close
Sayahna Sayahna
Search

തടാകതീരത്ത്: ഇരുപത്തിയൊന്ന്


തടാകതീരത്ത്: ഇരുപത്തിയൊന്ന്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

‘എനിക്ക് മറ്റൊരു പ്രമോഷന്‍ കിട്ടാന്‍ പോകുന്നു.’

രമേശന്‍ പറഞ്ഞു.

‘ഗുഡ്.’

‘അതിന്റെ ഒപ്പം ഒരു സ്ഥലമാറ്റവും.’ രമേശന്‍ കൂട്ടിച്ചേര്‍ത്തു.

‘ഡിഡ് യു സേ എ ട്രാന്‍സ്ഫര്‍?’ ഫ്രാങ്ക് എഴുന്നേറ്റുകൊണ്ട് പറഞ്ഞു. അയാളുടെ പ്രശാന്തമായ കിടത്തത്തിന് ഭഞ്ജം വന്നിരിക്കുന്നു. ‘എങ്ങോട്ട്?’

‘മദ്രാസിലേയ്ക്ക്.’

ഫ്രാങ്ക് വീണ്ടും ദിവാനിലേയ്ക്ക് വീണു. അയാള്‍ എന്തുകൊണ്ടോ അസ്വസ്ഥനായിരുന്നു.

‘എല്ലാ നല്ല വാര്‍ത്തകള്‍ക്കും ഒപ്പം ഒരു ചീത്ത വാര്‍ത്തയുമുണ്ടാവും. നിനക്ക് പ്രൊമോഷന്‍ കിട്ടുമെന്നത് നല്ല വാര്‍ത്ത, പക്ഷേ അതോടൊപ്പം നീ ഇവിടെനിന്ന് അപ്രത്യക്ഷനാവുമെന്നത്...’ അയാള്‍ തലയ്ക്കു കൈയ്യും കൊടുത്ത് കുറച്ചു നേരം ഇരുന്നു. പിന്നെ സാവധാനത്തില്‍ പറയാന്‍ തുടങ്ങി. മാത്രമല്ല ഈ ന്യൂസ് കിട്ടിയ ദിവസത്തിന്റെ പ്രത്യേകതയോ! വാട്ടെ കൊയിന്‍സിഡന്‍സ്!’

‘എന്തേ?’ രമേശന്‍ ഐസ്‌ക്രീം തിന്നുകൊണ്ട് ചോദിച്ചു.

‘ഇതേ ദിവസമാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് എനിക്ക് എന്റെ മകളെ നഷ്ടപ്പെട്ടത്?’

കഴിക്കാനായി സ്പൂണ്‍കൊണ്ട് എടുത്ത ഐസ്‌ക്രീം വായിലേയ്ക്കു കൊണ്ടുപോകാനാകാതെ രമേശന്‍ നിന്നു.

‘നിങ്ങള്‍ മകളെപ്പറ്റി എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല.’

ഫ്രാങ്ക് അയാളുടെ കഥ, ഓര്‍മ്മകളുടെ തുരുമ്പു പിടിച്ച ഏതോ വാതിലിനു മുമ്പില്‍ വച്ച് നിര്‍ത്തിവച്ചിരിക്കയായിരുന്നു. അതു തുറക്കാന്‍ താല്പര്യമില്ലാത്തപോലെ. കൂടുതല്‍ കേള്‍ക്കണമെന്ന് രമേശനും നിര്‍ബ്ബന്ധമുണ്ടായിരുന്നില്ല. ചില കാര്യങ്ങള്‍ മുഴുവന്‍ മനസ്സിലാവാതെ, അറിയാതെ കിടക്കുന്നതാണ് നല്ലത്. പലപ്പോഴും മകളുടെ കാര്യം ചോദിക്കാനായി ഒരുമ്പെടും, പിന്നെ വേണ്ടെന്നു വയ്ക്കും. അവള്‍ക്ക് ഇപ്പോള്‍ ഏകദേശം നാല്പതു വയസ്സായിട്ടുണ്ടാകും. ജീവിച്ചിരിപ്പുണ്ടോ, അേതാ...? ജിജ്ഞാസയുടെ ഒരു നിര്‍ബ്ബന്ധിതനിമിഷത്തില്‍ രമേശന്‍ ചോദിച്ചു.

‘മകള്‍ക്ക് എന്തു പറ്റീ?’

‘ടെസ്സിയ്‌ക്കോ?...’ വയസ്സന്‍ ആലോചിക്കുകയായിരുന്നു. അയാള്‍ ക്ലാവു പിടിച്ച ഒരു താക്കോല്‍ കൊണ്ട് ഓര്‍മ്മയുടെ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നത് രമേശന്‍ കണ്ടു. ജോലി ശ്രമകരമായിരുന്നു. ഫ്രാങ്ക് എഴുന്നേറ്റു, രമേശിനോട് വരാന്‍ ആവശ്യപ്പെട്ട് കിടപ്പറയിലേയ്ക്കു നടന്നു.

ഫ്രാങ്കിന്റെ പിന്നാലെ രമേശന്‍ കിടപ്പറയിലേയ്ക്കു കടന്നു. വളരെ മങ്ങിയ ഒരു ബള്‍ബ് പഴയ എണ്ണവിളക്കിേനാടൊപ്പം തൂങ്ങിക്കിടന്നിരുന്നു. ആ വെളിച്ചമാകട്ടെ കഷ്ടിച്ച് ചുറ്റുവട്ടം കാണാന്‍ മാത്രമേ ഉപകരിക്കൂ. ആ മുറി ഒരു ഗുഹ എന്നു പറയുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്ന് അയാള്‍ക്കു തോന്നി. ചുമര്‍ നിറയെ ചിത്രങ്ങള്‍ തൂക്കിയിട്ടിരിക്കയാണ്. ഒരു ചുമര്‍ മുഴുവന്‍ അലമാറികള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഒരു ചെസ്റ്റ് ഓഫ് ഡ്രോയേഴ്‌സ്, ഒരു പുസ്തകഷെല്‍ഫ്, അതിനു മുകളില്‍ ഫോട്ടോകള്‍. ചൂരല്‍ മെടഞ്ഞുണ്ടാക്കി പോളിഷ് ചെയ്ത പഴയ രണ്ട് വലിയ കുട്ടകള്‍. നാലഞ്ചു ഇരുമ്പുപെട്ടികള്‍. ഇതിന്റെയെല്ലാം നടുക്കായി ഒരു ഇരട്ടക്കട്ടില്‍ ഞെരുങ്ങി കിടക്കുന്നു. ഒരു പറ്റം വാവലുകള്‍ പെട്ടെന്ന് തലയ്ക്കു മുകളിലൂടെ പറന്നുവന്നാല്‍ രമേശന്‍ അദ്ഭുതപ്പെടില്ലായിരുന്നു. ഒരു നൂറ്റാണ്ടു മുഴുവന്‍ ആ മുറിക്കുള്ളില്‍ ഉറങ്ങിക്കിടക്കുകയാണെന്ന് തോന്നി.

രണ്ട് ഇരുമ്പുപെട്ടികള്‍ അട്ടിയായി വെച്ചതിനു മുമ്പില്‍ ഫ്രാങ്ക് ഇരുന്നു. രമേശന്‍ നിന്നിരുന്നതിനടുത്താണ് പുസ്തകഷെല്‍ഫ്. അതില്‍ ഡിക്കന്‍സിന്റെ ഓള്‍ഡ് ക്യൂരിയോസിറ്റി ഷോപ്പിന്റെയും എ ടെയില്‍ ഓഫ് ടൂ സിറ്റീസിന്റെയും ലൈബ്രറി എഡിഷന്‍ രമേശന്റെ ശ്രദ്ധയാകര്‍ഷിച്ചു. മകളുടെ തലമുടി സൂക്ഷിച്ചുവച്ച ചെപ്പ് തുറക്കുന്ന കിഴവനെ അയാള്‍ ഓര്‍ത്തു. എന്തൊക്കെയോ സാമ്യതകള്‍ വന്നുചേരുന്നത് അയാളെ അദ്ഭുതപ്പെടുത്തി. ഇരുമ്പുപെട്ടിയില്‍ നിറയെ ഒരു ചെറിയ പെണ്‍കുട്ടിയുടെ ഉടുപ്പുകളും പാവകളുമാണ്. അയാള്‍ ഒന്നും പറയാതെ അതെല്ലാം എടുത്തു നോക്കി തിരിച്ചു വച്ചു. ആ പെട്ടി അടച്ചശേഷം അയാള്‍ മറ്റൊരു പെട്ടി തുറന്നു. അതില്‍ കുറച്ചുകൂടി മുതിര്‍ന്ന ഒരു പെണ്‍കുട്ടിയുടെ വസ്ത്രങ്ങളാണ്. അതില്‍നിന്ന് ഒരു ഉടുപ്പെടുത്ത് അയാള്‍ എഴുന്നേറ്റു നിന്നു. പതിനേഴു പതിനെട്ടു വയസ്സുള്ള ഒരു കുട്ടിയുടെ ഉടുപ്പാണത്. ആലീസ് ഇന്‍ വണ്ടര്‍ലാന്റ് എന്ന പുസ്തകത്തില്‍ ആലീസിന്റെ ഉടുപ്പുപോലെയുള്ള ആ ഉടുപ്പ് നിവര്‍ത്തി രമേശനു നേരെ പിടിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.

‘ഈ പ്രായത്തിലാണ് അവള്‍ പോയത്. ഒരു കൊച്ചുസുന്ദരിയായിരുന്നു ടെസ്സി.’

അയാള്‍ ഉടുപ്പ് ശ്രദ്ധയോടെ മടക്കി പെട്ടിയില്‍ വച്ചു, പെട്ടി പൂട്ടി പിന്നിലേയ്ക്കു നിരക്കിവച്ച് എഴുന്നേറ്റ് സ്വീകരണമുറിയിലേയ്ക്കു നടന്നു. തിരിച്ച് ദീവാനില്‍ ഇരുന്നുകൊണ്ട് അയാള്‍ നേരത്തെ അനാഥമായി വച്ച ഗ്ലാസ്സെടുത്ത് ചുണ്ടിലേയ്ക്കു കൊണ്ടു പോയി. ഒരു വലിയ കവിള്‍ കുടിച്ചേശഷം ഗ്ലാസ്സ് വീണ്ടും ടീപോയിമേല്‍ വച്ചശേഷം അയാള്‍ കൈകള്‍ തലയ്ക്കുമീതെ വച്ച് കിടന്നു.

‘ഒരു കൂട്ടിക്കൊടുപ്പുകാരന്‍ കുടുംബം ഉണ്ടാക്കാന്‍ വിധിക്കപ്പെട്ടവനല്ല.’ ഫ്രാങ്ക് സ്വരം താഴ്ത്തിക്കൊണ്ട് പറഞ്ഞു. ‘അവന്‍ ഒരിക്കലും കല്യാണം കഴിക്കരുത്. അവന് മൃദുലവികാരങ്ങളൊന്നുമുണ്ടാകരുത്. അവന്‍ കല്ലുകൊണ്ട് ഉണ്ടാക്കപ്പെട്ടവനാകണം. എ സ്റ്റാച്ച്യു മെയ്ഡ് ഓഫ് ഹാര്‍ഡ് സ്റ്റോണ്‍.’ ഐസ്‌ക്രീമിന്റെ ഒഴിഞ്ഞ കപ്പ് അടുക്കളയിലെ കച്ചറഡബ്ബയിലിട്ട് രമേശന്‍ തിരിച്ചു വന്നു. ഫ്രാങ്ക് ഒരു തകര്‍ന്ന മനുഷ്യനെപ്പോലെ തോന്നിച്ചു. രമേശന്‍ കസേലയില്‍ വന്നിരുന്നു. വേണമെങ്കില്‍ ആ പെണ്‍കുട്ടിയെ ചൂഴ്ന്നു നില്ക്കുന്ന നിഗൂഢത ഇപ്പോള്‍ പുറത്തു കൊണ്ടുവരാം. പക്ഷേ ഇപ്പോള്‍ ഫ്രാങ്കിനെ സംസാരിപ്പിക്കാന്‍ പറ്റിയ അവസരമാണോ? അയാള്‍ ആകെ തകര്‍ന്നപോലെ തോന്നുന്നു.

‘ഞാന്‍ എന്റെ മകളെപ്പറ്റി നിന്നോട് പറഞ്ഞിട്ടുണ്ടോ?’ അയാള്‍ ചോദിച്ചു. അയാള്‍ തന്നെ മറുപടിയും പറഞ്ഞു. ‘മിക്കവാറും ഉണ്ടാവില്ല. ഞാനത് ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. പറഞ്ഞിട്ടെന്തു കാര്യം. ഒരച്ഛന്റെ കൊള്ളരുതായ്മകൊണ്ട് മകളെ നഷ്ടപ്പെട്ടുവെന്ന് ലോകത്തെ മുഴുവന്‍ അറിയിക്കണോ? നീ എന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ്. എന്റെ മനസ്സാക്ഷി, അങ്ങിനെയൊന്നു ബാക്കിയുണ്ടെങ്കില്‍.’

എല്ലാ മനുഷ്യരും ഒരു ബുദ്ധനോ യേശുക്രിസ്തുവോ ആവുന്ന നിമിഷങ്ങളുണ്ട്. അത് വളരെ വേദനാജനകമാണ്. നമ്മളെല്ലാം ശരാശരി മനുഷ്യരാവാന്‍ വിധിക്കപ്പെട്ടവരാണ്. അതില്‍നിന്ന് വല്ലാതെ ഉയരുകയോ താഴുകയോ ചെയ്യുന്നത് കണ്ടു നില്‍ക്കുന്നവര്‍ക്ക് വിഷമമുണ്ടാക്കുന്നു, ആ മാറ്റം നൈമിഷികമാണെങ്കില്‍ക്കൂടി.

‘അമ്മയുടെ മരണത്തോടുകൂടി ടെസ്സി ഒരുമാതിരി നിശ്ശബ്ദയായി.’ ഫ്രാങ്ക് പറഞ്ഞു. ‘സംസാരമേ ഇല്ല. അല്ലെങ്കിലേ അവള്‍ കൂട്ടുകാരില്‍നിന്ന് അകന്നിരുന്നു. വളരെ ചെറുപ്പത്തില്‍ അച്ഛനും അമ്മയും എന്തു ചെയ്യുന്നു എന്നത് അവള്‍ക്കൊരു പ്രശ്‌നമായിരുന്നില്ല. പക്ഷേ വളര്‍ന്നു വരുംതോറും കാര്യങ്ങളുടെ കിടപ്പ് അവള്‍ക്കു മനസ്സിലായിത്തുടങ്ങി. കൂട്ടുകാരുടെ ചോദ്യങ്ങള്‍ ഒഴിവാക്കാനായി അവള്‍ ചെയ്തത് കൂട്ടുകാരെത്തന്നെ വേണ്ടെന്നു വയ്ക്കലായിരുന്നു. അതിന്റെയൊക്കെ ഫലമോ എല്ലാവരില്‍നിന്നും അകന്നുള്ള ഒരു ജീവിതവും. എ ലൈഫ് ഓഫ് സോളിട്യൂഡ് ഏന്റ് ബിറ്റര്‍നസ്. അതെത്രമാത്രം തിക്തമായിരുന്നുവെന്ന് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നതാണ് ദുരന്തം. ഞാന്‍ വളരെ തിരക്കിലായിരുന്നു. മോളെ നോക്കാന്‍ എക്കാലത്തും ഓരോ ആയമാരുണ്ടായിരുന്നു. ആദ്യമൊക്കെ ആയമാര്‍ എന്റെ വീട്ടില്‍ വരാന്‍ മടിച്ചിരുന്നു. പിന്നെ ഞാന്‍ കൊടുക്കുന്ന ശമ്പളം, അതത്ര മോശമായിരുന്നില്ല, ആവശ്യമുള്ളവര്‍ വന്നു. അവര്‍ മടിയില്ലാതെ ജോലി ചെയ്തു. അതുകൊണ്ട് മോളുടെ കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതിയിരുന്നത്. അപ്പം കൊണ്ടു മാത്രമായില്ല.’

ഫ്രാങ്ക് എഴുേന്നറ്റ് അകത്തുപോയി ഒരു പുതിയ കുപ്പി കൊണ്ടുവന്നു, അടപ്പ് തിരിച്ചു പൊട്ടിച്ച് ഒഴിഞ്ഞ ഗ്ലാസില്‍ പകര്‍ന്നു. ടീപോയിമേല്‍ വച്ച ഫ്‌ളാസ്‌കില്‍ നിന്ന് ഐസ് കട്ടകള്‍ ഗ്ലാസിലിട്ടു.

‘എന്റെ മോള്‍ കാര്യങ്ങള്‍ അറിഞ്ഞു തുടങ്ങുകയായിരുന്നു. അവളുടെ കുടുംബപശ്ചാത്തലം ഒട്ടും അഭിമാനം തരുന്നതല്ലെന്ന് അവള്‍ മനസ്സിലാക്കി. ഇതെല്ലാം ഞാന്‍ അവളുടെ ഡയറിയില്‍നിന്ന് പിന്നീട് മനസ്സിലാക്കിയതാണ്. എന്തിന് അവള്‍ ആ ഡയറി ഇവിടെ ഇട്ടുപോയി? മറന്നതായിരിക്കുമോ? അതോ അവള്‍ കടന്നുപോയ മാനസിക പിരിമുറുക്കം അച്ഛന്‍ അറിഞ്ഞുകൊള്ളട്ടെയെന്നു കരുതി വെച്ചുപോയതോ? ഒരു തീരാകളങ്കം അച്ഛനു ചാര്‍ത്തിത്തന്നതുകൊണ്ട് അവള്‍ എന്തു നേടി?

‘ഒരു ഡയറിയുടെ താളുകളില്‍ കുറിച്ചിടുന്നതിനു പകരം ഇതെല്ലാം എന്നോട് സംസാരിച്ചിരുന്നുവെങ്കില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടാകുമായിരുന്നു. എനിക്കവളെ മനസ്സിലാക്കാന്‍ പറ്റുമായിരുന്നു. ഒരുപക്ഷേ ഞാന്‍തന്നെ മാറുമായിരുന്നു. മറിച്ച് നിശ്ശബ്ദയാവാനായിരുന്നു അവള്‍ തീരുമാനിച്ചത്. അതിന്റെ ഫലം എത്ര ദാരുണമായി. ഇറ്റ് വാസെ വെരിറ്റബ്ള്‍ ട്രാജഡി.’

ഫ്രാങ്ക് ഗ്ലാസ്സെടുത്ത് മുഴുവനും ഒറ്റ ഇറക്കിന് അകത്താക്കി. സാധാരണ വിളറി വെളുത്ത് കാണാറുള്ള അയാളുടെ മുഖം തുടുത്ത് ചോരനിറമായിരുന്നു. അയാള്‍ സമനില തെറ്റുമോ എന്ന ഭയമുണ്ടായി രമേശന്. ഇല്ല, അത്രവേഗം തകിടം മറിയുന്ന മനസ്സല്ല ഫ്രാങ്കിന്റേത്. അയാളുടെ മകള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് രമേശന് മനസ്സിലായില്ല. ഒരു ദുരന്തത്തെപ്പറ്റിയാണ് ഫ്രാങ്ക് സൂചിപ്പിക്കുന്നത്. ഒരുപക്ഷേ അവള്‍ കുനുത്ത കയ്യക്ഷരത്തില്‍ എഴുതിയ ഡയറി ആ രണ്ടു ഇരുമ്പുപെട്ടികളിലൊന്നില്‍ കിടക്കുന്നുണ്ടാവാം. ഫ്രാങ്ക് അതു പക്ഷെ പുറത്തെടുത്തില്ല. ആ ഡയറിയുടെ പേജുകള്‍ രമേശന്റെ ഭാവനയില്‍ തെളിഞ്ഞു. പെട്ടെന്ന് അയാള്‍ക്ക് ആ പെണ്‍കുട്ടിയോട് വാത്സല്യം തോന്നി. അച്ഛനോട് ഒന്നും പറയാനാവാതെ മനസ്സിന്റെ വീര്‍പ്പുമുട്ടലുകള്‍ മുഴുവന്‍ അമര്‍ത്തിവച്ച കുട്ടി. പിന്നീട് അവ ഒരു ഡയറിയുടെ പേജുകളില്‍ സ്ഥാനം പിടിച്ചപ്പോള്‍ അവള്‍ ആലോചിച്ചിട്ടുണ്ടാകുമോ, എന്നെങ്കിലും അച്ഛന്‍ ഇതു കാണും, വായിക്കും എന്ന്? രാത്രി അച്ഛന്‍ ഉറങ്ങിയ ശേഷമായിരിക്കണം അവള്‍ എഴുതിയിട്ടുണ്ടാവുക. അവളുടെ മുറി കാണണമെന്ന് രമേശന് ആഗ്രഹം ജനിച്ചു. അവള്‍ക്കായി ഒരു മുറിയുണ്ടാകുമോ? അറിയില്ല.

‘ഞാന്‍ ക്രൂരതയാേണാ ചെയ്യുന്നത് എന്നറിയില്ല.’ രമേശന്‍ പറഞ്ഞു. ‘മകളുടെ മുറി എനിക്കൊന്ന് കാണാമോ?’

‘ടെസ്സിയുടെ മുറി?... ശരി, നിനക്കതു കാണാം. ഞാന്‍ കുറെക്കാലമായി അതു തുറന്നിട്ട്. എന്തായിരിക്കും അതിന്റെ സ്ഥിതി എന്നറിയില്ല.’

ഫ്രാങ്ക് എഴുന്നേറ്റു. ‘ഫോളോ മി...’ അയാള്‍ നടന്നത് അയാളുടെ മുറിയുടെ വാതിലിന്റെ ഭാഗത്തേയ്ക്കായിരുന്നു. അതിനു തൊട്ടടുത്തായി ഒരു വാതിലുള്ളത് രമേശന്‍ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. തുറക്കുമ്പോള്‍ തുരുമ്പു പിടിച്ച ഓടാമ്പല്‍ ശബ്ദമുണ്ടാക്കി. മുറി മുഴുവന്‍ തുറന്ന് അകത്തു കടന്ന് ലൈറ്റിട്ടശേഷം ്രഫാങ്ക് പറഞ്ഞു. ‘കമിന്‍.’

ഒരു ചെറിയ മുറി. ഒരു ജനല്‍, അത് അടച്ചിട്ടിരിക്കയാണ്. ചെറിയൊരു കട്ടില്‍ ഒരു ചുമരിന്റെ അരികിലായി ഇട്ടിരിക്കുന്നു. അതില്‍ ഒരു കിടയ്ക്ക. കട്ടിലിന്റെ തലയ്ക്കല്‍ ഭാഗത്തായി ഒരു മേശയും കസേലയുമുണ്ട്. മേശമേല്‍ ഏതാനും പുസ്തകങ്ങള്‍. ആ മുറി അതേമട്ടില്‍ കിടക്കാന്‍ തുടങ്ങിയിട്ട് എത്രകാലമായി എന്ന് അറിയില്ല. വര്‍ഷങ്ങള്‍ ഫ്രാങ്കിന്റെ കയ്യില്‍നിന്ന് വഴുതി രക്ഷപ്പെട്ടിരിക്കുന്നു.

മേശപ്പുറത്തുനിന്ന് ആ ഡയറി കണ്ടെടുക്കാന്‍ രമേശന് അധികം സമയം വേണ്ടി വന്നില്ല. അതും കയ്യിലെടുത്ത് പൊടിതട്ടിക്കൊണ്ട് അയാള്‍ ഫ്രാങ്കിനെ നോക്കി. അയാള്‍ ഒന്നും പറയാതെ ഒഴിഞ്ഞ നോട്ടവുമായി നില്‍ക്കുകയാണ്.

‘ഞാനീ ഡയറി നോക്കുന്നതില്‍ വിരോധമുണ്ടോ?’

‘നോക്കാം, മനസ്സ് കേടുവരുത്തണമെന്ന് നിനക്ക് വാശിയുള്ളപോലെയുണ്ട്. നിന്റെ ഇഷ്ടം പോലെ നടക്കട്ടെ. ഐ വില്‍ ഫിക്‌സ് യു സംതിങ് ഇന്‍ ദ കിച്ചന്‍.’

ഫ്രാങ്ക് പോയി. ഒരു സാധു പെണ്‍കുട്ടി പത്തുപതിനെട്ടു കൊല്ലം കഴിച്ചുകൂട്ടിയ മുറിയില്‍ രമേശന്‍ ഒറ്റയ്ക്കായി. കട്ടിലിലിരുന്നുകൊണ്ട് അയാള്‍ ഡയറി മറിച്ചുനോക്കി. താന്‍ ചെയ്യുന്നത് ശരിയല്ലെന്ന ബോധത്തെ ജിജ്ഞാസ മറികടന്നപ്പോള്‍ അയാള്‍ വായന തുടങ്ങി.

‘ഇന്നെന്റെ പിറന്നാളാണ്. പപ്പായ്ക്ക് അത് ഓര്‍മ്മയില്ല. അങ്ങിനെ ഓര്‍മ്മയില്ലാതാക്കിയതിന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു, കാരണം എനിക്കത് ആഘോഷിക്കാന്‍ യാതൊരുദ്ദേശ്യവുമില്ല. സ്‌നേഹിതരില്ലാത്ത ഒരു പെണ്‍കുട്ടി എങ്ങിനെയാണ് ബര്‍ത്‌ഡേ ആഘോഷിക്കുക? ആരും വീട്ടില്‍ വരാന്‍ എനിക്കു താല്പര്യമില്ല. സ്‌നേഹിതരെ സ്വീകരിക്കാന്‍ പറ്റിയ വീടല്ല എന്റേത്. ഞാന്‍ കാര്യങ്ങള്‍ മനസ്സിലാക്കി വരുന്നു. ദൈവമേ എന്തിനാണ് എനിക്ക് ഇങ്ങിനെ ഒരു ജന്മം തന്നത്?.’

പേജിനു മുകളില്‍ തിയ്യതി എഴുതിയിട്ടുണ്ട്. 12.2.1942. ടെസ്സിയ്ക്ക് 14 വയസ്സായിട്ടുണ്ടാകും. അയാള്‍ പേജു മറിച്ചു. മാസത്തിലൊരിക്കലോ മറ്റോ ആണ് അവള്‍ ഡയറി എഴുതിയിരുന്നത്. വല്ലാതെ മനസ്സിനു വിഷമമുണ്ടാകുമ്പോള്‍ മാത്രമായിരിക്കണം അവള്‍ ഡയറി എഴുതാനെടുക്കുന്നത്.

അടുത്ത ആഴ്ച വീണ്ടും ഡയറി എഴുതിയിരിക്കുന്നു.

‘ഒരാളെങ്കിലും എന്റെ ജന്മദിനം ഓര്‍ത്തല്ലൊ. അതു നന്നായി.’

കഴിഞ്ഞു. പിന്നെ ഡയറി എഴുതുന്നത് രണ്ടു മാസം കഴിഞ്ഞ ശേഷമാണ്.

‘ഞാനെന്തിനാണ് ആത്മഹത്യയെപ്പറ്റി ആലോചിക്കുന്നത്? കൂട്ടുകാരുടെ കുത്തുവാക്കിനും പപ്പായുടെ അവഗണനയ്ക്കും അപ്പുറത്ത് എന്റേതായ ഒരിടമില്ലേ? അവിടെ എനിക്ക് ഒരു സ്വര്‍ഗ്ഗം പണിതുകൂടെ? ഒരാളുടെ സ്‌നേഹം പോരെ എന്നെ ഇതില്‍നിന്നെല്ലാം രക്ഷപ്പെടുത്താന്‍?’

പിന്നെ അടുത്ത മാസം, രമേശന്‍ തിയ്യതി നോക്കി ഒരു 25നാണ്, ഡയറി വീണ്ടും തുടങ്ങിയിരിക്കുന്നു. ഇപ്രാവശ്യം കൂടുതല്‍ അടുത്തടുത്തായി, ആഴ്ചയില്‍ ഒന്നും രണ്ടു ദിവസം. രമേശന്‍ വായിക്കാന്‍ തുടങ്ങി. വല്ലാത്തൊരു കുറിപ്പായിരുന്നു അത്. കൂട്ടുകാരില്‍നിന്ന് അവള്‍ക്കു കിട്ടിയ അവഹേളനങ്ങള്‍, അവളുടെ സ്വന്തം അഭിലാഷങ്ങള്‍ ക്രമേണ തകര്‍ന്നടിയുന്നത്, എല്ലാം അവള്‍ കണ്ണീരോടെ എഴുതിയിരിക്കുന്നു. കടലാസ്സില്‍ കണ്ണീര്‍ വീണിടത്തെല്ലാം മഷി കലങ്ങി എഴുത്ത് അവ്യക്തമായിരുന്നു.

ഫ്രാങ്ക് വന്നു വിളിച്ചപ്പോള്‍ രമേശന്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. ഡയറി വായന തുടരാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.

‘വരൂ, നമുക്കെന്തെങ്കിലും തിന്നാം.’ ഫ്രാങ്ക് വാതില്‍ക്കല്‍ വന്നു വിളിച്ചു.

രമേശന്‍ ഡയറി അടച്ചു പുറത്തേയ്ക്കു കടന്നു.

‘നിന്റെ മുഖം എന്റെ മകളുടെ മുഖംപോലെയുണ്ട്.’ ഫ്രാങ്ക് പറഞ്ഞു. ‘അവള്‍ക്ക് ദേഷ്യം പിടിച്ചിരിക്കുമ്പോഴത്തെ മുഖം.’

രമേശന്‍ ഒന്നും പറയാതെ വാഷ് ബേസിനില്‍പോയി മുഖം കഴുകി. അയാള്‍ക്ക് എന്തുകൊണ്ടോ ഫ്രാങ്കിനോട് ദേഷ്യം പിടിച്ചിരുന്നു. അയാള്‍ കുറച്ചു പരുഷമായിത്തന്നെ ചോദിച്ചു.

‘എന്താണുണ്ടായത്? അവള്‍ ആത്മഹത്യ ചെയ്തുവോ?’