close
Sayahna Sayahna
Search

തടാകതീരത്ത്: മൂന്ന്




തടാകതീരത്ത്: മൂന്ന്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

കൽക്കത്തയിലെ ടാക്‌സിക്കാർ നല്ലവരായിരുന്നു. നിങ്ങളുടെ കഴുത്തറക്കുകയല്ല അവരുടെ ലക്ഷ്യം. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക. അങ്ങിനെ അനുവദിക്കുന്നതിനിടയ്ക്ക് കുറച്ചു എക്‌സ്ട്രാ പണം ഉണ്ടാക്കാമെങ്കിൽ അതിനു ശ്രമിക്കുന്നതിൽ അപാകതയൊന്നും അവർ കണ്ടില്ല. അതുകൊണ്ട് മീറ്ററിൽ എട്ടുറുപ്പിക വന്നപ്പോൾ സർദാർ ചോദിച്ചു.

‘രണ്ടു രൂപ തിരിച്ചു വേണോ സാബ്, സാമാനങ്ങളൊക്കെ ഉള്ളതല്ലെ?’

രാമകൃഷ്‌ണേട്ടന് എന്തെങ്കിലും പറയാൻ അവസരം കിട്ടും മുമ്പ് രമേശൻ ശരിയെന്നു പറഞ്ഞു.

മുറി തുറന്നപ്പോൾത്തന്നെ മനസ്സിലായി വൃത്തിയാക്കിയിരിക്കുന്നു എന്ന്. തലേന്ന് പോയപ്പോൾ നിലത്തും മേശമേലും പൊടിയുണ്ടായിരുന്നു. വീട്ടുകാരിയുടെ കയ്യിൽ ഒരു താക്കോൽ ഉണ്ടെന്ന് ഉറപ്പായി. അതൊരു വിധത്തിൽ നന്നായി. എന്നും മുറി വൃത്തിയാക്കിക്കിട്ടിയാൽ നന്നായിരുന്നു.

രാമകൃഷ്‌ണേട്ടൻ അധികനേരം ഇരുന്നില്ല.

‘ഇവിടെ അടുത്താണ് മേനക തിയേറ്റർ. എല്ലാ ഞായറാഴ്ചീം മലയാളം സിനിമ വരും. അടുത്ത ഞായറാഴ്ച താൻ ടിക്കറ്റ് ബുക്ക് ചെയ്ത് എന്നെ വിളിച്ചാ മതി. എന്താ?

‘ശരി.’

രാമകൃഷ്‌ണേട്ടൻ ഒരു പ്രത്യേക മനുഷ്യനായിരുന്നു. കഴിഞ്ഞ പ്രാവശ്യം നാട്ടിൽ വന്നപ്പോൾ അദ്ദേഹം രമേശനെ അന്വേഷിച്ചു വന്നു. ഏപ്രിൽ അവസാനത്തിലായിരുന്നു. പഠിത്തത്തിന് അതിന്റെ സ്വാഭാവികമായ തുടർച്ചയുണ്ടാകുമെന്ന് അവൻ അപ്പോഴും കരുതിയിരുന്നു. സ്വന്തം വിഷമങ്ങൾ അച്ഛൻ ആരോടും പറഞ്ഞിരുന്നില്ല. ഒരു പൊട്ടിച്ചിരിയിൽ തന്റെ പ്രാരാബ്ധങ്ങളെല്ലാം മൂടിവയ്ക്കാൻ അദ്ദേഹം ശ്രമിച്ചു. ഇപ്പോൾ തോന്നുന്നു, അച്ഛന് പ്രശ്‌നങ്ങളെപ്പറ്റി ആദ്യം തൊട്ടേ പറയാമായിരുന്നു. തനിക്കൊരു തയ്യാറെടുപ്പെങ്കിലും ആവാമായിരുന്നു. ഓരോ പ്രാവശ്യം നാട്ടിൽ വരുമ്പോഴും രാമകൃഷ്‌ണേട്ടൻ വീട്ടിൽ വരും. അക്കുറി പക്ഷേ വന്നത് തന്നെ കാണാനായിരുന്നു.

‘തന്നോട് ഒരു കാര്യം പറയാനുണ്ട്.’ അദ്ദേഹം പറഞ്ഞു. അവർ വളപ്പിൽ ചുറ്റിനടക്കുകയായിരുന്നു.

‘സ്വകാര്യാണോ?’ രമേശൻ കളിയാക്കി.

‘ഏയ് സ്വകാര്യൊന്ന്വല്ല.’ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. ‘താൻ കൽക്കത്തയ്ക്കു വരു. ഞാനവിടെ ഒരു ജോലി ശരിയാക്കാം.’

രമേശൻ അങ്ങിനെയൊരു കാര്യത്തെപ്പറ്റി ആലോചിച്ചിട്ടേ ഉണ്ടായിരുന്നില്ല.

‘എനിക്ക് പഠിക്കണംന്ന്ണ്ട്.’

‘പഠിച്ചിട്ടൊക്കെ എന്താവാനാ. നാലഞ്ചുകൊല്ലം പാഴാക്കിക്കളയാം, അത്ര്യന്നെ. തനിക്ക് കഴിവുണ്ടെങ്കിൽ അതൊന്നും ഇല്ലാതെത്തന്നെ ഉയരങ്ങളിലെത്താം. തനിക്ക് കഴിവുണ്ടെന്ന് എനിക്കറിയാം. പഠിക്കണംന്ന്‌ണ്ടെങ്കിൽത്തന്നെ അവിടെ അതിന്ള്ള സൗകര്യംണ്ട്. ഈവനിങ് ക്ലാസുകളുണ്ട്. ജോലിയെടുത്തോണ്ട് തന്നെ ഡിഗ്രിയെടുക്കാം...’

രാമകൃഷ്‌ണേട്ടൻ സംസാരിക്കുകയായിരുന്നു. കാര്യമായ വിദ്യാഭ്യാസമൊന്നും ഇല്ലാതെ കൽക്കത്തയിലേയ്ക്കു വണ്ടി കയറിയ ഒരു തലമുറ അവിടെ വലിയ കമ്പനികളിൽ ഉയർന്ന ഉദ്യോഗസ്ഥന്മാരായത്, കമ്പനി ഉടമകളായത്. ഒരു കാര്യം രമേശന് മനസ്സിലായി, അച്ഛന്റെ സാമ്പത്തികസ്ഥിതി നോക്കിയാൽ തനിക്ക് കോളേജിന്റെ പടി കയറാനുള്ള ഭാഗ്യമുണ്ടാവില്ല. മാത്രമല്ല അച്ഛൻ തന്നെയാണ് സ്വപ്നങ്ങൾ വിൽക്കുന്ന, രാമകൃഷ്ണേട്ടൻ എന്ന സെയ്ൽസ്മാനെ തന്റെ അടുത്തേയ്ക്ക് അയച്ചത്. അച്ഛന് നേരിട്ടു പറയാൻ വിഷമമുണ്ടായിരുന്നു.

‘താൻ തന്നെ അച്ഛനോടു പറയൂ കൽക്കത്തയ്ക്ക് പോവ്വാണ്ന്ന്.,’ രാമകൃഷ്‌ണേട്ടൻ പറഞ്ഞു. ‘ഉണ്ണ്യേട്ടന് ഒരു സമാധാനാവും. പാവം ആകെ വിഷമിച്ചിരിക്ക്യാണ്.’

രാമകൃഷ്‌ണേട്ടൻ പോയി.

അവന് ചുറ്റുമുള്ള മരങ്ങളോടും ചെടികളോടും സ്‌നേഹം തോന്നി. അവ സംസാരിക്കുന്നില്ല. പക്ഷേ അവയുടേതായ വഴിയിൽ അവ തനിക്ക് സാന്ത്വനമരുളുന്നു. അവൻ പറമ്പിൽ അലഞ്ഞുനടന്നു. തേവുവെള്ളം ഒഴുകാനായി നിർമ്മിച്ച ചാലുകൾക്കിരുവശവും ആരോഗ്യത്തോടെ വളർന്നു വരുന്ന പാഴ്‌ചെടികളെ കൗതുകത്തോടെ നോക്കി. ഞങ്ങളും ഇവിടെ ഒരരുകിൽ കഴിഞ്ഞോട്ടെ എന്ന മട്ടിൽ. രേമശന് സ്വയം ഒരു പാഴ്‌ചെടിയായി തോന്നി. തന്റെ ജീവിതം, അത് അത്രയൊക്കെയല്ലേ ഉള്ളൂ. താൻ എന്തിന് ഇത്ര വേവലാതിപ്പെടുന്നു. ഒരു ദിവസം താമി കൈക്കോട്ടുമായി വന്ന് ചാലുകൾ നേരെയാക്കുമ്പോൾ ഈ കളകൾ പിഴുതെറിയപ്പെടുന്നു. അപ്പോഴേയ്ക്കും സ്വന്തം വിത്തുകൾ മണ്ണിലാഴ്ത്താൻ കഴിഞ്ഞാൽ താമസിയാതെ മറ്റൊരു തലമുറ ഉദയം ചെയ്യുന്നു. മറിച്ച് ശൈശവത്തിൽത്തന്നെ പിഴുതെറിയപ്പെട്ടാൽ?

പുതിയ മുറിയിൽ ഒരു ചിട്ടയൊക്കെ ഉണ്ടാക്കണമെന്ന് രമേശൻ ആഗ്രഹിച്ചു. തന്റേതായ, തന്റേതു മാത്രമായ ഒരു ചെറിയ ലോകം. ചുവരിന്റെ ഇടത്തുവശത്ത് ദാലിയുടെ പെർസിസ്റ്റൻസ് ഓഫ് മെമ്മറി എന്ന ചിത്രം തൂങ്ങി. മാനേജിങ് ഡയറക്ടറുടെ മുറിയിലെ കലണ്ടറിന്റെ ഒക്ടോബർ മാസം, ഓഫീസിലെ പ്യൂൺ ചീന്തിക്കളഞ്ഞത് എടുത്തുകൊണ്ടുവന്ന് ഫ്രെയിം ചെയ്തതാണ്. വലത്തുവശത്ത് അർദ്ധനഗ്നയായ ചെറുപ്പക്കാരിയുടെ ചിത്രമുള്ള കലണ്ടറും. ഓഫീസിൽനിന്നു കിട്ടിയ ആ കലണ്ടർ അയാൾ രാമകൃഷ്‌ണേട്ടനെ കാണിക്കാതെ പെട്ടിയിൽ സൂക്ഷിച്ചിരിക്കയായിരുന്നു. ഈ രണ്ടു ചിത്രങ്ങളും തമ്മിലുള്ള പൊരുത്തക്കേട് രമേശൻ കാര്യമാക്കിയില്ല. ഒരു ഭാഗത്ത് േബാധമണ്ഡലത്തെ തകിടംമറിയ്ക്കുന്ന സർറിയലിസവും മറുഭാഗത്ത് ഇന്ദ്രിയങ്ങളെ ചൂടുപിടിപ്പിക്കുന്ന വിഷയാസക്തിയും. രണ്ടും തനിക്കാവശ്യമാണ്. വിവേകാനന്ദന്റെ ചിത്രംകൂടി ഉണ്ടെങ്കിൽ ചുമരുകളുടെ സാകല്യം ഉറപ്പാക്കാമായിരുന്നു.

എല്ലാം ഒതുക്കിയപ്പോഴേയ്ക്ക് ക്ഷീണിച്ചിരുന്നു. രാവിലെ രണ്ടു ദോശയും ചായയും കഴിച്ചതാണ്. രാമകൃഷ്‌ണേട്ടൻ കല്യാണം കഴിക്കാൻ ഒരുങ്ങി അടുക്കള സാമാനങ്ങളെല്ലാം വാങ്ങി വച്ചിരുന്നതുകൊണ്ട് അവിടെ ഭക്ഷണം പാകം ചെയ്യാൻ വിഷമമുണ്ടായിരുന്നില്ല. അതു നന്നായി എന്നു തോന്നി, കാരണം ടോളിഗഞ്ചിൽ, താമസിച്ചിരുന്നിടത്ത് ഒരു മലയാളിയ്ക്ക് പറ്റിയ റസ്റ്റോറണ്ടുകളൊന്നുമില്ല. ഇവിടെ താൻ ഒറ്റയ്ക്കാണ്. എല്ലാം ഒതുക്കിയാൽ പുറത്തിറങ്ങണം, പറ്റിയ റെസ്റ്റോറണ്ട് കണ്ടുപിടിക്കണം എന്നൊക്കെ കരുതിയതാണ്. അതിനിടയ്ക്ക് കുറച്ചുനേരം വിശ്രമിക്കാമെന്നു കരുതി കിടക്കയിൽ വീണു.

വാതിൽക്കൽ ഒരു മുട്ടു കേട്ടാണ് ഉണർന്നത്. താൻ ഉറങ്ങുകയായിരുന്നോ? വാതിൽക്കൽ ശരിക്കു മുട്ടു കേട്ടതാണോ, അതോ തോന്നലായിരുന്നോ എന്നറിയാൽ അയാൾ കുറച്ചുനേരം കൂടി കിടന്നു. ഒരു പത്തു മിനുറ്റു കഴിഞ്ഞു കാണും, വാതിൽക്കൽ ഒരു മുട്ടുകൂടി കേട്ടു. രമേശൻ എഴുന്നേറ്റു വാതിൽ തുറന്നു. ആരുമില്ല. പക്ഷേ നിലത്ത് മൂന്നു പാത്രങ്ങൾ വൃത്തിയുള്ള ഒരു ട്രെയിൽ വച്ചിരിക്കുന്നു. അയാൾ നോക്കി. ആരോ തന്നെ ശ്രദ്ധിക്കുന്നുണ്ട്. അയാൾ പാത്രങ്ങൾ തുറന്നുനോക്കി. ഒരു പാത്രത്തിൽ നാലഞ്ചു ചപ്പാത്തിയും, മേറ്റതിൽ ദാളും. പരിപ്പിൽ ഉള്ളി വഴറ്റിയത് പൊന്തിക്കിടന്നിരുന്നു. ചെറിയ പാത്രത്തിൽ തൈരാണ്. അയാൾക്ക് പെട്ടെന്ന് വിശപ്പിരട്ടിച്ചു. അയാൾ വീണ്ടും ചുറ്റും നോക്കി. താൻ അറിയാതെ ആരോ കാരുണ്യമുള്ള കണ്ണുകളോടെ തന്നെ അദൃശ്യയായി നോക്കി നിൽക്കുന്നുണ്ടെന്ന് തോന്നി. അയാൾ പാത്രമെടുത്ത് വാതിലടച്ചു. സമയം രണ്ടു മണി. നാലു മണിക്കൂർ താൻ ഉറങ്ങുകയായിരുന്നോ? നല്ല സ്വാദുള്ള ഭക്ഷണം. അതു വാതിൽക്കൽ കൊണ്ടുവന്നുവച്ച് അപ്രത്യക്ഷയായ ഒരു സ്ത്രീയെ അയാൾ ഓർത്തു. എേന്ത തന്റെ കണ്ണുകൾ ഈറനാവാൻ?

ഒരിക്കൽ തന്റെ പാറിപ്പറന്ന തലമുടി തലോടിക്കൊണ്ട് അമ്മ പറഞ്ഞിരുന്നു. ‘മോൻ വല്ലാതെ ചടച്ചുപോയി. എന്താ നിനക്ക് വെശപ്പൊന്നുംല്ല്യേ?’ അവൻ പറമ്പിൽ പച്ചക്കറി നടാൻ കിളക്കുകയായിരുന്നു. രാവിലെ തുടങ്ങിയതാണ.് പന്ത്രണ്ടു മണിവരെ ഒറ്റ നിൽപ്പിൽ കിളച്ചു. ‘അല്ല വെശപ്പ്ണ്ടായിട്ട് എന്തു ചെയ്യാനാ അല്ലേ?’ അവൻ വിശപ്പിനെപ്പറ്റി ആലോചിക്കാറില്ല. വിശപ്പ് എന്നത് സ്ഥായിയായ ഒരവസ്ഥയായിരുന്നു. വളരെ കുട്ടിക്കാലത്ത് മഴദിവസങ്ങളിൽ എരിയാൻ വൈകിയിരുന്ന അടുപ്പുകൾ അവന് ഓർമ്മയുണ്ട്. ഉച്ചയ്ക്ക് മൂന്ന് മണിയായാലും ഭക്ഷണം പാകം ചെയ്യാനുള്ള ഒരുക്കങ്ങളൊന്നുമുണ്ടാവില്ല. വളരെ മുമ്പാണ്. അന്ന് തറവാട്ടിൽ ധാരാളം അംഗങ്ങളുണ്ടായിരുന്നു. കൂട്ടുകുടുംബം. പത്തിരുപതു പേർ ആ വീട്ടിൽ എങ്ങിനെ ജീവിച്ചിരുന്നു എന്നത് ഇന്നും ഒരദ്ഭുതമാണ്. എന്തെങ്കിലും കിട്ടുമോ എന്നു നോക്കാൻ അവൻ കലവറയിൽ പരതി നോക്കും. ഒഴിഞ്ഞ ടിന്നുകൾ. ഈറൻ മണക്കുന്ന, ഇരുട്ട് ഒളിച്ചിരിക്കുന്ന മുറികൾ. കട്ടിലുകളിൽ വയസ്സായവർ തളർന്നു കിടക്കുന്നുണ്ടാവും. വർദ്ധക്യത്തിന്റെ അസുഖകരമായ അന്തരീക്ഷത്തിൽനിന്ന് രക്ഷപ്പെട്ട് അവൻ പുറത്തിറങ്ങി പറമ്പിൽ വെറുതെ അലയും. മഴ നിന്നെങ്കിലും ആകാശം മൂടിക്കെട്ടിയിട്ടുണ്ടാകും. മഴയിൽ കഴുകപ്പെട്ട പച്ചപ്പുല്ല് പശുക്കൾ ആർത്തിയോടെ തിന്നുന്നതു കാണുമ്പോൾ കൊതി തോന്നും. പുല്ലിന്റെ ഇളംകൂമ്പ് പറിച്ചെടുത്ത് വായിലിട്ട് ചവച്ച് അവൻ നടക്കും.

രമേശൻ വർത്തമാനത്തിലേയ്ക്ക് തിരിച്ചുവന്നു. വീട്ടുടമസ്ഥ നല്ല പാചകക്കാരിയാണ്. വെറും പരിപ്പുകറി കൂടി എന്തു സ്വാദാണ്. ഭക്ഷണം കഴിഞ്ഞപ്പോൾ അയാൾക്ക് വീണ്ടും ഉറക്കം വന്നു. പാത്രങ്ങൾ പിന്നെ കഴുകി കൊടുക്കാം. അയാൾ കട്ടിലിൽ വന്നു കിടന്നു. മേലാകെ വേദന തുടങ്ങിയിരുന്നു. കണ്ണുകൾക്കു മീതെ കനം.

എന്താണ് പറ്റിയത് എന്നയാൾ ആലോചിക്കുകയായിരുന്നു. തന്റെ മേൽ തഴുകുന്ന കൈകൾ ആരുടേതാണ്? അമ്മ മരിച്ചിട്ട് വർഷങ്ങളായി. പിറുപിറുക്കലുകൾ. തന്റെ കവിളിൽ തട്ടുന്നത് ആരുടെ നിശ്വാസമാണ്? കണ്ണു തുറക്കാൻ പറ്റുന്നില്ല. ദേഹത്ത് മാർദ്ദവമുള്ള കൈകൾ വേദന തുടച്ചെടുക്കുകയാണ്. 

രാവിലെ എഴുന്നേറ്റപ്പോൾ പനി വിട്ടിരുന്നു. മേശപ്പുറത്ത് ഒരു കപ്പ് സോസർകൊണ്ട് അടച്ചുവച്ചിരുന്നു. ചായ. ചൂടു വിട്ടുതുടങ്ങുന്നു. അയാൾ ആർത്തിയോടെ അതെടുത്ത് കുടിച്ചു. തൊണ്ട വരണ്ടിരുന്നു. കപ്പും സോസറും അപ്പോൾത്തന്നെ കഴുകി വയ്ക്കാം. ഇന്നലെ ഉച്ചയ്ക്ക് കഴിച്ച ഭക്ഷണത്തിന്റെ പാത്രങ്ങൾ കുളിമുറിയിൽ വച്ചതും കഴുകി തിരിച്ചു കൊടുക്കണം. അയാൾ കുളിമുറിയിലേയ്ക്ക് കടന്നു. പാത്രങ്ങൾ അപ്രത്യക്ഷമായിരുന്നു. മേശപ്പുറത്ത് പാരസെറ്റമോൾ ഗുളികയുടെ ഒരു സ്റ്റ്രിപ്പ്. നാലു ഗുളികയിൽ ഒരെണ്ണം എടുത്തിരിക്കുന്നു. തന്റെ കയ്യിൽ ഗുളികകളൊന്നുമുണ്ടായിരുന്നില്ല. തലേന്ന് മരുന്ന് കഴിച്ചതൊന്നും ഓർമ്മയില്ല. ആരോ മരുന്ന് കൊണ്ടുവന്ന് തന്റെ വായിൽ തന്നതായിരിക്കണം.

ഇന്ന് എന്തായാലും ഓഫീസിൽ പോകാൻ പറ്റില്ല. മേൽ വേദന മുഴുവൻ മാറിയിട്ടില്ല. പനിയുടെ കാര്യവും ഒന്നും തീർച്ചയില്ല. ഇന്നലെ ഇങ്ങിനെ പനിച്ച സ്ഥിതിയ്ക്ക് ഇന്ന് വീണ്ടും പനിച്ചുകൂടെന്നില്ല. ഈ പനി അയാളുടെ കൂട്ടുകാരനാണ്. മൂന്നു മാസത്തിലൊരിക്കൽ അതു വരുന്നു. രണ്ടോ മൂന്നോ ദിവസം കൂടെ താമസിക്കുന്നു. പിന്നെ വീണ്ടും വരാനായി വിടചൊല്ലി പോകുന്നു. കാലാവസ്ഥ മാറുന്ന സമയത്താണ് അതു വരാറ്. അയാൾ വീണ്ടും കട്ടിലിന്മേൽ കയറി കിടന്നു. വാതിലിനു പുറത്ത് ഒരു കാൽപ്പെരുമാറ്റം കേട്ടു, ഒപ്പംതന്നെ ബെല്ലടിക്കുകയും ചെയ്തു. അയാൾ എഴുന്നേറ്റ് വാതിൽ തുറന്നു. ആരുമില്ല. താഴെ നിലത്ത് ഒരു പാത്രം അടച്ചുവച്ചിരിക്കുന്നു. ചുറ്റും ആരുമില്ല. അടുക്കളയിലും. എന്തിനാണ് അവർ ഇങ്ങിനെ ചെയ്യുന്നത്? നന്ദി പറയാനുള്ള ഒരവസരംകൂടി തരാതെ അവർ തന്നെ സഹായിക്കുന്നു. അദൃശ്യമായ സാന്നിദ്ധ്യം. തന്നെ നോക്കുന്ന അദൃശ്യമായ കണ്ണുകൾ. അയാൾ വീണ്ടും അമ്മയെ ഓർത്തു.

പാത്രത്തിൽ കിച്ചടിയായിരുന്നു. ചെറുപയർ പരിപ്പും അരിയും കൂടി ഉണ്ടാക്കുന്ന, കഞ്ഞിക്ക് സമാനമായ, പക്ഷേ സ്വാദുള്ള ഒരു വിഭവം. വിശപ്പുണ്ടായിരുന്നു. അയാൾ ഉടനെ അതു കഴിക്കാൻ തുടങ്ങി. പാത്രം കഴുകി മേശപ്പുറത്തു വച്ചു. കുറച്ചു കഴിഞ്ഞ് കൊണ്ടുപോയി കൊടുക്കാം.

‘പനി ഉണ്ടല്ലോ...’ ആരോ വന്ന് നെറ്റിമേൽ കൈവയ്ക്കുന്നു. താൻ ഉറങ്ങുകയായിരുന്നെന്ന് അപ്പോഴാണ് അറിഞ്ഞത്. അയാൾ കണ്ണു തുറന്നു. വീട്ടുടമസ്ഥ കട്ടിലിന്നരികിൽ നിൽക്കുകയാണ്.

‘മരുന്ന് തരട്ടെ?’

‘വേണ്ട.’

അവർ കട്ടിലിൽ അയാൾക്കരികെ ഇരുന്നു. അവരുടെ ദേഹത്തിന്റെ സമൃദ്ധി അയാൾക്കനുഭവപ്പെട്ടു. ആ സ്പർശം അയാളിൽ അസ്വസ്ഥതയുണ്ടാക്കി. അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചു.

‘എഴുന്നേൽക്കണ്ട.’ അയാളെ വിലക്കിക്കൊണ്ട് അവർ പറഞ്ഞു. വിലക്കിയ കൈ അയാളുടെ നെഞ്ചിൽ മൃദുവായി പതിഞ്ഞു.

‘ഇന്നലെ നല്ല പനിയുണ്ടായിരുന്നു.’

അവർ സാവധാനത്തിൽ അയാളുടെ നെഞ്ച് തലോടുകയാണ്. വയസ്സ് നാൽപ്പതിലേറെ ആയിട്ടുണ്ടെങ്കിലും അവർ ഇപ്പോഴും സുന്ദരിയാണ്. വട്ടമുഖം, നല്ല നിറം, തിളങ്ങുന്ന കണ്ണുകൾ. ചുവപ്പു രാശിയുള്ള സാമാന്യം തടിച്ച ചുണ്ടുകൾ. ആ ചുണ്ടുകൾ നോക്കിയപ്പോൾ അയാൾക്ക് എന്തോ ഭയം തോന്നി.

‘ഇന്ന് പുറത്തിറങ്ങണ്ട. ഭക്ഷണം ഞാൻ കൊണ്ടുവന്നു തരാം.’

അവർ പെട്ടെന്ന് എഴുന്നേറ്റ് മേശപ്പുറത്തുനിന്ന് ഒഴിഞ്ഞ പാത്രമെടുത്ത് പുറത്തു കടന്ന് വാതിലടച്ചു. അവരുടെ പിൻഭാഗം അയാളെ വീണ്ടും അസ്വസ്ഥനാക്കി. അയാൾ കുറച്ച് അരിശത്തോടെ ചിന്തിച്ചു. എന്തിനാണ് ഈ സ്ത്രീ തന്റെ അടുത്തേയ്ക്ക് വരുന്നത്, സഹായിക്കുന്നത്?

ഏകനായി കഴിയാൻ ദയവു ചെയ്ത് എന്നെ അനുവദിക്കു.