close
Sayahna Sayahna
Search

തടാകതീരത്ത്: ഇരുപത്തിനാല്


തടാകതീരത്ത്: ഇരുപത്തിനാല്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

എന്തുകൊണ്ട് ഇത്രയും തെളിഞ്ഞ ഒരു സാധ്യത തന്റെ കണ്ണില്‍ പെട്ടില്ലെന്ന് രമേശന്‍ ആലോചിച്ചു. ആറു മാസം മുമ്പ് ജോലിയില്‍ ചേര്‍ന്നതു മുതല്‍ നിഖില്‍ ദാസ് രമേശന്നൊരു തലവേദനയായിരുന്നു. എഞ്ചിനീയറാണെന്നു പറയുന്നതല്ലാതെ അതിന്റെ യാതൊരു ഗുണവും ഇതുവരെ കാണിച്ചിട്ടില്ല. സാങ്കേതികമായ കാര്യങ്ങളില്‍ തന്നെ ഇടിച്ചു കാണിക്കാന്‍ അയാള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അയാള്‍ പറയുന്നതോ ശുദ്ധ അസംബന്ധവും. റോയ് ചൗധുരിയുടെ ബന്ധുവാണെന്നതുകൊണ്ട് ആരും അയാള്‍ക്കെതിരായി ഒന്നും പറയാറില്ല. അമര്‍ ബാബു പോലും അയാളെ സഹിച്ചിരിക്കുക മാത്രം ചെയ്യും.

പക്ഷേ റോയ് ചൗധുരി തന്നെയാണ് രമേശനെ വിളിപ്പിച്ചതും ഡിപ്പാര്‍ട്ട്‌മെന്റ് ഏല്പിച്ചുതന്നാല്‍ നടത്താന്‍ പറ്റുമോ എന്നു ചോദിച്ചതും. അവസാനം ഇതെല്ലാം ഒരൊത്തുകളി മാത്രമാണോ. തന്റെ സ്വപ്നങ്ങള്‍ ആദ്യത്തെ ചിറകടിച്ച് പറക്കാന്‍ പോലും അവസരം കിട്ടാത്ത ഒരു പക്ഷിക്കുഞ്ഞിനെേപ്പാലെ പിടഞ്ഞു ചാവുകയാണോ ഉണ്ടാവുക?

രാവിലെ എഴുന്നേറ്റാല്‍ മായയെ കാണാന്‍ ശ്രമിക്കണമെന്നും പ്രൊമോഷന്റെ കാര്യം സംസാരിക്കണമെന്നും കരുതിയതായിരുന്നു. ഉറക്കമില്ലാത്ത ഒരു രാത്രിയ്ക്കു ശേഷം എഴുന്നേറ്റപ്പോള്‍ അയാള്‍ തീരുമാനിച്ചു. പ്രൊമോഷന്റെ കത്ത് കയ്യില്‍ കിട്ടിയിട്ടു മതി വിളംബരമെല്ലാം. ഓഫീസില്‍ അമര്‍ ബാബുവിന്റെ മുമ്പില്‍ പോയി ഇരുന്നപ്പോള്‍ എങ്ങിനെയാണ് തുടങ്ങേണ്ടതെന്ന് അറിയാതെ രമേശന്‍ വിഷമിച്ചു.

‘നിഖില്‍ ദാസോ?’ അമര്‍ ബാബു ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘നിനക്ക് ഭ്രാന്താണോ? നിനക്ക് മാര്‍വാഡിെയ ശരിക്കും മനസ്സിലായിട്ടില്ല എന്നര്‍ത്ഥം. കമ്പനിയുടെ കറവപ്പശുവാണ് ടെണ്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ്. അത്, ഒരു എഞ്ചിനീയറിങ് ഡ്രോയിങ് വായിച്ചു മനസ്സിലാക്കാന്‍കൂടി അറിയാത്ത ഒരാളെ ഏല്പിക്കുകയല്ലേ? ഈ കമ്പനിയിലെ ഓരോ ജോലിക്കാരനെയും നന്നായി പഠിച്ച ആളാണ് എം.ഡി. നിഖിലിനെ ടെണ്ടര്‍ ഡിപ്പാര്‍ട്‌മെന്റ് ഹെഡ്ഡാക്കണമെന്ന് നിര്‍ബ്ബന്ധിച്ചാല്‍ ആദ്യം തെറിക്കുക റോയ് ചൗധുരിയുടെ ജോലിയായിരിക്കും. നിനക്ക് ഒരുപക്ഷേ ഇന്നുതന്നെ കത്തു കിട്ടും. ധൈര്യമായിരിക്ക്.’

രമേശന് കുറച്ചു ആശ്വാസമായി. തരുണ്‍ ഗോസ്വാമി വളരെ സംഭാവ്യമെന്നു തോന്നുന്ന ഒരു കാര്യം പറഞ്ഞുവെന്നേ ഉണ്ടാവൂ. തനിക്ക് ഒരു മുന്നറിയിപ്പു നല്‍കാന്‍, കഴിയുെമങ്കില്‍ മുന്‍കരുതലുകള്‍ എടുക്കാന്‍. അതിനപ്പുറമൊന്നും ഉണ്ടാവില്ല. ഒരു ദിവസത്തെ ഉറക്കം കളഞ്ഞതിന് അയാള്‍ക്ക് ഗോസ്വാമിയോട് അലോഗ്യമൊന്നുമുണ്ടായില്ല. എല്ലാം തന്റെ നന്മയ്ക്കായി മാത്രം.

കൃത്യം രണ്ടു മണിയ്ക്ക് പ്യൂണ്‍ ഗോലക് വന്ന് വിളിച്ചു.

‘സാബ് ബുലാത്താ ഹെ.’

രമേശന് പെട്ടെന്ന് ടെന്‍ഷന്‍ അനുഭവപ്പെട്ടു. ഇതാണ് താന്‍ പ്രതീക്ഷിച്ച മുഹൂര്‍ത്തം.

‘സിറ്റ് ഡൗണ്‍’ മുമ്പിലുള്ള കേസല ചൂണ്ടിക്കാട്ടി എം.ഡി. പറഞ്ഞു. വാതില്‍ തുറന്ന് അമര്‍ ബാബു വന്നു രമേശന്റെ അടുത്തുള്ള കസേലയില്‍ ഇരുന്നു.

‘ഞാന്‍ നിന്റെ എയര്‍ ടിക്കറ്റ് ഞായറാഴ്ചയ്ക്കാണ് പറഞ്ഞിട്ടുള്ളത്.’ എം.ഡി. അമര്‍ ബാബുവിനോട് പറഞ്ഞു. ‘തല്ക്കാലം ഹോട്ടലില്‍ താമസിക്കേണ്ടിവരും. അതും ബുക്ക് ചെയ്യാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഒരു ഓഫീസ് കം റസിഡന്‍സ് കണ്ടു പിടിക്ക്. ഒരു കൊല്ലത്തിനുള്ളില്‍ ഒരു ഫുള്‍ഫ്‌ളെജ്ഡ് ഓഫീസ് ഉണ്ടാക്കണം.’

‘റോയ് ചൗധുരി നിന്നോട് എല്ലാം പറഞ്ഞിട്ടുണ്ടല്ലോ.’ രമേശനോട് അദ്ദേഹം പറഞ്ഞു. ‘രണ്ടു കാര്യങ്ങള്‍ നിന്നില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒന്ന് ലോയല്‍ട്ടി, രണ്ട് ഹാര്‍ഡ് വര്‍ക്. ഇതു രണ്ടുമുണ്ടാകുന്നിടത്തോളം കാലം ഞാന്‍ നിന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കും. മനസ്സിലായോ?’

രമേശന്‍ തലയാട്ടി.

‘പ്രൊമോഷന്റെ കത്ത് അക്കൗണ്ടന്റ് തരും. അതില്‍ നിന്റെ പുതുക്കിയ ശംബളവും മറ്റും ഉണ്ടാവും. നിനക്ക് ഹൗസ് റെന്റ് അലവന്‍സും, കാര്‍ അലവന്‍സും കിട്ടും. ഒരു നല്ല സെക്കനാന്റ് കാറ് വാങ്ങിയാല്‍ കാര്‍ അലവന്‍സ് ഉപയോഗിക്കാം. തല്ക്കാലം കമ്പനിക്ക് കാര്‍ തരാന്‍ പറ്റില്ല. കാര്‍ ഇല്ലെങ്കില്‍ സാധാരണ മട്ടില്‍ നിനക്ക് ടാക്‌സിയില്‍ പോകാം. പക്ഷേ ഒരു ഫാക്ടറിയിലോ ഓഫീസിലോ പോകുമ്പോള്‍ സ്വന്തമായി കാറുണ്ടാകുന്നത് നല്ലതാണ്. കാര്‍ വാങ്ങാനായി കമ്പനി പലിശയില്ലാത്ത കടം തരും. നീ ആലോചിച്ച് തീര്‍ച്ചയാക്കു. അമര്‍ ബാബു പോകുന്നതിനു മുമ്പ് ഒപ്പമിരുന്ന് എല്ലാം ഒന്നുകൂടി മനസ്സിലാക്കൂ. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എന്നെ സമീപിക്കാന്‍ മടിക്കേണ്ട. ഓകെ?’

എം.ഡി. നീട്ടിയ കൈ സ്വീകരിച്ചുകൊണ്ട് രമേശന്‍ എഴുേന്നറ്റു.

സ്വന്തം ഇരിപ്പിടത്തില്‍ വന്നിരുന്നപ്പോള്‍ രമേശന്‍ ഒരു സ്വപ്നാവസ്ഥയിലായിരുന്നു. അയാള്‍ രണ്ടു വര്‍ഷം മുമ്പ് ഹൗറയില്‍ തീവണ്ടി ഇറങ്ങിവന്ന ഒരു ചെറുപ്പക്കാരനെ ഓര്‍ത്തു. നാട്ടില്‍നിന്ന് തുന്നിച്ചതുകാരണം ഇറുക്കമുള്ള തീരെ നീളം കുറഞ്ഞ ഒരു പാന്റ്‌സും മുറിയന്‍ കൈയ്യുള്ള ഷര്‍ട്ടുമായി അവന്‍ ഒരു നോക്കുകുത്തിയെപ്പോലെ തോന്നിച്ചു. ആ നാട്ടിന്‍പുറത്ത് പാന്റ്‌സ് തുന്നുന്ന തയ്യല്‍ക്കാരൊന്നുമില്ല. ആകെ രണ്ടു തയ്യല്‍ക്കാരുള്ളതില്‍ ഒരാളേ പാന്റ്‌സ് തുന്നാന്‍ ധൈര്യം കാണിച്ചുള്ളു. തിരക്കില്‍ പെട്ട് ആകെ പരി്രഭമിച്ചിരിക്കുന്ന ആ ചെറുപ്പക്കാരനെ സ്വീകരിക്കാന്‍ രാമകൃഷ്‌ണേട്ടന്‍ പ്ലാറ്റുഫോമിലുണ്ടായിരുന്നു. ആ ചെറുപ്പക്കാരന്റെ മനസ്സില്‍ നനഞ്ഞ ഒരു ഭൂതകാലവും ഭാവിയിലേയ്ക്ക് ചൂടു പകരാനായി കത്തിക്കാന്‍ മാത്രം ഉതകുന്ന ഒരു തീപ്പൊരിയും ഉണ്ടായിരുന്നു.

താന്‍ ഈ രണ്ടു കൊല്ലം കൊണ്ട് ബഹുദൂരം സഞ്ചരിച്ചുവെന്ന് രമേശന്‍ ഓര്‍ത്തു. ഇത്രയും വേഗം ഇത്രയും ഉയരത്തിലെത്താമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നോ. ഇന്നുതന്നെ രാമകൃഷ്‌ണേട്ടനെ കാണണം. ആ മനുഷ്യന്‍ കാരണമാണ് തനിക്ക് ഈ സൗഭാഗ്യമെല്ലാം കിട്ടിയത്.

നാലു മണിയ്ക്ക് ഉമേഷ് വന്ന് അക്കൗണ്ടന്റ് വിളിക്കുന്നുണ്ടെന്നു പറഞ്ഞു. അപ്പോള്‍, തനിക്കുള്ള കത്ത് തയ്യാറായിരിക്കുന്നു. രമേശന്‍ മനസ്സില്‍ പതഞ്ഞുപൊങ്ങിയ സന്തോഷം പുറത്തു കാണിച്ചില്ല.

‘ഇത് നിങ്ങള്‍ക്കുള്ള കത്താണ്. ‘ഒരു ഒട്ടിച്ച കവര്‍ രമേശനു നേരെ നീട്ടിക്കൊണ്ട് അക്കൗണ്ടന്റ് പറഞ്ഞു. ‘അത് ഓഫീസില്‍നിന്ന് തുറക്കേണ്ട. ഓഫീസര്‍മാരുടെ ശംബള സ്‌കെയില്‍ ഞങ്ങള്‍ പുറത്ത് അറിയിക്കാറില്ല. ഇത് അതിന്റെ കോപ്പിയാണ്. വായിച്ചു നോക്കി, സ്വീകാര്യമാണെങ്കില്‍ ഒപ്പിട്ടു തരൂ.’

രമേശന്‍ കത്ത് വായിച്ചു. അയാളുടെ കണ്ണുകള്‍ വിടര്‍ന്നു. ഈ ശംബളം അയാള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോഴുള്ളതിന്റെ ഇരട്ടിയാണെന്നതു മാത്രമല്ല, വീട്ടുവാടകയ്ക്ക് അലവന്‍സുമുണ്ട്. തന്റെ അനുജന്മാരും അനുജത്തിമാരും രക്ഷപ്പെട്ടുെവന്ന ബോധമാണ് രമേശന് ആദ്യമുണ്ടായത്. അയാള്‍ ഒപ്പിടാനായി ഷര്‍ട്ടിന്റെ കീശയില്‍നിന്ന് പെന്നെടുത്തു. റിസീവ്ഡ് ദ ഒറിജിനല്‍. താങ്ക്‌സ്. എന്നെഴുതി താഴെ ഒപ്പിടുമ്പോള്‍ പെന്നിലെ മഷിക്ക് കടുപ്പം പോരെന്ന് രമേശനു തോന്നി. കത്തു തിരിച്ചു കൊടുക്കുമ്പോള്‍ അയാള്‍ അക്കൗണ്ടന്റിന്റെ മുഖത്തു നോക്കി. അവിടെ ഒരു വികാരവുമില്ല. താന്‍ ഒരു ഡ്യൂട്ടി ചെയ്യുന്നുവെന്ന ഭാവം മാത്രം.

വൈകുേന്നരം കാറിലിരിക്കുമ്പോള്‍ രമേശന്‍ പറഞ്ഞു.

‘എന്റെ പ്രൊമോഷന്‍ ലെറ്റര്‍ കാണണ്ടേ?’

‘തീര്‍ച്ചയായും.’ അമര്‍ ബാബു പറഞ്ഞു.

രമേശന്‍ കീശയില്‍ നിന്ന് കത്തെടുത്തു തുറന്നു. താന്‍ ഒപ്പിട്ടു കൊടുത്ത കോപ്പിയുടെ ഒറിജിനല്‍ തന്നെ. എന്തുകൊണ്ടോ ആ നിമിഷത്തില്‍ അയാള്‍ക്ക് സ്വന്തം ഭാഗ്യത്തില്‍ അവിശ്വാസം തോന്നി. വായിച്ചേശഷം കത്തു തിരിച്ചു കൊടുക്കുമ്പോള്‍ അമര്‍ ബാബു പറഞ്ഞു.

‘നീ ഭാഗ്യവാനാണ്. ഇതില്‍ നഷ്ടം എന്റേതാണ്. നീ ഒപ്പമുണ്ടെങ്കില്‍ മദ്രാസിലെ എന്റെ ജോലി എളുപ്പമായേനെ. ഇനി ഒരാളെ, അയാള്‍ എഞ്ചിനീയറാണെങ്കില്‍ക്കൂടി ട്രെയിന്‍ ചെയ്തുണ്ടാക്കണമെങ്കിലത്തെ പാട് എന്തായിരിക്കും.’

ഫ്രാങ്കിനെ ഇപ്പോള്‍ കുറച്ചു കാലമായി അയാളുടെ സ്ഥിരം കവലയില്‍ കാണാറില്ലെന്ന് രമേശന്‍ ഓര്‍ത്തു. കാണണമെങ്കില്‍ വീട്ടില്‍ പോകതന്നെ വേണം. ഇന്നെന്തായാലും ഫ്രാങ്കിനെ കാണണം. തന്റെ കയറ്റത്തില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ഫ്രാങ്കാണെന്ന് രമേശന് അറിയാം. യാതൊരു സ്വാര്‍ത്ഥ ചിന്തകളുമില്ലാതെ ആ മനുഷ്യന്‍ തന്റെ ഉയര്‍ച്ചയില്‍ സന്തോഷിക്കുന്നു.

ഫ്രാങ്കിന്റെ വാതില്‍ തുറന്നു കിടന്നിരുന്നു. അയാള്‍ വാതില്‍ക്കല്‍ മുട്ടി അകത്തു കടന്നു. രമേശനെ കണ്ടതോടെ അയാള്‍ എഴുന്നേറ്റു വന്നു. അയാള്‍ വളരെ സന്തോഷത്തിലായിരുന്നു.

‘എന്റെ പ്രൊമോഷന്‍ ലെറ്റര്‍ കിട്ടി.’ രമേശന്‍ ആവേശത്തോടെ പറഞ്ഞു.

‘അതിനാണോ നീ ഈ ബഹളമൊക്കെ ഉണ്ടാക്കുന്നത്?’ ഫ്രാങ്ക് ചോദിച്ചു. ‘ഞാന്‍ വിചാരിച്ചു വല്ല പെണ്‍കുട്ടിയും നിന്നെ ചുംബിെച്ചന്ന്.’

‘മാത്രമല്ല, ഞാന്‍ കല്‍ക്കത്തയില്‍ത്തന്നെ ഉണ്ടാവുകയും ചെയ്യും. ഞാന്‍ പറഞ്ഞില്ലേ?’

‘നമുക്ക് ഇന്നുതന്നെ ആഘോഷിക്കണം.’ ഫ്രാങ്ക് പറഞ്ഞു.

‘പക്ഷേ ഒരു നിബന്ധനയില്‍.’ രമേശന്‍ പറഞ്ഞു. ‘ഞാന്‍ പണം കൊടുക്കും. ഇറ്റ്‌സ് ഓണ്‍ മി.’

‘നിനക്ക് വളരെ ചിലവു വരും. കാരണം എന്റെ കുടുംബവും ഒപ്പമുണ്ട്.’

‘കുടുംബം?’

‘അതെ,’ ഫ്രാങ്ക് ചിരിച്ചുകൊണ്ട് പറഞ്ഞു. ‘എന്റെ കുടുംബം.’

രമേശന് വളരെ വിഷമം തോന്നി. ഈ മനുഷ്യന് ഭ്രാന്തു പിടിച്ചുവോ?

‘കാര്യമായാണ്.’ ഫ്രാങ്ക് പറഞ്ഞു. ‘എന്താ എനിക്ക് ഒരു കുടുംബമുണ്ടാവാന്‍ പാടില്ലെന്നാണോ?’

‘നിങ്ങള്‍ ഈ വയസ്സു കാലത്ത് വീണ്ടും കല്യാണം കഴിക്കാന്‍ പോയോ?’

ഫ്രാങ്ക് ഉറക്കെ ചിരിക്കുകയാണ്.

‘എന്തുകൊണ്ട് ആയിക്കൂടാ, എന്റെ മകള്‍ സമ്മതിക്കുകയാണെങ്കില്‍?’ അയാള്‍ അകത്തേയ്ക്കു നോക്കി വിളിച്ചു. ‘ടെസ്സീ...’

രമേശന്‍ അന്തം വിട്ടു നില്‍ക്കെ അകത്തു നിന്ന് വെളുത്തു സുന്ദരിയായ ഒരു നാല്പതുകാരി വന്നു. ്രേഫാക്കാണ് വേഷം.

‘എന്താണ് ഡാഡി?’

‘ടെസ്സീ, മീറ്റ് യുവര്‍ ബ്രദര്‍, രമേശ്. ഞാന്‍ പറയാറില്ലെ. ഇദ്ദേഹമാണ് എന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍. മൈ റിഫോമര്‍ ഏന്റ് ഹി ഹാസ്ബീന്‍ മൈ ഓണ്‍ലി കന്‍സൊലേഷന്‍...’

ടെസ്സി മുേന്നാട്ടു വന്ന് രമേശന്റെ കൈ പിടിച്ചു.

‘താങ്ക്‌സ് ബ്രദര്‍.’

ഒരു മണിക്കൂറിന്റെ പരിചയപ്പെടുത്തലില്‍ ടെസ്സി അവളുടെ നീണ്ട പ്രവാസത്തെപ്പറ്റി വിവരിച്ചു. ഭര്‍ത്താവ് അവളെ കൊണ്ടുപോയത് ബോംബെയിലേയ്ക്കായിരുന്നു. ഭര്‍ത്താവിന്റെ കല്‍ക്കത്ത ജീവിതം എങ്ങിനെയായിരുന്നുവെന്ന് കല്യാണം കഴിഞ്ഞപ്പോള്‍ അവള്‍ മനസ്സിലാക്കി. പക്ഷെ ബോംെബയിലേയ്ക്കു പോയപ്പോള്‍ അയാള്‍ക്കുണ്ടായ മാറ്റത്തില്‍ അവള്‍തന്നെ അദ്ഭുതപ്പെട്ടു. എല്ലാം അവളുടെ സ്‌നേഹം കാരണമാണെന്ന് അയാള്‍ പറയുന്നു. എന്തായാലും ശരി, അയാള്‍ മാനസാന്തരപ്പെട്ടു, ഒരു കയറ്റുമതി ബിസിനസ്സ് തുടങ്ങിയത് തഴച്ചു വളര്‍ന്നു. അവര്‍ക്ക് രണ്ട് മക്കളുമുണ്ടായി. ഒരാണും, ഒരു പെണ്ണും. ടെസ്സി ഒറ്റയ്ക്ക് വന്നതാണ്. അച്ഛനെ കൂട്ടിക്കൊണ്ടുപോകാന്‍.

ചിങ്‌വാ റെസ്റ്റോറണ്ടില്‍ ചൈനീസ് വിഭവങ്ങള്‍ക്കു മുമ്പില്‍ ഇരിക്കുമ്പോള്‍ രമേശന് നേരിയ വേദന തോന്നി. ഫ്രാങ്ക് തന്റെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയെന്ന് അയാള്‍ക്കു മനസ്സിലായി. ഇനി വൈകുന്നേരങ്ങളില്‍ അയാള്‍ക്ക് ഒന്നും പ്രതീക്ഷിക്കാനില്ല. ബെന്റിങ്ക് സ്റ്റ്രീറ്റിന്റെ കവലയില്‍ പെട്ടിപ്പീടികയ്ക്കു മുമ്പില്‍ ഇരകളെയും പ്രതീക്ഷിച്ചു നില്‍ക്കുന്ന ആ മനുഷ്യനെ ഇനി കണ്ടെന്നു വരില്ല.

ഇടയ്ക്കു വച്ച് ടെസ്സി ടോയ്‌ലറ്റില്‍ പോയപ്പോള്‍ രമേശന്‍ സ്വകാര്യമായി ചോദിച്ചു.

‘ഫ്രാങ്ക്, നിങ്ങളുടെ ബിസിനസ്സ്?’

‘ഓ, അതു നിര്‍ത്തിയിട്ട് ഒരു മാസമായി.’ ഫ്രാങ്ക് ചിരിച്ചുകൊണ്ട് പറഞ്ഞു. ‘എല്ലാ ജോലിക്കും ഒരു വിരാമമില്ലേ? എന്താണ് അതു നിര്‍ത്താന്‍ കാരണമെന്നറിയുമോ?’

രമേശന്‍ അറിയില്ലെന്ന് തലയാട്ടി.

‘ഓര്‍ക്കുന്നുണ്ടോ, ഒരിക്കല്‍ വന്നപ്പോള്‍ നീ പറഞ്ഞത്? എന്നെ എന്റെ ജോലിസ്ഥാനത്ത് കണ്ടില്ലെന്ന്? ഓര്‍ക്കുന്നുണ്ടാവും. എന്തോ അത് എന്നെ വല്ലാതെ സ്പര്‍ശിച്ചു. എന്നെ മറ്റുള്ളവര്‍ എങ്ങിനെ കാണുന്നുവെന്ന്, നാളെ അവര്‍ എന്നെ എങ്ങിനെയാണ് ഓര്‍ക്കാന്‍ പോകുന്നതെന്നോര്‍ത്ത് എനിക്ക് ഉറക്കം വന്നില്ല. അവസാനം പുലര്‍ച്ചെയായപ്പോഴാണ് ഒരു തീരുമാനമെടുത്തത്. ഇല്ല, ഞാനിനി ഈ തൊഴിലിനില്ല. നീ എനിക്ക് മകനെേപ്പാെലയാണ്. ടെസ്സി ഇവിടെയുണ്ടായിരുന്നെങ്കില്‍ അവള്‍തന്നെ എന്നോട് ഇത് ആവശ്യപ്പെടുമായിരുന്നു. ഞാന്‍ പണ്ടേ ഇതു നിര്‍ത്തുമായിരുന്നു. പക്ഷേ അവളുടെ തിരോധാനം എല്ലാം അവതാളത്തിലാക്കി.’

‘ഇപ്പോള്‍ ഞാന്‍ സന്തോഷവാനാണ്.’ ഫ്രാങ്ക് തുടര്‍ന്നു. ‘നിന്നെ ഇനി കാണില്ലെന്ന വിഷമം മാത്രമേയുള്ളൂ. പക്ഷെ അവിടെ എന്റെ പേരക്കുട്ടികളുണ്ട്. എന്റെ ഇനിയുള്ള ജീവിതം ധന്യമായിരിക്കും.’

അങ്ങിനെയാവട്ടെ എന്ന് രമേശന്‍ ആശംസിച്ചു. പിരിയാന്‍ നേരത്ത് ഫ്രാങ്ക് പറഞ്ഞു.

‘നമ്മള്‍ ഇനി കണ്ടെന്നു വരില്ല. അപ്പോള്‍ ഇതൊരു വിട പറയല്‍ കൂടിയാണ്.’ കീശയില്‍ നിന്ന് ഒരു കവര്‍ എടുത്ത് അയാള്‍ രമേശന്റെ കയ്യില്‍ വച്ചു. ‘ഇത് നിന്റെ പെങ്ങളുടെ കല്യാണത്തിന് ഒരു ചെറിയ സമ്മാനമാണ്. സ്വീകരിക്കണം.’

ഒന്നും പറയാനാവാതെ രമേശന്‍ നിന്നു.

തിരിച്ച് വാസസ്ഥലത്തെത്തിയപ്പോള്‍ സമയം പത്തര. താഴെ വാതിലടച്ചിരുന്നു. അയാള്‍ ബെല്ലടിച്ച് കാത്തുനിന്നു. ഒരഞ്ചു മിനുറ്റ് കാത്തുനിന്നിട്ടും ആരും വരുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ ഒരിക്കല്‍ക്കൂടി ബെല്ലടിച്ചു. വീണ്ടും കാത്തുനില്‍പ്പുതന്നെ. ഒരിക്കല്‍ക്കൂടി ബെല്ലടിക്കാന്‍ തീര്‍ച്ചയാക്കി കൈ ബെല്ലിനടുത്തേയ്ക്കു കൊണ്ടുപോകുമ്പോഴേയ്ക്ക് വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു.

വാതില്‍ തുറന്നത് നിരഞ്ജന്‍ ബാബുവായിരുന്നു. അയാളുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നിരുന്നു.

‘ഇത്ര വൈകീട്ട് വരരുതെന്ന് ഞാന്‍ ആദ്യമേ പറഞ്ഞിട്ടില്ലെ? നിങ്ങള്‍ വീട്ടുടമസ്ഥയ്ക്ക് ശല്യം ചെയ്യുകയാണ്.’

‘ഞാനിവിടെ താമസിക്കാന്‍ തുടങ്ങീട്ട് മാസങ്ങള്‍ കുറേയായല്ലോ. എന്നെങ്കിലും താമസിച്ചു വന്നതായി വീട്ടുടമസ്ഥ പരാതിപ്പെട്ടിട്ടുണ്ടോ?’

‘അതൊന്നും എനിക്കറിയണ്ട. നിങ്ങള്‍ ഇന്ന് നേരം വൈകിയാണ് വന്നത്. ഇനി ഇതാവര്‍ത്തിക്കരുത്.’

രമേശന്‍ ഒന്നും മിണ്ടാതെ കോണി കയറി. മുറിയുടെ വാതില്‍ തുറക്കുമ്പോള്‍ അയാള്‍ക്ക് വല്ലാതെ അരിശം വന്നു. പെട്ടെന്ന് അയാള്‍ തിരിഞ്ഞ് മുറിയിലേയ്ക്ക് പോകുകയായിരുന്ന നിരഞ്ജന്‍ ബാബുവിനെ വിളിച്ചു.

‘നിരഞ്ജന്‍ ബാബു, ഒരു മിനുറ്റ്?’

‘കീ ചായ്?’ അയാള്‍ ദേഷ്യത്തോടെ നടന്നു വന്നു.

‘ഇന്ന് രണ്ടാം തിയ്യതിയല്ലേ? ഞാന്‍ ഈ മുപ്പത്തൊന്നാം തിയ്യതി മുറി ഒഴിയുന്നു. ഒരു മാസത്തെ ഡെപ്പോസിറ്റ് കയ്യിലില്ലേ? അത് ഈ മാസത്തെ വാടകയില്‍ തട്ടിക്കിഴിക്കാം. ബാക്കിയുളള നൂറ്ററുപത് ഞാന്‍ പോകുന്ന ദിവസം തിരിച്ചുതരണം. എന്താ?’

അയാള്‍ ഒരു മിനുറ്റ് പകച്ചു നിന്നു. അവസാനം പറഞ്ഞു. ‘ശരി.’

രമേശന്‍ മുറിക്കുള്ളില്‍ കടന്ന് കുറച്ചു ശബ്ദത്തോടെ വാതിലടച്ചു. ഒരഞ്ചു മിനുറ്റ് ജനലിനടുത്തു ചെന്ന് രാത്രിയുടെ നേരിയ ശബ്ദങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് നിന്നപ്പോള്‍ അയാള്‍ ശാന്തനായി. പെട്ടെന്ന് ഫ്രാങ്കിനെ ഓര്‍ത്തപ്പോഴാണ് അയാള്‍ തന്ന ഉപഹാരം ഓര്‍മ്മ വന്നത്. അയാള്‍ കവര്‍ തുറന്നു. കുറേ നോട്ടുകള്‍. എണ്ണി നോക്കിയപ്പോള്‍ ആയിരം രൂപ!

ആയിരം രൂപ! അയാള്‍ വീണ്ടും എണ്ണി നോക്കി. അതെ ആയിരം. ഈ പണംകൊണ്ട് ലതികയുടെ കല്യാണച്ചെലവു മുഴുവന്‍ കഴിയുമല്ലൊ. എന്തിനാണ് ഫ്രാങ്ക് ഇതു തന്നത്. ഒരു പുതിയ കടപ്പാട്. ഒരിക്കലും വീടാന്‍ കഴിയാത്ത ഒരു കടപ്പാടു കൂടി.

അയാള്‍ കിടന്നു. ഉറക്കം കിട്ടാത്ത ഒരു രാത്രി മുമ്പില്‍ കിടക്കുമ്പോള്‍ ഒരു പതിനാലു വയസ്സുകാരനെ ഓര്‍ത്തു. ബെന്റിങ്ക്സ്റ്റ്രീറ്റിന്റെ ഗലികളില്‍ രാത്രി വെളിച്ചം കുറഞ്ഞ മൂലകളില്‍ വിന്ററിന്റെ തണുപ്പിനെ അവഗണിച്ചുകൊണ്ട് ഇരകള്‍ക്കുവേണ്ടി കാത്തുനില്ക്കുന്ന ഒരു പതിനാലു വയസ്സുകാരന്‍.

ആ ചെറുപ്പക്കാരന്‍ താന്‍തന്നെയല്ലേ?