close
Sayahna Sayahna
Search

സാഹിത്യവാരഫലം 1990 07 08


സാഹിത്യവാരഫലം
Mkn-05.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1990 07 08
ലക്കം 773
മുൻലക്കം 1990 07 01
പിൻലക്കം 1990 07 15
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

എന്റെ ഒരു കൂട്ടുകാരന്‍ ഇംഗ്ലീഷ് കവി വാള്‍ട്ടര്‍ ദ ല മറിന്റെ (de la Mare) കാവ്യങ്ങളെക്കുറിച്ച് ഡി. ലിറ്റ് തീസിസ് എഴുതുകയായിരുന്നു. അദ്ദേഹത്തിന്റെ കൈയില്‍ ആ കവിയുടെ സമ്പൂര്‍ണ്ണ കാവ്യസമാഹാരം ഇരിക്കുന്നതു കണ്ട് ഞാന്‍ ചോദിച്ചു. ‘നോവല്‍ വായിക്കുന്നതുപോലെ ഒറ്റയിരുപ്പില്‍ ഇതു വായിച്ചു തീര്‍ക്കുമോ?’ സുഹൃത്ത് മറുപടി പറഞ്ഞത് ഇങ്ങനെ:– ‘ഒരു കവിത വായിച്ചു തീരുമ്പോള്‍ അതിന്റെ കണ്ണഞ്ചിപ്പിക്കുന്ന സൌന്ദര്യം കണ്ട് ഞാന്‍ പരവശനായിപ്പോകും. തുടര്‍ന്നു വായിക്കാന്‍ താല്പര്യം തോന്നുമെങ്കിലും ഞാനതു ചെയ്യില്ല. സൌന്ദര്യം പൂര്‍ണ്ണമായും ആസ്വദിച്ചു കഴിഞ്ഞാല്‍ പിന്നെന്തു ചെയ്യും? അതുകൊണ്ടു പണം ചെലവാക്കാതെ സൂക്ഷിച്ചു വയ്ക്കുന്നതുപോലെ ഞാന്‍ ആസ്വാദന തല്‍പരത്വത്തെ നിയന്ത്രിക്കും. വേറൊരുദിവസം വേറൊരു കവിത വായിക്കും. ഉടനെ പുസ്തകം അടച്ചുവയ്ക്കും.’ സ്നേഹത്തിന്റെ ആ വാക്കുകള്‍ കേട്ടിട്ട് എനിക്ക് ആഹ്ലാദമേ ഉണ്ടായുള്ളു. ഞാനും ആ വിധത്തില്‍ വായിക്കുന്നവനാണ്. 1936–ല്‍ ആണെന്നു തോന്നുന്നു ചങ്ങമ്പുഴയുടെ ‘ബാഷ്പാഞ്ജലി’ എന്റെ കൈയില്‍ കിട്ടിയത്. ആദ്യത്തെ കാവ്യം ‘ആ പൂമാല’ വായിച്ചു. ഹര്‍ഷാതിശയത്തില്‍ വീണു. തുടര്‍ന്നങ്ങു വായിച്ചാല്‍ എല്ലാം തീര്‍ന്നു പോകില്ലേ? അതുകൊണ്ട് മധുരപലഹാരം പകുതി തിന്നിട്ട് ശേഷമുള്ളതു സൂക്ഷിച്ചുവയ്ക്കുന്നു കുട്ടിയെപ്പാലെ അന്നു കുട്ടിയായിരുന്ന ഞാന്‍ ‘ബാഷ്പാഞ്ജലി’ തുടർന്നു വായിക്കാതെ അലമാരിയില്‍ കൊണ്ടുവച്ചു.

ഇതുതന്നെയാണ് യുവാവായിരുന്ന കാലത്ത് സുന്ദരികളെ കാണുമ്പോള്‍ എനിക്കുണ്ടായ അനുഭവവും. എനിക്ക് അവരുടെ കണ്ണുകളില്‍ നോക്കാന്‍ കഴിയുമായിരുന്നില്ല. വാക്കുകള്‍ വേണ്ടപോലെ നാവില്‍നിന്നു വീഴികയില്ല. പെണ്ണിനെപ്പോലെ കാല്‍വിരലുകള്‍കൊണ്ട് ഭൂമിയില്‍ വരകള്‍ വരച്ചു ഞാന്‍ നിൽക്കുമായിരുന്നു. കഴിയുന്നതും വേഗത്തില്‍ ഞാന്‍ അവരോടു യാത്രചോദിച്ചു പോകുമായിരുന്നു. ഇത് എന്റെ അനുഭവം മാത്രമല്ല. മീലാന്‍ കുന്ദേരയെക്കാള്‍ വലിയ നോവലിസ്റ്റ് എന്നു ഞാന്‍ വിചാരിക്കുന്ന ബൊഹൂമില്‍ ഹ്രോബെല്‍ Closely Watched Trains എന്ന അതിസുന്ദരമായ നോവലില്‍ എഴുതിയിരിക്കുന്നു:– I’ve never been able to talk coherently to them. [beautiful people] I always sweated and stammered. I had such an admiration for beauty, and was so dazzled by it that I never could look a handsome person in the face (Page 8). എനിക്ക് ഏറ്റവും ഇഷ്ടമുള്ള കവിയാണ് വാള്‍ട്ടര്‍ ദ ല മര്‍. അദ്ദേഹത്തിന്റെ മനോഹരങ്ങളായ കഥകളുടെ സമാഹാരം എന്റെ കൈയിലുണ്ട്. അതുപോലെ കാവ്യസമാഹാരവും. രണ്ടും പൂര്‍ണ്ണമായി ഞാന്‍ വായിച്ചിട്ടില്ല. അതിസൌന്ദര്യം മുഴുവനുമാസ്വാദിക്കാന്‍ എനിക്കു വയ്യ.

കാര്‍ത്തിക നക്ഷത്രത്തില്‍ കന്യാകുമാരിയുണ്ടോ?

ഈ ലോകത്ത് ഓരോ ആളും നിസ്തുലനാണ്. ഒരു വ്യക്തി മറ്റൊരു വ്യക്തിയെപ്പോലിരിക്കുകയില്ല. അക്കാരണത്താല്‍ ഒരേ വസ്തുവിനസ്സംബന്ധിച്ച് ഓരോ ആളിനും ഓരോ അവഗമനമാണ്.

അടുത്തകാലത്തുണ്ടായ സംഭവമാണ്. സമ്മേളനത്തിന്റെ അധ്യക്ഷനെത്താന്‍ പ്രഭാഷകരായ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. ഒരു യുവാവ് പെട്ടെന്ന് മുറിയിലേക്കു കടന്നുവന്ന് എന്നോടു ചോദിച്ചു:– “ഒരു സംശയമുണ്ട്. ഭൂമിയില്‍ ഓടുന്ന തീവണ്ടി കടലിന്റെ മുകളില്‍ക്കൂടി ഓടാത്തത് എന്താണ് സാര്‍?” “ആലോചിച്ചു മറുപടി പറയാം.” എന്നു ഞാന്‍ അറിയിച്ചു. “മതി” എന്നു മൊഴിയാടിയിട്ടു വന്നവേഗത്തില്‍ അദ്ദേഹം പോയി. മറ്റു പ്രഭാഷകര്‍ ആ ചോദ്യവും ഉത്തരവും കേട്ടു ചിരിച്ചു. ഞാന്‍ ചിരിച്ചില്ല. ചിരിക്കാത്തതിനു കാരണം ഇതുപോലെയുള്ള പല ചോദ്യങ്ങളും ഞാന്‍ എന്നോടുതന്നെ ചോദിക്കാറുണ്ട് എന്നതാണ്. “ചന്ദ്രന്റെ തലസ്ഥാനം എന്താണ്?” “തിരുവനന്തപുരത്തെ പ്രധാനപ്പെട്ട റോഡിലൂടെ പോകുമ്പോള്‍ വേലുത്തമ്പിയുടെ പ്രതിമ കണ്ടാല്‍ നാഷനല്‍ ബുക്ക് സ്റ്റോളില്‍ കയറി വൈലോപ്പിള്ളിയുടെ ‘മകരക്കൊയ്ത്ത്’ എന്ന കാവ്യസമാഹാരഗ്രന്ഥം ഞാന്‍ വാങ്ങുമോ?” “കാപ്പിക്കടയില്‍നിന്നു തരുന്ന കാപ്പിയില്‍ തലമുടിനാരു കണ്ടാല്‍ രാമനാട്ടമോ കൃഷ്ണനാട്ടമോ ആദ്യമുണ്ടായതെന്ന് ആലോചിക്കുമോ?” “ജന്തുശാലയില്‍ച്ചെന്നു കടുവയെയും സിംഹത്തെയും കണ്ടാല്‍ ഏതിന്റെ പല്ല് തേച്ചുകൊടുക്കണമെന്ന് ആലോചിച്ചു നോക്കുമോ?

വിജയന്‍ എസ്. കല്ലുനാട് കുങ്കുമം വാരികയിലെഴുതിയ ‘ചരട്’ എന്ന കഥാസാഹസിക്യം വായിച്ചുതീര്‍ത്തപ്പോള്‍ ഇതുപോലൊരു മണ്ടന്‍ ചോദ്യം ചോദിക്കാനാണ് എനിക്കു തോന്നിയത്. ചോദ്യം മനസ്സിലുണ്ട്, ചോദിക്കുന്നില്ല. വക്കീല്‍ നോട്ടീസ് വന്നാലോ?

ചോദ്യം ഉത്തരം

Symbol question.svg.png മീറ്റിങ്ങിനു പോകണമെന്ന് ഏറ്റിട്ട് പററിക്കുന്ന നിങ്ങളെ പുസ്തകം റെവ്യൂ ചെയ്യാമെന്ന് സമ്മതിച്ചിട്ട് അങ്ങനെ പ്രവര്‍ത്തിക്കാത്ത നിങ്ങളെ, ‘വീട്ടില്‍ വരട്ടോ’ എന്നു ചോദിക്കുന്നവരോട് ‘ഞാന്‍ സാഹിത്യ അക്കാമദി മീറ്റിങ്ങിന് പോകുന്നു’ എന്നു കള്ളം പറയുന്ന നിങ്ങളെ കോടതിയില്‍ കയറ്റിയാല്‍ എത്രവര്‍ഷം നിങ്ങള്‍ ജയിലില്‍ കിടക്കും?

“മരിക്കുന്നതുവരെ കിടക്കും. എനിക്കു മീറ്റിങ്ങിനു പോകുന്നത് ഇഷ്ടമുള്ള കാര്യമല്ല. നിര്‍ബന്ധിക്കുമ്പോള്‍ ചെല്ലാമെന്ന് കള്ളം പറയും. പുസ്തകങ്ങള്‍ റെവ്യൂ ചെയ്യാനുള്ള കോളമല്ല ഇത്. ചീത്തപ്പുസ്തകങ്ങള്‍ നല്ലതാണെന്നു മറ്റു വാരികകളില്‍ ഞാന്‍ എഴുതുകയില്ല ആളുകളെ പാട്ടിനു വിട്ടേക്കണം. അവരെ വീട്ടില്‍ച്ചെന്നുകണ്ട് രണ്ടും മൂന്നും മണിക്കൂര്‍ നേരമിരുന്ന് ബോറടിച്ച് അവരുടെ ജോലിക്കു തടസ്സമുണ്ടാക്കരുത്. One should be left alone എന്ന മതക്കാരനാണ് ഞാന്‍. അതുകൊണ്ട് കള്ളം പറയാന്‍ നിര്‍ബ്ബദ്ധമായിപ്പോകും ഈ എളിയവന്‍. അതു പറഞ്ഞില്ലെങ്കില്‍ സാഹിത്യവാരഫലം മുടങ്ങിപ്പോകും.”

Symbol question.svg.png ദയ കാണിച്ചാല്‍?

അപമാനിക്കപ്പെടും. കഴിഞ്ഞയാഴ്ച ഒരു യാചകന്‍ ‘എന്തെങ്കിലും തരണ’മെന്ന് എന്നോട് അപേക്ഷിച്ചു. ഞാന്‍ അയാള്‍ക്ക് ഒരുരൂപ കൊടുത്തിട്ട് വീട്ടിനകത്തുപോയി. ഒരു മണിക്കൂര്‍ കഴിഞ്ഞ് വാതില്‍ തുറന്നുനോക്കിയപ്പോള്‍ ഒരു രൂപയ്ക്കുള്ള പച്ചമുളക് പടിയില്‍ വച്ചിരിക്കുന്നു. അടുത്തു പച്ചക്കറി വിൽക്കുന്ന കടയുണ്ട്.

Symbol question.svg.png ഹാവലിനെക്കുറിച്ച് എന്താണ് അഭിപ്രായം?

മഹാനായ നാടകര്‍ത്താവ്. അദ്ദേഹത്തിന്റെ Largo Desolato എന്ന നാടകം (English version by Tom Stoppard) അത്യല്‍കൃഷ്ടമാണ്. നവീന നാടകങ്ങളില്‍ അത് അദ്വിതീയമാണ്.

Symbol question.svg.png ഞെട്ടാറുണ്ടോ?

ഉണ്ട്. ദിവസന്തോറും പലതവണ. ഡോര്‍ബെല്‍ പരുക്കന്‍മട്ടിലമര്‍ത്തി വലിയ ശബ്ദം കേള്‍ക്കുമ്പോള്‍.

Symbol question.svg.png പ്ലേ ബോയ് നേരമ്പോക്കൊന്നും വേണ്ട. യഥാര്‍ത്ഥത്തില്‍ ഉണ്ടായ ഒരു സെക്സി ജോക്ക് അറിയാമെങ്കില്‍ പറയു.?

മേരി അന്‍ഡേഴ്സണ്‍ എന്ന ചലചിത്രതാരത്തിന്റെ പ്രോഫൈല്‍ (പാര്‍ശ്വമുഖരുപം) ഫോട്ടോ എടുക്കാന്‍ ഭാവിച്ചപ്പോള്‍ ഡയറക്ടര്‍ ഹിച്ചകോക്കിനോട് അവര്‍ ചോദിച്ചു: ഏതാണ് എന്റെ നല്ല ഭാഗം? ഹിച്ചകോക്ക് മറുപടി പറഞ്ഞു: ഓമനേ നീ അതിലാണ് ഇരിക്കുന്നത്.

Symbol question.svg.png നിങ്ങള്‍ മരിച്ചുകഴിഞ്ഞാല്‍ ശവം പട്ടടയില്‍ വച്ച് ദഹിപ്പക്കണോ, വൈദ്യുതികൊണ്ട് ചാരമാക്കണോ, അതോ കുഴിച്ചിടണോ?

മരിച്ചാല്‍പിന്നെ ഞാനൊന്നുമറിയുകയില്ല. അതുകൊണ്ട് പക്ഷികള്‍ക്കു കൊത്തിത്തീന്നാനായി കാട്ടിലിട്ടാലും എനിക്കൊന്നുമില്ല.

Symbol question.svg.png ഈ ലോകത്ത് നിങ്ങള്‍ ബഹുമാനിക്കുന്നത് ആരെ?

മഹാത്മാഗന്ധിയെ.

Symbol question.svg.png അവാര്‍ഡുകള്‍ക്ക് ഇപ്പോള്‍ ഒരു വിലയുമില്ലെന്ന് ഒരു എഴുത്തുകാരി പ്രസംഗിച്ചതു കേട്ടു. നിങ്ങളെ ഉദ്ദേശിച്ചല്ലേ അത്?

എന്നെ ലക്ഷ്യമാക്കിയാണ് അവര്‍ അതു പറഞ്ഞതെന്ന് എനിക്കു തോന്നുന്നില്ല. സാമാന്യ പ്രസ്തവം നടത്തുമ്പോള്‍ ചിലര്‍ അത് തങ്ങള്‍ക്കു ചേരുന്ന തൊപ്പിയാണെന്നു കരുതും. എന്റെ ചില സാമാന്യപ്രസ്താവങ്ങളില്‍ കോപിച്ചിട്ടുണ്ട് ചില വ്യക്തികള്‍. ഞാന്‍ എഴുതിയപ്പോള്‍ അവരുടെ സ്മരണപോലും ഉണ്ടായിയെന്നു വരില്ല. ഇനി എന്നെ ലക്ഷ്യമാക്കിയാണ് അവര്‍ അങ്ങനെ പറഞ്ഞതെങ്കിലും എനിക്കു വല്ലായ്മയില്ല. വലിയ സാഹിത്യകാരനായ ഗിരീഷ് കര്‍ണാട്, ബുദ്ധിശാലിനിയും സുന്ദരിയുമായ ചിത്രാസുബ്രഹ്മണ്യം, അമേരിക്കന്‍ അംബാസിഡര്‍ ആയിരുന്ന പാൽക്കിവാല ഇവര്‍ പ്രശംസിച്ചതാണ് ഈ പംക്തി. ഇതിനു സമ്മാനം നിശ്ചയിച്ച മഹാവ്യക്തികളി‍ ഒരാളായിരുന്നു വൈസ് ചാന്‍സലര്‍ അനന്തമൂര്‍ത്തി. അദ്ദേഹം ഇതിന്റെ മേന്മ പരോക്ഷമായി അംഗീകരിച്ച ആളാണ്.

ജീവനില്ല

മേരി ആന്‍ഡേഴ്സണ്‍ എന്ന ചലച്ചിത്രതാരത്തിന്റെ പ്രോഫൈല്‍ ഫോട്ടോ എടുക്കാന്‍ ഭാവിച്ചപ്പോള്‍ ഡയറക്ടര്‍ ഹിച്ചക്കോക്കിനോന് അവര്‍ ചോദിച്ചു: ഏതാണ് എന്റെ നല്ല ഭാഗം?’ ‘ഹിച്ചകോക്ക് മറുപടി പറഞ്ഞു: ‘ഓമനേ നീ അതിലാണ് ഇരിക്കുന്നത്.’

ഏതാണു സത്യം എന്നതാണു പ്രശ്നം ജീവിതം അനന്തമായി ആകര്‍ഷത്വമുള്ളതാണെന്നു സ്വയം തെളിയിക്കുമ്പോള്‍ ഉണ്ടാകുന്ന ഉറപ്പിന്റെ നിമിഷങ്ങളോ? അതോ നമ്മുടെ ഉണര്‍ന്നിരിക്കുന്ന ജീവിതങ്ങളെ നിറയ്ക്കുന്ന സാധാരണത്വത്തിന്റെ വേദനാജനകമായ ബോധമോ?

എന്റെ ദേശസ്നേഹം എന്ന വികാരം വായനക്കാരന്റെ ആ വികാരത്തില്‍നിന്നു വിഭിന്നമായിരിക്കും. വായനക്കാരന്റെ വികാരത്തിനു സാന്ദ്രത കൂടുതലായിരിക്കാം. അതിന്റെ അളവ് വേറൊരു വിധത്തിലായിരിക്കാം. അതിനാല്‍ ദേശസ്നേഹമെന്ന വികാരത്തെ ഞാനും വായനക്കാരനും കാവ്യത്തിലൂടെ ആവിഷ്കരിച്ചാല്‍ രണ്ടുകാവ്യങ്ങളും വ്യത്യസ്തങ്ങളായിരിക്കും. അതുപോലെ വസ്തുക്കള്‍ക്കല്ല പ്രാധാന്യം, അതിനെക്കുറിച്ച് ഓരോ വ്യക്തിക്കുമുണ്ടാകുന്ന തോന്നലിലാണ്. ഈ ലോകത്ത് ഓരോ ആളും നിസ്തുലനാണ്. ഒരു വ്യക്തി മറ്റൊരു വ്യക്തിയെപ്പോലിരിക്കുകയില്ല. അക്കാരണത്താല്‍ ഒരേ വസ്തുവിനെസ്സംബന്ധിച്ച ഓരോ ആളിനും ഓരോ അവഗമനമാണ്. ഒരുവ്യക്തിക്ക് വീണു കിടക്കുന്ന പൂവിനെക്കുറിച്ച് എന്തു തോന്നലുണ്ടായിയെന്നറിയാന്‍ മറ്റു വ്യക്തികള്‍ക്കു താല്‍പര്യമുണ്ട്. സാഹിത്യസ്വാദനത്തിന്റെ അടിസ്ഥാനഘടകം ഇതത്രേ. ആകെ 34 കഥാസന്ദര്‍ഭങ്ങളേയുള്ളു. വസ്തുക്കള്‍ പലതുണ്ടെങ്കിലും ഒന്നിനും മാറ്റമില്ല. ചന്ദ്രന്‍ എപ്പോഴും ചന്ദ്രന്‍തന്നെ. കടല്‍ എപ്പോഴും കടലും. പക്ഷേ ആ കഥാസന്ദര്‍ഭങ്ങളെയും വസ്തുക്കളെയും സംബന്ധിച്ച് ഓരോരുത്തനുമുണ്ടാകുന്ന തോന്നലെന്തന്നറിയാനാണ് ‘കടല്‍ ഇന്ന് എങ്ങനെയിരിക്കുന്നു? മമ്മൂട്ടി സൂന്ദരനാണോ?’ എന്നൊക്കെ മറ്റുള്ളവര്‍ ചോദിക്കുന്നത്. ഒരു വസ്തുവിനെക്കുറിച്ച് ഒരുത്തനുണ്ടാകുന്ന തോന്നല്‍ മറ്റൊരുത്തന് അതേ വസ്തുവിനെക്കുറിച്ചുണ്ടാകുന്ന തോന്നില്‍നിന്നു വിഭിന്നമല്ലെങ്കില്‍ അത് ആഹ്ലാദദായകമായിരിക്കില്ല. ഈ ആഹ്ലാദരാഹിത്യമാണ് സി. എം. അഹമ്മദ്കുട്ടി മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “ഓര്‍മ്മയില്‍ ഒരുപുഴ” എന്ന കാവ്യം വായിച്ചപ്പോള്‍ എന്റെ മാനസിക നിലയായി ഭവിച്ചത്.

ഞങ്ങള്‍ക്കൊരു പുഴയുണ്ടായിരുന്നെന്ന
പൊങ്ങച്ചമിപ്പോഴും കൊണ്ടു നടപ്പു ഞാന്‍
മൂക്കും പിടിച്ചുകിടന്നു മുങ്ങിത്തല
നീര്‍ത്തുവാനാകാതതു വറ്റിയെങ്കിലും

എന്ന വരികള്‍ വായിക്കുമ്പോള്‍ അനുവാചകന്റെ മനസ്സില്‍ എന്തെങ്കിലും ചലനമുണ്ടോ? കാവ്യമാകെ വായിച്ചാലും അതുണ്ടാകുന്നുണ്ടോ? ഇല്ല. അഹമ്മദ്കുട്ടിയുടെ കാവ്യത്തിനു നിറമില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ക്കു ശക്തിയില്ല. ശക്തിയില്ലാത്തതുകൊണ്ട് ധ്വനിയില്ല. നിര്‍ജ്ജീവങ്ങളായ കുറെ വരികള്‍ എഴുതി കാവ്യമെന്നു വിളിക്കുന്നു അദ്ദേഹം. Wye എന്ന നദിയെ നോക്കി വെഡ്സ്‌‌വര്‍ത്ത്

Five years have past; five summers with the length
Of five long winters! and again I hear
These waters, rolling from their mountain-springs
With Soft inland murmur

എന്നു പാടുമ്പോള്‍ എന്തു രസം! (Lines, Tintern Abbey, Page 163, The Poetical Works of Wordsworth, Oxford University Press), [ഝടുതി എന്ന കാവ്യത്തില്‍ കാണുന്നു. ഝടിതി എന്നു വേണം. കണ്‍കള്‍ എന്നു വേറൊരു പ്രയോഗം. അതും ശരിയല്ല. ‘ജ്വലിച്ച കണ്‍കൊണ്ടൊരു നോക്കുനോക്കി’ എന്ന വള്ളത്തോളിന്റെ പ്രയോഗം തെറ്റ്].

ദോഹനം

ഇന്‍സ്റ്റന്റ് കോഫിപോലെ ഇന്‍സ്റ്റന്റ് കവിതയുമുണ്ട്. അനുഗൃഹീതനായ കവി പാലാ നാരായണന്‍നായരുടെ ഒരുദാഹരണം കടം വാങ്ങട്ടെ. തിരുവനന്തപുരത്തെ ചായക്കടകളുടെ മുന്‍പില്‍ എരുമയെ കൊണ്ടുവന്നു കെട്ടി പാലുകറന്നുകൊടുക്കുന്നതുപോലെ കവിത കറന്നുകൊടുക്കുന്ന കവികളുണ്ട് നമുക്ക്. പാൽപൊടിയല്ലല്ലോ പാലാണല്ലോ ചായയില്‍ ചേര്‍ക്കുന്നത് എന്നു വിചാരിച്ചു ചായകുടിക്കാനെത്തുന്നവര്‍ക്കു സന്തോഷം. വെള്ളം ചേര്‍ക്കാത്ത പാലു കിട്ടിയല്ലോ എന്നു വിചാരിച്ച് കടക്കാരനു സന്തോഷം. താന്‍ അപ്പോഴെങ്കിലും നാലുപേരുടെ മുന്‍പില്‍ സത്യസന്ധനായല്ലോ എന്നു മനസ്സിലാക്കി കറവക്കാരുനു സന്തോഷം. തൊട്ടടുത്ത് കാലുകള്‍ ഇളക്കിച്ചാടാതെ എരുമ നിൽക്കുന്നതുപോലെ കാവ്യവിഷയം അനങ്ങാതെ നിന്നാല്‍ കറവക്കാരനായ കവി എത്രകണ്ട് ആഹ്ലാദിക്കില്ല! ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ വിഷയമാകുന്ന എരുമ തൊട്ടടുത്തുതന്നെയുണ്ടായിരുന്നു കവികള്‍ക്ക്. കറന്നെടുക്കലോടുതന്നെ കറന്നെടുക്കല്‍! ഇപ്പോള്‍ ഭാരതവും പാകിസ്ഥാനും തമ്മിലുള്ള യുദ്ധഭീഷണി എന്ന എരുമ മുന്‍പില്‍ നിന്നിട്ടും ആര്‍ക്കും പാലുകറക്കേണ്ട. എങ്കിലും ഒരു കവി മുന്നോട്ടു വന്നു. എന്റെ സ്നേഹിതന്‍ പി. ജവഹരക്കുറുപ്പ് ദോഹനക്രിയ നടത്തുന്നു. പക്ഷേ, അദ്ദേഹം മഹിഷീസ്തനം പീഡിപ്പിച്ചല്ല ദുഗ്ദ്ധം പാത്രത്തിലേക്കു ഒഴുക്കുന്നത്. പാത്രത്തില്‍ വെള്ളംവച്ചിട്ടുമില്ല.

അജ്ഞതയെല്ലാമകറ്റി സ്വയം നിങ്ങ-
ളര്‍ജ്ജുനന്മാരായുണര്‍ന്നെഴുന്നേൽക്കുക.
മല്‍ക്കരങ്ങള്‍ക്കുണ്ടു ശക്തിനിന്നാത്മാവില്‍
നിൽക്കുന്നു ഞാന്‍ നീ പുറപ്പെട്ടുകൊള്ളുക
ഇദ്ധര്‍മ്മയുദ്ധം തുടരൂ വിജയത്തി-
ലെത്തും കുരുക്ഷേത്രയുദ്ധം സുനിശ്ചിതം.

എന്ന വരികളിലെ സ്വദേശസ്നേഹവും പ്രസാദാത്മകത്വവും എനിക്കിഷ്ടപ്പെട്ടു. (കാവ്യം കലാകൌമുദിയില്‍)

പുതിയ പുസ്തകം

“ഏതാണു സത്യം എന്നതാണു പ്രശ്നം. ജീവിതം അനന്തമായി ആകര്‍ഷത്വമുള്ളതാണെന്നു സ്വയം തെളിയിക്കുമ്പോള്‍ ഉണ്ടാകുന്ന ഉറപ്പിന്റെ നിമിഷങ്ങളോ? അതോ നമ്മുടെ ഉണര്‍ന്നിരിക്കുന്ന ജീവിതങ്ങളെ നിറയ്ക്കുന്ന സാധാരണത്വത്തിന്റെ വേദനാജനകമായ ബോധമോ? വാന്‍ഹോഹിന്റെ ചില ചിത്രങ്ങള്‍ ഈ ജീവിതദൃഢീകരണത്തിന്റെ അതിശക്തങ്ങളായ ആവിഷ്കാരങ്ങളാണ്. എങ്കിലും അദ്ദേഹത്തിന്റെ ആത്മഹത്യാരേഖയില്‍ “കഷ്ടപ്പാട് ഒരിക്കലും അവസാനിക്കില്ല” എന്നുണ്ടായിരുന്നു. നീചേയുടെ തത്ത്വതിന്ത തുളച്ചുകയറുന്നതായിരുന്നു; കാല്പനികവിഷാദത്തിന്റെ നിരാകരണമായിരുന്നു. എങ്കിലും അദ്ദേഹം ഭ്രാന്തനായി മരിച്ചു…പ്രസാദാത്മകത്വത്തില്‍നിന്ന് വിഷാദാത്മത്വത്തിലേക്കും അതില്‍നിന്ന് തിരിച്ചങ്ങോട്ടുമുള്ള ഈ പാച്ചില്‍കൊണ്ടാണ് ഷെയ്ക്സ്പിയറിന്റെ മക്ബത്ത് ജീവിതം വിഡ്ഢി പറയുന്ന കഥയാണെന്നു പറഞ്ഞത്.” ചിന്തോദ്ദീപകങ്ങളായ ഇത്തരം നിരീക്ഷണങ്ങള്‍ നിറച്ചുവച്ചു പുസ്തകമാണ് കോളിന്‍വില്‍സന്റെ Beyond the Occult. അദ്ദേഹത്തിന്റെ The Occult എന്ന വിഖ്യാതമായ ഗ്രന്ഥത്തിന്റെ അനുബന്ധമാണിത്. ഭൌതികസത്യത്തിന് അപ്പുറത്തുള്ള സത്യത്തെ — അതിന്ദ്രിയസത്യത്തെക്കുറിച്ച് ഒരു നൂതനസിദ്ധാന്തം സ്ഫുടീകരിക്കുന്ന ഈ പുസ്തകം എല്ലാവര്‍ക്കും സ്വീകരണീയമല്ല. പക്ഷേ, അവര്‍ക്കും ഇതിലുള്ളക്കൊള്ളിച്ച വിജ്ഞാനശകലങ്ങള്‍ പ്രയോജനപ്പെടും. കോളിന്‍ വില്‍സന്റെ ‘ഇന്‍സൈറ്റു’കള്‍ വിസ്മയം ജനിപ്പിക്കും.

റ്റൊമാസ് മന്നിന്റെ Disillusionment ന്നൊരു കഥയെക്കുറിച്ച് ഗ്രന്ഥകാരന്‍ പറയുന്നുണ്ട്. കഥപറയുന്ന ആള്‍ ഒരപരിചിതനെ ഒരിടത്തുവച്ചു കണ്ടു. അയാള്‍ ചോദിച്ചു: ‘എന്റെ പ്രിയപ്പെട്ട സര്‍ അങ്ങയ്ക്കറിയാമോ മോഹഭംഗമെന്നാല്‍ എന്തെന്ന്? ചെറിയ, പ്രധാനങ്ങളായ കാര്യങ്ങളില്‍ പറ്റുന്ന പാളിച്ചകളല്ല. എല്ലാറ്റിലുമുള്ള വലിയ, പൊതുവായ നിരാശതയാണ്… ഞാന്‍’ വെറും ശിശുവായിരുന്ന കാലത്ത് എന്റെ വീട്ടില്‍ തീപിടിത്തമുണ്ടായി… വീടുമുഴുവന്‍ കത്തിയെരിഞ്ഞു. പ്രയാസപ്പെട്ടാണ് എന്റെ കുടുംബത്തെ രക്ഷിച്ചത്. എനിക്കു ചില പൊള്ളലുകള്‍ ഉണ്ടായി… അപ്പോള്‍ വീടു തീപിടിക്കുകയെന്നു പറഞ്ഞാല്‍ ഇതാണ്. ഇത്രയേയുള്ളു അല്ലേ?.. ഞാന്‍ ആദ്യമായി കടല്‍ കണ്ടു. സമുദ്രം വിപുലം. വീതിയുള്ളത്. എന്റെ കണ്ണുകള്‍ വിദൂരതയില്‍ വിസ്തൃതിയില്‍ അലഞ്ഞു. പക്ഷേ, ചക്രവാളമുണ്ടല്ലോ. അനന്തതയെ അഭിലഷിക്കുന്ന എനിക്കെന്തിനു ചക്രവാളം?… ഞാന്‍ മരണത്തെ സ്വപ്നം കാണുകയും അതിനുവേണ്ടി കാത്തിരിക്കുകയും ചെയ്യുന്നു… അവസാനത്തെ നിമിഷത്തില്‍ ഞാന്‍ എന്നോടുതന്നെ പറയും. “അപ്പോള്‍ ഇതാണ് വലിയ അനുഭവം? ശരി അതുകൊണ്ടെന്ത്? അല്ലെങ്കില്‍ ഇതെന്താണ്?”

ഇതു ജീവിതത്തോടുള്ള നിഷേധാത്മകമായ നിലപാടായതുകൊണ്ട് കോളിന്‍വിൽസന് ഇതംഗീകരിക്കാന്‍ വയ്യ. ബോദലേറിന്റെ Carcass എന്ന കാവ്യം റില്‍ക്കെക്ക് ഇഷ്ടപ്പെട്ടു. അഴുകുന്ന ശവത്തിന്റെ വര്‍ണ്ണനംപോലും വായനക്കാരന്റെ മാനസികതീക്ഷ്ണത വര്‍ദ്ധിപ്പിച്ച് ആകര്‍ഷകമായിത്തീരണം എന്നാണ് അദ്ദേഹത്തിന്റെ മതം. പാരായമയോഗ്യമായ പുസ്തകമാണിത്. (Corgi Edition, 1989, Rs.90/-)

ദിനക്കുറിപ്പുകള്‍

  1. കല്‍ക്കട്ടയിലെ ‘ആനന്ദ ബസാര്‍ പത്രിക’യുടെ ചീഫ് സബ്ഭ് എഡിറ്റര്‍ ദയാപൂര്‍വം എന്നെക്കാണാന്‍ വന്നു. ബി. ഡി. ഗോയങ്ക അവാര്‍ഡിനോടു ചേര്‍ത്തു തന്ന സൂര്യഭഗവാന്റെ റെപ്ലിക്കയുടെ അടുത്ത് എന്നെ നിറുത്തി അദ്ദേഹം ഫോട്ടോയെടുത്തു. പിന്നീട് പാശ്ചാത്യസാഹിത്യത്തെക്കുറിച്ചു പലതും ചോദിച്ചു. ഫ്വേന്റസ് എന്ന ലോറിനമേരിക്കന്‍ സാഹിത്യകാരന്റെ സര്‍ഗ്ഗശക്തിയെക്കുറിച്ച് അദ്ദേഹം വാഗ്മിതയോടെ, അവഗാഹത്തോടെ സംസാരിച്ചു. എന്തൊരു അറിവ്. ഈ രീതിയില്‍ നിശ്ശബ്ദരായി വായിക്കുന്ന അനേകമാളുകള്‍ എങ്ങുമുണ്ട്. അതു മനസ്സിലാക്കാതെ ‘ഞാന്‍ വായിച്ചു. ഇതു വായിച്ചു’ എന്നു പറയുന്നത് മൌഢ്യം.
  2. കാളിദാസന്റെ ‘രഘുവംശം’ വായിക്കാനെടുത്തു. എത്രാമത്തെ തവണയാണ് അതു വായിക്കുന്നതെന്ന് അറിഞ്ഞുകൂടാ. തേന്‍ കുടിക്കുന്നതുപോലെയാണ് രഘുവംശപാരായണം. ഇത്ര മനോഹരമായ കാവ്യത്തിന്റെ കര്‍ത്താവ് സുന്ദരനായിരിക്കുമോ? പണ്ട് ഞാനിക്കാര്യം കെ. സുരേന്ദ്രനോടു സംസാരിച്ചു. അദ്ദേഹം പറഞ്ഞതിങ്ങനെ: ‘കാളിദാസന്‍ വിരൂപനായിരുന്നിരിക്കും. ആ വൈരൂപ്യമാണ് സൌന്ദര്യ ചിത്രീകരണത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.’ അതുകേട്ട ചെറുതിട്ട നാരായണക്കുറുപ്പ് അഭിപ്രായപ്പെട്ടു. ‘കാളിദാസന്‍ അതിസുന്ദരനായിരുന്നിരിക്കും. നല്ല പൊക്കം, വെളുപ്പുനിറം. ബംഗാള്‍ ചിത്രകലയിലെ നീണ്ട കണ്ണുകള്‍പോലുള്ള കണ്ണുകള്‍. പാളത്താറ്.’ ഇതില്‍ ഏതു സത്യം? എനിക്കിപ്പോള്‍ കാളിദാസനെ കാണണമെന്നു തോന്നുന്നു.
  3. ഒരു സന്യാസി എന്നെ കാണാന്‍ വന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ 1955-ലുണ്ടായ ഒരു സംഭവം ഓര്‍മ്മയിലെത്തി. അന്ന് ഞാന്‍ തിരുവനന്തപുരം സംസ്കൃതകോളേജിലെ അദ്ധ്യാപകനായിരുന്നു. ഓഫീസ് റൂമില്‍ അവിടത്തെ ക്ലാര്‍ക്കിനോടു സംസാരിച്ചിരിക്കുകയായിരുന്നു ഞാന്‍. എവിടെനിന്നോ എത്തിയ ഒരുസന്ന്യാസി ഗോപാലപിള്ളസ്സാറിനെ കാണണമെന്ന് ആവശ്യപ്പെട്ടു. ‘സാറ് ഇപ്പോള്‍ വരും, ഇരുന്നാട്ടെ’ എന്നു ക്ലാര്‍ക്ക് അറിയിച്ചു. ഇരിക്കാന്‍ ഭാവിച്ച സന്ന്യാസിയുടെ തോളില്‍നിന്ന് കാഷായനിറമാര്‍ന്ന രണ്ടാമുണ്ട് താഴെ വീണു. സന്ന്യാസിമാരോടു് പൊതുവേ ബഹുമാനമുള്ള ശുദ്ധാത്മാവായ ക്ലാര്‍ക്ക് ചാടിയെഴുന്നേററ് അദ്ദേഹത്തോടു പറഞ്ഞു: ‘അങ്ങയുടെ കൌപീനം താഴെ വീണു.’ സന്ന്യാസി ചിരിച്ചില്ല. ഞാന്‍ ചിരിക്കാതിരിക്കാന്‍വേണ്ടി ഓടിക്കളഞ്ഞു.

പ്രതിലോമഗതി

മനുഷ്യന്‍ അനുനിമിഷം വളരുന്നുണ്ടെങ്കിലും അവന്റെ മനസ്സ് വളരുന്നില്ല. ശരീരത്തിന്റെ വയസ്സ് എഴുപതായിരിക്കും. ആ എഴുപതുകാരന്റെ മാനസികവയസ്സ് പത്തായിരിക്കും. മെന്റല്‍ എയ്ജ് പത്തായവര്‍ക്കാണ് പൈങ്കിളിനോവലുകള്‍ എഴുതാന്‍ കൗതുകം. അവ വായിച്ചു രസിക്കുന്നവര്‍ക്കും മനസ്സിന്റെ വയസ്സ് പത്തു തന്നെ. മണിയൂര്‍ ഇ. ബാലന്‍ വളരെക്കാലമായി കഥയെഴുതുന്നു. അതുകൊണ്ട് അദ്ദേഹം യുവാവായിരിക്കാന്‍ ഇടയില്ല. അദ്ദേഹത്തിന്റെ മെന്റല്‍ എയ്ജ് — മാനസികവയസ്സ് — ഫിസിക്കല്‍ എയ്ജിന് — ശാരീരികവയസ്സിന് — അനുരൂപമാണോ? ആണെങ്കില്‍ ചതിക്കുഴികള്‍; എന്ന ചെറുകഥ അദ്ദേഹം എഴുതുമായിരുന്നില്ല. ആരെയും സഹായിക്കുന്ന ഒരുത്തനെ സ്വന്തം കുഞ്ഞിനെ ഏല്പിച്ചിട്ട് ഒരു സ്ത്രീ ആത്മഹത്യ ചെയ്യുന്നു. കഥയുടെ പൂര്‍വഭാഗം മലബാര്‍ കെ. സുകുമാരന്റെ “ആരാന്റെ കുട്ടി” എന്ന ചെറുകഥയെയാണ് എന്റെ ഓര്‍മ്മയില്‍ കൊണ്ടുവന്നത്. അതു പോകട്ടെ. കഥാസാഹിത്യം വളര്‍ന്ന ഇക്കാലത്ത് ഇങ്ങനെയുമുണ്ടോ ഒരുകഥ? സംസ്കാരത്തെ മുന്നോട്ടു കൊണ്ടുപോകുന്നവരും അതിനെ പിടിച്ചു പിറകോട്ടു വലിക്കുന്നവരുമുണ്ട്. ടോഗോര്‍ പാടിയ കാലത്ത് ഒരു സായ്പ് ജാലിയന്‍വാല ബാഗില്‍ അനേകം ഭാരതീയരെ വെടിവച്ചുകൊന്നു. മണിയൂര്‍ ഇ. ബാലന്‍ ഈ കഥയിലൂടെ ‘റിട്രോഗ്രഷന്‍’ — retrogression = പിന്നോക്കം പോക്ക് — നടത്തുകയാണ്.

* * *

ഞാന്‍ എന്റെ കൂട്ടുകൂരനായ ഒരു ഫ്രഞ്ചുകാരനോടു പറഞ്ഞു: ജീവിതം സങ്കീര്‍ണ്ണവും ഉദാത്തവും മനോഹരവുമാണ്. ഞങ്ങളുടെ കഥാകാരന്മാര്‍ അതിനെ വിരൂപമാക്കുന്നു.

മസ്തിഷ്കപ്രധാനം

മനുഷ്യന്‍ അനുനിമിഷം വളരുന്നുണ്ടെങ്കിലും അവന്റെ മനസ്സ് വളരുന്നില്ല. ശരീരത്തിന്റെ വയസ്സ് എഴുപതായിരിക്കും. ആ എഴുപതുകാരന്റെ മാനസിക വയസ്സ് പത്തായിരിക്കും. മെന്‍റല്‍ എയ്ജ് പത്തായവര്‍ക്കാണ് പൈങ്കിളി നോവലുകള്‍ എഴുതാന്‍ കൗതുകം. അവ വായിച്ചു രസിക്കുന്നവര്‍ക്കും മനസ്സിന്റെ വയസ്സ് പത്തു തന്നെ.

ഓരോ കവിക്കും സ്വന്തമായ കാവ്യസങ്കല്പമുണ്ട്. അതിനു വിപരീതമായ കാവ്യസങ്കല്പമുള്ള കവിയുടെ കാവ്യം ആ കവിക്ക് ഇഷ്ടപ്പെടുകയില്ല.

A. Alwarez അവതാരിക എഴുതിയ Miroslav Holub-ന്റെ ഒരു കാവ്യസമാഹാരഗ്രന്ഥം എന്റെ കൈയിലുണ്ട്. ആളുകള്‍ വര്‍ത്തമാനപ്പത്രം വായിക്കുന്നതുപോലെയോ ഫുട്ബോള്‍ കളി കാണാന്‍ പോകുന്നതുപോലെയോ കവിത വായിക്കണമെന്ന് അഭിപ്രായപ്പെട്ട കവിയാണ് അദ്ദേഹം. (Martin Seymour, Smith) പക്ഷേ, താന്‍ ഉദ്ഘോഷിച്ച ഈ കലാതത്ത്വം അദ്ദേഹത്തിന്റെ കവിതയ്ക്കു ചേരൂന്നതല്ല. വര്‍ത്തമാനപ്പത്രം വായിച്ചാല്‍ കാര്യങ്ങള്‍ മനസ്സിലാകും; സിനിമ കണ്ടാല്‍ രസമുണ്ടാകും. ഹോലൂബിന്റെ കവിത ദുര്‍ഗ്രഹവും വിരസവുമാണ്. പരീക്ഷണപരമായതിനാല്‍ ദുര്‍ഗ്രഹം. ഭാവാത്മകതയില്ലാ അതിനാല്‍ വിരസം.

Prince Hamlet’s Milk Tooth എന്ന കാവ്യത്തില്‍ നിന്ന് ഒരുഭാഗം എടുത്തെഴുതാം.

At dusk you hear the drunken
revels of the Danes
and the trampling of the pollinated flowers
at dawn the typewriters tap out
piles of loyalty checks,
with skelton fingers,
at noon the paper tigers roar
…….
Hamlet, we’re on our way

ഇവിടെ ചൂണ്ടിക്കാണിച്ച രണ്ടു ദോഷങ്ങളും ഈ കാവ്യഭാഗത്തിനുണ്ട്. ഹോലൂബ് മസ്തിഷ്കപരങ്ങളായ വരികളെഴുതുന്ന കവി മാത്രമാണ്.

ഒരു കാലത്ത് മാര്‍ക്സിസ്റ്റായിരുന്നെങ്കിലും ഇന്ന് അദ്ദേഹം അങ്ങനെയല്ല. I was never in the Communist Party… Before the Communist Coup of 1948 I was in the Czech Socialist party എന്ന് The Economist വാരികയുടെ ലേഖകനോടു പറഞ്ഞ് അദ്ദേഹം ഭൂതകാലത്തെ നിരാകാരിക്കുന്നു. വര്‍ത്തമാനകാലത്തിനു യോജിച്ചവിധത്തില്‍ സംസാരിക്കുന്നു. അക്കാലത്തെ സര്‍ക്കാരിന്റെ ക്രൂരതയാലാണ് ഭാവാത്മകത്വം ഉപേക്ഷിക്കേണ്ടിവന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. It is better not to express inner feelings because, frankly, you cannot flow about your feelings. The conditions are so terrible that the only thing is plain statement. (The Economist 2-9 June)

അവസ്ഥാവിശേഷങ്ങള്‍ ഭയജനകങ്ങളായാല്‍ തുറന്ന പ്രസ്താവം സാദ്ധ്യമാകുമോ? ഈ കവി സൂചിപ്പിക്കുന്ന ഭയജനകങ്ങളായ അവസ്ഥകള്‍ ഉള്ളപ്പോഴല്ല ആന്ന ആഹമാതവയും മറ്റനേകം കവികളും ഭാവാത്മകങ്ങളായ കാവ്യങ്ങള്‍ എഴുതിയത്. നമ്മുടെ ചില നവീന കവികളുണ്ടല്ലോ. അവരുടെകൂടെ നിൽക്കാന്‍ മാത്രം യോഗ്യനാണ് ഹോലൂബ്.

ലജ്ജാവഹം

പണ്ടത്തെക്കാര്യമാണു പറയുന്നത്; ആരും അതുകൊണ്ടു വഴക്കിനു വരരുത്. അക്കാലത്ത് ഒരു സ്ത്രീ എന്നോട് ആറുചോദ്യക്കടലാസ്സുകള്‍ ഉണ്ടാക്കിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. പുസ്തകങ്ങളൊക്കെ വായിക്കണം. മുന്‍പ് ചോദിച്ചിട്ടില്ലാത്ത ചോദ്യങ്ങള്‍ ഉണ്ടാക്കണം. അതിനും പുറമെ ദൗര്‍ഭാഗ്യംകൊണ്ട് പരീക്ഷയ്ക്കുമുന്‍പ് ചോദ്യക്കടലാസ്സ് ചോര്‍ന്നാല്‍ ആ സ്ത്രീ ചെന്ന് അധികാരികളോടു പറയും ‘ആ കൃഷ്ണന്‍നായരെ വിശ്വസിച്ചു ഞാന്‍. അതുകൊണ്ടു പറ്റിയ പറ്റാണ്’ എന്ന്. അതിന്റെ പേരില്‍ എന്നെ ഒന്നും ഒന്നും ചെയ്യാന്‍ ഒക്കുകില്ലെങ്കിലും അധികാരികള്‍ക്ക് എന്നെ, ഇല്ലാത്ത കെയ്സുണ്ടാക്കി കുടുക്കാം. അക്കാരണങ്ങളാല്‍ ഞാന്‍ അവരോടു ‘വയ്യ’ എന്നങ്ങു പറഞ്ഞു. അവരുണ്ടോ വിട്ടുപോകുന്നു. നിര്‍ബ്ബന്ധത്തിനു വഴങ്ങി ഞാന്‍ ആറു ചോദ്യക്കടലാസ്സുകള്‍ ഉണ്ടാക്കി. സന്തോഷത്തോടെ അവ വാങ്ങി നോക്കിയിട്ട് അവര്‍ പറഞ്ഞു: ‘കൃഷ്ണന്‍നായര്‍ വൈകുന്നേരം വരണം. ഞാനിതു വരയിട്ട കടലാസ്സില്‍ പകര്‍ത്തിവയിക്കും. അതുകൂടി നിങ്ങളൊന്നു നോക്കണം’ ഞാന്‍ അതനുസരിച്ച് അവരുടെ വീട്ടില്‍ച്ചെന്നപ്പോള്‍ പകര്‍ത്തിവച്ച ചോദ്യക്കടലാസ്സുകള്‍ അവരെടുത്തു തന്നു. നോക്കിയപ്പോള്‍ ഘടോല്‍ഘചന്‍ എന്നു ശ്രീമതിയുടെ കൈയെഴുത്തുപ്രതിയില്‍ കണ്ടു. ഘടോത്കചന്‍ എന്നു ഞാനെഴുതിയത് പകര്‍ത്തിയിപ്പോള്‍ ഘടോല്‍ഘചനായി. ഞാന്‍ ആ പേരു വിരല്‍കൊണ്ടു തോട്ടിട്ട് ‘ഈ പേര്, ഈ പേര്’ എന്നു പറഞ്ഞു. ഘടോത്കചനല്ല ഘടോല്‍ഘചന്‍തന്നെന്ന് അവര്‍ വാദിച്ചു. തലമുടിയില്ലാതെയാണ് മകന്‍ ജനിച്ചതെന്നും അതിനാല്‍ ഘടംപോലെ — കുടംപോലെ — തലയുളള അവനു ഘടോത്കചന്‍ എന്ന് അച്ഛനമ്മമാര്‍ പേരിട്ടെന്നും ഞാന്‍ അറിയിച്ചു. മറ്റു മാര്‍ഗ്ഗമില്ലാതെ അവര്‍ ശബ്ദമുയര്‍ത്തിപ്പറഞ്ഞു: ‘എന്റെ കൈയിലുള്ള മഹാഭാരതത്തില്‍ ഘടോല്‍ഘചന്‍’ എന്നാണ്. പിന്നെ ഞാനൊന്നും മിണ്ടിയില്ല.

‘സംസ്കാര കേരളം’ ത്രൈമാസികത്തില്‍ പി. വി. തമ്പിയുടെ കര്‍മ്മയോഗിയായ കുമ്മമ്പളളില്‍ രാമന്‍പിള്ള ആശാന്‍ എന്ന ലേഖനം വായിച്ചപ്പോള്‍ ഈ പഴയ സംഭവം ഞാന്‍ ഓര്‍മ്മിച്ചുപോയി. “മഹാകവി ഉള്ളൂര്‍ തന്റെ കേരള സാഹിത്യചരിത്രത്തില്‍ (വാല്യം 4, പേജ് 243–247) രാമന്‍പിള്ള ആശാന്റെ ഒരു ലഘുജീവചരിത്രം പ്രസിദ്ധം ചെയ്തിട്ടുള്ളതും…” എന്നു കണ്ടപ്പോള്‍ ഞാന്‍ ആ ഗ്രന്ഥമെടുത്ത് 243–ആം പെയ്ജ് തൊട്ട് 247–ആം പെയ്ജ് വരെ നോക്കികയുണ്ടായി. അവിടെയെങ്ങും കുമ്മമ്പളളില്‍ രാമന്‍പിള്ള ആശാനെക്കുറിച്ച് ഒന്നും കണ്ടില്ല. പി. വി. തമ്പിയുടെ കൈയിലുള്ള പുസ്തകത്തില്‍ ആ പെയ്ജുകളിലായിരിക്കും ആശാന്‍ വീണുകിടക്കുന്നതെന്നു വിചാരിച്ച് എന്റെ കൈയിലുളള പുസ്തകത്തിലെ 225–ആം പുറം തൊട്ട് 230–ആം പുറംവരെയുള്ള ഭാഗം വായിച്ചു. പിന്നീട് പി. വി. തമ്പിയുടെ പ്രബന്ധവും. “കേരള സാഹിത്യചരിത്രത്തിലെ വിവരങ്ങളും അദ്ദേഹത്തിന്റെ അനന്തരാവകാശികള്‍ സൂക്ഷിച്ചിട്ടുള്ള ആധികാരിപ്രമാണങ്ങളും ആധാരമാക്കിയാണ് ഞാന്‍ ഈ പഠനം തയ്യാറാക്കിയത്.” എന്നു ലേഖകന്‍ എഴുതിയതു കണ്ട് വിജ്ഞാനദാഹമുള്ള ഞാന്‍ ആ ലേഖനം “ആര്‍ത്തി”യൊടെയാണ് വായിച്ചത്. പക്ഷേ, ദൗര്‍ഭാഗ്യത്താലാവണം ഉള്ളൂര്‍ പറഞ്ഞതില്‍ക്കവിഞ്ഞ് തമ്പി അവര്‍കള്‍ വളരെയൊന്നും പറഞ്ഞിട്ടില്ല എന്നേ ആഗ്രഹിക്കാന്‍ കഴിഞ്ഞുള്ളു. പദ്യഭാഗങ്ങള്‍ ഉദ്ധരിച്ചതും ഭാഷാചരിത്രത്തില്‍ ഉള്ളവതന്നെ. ‘യസ്യാംബ — ’ എന്ന് ഉള്ളൂര്‍. ‘യസ്യാംബ…’ എന്നു തമ്പി. “വീരശിഖാമണിഗ്രാമവാസി…” എന്ന് ഉളളൂര്‍. “വീരശിഖാമണിഗ്രാമവാസി…” എന്നു തമ്പി. “ഖലനധികനികൃതിപരനായ ധര്‍മ്മിഷ്ഠനായ” എന്നു തമ്പി. “അങ്ഗമശേഷം…” എന്ന് ഉള്ളൂര്‍. “അങ്ഗമശേഷം…” എന്നു തമ്പി. ഉള്ളൂര്‍ പുസ്തകങ്ങള്‍ കണ്ടു. പി. വി തമ്പി ഉള്ളൂര്‍ എടുത്തെഴുതിയവ കണ്ടു. ഉദ്ധരിച്ച ഭാഗത്തിന്റെ പര്യവസാനവും ഒരുപോലെ. ഒരുവരിപോലും കൂടുതലില്ല. തമ്പിയുടെ ലേഖനത്തില്‍ “ഗുരുമതിയാം കൈലാസക്ഷിതിസുരശിഷ്യനാകും…” എന്നൊരു കാവ്യഭാഗം വെളുത്തേരിയുടേതായി ഉദ്ധരിച്ചിട്ടുണ്ട്. അതെങ്കിലും തനിയെ കണ്ടല്ലോ എന്ന് ആഹ്ലാദിച്ചു ഞാനിരുന്നു. അപ്പോഴാണ് സാഹിത്യചരിത്രത്തിന്റെ 231–ആം പെയ്ജില്‍ എന്റെ കണ്ണു ചെന്നുവീണത്. അവിടെയുണ്ട് ആ ഭാഗം. പി. വി. തമ്പി “ആധാരമാക്കിയ അധികാരികപ്രമാണങ്ങ”ളുടെ സ്വഭാവം കണ്ടില്ലേ? തെറ്റില്ല. ഉള്ളൂരിന്റെ രചനകള്‍ ആധികാരികപ്രമാണങ്ങള്‍തന്നെ. കുട്ടികള്‍ക്കുള്ള ചോദ്യക്കടലാസ്സില്‍ വള്ളത്തോളിന്റെ ഒരു ശ്ലോകം കൊടുത്തിട്ട് വ്യാഖ്യാനമെഴുതുക എന്നു നിര്‍ദ്ദേശിച്ചിരിക്കും. അഞ്ചാമത്തെച്ചോദ്യം ‘വള്ളത്തോളിന്റെ ദേശഭക്തിയെക്കുറിച്ച് ഉപന്യസിക്കുക’ എന്നുമായിരിക്കും. വിദ്യാര്‍ത്ഥി അഞ്ചാംചോദ്യത്തിനു ഉത്തരമെഴുതുമ്പോള്‍ ഒന്നാംചോദ്യത്തിലെ ദേശഭക്തി വികാരരഹിതമായ ശ്ലോകമെടുത്തെഴുതിയിട്ട് ‘ഇതുപോലെ എത്രയെത്ര ശ്ലോകങ്ങള്‍ വേണമെങ്കിലും ഉദ്ധരിക്കാവുന്നതാണ്’ എന്ന് എഴുതിവയ്ക്കും. തമ്പിയും ആ വിദ്യാര്‍ത്ഥിയും തമ്മില്‍ എന്തേ വ്യത്യാസം? മഹാകവി ഉള്ളൂര്‍ എഴുതിയതില്‍ക്കവിഞ്ഞ് പി. വി. തമ്പിയുടെ പ്രബന്ധത്തില്‍ വളരെയോന്നുമില്ല എന്നത് ഒന്നുകൂടെ പറയട്ടെ. ഒരു വ്യത്യാസമുണ്ട്. ഉള്ളൂര്‍ സാക്ഷേപണവൈദഗ്ദ്യത്തോടെ ആവിഷ്കരിച്ചത് തമ്പി അവര്‍കള്‍ അടിച്ചുടച്ചു പരത്തിയിട്ടിരിക്കുന്നു. അത്യൂക്തികളും പരത്തിയിട്ടിരിക്കുന്നു. അത്യുക്തികളും വാക്യവൈകല്യങ്ങളും ധാരാളമുണ്ട് ഈ പ്രബന്ധത്തില്‍. സംസ്കാര കേരളം ത്രൈമാസികത്തിന് ഈ ലേഖനം ഭൂഷണമല്ല.

* * *

ഓരോ കവിക്കും സ്വന്തമായ കാവ്യസങ്കല്പമുണ്ട്. അതിനു വിപരീതമായ കാവ്യസങ്കല്പമുള്ള കവിയുടെ കാവ്യം ആ കവിക്ക് ഇഷ്ടപ്പരെടുകിയില്ല. അരിന്ദ്ഘോഷിന്റെ കാവ്യസിദ്ധാന്തങ്ങള്‍ ശരിയല്ലെന്ന് ഒരിക്കല്‍ ജി. ശങ്കരക്കുറുപ്പ് എന്നോടു പറഞ്ഞു. “കൃഷ്ണന്‍നായര്‍ ചങ്ങമ്പുഴത്തൊപ്പി ഉണ്ടാക്കിവച്ചിട്ട് ഓരോ കവിയുടെയും തലയില്‍ അതു വച്ചുനോക്കുന്നു. ‘ചേരുന്നില്ല ചേരുന്നില്ല’ എന്നു മുറവിളി കൂട്ടുന്നു.” ഇങ്ങനെ എന്‍. വി. കൃഷ്ണവാരിയര്‍ എന്നെക്കുറിച്ച് ഒരാളോടു പറഞ്ഞു. ആ ഏഷണിക്കാരന്‍ ഉടനെതന്നെ അത് എന്നെ അറിയിച്ചു. ശരിയല്ല ആ പ്രസ്താവം. ചങ്ങമ്പുഴയുടെ തൊപ്പി ജി. ശങ്കരക്കുറുപ്പിനു ചേരില്ലല്ലോ. എങ്കിലും ജിയെ ഞാന്‍ ബഹുമാനിക്കുന്നു. മഹാകവിയെന്ന നിലയില്‍. പ്രൊപര്‍ഷസും ഒവിഡും, വെര്‍ജിലിനെയും അദ്ദേഹത്തിന്റെ കാവ്യം, ഇനീയിഡിനെയും ആക്ഷേപിച്ചിരുന്നു (Less Than Ore, Essays, J. Brodsky).