close
Sayahna Sayahna
Search

സത്യപ്രക്രിയ


സത്യപ്രക്രിയ
Pani-cover.png
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി പനിനീര്‍പ്പൂവിന്റെ പരിമളം പോലെ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസിദ്ധീകരണ വര്‍ഷം 1997
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എച് അന്റ് സി പബ്ലിഷിംഗ് ഹൗസ്
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 72 (ആദ്യ പതിപ്പ്)

പനിനീര്‍പ്പൂവിന്റെ പരിമളം പോലെ

ഞാന്‍ ഒരു ബുദ്ധകഥ പറയാം. യജ്ഞദത്തന്‍ എന്ന ചെറുപ്പക്കാരനെ പാമ്പു കടിച്ചു. ഭയപരവശരായ അച്ഛനമ്മമാര്‍ മകനെയെടുത്ത് ഒരു സന്യാസിയുടെ കാല്ക്കല്‍ കൊണ്ടുകിടത്തിയിട്ട് അവനെ രക്ഷിക്കാന്‍ അപേക്ഷിച്ചു. ʻʻഞാന്‍ വൈദ്യനല്ലˮ എന്നായിരുന്നു സന്യാസിയുടെ മറുപടി. അച്ഛനമ്മമാര്‍ വീണ്ടും അപേക്ഷിച്ചപ്പോള്‍ ʻʻഞാനൊരു സത്യപ്രവര്‍ത്തനം നടത്താˮമെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ട് യജ്ഞദത്തന്റെ തലയില്‍ കൈവച്ചിട്ടു സന്യാസി ഉദ്ഘോഷിക്കുകയായി: ʻʻഞാന്‍ വിശുദ്ധമായി ജീവിതം ഒരാഴ്ച മാത്രമേ നയിച്ചുള്ളു. അതിനുശേഷം അമ്പതു വര്‍ഷവും മനഃസാക്ഷിക്ക് എതിരായിട്ടാണ് ഓരോന്നു പ്രവര്‍ത്തിച്ചത്. ഇതു സത്യം. സത്യം വിഷത്തിന് അടി നല്കും. യജ്ഞദത്തന്‍ ജീവിക്കട്ടെ.ˮ സന്യാസി ഇതു പറഞ്ഞു കഴിഞ്ഞയുടനെ കുറച്ചു വിഷം യജ്ഞദത്തെന്റെ മാറില്‍ നിന്നും ഒലിച്ചു മണ്ണിലേക്കു പോയി അടുത്തതായി സത്യപ്രവര്‍ത്തനം നടത്തിയത് പാമ്പുകടിയേറ്റവന്റെ അച്ഛനായിരുന്നു. അയാള്‍ മകന്റെ തലയില്‍ കൈവച്ചു പറഞ്ഞു: ʻʻഎന്റെ വീട്ടില്‍ പലരും വന്നു. ആരെയും എനിക്കിഷ്ടമായില്ല. വന്ന സന്യാസിമാരും ബ്രാഹ്മണരും എന്റെ മാനസികനില മനസ്സിലാക്കിയില്ല. ഇതു സത്യം. സത്യം വിഷത്തിന് അടി നല്കും. യജ്ഞദത്തന്‍ ജീവിക്കട്ടെ.ˮ അച്ഛന്‍ ഇതു പറഞ്ഞു കഴിഞ്ഞയുടനെ മുതുകിന്റെ താഴെ നിന്നു കുറച്ചു വിഷം ഒലിച്ചു ഭൂമിയിലേക്കു ചെന്നു. ഇതു കഴിഞ്ഞപ്പോള്‍ ഭാര്യയോടു സത്യപ്രവര്‍ത്തനം നടത്താന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടു. അവള്‍ പറഞ്ഞു:

ʻʻഎനിക്കു പറയാന്‍ ഒരു സത്യമുണ്ട്. എന്നാല്‍ നിങ്ങളുടെ മുന്‍പില്‍ വച്ച് അതു പറയാന്‍ പ്രയാസംˮ. അതുകേട്ടു ഭര്‍ത്താവ് അറിയിച്ചു: ʻʻഅതു സാരമില്ല. എങ്ങനെയെങ്കിലും മകനെ ജീവിപ്പിക്കൂ.ˮ ഭാര്യ ഉറക്കെപ്പറയുകയായി: ʻʻമകനേ പുറ്റില്‍ നിന്ന് ഇറങ്ങി വന്ന് നിന്നെക്കടിച്ച പാമ്പിനെക്കാള്‍ ഞാന്‍ നിന്റെ അച്ഛനെ വെറുക്കുന്നു. ഇതു സത്യം. സത്യം വിഷത്തിനു അടി നല്കും. യജ്ഞദത്തന്‍ ജീവിക്കട്ടെ.ˮ അവള്‍ ഇതു പറഞ്ഞു കഴിഞ്ഞയുടനെ ശേഷിച്ച വിഷം മുഴുവന്‍ ഭൂമിയിലേക്ക് ഒലിച്ചുപോയി. യജ്ഞദത്തന്‍ ചാടിയെഴുന്നേറ്റു നടന്നുപോവുകയും ചെയ്തു.

സത്യത്തിന്റെ വിജയം കാണിക്കുന്ന കഥയാണിത്. ഓരോ വ്യക്തിയും പറഞ്ഞത് അപ്രിയസത്യം. പക്ഷേ ആ അപ്രിയസത്യം തന്നെ മരണപ്രായനായ മനുഷ്യനെ ജീവിപ്പിച്ചു. സാഹിത്യകാരന്മാര്‍ ഇങ്ങനെ സത്യപ്രവര്‍ത്തനത്തിലൂടെ മനുഷ്യജീവിതത്തിന് ഉന്നമനം നല്കുന്നവരാണ്. ലൗകിക ജീവിതത്തിന്റെ വിഷം അവര്‍ സത്യപ്രഖ്യാപനത്തിലൂടെ ഇല്ലാതാക്കുന്നു.

caption
സര്‍ എഡ്വിന്‍ ആര്‍നോള്‍ഡ്

ബുദ്ധമതത്തിനു മഹായാനം എന്നൊരു വിഭാഗമുണ്ട്. അതില്‍പ്പെട്ട ഗ്രന്ഥമാണ് ʻലളിതവിസ്തരംʼ. ബുദ്ധന്റെ ജീവിതകഥ പറയുന്ന ആ ഗ്രന്ഥത്തെ അവലംബിച്ചു സര്‍ എഡ്വിന്‍ ആര്‍നോള്‍ഡ് എഴുതിയ Light of Asia എന്ന കാവ്യത്തില്‍ ഹൃദയസ്പര്‍ശകമായ ഒരു കഥ വിവരിച്ചിട്ടുണ്ട്. ബുദ്ധന്‍ വനത്തിലൂടെ നടക്കുമ്പോള്‍ ഒരു യുവതി കരഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ അടുക്കലെത്തി ഇങ്ങനെ പറഞ്ഞു: ʻʻഞാന്‍ എന്റെ കുഞ്ഞുമായി ഒറ്റയ്ക്കു താമസിക്കുകയാണ്. എന്റെ കുഞ്ഞ് പൂക്കളുടെ ഇടയില്‍ അലഞ്ഞു തിരിയുമ്പോള്‍ ഒരു പാമ്പ് അവന്റെ കൈത്തണ്ടയില്‍ ചുറ്റി. ചിരിച്ചുകൊണ്ട് മകന്‍ അതിന്റെ രണ്ടായി പിളര്‍ന്ന നാക്കു പിടിച്ചു വലിച്ചു. പക്ഷേ അതിനു ശേഷം അവന്‍ നിശ്ചലനായി കിടക്കുകയാണ്. കളിക്കുന്നതേയില്ല. ഒരാള്‍ പറഞ്ഞു, വിഷം തീണ്ടിയെന്ന്. മറ്റൊരാള്‍ പറഞ്ഞു, അവന്‍ മരിക്കുമെന്ന്. അവന്‍റെ കണ്ണിലെ തിളക്കം തിരിച്ചു കിട്ടാനായി മരുന്നു കൊണ്ടു വരാന്‍ ഞാന്‍ അപേക്ഷിച്ചു. എന്റെ കുഞ്ഞിന്റെ കൈയില്‍ പാമ്പു ചുംബിച്ചതിന്റെ ഒരു ചെറിയ അടയാളമേയുള്ളൂ. അവനെ രക്ഷിക്കേണമേʼ.

ബുദ്ധന്‍ അതുകേട്ട് അവളോടു പറഞ്ഞു ʻʻസഹോദരീ ആരും മരിച്ചിട്ടില്ലാത്ത വീട്ടില്‍ ചെന്നു കുറച്ചു കടുക് വാങ്ങിക്കൊണ്ടു വരൂ.ˮ അവള്‍ പോയി. തിരിച്ചു വന്ന് അദ്ദേഹത്തോടു പറഞ്ഞു: ഭഗവാനേ കുഞ്ഞിന്റെ കൂടുതല്‍ തണുത്ത ശരീരം എന്റെ മാറോടു ചേര്‍ത്തുകൊണ്ട് ഞാന്‍ ഓരോ വീട്ടിലും ചെന്നു. അവരെല്ലാം കടുകു തന്നു. പക്ഷേ ആളുകള്‍ മരിക്കാത്ത വീടില്ല്. മരിച്ചവര്‍ ഏറെ. ജീവിച്ചിരിക്കുന്നവര്‍ കുറച്ചുമാത്രം എന്നാണ് അവര്‍ പറഞ്ഞത്. കടുകു വിതച്ച് അതു കൊയ്തെടുക്കുന്നതിനു മുന്‍പ് വിതച്ചയാള്‍ മരിച്ചുവെന്ന് ഒരു ഗൃഹനായിക അറിയിച്ചു. കടുകു കിട്ടാതെ ഞാന്‍ എന്റെ കുഞ്ഞിനെ പുഴയ്ക്കരുകില്‍ കാട്ടുവള്ളികള്‍ക്കിടയില്‍ കിടത്തിയിരിക്കുകയാണ്.ˮ അതുകേട്ടു ബുദ്ധന്‍ പറഞ്ഞു: ʻʻസഹോദരീ, നിന്റെ കുഞ്ഞ് ഇന്നലെത്തന്നെ മരിച്ചുപോയി. ലോകം മുഴുവന്‍ നിന്റെ ദുഃഖത്തിനു സദൃശമായ ദുഃഖമനുഭവിക്കുന്നു. ഞാന്‍ അതിന്റെ രഹസ്യമന്വേഷിക്കുകയാണ്. നിന്റെ കുഞ്ഞിനെ സംസ്കരിക്കൂ.

ശ്രീബുദ്ധന്‍ ഇവിടെ ഒരു സത്യപ്രവര്‍ത്തനം നടത്തുകയാണ്. അതു നമ്മെ വികാരമനുഭവിക്കുക മാത്രമല്ല, വിചാരത്തിന്റെ മണ്ഡലത്തിലേക്കു കൊണ്ടു ചെല്ലുകയും ചെയ്യുന്നു. ഉത്തമ സാഹിത്യം ഇമ്മട്ടിലാണ് വായനക്കാരെ ഉദാത്തമണ്ഡലത്തിലേക്കു നയിക്കുന്നത്.

ജീവിതത്തെ അതേ രീതിയില്‍ പകര്‍ത്തിവച്ചാല്‍ - ഫോട്ടോ എടുക്കുന്ന രീതിയില്‍ പകര്‍ത്തിവച്ചാല്‍ — കലയില്ലെന്നേ പറയേണ്ടതുള്ളു. അതു മനുഷ്യര്‍ക്കു ദോഷം ചെയ്യുന്നില്ല എന്നും പ്രസ്താവിക്കാം. അതല്ല സത്യത്തെ അസത്യമാക്കുമ്പോള്‍ ഉണ്ടാകുന്നത്. പല ചലച്ചിത്രങ്ങളും പൈങ്കിളിക്കഥകളും യാഥാര്‍ത്ഥ്യത്തെ അയാഥാര്‍ത്ഥീകരിക്കുന്നതുകൊണ്ട് മനുഷ്യസമുദായം അധഃപതിക്കുന്നു. മനുഷ്യരുടെ ക്ഷുദ്രവികാരങ്ങളെ ഇളക്കിവിട്ട് അവരെ അഴുക്കുചാലിലേക്ക് എറിയുന്നു പൈങ്കിളി സിനിമകളും പൈങ്കിളിക്കഥകളും. ക്ഷുദ്രങ്ങളും വാസ്തവികങ്ങളുമായി സംഭവങ്ങളെ ടെലിവിഷന്‍ സെറ്റിലോ സിനിമാശാലയിലെ വെള്ളത്തുണിയിലോ വെള്ളയാര്‍ന്ന കടലാസ്സിലോ ആവിഷ്കരിക്കുമ്പോള്‍ അവ വീണ്ടും വീണ്ടും കാണാനുള്ള ആവേശം ഉണ്ടാകുന്നു. ആ ആവേശത്തെ ചൂഷണം ചെയ്തു കൊണ്ട് പൈങ്കിളി സിനിമകളും പൈങ്കിളിക്കഥകളും ധാരാളമായി ഉണ്ടാകുന്നു. ഈ ജീര്‍ണ്ണത കണ്ടറിയാനും അവയെ വര്‍ജ്ജിക്കാനും കുട്ടികളും അവരുടെ ഗുരുനാഥന്മാരും സന്നദ്ധരാകേണ്ടിയിരിക്കുന്നു.

caption
വിക്തോര്‍ യുഗോ

സത്യപ്രക്രിയ ഉത്കൃഷ്ടതയിലേക്കു നമ്മളെ കൊണ്ടുചെല്ലുമെന്നതിന് ഒരുദാഹരണം കൂടി ഞാന്‍ നല്കാം. ʻʻപാവങ്ങള്‍ˮ എന്ന വിശ്വോത്തരമായ നോവല്‍ എഴുതിയ വിക്തോര്‍ യുഗോയുടെ വേറൊരു നോവലാണ് ʻʻതൊണ്ണൂറ്റി മൂന്ന്ˮ (93). ഫ്രാന്‍സില്‍ വിപ്ലവം നടക്കുന്ന കാലം. രാജപക്ഷത്ത് ഒരു പ്രഭുവുണ്ട്. അയാളുടെ ആജ്ഞയനുസരിച്ച് വിപ്ലവകാരിയുടെ മൂന്നു കുഞ്ഞുങ്ങളെ പിടിച്ചെടുത്ത് ഒരിടത്തു പാര്‍പ്പിച്ചിരിക്കുന്നു. രാജപക്ഷത്തുള്ളവര്‍ ക്രമേണ പരാജിതരാകുന്നു. വിപ്ലകാരികള്‍ അവര്‍ വസിക്കുന്ന ദുര്‍ഗ്ഗഹര്‍മ്മ്യത്തിനു തീ കൊളുത്തി. തീ പിടിച്ച വശത്താണ് കുഞ്ഞുങ്ങള്‍. അതിന്റെ താക്കോല്‍ പ്രഭുവിന്റെ കൈയിലാണ്. രക്ഷപ്പെട്ട പ്രഭു കുഞ്ഞുങ്ങളെ രക്ഷിക്കാനായി തിരിച്ചു വന്നു. കുഞ്ഞുങ്ങള്‍ക്ക് ജീവാപായമുണ്ടായില്ല. പക്ഷേ പ്രഭുവിനെ വിപ്ലവകാരികള്‍ ബന്ധനസ്ഥനാക്കി. അവരുടെ — വിപ്ലവകാരികളുടെ — നേതാവ് പ്രഭുവിന്റെ അനന്തരവന്‍ തന്നെയാണ്. രാത്രിയായി. അനന്തരവന് ഉറക്കം വരുന്നില്ല. അയാള്‍ അമ്മാവനെ ഇട്ടിരിക്കുന്ന കാരാഗൃഹത്തിലേക്കു നടന്നു. സ്വന്തം ഉടുപ്പുകള്‍ അമ്മാവനെ ധരിപ്പിച്ചു. അമ്മാവന്റെ ഉടുപ്പുകള്‍ അയാള്‍ ധരിച്ചു കാരാഗൃഹത്തിലിരുന്നു. അമ്മാവനും അനന്തരവനും ഒരേ പൊക്കം. അമ്മാവന്‍ തടവറയില്‍ നിന്ന് ഇറങ്ങിപ്പോയപ്പോള്‍ വിപ്ലവകാരികളുടെ നേതാവാണ് തിരിച്ചു പോകുന്നതെന്നു വിചാരിച്ച് പാറാവുകാരന്‍ അയാളെ സല്യൂട്ട് ചെയ്തു. നേരം വെളുത്തു. പ്രഭുവിനെ കൊല്ലാനായി വിപ്ലവകാരികള്‍ കാരാഗൃഹത്തില്‍ ചെന്നു നോക്കിയപ്പോള്‍ തങ്ങളുടെ നേതാവു തന്നെ അതിനകത്ത് ഇരിക്കുന്നു. അവര്‍ക്കു കാര്യം മനസ്സിലായി. വിപ്ലവകാരികള്‍ അയാളുടെ കഴുത്തുമുറിച്ചു തല വേറെയാക്കി.

ഇവിടെ അമ്മാവന്‍ കുഞ്ഞുങ്ങളെ രക്ഷിച്ചത് സത്യപ്രക്രിയ. അനന്തരവന്‍ അമ്മാവനെ രക്ഷിച്ചത് സത്യപ്രക്രിയ. ഈ പ്രക്രിയകളാകെ കാണുമ്പോള്‍ നമുക്കു മാനസികോന്നമനം ഉണ്ടാകുന്നു.