close
Sayahna Sayahna
Search

Difference between revisions of "ഭൂമിയിലെ യാത്രക്കാരന്‍"


(Created page with "__NOTITLE____NOTOC__← കെ.ബി.പ്രസന്നകുമാർ {{SFN/Sanchi}}{{SFN/SanchiBox}} ==ഭൂ...")
(No difference)

Revision as of 12:50, 2 March 2015

കെ.ബി.പ്രസന്നകുമാർ

സാഞ്ചി
Sanchi-01.jpg
ഗ്രന്ഥകർത്താവ് കെ.ബി.പ്രസന്നകുമാർ
മൂലകൃതി സാഞ്ചി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കറന്റ് ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഭൂമിയിലെ യാത്രക്കാരന്‍

നാലുവേദങ്ങളാറുശാസ്ത്രങ്ങളറു-
പത്തിനാലുകലകളും ചേര്‍ന്ന്
രാഗമായ് താളമായ്
നാദം മുഴങ്ങുന്നു.
പാട്ടിന്നരങ്ങുകളെല്ലാം
തിരുമാന്ധാംകുന്നിന്റെ
സോപാനം.
രാഗങ്ങളെല്ലാം
അരയാലിന്‍ചില്ലയല്‍
ചെറുകാറ്റായ് വന്നിതാ
ശ്രീലകവഴികളില്‍
പ്രദക്ഷിണം വയ്ക്കുന്നു.
താളങ്ങളെല്ലാം ദേവിതന്‍
തൃപ്പാദച്ചിലമ്പൊലി.
ഒരു പ്രഭാതത്തിന്‍
കുളിരൊത്ത്
സ്നിഗ്ദ്ധമാം
സ്വപ്നവഴികളിലൂടൊരാള്‍
ഒന്നാം കാലത്തിലാഗമിക്കുന്നു.
സ്മരസദാമാനസം
ബാലഗോപാലമെന്നാത്മഗീതികള്‍
ബിലഹരിയില്‍ മുഴങ്ങുന്നു.
ഗായകന്‍
പ്രാഭാതത്തിലൂടെ
നടക്കുന്നു.
ഭൂപാളരാഗപ്രഭാതങ്ങള്‍
വിരിയുന്നു.
ഗായകന്‍
മദ്ധ്യാഹ്നത്തിലൂടെ
നടക്കുന്നു.
മധ്യമാവതിയിപ്പോള്‍
നാവില്‍ ജ്വിലിക്കുന്നു.
ഗായകന്‍
അസ്തമനത്തിലേക്ക്
നോക്കുന്നു.
കാവേരി കാമ്പോജി
തോടിരാഗങ്ങളില്‍
സന്ധ്യയമരുന്നു.
പാതിരാത്രിയിലൂടൊരാള്‍
ഗ്രാമത്തിലൂടെ നടക്കുന്നു.
ആഭോരിരാഗത്തില്‍
രാത്രി ധ്വനിക്കുന്നു.
പെട്ടെന്നിതാ
സ്വപ്നവഴികളില്‍
നിന്നൊരാള്‍
ഭൂമിതന്‍ കത്തും
പഥങ്ങളിലടര്‍ന്നു വീഴുന്നു
കരയുന്ന മിഴികളും
നിലവിളിക്കാറ്റും
കാലതാളങ്ങള്‍
മുറിച്ചിതാ
ഭൂമിയെ മൂടുന്നു.
എരിയും പൂരങ്ങളും
ദുരിതങ്ങള്‍
മുടിയഴിച്ചാടുന്ന
ഗ്രാമാന്തരങ്ങളും
ജീവിതസംഗീതമസ്തമിച്ച-
തിജീവനത്തിന്റെ‍
മരണവേഗങ്ങളും.
ശിഥിലകാലത്തിൽ
മുഴങ്ങുന്നൊരവതാള-
ഘോഷങ്ങള്‍
പിടയുന്ന രാഗങ്ങള്‍
കനലുപെയ്യുന്നൊരാകാശം
മഴയെ മറക്കുന്ന മണ്ണ്
ജലമസ്തമിച്ചതിനിദ്ര-
യിലമരുന്ന പുഴകള്‍.
കാഴ്ചകള്‍ കണ്ണ് മൂടുന്നു.
ഇതു സന്ധ്യയോ രാത്രിയോ
ഉദയമോ വെളിച്ചമോ
യാത്രികനിപ്പോള്‍
പഥങ്ങളേറിക്കുഴഞ്ഞൊ-
രുവണ്ണമുമ്മറപ്പടിയെത്തി
വിശ്രമിക്കുന്നു.
കര്‍മ്മബന്ധങ്ങളില്‍
രക്തബന്ധങ്ങളില്‍
ഉമ്മവച്ചുണരുന്നു.
സസ്മിതം ശാന്തനായ്
ഭൂമിയെ നോക്കുന്നു.
മാതൃഭാവങ്ങളില്‍
മനസ്സു ചായ്ക്കുന്നു
നിദ്രയിലമരുന്നു.
ഒരു ചെറുകാറ്റിലിപ്പോള്‍
സ്വപ്നാര്‍ദ്രമേതോ
ശ്രുതി ധ്വനിക്കുന്നു.
ഗായകനുണരുന്നു
ഇടയ്ക്കയില്‍ നാദവസന്ത-
ങ്ങളാവഹിക്കുന്നു.
രാവിന്റെ ശാന്തതയില്‍
കണ്ണുകളമര്‍ത്തുന്നു.
ഗായകന്‍ പാടുന്നു.
മഞ്ജുതരയൊത്ത്
ജയദേവഭണിതിയൊരു
നിതാന്തസുധാമൃത
യമുനയായൊഴുകുന്നു.
ഇരുളിന്റെയജ്ഞത-
യിലുയരുന്നു
കാലിക്കുളമ്പടിത്താളങ്ങള്‍
ഇരവിന്റെ പ്രളയജലോപരി
തെളിയുന്നു വേണുവില്‍
സുമധുരസംഗീത
സാന്ദ്രമന്ദസ്മിതം.
ചന്ദനചര്‍ച്ചിതനീല-
കളേബരമെന്നതിദിവ്യ-
മക്ഷരസംഗീതമാനന്ദതുന്ദിലം
രാമകണ്ഠത്തില്‍നിന്നുഷസ്സു
പോലുറവെടുക്കുന്നു.
ഇരുളിപ്പോള്‍ ശാന്തമാകുന്നു.
പ്രഭാതത്തിന്‍ നീലിമ
ധ്വനിക്കുന്നു.
പൂര്‍വ്വാംബരത്തിലരുണനും
തെളിയുന്നു.
ഭൂപാളരാഗ-
പ്രാഭാതപ്രകാശം
സപ്താശ്വരഥഘോഷ-
താളങ്ങളുയരുന്നു
സൂര്യനും തെളിയുന്നു
പൂക്കളും വിരിയുന്നു
കിളികളും പാടുന്നു.
ഒരു മഹാകാലത്തില്‍
ഭൂമി താളം പിടിക്കുന്നു.