close
Sayahna Sayahna
Search

അഞ്ചാമത്തെ അഗ്നി


അഞ്ചാമത്തെ അഗ്നി
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡിസി ബുക്‌സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 72 (ആദ്യ പതിപ്പ്)

വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?

രാഷ്ട്രാന്തരീയ ചലച്ചിത്രമേളയുടെ ഉല്ഘാടന സന്ദര്‍ഭത്തില്‍ ചലച്ചിത്രങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ ആവിഷ്കരിക്കാന്‍ കബീര്‍ബേഡി, അഭിനേത്രി ഷബാന അസ്മിയെ ക്ഷണിച്ചു. അതിനേക്കാള്‍ പ്രധാനമായ കാര്യമുണ്ടെന്നു പറഞ്ഞ് അവര്‍ മറ്റുകലാകാരന്മാരുടെ പിന്തുണയുള്ള ഒരു പ്രതിഷേധക്കുറിപ്പ് അവിടെ വായിച്ചു.

“ദല്‍ഹിയില്‍നിന്നു പതിനഞ്ചു കിലോമീറ്റര്‍ അകലെയുള്ള സഹീബാബാദില്‍ 1989 ജനുവരി ഒന്നാം തീയതി ഒരു തെരുവു നാടകം നടന്നു കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ (മാര്‍ക്സിസ്റ്റ്) അംഗവും പ്രശസ്തനായ സാംസ്കാരിക പ്രവര്‍ത്തകനുമായ സഫ്ദര്‍ ഹഷ്മിയെ പട്ടാപ്പകല്‍ സമയത്ത് കോണ്‍ഗ്രസ് (ഐ) സംഘടനയുടെ പിന്തുണയുള്ള ഒരു സ്ഥാനാര്‍ത്ഥിയുടെ അനുകൂലര്‍ വധിച്ചുകളഞ്ഞു. നാടകവേദിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനു പുറമേ സഫ്ദര്‍ ചലച്ചിത്രങ്ങളുടെ നിരൂപകന്‍, അവയിലെ അഭിനേതാവ്, അവയുടെ വ്യാഖ്യാതാവ് എന്നീ നിലകളില്‍ സംഭാവനകള്‍ നല്‍കുന്ന വ്യക്തിയുമായിരുന്നു. ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നവരും ചലച്ചിത്രങ്ങളെ ഇഷ്ടപ്പെടുന്നവരുമായ നമ്മള്‍ ഒരുവശത്ത് സര്‍ഗാത്മകത്വത്തെ വികസിപ്പിക്കുന്നുവെന്ന് അവകാശപ്പെടുകയും മറുവശത്ത് സാംസ്കാരിക പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നതില്‍ ഒത്തുചേരുകയും ചെയ്യുന്ന വ്യവസ്ഥിതിയുടെ നേര്‍ക്ക് നമ്മുടെ പ്രതിഷേധം രേഖപ്പെടുത്തേണ്ടതായിട്ടുണ്ട്.’’

caption
സഫ്ദര്‍ ഹഷ്മി

രാഷ്ട്രാന്തരീയ പ്രശസ്തിയാര്‍ജ്ജിച്ച ഫിലിം നിര്‍മ്മാതാക്കളും അഭിനേതാക്കളും നിരൂപകരും ഇതു കേട്ട് ഞെട്ടി, നമ്മുടെ ചലച്ചിത്ര നിര്‍മ്മാതാക്കളോടൊപ്പം; ഇന്ത്യയിലാകെ പ്രകമ്പനമുളവായി. വിദേശങ്ങളില്‍ നിന്ന് സന്ദേശങ്ങള്‍ ഇവിടേക്ക് പ്രവഹിച്ചു. വേദനയുടെ മഹാതരംഗം ഉണ്ടായി. കവിയും നാടകകര്‍ത്താവും ചിത്രകാരനും അഭിനേതാവുമൊക്കെയായ സഫ്ദര്‍ ഹഷ്മിയുടെ ഈ അന്ത്യത്തില്‍ പരിതപിച്ച് അദ്ദേഹത്തിന്റെ അമ്മ ക്വമര്‍ ആസാദ് ഹഷ്മി എഴുതിയ “The Fifth Flame - The Story of Safdar Hashmi” എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് ഞാന്‍ മുകളില്‍ കുറിച്ചിട്ടത്. അമ്മ മകനെക്കുറിച്ച് എഴുതുമ്പോള്‍, വിശേഷിച്ചും യുവാവായിരിക്കെ മൃഗീയമായി കൊല്ലപ്പെട്ട മകനെക്കുറിച്ച് എഴുതുമ്പോള്‍ സെന്‍റിമെന്‍റലിസം - വികാരചാപല്യം - വരാം. പുത്രനോടുള്ള സനേഹം കൊണ്ട് അമ്മയുടെ രചനയ്ക്ക് പക്ഷപാത സങ്കീര്‍ണത വരാം. അത്യുക്തി സംഭവിക്കാം. ഈ ദോഷങ്ങള്‍ ഈ ഗ്രന്ഥത്തിലില്ല. വികാരത്തെ വിചാരംകൊണ്ടും വിചാരത്തെ വികാരംകൊണ്ടും നിയന്ത്രിച്ച് ഏകപക്ഷീയത ഒഴിവാക്കി അത്യുക്തിയില്ലാതെ ക്വമര്‍ എഴുതുന്നു. ദുഃഖം പരകോടിയിലെത്തുന്നത് രചനയുടെ നിസ്തംഗതയാലാണ്. അതുകൊണ്ട് പുസ്തകം വായിച്ചുകഴിയുമ്പോള്‍ മഹാദുഃഖത്തിനു വിധേയരായി നമ്മള്‍ ഇരുന്നുപോകുന്നു. We will not mourn (mourn Safdar). We will remember him in celebration. എന്ന് ധീരവനിതയ്ക്കു യോജിച്ച വിധത്തില്‍ ഗ്രന്ഥകര്‍ത്രി പര്യവസാനത്തില്‍ പറയുന്നുണ്ടെങ്കിലും നമ്മള്‍ വലിയ ദുഃഖത്തിലും തീവ്രവേദനയിലും വീണുപോകുന്നു. അമ്മയുടെ വാക്കുകള്‍ കേള്‍ക്കുക:

“സഫ്ദര്‍ ഹഷ്മി അമര്‍ രഹേ. ദീര്‍ഘകാലം ജീവിച്ചിരിക്കട്ടെ സഫ്ദര്‍ ഹഷ്മി. ഈ മുദ്രാവാക്യം തണുത്ത് നരച്ച ജനുവരി മാസത്തിലെ പ്രഭാതത്തിലൂടെ മാറ്റൊലിക്കൊണ്ടു. വേദന വ്യാപിച്ചു. എണ്ണമറ്റ രക്തസാക്ഷികളുടെ രക്തം കൊണ്ടുചുവന്നതും ആത്മമിത്രത്തെപ്പോലെ സഫ്ദറിന്റെ ശരീരത്തെ പൊതിയുന്നതുമായ പതാകപോലെ അത് ഒഴുകി. വേദന വ്യാപിച്ചു. അഗ്നിയില്‍ പരീക്ഷിക്കപ്പെടുന്ന സ്വര്‍ണംപോലെ അത് ചൈതന്യത്തെ വിശുദ്ധമാക്കുന്നു. ഒറ്റ സത്യം മാത്രം സഖാവേ, താങ്കളുടെ പേരും താങ്കളുടെ പ്രവര്‍ത്തനങ്ങളും താങ്കളുടെ പ്രതിബദ്ധതകളും ഒരിക്കലും വിസ്മരിക്കപ്പെടുകില്ല. താങ്കളുടെ ധൈര്യം ഈ കൈകള്‍ക്ക് ശക്തിപകരുന്നു. താങ്കളുടെ സ്നേഹം ഞങ്ങളെ പൊതിയുന്നു. ഇന്നും ഭാവിയിലും”

ഹൃദയത്തെ ദ്രവിപ്പിക്കുന്ന രചനയാണിത്. വിത്തു കിളിര്‍ക്കുന്നു. അന്തരീക്ഷത്തിലേക്ക് അത് ഉയരുന്നു. വിടരുന്ന അതിന്റെ ശാഖകള്‍ സൂര്യപ്രകാശത്തിന്റെ ചൂടുതേടുന്നു. കാലമാകുമ്പോള്‍ അതില്‍ കനികള്‍ ഉണ്ടാകുന്നു. മഞ്ഞുകാലത്ത് ഉണങ്ങിപ്പോകുന്നതിനുമുന്‍പ് ജീവനുള്ള വിത്തുകള്‍ അത് നല്‍കുന്നു. അത് നല്‍കിയതിനുശേഷമേ മരം തകരുന്നുള്ളു. വസന്തകാലം വരുമ്പോള്‍ വിത്തുകള്‍ ചൈതന്യം കൊണ്ടു തുടിക്കുന്നു. ഈ നവീകരണത്തിന്റെ ചാക്രിക ഗതിയാണ് ജീവന്റെ വാഗ്ദാനം നിര്‍വഹിക്കുന്നത്. ക്വമറിന്റെ നിരീക്ഷണമാണിത്. പക്ഷേ, സഫ്ദറെന്ന വിത്തുകിളിര്‍ത്ത് ഒന്ന് ഉയര്‍ന്നതേയുള്ളു. അതിനെ സംഹരിച്ചുകളഞ്ഞു പ്രതിയോഗികള്‍. തലയില്‍ ഏറ്റ അടികളുടെ ഫലമായി തലയോടു പൊട്ടി മസ്തിഷ്കം തകര്‍ന്നാണ് അദ്ദേഹം മരിച്ചത്.

ഇന്ത്യയുടെ വിഭജനത്തെ തുടര്‍ന്നുണ്ടായ ഭീകരാന്തരീക്ഷത്തിലാണ് സഫ്ദര്‍ വളര്‍ന്നുവന്നത്. പില്‍ക്കാലത്തു സുന്ദരനായിത്തിര്‍ന്ന സഫ്ദര്‍ കുഞ്ഞുന്നാളില്‍ തികഞ്ഞ വൈരൂപ്യത്തിന് ആസ്പദമായിരുന്നു. പക്ഷേ കാണാന്‍ കൊള്ളാത്ത ആ താറാവുകുഞ്ഞ് കാലം ചെന്നപ്പോള്‍ അരയന്നമായി മാറിയെന്നാണ് അമ്മയുടെ പ്രസ്താവം. അതിന് അവലംബം അമ്മയുടെ സ്നേഹമാണെന്ന് തെറ്റിദ്ധരിക്കരുത്. പുസ്തകത്തില്‍ ചേര്‍ത്ത പടങ്ങള്‍ സഫ്ദറിന്റെ സൌന്ദര്യം വ്യക്തമാക്കിത്തരും. യുവാവായിരിക്കെ അദ്ദേഹം കാണിച്ച ഹൃദയദാര്‍ഢ്യം ശിശുവായിരിക്കുമ്പോഴും ഉണ്ടായിരുന്നു.

സഫ്ദറിന് രണ്ടുവയസ്സുമാത്രം പ്രായമുള്ള കാലം. ആ ശിശു ചുവരില്‍ സ്വന്തം തല ആഞ്ഞാഞ്ഞടിക്കുന്നത് അമ്മ കണ്ടു. അവര്‍ അതുതടഞ്ഞപ്പോള്‍ മകന്‍ മറുപടി പറഞ്ഞു: “ഞാന്‍ എന്റെ തലയ്ക്ക് കടുപ്പം വരുത്തുകയാണ്: കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ സഫ്ദര്‍ എന്തു തീരുമാനിച്ചാലും അതില്‍ നിന്നവനെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ലായിരുന്നു.

ജെയില്‍ മന്ദിറിന്റെ വളപ്പിലുണ്ടായിരുന്ന ഒരു ചങ്ങാതിയുടെ വീട്ടില്‍നിന്നാണ് സഫ്ദറിന്റെ കൂടുംബം പാല് വാങ്ങിച്ചിരുന്നത്. അതു വാങ്ങിക്കൊണ്ടു വരേണ്ടത് സഫ്ദറിന്റെ ജോലിയും. ഒരു ദിവസം സായാഹ്നത്തില്‍ കുട്ടി പാലു വാങ്ങാന്‍ പോയപ്പോള്‍ സ്റ്റേഡിയത്തില്‍ ഹോക്കി കളി നടക്കുന്നത് അവന്‍ കണ്ടു. ബാല്യകാല കൌതുകത്താല്‍ സഫ്ദര്‍ ഗ്രില്ലില്‍ കയറിപ്പിടിച്ചുനിന്ന് സ്റ്റേഡിയത്തിലേക്ക് നോക്കി. ലാല്‍ ബഹദൂര്‍ശാസ്ത്രി പ്രധാനപ്പെട്ട അതിഥിയായിരിന്നതുകൊണ്ട് സുരക്ഷിതത്വത്തിന്റെ ഏര്‍പ്പാടുകള്‍ കര്‍ക്കശങ്ങളായിരുന്നു. പൊലീസ് സഫ്ദറിനെ ശകാരിച്ച് ഗ്രില്ലില്‍നിന്ന് ഇറക്കിക്കൊണ്ടുപോകുന്നതു കണ്ട ലാല്‍ബഹദുര്‍ ‘ആ കൊച്ചുകുട്ടിയെ നിങ്ങളെന്തിനാണ് ശകാരിക്കുന്നത്. അവനെ അകത്തേക്കു കൊണ്ടുവരൂ. അവന്‍ എന്നോടൊപ്പമിരുന്ന് കളി കാണട്ടെ’ എന്ന് പോലീസുകാരോടു പറഞ്ഞു. വി.ഐ.പികളുടെ അടുത്തിരുന്നു കളികണ്ട സഫ്ദറിനോട് ലാല്‍ബഹദൂര്‍ ശാസ്ത്രി പലതും ചോദിച്ചു. അവന്‍ കുടുംബകാര്യങ്ങളൊക്കെ അദ്ദേഹത്തോടു പറയുകയും ചെയ്തു.

സഫ്ദറിന്റെ സ്വഭാവവൈശിഷ്ട്യം കാണിക്കുന്ന പല സംഭവങ്ങളും ക്വമര്‍ എടുത്തുകാണിക്കുന്നുണ്ട്. തികഞ്ഞ നിഷ്പക്ഷതയാണ് അത്തരം വര്‍ണനങ്ങളുടെ മുദ്ര. അമ്മയുടെ സ്നേഹം ഒരിടത്തും കടന്നുവന്നു സത്യത്തിന്റെ മുഖം മൂടുന്നില്ല. സഫ്ദര്‍ ഒരു ദിവസം ബസ് കാത്ത് നില്‍ക്കുകയായിരുന്നു. അപ്പോള്‍ പ്രായംകൂടിയ ഒരാള്‍ ആ യുവാവിന്റെ അടുത്തെത്തി. ഒരു സ്ഥലത്തു ചെല്ലാനുള്ള മാര്‍ഗമേതെന്നു ചോദിച്ചു. വന്നയാളിന് അതെല്ലാം പറഞ്ഞുകൊടുത്താലും പ്രയാസം ഉണ്ടായേക്കുമെന്നു കരുതി സഫ്ദര്‍ അദ്ദേഹത്തോടൊരുമിച്ച് ബസ്സില്‍ പോയി സ്ഥലം കാണിച്ചു കൊടുത്തു. താന്‍ ഇംഗ്ലീഷ് എംഎ പരീക്ഷ ജയിച്ച ആളാണെന്നും ജോലിക്കു വേണ്ട അന്വേഷണങ്ങളിന്‍ എര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ചോദ്യത്തിന് ഉത്തരമായി സഫ്ദര്‍ പറഞ്ഞു. ഗര്‍ഹ്‌വാളിലെ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്നു അദ്ദേഹം. തനിക്ക് ഉപകാരംചെയ്ത സഫ്ദറിനെ വൈസ്ചാന്‍സലര്‍ ഇംഗീഷ് അധ്യാപകനായി നിയമിച്ചു. എത്ര വേഗത്തിലാണ് അദ്ദേഹം ഗുരുനാഥനെന്ന നിലയില്‍ യശസ്സാര്‍ജ്ജിച്ചത്! പക്ഷേ, സഫ്ദറിന്റെ ലക്ഷ്യം ഉദ്ബോധനത്തെയും അതിശയിക്കുന്നതായിരുന്നു. കലാകാരനായിരുന്ന അദ്ദേഹം അധ്യാപകന്റെ ജോലി അവസാനിപ്പിച്ച് നാടകാഭിനയത്തില്‍ മുഴുകി. ചിത്രം വരയ്ക്കല്‍, കളിമണ്ണുകൊണ്ട് ശില്‍പങ്ങള്‍ നിര്‍മ്മിക്കല്‍, സംഗീതം ഇവയിലായിരുന്നു സഫ്ദറിന് കുട്ടിക്കാലത്ത് കൌതുകം. ക്രമേണ അദ്ദേഹം ഓരോന്നായി ഉപേക്ഷിച്ച് ഇംഗ്ലീഷ് സാഹിത്യം അഭ്യസിപ്പിക്കലില്‍ ചെന്നുചേര്‍ന്നു. അതും നാടകവേദിക്കു വേണ്ടി അദ്ദേഹം വേണ്ടെന്നുവച്ചു. നാടകത്തിലും അതിന്റെ സാഹിത്യത്തിലും അഭിരമിക്കാന്‍ തുടങ്ങി സഫ്ദര്‍. തെരുവുനാടകവേദിയാണ് തൊഴിലാളിവര്‍ഗത്തെ ഉന്നമിപ്പിക്കാനും ഉദ്ബോധിപ്പിക്കാനുമുള്ള ഒരേയൊരു മാര്‍ഗമെന്നു കണ്ട് അതിനുവേണ്ടി പരിശ്രമിക്കുകയായി അദ്ദേഹം. ആ യത്നം വിജയം വരിക്കുന്നുവെന്ന് ഗ്രഹിച്ചതുകൊണ്ടാണല്ലോ ശത്രുക്കള്‍ അദ്ദേഹത്തിന്റെ മസ്തിഷ്കം തകര്‍ത്തത്. ഇരുമ്പുകമ്പികളുമായി അവരെത്തിയപ്പോള്‍ സഫ്ദറിന് ഓടിരക്ഷപ്പെടാമായിരുന്നു. എന്നാല്‍ അതുചെയ്തില്ല അദ്ദേഹം. ചങ്ങാതികള്‍ക്കു മരണം സംഭവിക്കാതിരിക്കാന്‍ വേണ്ടി അദ്ദേഹം പ്രതിയോഗികളോട് അവസാനത്തെ നിമിഷം വരെ മല്ലിട്ടുകൊണ്ടിരുന്നു.

തുറന്ന മനസ്, ഋജുതയാര്‍ന്ന പെരുമാറ്റം, നിഷ്കളങ്കമായ ഹൃദയം ഇവയെല്ലാമാണ് സഫ്ദറിന് ബഹുജനസമ്മതി നേടിക്കൊടുത്തത്. അന്യന് വേദനയുണ്ടായാല്‍ അദ്ദേഹവും വേദനിക്കും. അന്യന്റെ ആ വേദനയ്ക്ക് അദ്ദേഹം ഉടനെ പരിഹാരം നല്‍കുകയും ചെയ്യും. “He could not bear to see another’s pain on suffering even if it was a stranger” എന്നാണ് സഫ്ദറിനെ നേരിട്ടറിഞ്ഞ ഒരു സ്ത്രീ പറഞ്ഞത്.

ഇന്ത്യയുടെ വിഭജനത്തെ തുടര്‍ന്നുണ്ടായ ഭീതിദങ്ങളായ കലാപങ്ങളുടെ പശ്ചാത്തലത്തിലാണ് ക്വമര്‍ മകന്റെ ചിത്രം വരയ്ക്കുന്നത്. അത് സത്യസന്ധമായ ചിത്രവുമാണ്. വര്‍ഗീയ ലഹളകളെയും അതിനോടു ബന്ധപ്പെട്ട കൊലപാതകങ്ങളെയും കണ്ടും പേടിച്ചും ക്വമറും കുടുംബവും പാകിസ്ഥാനിലേക്കും അവിടെനിന്ന് ദല്‍ഹിയിലേക്കും ദല്‍ഹിയില്‍ നിന്ന് അലിഗാറിലേക്കും മറ്റും പലായനം ചെയ്തതിന്റെ ചിത്രങ്ങളും ആ പുസ്തകത്തിലുണ്ട്. സഫ്ദര്‍ ഹഷ്മി എന്ന മനുഷ്യസ്നേഹിയുടെ ചിത്രം ഇതില്‍ ഉരുത്തിരിഞ്ഞു വരുന്നതോടൊപ്പം ഒരു കാലയളവിന്റെ സത്യസന്ധമായ ചരിത്രവും ഇതില്‍ പ്രത്യക്ഷമാകുന്നുണ്ട്. രാഷ്ട്രവ്യവഹാരത്തോട് ബന്ധപ്പെട്ട് ഉണ്ടാകാവുന്ന പക്ഷപാതം ക്വമറിനില്ല. ഏതും വസ്തുനിഷ്ഠമായി പ്രതിപാദി ക്കണമെന്നേയുള്ളു അവര്‍ക്ക്. അടിത്തട്ടു കാണാവുന്ന നദിയെപ്പോലെ ഇതിലെ ആഖ്യാനം ഒഴുകുന്നു. അതിലെ ഒരാന്തരപ്രവാഹമെന്നപോലെ അമ്മയുടെ ദുഃഖവും. ആ ദുഃഖം നിയന്ത്രിതമത്രേ. ആഖ്യാനത്തിന്റെ കരകളെക്കവിഞ്ഞ് അത് ഒഴുകിയിരുന്നെങ്കില്‍ ആ ഗ്രന്ഥം ഇത്രകണ്ട് ആകര്‍ഷകമാകുകില്ലായിരുന്നു. “ശാശ്വതമായി നാല് അഗ്നികള്‍ ആരാധനാലയത്തില്‍ എരിഞ്ഞുകൊണ്ടിരിക്കുന്നു. ഞാന്‍ അഞ്ചാമത്തെ അഗ്നി കത്തിക്കാനാണ് വന്നിരിക്കുന്നത്’’ എന്നത് മഹാവചനവും മഹദ്വചനവുമാണ്. അഞ്ചാമത്തെ അഗ്നി കത്തിച്ചിട്ട് അപ്രത്യക്ഷനായി ബ്ഭവിച്ച വ്യക്തിയായിരുന്നു സഫ്ദര്‍ ഹഷ്മി.