close
Sayahna Sayahna
Search

സ്വപ്നപാചകം


രഞ്ജിത് കണ്ണൻകാട്ടിൽ

കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
Kintsugi-01.png
ഗ്രന്ഥകർത്താവ് രഞ്ജിത് കണ്ണൻകാട്ടിൽ
മൂലകൃതി കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2016
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 80
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

പീടികയെക്കുറിച്ച്.

പാർട്ടി മീറ്റിംഗുകളിലെ
കട്ടൻചായയുടെയും പരിപ്പുവടയുടെയും
പറ്റുകേന്ദ്രമായിരുന്നു
കോളനിപ്പടി പടിഞ്ഞാറേതിരിവിലെ
ഹരിയേട്ടന്റെ ‘ലക്ഷ്മി ടീസ്റ്റാൾ’.

ഇന്ന് അതൊരു ആർക്കേഡാണ്.
പേര് ‘ഡ്രീംസ്’.
കട്ടൻചായയ്ക്കു പകരം സ്വപ്നങ്ങളും
പരിപ്പുവടയ്ക്കുപകരം പ്രതീക്ഷകളുമാണ്
അവിടെയിപ്പോൾ കച്ചവടം.
മിനുറ്റിനു മുന്നൂറു രൂപാ കൊടുത്താൽ
ഏതുസ്വപ്നവും കാണാമത്രേ.

സ്വപ്നം പാകം ചെയ്യേണ്ട വിധം.

സന്തോഷത്തിനും സങ്കടത്തിനും
കാമത്തിനും കവിതയ്ക്കുമെല്ലാം
ഓരോ പ്രോഗ്രാംകോഡുണ്ട്.
ഒരുതവി ഓട്സിൽ കോഡു കുഴച്ചുണ്ണുക.
സ്വപ്നഗോളമെന്നുപേരിട്ട ചില്ലുകൂട്ടിലിരിയ്ക്കുക.
ബാഹ്യ ചിന്തകൾ
ചില്ലുമതിലിൽ തട്ടി തെറിച്ചു പോവുകയോ
മുറിഞ്ഞുചാവുകയോ ചെയ്യും.
കാശു കൊടുത്ത് ഭ്രാന്തനാവുക തന്നെ.

കണക്കും കൺക്ലൂഷനും.

മാസാന്ത്യരജിസ്റ്ററിൽ
986 വിദ്യാർത്ഥികൾ 394 എഞ്ചിനീയേഴ്സ്
472 ഡോക്ടേഴ്സ് 13 കൂലിപ്പണിക്കാർ
എന്ന് തിട്ടപ്പെടുത്തിയിരുന്നു.
അക്കൗണ്ട്സ് നോക്കാൻ വന്ന
ചാർട്ടേഡ് അക്കൗണ്ടന്റ് പയ്യൻ പറഞ്ഞു,
‘സ്റ്റുഡന്റ്സും ടെക്കീസും മെഡിക്കോസും ഇപ്പ
കമ്മ്യൂണിസ്റ്റാവണുണ്ടല്ല ഗഡ്യേ’.

സ്വപ്നം കാണുന്നവർ കമ്മ്യൂണിസ്റ്റുകാരാണെന്നോ
കമ്മ്യൂണിസ്റ്റുകാർ സ്വപ്നം കാണുന്നവരാണെന്നോ
ഉള്ള ഒരു പൊതുധാരണ
എങ്ങിനെയോ ശക്തിപ്പെടുന്നുണ്ട്.