close
Sayahna Sayahna
Search

തടാകതീരത്ത്: പത്തൊമ്പത്


തടാകതീരത്ത്: പത്തൊമ്പത്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

‘നീയെന്നെ ചിലപ്പോള്‍ അദ്ഭുതപ്പെടുത്തുന്നു.’ അമര്‍ ചാറ്റര്‍ജി പറഞ്ഞു. ‘എങ്ങിനെയാണ് ഇങ്ങിനെയൊരു ക്യാരക്ടറിനെ പരിചയപ്പെട്ടത്?’

അയാളുടെ മേശപ്പുറത്തു നിറയെ ടെണ്ടര്‍പേപ്പറുകളായിരുന്നു. ഡിഫന്‍സ് ടെണ്ടറുകള്‍. അതിര്‍ത്തിയില്‍ സംഘര്‍ഷം മുറുകിയാല്‍ ഡിഫന്‍സ് പ്രൊഡക്ഷനും വര്‍ദ്ധിക്കുന്നു. സ്മാള്‍ ആംസ് ഫാക്ടറികള്‍, കോര്‍ഡൈറ്റ് ഫാക്ടറി, റൈഫ്ള്‍ ഫാക്ടറി. ഇവയെല്ലാം ആയുധനിര്‍മ്മാണത്തിന്റെ മുന്നോടിയായി യന്ത്രങ്ങള്‍ അന്വേഷിക്കുന്നു. കമ്പനി ഈ അവസരത്തിലാണ് സ്വന്തം ഏജന്‍സിയിലുള്ള യന്ത്രങ്ങള്‍ പരിചയപ്പെടുത്തുന്നത്. അതിന്റെ ഫലമായി അതേ യന്ത്രങ്ങള്‍ക്കുള്ള ടെണ്ടറുകള്‍ വിളിക്കപ്പെടുന്നു. പകുതി ജോലിയും കഴിഞ്ഞു എന്നര്‍ത്ഥം. പിന്നെ ടെണ്ടറുകള്‍ വിളിക്കുമ്പോള്‍ ക്വൊട്ടേഷന്‍ കൊടുക്കുകയേ വേണ്ടു. ഓര്‍ഡറുകള്‍ അനായാസേന വന്നുചേരുന്നു. അഞ്ചു കൊല്ലം മുമ്പുവരെ കമ്പനി സായ്‌വിന്റെതായിരുന്നു. അന്നുണ്ടാക്കിവച്ച ഗുഡ്‌വില്‍ ഇന്നും നിലനില്‍ക്കുന്നതുകൊണ്ട് കമ്പനി വാങ്ങിയ മാര്‍വാഡിയുടെ ജോലി എളുപ്പമാണ്.

‘ഒരു നല്ല മനുഷ്യനാണ് ഫ്രാങ്ക്’ രമേശന്‍ പറഞ്ഞു. ‘പരിതസ്ഥിതികള്‍ അയാളെ ഇങ്ങിനെ ഒരു ജീവിതത്തിലെത്തിക്കുകയാണ് ചെയ്തത്.’

‘അല്ല, നീ ഇങ്ങിനെ ഒരാളെ പരിചയക്കാരനാക്കി വയ്ക്കുക എന്നത് എനിക്കോര്‍ക്കാനുംകൂടി കഴിയുന്നില്ല. അതു നിന്റെ സ്വഭാവത്തിന് യോജിച്ചതേയല്ല.’

‘അതിലെന്തിരിക്കുന്നു. ഞാനും അയാളും തമ്മിലുള്ള ബന്ധം ബിസിനസ്സിന്റെതല്ല. ഞങ്ങള്‍ തമ്മില്‍ യാതൊരു ബിസിനസ്സ് ബന്ധവുമില്ല.’

‘തീര്‍ച്ചയാണോ? നീ അയാളുടെ ഒരു ക്ലയ്ന്റല്ലെന്ന് തീര്‍ച്ചയാണോ?’

‘തീര്‍ച്ച. അയാള്‍ എന്റെ ആത്മാവിനെ ശുദ്ധീകരിക്കുന്നു, ഞാനയാളുടെ മനസ്സാക്ഷി സൂക്ഷിപ്പുക്കാരനുമാണ്. അങ്ങിനെ ഒരു ഇരുവഴി സംവിധാനം.’

അമര്‍ ബാബു കുറച്ചുനേരം ഒന്നും പറഞ്ഞില്ല. അയാള്‍ എന്തോ ആലോചിക്കുകയായിരുന്നു. ഒരുപക്ഷേ തലേന്നു രാത്രിയിലെ കാര്യങ്ങളായിരിക്കണം. അയാളും ചെറുപ്പക്കാരനും കൂടി കാറില്‍ കയറി പോയത് താന്‍ കണ്ടുവെന്ന് അമര്‍ ബാബുവിന് അറിയില്ല. ചില കാര്യങ്ങള്‍ അങ്ങിനെ രഹസ്യമായി ഇരിക്കട്ടെ. താനെന്തിന് അയാള്‍ക്ക് വല്ലായ്മയുണ്ടാക്കുന്നു? ഇതു രണ്ടാമത്തെ തവണയാണ് അമര്‍ ബാബുവിന്റെ രഹസ്യം താന്‍ മനസ്സിലാക്കുന്നത്. ഒരിക്കല്‍ അയാളുടെ ഫ്‌ളാറ്റില്‍ പോയപ്പോള്‍, പിന്നെ ഇന്നലെ. ഓരോരുത്തര്‍ക്ക് ഓരോ ദൗര്‍ബ്ബല്യങ്ങള്‍. താന്‍ ചെയ്യുന്നതോ? പുറത്തുനിന്ന് മറ്റൊരാളായി അതു നോക്കിക്കാണുമ്പോള്‍ അറിയുന്നു, ലോകം അംഗീകരിക്കാത്ത ഒരു ബന്ധമാണ് തനിക്ക് ആനന്ദമയീദേവിയുമായുള്ളത്. അതില്‍നിന്ന് ഊരിച്ചാടാന്‍ ശ്രമിക്കുംതോറും താന്‍ അവരോട് കൂടുതല്‍ കൂടുതല്‍ അടുക്കുകയാണ് ചെയ്യുന്നത്. ഒരു മാറ്റം വേണമെന്ന് ഇടയ്ക്കു തോന്നുന്നു. മദ്രാസിലേയ്ക്ക് സ്ഥലം മാറ്റം കിട്ടിയാല്‍ നന്നായിരുന്നുവെന്ന് തോന്നും. പ്രൊമോഷനാണെന്നു മാത്രമല്ല, ഈ രണ്ടു ബന്ധങ്ങളില്‍നിന്നും ഊരിച്ചാടുകയും ചെയ്യാമല്ലൊ. ഉടനെത്തന്നെ മനസ്സു പറയുന്നു. നിനക്ക് ഈ രണ്ടു ബന്ധങ്ങളും ആവശ്യമില്ലേ? അവര്‍ തരുന്ന സ്‌നേഹം ആവശ്യമില്ലേ? മായയുമായുള്ള ബന്ധം നഷ്ടപ്പെട്ടാല്‍ താന്‍ ഖേദിക്കുമെന്ന് തോന്നുന്നില്ല. അറിയില്ല. നഷ്ടപ്പെടുമ്പോഴെ അതിന്റെ വില മനസ്സിലാവൂ. പക്ഷേ ആനന്ദമയീദേവിയുമായുള്ള ബന്ധം നഷ്ടപ്പെടുന്നതിനെപ്പറ്റി ആലോചിക്കുമ്പോഴേ വിഷമമാകുന്നു. വരാന്‍ പോകുന്ന മാസങ്ങളില്‍ താന്‍ കഷ്ടപ്പെടുമെന്നുതന്നെയാണ് തോന്നുന്നത്. കാരണം ആറു മാസത്തിനകം മദ്രാസില്‍ ബ്രാഞ്ചു തുറക്കുമെന്നാണ് കേള്‍ക്കുന്നത്. അമര്‍ ചാറ്റര്‍ജിയെയാണ് അവിടത്തെ മാനേജരായി പറഞ്ഞയക്കാന്‍ പോകുന്നത്, പിന്നെ രമേശനെ സേയ്ല്‍സ് എഞ്ചിനീയറായും. അവിടെ പോയ ശേഷം അത്യാവശ്യമുള്ള സ്റ്റാഫിനെ നിയമിക്കും.

‘എത്ര പെട്ടെന്നാണ് കാലാവസ്ഥ മാറിയത് അല്ലെ?’ മായ പറഞ്ഞു. അവള്‍ ചുറ്റുമുള്ള തിരക്ക് ശ്രദ്ധിക്കുകയായിരുന്നു. ‘ഒരു മാസം മുമ്പ് വരെ എത്ര കുറച്ച് ആള്‍ക്കാരെ ഉണ്ടായിരുന്നുള്ളു. ഉള്ളവര്‍തന്നെ സ്വെറ്റര്‍ ധരിച്ച്, ഷാള്‍ പുതച്ച് നടക്കുകയായിരുന്നു.’

‘നീ ലെയ്ക്കില്‍ വന്നത് കാലാവസ്ഥ പ്രവചനത്തിനാണോ?’ രമേശന്‍ ചോദിച്ചു.

അവള്‍ പറഞ്ഞത് ശരിയാണ്. നമ്മള്‍ ശ്രദ്ധിക്കാതിരുന്ന ഒരു നിമിഷത്തില്‍ മാറ്റമുണ്ടാവുന്നു. കുറെക്കാലത്തിനുശേഷം തടാകത്തില്‍ നടക്കാന്‍ വരുമ്പോള്‍ പൂത്തു നില്‍ക്കുന്ന മരങ്ങള്‍ കാണുമ്പോള്‍ വീണ്ടും തടാകം ഓര്‍ക്കുന്നു.’ പിന്നെ തടാകത്തിലേയ്ക്കുള്ള തിരക്ക് തുടങ്ങുകയായി.

‘വേറെ എന്താണ് പറയേണ്ടത്?’

മായ ചോദിച്ചു. അവളുടെ ചോദ്യത്തില്‍ അടുപ്പമുണ്ടായിരുന്നു. അവളുടെ വലിയ കണ്ണുകള്‍ അയാളുടെ മനസ്സിലേയ്ക്ക് എത്തിനോക്കുകയാണ്. തനിക്ക് ഈ കുട്ടിയെ സ്‌നേഹിക്കാന്‍ കഴിയാത്തതെന്താണെന്ന് രമേശന്‍ വീണ്ടും ഓര്‍ത്തു. അയാള്‍ ചോദിച്ചു.

‘ഞാനൊരു കാര്യം ചോദിക്കട്ടെ?’

‘കാര്യം പറയൂ.’

‘എനിക്ക് ട്രാന്‍സ്ഫറായി എന്നു വിചാരിക്കൂ. ഞാന്‍ പോയാല്‍ നിനക്ക് വിഷമമാകുമോ?’

മായയുടെ മുഖം പെട്ടെന്ന് മങ്ങി, ഒരു നിമിഷത്തേയ്ക്കു മാത്രം. അവള്‍ വീണ്ടും പഴയ മട്ടിലായി.

‘ഞാന്‍ അതിനെപ്പറ്റിയൊന്നും ആലോചിക്കാറില്ല. എന്നെ സംബന്ധിച്ചേടത്തോളം ഇന്ന് മാത്രമേയുള്ളൂ. ഇന്നലെകള്‍ ആലോചിക്കാന്‍ പറ്റാത്ത വിധം തിക്തമാണ്. നാളെകള്‍ ഏതെങ്കിലും തരത്തില്‍ മെച്ചമാവുമെന്ന പ്രതീക്ഷയുമില്ല. നിന്റെ ഒപ്പം നടക്കുമ്പോള്‍ നിന്നെ സ്‌നേഹിക്കുമ്പോള്‍, പ്രത്യേകിച്ച് നിന്റെ കൈവലയത്തില്‍ കിടക്കുമ്പോള്‍, ഞാന്‍ വളരെ സന്തോഷമനുഭവിക്കുന്നു. വളരെ ക്ഷണികമാണതെന്ന് അറിഞ്ഞു കൊണ്ടുതന്നെ ഞാനത് ആസ്വദിക്കുന്നു.’

‘ഞാന്‍ പോയാല്‍?’

‘ഒരു നല്ല സ്വപ്നം കഴിഞ്ഞുവെന്ന് കരുതും. കാളരാത്രിയിലെ ദുഃസ്വപ്നങ്ങള്‍ക്കിടയില്‍ ഒരു നല്ല സ്വപ്നം.’

സ്‌നേഹം എന്നത് ഒരു വല്ലാത്ത വികാരമാണെന്ന് രമേശന്‍ ഓര്‍ത്തു. മുങ്ങാന്‍ പോകുന്ന ഒരു വ്യക്തിയ്ക്ക് രക്ഷപ്പെടാനുള്ള കയര്‍ ഇട്ടുകൊടുക്കുകയാണ്. അവര്‍ അതിേന്മല്‍ മുറുെക പിടിക്കുന്നു. പിന്നെ അതു വലിച്ചെടുക്കുകയേ നിവൃത്തിയുള്ള. പകുതിക്കു വച്ച് വിടാന്‍ കഴിയില്ല. വിടുക എന്നത് ആശ കൊടുത്ത് തട്ടിനീക്കലാണ്. അവരെ നൈരാശ്യത്തിന്റെ അഗാധ ഗര്‍ത്തത്തില്‍ ആഴുവാന്‍ വിടുകയാണ്.

അവള്‍ തലതാഴ്ത്തിയിരിക്കയാണ്. നിലത്ത് പടര്‍ന്നുപിടിച്ച പുല്ലുകള്‍ ഉണങ്ങിത്തുടങ്ങിയിരുന്നു. ഇനി വല്ലപ്പോഴും കിട്ടുന്ന മഴയില്‍ അവ വീണ്ടും തളിര്‍ക്കുന്നു, വീണ്ടും വാടാന്‍, ഉണങ്ങാന്‍. പിന്നെ വീണ്ടും മഴ പെയ്യുമ്പോള്‍...

‘ഞാന്‍ നിന്നെ വേദനിപ്പിച്ചോ?’ രമേശന്‍ ചോദിച്ചു.

അവള്‍ തലയുയര്‍ത്തി. കണ്ണുകള്‍ ഈറനായിരിക്കുന്നു. അവള്‍ രമേശന്റെ കണ്ണുകളിലേയ്ക്കു നോക്കിക്കൊണ്ട് ചോദിച്ചു.

‘നീ ശരിക്കും മാറ്റമായി പോവ്വാണോ?’

‘എന്റെ കാര്യം ഒന്നും തീര്‍ച്ചയില്ല.’

‘നീ പോവ്വാണെങ്കില്‍ ഞാനും വരട്ടെ?’ അവള്‍ നിര്‍ത്തി, വീണ്ടും ഒരു ഇടവേളയ്ക്കു ശേഷം പറയാന്‍ തുടങ്ങി. ‘അല്ലെങ്കില്‍ വേണ്ട, ഞാന്‍ വീണ്ടും സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. അതു ശരിയാവില്ല. ഞാന്‍ ഒന്നും പ്രതീക്ഷിക്കാന്‍ പാടില്ലാത്തതാണ്.’

രമേശന് വല്ലാതെ വിഷമമായി. മാറ്റമായി പോകുന്നതിനെപ്പറ്റി ഇപ്പോള്‍ സൂചിപ്പിക്കേണ്ടിയിരുന്നില്ല. പക്ഷേ ആറു മാസം, അല്ലെങ്കില്‍ അതിലും നേര്‍ത്തെ ഉണ്ടാകുന്ന ഒരു കാര്യമാണ്. കണ്ണിമയ്ക്കുന്ന സമയത്തിനുള്ളില്‍ അതുണ്ടാകും. മായയെയും ആനന്ദമയീദേവിയെയും വിട്ടുപോകാന്‍ താന്‍ തയ്യാറാണോ എന്നതാണ് ഇപ്പോള്‍ തന്നെ അലട്ടുന്നത്. സ്വന്തം ജീവിതത്തില്‍ താന്‍തന്നെ ്രപശ്‌നങ്ങളുണ്ടാക്കിയെന്ന് രമേശന് മനസ്സിലായി. ഇനി ആനന്ദമയീദേവിയുടെ പ്രതികരണം എന്താവുമെന്ന് പറയാന്‍ പറ്റില്ല.

കുറച്ചു നേരം മിണ്ടാതിരുന്നശേഷം അവള്‍ ചോദിച്ചു.

‘നിങ്ങള്‍ പുതിയ ഓഫീസ് തുറക്കുകയാണോ?’

‘അതെ. എന്റെ ഇവിടുത്തെ ബോസ്സായിരിക്കും അവിടെ മാനേജര്‍. പിന്നെ ഞാനും. അധികം സ്റ്റാഫ് ഒന്നും ഉണ്ടാവില്ല.’

‘ഒരു ടൈപ്പി സ്റ്റ് വേണ്ടി വരില്ലേ?’

‘വേണ്ടി വരും.’

‘എനിക്ക് ആ ജോലി തര്വോ?’

‘നിനക്ക് ടൈപ്‌റൈറ്റിങ് അറിേയ്വാ?’

‘അറിയാം...’

‘മിക്കവാറും ഒരു സ്റ്റെേനാ ആയിരിക്കും വേണ്ടി വരിക.’

‘സ്റ്റെനോഗ്രാഫി പഠിക്കാന്‍ വലിയ വിഷമമൊന്നും ഇല്ല്യ.’

‘ഷോര്‍ട്ഹാന്റ്?’

‘അതെ, അതുതന്നെ.’

‘നിനക്കു വട്ടാണ്.’

അയാള്‍ എഴുന്നേറ്റു. ഈ വക സംസാരം അപകടകരമാണ്. മദ്രാസിലേയ്ക്കു പോകുക എന്ന സങ്കല്‍പ്പം അവളുടെ മനസ്സില്‍ വേരൂന്നിക്കഴിഞ്ഞാല്‍ വിഷമമാണ്.

‘ഞാന്‍ നടക്കാന്‍ പോകുന്നു. നീ പോവുകയല്ലേ?’

‘അതെ. പിന്നെ ഒരു കാര്യം. ഇന്ന് വാതില്‍ കുറ്റിയിടരുത്. ഞാന്‍ ഇന്ന് നിന്റെ ഒപ്പമാണ് കിടക്കുന്നത്?’

‘എന്റെ ഒപ്പമോ?’ അയാള്‍ പേടിച്ചു. പെണ്ണ് എന്തിന്റെ ഒരുക്കമാണ്?

‘അതെ. ഇന്ന് അമ്മ ഉണ്ടാവില്ല. ശ്വൊശുര്‍ ഘൊര്‍ ജാവേ.’ അമ്മ ശ്വശുരഗൃഹത്തില്‍ പോകുന്നു.

‘ഓ, മാ.’ അയാള്‍ ശരിക്കും ദൈവത്തെ വിളിച്ചുപോയി. ആ വിളി അവളെ രസിപ്പിച്ചുവെന്നു തോന്നുന്നു. അവള്‍ ചിരിച്ചു. അതുവരെയുണ്ടായിരുന്ന സംഘര്‍ഷമെല്ലാം അവളുടെ മുഖത്തു നിന്ന് നീങ്ങി.

‘നീ തമാശ പറയ്യാണോ ? അപ്പോള്‍ രേണു ഉണ്ടാവില്ലെ?’ രമേശന്‍ ചോദിച്ചു.

‘രാണുവോ? അവള്‍ നേരത്തെ ഉറങ്ങും. മാത്രമല്ല, ഞാന്‍ താഴത്ത് അമ്മയുടെ മുറിയിലാണ് കിടക്കുക എന്നു പറയും. അമ്മയില്ലാത്തതല്ലെ? അതുകൊണ്ട് കുഴപ്പമാന്നുമില്ല. എന്താ നിനക്ക് ഭയമുണ്ടോ?’ അവള്‍ ചിരിക്കുകയാണ്. രമേശന് അത്ര തമാശ തോന്നിയില്ല. ഈ പെണ്ണ് വല്ലാത്തൊരു സാധനം തന്നെ.

അയാള്‍ നടക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോള്‍ മായ അവിടെത്തന്നെ നില്‍ക്കുകയാണ്. കൂടെ നില്‍ക്കുന്നത് രേണുവാണെന്ന് അയാള്‍ക്കു മനസ്സിലായി. അവള്‍ ചുറ്റുവട്ടത്ത് എവിടെയോ ഒക്കെ ഉണ്ടായിരുന്നുവെന്നും, ഇതെല്ലാം ചേച്ചിയും അനുജത്തിയും കൂടിയുള്ള ഒരൊത്തു കളിയാണെന്നും രമേശന് തോന്നി. അങ്ങിനെയാണെങ്കില്‍ ഇന്നു രാത്രി മുറിയില്‍ വരാമെന്നു പറഞ്ഞതും രേണുവിന്റെ മൗനസമ്മതത്തോടെ ആയിരിക്കുമോ? അങ്ങിനെയൊരു സാദ്ധ്യതയെക്കുറിച്ച് ആലോചിച്ചപ്പോള്‍ രമേശന്‍ അസ്വസ്ഥനായി.

അയാള്‍ വേഗം നടത്തം നിര്‍ത്തി, ഹോട്ടലിലേയ്ക്ക് പോയി. ഊണ് മോശമായിരുന്നു. ചില ദിവസങ്ങളില്‍ അങ്ങിനെയാണ്. വളരെ മോശമായിരിക്കും. ഒരിക്കല്‍ ചോദിച്ചപ്പോള്‍ മനസ്സിലായി എണ്ണമയമുള്ള ഒരു തോര്‍ത്തുമുണ്ടുടുത്ത് മറ്റൊരു തോര്‍ത്ത് തോളത്തിട്ട് ഇടയ്ക്ക് ഹാളില്‍ വന്ന് ഭക്ഷണം ഇഷ്ടപ്പെട്ടുവോ എന്നന്വേഷിക്കുന്ന സ്ഥിരം പാചകക്കാരന്‍ അസുഖമായി കിടക്കുകയാണെന്ന്. എങ്ങിനെയോ ഭക്ഷണം അകത്താക്കി അയാള്‍ മുറിയിലേയ്ക്കു തിരിച്ചു.

രമേശന്‍ കുളി കഴിഞ്ഞ് കുറേ നേരം മുറിക്കു പുറത്ത് വരാന്തയില്‍ നിന്നു. ആനന്ദമയീദേവിയുടെ മുറിയുടെ വാതില്‍ അടഞ്ഞു കിടക്കുകയാണ്. അടുക്കളയിലും വെളിച്ചമില്ല. വാതില്‍ ചാരിയിട്ടേയുള്ളൂ. ഒരുപക്ഷേ അത് ഒരിക്കലും മുഴുവന്‍ അടച്ചു കുറ്റിയിടാറുണ്ടാവില്ല. ്രെപാഫസറുടെ മുറിയില്‍ വെളിച്ചമുണ്ട്. ജനലിന്റെ നാലു പാളികളില്‍ മുകളിലത്തെ രെണ്ടണ്ണം ഇരുവശത്തേയ്ക്കും കാണാത്ത ചില്ലാണ്. ടെറസ്സില്‍ വെളിച്ചമുണ്ട്. രമേശന്‍ ഏന്തി നോക്കി. ഒന്നും കാണുന്നില്ല. ഒരുപക്ഷേ രാത്രി മായ വരുമെന്നു പറഞ്ഞത് വെറുതെയായിരിക്കും. അയാള്‍ അകത്തു കടന്നു വാതിലടച്ചു. കുറ്റിയിട്ടില്ല; അഥവാ മായ വരുമെന്ന് ശരിക്കും പറഞ്ഞതാണെങ്കിലോ.

പകല്‍ ഉഷ്ണമുണ്ടെങ്കിലും രാത്രികള്‍ അപ്പോഴും തണുത്തു സുഖകരമായിരുന്നു. ഏതാനും ദിവസങ്ങള്‍ കൂടി അങ്ങിനെയായിരിക്കും. പിന്നെ ചൂടു തന്നെ, രാപ്പകല്‍ ഉഷ്ണം. അയാള്‍ പുതപ്പെടുത്തു പുതച്ചു കിടന്നു, പെട്ടെന്ന് ഉറങ്ങിപ്പോവുകയും ചെയ്തു.

ആരോ വന്ന് പുതപ്പ് മാറ്റുകയാണ്. നഗ്നമായ ഒരു ദേഹം തന്റെ ദേഹത്തോടു കൂടിച്ചേരുന്നു. രമേശന്‍ ഉറക്കത്തില്‍ത്തെന്നയായിരുന്നു. കണ്ണിന്റെ പോളകള്‍ കനത്ത് തുറക്കാന്‍ പറ്റുന്നില്ല. ഒരു സുഖാനുഭൂതി ഇ്രന്ദിയങ്ങളെ തഴുകുന്നു. അയാള്‍ വിളിച്ചു. ‘ദീദീ...’

ആരോ തന്നെ കുലുക്കി വിളിക്കുന്നു. രമേശന്‍ സാവധാനത്തില്‍ കണ്ണുകള്‍ തുറന്നു.

‘നീയെന്താണ് എന്നെ ദീദിയെന്നു വിളിക്കണത്?’ ഒരു മധുരസ്വരം ചോദിക്കുകയാണ്.

രമേശന്‍ ഞെട്ടിയുണര്‍ന്നു.

മായ കട്ടിലില്‍ എഴുന്നേറ്റ് ഇരിക്കയാണ്. അവളുടെ നഗ്നമേനിയില്‍ ജനലിലൂടെ വന്ന വെളിച്ചം അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. അയാളില്‍ പെട്ടെന്ന് ആസക്തി നിറഞ്ഞു. അയാള്‍ അവളെ തന്നിലേയ്ക്കടുപ്പിച്ചു. അയാളുടെ കൈകള്‍ കുറച്ചു ബലത്തോെട മാറ്റിെക്കാണ്ട് മായ ചോദിച്ചു.

‘പറയ്, ആരാണ് ദീദി?’