close
Sayahna Sayahna
Search

സാഹിത്യവാരഫലം 1987 05 01


സാഹിത്യവാരഫലം
Mkn-03.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1987 05 01
ലക്കം 608
മുൻലക്കം 1987 04 24
പിൻലക്കം 1987 05 08
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

സാഹിത്യാംഗനയെ തകര്‍ക്കാന്‍ ഖലന്‍മാര്‍ സൗകര്യം നോക്കിയിരിക്കുകയാണ്. ദുഷ്ടന്‍മാരുടെ ശക്തി കൂടുതലായതുകൊണ്ടും സാഹിത്യാംഗനയ്ക്ക് ദൗര്‍ബല്യം ഏറെയുള്ളതുകൊണ്ടും അവള്‍ക്കു വഴങ്ങേണ്ടിവരും. അപ്പോള്‍ എല്ലും തോലുമായി പൈങ്കിളിസ്സാഹിത്യം വേച്ചു വേച്ചു നടക്കുന്നത് നമ്മള്‍ കാണും.

ഈ ലോകത്തു കഴിഞ്ഞു കൂടാന്‍ വേണ്ടി ഞാന്‍ ചിലപ്പോള്‍ കള്ളം പറഞ്ഞിട്ടുണ്ട്. ഇനി പറഞ്ഞെന്നും വരും. എന്നാല്‍ സാഹിത്യവാരഫലത്തില്‍ ഇതുവരെ സത്യമേ എഴുതിയിട്ടുള്ളു. ഭാവിയിലും അങ്ങനെ തന്നെയായിരിക്കും. ‘ഇത്രയും മുന്‍കൂട്ടി അറിയിച്ചുകൊണ്ട് ഒരു സത്യാത്മക സംഭവത്തിലേക്കു കടക്കട്ടെ. പ്രശാന്തമായ സായാഹ്നം. ആള്‍ത്തിരക്കുകൂടിയ രാജവീഥിയില്‍ നിന്ന് ആളൊഴിഞ്ഞ ഒരു ഉപവീഥിയിലേക്കു ഞാന്‍ തിരിഞ്ഞു. പത്തു മിനിറ്റു നേരം നടന്നിരിക്കും. പെട്ടെന്ന് ഒരു സ്ത്രൈണശബ്ദം. “സാര്‍.” ഞാന്‍ നോക്കി. മതിലിനുമുകളില്‍ കണ്ണീരണിഞ്ഞ ഒരു സുന്ദരവദനം. “എന്താ കരയുന്നത്?” എന്നു ഞാന്‍ ചോദിച്ചു. “അകത്തേക്കു വരൂ. പറയാം.” ഞാന്‍ ഗെയ്റ്റ് കടന്നു മുറ്റത്തുനിന്നു. അവള്‍ പറഞ്ഞുതുടങ്ങി. “ഞങ്ങളുടെ വിവാഹത്തിനുശേഷം ഈ വീട് വാടകയ്ക്കെടുത്തു താമസമായി. ഇന്നു പതിനൊന്നാമത്തെ ദിവസമാണ്. അദ്ദേഹം പിണങ്ങിപ്പോയിട്ടു നാലു ദിവസം കഴിഞ്ഞു. അമ്മയും സഹോദരിയും ഉപദേശിക്കുന്നതനുസരിച്ചു മാത്രം പെരുമാറുന്ന മനുഷ്യന്‍. ഞാന്‍ ചെന്നു വിളിച്ചുനോക്കി. വരുന്നില്ല. സാറ് അദ്ദേഹത്തെക്കണ്ട് സംസാരിക്കണം. ഇവിടെ വിളിച്ചുകൊണ്ടുവരികയും വേണം. എന്നെ ഒറ്റയ്ക്കിട്ടിട്ടു പോയിരിക്കുന്നു. എന്തൊരു മനുഷ്യന്‍!” ഞാന്‍ തെല്ലുനേരം മിണ്ടാതെ നിന്നിട്ടു പറഞ്ഞു: കമലത്തിനുതന്നെ ഗോപാലന്‍ നായരെ തിരിച്ചുകൊണ്ടുവരാനുള്ള വാക്കുകള്‍ പ്രയോഗിക്കാനറിയാം. ആ വാക്കുകള്‍ അദ്ദേഹത്തോടു പറയൂ. ഭര്‍ത്താവു തിരിച്ചുവരും. സ്വന്തം വാദങ്ങള്‍ മാത്രമാണു ശരിയെന്നു കരുതാതിരിക്കു.” ഇത്രയും പറഞ്ഞിട്ട് ഞാന്‍ പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ തിരുവനന്തപുരം വാട്ടര്‍ വര്‍ക്ക്സിലെ പൂന്തോട്ടത്തിലിരുന്നു രസിച്ചു സംസാരിക്കുന്നതു ഞാന്‍ കണ്ടു. കടുത്ത യുക്തി ഉപേക്ഷിച്ച് അവള്‍ അനുരഞ്ജനത്തിന്റെ ഭാഷയില്‍ സംസാരിച്ചിരിക്കും. അയാള്‍ അമ്മയുടെയും സഹോദരിയുടെയും ആധിപത്യത്തില്‍നിന്നു മോചനം നേടി ഭാര്യയുടെകൂടെ പോന്നിരിക്കും. മുപ്പതോ മുപ്പത്തിയഞ്ചോ വര്‍ഷങ്ങള്‍ക്കുശേഷം ഇന്നലെ അവര്‍ രണ്ടുപേരും സ്കൂട്ടറില്‍ പോകുന്നത് ഞാന്‍ കണ്ടു. സ്ത്രീ എന്നെ നല്ലപോലെ കണ്ടു. എല്ലാ സ്ത്രീകളും ഉപകര്‍ത്താക്കളെ കണ്ടില്ലെന്നു നടിക്കും. അവരും കണ്ടില്ലെന്നു ഭാവിച്ചു.

സരസ്വതി എന്റെ വീട്ടില്‍ക്കയറിവന്നു. കാണാന്‍ കൊള്ളാവുന്ന ചെറുപ്പക്കാരിയാണെങ്കിലും ഭ്രാന്തുപിടിച്ച മട്ടുണ്ട്. ഉന്മാദിനിയെപ്പോലെ അവള്‍ അട്ടഹസിച്ചു: “സാര്‍, ഓഫീസിലെ ആ നീചന്‍ എന്നെ ചതിച്ചു. എനിക്കു ജോലിതരാമെന്നു അവന്‍ പറഞ്ഞു. ജോലിതന്നെങ്കിലും അവന്‍ എന്നെ ചതിച്ചു സാര്‍. എനിക്കിനി ആത്മഹത്യയേ മാര്‍ഗ്ഗമുള്ളു.” ഞാന്‍ മിണ്ടാതെ ഇരുന്നു. രണ്ടുദിവസം കഴിഞ്ഞ്…ഓഫീസില്‍ “ഔദ്യോഗിക” കാര്യങ്ങള്‍ക്കായി എനിക്കു പോകേണ്ടിവന്നു. അവിടെ ഒരു മരത്തിന്റെ ചുവട്ടില്‍നിന്നു സരസ്വതിയുടെ സഹോദരന്‍ കരയുകയായിരുന്നു. ഞാന്‍ അടുത്തുചെന്നിട്ടും അയാളറിഞ്ഞില്ല. “എന്തിനാണു ദുഃഖിക്കുന്നത്?” എന്നു ഞാന്‍ ചോദിച്ചു. അയാള്‍ മറുപടി നല്കി: “സാര്‍ സഹോദരിക്കു സുഖമില്ല. എന്തു കഴിച്ചാലും ഛര്‍ദ്ദിക്കുന്നു… ഹോസ്റ്റലില്‍നിന്നു ഉടനെ മാറിക്കൊടുക്കണമെന്നു മേട്രണ്‍ പറയുന്നു. ഇവിടെയടുത്ത് ഒരു വീട് വാടകയ്ക്ക് എടുത്തു. ചേച്ചിയെ നാട്ടില്‍നിന്നു കൂട്ടിക്കൊണ്ടുവന്ന് സഹോദരിയുമായി താമസിക്കണമെന്നു കരുതുകയാണ്.” മൂന്നു മാസം കഴിഞ്ഞു. അവള്‍ എല്ലും തോലുമായി ഓഫീസില്‍ കയറിപ്പോകുന്നതു ഞാന്‍ കണ്ടു. കണ്ട ഭാവം ഞാന്‍ കാണിച്ചില്ല. മനസ്സില്‍ ഇങ്ങനെ പറഞ്ഞു: …ഓഫീസില്‍ മാത്രമല്ല. ലോകമാകെ നീചന്‍മാരാണ്. അവരുടെ ദുഷ്ടതകൊണ്ടു തരുണികള്‍ തകരും. ആ തകര്‍ച്ചകണ്ടു നമ്മളും തകരും.

ഓരോ സംഭവത്തെയും സാഹിത്യത്തിലേക്കു സംക്രമിപ്പിക്കാം. അപ്പോള്‍ ഗുണപാഠം ഇങ്ങനെയാവും. സാഹിത്യസൃഷ്ടി അതിരുകടന്ന യുക്തി പ്രദര്‍ശിപ്പിച്ചാല്‍ സഹൃദയന്‍ അകന്നുപോകും. അനുരഞ്ജന മനോഭാവമുണ്ടെങ്കില്‍ അയാള്‍ തിരിച്ചെത്തും. തിരിച്ചെത്തിയാല്‍ യുക്തിയുടെ അതിപ്രസരം ചൂണ്ടിക്കാണിച്ച നിരൂപകനെ കണ്ടില്ലെന്നു ഭാവിക്കരുത്. രണ്ടാമത്തെ സംഭവത്തിന്റെ ഗുണപാഠം. സാഹിത്യാംഗനയെ തകര്‍ക്കാന്‍ ഖലന്‍മാര്‍ സൗകര്യം നോക്കിയിരിക്കുകയാണ്. ദുഷ്ടന്‍മാരുടെ ശക്തി കൂടുതലായതുകൊണ്ടും സാഹിത്യാംഗനയ്ക്ക്, ദൗര്‍ബ്ബല്യം ഏറെയുള്ളതുകൊണ്ടും അവള്‍ക്കു വഴങ്ങേണ്ടതായി വരും. അപ്പോള്‍ എല്ലും തോലുമായി പൈങ്കിളിസ്സാഹിത്യം വേച്ചു വേച്ചു നടക്കുന്നത് നമ്മള്‍ എന്നും കാണും.

* * *


“സത്യമെന്നാലെന്ത്?”
“സാഹിത്യവാരഫലത്തില്‍ ഇന്നുവരെ കള്ളം എഴുതിയിട്ടില്ല എന്നത്.
— നവീന നിരൂപണം സത്യാത്മകമല്ലെന്നു സഹൃദയന്‍ ചൂണ്ടിക്കാണിക്കുന്നത്.
— സ്ഥലം തികയ്ക്കാനായി, അവിദഗ്ദ്ധര്‍ വരയ്ക്കുന്ന ഹാസ്യചിത്രങ്ങള്‍ വാരികകളില്‍ അങ്ങിങ്ങായി ചേര്‍ക്കുന്നത് വായനക്കാര്‍ക്ക് ഉദ്വേഗമുളവാക്കുന്നു എന്നത്.
— രണ്ടു കാലയളവിലാണ് കായങ്കുളം കൊച്ചുണ്ണിയും മുളമൂട്ട് അടിമയും ജീവിച്ചതെങ്കിലും കൊച്ചുണ്ണി അടിമയെ ‘കള്ളാ’എന്നു വിളിക്കുന്നത്. അടിമ കൊച്ചുണ്ണിയെ നോക്കി ‘കള്ളാ’ എന്നു വിളിക്കുന്നത്.

ഭാഷയും വൈഷയികമാവണം

ഇസ്രായേലിലെ സാഹിത്യകാരനായ ഏമസ് ഓസ് (Amos Oz, 1939) എനിക്കഭിമതനാണ്. സാഹിത്യത്തിന്റെ ശക്തിയും സൗന്ദര്യവും ഞാന്‍ അദ്ദേഹത്തിന്റെ നോവലുകളില്‍നിന്നറിയുന്നു. ഏമസ് ഓസിന്റെ പുതിയ നോവല്‍ A Perfect Peace മേശപ്പുറത്തു കിടക്കുന്നു. അതു വായിച്ചില്ലെങ്കില്‍ എന്റെ കണ്ണുകള്‍കൊണ്ടെന്തു പ്രയോജനം? പ്രേമഭാജനം പകുതിമാഞ്ഞ സിന്ദൂരപ്പൊട്ടോടുകൂടി ശയനീയത്തില്‍ ഉറങ്ങുന്നു. ആ പൊട്ട് വീണ്ടും വൃത്തമാക്കിയില്ലെങ്കില്‍ നിങ്ങളുടെ വിരലുകള്‍കൊണ്ടെന്തു പ്രയോജനം? ചെമ്പൈ വൈദ്യനാഥയ്യര്‍ പാടുമ്പോള്‍ അതുകേട്ട് ആനന്ദിക്കാന്‍ നിങ്ങളുടെ മനസ്സ് സന്നദ്ധമായില്ലെങ്കില്‍ ആ മനസ്സുകൊണ്ടെന്തു പ്രയോജനം? കാമുകിയുമായി രസിച്ചുനടക്കാന്‍ വേണ്ടി വിവാഹിതനായ നിങ്ങള്‍ കടം വാങ്ങിച്ച പണം അതിനായി ചെലവാക്കാതെ നിഷ്കളങ്കയായ ഭാര്യയ്ക്കു നല്കുന്നില്ലെങ്കില്‍ ആ പണം കൊണ്ടെന്തു പ്രയോജനം? നിങ്ങളുടെ മനുഷ്യത്വംകൊണ്ടെന്തു പ്രയോജനം? ഒടുവില്‍പ്പറഞ്ഞ ഈ ചോദ്യമാണ് കാനേഷ് പൂനൂര് ചോദിക്കുന്നത്. (മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു ദേശാടനക്കുറിപ്പ്’ എന്ന ചെറുകഥ) ഓഫീസ് മാനേജരില്‍നിന്ന് മുന്‍കൂറായി വാങ്ങിയ മുന്നൂറു രൂപയുംകൊണ്ടു കാമുകിയെ അന്വേഷിച്ചു പോകുന്നു രമേഷ് എന്ന കഥാപാത്രം. അവളില്ലാത്തതുകൊണ്ട് പല സ്ഥലങ്ങളിലും വ്യര്‍ത്ഥമായി കറങ്ങി വീട്ടില്‍ ചെല്ലുന്നു. സ്നേഹത്തിന്റെ ഉടലെടുത്ത രൂപമായ ഭാര്യ നിഷ്കളങ്കതയുടെ പ്രതീകങ്ങളായ കുഞ്ഞുങ്ങള്‍. ‘അവര്‍ക്കായി ആ പണം അയാള്‍ നൽകുമ്പോള്‍ മനുഷ്യത്വം വികാസംകൊള്ളുന്നു. രമേഷിന്റെ മാത്രമല്ല, നമ്മുടേയും. നവീനന്‍മാര്‍ നിഷ്കാസനം ചെയ്ത ഈ പഴയ മൂല്യങ്ങളെ സാഹിത്യകാരന്‍മാര്‍ വാഴ്ത്തുമ്പോള്‍ ആഹ്ലാദമാണെനിക്ക്. ആ ആഹ്ലാദത്തോടെ ഞാന്‍ വാരിക അടച്ചുവയ്ക്കുന്നു.

വൈഷയികത്വമുള്ള വിഷയമാണു കഥാകാരന്‍ കൈകാര്യം ചെയ്യുന്നത്. അതിനു യോജിച്ച ഭാഷയല്ല അദ്ദേഹത്തിന്റേത്. ഭാഷയ്ക്കും വൈഷയികത്വം വരണം. അപ്പോള്‍ മാത്രമേ കഥ പരിപൂര്‍ണ്ണമായും വിജയം പ്രാപിക്കു. വ്ളാഡീമീര്‍ നാബോക്കോവ്, ഗോര്‍വീഡാല്‍ ഇവര്‍ വാഴ്ത്തിയ അമേരിക്കന്‍ നോവലിസ്റ്റ് ഈ. വൈറ്റിന്റെ ‘കരക്കോള്‍’ (Caracole) എന്ന നോവല്‍ വായിച്ചാല്‍ ഇത്തരം വിഷയങ്ങള്‍ വൈഷയികമായിത്തന്നെ പ്രതിപാദിക്കുന്നതെങ്ങനെയെന്നു ഗ്രഹിക്കാം. ഗബ്രിയേല്‍ എന്ന ബാലന്റെ സ്വയംഭോഗത്തെ നോവലിസ്റ്റ് വര്‍ണ്ണിക്കുന്നതു കണ്ടാലും:

“When he had fenced with it in solitude he had clenched his jaws shut, widened his eyes, flared his nostrils, expanded his chest, stabbed with rhythmic power and majesty black might drawing white blood.”

സമനില വേണം

കലാകൗമുദിയില്‍ ‘ജാഗരം’ എന്ന കഥയെഴുതിയ ജെക്കോബി ഡോക്ടറാവാം. മെഡിക്കല്‍ വിദ്യാര്‍ത്ഥിയാകാം. അല്ലെങ്കില്‍ മെഡിക്കല്‍ ബൂക്ക്സ് വായിക്കുന്നയാളാകാം. അതുകൊണ്ടു വൈദ്യശാസ്ത്ര വിഷയകമായി എഴുതാന്‍ എനിക്കു വല്ലായ്മയുണ്ട്. പഴയ ശരീരശാസ്ത്രമനുസരിച്ച് ശരീരത്തിന്റെ അടിസ്ഥാനഘടകങ്ങള്‍ രക്തം, കഫം, കറുത്ത പിത്തം, മഞ്ഞപ്പിത്തം ഇവയാണ്. ഇവയെ ഹ്യൂമര്‍ എന്നു വിളിക്കുന്നു. ഇവയുടെ അനുപാതമനുസരിച്ച് മനുഷ്യന്റെ ശാരീരികവും മാനസികവുമായ ഘടനയ്ക്കു മാറ്റംവരും. ഇവയില്‍ ഏതെങ്കിലുമൊന്നു കൂടിയാല്‍ അനിയതസ്വഭാവം വരും. സെക്സിനു അനിയതത്വം വരത്തക്കവിധത്തില്‍ ഒരു ഹ്യൂമര്‍ കൂടിപ്പോയ കഥാപാത്രങ്ങളെയാണ് ജെക്കോബി അവതരിപ്പിക്കുന്നത്. ഒരാളിനു കൊച്ചുകുട്ടിയോടുള്ള കാമം; വേറൊരാള്‍ക്ക് പ്രായംകൂടിയ സ്ത്രീയോടുള്ള കാമം; മറ്റൊരാള്‍ക്കു അഗമ്യഗമനത്തിലുള്ള തല്‍പരത്വം. ഇതിന്റെയൊക്കെ ഫലമായ ആത്മഹത്യയും സ്വാഭാവിക മരണവും മറ്റും. പെണ്ണിന്റെ മുറിവുകള്‍ ഡ്രസ്സ് ചെയ്യുന്ന ഡോക്ടര്‍ക്കുപോലും പ്രച്ഛന്നമായ കാമം. ഇവയെല്ലാം ചേര്‍ത്തു ജെക്കോബി രൂപം കൊടുക്കുന്ന കഥയ്ക്ക് ‘ഓര്‍ഗനൈസേഷന്‍’ കൊണ്ട് ഉണ്ടാകുന്ന ചാരുതയില്ല. ഓരോ ദൃശ്യവും വെവ്വേറെ എടുത്തുനോക്കുമ്പോള്‍ നന്ന്. ഉദാഹരണങ്ങള്‍:1) ഡോക്ടര്‍ തുരുത്തില്‍ വന്നിറങ്ങുന്നത്. 2) മരിച്ചവന്റെ ശരീരം വള്ളത്തില്‍നിന്നു കരയ്ക്കെടുക്കുന്നത്. 3) കൊച്ചാപ്പന്‍ കാമലീലയാടുന്നത്. എന്നാല്‍ ഇവയെല്ലാം ചേര്‍ന്ന് ഒരു പ്രവാഹമായി മാറുന്നില്ല ആഖ്യാനം. കഥാസംഭവങ്ങള്‍ എന്തുമാകട്ടെ. അവയെയെല്ലാം ത്രാസിന്റെ ഒരു തട്ടിലിട്ട് മറ്റേത്തട്ടില്‍ ലോകത്തെയാകെ വച്ച് തൂക്കിനോക്കുമ്പോള്‍ ത്രാസ് സമനില പാലിക്കണം. അപ്പോള്‍ മാത്രമേ സംഭവങ്ങളടങ്ങിയ കഥ കലയാകൂ. ജെക്കോബിയുടെ കഥയിലെ സംഭവങ്ങള്‍ ഭാരക്കൂടുതല്‍കൊണ്ട് ത്രാസിന്റെ തട്ടിനെ താഴ്ത്തിക്കളയുന്നു.

* * *

എന്നും സൂക്ഷ്മമായി സന്ധ്യയ്ക്ക് ആറുമണിക്കു വീട്ടിലെത്തുന്ന ആളിനെ അന്ന് എട്ടു മണിയായിട്ടും കാണുന്നില്ല. അയാളുടെ ഭാര്യയും മക്കളും ഉത്കണ്ഠാകുലരായി വീട്ടിന്റെ മുന്‍വശത്തു വന്ന് റോഡിലേക്കു നോക്കിനില്ക്കുന്നു. “കണ്ടില്ലല്ലോ ഇതുവരെ” എന്നു ഭാര്യയും “അച്ഛനെവിടെ പോയി?” എന്നു മക്കളും തങ്ങളോടുതന്നെ പറഞ്ഞു ദുഃഖിക്കുന്നു. ഈ ഗൃഹനായകന്‍ നല്ലവനാണ്. എഴുത്തുകാര്‍ ഈ ഗൃഹനായകനെപ്പോലെയാവണം. പതിവായി കഥകള്‍ നമുക്കു നല്കുന്ന കഥാകാരന്‍ കുറച്ചുകാലത്തേക്കു മൗനം അവലംബിച്ചാല്‍ “എന്തേ, അദ്ദേഹം എഴുതാത്തത്?” എന്ന് ഓരോ വ്യക്തിയും ചോദിക്കണം. അങ്ങനെയുള്ള സാഹിത്യകാരന്‍മാര്‍ നമുക്കുണ്ടോ?

രാഖീ, ബ്ലെയിഡ് കൊണ്ടുവാ

ഷേവ്ചെയ്ത് ഷേവ് ചെയ്ത് മൂര്‍ച്ചപോയ ബ്ലെയിഡ്കൊണ്ടു പ്രയോജനം വല്ലതുമുണ്ടോ? ഉണ്ട്. പെന‍്സില്‍ വെട്ടാം. നഖം മുറിക്കാം. ഇവ രണ്ടിനെക്കാളും വലിയ ഒരു പ്രയോജനം ഞാന്‍ കണ്ടെത്തിയിരിക്കുന്നു. ഉത്കൃഷ്ടങ്ങളായ വാരികകളില്‍ അപകൃഷ്ടങ്ങളായ കാവ്യങ്ങള്‍ വന്നാല്‍ ദേഷ്യത്തോടെ ആ വാരികകളെ ചുരുട്ടി കശക്കിയെറിയുന്നതു മര്യാദകേടാണ്; വാരികയോടുള്ള മര്യാദകേട്. അതുകൊണ്ട് ബ്ലെയിഡ് എടുത്ത് ആ കാവ്യമച്ചടിച്ച പേജ് പതുക്കെ അങ്ങു കീറിമാറ്റാം. വാരികപോലും അതറിയില്ല. ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ സിദ്ദീഖ് എടപ്പകത്ത് എഴുതിയ “ഒരു എക്സ് ദുബൈക്കാരന്റെ പാട്ട് എന്നൊരു കാവ്യം” വന്നിട്ടുണ്ട്. ഞാന്‍ വിളിക്കുന്നു: “പേരക്കുട്ടീ, രാഖീ, ഒരു പഴയ ബ്ലെയിഡ് എടുത്തുകൊണ്ടുവാ” ഇങ്ങനെ വിളിക്കാന്‍തക്ക അപരാധമൊന്നും “കവി” ചെയ്തിട്ടില്ലെന്ന് വായനക്കാര്‍ വിചാരിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ താഴെച്ചേര്‍ക്കുന്ന വരികള്‍ അവരൊന്നു വായിച്ചുനോക്കട്ടെ.

“പൂഗമാകരൂ കദളീവനങ്ങളാ-
ലാകെ മനോഹരമായൊരീഭൂമിയില്‍
ഗോവു, മജവും, ഹരിണവും പൂച്ചയും
ശ്വാവും കുറുക്കനും മേയുന്ന ഭൂമിയില്‍
പച്ചക്കിളികളും പ്രാവും കുരുവിയും
ഒച്ചയിട്ടെങ്ങും പറക്കുന്ന ഭൂമിയില്‍
ശീഘ്രം ഗമിക്കും പുലിയും സിംഹങ്ങളും
വ്യാഘ്രവുമുള്ള കാടുള്ള ധരണിയില്‍
പുന്നെല്ലിന്‍ചോറും, പൂമീനും, നെയ്യപ്പവും
തിന്നെന്റെ നാവും, വയറും ചിരിക്കവെ
ചീസും ടിന്‍ഫിഷും ലബനാനിറൊട്ടിയും
പീസും കഴിച്ചു മടുത്ത നാളോര്‍ത്തുപോയ്
സംതൃപ്തനാണുഞാന്‍ സന്തുഷ്ടനാണു ഞാന്‍
ബന്ധുര കോമള കേരള ഭൂമിയില്‍.”

സമുഹത്തെയാകെ ചിലപ്പോള്‍ ഈശ്വരന്‍ ശിക്ഷിച്ചുകളയും. നമ്മുടെ ഭാരതത്തില്‍ ഒരണപൊട്ടി ലക്ഷക്കണക്കിനാളുകള്‍ മരിച്ചില്ലേ? അടുത്തകാലത്തു പാലം തകര്‍ന്നതിന്റെ ഫലമായി തീവണ്ടി യാത്രക്കാര്‍ മരിച്ചില്ലേ? അണയുടെ തകര്‍ച്ചയായി, തീവണ്ടിയുടെ മറിയലായി, അഗ്നിപര്‍വ്വതത്തിന്റെ പൊട്ടിത്തെറിക്കലായി ശിക്ഷവരും. ഇപ്പോള്‍ ‘ചന്ദ്രിക’യുടെ വായനക്കാരെയാകെ സര്‍വ്വേശ്വരന്‍ ശിക്ഷിക്കുന്നത് ഈ കാവ്യം കൊണ്ടാണ്.

Symbol question.svg.png അപ്പോള്‍ ഈശ്വരന്റെ അനുഗ്രഹം എങ്ങനെ വരും?

ഉത്സവസ്ഥലത്തുവച്ചു ലഭിക്കുന്ന യാദൃച്ഛികസ്പര്‍ശമായി, കാലത്തു മുറ്റത്തു വിടര്‍ന്നുനില്ക്കുന്ന പനിനീര്‍പ്പൂവായി, ചങ്ങമ്പുഴയുടെ ‘മനസ്വിനി’ എന്ന കാവ്യമായി, സുന്ദരിയുടെ ചിരിയായി… അങ്ങനെ പലതും.

Symbol question.svg.png ഒരാളിനെ കണ്ടാലുടന്‍ ‘ക്ഷീണിച്ചുപോയല്ലോ’ എന്നു പറയുന്നത് അപരാധമാണെന്നു നിങ്ങള്‍ എഴുതിയല്ലോ. അതിനെക്കാള്‍ വലിയ അപരാധമില്ലേ?

ഉണ്ട്. നമ്മള്‍ ‘വസ്തുനിഷ്ഠമായി’ വേറൊരാളിനെ വിമര്‍ശിക്കുമ്പോള്‍ ശ്രോതാവ് മൗനം അവലംബിക്കുന്നതും ആ സംഭാഷണം മാറ്റുന്നതും വലിയ അപരാധംതന്നെ. നമ്മള്‍ പറയുന്നതിനോട് അയാള്‍ യോജിക്കണമെന്നില്ല. ‘നിങ്ങള്‍ പറയുന്നത് അത്രകണ്ടു ശരിയല്ല’ എന്നെങ്കിലും പറയണം. അങ്ങനെയൊന്നും ചെയ്യാതെ മിണ്ടാതിരിക്കുന്നവന്‍ നമ്മുടെ ചെകിട്ടത്ത് അടിക്കുകയാണ്. ഈ ലോകത്ത് പലരും മുഖാവരണം ധരിച്ചു കൊണ്ടാണിരിക്കുന്നത് മുഖാവരണമില്ലാതെ കഴിഞ്ഞുകൂടുന്നവനെ ‘ചീത്ത മനുഷ്യന്‍’ എന്ന് മുഖാവരണക്കാര്‍ വിളിക്കും.

Symbol question.svg.png അഹങ്കരിക്കുന്ന സ്ത്രീ?

കാരിക്കേച്ചര്‍.

Symbol question.svg.png അമേരിക്കയിലെ നവീന കഥാകാരന്‍മാരില്‍ പ്രതിഭാശാലി ആര്?

റേമണ്ട് കാര്‍വര്‍.

Symbol question.svg.png ചലച്ചിത്ര താരങ്ങള്‍ക്കു പണ്ടുള്ള ഗ്ലാമര്‍ — വശ്യത — ഇന്നില്ലാത്തതെന്താണ്?

ശ്രീരാമനായി അഭിനയിച്ച് ആളുകളുടെ മനംകവര്‍ന്നയാള്‍ ‘തേരാപ്പാരാ’ റോഡിലൂടെ നടക്കുന്നു. വേലുത്തമ്പി ദളവ കുടിച്ചുകൊണ്ടു ഷാപ്പിന്റെ മുന്‍പില്‍ കിടക്കുന്നു. സുബ്രഹ്മണ്യന്‍ കടയില്‍ സോപ്പും മറ്റും പൊതിഞ്ഞുകൊടുക്കുന്നു. ഗ്ലാമര്‍ പോകാതെന്തു ചെയ്യും?

Symbol question.svg.png നിങ്ങള്‍ സാഹിത്യവാരഫലം എന്നു നിറുത്തും? [ചോദ്യം സാങ്കല്പികമല്ല]

കടുവയുടെ പുറത്തു കയറിയവന് താഴെയിറങ്ങാന്‍ പറ്റുമോ?

മരണം

മരണത്തെക്കുറിച്ചുള്ള നോവലുകള്‍ അസംഖ്യങ്ങളാണ് പടിഞ്ഞാറന്‍ സാഹിത്യത്തില്‍. അവയിലേറ്റവും പ്രധാനം ഹെര്‍മാന്‍ ബ്രോഹിന്റെ “വെര്‍ജിലിന്റെ മരണം” എന്നതാണ് വെര്‍ജില്‍ ജീവിതത്തില്‍നിന്നു മരണത്തിലേക്കു കടക്കുന്നതിന്റെ വര്‍ണ്ണനമുണ്ട് നോവലിന്റെ അവസാനത്തെ ഭാഗത്ത്. അത് അസാധാരണമെന്നേ പറയാനാവൂ. മരണം നല്കുന്ന mystic knowledge ഇതുവായനക്കാരനു പ്രദാനംചെയ്യും. ഇക്കാര്യത്തില്‍ ഇതിനു സദൃശമായ ഒരു കലാസൃഷ്ടി വിശ്വസാഹിത്യത്തില്‍ ഇല്ലതന്നെ. (അത്യുക്തിയില്ല ഇവിടെ) Hermann Broch, 1886–1951). രണ്ടാമത്തെ നോവല്‍ റൈനര്‍ മാറീയ റില്‍കേയുടെ (Rainer Maria Rilke, 1875–1927) “The Notebook of Malte Laurids Brigge” എന്നതാണ്. മാല്‍റ്റേ ലൗറിറ്റ്സ് മരണത്താല്‍ അനുധാവനം ചെയ്യപ്പെട്ട് അതിന്റെ (മരണത്തിന്റെ) ആധ്യത്മിക മണ്ഡലത്തില്‍ എത്തുന്നതിനെ വര്‍ണ്ണിക്കുന്ന ഈ കൃതിയെ എല്ലാ നിരൂപകരും timeless masterpiece എന്നാണ് വിളിക്കുക. ഇതിലെ ഓരോ വാക്യവും രത്നംപോലെ കാന്തി ചിന്തുന്നു. കേട്ടാലും:

There exists a creature, perfectly harmless when you see it; you scarcely notice it and forget it again immediately. But as soon as it manages some how to get unseen into your ears, it develops there; it hatches, as it were, and cases have been known where it has penetrated into the brain and has thriven devastatingly, like those pneumococci in dogs that gain entrance through the nose. This creature is one’s neighbour. (Page 159. Oxford University Press Edition).

ഷേവ്ചെയ്ത് മൂര്‍ച്ചപോയ ബ്ലെയിഡ്കൊണ്ട് പ്രയോജനം വല്ലതുമുണ്ടോ? ഉണ്ട്. ഉത്കൃഷ്ടങ്ങളായ വാരികകളില്‍ അപകൃഷ്ടങ്ങളായ കാവ്യങ്ങള്‍ വന്നാല്‍ ദേഷ്യത്തോടെ ആ വാരികകളെ ചുരുട്ടി കശക്കിയെറിയുന്നതു മര്യാദകേടാണ്; വാരികയോടുള്ള മര്യാദകേട്. അതുകൊണ്ട് ബ്ലെയിഡ് എടുത്ത് ആ കാവ്യമച്ചടിച്ച പേജ് പതുക്കെ അങ്ങ് കീറിമാറ്റാം. വാരികപോലും അതറിയില്ല.

അടുത്ത കലാസൃഷ്ടി ടോള്‍സ്റ്റോയിയുടെ The Death of Ivan Ilyich എന്നതാണ്. മരണത്തിന്റെ മുന്‍പില്‍ മുഖാവരണം ധരിച്ചു നില്ക്കുന്ന കുറെയാളുകളെയാണ് നമ്മള്‍ ഇതില്‍ കാണുന്നത്. മാരകമായ രോഗം പിടിപെട്ട ജഡ്ജിയോട് എല്ലാവരും കള്ളം പറയുന്നു; അയാളുടെ പരിചാരകനൊഴിച്ച്. അവര്‍ പറയുന്നതൊക്കെ അസത്യമാണെന്ന് ജഡ്ജിക്കറിയാം. “കള്ളം പറഞ്ഞതു മതി. ഞാന്‍ മരിക്കാന്‍ പോകുകയാണെന്നു നമ്മള്‍ക്കെല്ലാം അറിയാം. എന്നോട് കള്ളം പറയാതെയെങ്കിലുമിരിക്കു” എന്ന് അയാള്‍ക്ക് അവരോടു ഗര്‍ജ്ജിച്ചാല്‍ കൊള്ളാമെന്നുണ്ട്. സാധിക്കുന്നില്ല. വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും അര്‍ത്ഥം പരിചാരകനില്‍ നിന്നു മനസ്സിലാക്കിക്കൊണ്ട് അയാള്‍ മരിക്കുന്നു. മരണമല്ല. അതു ആധ്യാന്മിക പ്രകാശത്തിലേക്കുള്ള പ്രവേശമാണത്. അതില്‍ ആമജ്ജനം ചെയ്യലാണ്.

ഒസ്റ്റ്രിയന്‍ കവിയും നാടക കര്‍ത്താവുമായ ഹൊഫ്മാന്‍ സ്റ്റാലിന്റെ (Hofmann Sthal, 1874–1929) Death and the Fool എന്ന കാവ്യനാടകം മരണത്തെക്കുറിച്ചുള്ള വേറൊരു മാസ്റ്റര്‍പീസാണ്. ക്ളോഡിയോ ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യത്തെക്കുറിച്ചു വിചാരിച്ചുകൊണ്ട് വീട്ടിലിരിക്കുമ്പോള്‍ വയലിനിന്റെ മധുരനാദം കേള്‍ക്കുന്നു. ഗായകന്‍ പ്രവേശിക്കുന്നു. അയാള്‍ മരണമാണ്. ക്ളോഡിയോ മരണത്തിനു വിധേയനാകാന്‍ ഒരുക്കമില്ല. ഗായകന്‍ (മരണം) അയാളുടെ അമ്മയുടെയും പ്രേമഭാജനത്തിന്റെയും സ്നേഹത്തിന്റെയും പ്രേതങ്ങളെ ക്ഷണിച്ചുവരുത്തുന്നു. മൂന്നുപേരെയും താന്‍ സ്നേഹിച്ചില്ല എന്ന സത്യം ക്ളോഡിയോ ഗ്രഹിക്കുന്നു. ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിക്കൊണ്ട് ഹര്‍ഷോന്മാദത്തില്‍ മുഴുകിക്കൊണ്ട് അയാള്‍ മരിക്കുന്നു. “Wake up from life’s dream in the / wake of death എന്ന് പറഞ്ഞുകൊണ്ടാണ് അയാള്‍ അന്ത്യശ്ശ്വാസം വലിക്കുക. ഇതെഴുതിയപ്പോള്‍ ഹൊഫ്മാന്‍സ്റ്റാലിന് പതിനെട്ടു വയസ്സുമാത്രമേ ഉണ്ടായിരുന്നുള്ളു.

മരണം നിശ്ശബ്ദതയാണ്. നിശ്ശബ്ദത ആവിഷ്കരിച്ച് മരണത്തിന്റെ ഭീകരസ്വഭാവം സ്ഫുടീകരിച്ചു ബല്‍ജിയന്‍ നാടകകര്‍ത്താവ് മോറീസ് മതേര്‍ലങ് (Maurice Maeterlink, 1862–1947, മാതേര്‍ലിങ്ക് എന്നു ഡച്ച് ഉച്ചാരണം). അദ്ദേഹത്തിന്റെ The Intruder, The Blind, Interior എന്നീ “മരണ നാടകങ്ങള്‍” (Death dramas) വായിച്ചാല്‍ നമ്മള്‍ ഞെട്ടും.

ഇതൊക്കെ വായിച്ചിട്ടുള്ളവര്‍ക്കു തമിഴ് സാഹിത്യകാരനായ മുത്തുസ്സ്വാമിയുടെ “ഒരു മരണം” എന്ന കഥ (കഥാമാസിക ലക്കം 146) വലിയ ‘ഇംപാക്റ്റ് സൃഷ്ടിച്ചെന്നുവരില്ല. മരണത്തെക്കുറിച്ച് ഒബ്സഷനുള്ള ഒരാള്‍ പലരുടെയും മരണത്തെ സങ്കല്പിച്ച് മരണത്തിലേക്കു ചെല്ലുന്നതായി വര്‍ണ്ണിച്ചിട്ടുള്ള ഈ കഥ മോശമാണെന്ന് എനിക്കഭിപ്രായമില്ല. വായനയുടെ പ്യാപ്തി കൂടുംന്തോറും ആസ്വാദനത്തിന്റെ രീതി മാറിവരും. മലയാളം മാത്രമറിയുന്നയാള്‍ സി.വി. രാമന്‍പിള്ളയുടെ “മാര്‍ത്താണ്ഡവര്‍മ്മ” വായിക്കുമ്പോള്‍ അദ്ഭുതാവഹം’ എന്നു പറഞ്ഞേക്കും. മാന്‍ ദ സോണീയുടെ (Manzonil) ചരിത്രപരമായ നോവല്‍ വായിച്ച ഞാന്‍ അത്രകണ്ട് അദ്ഭുതം കൂറുകയില്ല. ഇതൊക്കെയാണ് സത്യമെങ്കിലും തമിഴ് സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ഇക്കഥയ്ക്കു പ്രാധാന്യമുണ്ട്. കഥ മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്ത കെ. വേലപ്പനും ഇ.വി. ശ്രീധരനും അതുമാത്രമേ ഉദ്ദേശിച്ചിട്ടുള്ളു. ആ നിലയില്‍ ഈ ഭാഷാന്തരീകരണം ഒരു സേവനംതന്നെയാണ്. മുത്തുസ്സ്വാമിയെക്കുറിച്ച് അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തെക്കുറിച്ചു ഇ.വി. ശ്രീധരന്‍ എഴുതിയതും നന്നായി. നമ്മുടെ അടുത്തുകഴിയുന്ന ഒരു സാഹിത്യകാരനെപ്പറ്റി നമുക്ക് ഒന്നും അറിഞ്ഞുകൂടെന്നു വരുന്നതു ആക്ഷേപാര്‍ഹമാണല്ലോ.

* * *

സംസ്കൃതപണ്ഡിതനും ഭാഷാശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായിരുന്ന കുറിശ്ശേരി. ഗോപാലപിള്ള ആശുപത്രിയില്‍ കിടക്കുകയായിരുന്നു. ഒരു ദിവസം രാത്രി പന്ത്രണ്ടു മണിക്കുമുന്‍പ് അദ്ദേഹം മരിക്കുമെന്നു ഡോക്ടര്‍ പറഞ്ഞു. ബന്ധുക്കള്‍ എത്തി. ഗോപാലപിള്ളസ്സാറ് അന്നു മരിച്ചില്ല. പിന്നെയും കുറെക്കാലം ജീവിച്ചിരുന്നു. ഒരു ദിവസം ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. “സാറ് അന്നു രാത്രി പന്ത്രണ്ടു മണിക്കു മുന്‍പു മരിക്കുമെന്നു ‍ഡോക്ടര്‍ പറഞ്ഞല്ലോ. സാറും അക്കാര്യം അറിഞ്ഞു. ആ സമയത്ത് സാറിനെന്തു തോന്നി?” കുറിശ്ശേരി മറുപടി നൽകി:“ആ സമയത്ത് ഭാര്യയെക്കുറിച്ചോ മക്കളെക്കുറിച്ചോ ഞാനൊന്നും വിചാരിച്ചില്ല. ഞാന്‍ മരിക്കാന്‍ പോകുന്നു എന്നു മാത്രം എനിക്കുതോന്നി. അതില്‍ പേടിയോ ദുഃഖമോ എനിക്കുണ്ടായില്ല.” മരണത്തില്‍നിന്നു രക്ഷപ്പെട്ട മറ്റു ചിലരും ഏതാണ്ട് ഇതേ മട്ടില്‍ത്തന്നെ സംസാരിച്ചിട്ടുണ്ട്.

കൈ മുറിക്കരുത്

എം. കുട്ടിക്കൃഷ്ണന്‍ ദേശാഭിമാനി വാരികയുടെ വിഷുപ്പതിപ്പില്‍ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് “അഗ്നിസാക്ഷി നിരതിശയമായ ഒരു നോവല്‍” എന്നാണ്. ‘അഗ്നിസാക്ഷി’ നല്ല നോവലാണെന്നു തോന്നിയാല്‍ അദ്ദേഹത്തിന് അതു പറയാം. എന്നാല്‍ ‘നിരതിശയം’ എന്ന വിശേഷണം പ്രയോഗിക്കുന്നത് സ്വന്തം അഭിപ്രായത്തിന്റെ ശക്തി കൂട്ടാനാണ്. നിരൂപണത്തില്‍ അങ്ങനെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ പാടില്ല. കാരണം അത് അസത്യമായി ഭവിക്കും എന്നതുതന്നെ. ‘നിരതിശയ’ത്തിന് ‘അനതിക്രാന്തം എന്നാണര്‍ത്ഥം. മറ്റൊരു നോവലും അഗ്നിസാക്ഷിയെ അതിശയിച്ചിട്ടില്ല. — കടന്നുപോയിട്ടില്ല — എന്ന് അര്‍ത്ഥം വരുന്നു. ഇതു ശരിയല്ല. ‘അഗ്നിസാക്ഷി’യെക്കാള്‍ കലാത്മകങ്ങളായ പല നോവലുകളും കേരളത്തില്‍ പിന്നീടുണ്ടായിട്ടുണ്ട്. ലേഖകന്റെ ‘നിരതിശയ’ പ്രയോഗം അത്യുക്തിയായി വിലസുന്നു. സാഹിത്യനിരൂപണത്തിലെ അത്യുക്തി ആത്മവഞ്ചനയാണ്, ബഹുജനവഞ്ചനയാണ്. അത്തരം അത്യുക്തികള്‍ വര്‍ജ്ജിക്കണം. ഇല്ലെങ്കില്‍ നിരൂപണത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടും.

പാതവക്കില്‍നിന്ന് ഫൗണ്ടന്‍ പേന വിറ്റുകൊണ്ടിരുന്നവന്‍ നിബ്ബിന്റെ ദൃഢത കാണിക്കാനായി അതു വിരലുകൊണ്ടു വളയ്ക്കാന്‍ ശ്രമിച്ചു. തടിക്കഷണത്തില്‍ അമര്‍ത്തി എഴുതി. പ്രേക്ഷകര്‍ അതുകൊണ്ടൊന്നും ചലനംകൊള്ളുന്നില്ലെന്നു കണ്ട് “മാന്യമഹാജനങ്ങളേ, ഈ നിബ്ബ് എത്ര ബലമുള്ളതാണെന്നു കാണിക്കാനായി ഞാനിതാ കരിങ്കല്ലില്‍ ഇതു കുത്തുന്നു.” എന്നു പറഞ്ഞ് അടുത്തുകിടന്ന ഒരു കല്ലില്‍ ഒറ്റക്കുത്ത്. നിബ്ബ് മാത്രമല്ല പേനയാകെ തകര്‍ന്നു. ഒരു കഷണം അയാളുടെ കൈയില്‍ കുത്തിക്കയറി. ചോരയൊഴുകി. കുട്ടിക്കൃഷ്ണന്‍ പേനയുടെ ഗുണങ്ങളെക്കുറിച്ചുമാത്രം പ്രസംഗിച്ചാല്‍ മതി. കരിങ്കല്ലില്‍ അത് ആഞ്ഞുകുത്തരുത്. വെറുതെ കൈ മുറിക്കുന്നതെന്തിന്?

* * *

സാഹിത്യകാരന്‍മാരെസ്സംബന്ധിച്ച ഓര്‍മ്മകള്‍ പുനരാവിഷ്കരിച്ചുകൊണ്ട് ഇത്തവണത്തെ ലേഖനം അവസാനിപ്പിക്കാം. കേശവദേവ് മൈക്കില്‍ക്കൂടി: തോപ്പില്‍ ഭാസിയുടെ ഈ നാടകം എം. കൃഷ്ണന്‍ നായര്‍ കണ്ടില്ലെന്നും അതുകൊണ്ട് അതിനെക്കുറിച്ചു പ്രസംഗിക്കാന്‍ കഴിയുകയില്ലെന്നും അദ്ദേഹം പറയുന്നു. കൃഷ്ണന്‍ നായര്‍ പുസ്തകം വായിക്കാതെ നിരൂപണം എഴുതുന്ന ആളാണ്. അതുകൊണ്ട് നാടകം കാണാതെതന്നെ അദ്ദേഹത്തിനു പ്രസംഗിക്കാം.

ഭാസിയുടെ ആ നാടകം കണ്ടപ്പോള്‍ തേന്‍ കുടിക്കുന്നതുപോലെ തോന്നിയെന്നും ദേവ് പറഞ്ഞു. പ്രസംഗം തീര്‍ന്നപ്പോള്‍ ഒ.എന്‍.വി അദ്ദേഹത്തോടു ചോദിച്ചു: “ചേട്ടന്‍ ഏതു ‘സ്റ്റ്റാ’യില്‍ക്കൂടിയാണ് ആ തേന്‍ കുടിച്ചത്?”