close
Sayahna Sayahna
Search

സാമ്രാജ്യത്വത്തിന്റെ നിഷേധം


സാമ്രാജ്യത്വത്തിന്റെ നിഷേധം
Pani-cover.png
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി പനിനീര്‍പ്പൂവിന്റെ പരിമളം പോലെ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസിദ്ധീകരണ വര്‍ഷം 1997
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എച് അന്റ് സി പബ്ലിഷിംഗ് ഹൗസ്
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 72 (ആദ്യ പതിപ്പ്)

പനിനീര്‍പ്പൂവിന്റെ പരിമളം പോലെ

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ആന്ധ്രയിലൂടെ സഞ്ചരിച്ചു. അന്ന് അവിടെക്കണ്ട നാശങ്ങള്‍ എന്നെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പുണ്ടായ പ്രചണ്ഡവാതം ആന്ധ്രദേശത്തിന്റെ ഭൂപ്രകൃതിയെയാകെ മാറ്റിക്കളഞ്ഞു. മണല്‍ക്കാടു പോലെയുള്ള സ്ഥലം.

വന്മരങ്ങള്‍ ഇല്ല. എങ്കിലും ഉണ്ടായിരുന്ന ചില മരങ്ങള്‍ കടപുഴകി മറിഞ്ഞു കിടക്കുന്നു. വിദ്യുച്ഛക്തി വിളക്കുകളുടെ കമ്പിക്കാലുകള്‍ നമ്മുടെ ‘റ’ എന്ന അക്ഷരം പോലെ വളഞ്ഞു നില്‍ക്കുന്നു. കുടിലുകള്‍ പാടേ പറന്നു പോയി. ഉറപ്പുള്ള വീടുകളുടെ മേല്‍ക്കൂരകള്‍ അന്തരീക്ഷത്തില്‍ കുറെ നേരം സഞ്ചരിച്ചിട്ടു താഴെ വന്നു വീണു ചിതറിക്കിടക്കുന്നു. എത്രയോ ആളുകള്‍ മരിച്ചിരിക്കണം.

ഭൂകമ്പം വന്ന സ്ഥലങ്ങള്‍ ഞാന്‍ കണ്ടില്ല. പ്രചണ്ഡവാതം വരുത്തുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ നാശമായിരിക്കും അതു വരുത്തിക്കൂട്ടുക. ഭൂമിയുടെ അവസ്ഥിതി പോലും ഭൂമികുലുക്കം മാറ്റി മറിക്കും. അത്യുക്തിയാണെന്നു ധരിക്കരുതു വായനക്കാര്‍. എഡ്വേര്‍ഡ് ഡബ്ള്‍യു സെയ്ദിന്റെ “Culture and Imperialism” എന്ന ഗ്രന്ഥം സാഹിത്യ നിരൂപണത്തിന്റെയും രാഷ്ട്രവ്യവഹാരത്തിന്റെയും മണ്ഡലങ്ങള്‍ക്കു വിസ്മയാവഹമായ പരിവര്‍ത്തനം വരുത്തിയിരിക്കുന്നു.

പ്രചണ്ഡവാതവും ഭൂകമ്പവും വിനാശത്തിനു കാരണമായി­ബ്ദവിക്കുമെങ്കിലും സാഹിത്യ­നിരൂപണത്തിന്റെയും രാഷ്ട്രവ്യവഹാര­ത്തിന്റെയും മണ്ഡലങ്ങളില്‍ അടിച്ച ഈ ധീഷണവാതം, അവിടെയുണ്ടായ ആശായോത്കമ്പം അവയ്ക്ക് എന്തെന്നില്ലാത്ത ഉദാത്തതയും രാമണീയകവും നല്‍കിയരിക്കുന്നു.

സെയ്ദ് 1978–ല്‍ പ്രസിദ്ധപ്പെടുത്തിയ ‘Orientalism’ (പൂര്‍വദേശീയത) എന്ന പുസ്തകം വായിച്ചു ഞാന്‍ അന്നേ അദ്ദേഹത്തിന്റെ ആരാധകനായി മാറിയിരുന്നു. ഈ വര്‍ഷം പ്രസാധനം ചെയ്ത Culture and Imperialism എന്ന ഗ്രന്ഥം വായിച്ചു ഞാന്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ തലകുനിച്ചു നില്‍ക്കുന്നു.

നിരൂപണത്തിന്റെയും രാഷ്ട്രവ്യവഹാരത്തിന്റെയും മണ്ഡലങ്ങളെ മാത്രമല്ല നിഷ്പക്ഷ­ചിന്താഗതി­ക്കാരനായ ഏതു സഹൃദയന്റെ മാനസിക മണ്ഡലത്തെയും ഇതു പരിവര്‍ത്തനം ചെയ്യും.

എഡ്‌വേര്‍ഡ് ഡബ്ള്‍യു. സെയ്ദ്

ആരാണ് എഡ്‌വേര്‍ഡ് ഡബ്ള്‍യു. സെയ്ദ് (Edward W. Said)? അദ്ദേഹം കൊളമ്പിയ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് സാഹിത്യത്തിന്റെ പ്രൊഫസറാണ്. മാത്രമല്ല താരതമ്യസാഹിത്യത്തിന്റെയും പ്രൊഫസര്‍. 1935-ലാണ് അദ്ദേഹം ജറൂസലമില്‍ ജനിച്ചത്. അറബി ക്രിസ്ത്യാനികളാണ് സെയ്ദിന്റെ അച്ഛനമ്മമാര്‍. 1947-ല്‍ പലസ്റ്റൈന്‍ എല്ലാക്കാലത്തേക്കുമായി വിട്ടുപോന്ന സെയ്ദ് അച്ഛനമ്മമാരോടുകൂടി കുറെക്കാലം ഈജിപ്തില്‍ താമസിച്ചു. 1963-ല്‍ അദ്ദേഹം വിദ്യാഭ്യാസത്തിനായി അമേരിക്കന്‍ ഐക്യനാടുകളിലേക്കു പോന്നു.

കുടുംബത്തിലെ മറ്റംഗങ്ങള്‍ ജോര്‍ദന്‍, ലബനന്‍, യൂറോപ്പ്, യു.എസ്.എ. ഇവിടങ്ങളില്‍ താമസമായി. 1982-ല്‍ ഇസ്രയേല്‍, ബേറൂട്ട് ആക്രമിച്ചതിനു ശേഷം അവിടെ (ബേറൂട്ടില്‍) പാര്‍ത്തിരുന്ന അമ്മയെ അദ്ദേഹം കണ്ടിട്ടില്ല. ജൂതന്മാരില്‍നിന്നും ഇറാക്കികളില്‍നിന്നും പലസ്റ്റൈനിയന്‍ തീവ്രവാദികളില്‍നിന്നും വധഭീഷണി നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്ന സെയ്ദ് സാമ്രാജ്യവിസ്തൃതി നയത്തിന്റെ — ഇംപീയിരിലസത്തിന്റെ — ബദ്ധശത്രുവാണ്.

ലോകമാകെ വ്യാപിച്ച ഒരു സാമ്രാജ്യവ്യവസ്ഥിതി സംസ്കാരം ഇന്നുണ്ട്. ഈ വ്യവസ്ഥിതിയെ എതിര്‍ക്കുന്ന വേറൊരു സംസ്കാരവുമുണ്ട്. ഈ രണ്ടു സംസ്കാരങ്ങളെയും സാംസ്കാരിക രൂപങ്ങളിലൂടെ അപഗ്രഥിക്കുകയാണ് സെയ്ദ്. സാംസ്കാരിക രൂപങ്ങളില്‍ പ്രാധാന്യമുള്ള നോവലാണ് അങ്ങനെ അപഗ്രഥിക്കപ്പെടുക. ഈ ലോകത്തെ വിചിത്രങ്ങളായ സ്ഥലങ്ങളെക്കുറിച്ചു നോവലിസ്റ്റുകള്‍ പറയുന്ന കഥകളില്‍, അധിനിവേശം നടത്തുന്നവരുടെയും അതിന്റെ ഫലമായി പീഡിപ്പിക്കുന്നവരുടെയും ജീവിതമാകെയുണ്ടെന്നാണ് സെയ്ദിന്റെ അഭിപ്രായം.

സാമ്രാജ്യത്വവ്യവസ്ഥിതിയില്‍ നടക്കുന്ന യുദ്ധം ഭൂമിയെച്ചൊല്ലിയുള്ളതാണ്. എന്നാല്‍ ഭൂമി ആര്‍ക്ക്, അതില്‍ കടന്നുകൂടി ജോലി ചെയ്യാന്‍ അധികാരമാര്‍ക്ക്? അതു മുന്നോട്ടു കൊണ്ടുപോകുന്നതാര്? ആ ഭൂമി തിരിച്ചു പിടിച്ചതാര്? അതിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതാര്? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരങ്ങള്‍ തരുന്നത് ആഖ്യാനമാണ്. ഒരു നിരൂപകന്‍ പറഞ്ഞിട്ടുണ്ടെന്നു സെയ്ദ് ചൂണ്ടിക്കാണിക്കുന്നു, രാഷ്ട്രങ്ങള്‍ തന്നെ ആഖ്യാനങ്ങളാണെന്ന് (Nations themselves are narrations).

ആഖ്യാനം നിര്‍വഹിക്കാനുള്ള ശക്തി, മറ്റാഖ്യാനങ്ങള്‍ രൂപം കൊള്ളാനുള്ള യത്നത്തെ ചെറുക്കല്‍ - ഇവ രണ്ടും സംസ്കാരത്തിനും സാമ്രാജ്യവ്യവസ്ഥിതിക്കും പ്രധാനപ്പെട്ടവയാണ്. സാമ്രാജ്യവ്യവസ്ഥിതിയെ തകര്‍ത്തുകളയാനും ആഖ്യാനങ്ങള്‍ക്കു കഴിയും.

‘റോബിന്‍സണ്‍ ക്രൂസോ’ എന്ന നോവല്‍ നോക്കുക. ഒരു യൂറോപ്യന്‍ യൂറോപ്പുമായി ബന്ധമില്ലാത്ത ദ്വീപില്‍ ഫ്യൂഡല്‍ വ്യവസ്ഥിതിയനുസരിച്ചു ഭൂമി കരസ്ഥമാക്കുന്നതാണ് അതിന്റെ പ്രധാനപ്പെട്ട വിഷയം.

സര്‍ഗ്ഗാത്മകമോ വ്യാഖ്യാനാത്മകമോ ആയ ഭാവനയുടെ മഹനീയങ്ങളായ പരിണതഫലങ്ങളായി നോവലുകളെ കണ്ടിട്ട് സംസ്കാരത്തിനും സാമ്രാജ്യവ്യവസ്ഥിതിക്കും തമ്മിലുള്ള ബന്ധം സ്പഷ്ടമാക്കാനാണു സെയ്ദിനു താല്‍പര്യം. അങ്ങനെ അദ്ദേഹം ചിനുഅ അച്ചേബെയുടെ ‘Things Fall Apart’, ആങ്ദ്രേഷീദിന്റെ ‘Immoraliste’, ജെയ്ന്‍ ഓസ്റ്റിന്റെ Man field Par’, കമ്യൂവിന്റെ ‘The Stranger, Plague’, കോണ്‍റഡിന്റെ ‘Heart of darkness’, ‘Nostromo’, ഡിക്കിന്‍സിന്റെ ‘Great Expectations, ഇ.എം. ഫോഴ്സ്റ്ററുടെ ‘Passage to India’, കിപ്ലിങിന്റെ ‘Kim,’ സല്‍മാന്‍ റുഷ്ദിയുടെ The Satanic Verses, നൈപോളിന്റെ ‘A Bend in the River’, ങ്ഗൂഗിയുടെ ‘The River between, ഇവയെല്ലാം അനുവാചകര്‍ക്ക് അത്ഭുതം ജനിപ്പിക്കുമാറ് അപഗ്രഥിക്കുന്നു.

സെയ്ദ് ഈ രചനകളെക്കുറിച്ചു പറയുന്നതെല്ലാം സംഗ്രഹിച്ചു പറയുന്നതുപോലും ആവിഷ്കരിക്കാന്‍ ഒരു ചെറിയ ലേഖനത്തില്‍ കഴിയുകയില്ല. നമുക്ക് ആദ്യമായി ഫ്രഞ്ചെഴുത്തുകാരന്‍ കമ്യൂവിന്റെ കൃതികളിലേക്ക് പോകാം. ഫ്രാന്‍സ്, അള്‍ജീരിയ സ്വാധീനപ്പെടുത്തിയതിന്റെ പാരമ്പര്യങ്ങളും ശൈലികളും തന്ത്രജ്ഞതകളും സൂക്ഷ്മതയോടെ സ്ഫുടീകരിക്കുന്നവയാണ് കമ്യൂവിന്റെ നോവലുകളും ചെറുകഥകളും.

കോളനിയെക്കുറിച്ച് (അധിനിവേശപ്രദേശത്തെക്കുറിച്ച്) ഉണ്ടാകുന്ന വികല്പത്തിനു രാജധാനിയോടു ബന്ധപ്പെട്ട (പാരീസിനോടു ബന്ധപ്പെട്ട) ഒരു സുന്ദരരൂപം നല്‍കുകയാണ് കമ്യൂ. ആള്‍ജീരിയയുടെ ദേശീയതയെ അംഗീകരിക്കാതിരിക്കല്‍, ഫ്രാന്‍സിന്റെ പ്രാദേശികാക്രമണം ഇവയോടുള്ള പ്രതികരണങ്ങളില്‍ കമ്യൂ കാണിച്ച ഭാഗികത്വം ലോകജനതയ്ക്കു തളര്‍ച്ചയുണ്ടാക്കുന്നതാണ്.

ഷെനേ (Genet), ഫാനൊങ് (Fanon, ആള്‍ജീരിയന്‍ നേഷ്നല്‍ ഫ്രൊന്‍റ് നേതാവ്) ഇവരുടെ രചനകളോടു തട്ടിച്ചു നോക്കുമ്പോള്‍ കമ്യൂവിന്റെ നോവലുകള്‍ക്കും ചെറുകഥകള്‍ക്കും നിഷേധാത്മകമായ ചൈതന്യമേയുള്ളൂ.

കമ്യൂ

മറ്റു ഫ്രഞ്ചു നോവലുകളോടു ചേര്‍ത്ത് കമ്യൂവിന്റെ നോവലുകള്‍ വായിക്കാനാണു ജനതയ്ക്കു താല്‍പര്യം. കമ്യൂകഥകള്‍ നടക്കുന്ന സ്ഥലമായി ആള്‍ജീരിയ തെരഞ്ഞെടുത്തത് അദ്ദേഹത്തില്‍ അഭിമര്‍ദ്ദം ചെലുത്തിയ സാന്മാര്‍ഗിക പ്രശ്നങ്ങളാലാണെന്നു പറയുന്നവരുണ്ട്. മനുഷ്യാവസ്ഥയുടെ അര്‍ത്ഥവാദകഥകളായി അദ്ദേഹത്തിന്റെ നോവലുകള്‍ ജനങ്ങള്‍ വായിക്കുന്നു. ‘The Stranger’ എന്ന നോവലിലെ പ്രധാനകഥാപാത്രം ഒരറബിയെ കൊല്ലുന്നു. പക്ഷേ ഈ അറബിക്കു പേരില്ല. ചരിത്രമില്ല. അച്ഛനമ്മമാരേക്കുറിച്ച് ഒന്നുമറിഞ്ഞുകൂടാ. ‘പ്ലേഗ്’ എന്ന നോവലിലെ നഗരത്തില്‍ പ്ലേഗ് പടര്‍ന്നു പിടിക്കുമ്പോള്‍ മരിക്കുന്നത് അറബികളാണ്. എന്നാല്‍ രണ്ടു യൂറോപ്യന്മാരെയാണ് കമ്യൂ മുന്‍പോട്ടു തള്ളിവിട്ടു വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്.

നോവലുകളുടെ കലാപരമായ സമ്പന്നതയെയാണു ശ്രദ്ധിക്കേണ്ടത്, എന്തു പറഞ്ഞില്ല എന്നതിലല്ല, ശ്രദ്ധ വേണ്ടത് എന്നു ചിലര്‍ പറഞ്ഞേക്കും. ഇതിനു സെയ്ദ് മറുപടി പറയുന്നത് 1830-ല്‍ ഫ്രാന്‍സ് തുടങ്ങിയ ഇംപീരിയല്‍ ആക്രമണം കമ്യൂവിന്റെ കാലത്തും നിലനിന്നുവെന്നും തന്റെ നോവലുകളില്‍ അദ്ദേഹം അതിനു പ്രാധാന്യം നല്‍കിയെന്നുമാണ്.

ആള്‍ജീരിയയില്‍ ഫ്രഞ്ച് യുവാവായി വളര്‍ന്നുവന്ന കമ്യു, ഫ്രാങ്കോ — ആള്‍ജീരിയന്‍ സംഘട്ടനങ്ങള്‍ക്ക് നേരെ എപ്പോഴും കണ്ണടച്ചിട്ടേയുള്ളുവെന്ന് അദ്ദേഹത്തിന്റെ എല്ലാ ജീവചരിത്രകാരന്മാരും പ്രസ്താവിക്കുന്നു. ഫ്രഞ്ച് ഇച്ഛാശക്തി ആള്‍ജീരിയയിലെ മുസ്ലിം ജനതയെ അമര്‍ത്തുന്നതിനു മാത്രമേ അദ്ദേഹം ഭാഷയിലൂടെ, ബിംബങ്ങളിലൂടെ സ്ഫുടീകരിച്ചിട്ടുള്ളൂ.

ആള്‍ജീരിയയുടെ ദേശീയ സ്വാതന്ത്ര്യം ഉത്കടവികാരത്തിന്റെ ഫലം മാത്രമാണെന്നു കമ്യൂ ഉദ്ഘോഷിച്ചു. ഒരു ആള്‍ജീരിയന്‍ നേഷന്‍ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. ജൂതന്മാര്‍ക്കോ തുര്‍ക്കികള്‍ക്കോ ഗ്രീസിലുള്ളവര്‍ക്കോ ഇറ്റലിക്കാര്‍ക്കോ ഈ രാജ്യത്തിന് അവകാശമുണ്ടാകാം എന്നുവരെ പറഞ്ഞ എഴുത്തുകാരനാണു കമ്യൂ. ‘The Stranger’ എന്ന നോവലിലെ കഥാപാത്രം കൊല്ലുന്ന അറബിയുടെ പശ്ചാത്തലം വിട്ടുകളയല്‍, പ്ലേഗ് ബാധിച്ച പട്ടണത്തിന്റെ തകര്‍ക്കല്‍ ഇവയെല്ലാം ഫ്രഞ്ച് മനഃസാക്ഷിയുടെ പ്രകടനം മാത്രമാണ്. സെയ്ദ് എല്ലാം പൊതിഞ്ഞു പറയുന്നു. ഈ ലേഖകന്‍ അനാവരണം ചെയ്തു പറയട്ടെ. കമ്യൂ ഇംപീരിയലിസ്റ്റാണെന്നാണു സെയ്ദ് പ്രഖ്യാപിക്കുന്നത്.

ഇങ്ങനെ ജെയ്ന്‍ ഓസ്റ്റിന്‍, കോണ്‍റഡ്, കിപ്ലിങ്, ഫോഴ്സ്റ്റര്‍ ഈ വലിയ സാഹിത്യകാരന്മാരെ (മുണ്ടശ്ശേരിയുടെ ഭാഷയില്‍ പറഞ്ഞാല്‍) ‘തൊലി പൊളിച്ചു’ കാണിച്ചുകൊണ്ട് ങ്ഗൂഗി (Ngugi), അച്ചേബേ ഈ ആഫ്രിക്കന്‍ സാഹിത്യകാരന്മാര്‍ ഇംപീരിയലിസത്തില്‍ നിന്നു — സാമ്രാജ്യ വ്യവസ്ഥിതിയില്‍നിന്ന് — മനുഷ്യരെ സ്വതന്ത്രരാക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചു സെയ്ദ് പ്രതിപാദിക്കുന്നു.

ആള്‍ജീരിയന്‍ ദേശീയമുന്നണി നേതാവ് ഫാനൊങ് എന്തു സാംസ്കാരികശക്തി കാണിച്ചുവോ അതുതന്നെ ഈ സാഹിത്യകാരന്‍മാരും പ്രദര്‍ശിപ്പിക്കുന്നുവെന്നു സെയ്ദ് അഭിപ്രായപ്പെടുന്നു. (ഫാനൊങ് ‘The Wretched of the Earth’ എന്ന വിശ്വവിഖ്യാതമായ ഗ്രന്ഥത്തിന്റെ രചയിതാവാണ്. സാര്‍ത്രാണ് പുസ്തകം അവതരിപ്പിച്ചത്.)

സെയ്ദിന്റെ അറബി പരിതഃസ്ഥിതികള്‍ അധിനിവേശത്തോട് - കൊളോണിയലിസത്തോട് - ബന്ധപ്പെട്ടിരിക്കുന്നു. കുട്ടിക്കാലത്തു സെയ്ദിനു സിറിയയിലേക്കോ ഈജിപ്റ്റിലേക്കോ നിര്‍ബാധം സഞ്ചരിക്കാമായിരുന്നു. ഇന്ന് അതു സാധ്യമല്ല. ഏതു രാജ്യത്തിന്റെയും അതിരുകളില്‍ പ്രതിബന്ധങ്ങള്‍. അറബികളുടെ ദേശീയത മരിച്ചിട്ടില്ലെങ്കിലും ചെറിയ ചെറിയ യൂണിറ്റുകളായി അതു മാറിക്കൊണ്ടിരിക്കുന്നു. ആ ഏകകങ്ങള്‍ക്കു പുതിയ രക്തം വേണ്ട, മാറ്റം വേണ്ട, മാര്‍കേസിന്റെ കുലപതിയുടെ (Autumn of the Patriarch’ എന്ന നോവലിനെ ഉദ്ദേശിച്ച്) അവസ്ഥപോലെ.

ഈ ലേഖകന്‍ ഔര്‍ബാഹിന്റെ (Auerbach) “Mimesir” എന്ന അത്യുജ്ജ്വലമായ നിരൂപണഗ്രന്ഥം വായിച്ചിട്ടുണ്ട്. മഹാനായ ആ ജര്‍മ്മന്‍ പണ്ഡിതന്‍ സാമ്രാജ്യവ്യവസ്ഥിതികളേയും ദേശീയ വ്യവസ്ഥിതികളേയും ലംഘിക്കേണ്ടതിന്റെ ആവശ്യകതയെ കാണിക്കാന്‍ പന്ത്രണ്ടാം ശതാബ്ദത്തിലെ ഒരു ക്രൈസ്തവ പുരോഹിതന്‍ യൂഗോയുടെ ഒരു പ്രസ്താവന ഉദ്ധരിക്കുന്നു.

അങ്ങനെ അവയുടെ അതിരുകളെ ഭഞ്ജിച്ചാലേ ചരിത്രകാരനു മാനുഷികാനുഭവങ്ങളെ അവയുടെ സാകല്യാവസ്ഥയില്‍ ദര്‍ശിക്കാനാവൂ. അല്ലെങ്കില്‍ ഒഴിവാക്കലുകളിലും പിന്തിരിപ്പന്‍ രീതികളിലും ആ ചരിത്രകാരന്‍ ചെന്നു വീഴും.

സ്വന്തം മണ്ണു മനോഹരം. അതു ബാല്യകാലകൗതുകം മാത്രം. എന്നാല്‍ ഏതു സ്ഥലത്തെ മണ്ണും സ്വന്തം മണ്ണായി കാണാന്‍ കഴിവുള്ളവനാണു ശ്രേഷ്ഠന്‍. ആ ശ്രേഷ്ഠത്വത്തിലേക്കു ചെന്നിരിക്കുന്നു എഡ്വേര്‍ഡ് സെയ്ദ് ഈ ഗ്രന്ഥത്തിന്റെ രചനയിലൂടെ.