close
Sayahna Sayahna
Search

തടാകതീരത്ത്: പതിനാറ്


തടാകതീരത്ത്: പതിനാറ്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

അലസത കാരണം ഞായറാഴ്ച എഴുന്നേല്‍ക്കാന്‍ നേരം വൈകി. നോക്കുമ്പോള്‍ സമയം എട്ടു മണി. എഴുന്നേറ്റ് മൂരി നിവര്‍ന്ന് ജനലിന്നടുത്ത് വന്നു നിന്നു. സാധാരണ ദിവസങ്ങളില്‍ അതൊന്നും പതിവില്ല. പുറത്ത് ഒരു ശരാശരി ദിവസത്തിന്റെ തുടക്കമാണ്. ഒരു പാല്‍ക്കാരന്‍ സൈക്കിളില്‍ പോകുന്നു. അയാളുടെ സൈക്കിളിന്റെ ഇരുവശത്തും തൂക്കിയിട്ട അലുമിനിയം പാത്രങ്ങള്‍ ഭാരമുള്ളതാണെന്നു തോന്നുന്നു. അയാള്‍ ധരിച്ചിരുന്ന ഷോള്‍ ദിവസത്തിന്റെ മുഖം പോലെ നരച്ചതായിരുന്നു. ഇങ്ങിനെയായാല്‍ പറ്റില്ല. രമേശന്‍ ഓര്‍ത്തു. തനിക്ക് കുറച്ചെങ്കിലും കവിഭാവന വേണം. ഒരു നല്ല ഞായറാഴ്ചയുടെ മുഖത്തെപ്പറ്റി ഇങ്ങിനെയാണോ പറയേണ്ടത്? പെട്ടെന്ന് ഇന്ന് രാമകൃഷ്‌ണേട്ടനും രഞ്ജിനിയും കൂടി വരുമെന്ന് പറഞ്ഞത് ഓര്‍മ്മ വന്നു. വേഗം കുളിച്ച് റെഡിയാവണം. രണ്ടായിരം കിലോമീറ്റര്‍ അകലെ നാടിന്റെ പച്ചപ്പുള്ള ഒരു തുരുത്താണ് രാമകൃഷ്‌ണേട്ടന്‍. നന്മയുടെ ഒരേകാന്ത തുരുത്ത്.

കുളിക്കുമ്പോള്‍ തണുപ്പു കാരണമാണോ എന്നറിയില്ല ആനന്ദമയീദേവിയെ ഓര്‍മ്മ വന്നു. അവര്‍ വന്നാല്‍ വികാരങ്ങളുടെ തീജ്വാലകളില്‍ തണുപ്പ് അനുഭവപ്പെടുന്നില്ല. ആദ്യത്തെ ഉത്സാഹത്തിനു ശേഷം ഒരു വീണ്ടുവിചാരമുണ്ടായപ്പോള്‍ രമേശന്‍ പറഞ്ഞു.

‘ദീദി, നമ്മള്‍ ചെയ്യുന്നത് ശരിയല്ല.’

അറിവിന്റെ കനി തിന്ന ഹൗവ്വയെ നോക്കുന്ന ആദമിനെപ്പോലെ അവര്‍ രമേശനെ നോക്കി.

‘നീ എന്താണ് പറയണത്?’

‘നമ്മള്‍ ചെയ്യുന്നത് ശരിയല്ല എന്നുതന്നെ.’ അവര്‍ അപ്പോഴും അയാളുടെ കരവലയത്തിലായിരുന്നു. അവരുടെ ദേഹത്തിന്റെ മുഴുപ്പ് അവന്‍ ഇഷ്ടപ്പെട്ടു. ആ സമൃദ്ധിയാണ് അയാള്‍ എപ്പോഴും കാംക്ഷിച്ചിരുന്നത്.

‘എന്താ നിനക്ക് ഇഷ്ടമല്ലെ?’

‘ഇഷ്ടമാണ്, പക്ഷേ...’

‘നിനക്ക് വിഷമമാവുമെങ്കില്‍ ഇനി ഞാന്‍ വരുന്നില്ല, പോെര?’

അതു രമേശന്‍ പ്രതീക്ഷിച്ചില്ല. എന്തെങ്കിലും പറഞ്ഞ് അവര്‍ തന്നെ ആശ്വസിപ്പിക്കുമെന്നേ കരുതിയിരുന്നുള്ളു. മനസ്സാക്ഷിയുടെ കുത്തിന്നിടയിലും, ഈ ബന്ധം ഇങ്ങിനെത്തന്നെ കൊണ്ടുനടത്താനുള്ള ന്യായങ്ങളായിരുന്നു അയാള്‍ക്കാവശ്യം.

പ്രാതലിന് സ്വാമിയുടെ ഹോട്ടലില്‍ത്തന്നെ പോകണം. അയാള്‍ വസ്ത്രം ധരിച്ചു. ഷൂസിടുമ്പോള്‍ വാതില്‍ക്കല്‍ മുട്ടു കേട്ടു. രാമകൃഷ്‌ണേട്ടന്‍ ഇത്ര നേരത്തെ എത്തിയോ?

‘എങ്ങോട്ടാടോ താന്‍ പൊറപ്പെട്ടു നില്‍ക്കണത്?’ രാമകൃഷ്‌ണേട്ടന്‍ ചോദിച്ചു. ‘അതിഥികളുണ്ടെന്നു കണ്ടാല്‍ വേഗം സ്ഥലം വിടുകയാണ് അല്ലേ? എന്തു മര്യാദയാണെടോ ഇത്?’

‘ഞാന്‍ നിങ്ങളെ മസാലദോശയും ഐസ് ക്രീമും കൊണ്ട് സല്‍ക്കരിക്കാന്‍ പുറപ്പെട്ടു നില്‍ക്ക്വാണ്.’

രഞ്ജിനി രാമകൃഷ്‌ണേട്ടന്റെ സംസാരം കേട്ട് ചിരിക്കുകയാണ്.

‘നമുക്ക് സ്വാമിടെ ഹോട്ടലില്‍ പോവാം.’ രമേശന്‍ പറഞ്ഞു. ‘സമയം ഒമ്പതരയായിരിക്കുന്നു. ഇനിയും വൈകിയാല്‍ പ്രാതല്‍ കഴിഞ്ഞെന്നു വരും.’

സ്വാമിയുടെ ഹോട്ടലില്‍ നിന്നാണെങ്കില്‍ ഇപ്പോള്‍ പണം ചെലവാക്കേണ്ട, അക്കൗണ്ടില്‍ എഴുതി വയ്ക്കുകയേ വേണ്ടു. വാതില്‍ പൂട്ടുമ്പോള്‍ ആനന്ദമയീദേവി അടുക്കളയ്ക്കു മുമ്പില്‍ നില്‍ക്കുന്നുണ്ടായിരുന്നു.

‘നിന്റെ നാട്ടുകാരാണല്ലേ?’

‘അതെ.’ രമേശന്‍ പരിചയപ്പെടുത്തി. ‘എന്റെ ജ്യേഷ്ഠനെപ്പോലെയാണ്. ഇപ്പോള്‍ കല്യാണം കഴിഞ്ഞതാണ്.’ പിന്നെ തിരിഞ്ഞ് രാമകൃഷ്‌ണേട്ടനോടു പറഞ്ഞു. ‘വീട്ടുടമസ്ഥയാണ്. ആനന്ദമയീദേവി.’

അവര്‍ വേഗം അകത്തുപോയി ഒരു താലവുമായി വന്നു, അതില്‍നിന്ന് കുങ്കുമമെടുത്ത് രഞ്ജിനിയുടെ നെറ്റിമേല്‍ ചാര്‍ത്തി.

‘അവരുടെ കാല്‍തൊട്ട് വന്ദിക്ക്.’ രാമകൃഷ്‌ണേട്ടന്‍ പതുക്കെ പറഞ്ഞു. രഞ്ജിനി അതുപ്രകാരം ചെയ്തു.

സ്വാമിയുടെ െറസ്റ്റോറണ്ടിലെ വിഭവങ്ങള്‍ രഞ്ജിനിയ്ക്ക് നല്ല ഇഷ്ടമായി. നാട്ടിലൊന്നും ഇങ്ങിനെയുള്ള റെസ്റ്റോറണ്ടുകള്‍ ഇല്ല. ഉണ്ടെങ്കില്‍ത്തന്നെ ആരും കുടുംബമായി പോകുകയും പതിവില്ല. ഒരു സാധു പെണ്‍കുട്ടി. അവളെ സംതൃപ്തയാക്കാന്‍ വളരെ എളുപ്പമാണ്.

വൈകുന്നേരം ബസ്സ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കാമെന്നാണ് മായ പറഞ്ഞിട്ടുള്ളത്. ഉച്ചയ്ക്ക് ഊണു കഴിച്ച് മുറിയില്‍ വന്ന് ആഴ്ചയിലൊരിക്കല്‍ മാത്രം കിട്ടുന്ന പകലുറക്കമെന്ന ധാരാളിത്തത്തില്‍ മുഴുകാന്‍ തുടങ്ങി. എഴുന്നേറ്റപ്പോള്‍ നാലു മണി. കുറച്ചുകൂടി നേരത്തെ എഴുന്നേല്‍ക്കണമെന്നു കരുതിയതായിരുന്നു. അപ്പോഴാണ് അതു കണ്ടത്. വാതിലിനടിയിലൂടെ ഒരു കടലാസു കഷ്ണം തുറിച്ചുനില്‍ക്കുന്നു. അയാള്‍ അതു വലിച്ചെടുത്തു.

‘ബാഡ് ലക്. ഇന്നു പോകാന്‍ പറ്റില്ല. അനേദര്‍ ടൈം. ലവ്.’ കുനുകുനുത്ത കൈയ്യക്ഷരം.

‘മറ്റൊരു സമയം.’ എന്ന രണ്ടു വാക്കുകള്‍ ഫ്രാങ്കിനെ ഓര്‍മ്മിപ്പിച്ചു. എന്തുകൊണ്ടോ എസ്പ്ലനേഡു വരെ പോകണമെന്നും പറ്റുമെങ്കില്‍ ഫ്രാങ്കിനെ കാണണമെന്നും തോന്നി. ആനന്ദമയീദേവിയും ഫ്രാങ്കും രണ്ടു വിധത്തില്‍ അയാള്‍ക്ക് അഡിക്ഷന്‍ ഉണ്ടാക്കുകയാണ്. വൈകുന്നേരം മായയുമൊത്ത് പുറത്തിറങ്ങാന്‍ പറ്റില്ലെന്നത് രമേശനെ അധികമൊന്നും നിരാശപ്പെടുത്തിയില്ല. സാരമില്ല എന്ന തോന്നല്‍ മാത്രം. അയാള്‍ വസ്ത്രം മാറ്റി പുറത്തിറങ്ങി.

ട്രാമില്‍ തീരെ തിരക്കുണ്ടായിരുന്നില്ല.

പാരഡൈസ് തീയേറ്ററില്‍ ചൗദവിന്‍ കാ ചാന്ദ് വീണ്ടും വന്നിരിക്കുന്നു. താന്‍ കല്‍ക്കത്തയില്‍ എത്തിയപ്പോള്‍ ഇതേ സിനിമയായിരുന്നു ഓടിയിരുന്നത്. അതിലെ പാട്ടുകള്‍ കേള്‍ക്കാനായെങ്കിലും സിനിമ കാണണമെന്നു മോഹിച്ചിരുന്നതായിരുന്നു. പക്ഷേ അയാള്‍ മുന്നോട്ടു നീങ്ങി. ‘ഐ ഹാവ് ഫര്‍ലോങ്‌സ് ടു ഗോ ഏന്റ് സ്റ്റോറീസ് ടു ഹിയര്‍...’ എന്നൊരു കവിതയും പാടി. ഫ്രാങ്കിന്റെ കഥ മുഴുവന്‍ കേള്‍ക്കാന്‍ രമേശനു താല്പര്യമുണ്ട്. ഒരുപക്ഷേ മുഴുവന്‍ കഥയും കേട്ടാല്‍ തനിക്ക് ആ അഡിക്ഷനില്‍നിന്നു രക്ഷപ്പെടാന്‍ പറ്റിയെന്നു വരും.

ഫ്രാങ്കിനെ അയാളുടെ സ്ഥിരം സ്ഥാനത്ത് കണ്ടില്ല. ഞായറാഴ്ചയായതുകൊണ്ട് അവിടെയുള്ള പെട്ടിക്കടയും അടച്ചിരുന്നു. അന്വേഷിച്ച് വീട്ടില്‍ ചെല്ലാം. രമേശന്‍ ബെന്റിങ്ക് സ്റ്റ്രീറ്റിലൂടെ നടന്നു, ഗലികള്‍ താണ്ടി പരിചിതമായ ആ പഴയ വീട്ടിനു മുമ്പില്‍ എത്തി നിന്നു. ഒരു നിമിഷം താന്‍ ചെയ്യുന്നതു ശരിയാണോ എന്ന് രമേശന്‍ സംശയിച്ചു. മുന്‍കൂട്ടി പറയാതെ ഒരു ഞായറാഴ്ച ഒരാളുടെ വീട്ടില്‍ കയറി ചെല്ലുകയാണ്. പിന്നെ ആലോചിച്ചു. ഒരു കൂട്ടിക്കൊടുപ്പുകാരന്റെ വീടിന്റെ വാതിലുകള്‍ സദാ സമയവും എല്ലാവര്‍ക്കുമായി തുറന്നിട്ടുണ്ടാവും. അയാള്‍ വാതില്‍ക്കല്‍ മുട്ടി.

‘കമിന്‍.’ അകത്തുനിന്ന് ഒരു കനത്ത ശബ്ദം.

അയാള്‍ പിടി തിരിച്ച് വാതില്‍ തുറന്ന് അകത്തു കടന്നു.

‘ഓ, യു?’

‘വേര്‍ യു എക്‌സ്‌പെക്ടിങ് ജോണ്‍ വെയ്ന്‍?’ രമേശന്‍ ചോദിച്ചു.

‘നോ, ക്ലാര്‍ക് ഗേബ്ള്‍. ഐ— ഏം—ജോണ്‍ വെയ്ന്‍.’ ‘ഐ, ഏം’ എന്നു വിട്ടു വിട്ട് ഉറപ്പിച്ചു കൊണ്ടാണ് അയാള്‍ പറഞ്ഞത്.

‘ഇന്ന് ജോലിയില്ലാ?’

‘ഇന്നെനിയ്ക്ക് എല്ലാ ജോലികളില്‍നിന്നും ഒഴിവാണ്. നോ ഡ്രിങ്ക്‌സ്, നോ ഫൂഡ്. ജസ്റ്റ് കോള്‍ഡ് വാട്ടര്‍. ഇന്ന് എന്റെ അമ്മ മരിച്ച ദിവസമാണ്.’

‘ഓ...’

‘ലോകത്തേയ്ക്കു വച്ച് ഏറ്റവും നല്ല അമ്മയായിരുന്നു എന്റെ അമ്മ.’

രമേശന്‍ ഒന്നും പറയാതെ നില്‍ക്കുകയാണ്. ഫ്രാങ്ക് തുടര്‍ന്നു. ‘അതുകൊണ്ട് അവരുടെ ഓര്‍മ്മയ്ക്ക് ഞാന്‍ എന്തെങ്കിലും ത്യജിക്കണ്ടെ? നീ വന്നതു നന്നായി, ഇരിക്ക്. ഒരു മിനുറ്റ്. റഫ്രിജറേറ്റര്‍ തുറന്നാല്‍ കോക്ക് കിട്ടും. ഹെല്‍പ് യുര്‍സെല്‍ഫ്.’

രമേശന്‍ ഫ്രിജ്ജ് തുറന്ന് കൊക്കോേക്കാലയുടെ കുപ്പിയെടുത്തു.

‘ഓപനര്‍ ഫ്രിജ്ജിന്റെ മുകളില്‍ത്തന്നെ കാണും.’

കുപ്പി തുറന്ന് ഒരു കവിള്‍ കുടിച്ച ശേഷം രമേശന്‍ ഫ്രാങ്കിന്റെ മുമ്പിലുള്ള ദിവാനില്‍ ഇരുന്നു.

‘എന്റെ അമ്മ മരിച്ചപ്പോള്‍ ഞാന്‍ ദിവസങ്ങളോളം കരഞ്ഞു. എന്റെ അച്ഛന്‍ മരിച്ചപ്പോള്‍ പക്ഷേ ഞാന്‍ പറഞ്ഞത് ഗുഡ് റിഡന്‍സ് എന്നാണ്.’

‘എങ്ങിനെയാണ് അച്ഛന്‍ മരിച്ചത്?’

‘എനിക്കറിയില്ല. ഒരു രാവിലെ അദ്ദേഹം എഴുന്നേറ്റില്ല. എന്റെ ഭാര്യ വലിയ ബഹളമൊക്കെ ഉണ്ടാക്കി. ഞാന്‍ പറഞ്ഞു. ഒഴിവായി കിട്ടിയല്ലോ. അവളെ സംബന്ധിച്ചേടത്തോളം ആശയസംഘട്ടനത്തില്‍ ഒരു താങ്ങ് നഷ്ടപ്പെട്ടപോലെയാണ്. എനിക്കാണെങ്കില്‍ ഒരു വായ കുറഞ്ഞു കിട്ടി. വണ്‍ ഗെയ്പിങ് ഹോള്‍ ലെസ് ടു ഫീഡ്.’

‘കച്ചവടം നിര്‍ത്തിയപ്പോള്‍ ഫ്രാങ്ക് എങ്ങിനെയാണ് ജീവിച്ചത്?’

‘ഞാന്‍ ഒരു തെരുവു വില്പനക്കാരനായി. കളിപ്പാട്ടങ്ങള്‍ വിറ്റു നടന്നു. ആര്‍ക്കും വേണ്ടാത്ത സാധനം. ഞാന്‍ അശ്ലീല ചിത്രങ്ങള്‍ വിറ്റിരുന്നപ്പോള്‍ ആള്‍ക്കാര്‍ എന്നെ അന്വേഷിച്ചു വന്നിരുന്നു. കളിപ്പാട്ടങ്ങള്‍ ആര്‍ക്കും വേണ്ട. ഞാന്‍ മാര്‍ക്കറ്റില്‍ ചുമട്ടുപണി വരെ നോക്കി. എന്തു കിട്ടാനാണ്. എന്റെ ചുമല്‍ പൊളിഞ്ഞതല്ലാതെ ആവശ്യത്തിനുള്ള പണമൊന്നും കിട്ടിയില്ല. ചുമലില്‍ ഉണ്ടായ വ്രണം പഴുത്തു ഒരാഴ്ച ഞാന്‍ ആശുപത്രിയില്‍ കിടന്നു. അതു കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ കണ്ടത് കാര്യങ്ങള്‍ മാറിയിരിക്കുന്നതായാണ്. എല്ലാം മുമ്പത്തെപ്പോലെ ഭംഗിയായി നടക്കുന്നു. ഭക്ഷണമുണ്ട്, ഫ്രിജ്ജില്‍ നിറയെ സാധനങ്ങളുണ്ട്, ഒരാഴ്ചവരെ ഉണ്ടായിരുന്ന ഇല്ലായ്മയുടെ മണം തീരെ അപ്രത്യക്ഷമായിരുന്നു.

‘ഭാര്യയ്ക്ക് വല്ല ലോട്ടറിയും കിട്ടിയോ, അതോ നേപ്പാളിലുള്ള അവളുടെ അച്ഛന്‍ മരിച്ച് അവള്‍ക്ക് വല്ല പണവും കിട്ടിയോ എന്നൊക്കൊ ഞാന്‍ സംശയിച്ചു. അടുത്ത കാലത്തായി അവള്‍ അവളുടെ അച്ഛനുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു. പണം എവിടെനിന്നു കിട്ടി എന്നു ചോദിച്ചതിന് അവള്‍ മറുപടിയൊന്നും പറഞ്ഞില്ല. കാര്യങ്ങള്‍ നടന്നു പോവുകയല്ലേ വേണ്ടു എന്ന ഉത്തരം മാത്രം. അതൊരുത്തരമായില്ല. എന്തൊക്കെയോ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ കിടക്കുന്നു. ജീവിതത്തില്‍ അങ്ങിനെ ഒരു ഷോര്‍ട്കട്ടും ഇല്ലെന്ന് എനിക്കറിയാം. എല്ലാം വളരെ വിഷമം പിടിച്ച വഴിക്കുതന്നെ ചെയ്യണം. പണമുണ്ടാക്കല്‍ പ്രത്യേകിച്ചും. എന്റെ മകള്‍ സംതൃപ്തയായിക്കണ്ടു. അതുകൊണ്ട് ഞാനും സംതൃപ്തനായി.

ഫ്രാങ്കിന്റെ കഥ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്. രമേശന്‍ കോക് ഇതിനകം കുടിച്ചു തീര്‍ത്തിരുന്നു.

‘നിങ്ങള്‍ക്കൊരു ശ്രോതാവിനെ നഷ്ടപ്പെേടണ്ടെങ്കില്‍ അയാള്‍ക്ക് വല്ലതും തിന്നാന്‍ കൊടുക്കുകയാണ് നല്ലത്.’ രമേശന്‍ പറഞ്ഞു.

‘എനിക്കതു മനസ്സിലാവുന്നുണ്ട്.’ ഫ്രാങ്ക് പറഞ്ഞു. ‘നീ ഒരു കാര്യം ചെയ്യ്. റെയ്ഡ് മൈ കിച്ചന്‍. അവിടെ എന്തെങ്കിലും ഉണ്ടാവും. കുക്കീസ്, സ്വീറ്റ്‌സ്...’

രമേശന്‍ അടുക്കളയില്‍ പോയിനോക്കി. അടുക്കളയ്ക്കും സിറ്റിങ് റൂമിനുമിടയില്‍ ഒരു അരമതില്‍ മാത്രമേയുള്ളൂ. അതുകൊണ്ട് രമേശന്‍ പരതുന്നത് ഇരിക്കുന്നിടത്തു നിന്നുതന്നെ ഫ്രാങ്കിന് കാണാം. ഭക്ഷണസാധനങ്ങള്‍ എവിടെയൊക്കെ ഉണ്ടാകാമെന്നതിന് ചില സൂചനകള്‍ അയാള്‍ എഴുന്നേല്‍ക്കാതെ തന്നെ പറഞ്ഞുകൊണ്ടിരുന്നു. കിട്ടിയിടത്തോളം സാധനങ്ങള്‍ ഒരു പ്ലെയ്റ്റിലാക്കി രമേശന്‍ തിരിച്ചു വന്നു.

‘എന്നിട്ട്?...’

‘എന്നിട്ടെന്താ, ഞാന്‍ കുറച്ചുകാലം ഒരലസജീവിതം നയിച്ചു. അങ്ങിനെയിരിക്കുമ്പോള്‍ ഒരു വൈകുന്നേരം ഒരാള്‍ വാതില്‍ക്കല്‍ മുട്ടി. ഞാന്‍ വാതില്‍ തുറന്നു. സുമുഖനായ ഒരു ചെറുപ്പക്കാരന്‍. അയാള്‍ ചോദിച്ചു.

‘മിസ്സിസ് ഫ്രാന്‍സിസ് ടേണര്‍ ഉണ്ടോ?’

‘ഉണ്ട്...?’

‘ഒന്നു വിളിയ്ക്കു, ഞാനവരെ കൊണ്ടുപോകാന്‍ വന്നതാണ്.’