close
Sayahna Sayahna
Search

സാഹിത്യവാരഫലം 1987 12 08


സാഹിത്യവാരഫലം
Mkn-03.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1987 12 08
പുസ്തകം 638
മുൻലക്കം 1987 11 29
പിൻലക്കം 1987 12 15
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഈ വര്‍ഷത്തെ, സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഇയോസിഫ് ബ്രോഡ്സ്കി (Iosif Brodsky) ആ സമ്മാനത്തിനു സര്‍വ്വഥാ അര്‍ഹനാണ്. രാഷ്ട്രവ്യവഹാരത്തെ സംബന്ധിച്ച പരിഗണനകളാണ് ഈ പുരസ്കാരത്തിന്റെ പിറകിലുള്ളതെന്നു പറയുന്നവരുണ്ടാകാം. ഒക്ടോവ്യാ പാസ്സല്ലേ ബ്രോഡ്സ്കിയെക്കാള്‍ കേമന്‍ എന്നു ചോദിക്കുന്നവരുണ്ടാകാം. ആ പ്രസ്താവനയും ചോദ്യവും തെറ്റാണെന്നു എഴുതാന്‍ ധൈര്യമില്ലെനിക്ക്. പക്ഷേ, ബ്രോഡ്സ്കി അന്യാദൃശ സ്വഭാവമാര്‍ന്ന കവിയാണെന്ന് സാഹിത്യത്തെക്കുറിച്ചു നിഷ്പക്ഷചിന്താഗതിയുള്ളവര്‍ക്കു സമ്മതിക്കാതിരിക്കാന്‍ കഴിയുകയില്ല. കവിയുടെ വീക്ഷണത്തിന് സാര്‍വ്വലൗകിക സ്വഭാവം വരുമ്പോഴാണ് ആ കവി നിസ്തുലനെന്നോ ‘അസാധാരണ’നെന്നോ വിഷേഷിപ്പിക്കപ്പെടുന്നത്. ഒക്ടോവ്യാ പാസ്സ് മഹാകവി തന്നെ. പക്ഷേ, ഇവിടെപ്പറഞ്ഞ സാര്‍വ്വലൗകിക സ്വഭാവം ബ്രോഡ്സ്കിയുടെ കവിതയ്ക്കുള്ളതുപോലെ പാസ്സിന്റെ കവിതയ്ക്കില്ല. ബ്രോഡ്സ്കിയുടെ കവിത വായിക്കു. അനുഗ്രഹിക്കപ്പെട്ട ഒരു കവിയുടെ ഗാനധാര നിങ്ങളെ ആവരണം ചെയ്യും. അദ്ദേഹത്തിന്റെ ആശയങ്ങളുടെ പരിമളം നിങ്ങളെ ആഹ്ലാദാനുഭൂതിയിലേക്ക് എറിയും.

ഇതെഴുതുന്ന ആളിനെ വല്ലാതെ ആകര്‍ഷിച്ച ഒരു കാവ്യമാണു ബ്രോഡ്സ്കിയുടെ “The Fountain.” ലോഹം കൊണ്ടുണ്ടാക്കിയ ഒരു സിംഹമാണ് fountain — ജലധാരായന്ത്രം. പക്ഷേ, അതിന്റെ അണകളില്‍നിന്നു കൊച്ചോളങ്ങളോടെ ജലം പ്രവഹിക്കുന്നില്ല. ഗര്‍ജ്ജനമുയരുന്നില്ല. ‘ഹയാസിന്ത്’ പുഷ്പിക്കുന്നു. ചൂളമടിയില്ല. നിലവിളിയില്ല. ശബ്ദമേയില്ല. ഇലകള്‍ നിശ്ചലങ്ങള്‍ പേടിപ്പിക്കുന്ന ആ മുഖത്തിന് അതൊരു വിചിത്ര പശ്ചാത്തലം തന്നെ. സിംഹത്തിന്റെ ചുണ്ടുകള്‍ വരണ്ടിരിക്കുന്നു. അവന്റെ തൊണ്ടയാകെ തുരുമ്പു പിടിച്ചിരിക്കുകയാണ്. ലോഹം മരിക്കാത്തതല്ല. ജലനിയന്ത്രണോപകരണം പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്. അവന്റെ വാലിന്റെ അറ്റത്തുള്ള ആ ഉപകരണത്തിന്റെ ‘വാല്‍വ്’ ഒരു ചെടി അടച്ചുകളഞ്ഞു. സായാഹ്നം അവരോഹണം ചെയ്യുന്നു. കുറ്റിക്കാടുകളില്‍നിന്ന് ഒരു കൂട്ടം നിഴലുകള്‍ കാടുകളില്‍നിന്നു സിംഹങ്ങളെന്നപോലെ ധാരായന്ത്രത്തിലേക്ക് ഓടുന്നു. ജലാധാരത്തിന്റെ നടുക്ക് ഉറങ്ങിക്കിടക്കുന്ന ബന്ധുവിന്റെ ചുറ്റുമായി അവര്‍ കൂട്ടം കൂടുന്നു. അവ അരികിന്റെ മുകളിലൂടെ ചാടി ജലാധാരത്തില്‍ പൊങ്ങിക്കിടക്കാന്‍ തുടങ്ങുന്നു. തങ്ങളുടെ നേതാവിന്റെ മോന്തയും പാദവും അവര്‍ നക്കുന്നു. അവര്‍ കൂടുതല്‍ നക്കുന്തോറും അവന്റെ ഭീതിദമായ മുഖം കൂടുതല്‍ കൂടുതല്‍ ഇരുളുന്നു. അവസാനമായി അവ പൊടുന്നനവേ ജീവനാര്‍ന്ന്, ചാടിയിറങ്ങി അവരുമായി ഒരുമിച്ചു ചേരുന്നു. ആ സംഘം മുഴുവനും ഇരുട്ടിലേക്കു വേഗത്തില്‍ ഓടുന്നു. ആകാശം ഒരു മേഘത്തിനു പിറകിലായി നക്ഷത്രങ്ങളെ ഒളിക്കുന്നു. പ്രതിഭയുടെ ഈ വിലാസം ഇനിയുമുണ്ട്. എങ്കിലും അതു കാണിച്ചുതരാന്‍ ഞാന്‍ ഉദ്യമിക്കുന്നില്ല. ബ്രോഡ്സ്കി കാവ്യത്തിന്റെ അവസാനത്തോട് അടുപ്പിച്ച് പറയുന്ന വാക്കുകള്‍ ഈ സിംഹയന്ത്രത്തിന്റെ സ്വഭാവം വ്യക്തമാക്കിത്തരും.

And, if you were a monster, a
company of monsters
will resurrect you, at a late hour,
out of the earth.

[നിങ്ങള്‍ രാക്ഷസനാണെങ്കില്‍ രാക്ഷസന്മാരുടെ സംഘം ഭൂമിക്കടിയില്‍നിന്ന്, വൈകിയവേളയില്‍ നിങ്ങളെ ഉയിര്‍ത്തെഴുന്നേല്പിക്കും.]

ഇത് സവിശേഷമായ രാഷ്ട്ര വ്യവഹാര സിദ്ധാന്തത്തിന് കൊടുക്കുന്ന അടിയായി കരുതേണ്ടതില്ല. ഈ ലോകത്തെ ക്രൂരതയില്‍ ഏല്പിക്കുന്ന ആഘാതമായി മാത്രം പരിഗണിച്ചാല്‍ മതി. ഇതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ബ്രോഡ്സ്കിയുടെ വീക്ഷണത്തിനു സാര്‍വ്വലൗകിക സ്വഭാവമുണ്ടെന്ന് നൃശംസതയില്‍നിന്നു മനുഷ്യനെ മോചിപ്പിച്ച് ആര്‍ദ്രമനസ്ക്കനാക്കുന്നതാണ് ബ്രോഡ്സ്കിയുടെ കവിത. ആലസ്യത്തിലാണ്ട അവനെ വിളിച്ചുണത്തുന്നതാണ് അദ്ദേഹത്തിന്റെ കവിത.

* * *

കോടതിയില്‍ വിസ്താരം നടക്കുമ്പോള്‍ ബ്രോഡ്സ്കിയുടെ ജോലി എന്തെന്ന് ചോദ്യമുണ്ടായി. “ഞാന്‍ കവിയാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. “നിങ്ങള്‍ കവിയാണെന്ന് ആരാണ് പറഞ്ഞത്?” എന്നു വീണ്ടും ചോദ്യം. ബ്രോഡ്സ്കി ഉത്തരം നല്കി വേറൊരു ചോദ്യം കൊണ്ട്. “മനുഷ്യവര്‍ഗ്ഗത്തിലെ ഒരംഗമായി എന്നെ കണ്ടത് ആരാണ്?” (ന്യൂസ് വീക്ക്) വേറൊരു സന്ദര്‍ഭത്തില്‍ അദ്ദേഹം പറഞ്ഞു:

“പക്ഷിയുടെ പാട്ടിന്റെ ഉദ്ഭവകേന്ദ്രമറിയാന്‍ വേണ്ടി ആരുമതിനെ കീറിനോക്കാറില്ല.” (ഇക്കണോമിസ്റ്റ് മാസിക).

അധമത്വം

കുടുംബത്തെ ദ്രോഹിക്കുന്നവനെ പ്രകൃതിവച്ചുപൊറുപ്പിക്കില്ല. അവനെ ആ വലിയ ശക്തി നശിപ്പിച്ചുകളയും. ഞാനതു പലയിടങ്ങളിലും കണ്ടിട്ടുണ്ട്.

സിനിമാ തിയേറ്ററുപോലെ വീടു വയ്ക്കരുത് അതു കുടിലുപോലെ ആകുകയുമരുത്. ചുറ്റും കുറച്ചു ചെടികളാകാം. പനിനീര്‍പ്പൂക്കള്‍ ഹൃദ്യമാണ്. പക്ഷേ, ഉദ്യാനത്തിനുവേണ്ടി ഉദ്യാനമുണ്ടാക്കരുത്.

ഇല്ലാത്ത വിഷാദം അഭിനയിക്കാന്‍ എനിക്കു പ്രയാസമുണ്ട്. അതുകൊണ്ട് മുഖത്തു മൂകത വരുത്തിക്കൊണ്ട് ഞാന്‍ ആ വീട്ടില്‍ പ്രവേശിച്ചു. അയാള്‍ ചുണ്ടുകളില്‍ പുഞ്ചിരിയോടെ കിടക്കുന്നു. തലയ്ക്കല്‍ ഒരു നിലവിളക്കു കത്തിച്ചുവച്ചിട്ടുണ്ട്. ഓഫീസില്‍ പോകാന്‍ ഷേവ് ചെയ്തു കുളിച്ചുവന്നപ്പോഴാണ് ഹൃദയസ്തംഭനമുണ്ടായത്. അതുകൊണ്ട് കവിള്‍ത്തടങ്ങള്‍ മിനുങ്ങുന്നു. മൃതദേഹമാണെന്നു തോന്നുകയേയില്ല. അയാളുടെ മകന്‍ എനിക്കുള്ള വല്ലായ്മപോലുമില്ലാതെ അവിടെ കസേരയിലിരിക്കുന്നു. എനിക്ക് ആ ചെറുപ്പക്കാരന്റെ ദുഃഖമില്ലായ്മയില്‍ തെല്ലും അദ്ഭുതമുണ്ടായില്ല. കാരണം അയാളുടെ അച്ഛന്‍ അത്തരത്തിലൊരു അധമനായിരുന്നു. കാലത്തു പട്ടണത്തിലേക്കു പോയാല്‍ “സേവിയറി”യില്‍ കയറി കൊക്കോ ബ്രാന്‍ഡി കുടിക്കും. വൈകുന്നേരം മകനെ ചാരായഷാപ്പില്‍ അയച്ചു പട്ടച്ചാരായം വാങ്ങിച്ച് ഉള്ളിലേക്കു ഒഴുക്കും. ഭാര്യയേയും നിര്‍ബ്ബന്ധിച്ചു കുടിപ്പിക്കും. എന്നിട്ട് ഉണ്ണാനിരിക്കും. ചോറു വിളമ്പുന്ന വേലക്കാരനെ അവിടിരുന്നു ചവിട്ടും, തെറിവിളിക്കും. ഇതിനൊക്കെപ്പുറമേ അയാളൊരു രതോപകാരിയുമായിരുന്നു. ആ മനുഷ്യന്റെ ഭാര്യ നേരത്തെ മരിച്ചതില്‍ വിസ്മയിക്കാനെന്തിരിക്കുന്നു. അയാളുടെ മരണമന്വേഷിച്ചു ചെന്നപോലെ ആ സ്ത്രീയുടെ മരണം കഴിഞ്ഞയുടനെയും ഞാനാ വീട്ടിലെത്തി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍, ആലപ്പുഴയിലെ ഒരു സ്ത്രീ അയാള്‍ക്ക് എഴുതിയ പ്രേമലേഖനം മകന്‍ എനിക്കു കാണിച്ചുതന്നു… “അക്കന്‍ മരിച്ചുകഴിഞ്ഞാല്‍ ഞാനൻ കൂടെവന്നു താമസിക്കും.” എന്നായിരുന്നു കത്തിലെ വാക്യം. അവളുടെ ആഗ്രഹവും അയാളുടെ ആഗ്രഹവും സാധിച്ചില്ല. പ്രകൃതി അയാളെ തിരിച്ചുവിളിച്ചു. നേരെമറിച്ച് അയാള്‍ ജീവിച്ചിരുന്നെങ്കിലോ? ആണ്‍മക്കളെ അയാള്‍ വിറ്റുകാശുവാങ്ങിയേനെ. പെണ്‍മക്കളെ വേശ്യകളാക്കിയേനെ. സന്താനങ്ങളുടെ ഭാഗ്യം. എന്റെ പ്രിയപ്പെട്ട വായനക്കാരോടു പറയട്ടെ. കുടുംബത്തെ ദ്രോഹിക്കുന്നവനെ പ്രകൃതി വച്ചുപൊറുപ്പിക്കില്ല. അവനെ ആ വലിയ ശക്തി നശിപ്പിച്ചുകളയും. ഞാനതു പലയിടങ്ങളിലും കണ്ടിട്ടുണ്ട്. ഇനി ആ നീചന്‍ ജീവിച്ചിരുന്നെങ്കിലോ? ആലപ്പുഴക്കാരി ഭാര്യ ചമഞ്ഞ് എത്തുമായിരുന്നു. മകള്‍ വല്ലാതെ ദുഃഖിക്കുമായിരുന്നു. ആ ദുഃഖത്തിന്റെ സ്വഭാവം കൂടുതലറിയണമെന്നുണ്ടെങ്കില്‍ യു.കെ. കുമാരന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “കാക്കകളുടെ ശവദാഹം” എന്ന ചെറുകഥ വായിച്ചാല്‍ മതി. ഞാനിവിടെ വിവരിച്ച മട്ടിലുള്ള ഒരു സംഭവത്തിന്റെ കാല്പനികമായ ആവിഷ്കാരം അതില്‍ കാണാം. ഒരു വ്യത്യാസമുണ്ട്. കഥയിലെ പിതാവ് യഥാര്‍ത്ഥ സംഭവത്തിലെ പിതാവിനെപ്പോലെ അധമത്വമുള്ളവനല്ല. മകള്‍ക്കു കൂട്ടായി ഒരു സ്ത്രീ വേണമല്ലോ എന്നു കരുതിയാണ് താന്‍ ദ്വിതീയ വിവാഹം നടത്തുന്നത് എന്നു പറയുന്ന ഒരു ഹിപക്രിറ്റ് മാത്രമാണ് അയാള്‍. അമ്മ മരിച്ചതിലും അച്ഛന്‍ രണ്ടാമത് വിവാഹം കഴിച്ചതിലും ദുഃഖമുള്ള ഒരു പെണ്‍കുട്ടിയുടെ ചിത്രം ഇക്കഥയിലുണ്ട്. യു.കെ.കുമാരന്റെ കഥകള്‍ക്കുള്ള ഒരു ദോഷം അതു നൂറുശതമാനവും കലാത്മകമാവുന്നില്ല എന്നതാണ്.

ചോദ്യം, ഉത്തരം

Symbol question.svg.png സീമോന്‍ ദ ബോവ്വാറിനെക്കാള്‍ ധിഷണാശാലിനിയായി ഈ ശതാബ്ദത്തില്‍ വേറൊരു സ്ത്രീയുണ്ടോ?

ഉണ്ട്. റെബേക്ക വെസ്റ്റ്. അവരുടെ Black Lamb and Grey Falcon — A journey through Yugoslavia എന്ന ഗ്രന്ഥം ഒരു ശതാബ്ദത്തിലെ മഹനീയങ്ങളായ ഗ്രന്ഥങ്ങളിലൊന്നാണ്.

Symbol question.svg.png റേഡിയോ, ടി.വിയ ഇവയില്‍ ഭേദമേത്?

റേഡിയോ. അത് കാതിനേ ദോഷമുണ്ടാക്കുന്നുള്ളു. ടി.വി. കാതിനും കണ്ണിനും കേടുണ്ടാക്കുന്നു.

Symbol question.svg.png ടി.വിയെക്കുറിച്ച് ഒരു നന്മയും നിങ്ങള്‍ക്കു പറയാനില്ലേ?

നവംബര്‍ പത്താം തീയതി രാത്രി ഏഴുമണിയോട് അടുപ്പിച്ച് ഉണ്ടായിരുന്ന സ്വപ്ന സുന്ദരിയുടെ നൃത്തം ഒന്നാന്തരമായിരുന്നു. അതു പ്രദര്‍ശിപ്പിച്ച തിരുവനന്തപുരം ദൂദരദര്‍ശന്‍ കേന്ദ്രത്തിലെ അധികാരികള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

Symbol question.svg.png പൊലീസും ജനങ്ങളും തമ്മില്‍ സംഘട്ടനം നടക്കുമ്പോള്‍ നിങ്ങള്‍ക്കതു കാണാനിടവന്നാല്‍ പേടിയുണ്ടാകുമോ?

ടെലിവിഷനിലാണെങ്കില്‍ ഒരു പേടിയുമില്ല. റോഡിലാണ് ബഹളമെങ്കില്‍ ഞാന്‍ ഓടും.

Symbol question.svg.png ജി. രാമചന്ദ്രന്റെ പ്രഭാഷണം?

പ്ലാറ്റിറ്റ്യൂഡും കനത്ത ശബ്ദവും.

Symbol question.svg.png പനമ്പിള്ളിയുടെ പ്രഭാഷണം?

വാഗ്മിതയുടെ വിലാസം.

Symbol question.svg.png കുഞ്ഞ് ബുദ്ധിയോടെ പലതും പറയുകയും ക്ലാസ്സില്‍ ഏറ്റവും കൂടിയ മാര്‍ക്ക് വാങ്ങുകയും ചെയ്യുമ്പോള്‍ ബന്ധുക്കളെന്തു പറയും?

എന്റെ അച്ഛന്റെ ബുദ്ധിയാണ് അവന്’ എന്നു കുഞ്ഞിന്റെ അമ്മ. ‘എന്റെ മോന്റെ ബുദ്ധിയാണ് അവന്’ എന്നു കുഞ്ഞിന്റെ അച്ഛന്റെ അമ്മ.

Symbol question.svg.png ആണ്‍ടീ? (Auntie)

ഏതു ചെറുപ്പക്കാരിക്കും കൂടുതല്‍ ചെറുപ്പം അഭിനയിക്കാന്‍ സഹായിക്കുന്ന ഒരു സംബോധന. ഇരുപത്തഞ്ചുവയസ്സായ സ്ത്രീ ഇരുപതുവയസ്സുള്ള വേറൊരു സ്ത്രീയെ സങ്കോചം കൂടാതെ ആന്‍ടീ എന്നു വിളിക്കും.

അനുരഞ്ജനം

സിയാ ഉള്‍ഹക്ക് താനൊരു ക്രൂരനല്ല, നല്ല മനുഷ്യനാണ് എന്നുവരുത്താന്‍വേണ്ടി അതിവിനയം കാണിച്ചത് ടെലിവിഷനില്‍ ഞാന്‍ കണ്ടു. ക്രിക്കറ്റ് സെമിഫൈനല്‍സില്‍ പാകിസ്ഥാനെ തോല്പിച്ച വിദേശത്തെ കളിക്കാരെ ദൂരെനിന്നു കണ്ടപ്പോള്‍ത്തന്നെ അദ്ദേഹം കൈയടിച്ച് ബഹുമാനിച്ചു. ശരീരമാകെ കുലുക്കി ചിരിച്ചു. [ചിരിക്കുമ്പോള്‍ ശരീരം കുലുക്കുന്നവരെ സൂക്ഷിക്കുക] മെഡല്‍ വാങ്ങിക്കൊണ്ടുപോകാന്‍ തിടുക്കം കാണിച്ചവരെ പിടിച്ചുനിര്‍ത്തി അഭിനന്ദിച്ചു. തന്റെ ഇടത്തും വലത്തും ഓരോ കളിക്കാരനെ നിറുത്തി ഫോട്ടോ എടുപ്പിച്ചു. തന്റെ മനഃസാക്ഷിക്കുത്തിനേയും കപടമായ പെരുമാറ്റത്തേയും അനുരഞ്ജിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ഭൂട്ടോയെ തൂക്കിലിട്ട ആഭയങ്കരന്‍.

പൊളിഞ്ഞുപാളീസായ ശ്രീലങ്കാക്കരാര്‍ ഇപ്പോഴും സുദൃഢാവസ്ഥയിലിരിക്കുന്നുവെന്ന മട്ടിലാണ് ഇന്‍ഡ്യയിലെ അധികാരികള്‍ സംസാരിക്കുക. ഇല്ലാത്ത ഒന്നിനെ ഉള്ളതായി സങ്കല്പിച്ച് തങ്ങളുടെ നിലനില്പിനെ അതുമായി അനുരഞ്ജിപ്പിക്കാനുള്ള യത്നമാണ് അവരുടേത്.

ഉള്ളുകൊണ്ടു ഭാര്യയെ വെറുത്തിട്ട് മന്ദസ്മിതത്തോടുകൂടി അവളോടു നല്ല വാക്കുകള്‍ പറഞ്ഞ് രണ്ടിനേയും അനുരഞ്ജിപ്പിക്കാന്‍ ശ്രമിക്കുന്നു ഭര്‍ത്താവ്.

കലാകൌമുദിയില്‍ ‘കല്‍ച്ചുമരില്‍ തുറന്നു വച്ച കണ്ണുകള്‍’ എന്ന ചെറുകഥ എഴുതിയ പി.എഫ്. മാത്യൂസ് തനിക്ക് ഇല്ലാത്ത പ്രതിഭയേയും കഥാരചനതല്‍പരത്വത്തെയും അനുരഞ്ജിപ്പിക്കാന്‍ യത്നിക്കുന്നു.

നിര്‍വ്വചനങ്ങള്‍

യൗവനം
ഭാര്യയെ ഒരുനിമിഷം കണ്ടില്ലെങ്കില്‍ ‘സരളേ, സരളേ, ഇങ്ങുവരൂ’ എന്നു വിളിക്കുന്ന കാലം.
മദ്ധ്യവയസ്സ്
‘ഉപദ്രവിക്കാതെ ഒന്നുനീങ്ങിക്കിടക്കു’ എന്നു ഭാര്യയോടു പറയുന്ന കാലം.
വാര്‍ദ്ധക്യം
ഷോപ്പിങ്ങിനുപോയ ഭാര്യ രാത്രി ഒന്‍പതു മണിയായിട്ടും വന്നില്ലെങ്കില്‍ ഒരു ഉത്കണ്ഠയും കൂടാതെ ഭര്‍ത്താവ് ഈസിച്ചെയറില്‍ കിടന്നുറങ്ങുന്ന കാലം.
ചിരി
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ജീപ്പില്‍നിന്നു നടത്തുന്ന ഒരു പ്രവര്‍ത്തനം.
കോവളം കടപ്പുറം
കേട്ടുകേട്ട് കൊതിച്ചു കൊതിച്ചു ചെല്ലുമ്പോള്‍ വൈരസ്യം ഉണ്ടാക്കുന്ന ഒരു സ്ഥലം.

സംഭാഷണത്തിലൂടെ

ജനയുഗം വാരികയില്‍ ‘പരാജയം’ എന്ന കഥയെഴുതിയ ടി. രഘുനാഥന്‍ സാഹിത്യവാരഫലക്കാരനോട്:

“നിങ്ങള്‍ എന്റെ കഥ വായിച്ചോ?
സാ.വാ.ഫ
വായിച്ചു. സര്‍ഗ്ഗപ്രക്രിയയുമായി നിങ്ങളുടെ കഥയ്ക്ക് ഒരു ബന്ധവുമില്ല. ഭര്‍ത്താവിനെ ചതിച്ച് ഭാര്യ ഗര്‍ഭിണിയാകുമ്പോള്‍ ഭര്‍ത്താവ് തൂങ്ങിച്ചാകുന്നു എന്ന സ്ഥിരം വിഷയമാണ് നിങ്ങള്‍ വായനക്കാരെ ഞങ്ങളുടെ മുഖത്തേക്കു നിഷ്ഠീവനം നടത്തുന്നത്.
രഘു
എന്താ പുരുഷമായ ഭാഷ പ്രയോഗിക്കുന്നത്? ഒരു കഥയെഴുതിപ്പോയാല്‍ ഇത്രവളരെ ചീത്ത പറയേണ്ടതുണ്ടോ?
സാ.വാ.ഫ
ശരിയാണ് സൂഹൃത്തേ. ക്ഷമിക്കൂ. അധമസാഹിത്യരചന സമുദായത്തിന്റെ നേര്‍ക്കുള്ള ഒരു ‘ക്രൈ’മാണ്. അതു കാണുമ്പോള്‍ എനിക്കു ചിലപ്പോള്‍ കോപമുണ്ടാകും. അതുകൊണ്ടാണ് പരുക്കന്‍ വാക്കുകള്‍ പ്രയോഗിച്ചുപോകുന്നത്. സങ്കല്പത്തിലോ നേരിട്ടോ നിങ്ങള്‍ക്ക് ഒരനുഭവമുണ്ടായി. ആ അനുഭവത്തിന്റെ തീക്ഷണത നിങ്ങളുടെ കഥയില്‍ ഇല്ല. ഇംഗ്ലീഷില്‍ penetrating insight എന്നു പറയാറില്ലേ? ആ ഉള്‍ക്കാഴ്ച നിങ്ങള്‍ക്കില്ല. അത്തരം ഉള്‍ക്കാഴ്ചയില്ലാതെ, അനുഭവത്തെ പരിവര്‍ത്തനം ചെയ്ത് ഒരു നൂതന മണ്ഡലമുണ്ടാക്കാതെ രചന നടത്തുമ്പോള്‍ വാക്കുകളേ കാണൂ. ഉത്കൃഷ്ടമായ ചെറുകഥയിലൂടെ കടന്നുപോകുമ്പോള്‍ നിങ്ങള്‍ അതിലെ പ്രപഞ്ചമേ കാണൂ. വാക്കുകള്‍ കാണില്ല. രഘുനാഥന്റെ കഥയില്‍ ചതഞ്ഞ വാക്കുകള്‍ മാത്രമേയുള്ളു.
* * *

അമേരിക്കന്‍ ചിത്രകാരന്‍ മാക്സ്ഫീല്‍ഡ് പാരിഷ് കുറെനേരം ചിത്രം വരച്ചിട്ട് വിശ്രമിക്കുകയായിരുന്നു. തന്റെ മോഡലുമായി (ചിത്രരചനയ്ക്കു നിന്നുകൊടുക്കുന്ന ആണോ പെണ്ണോ) അദ്ദേഹം ചായ കുടിക്കുകയാണ്. പെട്ടെന്നു ചിത്രകാരന്റെ ഭാര്യ അവരുടെ മുറിയിലേക്കു വരുന്ന ശബ്ദം കേട്ട് അദ്ദേഹം അവളോട് (മോഡലിനോട്) പറഞ്ഞു: “വേഗമാകട്ടെ. നമ്മള്‍ ചത്രം വരയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയല്ല എന്നു കണ്ടാല്‍ അവള്‍ക്കു സംശയമുണ്ടാകും. അതുകൊണ്ട് വസ്ത്രങ്ങള്‍ ഉടനെ അഴിച്ചുകളയൂ.” (The speaker’s book of quotations എന്ന പുസ്തകത്തില്‍ കണ്ടത്)

മിതത്വം

ഓവര്‍ഡ്രസ്സ് ചെയ്യുന്നവനോടു നമുക്കു പുച്ഛമാണ്. അതുകൊണ്ടാണ് ഗള്‍ഫ് രാജ്യത്തില്‍നിന്നു നാട്ടിലെത്തുന്നവന്റെ വേഷം നമ്മുടെ പുച്ഛത്തെ ക്ഷണിച്ചു വരുത്തുന്നത്. താഴെച്ചേര്‍ക്കുന്നവ ഈ അവജ്ഞയ്ക്കു ഹേതുക്കളാണ്. അത്യുക്തി, അതിരുകടന്ന സ്വര്‍ണ്ണാഭരണമണിയിക്കല്‍, ആവശ്യകതയില്‍ക്കവിഞ്ഞ വലിപ്പമുള്ളവീട്, സുദീര്‍ഘ പ്രഭാഷണം, തീക്ഷ്ണമായ പെര്‍ഫ്യൂം പുരട്ടല്‍, വാഹനമോടിക്കലിലുള്ള അതിവേഗം, അതിരറ്റ സ്വദേശസ്നേഹം, സ്വന്തം ജോലിയിലുള്ള അഭിമാനാധിക്യവും അതിന്റെ ഫലമായ തണ്ടും. ഇങ്ങനെ വളരെപ്പറയാം. വീട്ടിന്റെ കാര്യം പറഞ്ഞപ്പോഴാണ് അതിനെക്കുറിച്ചു വീണ്ടും എഴുതണമെന്നുതോന്നിയത്. സിനിമാ തീയറ്ററുപോലെ വീടു വയ്ക്കരുത്. അതു കുടിലുപോലെ ആകുകയുമരുത്. ചുറ്റും കുറച്ചു ചെടികളാകാം. പനിനീര്‍പ്പൂക്കള്‍ ഹൃദ്യമാണ്. പക്ഷേ, ഉദ്യാനത്തിനുവേണ്ടി ഉദ്യാനമുണ്ടാക്കരുത്. മതിലിനുമുകളില്‍ വരിവരിയായി റോസാച്ചെടികള്‍ ചട്ടികളില്‍ വളര്‍ത്തുകയും അവയ്ക്കു വെള്ളമൊഴിക്കാനും വളമിടാനും ഒരു പാവത്തിനെ നിയമിക്കുകയും അയാള്‍ ജോലികഴിഞ്ഞ് പൂന്തോട്ടത്തിന്റെ ഒരു മൂലയില്‍ കുത്തിയിരുന്ന് ഉറക്കം തൂങ്ങാന്‍ ഇടയാക്കുകയുമരുത്.

ഇവിടെപ്പറഞ്ഞ മിതത്വമാണ് നരിക്കുട്ടി മോഹനന്റെ ‘പൊട്ടന്‍തെയ്യം’ എന്ന നല്ല കഥയുടെ സവിശേഷത. ‘തമ്പ്രാട്ടിയെ വേള്‍ക്കാന്‍ പുലയക്കിടാത്തനായോടാ…’ എന്ന കോമരത്തിന്റെ ചോദ്യം കേട്ട് ക്ഷോഭത്തില്‍ വീണ കഥയിലെ അമ്മയെക്കാള്‍ എന്നെ ആകര്‍ഷിച്ചത് അതിലെ ഗ്രാമീണ സൗന്ദര്യ പ്രകീര്‍ത്തനമാണ്. വിദേശത്ത് നവീനതയുടെ അതിപ്രസരത്തിലും അധിപ്രസരത്തിലും കഴിഞ്ഞുകൂടിയ ഒരു യുവാവ് ക്രമേണ നാട്ടിന്റെ ശാലീന സൗന്ദര്യത്തില്‍ ആമഗ്നനാകുന്നതിന്റെ ചിത്രം ഇക്കഥയിലുണ്ട്. വാക്കുകളില്‍ മിതത്വം. വികാരാവിഷ്കരണത്തില്‍ മിതത്വം. സുഹൃത്തേ, വായനക്കാരാ ഇക്കഥ ദേശാഭിമാനി വാരികയില്‍.

* * *

വായനക്കാരെ താങ്കളെ വീണ്ടും സുഹൃത്തേ എന്നു വിളിക്കട്ടെ. അങ്ങനെ വിളിച്ചിട്ടു പറയുകയാണ്: ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പയ്യന്നൂര്‍ ബാലകൃഷ്ണന്‍ എഴുതിയ ‘തവിട്’ എന്ന കഥ കൗതുകത്തോടെ ഞാന്‍ വായിച്ചു. റൈസ്‌മില്‍ നടത്തുന്ന ഒരുത്തന്റെ — ഭാര്യയും മക്കളുമുള്ള ഒരുത്തന്റെ — കാമമാണ് കഥയുടെ വിഷയം. വേഴ്ചയെ കൊതിച്ച് അയ്യഞ്ചുരൂപവീതം അയാള്‍ പെണ്ണുങ്ങള്‍ക്കു കൊടുക്കുന്നു. അതറിഞ്ഞ ഭാര്യ മില്ലില്‍ കാലത്തു പ്രവേശിക്കുന്നു. എല്ലാ കൃത്രിമത്വവുമുണ്ട് സംഭാഷണത്തില്‍. സ്ത്രീയുടെ മാനസികനിലയെപ്പറ്റി കഥാകാരന് ഒരറിവുമില്ല. സൂപ്പര്‍ റിയാലിറ്റി ഇല്ലെന്നതു പോകട്ടെ. റിയാലിറ്റിപോലുമില്ല. എങ്കിലും കഥാകാരന്റെ ഹാസ്യവീക്ഷണം രസപ്രദമാണ്.

രത്നം

അധമസാഹിത്യ രചന സമുദായത്തിന്റെ നേര്‍ക്കുള്ള ഒരു ‘ക്രൈ’മാണ് . അതു കാണുമ്പോള്‍ എനിക്കു ചിലപ്പോള്‍ കോപമുണ്ടാകും. അതുകൊണ്ടാണ് പരുക്കന്‍ വാക്കുകള്‍ പ്രയോഗിച്ചു പോകുന്നത്. ഉള്‍ക്കാഴ്ചയില്ലാതെ, അനുഭവത്തെ പരിവര്‍ത്തനം ചെയ്ത് ഒരു നീതനമണ്ഡലമുണ്ടാക്കാതെ രചന നടത്തുമ്പോള്‍ വാക്കുകളേ കാണൂ. ഉത്കൃഷ്ടമായ ചെറുകഥയിലൂടെ കടന്നുപോകുമ്പോള്‍ നിങ്ങള്‍ അതിലെ പ്രപഞ്ചമേ കാണൂ. വാക്കുകള്‍ കാണില്ല.

ജര്‍മ്മന്‍ സോഷ്യല്‍ തീയറിസ്റ്റായ അഡോര്‍നോ (Thedor Wiesengrund Adorno, 1903--1969) ഈ ശതാബ്ദത്തിലെ അസാധാരണനായ ചിന്തകനാണ്. അദ്ദേഹത്തിന്റെ Minima Moralia — Reflections from Damaged Life എന്ന പുസ്തകം ലണ്ടനിലെ Verso പ്രസാധകര്‍ വീണ്ടും പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. 1984 തൊട്ട് തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുകയാണ് അവര്‍ ഈ ഗ്രന്ഥം. ഉജ്ജ്വലമെന്നല്ല, അത്യുജ്ജ്വലമെന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്. ഗ്രന്ഥം മുഴുവനും വായിക്കേണ്ടതില്ല, ഒന്നോ രണ്ടോ പുറം വായിച്ചുകഴിയുമ്പോള്‍ത്തന്നെ അതിനു നല്കിയിരിക്കുന്ന പ്രശംസകള്‍ — A classic of twentieth century thought. A primary intellectual document of this age ഈ പ്രശംസകള്‍ — പ്രത്യക്ഷരം ശരിയാണെന്നു ബോധപ്പെടും. വൈവിധ്യവും വൈജാത്യവുമാര്‍ന്ന വിഷയങ്ങളാണ് ഈ ചിന്തകന്‍ കൈകാര്യം ചെയ്യുന്നത്. ചിലപ്പോള്‍ ഏതാനും വാക്യങ്ങളേ കാണൂ. മറ്റുചിലപ്പോള്‍ രണ്ടോ മൂന്നോ പുറങ്ങളും. നിരീക്ഷണങ്ങള്‍ ഹ്രസ്വങ്ങളായാലും ദീര്‍ഘങ്ങളായാലും നമ്മള്‍ ഇവയുടെ തിളക്കം കണ്ടു വിസ്മയിച്ചുപോകും. Momento എന്ന ഉപശീര്‍ഷകത്തിന്റെ താഴെയായി അദ്ദേഹമെഴുതുന്ന ഒരു ദീര്‍ഘമായ ഖണ്ഡികയില്‍ നിന്ന് ഏതാനും വാക്യങ്ങള്‍ (തര്‍ജ്ജമ ചെയ്ത് അവയെവികലമാക്കുന്നില്ല ഞാന്‍.)

Beauty of expression for its own sake is not at all “too beautiful”, but ornamental, arty-crafty, ugly. But he who on the pretext of unselfishly serving only the matter in hand, neglects purity of expression, always betrays the matter as well.

Properly written texts are like spiders’ webs: tight, concentric, well-spun and firm. They draw into themselves all the creatures of the air. Metaphors flitting hastily through them become their nourishing prey. Subject matter comes winging towards them” (Pages 86 & 87).

ആവിഷ്ക്കരണരീതിയെക്കുറിച്ച് അഡോര്‍നോ പറയുന്നത് അദ്ദേഹത്തിന്റെ രചനയ്ക്ക് ചേരും. അതുകൊണ്ട് വേണ്ടിടത്തോളം സാഹിത്യസംസ്കാരവും ചിന്താ സംസ്കാരവുമില്ലാത്തവര്‍ ഈ ഗ്രന്ഥം വായിച്ചാല്‍ ‘ദുര്‍ഗ്രഹം, ദുര്‍ഗ്രഹം’ എന്നു മുറവിളി കൂട്ടിയേക്കും. അതു 12 ഡോളര്‍ 95 സെന്റ് കൊടുത്ത് (ഏതാണ്ട് 180 രൂപ) ഈ പുസ്തകം വാങ്ങുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്.

ടെലിഫോണില്‍ക്കൂടി കേള്‍ക്കുന്ന സ്ത്രീയുടെ ശബ്ദത്തെക്കുറിച്ച് അഡോര്‍നോ:

The sound of any woman’s voice on the telephone tells us whether the speaker is attractive. It reflects back as self-confidence, natural case and self-attention all the admiring and desirous glances she has ever received. It expresses the double meaning of graciousness: gratitude and grace. The ear perceives; what is for the eye, because both live on the experience of a single beauty. It is recognized on first hearing: a familiar quotation from a book never read (Page III).

ജീവിതം ധന്യമായി എന്നു തോന്നുന്നത് ഇത്തരം പുസ്തകങ്ങള്‍ വായിക്കുമ്പോഴാണ്.

അവര്‍, പറഞ്ഞു.

സംസ്കൃതകോളേജിലെ ഒരു പ്രൊഫസര്‍ (അവിടെ പ്രസംഗിക്കാനെത്തിയ ബെസ്റ്റ് എന്ന സായ്പിനെ കണ്ടിട്ട്): ഈശ്വരന്റെ സൃഷ്ടിവിശേഷം! എന്‍.ഗോപാലപിള്ള (തിക്കുറിശ്ശി സുകുമാരന്‍ നായരെക്കുറിച്ച് അദ്ദേഹം കേള്‍ക്കെ) ഈ സുകുമാരനെ കാണാനും അദ്ദേഹം പറയുന്നതു കേള്‍ക്കാനും യുവതികള്‍ കൊതിയോടെ ഇരിക്കുകയാണ്.

ഡോക്ടര്‍ കെ. ഭാസ്കരന്‍ നായര്‍ (എന്നോട്): കോളേജിലെ മലയാളം വാദ്ധ്യാന്മാര്‍ ഉള്ളൂരിനെക്കുറിച്ചു പ്രസംഗിച്ചാലും വള്ളത്തോളിനെക്കുറിച്ചു പ്രസംഗിച്ചാലും ആശാനെക്കുറിച്ചു പ്രസംഗിച്ചാലും ശരി എല്ലാ പ്രസംഗങ്ങളും ഒരുപോലിരിക്കും. ‍ഡോ.കെ. ഭാസ്കരന്‍ നായര്‍: (കോയ്റ്റ്സ്ളറുടെ Act of creations എന്റെ കൈയില്‍ കണ്ടിട്ട്): ശുദ്ധമായ നോണ്‍സെന്‍സാണ് ഈ പുസ്തകം. നിങ്ങള്‍ ഇതൊന്നും വായിക്കരുത്. ഭഗവദ്ഗീത വായിക്കണം. തെറ്റായ ഇംഗ്ലീഷ് പ്രയോഗിക്കുന്നതില്‍ കുപ്രസിദ്ധനായ ഒരു പ്രിന്‍സിപ്പല്‍. (നിങ്ങള്‍ അന്നു ജനിച്ചിട്ടില്ലായിരുന്നു എന്ന അര്‍ത്ഥത്തില്‍) You were not even pregnant at that time. വില്‍സന്‍ മിസ്നര്‍: മാന്യയായ ചെറുപ്പക്കാരിയെ വേശ്യയെന്നു കരുതിവേണം അവളോടു പെരുമാറാന്‍. വേശ്യയെ മാന്യയായിട്ടും. ഞങ്ങള്‍ കുറുപ്പുസാര്‍ എന്നുവിളിക്കുന്ന സംസ്കൃതം പ്രൊഫസര്‍. (കീഴ്‌ജീവനക്കാരെ ഏഷണി കേട്ടു സ്ഥലം മാറ്റി കഷ്ടപ്പെടുത്തുന്ന ഒരു ഉദ്യോഗസ്ഥന്‍. ദന്തവൈദ്യനെക്കൊണ്ട് പല്ലുകളാകെ എടുപ്പിച്ചു എന്നു കേട്ട്) മറ്റുള്ളവര്‍ എടുക്കുന്നതിനു മുന്‍പ് അങ്ങേരു തന്നെ സ്വന്തം പല്ലുകള്‍ എടുപ്പിച്ചു. ജി. ശങ്കരക്കുറുപ്പ് (സാഹിത്യപരിഷത്തിന്റെ വാര്‍ഷികസമ്മേളനത്തില്‍ തിരുവനന്തപുരത്തുവച്ച്): നിങ്ങളുടെ കുമാരനാശാന്‍.

നീതിനിഷ്ഠ

ഒരു കൈലേസിനെച്ചൊല്ലി ഒരു കറുത്തമൂര്‍ അതിസുന്ദരിയായ ഡെസ്ഡിമോണയുടെ കഴുത്തു ഞെരിക്കുന്നത് ഞാന്‍ ചലച്ചിത്രത്തില്‍ കണ്ടു. അവളുടെ പിടച്ചില്‍ കണ്ടു ഞാന്‍ കണ്ണീരൊഴുക്കിയപ്പോള്‍ ചില സ്ത്രീകള്‍ പേടിച്ചമട്ടില്‍ ഇരിക്കുന്നുണ്ടായിരുന്നു. സിനിമാശാലയിലെ അര്‍ദ്ധാന്ധകാരത്തിലും ആ പേടി ഞാന്‍ കണ്ടു. പിന്നീട് ഓഴ്സന്‍ വെല്‍സ് അഭിനയിച്ച മക്‌ബത്ത് കാണാനിടയായി. തന്റെ വസ്ത്രത്തില്‍ പറ്റിയ ചോര പ്രദര്‍ശിപ്പിച്ചുകൊണ്ടു ലേഡി മക്‌ബത്ത് അതുമിതും പുലമ്പുന്നതുകേട്ടു. എല്ലാ സ്ത്രീകളും ഡെസ്ഡിമോണകളാണോ? അല്ല. എല്ലാ സ്ത്രീകളും ലേഡിമക്‌ബത്തുകളാണോ‍‍‍? അല്ല. എങ്കിലും നീതിനിഷ്ഠ സ്ത്രീകള്‍ക്കു കുറവാണെന്നു പുരുഷന്മാര്‍ പറയുന്നു. ഉദ്യോഗസ്ഥന്മാര്‍ കൈക്കൂലി വാങ്ങുന്നത് അവരുടെ ധര്‍മ്മദാരങ്ങളുടെ പ്രേരണയാലാണെന്നതു പരക്കെ സമ്മതിക്കപ്പെട്ട മതമാണ്. എന്റെ വായനക്കാരികള്‍ക്കു വൈഷമ്യമുണ്ടാകരുത്. ഉത്തരക്കടലാസ്സില്‍ മാര്‍ക്കു കൂട്ടിയിടണമെന്ന അപേക്ഷയോടുകൂടി എന്റെ അടുക്കലെത്തിയവരില്‍ സംഖ്യാബലമേറും സ്ത്രീകള്‍ക്ക്. ഒരഡീഷണല്‍ എക്സാമിനര്‍ (സ്ത്രീ) 364 ഉത്തരക്കടലാസ്സുകള്‍ നോക്കി മാര്‍ക്ക് ലിസ്റ്റും പേപ്പറും കൊണ്ടുവന്നു. എണ്ണിനോക്കിയപ്പോള്‍ ഒരു ഉത്തരക്കടലാസ്സില്ല. അതു കളഞ്ഞുപോയിയെന്നാണ് അവര്‍ അറിയിച്ചത്. മാര്‍ക്ക് ലിസ്റ്റില്‍ ആ കടലാസ്സിന് നൂറില്‍ 65 മാര്‍ക്ക് അവര്‍ കാണിച്ചിരുന്നു. ഒരിക്കല്‍ ഒരു കോളേജില്‍ എനിക്കു പ്രിന്‍സിപ്പലിന്റെ ‘ചാര്‍ജ്ജു’ണ്ടായിരുന്നു. വൈകുന്നേരം കാഷ് ബോക്സുമായി ക്ലാര്‍ക്ക് എന്റെ മുറിയില്‍വന്നു. പതിവായി നോട്ടുകള്‍ എണ്ണാതെ ഞാന്‍ കാഷ് രജിസ്റ്ററില്‍ ഒപ്പുവച്ചുകൊടുക്കും. അന്ന് അവര്‍ ചില “സ്വാതന്ത്ര്യങ്ങള്‍” കാണിച്ചപ്പോള്‍ എനിക്കു സംശയമായി. ഞാന്‍ നൂറുരൂപയുടെ കെട്ടുകള്‍ എണ്ണിനോക്കി. മുന്നൂറു രൂപയുടെ കുറവ്. രൂപയെവിടെയെന്നു ചോദിച്ചപ്പോള്‍ അവര്‍ ‘വാവിട്ടു’ കരഞ്ഞു. പണത്തിന്റെ കണക്കു ശരിയാക്കി ഞാന്‍ കോളേജില്‍നിന്ന് മറ്റുക്ലാര്‍ക്കുകളുമായി പോയപ്പോള്‍ ഏറെയായി സമയം. എടുത്ത പണം ആ സ്ത്രീ തന്നെ തന്നു. സ്ത്രീകള്‍ക്കു നീതിനിഷ്ഠ കുറവോ? എന്തോ അറിഞ്ഞുകൂടാ. എന്റെ സ്നേഹിതന്‍ പി.ആര്‍.നാഥന്‍ ഭേദപ്പെട്ട ഒരു ചെറുകഥയിലൂടെ പറയുന്നത് അതു കുറവാണെന്നു തന്നെയാണ് (കുങ്കുമം, കറുത്ത കണ്ണടകള്‍). അതു കഥാകാരന്റെ വിശ്വാസമായിക്കൊള്ളണമെന്നില്ല. ഒരു ജീവിത ഖണ്ഡമെടുത്ത് വിശ്വാസജനകമായി ചിത്രീകരിക്കുകയാണ് കലാകാരന്‍. മറ്റൊരു ജീവിതഖണ്ഡമെടുത്ത് വിശ്വാസം വരുമാറ് ആവിഷ്കരിക്കുമ്പോള്‍ ആദ്യത്തെ ജീവിതഖണ്ഡത്തില്‍നിന്ന് അത് വിഭിന്നമായിയെന്നും വരാം. രണ്ടിലും അഭിരമിക്കും വായനക്കാരന്‍. സ്ത്രീയെ അങ്കുശമില്ലാത്ത ചാപല്യമായിക്കണ്ട കവി അവളെ വെള്ളത്താമരപോല്‍ വിശുദ്ധി വഴിയുന്നവളായും ദര്‍ശിച്ചിട്ടുണ്ടല്ലോ.

* * *

“സ്ത്രീയും പുരുഷനും അടച്ചുവച്ച രണ്ടു പെട്ടികളാണ്. താക്കോലുകള്‍ അവര്‍ പരസ്പരം കൈമാറിയിരിക്കുന്നു.” എന്നു ഡാനിഷ് എഴുത്തുകാരി ഈസാക്ക് ഡീനസന്‍. അതുകൊണ്ട് പുരുഷന്‍ സ്ത്രീയെക്കുറിച്ചും സ്ത്രീ പുരുഷനെക്കുറിച്ചും പറയുന്നതു ശരിയാവാം.