close
Sayahna Sayahna
Search

തടാകതീരത്ത്: പതിമൂന്ന്


തടാകതീരത്ത്: പതിമൂന്ന്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

ഞായറാഴ്ച സ്വാമിയുടെ ഹോട്ടലില്‍ സദ്യയാണ്. ആദ്യം ഇലയില്‍ വയ്ക്കുന്ന മധുരപലഹാരത്തിനു പകരം പായസമുണ്ടാകും. കൂടുതല്‍ വിഭവങ്ങളും. ഊണു കഴിച്ച് മുറിയില്‍ തിരിച്ചെത്തി ഉറങ്ങാന്‍ കിടന്നു. വൈകുന്നേരം ലെയ്ക്കില്‍ ചെല്ലാമെന്ന് മായയോടു പറഞ്ഞിട്ടുണ്ട്. ഇന്ന് അവളുടെ കഥ കേള്‍ക്കാം. എന്തോ രമേശന് അതിനെപ്പറ്റി രണ്ടു മനസ്സാണുള്ളത്. ഒരാളുടെ കഥതന്നെ തന്റെ സ്വാസ്ഥ്യം കെടുത്തിയിരിക്കുന്നു. ഒരു വന്യമൃഗത്തെ കാണുന്ന കുട്ടിയെപ്പോലെയാണ് രമേശന്‍ ഫ്രാങ്കിനെ നോക്കുന്നത്. കൗതുകം കൊണ്ട് വിട്ടുപോകാന്‍ പറ്റുന്നില്ല, ഭയംകൊണ്ട് അടുക്കാനും. ഫ്രാങ്കിന്റെ വാക്കുകളെ രമേശന്‍ ഭയപ്പെട്ടിരുന്നു. ആ വാക്കുകള്‍ മൂര്‍ച്ചയുള്ള കത്തിപോലെ എവിടെയോ ഒക്കെ മുറിവുകള്‍ ഉണ്ടാക്കുന്നു. അവയില്‍നിന്ന് ചോര കിനിയുന്നു.

മായ വരുമ്പോഴേയ്ക്ക് അന്നത്തെ നടത്തം കഴിക്കാമെന്നു കരുതി രമേശന്‍ നേരത്തെ പുറപ്പെട്ടു. വെയിലത്ത് നടക്കാന്‍ സുഖമാണ്. വടക്കെ അറ്റം വരെ നടന്നു മറുവശത്തേയ്ക്കു നടക്കുമ്പോഴാണ് മായ വരുന്നതു കണ്ടത്. അവള്‍ രമേശനെ കണ്ടപ്പോള്‍ ചിരിച്ചുകൊണ്ട് നടന്നടുക്കുകയാണ്. പോക്കുവെയിലില്‍ അവള്‍ സുന്ദരിയായി കാണപ്പെട്ടു. അവള്‍ സാരിയ്ക്കു പകരം സല്‍വാര്‍ കമീസാണ് ഇട്ടിരുന്നത്. ചുവന്ന കമീസും കറുപ്പു സല്‍വാറും. ആ വേഷത്തില്‍ അവളുടെ നിറം ഉദിച്ചുകണ്ടു. അവള്‍ തവിട്ടു നിറത്തില്‍ പൂക്കളുടെ കരയുള്ള ക്രീം ഷാള്‍ കയ്യില്‍ പിടിച്ചിരുന്നു.

‘നീ സുന്ദരിയായിട്ടുണ്ട്.’

‘എന്റെ വേഷം ഇഷ്ടെപ്പട്ടുവോ?’

‘നിനക്ക് ചേരുന്നുണ്ട്.’ രമേശന്‍ പറഞ്ഞു. ‘നീ എന്റെ ഒപ്പം നടക്കാന്‍ വരുന്നോ?’

‘വല്ലാത്തൊരു ചോദ്യം.’ അവള്‍ പറഞ്ഞു. ‘അല്ലാതെ ഞാനെന്തു ചെയ്യാനാ? ഇവിടെ ഒറ്റയ്ക്ക് ഇരിക്കാനോ?’

അവര്‍ ഒന്നും സംസാരിക്കാതെ നടക്കാന്‍ തുടങ്ങി. എന്താണ് ഇവള്‍ ഒന്നും പറയാത്തതെന്ന ചോദ്യം രമേശന്റെ മനസ്സിലും, എങ്ങിനെയാണ് തുടങ്ങേണ്ടത് എന്ന സന്ദേഹം മായയുടെ മനസ്സിലും ഉണ്ടായി. മനസ്സ് മനസ്സിനോട് സംവദിക്ക കാരണം രണ്ടുപേര്‍ക്കും അതു മനസ്സിലായി. പറയാന്‍ പോകുന്ന കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന് അവള്‍ക്കും കേള്‍ക്കാന്‍ പോകുന്ന കാര്യങ്ങള്‍ അത്ര രസകരമായിരിക്കില്ലെന്ന് അയാള്‍ക്കും മനസ്സിലായി. അയാള്‍ പറഞ്ഞു.

‘നമുക്ക് വിക്ടോറിയാ മെമ്മോറിയലില്‍ പോകാം?’

‘നീ പോകുന്നിടത്തൊക്കെ ഞാനും വരാം.’

‘ഹൗ റൊമാന്റിക്!’ അവര്‍ ദിശ മാറി നടന്നു.

മൈതാനത്തു നിറയെ ആള്‍ക്കാരുണ്ടായിരുന്നു.

‘ഇവിടെ നിറയെ ആള്‍ക്കാരാണ്.’ ഒമ്പതാം നമ്പര്‍ ബസ്സില്‍ നിന്നിറങ്ങിയ ഉടനെ മായ നിരാശയോടെ പറഞ്ഞു.

‘നീ എന്താണ് പ്രതീക്ഷിച്ചത്, ടുട്ടാങ്കമന്റെ ശവകുടീരത്തിലെ പ്രശാന്തിയോ?’

ഞായറാഴ്ചയാണ്. വിന്ററില്‍ ഒരൊഴിവു ദിവസം ഇത്രയും നല്ല വെയില്‍ ആരും കളയില്ല. വിക്ടോറിയ മെമ്മോറിയലിന്റെ മുമ്പില്‍ ഒരുത്സവപ്പറമ്പായിരിക്കുന്നു. അവര്‍ തിരക്കില്‍നിന്ന് നടന്നകന്നു.

‘ഈ തിരക്കില്‍ നിന്ന് അകന്ന് നമുക്കൊരു സ്ഥലം കണ്ടുപിടിക്കാനാവും.’ രമേശന്‍ പറഞ്ഞു.

പുല്‍ത്തകിടിയില്‍ മുഖത്തോടു മുഖം നോക്കിയിരിക്കേ അവള്‍ പറഞ്ഞു.

‘ഞാന്‍ എങ്ങിനെയാണ് തുടങ്ങേണ്ടത്? നിനക്ക് അതൊക്കെ കേള്‍ക്കണമെന്ന് നിര്‍ബ്ബന്ധമാണോ?’

‘എന്തേ?’

‘ഒന്നുമല്ല. നിനക്ക് വിഷമമാവും. എനിക്കിത് ആരോടെങ്കിലും പറഞ്ഞു തീര്‍ക്കണമെന്നുണ്ട്. നീ അതിനു പറ്റിയൊരു ഇരയാവുകയാണ് ചെയ്യുന്നത്. അറിയാതെത്തന്നെ നീയൊരു ഡമ്പിങ് ഗ്രൗണ്ടാവുകയാണ്.’

അതു ശരിയായിരിക്കാമെന്ന് രമേശനു തോന്നി. ആദ്യം ബെന്റിങ്ക് ്രസ്റ്റീറ്റിലെ കച്ചറ ഡബ്ബ. ഇപ്പോള്‍ ഇതാ ബാലിഗഞ്ചിലേത്. എല്ലാം നിറയ്ക്കുന്നത് തന്റെ മനസ്സിന്റെ പച്ചപ്പു നിറഞ്ഞ താഴ്‌വരകളിലാണ്. പച്ച പിടിച്ച ഈ താഴ്‌വരകള്‍ സാവധാനത്തില്‍ അര്‍ദ്രത നഷ്ടപ്പെട്ട് തരിശാവുകയാണോ?

‘എന്റെ അച്ഛനെപ്പറ്റിയുള്ള കുട്ടിക്കാലത്തെ ഓര്‍മ്മ എന്താണെന്നോ? വളരെ വയസ്സായ ഒരു മനുഷ്യന്‍. പാടെ നരച്ച തലമുടി, നീണ്ട താടി. കാവി വസ്്രതമാണ് ഉടുത്തിരുന്നത്. അദ്ദേഹം ചമ്രം പടിഞ്ഞിരുന്ന് ഞങ്ങളെ അടുത്തു വിളിച്ചിരുത്തി സംസാരിക്കാറുണ്ട്. ഞാനും ജ്യേഷ്ഠനും മുമ്പിലിരിക്കും. രാണു അദ്ദേഹത്തിന്റെ മടിയിലും. നല്ല സ്‌നേഹമുള്ള മനുഷ്യനായിരുന്നു.’

രമേശന് അതു മനസ്സിലായില്ല. അവളുടെ കുട്ടിക്കാലം? ഒരുപക്ഷേ നാലോ അഞ്ചോ വയസ്സു മാത്രം. അപ്പോള്‍ എങ്ങിനെയാണ് അച്ഛന്‍ ഇത്ര വയസ്സനാവുന്നത്? രമേശന്റെ മുഖത്തെ ആശയക്കുഴപ്പം മനസ്സിലാക്കിയിട്ടെന്ന പോലെ മായ പറഞ്ഞു.

‘എന്റെ അച്ഛന്‍ കല്യാണം കഴിച്ചപ്പോള്‍ത്തന്നെ അമ്പതു വയസ്സു കഴിഞ്ഞിരുന്നു. അമ്മയ്ക്ക് പതിനെട്ടും. അച്ഛന്റെ ആദ്യ ഭാര്യ മരിച്ചു. കുട്ടികളൊന്നും ഇല്ലാതെ. എന്റെ മുത്തച്ഛനും മുത്തശ്ശിയും വസൂരി പിടിച്ച് മരിച്ചതോടെ അമ്മ പെട്ടെന്ന് അനാഥയായി. പിന്നെ അമ്മ അച്ഛന്റെ ഒപ്പമാണ് താമസിച്ചിരുന്നത്. പറയാന്‍ മാത്രം എന്തോ ബന്ധമുണ്ടായിരുന്നു. അങ്ങിനെ കല്യാണം കഴിക്കുകയാണ് ചെയ്തത്. അച്ഛന് ധാരാളം സ്വത്തുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം മരിച്ചപ്പോള്‍ അമ്മയെ നോക്കാന്‍ ധാരാളം ആള്‍ക്കാര്‍ മുേന്നാട്ടു വന്നു. പലരും അമ്മയുടെ സ്വത്ത് ലാക്കാക്കിയാണ് വന്നത്. അമ്മയ്ക്കതു മനസ്സിലായി. അമ്മ ഒരാളെ മാത്രം വിശ്വസിച്ചു. അച്ഛന്റെ മരുമകനായ നിരൊഞ്ജന്‍ ബാനര്‍ജിയെ. അയാളെ എല്ലാ കാര്യങ്ങളും ഏല്പിച്ചു.’

‘എന്നിട്ട്?’ രമേശന്റെ ചോദ്യത്തില്‍ അശുഭപ്രതീക്ഷകളുടെ ധ്വനിയുണ്ടായിരുന്നു. സാധാരണ കഥകളൊക്കെ അങ്ങിനെ അവസാനിക്കുകയാണ് പതിവ്.

‘അദ്ദേഹം എല്ലാം ഭംഗിയായി ഇതുവരെ കൊണ്ടുനടന്നു. ഒരു നയാപൈസയുടെ കണക്കുകൂടി വച്ചു എന്നു മാത്രമല്ല അതെല്ലാം അമ്മയെ ബോധിപ്പിക്കുകയും ചെയ്തു. വളരെ സത്യസന്ധനായ ഒരു മനുഷ്യന്‍. ഞങ്ങളെയെല്ലാം നല്ല സ്‌നേഹവുമാണ്. പക്ഷേ...’

‘പക്ഷേ?’

‘ഞങ്ങള്‍ കുട്ടികള്‍ക്കയാളെ ഇഷ്ടപ്പെട്ടില്ല.’

അതാണ് ഞാന്‍ പറഞ്ഞത് എവിടെയെങ്കിലും ഒരു പിടുത്തമുണ്ടാവും. രമേശന്‍ ഓര്‍ത്തു. അന്തര്‍സംഘര്‍ഷമില്ലാതെ പറയാന്‍ പറ്റിയ ഒരു കഥയും ലോകത്തിലിതേവരെ ഉണ്ടായിട്ടില്ല. കുറച്ചകലെ വിക്ടോറിയാ മെമ്മോറിയല്‍ വെയില്‍ കാഞ്ഞു കിടക്കുന്നു. ടാജ് മഹലിന്റെ ചുവടുവച്ച് ഉണ്ടാക്കിയതാണത്. ടാജിന്റെ അടുത്തൊന്നുമെത്തില്ലെങ്കിലും ഒരാനച്ചന്തമൊക്കെയുണ്ട്.

‘എന്റെ കുട്ടിക്കാലം വളരെ വിഷമം പിടിച്ചതായിരുന്നു. പ്രത്യേകിച്ചും അച്ഛന്‍ മരിച്ചതിനു ശേഷം.’ മായ തുടര്‍ന്നു. ‘ഞങ്ങള്‍ക്ക് നിരൊഞ്ജന്‍ മാമയെ ഇഷ്ടമല്ല. കുട്ടിക്കാലം തൊട്ടേ അങ്ങിനെയായിരുന്നു. ഞങ്ങളുടെ കുട്ടിക്കാലത്തെ സുഖം കവര്‍ന്നെടുക്കാനായി വന്ന ഒരാളായിട്ടേ അദ്ദേഹത്തെപ്പറ്റി തോന്നിയിട്ടുള്ളു. ഇപ്പോള്‍ തോന്നുന്നു, അമ്മയ്ക്ക് മറ്റെന്തു വഴിയാണുണ്ടായിരുന്നത് എന്ന്. അച്ഛന്‍ മരിച്ച ശേഷം ഞാനും രാണുവും അമ്മയുടെ ഒപ്പമാണ് കിടക്കാറ്. ദാദ അതേ മുറിയില്‍ മറ്റൊരു കട്ടിലിലും. അച്ഛന്‍ മരിക്കുന്നതു വരെ രാത്രി വളരെ വൈകിയേ കിടക്കാറുള്ളു. രാത്രി എട്ടര മണിയോടെ ഭക്ഷണം കഴിക്കും. അതു കഴിഞ്ഞാല്‍ അമ്മ വീണ വായിക്കും, രൊബീന്ദ്രൊ ഷെംഗീത് ആലപിക്കും. എല്ലാം കഴിഞ്ഞ് കിടക്കുമ്പോള്‍ രാത്രി പത്തു പത്തര മണിയാകും. പെട്ടെന്ന് എല്ലാം മാറി. അമ്മ ഞങ്ങള്‍ക്ക് ഏഴു മണിയ്ക്കുതന്നെ ഭക്ഷണം തരും. നിര്‍ബ്ബന്ധിച്ച് തീറ്റും. എട്ടു മണിയാകുമ്പോഴേയ്ക്ക് വിളക്കണക്കും. ഞങ്ങളെ നിര്‍ബ്ബന്ധമായും ഉറക്കാന്‍ കിടത്തും. എന്റെയും രാണുവിന്റെയും കിടത്തം മാറ്റി. അമ്മയ്ക്ക് ഉറക്കം ശരിയാവുന്നില്ലെന്ന കാരണം പറഞ്ഞ് ഞങ്ങള്‍ മൂന്നു പേരെയും മെറ്റ കട്ടിലില്‍ കിടത്തി.

നിരൊഞ്ജന്‍ മാമ എന്നും സന്ധ്യയ്ക്ക് വരും. രാത്രി വൈകുന്നതുവരെ അമ്മയോട് എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും. ആദ്യമൊക്കെ നീ ഇപ്പോള്‍ താമസിക്കണ മുറിയിലോ, അടുത്ത മുറിയിലോ, ആ പ്രൊഫസര്‍ താമസിക്ക്ണ്‌ല്ല്യേ ആ മുറി, ഇരുന്ന് സംസാരിക്കുകയാണ് പതിവ്. പിന്നെ പിന്നെ ആ മുറികള്‍ തുറക്കാറേയില്ല. നിരൊഞ്ജന്‍ മാമ വന്നാല്‍ കിടപ്പു മുറിയില്‍ത്തന്നെ ഇരുന്ന് സംസാരിക്കും.

ചിലപ്പോള്‍ കട്ടിലിന്റെ തലയ്ക്കല്‍ ഒരു തലയിണ വച്ച് അവിടെ ചാരിക്കിടന്നുകൊണ്ടായിരിക്കും സംസാരിക്കുക. അമ്മ കട്ടിലിന്റെ കാല്‍ക്കലും ഇരിക്കും. ഞങ്ങള്‍ കുട്ടികള്‍ അങ്ങിനെ ഉറങ്ങിപ്പോവും. അതിനു ശേഷമാണ് അവര്‍ ഭക്ഷണം കഴിക്കുക. മാമ എപ്പോഴാണ് പോകാറ് എന്നെനിക്കറിയില്ലായിരുന്നു. പിന്നെപ്പിന്നെ അതു ശീലമായി. ആദ്യമൊക്കെ മാമ വരുമ്പോള്‍ ഞങ്ങള്‍ക്ക് മധുരപലഹാരങ്ങള്‍ കൊണ്ടുവരുമായിരുന്നു. അതുകൊണ്ടൊന്നും ഞങ്ങളെ മെരുക്കിയെടുക്കാന്‍ കഴിയുന്നില്ലെന്നു കണ്ടപ്പോള്‍ അദ്ദേഹം സാവധാനത്തില്‍ അതു നിര്‍ത്തി. ക്രമേണ അദ്ദേഹത്തിന് ഞങ്ങളോട് ഒന്നും സംസാരിക്കാനില്ലെന്ന നില വന്നു. ഞങ്ങളുടെ കാര്യങ്ങളെല്ലാം അമ്മ വഴി നടത്തിത്തന്നു എന്നല്ലാതെ ഞങ്ങള്‍ മൂന്നു കുട്ടികള്‍ അവിടെ താമസിക്കുന്നുണ്ട് എന്ന കാര്യം അദ്ദേഹം പാടെ അവഗണിക്കുകയാണുണ്ടായത്.

നാലഞ്ചു വര്‍ഷങ്ങള്‍ അങ്ങിനെ കഴിഞ്ഞു. നേരത്തെ കിടക്കുന്നതുകൊണ്ട് രാത്രി ഹോംവര്‍ക്ക് ചെയ്യാന്‍ പറ്റുന്നില്ലെന്ന് ഏട്ടന്‍ പരാതി പറയാന്‍ തുടങ്ങിയപ്പോള്‍ അമ്മ ഏട്ടന്റെ കിടപ്പ് നീ ഇപ്പോള്‍ ഉപയോഗിക്കണ മുറിയിലേയ്ക്കു മാറ്റി. പാവം ഏട്ടന്‍, ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. ഒറ്റപ്പെട്ടു എന്ന തോന്നല്‍ ഉണ്ടായിട്ടുണ്ടാവും. ക്രമേണ ഏട്ടന്‍ തന്റെ ഉടുപ്പുകളും മറ്റു സാധനങ്ങളുമെല്ലാം ആ മുറിയിലേയ്ക്കു മാറ്റി. ഒരുതരം പറിച്ചുനടല്‍. ഏട്ടന്‍ ക്രമേണ മൗനിയായി വന്നു. ഭക്ഷണം കഴിക്കുന്ന സമയത്തു മാത്രം കിടപ്പറയിലേയ്ക്കു വരും. അവിടെ നിലത്തിരുന്നാണ് ഞങ്ങള്‍ ഭക്ഷണം കഴിക്കാറ്. സ്‌കൂളില്‍ പോകുമ്പോഴും കാര്യമായൊന്നും സംസാരിച്ചിരുന്നില്ല. എനിക്ക് നല്ല വിഷമമുണ്ടായിരുന്നു. പക്ഷേ പത്തു വയസ്സു മാത്രം പ്രായമായ ഒരു പെണ്‍കുട്ടിയ്ക്ക് മറ്റുള്ളവരെ ആശ്വസിപ്പിക്കാനൊന്നും അറിയില്ലല്ലോ. ഏട്ടന് സ്‌നേഹിതന്മാരും ഉണ്ടായിരുന്നില്ല. നിന്നെപ്പോലെത്തന്നെ.’

‘എനിക്ക് സ്‌നേഹിതന്മാരൊന്നുമില്ലെന്ന് എങ്ങിനെ മനസ്സിലായി?’ രമേശന്‍ ചോദിച്ചു.

‘എനിക്കറിഞ്ഞുകൂടെ? പത്തിരുപതു വയസ്സുള്ള ചെറുപ്പക്കാര്‍ ഇങ്ങിനെയാണോ? എപ്പോഴും സ്‌നേഹിതന്മാരുടെ അടുത്തു പോകും, അവര്‍ മുറിയില്‍ വരും. ചിരി, ബഹളം. അങ്ങിനെയൊന്നുമില്ലല്ലോ നിനക്ക്.’

‘അതു ശരിയാണ്.’ രമേശന് സമ്മതിക്കേണ്ടി വന്നു.’

‘ഞാന്‍ പറയാറില്ലേ, നിനക്കും എന്റെ ജ്യേഷ്ഠനും തമ്മില്‍ എന്തൊക്കെയോ സാദൃശ്യമുണ്ട്.’

‘നമുക്ക് പോയി വല്ലതും കഴിക്കാം. എനിക്കു വിശക്കുന്നു.’

‘നിനക്ക് ബോറടിക്കുന്നുണ്ടോ?’

‘ഇല്ല, എനിക്ക് വിശക്കുന്നുണ്ടെന്നു മാത്രം. സ്വാമിയുടെ ഹോട്ടല്‍ ഓര്‍മ്മ വന്നു. ഇപ്പോള്‍ അവിടെ നല്ല മസാല ദോശയും വടയും കിട്ടും.’

‘നീ എന്നെ പ്രലോഭിപ്പിക്ക്യാണ്. കുറച്ചു കഴിഞ്ഞിട്ടു പോവാം. ഞാനീ കഥയൊന്ന് മുഴുമിക്കട്ടെ. ഒരു ദിവസം രാത്രി ഞാന്‍ ഉണര്‍ന്നു. വല്ലാതെ ദാഹിക്കുന്നുണ്ടായിരുന്നു. അമ്മയെ വിളിക്കാനായി എഴുന്നേറ്റു ചെന്നു. അപ്പോഴാണ് ഞാനതു കണ്ടത്.’

മായ നിര്‍ത്തി. അവള്‍ക്ക് ശരിക്കും ഒരു ഇട ആവശ്യമായി എന്നു തോന്നുന്നു. അവള്‍ കണ്ട കാഴ്ച മനസ്സില്‍ പുനര്‍നിര്‍മ്മിക്കുകയായിരുന്നു. അതു പറയുവാന്‍ സങ്കോചമുള്ളപോലെ അവള്‍ ഇരുന്നു. വെയിലിന് മഞ്ഞ നിറമായിരുന്നു. അതവളുടെ മുഖത്തും തലമുടിയിലും ഭംഗിയുള്ള ചായം തേച്ചു. അവള്‍ ഇത്രയും സുന്ദരിയായി രമേശന്‍ ഇതുവരെ കണ്ടിട്ടില്ല.

‘എന്താണ് നീ കണ്ടത്?’

അവള്‍ തലയുയര്‍ത്തി രമേശനെ നോക്കി, എന്താണ് പറയേണ്ടതെന്നറിയാതെ കുഴങ്ങി.

‘ഞാന്‍ ചെയ്യുന്നത് ശരിയാണോ എന്നറിയില്ല. ഇതുവരെ ആരോടും പറഞ്ഞിട്ടില്ലാത്ത ഒരു കാര്യമാണ്. അമ്മയ്ക്കുകൂടി അതറിയില്ല. അതെന്റെ മനസ്സില്‍ ഇത്രയും കാലം ഒളിച്ചിരിക്കയായിരുന്നു. ഇപ്പോള്‍ നിന്നോടു പറയാമെന്നു കരുതി. പക്ഷേ അവസാന നിമിഷത്തില്‍ അതിനു ധൈര്യം വര്ണില്ല്യ.’

‘പറയൂ. നീ പറയണതെല്ലാം എന്റെ മനസ്സില്‍ ഭദ്രമായിരിക്കും.’ രമേശന്‍ പറഞ്ഞു. പക്ഷേ അയാള്‍ ഓര്‍ത്തു. മായ പറയുന്നത് ശരിയാണ്. ഇത്രയും കാലം അവള്‍ സൂക്ഷിച്ചുവച്ച ഒരു രഹസ്യം എന്തു ധൈര്യത്തിലാണ് തന്നോടു പറയുന്നത്? ഏതാനും മാസങ്ങള്‍ മാത്രം പരിചയപ്പെട്ട ഒരു ചെറുപ്പക്കാരനോട്, സ്‌നേഹിക്കുന്നു എന്ന ഒരേ ഒരു കാരണം കൊണ്ട് വിശ്വസിച്ച് പറയാന്‍ പറ്റുമോ?

‘ഞാന്‍ പിന്നെ പറയാം. കുറച്ചുകൂടി ധൈര്യം കിട്ടട്ടെ.’ അവള്‍ എഴുന്നേറ്റു. ‘മസാല്‍ദോശ തിന്നാന്‍ എവിടെയാണ് പോണത്?’

നമുക്ക് ചൗറങ്കിയില്‍ ഏതെങ്കിലും റെസ്റ്റോറണ്ടില്‍ പോകാം. ടാക്‌സി പിടിക്കാം.’

‘വേണ്ട, ട്രാമില്‍ പോകാം, നീ തീരെ റൊമാന്റിക്കല്ല.’ അവള്‍ നടക്കാന്‍ തുടങ്ങി.