close
Sayahna Sayahna
Search

തടാകതീരത്ത്: ഇരുപത്


തടാകതീരത്ത്: ഇരുപത്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

‘ആരാണ് ഈ ദീദി?’ മായ വീണ്ടും ചോദിക്കുകയാണ്. അവളുടെ മുഖത്ത് അമ്പരപ്പുണ്ടായിരുന്നു. രമേശന്‍ കുറച്ചുനേരം ഒന്നു പതറി. ഒരു നുണ ആലോചിച്ചുണ്ടാക്കാനുള്ള സമയമില്ല. അവള്‍ ചോദിച്ചുകൊണ്ട് ഇരിക്കയാണ്. അതറിഞ്ഞിട്ടുവേണം മറ്റു കാര്യങ്ങളെന്ന മട്ടില്‍.

‘ഞാന്‍ മുമ്പ് താമസിച്ചിരുന്ന വീട്ടിന്റെ ഉടമസ്ഥയാണ്.’ രമേശന്‍ പറഞ്ഞു. ‘കുറച്ചു വയസ്സായ സ്ത്രീ. ഞങ്ങളെയൊക്കെ നല്ല കാര്യമായിരുന്നു. ഞാന്‍ അവരെക്കുറിച്ച് സ്വപ്നം കാണുകയായിരുന്നു.’

മായ ഒന്ന് മയപ്പെട്ടുവെന്നു തോന്നുന്നു. അവള്‍ പറഞ്ഞു.

‘എന്നെപ്പറ്റി സ്വപ്‌നം കാണായിരുന്നില്ലേ?’

രമേശന്‍ മായയെ ചേര്‍ത്തു പിടിച്ചു. ഇക്കണക്കിനു പോയാല്‍ വളരെയധികം നുണകള്‍ പറയേണ്ടി വരുമെന്ന് അയാള്‍ക്കു തോന്നി. ടോളിഗഞ്ചിലെ വീട്ടുടമ വളരെ പാവം സ്ത്രീയാണ്. ആദ്യമെല്ലാം അവിടെ പാട്ടു കേള്‍ക്കാന്‍ പോയാല്‍ അവര്‍ തന്നെയാണ് റെക്കോര്‍ഡ് പ്ലെയര്‍ കൈകാര്യം ചെയ്യുക. താന്‍ എടുത്തു കൊടുക്കുന്ന റെക്കോര്‍ഡുകള്‍ അവര്‍ തിരിച്ചും മറിച്ചും നോക്കും. എന്നിട്ട് നല്ല പേരുള്ള പാട്ട് വയ്ക്കും. അതിന്റെ മറു വശത്തായിരിക്കും തനിക്ക് ആവശ്യമുള്ള ഗാനം. അതു കേള്‍ക്കണമെങ്കില്‍ ഈ ബോറന്‍ പാട്ടും കേട്ടിരിക്കേണ്ടി വരും. ലോറന്‍സ് വെല്‍ക്കിന്റെ ബേബി എലഫന്റ് വാക് കേക്കണമെങ്കില്‍ അതിന്റെ മറുവശത്തുള്ള പ്രിറ്റന്റ് എന്ന അറു ബോറന്‍ ട്യൂണ്‍ ആദ്യം കേള്‍ക്കണം. ചൗദവിന്‍ കാ ചാന്ദ് കേള്‍ക്കണമെങ്കില്‍ മേന്‍ ലഖ്‌നോ സെ തര്‍ജമീര്‍ എന്ന പാട്ടു കേള്‍ക്കണമെന്ന അവസ്ഥയാണ്. ഒരിക്കല്‍ അവര്‍ വീട്ടിലില്ലാത്ത സമയത്ത് ചെന്നപ്പോള്‍ രമേശനോടുതന്നെ പാട്ടു വെച്ചുകൊള്ളാന്‍ വീട്ടുടമസ്ഥന്‍ പറഞ്ഞു. വീട്ടുടമസ്ഥ പുറത്തു നിന്നു വന്നപ്പോള്‍ കണ്ടത് താന്‍ അനായാസേന റെക്കോര്‍ഡ് പ്ലെയര്‍ കൈകാര്യം ചെയ്യുന്നതാണ്. അതിനു ശേഷം അവര്‍ ഇടപെടാറില്ല.

‘നീ എന്താണ് ആലോചിക്കുന്നത്?’ മായ ചോദിച്ചു.

‘ഞാന്‍ അവരെപ്പറ്റി ആലോചിക്കുകയായിരുന്നു.’ സ്വയമറിയാതെ ഒരാപത്തില്‍ നിന്ന് തന്നെ രക്ഷിച്ച സ്ത്രീയ്ക്ക് മനസ്സില്‍ നന്ദി പറഞ്ഞുകൊണ്ട് രമേശന്‍ പറഞ്ഞു.

‘എന്റെ ഒപ്പമുള്ളപ്പോള്‍ എന്നെപ്പറ്റി ആലോചിച്ചാല്‍ മതി.’ അവള്‍ പറഞ്ഞു.

നീ വല്ലാതെ പൊസ്സെസ്സീവാകുന്നു എന്ന് പറയാന്‍ നോക്കിയതായിരുന്നു രമേശന്‍. പക്ഷേ അപ്പോഴേയ്ക്ക് അയാളുടെ ചുണ്ടുകളില്‍ അതിലോലമായ ഒരു ചുണ്ട് സ്ഥാനം പിടിച്ചു. അവള്‍ അയാളെ കിടയ്ക്കയിലേയ്ക്ക് തള്ളിയിട്ടു.

ഇത്രയധികം വികാരങ്ങള്‍ ഇവള്‍ എവിടെയായിരുന്നു ഒളിപ്പിച്ചതെന്ന് അയാള്‍ അദ്ഭുതപ്പെട്ടു. ജനലിലൂടെ തണുത്ത കാറ്റ് വീശി. കാറ്റില്‍ ഏതോ അറിയാത്ത പൂവിന്റെ സുഗന്ധം. വിന്ററില്‍ മാത്രം അനുഭവപ്പെടാറുള്ള ഈ വാസന ഇനി അധികദിവസം ഉണ്ടാവില്ല. ശിശിരത്തില്‍ വിടരുന്ന ഒരുപാട് പൂക്കള്‍ ശിശിരത്തോടൊപ്പം അപ്രത്യക്ഷമാകുന്നു. മായയുടെ മാറില്‍ നിന്ന് സ്വേതകണങ്ങള്‍ ഒരരുവിയായി ഒഴുകി. അയാള്‍ മഴക്കാലം കഴിഞ്ഞ ഉടനെ ഒരിക്കല്‍ പാലക്കാട് ചുരത്തിലൂടെ കോയമ്പത്തൂരിലേയ്ക്ക് പോയത് ഓര്‍ത്തു. രണ്ടു കുന്നുകള്‍ക്കിടയില്‍ ധാരയായൊഴുകുന്ന അരുവി. രണ്ടു കുന്നുകളുടെയും പാര്‍ശ്വങ്ങളില്‍നിന്ന് വളരെ ചെറിയ നീര്‍ച്ചാലുകള്‍ അരുവിയെ ക്രമേണ വലുതാക്കുന്നു. പിന്നെ രണ്ടു പാറകള്‍ക്കിടയിലൂടെ താഴേയ്ക്ക് കുത്തനെ ഇറങ്ങുന്നു.

രമേശന്‍ ഉണര്‍ന്നപ്പോള്‍ മായ പോയിക്കഴിഞ്ഞിരുന്നു. എഴുന്നേല്‍ക്കാന്‍ തോന്നിയില്ല. ഒരു രാത്രിയുടെ മധുരിക്കുന്ന ഓര്‍മ്മ അയവിറത്ത് അലസമായി കിടക്കാനാണ് തോന്നുന്നത്. പക്ഷേ ഓഫീസ് ഓര്‍മ്മ വന്നപ്പോള്‍ അയാള്‍ ചാടി എഴുന്നേറ്റു. ഡ്യൂ ഡേറ്റ് അടുത്ത മൂന്നു പ്രധാനപ്പെട്ട ടെണ്ടറുകള്‍ അയക്കാനുണ്ട്. കൂടുതല്‍ ജോലി ചെയ്യാതെ നിവൃത്തിയില്ല. തനിക്ക് എതിരായി ഒരാള്‍ കരുക്കള്‍ നീക്കുന്നതയാള്‍ മനസ്സിലാക്കിയിരുന്നു. രമേശനു മുമ്പ് ജോലിയില്‍ ചേര്‍ന്ന വെങ്കടാചലമാണത്. അയാള്‍ മദ്രാസ് ഓഫീസും കണ്ണുവെച്ച് ഒരുപാടു തന്ത്രങ്ങള്‍ മെനയുന്നുണ്ട്. താന്‍ അമര്‍ ചാറ്റര്‍ജിയുടെ പെറ്റ് ആയതുകൊണ്ടാണതൊന്നും ഫലിക്കാത്തത്. മദ്രാസില്‍ മാനേജരായി പോകുമ്പോള്‍ തന്റെ കീഴില്‍ ആരൊക്കെ വേണമെന്ന് തീര്‍ച്ചയാക്കാനുള്ള സ്വാതന്ത്ര്യവും അമര്‍ ബാബുവിനുണ്ട്. മാര്‍വാഡിയ്ക്കും തെന്ന കാര്യമാണ്. ഒരു പാളിച്ചയും ഉണ്ടാക്കാതെ താന്‍ സൂക്ഷിച്ചിരിക്കണം. വെങ്കടാചലം എഞ്ചിനീയറാണ്. എഞ്ചിനീയറിങ്ങ് കോളേജിന്റെ പടി കണ്ടിട്ടില്ലാത്ത ഒരാള്‍ തന്നേക്കാള്‍ മുന്നേറുന്നത് അയാള്‍ക്കു സഹിക്കാന്‍ വിഷമമാണ്. അയാളുടെ കുടുംബം തൃശ്ശിനാപ്പള്ളിയിലായതുകൊണ്ട് അയാള്‍ക്ക് മദ്രാസില്‍ പോകാനും താല്‍പര്യമുണ്ട്. തന്റെ പശ്ചാത്തലം നോക്കിയാല്‍ മുകളിലേയ്ക്കുള്ള വഴി വിഷമം പിടിച്ചതു തന്നെ. വളരെ താഴെനിന്നാണ് കയറ്റമെന്നതുകൊണ്ട് കയറാനും ധാരാളം പടവുകളുണ്ട്. വഴുക്കുന്ന പടവുകള്‍. ശ്രദ്ധ അല്പം പതറിയാല്‍ മതി കയറിയേടത്തോളം പടികളില്‍നിന്ന് താഴേക്കെത്താന്‍. താഴെ നൈരാശ്യത്തിന്റെ ശൈത്യമുറയുന്ന കയങ്ങളാണ്.

രണ്ടാഴ്ച മുമ്പ് പനിച്ചു കിടക്കുമ്പോള്‍ ഉണ്ടായ ഒരനുഭവം രമേശന്‍ ഓര്‍ത്തു. പനിയായി ലീവിലായിരുന്നു. രണ്ടാം ദിവസമാണ്. തലേന്നു വൈകുന്നേരം തൊട്ട് പനിച്ചിരുന്നില്ല. അതുകൊണ്ട് വൈകുന്നേരമായപ്പോള്‍ ഒന്ന് പുറത്തിറങ്ങിയാലോ എന്ന് ആലോചിച്ചു. താടി വടിച്ചു, തലമുടി അല്പം വാസ്‌ലൈന്‍ ഇട്ട് മിനുക്കി പുറത്തിറങ്ങി. ലേയ്ക്കിലെത്തിയപ്പോഴെയ്ക്കും ക്ഷീണിച്ച് ഒരു ഭാഗത്തിരുന്നു. അപ്പൊഴാണ് വെങ്കടാചലം വരുന്നത് കണ്ടത്. അയാള്‍ അടുത്തു വന്നു ലോഗ്യം ചോദിച്ചു. പനിയായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ സഹതപിച്ചു. ഉടനെ സ്ഥലം വിടുകയും ചെയ്തു.

പിറ്റേന്ന് പത്തു മണിയ്ക്ക് ഉമേഷ് വന്നു പറഞ്ഞു അമര്‍ ചാറ്റര്‍ജി വിളിക്കുന്നുണ്ടെന്ന്.

‘നീ ശരിക്കും പനിയായിട്ടല്ല ലീവെടുത്തതെന്ന് ഒരാള്‍ എം.ഡി.യോട് ഏഷണി പറഞ്ഞിരിക്കുന്നു. ആരാണെന്നൊന്നും അറിയില്ല. നീ ലേയ്ക്കില്‍ കറങ്ങുകയായിരുന്നുവെന്നും.’

‘എനിക്ക് നല്ല പനിയായിരുന്നു. ഇന്നലെ കുറച്ചു ഭേദമായപ്പോള്‍ വൈകുന്നേരം ലെയ്ക്കില്‍ പോയി കുറച്ചു നേരം ഇരുന്നു.’

‘ആരെങ്കിലും നിന്നെ കണ്ടുവോ? ഐ മീന്‍ നമ്മുടെ ഓഫീസിലെ ആരെങ്കിലും?’

വെങ്കിടാചലം തന്നെ കണ്ടത് രമേശന്‍ അപ്പോഴാണ് ഓര്‍ത്തത്. ഒരു മനുഷ്യനില്‍ ഇത്രയധികം വിഷമോ?

‘ശരിയാണ് വെങ്കിടാചലം എന്നെ കണ്ടു.’

‘നിന്നെ കണ്ടാല്‍ ഇപ്പോഴും ഒരു രോഗിയെപ്പോലെയുണ്ട്. അത്രയ്ക്കു ക്ഷീണിച്ചിരിക്കുന്നു. ഏതായാലും നീ ഒരു കാര്യം ചെയ്യു. എം.ഡി.യെ പോയി കണ്ട് നേരിട്ടു പറയൂ. തീരെ സുഖമുണ്ടായിരുന്നില്ല എന്ന്.’

‘ശരി.’

രമേശന്‍ നേരെ പോയത് അക്കൗണ്ടന്റിന്റെ മുറിയിലേയ്ക്കായിരുന്നു. അവിടെ ഓഫീസ് ഡ്യൂട്ടിക്കായി പുറത്തു പോകുന്നവര്‍ക്കായി ഒരു ലോഗ് ബുക്കുണ്ട്. പുറത്തു പോകുന്ന സമയം, പോകുന്ന സ്ഥലം, തിരിച്ചു വരുന്ന സമയം എല്ലാം രേഖപ്പെടുത്തണം. തലേന്ന് വെങ്കിടാചലം പുറത്തിറങ്ങിയത് മൂന്നു മണി നാല്പത്തഞ്ചു മിനുറ്റിന്നായിരുന്നു. പോയ സ്ഥലം കോന്‍നഗറിലെ ഒരു ഫാക്ടറിയില്‍. എങ്ങിനെ പോയാലും വെങ്കിടാചലത്തിന് കോന്‍ നഗറില്‍ പോയി ഫാക്ടറിയില്‍ കാണേണ്ട ആളെ കണ്ട് സംസാരിച്ച് തിരിച്ച് ബാലിഗഞ്ചില്‍ നാലരയ്ക്ക് എത്താന്‍ കഴിയില്ല. വിഷം വിഷംകൊണ്ട് ഇറക്കുക എന്നോര്‍ത്ത് അയാള്‍ ചിരിച്ചു.

അയാള്‍ നേെര പോയി മാര്‍വാഡിയെ കണ്ടു അസുഖത്തിന്റെ കാര്യങ്ങള്‍ വിശദമായി പറഞ്ഞു.

‘എനിക്ക് നിന്റെ ആത്മാര്‍ത്ഥതയില്‍ വിശ്വാസക്കുറവൊന്നുമില്ല.’ അദ്ദേഹം പറഞ്ഞു. ഒരാള്‍ വന്നു പറഞ്ഞേപ്പാള്‍ ഞാന്‍ അമറിനോട് പറഞ്ഞുവെന്നേ ഉള്ളൂ.’

അയാള്‍ രമേശനെ നോക്കി പഠിക്കുകയായിരുന്നു.

‘ആരാണ് പറഞ്ഞതെന്നൊന്നും നീ അറിയണ്ട. നീ ഇപ്പോള്‍ ചെയ്യുന്ന മാതിരി ജോലിയെടുത്താല്‍ മതി.’

‘ആരാണ് പറഞ്ഞതെന്ന് എനിക്കറിയാം സര്‍. അത് വെങ്കിടാചലമായിരിക്കണം.’ രമേശനു പറയാതിരിക്കാന്‍ കഴിഞ്ഞില്ല.

മാര്‍വാഡി ഒരു നിമിഷം നിശ്ശബ്ദനായി, പിന്നെ തലയാട്ടി.

‘എനിക്കറിയാത്ത ഒരു കാര്യം നാലര മണിയ്ക്ക് വെങ്കിടാചലം ലേയ്ക്കില്‍ എന്തിനാണ് വന്നതെന്നായിരുന്നു സര്‍. ആ സമയത്ത് അയാള്‍ കോന്‍ നഗറിലായിരിക്കണം .’

ശരിക്കും താന്‍ വെങ്കിടാചലത്തെ കണ്ടത് അഞ്ചു മണിയ്ക്കാണ്. തന്റെ വക അരമണിക്കൂര്‍ നേരത്തെയാക്കി എന്നു മാത്രം. മാര്‍വാഡി കുറച്ചു പതറി.

‘അതു ഞാന്‍ നോക്കാം, നീ പോയി ജോലിയെടുക്കു. ജോലിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല, സമജാ?’

‘ശരി സര്‍.’

രമേശന്‍ തന്റെ സീറ്റില്‍ പോയിരുന്നു. മാര്‍വാഡിയുടെ ബെല്‍ ശബ്ദിച്ചു. വാതിലിനു പുറത്തുള്ള സ്റ്റൂളില്‍ ഇരിക്കുന്ന പ്യൂണ്‍ ഗോലക് അകത്തു പോയി, ഉടനെ പുറത്തു വന്നു. അയാള്‍ അക്കൗണ്ടന്റിന്റെ മുറിയിലേയ്ക്കു കടന്ന് നീല ചട്ടയുള്ള പുസ്തകവുമായി പുറത്തുവന്നു. അപ്പോള്‍ മാര്‍വാഡി ലോഗ് ബുക് ആവശ്യപ്പെട്ടിരിക്കുന്നു! വിഷമിറങ്ങാനായി കുത്തിവച്ച മറുവിഷം പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു എന്നര്‍ത്ഥം.

വൈകുന്നേരം അമര്‍ ചാറ്റര്‍ജിയുമായി സംസാരിക്കുകയായിരുന്നു രമേശന്‍.

‘നീ ആളു കൊള്ളാമല്ലൊ.’ ചാറ്റര്‍ജി ചിരിച്ചുകൊണ്ട് പറഞ്ഞു.

‘എന്തേ?’

‘ഇന്നു സംഭവിച്ചതു വല്ലതും അറിഞ്ഞുവോ? നീയെന്താണ് എം.ഡി.യോട് പറഞ്ഞത്?’

രാവിലെ മാര്‍വാഡിയുമായുണ്ടായ സംസാരം പറഞ്ഞുകൊടുത്തപ്പോള്‍ ചാറ്റര്‍ജി പറഞ്ഞു.

‘നീ മിടുക്കനാണല്ലോ. എന്താണുണ്ടായതെന്ന് കേള്‍ക്കണോ? എം.ഡി. വെങ്കടാചലത്തെ വിളിച്ച് കോന്‍നഗറിലെ ഫാക്ടറിയില്‍ ആരെയാണ് കണ്ടതെന്ന് ചോദിച്ചു. അയാള്‍ക്ക് നുണ പറയേണ്ടി വന്നു. ശരിക്കു പറഞ്ഞാല്‍ അയാള്‍ േഫാണില്‍ക്കൂടി കാര്യങ്ങള്‍ നടത്തി വീട്ടിലേയ്ക്കു പോവുകയാണ് ഉണ്ടായത്. കോന്‍നഗറിലേയ്ക്കു പോയിട്ടേയില്ല. ഇതൊരു സീരിയസ് മാറ്ററാണ്. ഈ ലോഗ് ബുക്കിലെഴുതിയതിന്റെ അടിസ്ഥാനത്തിലാണ് ടി.എ. ബില്ലുകള്‍ തയ്യാറാക്കുക. പോകാതെ പോയിയെന്നു പറഞ്ഞ് ടി.എ. വാങ്ങിയാല്‍ വകുപ്പു മാറി. എം.ഡി. വെങ്കിടാചലത്തിന് വാണിങ് കൊടുത്തിട്ടുണ്ടത്രെ. ഏതായാലും അയാള്‍ നോട്ടപ്പുള്ളിയായി. അയാള്‍ വിട്ട ശരം തിരിച്ചു ചെന്ന് അയാളുടെ മേല്‍ തന്നെ തറച്ചുകയറി എന്നര്‍ത്ഥം.’

അമര്‍ ചാറ്റര്‍ജിയ്ക്ക് വളരെ സന്തോഷമായി. എന്തുകൊണ്ടോ അയാള്‍ക്ക് വെങ്കിടാചലത്തെ ഇഷ്ടമായിരുന്നില്ല. എങ്ങിനെയെങ്കിലും ഒന്ന് ഒതുക്കണമെന്നു കരുതിയിരിക്കയായിരുന്നു.

‘ഇത് നീ ആരോടും പറയേണ്ട. സ്വകാര്യമാണ്.’

ഇന്ന് ആ സംഭവം ഓര്‍മ്മ വന്നപ്പോള്‍ രമേശന്‍ ആലോചിച്ചു. അത് തനിക്കും ഒരു മുന്നറിയിപ്പായിരുന്നു. ഒന്ന്, ആരെയും മുഴുവന്‍ വിശ്വസിക്കരുത്. രണ്ട്, കുറ്റപ്പെടുത്താനുള്ള പഴുതുകള്‍ ആര്‍ക്കും കൊടുക്കരുത്. മൂന്ന്, സത്യം ആരോടും പറയാന്‍ ധൈര്യമുണ്ടായിരിക്കണം. (അത് അര്‍ദ്ധസത്യമാണെങ്കിലും എന്ന് രമേശന്‍ കൂട്ടിച്ചേര്‍ത്തു.)

ഏതായാലും ആ സംഭവത്തിനു ശേഷം മാര്‍വാഡിയോട് നേരിട്ട് എന്തു കാര്യവും പറയാനുള്ള ധൈര്യം രമേശനുണ്ടായി.

വൈകുന്നേരം പുറത്തിറങ്ങിയപ്പോഴാണ് മനസ്സിലായത് എവിടെയോ വെടിവെപ്പു നടന്നിരിക്കുന്നു. ഇടതു പക്ഷത്തിന്റെ ഒരു വലിയ പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടര്‍ന്നാണ് വെടിെവപ്പു വേണ്ടി വന്നത്. രണ്ടു പേര്‍ മരിച്ചു. ഇനിയും പ്രശ്‌നങ്ങളുണ്ടായേക്കാം. ഇപ്പോള്‍തൊട്ട് പ്രക്ഷോഭവും വെടിവെപ്പും സാധാരണമായിരിക്കുന്നു. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ് ഇടതുപക്ഷ പാര്‍ട്ടികളുടെ ലക്ഷ്യം. അതിനുവേണ്ടി വിലപിടിച്ച ജീവനുകള്‍ കുരുതി കൊടുക്കപ്പെടുന്നു. കുടുംബങ്ങള്‍ അനാഥമാകുന്നു. ഊടു വഴികളിലൂടെ കണ്ണീര്‍ വാതകത്തിന്റെ നീറ്റവും സഹിച്ച് രമേശന്‍ നടന്നു. മിക്കവാറും കടകള്‍ അടച്ചിട്ടിരിക്കയാണ്. ബസ്സുകള്‍ വിരളമായി, ട്രാമുകളും ഏതു നിമിഷത്തിലും നിന്നേക്കാം. എന്തോ ഫ്രാങ്കിനെ കാണണമെന്ന് തോന്നി. മദ്രാസിലേയ്ക്ക് പ്രതീക്ഷിക്കുന്ന മാറ്റത്തെപ്പറ്റി അയാളോട് ഇതുവരെ പറഞ്ഞിട്ടില്ല.

വര്‍ക്‌ഷോപ്പില്‍ നിന്ന് നേരത്തെ ഇറങ്ങി. നടന്നെത്തിയത് ഫ്രാങ്കിന്റെ വീടിന്റെ മുമ്പിലാണ്. അകത്ത് വെളിച്ചമുണ്ട്. രമേശന്‍ വാതില്‍ക്കല്‍ മുട്ടി. പ്രതീക്ഷിച്ച ശബ്ദം കേള്‍ക്കുകയും ചെയ്തു. ‘കമിന്‍’.

പെട്ടെന്ന് രമേശനു തോന്നി താന്‍ നില്‍ക്കുന്നത് ഒരു പ്രേതകഥയുടെ നടുവിലാണെന്ന്. ഫ്രാങ്ക് എന്നൊരു കഥാപാത്രം ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നും, ഇതെല്ലാം തന്റെ തോന്നലുകളാണെന്നും. വെളിച്ചം കുറഞ്ഞ തെരുവിലേയ്ക്ക് തുറക്കുന്ന വാതിലിന്റെ പ്രാചീനത്വവും, അകത്തു ചെന്നാല്‍ കാണാന്‍ പോകുന്ന ദൃശ്യങ്ങളും ഇന്നത്തെ അവസ്ഥയ്ക്കു യോജിക്കുന്നില്ലെന്നും താന്‍ നില്‍ക്കുന്നത് ഏതോ പ്രേതകഥയുടെ അദ്ധ്യായങ്ങള്‍ക്കിടയിലാണെന്നും. അകത്തുനിന്ന് അക്ഷമമായ ശബ്ദം. ‘ഐ സെഡ് കമിന്‍.’

രമേശന്‍ വാതില്‍ തുറന്ന് അകത്തു കടന്നു. ഫ്രാങ്ക് അയാളുടെ ദിവാനില്‍ കൈയ്യിലൊരു ഗ്ലാസും പിടിച്ച് ചാരിക്കിടക്കുകയാണ്.

‘ഇന്നു പുറത്തു പോയില്ലേ?’

‘ഇല്ല.’

ഒരുപക്ഷേ രാവിലെ തൊട്ടുള്ള കിടത്തമായിരിക്കും. ഇതേ പോസില്‍, കയ്യിലൊരു ഗ്ലാസ്സുമായി, കാലുകള്‍ വശത്തുള്ള സ്റ്റൂളില്‍ കയറ്റിവച്ച്.

‘പുറത്ത് വിപ്ലവം നടന്നുകൊണ്ടിരിക്കുന്നു.’ രമേശന്‍ പറഞ്ഞു. ‘അതിന്റെ അലകളൊന്നും ഇവിടെ എത്തിയില്ലേ?’

‘എത്രെണ്ണം ചത്തു?’

‘രണ്ടുപേര്‍.’

‘ഗുഡ് റിഡന്‍സ്.’

അയാള്‍ ഒരു കവിള്‍ വിസ്‌കി കുടിച്ച് ഗ്ലാസ്സ് മേശപ്പുറത്തു വച്ച് കൈ തലയ്ക്കു മുകളില്‍ വച്ച് ഇരിപ്പായി. രണ്ടു കുടുംബങ്ങള്‍ അനാഥമായ ഒരു കാര്യം ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്ത ഒരു മനുഷ്യനെ രമേശന്‍ അദ്ഭുതത്തോടെ നോക്കി. പക്ഷേ അതിന്റെ ഗുണഭോക്താക്കള്‍ ഒരു പറ്റം രാഷ്ട്രീയക്കാരാണെന്ന് ഓര്‍ത്തപ്പോള്‍ രമേശന് അമര്‍ഷം തോന്നി.

‘റെയ്ഡ് ദ ഫ്രിജ്ജ്, ദേറീസ് സംതിങ് ഫോര്‍ യു ഇന്‍ ദ ഫ്രീസര്‍.’

രമേശന്‍ ഫ്രിജ്ജ് തുറന്നു. ഫ്രീസറില്‍ ക്വാളിറ്റി ഐസ്‌ക്രീമിന്റെ ഒരു വലിയ കപ്പ്. അതെടുത്തുകൊണ്ട് രമേശന്‍ പറഞ്ഞു.

‘ഓകെ, റവലൂഷന്‍ ക്യാന്‍ വെയ്റ്റ്.’