close
Sayahna Sayahna
Search

സൂര്യകാന്തിപ്പൂക്കൾ


സൂര്യകാന്തിപ്പൂക്കൾ
EHK Canadayilninnoru.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കാനഡയില്‍ നിന്നൊരു രാജകുമാരി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 63

ഇന്നലെ വൈകുന്നേരം ദില്ലിയില്‍ നിന്ന് ബോംബെയ്ക്കുള്ള തീവണ്ടിയിലായിരുന്നു. ഇന്ന് ബോംബയില്‍ നിന്ന് നാട്ടിലേക്കുള്ള വണ്ടിയില്‍. ബോംബെയില്‍ കഷ്ടിച്ചൊരു പകല്‍ മാത്രം. ചെമ്പൂരില്‍ പോയി പെണ്‍കുട്ടിയെ കണ്ടു. ഇനി മറ്റന്നാള്‍ പുലര്‍ച്ചെ തൃശൂരിലെത്തും. ടാക്‌സി പിടിച്ച് വീട്ടിലെത്തുമ്പോള്‍ ആറുമണിയാകും. അമ്മ രാത്രി ഉറങ്ങിയിട്ടുണ്ടാവില്ല. ഉറങ്ങിയാല്‍ പുലര്‍ച്ചെ ഉണരാന്‍ വൈകുമോ, മകന്‍ വന്നതറിയാതെ പോകുമോ എന്ന ഭയം. അയാള്‍ ആലോചിച്ചു. തന്നെക്കണ്ടാല്‍ എപ്പോഴും പറയാറുള്ള വാചകം തന്നെ വീണ്ടും പറയും.

നീ വല്ലാതെ ചടച്ചിട്ടുണ്ടല്ലോ.

എതിര്‍വശത്തെ സീറ്റില്‍ ഇരിക്കുന്നത് കുറച്ച് പ്രായം ചെന്ന ദമ്പതികളായിരുന്നു. അവര്‍ അയാളെ നോക്കി ചിരിച്ചു. ഭര്‍ത്താവ് ചോദിച്ചു.

എവിടെയാണ് ഇറങ്ങുന്നത്.

തൃശൂരില്‍. അയാള്‍ പറഞ്ഞു. നിങ്ങളോ?

ഞങ്ങള്‍ക്ക് തിരുവനന്തപുരം വരെ പോണം.

അവര്‍ അധികമൊന്നും സംസാരിക്കരുതേ എന്നയാള്‍ പ്രാര്‍ത്ഥിച്ചു. തീവണ്ടിയാത്രകളില്‍ കഴിയുന്നത്ര ഏകാകിയാവാനാണയാള്‍ക്കിഷ്ടം. മനോരാജ്യം കാണാം പഴയകാലത്തെ ഓര്‍മ്മകള്‍ വീണ്ടും പുതുക്കാം. പഴയ വ്രണങ്ങളെ താലോലിക്കാം, വല്ലപ്പോഴും കണ്ടുകിട്ടിയ സന്തോഷത്തിന്റെ നിമിഷങ്ങളെ മുത്തു പോലെ പുറത്തെടുക്കാം. ഇതെല്ലാം യാത്രയിലെ പറ്റു.

അയാള്‍ രാവിലെ കണ്ട പെണ്‍കുട്ടിയെപ്പറ്റി ആലോചിച്ചു. ഫെര്‍ട്ടിലൈസര്‍ കോളനിയിലെ ഇരുനില ക്കെട്ടിടത്തിലൊന്നിലാണ് അവളുടെ ഫ്‌ളാറ്റ്. അമ്മയുടെ കത്തില്‍നിന്നാണ് അവരുടെ വിലാസം കിട്ടിയത്. അമ്മ എഴുതി. നീ നാട്ടിലേയ്ക്കു വരുമ്പോള്‍ ബോംബെ വഴി വന്നാല്‍ മതി. അവിടെ ഒരു പെണ്‍കുട്ടിയുണ്ട്. നീ അവളെ കണ്ടുനോക്ക്. ഇഷ്ടമായെങ്കില്‍ നമുക്ക് ഈ പ്രാവശ്യം തന്നെ അതു നടത്താം. അവളുടെ അച്ഛനും അമ്മയും ഒക്കെ ഞങ്ങളുടെ നല്ല കൂട്ടായിരുന്നു. നീ എന്തായാലും കൂട്ടിയെ കണ്ടു വരണം.

വടിവില്ലാത്ത അക്ഷരത്തില്‍ ഇന്‍ലന്റിന്റെ നാലതിരുകളില്‍ക്കൂടി തലങ്ങനെയും വിലങ്ങനെയും അമ്മയുടെ പരാതികള്‍ നിരന്തരം ഒഴുകിവന്നു. ഓരോ കത്തു കിട്ടുമ്പോഴും അയാള്‍ ചിരിക്കും. കത്ത് ഒരാവര്‍ത്തി കൂടി വായിക്കും പിന്നെ വിചാരിക്കുകയും ചെയ്യും. വരാം അമ്മെ വരാം. കുറച്ചുകൂടി കഴിയട്ടെ. പത്തുകൊല്ലം ജോലിയെടുത്ത ശേഷം, സ്വന്തമായി ഒരു ജീവിതം വേണമെന്നയാള്‍ക്കു തോന്നിത്തുടങ്ങി യിരുന്നു. പക്ഷേ, അതിനിനി എല്ലാം ആദ്യം തുടങ്ങണം. പത്തുകൊല്ലം താന്‍ ഇഷ്ടമില്ലാത്ത ചില ബന്ധുക്കളെ സഹായിച്ച് ജീവിതം നശിപ്പിച്ചു. ആലോചിക്കും തോറും അയാളുടെ മനസ്സ് കലുഷമായി. കടലാസ്സെടുത്ത് അമ്മയ്ക്ക് എഴുതാന്‍ തുടങ്ങുന്നു. നാലഞ്ചു പേജ് ധൃതിയില്‍ എഴുതിയുണ്ടാക്കുന്നു.

അമ്മയുടെ ഏട്ടനും മക്കള്‍ക്കുംവേണ്ടി ഞാന്‍ എന്റെ ജീവിതത്തിന്റെ നല്ല വര്‍ഷങ്ങള്‍ ചെലവിട്ടു. ഇനി എനിയ്ക്ക് സ്വന്തമായി ജീവിക്കണമെങ്കില്‍ ആദ്യം വല്ലതും സമ്പാദിച്ചിട്ടു വേണം..............

കത്ത് പോസ്റ്റ് ചെയ്യാതെ മേശവലിപ്പിലിടുന്നു. നാലഞ്ചുദിവസം നിത്യേന അതെടുത്തു വായിക്കുന്നു.

അരിശം കുറച്ചടങ്ങിയാല്‍ കത്തു കീറി വലിച്ചെറിയുന്നു, പിന്നെ ഒരു ഇന്‍ലന്റ് എടുത്ത് എഴുതുന്നു.

കാര്യമൊക്കെ ശരി തന്നെ. എനിയ്ക്ക് കല്യാണം വേണം. പക്ഷേ,കുറച്ചുകൂടി ഒരുക്കാനുണ്ട്. വല്ല പെണ്‍കുട്ടികളും ഉണ്ടോ അമ്മയുടെ സ്റ്റോക്കില്‍? ഒന്നു രണ്ടു കൊല്ലത്തിനുള്ളില്‍ എല്ലാം ശരിയാക്കാം.അമ്മ വേവലാതിപ്പെടാതിരിക്കൂ.

മനസ്സ് അലഞ്ഞുതിരിഞ്ഞു പോയതയാള്‍ കണ്ടു ഫെര്‍ട്ടിലൈസര്‍ കോളനിയില്‍ രാവിലെ പെണ്ണുകാണാന്‍ പോയത് ഓര്‍ക്കാനാണ് ശ്രമിച്ചത്. അതോടൊപ്പം ആ പെണ്‍കുട്ടിയെപ്പറ്റി സ്വല്പം മനോരാജ്യം കാണാനും. പെണ്‍കുട്ടി സുന്ദരിയായിരുന്നു. ഇരുനിറം. അധികം തടിയില്ല. സാരിയാണ് വേഷം. അവള്‍ തല കുനിച്ച് വാതില്‍ക്കല്‍ നില്ക്കുകയായിരുന്നു.

മോളെ ഇവിടെ വന്നിരിക്ക്.

അവളുടെ അച്ഛന്‍ പറഞ്ഞു.

വേണ്ടച്ഛാ. ഞാന്‍ ഇവിടെ നിന്നോളാം.

നമ്മുടെ ഭാര്‍ഗ്ഗവിച്ചേച്ചീടെ മകനാണ് മോളെ. നിന്നെ കാണാന്‍ വന്നതാണ്.

അവള്‍ പതുക്കെ നടന്നു വന്ന് അയാള്‍ ഇരുന്നിരുന്ന സോഫയുടെ മറ്റേ അറ്റത്ത് വന്നിരുന്നു.

എന്താ കുട്ടീടെ പേര്? അയാള്‍ ചോദിച്ചു.

നിര്‍മ്മല.

പഠിക്കുകയാണോ?

അല്ല ബി. എ. കംപ്ലീറ്റ് ചെയ്തു.

പിന്നെ ഒന്നും ചോദിക്കാനില്ലെന്ന് അയാള്‍ക്കു മനസ്സിലായി. വേണമെങ്കില്‍ പലതും ചോദിക്കാം എന്താവാനാണ് ആഗ്രഹം? ഹോബി? വായനയുണ്ടോ? ഇഷ്ടപ്പെട്ട ഗ്രന്ഥകാരന്‍?പക്ഷെ അതെല്ലാം കൃത്രിമമാവും. ഒരു ചോദ്യാവലി മുമ്പില്‍ വെക്കാന്‍ അയാള്‍ ഇഷ്ടപ്പെട്ടില്ല. അന്യോന്യം ഇഷ്ടമാവേണ്ടത് ഒരു ചോദ്യാവലിയുടെ ഉത്തരങ്ങളുടെ സാദൃശ്യത്തിലല്ല,മറിച്ച് മാനസികമായി അടുക്കാന്‍ പറ്റുമോ എന്ന കാര്യത്തിലാണെന്ന് അയാള്‍ വിശ്വസിച്ചു. ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ അരമണിക്കൂര്‍ അടുത്തടുത്തിരുന്നാല്‍ രണ്ടുപേരും സംസാരിച്ചില്ലെങ്കിലും മാനസികമായ സംവേദനം നടക്കുമെന്ന് അയാള്‍ക്കറിയാം.

ഭാര്‍ഗ്ഗവിയുടെ കത്തുണ്ടായിരുന്നു. നിര്‍മ്മലയുടെ അച്ഛന്‍ പറഞ്ഞു. പക്ഷെ ഞങ്ങള്‍ നിര്‍മ്മലയോട് ഒന്നും പറഞ്ഞിട്ടില്ല.

അയാളുടെ തല നരച്ചിരുന്നു. റിട്ടയര്‍ ചെയ്യേണ്ട വയസ്സായി കാണും.

ദാസനെ ഞാന്‍ കുട്ടിക്കാലത്ത് കണ്ടതാണ് അന്ന് എത്രയായിട്ടുണ്ടാകും പ്രായം?

ആറു വയസ്സ്. നിര്‍മ്മലയുടെ അമ്മ പറഞ്ഞു. ഭാര്‍ഗ്ഗവിച്ചേച്ചിയും കേശുവേട്ടനും ബോംബെ വിടുമ്പോള്‍ ഇവന്‍ ഒന്നാം ക്ലാസ്സ് കഴിഞ്ഞ് നില്ക്കുകയായിരുന്നു. നമ്മുടെ മോള്‍ക്ക് ഒരു വയസ്സായിട്ടില്ല അന്ന് നല്ല കൗതുകമുള്ള കുട്ടിയായിരുന്നു ഇവന്‍. തുടുത്ത കവിളുകളും തിളങ്ങുന്ന കണ്ണുകളുമായി അന്ന് നല്ല നിറവുമുണ്ടായിരുന്നു. കുഞ്ഞി ഷൂസുമിട്ട് അവന്‍ വന്ന് മുട്ടിന്മേല്‍ കയ്യും വെച്ച് കുമ്പിട്ടുനിന്ന് നിര്‍മ്മല കിടന്നു കളിക്കുന്നത് നോക്കി നില്ക്കും കുറെ നേരം.

നിര്‍മ്മല ചിരിച്ചു.

ദാസന് അതൊന്നും ഓര്‍മ്മയില്ല. പോകുന്നതിനു മുമ്പ് നല്ല ഭംഗിയുള്ള ഒരു സ്ത്രീയുടെ വീട്ടില്‍ പോയത് ഓര്‍മ്മയുണ്ട്. നിറയെ പൂക്കളുള്ള ഒരു തോട്ടമുള്ള വീട്ടില്‍. ആ സ്ത്രീ ഇവരായിരുന്നുവോ?

മരത്തിന്റെ ഫ്രെയിമില്‍ ചൂരല്‍മെടഞ്ഞ ഒരു സോഫ ഒരരുകില്‍ എഴുതാനുള്ള മേശ, കസേര. ചുമരില്‍ ഒരു വര്‍ണ്ണ ചിത്ര കലണ്ടര്‍. ഇത്രയും മാത്രം. വളരെ ലളിതമായിരുന്ന മുറി. അയാള്‍ക്ക് അവരുടെ സാമീപ്യം ഇഷ്ടപ്പെട്ടു. മൂന്നുപേരും തനിയ്ക്ക് അന്യരല്ലെന്ന തോന്നല്‍ അയാള്‍ക്ക് സാന്ത്വനമരുളി.

ഊണുകഴിഞ്ഞ് പോകാറാകുമ്പോള്‍ ദാസന്‍ പറഞ്ഞു.

എനിയ്ക്ക് നിര്‍മ്മലയെ ഇഷ്ടമായി, അവള്‍ക്ക് എന്നെ ഇഷ്ടമായോ എന്ന് അമ്മയ്‌ക്കെഴുതിയാല്‍ മതി.

അവരെ ഊഹത്തിനു വിട്ടുകൊടുത്തു ശിക്ഷിക്കുന്നത് ശരിയല്ലെന്നയാള്‍ക്കു തോന്നി.

ഇഷ്ടമാവാതെ എന്താ?

ഭവാനിയമ്മ പറഞ്ഞു.

തന്റെ സാമീപ്യത്തില്‍ നിര്‍മ്മലയും സ്വസ്ഥയായി കണ്ടു. പിന്നെ യാത്രചോദിച്ചപ്പോള്‍ അവളുടെ മുഖത്തു ണ്ടായ പ്രസന്ന ഭാവരസങ്ങളില്‍ നിന്ന് അവള്‍ക്ക് തന്നെ ഇഷ്ടമായെന്നയാള്‍ക്കു മനസ്സിലായി.

ഇപ്പോള്‍ ട്രെയിനില്‍ ഒറ്റയ്ക്കിരിയ്ക്കുമ്പോള്‍ ആ അറിവ് അയാളില്‍ ആഹ്ലാദം പകര്‍ന്നു. നിര്‍മ്മലയ്ക്ക് തന്നെ ഇഷ്ടമായോ എന്നറിഞ്ഞില്ലെങ്കില്‍ തനിയ്‌ക്കൊരിക്കലും ഈ സമാധാനമുണ്ടാവില്ലായിരുന്നു. ഇപ്പോള്‍ ചെമ്പൂരിലെ ഫ്‌ളാറ്റുകളിലൊന്നില്‍ താമസിക്കുന്ന ഇരുനിറമുള്ള മെലിഞ്ഞ പെണ്‍കുട്ടി അയാളുടെ സ്വകാര്യ സ്വത്തായി മാറിയിരുന്നു.

വീട്ടില്‍ ആരൊക്കെയുണ്ട്?

എതിര്‍വശത്തുനിന്നു ചോദ്യം. സ്ത്രീയുടേതാണ്

അമ്മ.......

അയാള്‍ നിര്‍ത്തി.

അച്ഛന്‍?

മരിച്ചു.

ഓ.

നാല്പത്തിയെട്ടാം വയസ്സില്‍. ഹാര്‍ട്ടറ്റാക്കായിരുന്നു.

അയാള്‍ അച്ഛനെപ്പറ്റി ഓര്‍ത്തു. തനിയ്ക്ക് പതിനഞ്ചുവയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിച്ചത് ബോംബെയില്‍ തുടങ്ങിയ ബിസിനസ്സില്‍ കനത്ത നഷ്ടം വന്നപ്പോഴാണ് എല്ലാം വിറ്റ് നാട്ടില്‍ വന്ന് താമസമാക്കാമെന്ന് വെച്ചത്. ഫ്‌ളാറ്റു വിറ്റു, കടങ്ങളെല്ലാം വീട്ടി, ബാക്കി പണംകൊണ്ട് ഒരു ചെറിയ കട തുടങ്ങുകയും ചെയ്തു. അതും വളരെ നഷ്ടത്തില്‍ കലാശിച്ചു. അവസാനത്തെ ഒന്നു രണ്ടു കൊല്ലം വളരെ ബുദ്ധിമുട്ടായിരുന്നു. അച്ഛന്റെ മോശമായ ആരോഗ്യം, പെട്ടെന്നു ദേഷ്യംപിടിക്കുന്ന പ്രകൃതം, കടക്കാരുടെ ശല്യം. അച്ഛന്‍ തന്നോടു തന്നെ യല്ല വേറെ ആരോടെങ്കിലും ബഹളം കൂടിയാല്‍ കൂടി ദാസന്‍ അകത്തെവിടെയെങ്കിലും ഒറ്റയ്ക്കു പോയിരുന്ന് കരയാറുണ്ട്, അച്ഛന്റെ കഷ്ട പ്പാടുകളോര്‍ത്ത്. ബോംബെയില്‍ താന്‍ ചെറിയ കുട്ടിയായിരിക്കുമ്പോള്‍, അച്ഛന്‍ എത്ര സ്‌നേഹസമ്പന്നനും സ്വീകാര്യനുമായിരുന്നെന്നയാള്‍ ആലോചിക്കാറുണ്ട്. ബിസിനസ്സില്‍ തുടരെ യുണ്ടായ നഷ്ടം അച്ഛനെ തളര്‍ത്തിയിരുന്നു, ഒരു വാശിക്കാരനും വെറിയനുമാക്കിയിരുന്നു.

അമ്മ ഒറ്റയ്ക്കാണോ താമസം?

വീണ്ടും എതിര്‍വശത്തിരുന്ന സ്ത്രീ ചോദിച്ചു.

ദാസന്‍ ഒരു നിമിഷം സംശയിച്ചു; പിന്നെ തലയാട്ടി.

ഒറ്റയ്ക്കാണോ? അയാള്‍ക്കതറിയില്ല. അമ്മാവന്റെ മകള്‍ രേണു അവിടെ വന്ന് താമസിക്കാറുണ്ടെന്നയാള്‍ അറിഞ്ഞിരുന്നു. അമ്മ പക്ഷേ ഒരു കത്തിലും അവരെപ്പറ്റി എഴുതിയിരുന്നില്ല. മകന്റെ വിരോധബുദ്ധി അവര്‍ക്കറിയാമായിരുന്നു.

ദാസന്‍ അമ്മാവനെ ഓര്‍ത്തു. അമ്മാവനെ നിരന്തരം പിന്‍തുടര്‍ന്നിരുന്ന ദുര്‍വിധിയെപ്പറ്റിയും അമ്മ പറയാറുണ്ട്.

ചിലരെ ദുര്‍വിധി കുറച്ചു കാലത്തേക്ക് ശല്യപ്പെടുത്തും. ചിലരെ ജീവിതകാലം മുഴുവന്‍. ഏട്ടന്റെ കാര്യം അങ്ങിനെയാണ്. കുട്ടിക്കാലം മുതലേ മൂപ്പരൊരു ഗ്രഹപ്പിഴക്കാരനാണ്. തൊട്ട കാര്യങ്ങളൊന്നും ശരി യായിട്ടില്ല. സാധാരണ കുട്ടികള്‍ അനായാസേന ചെയ്യുന്ന കാര്യങ്ങള്‍ ഏട്ടന്‍ ചെയ്താല്‍ അബദ്ധമായി. കൈയ്യൊടിയുകയോ, തലയ്ക്കു മുറിവേല്‍ക്കുകയോ ചെയ്യും. പരീക്ഷയിലെല്ലാം തോല്ക്കും. കാരണം പഠിച്ചതൊന്നുമല്ല പരീക്ഷക്കു വരുക. വലുതായിട്ടും ഈ ദൗര്‍ഭാഗ്യം ഏട്ടന്റെ ഒപ്പം തന്നെയുണ്ടായിരുന്നു. കല്യാണദിവസം കൂടി എനിക്കോര്‍മ്മ യുണ്ട്, എന്നുമില്ലാത്ത കാറ്റും മഴയും. മരങ്ങളൊക്കെ കട പുഴകി വീണു. ബസ്സുണ്ടായിരുന്നില്ല എന്നിട്ട് കല്യാണ വീട്ടിലേക്ക് മഴ നനഞ്ഞ് പതിനെട്ടു നാഴിക നടന്നിട്ടാണ് പോയത്. അന്ന് മുഹൂര്‍ത്തം തെറ്റിയില്ലെന്നേയുള്ളു വിധി അങ്ങിനെയായാല്‍ എന്താ ഒരാള് ചെയ്യ്യാ? മൂന്നു പ്രാവശ്യം കച്ചവടം നടത്താന്‍ നോക്കി പൊളിഞ്ഞു.

അമ്മാവന് ഒരിക്കലും സ്ഥിരമായ വരുമാനം ഉണ്ടായിരുന്നില്ലെന്ന് ദാസന്‍ ഓര്‍ത്തു. കുട്ടിക്കാലത്ത് അച്ഛന്‍ സഹായിച്ചിരുന്നതായി ഓര്‍മ്മയുണ്ട്. പിന്നെ അച്ഛന്റെയും ശനിദശ തുടങ്ങിയപ്പോള്‍ അവരെല്ലാം, അമ്മാവനും അമ്മായിയും രണ്ടു കുട്ടികളും എങ്ങനെയായിരുന്നു ജീവിച്ചിരുന്നതെന്ന് ദാസന് അറിയില്ലായിരുന്നു. അച്ഛന്‍മരിച്ച് രണ്ടു കൊല്ലത്തിനുള്ളില്‍ താന്‍ ദില്ലിയിലേക്ക് ജോലിയന്വേഷിച്ചു പോകുകയും ചെയ്ത പ്പോഴാണ് തന്റെ കഷ്ടകാലം തുടങ്ങിയത്.

തീവണ്ടി പശ്ചിമഘട്ടങ്ങളിലേയ്ക്ക് പ്രവേശിച്ചുതുടങ്ങി. വണ്ടിയുടെ താളം പതുക്കെയായി. ഇനി മല നിരകളും തുരങ്കങ്ങളും വരും. അയാള്‍ക്ക് നേരിയ ഓര്‍മ്മയുണ്ട്. ഇരുപത്തൊന്നു കൊല്ലം മുമ്പ് ഇതേ വഴി യാത്ര ചെയ്തത്. അന്ന് ആറു വയസ്സുള്ളപ്പോള്‍ അമ്മയുടെയും അച്ഛന്റെയും ഒപ്പം യാത്ര ചെയ്തതാണ്. യാത്രക്കിടയില്‍ തുരങ്കങ്ങള്‍ വന്ന് ബാഹ്യലോകം പെട്ടെന്ന് അപ്രത്യക്ഷമാകുന്നത് അവന്‍ അത്ഭുതം വിടര്‍ന്ന കണ്ണുകളോടെ നോക്കിയിരുന്നു. അങ്ങിനെ ബാഹ്യലോകം പെട്ടെന്ന് ഇരുളാനുള്ള കാരണം വളരെ പിന്നീടാണ് അവനു മനസ്സിലായത്.

ജാലകത്തിന്നരുകില്‍ ആകെ പ്രക്ഷുബ്ധനായിരുന്ന ആറുവയസ്സുകാരനെ അയാള്‍ ഓര്‍ത്തു. സ്വന്തം കുട്ടിക്കാലം ഒരു കണ്ണാടിയിലെന്നപോലെ അയാള്‍ നോക്കിക്കണ്ടു. അവന്‍ പ്രക്ഷുബ്ധനായിരുന്നു, കാരണം അവന്റെ കയ്യില്‍ മുറുകെപ്പിടിച്ച കടലാസു പൊതിയില്‍ സൂര്യകാന്തിപ്പൂവിന്റെ വിത്തുകളായിരുന്നു. അവനത് നാട്ടിലെ തോട്ടത്തില്‍ വെച്ചു പിടിപ്പിക്കണം. വളരെ ഉത്തരവാദിത്വമുള്ള ഒരു ജോലിയായിരുന്നു. അവന്‍ കടലാസു പൊതി മുറുകെപ്പിടിച്ചു.

നാട്ടിലേക്കു പുറപ്പെടുന്നതിനു മുമ്പ് വിട പറയാന്‍ പോയതായിരുന്നു, ഒരു വീട്ടില്‍. അവിടെ സൂര്യകാന്തി പ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നതു കണ്ടപ്പോള്‍ അതിന്റെ വിത്തു വേണമെന്നു ദാസന്‍ പറഞ്ഞു. പൂക്കളുള്ള സാരിയുടുത്ത ഭംഗിയുള്ള ഒരു സ്ത്രീ ആ ചെടിയുടെ വിത്തുകള്‍ എടുത്ത് ഭദ്രമായി പൊതിഞ്ഞ് അവന്റെ കൊച്ചു കയ്യില്‍ കൊടുത്തത് ദാസന് ഓര്‍മ്മയുണ്ട്. അവന്‍ അതു പിന്നെ കൈവിട്ടില്ല. കുളിക്കുമ്പോഴുള്ള കുറച്ചു സമയം മാത്രമേ അതു നിലത്തു വെച്ചുള്ളൂ. ഉറങ്ങുമ്പോള്‍ കൂടി ആ വിത്ത് ഒരു വിലപിടിച്ച വസ്തുവെപ്പോലേ കൈയ്യില്‍ മുറുകെ പിടിച്ചു. പിറ്റേന്ന് തീവണ്ടിയില്‍ യാത്ര തിരിക്കുമ്പോഴും, അവന്റെ കളിപ്പാട്ടങ്ങളേക്കാള്‍ കരുതലോടെ അവന്‍ മുറുകെ പിടിച്ചത് ആ പൊതിയായിരുന്നു.

തീവണ്ടി പര്‍വ്വതനിരകളിലേക്ക് കടന്നു. ഒരു വശത്ത് മലനിരകള്‍, ഒരു വശത്ത് അഗാധമായ കൊല്ലികള്‍. അതിനിടയ്ക്ക് ഇരുട്ടു നിറയ്ക്കുന്ന തുരങ്കങ്ങള്‍. അയാള്‍ വീണ്ടും ആറാം വയസ്സില്‍ അച്ഛനമ്മമാരുടെ ഒപ്പം ചെയ്ത യാത്ര ഓര്‍മ്മിച്ചു. ജനലിനടുത്തിരുന്ന് പുറത്തു കണ്ട മായാലോകത്തില്‍ മുഴുകിയിരിക്കയായിരുന്നു. അവന്‍ ബോംബെയില്‍ നിന്നു പുറപ്പെട്ടപ്പോള്‍ ചൂടായിരുന്നു. മലനിരകളില്‍ എത്തിയപ്പോള്‍ തണുത്ത കാറ്റു വീശാന്‍ തുടങ്ങി അതവന്റെ കണ്ണുകളെ തലോടി. തീവണ്ടിയുടെ പതിഞ്ഞ ശബ്ദം ഒരു താരാട്ടായി വന്ന് അവന്റെ കണ്ണുകളെ അടപ്പിച്ചു. അവന്‍ ഒരു നിമിഷം മയങ്ങിപ്പോയി. ജാഗ്രതയുടെ ചങ്ങലയില്‍ ദുര്‍ബ്ബലമായ ഒരു കണ്ണിയായി ആ ഉറക്കത്തിന്റെ നിമിഷം ഭവിച്ചു. വിത്തുകള്‍ ഉള്ളപൊതി ജാലകത്തിലൂടെ പുറത്തിട്ട കയ്യില്‍ നിന്ന് വഴുതി വീണു.

താന്‍ പെട്ടെന്ന് ഉണര്‍ന്ന് കരയാന്‍ തുടങ്ങിയത് ദാസന്‍ ഓര്‍മ്മിച്ചു. തന്നെ സംബന്ധിച്ചിടത്തോളം എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. മാത്രമല്ല തനിക്കു വിത്തുകളോടുണ്ടായിരുന്ന ഉത്തവാദിത്വം, അതായത് അവയെ നാട്ടിലെ മണ്ണില്‍ വളര്‍ത്തിയെടുക്കാമെന്ന മൗനവാഗ്ദാനം തെറ്റിച്ചിരിക്കുന്നു. കമ്പാര്‍ട്ടുമെന്റിലെ എല്ലാവരും തിങ്ങിക്കൂടി,എന്താണുണ്ടായതെന്നറിയാന്‍. ഒരു പൊതി വിത്തുകള്‍ മാത്രമാണ് പോയതെന്നറിഞ്ഞപ്പോള്‍ ആള്‍ക്കാര്‍ തിരിച്ചുപോയി. പലരും അവനെ ആശ്വസിപ്പിച്ചു. അവന് പക്ഷേ ആശ്വസിക്കാന്‍ കഴിഞ്ഞില്ല. പിന്നെ നാട്ടിലെത്തി കുറെക്കാലം കഴിഞ്ഞിട്ടും നഷ്ടപ്പെട്ട ആ സൂര്യകാന്തി വിത്തുകളുടെ ഓര്‍മ്മ അവന്റെ കണ്ണുകളെ നനച്ചു.

താന്‍ ഏകദേശം ആ സ്ഥലത്തെത്തിയെന്നു ദാസന്‍ മനസ്സിലാക്കി. ഇടതുവശത്ത് കണ്ട ഒരു വെള്ളച്ചാട്ടം അയാള്‍ക്ക് ഓര്‍മ്മയുണ്ട്. അതിനടുത്തു തന്നെയാണ് വിത്തുകള്‍ നഷ്ടപ്പെട്ടത്. അയാള്‍ പുറത്തേക്കു നോക്കി അത്ഭുതം കൊണ്ടും ആഹ്ലാദംകൊണ്ടും അയാള്‍ എഴുന്നേറ്റ് ഓടി കമ്പാര്‍ട്ടുമെന്റിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് ഏന്തിനിന്നു നോക്കി അവിടെ കുന്നിന്റെ ചായ്‌വില്‍ താഴ്‌വരയില്‍ ഒരു വലിയ സൂര്യകാന്തി ത്തോട്ടം ഉണ്ടായിരി ക്കുന്നു. ആയിരക്കണക്കിന് പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. മഞ്ഞയുടെ ഒരു പരവതാനി വിരിച്ചിട്ട പോലെ കാഴ്ച മനോഹരമായിരുന്നു. അയാള്‍ വാതിലിനു പുറത്തേയ്ക്ക് ഏന്തിനോക്കി. കാറ്റടിക്കുമ്പോള്‍ പൂക്കളുടെ പരവതാനിയില്‍ ഓളങ്ങളുണ്ടാക്കുന്നതയാള്‍ കണ്ടു. ആ കാഴ്ച മറയരുതേ എന്നയാള്‍ പ്രാര്‍ത്ഥിച്ചു. പക്ഷേ അടുത്ത നിമിഷത്തില്‍ വണ്ടി ഒരു തുരങ്കത്തിലേക്കു പ്രവേശിക്കുകയും ആ കാഴ്ച അയാളില്‍ നിന്ന് ക്രൂരമായി അപഹരിക്കുകയും ചെയ്തു. പിന്നെ തുരങ്കം കഴിഞ്ഞ് വീണ്ടും നോക്കിയപ്പോള്‍ മലയുടെ ഒരു ഭാഗം മറ്റെ താഴ്‌വരയെ മറച്ചു നിന്നു. അയാള്‍ പോയി സീറ്റില്‍ ഇരുന്നു.

അതേസ്ഥലത്താണ് തന്റെ കയ്യിലുണ്ടായിരുന്ന വിത്തുകള്‍ നഷ്ടപ്പെട്ടതെന്ന് അയാള്‍ക്കുറപ്പാണ്. ഒരു വികൃതിക്കാറ്റ് ആ വിത്തുകളെ പൊതിയില്‍നിന്നഴിച്ച് താഴ്‌വരയില്‍ വിതറി. വെയില്‍ ആ വിത്തുകളെ ഉണക്കിയെടുത്തു. മണ്ണ് ആ വിത്തുകളെ അരുമയോടെ തന്റെ മാറില്‍ മഴക്കാലം വരുന്നത് വരെ സൂക്ഷിച്ചു. മഴ വന്നപ്പോള്‍ അവയെ ഉണര്‍ത്തി അവയുടെ കൊച്ചു കണ്ണുകള്‍ മിഴിപ്പിച്ചു. ചെടികള്‍ വളര്‍ന്ന് പൂവും കായുമായി. വീണ്ടും വേനലില്‍ വിത്തുകള്‍ മണ്ണിന്റെ മാറില്‍ ഒളിക്കപ്പെട്ടു.അടുത്ത വര്‍ഷക്കാലംവരെ. വര്‍ഷം വന്നപ്പോള്‍ ഇതാവര്‍ത്തിച്ചു. ഇരുപത്തൊന്നു വര്‍ഷം മുറ തെറ്റാതെ പ്രകൃതിയുടെ സര്‍ഗ്ഗാത്മകപ്രക്രിയ ആവര്‍ത്തിച്ചു. എല്ലാ വര്‍ഷവും തീവണ്ടിയില്‍ യാത്ര ചെയ്യുന്ന ആയിരങ്ങള്‍ ഈ അത്ഭുതകാഴ്ച കണ്ട് സ്തബ്ധരായി ആഹ്ലാദഭരിതരായി നിന്നിട്ടുണ്ടാകണം. തന്റെ തോട്ടത്തിലായിരുന്നെങ്കില്‍ പൂക്കളുടെ നിഷ്‌കാമ സേവനത്തിന് പരിമിതികളുണ്ടായേനെ.

വെയില്‍ മങ്ങി ക്രമേണ മലനിരകള്‍ അവ്യക്തതയിലേക്ക് മറഞ്ഞു.

നിങ്ങള്‍ എത്രപേരാണ് അമ്മയ്ക്ക്?

മറുവശത്തിരുന്നവര്‍ ചോദിച്ചു.

ഞാന്‍ മാത്രം. ദാസന്‍ പറഞ്ഞു. പിന്നെ ഓര്‍ത്തു, പക്ഷേ താന്‍ രണ്ടുപേരെക്കൂടി തലയിലേറ്റി നടക്കുക യുണ്ടായി.

എതിര്‍വശത്തിരുന്ന യാത്രക്കാരുടെ ചോദ്യങ്ങള്‍ മലക്കു മുകളില്‍ നിന്നു തട്ടിയിട്ട ചെറിയ കല്ലുകള്‍ പോലെയാണ്. അവ ഒന്നൊന്നായി കൂട്ടിമുട്ടി താഴ്‌വരയിലെത്തുമ്പോളേയ്ക്ക് കല്ലുകളുടെ ഒരു വലിയ കൂട്ടം തന്നെയുണ്ടാക്കുന്നു. അവരുടെ ഓരോ ചോദ്യവും തന്റെ മനസ്സിന്റെ താഴ്‌വരയില്‍ ഓര്‍മ്മകളുടെ ഒരു വലിയ ഹിമപാതം തന്നെയുണ്ടാക്കുന്നു.

പതിനേഴാം വയസ്സില്‍ ജോലി തുടങ്ങിയതാണ്. തന്റെ അമ്മയെ നോക്കി പുലര്‍ത്താന്‍ വേണ്ടി. പക്ഷേ അതിന്റെ ഗുണം മുഴുവന്‍ എടുത്തിരുന്നത് അമ്മാവനും, അമ്മായിയും രണ്ടുമക്കളുമായിരുന്നു. അമ്മയ്‌ക്കെന്നു പറഞ്ഞ് അയച്ചിരുന്ന പണം അവസാനം എത്തിയിരുന്നത് അമ്മാവനും മക്കള്‍ക്കുമായിരുന്നു. അതയാള്‍ വളരെ കഴിഞ്ഞിട്ടാണ് മനസ്സിലാക്കിയത്.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പണമില്ലാതെ പല ദിവസങ്ങളിലും കൊണോട്ട് പ്ലേസില്‍ റെസ്റ്റോറണ്ടുകളുടെ മുമ്പില്‍, കയറാന്‍ ധൈര്യമില്ലാതെ കീശയിലുള്ള ചില്ലറ കൈകൊണ്ടു പരതി, നടന്ന ദിവസങ്ങള്‍ അയാള്‍ ഓര്‍ത്തു.

പതിനേഴു വയസ്സില്‍ ജോലിചെയ്യുന്ന ഒരു കുട്ടിയ്ക്ക് ഉച്ചയ്ക്ക് വിശന്നു നടക്കേണ്ടി വരുക എന്ന ഗതികേട് വരുത്തുന്നത് പാപ മാണ്.

അയാള്‍ അമ്മയോട് പിന്നീടൊരിക്കല്‍ കയര്‍ത്തു.

ഒന്നും രണ്ടും ദിവസങ്ങളല്ല. പല ദിവസങ്ങള്‍ ഞാനവിടെ സുഭിക്ഷമായി കഴിഞ്ഞ് ബാക്കിയുള്ള പണം അയച്ചു തരുകയാണെന്നു കരുതിയോ? നൂറ്റമ്പതുറുപ്പിക കിട്ടിയതില്‍നിന്ന് അമ്പതുറുപ്പികയാണ് അയക്കു ന്നത് ബാക്കി നൂറുറുപ്പികകൊണ്ട് ഞാന്‍ എങ്ങിനെയാണ് ആ നഗരത്തില്‍ ജീവിയ്ക്കുന്നതെന്ന് അമ്മയ്ക്കറി യാമോ? സ്‌നേഹിതന്മാര്‍ റെസ്റ്റോറണ്ടുകളിലും സിനിമയ്ക്കും പോകുമ്പോള്‍ ഞാന്‍ കള്ളം പറഞ്ഞൊഴിവാ വുന്നത്, കീറിയ സോക്‌സും അടിതേഞ്ഞ് ഓട്ടയായ ഷൂസും മറ്റുള്ളവരെ കാണിക്കാതെ നടക്കാന്‍ കഷ്ടപ്പെടു ന്നത്,ഇതൊന്നും അമ്മയ്ക്ക് മനസ്സിലാവില്ല.

ശരിയാണുമോനെ, ബാബുവും രേണുവും നിന്നേക്കാള്‍ ചെറിയ കുട്ടികളല്ലെ? അവര്‍ ഏട്ടന്റെ മക്കളല്ലെ? എന്റെ മകനും ഏട്ടന്റെ മക്കളും തമ്മില്‍ എന്താണ് വ്യത്യാസം? രണ്ടും എന്റെ മക്കളെപ്പോലെയല്ലെ? അവരെ വളര്‍ത്തേണ്ടത് നിന്റെയും ചുമതലയല്ലെ? അവര്‍ വിശന്നു കരയുമ്പോഴോ?

അമ്മയുടെ ന്യായം അയാള്‍ക്കു തീരെ തൃപ്തികരമായിതോന്നിയില്ല ഫലമോ? ഓരോ പ്രാവശ്യം നാട്ടില്‍ പോയാലും വൃത്തികെട്ട മനസ്സുമായി തിരിച്ചുവരേണ്ടി വരുന്നു.

എന്നെങ്കിലും നിന്റെ മനസ്സുമാറും. അതുപോലെ നിന്റെ കഷ്ടകാലത്തിനൊരറുതി വരുകയും ചെയ്യും. അമ്മ പറയും. അതിനുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്.

എന്തായാലും ഒന്നാം തീയ്യതിയായാല്‍ വീണ്ടും തനിക്ക് അയക്കാന്‍ പറ്റുന്നതില്‍ കൂടുതല്‍ പണം അമ്മക്ക യയ്ക്കുന്നു. വീണ്ടും വിശന്നു നടക്കേണ്ടി വന്ന ഭക്ഷണവേളകള്‍. മനസ്സില്‍ അമര്‍ഷം ബാക്കിനില്ക്കുന്നു.

തനിയ്ക്ക് സ്വപ്നം കാണാനുള്ള അവകാശംകൂടി നഷ്ടപ്പെട്ടിരിക്കുന്നു. ദാസന്‍ വിചാരിച്ചു തന്റെ ഭാര്യയാവാന്‍ പോകുന്ന പെണ്‍കുട്ടിയെപ്പറ്റി മനോരാജ്യം കാണാനായിരുന്നു വിചാരിച്ചത് കലുഷമായ മനസ്സിന് അതിനുള്ള അവകാശമില്ല.

പകല്‍, റെയില്‍ പാതയ്ക്കിരുവശത്തുമുള്ള വിജനത, ചൂട്, ഒന്നും ആലോചിക്കാതിരിക്കാന്‍ അയാള്‍ ശ്രമിച്ചു. ഓര്‍മ്മകള്‍ ക്ഷണിക്കാത്തിടത്തു കടന്നുചെല്ലുന്ന അതിഥികളെപ്പോലെയാണ്. നാം മുഖം തിരിച്ചിട്ടും കാര്യമില്ല. അവര്‍ അവിടെത്തന്നെയുണ്ടാകും.

അമ്മയുടെ കത്ത്. രേണുവിന്റെ കല്യാണം തീര്‍ച്ചയാക്കിയിരിക്കുന്നു. അടുത്ത മാസം 20—ാം തീയതി. വരന് ബാംഗ്ലൂരിലാണ് ജോലി. തരക്കേടില്ലെന്നു തോന്നുന്നു. ഏട്ടന്റെ കയ്യില്‍ ഒട്ടും പണമില്ല. ഏട്ടന്‍ ആകെ വിഷമിച്ചിരിക്കയാണ്. നീ തന്നെയാണ് ഒരു വഴി. കടമെടുത്തെങ്കിലും ചുരുങ്ങിയത് അയ്യായിരം അയക്കണം. പിന്നെ മാസം കുറേശ്ശെയായി വീട്ടാമല്ലൊ. ഇനി കുറേക്കാലം നീ എനിയ്ക്ക് പണമൊന്നും അയക്കണ്ട.

പണം അയച്ചില്ലെങ്കില്‍ അമ്മ എങ്ങനെ കഴിയും? ദാസന്‍ ആലോചിച്ചു.

അയാള്‍ ഉടനെ മറുപടി അയച്ചു. പറ്റില്ല. പണമുണ്ടാക്കാന്‍ കഴിയില്ല.

അമ്മയുടെ കത്ത് വീണ്ടും.

നിന്റെ കത്തിനെപ്പറ്റി ഞാന്‍ ഏട്ടനോട് പറഞ്ഞിട്ടില്ല. നീ പണമയക്കുമെന്ന പ്രതീക്ഷയിലാണ് മൂപ്പരിരിക്കുന്നത്. എനിയ്ക്കും ആ പ്രതീക്ഷയുണ്ട്. കഴിയുന്നതും വേഗം പണമയക്കു. കല്യാണത്തിനിനി ഒരു മാസം കൂടിയില്ല.

ക്രെഡിറ്റ് സൊസൈറ്റിയില്‍ നിന്ന് അയ്യായിരം ഉറുപ്പിക കടമെടുത്ത് അയച്ചു കൊടുത്തപ്പോള്‍ അയാള്‍ സ്വയം പറഞ്ഞു.

ഞാന്‍ വീണ്ടും തോറ്റിരിക്കുന്നു.

അവസാനത്തെ ഇന്‍സ്റ്റാള്‍മെന്റ് അടച്ച് കടം മുഴുവന്‍ വീട്ടിയത് കഴിഞ്ഞ മാസമാണെന്നയാള്‍ ഓര്‍ത്തു. ഇനി സ്വന്തം കല്യാണത്തിന് വീണ്ടും കടമെടുക്കേണ്ടി വരും.

പ്രതീക്ഷിച്ചപോലെ തന്നെ. അമ്മ രാത്രി ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ടാക്‌സി ഗെയ്റ്റില്‍ നിന്നപ്പോഴേയ്ക്ക് അമ്മ എത്തിയിട്ടുണ്ടാ യിരുന്നു.

നീ തടിച്ചിട്ടൊന്നുമില്ല. കത്തിലൊക്കെ എഴുതിയിരുന്നത് തടിച്ചിട്ടുണ്ട്, കണ്ടാല്‍ മനസ്സിലാവില്ലാ എന്നൊക്കെയാണല്ലോ.

അതൊക്കെ അമ്മയെ സന്തോഷിപ്പിക്കാന്‍ എഴുതിയതല്ലെ?

ആട്ടെ നീ നിര്‍മ്മലയെ കണ്ടുവോ?

കണ്ടു.

ഇഷ്ടപ്പെട്ടുവോ?

ഒരു കറുത്തുമെലിഞ്ഞ പെണ്ണ്! അയാള്‍ പറഞ്ഞു.

അവള്‍ കറുത്തിട്ടൊന്നുമല്ല. നിന്നേക്കാള്‍ നിറമുണ്ട്. തടി, അവള്‍ കല്യാണമൊക്കെ കഴിഞ്ഞാല്‍ തടിച്ചോളും ആട്ടെ നിനക്കിഷ്ടപ്പെട്ടുവോ?

ഇഷ്ടപ്പെട്ടു.

അമ്മയുടെ കണ്ണിലെ തിളക്കം ദാസന്‍ ശ്രദ്ധിച്ചു. ഈ സ്ത്രീയോട് തനിയ്‌ക്കൊരിക്കലും ജയിക്കാന്‍ കഴിയില്ലെന്ന് അയാള്‍ ഓര്‍ത്തു.

കിടപ്പുമുറിയിലേക്കുള്ള വാതില്‍ ചാരിയിട്ടിരിക്കയായിരുന്നു. അതു തുറന്ന് ഒരു സ്ത്രീ പുറത്തു വന്നു. അത് രേണുവാണെന്നു മനസ്സിലായപ്പോള്‍ അയാള്‍ നിശബ്ദനായി.

ദാസേട്ടന്റെ ടാക്‌സിയുടെ ശബ്ദം കേട്ടപ്പോള്‍ ഞാന്‍ ഉണര്‍ന്നു. അവള്‍ തലമുടി കെട്ടിക്കൊണ്ടാണത് പറഞ്ഞത്. അയാള്‍ ചിരിച്ചുവെന്ന് വരുത്തി.

രേണു മൂന്നു മാസമായി ഇവിടെ തന്ന്യാണ്.

എനിയ്ക്ക് കാലിന് അസുഖം ആയേപ്പിന്നെ അവളും കുട്ടികളും വന്നതാ. എന്റെ സഹായത്തിന്. അവളുടെ ഭര്‍ത്താവ് ബാംഗ്ലൂരില്‍ ഒറ്റക്കാണ്.

അമ്മയ്‌ക്കോ? കാലിനോ? എന്താണസുഖം?

അച്ഛന്‍പെങ്ങള് വീണു. കാലിന്റെ എല്ല് പൊട്ടി. പ്ലാസ്റ്ററിലായിരുന്നു. രണ്ടു മാസം. രേണു പറഞ്ഞു. നടക്കാ നൊന്നും പറ്റിയിരുന്നില്ല. കഴിഞ്ഞ മാസാണ് പ്ലാസ്റ്റര്‍ വെട്ടിയത്.

അമ്മയുടെ നടത്തത്തില്‍ അല്പം പിശകുണ്ടെന്ന് അയാള്‍ക്ക് തോന്നിയിരുന്നു. അപ്പോള്‍ അമ്മ ആ കാര്യം തന്നെ അറിയിക്കാതെ കഴിച്ചുകൂട്ടി.

അത്ര അധികമൊന്നുമുണ്ടായിരുന്നില്ല അമ്മ പറഞ്ഞു. എഴുതിയാല്‍ നീ ധൃതി പിടിച്ചുവരും. ഏതായാലും രണ്ടു മാസം കഴിഞ്ഞാല്‍ ലീവില്‍ വരുന്നുണ്ടല്ലൊ. അപ്പോള്‍ അറിഞ്ഞാല്‍ മതീന്നു വെച്ചു.

പുറത്തൊരു കാല്‍പെരുമാറ്റം. അമ്മാവനായിരുന്നു. പറ്റെ വെട്ടിയ മുടിയും, നിറം മങ്ങിയ ഷര്‍ട്ടും മുണ്ടുമായി, അയാള്‍ വാതിലിനു പുറത്തു നിന്നു.

സ്റ്റേഷനില്‍ വരണമെന്നു വിചാരിച്ചതായിരുന്നു. പറ്റീല്ല്യ. ഈ വാതക്കടച്ചില് കാരണം എണീക്കാന്‍ പറ്റിയില്ല്യ.

അമ്മാവന്‍ മുഖത്തു നോക്കാതെയാണ് സംസാരിക്കാറ്. തല അല്പം താഴ്ന്ന് മുഖം കുറച്ച് ഇടത്തോട്ട് ചരിച്ചുവെച്ച്. വര്‍ഷങ്ങളായുള്ള പരാജയങ്ങള്‍ ആ മനുഷ്യന്റെ ആത്മധൈര്യം തീരെ കെടുത്തിയിരുന്നു.

വരാത്തതു നന്നായി, ദാസന്‍ വിചാരിച്ചു. ഒരു പക്ഷെ വേണമെന്നു വെച്ച് വരാതിരുന്നതായിരിക്കും. സ്റ്റേഷനില്‍ വെച്ച് താന്‍ ഒരു സീന്‍ ഉണ്ടാക്കുമെന്ന ഭയമുണ്ടാവും. താന്‍ അമ്മാവനോട് വളരെ വൃത്തികേടായിട്ടാണ് പെരുമാറിയിരുന്നത്. ദാസന്‍ വിചാരിച്ചു. തന്റെ വികാരങ്ങള്‍ അത്രയധികം വ്രണപ്പെട്ടിരി ക്കുന്നു.

അഞ്ചുകൊല്ലം മുമ്പാണ്. നാട്ടില്‍ വന്നപ്പോള്‍ സ്റ്റേഷനില്‍ അമ്മാവനുണ്ടായിരുന്നു. അങ്ങിനെ പതിവില്ലാത്തതാണ്. ടാക്‌സി നിന്നത് അമ്മാവന്റെ ചെറിയ വീട്ടിലായിരുന്നു. ദാസന്‍ ഒരു ചോദ്യഭാവത്തോടെ അമ്മാവനെ നോക്കി.

ഭാര്‍ഗ്ഗവി ഇപ്പൊ ഇവിട്യാണ് താമസം.

ഒറ്റയ്ക്കു താമസിക്കാനുള്ള വിഷമം കാരണം. അമ്മ ഏട്ടന്റെ കൂടെ താമസിക്കുകയാണെന്നാണ് കരുതിയത്. കാര്യങ്ങളുടെ കിടപ്പ് അങ്ങിനെയൊന്നുമല്ലെന്ന് അകത്തു കടന്നപ്പോള്‍ മനസ്സിലായി. അമ്മ സ്വന്തം ഇരുനില കെട്ടിടം ഏട്ടന്റെ രണ്ടുമുറി വീടുമായി കൈമാറ്റം നടത്തിയിരിക്കുന്നു.

നമുക്കെന്തിനാ ഇത്ര വലിയ വീടൊക്കെ? ഏട്ടനാണെങ്കില്‍ ഒരു പെണ്‍കുട്ടിയുണ്ട്. അവളുടെ കല്യാണത്തിന് സമയൊക്കെ ആയിരി ക്കുന്നു. ഈ ചെറിയ വീട്ടില്‍ വെച്ച് കല്യാണമൊക്കെ ശരിയാവുമോ? ആരെങ്കിലും അന്വേഷിച്ചു വരുമ്പോള്‍ തന്നെ വീടു നന്നല്ലെങ്കില്‍ ഒരു തൃപ്തിയാവില്ല. ഏട്ടന്‍ സമ്മതിച്ചതൊന്നുമില്ല. പിന്നെ ഞാന്‍ നിര്‍ബ്ബന്ധിക്ക്യേ.

ദാസന്‍ സ്തബ്ധനായി നിന്നു. അഞ്ചു മുറികളുള്ള ഓടിട്ട ഇരുനിലക്കെട്ടിടം അതിന്റെ പത്തിലൊന്നു വില പോലുമില്ലാത്ത ഒരു കൂരപ്പെരക്കു വേണ്ടി കൈമാറിയിരിക്കുന്നു. അമ്മയുടെ ഏട്ടന്‍ സ്‌നേഹം വളരെയധികം അതിരു കവിഞ്ഞു പോയിരിക്കുന്നു.

നമുക്ക് ഇതിലും വലിയ വീടൊക്കെ ഉണ്ടാക്കാം. നിനക്കതിനുള്ള കഴിവുണ്ട്. രേണു നിന്റെ അനുജത്തി യല്ലെ? അവളുടെ കല്യാണമൊക്കെ നന്നായി നടത്താന്‍ തന്നെയല്ലെ നിനക്കിഷ്ടമുണ്ടാവുക.

പിന്നെ അഞ്ചുകൊല്ലത്തേക്കയാള്‍ നാട്ടിലേക്കു വന്നില്ല. നാലുകൊല്ലം മുമ്പ് രേണുവിന്റെ കല്യാണം കഴി ഞ്ഞു.

രേണു തടിച്ചിട്ടുണ്ടെന്ന് അയാള്‍ കണ്ടു. അഞ്ചുകൊല്ലം മുമ്പ് താന്‍ കാണുമ്പോള്‍ അവള്‍ മെലിഞ്ഞിട്ടാ യിരുന്നു. അഞ്ചു കൊല്ലവും, രണ്ടു പ്രസവവും അവളെ ഒരു വലിയ സ്ത്രീയാക്കി മാറ്റിയിരിക്കുന്നു.

ദാസേട്ടന്‍ ചായ കുടിക്കൂ. അവള്‍ ചായ കൊണ്ടുവന്നു.

ഞാന്‍ പോണു. അമ്മാവന്‍ പറഞ്ഞു.

കുളിമുറി പുറത്തായിരുന്നു. അയാള്‍ കുളി കഴിഞ്ഞ് തിരിച്ചു വന്നപ്പോള്‍ അമ്മ പറഞ്ഞു.

നീ രേണുവിനോട് കുറച്ചു കൂടിയൊക്കെ സ്‌നേഹത്തില് പെരുമാറണം. അവള്‍ക്ക് നിന്നെ എന്തു സ്‌നേഹമാണെന്നറിയ്യ്വോ? എപ്പോഴും നിന്റെ കാര്യം മാത്രമേ പറയാറുള്ളൂ. കുട്ടിക്കാലത്ത് ഒപ്പം കളിച്ചതും എല്ലാം. എന്റെ കാലൊടിഞ്ഞ് കിടന്നപ്പോഴും അവളാണ് എല്ലാം നോക്കിയിരുന്നത്. പിന്നെ ബാബു പഠിക്കാന്‍ നല്ല മിടുക്കനാണ്. എപ്പോഴും ഫസ്റ്റ് ക്ലാസ്സാണ്. അവനെപ്പോഴും പറയും എനിയ്ക്ക് ജോലി കിട്ടിയിട്ടു വേണം ദാസേട്ടനെ സഹായിക്കാന്‍.

കുട്ടിക്കാലത്ത് എത്ര വിഷമങ്ങളുണ്ടായാലും സ്‌നേഹിക്കുവാനും സ്‌നേഹിക്കപ്പെടാനും കുറേക്കൂടി എളുപ്പമായിരുന്നു.

കിടപ്പു മുറിയില്‍ നിലത്തു വിരിച്ചിട്ട കിടക്കയിലാണ് രേണുവിന്റെ കുട്ടികള്‍ കിടന്നിരുന്നത്. മൂത്തവന്‍ എഴുന്നേറ്റിരുന്ന് കണ്ണുകള്‍ തിരുമ്മി. ദാസനെകണ്ടപ്പോള്‍ അവന്‍ എഴുന്നേറ്റ് വന്നു. അയാളിരിക്കുന്ന കസേരയുടെ അടുത്ത് വന്ന് മുഖമുയര്‍ത്തി പറഞ്ഞു.

ഞാന്‍ ഒറങ്ങുമ്പൊ മാമന്‍ വന്നു?

അവന്റെ കണ്ണുകളില്‍ അത്ഭുതമുണ്ടായിരുന്നു. അടുപ്പവും. അപ്പോഴാണ് അയാള്‍ കണ്ടത്. രേണുവിന്റെ മോള്‍ മുട്ടുകുത്തിവരുന്നു. അവള്‍ കസേരയുടെ കാല്‍ പിടിച്ചു നിന്ന് കൈ നീട്ടി,അവളെ എടുക്കാന്‍. അയാള്‍ അവളെ വാരിയെടുത്തു. താഴത്തെ തൊണ്ണില്‍ മുളച്ചുവരുന്ന രണ്ടു കുഞ്ഞിപ്പല്ലുകള്‍ കാട്ടി അവള്‍ അയാളെ നോക്കി ചിരിച്ചു, എന്നിട്ടയാളെ അത്ഭുതപ്പെടുത്തുമാറ് അയാളുടെ കുറ്റിരോമങ്ങള്‍ വളര്‍ന്ന കവിളില്‍ ഉമ്മവെച്ചു.

ജോലിക്കായി ദില്ലിയില്‍ പോയി ആദ്യത്തെ പ്രാവശ്യം ലീവില്‍ വന്നപ്പോഴുണ്ടായ ഒരു സംഭവം ദാസന്‍ ഓര്‍ത്തു. അയാള്‍ ഉമ്മറത്തിരിക്കയായിരുന്നു. അപ്പോഴാണ് രേണു പടി കടന്നു വരുന്നതു കണ്ടത്, ഒറ്റയ്ക്കാണ്. അന്നവള്‍ക്ക് ആറോ ഏഴോ വയസ്സ് പ്രായമുണ്ടാകും. കുറച്ചു വലിയ ഫ്രോക്കാണ് ഇട്ടിരുന്നത്. നഗ്നമായ കാലുകളില്‍ ഒരു കിലോമീറ്റര്‍ ദൂരം നടന്നുവന്ന പൊടി. അവള്‍ നേരെ വന്ന് അയാളിരിക്കുന്ന കസേരയുടെ അടുത്തു വന്നു. തോളില്‍ക്കൂടി കയ്യിട്ട് അയാളുടെ മുഖം കുനിച്ചു പിടിച്ച്, കവിളില്‍ ഒരുമ്മ തന്നു. അതേ പോലെ തിരിച്ചു പോകയും ചെയ്തു. താന്‍ വന്നുവെന്നറിഞ്ഞപ്പോള്‍ അച്ഛനെയും അമ്മയേയും കൂടി കാക്കാതെ അവള്‍ തന്നെ കാണാനും തനിയ്ക്ക് ഒരുമ്മ തരാനും ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു ഒരു കിലോ മീറ്റര്‍ ദൂരം.

കൗതുകമുള്ള രണ്ടു കൊച്ചുമുഖങ്ങള്‍ അയാള്‍ മാറി മാറി നോക്കി. രേണുവിന്റെ കുട്ടിക്കാലത്തെ ഛായ തന്നെയാണ്.

മോളെ ഇങ്ങട്ട് തന്നോളു, എണീറ്റു വന്നപടിയാണ്. ഏട്ടന്റെ മേല്‍ അവള്‍ മൂത്രമൊഴിക്കും.

അടുക്കളയില്‍ നിന്നു വന്ന രേണു പറഞ്ഞു.

സാരമില്ല ദാസന്‍ പറഞ്ഞു. സ്‌നേഹസന്ദേശവുമായി തന്റെ അടുത്തെത്തിയ പഞ്ഞിക്കെട്ടു പോലെ മൃദുവായ ആ കുട്ടിയെ വിട്ടുകൊടുക്കാന്‍ അയാള്‍ തയ്യാറായില്ല. അയാള്‍ അവളെ ചേര്‍ത്തു പിടിച്ചു.

തീവണ്ടിയില്‍ വരുമ്പോള്‍ സഹ്യന്റെ താഴ്‌വരയില്‍ സൂര്യകാന്തിപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നതു കണ്ടതയാള്‍ ഓര്‍ത്തു.