close
Sayahna Sayahna
Search

ചാപ്ലിൻ: ‘ഗോള്‍ഡ് റഷ്’


ചാപ്ലിൻ: ‘ഗോള്‍ഡ് റഷ്’
ChaplinCover.png
ഗ്രന്ഥകർത്താവ് പി എൻ വേണുഗോപാൽ
മൂലകൃതി ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രണത ബുക്സ്, കൊച്ചി
വര്‍ഷം
2004
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 102

‘ഗോള്‍ഡ് റഷ്’

തിരിച്ച് അമേരിക്കയിലെത്തി ‘പേ ഡേ’ എന്ന ഇരട്ടറീല്‍ ചിത്രവും ‘ദ പില്‍ഗ്രിം’ എന്ന നാലു റീല്‍ ചിത്രവുമെടുത്തതോടെ ഫസ്റ്റ്നേഷനുമായുള്ള കരാറില്‍ നിന്നു ചാപ്ലിനു വിടുതല്‍ ലഭിച്ചു. ഇനി യുണൈറ്റഡ് ആര്‍ട്ടിസ്റ്റ് എന്ന സ്വന്തം സ്ഥാപനത്തിനുവേണ്ടി തനിക്കിഷ്ടമുള്ള ചിലച്ചിത്രങ്ങള്‍ നിര്‍മ്മിക്കാം.

ചാപ്ലിന്റെ ആദ്യത്തെ ചിന്തതന്നെ ‘ട്രാംപി’ന് പെന്‍ഷന്‍ കൊടുക്കാമെന്നായിരുന്നു. “സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ഞാന്‍ സൃഷ്ടിച്ച ഈ കഥാപാത്രം…എനിക്കു മടുത്തു.” എന്ന് ദ കിഡ്ഡിനു ശേഷം ചാപ്ലിന്‍ പറഞ്ഞിരുന്നു. ട്രാംപിനു താന്‍ തന്നെ നല്‍കിയ സ്വഭാവസവിശേഷതകള്‍ തന്റെ സൃഷ്ടിപരതയെ തളച്ചിടുന്നു എന്ന് ചാപ്ലിനു തോന്നി.

അങ്ങിനെയാണ് ഒരു ത്രികോണ പ്രേമം, യുണൈറ്റഡ് ആര്‍ട്ടിസ്റ്റിനുവേണ്ടി ചാപ്ലിന്‍ നിര്‍മ്മിച്ച ആദ്യചിത്രത്തിന്റെ — ‘വുമന്‍ ഇന്‍ പാരീസ് — പ്രമേയമാവുന്നത്. തന്റെ ചിത്രങ്ങളില്‍ ഇതിനുശേഷം എഡ്നാ നായികയാവില്ലെന്നും ചാപ്ലിന്‍ തീരുമാനിച്ചിരുന്നു. തങ്ങളുടെ ഏഴു വര്‍ഷത്തെ ചലച്ചിത്രബന്ധം ഇവിടെ അവസാനിക്കുന്നു. അതിനുമുമ്പ് അവളുടെ കഴിവുകള്‍ പൂര്‍ണ്ണമായും പ്രകടിപ്പിക്കാന്‍ സാധ്യതകള്‍ പ്രദാനം ചെയ്യുന്ന ഒരു സീരിയസ്’ റോളില്‍ അഭിനയിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കണം. ഈ ചിത്രത്തിലെ പ്രകടനത്തിന്റെ ബലത്തില്‍ എഡ്നായ്ക്ക് മറ്റു സ്റ്റുഡിയോകളില്‍ നിന്ന് ക്ഷണങ്ങള്‍ ലഭിക്കുമല്ലോ എന്നും ചാപ്ലിന്‍ കരുതി.

ത്രികോണത്തിലെ രണ്ടു പുരുഷന്മാര്‍ തന്റെ സ്വത്വത്തിന്റെ ഇരുരൂപങ്ങളായി ചാപ്ലിന്‍ വിഭാവനം ചെയ്തു. സ്വയം ആ റോളുകളില്‍ അഭിനയിച്ചില്ല. കാള്‍ മില്ലറും അഡോള്‍ഫ് മെന്‍ജറുമാണ് എഡ്നായുടെ രണ്ടു കമിതാക്കളായി അഭിനയിച്ചത്. ചാപ്ലിന്റെ പ്രതിഭ വളരെ സാധാരണമായ ഒരു പ്രമേയത്തെ ആവേശോജ്ജ്വലമായ ഒരു ചിത്രമാക്കി മാറ്റി. ഏറ്റവും മികച്ച കൊമേഡിയന്‍ നിര്‍മ്മിച്ച ഒരു വ്യത്യസ്തചിത്രം — ഒരു ട്രാജി-കോമിക് ചിത്രം.

എന്നാല്‍ ജനം ‘വുമന്‍ ഇന്‍ പാരീസി’നെ അംഗീകരിച്ചില്ല. അവര്‍ക്ക് ചാപ്ലിനില്‍നിന്ന്ന് ഇതല്ലാ വേണ്ടിയിരുന്നത്.

“വിരോധാഭാസവും മന:ശാസ്ത്രവും കൈകാര്യം ചെയ്ത ആദ്യത്തെ നിശബ്ദ സിനിമ” എന്നാണ് ചാപ്ലിന്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. ഈ ചലച്ചിത്രത്തില്‍നിന്ന് പ്രചോദനമുൾക്കൊൻട് സിനിമാ രംഗത്തേയ്ക്കു വന്ന പ്രതിഭാധനര്‍ അനവധിയാണ്. ‘ദ റെഡ് ഷൂസ്,’ ‘ഐ നോ വെയര്‍ അയാം ഗോയിങ്ങ്’ ‘പീപ്പിങ്ങ് ടോം’ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച മൈക്കല്‍ പവല്‍ അവരിലൊരാളായിരുന്നു.

എന്നാല്‍ പ്രേക്ഷകര്‍ ‘പാരീസിലെ നാരി’യെ നിരാകരിച്ചു. ആദ്യമായി ഒരു ചാപ്ലിന്‍ ചിത്രം നിര്‍മ്മാണച്ചിലവുപോലും തിരിച്ചു നല്‍കിയില്ല. ലൗകിക നാടകങ്ങളില്‍ കൈകടത്താതെ ട്രാംപിന്റെ അന്തമില്ലാത്ത വഴിത്താരകളിലൂടെത്തന്നെ നടന്നാല്‍ മതി ചാപ്ലിന്‍, എന്ന സന്ദേശമായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്.

അങ്ങനെ ട്രാംപ് ‘ദ ഗോള്‍ഡ് റഷി’ല്‍ പുനര്‍ജനിച്ചു. അങ്ങകലെ അലാസ്കായില്‍ സ്വര്‍ണ്ണം കണ്ടിരിക്കുന്നു. ബിഗ് ജിമ്മും ചാര്‍ളിയും സ്വര്‍ണ്ണം തേടിപ്പോകുന്നു. മഞ്ഞുമഴയും ഹിമപാതവും വന്യമൃഗങ്ങളുടെ ആക്രമണവുമെല്ലാം മറികടന്ന് പട്ടിണിയും കഷടപ്പാടും സഹിച്ചുള്ള ഭാഗ്യാന്വേഷണ യാത്രയ്ക്കിടെ ഒരു മദ്യ-നൃത്തശാലയിലെ സുന്ദരിയായ പെണ്‍കുട്ടിയെ ജായ്ക്കെന്ന റൗഡിയില്‍നിന്നു രക്ഷിക്കുന്നു. എന്നാല്‍ അവരുടെ പിണക്കം കേവലം തമാശയായിരുന്നെന്ന് പാവം ചാര്‍ളി മനസ്സിലാക്കുന്നില്ല. എങ്കിലും അവള്‍ ചാപ്ലിനുമൊത്തു നൃത്തം ചെയ്യുന്നു. അവളുടെ തലയില്‍നിന്നു വീഴുന്ന ഒരു പൂവ് ചാര്‍ളി കുനിഞ്ഞെടുത്ത് അവള്‍ക്കു കൊടുക്കുന്നു. ഒരു ശൃംഗാരച്ചിരിയോടെ അവള്‍ അതു ചാര്‍ളിക്കു തിരിച്ചു നല്‍കുന്നു. ജാക്കിനെ ശുണ്ഠിപ്പിടിപ്പിക്കാന്‍ മാത്രമാണിതെന്ന് ചാര്‍ളിക്ക് പിടികിട്ടുന്നില്ല. ചാര്‍ളിയെ സംബന്ധിച്ചിടത്തോളം ആ വാടിയ പൂവ് അവളുടെ മനസ്സിന്റെ അസന്തുഷ്ടാവസ്ഥയുടെ പ്രതീകമാണ്. മെച്ചപ്പെട്ട ഒരു ജീവിതത്തിലേയ്ക്ക് അവളെ കൈപിടിച്ചു കൊണ്ടുപോവാന്‍ എന്നെങ്കിലും കഴിയുമെന്ന് അവന്‍ സ്വപ്നം കാണുന്നു.

ഗോൾഡ് റഷ്. ഷൂ തിന്നുന്ന ചാർളി

എന്നാല്‍ അവനെ കുരങ്ങുകളിപ്പിക്കുന്നത് ജോർജിയ തുടരുന്നു. പുതുവര്‍ഷപ്പുലരി ആഘോഷിക്കാന്‍ അവളും കൂട്ടുകാരികളും തന്റെ ടെന്റില്‍ എത്താമെന്ന വാക്കുകേട്ട് ചാര്‍ളി തീന്‍മേശയൊരുക്കുന്നു. മെഴുകുതിരികള്‍ കത്തിക്കുന്നു. സമ്മാനങ്ങള്‍ വാങ്ങുന്നു. എന്നാല്‍ അവര്‍ വന്നതേയില്ല. ഉറക്കത്തിലേയ്ക്കു വീഴുന്ന ചാര്‍ളി സ്വപ്നം കാണുന്നു. ചെറുപ്പത്തില്‍ വീട്ടില്‍വച്ച് ചാപ്ലിന്‍ തന്റെ അമ്മയുമൊത്ത് നൃത്തശാലയിലെ ചില ചുവടുകള്‍ വയ്ക്കാറുണ്ടായിരുന്നു. അതുപോലെയൊരു നൃത്തം സ്വപ്നത്തില്‍ തന്റെ (വരാത്ത) അതിഥികള്‍ക്കായി കാഴ്ചവയ്ക്കുന്നു. നൃത്തശാലയില്‍ പുതുവത്സരാഘോഷം പൊടിപൊടിക്കയാണ്. വെളുക്കാറായപ്പോള്‍ ജോര്‍ജിയ ചാര്‍ളിക്കു നല്‍കിയ വാക്കിനെപ്പറ്റി ഓര്‍ക്കുന്നു. അവളും സുഹൃത്തുക്കളുമൊത്ത് ചാര്‍ളിയുടെ ക്യാബിനിലെത്തുന്നു. ഒരു പാര്‍ട്ടിക്കുവേണ്ട എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നതു കണ്ട് അവള്‍ക്കു മനസ്സാക്ഷിക്കുത്തനുഭവപ്പെടുന്നു. ഇതിനിടെ അവളുടെ ഒപ്പമുള്ള ജായ്ക്ക് അവളോട് ഒരു ‘ന്യൂ ഇയര്‍ കിസ്സ്’ ആവശ്യപ്പെടുന്നു. അവള്‍ സമ്മതിക്കുന്നില്ല. നിര്‍ബന്ധിക്കുന്ന ജാക്കിനെ അവള്‍ അടിക്കുന്നു.

എന്നാല്‍ അടുത്തദിവസം ഒരു കുറിപ്പെഴുതി അവള്‍ ജാക്കിനു കൈമാറുന്നു’ “ഇന്നലെ രാത്രി ഞാന്‍ ചെയ്തതോര്‍ത്ത് ദു;ഖിക്കുന്നു. എന്നോടുക്ഷമിക്കൂ. ഐ.ലവ്.യൂ”എന്നാല്‍ ജാക്കിന് അവളോടു വെറുപ്പായിക്കഴിഞ്ഞു. അവളെ നോക്കി പുച്ഛത്തോടെ ചിരിച്ച് കുറിപ്പ് അയാള്‍ ചാര്‍ളിക്കു കൈമാറുന്നു. അത് തന്നെ ഉദ്ദേശിച്ചെഴുതിയതാണെന്ന വിശ്വാസത്തില്‍ ചാര്‍ളി അവളെ കെട്ടിപ്പിടിക്കുന്നു, വിരലുകളില്‍ ചുംബിക്കുന്നു. ജൂലിയാ തന്നോട് പ്രതികരിക്കുന്നില്ലാ എന്നത് ചാര്‍ളി ശ്രദ്ധിക്കുന്നതേയില്ല.

സ്വര്‍ണ്ണം കണ്ടുപിടിച്ച് പണക്കാരനായ ചാര്‍ളിയും ബിഗ് ജിമ്മും കപ്പലില്‍ കയറി നാട്ടിലേയ്ക്കു തിരിക്കുന്നു. ആ കപ്പലില്‍ തന്നെ മൂന്നാംക്ലാസ്സില്‍ ജോര്‍ജ്ജിയായുമുണ്ട്. അവര്‍ ഒരുമിച്ചു ജീവിക്കുമെന്ന സൂചനകളോടെ ചിത്രം അവസാനിക്കുന്നു. താന്‍ ചാര്‍ളിയെ സ്നേഹിക്കുന്നുവെന്ന് അവള്‍ ഒരിക്കല്‍പോലും പറയുന്നില്ല. എന്നാല്‍ അയാള്‍ ഇപ്പൊഴൊരു കോടീശ്വരനാനെന്നത് അവളുടെ പരിഗണനയിലുണ്ടെന്നുള്ളതിന് വേണ്ടത്ര സൂചനകളും ലഭിക്കുന്നു.

ഗോൾഡ് റഷിന്റെ ചിത്രീകരണം പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. ‘ദ കിഡ്ഡി’ല്‍ ഒരു സ്വപ്നരംഗത്തില്‍ അഭിനയിച്ച ലില്ലിറ്റാ മക്മറേ — അന്നവള്‍ കൊച്ചുകുട്ടിയായിരുന്നു ഗോള്‍ഡ് റഷിലെ നായികയുടെ റോള്‍ അഭിനയിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ചാപ്ലിനെ സമീപിച്ചു. ഇപ്പോള്‍ അവള്‍ക്ക് പതിനഞ്ച് വയസ്സ്. റോളി റ്റോത്തറോ, ജിം ടുള്ളി എന്നിവര്‍, സ്ക്രീന്‍ ടെസ്റ്റിനുശേഷം അവള്‍ ശരിയാവില്ലാ എന്നു പറഞ്ഞെങ്കിലും ചാപ്ലിന്‍ ആല്‍ഫ് റീവ്സിനോടു കരാര്‍ ശരിയാക്കാന്‍ നിര്‍ദ്ദേശിച്ചു. ‘ഇന്നു മുതല്‍ നിന്റെ പേര് ലിറ്റാ ഗ്രേ’ എന്നായിരിക്കുമെന്നും ചാപ്ലിന്‍ അവളോടു പറഞ്ഞു. വളരെ വ്യക്തമായും ചാപ്ലിന്‍ അവളില്‍ ആസക്തനായിരുന്നു. “മൈ ലൈഫ് വിത്ത് ചാപ്ലിന്‍” എന്ന തന്റെ പുസ്തകത്തില്‍ എങ്ങിനെയാണ് ചാപ്ലിന്‍ തന്നെ കീഴ്പ്പെടുത്തിയതെന്ന് ലിറ്റാ വളരെ വിശദമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും അവളുടെ ഭാവന മാത്രമാണെന്ന് വിമര്‍ശനം ഉണ്ടായിട്ടുണ്ടെങ്കിലും സംഭവങ്ങളുടെ സത്യാവസ്ഥയെ ആരും ചോദ്യം ചെയ്യുന്നില്ല. പ്രായം കുറഞ്ഞ പെണ്‍കുട്ടികളോടുള്ള തന്റെ അടക്കാനാവാത്ത അഭിനിവേശത്തിന്റെ അടിമയാവുകയായിരുന്നു, ഒരിക്കല്‍ക്കൂടി ചാപ്ലിന്‍. താന്‍ നെപ്പോലിയന്റെ സിനിമാ എടുക്കുന്നുവെന്നും അതില്‍ അവള്‍ക്ക് ജോസഫൈന്റെ റോള്‍ കൊടുക്കാമെന്നും ചാപ്ലിന്‍ അവളെ ധരിപ്പിച്ചു. മനുഷ്യന്റെ ഏറ്റവും സുന്ദരമായ രൂപം മൊട്ടില്‍നിന്നും പൂവായി വിരിയുന്ന ഒരു പെണ്‍കുട്ടിയാണെന്നും അവളിപ്പോള്‍ അതാണെന്നും ചാപ്ലിന്‍ അവളോടോതി.

ലിറ്റാ ഗര്‍ഭിണിയാവുമെന്ന ആശങ്കയേ ചാപ്ലിന് ഉണ്ടായിരുന്നില്ല. എന്നാല്‍ ആ സെപ്റ്റംബര്‍ ആയപ്പോള്‍ അതുതന്നെ സംഭവിച്ചു. ലിറ്റായുടെ അമ്മ ഇടപെട്ടു. തനിക്കവളെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്നും ഗര്‍ഭഛിദ്രം നടത്തണമെന്നും ചാപ്ലിന്‍ പറഞ്ഞു. കൗമാരപ്രായംകഴിഞ്ഞ ഒരു കുട്ടിയെ താന്‍ ഇതിനു മുന്‍പു വിവാഹം കഴിച്ചപ്പോഴുണ്ടായ ദുരന്തം ചാപ്ലിന്‍ അവരോടു വിശദമായി പറഞ്ഞു. ഏതമ്മയാണ് ഇതിനോട് യോജിക്കുക?

അഭിഭാഷകനായ ലിറ്റയുടെ അമ്മാവന്‍ രംഗപ്രവേശം ചെയ്തു. മൈനറുമായുള്ള ലൈംഗികബന്ധം ബലാല്‍സംഗത്തിനു സമമാണെന്നും ശിക്ഷ മുപ്പതുവര്‍ഷത്തെ തടവുവരെയാവാമെന്നും കാണിച്ച് അയാള്‍ ചാപ്ലിന് ഒരു ഭീഷണിക്കത്തെഴുതി. അതൊടെ ചാപ്ലീന്‍ കീഴടങ്ങി. ലിറ്റയെ വിവാഹം കഴിക്കാമെന്നു സമ്മതിച്ചു. ഗോള്‍ഡ് റഷിന്റെ ഷൂട്ടിങ്ങ് നിറുത്തിവച്ചു. മറ്റൊരു നായികയെ കണ്ടെത്തണം. ഇനി ലിറ്റാ ശരിയാവില്ല. നൃത്തശാലയിലെ പെണ്‍കുട്ടിയുടെ രംഗങ്ങള്‍ ഏതാണ്ട് മുഴുവന്‍ തന്നെയും ചിത്രീകരിക്കാന്‍ അവശേഷിക്കുന്നു. ഗര്‍ഭിണിയായ ലിറ്റയേയും വ്ച്ച് അത് പൂര്‍ത്തിയാക്കാന്‍ കഴിയില്ല.

പത്രങ്ങളില്‍ വലിയ വാര്‍ത്തയാവാതിരിക്കാന്‍ ഷൂട്ടിങ്ങിനെന്നോണം ചാപ്ലീനും സംഘവും മെക്സിക്കോയിലേക്കു തിരിച്ചു. അവിടെവച്ച് അതീവ രഹസ്യമായി ഒരു ജഡ്ജിയുടെ വീട്ടില്‍ വച്ച് വിവാഹം നടത്തി.

എന്നാല്‍ ചാപ്ലിന്‍ ഒരു പതിനാറു വയസ്സുകാരിയെ വിവാഹം ചെയ്തുവെന്ന് അടുത്ത ദിവസത്തെ പത്രങ്ങളില്‍ വന്‍ തലക്കെട്ടുമായി വാര്‍ത്ത പരന്നു. മൂന്നാഴ്ച കഴിഞ്ഞ് സ്റ്റുഡിയോ ഒരു പത്രക്കുറുപ്പിറക്കി. മിസ്സിസ് ചാപ്ലിൻ തന്റെ സമയം പൂര്‍ണ്ണമായും ഭര്‍ത്താവുമൊത്തു ചിലവഴിക്കുമെന്നും തുടര്‍ന്ന് അഭിനയിക്കില്ലെന്നും. അവള്‍ ഗര്‍ഭിണിയാണെന്ന വസ്തുത ഗോപ്യമായിത്തന്നെ വച്ചു.

ഇതിനകം ജോര്‍ജിയ ഹാലേ എന്ന നടിയെ ഗോള്‍ഡ് റഷിലെ പുതിയ നായികയായി തിരഞ്ഞെടുത്തിരുന്നു, ചാപ്ലിന്റെ ജീവിതത്തിലെ മറ്റു പല സ്ത്രീകളേയുംപോലെ അച്ഛന്റെ സ്നേഹവും ശ്രദ്ധയും കുടുംബത്തിന്റെ സുരക്ഷിതത്ത്വവും ലഭിക്കാതിരുന്ന ഒരു പെണ്‍കുട്ടിയായിരുന്നു ജോര്‍ജിയാ. അവളെ നായികയാക്കിയതോടൊപ്പം വ്യക്തിപരമായ ബന്ധം സ്ഥാപിക്കാനും ചാപ്ലിന്‍ ശ്രമിച്ചു. എന്നാല്‍ ചാപ്ലിന്‍ വിവാഹിതനാണെന്നുള്ളതുകൊണ്ട് അവള്‍ അടുത്തില്ല. 1928-ല്‍ ലിറ്റായുമായുള്ള ബന്ധം വേര്‍പെടുത്തിയതിനുശേഷം മാത്രമേ ജോര്‍ജിയാ ചാപ്ലിനുമായി ശാരീരികമായി ബന്ധപ്പെട്ടുള്ളൂ. പക്ഷേ ജോര്‍ജിയായ്ക്ക് ‘ചാര്‍ളി’യെ മാത്രമേ ഇഷ്ടമായിരുന്നുള്ളൂ. ചാര്‍ളിയുടെ നിഴലായ ‘മി. ചാപ്ലിന്‍’ മഞ്ഞുകട്ടപൊലെ തണുത്ത, ക്രൂരനായ, അടിസ്ഥാനപരമായി അരക്ഷിതാബോധം മനസ്സില്‍ കുടിയേറ്റിയ ഒരാള്‍ ആയാണ് അവള്‍ക്കു അനുഭവപ്പെട്ടത്. “മി ചാപ്ലിന് അനുകമ്പയാണ് വേണ്ടത്,” അവള്‍ വര്‍ഷങ്ങള്‍ക്കുശേഷം പറഞ്ഞു.

ലിറ്റാഗ്രേ, പക്ഷേ ‘ചാര്‍ളി’യേ ഒരിക്കലും കണ്ടില്ല. ‘മി. ചാപ്ലിന്‍’ അവളുടെ സമീപത്തേയ്ക്ക് പോയില്ല. രാത്രി വൈകിയെത്തുന്ന ചാപ്ലിന്‍ ബഡ് റൂമിലേയ്ക്കു കടന്നതേയില്ല. ‘ദ ഗോള്‍ഡ് റഷി’ ന്റെ കടലാസു പണികളില്‍ മുഴുകി രാത്രി മുഴുവന്‍ ചിലവഴിച്ചു. ചില അപൂര്‍വ്വ രാത്രികളില്‍ അവളെ തന്റെ മുറിയിലേയ്ക്കു വിളിച്ചു. ആവശ്യം കഴിഞ്ഞ് ഒരു വേശ്യയെന്നപോലെ മടക്കി അയയ്ക്കുകയും ചെയ്തുവെന്നാണ് ലിറ്റാ തന്റെ പുസ്തകത്തില്‍ അവകാശപ്പെടുന്നത്. എന്തായാലും ഒന്നാമത്തെ കുട്ടി ജനിച്ച് അധികം വൈകാതെതന്നെ ലിറ്റാ വീണ്ടും ഗര്‍ഭിണിയായി.

ഇതറിഞ്ഞ് ചാപ്ലിന്‍ ഏറെ ക്ഷുഭിതനായി. ലിറ്റാ തന്റെ കരിയര്‍ നശിപ്പിക്കുകയാനെന്ന് “ഒരു ഭ്രാന്തനെപ്പോലെ ജല്പനം തുടങ്ങി” എന്നാണ് ലിറ്റാ പറയുന്നത്. മുന്‍പുതന്നെ ദിവസത്തില്‍ പലപ്രാവശ്യം ചാപ്ലിന്‍ കുളിക്കാറുണ്ടായിരുന്നു. ഇക്കാലത്ത് ഒരു ദിവസം എട്ടുപത്തു പ്രാവശ്യം കുളിക്കാന്‍ തുടങ്ങി. രാത്രി ഉറക്കമില്ലാതായി. റിവോള്‍വറുമെടുത്ത് കള്ളനെ പിടിക്കാനെന്നോണം തന്റെ വീട്ടുവളപ്പില്‍ ഉലാത്താന്‍ തുടങ്ങി. ഗര്‍ഭഛിദ്രം നടത്താന്‍ ലിറ്റായോട് വീണ്ടും ആവശ്യപ്പെട്ടു. അത് അവള്‍ വീണ്ടും നിരാകരിച്ചു: എന്നാല്‍ അവള്‍ തന്നെ വിവാഹമോചനത്തെക്കുറിച്ച് സൂചിപ്പിച്ചു. ഇതും ചാപ്ലിന് സഹിക്കാനായില്ല. ഒരു കൈക്കുഞ്ഞുള്ള, വീണ്ടും ഗര്‍ഭിണിയായ, യുവതിയായ ഭാര്യയെ ഉപേക്ഷിച്ച കശ്മലനായി തന്നെ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതോര്‍ത്ത് ചാപ്ലിന്‍ ഭ്രാന്തനായി.