close
Sayahna Sayahna
Search

ഹെർമ്മൻ‌ ഗുണ്ടർട്ട്


ഹെർമ്മൻ‌ ഗുണ്ടർട്ട്
KP-4-1-cover.png
ഗ്രന്ഥകർത്താവ് ഹെർമ്മൻ ഗുണ്ടർട്ട്
മൂലകൃതി കേരളോപകാരി IV:1
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ആനുകാലികം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ബാസൽ മിഷൻ, മംഗലാപുരം
വര്‍ഷം
1877
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 22

ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്

ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്

കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായിരുന്നു റെവ്.ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് (1814 ഫെബ്രുവരി 4–1893 ഏപ്രില്‍ 25). ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4-നു ജനിച്ചു. 1836 ജൂലൈ 7-നു് ഇന്ത്യയിലെത്തി. മദ്രാസ് പ്രസിഡന്‍സിയുടെ വിവിധഭാഗങ്ങളില്‍ മതപ്രചരണ സംബന്ധമായ ജോലികള്‍ നടത്തുന്നതിനിടയില്‍ 1838 ഒക്ടോബര്‍ 7-നു് ഗുണ്ടര്‍ട്ടും ഭാര്യയും തിരുനെല്‍വേലിയില്‍ നിന്നും തിരുവന്തപുരത്തെത്തി താമസമാക്കി. തമിഴ്‌നാട്ടിലെ ഹ്രസ്വകാല ജീവിതത്തിനിടയില്‍ തമിഴ്ഭാഷയില്‍ പ്രസംഗപാടവം നേടിയ ഗുണ്ടര്‍ട്ട് അതിവേഗം മലയാളവും പഠിച്ചു. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിനെ മലയാളം പഠിപ്പിച്ചത് ഊരാച്ചേരി ഗുരുനാഥന്‍മാര്‍ ആണ്. തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ കവിയൂര്‍ ആണ് ഗുരുനാഥന്‍മാരുടെ ജന്മദേശം. ഇവരെക്കുറിച്ച് കേട്ടറിഞ്ഞ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് മലയാളം പഠിക്കാന്‍ ഇവരെ തേടിയെത്തുകയായിരുന്നു. താന്‍ താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ഊരാച്ചേരി ഗുരുനാഥന്‍മാരെ ക്ഷണിച്ചു കൊണ്ടുപോയായിരുന്നു ഗുണ്ടര്‍ട്ട് മലയാള ഭാഷയില്‍ പ്രാവീണ്യം നേടിയത്. താമസിയാതെ തലശ്ശേരിയിലും നെട്ടൂരിലും സ്കൂളുകളും നെട്ടൂരില്‍ ഒരു കല്ലച്ചുകൂടവും സ്ഥാപിച്ചു. ‘ബാസല്‍ മിഷന്‍’ എന്ന അന്തര്‍ദ്ദേശീയ മത സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറിയായും സ്കൂള്‍ ഇന്‍സ്പെക്ടറായും പ്രവര്‍ത്തിച്ചു. ഇക്കാലഘട്ടത്തില്‍ സ്കൂളുകളില്‍ പഠിപ്പിക്കാനായി മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പുസ്തകങ്ങള്‍ എഴുതി അച്ചടിച്ചു പ്രസിദ്ധീകരിച്ചു.

ഒരു സാധാരണ പാതിരിയായി പ്രവര്‍ത്തിച്ചെങ്കിലും, ഭാഷാ പാണ്ഡിത്യത്തിന്റെ പേരിലാണ് അദ്ദേഹം ചരിത്രത്തില്‍ അവിസ്മരണീയനായത്. 1868-ല്‍ എഴുതിയ മലയാള വ്യാകരണം, 1872-ലെ ഗുണ്ടര്‍ട്ട് നിഘണ്ടു എന്ന മലയാളം–-ഇംഗ്ലീഷ് ഡിൿഷണറി എന്നിവ സുപ്രധാനമാണ്. ബൈബിള്‍ വേദ പുസ്തകവും മലയാളത്തിലേക്ക് ഗുണ്ടര്‍ട്ട് പരിഭാഷപ്പെടുത്തി ഭാഷാ വ്യാകരണത്തില്‍ അദ്ദേഹം നടത്തിയ പഠനങ്ങള്‍, സംസ്കൃതേതരമായ ആദ്യത്തെ ആധികാരിക പഠനമായിരുന്നു. സ്വന്തമായി രണ്ടു പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതില്‍ രാജ്യസമാചാരം മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാന പത്രവും ആനുകാലികവുമായി വിലയിരുത്തപ്പെടുന്നു. രണ്ടാമത്തെ പ്രസിദ്ധീകരണമായ പശ്ചിമോദയം വിജ്ഞാനസംബന്ധമായ ലേഖനങ്ങളിലായിരുന്നു ശ്രദ്ധ പതിപ്പിച്ചതു്. തലശ്ശേരിയില്‍ ഗുണ്ടര്‍ട്ടിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. പ്രശസ്ത ജര്‍മ്മന്‍ നോവലെഴുത്തുകാരനും നോബല്‍ സമ്മാനിതനുമായ ഹെര്‍മ്മന്‍ ഹെസ്സെ ഗുണ്ടര്‍ട്ടിന്റെ ചെറുമകനായിരുന്നു. 1859-ല്‍ രോഗബാധിതനായി ജര്‍മ്മനിയിലേക്കു മടങ്ങിപ്പോയി. 1893 ഏപ്രില്‍ 25-ന് അദ്ദേഹം അന്തരിച്ചു.

പ്രധാന കൃതികള്‍

ഭാഷാശാസ്ത്രം

  • മലയാളം–ഇംഗ്ലിഷ് നിഘണ്ടു, മംഗലാപുരം, 1872
  • മലയാള ഭാഷാവ്യാകരണം, മംഗലാപുരം, 1868
  • ത്രിഭാഷാ നിഘണ്ടു (ഇംഗ്ലീഷ്‌–ഹിന്ദി–മലയാളം)
  • ജര്‍മ്മൻ–മലയാള നിഘണ്ടു
  • ഗുണ്ടര്‍ട്ട്‌ നിഘണ്ടു
  • പഴഞ്ചൊല്‍മാല, ബാസല്‍ മിഷന്‍, മംഗലാപുരം, 1896
  • കാറ്റക്കിസം ഓഫ്‌ മലയാളം ഗ്രാമര്‍ (Catechism of Malayalam grammar)
  • വ്യാകരണ ചോദ്യോത്തരം
  • ഗുരുകൂടാതെ ലത്തീന്‍പെച്ച പഠിപ്പിക്കാന്‍ തക്കവിധത്തില്‍ എഴുതപ്പെട്ട മലയാഴ്മ ലത്തീന്‍ ഗ്രമത്തി

സംസ്കാരം, ചരിത്രം

  • സുറിയാനി ക്രിസ്ത്യാനികളുടെയും കേരള ജൂതന്മാരുടെയും പക്കലുള്ള പുരാതന ചെമ്പേടുകളുടെ തര്‍ജ്ജുമയും പഠനവും (ഇംഗ്ലിഷ്), മദ്രാസ് ജേര്‍ണല്‍ ഓഫ് ലിറ്ററേച്ചര്‍ ആന്‍ഡ് സയന്‍സ്, മദ്രാസ്, 1844–1845
  • കേരള ഉല്‍പ്പത്തി, മംഗലാപുരം, 1843
  • ലോക ചരിത ശാസ്ത്രം, തലശ്ശേരി, 1849–1851
  • കേരള പഴമ അഥവാ മലബാറിന്റെ ചരിത്രം ക്രി.ശേ. 1498–1631, മംഗലാപുരം, 1868
  • നളചരിത സാരശോധന, 1867

(വിക്കിപ്പീഡിയയോട് കടപ്പാട്)