close
Sayahna Sayahna
Search

തടാകതീരത്ത്: രണ്ട്


തടാകതീരത്ത്: രണ്ട്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

‘മദ്രാസിയാണോ?’ വളരെ പരുഷമായ ചോദ്യം.

മലയാളികൾക്കും മദ്രാസിയെന്നുതന്നെയാണ് പറയുക. ഒരു ശരാശരി ബംഗാളി വീട്ടുടമസ്ഥൻ വാടകക്കാരനായി ഇഷ്ടപ്പെടുന്നത് തെന്നിന്ത്യക്കാരെയാണ്. അതുകൊണ്ട് രമേശൻ ധൈര്യമായിത്തന്നെ പറഞ്ഞു.

‘അതെ, മലയാളി.’

‘എൺപതു രൂപയാണ് ബാട. മൂന്നു മാസത്തെ വാടക ഡെപ്പോസിറ്റ് വേണം. കറന്റ് ചാർജ്ജ് പത്തു രൂപ. എ്രത പേരുണ്ടാവും?’

‘ഞാൻ ഒറ്റയ്ക്കാണ്.’

‘അതു നന്നായി. ഇവിടെ വെള്ളത്തിന് കുറച്ചു ക്ഷാമമുണ്ട്. ഈ പരിസരത്തൊക്കെ അങ്ങിനെയാണ്. പിന്നെ രാത്രി പത്തു മണി കഴിഞ്ഞാൽ കോണിയുടെ വാതിൽ പൂട്ടും. പിന്നെ വന്ന് ബെല്ലടിച്ചു് ബുദ്ധിമുട്ടിക്കരുത്. ലാന്റ്‌ലേഡി ഒറ്റയ്ക്കാണ് താമസം. രണ്ട് പെൺമക്കൾ മാത്രമേ ഉള്ളൂ. മനസ്സിലായോ?’

‘ശരി.’

‘മുറി കാണണ്ടേ?’

‘വേണം.’

അയാൾ അകത്തുപോയി ഒരു താക്കോൽ കൊണ്ടുവന്നു പൂട്ടു തുറന്നു. വാതിൽ മലർക്കേ തുറന്നിട്ടുകൊണ്ട് പറഞ്ഞു.

‘ദാക്കോ...’

രമേശൻ അകത്തു കടന്നു. ചുമരിൽ സ്വിച്ചിനുവേണ്ടി തപ്പി.

‘ബൾബ് ഇട്ടിട്ടില്ല. നാളെ ഇട്ടുതരാം.’

വരാന്തയിൽ നിന്നുള്ള വെളിച്ചത്തിൽ അയാൾ മുറി നോക്കിക്കണ്ടു. നല്ല മുറി, ചുവന്ന കാവി തേച്ച നിലം. ചുമരിൽ ജനൽവരെ അരയ്ക്കുയരത്തിൽ സിമന്റിട്ടിരിക്കുന്നു. കാവിനിറം തന്നെ. ഒരരുകിൽ കട്ടിലും കിടക്കയും. ജനലിന്നരികെ മേശയും രണ്ടു കസേലകളും. ജനലിന്നരികിലെ വാതിൽ കുളിമുറിയിലേയ്ക്കുള്ളതായിരിക്കണം. അയാൾ തുറന്നുനോക്കി. വൃത്തിയുള്ള കുളിമുറി.

‘എന്നാണ് മാറുന്നത്?’

‘നാളെത്തന്നെ, അല്ലെങ്കിൽ മറ്റന്നാൾ ഞായറാഴ്ച.’

‘ഈ മാസത്തെ ബാടയും ഡെപ്പോസിറ്റും ഇപ്പോൾ തരുന്നോ? വാടക തന്നാലെ നിങ്ങൾക്ക് മുറി തന്നൂന്ന് പറയാൻ പറ്റൂ. അല്ലെങ്കിൽ മറ്റാരെങ്കിലും ചോദിച്ചാൽ കൊടുക്കും.’

‘ഞാൻ ഒരു മാസത്തെ വാടക ഇപ്പോൾ തരാം. ഡെപ്പോസിറ്റ് നാളെ കൊണ്ടുവരാം.’

‘മതി.’

രമേശൻ കൊടുത്ത പണം എണ്ണിനോക്കി അയാൾ ചോദിച്ചു. ‘കീ നാം?’

‘രമേശൻ.’

‘റോമേശ്...?’

‘കെ. രമേശൻ.’

‘നിൽക്കൂ, രശീതു തരാം.’ അയാൾ പോയി. വീണ്ടും കാത്തു നിൽപ്പ്. മിനുറ്റുകൾ നീളുന്ന കാത്തുനില്പ്. കാത്തുനില്പിനെ അയാൾ ഭയന്നിരുന്നു. ഭൂതകാലത്തിലെവിടേയോ അന്തമില്ലാത്ത, എന്തിനെന്നറിയാത്ത. ഭയാനകമായ ഒരു കാത്തിരിപ്പുണ്ട്. ആ കാത്തിരിപ്പിൽ അയാൾക്ക് എല്ലാം നഷ്ടപ്പെടുകയാണ്. ഒരു പത്തു മിനുറ്റ് നിന്നശേഷം രമേശൻ പോകാനായി കോണിയിറങ്ങി. ഇരുട്ടിലൂടെ തപ്പിപ്പിടിച്ച് അയാൾ കോണിയിറങ്ങി. പുറത്ത് തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. ഒരു നിമിഷം, പിന്നിൽനിന്ന് വന്നേയ്ക്കാവുന്ന വിളിക്കായി ചെവിയോർത്ത ശേഷം അയാൾ നടപ്പാതയിലൂടെ നടന്നു നീങ്ങി.

കൽക്കത്തയിൽ തണുപ്പുകാലം വരുന്നത് പെട്ടെന്നാണ്. വളരെ ആകസ്മികമായി. രാവിലെ നേരത്തെ ഇറങ്ങുന്നതുകാരണം ട്രാമുകളിൽ വല്ലാത്ത തിരക്കനുഭവപ്പെടുന്നില്ല. ട്രാമിൽ കയറി ഒഴിഞ്ഞ ഇരിപ്പിടം തേടി മുമ്പോട്ടു നടക്കുമ്പോഴാണ് ആ കാഴ്ച കാണുക. ഒരു സ്ത്രീ മടിയിൽ വച്ച സഞ്ചിയിൽനിന്ന് പല വർണ്ണങ്ങളുള്ള രോമനൂലുകൾ കൊണ്ട് സ്വറ്റർ തുന്നുന്നു. വർണ്ണനൂലുകൾ രണ്ടു നീളൻ സൂചികളുടെ അറ്റത്ത് പൂക്കളും, മറ്റു പല രൂപങ്ങളുമായി മാറുന്നത് അയാൾ എല്ലാം മറന്ന് നോക്കിനിൽക്കുന്നു. പിന്നെ ട്രാം ഇറങ്ങി നടക്കുമ്പോൾ അന്തരീക്ഷത്തിൽ പൂക്കളുടെ ഗന്ധം, കാറ്റിലെ കുളിര്, ആകാശത്തിന്റെ നിറഭേദം ഇതെല്ലാം അടുഭവപ്പെടുമ്പോൾ അയാൾ ഓർക്കുന്നു. ഇതാ തണുപ്പുകാലം. പിന്നെ ശിശിരം നിങ്ങളുടെ സിരകളിൽ ഒരാവേശത്തോടെ ഒഴുകാൻ തുടങ്ങുന്നു. ഇതു കൽക്കത്തയിലെ രണ്ടാമത്തെ വിന്ററാണെന്ന് അയാൾ ഓർത്തു. ഒരു വർഷം മുമ്പ് അയാൾ ജോലി അന്വേഷിച്ച് കൽക്കത്തയിലെത്തിയപ്പോൾ ഇതേപോലെ തണുപ്പുകാലം ആരംഭിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. അന്ന് ടോളിഗഞ്ചിൽ താമസിക്കുന്ന സ്‌നേഹിതന്റെ കൂടെ കൂടി. കൽക്കത്തയിലേയ്ക്കു വരാനുള്ള പ്രേരണ രാമകൃഷ്‌ണേട്ടനായിരുന്നു. ‘താൻ അങ്ങോട്ടു പോരു. ജോലിയെല്ലാം ഞാൻ ശരിയാക്കിത്തരാം.’ ട്രാമിന്റെ േണാം ണോം ശബ്ദവും വാഹനങ്ങളുടെ തിരക്കും ബംഗാളികളുടെ ഉറക്കെയുള്ള അതിശയോക്തി കലർന്ന സംസാരവും പരിചയമായപ്പോൾ ഒരു കാര്യം വ്യക്തമായി, ഈ നഗരം തനിക്കഭയം തരികയാണ്. ഒരമ്മയുടെ ശ്രദ്ധയോടെ, വാത്സല്യത്തോടെ, സംസ്‌കാരസമ്പന്നയായൊരു നഗരം തന്നെ മാറിൽ അമർത്തിപ്പിടിക്കുകയാണ്. തന്റെ മുറിവുകളെ തലോടുകയാണ്. മധുരമായ സ്വരത്തിൽ സാരമില്ല, എല്ലാം ശരിയാവും എന്നു പറയുകയാണ്.

ഹൈസ്‌കൂളിൽ റിസൾട്ട് നോക്കാൻ പോയ ദിവസം രമേശന് യാതൊരു പരിഭ്രമവും ധൃതിയുമുണ്ടായിരുന്നില്ല. പരീക്ഷയിൽ തന്റെ പ്രകടനത്തെപ്പറ്റി അയാൾക്കു വിശ്വാസമുണ്ടായിരുന്നു. പക്ഷേ റിസൾട്ട് നോക്കിയിട്ട് എന്തു കാര്യം? ഒന്നാം ക്ലാസ്സാണെങ്കിലും കഷ്ടിച്ചു പാസ്സായിട്ടേ ഉള്ളുവെങ്കിലും ഒരേ ഫലമാണ്. കോേളജിൽ ചേർന്ന് പഠിക്കാൻ പറ്റില്ലെന്ന് ഒരു മാസം മുമ്പുതന്നെ അയാൾ മനസ്സിലാക്കിയിരുന്നു. അച്ഛന്റെ മോശമായ സാമ്പത്തികസ്ഥിതി, തനിക്കു പിന്നാലെ വരുന്ന സഹോദരങ്ങളുടെ ഭാവി എല്ലാം കണക്കിലെടുത്താൽ താൻ അന്നുതൊട്ട് ജോലിക്കു പോകുന്നതാണ് നല്ലത്. സ്‌കൂളിൽ തന്റെ സ്‌നേഹിതന്മാരെയോ അധ്യാപകരെയോ കാണരുതെന്നയാൾ പ്രാർത്ഥിച്ചു.

പരീക്ഷ കഴിഞ്ഞ് പിരിയുമ്പോൾ ഏറ്റവും അടുത്ത സ്‌നേഹിതന്മാരെല്ലാം ഏതേതു കോേളജിലാണ് ചേരുന്നതെന്ന് അയാളോട് പറഞ്ഞിരുന്നു. താൻ തീർച്ചയാക്കിയിട്ടില്ല എന്നാണ് അന്നു പറഞ്ഞിരുന്നത്. എന്നു വച്ചാൽ ധാരാളം കോേളജുകൾ തന്റെ മുമ്പിൽ തുറന്നു കിടക്കുകയാണ്, ഒരു തീരുമാനമെടുക്കാൻ കഴിയുന്നില്ല എന്ന്. അതിൽ അസാധാരണമായൊന്നുമില്ല. ഒരു മിടുക്കനായ വിദ്യാർത്ഥിക്കു മുമ്പിൽ കോളേജുകൾ തുറക്കപ്പെടും. ഇപ്പോൾ അവരോട് എന്താണ് പറയുക? അതുകൊണ്ട് അയാൾ രാവിലത്തെ തിരക്ക് കഴിഞ്ഞിട്ടേ സ്‌കൂളിൽ പോയുള്ളൂ. ഭാഗ്യത്തിന് തന്റെ ഡിവിഷനിലുള്ള ആരുമുണ്ടായിരുന്നില്ല. അയാൾ ധൃതിയിൽ നോട്ടീസ് ബോർഡു തൂക്കിയിട്ട വരാന്തയിലേയ്ക്കു നടന്നു. തന്റെ നമ്പർ ഫസ്റ്റ് ക്ലാസ്സായി കണ്ടപ്പോൾ ഒരു ഉത്സാഹത്തള്ളിച്ചയും തോന്നിയില്ല. എല്ലാം പ്രതീക്ഷിച്ചതല്ലേ എന്ന മട്ടിൽ അയാൾ തിരിഞ്ഞു. ഇനി പെട്ടെന്ന് അവിടെനിന്ന് രക്ഷപ്പെടണം. അപ്പോഴാണ് കെമിസ്റ്റ്രി മാസ്റ്റർ പരമേശ്വരൻ നായർ നടന്നു വരുന്നത് കണ്ടത്. എങ്ങിനെ രക്ഷപ്പെടുമെന്ന് ആലോചിക്കുമ്പോൾ മാസ്റ്റർ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.

‘ഫസ്റ്റ് ക്ലാസ്സല്ലേ?’

‘അതെ സർ.’

മാസ്റ്റർ ചിരിച്ചുുകൊണ്ട് അടുത്തു വന്നു രമേശന്റെ കൈപിടിച്ചു.

‘മിടുക്കൻ. ഞാൻ സ്റ്റാഫ് റൂമിലുണ്ടായിരുന്നു. താൻ വരുന്നതു കണ്ടു.’

മാസ്റ്ററുടെ അരുമശിഷ്യനാണ്. ക്ലാസ്സുകളിൽ ചോദ്യത്തിന് ഉത്തരം കിട്ടാതെ മാസ്റ്ററുടെ പരതുന്ന കണ്ണുകൾ അവസാനം എത്തുന്നത് രമേശനിലായിരിക്കും. മാസ്റ്റർക്ക് നിരാശപ്പെടേണ്ടി വരാറില്ല.

‘ഇനി എന്താണ് പ്ലാൻ? പറ്റുമെങ്കിൽ എഞ്ചിനീയറിങ്ങിന് പോണം. അല്ലെങ്കിൽ ബി.എസ്സിക്ക്. എന്തായാലും ഇപ്പോൾത്തന്നെ തീർച്ചയാക്കണം. തനിക്ക് സയൻസിലാണ് ആപ്റ്റിറ്റിയൂഡ്. എവിടെയാണ് പ്രീഡിഗ്രിക്ക് ചേരണത്?’

രമേശൻ വികാരങ്ങളെ നിയന്ത്രിക്കാൻ പാടുപെടുകയായിരുന്നു. അയാൾ ഒന്നും പറയാതെ നിൽക്കുന്നതു കണ്ടപ്പോൾ മാസ്റ്റർ ഒരിക്കൽക്കൂടി ചോദിച്ചു.

‘എവിടെയാണ് ചേരണത്? എവിട്യായാലും ഹോസ്റ്റലിൽ ചേർന്നു പഠിക്കേണ്ടിവരും. അപ്പോ നല്ലത് കോഴിക്കോടാണ്. ക്രിസ്റ്റ്യൻ കോളേജുണ്ട്, ദേവഗിരി, ഗുരുവായൂരപ്പൻ, ഏതിലെങ്കിലും ചേരാം. ഗുരുവായൂരപ്പൻ കോളേജിലാണെങ്കിൽ ഞാനൊരു കത്തു തരാം...’

‘ഞാൻ കോേളജിൽ ചേര്ണില്ല സർ.’ മാസ്റ്ററെ കൂടുതൽ പറയാൻ അനുവദിക്കാതെ രമേശൻ പറഞ്ഞു.

എന്തേ?’ മാസ്റ്ററുടെ ശബ്ദത്തിൽ കുണ്ഠിതമുണ്ടായിരുന്നു.

‘വീട്ടിലെ സ്ഥിതി മോശാണ് സർ.’

മാസ്റ്റർ നിശ്ശബ്ദനായി. എവിടേയോ ഒരു ഒഴിഞ്ഞ ക്ലാസ്സ് മുറി. അതിൽ ഒറ്റയ്ക്കാവാൻ രമേശൻ ആഗ്രഹിച്ചു. മാസ്റ്റർ രമേശന്റെ തോളിൽ കൈവച്ചു. രണ്ടു കൊല്ലത്തെ അടുപ്പം മുഴുവൻ ആ സ്പർശത്തിലുണ്ടായിരുന്നു.

‘എങ്ങിനെയെങ്കിലും ശ്രമിച്ചു േനാക്കു. കോളേജിൽ ചേരാൻ പറ്റീല്ലെങ്കിൽ പോളിയിൽ ചേരു. തിരൂരിലുണ്ടല്ലോ...’

നിറഞ്ഞ കണ്ണുകൾ മാസ്റ്റർ കാണാതിരിക്കാൻ മുഖം തിരിച്ചു പിടിച്ചുകൊണ്ട് അയാൾ പറഞ്ഞു.

‘ശരി സർ, ഞാൻ പോട്ടെ.’

‘ആൾ ദ ബെസ്റ്റ്...’

അയാൾ ഒരൊഴിഞ്ഞ ക്ലാസ്സു മുറിയിലേയ്ക്കാണ് പോയത്. കുറേ നേരം ബെഞ്ചിലിരുന്നു. ജനലിലൂടെ തണുത്ത കാറ്റു വീശി. പുറത്ത് പാമ്പിൻ കാവായിരുന്നു. അതിനുള്ളിലെ മരങ്ങളിൽ കയറി കളിച്ചതിന് എത്രയോ തവണ മാസ്റ്റർമാരുടെ ചീത്ത കേട്ടിട്ടുണ്ട്. ഉയരമുള്ള മരങ്ങളിൽനിന്ന് തൂങ്ങുന്ന വണ്ണമുള്ള വള്ളികളിൽ തൂങ്ങിയാടാറുണ്ട്. തന്റെ ജീവിതത്തിന്റെ ഒരു ഘട്ടം കടന്നുപോകയാണ്. വീട്ടിൽ കഴിവുണ്ടെങ്കിൽ അതു നീട്ടിക്കിട്ടുമായിരുന്നു. ഒരു വിദ്യാർത്ഥിയായിത്തന്നെ നാലഞ്ചു കൊല്ലംകൂടി കഴിയാമായിരുന്നു. നാളെത്തന്നെ ടൈപ്പ്‌റൈറ്റിങ് ക്ലാസ്സിൽ ചേരണമെന്ന് അയാൾ തീർച്ചയാക്കി. കരയുകയല്ല വേണ്ടത്, കർമ്മം ചെയ്യുകയാണ്. ഓരോരുത്തരുടെയും തലയിൽ ഓരോന്ന് എഴുതിവച്ചിട്ടുണ്ട്. അതുപോലെ വരും.

ഇപ്പോൾ ഒന്നര കൊല്ലത്തിനു ശേഷം, ആയിരത്തഞ്ഞൂറു മൈൽ ദൂരെയിരുന്നുകൊണ്ട് അതിനെപ്പറ്റി ആലോചിക്കുമ്പോൾ എന്താണ് തോന്നുന്നത്? ഒന്നുമില്ല. ജീവിതത്തെ അതിന്റെ പാട്ടിനു പോകാൻ അനുവദിക്കുകയാണ് അയാൾ. എവിടെയെങ്കിലും എത്താതിരിക്കില്ല. അത് വളരെ ഉയരത്തിൽത്തന്നെ വേണമെന്ന യാതൊരു നിർബ്ബന്ധവും രമേശനില്ല.

പിറ്റേന്നു വൈകുന്നേരം മൂന്നു മാസത്തെ ഡെപ്പോസിറ്റും കൊണ്ട് ചെന്നപ്പോൾ നിരഞ്ജൻ ബാബു ഉണ്ടായിരുന്നില്ല. താഴെനിന്ന് ബെല്ലടിച്ചുകൊണ്ടാണ് അയാൾ കയറിയത്. മുകളിലെത്തിയപ്പോൾ ചുവന്ന ബോർഡറുള്ള വെള്ള സാരി ഉടുത്ത ഒരു സ്ത്രീ തൊട്ടു മുമ്പിൽ നിൽക്കുന്നു. കോണിപ്പടികൾ നോക്കി നടന്നിരുന്നതു കാരണം രമേശന് ലാന്റിങ്ങിലെത്തിയപ്പോഴെ അവെര കാണാൻ പറ്റിയുള്ളൂ. സാരിയുടെ അറ്റം തലയിൽക്കൂടിയിട്ട് അവർ അയാളെ നോക്കി പഠിക്കുകയായിരുന്നു.

‘കാകെ ചായ്?’

‘നിരഞ്ജൻ ബാബു ഇല്ലേ?’

‘ഇല്ല വന്നിട്ടില്ല. ഇന്നലെ പുതുതായി വന്ന ആളാണോ?’

‘അതെ.’

‘താക്...’

അവർ, കിഴിഞ്ഞു തുടങ്ങിയ സാരിത്തുമ്പ് തലയിലേയ്ക്കുതന്നെ കയറ്റിയിട്ടുകൊണ്ട് അകത്തേയ്ക്കു പോയി. ഒരു നിമിഷത്തിനുള്ളിൽ തിരിച്ചെത്തിയ അവരുടെ കയ്യിൽ രണ്ടു താക്കോലുകളുണ്ടായിരുന്നു.

‘കുടിക്കാനുള്ള വെള്ളം താഴെനിന്ന് എടുക്കണം.’ ബാൽക്കണിയിലൂടെ അവരുടെ വീട്ടുമുറ്റത്തേയ്ക്കു ചൂണ്ടിക്കാട്ടി അവർ പറഞ്ഞു. ‘താഴെ കോണിച്ചുവട്ടിലൂടെയാണ് വഴി. ആ വാതിലിന്റെ താക്കോലാണ് രണ്ടാമത്തേത്. പുറത്തു കടന്നാൽ വാതിൽ പൂട്ടണം.’

അയാൾ താക്കോലുകൾ വാങ്ങി, നന്ദി പറഞ്ഞു. പെട്ടെന്നാണ് അഡ്വാൻസ് കൊടുത്തിട്ടിെല്ലന്ന് ഓർത്തത്. കീശയിൽനിന്ന് ഇരുന്നൂറ്റിനാല്പതു രൂപയെടുത്ത് അവരുടെ കയ്യിൽ കൊടുത്തു.

‘രശീത് നിരൊഞ്ജൻ ബാബു വന്നാൽ തരും.’ കൊടുത്ത പണം എണ്ണിനോക്കുകകൂടി ചെയ്യാതെ കയ്യിൽ ചുരുട്ടിവച്ചുകൊണ്ട് അവർ പറഞ്ഞു.

‘ശരി.’ അയാൾ വാതിൽ തുറന്ന് അകത്തേയ്ക്കു പോയി. പൂട്ട് മേശപ്പുറത്തു വയ്ക്കുമ്പോഴാണ് ഒരു കടലാസ് കഷ്ണം കണ്ടത്. രശീതാണ്. എൺപതു രൂപയ്ക്കുള്ള രശീത്. അയാൾ തുറന്നിട്ട വാതിലിലൂടെ പുറത്തേയ്ക്കു നോക്കി. വീട്ടുടമസ്ഥ അയാളെത്തന്നെ നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു. അയാൾ നോക്കുന്നതു കണ്ടപ്പോൾ അവർ പെട്ടെന്ന് സാരി തലയിലൂടെ വലിച്ചിട്ട് നടന്നുപോയി. അവരുടെ സ്ഥൂലമായ പിൻഭാഗം കുലുങ്ങിക്കൊണ്ട് അകലുന്നത് രമേശൻ നോക്കിനിന്നു. എന്തുകൊണ്ടോ അയാൾ അസ്്വസ്ഥനായി.