close
Sayahna Sayahna
Search

തടാകതീരത്ത്: ഇരുപത്തിയഞ്ച്


തടാകതീരത്ത്: ഇരുപത്തിയഞ്ച്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

കിടക്കുമ്പോള്‍ രമേശന്‍ ഓര്‍ത്തു. താന്‍ നോട്ടീസു കൊടുത്തു. ശരിതന്നെ. തനിക്ക് വേണമെങ്കില്‍ ഇതിനേക്കാള്‍ നല്ല സ്ഥലം വാടകയ്ക്ക് എടുക്കാനും പറ്റും. പക്ഷേ...? പക്ഷെ എന്ന വാക്ക് ഒരു ചോദ്യമായി അയാളെ ശല്യപ്പെടുത്തി. ഈ മുറിയില്‍നിന്ന് പോകുക എന്നത് അത്ര എളുപ്പമാണോ? പോയാലും മായയെ കാണുമായിരിക്കും. മായ പുതിയ മുറിയിലേയ്ക്ക് എത്തിയെന്നും വരാം. പക്ഷേ ആനന്ദമയീദേവി? അവരെ ഒരിക്കലും കാണാന്‍ പറ്റില്ല. വീടു വിട്ടു പുറത്തു പോകാത്ത സ്ത്രീയാണ്. രമേശന്‍ താമസിക്കാന്‍ തുടങ്ങിയ ശേഷം ഒരിക്കല്‍ മാത്രമാണ് അവര്‍ വീടു വിട്ടു പോകുന്നതു കണ്ടത്. അതും ശ്വശുരഗൃഹത്തിലേയ്ക്ക്. അങ്ങിനെയുള്ള ഒരു സ്ത്രീ തന്നെ അന്വേഷിച്ച് വരുമെന്ന് തോന്നുന്നില്ല. അഥവാ വന്നാല്‍ത്തന്നെ അതൊരു വലിയ അപവാദമായിത്തീരുകയും ചെയ്യും.

നിരഞ്ജന്‍ ബാബുവിനെ തിരിച്ചു വിളിച്ച ആ നിമിഷം അയാള്‍ ശപിച്ചു. വേണ്ടിയിരുന്നില്ല. പക്ഷേ ആ മനുഷ്യനോടുള്ള വെറുപ്പ് മനസ്സില്‍ കിടന്ന് കളിക്കുകയായിരുന്നു. ആ വെറുപ്പാണ് തന്നെക്കൊണ്ട് അതു പറയിപ്പിച്ചത്. എന്തിനാണ് ആ മനുഷ്യനോട് ഇത്രയ്ക്കു വെറുപ്പ്. അയാള്‍ തന്നെ ഒരു വിധത്തിലും ഉപദ്രവിച്ചിട്ടില്ല. ഒരു പരുക്കന്‍ മനുഷ്യനാണെന്നു മാത്രം. സത്യസന്ധനാണെന്ന് മായതന്നെ പറയുന്നു. അയാള്‍ കുട്ടികളോട് സ്‌നേഹത്തില്‍ പെരുമാറിയില്ലെങ്കില്‍ അതയാളുടെ പരുക്കന്‍ സ്വഭാവത്തിന്റെ സവിശേഷതയായിരിക്കണം. മായതന്നെ പറയുകയുണ്ടായി അവര്‍ മാമയെ തീരെ അവഗണിക്കുകയായിരുന്നുവെന്ന്. എത്രകാലം ഒരാള്‍ അവഗണന സഹിക്കും? അയാളുടെ ഉള്ളില്‍ സ്‌നേഹമുണ്ടെന്നുതന്നെയാണ് രമേശന് തോന്നിയിട്ടുള്ളത്. പിന്നെ ആ മനുഷ്യന്‍ ചെയ്ത തെറ്റ്? നിരാലംബയായ ഒരു സ്ത്രീയെ സ്‌നേഹിച്ചുവെന്നതോ? ഇത്രയും കാലമായിട്ടും അതിന് കുറവു വന്നിട്ടില്ലാ എന്നതുതന്നെ അയാളുടെ സ്‌നേഹത്തിന്റെ ആത്മാര്‍ത്ഥതയും ആഴവും കാണിക്കുന്നു.

പെട്ടെന്ന് നിയന്ത്രണമില്ലാതിരുന്ന ഒരു നിമിഷത്തില്‍ പറഞ്ഞുപോയ വാക്കുകളെക്കുറിച്ച് രമേശന്‍ മനസ്താപപ്പെട്ടു. വാക്കുകള്‍ തൊടുത്തുവിട്ട അസ്ത്രങ്ങളെപ്പോലെയാണെന്ന് ഖലീല്‍ ജിബ്രാന്‍ പറഞ്ഞത് രമേശന്‍ ഓര്‍ത്തു. അവ തിരിച്ചെടുക്കാന്‍ പറ്റില്ല. ലക്ഷ്യത്തെ തകര്‍ത്ത് അതിന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നു. നിരഞ്ജന്‍ ബാബുവിന്റെ മനസ്സ് മുറിവേറ്റുവെന്ന് അയാളുടെ മുഖഭാവത്തില്‍നിന്ന് മനസ്സിലായിരുന്നു. രമേശനെപ്പോലെ ശല്യം ചെയ്യാത്ത ഒരു വാടകക്കാരനെ ഒഴിവാക്കാന്‍ അയാള്‍ ഇഷ്ടപ്പെടില്ല. പക്ഷെ ഒന്നിനു വേണ്ടിയും വിലപേശുന്ന പ്രകൃതക്കാരനല്ലാത്തതുകൊണ്ട് അദ്ദേഹം ഇനി തന്നോട് സംസാരിക്കുകയുണ്ടാവില്ല. ഒരു പക്ഷെ ആനന്ദമയീദേവി ഒരു ദിവസം നിരഞ്ജന്‍ ബാബുവിനോട് ഇനിതൊട്ട് വരേണ്ടെന്നു പറഞ്ഞാല്‍ പിന്നെ അവര്‍ ജീവിതത്തിലൊരിക്കലും അദ്ദേഹത്തെ കണ്ടെന്നു വരില്ല. ആ മനുഷ്യനോടാണ് ഒരു നിമിഷം സ്വയം മറന്ന് പറഞ്ഞത്, പോകുകയാണെന്ന്. തന്റെ അച്ഛനാവാനുള്ള പ്രായമുള്ള മനുഷ്യനാണ്. ഗുണദോഷിക്കുകയെന്നേ കരുതേണ്ടിയിരുന്നുള്ളൂ. താന്‍ എന്താണ് വരുത്തിവച്ചത്?

രമേശന്‍ ദുഃഖിതനായി. ഒരുപക്ഷേ എല്ലാം നല്ലതിനായിരിക്കാം. ഏതായാലും തനിക്ക് ഒരു ദിവസം ഇവിടെനിന്ന് പോകേണ്ടിവരും. കമ്പനി വാടക തരുന്നതുകൊണ്ട് കുറേക്കൂടി നല്ല ഒരു ഫ്‌ളാറ്റിലേയ്ക്കുതന്നെ മാറാം. കമ്പനിയും അതു പ്രതീക്ഷിക്കും. ഓഫീസര്‍മാര്‍ നല്ല നിലയില്‍ ജീവിക്കാനാണ് അവര്‍ കനത്ത ശമ്പളവും മറ്റു ബത്തകളും തരുന്നത്. ശരിയാണ്, പക്ഷെ മാറുമ്പോള്‍ നല്ല വാക്കു പറഞ്ഞ് മാറാമായിരുന്നു.

രാത്രി എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല. എഴുന്നേല്‍ക്കാന്‍ വൈകി. രമേശന്‍ ധൃതിയില്‍ കുളിച്ച് പുറപ്പെട്ടു. ഓഫിസില്‍ ധാരാളം ജോലിയുണ്ട്. അമര്‍ ബാബു പോകുമ്പോഴേയ്ക്ക് എല്ലാം ഏറ്റുവാങ്ങണം. ഒരു സംശയവും ബാക്കിവയ്ക്കരുത്.

‘നിന്റെ മുഖത്ത് ഒരു പ്രൊമോഷന്‍ കിട്ടിയതിന്റെ സന്തോഷമൊന്നും കാണാനില്ലല്ലോ.’

അമര്‍ബാബു ചിരിക്കുകയാണ്. രമേശന് അദ്ഭുതമായി. അമര്‍ബാബുവിനെ സംബന്ധിച്ചേടത്തോളം ഒരു വലിയ പറിച്ചുനടലാണ് നടക്കാന്‍ പോകുന്നത്. അയാള്‍ നാലു ദിവസത്തിനുള്ളില്‍ കല്‍ക്കത്ത വിട്ട് പരിചയമില്ലാത്ത ഒരു നഗരത്തിലേയ്ക്ക് ഉദ്യോഗവും താമസവും മാറ്റുകയാണ്. ഇവിടെ തീര്‍ച്ചയായും അയാളുടെ വേരുകള്‍ ഉണ്ട്. അയാളുടെ പ്രേമഭാജനങ്ങളായ പയ്യന്മാരെ ഉപേക്ഷിച്ചാണ് പോകുന്നത്. ഒരു പാട് സ്‌നേഹബന്ധങ്ങള്‍. പുതിയ നഗരത്തില്‍ ഉദ്യോഗത്തിന്റെയും താമസത്തിന്റെയും അനിശ്ചിതത്വമുണ്ട്. അതൊന്നും പുറത്തു കാണിക്കാതെ അയാള്‍ തമാശ പറയുന്നു! താനാകട്ടെ ഒരു പ്രേമബന്ധത്തിന്റെ കാര്യത്തില്‍ മാത്രം ഇത്രയധികം വേവലാതിപ്പെടുന്നു.

രമേശന്‍ ചിരിച്ചു.

‘എന്താ പുതിയ ജോലി നിനക്ക് ടെന്‍ഷനുണ്ടാക്കുന്നുണ്ടോ?’

‘ഇല്ല, ഞാനെന്റെ താമസസ്ഥലത്തെപ്പറ്റി ആലോചിക്കുകയാണ്. ഇപ്പോഴത്തെ സ്ഥലത്ത് നോട്ടീസ് കൊടുത്തു.’

‘അതു സാരല്ല്യ. നിനക്കെന്റെ ഫ്‌ളാറ്റില്‍ താമസിക്കാമല്ലൊ. ഏതായാലും ഞാന്‍ ഒന്നാംതിയ്യതിവരെയുള്ള വാടക കൊടുത്തിട്ടുണ്ട്. ഈ മുപ്പത്തൊന്നാം തിയ്യതി ഒഴിയുമെന്നാണ് പറഞ്ഞിരിക്കുന്നത്. മദ്രാസില്‍ പോയി ഒരു വീടെടുക്കുന്നതുവരെ എന്റെ വീട്ടുസാധനങ്ങള്‍ ഇവിടെത്തന്നെ വെയ്ക്കണം. നിനക്ക് അവിടെ പോയി താമസിക്കാം. ഇഷ്ടപ്പെട്ടാല്‍ ഞാന്‍ വീട്ടുടമസ്ഥനോട് പറയാം. നല്ല ഫ്‌ളാറ്റാണ്. ‘രമേശന്റെ മുഖത്തുള്ള സംശയം കണ്ടപ്പോള്‍ അയാള്‍ തുടര്‍ന്നു. ‘ഞാന്‍ പോണതിന് മുമ്പ് ആലോചിച്ച് പറഞ്ഞാമതി.’

ഓഫീസില്‍നിന്ന് ഇറങ്ങുമ്പോള്‍ ആറരമണിയായിരുന്നു. ഇന്ന് വര്‍ക്ക്‌ഷോപ്പില്‍ ചെല്ലുന്നില്ലെന്ന് ഗോസ്വാമിയെ വിളിച്ചു പറഞ്ഞിരുന്നു. അയാള്‍ ദല്‍ഹൗസി സ്‌ക്വയറില്‍നിന്നുതന്നെ ട്രാം പിടിച്ചു. ലേയ്ക്ക് മാര്‍ക്കറ്റില്‍ ട്രാം ഇറങ്ങി സ്വാമിയുടെ ഹോട്ടലിലേയ്ക്ക് നടന്നു. നല്ലൊരു കാപ്പി കുടിക്കണമെന്നു കരുതിയാണ് കയറിയത്. അവിടെ ഊണു തുടങ്ങിയിരുന്നു. ഏതായാലും ഇനി ഊണുകഴിച്ചിട്ടു പോകാം. രാത്രി അതിനായി പുറത്തിറങ്ങണ്ടല്ലൊ.