനുഗൃഹീതനല്ല. അതുകൊണ്ടു് തൊട്ടുമുന്‍പുള്ള കാലത്തെ സത്യങ്ങള്‍ മാത്രം പറയുന്നു.

ശ്രീമൂലവിലാസം ഇംഗ്ലീഷ് ഹൈസ്കൂളിന്റെ മുന്‍വശത്തുള്ള പുൽത്തകിടിയില്‍ ഉയര്‍ത്തിയ പന്തല്‍. സാഹിത്യപരിഷത്തിന്റെ സമ്മേളനം. ഉള്ളൂര്‍ പരമേശ്വരയ്യര്‍ അദ്ധ്യക്ഷന്‍. പ്രഭാഷകന്‍ എം.ആര്‍. വേലുപ്പിള്ള ശാസ്ത്രി. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ കൃതികളെ അത്ര മാനിക്കാത്ത അദ്ദേഹം ‘മയൂരസന്ദേശ’ത്തെക്കുറിച്ചു പ്രസംഗിക്കുകയായിരുന്നു. തമ്പുരാന്റെ സഹധര്‍മ്മിണിയെക്കുറിച്ചുള്ള പദ്യഭാഗം - ‘സൗജന്യത്തെപ്പറകിലതസാധാരണം തന്നെയാണേ’ എന്ന ഭാഗം വേലുപ്പിള്ളശാസ്ത്രി പ്രത്യേകം തരത്തില്‍ ചൊല്ലി “ആണേ” എന്നതു് നീട്ടി ഉച്ചരിച്ചു. തമ്പുരാട്ടിയുടെ സ്വഭാവശുദ്ധിയെക്കുറിച്ചുണ്ടായിരുന്ന ബഹുജനാഭിപ്രായത്തിനു് ഊന്നല്‍ നല്‍കിക്കൊണ്ടു് അദ്ദേഹം “തന്നെയാണേേേേ” എന്നു പറഞ്ഞപ്പോള്‍ ഉള്ളൂര്‍ ക്ഷോഭിച്ചു് “നിറുത്തു പ്രസംഗം” എന്നു് ആജ്ഞാപിച്ചു. പ്രഭാഷണം നിറുത്തേണ്ടിവന്നു വേലുപ്പിള്ള ശാസ്ത്രിക്കു. രാജവാഴ്ചയുള്ള കാലം. നിറുത്താതെന്തു ചെയ്യും.

മഹാകവി ഉള്ളൂരിന്റെ ആദ്ധ്യക്ഷ്യത്തില്‍ ചേര്‍ന്ന ഒരു സമ്മേളനം. പ്രൊഫസര്‍ എന്‍. കൃഷ്ണപിള്ള പ്രഭാഷകൻ. സ്വാഗതമാശംസിച്ച ജഗതിക്കാരന്‍ ഒരു പയ്യന്‍ എന്‍. കൃഷ്ണപിള്ളയെ പ്രശംസിക്കുന്നതിനിടയില്‍ ഉള്ളൂര‍്‍, ഇബ്സന്റെ കൃതികള്‍ വായിച്ചിട്ടില്ലെന്നു ധ്വനിപ്പിച്ചു. ഉള്ളൂര്‍ ഉപക്രമപ്രസംഗം തുടങ്ങി. ഇബ്സന്റെ ‘പേര്‍ഗ്യുന്ത്’, ‘റോസ് മര്‍ഷോം, ‘മാസ്റ്റര്‍ ബില്‍ഡര്‍’ ഇവയുടെ കഥ സംഗ്രഹിച്ചു പറഞ്ഞു് വിമര്‍ശനം നടത്തി. മാത്രമല്ല അക്കാലത്തെ നവീനന്മാര്‍പോലും അറിയാത്ത മോറീസ് മതേര്‍ലങ്ങിന്റെ നാടകങ്ങളെക്കുറിച്ചും അദ്ദേഹം വിദഗ്ദ്ധമായി സംസാരിച്ചു. ‘കര്‍ണ്ണഭൂഷണ’വും ‘പിംഗള’യും മറ്റു മെഴുതിയ ഒരു പഴഞ്ചനാണു് ഉള്ളൂരെന്നു് സ്വാഗത പ്രഭാഷകന്‍ കരുതിയിരുന്നു. മഹാകവിയുടെ പ്രസംഗം കേട്ടു് അയാള്‍ വിളറി ഇരുന്നുപോയി.

സാഹിത്യ പഞ്ചാനന്‍ പി.കെ. നാരായണപിള്ളയെ ഒരു സമ്മേളനത്തിന്റെ സംഘാടകര്‍ പ്രഭാഷണത്തിനു ക്ഷണിച്ചു. അദ്ദേഹം അതേറ്റില്ല. എങ്കിലും അവര്‍ അദ്ദേഹത്തിന്റെ പേരു് അച്ചടിച്ചു. സമ്മേളനദിനമെത്തി. പി.കെ. ശ്രോതാവായി മാത്രം മറ്റുള്ളവരുടെ കൂട്ടത്തില്‍ ചെന്നു് ഇരിക്കുന്നുണ്ടായിരുന്നു. സദസ്സില്‍ അദ്ദേഹത്തെ കണ്ട അധ്യക്ഷന്‍ ഉപക്രമ പ്രസംഗത്തിനുശേഷം പറഞ്ഞു: “ഇനി പി.കെ. നാരായണപിള്ള പ്രസംഗിക്കുന്നതായിരിക്കും.” ഇതുകേട്ടു് അദ്ദേഹമെഴുന്നേറ്റു പറഞ്ഞു: “പി.കെ. നാരായണപിള്ള പ്രസംഗിക്കാതെയും ഇരിക്കും” എന്നിട്ടു് അദ്ദേഹം കസേരയില്‍ പഴയമട്ടില്‍ ഇരിപ്പുറപ്പിച്ചു.

സാഹിത്യത്തില്‍ താല്‍പര്യമുള്ള ഒരു വേശ്യയുടെ വേശ്യാവൃത്തിയെസ്സംബന്ധിച്ച ലേഖനം വാങ്ങിക്കാന്‍ പത്രാധിപര്‍ പോയപ്പോള്‍ (പത്രാധിപര്‍ ഇന്നില്ല) ഞാനും കൂടിചെല്ലണമെന്നു് അദ്ദേഹം നിര്‍ബ്ബന്ധിച്ചു. കൊല്ലത്തുനിന്നു വടക്കോട്ടു കുറെ നാഴിക സഞ്ചരിച്ചപ്പോള്‍ അവരുടെ വീട്ടിലെത്തി. സ്വീകരണമുറിയില്‍ ഞങ്ങള്‍ ഇരുന്നപ്പോള്‍ വേശ്യയും മകളും വന്നു. വേശ്യ വൃദ്ധയാണു്; മകള്‍ ചെറുപ്പക്കാരി, സുന്ദരി. പത്രാധിപര്‍കൊണ്ടുപോയിരുന്ന ബ്രാന്‍ഡി രണ്ടു ഗ്ലാസ്സിലൊഴിച്ചു് സോഡ ചേര്‍ത്തു. ഒരു ഗ്ലാസ്സ് വൃദ്ധയുടെ മുന്നിലേക്കു വച്ചു. ഒന്നു് തന്റെ മുന്‍പിലും. വൃദ്ധ അതു കടിച്ചുകൊണ്ടു് ജീവിത സംഭവങ്ങള്‍ വിവരിക്കാന്‍ തുടങ്ങി. ഈശ്വരാ, ഞാന്‍ ഞെട്ടിപ്പോയി അത്ര പച്ചയായിട്ടാണു് അവര്‍ ഓരോ കാര്യവും വര്‍ണ്ണിച്ചതു്. പത്രാധിപരുടെ കൂടെവന്ന ഒരാള്‍ അതെല്ലാം കുറിച്ചെടുക്കുന്നുണ്ടായിരുന്നു. അങ്ങനെ വാ തോരാതെ സംസാരിക്കുന്നതിന്നിടയില്‍ വൃദ്ധ പത്രാധിപരോടു് അപേക്ഷിക്കും: “സാറ് എന്റെ മകളുമായി ആ മുറിയിലൊന്നു പോയാട്ടെ.” പത്രാധിപര്‍ പോയില്ല. ഓരോ തവണ അപേക്ഷിക്കുമ്പോഴും അദ്ദേഹം ഓരോ നൂറുരൂപ നോട്ടെടുത്തു് കിഴവിയുടെ മുന്‍പില്‍ വയ്ക്കും. “ഞാന്‍ പോകുന്നില്ല. ഇതു മകള്‍ക്കു കൊടുക്കൂ” എന്നും അദ്ദേഹം പറയും. ഇങ്ങനെ മുന്നൂറുരൂപ അദ്ദേഹം മൂന്നു തവണയായി മേശപ്പുറത്തുവച്ചു്. സംസാരിച്ചു സംസാരിച്ചു് കിഴവി മുന്‍പിലേക്കു് സ്വന്തം ഗ്ലാസ്സ് നീക്കിവയ്ക്കും. അപ്പോഴാക്കെ പത്രാധിപര്‍ തന്റെ ഗ്ലാസ്സ് എന്റെ സമീപത്തേക്കു നീക്കിവയ്ക്കും. സംസാരമെല്ലാം കഴിഞ്ഞു് ഞങ്ങള്‍ കാറില്‍ കയറിയപ്പോള്‍ ഞാന്‍ പാത്രാധിപരോടു ചോദിച്ചു: “എന്തിനാണു് ഗ്ലാസ്സ് കൂടക്കൂടെ എന്റെ അടുത്തേക്കു നീക്കിവച്ചതു്?” അദ്ദേഹം മറുപടി നല്കി: “എനിക്കു പേടി. ഞങ്ങളുടെ ഗ്ലാസ്സുകള്‍തമ്മില്‍ മാറിപ്പോയാല്‍, കിഴവിക്കു വല്ല വി.ഡി.യോ മറ്റോ ഉണ്ടെങ്കില്‍ എനിക്കു പകരുകില്ലേ? അതുകൊണ്ടാണു് എന്റെ ഗ്ലാസ്സ് സാറിന്റെ അടുത്തേക്കു് ഞാന്‍ നീക്കി വച്ചതു്.”

വലക്കണ്ണിയില്‍ കാലുടക്കിയ പക്ഷിയെപ്പോലെ ഞാന്‍ ഓര്‍മ്മകളില്‍ കുരുങ്ങിക്കിടക്കുന്നു. കുരുക്കില്‍ നിന്നു കാലു് വലിച്ചെടുക്കാനുള്ള ഈ ശ്രമം വായനക്കാര്‍ ഇഷ്ടപ്പെടുന്നുണ്ടോ എന്തോ.

“ചവിട്ടി ഞെരിക്കപ്പെടുന്ന…”

“ചവിട്ടിഞെരിക്കപ്പെടുന്ന സ്ത്രീജീവിതങ്ങൾ ഒരുവശത്തു്. മറുവശത്തു് അവര്‍ക്കു ചെറുത്തുനില്‍ക്കാനുള്ള മാനസിക പിന്‍ബലം നല്‍കാനൊരു പ്രസ്ഥാനമോ പ്രവര്‍ത്തനമോ ഇല്ലായ്ക. ഇതിനെല്ലാം മകുടം ചാര്‍ത്തിക്കൊണ്ടു് സര്‍വവ്യാപിയും അഗാധവുമായ പൈങ്കിളി വാരികാസ്വാധീനവും”. ഇതു് കെ. അജിത ട്രയല്‍ വാരികയിലെഴുതിയ ഗസ്റ്റ് എഡിറ്റോറിയലില്‍ നിന്നെടുത്തതാണു്. ആ വാരികയില്‍ത്തന്നെ കുക്കിങ് ഗ്യാസ് കിട്ടാനുള്ള പ്രയാസവും അതു വിതരണം ചെയ്യുന്നവരുടെ അധാര്‍മ്മികപ്രവര്‍ത്തനവും സുകുമാറിന്റെ ഹാസ്യാത്മകപ്രതിപാദനത്തിനു വിധേയമാകുന്നു. രണ്ടു രചനകളും അവയുടെ നിലയില്‍ നന്നായിട്ടുണ്ടു്. അവ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ (problems എന്ന അര്‍ത്ഥത്തില്‍) യഥാര്‍ത്ഥങ്ങളുമാണു്.

സ്ത്രീക്കു് ഏറ്റവും പ്രധാനമായതു് വിവാഹമാണു്. തന്റെ സുരക്ഷിതത്വത്തിനു വേണ്ടി ഭര്‍ത്താവു തന്നെ സ്നേഹിക്കണമെന്നും തന്റെ എല്ലാക്കാര്യങ്ങളും നോക്കിക്കൊള്ളണമെന്നും അവള്‍ ആഗ്രഹിക്കുന്നു. പക്ഷേ, ഈ ആഗ്രഹം സാഫല്യത്തിലെത്തുന്നില്ല. ചില പുരുഷന്മാര്‍ ഭാര്യമാരെ വേദനിപ്പിക്കാറില്ല. പക്ഷേ, പലരും മദ്യപിച്ചും പരസ്ത്രീഗമനം നടത്തിയും സഹധര്‍മ്മിണികളെ നരകത്തിലേക്കു് എറിയുന്നു. അതോടെ അവര്‍ക്കുതമ്മില്‍ അകല്‍ച്ചയുണ്ടാകുന്നു. പ്രകോപനമില്ലാതെ ഭാര്യയെ ചവിട്ടുകയും അടിക്കുകയും കഴുത്തില്‍ ഞെക്കിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ധാരാളം. സമുദായത്തിലെ ഈ ക്രൂരതയ്ക്കു് എതിരായി സ്ത്രീക്കു് ശബ്ദമുയര്‍ത്താന്‍ വയ്യ. നിയമവും അവള്‍ക്കു് അനുകൂലമല്ല. കൊലപാതകിയായ ഭര്‍ത്താവില്‍നിന്നും മോചനം നേടാന്‍ കോടതിയെ സമീപിക്കുന്ന സ്ത്രീക്കു് വര്‍ഷങ്ങള്‍ കഴിഞ്ഞാലും മോചനം കിട്ടുന്നില്ല. നിയമത്തിന്റെ നൂലാമാലകള്‍ ആ വിധത്തിലാണു്. അതുകൊണ്ടു് ക്രൂരമായി പെരുമാറുന്ന ഭര്‍ത്താവില്‍നിന്നു് എളുപ്പത്തില്‍ മോചനം നേടാന്‍ സ്ത്രീയെ സഹായിക്കുന്ന ഒരു സംവിധാനവും നിയമസംഹിതയും ഉണ്ടാകേണ്ടതാണു്. അവ ഉണ്ടാകാത്തിടത്തോളം കാലം നമ്മുടെ സ്ത്രീകള്‍ കഷ്ടപ്പെട്ടുകൊണ്ടിരിക്കും. അസ്തിത്വവാദികള്‍ കമ്മ്യൂനിക്കേഷന്റെ പ്രയാസത്തെക്കുറിച്ചു് പറയാറുണ്ടു്. ഇതു് യഥാര്‍ത്ഥത്തില്‍ ദാമ്പത്യജീവിതത്തിലാണുള്ളതു്. വിവാഹം കഴിഞ്ഞു് പതിനഞ്ചുദിവസമായിയെന്നുകരുതൂ. ഭാര്യയും ഭര്‍ത്താവും തമ്മില്‍ കമ്മ്യൂനിക്കേഷന്‍ ഇല്ലാതാവുന്നു. പല കുടുംബങ്ങളും ഇമ്മട്ടില്‍ ജീവിതം തള്ളിനീക്കുകയാണു്. ഭാര്യ പ്രതിഷേധിക്കാറില്ല. പ്രതിഷേധിച്ചാല്‍ ആപത്തുണ്ടാകുമെന്നു് അവള്‍ക്കറിയാം.

കുക്കിങ്ഗ്യാസിന്റെ വിതരണത്തിലുള്ള ക്രമക്കേടുകളെക്കുറിച്ചു് എന്തു പറയാനാണു്? നമുക്കൊരു ജനാധിപത്യ പാരമ്പര്യമില്ല എന്നതാണു് ഇതിനു കാരണം. ചര്‍ച്ചില്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ‘സ്പീഡ് ലിമിറ്റ്’ ലംഘിച്ചു് കാറോടിച്ചു. പൊലീസ് അയാളെ അറസ്റ്റ് ചെയ്തു. കോടതി ശിക്ഷിച്ചു. ഇംഗ്ലണ്ടിലെ ജനാധിപത്യവ്യവസ്ഥ ആ വിധത്തിലാണു്. നമ്മുടെ ജനാധിപത്യ വ്യവസ്ഥയും അതിനോടു ബന്ധപ്പെട്ട പെരുമാറ്റച്ചട്ടങ്ങളും കോണ്‍സ്റ്റിറ്റ്യൂഷനില്‍ മാത്രമേയുള്ളു. പ്രായോഗികതലത്തിലും അവ വരണമെങ്കില്‍ കാലംകഴിയും. ഇവിടെ മന്ത്രിയുടെ മകന്‍ തെറ്റു ചെയ്യേണ്ടതില്ല. അദ്ദേഹത്തിന്റെ പാർട്ടിയില്‍പ്പെട്ട ആരെങ്കിലും തെറ്റുചെയ്താല്‍ ശിക്ഷിക്കപ്പെടുമോ? വ്യക്തിനിഷ്ഠങ്ങളായ പ്രയാസങ്ങളാല്‍ ആത്മഹത്യ ചെയ്യുന്നവര്‍ ധാരാളം. സമുദായത്തിന്റെ കൊള്ളരുതായ്മകണ്ടു് ആത്മഹത്യചെയ്യുന്നവര്‍ വിരളം. ഷ്ടെഫാന്‍ സ്വൈഹ് എന്ന ഉന്നതനായ സാഹിത്യകാരന്‍ അങ്ങനെ ജീവിതം അവസാനിപ്പിച്ച ആളാണു്. ഇക്വേറ്റ് ചെയ്തുപറയുകയല്ല. ഇന്നത്തെ അഴിമതികളും ക്രൂരതകളും കാണുമ്പോള്‍ എന്തിനു ജീവിച്ചിരിക്കുന്നു എന്നു് എനിക്കു തോന്നാറുണ്ടു്.

“വൈക്കം മുഹമ്മദ് ബഷീറിന്റെ”

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന സുന്ദരമായ ചെറുകഥ വായിക്കുമ്പോള്‍ അതു് അന്ധവിശ്വാസജന്യമാണെന്നു നമുക്കു തോന്നുന്നില്ല. കടലില്‍ പോകുന്നവന്റെ ജീവന്‍ കരയിലിരിക്കുന്ന സഹധര്‍മ്മിണിയുടെ ചാരിത്രത്തെ ആശ്രയിച്ചിരിക്കുന്നു എന്നതു് തികച്ചും സത്യാത്മകമായി തോന്നുന്നു തകഴിയുടെ ‘ചെമ്മീന്‍’ എന്ന നോവല്‍ നാം വായിക്കുമ്പോള്‍. ആശയങ്ങള്‍ ഈ കൃതികളിലെല്ലാം ഉണ്ടെങ്കിലും നമ്മള്‍ അവയെക്കുറിച്ചു് അറിയുന്നതേയില്ല. ആപത്തുകള്‍ നിറഞ്ഞ ആധുനിക ജീവിതത്തെ പോസ്റ്റ്മാന്‍ കൊണ്ടുവരുന്ന കത്തുകളിലൂടെ വി.ആര്‍. സുധീഷ് ആവിഷ്കരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കഥ ആശയപ്രധാനമാണെന്നു നമുക്കു തോന്നുന്നതേയില്ല. ഇതാണു് ‘കല്ലേരിയിലെത്തുന്ന തപാല്‍ക്കാരന്‍’ എന്ന അദ്ദേഹത്തിന്റെ കഥയുടെ സവിശേഷത. ഒടുവില്‍ ആപത്തിന്റെ സന്ദേശങ്ങളെത്തിക്കുന്ന ആ തപാല്‍ക്കാരന്റെ ജീവിതംതന്നെ ദുരന്തത്തില്‍ എത്തുന്നു. അതും സമകാലിക ജീവിതത്തിന്റെ സ്വഭാവം തന്നെ. പൂര്‍വ്വ കല്പിത രൂപങ്ങളില്‍ ഓരോ സംഭവവും ചെന്നുവീഴുന്ന പ്രതീതി ഉളവാക്കുന്നു. അതു് ന്യൂനതയത്രേ. എങ്കിലും ആധുനികജീവിതത്തിന്റെ ട്രാജഡി ഇവിടെയുണ്ടു്.

“ഇറ്റലിയിലെ പ്രഖ്യാതയായ”

ഇറ്റലിയിലെ പ്രഖ്യാതയായ നോവലിസ്റ്റ് എല്‍സ മൊറാന്റോ 73-ആമത്തെ വയസ്സില്‍ അന്തരിച്ചതായി ഈ ആഴ്ചത്തെ റ്റൈം വാരികയില്‍ കാണുന്നു. വിശ്വപ്രശസ്തിയാര്‍ജ്ജിച്ച ആല്‍ബര്‍ട്ടോ മൊറാവ്യായുടെ ഭാര്യയായിരുന്നു മൊറാന്റേ കുറേക്കാലം. History A Novel (La storia Romanzo) എന്ന ചേതോഹരമായ നോവലിന്റെ രചനകൊണ്ടു് മൊറാവ്യായെ ബഹുദൂരം അതിശയിച്ച എഴുത്തുകാരിയായിരുന്നു അവര്‍. 1941 തൊട്ടു് 1956 ഡിസംബര്‍ വരെയുള്ള കാലയളവിന്റെ കഥ - യൂറോപ്പിന്റെ കഥ - ഐഡ എന്ന സ്ത്രീയിലൂടെ ആവിഷ്കരിക്കുകയാണു് എല്‍സ മൊറാന്റേ. “അനുവാചകരെ മാന്ത്രികശക്തിക്കു് അടിമപ്പെടുത്തുന്ന എഴുത്തുകാരിയാണു്” അവരെന്നു് സ്റ്റീഫന്‍ സ്പെന്‍ഡര്‍ അഭിപ്രായപ്പെട്ടു. Magnificent - ഉജ്ജ്വലം - എന്നാണു് ഡോറിസ്ലെസ്സിങ് ഈ നോവലിസ്റ്റിനെക്കുറിച്ചു പറഞ്ഞതു്. ഈ ലേഖകന്‍ നോവല്‍ വായിച്ചു 1980-ല്‍ സ്പെന്‍ഡറും ലെസ്സിങ്ങും പറഞ്ഞതു് ശരിയാണെന്നു ഗ്രഹിക്കുകയും ചെയ്തു.

“നിങ്ങള്‍ക്കു മതപരമായ…”

നിങ്ങള്‍ക്കു മതപരമായ ജീവിതത്തിലാണോ താല്‍പര്യം? എങ്കില്‍ ഗീതയും ബൈബിളും ഖുറാനും വായിക്കൂ. അവ ആദ്ധ്യാത്മികമായ അനുഭൂതി കൈവരുത്തും. നിങ്ങള്‍ക്കു ശാസ്ത്രത്തിലാണോ കൗതുകം? എങ്കില്‍ എഡിങ്ടണ്‍, ജീന്‍സ് ഇവരുടെ ഗ്രന്ഥങ്ങള്‍ വായിക്കൂ. അനന്തതയുടെ വിസ്മയം അവ നിങ്ങള്‍ക്കു് അനുഭവപ്പെടുത്തിത്തരും. നിങ്ങള്‍ക്കു സാഹിത്യത്തിലാണോ അഭിനിവേശം? എങ്കില്‍ വാല്മീകിയുടെയും വ്യാസന്റെയും കൃതികള്‍ വായിക്കൂ. അവ കലയുടെ സ്വര്‍ഗ്ഗത്തു നിങ്ങളെ കൊണ്ടുചെല്ലും. നിങ്ങള്‍ക്കു അധമ സാഹിത്യത്തിലാണോ ആഗ്രഹം? എങ്കില്‍ മനോരമ ആഴ്ചപ്പതിപ്പില്‍ സുമിത്ര എഴുതിയ “നിഴല്‍” എന്ന ചെറുകഥ വായിക്കൂ. അതു് ഒരു ഘോരരൂപത്തെ പ്രത്യക്ഷമാക്കിത്തരും.