close
Sayahna Sayahna
Search

ചാപ്ലിൻ: എഡ്നാ


ചാപ്ലിൻ: എഡ്നാ
ChaplinCover.png
ഗ്രന്ഥകർത്താവ് പി എൻ വേണുഗോപാൽ
മൂലകൃതി ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രണത ബുക്സ്, കൊച്ചി
വര്‍ഷം
2004
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 102

എഡ്നാ

ന്യൂയോര്‍ക്കില്‍വച്ച് ചാപ്ലിനെ കാണാന്‍ നിരവധി പ്രമുഖ വ്യക്തികളെത്തി. സോമര്‍സെറ്റ് മോം, ഹെലന്‍ കെല്ലര്‍, നിജിന്‍സ്കി, പാവ് ലോവാ… ചാപ്ലിന് പല പുതിയ സുഹൃത്തുക്കളുമുണ്ടായി. അവരൊക്കെയൊത്ത് സമയം ചിലവഴിച്ചെങ്കിലും അകമഴിഞ്ഞ സ്നേഹം എന്നൊന്ന് ആരോടും പ്രദര്‍ശിപ്പിച്ചില്ല. “എനിക്കു സുഹൃത്തുക്കള്‍ സംഗീതം പോലെയാണ്. എനിക്കു മൂഡുള്ളപ്പോള്‍ മാത്രംമതി.”

ഹെറ്റി കെല്ലിയെ ഓര്‍ക്കുന്നുവോ? പതിനൊന്നു ദിവസം മാത്രം നീണ്ടുനിന്ന തന്റെ ആദ്യ പ്രണയിനിയെ ചാപ്ലിന്‍ മറന്നിരുന്നില്ല. ഒരു ലക്ഷപ്രഭുവിനെ വിവാഹം ചെയ്ത തന്റെ സഹോദരിയുടെ അതിഥിയായി ഹെറ്റി ന്യുയോര്‍ക്കിലുണ്ടെന്ന് ചാപ്ലിന്‍ അറിഞ്ഞു. പ്ലാസാ ഹോട്ടലിനടുത്തുള്ള ആ കൊട്ടാരത്തിനു മുന്പിലൂടെ അരമണിക്കൂറോളം ചാപ്ലിന്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു, ജനാലകളിലൂടെ ഹെറ്റി തന്നെ കാണുമെന്നും ഇറങ്ങിവരുമെന്നും പ്രതീക്ഷിച്ച്. എന്നാല്‍ അങ്ങിനെയുണ്ടായില്ല. അങ്ങോട്ടു ചെന്നു ഹെറ്റിയെ കാണാന്‍ ചാപ്ലിന്റെ ‘അഹം’ അനുവദിച്ചുമില്ല.

ഈ സമയത്താണ്, തന്നെ മറന്നുവോ, വേഗം ലോസ്എഞ്ചലസ്സിലേയ്ക്കു തിരിച്ചു വരു എന്നപേക്ഷിച്ച് എഡ്നായുടെ കത്തുവന്നത്. കൃത്യമായി കത്തെഴുതാം എന്ന് വാഗ്ദാനം ചെയ്തു പോന്നിരുന്ന ചാപ്ലിന്‍ ഒരു ടെലിഗ്രാം അയയ്ക്കുക മാത്രമാണ് ആകെ ചെയ്തിരുന്നത്. ലോസ്ഏഞ്ചലസ്സില്‍ തിരികെയെത്തിയ ചാപ്ലിന്‍ പോയത് തന്റെ വാസസ്ഥലമായ ലോസ്ഏഞ്ചലസ്സ് അത്‌ലെറ്റിക് ക്ളബ്ബിലേയ്ക്കാണ്. ഒരാഴ്ച ആരുമറിയാതെ അവിടുത്തെ ഒരു വന്‍ ഹോട്ടലില്‍ താമസിച്ച് ‘സുഖിക്കാന്‍’ തീരുമാനിച്ചു എന്ന് തന്റെ ‘ആത്മകഥയില്‍’ അദ്ദേഹം പറയുന്നു. വേഷം മാറിക്കൊണ്ടിരുന്നപ്പോള്‍ ചാപ്ലിന്‍ ന്യുയോര്‍ക്കില്‍ വച്ചുകേട്ട ഒരു പാട്ടുമൂളി. ഇടയ്ക്കു പാട്ടു നിറുത്തുമ്പോള്‍ അടുത്തമുറിയില്‍നിന്ന് ഒരു സ്ത്രീശബ്ദം തുടര്‍ന്നുള്ള വരികള്‍ പാടുന്നു. പലകുറി ആവര്‍ത്തിച്ച ഇത് ഇടക്കതകിലെ താക്കോല്‍ ദ്വാരത്തിലൂടെയുള്ള സംഭാഷണമായി പരിണമിച്ചു. ചാപ്ലിന്റെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് മറുവശത്തെ സത്രീ വാതില്‍ തുറന്നു. പട്ടുകൊണ്ടുള്ള നിശാവസ്ത്രങ്ങള്‍ ധരിച്ച ഒരു സുന്ദരിയായ യുവതിയാണ് അവള്‍ എന്ന് കണ്ട് ചാപ്ലിന് സന്തോഷമായി. “അകത്തോട്ടു കടക്കരുത്, ഞാന്‍ അടിക്കും” എന്നവള്‍ പറഞ്ഞെങ്കിലും തന്റെ മുന്നില്‍ നില്‍ക്കുന്ന ചെറുപ്പക്കാരന്‍ ആരാണെന്ന് അവള്‍ക്കറിയാമെന്നും അന്നുരാത്രി തനിച്ചു കിടന്നുറങ്ങാന്‍ അവള്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വേഗം തന്നെ വ്യക്തമായി. അടുത്ത രാത്രി അവള്‍ കതകില്‍മുട്ടി. മൂന്നാം രാത്രി താന്‍ ക്ഷീണിതനാണെന്നും തനിക്കു ചെയ്യാന്‍ ധാരാളം ജോലിയുണ്ടെന്നും തന്റെ കരിയറിനെ മറക്കരുതെന്നും അവളോടൊപ്പം കിടക്കയില്‍ കിടന്നപ്പോള്‍ ചാപ്ലിനു തോന്നി. നാലാം രാത്രിയും വാതിലില്‍ മുട്ടുകേട്ടു. എന്നാല്‍ ആ വാതില്‍ തുറന്നില്ല. അടുത്ത പ്രഭാതത്തില്‍ ചാപ്ലിന്‍ ഹോട്ടല്‍ വിട്ടു.

ചാപ്ലിനും സ്ത്രീകളുമായുള്ള കഥകള്‍ കണക്കില്ലാത്തതാണെങ്കിലും ചാപ്ലിന്‍ ‘എന്റെ ആത്മകഥ’യില്‍ അതേപറ്റിയൊന്നും അധികം വിവരിക്കുന്നില്ല. “എന്റെ ലൈംഗിക ഊര്‍ജം ഏറിയകൂറും പോയത് എന്റെ തൊഴിലിലേയ്ക്ക് തന്നെയായിരുന്നു. ലൈംഗിക കേളികളുടെ വിവരണങ്ങളാവാം ‘എന്റെ ആത്മകഥ’യില്‍ പലരും പ്രതീക്ഷിച്ചത്. എന്നാല്‍ ഫ്രോയ്ഡ് കരുതുന്നതുപോലെ സെക്സ് ഒരാളുടെ സ്വഭാവ വിശ്ളേഷണത്തില്‍ പ്രമുഖ പങ്കുവഹിക്കുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. തണുപ്പും വിശപ്പും ദാരിദ്ര്യത്തെക്കുറിച്ചുള്ള ലജ്ജയുമാവാം ഒരു വ്യക്തിയുടെ മന:ശ്ശാസ്ത്രത്തെ സെക്സിലുമുപരി ബാധിക്കുക. സെക്സല്ലാതെ, അത്രയും തന്നെ പൂര്‍ണ്ണമായും ലയിച്ചു ചേരുന്ന മറ്റു സൃഷ്ടിപരമായ താല്പര്യങ്ങള്‍ എനിക്കു ജീവിതത്തിലുണ്ടായിരുന്നു. എന്റെ ലൈംഗിക ബന്ധങ്ങളുടെ വിശദമായ വിവരണങ്ങള്‍ തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

അതു തീര്‍ത്തും കലാപരമല്ലാത്തതും കേവലം ശാരീരികവും ഒട്ടുംതന്നെ കാവ്യമയമല്ലാത്തതുമായാണ് എനിക്കു തോന്നുന്നത്. ലൈംഗിക ബന്ധങ്ങളിലേയ്ക്ക് നയിക്കുന്ന സാഹചര്യങ്ങളാണ് കൂടുതല്‍ താല്പര്യജനകവും ആര്‍ജ്ജവത്വമുള്ളതുമായി എനിക്കു തോന്നുന്നത്.”

എഡ്നയും ചാർളിയും

1916-ലും 17-ന്റെ എറിയപങ്കും മറ്റേതു സ്ത്രീയേക്കാളും എഡ്നായാണ് ചാപ്ലിന്റെ കിടക്ക പങ്കുവച്ചത്. ചാപ്ലിന്‍ താമസിച്ചിരുന്ന ലോസ് എഞ്ചലസ് അത്‌ലറ്റിക്ക്ലബ്ബിന്റെ അടുത്തുതന്നെ ഒരു അപ്പാര്‍ട്മെന്റ് വാടകയ്ക്കെടുത്താണ് എഡ്നാ താമസിച്ചിരുന്നത്. മിക്കവാറും സായാഹ്നങ്ങളില്‍ അത്താഴത്തിനായി ചാപ്ലിന്‍ അവളെ ക്ലബ്ബിലേക്ക് കൊണ്ടുവരുമായിരുന്നു.എഡ്നയെ വിവാഹം കഴിക്കുന്നതിനെക്കുറിച്ചും ചാപ്ലിന്‍ ഗൗരവമായി ആലോചിച്ചിരുന്നു. എന്നാല്‍ അതേസമയം തന്നെ അതുവേണ്ടായെന്ന ചിന്തയും ഉയര്‍ന്നു വന്നിരുന്നു. ഇടയ്ക്കിടയ്ക്ക് ചാപ്ലിന്റെ ശ്രദ്ധ മറ്റു യുവതികളിലേയ്ക്ക് തിരിയുമ്പോള്‍ എഡ്നാ അസ്വസ്ഥയും അസൂയാലുവുമായി. ചാപ്ലിന്റെ കടിഞ്ഞാണില്ലാത്ത പോക്ക് അവളെ മെയ്ഘന്‍ എന്നൊരു ജനപ്രിയ നടനോടടുപ്പിച്ചു. ചാപ്ലിന് എന്തുമാവാമെന്നും താന്‍ എപ്പോഴും ചാപ്ലിനെക്കാത്ത് അവിടെയുണ്ടാവുമെന്നും ചാപ്ലിനുള്ള ധാരണ ഒന്നു തിരുത്തണം എന്നു മാത്രമേ എഡ്നായ്ക് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ചാപ്ലിന്‍ പറയുന്നു ‘ഇതറിഞ്ഞ ആ നിമിഷം എഡ്നാ എനിക്ക് ഒരപരിചിതയായി മാറി’. അവളുടേത് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം മാത്രമായിരുന്നു, വഞ്ചനയായിരുന്നില്ലായെന്ന് അദ്ദേഹം മനസ്സിലാക്കിയില്ല, അല്ലെങ്കില്‍ മനസ്സിലായില്ലെന്നു നടിച്ചു.

എന്തായാലും അതോടെ ചാപ്ലിന്റെ ‘ഔദ്യോഗിക ഗേള്‍ ഫ്രണ്ട്’ എന്ന സ്ഥാനത്തുനിന്നും എഡ്നാ നിഷ്കാസനം ചെയ്യപ്പെട്ടു. വല്ലപ്പോഴുമുള്ള ലൈംഗിക പുര്‍ത്തീകരണം മാത്രമായി മാറി അവള്‍. എങ്കിലും 1923 വരെ ചാപ്ലിന്റെ സിനിമാകളിലെ നായികയായി എഡ്നാ തുടര്‍ന്നു. 1926ല്‍ ‘സീഗള്‍സ്’ എന്ന ചിത്രമായിരുന്നു എഡ്നായുടെ അവസാന ചാപ്ലിന്‍ സിനിമ. എന്നാല്‍ ചിത്രീകരണം പുര്‍ത്തിയായപ്പോള്‍ അതു റിലീസുചെയ്യാന്‍ ചാപ്ലിന്‍ അനുവദിച്ചില്ല. എഡ്നായുടെ അഭിനയം ശരിയായില്ല എന്നായിരുന്നു വിശദീകരണം. (ചിത്രം പിന്നീട് റിലീസ് ചെയ്തു.) എഡ്നായ്ക്ക് ചാപ്ലിന്‍ ഒരു കൊച്ചു വീട് വാങ്ങിക്കൊടുത്തു. മാസംതോറും ഒരു തുകയും ചാപ്ലിന്റെ ഓഫീസില്‍നിന്ന് അവള്‍ക്കു ലഭിച്ചുകൊണ്ടിരുന്നു. പിന്നീട് എഡ്നാ ഒരു പൈലറ്റിനെ വിവാഹം കഴിച്ച് റിയോഡിജനീരിയോയിലേയ്ക്കു മാറി. അയാളുടെ മരണശേഷം എഡ്നാ തിരിച്ച് ലോസ്ഏഞ്ചലസിലെത്തി. ഇക്കാലമത്രയും ചാപ്ലിനെക്കുറിച്ച് പത്രങ്ങളിലും മാഗസീനുകളിലും പ്രത്യക്ഷപ്പെട്ടിരുന്ന ചിത്രങ്ങളും ലേഖനങ്ങളും മറ്റും അവള്‍ ശേഖരിച്ചു വയ്ക്കുമായിരുന്നു. വല്ലപ്പോഴും ചാപ്ലിന് കത്തുകള്‍ എഴുതിയിരുന്നു. 1958ല്‍ എഡ്നാ മരിച്ചു. അതിനു രണ്ടുദിവസം മുന്‍പ് എഡ്നാ എഴുതിയ കത്തില്‍ നിന്ന്.


പ്രിയപ്പെട്ട ചാര്‍ളി,


ഞാന്‍ വീണ്ടും ആശുപത്രിയിലെത്തിയിരിക്കുന്നു. കോബാള്‍ട് എക്സ് റേ ചികിത്സയാണ്. ഇതുവഴി മരണത്തെ അകറ്റി നിര്‍ത്താന്‍ കഴിയുമെന്നാണ് അവര്‍ പറയുന്നത്. ബ്രോഡ്‌വേയില്‍ വഴിയോരത്തുനിന്ന് കടലാസു കീറി കാറ്റിലേയ്ക്കു പറത്തുന്ന ആ കൊച്ചു മനുഷ്യനെ ഓര്‍മ്മിയ്ക്കുന്നുവോ? ഒരു പോലീസുകാരന്‍ നീയെന്താണീ ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ആനകളെ അകറ്റി നിര്‍ത്തുകയാണ് ഞാന്‍ എന്ന് മറുപടി. അതിന് ഈ നാട്ടിൽ ആനകളില്ലല്ലോ എന്നു പോലീസുകാരന്‍ മറുപടി പറയുന്നു. ‘അപ്പോള്‍ എന്റെ സൂത്രം ഫലിക്കുന്നുവെന്നതിനു തെളിവായില്ലേ? എന്ന് ആ കൊച്ചു മനുഷ്യൻ.
എന്റെ മനസ്സിലൂടെ കടന്നുപോകുന്ന ഇന്നത്തെ വ്യർത്ഥ ചിന്ത ഇതാണ്. എനിക്കു മാപ്പുതരൂ. നിങ്ങളും നിങ്ങളുടെ കുടുംബവും സുഖമായിരിക്കുന്നെന്നും എന്തിനുവേണ്ടി പ്രയത്നിച്ചുവോ അതെല്ലാം ആസ്വദിക്കാന്‍ കഴിയുന്നുണ്ടെന്നും ആശിക്കുന്നു.


എന്നെന്നും സ്നേഹത്തോടെ,


എഡ്നാ.