close
Sayahna Sayahna
Search

സാഹിത്യവാരഫലം 1987 09 13


സാഹിത്യവാരഫലം
Mkn-01.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1987 09 13
ലക്കം 626
മുൻലക്കം 1987 09 06
പിൻലക്കം 1987 09 20
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

പ്രതിമാ നിര്‍മ്മാതാവും കവിയും ചിത്രകാരനും വാസ്തുവിദ്യാ വിദഗ്ദ്ധനുമൊക്കെയായ മീക്കലാഞ്ചലോയെസ്സംബന്ധിച്ചുള്ള ആ കഥ കേള്‍വിപ്പെട്ടതാണ്. അദ്ദേഹം വെണ്ണക്കല്ലില്‍ ഉളിവച്ചു തട്ടിക്കൊണ്ടിരുന്നപ്പോള്‍ എന്താണ് ചെയ്യുന്നതെന്ന് ആരോ ചോദിച്ചുപോലും. മീക്കലാഞ്ചലോ മറുപടി നല്കി: “ഈ വെണ്ണക്കല്ലിനകത്ത് ഒരു സുന്ദരി ഒളിച്ചിരിക്കുന്നു. അവളെ പൊതിഞ്ഞിരിക്കുന്ന ആവശ്യമില്ലാത്ത മാര്‍ബിള്‍ തട്ടിക്കളഞ്ഞ് ഞാന്‍ അവള്‍ക്കു സ്വാതന്ത്ര്യം നല്കാന്‍ ശ്രമിക്കുകയാണ്”. കലാകാരനുയോജിച്ചവിധത്തില്‍ അദ്ദേഹം കൊടുത്ത ഈ മറുപടിയില്‍ ഒരു കലാതത്ത്വം മറഞ്ഞിരിക്കുന്നുണ്ട്. കലാകാരന്റെ മനസ്സിനകത്ത് ഒരു സുന്ദരി ബന്ധനസ്ഥയായി വര്‍ത്തിക്കുന്നു. വെണ്ണക്കല്ലില്‍ കൊത്തുളി വേണ്ടവിധത്തില്‍ പ്രയോഗിക്കുമ്പോള്‍ അവള്‍ മനസ്സിന്റെ കാരാഗൃഹത്തില്‍നിന്നു മോചനംനേടും. അങ്ങനെ മോചനം പ്രാപിച്ചവള്‍ വെണ്ണക്കല്ലിലൂടെ പ്രത്യക്ഷയാകും. ഇങ്ങനെ ‘വിഷ’ന് — ദൃശ്യത്വത്തിന് — രൂപം നല്കുന്നവനാണ് കവി, ചിത്രകാരന്‍, ശില്പി. അതല്ലാതെ വാക്കുകള്‍കൊണ്ട്, ചായംകൊണ്ട്, വെണ്ണക്കല്ലുകൊണ്ട് ഞാന്‍ സൗന്ദര്യം സൃഷ്ടിക്കട്ടെയെന്ന് ഉദ്ഘോഷിക്കുന്നവന്‍ കലാകാരനല്ല. ദൃശ്യത്വത്തെ മുന്‍നിറുത്തി രചന ആരംഭിക്കുമ്പോള്‍ അതിന് അനുരൂപമായ വാക്ക് ആദ്യംതന്നെ വന്നുവീഴും. അമേരിക്കന്‍ സാഹിത്യകാരനായ സ്റ്റീവന്‍ ക്രേന്‍ (Stephen Crane, 1871–1900) എഴുതിയ The Open Boat എന്ന ചെറുകഥ വായിച്ചാല്‍ ഇവിടെപ്പറഞ്ഞതിന്റെ സത്യാത്മകത ബോധപ്പെടും. “None of them knew the colour of the sky” — ആകാശത്തിന്റെ നിറം അവരാരും കണ്ടില്ല — കപ്പല്‍ ചേതംസംഭവിച്ച് ബോട്ടില്‍ കടന്നുകൂടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നവന്‍ കടലിനെ മാത്രമേ നോക്കൂ. അവര്‍ അന്തരീക്ഷത്തിന്റെ നിറമെന്തെന്ന് നോക്കുകയില്ല. ഇതാണ് ‘വിഷ’നു യോജിച്ച വാക്യം; ‘വിഷ’ന് അനുരൂപമായ വാക്ക്.

വൈക്കം മുഹമ്മദ് ബഷീര്‍ നല്ല കഥാകാരനാണ്. അതു അംഗീകരിച്ചുകൊണ്ട് ഞാനിവിടെ ആവിഷ്കരിച്ച കലാതത്ത്വം സമര്‍ത്ഥിക്കാനായി അദ്ദേഹത്തിന്റെ ഒരു കഥയില്‍ നിന്ന് ഒരു വാക്യം എടുത്തെഴുതട്ടെ. “മതിലുകള്‍” എന്ന നീണ്ടകഥ. പുരുഷനെയും സ്ത്രീയെയും വേര്‍തിരിക്കുന്നു കന്‍മതില്‍. അവര്‍ എത്ര അടുത്ത്! എങ്കിലും പൊക്കംകൂടിയ, കനംകൂടിയ മതില്‍ അവരെ എത്രദൂരത്ത് ആക്കിക്കളയുന്നു! അവരുടെ രാഗം അനുരാഗമായി. പക്ഷേ അത് സാക്ഷാത്കരിക്കാതെ അവര്‍ പിരിഞ്ഞുപോകുന്നു. ഈ വിഷയത്തിനോ അതുള്‍ക്കൊള്ളുന്ന ദൃശ്യത്വത്തിനോ യോജിച്ച വിധത്തിലല്ല കഥയുടെ ആരംഭം. “മതിലുകള്‍ എന്ന പേരില്‍ ഒരു ചെറിയ പ്രേമകഥ നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ? മുന്‍പു പറഞ്ഞതായി ഓര്‍മ്മ തോന്നുന്നില്ല.” കഥാകാരന്റെ മനസ്സില്‍ ബന്ധനസ്ഥയായി കഴിയുന്ന സുന്ദരിവാക്കുകളിലൂടെ ഇവിടെ മോചനം നേടുന്നില്ല. സാറിനെയും പട്ടിയെയും ഒരേമട്ടില്‍ കാണുന്ന സമുദായത്തിന്റെ മൂര്‍ദ്ധാവില്‍ അടികൊടുക്കാന്‍ കാരൂര്‍ നീലകണ്ഠപ്പിള്ള എഴുതിയ ‘സാറിനും പട്ടിക്കും’ എന്ന കഥ നോക്കുക. “പിന്നേ, സാറിനും പട്ടിക്കും ചോറുകൊടുത്തെങ്കില്‍ അടുക്കളയടയ്ക്കരുതോ?” എന്ന ഗൃഹനായകന്റെ ചോദ്യമാണ് ഇക്കഥയില്‍ പ്രാധാന്യമാവഹിക്കുന്നത്. ആ പ്രാധാന്യത്തെ നശിപ്പിക്കുന്നു കഥയുടെ തുടക്കം. “ഗോപാലന്‍ സ്കൂള്‍ ഫൈനല്‍ പരീക്ഷ ജയിച്ചെന്ന് അറിഞ്ഞപ്പോള്‍ ഒരു ചുമട് തലയില്‍നിന്ന് ഇറക്കിയതുപോലുള്ള ആശ്വാസംതോന്നി എനിക്ക്.” സ്റ്റീവന്‍ ക്രേനിനെപ്പോലെ വിഷനു യോജിച്ചവിധത്തില്‍ എഴുതാന്‍ നമ്മുടെ എഴുത്തുകാര്‍ എന്നാണ് പഠിക്കുക?

* * *

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്‍.കെ. രവീന്ദ്രന്റെ ഒരു പ്രയോഗം: “ചരക്കു വല്ക്കരണപ്രക്രിയയെ” (പുറം 20) ഗുരുവായൂരപ്പാ, എന്തെല്ലാം കേട്ടാല്‍ ജന്‍മമൊടുങ്ങും!

വികാരശൂന്യത

ഒരുബന്ധു സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുന്നുവെന്നറിഞ്ഞ് ഞാന്‍ അന്വേഷിച്ചു പോയി. പണ്ട് ആര്‍ട്സ് കോളേജില്‍ ഞാന്‍ പഠിപ്പിച്ച ഒരു പയ്യന്‍ ഡോക്ടറായി രോഗിയുടെ അടുത്തുനില്ക്കുന്നു. വിനയത്തോടെ അയാളോടു ചോദിച്ചു. “എന്താണു രോഗം?” നിയോപ്ലേഷ എന്ന ഉത്തരംകിട്ടി. ശിഷ്യന്റെ മുന്‍പില്‍ ഗുരുവിന് അജ്ഞത പാടില്ലല്ലോ. എങ്കിലും “മനസ്സിലായില്ല” എന്നു ഞാന്‍ പറഞ്ഞു. പണ്ട് കുമാരനാശാന്റെ ‘നളിനി’യിലെ ഒരു ശ്ശ്ലോകത്തിന്റെ അര്‍ത്ഥം ലളിതമായി ഞാന്‍ അയാള്‍ക്കു പറഞ്ഞുകൊടുത്തിട്ടുണ്ട്; ക്ലാസ്സില്‍ വച്ചല്ല, സ്റ്റാഫ്റൂമിലിരുന്ന്. ആ ലാളിത്യം പില്ക്കാലത്ത് ശിഷ്യന്‍ പ്രദര്‍ശിപ്പിക്കുമെന്ന് വിചാരിച്ച ഞാനെത്ര ഭോഷന്‍! ‘ഡോക്ടര്‍ ശിഷ്യന്‍’ വിശദീകരിച്ചു: “There is a regressive change of normal cells. Consequently the biological control is lost. These invasive cells…” അയാള്‍ തുടര്‍ന്നു പലതും പറഞ്ഞു. അതൊക്കെ ഞാന്‍ മറന്നുപോയിരിക്കുന്നു. വീട്ടില്‍വന്ന് Family Health Medical Encyclopaedia (Collins) എടുത്തുനോക്കി. Neoplasm=The medical term for a tumour എന്നുകണ്ടു. കാര്യം മനസ്സിലായി. ഇതുപോലൊരു അനുഭവം മുന്‍പും ആശുപത്രിയില്‍ വച്ചുണ്ടായിട്ടുണ്ട്. അന്നു വേറൊരു ശിഷ്യനാണ് ഇതിനു തുല്യമായ പരാക്രമം കാണിച്ചത്. ഇത് ഈയിടെ ഉണ്ടായ സംഭവം.

ഒരു പെണ്ണു നടന്നുപോകുന്നു. രണ്ടു യുവാക്കന്‍മാര്‍ പിറകേയുണ്ട്. അവരില്‍ ഒരാള്‍ മറ്റേയാളിനോടു പറയുന്നതു ഞാന്‍ കേട്ടു. She has steatopygia and you are pygophilous” അര്‍ത്ഥം മനസ്സിലായില്ല എനിക്ക്. എങ്കിലും മധുരപദങ്ങള്‍ കേട്ടാല്‍ ചങ്ങമ്പുഴ ഡയറിയെടുത്തു അവ കുറിച്ചു വയ്ക്കുന്നതുപോലെ ഞാന്‍ മാറിനിന്ന് ഒരു ട്രാന്‍സ്പോര്‍ട്ട് ബസ് ടിക്കറ്റില്‍ ആ രണ്ടു കഠിനപദങ്ങളും കുറിച്ചുവച്ചു. അതിലേവന്ന ഒരു സുഹൃത്തു ചോദിച്ചു: “എന്താ സാര്‍ ഓട്ടോറിക്ഷക്കാരന്റെ പേരില്‍ പരാതി അയയ്ക്കാന്‍ നമ്പര്‍ കുറിച്ചുവയ്ക്കുകയാണോ?” വീട്ടില്‍ വന്നു നിഘണ്ടു നോക്കി. സ്റ്റീറ്റപീജിയ=നിതംബഗുരുത. പിഗോഫിലസ്=നിതംബസ്നേഹമുള്ള. ശിഷ്യനോടും അജ്ഞാതനായ ആ വഴിപോക്കനോടും നന്ദിയുണ്ടെനിക്ക്. അവര്‍ പുതിയ വാക്കുകള്‍ എന്നെ പഠിപ്പിച്ചു.

എന്‍. ഗോപാലപിള്ള പ്രസംഗിക്കുമ്പോള്‍ ഒരു കഠിനപദവും പ്രയോഗിക്കില്ല. അതല്ല അദ്ദേഹം എഴുതുമ്പോഴത്തെ സ്ഥിതി. “ശോധിതശേമുഷീകനായ ഒരു പ്രകൃഷ്ട പണ്ഡിതന്റെ വിചാരധാരയില്‍നിന്നു വിനിര്‍ഗ്ഗളിച്ചിട്ടുള്ള സൂക്തിമൗക്തികങ്ങള്‍” എന്നും മറ്റും അദ്ദേഹം കാച്ചിക്കളയും അതുകൊണ്ടു ഗോപാലപിള്ളസ്സാറിന്റെ പ്രബന്ധം വായിക്കുമ്പോഴൊക്കെ നിഘണ്ടു അടുത്തുവച്ചുകൊള്ളണം. നേരെമറിച്ചാണ് ബാലരാമപ്പണിക്കര്‍സ്സാറിന്റെ രീതി. എഴുതുമ്പോള്‍ എന്തും ലളിതം. പ്രസംഗിക്കുമ്പോള്‍ എന്തും സങ്കീര്‍ണ്ണം. അതുകൊണ്ട് അദ്ദേഹം പ്രസംഗിക്കുമ്പോള്‍ നിഘണ്ടു അടുത്തു വേണം. ഒരിക്കല്‍ പ്രസംഗത്തിനിടയില്‍ അദ്ദേഹം “അനുത്തമമായ കവിതയാണ് കാളിദാസന്റേത്” എന്നു പറഞ്ഞു. എന്റെ അടുത്തിരുന്ന ഒരദ്ധ്യാപകന്‍ “കാളിദാസന്റെ കവിത ഉത്കൃഷ്ടമല്ലേ?” എന്നു ചോദിച്ചു. അനുത്തമത്തിന്റെ അര്‍ത്ഥം ശ്രേഷ്ഠമെന്നാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ അദ്ഭുതപ്പെട്ടു. (അനുത്തമഃഅത്യുല്‍കൃഷ്ടം [ന ഉത്തമോസ്മാല്‍] ഇതിനെക്കാള്‍ ഉത്തമമായിട്ടു വേറെ ഒന്നുമില്ല — അമരകോശം.)

ഫെറസ് സള്‍ഫേറ്റ് എവിടെ?

പണ്ടു യോദ്ധാക്കള്‍ പടച്ചട്ടയണിഞ്ഞുകൊണ്ടു പോര്‍ക്കളത്തില്‍ പോയിരുന്നു. ശത്രുക്കള്‍ അയയ്ക്കുന്ന അമ്പുകള്‍ മാറിടം പിളരാതിരിക്കണമല്ലോ. നമ്മുടെ ചില എഴുത്തുകാരും ചില നേതാക്കന്‍മാരും ഭാഷയെ പടച്ചട്ടയാക്കി അണിഞ്ഞുകൊണ്ടാണ് രംഗ പ്രവേശം നടത്തുന്നത്. അതിന്റെ ആവശ്യം ഇല്ലേയില്ല. വായനക്കാര്‍ പ്രതിയോഗികളല്ല. അവര്‍ പാവങ്ങളുമാണ്. അതുകൊണ്ട് യോദ്ധാക്കളായിട്ട് എഴുത്തുകാരും സാംസ്കാരിക മണ്ഡലത്തിലെ നേതാക്കന്‍മാരും പ്രത്യക്ഷരാകരുത്. അലങ്കാരമുപേക്ഷിച്ചു പറയട്ടെ. ആശയം പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യമാണ് ഭാഷയുടേത്. അതിനെ വ്യഭിചരിക്കുന്നത് പാപമാണ്.

ആശയവിനിമയമെന്നപോലെ വികാരസംക്രമണത്തിനും ഭാഷയാണ് ഉപകരിക്കുന്നത്. സാഹിത്യം എപ്പോഴും വൈകാരികമായതുകൊണ്ട് വികാരം സ്ഫുടീകരിക്കാത്ത രചന സാഹിത്യത്തിന്റെ മണ്ഡലത്തില്‍ പ്രവേശിക്കുകയില്ല. മുന്‍പു പറഞ്ഞ കാര്യം ആവര്‍ത്തിക്കട്ടെ. ടോള്‍സ്റ്റോയിയുടെ “അന്നാ കരേനിന” എന്ന നോവലിന്റെ ആദ്യത്തെ വാക്യംതന്നെ നമ്മളെ വികാരപ്രപഞ്ചത്തില്‍ കൊണ്ടുചെല്ലുന്നു. അതില്‍ നീന്തിത്തുടിച്ച് നമ്മള്‍ കുറച്ചുനേരത്തേക്കു ചിന്തയുടെ തീരത്തു വന്നെത്തുന്നു. വീണ്ടും വികാരതരംഗങ്ങള്‍ നമ്മളെ വലിച്ചെടുക്കുന്നു. കാവ്യത്തിന്റെ സ്വഭാവവും വിഭിന്നമല്ല.

അന്നാപ്പുലരിയില്‍ പൂപറിച്ചുംകൊണ്ടു
നിന്നുനീയാളിയുമൊത്താവനികയില്‍
കാളമേഘത്തില്‍ കവിത തുളുമ്പിച്ച
കാളിദാസന്റെ ശകുന്തളമാതിരി.

സ്ഫടികസദൃശമായ ജലത്തില്‍ സ്വര്‍ണ്ണമത്സ്യം ചലനംകൊള്ളുന്നതുപോലെ വികാരം ഇവിടെ ചലനംകൊള്ളുന്നു. ശ്രീകുമാരന്‍ തമ്പിക്ക് ഇതിനു കഴിവില്ല.

എണ്ണ കാണാതെയിരുട്ടത്തു തേങ്ങുന്നി-
തെന്റെ സ്വപ്നങ്ങളും ക്ഷേത്രദീപങ്ങളും
ചുറ്റമ്പലങ്ങളില്‍ ലക്ഷംവിളക്കുകള്‍
കത്തിക്കൂവാനില്ല കൈകളും തൈലവും
(മാതൃഭൂമി ആഴ്ചപ്പതിപ്പ്, സ്വസ്തിര്‍ഭവതു)

ഈ വരികളിലും തുടര്‍ന്നുള്ള വരികളിലും കാണുന്ന ‘അനീമ്യാ’ (anaemia) എന്ന രോഗം അനുവാചകന് വൈഷമ്യമുളവാക്കുന്നു. ഫെറസ് സള്‍ഫേറ്റോ ഫെറസ് സള്‍ഫേറ്റോ ഫെറസ് ഗ്ലൂക്കോനേറ്റോ കൊടുത്താല്‍ അനീമ്യ (രക്തക്കുറവ് — വിളര്‍ച്ച) മാറും. ശ്രീകുമാരന്‍ തമ്പിയുടെ കാവ്യത്തിനുള്ള രോഗത്തിനു ചികിത്സയില്ല.

ചോദ്യം, ഉത്തരം

Symbol question.svg.png സ്ത്രീയെക്കുറിച്ചുള്ള ഏറ്റവും നല്ല സൂക്തമേത്?

ഇംഗ്ലീഷിലാണത്. തര്‍ജ്ജമചെയ്തു വികലമാക്കാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ല. അതുകൊണ്ട് ഇംഗ്ലീഷില്‍ തന്നെയാവട്ടെ.

Now what I love in women is, they won’t
Or can’t do otherwise than lie, but do it
So well, the very truth seems falsehood to it”
(BYron)

“കാവ്യാത്മകമായ ഒന്നുകൂടി കേള്‍ക്കട്ടെ”

“The night
shows stars and women in a better light”
(Byron)

Symbol question.svg.png ഭാര്യ പറയുന്നതുമാത്രം കേള്‍ക്കുന്ന പെണ്‍കോന്തന്‍മാരെക്കുറിച്ച് എന്തു പറയുന്നു?

ഭാര്യ പറയുന്നതുതന്നെ കേള്‍ക്കണം. സത്യം കണ്ടറിയാന്‍ സ്ത്രീയ്ക്കുള്ള സാമര്‍ത്ഥ്യം പുരുഷനില്ല.

Symbol question.svg.png കുടിച്ചുകൊണ്ടുവരുന്ന മകനെക്കുറിച്ച് അച്ഛനെന്തുപറയും? അമ്മയെന്തുപറയും?

ദ്രോഹി മദ്യംകഴിച്ചുകൊണ്ടു വന്നിരിക്കുന്നു’ എന്ന് അച്ഛന്‍. ‘എന്റെ മകന്‍ കൊക്കോകോല കുടിച്ചുകൊണ്ടാണ് വന്നിരിക്കുന്നത്. അവന്‍ ഒരുതുള്ളി മദ്യം കഴിക്കില്ല’ എന്ന് അമ്മ.

Symbol question.svg.png കവി ബധിരനായാല്‍?

വള്ളത്തോളിനെപ്പോലെ മനോഹരമായി പാടും.

Symbol question.svg.png കവി അന്ധനായാല്‍?

ഹോമറിനെപ്പോലെ ചേതോഹരമായി പ്രഭാതത്തെയും സായാഹ്നത്തെയും വര്‍ണ്ണിക്കും.

Symbol question.svg.png കവി സ്ത്രിജിതനായാല്‍?

വെണ്മണിയെപ്പോലെ മൂരിശൃംഗാരത്തില്‍ മുഴുകും.

Symbol question.svg.png കവി സ്ത്രീസൗന്ദര്യത്തിന്റെ ആരാധകനായാല്‍?

ചങ്ങമ്പുഴയെപ്പോലെ, ഇടപ്പള്ളിയെപ്പോലെ അവളെ രമണീയമായി വര്‍ണ്ണിക്കും.

ഫലിതം

  1. ഒരിടത്തു ഒരെലി സ്വൈരമായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് മ്യാവു, മ്യാവു എന്ന ശബ്ദം കേട്ടത്. കൊച്ചെലി പ്രാണഭീതിയോടെ ഒരു ദ്വാരത്തില്‍ കയറി ഒളിച്ചു. മ്യാവൂ, മ്യാവു — ആ ശബ്ദം അവസാനിച്ചാല്‍ മാത്രം പോരാ. ബൗ ബൗ എന്ന ശബ്ദംകൂടി കേള്‍ക്കണം. അപ്പോഴേ പുറത്തുവരാന്‍ പറ്റൂ. കാരണമുണ്ട്. ഈ ബൗ ശബ്ദക്കാരന്‍ മ്യാവു, മ്യാവു ശബ്ദക്കാരനെ പിടിച്ചുതിന്നും. പൊടുന്നനവേ ബൗ ബൗ എന്നുകേട്ടു. വീട്ടിലെ നായ് തന്നെ. ഇനി പേടിക്കാനില്ല. നായ് എലിയെ തിന്നുകയില്ലല്ലോ. എലി പുറത്തേക്കിറങ്ങി. അവിടെ നില്ക്കുന്നു പൂച്ച. അത് എലിയെ കൊന്ന് വിഴുങ്ങി. എന്നിട്ട് ഏമ്പക്കംവിട്ടുകൊണ്ടു പറഞ്ഞു: “രണ്ടു ഭാഷയില്‍ സംസാരിക്കാന്‍ പഠിച്ചത് എന്തൊരു ഭാഗ്യമായി”
  2. ശവകുടീരത്തിലെ കല്ലില്‍ ഇങ്ങനെ കൊത്തിവച്ചിരുന്നു: “ഇവിടെ ഒരുവക്കീല്‍ ശയിക്കുന്നു. ഒരു സത്യസന്ധനും” ശവപ്പറമ്പ് കാണാനെത്തിയ ഒരുവന്‍ അതുകണ്ടു പറഞ്ഞു: കാലം എത്രമോശം. അവര്‍ രണ്ടുപേരായാണ് ഇപ്പോള്‍ ഒരു ശവക്കുഴിയില്‍ അടക്കുന്നത്.
  3. “1928-ല്‍ ഒരാള്‍ ജനിച്ചു. ഇന്ന് അയാള്‍ക്ക് എത്ര വയസ്സുണ്ട്?”

    “ജനിച്ചയാള്‍ പുരുഷനോ സ്ത്രീയോ?”

    വിദേശത്തെ ഈ ഫലിതകഥകള്‍ ഇവിടെ എഴുതിയതിനു വിശേഷിച്ചു ഹേതുവൊന്നുമില്ല. കെ.എല്‍. മോഹനവര്‍മ്മയുടെ ഭേദപ്പെട്ട “ഭജനം” എന്ന ഹാസ്യകഥ വായിച്ചപ്പോള്‍ ഇവകൂടി എഴുതാമെന്നു വിചാരിച്ചു. അത്രേയുള്ളൂ. യൂറോപ്യന്‍ സാഹിത്യത്തില്‍നിന്നു മോഷ്ടിച്ചാല്‍ ഇംഗ്ലീഷറിയാവുന്നവര്‍ അതുവേഗം കണ്ടുപിടിക്കും. അതുകൊണ്ട് മോഹനവര്‍മ്മയുടെ പ്രൊഫസര്‍ ചൈനയിലെ ഭാഷ പഠിക്കുന്നു. ഇവിടെ ആ ഭാഷ ആര്‍ക്കുമറിഞ്ഞുകൂടാ. അതിലെ കൃതികള്‍ മലയാളത്തിലാക്കിയാല്‍ പ്രൊഫസറുടെ ഒറിജിനാലിറ്റിയെക്കുറിച്ച് സംശയമുണ്ടാവുകയില്ല ഒരുത്തനും (കഥ കലാകൗമുദിയില്‍).

സംഭവങ്ങള്‍

  1. കൊല്ലം ബസ് സ്റ്റേഷന്‍. ഞാനന്നു വിദ്യാര്‍ത്ഥിയാണ്. വടക്കോട്ടു പോകാന്‍ ബാഗും തൂക്കിനിന്ന എന്റെ മുന്‍പില്‍ തിരുവനന്തപുരത്തേക്കുള്ള ഒരു ബസ് വന്നു നിന്നു. എന്തൊരു ഉന്തുംതള്ളുമായിരുന്നെന്നോ! അതൊക്കെ സഹിച്ചുകൊണ്ട് ബസ്സില്‍ കയറിയ സ്ത്രീകളില്‍ ഒരു ചെറുപ്പക്കാരി കാണാന്‍ ഭേദപ്പെട്ടവളായിരുന്നു. അവളെ കണ്ടയുടനെ ദൂരെനിന്ന ഒരു ചെറുപ്പക്കാരന്‍ ആളുകളെ തള്ളിമാറ്റിക്കൊണ്ട് ബസ്സിനകത്തേക്കു കടന്നു. എന്നിട്ട് ആ യുവതിയെ വല്ലാതെ പീഡിപ്പിച്ചു. ഞങ്ങള്‍ക്കൊക്കെ നിസ്സഹായരായി നോക്കിനില്ക്കാനേ കഴിഞ്ഞുള്ളു. പക്ഷേ അതുകണ്ട ഒരു ബലിഷ്ഠ ഗാത്രന്‍ കോപം കൊണ്ടു ചുവന്ന മുഖത്തോടെ ബസ്സില്‍ ചാടിക്കയറി സ്ത്രീയെ അപമാനിച്ചു കൊണ്ടിരുന്ന യുവാവിനെ വലിച്ചുപുറത്തേക്കിട്ടു. അദ്ദേഹം അയാളെ വേണ്ടുവോളം മര്‍ദ്ദിച്ചു. ചവിട്ടും അടിയുമേറ്റ അയാള്‍ “അയ്യോ മാപ്പുതരണേ” എന്നു നിലവിളിക്കുന്നുണ്ടായിരുന്നു. കൊടുക്കേണ്ടതു മുഴുവന്‍ കൊടുത്തിട്ട് ആ മല്ലയുദ്ധ പ്രവീണന്‍ മാറിനിന്നു. എല്ലാവരും — ഞാനുള്‍പ്പെടെയുള്ള എല്ലാവരും — അദ്ദേഹത്തെ ബഹുമാനിച്ചു; അഭിനന്ദിച്ചു. അടുത്തുനിന്ന ഒരാളിനോട് ഞാന്‍ ചോദിച്ചു അദ്ദേഹമാരാണെന്ന്. അയാള്‍ അടക്കിയ സ്വരത്തില്‍ എന്നോടു പറഞ്ഞു: “കുമ്പളത്തു ശങ്കുപ്പിള്ള” വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ഒരു കാര്യമായി പന്‍മനയില്‍ പോയി അദ്ദേഹത്തെ കാണാന്‍. കുമ്പളത്തു ശങ്കുപ്പിള്ള റേഡിയോയില്‍ നിന്നുവരുന്ന കഥകളിപ്പാട്ടു കേട്ടുകൊണ്ടിരിക്കുന്നു. “വല്ലപ്പോഴുമേ റേഡിയോ ആളുകളെ കഥകളിപ്പാട്ടു കേള്‍പ്പിക്കു” എന്നു അദ്ദേഹം പരാതിയുടെ മട്ടില്‍ എന്നോടു പറഞ്ഞു.
  2. ഫ്രാന്‍സിലെ രാജ്ഞിയായിരുന്ന മാറീ ആങ്ത്വാനത് (Marie Anotinette) 1793-ല്‍ ഫ്രഞ്ച് വിപ്ലവകാരികളാല്‍ വധിക്കപ്പെട്ടു. വധസ്ഥലത്തേക്കു അവരെക്കൊണ്ടു പോയപ്പോള്‍ ഒരു ക്ഷോഭവും കൂടാതെയാണ് അവര്‍ കുതിരവണ്ടിയിലിരുന്നതെന്ന് ഷ്ടെഫാന്‍ ത്സ്വൈഫ് (Stefan Zweing) പറയുന്നു. (അദ്ദേഹം എഴുതിയ Marie Antonette എന്ന ജീവചരിത്രത്തില്‍) തലയുയര്‍ത്തിപ്പിടിച്ചുകൊണ്ട് അവര്‍ വധസ്ഥലത്തെ പടികള്‍ കയറി. അറിയാതെ വധകര്‍ത്താവിന്റെ കാലില്‍ ചവിട്ടിപ്പോയി ആങ്ത്വാനത്. ഉടനെ അവര്‍ Sorry എന്നു പറയുകയും ചെയ്തു. (സോറി എന്നു പറഞ്ഞത് ത്സ്വൈഹിന്റെ പുസ്തകത്തിലില്ല. വേറൊരു ജീവചരിത്രത്തില്‍ കണ്ടതാണ്)
  3. ഇന്നു തിരുവനന്തപുരത്തെ ‘സിറ്റി ബസ്സുകള്‍’ ഏതു സ്റ്റോപ്പിലും നിറുത്തും. മുന്‍പ് ഇങ്ങനെയായിരുന്നില്ല. അക്കാലത്ത് എന്റെ പരിചയക്കാരനായ ഒരു ഡ്രൈവറോടു ഞാന്‍ അതിനെക്കുറിച്ചു പറഞ്ഞപ്പോള്‍ അയാള്‍ മറുപടി നല്കിയത് ഇപ്രകാരം: “പിന്നേ സ്റ്റോപ്പുകളിലൊക്കെ ബസ് നിറുത്തി യാത്രക്കാരെ കയറ്റാന്‍ തുടങ്ങിയാല്‍ ഡിപ്പാര്‍ട്ടുമെന്റ് നിശ്ചയിച്ചിട്ടുള്ള അരമണിക്കൂര്‍കൊണ്ട് ബസ്സ് സ്റ്റാര്‍ട്ടിങ് പോയിന്റില്‍ തിരിച്ചെത്തുകയില്ല. പിന്നെ അതിന് സമാധാനം എഴുതേണ്ടിവരും.”
  4. കോണ്‍വെന്റ് സ്കൂളില്‍ എട്ടാം സ്റ്റാന്‍ഡേഡില്‍ പഠിക്കുന്ന പേരക്കുട്ടി എന്നോടു ചോദിച്ചു: “രാത്രി എട്ടുമണിക്ക് ഞാന്‍ ഉറങ്ങാന്‍ കിടന്നു. കാലത്ത് ഒന്‍പതിന് എഴുന്നേല്ക്കാന്‍ റ്റൈംപീസിന് അലാറം കൊടുത്തുവച്ചു. ഞാന്‍ എത്ര മണിക്കൂര്‍ ഉറങ്ങി? ഞാന്‍ മറുപടി പറഞ്ഞു: “പതിമ്മൂന്നു മണിക്കൂര്‍” തെറ്റെന്നായി പേരക്കുട്ടി. “എന്തുകൊണ്ടു തെറ്റ്?” എന്ന എന്റെ ചോദ്യം. അവള്‍: ഒന്‍പതുമണിക്ക് അലാറം കൊടുത്തുവച്ചാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് മണിയടിക്കുകയില്ലേ? അപ്പോള്‍ ഒരു മണിക്കൂറല്ലേ ഉറങ്ങൂ.”

അനുഭൂതി റാക്കിലിരിക്കുന്നു

പൂവിനെ പൂവായി വര്‍ണ്ണിക്കാം. അതിനെ റാണിയായി വര്‍ണ്ണിക്കാം. റാണിയായി ചിത്രീകരിക്കുമ്പോഴും അതു പൂവാണെന്നു നമുക്കു തോന്നണം. ഈ മൂന്നാമത്തെ രീതിയാണ് കലയുടേതെന്ന് റസ്കിന്‍ പറഞ്ഞിട്ടുണ്ട്. (ഓര്‍മ്മയില്‍നിന്ന്) ഇപ്പോഴത്തെ രീതി ഇതൊന്നുമല്ല. പൂവിനെ വര്‍ണ്ണിച്ചാല്‍ വായനക്കാരന് അതു കാട്ടുകുരങ്ങായി തോന്നും. വേറൊരു വിധത്തില്‍ എഴുതാം. എനിക്കു തിരുവനന്തപുരത്തുനിന്ന് അഞ്ചു നാഴിക അകലെയുള്ള കടപ്പുറത്തു പോകണമെങ്കില്‍ കാറില്‍ പോകാം. ഓട്ടോറിക്ഷയിലാകാം. കാളവണ്ടിയിലാകാം യാത്ര. വാഹനമൊന്നും വേണ്ട. നടന്നുപോകാം. പൊയ്ക്കാലില്‍ കയറി പന്ത്രണ്ടടിപ്പൊക്കമാര്‍ന്നു അവിടെയെത്താം. എങ്ങനെ സഞ്ചരിച്ചാലും കടപ്പുറത്തെത്തും. നവീനന്‍മാര്‍ പൂവിനെ കാട്ടുകുരങ്ങാക്കുന്നു. പൊയ്ക്കാലില്‍ കയറി കടപ്പുറത്തു ചെല്ലുന്നു. ഈ വിലക്ഷണരീതി നിലവിലിരിക്കുമ്പോള്‍ യു.കെ. കുമാരനും അദ്ദേഹത്തെപ്പോലെ വേറെ ചിലരും ‘നേരേ ചൊവ്വേ’ എഴുതുന്നത് എത്ര ആശ്വാസപ്രദമാണ്! പക്ഷേ നേരേ ചൊവ്വേ എഴുതി എന്നതു കൊണ്ടുമാത്രം രചന സാഹിത്യമായി മാറുകയില്ല. ‘പറമ്പിലൂടെ ഒരു സ്ത്രീ നടന്നു’ എന്നു പറഞ്ഞാല്‍ അത് വിരസമായ ഒരു പ്രസ്താവംമാത്രം. എന്നാല്‍ കവി.

തടിമരവുമിടയ്ക്കിടയ്ക്കു വള്ളി-
ക്കുടിലുമിണങ്ങിടുമപ്പെരുമ്പറമ്പില്‍
വടിവൊടവള്‍ വിളങ്ങി വാനില്‍നിന്നും
ഝടിതി പതിച്ചൊരു കൊച്ചുതാരപോലെ

എന്നു എഴുതുമ്പോള്‍ അതു കലയായി മാറുന്നു. അനുഭൂതിയാണ് സാഹിത്യത്തിന്റെ അനുപേക്ഷണീയഘടകം. അനുഭൂതിയില്ലെങ്കില്‍ സാഹിത്യമില്ല, കലയില്ല. യു.കെ. കുമാരന്റെ “നമ്പീശന്‍ കരയുന്നില്ല” എന്ന കഥയുടെ ന്യൂനത അതുതന്നെയാണ്. (കുങ്കുമം വാരിക) ഒരുദ്യോഗസ്ഥന്റെ ജീവിത വൈഷമ്യങ്ങളെക്കുറിച്ചാണ് കഥാകാരനു എഴുതാനുള്ളത്. അത് സത്യസന്ധമായി അദ്ദേഹം അനുഷ്ഠിക്കുന്നുണ്ടുതാനും. പക്ഷേ കഥയ്ക്ക് ആകെക്കൂടി ഒരു ‘ഡള്‍നെസ്സ്’. ജവുളിക്കടയില്‍ ചെന്നുകയറുന്ന നമ്മുടെ മുന്‍പില്‍ വില്പനക്കാരന്‍ സാരികളും മറ്റും നിമിഷം തോറുമെടുത്തു നിവര്‍ത്തി എറിയും. ഒന്നുനോക്കിത്തീരുന്നതിനുമുന്‍പ് മറ്റൊന്ന് അതിന്റെ പുറത്തു വന്നുവീഴും. ആ വില്പനക്കാരനോടു നമുക്കു നീരസംതോന്നുന്നു. മറ്റൊരാള്‍ അങ്ങനെയല്ല. മിണ്ടാതെ നില്ക്കും. ‘ഒരു ചുവന്ന സാരിയെടുക്കു എന്നു നമ്മള്‍ പറഞ്ഞാല്‍ അടുക്കിവച്ചിരിക്കുന്ന അനേകം സാരികളുടെ ഇടയില്‍നിന്ന് ഒരു ചുവന്ന സാരിമാത്രം വലിച്ചെടുത്തു മുന്‍പില്‍ വയ്ക്കും. പിന്നെ മൗനമാണ്. ഇയാളോടും നമുക്കു നീരസമത്രേ.

നവീനന്‍മാര്‍ കണ്ണടച്ചുതുറക്കുന്നതിനുമുന്‍പ് സാരികള്‍ വലിച്ചിട്ടു കൂമ്പാരമുണ്ടാക്കുന്നു. കുമാരനെപ്പോലുള്ളവര്‍ അനുഭൂതിയെ ഷെല്‍ഫില്‍ നിന്നെടുക്കാതെ — തെറ്റിപ്പോയി പ്രയോഗം. റാക്കില്‍ നിന്നെടുക്കാതെ — മൗനമാര്‍ന്നു നില്ക്കുന്നു. ഈ നില്പ് വൈരസ്യജനകമാണ്.

* * *
  1. ചോദ്യങ്ങള്‍ക്കു ഉത്തരം നല്കുമ്പോള്‍ ഒരു ‘ഇന്റലക്ച്ച്വല്‍ സ്പാര്‍ക്ക്’ ഉണ്ടാവണം. മലയാറ്റൂര്‍ രാമകൃഷ്ണന് ആ സ്ഫുലിംഗമുളവാക്കാന്‍ അറിയാം. പക്ഷേ ജനയുഗം വാരികയിലെ ഒരുത്തരത്തിലും അത് ഇന്നേവരെ കണ്ടിട്ടില്ല. ഇന്നത്തെ രീതിയില്‍ ഉത്തരമെഴുതുന്നത് പാഴ്‌വേലയാണ്.
  2. കെ.എന്‍.നമ്പൂതിരി, നെടുവേലി എക്സ്പ്രസ് വാരികയിലെഴുതിയ “വര്‍ണ്ണവൃത്തം” എന്ന ചെറുകഥ വായിച്ചു. അമ്മയെയും പെങ്ങളെയും പുലര്‍ത്താന്‍വേണ്ടി ജോലിതെണ്ടി നടക്കുന്ന ഒരുത്തന്‍ ആ പെങ്ങള്‍ ഹോട്ടലില്‍ വ്യഭിചരിക്കുന്നത് കാണുന്നു. ചാരിയ ജന്നല്‍പ്പലകയുടെ പഴുതിലൂടെയാണ് അയാള്‍ നോക്കിയത്. കഥാകാരന്റെ നോട്ടവും അങ്ങനെതന്നെ. ജീവിതസ്പന്ദമോ രചനാവൈദഗ്ദ്ധ്യമോ ഇല്ലാത്ത ഈ കഥയെ ഒരു ഇംഗ്ലീഷ് വാക്കുകൊണ്ടാണ് ഞാന്‍ വിശേഷിപ്പിക്കുന്നത് disgusting.
  3. എന്നെപ്പോലെ ചാരുകസേരയില്‍ പലകവച്ച് എഴുതാം. ‘സിറ്റിങ് ചെയറി’ല്‍ ഇരുന്നുകൊണ്ടു കഥയെഴുതാം. നിന്നുകൊണ്ട് സ്റ്റാന്‍ഡില്‍ കടലാസ്സ് വച്ച് എഴുതാം. ഒരു ബൗള്‍. അതിനൊരു അടപ്പ്. ഒരു ഹാന്‍ഡില്‍ തിരിച്ചാല്‍ ശബ്ദത്തോടെ വെള്ളമൊഴുകുന്ന ഏര്‍പ്പാട്. ഈ സംവിധാനമൊക്കെയുള്ള ഉപകരണത്തിന്റെ പുറത്തുകയറിയിരുന്നും ചെറുകഥ എഴുതാം. അപ്പോള്‍ പുതുവെള്ളം മലിനജലമായിക്കൊണ്ടിരിക്കും. “സരോവര”ത്തിന്റെ നിര്‍മ്മലജലത്തെ മലിനജലമാക്കുന്നു ആ ഉപകരണത്തില്‍ കയറിയിരുന്നു “പുതുവെള്ളത്തില്‍” എന്ന ‘കഥ’യെഴുതിയ കെ.പി. കൃഷ്ണന്‍കുട്ടി.

ഈ പുസ്തകം വായിക്കൂ

ഇന്‍ഡ്യയിലുള്ളവര്‍ എഴുതുന്ന പുസ്തകങ്ങള്‍ ഞാനധികവും വായിക്കാറില്ല. അവരും അവരുടെ പ്രസാധകരും പ്രസാധകരുടെ കൂട്ടുകാരായ നിരൂപകരും ആ പുസ്തകങ്ങള്‍ വളരെ കേമമാണെന്നു പറഞ്ഞു നമ്മളെ വഞ്ചിക്കും. ഒരുദാഹരണം വിക്രം സേത്തിന്റെ The Golden Gate എന്ന കാവ്യനോവല്‍. ഈ മുന്‍വിധി വച്ചുകൊണ്ട് പൂപൂല്‍ ജയക്കര്‍ എഴുതിയ Krishnamurti എന്ന പുസ്തകം ഞാന്‍ വായിക്കാതിരുന്നെങ്കില്‍ അത് വലിയ നഷ്ടമായിത്തീര്‍ന്നേനേ. അത്രയ്ക്കു മനോഹരവും ചിന്തോദ്ദീപകവുമാണ് ഈ ഗ്രന്ഥം. കൃഷ്ണമൂര്‍ത്തിയുടെ ദര്‍ശനത്തിന്റെ സ്പഷ്ടതയാര്‍ന്ന വ്യാഖ്യാനം മാത്രമല്ല ഇത്. ഒരു കാലയളവിന്റെ ചരിത്രവും ചിത്രവുമാണിത്. ഇതില്‍ ജവാഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും വിനോബഭാവെയും അല്‍ഡസ് ഹക്സിലിയും ചൈതന്യത്തോടെ പ്രത്യക്ഷരാകുന്നു. അവര്‍ക്കൊക്കെ കൃഷ്ണമൂര്‍ത്തി സ്നേഹസാന്ദ്രങ്ങളായ ഉപദേശങ്ങള്‍ നല്കുന്നത് നമ്മള്‍ കേള്‍ക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെ അവര്‍ മാനിച്ചിരുന്നുവെന്നു അറിയുന്നതുതന്നെ നമുക്കു അഭിമാനകരമത്രേ. നമ്മുടെ വൈകാരിക മണ്ഡലത്തിലും ധിഷണാപരമായ മണ്ഡലത്തിലും തരംഗപരമ്പരകള്‍ സൃഷ്ടിക്കുന്ന ഈ ഗ്രന്ഥത്തിലെ ഒരു ഭാഗം നോക്കുക.

“She (Indira Gandhi) appeared totally unafraid of herself, but was extremely anxious for her son, Sanjay. She had been told by the few people who remained with her that he would be arrested and tortured in jail. I did not know how to comfort her” (Page 345).

മറ്റൊരു ഭാഗം:

Its [‘Deschooling Soceity’ Iran Illich] originally and intensity intrigued me and on my return to India I gave the book to Indira Gandhi. She read the book, thought it relevant to the Indian situation, and arranged for Illich to be invited to India (Pages 302, 303).

വേറൊരു ഭാഗംകൂടി:

“Years later, after her son Sanjay’s death, I asked Indira whether she cried easily. She thought for a while then said, ‘No, sorrow does not bring tears. But when I am deeply moved, especially by great beauty, I weep” (Page 342).

‘മരിക്കാന്‍ അഭ്യസിക്കൂ’ എന്നായിരുന്നു കൃഷ്ണമൂര്‍ത്തിയുടെ ഉപദേശം അദ്ദേഹവും ആ ഉപദേശമനുസരിച്ചു മരിച്ചു. “പൂപൂല്‍, ഇന്നു രാത്രി ഞാന്‍ മലകളില്‍ ദീര്‍ഘകാലയാത്രയ്ക്കായി പോകും. മൂടല്‍മഞ്ഞ് ഉയരുന്നു.” എന്നദ്ദേഹം പറഞ്ഞു. പൂപൂല്‍ ജയക്കാര്‍ തിരിഞ്ഞുനോക്കാതെ നടന്ന് ആ മുറി വിട്ടുപോയി പെസിഫിക് സ്റ്റാന്‍ഡേഡ് സമയം ഒന്‍പതു മണിക്കു കൃഷ്ണമൂര്‍ത്തി ഉറങ്ങി, മലകളിലെ ദീര്‍ഘയാത്രയ്ക്കുവേണ്ടി മൂടല്‍മഞ്ഞു ഉയരുകയായിരുന്നു. അതിലൂടെ അദ്ദേഹം നടന്നു. നടന്നകലുകയും ചെയ്തു.

ഈ ഗ്രന്ഥം വായിച്ചതോടെ എന്റെ ജീവിതം ധന്യമായി ഭവിച്ചിരിക്കുന്നു. [Krishnamurthi, A Biography, Harper and Row, Sanfrancisco $22.95.]

കേരളത്തിനിന്നാവശ്യം നല്ലൊരു പ്രതിപക്ഷമാണ്. അംഗസംഖ്യകൊണ്ട് ഭരണപക്ഷത്തില്‍ ഇന്ന് വളരെയൊന്നും പിറകിലല്ല പ്രതിപക്ഷം. പക്ഷേ ആ പ്രതീപക്ഷമിപ്പോള്‍ എത്രയോ തട്ടുകളിലായി മാറിക്കഴിയുന്നു. കഴിഞ്ഞ ഭരണകാലത്ത് ഭിന്നിപ്പിച്ചു ഭരിപ്പിച്ചതുപോലെ പ്രതിപക്ഷത്തിരിക്കുന്ന കാലത്തും സമീപിച്ചാല്‍ പ്രതിപക്ഷം നാലു വഴിക്കാകും. അങ്ങനെ ആയിക്കൊണ്ടിരിക്കുകയുമാണ്. നല്ലതിനും തീയതിനും എന്തെങ്കിലും ബഹളമുണ്ടാക്കലും വെല്ലുവിളിക്കലും മാത്രം നയമാക്കിയ ഒരു പ്രതിപക്ഷനേതൃത്വം സംസ്ഥാനത്തിന് യാതൊരു ഗുണവും ചെയ്യാന്‍ പോകുന്നതുമില്ല. നേതാവിനെ വിശ്വസിക്കുന്ന സഹപ്രവര്‍ത്തകരും സഹപ്രവര്‍ത്തകരെ അവിശ്വസിക്കാത്ത ഒരു നേതാവുമുണ്ടെങ്കില്‍ നിയമസഭയിലും പുറത്തും വിസ്മയങ്ങള്‍ കാണിക്കാവുന്ന അവസ്ഥയാണ് ഇന്നിവിടെ കോണ്‍ഗ്രസ് ഐക്കു മുന്നിലുള്ളത്. ഈ അവസരങ്ങള്‍, മുമ്പെന്നതുപോലെ കാലുകൊണ്ടു തട്ടി എറിഞ്ഞു കൊണ്ടിരിക്കുകയാണ്, ബന്ധപ്പെട്ടവരിപ്പോള്‍.