close
Sayahna Sayahna
Search

സാഹിത്യവും ശാസ്ത്രവും രണ്ടു ശക്തിവിശേഷങ്ങള്‍


സാഹിത്യവും ശാസ്ത്രവും രണ്ടു ശക്തിവിശേഷങ്ങള്‍
Pani-cover.png
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി പനിനീര്‍പ്പൂവിന്റെ പരിമളം പോലെ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസിദ്ധീകരണ വര്‍ഷം 1994
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എച് അന്റ് സി പബ്ലിഷിംഗ് ഹൗസ്
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 72 (ആദ്യ പതിപ്പ്)

പനിനീര്‍പ്പൂവിന്റെ പരിമളം പോലെ

caption
ഐന്‍ഷ്ടൈന്‍

ശാസ്ത്രജ്ഞരില്‍ ഒന്നാമനാണ് ഐന്‍ഷ്ടൈന്‍ (Albert Einstein 1879–1955). അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളുടെ സത്യാത്മകത തെളിയിച്ച ബ്രിട്ടീഷ് ആസ്റ്റ്രോഫിസിസിറ്റ് ആയിരുന്നു എഡിങ്ടണ്‍ (Arthur Edington 1882–1944). എഡിങ്ടണിന്റെ ഒരു പുസ്തകത്തില്‍ ശാസ്ത്രത്തിന്റെ ഇടുങ്ങിയ സ്വഭാവത്തെക്കുറിച്ചു പറയുന്ന ഭാഗം തത്ത്വചിന്തകനായ ‍ജോഡ് (C.E.M. Joad) എടുത്തു കാണിച്ചിട്ടുണ്ട്. ഒരു കുന്നിന്റെ മുകളില്‍ നിന്നു വീണു തെന്നിത്തെന്നി താഴത്തേക്കു പോരുന്ന ഒരാനയെക്കുറിച്ചാണ് എഡിങ്ടണ്‍ എഴുതിയത്. ആ ദൃശ്യം ശാസ്ത്രജ്ഞന്റെ കണ്ണില്‍പ്പെട്ടാല്‍ അയാളെന്തു പറയും? ആനയ്ക്കു രണ്ടു ടണ്‍ ഭാരവും കുന്നിന് അറുപതി ഡിഗ്രി ആങ്ഗിളും (angle = കോണ്‍ ) ഉണ്ടെന്നു കരുതൂ. കുന്നില്‍ പുല്ലുള്ളതുകൊണ്ട് ഘര്‍ഷണം (friction) കാണും. അതിനാല്‍ സ്ഥിരാങ്കഘര്‍ഷണം (coefficient of friction) കണക്കാക്കാം. ആ മൂന്നു സൂചകങ്ങള്‍ (pointers) വച്ചു ശാസ്ത്രജ്ഞന്‍ നാലാമത്തെ സൂചകത്തില്‍ എത്തുന്നു. ആന എത്ര സെക്കന്‍ഡ് കൊണ്ട് കുന്നിന്റെ ചുവട്ടില്‍ എത്തുമെന്നതാണ് നാലാമത്തെ സൂചകം. ഇതിനല്ലാതെ ശാസ്ത്രജ്ഞനു വേറൊന്നിനും കഴിയുകയില്ല. ആനയ്ക്ക് ഓര്‍മ്മകള്‍ കാണും. കുന്നിനു പ്രകൃതി സൗന്ദര്യമുണ്ടായിരിക്കും. അവയെയൊന്നും പരിഗണിക്കാതെയാണ് ശാസ്ത്രജ്ഞന്‍ മൂന്നു സൂചകങ്ങള്‍ വച്ച് നാലാമത്തെ സൂചകത്തില്‍ എത്തുന്നത്. അളക്കാവുന്ന ചില അംശങ്ങളെ അവലംബിച്ച് വേറൊരു അളവിന്റെ അംശത്തിലെത്താനേ ശാസ്ത്രകാരനു കഴിയൂ എന്ന് എഡിങ്ടണ്‍ പറയുന്നു. യഥാര്‍ത്ഥ വസ്തുക്കളെയല്ല -- ആന, കുന്ന് -- ഇവയെയല്ല ശാസ്ത്രകാരന്‍ സ്വീകരിക്കുക. അവയുടെ പ്രതിരൂപങ്ങളെ മാത്രമാണ്. അതുകൊണ്ട് ആന വീണു കുന്നിന്റെ താഴത്തെത്തുക എന്ന സത്യത്തിന്റെ സാകല്യാവസ്ഥയിലേക്കു ശാസ്ത്രജ്ഞനു ചെല്ലാന്‍ സാദ്ധ്യമല്ല.

caption
എഡിങ്ടണ്‍

‍ജോഡിനെ അവലംബിച്ചുകൊണ്ട് മറ്റൊരുദാഹരണവും നല്കാം. വീണവായന നടക്കുകയാണ്. കമ്പികളെ സ്പര്‍ശിക്കുമ്പോള്‍ നാദതരംഗങ്ങള്‍ ഈയര്‍ഡ്രമ്മില്‍ പതിക്കുന്നു. അപ്പോഴുണ്ടാകുന്ന സ്പന്ദനങ്ങള്‍ ആന്തരശ്രോതത്തിലെത്തുന്നു. ആ സന്ദര്‍ഭത്തില്‍ ജനിക്കുന്ന ചലനങ്ങള്‍ സീലിയ എന്ന മൃദുരോമങ്ങളെ ഇളക്കുകയും സിരകളില്‍ക്കൂടി അവ തലച്ചോറിലെത്തുകയും ചെയ്യുന്നു. നാദം കേള്‍ക്കുന്നു എന്ന പ്രതീതി അപ്പോഴാണു ജനിക്കുക. ഇവിടെ ശാസ്ത്രകാരന്റെ വിവരണം അവസാനിക്കുന്നു. എന്നാല്‍ വീണാനാദത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് ശാസ്ത്രകാരന് ഒന്നും പറയാനാവില്ല. ഇവ രണ്ടും ശാസ്ത്രത്തിന്റെ സങ്കുചിതാവസ്ഥയെ സൂചിപ്പിക്കുന്നു. അതിനാല്‍ ഒരു സംഭവത്തിന്റെയും സാകല്യാവസ്ഥയിലുള്ള സത്യത്തിലേക്കു ശാസ്ത്രകാരനു ചെല്ലാന്‍ കഴിയുകയില്ല എന്നു പറയുന്നത് ശാസ്ത്രജ്ഞന്‍ തന്നെയാണ്. ഇതല്ല സാഹിത്യത്തിന്റെ, കലയുടെ സ്ഥിതി. അത് ഏതു വസ്തുവിന്റെയും ഏതു സംഭവത്തിന്റെയും അടിത്തട്ടിലേക്കു കടന്നുചെന്നു പരോക്ഷസത്യങ്ങളെക്കൂടി നമ്മെ ഗ്രഹിപ്പിക്കുന്നു.


‍ഇതു മാത്രമല്ല. ഇന്നത്തെ കാറിന്റെയോ വിമാനത്തിന്റെയോ ആദിരൂപങ്ങള്‍ സങ്കല്പിച്ചു നോക്കുക. നമ്മള്‍ക്കു ചിരിവരും. എന്നാല്‍ ഇന്നോ? ക്രമാനുഗതമായ മെച്ചപ്പെടുത്തലുകളിലൂടെ മോട്ടര്‍ കാറും (motor car) വിമാനവും അന്യൂനങ്ങളായി തീര്‍ന്നിരിക്കുന്നു. ഈ അന്യൂനാവസ്ഥകള്‍ക്കും ഇനി അഭിവൃദ്ധിയുണ്ടാകും. അതിനാല്‍ ശാസ്ത്രത്തില്‍ അഭിവൃദ്ധിയുണ്ടാകും.

caption
ജോഡ്

അന്യാദൃശമാര്‍ന്ന സാഹിത്യസൃഷ്ടികള്‍ക്ക്, കലാസൃഷ്ടികള്‍ക്ക് മെച്ചപ്പെടുത്തലുകള്‍ സാദ്ധ്യമല്ല. വാല്മീകിയുടെ രാമായണ കാവ്യത്തെ ആര്‍ക്ക് കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കും? ഷെയ്ക്സ്പിയറിന്റെ ʻഹാംലെറ്റ്ʼ നാടകത്തെ, കാളിദാസന്റെ ʻമേഘസന്ദേശʼത്തെ മെച്ചപ്പെടുത്തുന്നത് എങ്ങനെ? സാഹിത്യസൃഷ്ടികള്‍, കലാസൃഷ്ടികള്‍ അന്യാദൃശസ്വഭാവം ആവഹിക്കുന്നു. അവ മനുഷ്യരെ ഉജ്ജ്വലമായ ലോകത്തേക്കു കൊണ്ടു ചെല്ലുന്നു. ശാസ്ത്രത്തിനു കഴിവില്ല അതിന്.

ശാസ്ത്രമില്ലാതെ ജീവിക്കാനൊക്കുകയില്ല നമുക്ക്. ഞാന്‍ എഴുതുന്ന ഈ വെണ്മയുള്ള കടലാസ്, അതില്‍ അക്ഷരങ്ങള്‍ വീഴ്ത്തുന്ന പേന, അതിലുള്ള മഷി ഇവയെല്ലാം ശാസ്ത്രം നല്കിയതാണു്. ജീവിതത്തെക്കുറിച്ച്. മരണത്തെക്കുറിച്ച്, കാലത്തെക്കുറിച്ച്, ശാസ്ത്രം സത്യങ്ങളാവിഷ്കരിച്ച് നമ്മളെ ഉദ്ബുദ്ധരാക്കിയിട്ടുണ്ട്. ന്യൂട്ടനും ഐന്‍ഷ്ടൈനും ജനിച്ചിട്ടില്ലായിരുന്നെങ്കില്‍ നമ്മുടെ മനുഷ്യത്വത്തിനു തന്നെ അടിയേല്ക്കുമായിരുന്നു. എന്നാല്‍ മനുഷ്യനെ ഉന്നമിപ്പിക്കുന്നതിന് സാഹിത്യത്തിനും കലയ്ക്കും ശക്തിയുണ്ട് എന്ന് ഊന്നിപ്പറയാനാണ് എനിക്കു കൗതുകം. മഹാകവി കുമാരനാശാന്റെ ʻചിന്താവിഷ്ടയായ സീതʼ എന്ന കാവ്യമെടുക്കു. ഞാനത് എടുത്തുകഴിഞ്ഞു. വിശേഷിച്ച് ലക്ഷ്യമില്ലാതെ തുറന്ന് ആദ്യം കണ്ട ഒരു ശ്ലോകം വായിക്കുന്നു. സീത ലക്ഷ്മണനോടു പറയുകയാണ്: ʻʻകനിവാര്‍ന്നനുജാ പൊറുക്ക ഞാന്‍ നിനയാതോതിയ കൊള്ളിവാക്കുകള്‍. അനിയന്ത്രിതമായ് ചിലപ്പൊഴീ മനമോടാത്ത കുമാര്‍ഗ്ഗമില്ലെടോ.ˮ നിങ്ങള്‍ അതൊന്ന് ഉറക്കെ വായിക്കൂ. സീതയുടെ ദുഃഖം നിങ്ങളുടെയും ദുഃഖമായി മാറുന്നില്ലേ? അങ്ങനെ നിങ്ങള്‍ മറ്റൊരാളായി മാറുന്നില്ലേ? നിങ്ങള്‍ക്കു ഹൃദയസമ്പന്നത ഉണ്ടാകുന്നില്ലേ? E = mc2 എന്ന സമവാക്യം സത്യമാണെങ്കിലും മഹാകവിയുടെ വാക്യങ്ങള്‍ സത്യാത്മകങ്ങളായി തോന്നുന്നില്ലേ? ഇതാണ് സാഹിത്യത്തിന്റെ ശക്തി. ശാസ്ത്രം മനുഷ്യനെ സംസ്കാരത്തിലേക്കു നയിക്കാനുള്ളതാണെങ്കിലും ഇന്ന് അത് ഏറിയകൂറും മനുഷ്യഹനനത്തിന് ഉപയോഗിക്കപ്പെടുന്നു. സാഹിത്യവും കലയും മനുഷ്യനെ ഹിംസിക്കുന്നില്ല. അവനെ ജീവിപ്പിക്കുന്നതേയുള്ളു. ആരോ പറഞ്ഞതുപോലെ മനുഷ്യന്‍ മനുഷ്യനെ കൊല്ലുമ്പോള്‍ ഈശ്വരനെത്തന്നെ കൊല്ലുകയാണ്. മനുഷ്യനെ ദേവത്വത്തിലേക്ക് ഉയര്‍ത്തുന്ന ശക്തിവിശേഷം സാഹിത്യത്തിനു മാത്രമേയുള്ളൂ.