എന്‍ വിരല്‍ത്തണുപ്പില്‍
നിന്നറിഞ്ഞതെന്തു നീ?
ഉഷ്ണനദിയായ് ഉടല്
തിളച്ചുയരുന്നത്?
നദിതന്നാഴത്തിലെ ജലനാഗങ്ങള്‍
നൃത്തംവച്ചുണരുന്നത്?
മഴപ്പളുങ്കും ലാവാനദിയാക്കുന്ന
തീക്കുണ്ഡങ്ങള്‍?
പച്ചച്ചെടികള്ക്കിടയിലും
പതുങ്ങും നീരാളികള്‍,
എന്‍ വിരല്ത്തണുപ്പി-
ലൂടെന്തിലെത്തി നീ?
മഴയില്‍?
ഇരുണ്ടിടിവെട്ടുന്ന
തുലാരാവില്?
മദ്യവും ചിരിയും കുഴയുന്ന
രാത്രിസത്രത്തിന്‍
തീവ്രവ്യഥയില്‍?
നിലാവിറുത്തുമയെ
ചൂടിക്കുന്ന ശിവനിൽ?
വിരല്‍ത്തണുപ്പു കുടിച്ചു നിന്
ദാഹമാറിയോ?
ദാഹമേറിയോ?
സിരകളിലമൃതകരവുമാ-
യമ്പിളിയുദിച്ചുവോ?
നരകാഗ്നിയായ് ചുഴന്നുവോ
നിന്നെ ഞാന്‍?
നിന്റെ ചുംബനമവിശുദ്ധമെന്
കവിളിന്മേല്
പൊള്ളി നീലച്ചതറിഞ്ഞുവോ?
പഴയരാവിന്
മങ്ങാമണങ്ങള്,
പഴയ പാനീയത്തിന് രുചികള്‍,
ചവര്‍പ്പുകള്‍,
പഴയ പ്രണയത്തിന്
തീനിലാവുകള്…
എന്റെ കരളിലണയാത്ത
ചണ്ഡസൂര്യനായ്
അന്നേരമൊന്നിച്ചുദിക്കുന്നോരു
സഹസ്രായുതമാദിത്യന്മാരായ്-
അണയാതണയാതെ
കനല് വാരിയെറിയുന്നതും
തണുവിരലാലറിഞ്ഞുവോ?