close
Sayahna Sayahna
Search

ജനനി


ജനനി
SVVenugopanNair 01.jpeg
ഗ്രന്ഥകർത്താവ് എസ് വി വേണുഗോപൻ നായർ
മൂലകൃതി കഥകളതിസാദരം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കറന്റ് ബുക്സ്
വര്‍ഷം
1996
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 116

ആ സന്ധ്യയ്ക്ക് ഡോക്ടര്‍ ബാലഗോപാലന്‍ വെറുതെ പുറത്തേയ്ക്ക് നോക്കി നിന്നു. പെണ്‍കുട്ടികള്‍ ചെറുസംഘങ്ങളായി കടന്നു പോകുന്നു; തമാശകള്‍ പറഞ്ഞും നിഷ്കളങ്കമായി പൊട്ടിച്ചിരിച്ചും. ഏതോ കോളേജ് ഹോസ്റ്റലിലെ അന്തേവാസികളായിരിക്കണം. എന്നെന്നും അവര്‍ക്കിങ്ങനെ ചിരിച്ചുല്ലസിക്കാന്‍ കഴിയട്ടെ എന്ന് അയാള്‍ മനസാ ആശംസിച്ചു.

പുരുഷനാല്‍ പങ്കിലയാവാതിരിക്കുന്നിടത്തോളമേ പെണ്‍കുട്ടികള്‍ക്കിങ്ങനെ പൊട്ടിചിരിക്കാനാവൂ. പ്രേമമെന്ന ഭാവം ഒരു സ്വപ്നമായി, അകലങ്ങളില്‍ തത്തിക്കളിക്കുന്ന സുഗന്ധം മാത്രമായി അവളെ ചൂഴ്ന്നു നില്‍ക്കുന്ന കാലത്തോളം, അവള്‍ അവള്‍ക്കുതന്നെ ഒരത്ഭുത പ്രതിഭാസമായിരിക്കുന്ന പ്രായത്തോളം മാത്രം.

ബാലഗോപാലന്റെ ഏകാന്തചിന്തകളെ മുറിച്ചുകൊണ്ടു വീണ്ടും ആ ചെറുപ്പക്കാരന്‍ കടന്നു വന്നു. ഒരമമ്മാവന്റെ ഭാര്യയുടെ അനുജന്റെ ബന്ധുവാണെന്നവകാശപ്പെടുന്നവന്‍: “വാസന്തിയെ ലേബര്‍റൂമിലേക്കു മാററി.”

അയാളുടെ മുഖത്തു പ്രസവത്തിന്റെ ഞെരക്കം.

“അത്രേയല്ലേയുളളൂ?” ബാലഗോപാലന്‍ ചിരിച്ചു:

“ഇനിയും സമയമെടുക്കും. കുഴപ്പമൊന്നുമില്ല.”

പക്ഷേ, ആ പയ്യന്‍ഭര്‍ത്താവിന് ആശ്വാസമായില്ല.

അയാള്‍ നിന്നു പുളഞ്ഞു.

ബാലഗോപാലന്‍ ഈര്‍ഷ്യയടക്കാന്‍ ബദ്ധപ്പെട്ടു. വാസന്തിയുടെ കന്നി

പ്രസവമാണ്. നാലാംമാസം മുതല്‍ ആഴ്ചയിലൊരിക്കല്‍ ഇവിടെ കൊണ്ടുവന്നു സ്പെഷ്യലിസ്റ്റിനെ കാണിക്കുന്നുണ്ട്. അസാധാരണമായിട്ടൊന്നുമില്ല. ഒന്‍പതു മാസം തികഞ്ഞപ്പോഴേ പേവാര്‍ഡ് ബുക്കുചെയ്തു കുടിയേറി. രണ്ടു സ്പെഷ്യലിസ്റ്റുകളെ പ്രത്യേകം ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. പക്ഷേ, ഒന്നിലും ആരിലും വിശ്വാസമില്ലാഞ്ഞമട്ടു പെടപെടപ്പാണ്…

ദിവസേന ശരാശരി എഴുപതും എണ്‍പതും പ്രസവം നടക്കുന്ന ആശുപത്രിയാണിത്. ഒരു മാസമായി വാസന്തിയും ഭര്‍ത്താവും ആ യാന്ത്രികവൃത്തി കാണുന്നുമുണ്ട്.

“ഡോക്ടര്‍ രേവതി വന്നു നോക്കിയിട്ടുപോയി” അയാള്‍ പുലമ്പി.

“എന്തു പറഞ്ഞു?” ബാലഗോപാലന്‍ വെറുതെ ചോദിച്ചു.

“സമയത്തു വരാമെന്നു പറഞ്ഞു”

“ഉം”

“ഡോക്ടര്‍ ചെന്നൊന്നു നോക്കിയാല്‍ വേണ്ടില്ല.”

ഈ രാത്രി കാഷ്വാലിററി ഡ്യൂട്ടി ലഭിച്ച കാലദോഷത്തെ പഴിച്ചും തന്റെ ബന്ധുവര്‍ഗ്ഗത്തെയാകമാനം ഉള്ളാലെ ശപിച്ചും ബാലഗോപാലന്‍ പറഞ്ഞു.

“ഞാന്‍‌ വിളിച്ചു ചോദിക്കാം”.

പിന്നെ ഇന്റേണല്‍ ഫോണില്‍ സിസ്റ്ററിനോടു വിവരം തിരക്കി. സിസ്റ്റര്‍ അറിയിച്ചു. “പെയിന്‍ തുടങ്ങിയിട്ടേയുള്ളു”.

ഫോണ്‍ തിരികെ വെച്ച് ചെറുപ്പക്കാരനെ ആശ്വസിപ്പിക്കാനൊരുങ്ങുമ്പോഴേക്കും അയാള്‍ വിങ്ങിപൊട്ടുംമട്ടില്‍ ചൊല്ലി: “ഒരു കൊച്ചുവേദന പോലും സഹിക്കാത്തവളാ വാസന്തി”.

‘അതു നേരത്തെ ഓര്‍ക്കാമായിരുന്നില്ലേ? എന്ന ചോദിക്കാനാണു് ബാലഗോപാലന്റെ നാവു തരിച്ചത്.’

അപ്പോള്‍ ഒരു ആസ്ത്മാരോഗി വന്നുചേര്‍ന്നത് ഒരു ഇടക്കാലാശ്വാസമായി. ദുരിതാശ്വാത്തിനു പിടയുന്ന ആ സ്ത്രീയ്ക്ക് ഇഞ്ചക്ഷന്‍ കൊടുത്തിട്ടു തിരിഞ്ഞു നോക്കുമ്പോള്‍ കാത്തുനില്‍ക്കുന്ന വാസന്തിയുടെ ജനകന്‍.

“മോളെ പ്രസവമുറിയിലാക്കി”. വൃദ്ധനും വല്ലാത്ത പരിഭ്രമം.

“അറിഞ്ഞു”

“ഞാനിപ്പൊ ഡോക്ടര്‍ ആലീസിനെ കണ്ടു. സമയത്തിങ്ങു വന്നേക്കാമെന്നു പറഞ്ഞിട്ട് അവരു പോയി. സമയത്ത് ആരുമില്ലാണ്ടു വരുമോ?”

“ഇതവരുടെ ഡ്യൂട്ടിയല്ലേ? ഡോക്ടര്‍ വന്നോളും”.

“എങ്കിലും …‍ഡോക്ടര്‍ ചെന്ന് ആ നേഴ്സ്മാരോട് എന്റെ സ്വന്തം ആളാണെന്നൊന്ന് പറയണം”.

“അവര്‍ക്ക് അറിയാം”

വൃദ്ധന് ആ ഉത്തരം തൃപ്തിയായില്ല. ഒരു സൊല്ല ഒഴിവാക്കാന്‍ ബാല

ഗോപാലന്‍ പറഞ്ഞു: ‘ശരി, ഇപ്പൊത്തന്നെ ഞാനങ്ങോട്ടൊന്നു പോകാം’.

താന്‍ ലേബര്‍റൂമിലേക്കു പുറപ്പെടാതെ വൃദ്ധന്‍ പിന്‍വാങ്ങുകയില്ലന്ന് ബാലഗോപാലനറിയാം. അതിനാല്‍ അയാള്‍ നടന്നു തുടങ്ങി.

അയാളെ അനുഗമിച്ചുകൊണ്ടു് ആ പിതാവു് ആരാഞ്ഞു: ‘രക്തമോ മറ്റോ അടയ്ക്കേണ്ടി വരുമോ?’

എഴുതാപ്പുറം വായിക്കുന്നവരോടെന്തു പറയണമെന്നറിയാതെ ബാലഗോപാലന്‍ പല്ലിറുമ്മി. പക്ഷേ, തുടര്‍ന്നു: ‘അല്ല, അതിനും ഞാന്‍ കരുതീട്ടൊണ്ട്. നാട്ടീന്ന് മൂന്നുനാലു പേരെ വരുത്തീട്ടുണ്ട്.’

‘നന്നായി’ എന്നഭിനന്ദിച്ചു കൊണ്ട് ബാലഗോപാലന്‍ മുമ്പോട്ടു പോയി.

ലേബര്‍ റൂമിന്റെ വരാന്തയില്‍ വാസന്തി നില്പുണ്ട്. അവളുടെ അമ്മയുള്‍പ്പടെ നാലഞ്ചു പെണ്ണുങ്ങള്‍ ചുററുമുണ്ടു്. അവരോടൊരു കുശലം പറഞ്ഞിട്ട് ബാലഗോപാലന്‍ തിരികെ നടന്നു.

മുററത്തെ ചെടികള്‍ക്കിടിയില്‍ പ്രാണവേദനയോടെ കറങ്ങുന്ന തന്തയോടും ഭര്‍ത്തവിനോടും നല്ലതു മാത്രം ചൊല്ലിയിട്ട് ബാലഗോപാലന്‍ കാഷ്വാലിററിയില്‍ മടങ്ങിയെത്തി.

അന്നേരം ഗേറ്റു കടന്ന് ഒരു സംഘം ആളുകള്‍ വരുന്നതു കണ്ടു. ഒരു സ്ത്രീയാണു മുന്നില്‍. അവള്‍ കൈയിലൊരു പഴന്തുണിക്കെട്ട് തൂക്കിപ്പിടിച്ചിട്ടുണ്ട്. അവള്‍ക്കിരുവശവും പോലീസുകാര്‍. പിറകിലൊരു പോലീസ് വനിത. ആഘോഷപൂര്‍വ്വം അനുഗമിക്കുന്ന ജനക്കൂട്ടവും.

മുന്‍നിര അകത്തെത്തി. പിന്നണി വരാന്തയോരത്തു തമ്പടിച്ചു. ഹെഡ് കൊണ്‍സ്റ്റബിള്‍ രണ്ടടി മുന്നേറി സല്യൂട്ട് ചെയ്ത് വിവരമുണര്‍ത്തിച്ചു: ‘ഈ നശിച്ച പെണ്ണ് പെററ ചോരക്കുഞ്ഞിനെ വെള്ളത്തിലെറിഞ്ഞു കൊന്നു. സന്ധ്യയ്ക്കാണു സംഭവം. നാട്ടുകാര്‍ കൈയോടെ പിടികൂടി. കേസ് ചാര്‍ജു ചെയ്തിരിക്കുകയാണ്.’

ആ ഘാതകി പൊതിക്കെട്ടു നിലത്തു വെച്ചിട്ട് നീണ്ടു നിവര്‍ന്നു നിന്നു. അവളുടെ കണ്ണില്‍ പരിഭ്രമത്തിന്റെ ഒരു കരടുപോലുമില്ല!

ഇവിടെ, ആരോഗ്യവകുപ്പിന് കര്‍മം രണ്ടാണെന്ന് ബാലഗോപാലന്‍ ഓര്‍ത്തു:

ഒന്ന്: ഇവളില്‍ അധുനാതനപ്രസവത്തിന്റെ ലക്ഷണങ്ങളുണ്ടോ എന്നു നോക്കുക.

രണ്ട്: ഈ കൂഞ്ഞു താനെ ചത്തതാണോ, കൊല ചെയ്യപ്പെട്ടതാണോ എന്നു തിട്ടം വരുത്തുക.

താന്‍ ഈ വയ്യാവേലിയില്‍ നിന്നു തലയൂരുന്നതാണു നന്നെന്ന് ബാലഗോപാലന് അപ്പോള്‍ തോന്നി. താന്‍ സ്പെഷ്യലിസ്റ്റല്ല. ഇതിനെയൊക്കെ തൊട്ടാല്‍ ചിലപ്പോള്‍ കോടതിയിലും കയറേണ്ടി വരും. ചട്ടപ്രകാരം ഇതൊക്കെ

ആര്‍. എം. ഒ. യുടെ ചുമതലയാണുതാനും. അവര്‍ പ്രസിദ്ധ ഗൈനക്കോളജിസ്റ്റാണ്.

ബാലഗോപാലന്‍ ഹെഡ്കോണ്‍സ്റ്റബിളിനോട് പറഞ്ഞു. ആര്‍. എം. ഒ. മുകളിലുണ്ട്. അവിടെ ചെന്നു പറയൂ.

ആര്‍. എം. ഒ. വന്നപാട് ബാലഗോപാലനോടു ചോദിച്ചു ‘ഡോക്ടര്‍ തന്നെയങ്ങു ചെയ്താല്‍ പോരെ?’

‘ഞാന്‍ സ്പെഷ്യലിസ്റ്റല്ലല്ലോ’

‘സെന്‍സ് ഓഫ് റീസന്‍റ് ഡലിവറി നോക്കാന്‍ സ്പെഷ്യലിസ്ററ് വേണ്ടോ?’

‘എനിക്കു വയ്യ മാഡം’

അവര്‍ തമമിലുള്ള സംവാദം കേട്ടു നിന്ന ഘാതകി പറഞ്ഞു: ‘ഡോക്ടറെ, നിങ്ങള് പിണങ്ങണ്ട. എന്ന പരിശോധിക്കണമെന്നുമില്ല. ഞാന്‍ പെററതുതന്നെയാഇദ്. സംശയം വേണ്ട.’

‘എപ്പൊ പ്രസവിച്ചു?’ ആര്‍. എം. ഒ. ചോദിച്ചു.

‘ഇന്നലെ ത്രിസന്ധ്യയ്ക്ക്’.

‘എവിടെവച്ച്?’

‘ആ ആററിന്റെ കരയിലെ കരിമ്പിന്‍ പടപ്പിനെടയില്‍ക്കെടന്ന്. ദൈവം സഹായിച്ചു വല്യ വെഷമൊന്നുമുണ്ടായില്ല. ഞാന്‍ തനിച്ചേഒണ്ടായിരുന്നൊള്ളു.’

‘നിനക്കിവിടെ വന്നുകൂടായിരുന്നോ?’

‘ആശുപത്രീല് പെറാനുള്ള പാങ്ങൊന്നും ഞങ്ങള്‍ക്കില്ല.’

‘അതിന് പാങ്ങെന്തിന്?’

‘ഡോക്ടറമ്മേ, എന്നെക്കൊണ്ടതു പറയിക്കണമോ? ഇദിന്‍റെ മൂത്തതിനെ പെറാന്‍ ഞാനിവിടെ വന്നതാ. നാണം കെട്ടു നേടിവച്ചതും കടംവാങ്ങിയതുമെല്ലാം തീര്‍ന്നു. ഇറങ്ങിപ്പോകുമ്പോ പിളളയും ഉടുതുണീം മിച്ചം കിട്ടി. എന്നിട്ടോ, കിട്ടിയ ആട്ടിനും തുപ്പിനും വല്ല കൊറവുമുണ്ടോ? വോണോങ്കി ആളും പേരുമെല്ലാം ഞാമ്പറഞ്ഞു തരാം’.

വിഷയം മാററുന്നതാണു നന്നെന്ന് ആ ഭിഷഗ്വരിക്കു തോന്നി.

‘ആട്ടെ, മൂത്തകുട്ടി എവിടെ?’

‘ഒന്നല്ല. രണ്ടൊണ്ട്. ബസ് സ്റ്റാന്‍ഡിലോ, റയിലാപ്പീസിലോ കാണും. ഞാന്‍ കണ്ടിട്ട് നാലു ദെവസമയി.ആമ്പിള്ളേരുതന്നെ. അതുങ്ങളു വളര്‍ന്നോളും.’

ഇതിനെ നീ കൊന്നതാണോ?

‘ഡോക്ടറെ, സത്യം ഞാന്‍ പറയാം. ഇന്നലെ വൈകീട്ട് പെററു. ഇതും ആങ്കൊച്ചു തന്നെ. ഇന്ന്, നേരം വെളുത്ത് ഒരു പത്തുമണിയായപ്പോ അതിന്‍റെ കാറ്റുപോയി. ഞാനെന്തു ചെയ്യും? ഈ ശവം ഒന്ന് മാന്തിവെയ്ക്കാന്‍ എന്‍റെ തന്ത സമ്പാദിച്ചു തന്ന മണ്ണില്ല. ഞാനീ പിണവും കൊണ്ട് അന്നേരം മൊതല് നടക്കുകാ, ആളൊഴിഞ്ഞ ഒരിടം കിട്ടിയാല് തോണ്ടിപുന്തിവയ്ക്കാമെന്നും കരുതി ഈ സിററിയിലെ മുടുക്കും മൂലയും മുഴുവന്‍ നടന്നു. തെക്കുവടക്കലഞ്ഞ് കാലുകഴച്ചതും ചൊമന്ന് കൈകൊഴഞ്ഞതും മിച്ചം. എവിടേങ്കിലും ചുരുട്ടിക്കൂട്ടിയിട്ടാല് പട്ടി കടിച്ചു വലിക്കും. അത് പെററവയറു പൊറുക്കുമോ? അതുകൊണ്ട് ഇരുട്ടു വീഴുന്നപ്പൊ ആ ആററിലു കൊണ്ടിട്ടത്.

‘കള്ളി! കള്ളമാണ് പറയുന്നത്.’ കാതോര്‍ത്തു നില്ക്കുന്ന ജനം ആക്രോശിച്ചു.

‘ഹോ! കൊറെ ഹരിശ്ചന്ദ്രമാരു വന്നിരിക്ക്ണ്! ഇവരാരെങ്കിലും തരുമോ ഒന്നരയടി മണ്ണ്? ഡോക്ടറു ചോദിക്കണം… ഒരു പക്ഷേ അതിന്‍റെ തന്തയും കാണുമീ കൂട്ടത്തില്…’

ആരുമൊന്നും മിണ്ടിയില്ല. തെല്ലു കഴി‍ഞ്ഞ് അവള്‍ തുടര്‍ന്നു: ‘കൊന്നു വെള്ളത്തില്‍ തള്ളണമെങ്കില് എനിക്ക് ഇത്തിരിക്കൂടി ഇരുട്ടിയിട്ട് ചെയ്തുടിയോ? ഇല്ലെങ്കില് രാത്രി റെയില്‍പ്പാളത്തില്‍ കൊണ്ടുവെച്ചാ പോരായോ? എല്ലാം മൊകളില് കണ്ണും തൊറന്നിരിക്കുന്ന ഒരുത്തന്‍ കാണണൊണ്ട്. അദ്ദേഹം ആയുസ്സു കൊടുത്തിരുന്നെങ്കില് ഞാന്‍ ഇതിനേം നടക്കാറാകും വരെ വളര്‍ത്തിയേനെ.

ആ ഒരു നിമിഷം അവള്‍ തേങ്ങിപ്പോകുമെന്നു തോന്നി.

വാസന്തിയുടെ ഭര്‍ത്താവിന്റെ തല അങ്ങകലെ ബാലഗോപാലന്‍ കണ്ടു. എന്തോ പറയാന്‍ ഓടിവന്നപ്പോള്‍ അപ്രതീക്ഷിതമായി ഈ ജനക്കൂട്ടം കണ്ടു പകച്ച് അകലെ മാറിനിന്നു കിതയ്ക്കുകയാണ്. ബാലഗോപാലനെ ആ ദൃശ്യം രസിപ്പിച്ചു. അയാള്‍ ഘാതകിക്ക് മനംകൊണ്ട് സ്തുതിചൊല്ലി. ആര്‍. എം. ഒ. നിര്‍ദ്ദേശിച്ചു. ‘ഏതായാലും കേസ് റജിസ്റ്ററിലെഴുതി വയ്ക്കൂ.’ ‘പേര് പറഞ്ഞു കൊടെടീ.’ ഒരു പോലീസുകാരന്റെ അധികാരം നാവുയര്‍ത്തി. ‘പഴയ പേരു മതിയോ, പുതിയ ഒരെണ്ണം പറയട്ടെ?’ ഘാതകി ചോദിച്ചു.

‘വെളയുന്നോ? മര്യാദയ്ക്കു സംസാരിക്കെടീ…’ അയാള്‍ പല്ലു ഞെരിച്ചു.

‘ഓ ഇനി ഇങ്ങേരാ എന്നെ മര്യാദ പഠിപ്പിക്കണത്! പണ്ട് ഒരു ഹേഡ്ങ്ങുന്നു പഠിപ്പിച്ചു തന്ന മര്യാദയാണ് ഇപ്പൊ റയിലാപ്പീസിലു കെടന്ന് തെണ്ടണ ചെറുക്കന്‍… സാറെ, ദേവകിയെന്നോ, ചന്ദ്രമതിയെന്നോ വല്ലതുമെഴുതിക്കൊള്ളീന്‍. അല്ലെങ്കില് ചന്ദ്രമതി മതി.’

‘സ്ഥലം പറയെടീ.’ വീണ്ടും പോലീസ് നിര്‍ദ്ദേശം.

‘മണക്കാടോ, വേളിയോ, പൂജപ്പുരയോ എഴുതണം സാറെ, ഞങ്ങള്‍ക്കെല്ലാം ഒന്നുതന്നെ.’

‘അധികപ്രസംഗം കാട്ടാതെ ശരിയായ സ്ഥലം പറയെടീ.’

‘അപ്പൊ തിരുവന്തരമെന്നു മതി.’

‘വകതിരിവില്ലാത്ത കൂട്ടം.’ പെണ്‍പോലീസ് മുരണ്ടു.

‘ശരിയാ, അതൊണ്ടെങ്കില് ഇദൊക്കെ വരുമോ?’

ഘാതകി അങ്ങോട്ടു തിരിഞ്ഞു; ‘ഞങ്ങള് ഊരും പേരും ശരിയായിട്ടങ്ങു പറഞ്ഞുതന്നു പെററ തളളയ്ക്കും തന്തയ്ക്കും നാണക്കേടൊണ്ടാക്കാത്തതാണോ വകതിരിവുകേട്?’

ആ ചോദ്യത്തിന് ആരും ഉത്തരം പറഞ്ഞില്ല.

‘പരിശോധനയൊക്കെ നേരം വെളുത്തിട്ട്. ഇവള് ഇന്നിവിടെ കിടക്കട്ടെ.’ ആര്‍. എം. ഒ. പറഞ്ഞു. ഉടനെ ജനം പ്രതിഷേധം തുടങ്ങി. ആര്‍. എം. ഒ. അവരുടെ നേരെ തിരിഞ്ഞു. ‘കുഞ്ഞു ചത്തതോ, ഇവളു കൊന്നതോ ആയിക്കോട്ടെ. നിങ്ങളീ വിനയൊക്കെ പൊക്കിക്കൊണ്ടുവന്നു മനുഷ്യനെ ഉപദ്രവിക്കുന്നതെന്തിന്?’

‘ഇതൊന്നുമങ്ങനെ വിടാന്‍ പററുല-’ ഒരു പയ്യന്‍.

‘ഇവളെ കോടതി ശിക്ഷിച്ചെന്നുവെച്ചോ, അതോടെ ഈ നാടങ്ങു രക്ഷപ്പെട്ടു രാമരാജ്യമാകുമോ?’

‘അതൊന്നുമല്ല ഡോക്ടറെ, ഞങ്ങള്‍ക്ക് ആററില് കുളിക്കണം. പിള്ളേരെക്കൊന്ന് അതിലു കൊണ്ടിടണത് ഒരു പതിവായി തീര്‍ന്നിരിപ്പാ. മുങ്ങി നിവരുമ്പം മൊഖത്തും തലയിലും വന്നിടിക്കും പ്രേതം. ഇതൊന്നവസാനിക്കണം’ — കൂട്ടത്തില്‍ മൂപ്പനായ ഒരാള്‍ പറഞ്ഞു.

‘ശരി, ശരി.’ ആര്‍. എം. ഒ. കൂടുതല്‍ സംസാരത്തിനിട നല്‍കാതെ പിരിഞ്ഞു.

പെണ്‍പോലീസ് ഒരു വെട്ടിലായി. അവര്‍ക്കിനി സ്വന്തം വീട്ടില്‍ പോകാന്‍ പററില്ല. ഘാതകിക്കു കാവലുകിടന്നേ തീരു. ആ പെണ്‍പുലിയും സദാചാരകുതുകികളായ പൊതുജനത്തെ പ്‌രാകി.

അങ്ങനെ ആ രാത്രി അവളെ സുരക്ഷിതമായി കിടത്തേണ്ട ചുമതല ബാലഗോപാലന്റെ തലയിലായി. അവള്‍ക്കു കട്ടില്‍ കൊടുക്കാം. പക്ഷേ, കുഞ്ഞിനെ എന്തു ചെയ്യും? ശവത്തെ കട്ടിലില്‍ കിടത്താന്‍ സര്‍ക്കാര്‍വകുപ്പില്ല. സാധനത്തെ ദൂരെ മാററിവച്ചാല്‍ ആശുപത്രി വളപ്പില്‍ റോന്തു ചുററുന്ന നായ്ക്കള്‍ തട്ടിക്കൊണ്ടുപോയേക്കാം. തൊണ്ടി കൈമോശംവന്നാല്‍ നീതിന്യായം കോപിക്കും.

കാഷ്വാലിററിഡ്യൂട്ടിക്കാരൊന്നായി തല കൂട്ടിയിടിച്ച് ഒരു പോംവഴി കണ്ടെത്തി. തളളയേയും പിള്ളയേയും നിലത്തു ബെഡ്ഷീററില്‍ കിടത്തു. അലക്കിവെച്ചിട്ടുള്ളതില്‍ നിന്നു കീറിയതു നോക്കി മൂന്നു ഷീറ്റെടുത്ത് അവള്‍ക്കിട്ടു കൊടുത്തു.

ഘാതകിയെ ഒബ്സര്‍വേഷന്‍ മുറിയുടെ വരാന്തയിലാക്കി. വനിതാ പോലീസിന് അവിടെ ഒരു കട്ടിലിട്ടുകൊടുത്തു. പ്രതി ചാടിപ്പോകാതിരിക്കാന്‍ വരാന്തയിലെ ഗ്രില്‍ ഭദ്രമായി പൂട്ടി താക്കോൽ ബാലഗോപാല്‍ തന്നെ കീിശയിലാഴ്ത്തി.

ഉത്കണ്ഠാഭരിതരായ ജനം എന്നിട്ടും പിരിഞ്ഞു പോയില്ല. അവര്‍ മുററത്തെ മരച്ചുവട്ടില്‍ താവളമടിച്ചിരിപ്പായി.

ബാലഗോപാലന്‍ അപ്പോള്‍ കൊണ്ടുവന്ന ഒരു രോഗിയുടെ അടുത്തേക്കു പോയി. ആ ഹൃദ്രോഗിയുടെ നാഡിമിടിപ്പു പരിശോധിക്കുമ്പോള്‍ വാസന്തിയുടെ അച്ഛന്‍ പാഞ്ഞുവന്നി‌റിയിച്ചു: ‘ഡോക്ടര്‍ രേവതിയെത്തി… പക്ഷേ ആലീിസ് ഡോക്ടറെ കണ്ടില്ല.’

‘വന്നെത്തും.’ ബാലഗോപാലന്റെ സ്വരത്തില്‍ ഈര്‍ഷ്യ പ്രകടമായിരുന്നു. വൃദ്ധന്‍ പിന്നൊന്നും പറയാതെ തിരികെ പാഞ്ഞുപോയി. അരമണിക്കൂറോളം കഴിഞ്ഞ് വരാന്തയിലിറങ്ങിയ ബാലഗോപാലന്‍ വെറുതെ ഗ്രില്ലിനപ്പുറത്തേക്കു നോക്കി. പോലീസ് മഹിള ഉറങ്ങിക്കഴിഞ്ഞു. ഘാതകി, നിലത്തു വിരിച്ച ബെഡ്ഷീിററില്‍ കാലുനീട്ടിയിരിപ്പാണ്. അവള്‍ മറ്റൊരു ഷീററു കൊണ്ട് ആ ചോരക്കുഞ്ഞിന്റെ ജഡത്തെ ചുററിവിരിഞ്ഞു പൊതിയുകയാണ്.

പുറത്തു നേരിയ മഞ്ഞുണ്ടല്ലോ. കുഞ്ഞിനു തണുപ്പേല്ക്കരുതെന്നു കരുതിയിട്ടാവും — ബാലഗോപാലന്റെ മനസ്സിലൊരു തമാശ മുളച്ചു.

അയാള്‍ ഡ്യൂട്ടിറൂമിലേക്കു മടങ്ങി.

വീണ്ടും ഒന്നു രണ്ടു രോഗികളെത്തി. ഇടയ്ക്ക് ഫോണില്‍ വാസന്തിയുടെ വിശേഷം തിരക്കാനും മറന്നില്ല.

തിരക്കൊഴിഞ്ഞപ്പോള്‍ കസേരയില്‍ ചാരിയിരുന്നു ലേശം മയങ്ങിപ്പോയി ബാലഗോപാലന്‍.

സിസ്റ്റര്‍ അയാളെ വിളിച്ചുണര്‍ത്തിപ്പറഞ്ഞു: ‘ഡോക്ടറെ ഒരാള്‍ വിളിക്കുന്നു. നേരത്തെ അന്വേഷിച്ചുവന്ന ആളാണ്.’

ബാലഗോപാന്‍ വരാന്തയിലേക്കു ചെന്നു. വാസന്തിയുടെ ഭര്‍ത്താവ്. പ്രസവം കഴിഞ്ഞതിന്റെ ആശ്വാസവും ഒരു വിളര്‍ത്തചിരിയും അയാളുടെ മുഖത്തുണ്ട്.

‘വാസന്തി പ്രസവിച്ചു. പെണ്‍കുഞ്ഞാണ്.’

ബാലഗോപാലന്‍ ആ നവജാതപിതാവിനെ അഭിനന്ദിക്കുംമട്ട് പുഞ്ചിരിച്ചു.

‘എല്ലാം സുഖമായി കഴിഞ്ഞല്ലോ?’

‘ഉവ്വ്.’

പിന്നേം എന്തോ പറയാനുണ്ടെന്ന മട്ടില്‍ ആ യുവാവ് നിന്നു വട്ടം ചുററി.

‘വിശേഷിച്ചെന്തെങ്കിലും…? അയാളുടെ വൈഷമ്യം പോക്കാന്‍ ബാലഗോപാലന്‍ തിരക്കി.’

‘ഈ സിററിയില്‍ കുഞ്ഞുങ്ങളെ നോക്കാന്‍ ആരാ എക്സ്പര്‍ട്ട്? ഐമീന്‍, പീഡിയാട്രീഷന്‍…’

ബാലഗോപാലന്‍ പാടുപെട്ട് ചിരി തൊണ്ടയിലൊതുക്കി: ‘ഇപ്പൊ’

പ്രശ്നമൊന്നുമില്ലല്ലോ?

‘ഇല്ല. എങ്കിലും…’ അയാള്‍ കാതരമായി നോക്കി.

ബാലഗോപാലന്‍ ഒരു വിദ്ഗ്ദ്ധന്റെ പേരു പറഞ്ഞു കൊടുത്തു. വാസന്തിയുടെ ഭര്‍ത്താവിനു വളരെ ആശ്വാസമായി. അയാള്‍ തലകുമ്പിട്ട് പിന്‍വാങ്ങി.

തിരികെ ഡ്യൂട്ടിറൂമില്‍ കയറുംമുമ്പ് ഇന്നത്തെ അതിഥിയുടെ സ്ഥിതിയൊന്നു നോക്കിയേക്കാമെന്ന് ബാലഗോപാന്‍ വിചാരിച്ചു. അയാള്‍ ഗ്രില്ലിനടുത്തു ചെന്നു. ഘാതകി നീണ്ടു നിവര്‍ന്നുകിടന്ന് ഉറങ്ങുകയാണ്, കൂര്‍ക്കം വലിയോടെ.

അവളുടെ തല ഉയര്‍ന്നിരിക്കുന്നത് ബാലഗോപാലന്‍ ശ്രദ്ധിച്ചു. അവള്‍ക്ക് തലയണ കൊടുത്തില്ലെന്ന കാര്യം പൊടുന്നനെ ഓര്‍ത്തു.

അയാള്‍ വീണ്ടും നിരീക്ഷിച്ചു. ആ തൊണ്ടിസാധനം കാണാനില്ല! അയാളുടെ ഉള്ളൊന്നു പിടഞ്ഞു. തറയില്‍ നിന്നു അരയിഞ്ചു പൊങ്ങി വീണ്ടും നോക്കി.

ആ തൊണ്ടിമുതല്‍തന്നെയാണ് അവള്‍ പൊതിഞ്ഞ് ഭദ്രമായി തലയ്ക്കു കീഴില്‍ സസുഖം സൂ‌ക്ഷിച്ചിരിക്കുന്നതെന്ന് ബോധ്യമായ നിമിഷം ബാലഗോപാലന്‍ ആ ഇരുമ്പഴികളില്‍ അള്ളിപ്പിടിച്ചു.

(മാതൃഭൂമി വാരിക 1985)