close
Sayahna Sayahna
Search

ചാപ്ലിൻ: സ്വന്തം സ്റ്റുഡിയോ


ചാപ്ലിൻ: സ്വന്തം സ്റ്റുഡിയോ
ChaplinCover.png
ഗ്രന്ഥകർത്താവ് പി എൻ വേണുഗോപാൽ
മൂലകൃതി ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രണത ബുക്സ്, കൊച്ചി
വര്‍ഷം
2004
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 102

സ്വന്തം സ്റ്റുഡിയോ

മ്യൂച്വലിന്റെ ഉടമ ജോണ്‍ ഫ്രൂളര്‍ക്ക് എങ്ങിനെയും ചാപ്ലിനെ തന്റെ കമ്പനിയില്‍ തന്നെ പിടിച്ചുനിര്‍ത്തണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എട്ടു ചിത്രങ്ങള്‍ക്ക് പത്തുലക്ഷം ഡോളര്‍ കൊടുക്കാമെന്നും പറഞ്ഞു. എന്നാല്‍ തനിക്കു വേണ്ടത്ര സമയമെടുത്ത്, ആവശ്യമെന്നു തോന്നുന്ന പണം മുടക്കി സ്വതന്ത്രമായി ചിത്രങ്ങള്‍ നിര്‍മ്മിക്കണമെന്നായിരുന്നു ചാപ്ലിന്റെ മോഹം. “ഇനിമുതല്‍ മണിക്കൂറില്‍ അറുപതു മൈല്‍ സ്പീഡില്‍ സിനിമാ നിര്‍മ്മണമില്ല. മേന്മയാണ് എണ്ണമല്ല ഇനി ഞങ്ങളുടെ ലക്ഷ്യം.” സിഡ്നി ചാപ്ലിന്‍ ഒരു പ്രസ് കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ചു.

ഫേമസ് പ്ലയേഴ്സ് കമ്പനി ഉടമ അഡോള്‍ഫ് സുക്കൂര്‍ പൗരമൗണ്ട് എന്ന വന്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തിനു സ്വന്തമായി നിരവധി സിനിമാശാലകളുമുണ്ടായിരുന്നു. നിര്‍മ്മാണവും വിതരണവും തന്റെ വരുതിയിലായതോടെ ഫിലിം വാടക യാതൊരു പരിധിയുമില്ലാതെ വര്‍ദ്ധിപ്പിച്ചു. ഇതിനെ ചെറുക്കാനായി തിയേറ്റര്‍ ഉടമകളുടെ ഒരു സംഘം ‘ഫസ്റ്റ് നാഷണല്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് സര്‍ക്യൂട്ട്’ എന്ന ഒരു സംരംഭം ആരംഭിച്ചു. ചിത്രങ്ങള്‍ നിര്‍മ്മിക്കുക, വിതരണം നടത്തുക എന്നതായിരുന്നു ലക്ഷ്യം. അവരുടെ ആദ്യ നടപടി, ചാപ്ലിനെ തങ്ങളുടെ കുടക്കീഴില്‍ കൊണ്ടുവരിക എന്നതായിരുന്നു. എട്ട് രണ്ട് റീല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുക. ചിലവു മുഴുവന്‍ ചാപ്ലിന്‍ വഹിക്കും. എന്നാല്‍ ഓരോ ചിത്രത്തിനും ഫസ്റ്റ് നാഷണല്‍ 1,25,000 ഡോളര്‍ മുന്‍കൂറായി കൊടുക്കും. രണ്ടില്‍ കൂടുതല്‍ റീലുകളുണ്ടെങ്കില്‍ ഓരോ റീലിനും 15,000 ഡോളര്‍ വേറെയും. പരസ്യത്തിന്റെയും മറ്റും ചിലവുകളും കമ്പിനി വഹിക്കും. എല്ലാ ചിലവും തിരിച്ചു പിടിച്ചുകഴിഞ്ഞ് മിച്ചമുള്ളത് ചാപ്ലിനും കമ്പനിയും പപ്പാതി വീതിയ്ക്കും, ഇതായിരുന്നു കരാര്‍. ഒരു കാരണവശാലും ചാപ്ലിനു നഷ്ടമുണ്ടാവില്ല എന്നതും യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാ എന്നുള്ളതുമായിരുന്നു ഈ കരാരിന്റെ സവിശേഷത. എന്നാല്‍ എട്ടു ചിത്രങ്ങളെടുക്കാന്‍ അഞ്ചു വര്‍ഷമെടുക്കുമെന്നുള്ളതും അവയെല്ലാം ഇരട്ടറീല്‍ ചിത്രങ്ങളാവില്ലെന്നതും ഇരുകൂട്ടര്‍ക്കും മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ല.

അഞ്ചേക്കര്‍ സ്ഥലത്ത് സ്റ്റുഡിയോയുടെ പണി തുടങ്ങി. കീസ്റ്റോണിലെ പഴയ സുഹൃത്ത് ആല്‍ഫ് റീവ്സിനെയാണ് സ്റ്റുഡിയോയുടെ ചുമതല ഏല്‍പ്പിച്ചത്. പരസ്പരം ചീത്ത പറയുന്ന തലത്തിലുലുള്ള വഴക്കുകള്‍ അവര്‍ തമ്മില്‍ കൂടെക്കൂടെ ഉണ്ടാവുമായിരുന്നെങ്കിലും 1946-ല്‍ തന്റെ മരണംവരെയും ആല്‍ഫ് ചാപ്ലിന്റെ വലംകൈയ്യായിരുന്നു. വളരെയേറെ സഹപ്രവര്‍ത്തകര്‍ക്ക് ചാപ്ലിനെ ഇഷ്ടമായിരുന്നില്ലെങ്കിലും ഭൂരിപക്ഷത്തോടും തണുപ്പന്‍ സമീപനമായിരുന്നെങ്കിലും ആത്മാര്‍ത്ഥതയുള്ള, ദീര്‍ഘകാലം നിലനിന്ന സുഹൃദ് ബന്ധങ്ങളും ചലചിത്രരംഗത്ത് ചാപ്ലിനുണ്ടായിരുന്നു.

“ഏ ഡോഗ്സ് ലൈഫ്” ആയിരുന്നു ചാപ്ലിന്റെ ആദ്യത്തെ ഫസ്റ്റ് നാഷണല്‍ ചിത്രം. മൂന്നു റീല്‍. ചാപ്ലിന്‍ ‘എന്റെ ആത്മകഥ’യില്‍ പറയുന്നു: “ഈ ചിത്രം മുതലാണ് കോമഡിയുടെ വാസ്തുശില്പത്തെപ്പറ്റി ഞാന്‍ ബോധവാനായത്. ഒരു സ്വീകന്‍സില്‍തന്നെ അടുത്ത സ്വീകെന്‍സിന്റെ ബീജാവാപം നടക്കണം.” എന്നാല്‍ ഇങ്ങിനെയൊരു ഘടന തന്റെ കോമഡി സ്വാതന്ത്യത്തെ ഒരു പരിധിവരെ നിയന്ത്രിച്ചുവെന്നും ചാപ്ലിന്‍ പറഞ്ഞു. “ട്രാംപ് സര്‍വ്വതന്ത്രസ്വതന്ത്രനായിരുന്നു. അവന് അപ്പപ്പോള്‍ തോന്നുന്നതാണ് ഇതുവരെ ചെയ്തിരുന്നത്. ചോദനകളാണ് തലച്ചോറല്ല ട്രാംപിനെ നിയന്ത്രിച്ചിരുന്നത്.” ലളിതമായ സ്വിറ്റ്വേഷനുകള്‍ ഉപേക്ഷിച്ച് നായകന്റെ വൈയക്തികമായ വേദനയും ദുരന്തവും കുറേക്കൂടി സങ്കീര്‍ണ്ണമായ സ്വിറ്റ്വേഷനുകളിലേയ്ക്ക് സന്നിവേശിപ്പിക്കുകയാണ് ചാപ്ലിന്‍, ഈ ചിത്രത്തില്‍.

ചാപ്ലിന്‍ സ്റ്റുഡിയോ

പേരില്ലാത്ത ഒരു നഗരത്തിലെ അക്രമത്തിന്റെ നിരാലംബതയുടെ, ദാരിദ്രത്തിന്റെ, വിശപ്പിന്റെ, മദ്ധ്യത്തിലാണ് ‘ഏ ഡോഗ്സ് ലൈഫ്’ ചിരിയുണര്‍ത്തുന്നത്. തൊഴിലില്ലാതെ അലഞ്ഞു നടക്കുന്ന ചാര്‍ളി ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നു. അതു കാണാനിടയായ പൊലീസുകാരനില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ചിത്രം തുടങ്ങുന്നത്. എംപ്ലോയ്മെന്റ് എക്സേഞ്ചില്‍, ജോലിക്കു ശ്രമിക്കുന്ന ചാര്‍ളിയെ കൂടുതല്‍ തടിമിടുക്കുള്ള തൊഴിലന്വേഷകര്‍ തട്ടിമാറ്റുന്നതാണ് അടുത്ത രംഗം. മൂന്നാം സീനില്‍, ഭക്ഷണം തട്ടിയെടുക്കുന്നതില്‍ ചാര്‍ളി വിജയിക്കുന്നു. എന്നാല്‍ ഇതുകൊണ്ടും ചാര്‍ളിയുടെ മുഖത്തു വെളിച്ചം പരക്കുന്നില്ല. വെളിമ്പ്രദേശത്ത് തണുപ്പില്‍, വഴിയില്‍ ഒപ്പംകൂടിയ സ്ക്രാപ്സ് എന്ന നായയോട് പറ്റിച്ചേര്‍ന്ന് ഉറങ്ങാന്‍ ശ്രമിക്കുകയാണ് ചാര്‍ളി. അല്പം ഉന്മേഷത്തിനായി ഗ്രീന്‍ലാന്റേണ്‍ എന്ന മദ്യശാലയില്‍ കയറാന്‍ നോക്കുന്നു. പക്ഷേ അവിടെ നായകള്‍ക്കു പ്രവേശനമില്ല. ചാര്‍ളി സ്ക്രാപ്സിനെ തന്റെ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുപോവുന്നു: പാന്റിന്റെ ഒരു കീറലിലൂടെ നായയുടെ വാല് പുറത്തേയ്ക്കു നില്‍ക്കുന്നതിനെപ്പറ്റി അറിയാതെ…ഗ്രീന്‍ ലാന്റേണിലെ നര്‍ത്തകിയായ എഡ്നായെ കയറിപ്പിടിക്കുന്ന ഒരു കുടിയനെ അവള്‍ ആട്ടിയകറ്റുന്നു. എന്നാല്‍ ഷാപ്പുടമ അവളെയാണ് ശിക്ഷിക്കുന്നത്. ശമ്പളംപോലും കൊടുക്കാതെ പറഞ്ഞുവിടുന്നു. നിറയെ പണമടങ്ങിയ ഒരു ബാഗിനുവേണ്ടി രണ്ടു ഗാംഗുകള്‍ തമ്മില്‍ അടിപിടി. ഒരുകൂട്ടര്‍ ഒളിപ്പിച്ചു വച്ചയിടത്തുനിന്ന് അവിചാരിതമായി സ്ക്രാപ് അതുകണ്ടുപിടിക്കുന്നു. മറ്റൊരു നിവര്‍ത്തിയുമില്ലാതെ വേശ്യാലയത്തിലേയ്ക്കു തിരിയാന്‍ താന്‍ നിര്‍ബ്ബന്ധിതയാവുമോ എന്ന് വിഷമിച്ചിരുന്ന എഡ്നായെ വിവാഹം കഴിച്ച്, ഒരു കൃഷിയിടം വാങ്ങി, അഞ്ചു കുട്ടികളുള്ള ഒരു കുടുംബത്തെയും പുലര്‍ത്തി സമാധനത്തോടെ കഴിയാമെന്ന് ചാര്‍ളി അവള്‍ക്ക് ആശ കൊടുക്കുന്നു.

പിന്നെയൊരു സ്വപ്നലോകമാണ്. കൃഷിക്കാരനായ ചാര്‍ളി കുഴികളെടുത്ത് ചെടികള്‍ നടുകയാണ്. അനന്തതയിലേക്ക് നീളുന്ന കൃഷിസ്ഥലം. ഫയര്‍പ്ലെയ്സിനു മുന്നില്‍ തൂങ്ങുന്ന തൊട്ടിലിലേയ്ക്ക് ചാര്‍ളിയും എഡ്നായും ഉറ്റുനോക്കുന്നു. തൊട്ടിലില്‍ അവരുടെ ആദ്യശിശുവിനെയാണ് കാണികള്‍ പ്രതീക്ഷിക്കുക. എന്നാല്‍ സ്ക്രാപ്പും അവളുടെ നായക്കുട്ടിയുമാണ് തൊട്ടിലില്‍!

ഒന്നാംലോകമഹായുദ്ധത്തിന്റെ നിഴലില്‍ എടുത്ത ചിത്രമായിരുന്നു ‘ഷോള്‍ഡര്‍ ആംസ്. ഒരു സീനിന്റെ മികവില്‍ മാത്രം ഒരുകാലത്തും വിസ്മൃതിയില്‍ ആണ്ടുപോകാന്‍ ഇടയില്ലാത്ത ചിത്രമാണത്. പട്ടാളക്കാരനായ ചാര്‍ളി ട്രെഞ്ചില്‍ ഇരിക്കുകയാണ്. എല്ലാവര്‍ക്കും വീട്ടില്‍നിന്നു കത്തുകള്‍ വരുന്നു. ചാര്‍ളിക്കു മാത്രമില്ല. മറ്റൊരു ട്രഞ്ചില്‍ മഴയത്തു നിന്നു കത്തുവായിക്കുന്ന ഒരു പട്ടാളക്കാരന്റെ പുറകില്‍ ചാര്‍ളി ചെല്ലുന്നു. അയാള്‍ വായിക്കുന്ന കത്ത് ചാര്‍ളിയും വായിക്കുന്നു. വരികളിലൂടെ നീങ്ങുമ്പോള്‍ പേജുകള്‍ മറിയുമ്പോള്‍ ആ പട്ടാളക്കാരെന്റേയും ചാര്‍ലിയുടേയും മുഖത്ത് ഒരേ വികാരങ്ങള്‍ — സന്തോഷം, വിഷാദം, സംതൃപ്തി…ഒരേ സമയത്ത് മിന്നിമറയുന്നു.

ബ്രിട്ടീഷുകാരനായ ചാപ്ലിന്‍ തന്റെ രാജ്യം യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ സൈനിക സേവനം ചെയ്യുന്നതിനു പകരം സുഖിച്ചു കഴിയുകയാണ് എന്ന ഒരു വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ രാഷ്ട്രസേവനം യുദ്ധക്കളത്തില്‍ മാത്രമല്ല സാധ്യമാവുക എന്ന് ചാപ്ലിന്‍ മറുപടികൊടുത്തു. ഒന്നാംലോകയുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരുടെ പ്രധാന വിനോദോപാധി ചാപ്ലിന്റെ സിനിമകളായിരുന്നു. പ്രസിദ്ധ ചലച്ചിത്രകാരനായ ജീന്‍റെന്വ അന്ന് ഫ്രഞ്ച് പട്ടാളത്തിലെ ഒരു യുവഭടനായിരുന്നു. കാലിലേറ്റ മുറിവുമായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന റെന്വ താന്‍ ചാര്‍ളിയുടെ കോമഡികളുമായി ‘പ്രണയത്തിലായതും’ ഇക്കാലത്താണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

1917-ല്‍ അരങ്ങേറിയ റഷ്യന്‍ വിപ്ലവം അമേരിക്കയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ഇടതുപക്ഷ ലേബര്‍ പാര്‍ട്ടിയുടേയും അംഗങ്ങളുടെയിടയില്‍ വമ്പിച്ച ആവേശമുളവാക്കിയിരുന്നു. ചാര്‍ളി ചാപ്ലിനും അതേ ആവേശം ഉള്‍കൊണ്ടു. റഷ്യയില്‍ നടന്നത് ലോകത്തിലെ ആര്‍ത്തന്‍മാര്‍ക്കും ആലംബഹീനര്‍ക്കും അഗതികള്‍ക്കും മോചനത്തിനു വഴിയൊരുക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. ചാപ്ലിന്‍ 1943-ല്‍ എഴുതി: “സാധാരണക്കാരന് ആശയും പ്രചോദനവും പ്രദാനം ചെയ്ത ഒരു ധീരനവലോകം ഇരുപത്തിയഞ്ചുവര്‍ഷംമുമ്പു പിറവിയെടുത്തു. വംശവര്‍ണ്ണ വ്യത്യാസമില്ലാതെ തങ്ങളുടെ ജനങ്ങള്‍ക്ക് ഒരു സ്വപ്നം സോവിയറ്റ് റഷ്യ നല്‍കി. സ്വാതന്ത്ര്യത്തിനും സമത്വത്തിനും നീതിക്കും വേണ്ടി പണിയെടുക്കാന്‍, തുല്യമായ അവസരങ്ങളുടെ ഒരു സ്വപ്നം.” മാക്സ് ഈസ്റ്റ്മാന്‍, റോസ് വാഗ്നര്‍ തുടങ്ങി കമ്യൂണിസ്റ്റ് ചായ്‌വുള്ള കലാകാരന്മാര്‍ ചാപ്ലിന്റെ ഉറ്റസുഹൃത്തുക്കളായി. ചാപ്ലിന്‍ തന്റെ ഇടതുപക്ഷബന്ധങ്ങള്‍ മറച്ചുവെച്ചില്ല. എന്നാല്‍ അമേരിക്ക ഈ ആഭിമുഖ്യത്തെ സ്വാഗതം ചെയ്യാൻ വിസമ്മതിച്ചു.