close
Sayahna Sayahna
Search

കാമത്തിന്റെ കൊടുങ്കാറ്റ് അടിക്കുന്നു


കാമത്തിന്റെ കൊടുങ്കാറ്റ് അടിക്കുന്നു
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡിസി ബുക്‌സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 72 (ആദ്യ പതിപ്പ്)

വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?

caption
സാഫോ

“കാമം എന്റെ ഇന്ദ്രിയങ്ങളെ പിടിച്ചുകുലുക്കുന്നു; പര്‍വതത്തിലെ ഓക്മരങ്ങളെ കാറ്റ്പിടിച്ചുകുലുക്കുന്നതുപോലെ” കലയുടെ പത്താമത്തെ ദൈവതം[1] എന്ന് പ്ലേറ്റോ വിശേഷിപ്പിച്ച ഗ്രീക്ക് ഭാവാത്മക കവി (കവയിത്രി) സാഫോ (Sappho 610–580BC)പറഞ്ഞതാണിത്. വിവാഹിതയായ സാഫോ ഒരു യുവാവില്‍ രാഗമുള്ളവളായി ബ്ഭവിക്കുകയും അയാളുടെ നിരാകരണത്താല്‍ നിരാശതയില്‍ വീണ് എതോ ഒരു കുന്നിന്റെ മുകളില്‍നിന്നു കടലിലേക്കുചാടി ആത്മഹനനം നടത്തിയെന്നുമാണ്‌ കഥ. സത്യമാകാമിത്, അസത്യവുമാകാം. എന്തായാലും ‘അസ്ഥാനരാഗങ്ങളെല്ലാമിതുവിധം അശ്രുകുടീരം’ ചമയ്ക്കുന്നവയാണ് എന്ന സത്യത്തിലേക്ക് ഈ സംഭവം കൈചൂണ്ടുന്നു. ഇമ്മട്ടില്‍ ബാഷ്പകുടീരങ്ങള്‍ നിര്‍മിച്ച എണ്ണമറ്റ കഥകള്‍ വിശ്വസാഹിത്യത്തിലുമുണ്ട്. സമുദായം അംഗീകരിച്ച വിവാഹം കഴിഞ്ഞ് ദാമ്പത്യജീവിതം നയിച്ചുവന്ന എമ (Emma) ക്രമാനുഗതമായി അധഃപതിച്ച്, വ്യഭിചാരകര്‍മങ്ങളില്‍ മുഴുകി ഗത്യന്തരമില്ലാതെ വിഷംകഴിച്ചു മരിച്ചു. (ഫ്ളോബറിന്റെ Madame Bovary എന്ന നോവല്‍) റ്റേയോര്‍ഡര്‍ ഫൊണ്‍ടാന (Theodor Fontane 1819-1898) എന്ന ജര്‍മന്‍ നോവലിസ്റ്റിന്റെ ‘എഫീ ബ്രൈസ്റ്റ്’ (Effi Briest) എന്ന നോവലിലെ നായിക എഫീ ദാമ്പത്യ ജീവിതത്തിലെ വൈരസ്യത്താല്‍ ഒരുസൈനികോദ്യോഗസ്ഥനോടുവേഴ്ച നേടി ദുരന്തത്തിലെത്തുന്നു. മാന്യനായ ഭര്‍ത്താവുണ്ടായിട്ടും വേറൊരു ത്തനോടു ബന്ധം പുലര്‍ത്തി സമുദായത്തെ വെല്ലു വിളിച്ച അന്ന (ടോള്‍സ്റ്റോയിയുടെ അന്നാകരേനിന എന്ന നോവലിലെ പ്രധാന കഥാപാത്രം) സമുദായത്തിന്റെ അഭിമര്‍ദം സഹിക്കാനാവാതെ തീവണ്ടിയുടെ മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്യുന്നു. ഉദാഹരണങ്ങള്‍ വേറെയും നല്‍കാനുള്ള എന്റെ അഭിവാഞ്ഛയെ നിയന്ത്രിച്ചുകൊണ്ട് എനിക്ക് ആവിഷ്കരിക്കാനുള്ള വിഷയത്തിലേക്കു കടക്കട്ടെ. സാഫോയുടെ അലങ്കാരപ്രയോഗത്തില്‍നിന്നുതന്നെ തുടങ്ങാം. മലയുടെ മുകളില്‍ നില്‍ക്കുന്ന മരം. ചെറിയ കാറ്റ് അടിച്ചാല്‍ അതിന്റെ ഒരിലപോലും അനഞ്ഞുകയില്ല. കാറ്റിന്റെ തീവ്രത കൂടിയാല്‍ ചലനമുണ്ടാകും. അത് കൊടുങ്കാറ്റായാല്‍ മരം വല്ലാതെ ഉലയും. കാറ്റ് കൊടുങ്കാറ്റായാല്‍ അതു കടപുഴകി വീണെന്നും വരും. പരപുരുഷനിലുള്ള ആഗ്രഹത്തിന്റെ വാത്യാഘാതത്താല്‍ തകര്‍ന്നു വീണുപോയ ഒരു സ്‌ത്രീയെ അന്യാദൃശമായി ചിത്രീകരിക്കുന്ന ഒരു നൊര്‍വീജന്‍ മാസ്റ്റര്‍ പീസാണ് ഹെര്‍ബയേര്‍ഗ്‌ വാസ്മോയുടെ (Herbjorg Wassmo) ‘Dina’s Book’ എന്ന നോവല്‍ (ഇംഗ്ലീഷ് തര്‍ജമയുടെ പ്രസാധനം 1996).

caption
ഹെര്‍ബയേര്‍ഗ്‌ വാസ്മോ

സാഫോ വീണ്ടും എന്റെ സഹായത്തിനെത്തുന്നു. ചാരിത്രം മലമുകളില്‍ അനങ്ങാതെനില്‍ക്കുന്ന മഹാവൃക്ഷമാണ്. ചൂടു കൂടുമ്പോള്‍ മറ്റുള്ളവര്‍ക്ക് അതിന്റെ ചുവട്ടില്‍ നില്‍ക്കാം. വര്‍ഷകാലത്തു മഴ പെയ്യുമ്പോള്‍ ആളുകള്‍ക്ക് അതിന്റെ തടിയോടു ചേര്‍ന്നു വര്‍ത്തിക്കാം. വെള്ളം വീണു തല നനഞ്ഞെന്നു വരില്ല. ചാരിത്രരാഹിത്യം കൊടുങ്കാറ്റേറ്റ് ആടിയുലയുന്ന മരമാണ്. പാന്ഥന്മാര്‍ക്ക് – മലകയറിച്ചെല്ലുന്നവര്‍ക്ക്– അത് ആശ്രയസ്ഥാനമല്ല. അവിടെ അതു കണ്ടെത്തുന്നവര്‍ക്കു പേടിയു ണ്ടാകും. ആ ഭയമാണ് ആ നോവലിലെ നായികയായ ഡീനയെ കാണു ന്നവര്‍ക്ക് ഉണ്ടാവുക. ഷെറിഫ് ഹോമിന്റെയും ജര്‍ട്രുഡിന്റെയും മകളാണ് ഡീന. പതിനാറു വയസ്സുണ്ടായിരുന്ന അവളെ വിവാഹം കഴിച്ചത് നാല്‍പ ത്തിയെട്ടു വയസ്സുള്ള യാക്കൊബ്. നരച്ചുതുടങ്ങിയ താടിയുള്ള അയാള്‍ക്ക് ഡീനയുടെ അച്ഛനേക്കാള്‍ പ്രായമുണ്ട്. പക്ഷേ, ഷെറിഫിനോളം (ഡീനയുടെ അച്ഛനോളം) പ്രായം തോന്നുകയില്ല. യാക്കൊബിന്റെ ഒരു കാലില്‍ അഴുകിക്കൊണ്ടിരുന്ന വ്രണമുണ്ടായിരുന്നു. മലയ്ക്കപ്പുറത്തു താമസിച്ചിരുന്ന ഡോക്ടറുടെ അടുത്ത് അയാളെ കൊണ്ടുപോകാന്‍ ഡീന മാത്രമേയുള്ളൂ. വേഗം വളരെക്കൂടിയ കുതിരയെ നിയന്ത്രിക്കാന്‍ അവള്‍ ക്കല്ലാതെ മറ്റാര്‍ക്കും കഴിയുകയുമില്ല. മഞ്ഞുവീണ പരുക്കന്‍ പാതയിലൂടെ അവള്‍കൊച്ചുവണ്ടിഓടിച്ചു. ഡീന അതിവേഗത്തില്‍ അതോടിച്ചതുകൊണ്ട് യാക്കൊബ് ഡോക്ടറുടെ അടുത്തെത്തിയില്ല. മഞ്ഞുവീണു കിടന്ന കുന്നിന്‍പാതയില്‍ വണ്ടി ഏങ്കോണായി തെന്നിപ്പോയി. താഴെ പാറക്കെട്ടു കള്‍, താഴ്ചയേറിയ ജലാശയം. ഡീന മുറിവുകളോടെ രക്ഷപ്പെട്ടെങ്കിലും സംസാരിക്കാനുള്ള കഴിവ് അവള്‍ക്കു നഷ്ടമായിപ്പോയി. ഒരു മാസം കഴിഞ്ഞിട്ടേ യാക്കൊബിന്റെ ചീഞ്ഞളിഞ്ഞ ശരീരം ബന്ധുക്കള്‍ക്കു കിട്ടി യുള്ളൂ. കീഴ്ക്കാംതൂക്കായ കുന്നിലൂടെ നിയിന്തണമില്ലാതെ വണ്ടിയോടിച്ച അവളുടെ സാഹസിക്യമാണ് യാക്കൊബിന്റെ മരണത്തിനുകാരണമായത്, അവള്‍ക്കു വളരെക്കാലത്തേക്കു മൂകത നല്‍കിയതും. അഞ്ച് വയസ്സുള്ളപ്പോള്‍ത്തന്നെ ഈ സാഹസം കാണിച്ചവളാണ് ഡീന. ഷെറിഫ് ഉണ്ടാക്കിയ ഒരു മെക്കാനിസത്തിലെ തിളച്ചമറിയുന്ന ദ്രാവകം അവള്‍ അനവധാനതയോടുകൂടി ലിവര്‍ പിടിച്ചു തിരിച്ച് അമ്മയുടെ ശരീര ത്തില്‍ വീഴ്ത്തി. അവര്‍ പൊള്ളലേറ്റ്, മാംസപേശികളാകെ അസ്ഥിക്കൂടില്‍ നിന്ന് ഇളകിവീണു മരിച്ചു. ഡീന അമ്മയുടെ നിലവിളികളാല്‍ ഉണര്‍ത്ത പ്പെടുന്നവളാണ്. അവ അവളുടെശിരസ്സിനകത്ത് എപ്പോഴുമുണ്ട്. ചിലപ്പോള്‍ ആ നിലവിളികള്‍ അവളുടെ ശരീരം കാര്‍ന്നു തിന്നും. ഒരു കൃഷി സ്ഥലത്തേക്ക് അവള്‍ അച്ഛനാല്‍ ബഹിഷ്കരിക്കപ്പെട്ടു. അമ്മയുടെ മരണം ജനിപ്പിച്ച കുറ്റബോധം അവളെ പിടിവിടാത്ത പിശാചിനെപ്പോലെ പിന്തുടര്‍ന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള ഭര്‍ത്താവിന്റെ മരണം അവളെ കുടുതല്‍ അസ്വസ്ഥയാക്കി. രണ്ട് പ്രേതങ്ങളാണ്‌ അവളെ അനുധാവനം ചെയ്തത്. അമ്മയുടെ ആകസ്മികമരണഞ്ഞോടു ബന്ധപ്പെട്ട പ്രേതവും അച്ഛന്റെ അപകടമരണത്തോടു ബന്ധപ്പെട്ട പ്രേതവും. ആദ്യത്തേത് പശ്ചാത്താപം രണ്ടാമത്തേത് അനിയത ലൈംഗികത്വം. യാക്കൊബിെന്റെ ആദ്യത്തെ ഭാര്യ ഇങ്ഗബൊര്‍ഗില്‍ അയാള്‍ക്കുണ്ടായ മകന്‍ യോഹാനോടും കുതിരലായ ത്തിലെ സൂക്ഷിപ്പുകാരന്‍ റ്റോമാസിനോടും അവള്‍ ലൈംഗികബന്ധം പുലര്‍ത്തി. ഡീനയുടെ കേന്‍ ബെന്‍യെമന്‍ (അവനും ജാരസന്തതിയായിരി ക്കണം) അവളുടെ വ്യഭിചാരം കാണുന്നവനാണ്. മകന്‍ അമ്മയോടു പറയുന്നു: “Johan (യോഹാന്‍) sleeps with you” അപ്പോള്‍ ഡീന ഒരടി പിറകോട്ടുമാറി മകനോട്: “What did you say” She asked hoarsely. മകന്‍: “He sleeps in your bed. He does not likes to be alone either.” ഡീന: “That is nonsense!” മകന്‍: “No. I saw it myself.”

അനിയത മാനസികനിലയാര്‍ന്ന ഡീന എല്ലാവരെയും തന്റെ ശയനീയത്തിലുണ്ടെന്നുസങ്കല്‍പിച്ചു. അവളുടെ ജീവിതത്തിലേക്ക് കുറച്ച് മാസങ്ങള്‍ക്കു മുന്‍പു കടന്നുവന്ന റഷ്യക്കാരന്‍ ലിയോ എറ്റവും അടുത്ത്. റ്റോമസ് അവളുടെ കൈയുടെ അടിയിലൂടെ വന്ന് എല്ലാവരെയും തള്ളിമാറ്റി. ഡീന തുടകള്‍ വിടര്‍ത്തിവച്ചുകിടന്നു. യോഹാന്‍ അവളോടു കൂടുതല്‍ ചേര്‍ന്നുവന്നു. മരിച്ച യാക്കൊബും തണുപ്പോടുകൂടി കിടക്കുന്നു, ആ തണുപ്പേറ്റ് ഡീന വിറച്ചു, ഇങ്ഗബൊര്‍ഗിന്റെ രണ്ടു വളര്‍ത്തു പുത്രന്മാരില്‍ ഒരുവനായ ആന്‍ഡേര്‍സ് പക്ഷിയായി അവളുടെ തലയില്‍ ഇരുന്നു. ഒടുവില്‍ എല്ലാവരും വെറും നിറമായിമാറി. ചുവപ്പാര്‍ന്ന തവിട്ടുനിറം. പിന്നീട് ഇരുമ്പായി, മണ്ണായി. മരിച്ച അമ്മയുടെ ആലിംഗനത്തില്‍ അമര്‍ന്നു പര്യ വസാനത്തില്‍.

ലിയോ എന്ന റഷ്യക്കാരനോട് ഡീന പലപ്പോഴും ലൈംഗികബന്ധം പുലര്‍ത്തിയിട്ടുണ്ട്. ആ ബന്ധത്തിന്റെ വര്‍ണനകളില്‍ അദ്വിതീയം അവസാനത്തേതാണ്. His lips were so firm! His breathing so exciting! His spear so exhaustive! He rode her towards a corner, seductively forcing all notes to a crescendo എന്നത് അതിലെ ചില വാക്യങ്ങള്‍ മാത്രം. ലിയോ ഡീനയെ ഉപേക്ഷിച്ച് റഷ്യയിലേക്ക് തിരിച്ചുപോകുമെന്നായപ്പോള്‍ അവള്‍ അയാളെ നശിപ്പിച്ചു. ദ്രോഹിയെപ്പോലെ ഇനി ലിയോയ്ക്ക് ഓടിപ്പോകേ ണ്ടതില്ല. അയാളുടെ വായില്‍നിന്നുവന്ന ഒരു വര്‍ണരേഖ അവളുടെ കയ്യിലേക്ക് ഒലിച്ചു. അമ്മയുടെ പ്രവൃത്തി കണ്ട മകന്‍ കുന്നില്‍നിന്നു നിലവിളിച്ചു. ആ ശ്ബ്ദം അന്തരീക്ഷത്തില്‍ ഒരു ദ്വാരമുണ്ടാക്കി.

ഡീന ഒരു വലിയ പാത്രത്തില്‍ വെള്ളം തിളപ്പിച്ചു. വാതില്‍ സാക്ഷയിട്ടു. മതപരമായ കര്‍മം ചെയ്യുന്നതുപോലെ അവള്‍ വസ്‌ത്രങ്ങള്‍ മെല്ലെ അഴിച്ചുമാറ്റി. ആവി പറക്കുന്ന ജലത്തിലേക്ക് അവള്‍താണു. നിലവിളി. മരിച്ച അമ്മ വന്ന് അവളുടെ ശരീരഖണ്ഡങ്ങള്‍ സംഭരിച്ചു. കുന്നിന്റെ അരികിലേക്ക് യാക്കൊബിനെ കരുതിക്കൂട്ടി കൊണ്ടുചെന്ന ഡീനയുടെ അന്ത്യം അങ്ങനെയായിരുന്നു.

നോര്‍വെയുടെ വടക്കുഭാഗത്തു ജനിച്ച ആ നോവലിസ്റ്റ് പ്രമുഖയായ സ്കാന്‍ഡിനേവിയന്‍ എഴുത്തുകാരിയാണെന്നും പുലിറ്റ്സര്‍ സമ്മാനത്തിനു സദൃശമായ ഒരു സമ്മാനം അവര്‍ക്കു കിട്ടിയെന്നും അവരുടെ നോവലുകള്‍ മറ്റു യൂറോപ്യന്‍ ഭാഷകളിലേക്കു തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആ നോവലില്‍ നല്‍കിയിട്ടുള്ള കുറിപ്പില്‍നിന്നു നമുക്കു മനസ്സിലാക്കാം. സ്‌ത്രീയുടെയും പുരുഷന്റെയും ശരീരത്തിലൂടെ, അന്തരംഗത്തിലൂടെ, എപ്പോഴും പ്രവഹിച്ചുകൊണ്ടിരിക്കുന്ന ശക്തിവിശേഷമാണു സെക്സ് – ലൈംഗികത്വം. സര്‍‌വസംഗ പരിത്യാഗികളാണെന്നു ഭാവിക്കുന്ന കാഷായവസ്ത്രക്കാര്‍ക്കും അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ല. അത് ആച്ഛാദിതമായും അനാച്ഛാദിതമായും പ്രാദുര്‍ഭാവം കൊള്ളും. അതിനെ നിഷേധിച്ചിട്ടും നമുക്ക് ഒന്നും നേടാനില്ല. എന്നാല്‍ അതിന് അനിയതസ്വഭാവം വന്നാലോ? വന്നാല്‍ എന്തു സംഭവിക്കുമെന്ന് ആ നൊര്‍വീജിയന്‍ നോവലിസ്റ്റ് സ്പഷ്ടമാക്കിത്തരുന്നു. ഡീനയുടെ ലൈംഗികജീവിതം വെറും വ്യാമോ ഹാധിഷ്ഠിതമാണെന്ന്‍ നമ്മള്‍ക്കറിയാമെങ്കിലും അവളതു കാലം എറെ ക്കഴിഞ്ഞേ ഗ്രഹിക്കുന്നുള്ളൂ. അതു വൈകിപ്പോയി. അതുകൊണ്ടു കാമു കന്റെ തലയുടെനേര്‍ക്കു തോക്കു ചൂണ്ടി കാഞ്ചി വലിച്ചിട്ട് അവള്‍ക്ക് തിളച്ച വെള്ളത്തില്‍ മുങ്ങി ആത്മഹനനം നടത്തേണ്ടിവന്നു. അമ്മ എങ്ങനെ മരിച്ചോ അതുപോലെ അവളും മരിച്ചു. സ്നേഹം മരണത്തെ സമാക്രമിച്ചു കീഴ്പ്പെടുത്തും. ഡീനയ്ക്ക് ആരോടും സ്നേഹമില്ല. അതുകൊണ്ടാണ്‌ മരണം അവളെ കീഴടക്കിയത്.

വായിക്കാന്‍ കൈയിലെടുത്താല്‍ തീരുന്നതുവരെ താഴെവയ്ക്കാന്‍ സാധിക്കാത്ത പുസ്തകം എന്ന പ്രസ്താവം പ്ലാറ്റിറ്റ്യൂഡാണെന്ന് എനിക്കറിയാം. എങ്കിലും സംഭവിച്ചത് അതാണെന്ന്‍ പറയട്ടെ. നോര്‍വെയിലെ ഭൂപ്രകൃതി സമ്പൂര്‍ണമായും ഞാനിതില്‍ കണ്ടു. അതിന്റെ ലയാത്മകതയിലുടെ ഞാനും ഒഴുകി. നോവലിസ്റ്റിന്റെ മാന്ത്രിക ശക്തിയുള്ള വാക്കുകള്‍ മരിച്ചവരെ ജീവിപ്പിച്ചു നോവലില്‍ കൊണ്ടുവരുമ്പോള്‍ അനൌചിത്യം എന്നു പറയാന്‍ എനിക്കു തോന്നിയില്ല. ഭീതിദമായ അന്തരീക്ഷത്തില്‍ ഡീനയ്ക്കു ശ്വാസം മുട്ടിയതുപോലെ നോവലിസ്റ്റ് സൃഷ്ടിച്ച സവിശേഷാന്തരീക്ഷത്തില്‍ എനിക്കും ശ്വാസതടസ്സമുണ്ടായി. കുറെക്കാലത്തേക്കു ഡീന മൂകയായിരു ന്നതുപോലെ ഞാനും കലാവൈഭവം കണ്ടു മൂകനായി ഇരുന്നുപോയി. അവിദഗ്ദ്ധ ഹസ്തങ്ങളിലാണെങ്കില്‍ ഈ നോവല്‍ വെറും മെലോഡ്രാമ യാകുമായിരുന്നു. ഹെര്‍ബയേര്‍ഗ് വാസ്മോ കലയുടെ ഔന്നത്യത്തിലെ ത്തിയ നോവലിസ്റ്റാണ്. ഫാന്‍റസിയിലൂടെ, മാജിക്കല്‍ റിയലിസത്തിലൂടെ, യാഥാതഥ്യത്തിലൂടെ അവര്‍ ഒരു കലാഗോപുരം നിര്‍മിച്ചിരിക്കുന്നു.


  1. ഒന്‍പതു കലകള്‍ക്ക് ഓരോ അധിഷ്ഠാന ദൈവതം (Muse). പത്താമത്തെ ദൈവതം സാഫോ എന്നാണ്‌ പ്ലേറ്റോ പറഞ്ഞത്. ഒന്‍പത് കലകള്‍ epic poetry, history, lyric poetry, music, tragedy, religious music, dance, comedy, astronomy ഇവയത്രേ