close
Sayahna Sayahna
Search

പതിമൂന്നാം ദിവസം


പതിമൂന്നാം ദിവസം
EHK Novel 04.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 29

Externallinkicon.gif എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

അവള്‍ ഡയറി കൈയ്യിലെടുത്തു. ഇന്നെങ്കിലും എഴുതിയില്ലെങ്കില്‍ നാളെ ചരിത്രം തന്നില്‍ പഴിചാരും. ഇത്രയും വലിയ ഒരു വിടവ് വിശദീകരിക്കാനാവാതെ കിടക്കും. ശരിക്കും പറഞ്ഞാല്‍ രാവിലെ എഴുന്നേറ്റ ഉടനെതൊട്ട് അരമണിക്കൂര്‍ കൂടുമ്പോള്‍ ഡയറിയെഴു­തണമെന്നു തോന്നിയതാണ്. എഴുതാനുള്ള കോപ്പുമുണ്ടായിരുന്നു. ചേച്ചിയുടെ ഒപ്പം പള്ളിയില്‍ പോക്കും വലിയിടത്തച്ചന്റെ ആശീര്‍­വാദങ്ങളും, അതിനുശേഷം പെണ്ണുകാണാന്‍ വരുന്നവര്‍ക്ക് വിരുന്നൊ­രുക്കാനുള്ള ശ്രമങ്ങളും. ചിറ്റപ്പനും ആന്റിയും നേരത്തെത്തന്നെ വന്ന് വീട് കൈയ്യേറി­യിരിക്കുന്നു. എന്തോ മഹത്തായ കാര്യം നടക്കാന്‍ പോകുന്നുവെന്ന പ്രതീതിയാണ്.

കൃത്യം പതിനൊന്നിനുതന്നെ പയ്യന്‍ ഒരു ഡസന്‍ ആള്‍ക്കാ­രുമായി എത്തി. ഒരമ്പാസിഡര്‍ കാറില്‍ ഇത്രയധികം ആള്‍ക്കാരെ കൊള്ളുമെന്നത് അവള്‍ അപ്പോഴാണ് അറിയുന്നത്. ഓരോരു­ത്തരായി ഇറങ്ങുമ്പോള്‍ കാര്‍ ഓരോ ഇഞ്ചായി പൊന്തുന്നത് അവള്‍ ജനലിലൂടെ നോക്കിനിന്നു. എല്ലാവരേയും ഇറക്കിവി­ട്ടശേഷം കാര്‍ കോട്ടുവായിട്ടു മൂരിനിവര്‍ന്നു. വന്ന ആള്‍ക്കൂട്ട­ത്തില്‍നിന്ന് പയ്യനെ കണ്ടുപിടിക്കാന്‍ ശ്രമിക്കയായിരുന്നു നാന്‍സിയും മേരിയും. ആന്റി വന്നു വിളിച്ചപ്പോള്‍ മേരി ഒപ്പം പോയി. നാന്‍സി തനിച്ചായി. തെരച്ചില്‍ രണ്ടു സ്ഥാനാര്‍­ത്ഥികളിലേയ്ക്ക് ഒതുങ്ങി. ഒരുപക്ഷേ ജേഷ്ഠാനുജന്മാ­രായിരിക്കണം. രണ്ടായാലും ആകെപ്പാടെ കൊള്ളാം. പാന്റ്‌സും മുഴുവന്‍ കൈയ്യുള്ള വരയുള്ള ഷര്‍ട്ടുമാണ് വേഷം. നിറം കുറവാണ്. കറുപ്പിനോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നു. അവര്‍ നടന്ന് ഉമ്മറത്തേയ്ക്കു കയറി.

ആന്റിയുടെ ഒപ്പം ചെന്ന മേരി അവരെ സ്വാഗതം ചെയ്തു. രണ്ടുപേരില്‍ മൂത്തവന്‍ മേരിയെ നല്ലവണ്ണം നോക്കുന്നുണ്ടായിരുന്നു. കല്ല്യാണ­പ്പെണ്ണാണെന്നു കരുതിയാ­യിരിക്കണം. മേരിയെ കണ്ടാല്‍ പെറ്റുവെന്നൊന്നും തോന്നില്ല. അനിയന്‍ ഏട്ടനോട് എന്തോ അടക്കം പറഞ്ഞു. നല്ലവണ്ണം നോക്കിക്കോ എന്നായിരിക്കും. ആ നിമിഷത്തിലാണ് നെല്‍സണ്‍ ഓടി ഉമ്മറത്തേയ്ക്കു വന്നതും, ‘അമ്മച്ചീ ന്നെ എടുക്കൂ’ എന്നു പറഞ്ഞതും. പയ്യന്റെ മുഖത്തെ ചിരി ചമ്മിയ ചിരിയായി മാറി. അവന്‍ അനുജനെ രൂക്ഷമായി ഒന്ന് നോക്കി. നിനക്കു ഞാന്‍ വെച്ചിട്ടുണ്ടെടാ എന്ന മട്ടില്‍.

അകത്ത് ജനലിലൂടെ നോക്കി ആസ്വദിക്കുന്ന നാന്‍സിക്ക് ചിരിപൊട്ടി. ചായകുടിച്ചു­കഴിഞ്ഞ ശേഷമാണ് നാന്‍സി ഉമ്മറത്തേയ്ക്കു പോയത്. സിനിമയിലും ടിവി സീരിയലിലും ഉള്ളപോലെ ചായയുടെ ട്രേയുമായി തന്നെ ഉമ്മറത്തേയ്ക്കു തള്ളിവിട്ടാല്‍ അതിന്റെ ഫലം വന്നവരും ഇവിടെയുള്ളവരും അനുഭവിക്കേ­ണ്ടിവരുമെന്ന താക്കീതു നിലവിലുള്ള­തുകൊണ്ടാണ് ആന്റിയും ചിറ്റപ്പനും നിര്‍ബ്ബന്ധിച്ചിട്ടും മേരി അനിയത്തിയെ പറഞ്ഞയക്കാതിരുന്നത്.

‘എന്നാല്‍ പെണ്ണിനെ ഒന്ന് വിളിക്ക്യാ.’ ആരോ പറഞ്ഞു. അത് ചെക്കന്റെ മൂത്ത പെങ്ങളാണെന്ന് പിന്നീടു മനസ്സിലായി. നാന്‍സി ഉമ്മറത്തേയ്ക്കു വന്ന് ഒരു തൂണു ചാരിനിന്നു പയ്യനെ നല്ലവണ്ണം ഒന്നു നോക്കി. നോട്ടത്തിന്റെ ശക്തിയില്‍ പയ്യന്‍ നാണിച്ചു തലതാഴ്ത്തി. ഭസ്മമാവാ­തിരുന്നത് പയ്യന്റെ മുജ്ജന്മ­സുകൃതമെന്നു പറയാം. പിന്നീടങ്ങോട്ട് വിചാരണ­യായിരുന്നു. വാദിഭാഗം വക്കീല്‍ പെങ്ങള്‍ തന്നെ.

‘എന്താ പേര്?’

‘നാന്‍സി. ചിറ്റപ്പന്‍ പറഞ്ഞില്ലേ?’

‘നാന്‍സി എവിട്യാണ് ജോലിയെടുക്കണത്?’ പെങ്ങള്‍ അടിതെറ്റാ­തിരിക്കാന്‍ ശ്രമിച്ചുകൊണ്ട്, പതറാതെ ചോദിച്ചു.

‘എറണാകുളത്ത്.’

‘എന്തു ജോലിയാ?’

‘ടൈപ്‌സെറ്റിങ്.’

‘ടൈപ്പിങ്ങിന്റെ ജോലിയാണല്ലേ? അപ്പോ നിങ്ങടെ ആള്‍ക്കാര് പറഞ്ഞത് കമ്പ്യൂട്ടറിലാ ജോലീന്നാണല്ലോ?’ അങ്ങിനെ പറ്റിക്കാന്‍ നോക്കേണ്ട എന്ന ഭാവത്തില്‍ പെങ്ങള്‍ പറഞ്ഞു.

‘കമ്പ്യൂട്ടറിലാണ് ടൈപ്‌സെറ്റു ചെയ്യുക.’ നാന്‍സി ശാന്തമായി പറഞ്ഞു. ചിരി വരുമെന്നു ഭയന്ന് അവള്‍ ചേച്ചിയുടെ തുറിച്ചുനോക്കുന്ന കണ്ണുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കയായിരുന്നു. ഒരിക്കല്‍ ചിരി പൊട്ടിയാല്‍ പിന്നെ അടക്കാന്‍ കഴിഞ്ഞില്ലെന്നു വരും.

‘ശമ്പളം എന്തു കിട്ടും?’

നാന്‍സി മറുപടി പറയുന്നതിനുമുമ്പ് പയ്യന്‍ പറഞ്ഞു.

‘അത് സാരല്ല്യ ചേച്ചി.’

ശമ്പളമെന്താണെന്നറിയണമെന്ന് അയാള്‍ ചേച്ചിയോട് അവശ്യപ്പെട്ടിട്ടു­ണ്ടായിരുന്നില്ല. തന്റെ ഭാര്യയുടെ ശമ്പളം ചേച്ചി അറിയണ­മെന്നില്ല അയാള്‍ക്ക്. അറിഞ്ഞാല്‍ കുഴപ്പമാണ്.

‘പാട്ടുപാടാനൊക്കെ അറിയ്വോ?’ പെങ്ങള്‍ വീണ്ടും ചോദിച്ചു.

‘ഉം, പീറ്റര്‍ ചേട്ടന്റെ ഒപ്പം പാടാറുണ്ട്.’

‘ആരാണ് പീറ്റര്‍ ചേട്ടന്‍?’ പയ്യന്‍ ആകാംക്ഷയോടെ ചോദിച്ചു. നാന്‍സി ഒരു ചെറുപ്പക്കാരന്റെ ഒപ്പം ദ്വന്ദഗാനവും പാടി പാര്‍ക്കുകളിലും ഫോര്‍ട്ടുകൊച്ചി ബീച്ചിലുമൊക്കെ നടക്കുന്നത് അയാള്‍ മനസ്സില്‍ കണ്ടു.

‘ഞങ്ങടെ ഇടവകപള്ളീല് പാട്ട് പാടണ ആളാണ്.’ ചിറ്റപ്പന്‍ കൂട്ടിച്ചേര്‍ത്തു. ‘വയസ്സായ ഒരു കാരണവര്.’

പയ്യനു സമാധാനമായി. അയാള്‍ അളിയനുമായി എന്തോ സംസാരിക്കയാണ്. അളിയന്‍ എഴുന്നേറ്റ് ചിറ്റപ്പനെ വിളിച്ചു മുറ്റത്തേക്കിറങ്ങി സംസാരിക്കാന്‍ തുടങ്ങി. പെങ്ങള്‍ നാന്‍സിയെ വെറുതെ നോക്കിനിന്നു. ചോദ്യങ്ങള്‍ അവരുടെ കണ്ണുകളിലും മുഖത്തെ പേശികളിലും സംതൃപ്തിയില്ലാതെ ഉടക്കിനിന്നു. അളിയനും ചിറ്റപ്പനും കൂടി സംസാരിച്ച് പടിക്കലെത്തി. നാന്‍സി തിരിച്ച് അകത്തേയ്ക്കുതന്നെ നടന്നു.

അരമണിക്കൂറിനുള്ളില്‍ അവര്‍ പോയപ്പോള്‍ എല്ലാവരും ചിറ്റപ്പന്റെ അടുത്തു ചെന്നു.

‘ചെക്കന് പെണ്ണിനെ ഇഷ്ടായിരിക്കുന്നു.’ അയാള്‍ പറഞ്ഞു. ‘അല്ലെങ്കില്‍ എന്റെ മോക്ക് എന്താണൊരു കുറവ്?’

‘അവര് മറ്റെ കാര്യൊക്കെ എന്താ പറഞ്ഞത്?’ ആന്റി അക്ഷമയോടെ ചോദിച്ചു.

‘മൂന്നുലക്ഷോം നാല്‍പ്പതു പവനും. അപ്പോ ഞാന്‍ പറഞ്ഞു അവള്‌ടെ ചേച്ചിക്ക് കൊടുത്തത് രണ്ടുലക്ഷോം ഇരുപതു പവനുമാണ്. തറവാട് നാന്‍സിക്കാണ് കിട്ടുക. അതുകൊണ്ട് ഒരു ലക്ഷോം ഇരുപതു പവനും തരാമെന്നു പറഞ്ഞു. ആലോചിക്കട്ടേന്ന് പറഞ്ഞിരിക്ക്യാ.’

‘എന്താത്ര ആലോചിക്കാന്ള്ളത്?’ അമ്മായി ചോദിച്ചു.

‘അവന്റെ കടേടെ അടുത്ത്ള്ള കട വില്ക്കാനി­ട്ടിരിക്ക്യാത്രെ. അതു വാങ്ങണംന്ന്ണ്ട്. ഇപ്പഴ്ള്ള കട അവനും അനിയനുംകൂടിള്ളതാ. അതിനാണ് പണം.’

‘നമ്മടെ അപ്പന്‍ അദ്ധ്വാനിച്ചുള്ള കാശോണ്ട് അയാക്ക് കടയെടുക്കണംന്ന്, അല്ലേ? അയാക്ക് അപ്പനൊന്നും ഇല്ലേ?’ നാന്‍സി ചോദിച്ചു.

‘നീ മിണ്ടാതിരിയെടി.’ മേരി ശാസിച്ചു.

‘ആട്ടെ നിനക്കയാളെ ഇഷ്ടപ്പെട്ടോടീ?’ ആന്റി ചോദിച്ചു.

‘കൊള്ളാം.’ നാന്‍സി പറഞ്ഞു. ‘എനിക്കറിയേണ്ടത് നമ്മടെ അപ്പന്‍ കൊടുക്ക­ണതല്ലാതെ അയാള്‌ടെ കയ്യില് മറ്റ് കോപ്പെന്തുണ്ട്ന്നാ. നമ്മടെ പണം മാത്രം എടുത്ത് കളിക്ക്യാണെങ്കില് ശരിയാവത്തില്ല.’

ഡയറി മടക്കിവച്ചുകൊണ്ട് നാന്‍സി ചിരിച്ചു. അയാളുടെ കയ്യിലെ കോപ്പ് അറിയണ­മെങ്കില്‍ കല്യാണരാ­ത്രിതന്നെ വേണ്ടിവരും. വലിയ പ്രതീക്ഷകളൊന്നും ഇല്ലാതിരി­ക്കുന്നതാവും നല്ലത്.

അനിയത്തിയെ ഉപദേശിച്ച് തളര്‍ന്ന് മേരി ഉറക്കമായിരുന്നു.