close
Sayahna Sayahna
Search

പ്രകൃതിയെ കവിതയാക്കുന്ന പ്രതിഭ


പ്രകൃതിയെ കവിതയാക്കുന്ന പ്രതിഭ
Pani-cover.png
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി പനിനീര്‍പ്പൂവിന്റെ പരിമളം പോലെ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസിദ്ധീകരണ വര്‍ഷം 1997
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എച് അന്റ് സി പബ്ലിഷിംഗ് ഹൗസ്
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 72 (ആദ്യ പതിപ്പ്)

പനിനീര്‍പ്പൂവിന്റെ പരിമളം പോലെ

ʻʻഒരു സൂര്യോദയത്തില്‍ ഞാന്‍ എന്റെ ധവളഭക്ഷണശാലയില്‍ നിന്നു ബാല്‍ക്കണിയിലേക്കു ചെന്നു. കടല്‍ത്തീരം നേരത്തെ ശുദ്ധമാക്കപ്പെട്ടിരുന്നു. ജാനു‌എ്‌രി സമുദ്രത്തിലെ നിര്‍മലങ്ങളായ ചാലുകളില്‍ ഒരു ചിരട്ട മാത്രമുണ്ടായിരുന്നു. അത് എന്റെ നേര്‍ക്കു തലയാട്ടുകയാണ്. നീന്തല്‍കാരന്‍ നേത്രമണ്ഡലത്തില്‍ സൂര്യനെ വഹിച്ചുകൊണ്ടെന്നപോലെ... വിശുദ്ധമായ മണലില്‍ നിഴല്‍ വേഗത്തിലോടിച്ചുകൊണ്ട് ഒരു കാക്കിപ്പട്ടി (Khaki Dog) വന്നെത്തി.ˮ

caption
ഡെറിക് വൊള്‍കറ്റ്

സാഹിത്യത്തിന് 1992-ല്‍ നോബല്‍ സമ്മാനം നേടിയ കരിബിയന്‍ കവി ഡെറിക് വൊള്‍കറ്റ് (Derek Walcott) എഴുതിയ മനോഹരമായ കാവ്യത്തിലെ ഒരു ഭാഗമാണിത്. ഏതു ക്ഷുദ്രമായ വസ്തുവിനെയും സംഭവത്തെയും തനിക്കവിതയാക്കി മാറ്റാനുള്ള കവിയുടെ പ്രതിഭയ്ക്കു നിദര്‍ശകമാണ് ഈ വരികള്‍.

സ്പര്‍ശിക്കുന്നതെന്തും അദ്ദേഹം സ്വര്‍ണമാക്കി മാറ്റുന്നു. ഫ്രിജിയന്‍ രാജാവ് മൈദസിനെപ്പോലെ. അതുകൊണ്ട് സുന്ദരമായ ʻʻഒഡിസിയെˮ വൊള്‍കറ്റ് നാടകരൂപത്തിലാക്കിയത് അതിസുന്ദരമായതില്‍ എന്തേ അദ്ഭുതം! ലണ്ടനിലെ ഫേബര്‍ ആന്‍ഡ് ഫേബര്‍ ഈ വര്‍ഷം പ്രസാധനം ചെയ്ത ഈ നാടകം (The Odyssey – A stage version – £5.50) കലയ്ക്ക് ഏത് അതിരു വരെ ചെല്ലാന്‍ കഴിയുമെന്ന് എനിക്കു വ്യക്തമാക്കിത്തന്നു.

ഇതു വീണ്ടും വീണ്ടും വായിക്കുന്ന കവി തന്നെ ഒരിക്കല്‍ പറഞ്ഞതുപോലെ ʻഭാവനയുടെ സമുദ്രത്തിലൂടെ കാവ്യയാനപാത്രത്തില്‍ സഞ്ചരിക്കുന്ന പ്രതീതി ഉണ്ടാവും. സഞ്ചരിക്കുന്നത് ഒരിടത്ത് എത്താനാണ്.ʼ സൗന്ദര്യത്തിന്റെ ലോകത്തില്‍ നമ്മള്‍ ചെന്നുചേരും. ഓര്‍മയില്‍ നിന്നെഴുതിയ ഈ ഭാഗത്തിലെ അലങ്കാരപ്രയോഗത്തിന് ഇപ്പോള്‍ തികഞ്ഞ ഉചിതജ്ഞതയുണ്ട്.

ട്രോജന്‍ യുദ്ധത്തിനുശേഷം കുറേവര്‍ഷം കഴിഞ്ഞ് തന്റെ ആത്മനാഥ കാത്തിരിക്കുന്ന ഇതകയില്‍ (Ithaca) തിരിച്ചെത്താന്‍ കടലിലൂടെ സഞ്ചരിച്ച ഒഡിസ്യൂസ്സിന്റെ വിക്രമകര്‍മ്മങ്ങളെ വര്‍ണ്ണിക്കുന്ന ഒരു ക്ലാസിക് കൃതിയുടെ നാടകീയാവിഷ്കരണമാണല്ലോ വൊള്‍കറ്റിന്റെ ഈ കലാസൃഷ്ടി.

പ്രഖ്യാതങ്ങളായ ക്ലാസിക് കൃതികളെ അവലംബിച്ചു കാവ്യങ്ങളോ നാടകങ്ങളോ രചിക്കുമ്പോള്‍ അവ വെറും ʻമാന്യുഫാക്ചറാʼയി mdash; നിര്‍മ്മാണം മാത്രമായി — മാറാറുണ്ട്. അല്ലെങ്കില്‍ കണ്ണാടിയിലെ പ്രതിഫലനം പോലെ അവ എല്ലാ അംശങ്ങളിലും ഒരേ രീതിയിലായിപ്പോകും. എന്നാല്‍ മൗലിക പ്രതിഭയുള്ളവര്‍ ആ കര്‍മ്മം അനുഷ്ഠിക്കുമ്പോള്‍ രചന തികഞ്ഞ മൗലികത്വം ആവഹിക്കും.

പലനിറമുള്ള മുത്തുകള്‍ ഒരു രീതിയില്‍ കോര്‍ത്തു മാലയുണ്ടാക്കാം. അതിന് അനവദ്യസൗന്ദര്യം കാണും. അതേ മുത്തുകള്‍ മറ്റൊരാളിനു വേറൊരു വിധത്തില്‍ കോര്‍ത്തു മാലയുണ്ടാക്കാന്‍ കഴിയും. മുത്തുകള്‍ സദൃശങ്ങള്‍. പക്ഷേ രണ്ടു മാലകളും വിഭിന്നങ്ങള്‍. ആ വിധത്തിലൊരു ഹാരമാണു വൊള്‍കറ്റിന്റെ ʻഒഡിസിʼ.

ʻഅന്ധനായʼ ബില്ലി ബ്ലൂവിന്റെ ഗാനത്തോടുകൂടിയാണു നാടകം ആരംഭിക്കുന്നത്. ʻആ മനുഷ്യനെക്കുറിച്ചു പാടൂ. അദ്ദേഹത്തിന്റെ കഥകള്‍ നമ്മളെ രസിപ്പിക്കുന്നല്ലോ എന്ന കാരണം കൊണ്ട്. ഞാന്‍ ബില്ലി ബ്ലൂവാണ്. എന്റെ പ്രധാനപ്പെട്ട പുരുഷന്‍ സമുദ്ര കാര്യക്ഷമതയുള്ള ഒഡിസ്യൂസ്സാണ്. സമുദ്രദൈവതം അദ്ദേഹത്തെ ഉന്മാദത്തിലേക്കു കൊണ്ടു ചെന്നു; നശിപ്പിക്കാന്‍ ശ്രമിച്ചു.ʼ ഇനിയും ഗദ്യപരിഭാഷ നിര്‍വഹിച്ചാല്‍ കലാ കൊലപാതകമാകും. അതുകൊണ്ട് വൊള്‍കറ്റിന്റെ വാക്കുകള്‍ തന്നെ എടുത്തെഴുതട്ടെ.

ʻʻThe shuttle of the sea moves back and forth on this line,
All night, like the Surf she shuttles and doesnʼt fall
Asleep, then her rosy fingers at dawn Unstich the design.ˮ

പ്രാചീന കവി ഹോമര്‍ കാവ്യാരംഭത്തില്‍ വസ്തുസ്ഥിതി കഥനത്തില്‍ മാത്രം അഭിരമിക്കുമ്പോള്‍ വൊള്‍കറ്റ് ഹോമറിനെ അനുസ്മരിപ്പിക്കുമാറ് ഒരന്ധഗായകനെക്കൊണ്ടു പാടിപ്പിക്കുന്നു. ഒഡിസ്യൂസ്സ് അനുഭവിച്ച തീവ്രവേദനകളെ സൂചിപ്പിക്കുന്നു ആ ഗായകന്‍. ആത്മനാഥനായ ഒഡിസ്യൂസ്സിനെ കാത്തിരിക്കുന്ന ചാരിത്രശാലിനിയായ പെനിലപ്പി തന്റെ ചുറ്റും കൂടിയ കാമുകരെ ഒഴിവാക്കാനായി താനൊരു പുതപ്പ് നെയ്യുകയാണെന്നും അതു പൂര്‍ണ്ണമായാല്‍ വിവാഹസന്നദ്ധയായിക്കൊള്ളാമെന്നും പറഞ്ഞുവെന്നാണു കഥ. പക്ഷേ രാത്രി നെയ്യുന്ന പുതപ്പ് അവള്‍ കാലത്ത് പിരിച്ചെടുക്കും.

ഈ സൂത്രപ്പണി കുറേക്കാലത്തേക്ക് അറിയാതിരുന്ന കാമുകന്മാര്‍ ആ കാലമത്രയും കാത്തിരുന്നു. ഈ സംഭവത്തെയാണു വൊള്‍കറ്റ് ഉറങ്ങാത്ത കടലിന്റെ ʻഷട്ട്ല്‍ʼ ചലനവുമായി ബന്ധിപ്പിക്കുന്നത്. പ്രഭാതവേളയില്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന പനിനീര്‍പ്പൂവിന്റെ ശോഭ പെനിലപ്പിയുടെ വിരലുകളുടെ അഗ്രഭാഗത്തെ അരുണാഭയത്രെ. അവള്‍ നെയ്ത വസ്ത്രം ഇഴപിരിച്ചെടുക്കുന്നതുപോലെ സമുദ്രവും പ്രവര്‍ത്തിക്കുന്നു.

അര്‍ത്ഥത്തിന്റെ തരംഗങ്ങള്‍ സൗന്ദര്യത്തിന്റെ വസ്ത്രം നെയ്യുകയാണിവിടെ. പെനിലപ്പിയുടെ സൗന്ദര്യം പുലര്‍വേളയിലെ റോസാപ്പൂവിന്റെ ശോഭയിലൂടെ നമ്മള്‍ ദര്‍ശിക്കുന്നു. ബഹിര്‍ഭാഗസ്ഥത ഒട്ടുമില്ലാത്ത പ്രൗഢമായ പ്രതിപാദനമാണിത്. ഇതുതന്നെയാണു വൊള്‍കാറ്റിന്റെ നാടകീയകാവ്യത്തിന്റെ സവിശേഷതയും.

സുദീര്‍ഘമായ പ്രാചീനകാവ്യത്തിലെ പ്രധാന സംഭവങ്ങള്‍ പുനരാഖ്യാനം ചെയ്യാനോ ഹ്രസ്വതയ്ക്കാണു സൗന്ദര്യം എന്ന മതമനുസരിച്ച് അവയെ രാമണീയകാതിശയത്തോടെ വൊള്‍കറ്റ് എങ്ങനെ പുനരാവിഷ്കരിച്ചുവെന്നു വിശദമാക്കാനോ ഇവിടെ സ്ഥലമില്ല.

പൗരാണിക കഥയുടെ ഘടനയില്‍ നിന്നു സമഞ്ജസങ്ങളായ ഭാഗങ്ങള്‍ തെരഞ്ഞെടുത്ത് അവയില്‍ സംസ്കാരം നിവേശിപ്പിക്കാനും കവിതയുടെ നിലാവ് ഒഴുക്കാനും മാത്രമേ നമ്മുടെ കവി യത്നിച്ചിട്ടുള്ളു. വിജയഭാസുരമായ ആ യത്നത്തിന്റെ ചില അംശങ്ങള്‍ വായനക്കാരുടെ മുന്‍പില്‍ വയ്ക്കാനേ എനിക്കും ഉദ്ദേശ്യമുള്ളൂ.

യുദ്ധം കഴിഞ്ഞു സഹധര്‍മ്മിണിയുടെ അടുത്തെത്താന്‍ യാത്രയാരംഭിച്ച ഒഡിസ്യൂസ്സ് ഒരു ദ്വീപില്‍ താമസിക്കുന്ന കലിപ്സോ (Calypso) ദേവതയുടെ ബന്ധനത്തിലായിപ്പോയി ഏഴു വര്‍ഷം. അവിടെ നിന്നു രക്ഷ പ്രാപിച്ച് യാത്ര തുടര്‍ന്ന അദ്ദേഹത്തെ സമുദ്രദേവനായ പൊസിഡന്‍ (Poseidon) നശിപ്പിക്കാന്‍ ശ്രമിച്ചു. പ്രചണ്ഡവാതമയച്ച് ഒഡിസ്യൂസ്സിന്റെ യാനപാത്രം അദ്ദേഹം തകര്‍ത്തു. വേറൊരു ദേവതയുടെ സഹായത്തോടെ കരയ്ക്കടിഞ്ഞ നഗ്നനായ ഒഡിസ്യൂസ്സിനെ ആ രാജ്യത്തിലെ രാജകുമാരിയായ നൊസീകിയ (Nausicaa) കണ്ടു.

അവളും കൂട്ടുകാരികളും കളിച്ചുകൊണ്ടിരുന്ന പന്ത് നിദ്രാധീനനായിരുന്ന ഒഡിസ്യൂസ്സിന്റെ അടുത്തു വന്നുവീണു. പെണ്‍കുട്ടികളുടെ ശബ്ദം കേട്ടുണര്‍ന്ന അദ്ദേഹം നഗ്നനായ അവരുടെ മുന്‍പിലെത്തി. നൊസീകിയ ഒഴിച്ചു മറ്റുള്ളവരെല്ലാം ഓടിക്കളഞ്ഞു. അവര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ ഒരു ഭാഗം മാത്രം.

Nausicaa: Or talk about my eyes, like the Sea-green shallows (അല്ലെങ്കില്‍ ആഴം കുറഞ്ഞ കടലിന്റെ ഹരിതവര്‍ണം പോലുള്ള എന്റെ കണ്ണുകളെക്കുറിച്ചു സംസാരിക്കൂ).

Odysseus: Yes. They are. Youʼre right (അതേ, അവ അങ്ങനെ തന്നെ. ഭവതി പറഞ്ഞതുശരി).

Nausicaa: Or the pink Shells of my ears (അല്ലെങ്കില്‍ എന്റെ കാതുകളുടെ, ഇളം ചുവപ്പാര്‍ന്ന ശുക്തികളെക്കുറിച്ചാവട്ടെ).

Odysseus: Nymph, Iʼll say no more than my nakedness allows. (ദേവതേ, എന്റെ നഗ്നത അനുവദിക്കുന്നതിലധികം ഞാനൊന്നും പറയുകയില്ല) അക്ഷരങ്ങളെ രത്നങ്ങളാക്കുന്ന മായികവിദ്യയാണു വൊള്‍കറ്റിന്റേത്.

മഹാനായ ഈ കവി കാമാഗ്നിദീപനങ്ങളായ രംഗങ്ങള്‍ വര്‍ണ്ണിക്കുമ്പോഴും കവിതയുടെ നീര്‍ച്ചാലുകള്‍ ഒഴുക്കാന്‍ മറന്നുപോകുന്നില്ല. ഇതകയിലെ പരിചാരികയാണു മെലാന്തോ. യാചകന്റെ വേഷത്തില്‍ അവിടെയെത്തിയ ഒഡിസ്യുസ്സിനെ അവള്‍ അറിയാതെ ചവിട്ടി വീഴുന്നു. അപ്പോള്‍ മെലാന്തോ — You nearly made me fall, You homeless Parasite (വീടില്ലാത്ത പരോപജീവി, എന്നെ ഏതാണ്ടു വീഴ്ത്തി നിങ്ങള്‍).

Odysseus: Sorry, but girl, have some respect for your elders (ദുഃഖിക്കുന്നു. പക്ഷേ പെണ്‍കുട്ടീ, നിന്നേക്കാള്‍ പ്രായം കൂടിയവരോടു കുറച്ചു ബഹുമാനം കാണിക്കൂ).

Melantho: You wanted me to fall so you could see these thighs? (എന്റെ ഈ തുടകള്‍ കാണാനല്ലേ നിങ്ങള്‍ എന്നെ വീഴ്ത്താന്‍ ആഗ്രഹിച്ചത്?) (She sits astride Odysseus) Nice? (അവള്‍

ഒഡിസ്സ്യൂസ്സിനു നേരേ കാലുകള്‍ വിരിച്ച് ഇരിക്കുന്നു) (കൊള്ളാമോ?)

Odysseus: You could be hanged for this obscene insolence (ഈ അശ്ലീലമായ മര്യാദകേടിന് നിന്നെ തൂക്കിക്കൊല്ലാവുന്നതാണ്).

നാടകം പര്യവസാനത്തില്‍ എത്തുന്നു. കാമുകരെ ഒഡിസ്യൂസ്സ് നിഗ്രഹിച്ചതിനുശേഷം ഭാര്യാഭര്‍ത്താക്കന്മാരുടെ പുനസ്സമാഗമം. ʻʻആര്‍ക്കെതിരായോ കടല്‍ ഇപ്പോഴും കോപിക്കുന്നു. ആ മനുഷ്യരെക്കുറിച്ചു ഞാന്‍ പാടി. അതിന്റെ (കടലിന്റെ) ഭയാനകതയില്‍ നിന്ന് ആരു രക്ഷ പ്രാപിച്ചുവോ, നൈരാശ്യം ആരെ നശിപ്പിച്ചില്ലയോ ആ മനുഷ്യനെക്കുറിച്ചു ഞാന്‍ പാടിˮ എന്നു ബില്ലി ബ്ലൂ പാടുമ്പോള്‍ വൊല്‍കറ്റിന്റെ ഒഡിസി നാടകത്തില്‍ യവനിക ചുരുളു നിവര്‍ത്തി മെല്ലെമെല്ലെ വീഴുന്നു.

ഏതു കവിയാണു സത്യാന്വേഷകനല്ലാത്തത്? വൊള്‍കറ്റും അങ്ങനെ തന്നെ. ഗ്രീക്ക് മിഥോളജിയില്‍ സൈക്ലോപ്സ് (Cyclops) ഒറ്റക്കണ്ണുള്ള അപരിഷ്കൃത ജീവിയാണ്. സൈക്ലോപ്സിന്റെ ബഹുവചനം സൈക്ലോപീസ് എന്നത്രേ (Cyclopes). ഒഡിസ്യൂസ് മാര്‍ഗമദ്ധ്യേ കണ്ട ഒരു സൈക്ലോപ്സിനോടു സംസാരിക്കുമ്പോള്‍ പറഞ്ഞു: The ugliest thing is a liar. so Youʼre really ugly, Sir (ഏറ്റവും വൈരൂപ്യം കള്ളം പറയുന്നവനാണ്. അതുകൊണ്ടു നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ വിരൂപനാണ്).

സ്വേച്ഛാധികാരം വിരൂപവും കള്ളവും തന്നെ. ഒഡിസിയൂസ്സ്, സൈക്ലോപ്സിനോടു പറയുന്നു: ʻʻAnd learn, you bloody tyrants, that men can still thinkˮ (നൃശംസതയാര്‍ന്ന ജനമര്‍ദകരേ, മനുഷ്യര്‍ക്ക് ഇപ്പോഴും ചിന്തിക്കാന്‍ കഴിയുമെന്നു മനസ്സിലാക്കിക്കൊള്ളൂ) ഒഡിസ്യൂസ്സിന്റെ ഈ വാക്കുകള്‍ വൊള്‍കറ്റിന്റെ വാക്യങ്ങള്‍തന്നെ. അവ കേട്ടു ജനമര്‍ദ്ദകര്‍ ഞെട്ടുന്നുമുണ്ട്.

മനുഷ്യന്‍ ഏതെല്ലാം സ്ഥലങ്ങളില്‍ പോയാലും, എന്തെല്ലാം സാഹസകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചാലും തന്റെ പ്രഭവകേന്ദ്രത്തിലേക്കു മടങ്ങിവരാന്‍ ആശിക്കാതിരിക്കില്ല എന്ന തത്വമാണു ഹോമറിന്റെ ʻഒഡിസിʼ സ്പഷ്ടമാക്കുന്നത്. ആ തത്വത്തില്‍ വൊള്‍കറ്റും വിശ്വസിക്കുന്നതു കൊണ്ടാവണം അദ്ദേഹം ഈ അതിസുന്ദരമായ നാടകമെഴുതിയതെന്ന് എനിക്കു തോന്നുന്നു. ഇതു വായിച്ചുതീര്‍ന്നപ്പോള്‍, ʻഎന്തൊരു സൗന്ദര്യമേളം!ʼ എന്നു കേരളീയ കവിയോടൊരുമിച്ചു ഞാന്‍ പറഞ്ഞുപോയി.

വൊള്‍കറ്റിന്റെ ഒരു കഥാപാത്രം പ്രഖ്യാപിക്കുന്നു. ഒഡിസ്യൂസ്സ് എന്ന പേരു നക്ഷത്രങ്ങളോടു ചേര്‍ത്തുറപ്പിച്ചിരിക്കുകയാണ്. അതുകേട്ടു വേറൊരു കഥാപാത്രം പറഞ്ഞു: സ്വന്തം വീട്ടിലെ വിളക്കുകള്‍ കത്തിക്കാനാണ് അദ്ദേഹത്തിന് ആഗ്രഹം. സ്വന്തം നാട്ടില്‍ കവിതയുടെ വിളക്കു കത്തിച്ചുവച്ച് നക്ഷത്രങ്ങളില്‍ പേര് ഉറപ്പിച്ചുവച്ച കവിയാണ് വൊള്‍കറ്റ്.