close
Sayahna Sayahna
Search

സ്റ്റാലിന്റെ സ്വഭാവദർപ്പണം


സ്റ്റാലിന്റെ സ്വഭാവദർപ്പണം
Pani-cover.png
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി പനിനീര്‍പ്പൂവിന്റെ പരിമളം പോലെ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസിദ്ധീകരണ വര്‍ഷം 1997
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എച് അന്റ് സി പബ്ലിഷിംഗ് ഹൗസ്
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 72 (ആദ്യ പതിപ്പ്)

പനിനീര്‍പ്പൂവിന്റെ പരിമളം പോലെ

സ്റ്റാലിന്‍

റഷ്യന്‍ തൊഴിലാളികള്‍ പ്രാഥമികാവശ്യകതകള്‍ക്കു വേണ്ടി വ്യൂഹം ചമയ്ക്കുന്ന കാലം. സാര്‍ ചക്രവര്‍ത്തിയുടെ പോലീസ് അവരെ കൂടെക്കൂടെ കാരാഗൃഹത്തിലാക്കും. സൈബീരിയയിലേക്കു നാടുകടത്തും. കൊല്ലും. ഒരിക്കല്‍ കുറെ തൊഴിലാളികള്‍ പണിമുടക്കി. പോലീസ് അവരില്‍ ചാടിവീണ് അമ്പതുപേരെ അറസ്റ്റു ചെയ്തു ജോര്‍ജയിലെ (Georgia) നഗരമായ റ്റിഫ്ലീസിനടുത്തുള്ള വയലില്‍ വരിയായി നിറുത്തി. ഓരോ പോലീസുകാരന്റെയും കൈയില്‍ കൂര്‍ത്ത ആണികള്‍ തറച്ച ചാട്ടയുണ്ട്. തൊഴിലാളികള്‍ ഓരോരുത്തനായി മുതുകു നഗ്നമാക്കി പോലീസുകാരുടെ മുന്‍പിലൂടെ നടന്നു പോകണം. ശക്തി സംഭരിച്ച് ഓരോ പോലീസുകാരനും തടവുകാരുടെ മുതുകില്‍ ചാട്ടകൊണ്ട് ആഞ്ഞടിക്കും. രക്തം ചാടും, വേദന അസഹനീയം. പലരും അവസാനത്തെ പോലീസുകാരന്റെ അടുത്തെത്തുന്നതിനു മുന്‍പ് ബോധംകെട്ടുവീഴും. അനേകമാളുകള്‍ മരിച്ചു.

തൊഴിലാളി നേതാവിന്റെ ഊഴം വന്നു. ഷേര്‍ട്ട് ഊരി അയാള്‍ മുതുകു നഗ്നമാക്കി. അതിനുമുന്‍പ് അയാള്‍ കനം തീരെ കുറഞ്ഞ ഒരു പുല്ക്കൊടി താഴെനിന്നു പറിച്ചെടുത്തു പല്ലുകള്‍ക്കിടയില്‍ വച്ചു. എന്നിട്ടു പോലീസുകാരുടെ മുന്‍പിലൂടെ നിവര്‍ന്നു മെല്ലെ നടന്നു. ഉന്മാദമാര്‍ന്ന ചാട്ട അയാളുടെ മുതുകില്‍ തുടരെത്തുടരെ വീണു. മുറിവുകളില്‍ നിന്നും രക്തം ചാടിയിട്ടും അയാള്‍ ഒരു ശബ്ദം പോലും കേള്‍പ്പിച്ചില്ല. വായ് തുറന്നതേയില്ല. അയാളെ ‘വകവരുത്തണ’മെന്ന് വിചാരിച്ച് ഓരോ പോലീസുകാരനും രണ്ടു തവണ മൂന്നു തവണ ആഞ്ഞടിച്ചു. പക്ഷേ അയാളില്‍നിന്ന് ഒരു ശബ്ദം പോലും ഉണ്ടായില്ല.

ശരീരം വളയ്ക്കാതെ, രോദനം നടത്താതെ അയാള്‍ വരിയായി നിന്ന പോലീസുകാരന്റെ മുമ്പിലൂടെ നടന്നു. അവസാനത്തെ പോലീസുകാരന്റെ അടുത്തെത്തി ചാട്ടയടി ഏറ്റതിനുശേഷം അയാള്‍ പല്ലിനിടയില്‍നിന്നു പുല്‍ക്കൊടിയെടുത്തു പോലീസുകാരന്റെ കൈയില്‍ കൊടുത്തിട്ടു പറഞ്ഞു. “എന്റെ ഓര്‍മ്മയ്ക്കായി ഇതുവച്ചുകൊള്ളൂ. നോക്കു, ഞാന്‍ ഈ പുല്‍ക്കൊടി കടിച്ചതു പോലുമില്ല. എന്റെ പേരു സ്റ്റാലിനെന്നാണ്.”

മഹാനായ ഗ്രീക്ക് സാഹിത്യകാരന്‍ നീക്കോസ് കാസാന്‍ ദ് സാക്കസിന്റെ (Report To Greco) എന്ന അതിസുന്ദരമായ പുസ്തകത്തില്‍ നിന്നാണ് ഈ വിവരണം ഞാന്‍ എടുത്തെഴുതുന്നത്. പില്ക്കാലത്ത് സോവിയറ്റ് രാഷ്ട്രത്തെ മാത്രമല്ല ലോകത്തെയാകെ വിറപ്പിച്ച സ്റ്റാലിന്റെ സ്വഭാവദാര്‍ഢ്യത്തെ ഇതു സ്പഷ്ടമാക്കിത്തരുന്നു. ഈ സ്വഭാവദാര്‍ഢ്യവും അതില്‍ നിന്നു ജനിച്ച നൃശംസതയും ഏതളവു വരെ ചെന്നുവെന്നു മനസ്സിലാക്കണമെങ്കില്‍ ക്ലാസിക്കായി കരുതപ്പെടുന്ന Let History Judge (‘ചരിത്രം വിലയിരുത്തട്ടെ’) എന്ന ഗ്രന്ഥം വായിക്കണം.

റഷ്യയിലെ റൊയ് മിദ്‌വീദീവ് (Roy Medvedeet എഴുതിയതും ജോര്‍ജ്ജ് ഷ്രിവര്‍ ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തതുമായ ഈ ഗ്രന്ഥം തൊള്ളായിരത്തിലധികം പുറത്തോളം ദീര്‍ഘത ആവഹിച്ചിരിക്കുന്നു. 1879 ഡിസംബര്‍ 21-നു ജനിക്കുകയും 1953 മാര്‍ച്ച് അഞ്ചുവരെ ജീവിച്ചിരിക്കുകയും ചെയ്ത വിപ്ലവകാരിയായ ഒരു ഏകശാസനാധിപതിയുടെ സങ്കീര്‍ണ്ണ സ്വഭാവത്തെ സമ്പൂര്‍ണ്ണമായും ഈ പുസ്തകത്തില്‍ അനാവരണം ചെയ്തിരിക്കുന്നു.

സ്റ്റാലിന്റെ ഏറ്റവും നല്ല ജീവചരിത്രം പോളണ്ടില്‍ ജനിച്ച ഇംഗ്ലീഷ് എഴുത്തുകാരന്‍ ഐസക് ഡ്വെയ്‌ച്ചറുടെ “Stalin–A Political Biography” (‘സ്റ്റാലിന്‍ – ഒരു രാഷ്ട്രീയ ജീവചരിത്രം’) എന്നതാണ് ആന്റി സ്റ്റാലിനിസ്റ്റ് വീക്ഷണഗതികള്‍ വച്ചു പുലര്‍ത്തിയതിനു പാര്‍ട്ടിയില്‍ നിന്നു നിഷ്കാസിതനായ അദ്ദേഹം ട്രൊറ്റ്സ്കിയിസത്തിനു അനുകൂലനാണെങ്കിലും സ്റ്റാലിന്റെ നേട്ടങ്ങളുടെ നേര്‍ക്കു കണ്ണടയ്ക്കുന്നില്ല.

സ്റ്റാലിന്റെ മൃതശരീരം ആദ്യമായി ലെനിന്റെ മൃതദേഹത്തിനടുത്തു വച്ചെങ്കിലും കാലം കഴിഞ്ഞപ്പോള്‍ അത് അവിടെ നിന്നു മാറ്റിവച്ചു. സ്റ്റാലിന്റെ പേരുതന്നെ നിര്‍മ്മാര്‍ജനം ചെയ്യാനുള്ള യത്നമായിരുന്നു അതെന്നു ചൂണ്ടിക്കാണിച്ചിട്ട് ഡ്വെയ്‌ച്ചര്‍ പറയുന്നു; (Posterity, haunted by Stalin, perplexed by the legacy of his rule yet still unable to master and transcend it, for the time being sought merely to cast him out of its memory) (“സ്റ്റാലിനെക്കുറിച്ചുള്ള സ്മൃതികളാല്‍ വേട്ടയാടപ്പെടുന്ന, അദ്ദേഹത്തിന്റെ ഭരണപൈതൃകത്താല്‍ പരിഭ്രാന്തരായ വരും തലമുറകള്‍, ആ അവസ്ഥയെ തരണം ചെയ്യാനാവാതെ ഇപ്പോള്‍ ശ്രമിക്കുന്നത് അദ്ദേഹത്തെ ഓര്‍മ്മകളില്‍ നിന്നു തന്നെ പുറംതള്ളാനാണ്”).

ഈ ഉജ്ജ്വലമായ ഗ്രന്ഥത്തെ ബഹുദൂരം അതിശയിച്ചിരിക്കുന്നു മീദ്‌വീദീവിന്റെ ഈ ഗ്രന്ഥം. ഇതു സ്റ്റാലിന്റെ ജീവചരിത്രമാണ്, അദ്ദേഹത്തിന്റെ കാലയളവിലെ രാഷ്ട്രവ്യവഹാര ചരിത്രമാണ്. സോവിയറ്റ് രാഷ്ട്രത്തിന്റെ കാലയളവിലെ രാഷ്ട്രവ്യവഹാര ചരിത്രമാണ്. സോവിയറ്റ് രാഷ്ട്രത്തിന്റെ ഉയര്‍ച്ചയുടെ ചരിത്രമാണ്. സ്റ്റാലിന്റെ ആപ്തമിത്രങ്ങളെന്നു കരുതപ്പെട്ടവരുടെ ദുരന്തത്തിന്റെ ആലേഖ്യമാണ്. ഗ്രന്ഥം വായിച്ചു തീര്‍ന്നാലും സ്റ്റാലിന്‍ നമ്മളെ ‘ഹോണ്‍ട്’ ചെയ്തുകൊണ്ടിരിക്കും. ഡ്വെയ്‌ച്ചര്‍ പറഞ്ഞതുപോലെ താല്‍ക്കാലികമായി സ്റ്റാലിനെ സംബന്ധിച്ച സ്മരണയെ ഇല്ലാതാക്കാനേ ജനതയ്ക്കു കഴിയൂ.


സ്റ്റാലിന്‍, ലെനിന്‍

സ്റ്റാലിനെക്കുറിച്ചുള്ള ഏതു ചിന്തനവും ലെനിനിലാണ് ആരംഭിക്കേണ്ടത്. 1905-ലാണ് സ്റ്റാലിന്‍ ആദ്യമായി ലെനിനെ കാണുന്നത്. കോബ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന സ്റ്റാലിനെ ലെനിനു വളരെ ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ കഴിവുകളില്‍ ലെനിന്‍ ആദരാതിശയം ഉള്ളവനായി. സൈബീരിയയിലേക്കൂ നാലു വര്‍ഷത്തേക്കു നാടുകടത്തപ്പെട്ടിരുന്ന സ്റ്റാലിന്‍ പതിവായി ലെനിനു കത്തുകള്‍ അയയ്ക്കുമായിരുന്നു. 1917-ലെ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവം വന്നപ്പോള്‍ സ്റ്റാലിന് അനിഷേധ്യമായ സ്ഥാനം ലഭിച്ചു. അതു കിട്ടിയതോടെ ലെനിനുമായുള്ള അദ്ദേഹത്തിന്റെ മാനസിക ബന്ധത്തിനു ക്ഷതം പറ്റി.

‘പ്രാവ്ദ’യുടെ എഡിറ്ററായിരുന്ന സ്റ്റാലിന് പ്രസിദ്ധീകരണത്തിനു വേണ്ടി ലെനിന്‍ അയച്ച കത്തുകള്‍ വെട്ടിച്ചുരുക്കിയിട്ടാണ് അദ്ദേഹം പരസ്യപ്പെടുത്തിയത്. ഒടുവില്‍ ലെനിന്റെ കത്തുകള്‍ സ്റ്റാലിന്‍ പ്രസിദ്ധപ്പെടുത്തിയതേയില്ല. ലെനിനു പ്രഭാഷണകലയില്‍ വൈദഗ്ദ്ധ്യമുണ്ടായിരുന്നു. സ്റ്റാലിന് അതില്‍ പ്രാഗത്ഭ്യമില്ലായിരുന്നുതാനും. എങ്കിലും തൊഴിലാളികളെയും മറ്റുള്ളവരെയും സംഘടിപ്പിക്കുന്നതില്‍ സ്റ്റാലിനു ലെനിനുള്ളതിനേക്കാള്‍ പതിനായിരം മടങ്ങ് പ്രാഗത്ഭ്യമുണ്ടായിരുന്നു. അങ്ങനെ ലെനിനെ അവഗണിക്കുമാറ് സ്റ്റാലിന്‍ ഉയര്‍ച്ച നേടി. അതു നേടിക്കഴിഞ്ഞപ്പോള്‍ ആചാര്യപദവിയിലായിരുന്ന ലെനിന്റെ സഹധര്‍മ്മിണിയോട് അസഭ്യപദങ്ങള്‍ പറയാനും സ്റ്റാലിന്‍ മടികാണിച്ചില്ല.

ലെനിന്‍ മസ്തിഷ്കാഘാതത്താലാണല്ലോ മരിച്ചത്. വേദന കൂടിയപ്പോള്‍ തനിക്കു കൊടും വിഷം വേണമെന്നു ലെനിന്‍ പറഞ്ഞെന്നും സ്റ്റാലിന്‍ അതു കൊടുത്തുവെന്നും അങ്ങനെ പരോക്ഷമായും പ്രത്യക്ഷമായും സ്റ്റാലിന്‍ ലെനിന്റെ വധകര്‍ത്താവായിയെന്നും ഈ ഗ്രന്ഥത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. അതിമദ്യപനായിരുന്ന സ്റ്റാലിന്‍ ഒരിക്കല്‍ ലക്കുകെട്ടു താനാണു ലെനിനെ വധിച്ചതെന്നു് Izvestia, Novy Mir ഇവയുടെ പത്രാധിപരായിരുന്ന ഐവാന്‍ ഗ്രൊണ്‍സ്കിയോടു പറഞ്ഞുവത്രേ (പുറം 77,78).

ലെനിന്റെ മരണത്തിനു സ്റ്റാലിന്‍ കാരണക്കാരനാണെന്നു കാണിച്ചു ട്രൊറ്റ്സ്കിയും അക്കാലത്തു ലേഖനമെഴുതി — Life Magazine-നു നല്‍കി. പക്ഷേ ആ അമേരിക്കന്‍ മാസിക ആ ലേഖനം പ്രസിദ്ധപ്പെടുത്തിയില്ല. ലെനിന്‍ വിഷം ആവശ്യപ്പെട്ടപ്പോള്‍ പോളിറ്റ് ബ്യൂറോ അതു കൊടുത്തില്ലെന്നും സ്റ്റാലിന്‍ കൊടുത്തിരിക്കാനിടയുണ്ടെന്നും ട്രൊറ്റ്സ്കി പറഞ്ഞു (പുറം 78).

I curse and persecute everyone I have to (ശപിക്കേണ്ടവരെയും ഉപദ്രവിക്കേണ്ടവതേയും ഞാനങ്ങനെ ചെയ്യുന്നു) എന്ന് ഒരിക്കല്‍ ലെനിന് എഴുതി അയച്ച സ്റ്റാലിന്‍ ആ പ്രസ്താവത്തെ സാര്‍ഥകമാക്കിക്കൊണ്ടു തന്നെ പ്രവര്‍ത്തിച്ചു. പ്രതിവിപ്ലവകാരികള്‍ എന്നു സംശയം തോന്നിയാലുടന്‍ അവരെ അദ്ദേഹം നിഗ്രഹിച്ചിരുന്നു. മിലിട്ടറി സ്പെഷലിസ്റ്റുകളുടെ നേര്‍ക്കായിരുന്നു സ്റ്റാലിന്‍ ആദ്യം നിറയൊഴിച്ചത്. ഒരു സൈനികജില്ലയുടെ പരമാധികാരിയായിരുന്നു സ്നെസറേവിനെ അദ്ദേഹം അറസ്റ്റു ചെയ്യിച്ച് അയാളുടെ സഹപ്രവര്‍ത്തകരോടുകൂടി വോള്‍ഗ നദിയില്‍ വച്ച് ഒരു യാനപാത്രത്തില്‍ ഇരുത്തി. ഒഴുകുന്ന ഈ തടവറ പെട്ടെന്നു നദിയില്‍ മുങ്ങിത്താണു.

ലളിത ജീവിതം നയിച്ച നേതാവായിരുന്നു സ്റ്റാലിന്‍. കാമിനേവ് എന്ന സഹപ്രവര്‍ത്തകന്‍ റോള്‍സ് റോയ്സ് കാറില്‍ മോസ്കോയില്‍ സഞ്ചരിച്ചപ്പോള്‍ സ്റ്റാലിന്‍ ഒരു പഴയ Russo-Bate കാറിലാണ് സഞ്ചരിച്ചത്. സ്ത്രീകളില്‍ ഒട്ടും തല്പരനല്ലായിരുന്ന അദ്ദേഹത്തിന്റെ സര്‍വ്വവിനാശകമായ ഉല്‍കടവികാരം അധികാരത്തോടു ബന്ധപ്പെട്ടതു മാത്രമായിരുന്നു. ശരിയായ നിമിഷം കാത്തിരിക്കും അദ്ദേഹം. അതു സമാഗതമാകുമ്പോള്‍ ദയാരഹിതനായി ആഞ്ഞടിക്കും. ആ അടിയില്‍പ്പെട്ട് എത്രയെത്ര ആളുകളാണു മരണമടഞ്ഞത്. ട്രൊറ്റ്സ്കി തന്നെ മതിയായ ഉദാഹരണം.

ഏതു ജനക്കൂട്ടത്തെയും വികാരത്തിന്റെ പാരമ്യത്തിലെത്തിക്കാന്‍ ട്രൊറ്റ്സ്കിക്ക് ഏതാനും നിമിഷങ്ങളേ വേണ്ടൂ. ഒരു സമ്മേളനത്തില്‍ പ്രഭാഷണത്തിനിടയില്‍ രണ്ടു വിരലുകള്‍ ഉയര്‍ത്തിക്കൊണ്ട് ട്രൊറ്റ്സ്കി ആവശ്യപ്പെട്ടു “തൊഴിലാളി വിപ്ലവത്തെ നിങ്ങള്‍ അനുകൂലിക്കുമെന്നു സത്യം ചെയ്യൂ.” മെന്‍ഷെവിക്കായ ഒരാള്‍ “ഞാന്‍ സത്യം ചെയ്യുന്നു” വെന്ന് ഉറക്കെപ്പറഞ്ഞു. സമ്മേളനത്തിനു ശേഷം അയാളെന്തിന് അങ്ങനെ പറഞ്ഞുവെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ “ഞാന്‍ രണ്ടു മണിക്കൂറിനകം സമനില വീണ്ടെടുത്തുവെന്നു വരും. പക്ഷേ അദ്ദേഹം പറയുന്നതു കേട്ടുകൊണ്ടിരിക്കുമ്പോള്‍ അനുസരിക്കാതിരിക്കാന്‍ സാധ്യമല്ല” എന്നായിരുന്നു മറുപടി.

ട്രൊറ്റ്സ്കിയുടെ ഈ ശക്തി മനസ്സിലാക്കിയ സ്റ്റാലിന്‍ അദ്ദേഹത്തെ നിഗ്രഹിപ്പിച്ചു. സ്പാനിഷ് കോമ്യൂണിസ്റ്റായ റാമൊണ്‍ മെര്‍കാഡര്‍ 1940 ഓഗസ്റ്റ് ഇരുപതിന് ഐസ് ആക്സ് കൊണ്ടു തലയ്ക്കടിച്ച് ട്രൊറ്റ്സ്കിയെ കൊന്നു. അതിനുമുമ്പ് എല്ലാ ട്രൊറ്റ്സ്കിയിസ്റ്റുകളെയും സ്റ്റാലിന്റെ ആജ്ഞയനുസരിച്ചു കൊല്ലുകയുണ്ടായി. സോവിയറ്റ് ഗവണ്‍മെന്റിലെ പ്രധാനപ്പെട്ട ഉദ്യോഗം നോക്കിയിരുന്ന മിഹായില്‍ ഫ്രുണ്‍സെയെ വധിച്ചത് വിചിത്രമായ രീതിയിലായിരുന്നു.

വയറുവേദനക്കാരനായ ആ ഉദ്യോഗസ്ഥനെ സ്റ്റാലിന്റെ നിര്‍ബന്ധമനുസരിച്ചു ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. വയറ്റിലുണ്ടായിരുന്ന വ്രണം നേരത്തേ ഉണങ്ങിയിരുന്നു. കരിഞ്ഞ പാടുമാത്രമേ അവിടെയുള്ളൂ. എങ്കിലും റ്റോക്സിക് ക്ലോറഫോം ഇരട്ടിയളവില്‍ രോഗിക്കു കുത്തിവച്ചു. ഹൃദയത്തിന്റെ മാംസപേശികള്‍, വൃക്കകള്‍, കരള്‍ ഇവ തകര്‍ന്നു. ശസ്ത്രക്രിയ കഴിഞ്ഞു രണ്ടു മണിക്കൂറിനുശേഷം ഉദ്യോഗസ്ഥന്റെ ഹൃദയം നിന്നു.

സ്റ്റാലിന്റെ രണ്ടാമത്തെ ഭാര്യ ആത്മഹത്യ ചെയ്തു. രാക്ഷസീയങ്ങളായ ക്രിമിനല്‍ക്കുറ്റങ്ങള്‍ ഏറെ ചെയ്യുകയും ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കുകയും ബന്ധുക്കളെയും സ്നേഹിതരെയും കണക്കില്ലാതെ വധിക്കുകയും ചെയ്ത സ്റ്റാലിന്‍ തന്നെയാണ് സ്വന്തം ഭാര്യയെ കൊന്നതെന്നു പലരും പറയുന്നു. രഹസ്യവധങ്ങളില്‍ അദ്ദേഹം അലംഭാവമില്ലാത്തവനായിരുന്നുവെന്നും ഓര്‍മിക്കേണ്ടതുണ്ട്.

ബൂഖാറിന്‍ (Bukharin), റീകോവ് (Rykov) എന്നീ സമുന്നത നേതാക്കന്മാരെയും അവരുടെ സുഹൃത്തുക്കളെയും സ്റ്റാലിന്റെ ആജ്ഞയനുസരിച്ച് 1938 മാര്‍ച്ച് 15-നു വെടിവച്ചുകൊന്നു. ബൂഖാറിന്‍ മാത്രം അന്ത്യവേളയില്‍ ശാന്തനായി നിന്നു. കടലാസ്സും പെന്‍സിലും വേണമെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ Koba, why did you need my death (‘കോബ, എന്തിനാണ് എന്നെ കൊല്ലുന്നത്?) എന്നു മാത്രം അദ്ദേഹം കുറിച്ചു. ഈ കുറിപ്പ് സ്റ്റാലിന്‍ സ്വന്തം മേശയുടെ വലിപ്പില്‍ ജീവിതാന്ത്യം വരെ സൂക്ഷിച്ചുവച്ചിരുന്നു (പുറം 375).

റഷ്യന്‍ സോവിയറ്റ് നേതാവായിരുന്ന കീറഫിന്റെ (Kerov) അന്ത്യം വിശ്വാസപാതകത്തിന് നിദര്‍ശകമാണ്. അദ്ദേഹത്തെ ആരോ വെടിവച്ചുകൊന്നു. സ്റ്റാലിനാണ് ആ വധത്തിന് ഉത്തരവാദിയെങ്കിലും തനിക്കതില്‍ പങ്കില്ലെന്നു ഭാവിച്ച് ആ വധത്തിന്റെ പേരില്‍ പലരെയും അദ്ദേഹം ഹനിച്ചു.

ലെനിന്റെ ഭാര്യ 1939-ന്റെ ആദ്യത്തില്‍ മരിച്ചു. ജന്മദിനത്തിന്റെ തൊട്ടടുത്തുള്ള ഒരു ദിവസമായിരുന്നു മരണം. സ്റ്റാലിന്‍ ജന്മദിനത്തിനു കെയ്ക്ക് കൊടുത്തയച്ചതുകൊണ്ടാണ് ആ വിധവ മരിച്ചതെന്നു പലരും പറഞ്ഞു പരത്തി. പക്ഷേ നമ്മുടെ ഗ്രന്ഥകാരന്‍ ഇതു വിശ്വസിക്കുന്നില്ല. ആ കെയ്ക്ക് ഭക്ഷിച്ച മറ്റു പലരും മരിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എങ്കിലും മരണം നടന്നതിന്റെ അടുത്ത ദിവസം തന്നെ അവരുടെ വീടാകെ പരിശോധിച്ചു. ‘Don’t print one word about Krupskayaഠ [“ക്രുപ്സ്കയ (ലെനിന്റെ ഭാര്യ)യെക്കുറിച്ചുള്ള ഒരു വാക്കുപോലും അച്ചടിക്കരുത്”] എന്നൊരു കല്പന വിദ്യാഭ്യാസവകുപ്പിന്റെ പ്രസാധനവിഭാഗത്തിനു കിട്ടി.

സ്റ്റാലിന്റെ അന്യാദൃശമായ ഇച്ഛാശക്തിയും ധൈര്യവും നമ്മള്‍ കാസാന്‍‌ദ്‌സാക്കീസിന്റെ വിവരണത്തില്‍ നിന്നു മനസ്സിലാക്കിയല്ലോ. ഒരു എറുമ്പിനെപ്പോലും കൊല്ലാന്‍ മടിയുള്ള നമുക്ക് ഈ വധപരിപാടികളെ നീതിമത്കരിക്കാനാവില്ല. എങ്കിലും സോവിയറ്റ് റിപ്പബ്ലിക്ക് സമുന്നതമായ ഒരു രാഷ്ട്രമായതു സ്റ്റാലിന്റെ ഭരണരീതികൊണ്ടാണെന്ന് എത്രയോ അഭിജ്ഞന്മാര്‍ നമ്മളോടു പറയുന്നു. അവരില്‍ അദ്വിതീയന്‍ ഡ്വെയ്‌ച്ചര്‍ തന്നെ.

ചെമ്പടയുടെ ‘വിക്ടറി പരേഡ്’ സ്റ്റാലിന്‍ വീക്ഷിച്ചു, 1945 ജൂണ്‍ രണ്ടിന് ഹിറ്റ്‌ലറുടെ ആക്രമണത്തിന്റെ നാലാമത്തെ വാര്‍ഷികാഘോഷമായിരുന്നു അന്ന്. നാത്‌സികളുടെ പതാകകള്‍ ചെമ്പട സ്റ്റാലിന്റെ പാദത്തിലേക്ക് വലിച്ചെറിഞ്ഞു. പണ്ട് അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പാദങ്ങളിലേക്കു റഷ്യന്‍ സൈനികമേധാവി, ഫീല്‍ഡ് മാര്‍ഷല്‍ കുറ്റൂസെഫിന്റെ (Kutuzov 1745–1843) ഭടന്മാര്‍ ഫ്രഞ്ച് പതാകകള്‍ വലിച്ചെറിഞ്ഞതുപോലെ, സോവിയറ്റ് ജനത സ്റ്റാലിനെ Hero of the Soviet Union (സോവിയറ്റ് യൂണിയന്റെ നായകന്‍) എന്നു വിളിച്ചു. Generalissimo എന്ന അഭിധാനവും അദ്ദേഹത്തിനു നല്‍കി.

ഈ മൃഗീയഭരണം കൂടാതെ തന്നെ സോവിയറ്റ് യൂണിയനെ സമുന്നതമായ സോഷ്യലിസ്റ്റ് രാജ്യമാക്കാമായിരുന്നുവെന്നാണു മിദ്‌വീദീവിന്റെ മതം. തടവുകാരെക്കൊണ്ടു സൗധങ്ങള്‍ കെട്ടിക്കുകയും പാലങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്ത സ്റ്റാലിന്‍ സ്വതന്ത്ര പൗരന്മാരെക്കൊണ്ടാണ് അതൊക്കെ അനുഷ്ഠിപ്പിച്ചതെങ്കില്‍ രാഷ്ട്രത്തിനു സുസ്ഥിതി വരുമായിരുന്നു എന്ന് ഗ്രന്ഥകാരന്‍ പറയുന്നു.

കൃഷിക്കാരോടുള്ള ക്രൂരത കാര്‍ഷികവികാസത്തിനു തടസ്സം സൃഷ്ടിച്ചുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഡ്വെയ്‌ച്ചര്‍ വിജയങ്ങളായി എടുത്തു കാണിക്കുന്നവയൊക്കെ പരാജയങ്ങളായിബ്ഭവിച്ചുവെന്ന് ഗ്രന്ഥകാരന്‍ അസന്ദിഗ്ധമായി പ്രസ്താവിക്കുന്നു. സോഷ്യലിസം പ്രജാധിപത്യത്തോടു ചേര്‍ന്നുവന്നില്ലെങ്കില്‍ അത് പുതിയ പുതിയ ക്രിമിനല്‍ കുറ്റങ്ങള്‍ക്കു കാരണമാകും. സ്റ്റാലിനു ശേഷമുള്ള സംഭവങ്ങള്‍ അതു തെളിയിക്കുന്നുവെന്ന് മിദ്‌വീദീവ് യുക്ത്യധിഷ്ഠിതമായി സ്ഥാപിക്കുന്നുണ്ട്.

പരിപൂര്‍ണമായ ആരോഗ്യമുള്ളപ്പോഴാണ് സ്റ്റാലിന്‍ മരണശയ്യയില്‍ വീണത്. സ്റ്റാലിന്റെ മകന്‍ വാസിലി മദ്യപിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു, അച്ഛനെ കൊന്നതാണെന്ന്. ബെറിയയാണു വധകര്‍ത്താവെന്ന് വേറൊരു ഗ്രന്ഥകര്‍ത്ത്രിയും തെളിവുകളോടെ ബഹുജനത്തെ ഗ്രഹിപ്പിച്ചു. സ്റ്റാലിനു ബെറിയയുടെ തല വേണമായിരുന്നു. തന്റെ തല രക്ഷിക്കാനായി ബറിയ സ്റ്റാലിന്റെ തല എടുത്തുവത്രെ. അമിതമായ പുകവലി കൊണ്ടു സ്റ്റാലിനു രോഗം വന്നുവെന്നാണു ഗ്രന്ഥകാരന്‍ പ്രസ്താവിക്കുക.

ഒരു വിഭാഗത്തിന്റെ വെറുപ്പും മറ്റൊരു വിഭാഗത്തിന്റെ സ്നേഹവും നേടിയ ഒരു വ്യക്തിയുടെ ഈ ജീവചരിത്രം അദ്ദേഹത്തിന്റെ കാലയളവിലെ രാഷ്ട്രവ്യവഹാര­ചരിത്രവുമാണ്. പക്ഷേ ചോരപ്പുഴ ഒഴുകുന്നതേ നമ്മള്‍ കാണുന്നുള്ളു. സ്റ്റാലിന്‍ എന്ന വ്യക്തിക്ക് ഊന്നല്‍ കൊടുത്തതിന്റെ ഫലമാകാം ഇത്. സോവിയററ് യൂണിയന്റെ ഇന്നത്തെ തകര്‍ച്ചയ്ക്കുള്ള കാരണങ്ങളെ പരോക്ഷമായി, വിദഗ്ദ്ധമായി അഭിവ്യഞ്ജിപ്പിക്കുന്ന ഈ ഗ്രന്ഥം എല്ലാവരും വായിച്ചിരി­ക്കേണ്ടതാണ്. വായിക്കുമ്പോള്‍ സ്റ്റാലിന്റേത് സര്‍ഗാത്മക വിപ്ലവമായിരുന്നോ അതോ വിനാശാത്മകമായ സ്വേച്ഛാധിപത്യ­മായിരുന്നോ എന്നു നിര്‍ണ്ണയിക്കാനാവും.