close
Sayahna Sayahna
Search

പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 15


പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 15
EHK Novel 08.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 35

അഞ്ജലി ഓട്ടോവിൽനിന്ന് ഇറങ്ങുന്നത് ശ്രദ്ധിക്കുകയായിരുന്നു സുഭാഷ്. ജീൻസ്, ടോപ്പ് വേഷം. ചൂരിദാറിടുമ്പോൾ അവളുടെ ശരിക്കുള്ള തടി അറിയുന്നില്ല.

‘കുറേ നേരമായോ എത്തിയിട്ട്?’

‘ഞാൻ പന്ത്രണ്ടര എന്നല്ലേ പറഞ്ഞത്? ഇപ്പോൾ മുപ്പത്തഞ്ചായി എന്നു മാത്രം. സാരല്യ.’

യുനിഫോമിട്ട ഡോർമാൻ തുറന്നുതന്ന വാതിലിലൂടെ അവർ അകത്തു കടന്നു. അകത്ത് സ്വാദിഷ്ടവിഭവങ്ങളെല്ലാം ചേർന്നുണ്ടാകുന്ന ആ പ്രത്യേക വാസന ആസ്വദിച്ചുകൊണ്ട് അഞ്ജലി പറഞ്ഞു.

‘ഹായ്, ഓർമ്മകൾ എന്നെ ക്ഷണിക്കുന്നു.’

റെസ്റ്റോറണ്ടിൽ തിരക്ക് കുറവാണ്. ഇനി ഒരു മണി കഴിഞ്ഞാലാണ് തിരക്കുണ്ടാവുക.

‘നമ്മൾ നേരത്തെ വന്ന കിളികളാണ്.’ സുഭാഷ് പറഞ്ഞു.

‘നമ്മള് വല്ലാത്ത ആർത്തിപ്പണ്ടാരങ്ങളാണെന്ന് അവർ കരുത്വോ?’

‘കരുതിയാലും തെറ്റില്ലല്ലോ.’

അവർ ഓരോ പ്ലെയ്റ്റുകളും പിടിച്ച് നിരത്തിവച്ച വിഭവങ്ങൾക്കു മുമ്പിലുടെ നീങ്ങി. അഞ്ജലി എല്ലാ വിഭവങ്ങളും വാരിവലിച്ച് എടുക്കുന്നത് കണ്ടപ്പോൾ സുഭാഷ് സ്വകാര്യമായി പറഞ്ഞു.

‘ഇതെല്ലാം വെറും സാലഡുകളാണ്. നമ്മുടെ വയറ് നിറയ്ക്കാനായി അവർ ആദ്യം കൊണ്ടുവച്ചിരിക്കയാണ്. അതൊന്നും എടുക്കാതെ മുമ്പിലേയ്ക്കു നടന്നോളു. അവിടെ സ്വാദിഷ്ട വിഭവങ്ങൾ നിന്നെ കാത്തിരിക്കുന്നുണ്ട്.’

സുഭാഷ് പറഞ്ഞത് ശരിയാണെന്ന് അഞ്ജലിയ്ക്ക് വഴിയെ മനസ്സിലായി. പ്ലെയ്റ്റു നിറയെ സാധനങ്ങളെടുത്ത് അവർ ശാന്തമായൊരു മൂലയിൽ ചെന്നിരുന്നു. എതിർവശത്തിരിക്കുന്ന അഞ്ജലിയെ നോക്കി സുഭാഷ് ചോദിച്ചു.

‘എന്താണ് നിന്റെ വെയ്റ്റ്?’

‘അതേയ്, ഞാനൊരിക്കല് റെയിൽവേ പ്ലാറ്റ്‌ഫോമിൽനിന്ന് നോക്കി. എന്നിട്ട് പുറത്തുകടന്ന് മറ്റൊരു സ്ഥലത്ത് നോക്കി. രണ്ടും രണ്ട് വെയ്റ്റാണ്. ഈ വെയിങ്‌സ്‌കെയിലൊന്നും വിശ്വസിക്കാൻ കൊള്ളില്ല.’

അവളുടെ അടുത്തുനിന്ന് ശരിക്കുള്ള ഉത്തരം കിട്ടില്ലെന്ന് സുഭാഷിന്നറിയാമായിരുന്നു. അയാൾ പറഞ്ഞു. ‘ഞാൻ പറയട്ടെ? അറുപത്തിരണ്ട്? റൈറ്റ്?’

അവൾ അദ്ഭുതത്തോടെ അയാളെ നോക്കി.

‘യുവാറെ സ്‌പോയിൽസ്‌പോർട്. ഇത്രയും വിഭവങ്ങളുടെ മുമ്പിൽ വെച്ച് പറയേണ്ട കാര്യമാണോ അത്?’

സുഭാഷ് ചിരിച്ചു. ഇന്റർനെറ്റിൽ തന്റെ വിവാഹപരസ്യത്തിൽ കൂട്ടിച്ചേർക്കേണ്ട ഒരു ഇനമായി അയാൾ ഇത് മനസ്സിൽ കുറിച്ചു. ‘പെൺകുട്ടിയുടെ തൂക്കം അറുപതിൽ കൂടരുത്.’

‘എന്താണ് ചിരിക്കണത്?’ അഞ്ജലി ചോദിച്ചു.

‘ഒന്നുംല്യ. ഞാനെന്റെ മട്രിമോണിയൽ ഇൻസർഷൻ കൊടുത്തിട്ടുള്ളത് ഒന്നുകൂടി എഡിറ്റ് ചെയ്യണതിനെപ്പറ്റി ആലോചിക്ക്യായിരുന്നു. കുറച്ചുകൂടി കണ്ടീഷൻസ് ചേർക്കാനുണ്ട്.’

എന്താണ് കണ്ടീഷൻസ് എന്നവൾ ചോദിച്ചില്ല. നല്ലൊരു ലഞ്ച് നശിപ്പിക്കുന്നതെന്തിനാണ്. അവൾ കൂടുതൽ വിഭവങ്ങളെടുക്കാനായി പ്ലെയ്റ്റുമായി എഴുന്നേറ്റു. സുഭാഷ് അപ്പോഴും ആദ്യമെടുത്ത വിഭവങ്ങളുമായി മല്ലിടുകയായിരുന്നു.

റെസ്റ്റോറണ്ടിൽ തൃപ്തികരമായ ഒന്നര മണിക്കൂർ ചെലവിട്ട് പുറത്തിറങ്ങിയപ്പോൾ അഞ്ജലി പറഞ്ഞു.

‘താങ്ക്‌സ് ഫോർ ദ ലഞ്ച്.’

‘വെൽക്കം.’

‘ഇനി എനിയ്ക്ക് കുറച്ചു സി.ഡി. വാങ്ങാൻ സഹായിക്കണം.’

‘വരൂ.’ സുഭാഷ് സ്‌കൂട്ടർ പാർക് ചെയ്തിടത്തേയ്ക്ക് നടന്നു.

‘സുഭാഷ് സ്‌കൂട്ടർ ഉപയോഗിക്കുന്നുണ്ട്ന്ന് എനിക്കറിയില്ലായിരുന്നു.’

‘എങ്ങിനെ അറിയാനാണ്. ഞാൻ പറഞ്ഞിട്ടില്ല. ഞാനാണെങ്കിൽ ഈ സാധനം ഓഫീസിൽ കൊണ്ടുവരാറുമില്ല. എന്തേ എനിയ്‌ക്കെത്ര പരിചയമുണ്ടെന്ന് നോക്കാനാണോ, കയറിയിരിക്കണതിന്റെ മുമ്പേ?’

‘അങ്ങിന്യല്ല…’

‘ഞാനിത് അഞ്ചു കൊല്ലംമുമ്പ് വാങ്ങിയതാണ്. ആദ്യം ജോലിയെടുത്തിരുന്ന കമ്പനിയില് പിക്കപ്പ് ബസ്സുണ്ടായിരുന്നില്ല. സിറ്റിബസ്സിൽ കയറി അവിടെ എത്തിപ്പെടാനും ബുദ്ധിമുട്ടായിരുന്നു.’

സി.ഡി. സ്റ്റോറിന്നുള്ളിൽ സുഖകരമായ അന്തരീക്ഷമായിരുന്നു. റാക്കുകളിൽ നിറയെ സി.ഡി.കളും കാസറ്റുകളും. മറച്ചുവച്ച സ്പീക്കറുകളിൽനിന്ന് നേരിയ ശബ്ദത്തിൽ സൗമ്യമായ സംഗീതം ഒഴുകി. ഒരു സേയ്ൽസ്മാൻ വന്നു ചോദിച്ചു.

‘കാനൈ ഹെല്പ് യു സേർ?’

‘നോ താങ്ക് യു.’

‘നിനക്ക് എന്തുതരം പാട്ടുകളാണ് വേണ്ടത്. റോക്ക്, റെഗ്ഗെ, ജാസ്, കണ്ട്‌റി? പഴയതോ പുതിയതോ?’ സുഭാഷ് ചോദിച്ചു.

‘പഴയ പാട്ടുകൾ മതി.’

‘അപ്പോൾ എന്നോടാണ് മത്സരം അല്ലെ?’

സുഭാഷ് അവളെ പഴയ ഗാനങ്ങളുടെ ശേഖരത്തിലേയ്ക്ക് കൊണ്ടുപോയി. ഓരോ പാട്ടുകാരെയും ഗ്രൂപ്പുകളെയും പരിചയപ്പെടുത്തി.

‘എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പാട്ടുകാരും പാട്ടുകളുമാണിതൊക്കെ. നിനക്കിഷ്ടമാവുമോ എന്നൊന്നും അറിയില്ല.’

‘എനിക്കിഷ്ടമാവും.’

‘നീയെനിയ്ക്ക് ബ്ലാങ്ക് ചെക്കാണ് തരുന്നത്.’

ബീറ്റിൽസും കാർപന്റേഴ്‌സും അടക്കം നാലു സി.ഡി.കളും മനസ്സിൽ ഒരുപാട് സന്ദേഹങ്ങളും കൊണ്ട് അവൾ പുറത്തിറങ്ങി.

‘ഇനി?’ സുഭാഷ് ചോദിച്ചു. ‘എങ്ങോട്ടെങ്കിലും പോകാൻ ഉദ്ദേശംണ്ടോ?’

‘എനിക്ക് നിങ്ങൾ താമസിക്കണ സ്ഥലം കാണണം.’

‘അതു വേണോ?’

സുഭാഷ് ഫോണെടുത്ത് ജോസഫിനെ വിളിച്ചു.

‘ഞാൻ എന്റെ ഒരു ഫ്രെന്റുമായി വരുന്നു. നീയവിടെ ഉണ്ടാവില്ലെ?’

‘ഞാൻ എങ്ങോട്ടെങ്കിലും പോണോ.’

‘ശ്ശെടാ ഞാനങ്ങിനെയൊന്നും പറഞ്ഞില്ലല്ലൊ.’

‘ഞാൻ എന്റെ അപ്പനുമായി രണ്ടുമൂന്ന് വാചകങ്ങള് കൈമാറിയതിന്റെ രോഷത്തിലാണ്.’

‘അപ്പനുമായിട്ടോ?’

‘അതെ, അപ്പന് വേറൊന്നും പറയാനില്ല.’

‘ശരി, ഞാൻ നിന്റെ രോഷമൊക്കെ മാറ്റിത്തരാം. ഞങ്ങൾ പതിനഞ്ചു മിനുറ്റുകൊണ്ട് അവിടെ എത്തും.’

‘ശരി, ഞാൻ ഉറക്കമായില്ലെങ്കിൽ സ്വീകരിക്കാൻ മാലയൊക്കെയായി വാതിൽക്കൽ നിൽക്കാം. ഉറങ്ങിപ്പോയാൽ എന്നെ വിളിച്ചുണർത്തരുത്.’

സുഭാഷ് ഫോൺ ഓഫാക്കി.

‘എന്താ എന്നെ പേടിയുണ്ടോ?’ അഞ്ജലി ചോദിച്ചു.

‘എന്തേ?’

‘ഫ്രെന്റിനോട് അവിടെയില്ലേ എന്നറിയാൻ വിളിച്ചു ചോദിച്ചത്?’

‘അവൻ കുറച്ചു നീറ്റായി നിന്നോട്ടെ എന്നുവച്ചിട്ടാണ്. ആഴ്ചയിലൊരിക്കലേ കുളിയുള്ളു. ഒരു പെൺകുട്ടി വരുമ്പോഴെങ്കിലും കുറച്ച് ഗ്ലാമറോടെ നിന്നോട്ടെ എന്നുവച്ചിട്ടാണ്?’

‘ആൾ നല്ല മൂഡിലല്ല എന്നു തോന്നുന്നു?’

‘അവനെ നല്ല മൂഡിൽ കഴിയാൻ അവന്റെ അപ്പൻ വിടില്ല. നല്ല പയ്യനാണ്. 24 വയസ്സ്. ബി.ടെക്. ക്യാമ്പസ് ഇന്റർവ്യൂവിൽ കിട്ടിയ ജോലിയാണ്. ഇൻഫോസിസിൽ. ശമ്പളം എന്തുകിട്ടുമെന്ന് നിനക്കറിയാമല്ലൊ. അപ്പൻ വിടില്ല. അയാൾ ഒരു പണച്ചാക്കാണ്. എം.ബി.എയ്ക്കു പോണം. ചേട്ടനെപ്പോലെ സ്റ്റേറ്റ്‌സിൽ പോണം. അങ്ങിനെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. അവനാണെങ്കിൽ തുടർന്ന് പഠിക്കാൻ താല്പര്യുല്ല്യ. മനുഷ്യന്റെ അമ്പിഷനും ഒരു പരിധിയൊക്കെ വേണ്ടെ? പാവം പയ്യൻ. മിടുക്കനാണ്. നല്ല സ്വഭാവാണ്. അപ്പോൾ കർത്താവ് ഇട്ടുകൊടുത്തതാണ്ന്ന് തോന്നുണു ഇങ്ങിനെ ഒരപ്പനെ.’

‘പാവം.’

പാർക്കു ചെയ്തിടത്ത് വെയിലായതുകൊണ്ട് സ്‌കൂട്ടറിന്റെ സീറ്റ് നല്ലവണ്ണം ചൂടായിരുന്നു. വഴിയിൽ ഒരു ഷോപ്പിങ് കോംപ്ലക്‌സിനു മുമ്പിലെത്തിയപ്പോൾ അഞ്ജലി പറഞ്ഞു.

‘ഒരു മിനുറ്റ് നിർത്താമോ?’

‘എന്തേ?’ സ്‌കൂട്ടർ ഒരരുകിൽ നിർത്തിക്കൊണ്ട് സുഭാഷ് ചോദിച്ചു.

‘ഞാൻ ജോസഫിന് ഒരു ചോക്കളേറ്റ് ബാർ വാങ്ങിയിട്ട് വരാം.’

‘നിനക്ക് നല്ല ഭാവനണ്ട്. എങ്ങിനെ മനസ്സിലായി അവന് ചോക്കളേറ്റ് ഇഷ്ടാണെന്ന്?’

അവൾ ഓടിപ്പോയി ഒരു മിനുറ്റുകൊണ്ട് തിരിച്ചുവന്നു. സുഭാഷ് സ്‌കൂട്ടർ കുറച്ചു മുന്നിൽ തണലത്തേയ്‌ക്കെടുത്തിരുന്നു.

ഒരു നാലുനില കെട്ടിടത്തിനുമുമ്പിൽ സ്‌കൂട്ടർനിർത്തി.

‘ഇതാണ് സ്ഥലം.’

സ്‌കൂട്ടറിൽനിന്നിറങ്ങി അഞ്ജലി നോക്കി. ഒരു സാധാരണ കെട്ടിടം. കുറച്ചു പഴക്കമുണ്ട്.

‘രണ്ടാം നിലയിലാണ്. കോണി കയറണം.’

ആദ്യത്തെ ലാന്റിങ്ങിലെത്തിയപ്പോൾ അവൾക്ക് മനസ്സിലായി ഓരോ നിലയിലും മുന്നു ഫ്‌ളാറ്റുകളാണുള്ളതെന്ന്. കെട്ടിടത്തിന്റെ വലുപ്പം നോക്കുമ്പോൾ ഫ്‌ളാറ്റുകൾക്ക് അത്ര വലുപ്പമൊന്നും ഉണ്ടാവാൻ വഴിയില്ല. സുഭാഷ് ബെല്ലടിച്ചു.

വാതിൽ തുറക്കപ്പെട്ടു. സുന്ദരനായ ഒരു പയ്യൻ. നല്ല നിറം. ചെറുതാക്കി വെട്ടിയ മുടി. ജീൻസും ടി—ഷർട്ടും. ഒരു പെൺകുട്ടിയെ അവൻ പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നുന്നു.

‘ഇത് അഞ്ജലി, എന്റെ കൊളീഗ്. ഇത് ജോസഫ്.’

ജോസഫ് ചിരിച്ചു. ‘ഒരു ഗേൾഫ്രന്റാണെന്ന് എന്തേ പറയാതിരുന്നത്. ഞാനൊരു കാൺഫിഡൻസ് ഷേവുകൂടി നടത്തുമായിരുന്നു.’ താടിയിൽ വളർന്ന കുറ്റിരോമങ്ങൾ തലോടിക്കൊണ്ട് അയാൾ പറഞ്ഞു.

‘ഇനിതൊട്ട് ഗേൾഫ്രന്റ്‌സൊക്കെ ഉണ്ടായീന്ന് വരും.’ സുഭാഷ് പറഞ്ഞു.

‘നീ ഇങ്ങിന്യൊന്നും ആയിരുന്നില്ലല്ലൊ. നല്ലോരു പയ്യനായിരുന്നൂലോ.’

അഞ്ജലി ചിരിച്ചുകൊണ്ട് നിൽക്കുകയാണ്.

‘ഇവിടെ ഇരിക്കാം.’ മേശയ്ക്കുമുമ്പിലെ കസേല നീക്കിയിട്ടുകൊണ്ട് ജോസഫ് പറഞ്ഞു.

അവൾ ചുറ്റും നോക്കി. രണ്ടുമുറി ഫ്‌ളാറ്റാണെന്നു തോന്നുന്നു. ആ മേശയും ചുറ്റുമുള്ള നാലു കസേലകളും മാത്രമാണ് മുറിയിലെ ഫർണിച്ചർ. ആ മേശയുടെ ഒരറ്റത്ത് ഒരു കമ്പ്യൂട്ടർ വച്ചിട്ടുണ്ട്. ബാക്കി സ്ഥലം ഭക്ഷണം കഴിക്കാൻ ഒഴിവാക്കിയിട്ടിരിക്കയാണെന്നു തോന്നുന്നു. അവൾ ഇരുന്നശേഷം സഞ്ചി തുറന്ന് ചോക്കളേറ്റ് ബാറെടുത്ത് ജോസഫിനു നീട്ടി.

ആർത്തിപൂണ്ട് ഒരു വീണ്ടുവിചാരമില്ലാതെ അയാൾ അതു തട്ടിപ്പറിച്ചുവാങ്ങി പോക്കറ്റിലിട്ടു.

‘താങ്ക്യു പറേ. ആരെങ്കിലും എന്തെങ്കിലും തന്നാൽ താങ്ക്യു പറയണംന്ന് ഞാൻ പഠിപ്പിച്ചിട്ടില്ലേ?’ സുഭാഷ് ശാസിച്ചു.

‘താങ്ക്യു ആന്റീ…’

അഞ്ജലി ഉറക്കെ ചിരിക്കാൻ തുടങ്ങി.

‘എന്തെക്കൗണ്ടിലാണീ ചോക്കളേറ്റ്?’ ജോസഫ് ചോദിച്ചു.

‘സുഭാഷ് എനിക്കൊരു നല്ല ലഞ്ച് വാങ്ങിത്തന്നു.’

ജോസഫ് അദ്ഭുതത്തോടെ സുഭാഷിനെ നോക്കി. തിരിഞ്ഞ് അഞ്ജലിയോടു ചോദിച്ചു.

‘ഇതെങ്ങിനെ ഒപ്പിച്ചെടുത്തു? ഞാൻ കഴിഞ്ഞ രണ്ടുകൊല്ലായിട്ട് ഈ പിശുക്കന്റെ വക ഒരു ലഞ്ച് തരമാക്കാൻ തലകുത്തിമറിയുന്നു. ഇതുവരെ കഴിഞ്ഞിട്ടില്ല.’

‘വരു, ഇതാണ് ഞങ്ങൾ താമസിക്കുന്ന കൊട്ടാരം.’

അവൾ എഴുന്നേറ്റ് സുഭാഷിന്റെ ഒപ്പം നടന്നു. കിടപ്പറ വളരെ ശോചനീയമായിരുന്നു. നിലത്ത് രണ്ടു കിടക്കകൾ നിവർത്തിയിട്ടിട്ടുണ്ട്. അതിലെ വിരിയെല്ലാം ചുളിഞ്ഞുകിടക്കുന്നു. ഒരു കിടക്കയുടെ തലയ്ക്കൽഭാഗത്ത് ഒരു കമ്പ്യൂട്ടർ. മറ്റെ കിടക്കയിൽ ഒരു ലാപ്‌ടോപ് അടഞ്ഞുകിടക്കുന്നു. ഇങ്ങിനെയൊക്കെയായിരിക്കാം അവിവാഹിതരായ ചെറുപ്പക്കാർ താമസിക്കുന്നത്. അഞ്ജലി കരുതി. അവളുടെ കണ്ണുകളിലെ അദ്ഭുതഭാവം കണ്ടപ്പോൾ സുഭാഷ് പറഞ്ഞു.

‘ഇതാണ് രണ്ടു ദരിദ്ര സോഫ്റ്റ്‌വെയ്ർ എഞ്ചിനീയർമാർ താമസിക്കുന്ന സ്ഥലം. ഞങ്ങളുടെ ബെഡ്‌റൂം. ജീവിതത്തിൽ ഇങ്ങിനെ ഓരോ കാഴ്ചകള് കാണേണ്ടിവരുംന്ന് നിന്റെ തലേല് എഴുതിയിട്ടുണ്ടാവും. എന്താ ചെയ്യാ?’

‘പാവം.’ കളിയാക്കിക്കൊണ്ട് അവൾ പറഞ്ഞു. ‘ദരിദ്രർക്കും എങ്ങിനെയെങ്കിലും ജീവിക്കണ്ടെ?’

ഹാളിലേയ്ക്കു നടന്നുകൊണ്ട് അവൾ ചോദിച്ചു.

‘സുഭാഷിന്റെ മ്യൂസിക് കലക്ഷനൊക്കെ എവിടെ?’

മേശയ്ക്കു പിന്നിലുള്ള ഒരു കൊച്ചലമാറി അയാൾ തുറന്നു. അതിൽ നിറയെ സി.ഡി.കളായിരുന്നു. അഞ്ജലിയുടെ കണ്ണുതള്ളിപ്പോയി. ഓരോ വരിയിലും ഏകദേശം അമ്പതെണ്ണമുണ്ടാവും. അങ്ങിനത്തെ നാലു വരി. ഏകദേശം ഇരുനൂറ് സി.ഡി. താൻ ഇന്ന് നാലു സി.ഡി. വാങ്ങിയതിനുതന്നെ ആയിരത്തിലധികമായി. ആ കണക്കിന് ഈ അലമാറിയിൽ പത്തമ്പതിനായിരം രൂപയുടെ മുതലുണ്ടാവും.

‘ബാക്കിയൊക്കെ എന്റെ കമ്പ്യൂട്ടറിലാണ്. അതിൽ ഏകദേശം പത്തുനൂറ് സി.ഡി.യുടെ പാട്ടുകളുണ്ടാവും.’

അഞ്ജലി തളർന്ന് അലമാറിയ്ക്കു മുമ്പിലിരുന്നു.

‘ഞാനിതൊക്കെ ഒന്ന് നോക്കുന്നതിൽ വിരോധമില്ലല്ലോ?’

‘സന്തോഷമേയുള്ളൂ.’ സുഭാഷ് അവളുടെ അടുത്തിരുന്ന് ഓരോ ഗ്രൂപ്പിനെപ്പറ്റിയും പാട്ടുകാരെപ്പറ്റിയും പറഞ്ഞുകൊടുത്തു.

‘കോഫി റെഡി.’

ജോസഫാണ്.

‘നമുക്ക് കാപ്പി കുടിയ്ക്കാം.’

‘ശരി, എനിക്കും പോണ്ട സമയമായി.’

മേശപ്പുറത്ത് മൂന്നു കപ്പ് കാപ്പിയും ഒരു പ്ലെയ്റ്റിൽ ബിസ്‌കറ്റും വച്ചിരുന്നു.

‘അപ്പോൾ നിങ്ങളിവിടെ കുക്കിങ്ങൊക്കെണ്ടോ?’

‘ബ്രെയ്ക്ഫാസ്റ്റും രാത്രി ഭക്ഷണവും മാത്രം.’ ജോസഫ് പറഞ്ഞു.

കാപ്പി കുടിച്ച കപ്പ് കഴുകിവെയ്ക്കാൻ അവൾ അടുക്കളയിൽ പോയി. കപ്പ് കഴുകി വെച്ചശേഷം അവൾ അടുക്കളയിലാകെ കണ്ണോടിച്ചു. ഒരു പ്രഷർസ്റ്റൗ ഇരിക്കുന്നുണ്ട്. ചുറ്റും അതിന്റെ മക്കളെപ്പോലെ നാലഞ്ച് ചെറിയ പാത്രങ്ങളും. വളരെ പരിമിതമായ അടുക്കള.

സ്‌കൂട്ടറിൽ കയറുമ്പോൾ അവൾ പറഞ്ഞു.

‘എന്നെ ഏതെങ്കിലും ബസ്സ് സ്റ്റോപ്പിൽ വിട്ടാൽ മതി.’