close
Sayahna Sayahna
Search

എഴുതിത്തുടങ്ങിയ കവികളോട്


റിൽക്കെ

റിൽക്കെ-03
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

[1]വിയെനർ ന്യൂസ്റ്റാഡ്റ്റിലെ മിലിട്ടറി അക്കാദമിയിൽ ഓഫീസർ കേഡറ്റു് ആയിരുന്ന പത്തൊമ്പതുകാരൻ ഫ്രാൻസു് ക്സേവർ കാപ്പുസു് (Franz Xaver Kappus) റെയ്‌‌നർ മരിയ റിൽക്കേയ്ക്കു് ആദ്യത്തെ കത്തെഴുതുന്നതു് 1902-ലാണു്. റിൽക്കെ അന്നു് ഫ്രഞ്ചു് ശില്പിയായ റോദാങ്ങിന്റെ പ്രൈവറ്റു് സെക്രട്ടറിയായി ജോലി ചെയ്യുകയാണു്. തന്റെ കവിതകളെക്കുറിച്ചുള്ള റിൽക്കേയുടെ അഭിപ്രായമാണു് കാപ്പുസ്സിനു് അറിയേണ്ടിയിരുന്നതു്. ഒപ്പം താൻ ഏതു വഴിയിലേക്കാണു് തിരിയേണ്ടതെന്നു് (സാഹിത്യകാരനായുള്ള ജീവിതം തിരഞ്ഞെടുക്കണോ അതോ മിലിട്ടറി പരിശീലനം പൂർത്തിയാക്കി ആസ്ട്രോ-ഹംഗേറിയൻ പട്ടാളത്തിൽ ഓഫീസറാവണോ) എന്നതിൽ ഉപദേശവും തേടുന്നുണ്ടു്. റിൽക്കേയുടെ മറുപടി 1903 ഫെബ്രുവരി 17-നാണു്. അങ്ങനെ തുടങ്ങിയ ആ കത്തെഴുത്തു് 1908 ക്രിസ്തുമസ്സു് വരെ നീളുന്നു. 1929-ലാണു് കാപ്പുസു് റിൽക്കെ തനിക്കയച്ച പത്തു കത്തുകൾ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്നതു്.

ചെറുപ്പക്കാരനായ ഒരു കവിക്കയച്ച കത്തുകളായിട്ടല്ല, ചെറുപ്പക്കാരനായ ഒരു കവി എഴുതിയ കത്തുകളായി വേണം ഇതു വായിക്കേണ്ടതെന്നു് ആരോ പറഞ്ഞിട്ടുണ്ടു്. റിൽക്കേയ്ക്കു് അന്നു് 26 വയസ്സു മാത്രമേ പ്രായമായിട്ടുള്ളു. ചില കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും മഹാനായ ഒരു കവിയായി അദ്ദേഹത്തെ അടയാളപ്പെടുത്തുന്ന കവിതകൾ, Neue Gedichte പുതിയ കവിതകൾ (1907-1908) മുതലുള്ളവ, എഴുതാൻ കിടക്കുന്നതേയുള്ളു. കുടുംബപരവും സാമ്പത്തികവുമായ വൈഷമ്യങ്ങൾ പലതുമുണ്ടായിരുന്നു. റോദാങ്ങുമായുള്ള സഹവാസം അദ്ദേഹത്തിന്റെ അതേ വരെയുള്ള കാവ്യജീവിതത്തിൽ നിന്നു പൂർണ്ണമായ ഒരു വിച്ഛേദത്തിനു് അദ്ദേഹത്തെ നിർബ്ബന്ധിക്കുകയുമായിരുന്നു. റിൽക്കേ തന്നെ ഒരു കത്തിൽ പറയുന്നുണ്ടു്:

“നിങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തി നിങ്ങൾക്കു ചിലനേരം തുണയാവുന്ന ലളിതവും വിനീതവുമായ വാക്കുകൾക്കു പിന്നിൽ സ്വസ്ഥമായൊരു ജീവിതം നയിക്കുകയാണെന്നു കരുതരുതേ. വളരെയധികം വൈഷമ്യങ്ങളും സങ്കടങ്ങളും നിറഞ്ഞതാണയാളുടെ ജീവിതം, അവയെ നേരിടാൻ അതിനു തീരെ പ്രാപ്തിയുമില്ല. എന്നാൽ അതങ്ങനെയായിരുന്നില്ലെങ്കിൽ ആ വാക്കുകൾ അയാൾ കണ്ടെത്തുകയുമില്ല.”

റിൽക്കെ കാപ്പുസിനു നല്കുന്ന ഈ ഉപദേശങ്ങൾ അദ്ദേഹം തനിക്കു തന്നെ നല്കുന്നതായിട്ടു വേണം കാണാൻ. സ്വയം ഒരു തുടക്കക്കാരനായി മാറുകയാണദ്ദേഹം. അങ്ങനെയൊരാൾ സ്വന്തം ജീവിതവും കലയും ചിട്ടപ്പെടുത്തേണ്ടതു് എങ്ങനെയാണെന്നതിനുള്ള പ്രമാണങ്ങളാണു് ഈ കത്തുകളിൽ ഉടനീളം ചിതറിക്കിടക്കുന്നതു്. ഒരർത്ഥത്തിൽ റോദാങ്ങായി മാറിയ റില്ക്കേയാണു് ആ ഉപദേശി എന്നും വായിക്കാം. കാരണം, ആ ശില്പിയാണു് കവിയെ പഠിപ്പിച്ചതു്, ഏകാന്തതയാണു് കലാകാരന്റെ സ്വരാജ്യമെന്നു്, കലയെ നിത്യത്തൊഴിലായി വേണം കാണേണ്ടതെന്നു്.

Paul Klee: The Saint of the Inner Light (1921) (Source: Wikimedia).

1. നിങ്ങളുടെ കവിതകളിൽ കാര്യമെന്തെങ്കിലുമുണ്ടോയെന്നു നിങ്ങൾ ചോദിക്കുന്നു. നിങ്ങളവ പ്രസാധകർക്കയച്ചുകൊടുക്കുന്നു. മറ്റു കവിതകളുമായി നിങ്ങൾ അവയെ താരതമ്യം ചെയ്യുന്നു. ചില പ്രസാധകർ നിങ്ങളുടെ പരിശ്രമങ്ങളെ തിരസ്കരിക്കുമ്പോൾ നിങ്ങൾക്കു വിഷമമാകുന്നു. നിങ്ങളെ ഉപദേശിക്കാൻ എനിക്കനുമതി തന്നതു കൊണ്ടു പറയുകയാണു്, ആ വകയൊക്കെ ദൂരെക്കളയുക. നിങ്ങൾ പുറത്തേക്കാണു നോക്കുന്നതു്; നിങ്ങൾ ചെയ്യരുതാത്തതും അതു തന്നെ. ആർക്കും, ആർക്കുമാവില്ല നിങ്ങളെ ഉപദേശിക്കാൻ, സഹായിക്കാനും.  

ഒരു വഴിയേയുള്ളു: ഉള്ളിലേക്കിറങ്ങുക. എഴുതാൻ നിങ്ങളെ അനുശാസിക്കുന്ന പ്രചോദനമേതെന്നു് കണ്ടെത്തുക; നിങ്ങളുടെ ഹൃദയത്തിന്റെ അത്യഗാധതകളിലേക്കു് അതിന്റെ വേരുകളോടിയിട്ടുണ്ടോയെന്നു് നോക്കുക. എഴുതരുതെന്നൊരു വിലക്കു വന്നാൽ മരിക്കുക തന്നെ തനിക്കു ഗതി എന്നൊരവസ്ഥയിലേക്കു താനെത്തിയിട്ടുണ്ടോയെന്നു സ്വയം ചോദിക്കുക. അതിനൊക്കെയുപരി രാത്രിയുടെ ഏറ്റവും നിശ്ശബ്ദമായ മുഹൂർത്തത്തിൽ ഇങ്ങനെ സ്വയം ചോദ്യം ചെയ്യുക: ഞാൻ എഴുതണോ? സത്യസന്ധമായ ഒരുത്തരത്തിനായി തനിക്കുള്ളിലേക്കു് ആഴത്തിലാഴത്തിൽ കുഴിച്ചിറങ്ങുക. മുഴങ്ങുന്നൊരു സമ്മതമാണു മറുപടിയെങ്കിൽ, ഗൗരവപൂർണ്ണമായ ആ ചോദ്യത്തെ ‘എഴുതണം’ എന്ന ലളിതമായ മറുപടി കൊണ്ടു് ആത്മവിശ്വാസത്തോടെ നേരിടാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, എങ്കില്പിന്നെ നിങ്ങൾക്കതിന്മേൽ സ്വന്തം ജീവിതം പടുത്തുയർത്താം. ഇപ്പോഴതു നിങ്ങളുടെ ജീവിതാവശ്യമായി മാറിയിരിക്കുന്നു. എത്ര നിസ്സാരവും അഗണ്യവുമായ നിമിഷത്തിലുമാവട്ടെ, ആ ഒരു ത്വരയുടെ ചിഹ്നമായിരിക്കണം, പ്രമാണപത്രമായിരിക്കണം നിങ്ങളുടെ ജീവിതം.

എന്നിട്ടു പിന്നെ നിങ്ങൾ പ്രകൃതിയിലേക്കടുക്കുക. താൻ തന്നെ ആദിമനുഷ്യൻ എന്ന നാട്യത്തോടെ കാണുന്നതും അനുഭവിക്കുന്നതും സ്നേഹിക്കുന്നതും നഷ്ടപ്പെടുന്നതുമൊക്കെ എഴുതിവയ്ക്കുക. പ്രണയകവിതകൾ എഴുതാൻ പോകരുതു്, തുടക്കത്തിലെങ്കിലും; ഏറ്റവും കടുത്ത വെല്ലുവിളികളാണവ. മികച്ചതും, ചിലനേരം ഗംഭീരവുമായ പാരമ്പര്യങ്ങൾ ആ വകയിൽ സമൃദ്ധമായിരിക്കെ വ്യക്തിപരവും അന്യാദൃശവുമായതൊന്നു സൃഷ്ടിക്കാൻ ഉന്നതവും പാകമെത്തിയതുമായ ശേഷികൾ തന്നെ വേണം. പൊതുവിഷയങ്ങളെ കരുതിയിരിക്കുക. നിത്യജീവിതം വച്ചുകാട്ടുന്ന വിഷയങ്ങളെ കൈയെത്തിപ്പിടിക്കുക. നിങ്ങളുടെ സന്താപങ്ങളെയും അഭിലാഷങ്ങളെയും കുറിച്ചെഴുതുക; നിങ്ങളുടെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളെയും, സുന്ദരമായതേതിലുമുള്ള വിശ്വാസത്തെയും കുറിച്ചെഴുതുക. അതൊക്കെയും വർണ്ണിക്കുക, അകം നിറഞ്ഞ, നിശ്ശബ്ദമായ, എളിമപ്പെട്ട ആത്മാർത്ഥതയോടെ. ചുറ്റും കാണുന്ന വസ്തുക്കളെ, നിങ്ങളുടെ സ്വപ്നരംഗങ്ങളെ, നിങ്ങളുടെ ഓർമ്മയ്ക്കു വിഷയമാവുന്നവയെ ആത്മാവിഷ്കാരത്തിനുപയോഗപ്പെടുത്തുക.  

നിങ്ങളുടെ നിത്യജീവിതം കവിതയ്ക്കു വിഷയമാവാൻ മാത്രം സമ്പന്നമല്ലെന്നു തോന്നുന്നുവെങ്കിൽ ജീവിതത്തെ പഴി ചാരാൻ പോകരുതു്, സ്വയം പഴിയ്ക്കുക. ജീവിതത്തിന്റെ ധന്യതകളെ ആവാഹിച്ചു വരുത്താൻ പ്രാപ്തനായ കവിയായിട്ടില്ല ഇനിയും താനെന്നു പരിതപിക്കുക. എന്തെന്നാൽ സർഗ്ഗധനനായ കലാകാരനു ദാരിദ്ര്യമേയില്ല — യാതൊന്നും അപ്രധാനമല്ലയാൾക്കു്, അഗണ്യവുമല്ല. ഇനിയഥവാ, നിങ്ങളൊരു തടവറയിലാണെന്നും, പുറംലോകത്തിന്റെ ശബ്ദങ്ങളിൽ നിന്നു നിങ്ങളെ കൊട്ടിയടയ്ക്കുകയാണു് അതിന്റെ ചുമരുകളെന്നുമിരിക്കട്ടെ, അപ്പോഴും നിങ്ങൾക്കു സ്വന്തമായിട്ടുണ്ടല്ലോ നിങ്ങളുടെ ബാല്യകാലം, വിലമതിയ്ക്കാനാവാത്ത ആ രത്നം, ഓർമ്മകളുടെ ആ ഭണ്ഡാഗാരം. അതിലേക്കു നിങ്ങൾ ശ്രദ്ധ തിരിയ്ക്കുക. വിദൂരമായ ഒരു ഭൂതകാലത്തിന്റെ മണ്ണമർന്ന അനുഭൂതികളെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുക. ആത്മവിശ്വാസം നിങ്ങൾക്കു കൈവരും. നിങ്ങളുടെ ഏകാന്തത വികസ്വരമാവുകയും, സാന്ധ്യവെളിച്ചത്തിൽ നിങ്ങൾക്കു കുടിയേറാനൊരിടമാവുകയും ചെയ്യും. പുറംലോകത്തിന്റെ ആരവങ്ങൾ അകലെയകലെക്കൂടി കടന്നു പൊയ്ക്കൊള്ളും.

ആത്മാരാമനായിരിക്കുന്ന ഈ അവസ്ഥയിൽ നിന്നു്, ഈ സമാധിയിൽ നിന്നു് കവിത പുറപ്പെട്ടാലാവട്ടെ, അതു നല്ല കവിതയാണോയെന്നു നിങ്ങൾ ചോദിച്ചുനടക്കുകയുമില്ല. അവയിലേക്കു പ്രസാധകരെ ആകർഷിച്ചുവരുത്താൻ നിങ്ങൾ ശ്രമിക്കുകയുമില്ല. കാരണം അവയിൽ നിങ്ങൾ കേൾക്കുക നിങ്ങളുടെ തന്നെ ശബ്ദമായിരിക്കും. അവയിൽ നിങ്ങൾ കാണുക നിങ്ങളുടെ ജീവിതാംശമായിരിക്കും. നിങ്ങളുടെ ജന്മസ്വത്തായിരിക്കുമതു്. ഒരു കലാസൃഷ്ടി ഉന്നതമായിരിക്കും, ഒരനിവാര്യതയിൽ നിന്നാണു് അതു ജന്മമെടുത്തതെങ്കിൽ. ഇതല്ലാതെ മറ്റൊരു മാനദണ്ഡവുമില്ല.  

അതിനാൽ, എനിക്കു തരാൻ ഈയൊരുപദേശമേയുള്ളു: ഉള്ളിലേക്കിറങ്ങി സ്വന്തം ജീവിതം ഉറവെടുക്കുന്നതു് എത്രയാഴത്തിലാണെന്നു കണ്ടെത്തുക; ആ സ്രോതസ്സിലുണ്ടാവും താനെഴുതണോയെന്ന ചോദ്യത്തിനുള്ള ഉത്തരം. ആ ഉത്തരം കൈയേല്ക്കുക, അതേപടി, വിശകലനത്തിനൊന്നും നില്ക്കാതെ. എഴുത്തുകാരനാവുക എന്നതാണു തന്റെ നിയോഗമെന്നു് നിങ്ങൾക്കൊരുപക്ഷേ തെളിഞ്ഞുകിട്ടിയെന്നുവരാം. എങ്കിൽ ആ വിധി ഏറ്റെടുക്കുക. അതിന്റെ ഭാരവും അതിന്റെ പ്രതാപവും പേറുക. പുറമേ നിന്നു് എന്തു പ്രതിഫലമാണതിനു ലഭിക്കുക എന്നു ചോദിക്കുകയുമരുതു്. എന്തെന്നാൽ കലാകാരൻ തന്നിലടങ്ങിയ ഒരു ലോകമായിരിക്കണം; തനിയ്ക്കു വേണ്ടതൊക്കെ അയാൾ തന്നിൽ നിന്നു തന്നെ കണ്ടെത്തണം; പിന്നെ, താൻ പരിണയിച്ച പ്രകൃതിയിൽ നിന്നും.

തന്നിലേക്കും, തന്റെ ഏകാന്തതയിലേക്കുമുള്ള ഈ അവരോഹണത്തിനു ശേഷവും കാവ്യജീവിതം നിങ്ങൾക്കു ത്യജിക്കേണ്ടിവന്നുവെന്നു വരാം. ഞാൻ പറഞ്ഞപോലെ, എഴുതാതെ ജീവിക്കാമെന്നൊരു തോന്നലു വന്നുകഴിഞ്ഞാൽ എഴുത്തു നിർത്താൻ അതുമതി. അപ്പോൾക്കൂടി ഞാൻ പറയുന്ന ഈ ആത്മാന്വേഷണം ഫലമില്ലാത്തതാവുന്നില്ല. അതില്പിന്നെ നിങ്ങളുടെ ജീവിതം അതിന്റെ വഴി തെളിച്ചുപൊയ്ക്കൊള്ളും. നന്മ നിറഞ്ഞതായിരിക്കും, സമൃദ്ധവും വിശാലവുമായിരിക്കും, ആ വഴികൾ.

2. സാഹിത്യവിമർശനങ്ങൾ കഴിയുന്നത്ര വായിക്കാതിരിക്കുക എന്നൊരു നിർദ്ദേശം നിങ്ങളുടെ മുന്നിൽ വയ്ക്കാൻ ഈ സന്ദർഭത്തിൽ എനിക്കു തോന്നുകയാണു്. അവ ഒന്നുകിൽ ജഡപ്രായവും, അർത്ഥശൂന്യവും, കല്ലിച്ചതുമായ മുൻവിധികളായിരിക്കും; അല്ലെങ്കിൽ വിദഗ്ദ്ധമായ വാചകമടികൾ. ആ വീക്ഷണങ്ങൾക്കു് ഇന്നംഗീകാരം കിട്ടിയേക്കാമെങ്കിൽ നാളെയതുണ്ടാവുകയുമില്ല. ചിരന്തനമായ ഒരേകാന്തതയാണു് കലാസൃഷ്ടികളുടെ സത്ത എന്നു പറയാവുന്നതു്; വിമർശനത്തിനു് അതു മനസ്സിലാവുക എന്നതില്ല. സ്നേഹത്തിനേ അതിനെ കടന്നുപിടിക്കാനും, കൈയിലെടുക്കാനും, നീതിയോടെ വിലയിരുത്താനുമുള്ള കഴിവുള്ളു. തർക്കങ്ങൾക്കും ചർച്ചകൾക്കും അവതാരികകൾക്കുമല്ല, നിങ്ങളുടെ അന്തരാത്മാവിനും നിങ്ങളുടെ അനുഭൂതികൾക്കുമാണു് നിങ്ങൾ കാതു കൊടുക്കേണ്ടതു്. ഇനിയഥവാ ഒരിക്കൽ നിങ്ങൾക്കു പിശകിയാലും, നിങ്ങളുടെ ആന്തരജീവിതത്തിന്റെ വികാസം കാലക്രമേണ നിങ്ങളെ മറ്റുൾക്കാഴ്ചകളിലേക്കു നയിച്ചുകൊള്ളും. നിങ്ങളുടെ തീർപ്പുകൾക്കു് അവയുടേതായ നിശ്ശബ്ദവും അകലുഷിതവുമായ ഒരു വികാസം അനുവദിച്ചുകൊടുക്കുക;   എല്ലാ വികാസങ്ങളെയും പോലെ അവയും ഉള്ളിന്റെയുള്ളിൽ നിന്നാണു വരേണ്ടതു്; അവയെ തിടുക്കപ്പെടുത്തരുതു്. കാലം തികഞ്ഞേ പിറവിയുണ്ടാവൂ. നിങ്ങളുടെ മനസ്സിൽ പതിയുന്നതേതൊന്നും, അനുഭൂതിയുടെ ഭ്രൂണമോരോന്നും ഉള്ളിന്റെയുള്ളിൽ, ഇരുട്ടിൽ, വാക്കുകൾക്കുമപ്പുറം, യുക്തിക്കപ്രാപ്യമായ ചോദനകളുടെ മണ്ഡലത്തിൽ സാഫല്യത്തിലെത്തട്ടെ;  നിങ്ങൾ എളിമയോടെ, ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുക, പുതിയൊരു തെളിച്ചം പിറവിയെടുക്കുന്ന മുഹൂർത്തത്തിനായി; കലാകാരനായി ജീവിക്കുകയെന്നാൽ ഇങ്ങനെ ഒരർത്ഥമേയുള്ളു: സൃഷ്ടിയിലായാലും ഗ്രഹണത്തിലായാലും.

ഇതിൽ കാലം ഒരളവുകോലാവുന്നുമില്ല. ഒരു കൊല്ലം ഒരു കാര്യമല്ല. പത്തു കൊല്ലം ഒന്നുമല്ല. കലാകാരനാവുക എന്നാൽ കണക്കെടുക്കുകയും കണക്കു കൂട്ടുകയുമല്ല; ഒരു മരം പോലെ വിളയുക എന്നാണു്; മരം അതിന്റെ ജീവദ്രവത്തെ തിടുക്കപ്പെടുത്തുന്നില്ല; വസന്തത്തിലെ കൊടുങ്കാറ്റുകളിൽ അടി പറിയാതെ നില്ക്കുകയാണതു്, പിന്നെ വേനൽ വരാതിരിക്കുമോ എന്ന ശങ്കയൊന്നുമില്ലാതെ. വേനൽ വന്നുതന്നെയാവണം. അതു പക്ഷേ തങ്ങൾക്കു മുന്നിൽ നിത്യത നീണ്ടുകിടക്കുകയാണു്, അതിരറ്റതും നിശ്ശബ്ദവുമായി എന്ന അറിവോടെ ജീവിതം ജീവിക്കുന്നവരിലേക്കേ വന്നുചേരുകയുമുള്ളു. എന്റെ ജീവിതത്തിലെ ഒരു നിത്യപാഠമാണു്, പലപല വേദനകളെടുത്തു ഞാൻ പഠിക്കുന്നതാണു്, ഞാൻ കടപ്പെട്ട ഒരു പാഠവുമാണ്: ക്ഷമയാണെല്ലാം!

3. നിങ്ങളുടെ ഹൃദയത്തിൽ ഉത്തരം കിട്ടാതെ കിടക്കുന്ന ചോദ്യങ്ങൾക്കു മുന്നിൽ ഒരല്പം ക്ഷമ കാണിക്കുക, ആ ചോദ്യങ്ങളെത്തന്നെ സ്നേഹിക്കാൻ പഠിക്കുക, അടഞ്ഞുകിടക്കുന്ന മുറികളെയെന്നപോലെ, നമുക്കു തീർത്തുമന്യമായ ഭാഷയിലെഴുതിയ പുസ്തകങ്ങളെപ്പോലെ. ഉത്തരങ്ങൾ തേടിപ്പോകരുതു്; അവ സ്വീകരിക്കാൻ ഇപ്പോൾ നിങ്ങൾ അർഹനായിട്ടില്ല, കാരണം, അവയെ അനുഭവമാക്കാനുള്ള കഴിവു നിങ്ങൾക്കായിട്ടില്ല എന്നുതന്നെ. സർവതും അനുഭവമാവുക എന്നതിലാണു കാര്യം. ഇപ്പോൾ ചോദ്യങ്ങൾ നിങ്ങൾക്കനുഭവമാകട്ടെ. എങ്കിൽ വിദൂരഭാവിയിലൊരു നാൾ പതിയെപ്പതിയെ, നിങ്ങൾ പോലുമറിയാതെ ഉത്തരങ്ങൾ നിങ്ങൾക്കനുഭവമായെന്നു വരാം. തീർത്തും സംതൃപ്തവും ആഹ്ളാദപ്രദവും നിർമ്മലവുമായ ഒരു ജീവിതശൈലി തനിക്കായി മനസ്സിൽ കാണാനും ആസൂത്രണം ചെയ്യാനും നടപ്പിൽ വരുത്താനുമുള്ള ശക്തി നിങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്നുവെന്നുതന്നെയും വരാം. അതിനായി സ്വയം പരിശീലിപ്പിക്കുക; അതേ സമയം, വരുന്നതെന്തിനെയും, നിങ്ങളുടെ സ്വതന്ത്രേച്ഛയിൽ നിന്നാണതു വരുന്നതെങ്കിൽ, നിങ്ങളുടെ അന്തരാത്മാവിന്റെ ഒരാവശ്യത്തിൽ നിന്നാണു വരുന്നതെങ്കിൽ, പൂർണ്ണവിശ്വാസത്തോടെ കൈക്കൊള്ളുക, ഒന്നിനെയും വെറുക്കാതിരിക്കുക.

ലൈംഗികത ദുഷ്കരമാണു്; അതെ, അതു ദുഷ്കരം തന്നെയാണു്. പക്ഷേ നമുക്കു പറഞ്ഞിട്ടുള്ള ഉദ്യമങ്ങളിൽ ദുഷ്കരമല്ലാത്തതായി ഏതിരിക്കുന്നു? സാരമായിട്ടുള്ളതെല്ലാം ദുഷ്കരമാണു്, സാരമല്ലാത്തതായി ഒന്നുമില്ലതാനും. ഇതംഗീകരിക്കാൻ നിങ്ങൾക്കായാൽ, നിങ്ങളിൽ നിന്നു്, നിങ്ങളുടെ സ്വന്തം പ്രകൃതത്തിലും മനോഭാവത്തിലും നിന്നു്, നിങ്ങളുടെ സ്വന്തം അനുഭവസമ്പത്തിൽ നിന്നു്, നിങ്ങളുടെ കരുത്തുകളിൽ നിന്നു്, നിങ്ങളുടെ ബാല്യകാലത്തിൽ നിന്നു് പൂർണ്ണമായും നിങ്ങളുടേതായ ഒരു ബന്ധം (മാമൂലുകൾ സ്വാധീനിക്കാത്തതായ ഒന്നു്) ലൈംഗികതയോടു രൂപപ്പെടുത്താൻ നിങ്ങൾക്കായാൽ, എങ്കിൽ നിങ്ങൾ വ്യക്തിത്വമില്ലാത്തവനാവുമെന്നോ, നിങ്ങളുടെ ഏറ്റവും അനർഘമായ സ്വത്തായ ലൈംഗികതയ്ക്കു് നിങ്ങൾ അർഹനല്ലാതാവുമെന്നോ പിന്നെ പേടിക്കാനില്ലാതാവുന്നു.

ഉടലിന്റെ ആനന്ദങ്ങളെ മറ്റേതൊരു ഐന്ദ്രിയാനുഭവം പോലെ തന്നെ എടുത്താൽ മതി — ശുദ്ധമായ കാഴ്ച പോലെ, നന്നായി പഴുത്ത ഒരു മധുരഫലം നാവിൽ നിറയുമ്പോലെ. നമുക്കു നല്കപ്പെട്ട മഹത്തായതും അനന്തവുമായ ജ്ഞാനമാണതു്, എല്ലാ ജ്ഞാനത്തിന്റെയും പൂർണ്ണതയും മഹിമയുമാണതു്. അതിനെ കൈക്കൊള്ളുന്നതിൽ ഹീനമായിട്ടൊന്നുമില്ല. മിക്കവരും അതിനെ ദുരുപയോഗപ്പെടുത്തുന്നു, ദുർവ്യയം ചെയ്യുന്നു എന്നതാണു ഹീനമായിട്ടുള്ളതു്. തങ്ങളുടെ ഏറ്റവും ഉന്നതമായ മുഹൂർത്തങ്ങളിലേക്കുള്ള മാർഗ്ഗമായി അതിനെ ഉപയോഗപ്പെടുത്തുന്നതിനു പകരം സ്വന്തം ജീവിതത്തിലെ വിരസവും ക്ഷീണിതവുമായ ഇടങ്ങളിൽ ഒരു പ്രലോഭനമായിട്ടാണു് അവരതിനെ കാണുന്നതു്.

ഭക്ഷണം കഴിക്കുന്നതിനെപ്പോലും മനുഷ്യൻ മറ്റൊന്നായി മാറ്റിയിരിക്കുന്നു. ഒരിടത്തു കുറവും മറ്റൊരിടത്തു കൂടുതലും ആ അടിസ്ഥാനപരമായ ആവശ്യത്തെപ്പോലും കലുഷമാക്കിയിരിക്കുന്നു. ഇതേ പ്രകാരം തന്നെ കലുഷമായിരിക്കുന്നു, ജീവിതം സ്വയം നവീകരിക്കുന്ന സരളവും അഗാധവുമായ എല്ലാ ആവശ്യങ്ങളും. വ്യക്തിക്കു പക്ഷേ, അവയെ തെളിച്ചെടുക്കാവുന്നതേയുള്ളു, ആ തെളിമയിൽ ജീവിക്കാവുന്നതേയുള്ളു — അന്യരെ അമിതമായി ആശ്രയിക്കുന്നില്ല അയാളെങ്കിൽ, ഏകാന്തതയുമായി ഉടമ്പടിയിലാണയാളെങ്കിൽ.

ജന്തുക്കളിലും സസ്യങ്ങളിലുമുള്ള സൌന്ദര്യം സ്നേഹത്തിന്റെയും അഭിലാഷത്തിന്റെയും മൂകവും ചിരന്തനവുമായ രൂപമാണെന്നും നാമോർക്കുക. സസ്യങ്ങളെപ്പോലെതന്നെ വേണം നാം ജന്തുക്കളെയും വീക്ഷിക്കുക — ക്ഷമാപൂർവ്വമായും സ്വേച്ഛയോടെയും വളരുകയും വർദ്ധിക്കുകയുമാണവ; അതുപക്ഷേ, ഭൌതികമായ സുഖത്തിലും വേദനയിലും നിന്നല്ല, അവയെക്കാളുന്നതവും സ്വേച്ഛയെക്കാൾ, പ്രതിരോധത്തെക്കാൾ ശക്തവുമായ ആവശ്യകതകൾക്കു വഴങ്ങിയിട്ടാണു്. ഈ രഹസ്യം കൊണ്ടു നിറഞ്ഞിരിക്കുകയാണു്, ഭൂമി അതിന്റെ ഏറ്റവും നിസ്സാരമായ വസ്തുക്കൾ വരെ. ഹാ, അതിനെ നിസ്സാരമായി കാണാതെ എളിമയോടെ ആ രഹസ്യത്തെ കൈയേല്ക്കാൻ നമുക്കായെങ്കിൽ, ഭവ്യതയോടെ കൊണ്ടുനടക്കാൻ നമുക്കായെങ്കിൽ, അതിനെ നിസ്സാരമായി കാണാതെ എത്ര ഭയാനകമാം വിധത്തിൽ ദുഷ്കരമാണതെന്നറിയാൻ നമുക്കു കഴിഞ്ഞെങ്കിൽ!

തന്നിലെ ഉർവരതയെ ഭക്തിയോടെ കാണാൻ മനുഷ്യനായെങ്കിൽ! ആത്മീയമോ ഭൌതികമോ ആയിട്ടാണതിന്റെ ആവിഷ്കാരങ്ങളെന്നു തോന്നിയാലും സാരാംശത്തിൽ രണ്ടും ഒന്നു തന്നെ. കാരണം, ആത്മീയമായ ഒരു സൃഷ്ടിയും മുളയെടുക്കുന്നതു് ഭൌതികതയിലാണു്, രണ്ടിനും ഒരേ പ്രകൃതിയുമാണു്; ശാരീരികാനന്ദങ്ങളുടെ കുറച്ചുകൂടി സൌമ്യവും നിർവൃതിദായകവും ചിരന്തനവുമായ ഒരാവർത്തനമാണെന്നേയുള്ളു മറ്റേതു്. ‘സ്രഷ്ടാവാകാനുള്ള, ജനയിതാവാകാനുള്ള, രൂപപ്പെടുത്തിയെടുക്കാനുള്ള തൃഷ്ണ’ ഭൌതികലോകത്തു് അതു സാക്ഷാല്ക്കരിക്കപ്പെടുന്നില്ലെങ്കിൽ, ജന്തുക്കളുടെയും വസ്തുക്കളുടെയും അളവറ്റ സമ്മതി അതിനു ലഭിക്കുന്നില്ലെങ്കിൽ ഒന്നുമല്ലാതായിപ്പോകുന്നു. സൃഷ്ടിയിൽ നാം അനുഭവിക്കുന്ന ആനന്ദം അവാച്യമാം വിധത്തിൽ സുന്ദരവും സമ്പുഷ്ടവുമാണെങ്കിൽ അതിനു കാരണം പ്രജനനത്തിന്റെയും ജനനത്തിന്റെയും കോടിക്കണക്കായ മുഹൂർത്തങ്ങളുടെ സ്മൃതിപരമ്പര അതിൽ നിറയുന്നു എന്നതുതന്നെ. സൃഷ്ടി എന്നൊരു ചിന്ത ഒരാളുടെ മനസ്സിൽ ഉദയം കൊള്ളുമ്പോൾ പ്രണയത്തിന്റെ ഒരായിരം വിസ്മൃതരാത്രികൾ അതിൽ വീണ്ടും ജന്മമെടുക്കുകയാണു്, അതിനെ ഗംഭീരവും ഉദാത്തവുമാക്കുകയാണു്. രാത്രികളിൽ തമ്മിലൊരുമിക്കുന്നവർ, ത്രസിക്കുന്ന തൃഷ്ണയോടെ ഉടലുകൾ കെട്ടിവരിയുന്നവർ, അവർ ഭവ്യമായ ഒരനുഷ്ഠാനം നിർവഹിക്കുകയാണു്, അവാച്യമായ പ്രഹർഷങ്ങളെക്കുറിച്ചു പറയാൻ ഭാവിയിൽ ജനിക്കാനിരിക്കുന്ന ഏതോ കവിയുടെ ഗീതത്തിനായി മാധുര്യവും ഗഹനതയും ബലവും ശേഖരിച്ചുവയ്ക്കുകയാണു്. അവർ ഭാവിയെ ആവാഹിച്ചുവരുത്തുകയാണു്; ഇനിയഥവാ, അവർക്കൊരു സ്ഖലിതം പിണഞ്ഞുവെന്നിരിക്കട്ടെ, അന്ധതയോടെയാണു് അവർ ആശ്ളേഷിക്കുന്നതെന്നിരിക്കട്ടെ, എന്നാൽക്കൂടി ഭാവി വന്നുചേരുകതന്നെ ചെയ്യും, പുതിയൊരു മനുഷ്യജീവി ജന്മമെടുക്കും, യാദൃച്ഛികതയ്ക്കു മേൽ പ്രകൃതിനിയമം പ്രയുക്തമാവും, ബലിഷ്ഠവും അപ്രതിരോധ്യവുമായ ഒരു ബീജം തനിക്കായി സ്വയം തുറക്കുന്ന ഒരണ്ഡത്തിലേക്കു് ഊറ്റത്തോടെ പ്രവേശിക്കുകയും ചെയ്യും.

വസ്തുക്കളുടെ ഉപരിതലം കണ്ടു വഴി തെറ്റാൻ നിന്നുകൊടുക്കരുതു്; ആഴങ്ങളിൽ എല്ലാം നിയമമത്രെ. ആ നിഗൂഢത അയഥാർത്ഥമായി, വികലമായി അനുഭവിക്കുന്നവർക്കു് — അങ്ങനെയുള്ളവർ കുറച്ചൊന്നുമല്ല — അതു നഷ്ടപ്പെടുന്നുണ്ടെങ്കിലും ആ നഷ്ടം അവരെ സംബന്ധിച്ചു മാത്രമേയുള്ളു. ആ നിഗൂഢതയെക്കുറിച്ചജ്ഞരാണെങ്കിലും അതവർ അടുത്ത തലമുറയിലേക്കു പകരുന്നുണ്ടു്, മുദ്ര വച്ച ഒരു കത്തു് കൊണ്ടേല്പിക്കുമ്പോലെ. പേരുകൾ എത്രയാണെന്നതും എത്ര സങ്കീർണ്ണമാണു് ഓരോ ജീവിതമെന്നോർത്തും മനസ്സു കലുഷമാക്കുകയുമരുതു്. പ്രബലമായ ഒരു മാതൃഭാവം പരസ്പരാകർഷണത്തിന്റെ രൂപത്തിൽ സർവതിനും മേലുണ്ടെന്നുമാവാം.

ഒരു കന്യകയുടെ,   ഇനിയുമൊന്നും കൈയവരിച്ചിട്ടില്ലാത്ത ഒരു വ്യക്തിയുടെ, സൌന്ദര്യം എന്നു പറയുന്നതു് അവളുടെ മാതൃത്വമാണു്, അതിന്റെ പ്രതീക്ഷയാണു്; അതിന്റെ ഒരുക്കങ്ങളും ഉത്കണ്ഠകളും അഭിലാഷങ്ങളുമാണു്. അമ്മയുടെ സൌന്ദര്യമാകട്ടെ, ശുശ്രൂഷിക്കുന്ന മാതൃത്വത്തിന്റേതും. പ്രായമായ ഒരു സ്ത്രീയിൽ അതൊരു വിപുലസ്മൃതിയുമാകുന്നു.

പുരുഷനിലുമുണ്ടു് ഒരു മാതൃഭാവമെന്നെനിക്കു തോന്നുന്നു, ശാരീരികമായും ആത്മീയമായും. പ്രജനനം ഒരു തരത്തിൽ പ്രസവം കൂടിയാണു്; പ്രസവം തന്നെയാണു്, അയാൾ തന്റെ ഉള്ളിന്റെയുള്ളിൽ നിന്നു് സൃഷ്ടി നടത്തുമ്പോൾ സംഭവിക്കുന്നതും.

ആണിനും പെണ്ണിനും തമ്മിൽ നാം കരുതുന്നതിനെക്കാൾ അടുപ്പമുള്ള ബന്ധമായിരിക്കാമുള്ളതു്. ലോകത്തിന്റെ നവോത്ഥാനം ഒരുപക്ഷേ, ഇതിലായിരിക്കാം: സ്ത്രീയും പുരുഷനും, സകലവിധ ചിന്താകാലുഷ്യങ്ങളിലും വിദ്വേഷങ്ങളിലും നിന്നു മുക്തരായി, ഒരാൾ തന്റെ വിപരീതത്തെ എന്നല്ലാതെ സ്വന്തം സഹോദരനെയോ സഹോദരിയേയോ ഒരയൽക്കാരനെയോ എന്നപോലെ അന്യോന്യം തേടുക; മനുഷ്യജീവികളായി തമ്മിലൊരുമിക്കുക; തങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ലൈംഗികത എന്ന ഭാരിച്ച ചുമതല ഗൌരവത്തോടെയും ക്ഷമയോടെയും ഒരുമിച്ചു വഹിക്കുക.

ഭാവിയിൽ പലരെക്കൊണ്ടും സാദ്ധ്യമാകുന്നതൊക്കെ ഏകാകിയായ മനുഷ്യനു് അത്രയധികം പിശകുകൾ വരുത്താത്ത സ്വന്തം കൈകൾ കൊണ്ടു് ഇപ്പോഴേ ചെയ്തുതുടങ്ങാവുന്നതേയുള്ളു. അതിനാൽ പ്രിയപ്പെട്ട സ്നേഹിതാ, നിങ്ങളുടെ ഏകാന്തതയെ സ്നേഹിക്കുക. അതു കൊണ്ടുണ്ടാകുന്ന വേദന സഹിക്കാൻ പഠിക്കുക, അതിനെ പാടി മറി കടക്കുക. തനിക്കേറ്റവുമടുത്തവർ അകലെയാണെന്നല്ലേ നിങ്ങൾ എഴുതിയതു്; നിങ്ങളുടെ കാഴ്ചപ്പാടു വിപുലമാവാൻ തുടങ്ങുന്നു എന്നാണതു കാണിക്കുന്നതു്. അടുത്തുള്ളതു് അകലെയായിക്കഴിഞ്ഞുവെങ്കിൽ നിങ്ങളുടെ ചക്രവാളം നക്ഷത്രങ്ങളിലേക്കു വികസിച്ചിരിക്കുന്നു എന്നാണർത്ഥം. നിങ്ങളുടെ വളർച്ചയിൽ ആഹ്ളാദിക്കുക; തീർച്ചയായും ആ വളർച്ചയിൽ നിങ്ങൾക്കാരെയും ഒപ്പം കൂട്ടാനാവില്ല; പിന്നിലായിപ്പോയവരോടു സൌമ്യരാവുക, അവരുടെ സാന്നിദ്ധ്യത്തിൽ നിങ്ങളുടെ പെരുമാറ്റം ആത്മവിശ്വാസവും അക്ഷോഭ്യതയും നിറഞ്ഞതാവട്ടെ; നിങ്ങളുടെ സന്ദേഹങ്ങൾ കൊണ്ടു് അവരെ പീഡിപ്പിക്കരുതു്; നിങ്ങളുടെ ആത്മവിശ്വാസമോ അവർക്കു പിടി കിട്ടാത്ത നിങ്ങളുടെ ആഹ്ളാദമോ കൊണ്ടു് അവരെ വിരട്ടുകയുമരുതു്. സരളവും ആത്മാർത്ഥവുമായ ഒരു ചാർച്ചയിലേക്കു് അവരെ കൊണ്ടുവരാൻ ശ്രമിക്കുക; നിങ്ങൾ നിരന്തരം മാറിക്കൊണ്ടിരുന്നാലും ആ ബന്ധത്തിനു മാറ്റം വരണമെന്നുമില്ല. നിങ്ങളിൽ നിന്നു വ്യത്യസ്തമാണതെങ്കിലും അവർ ജീവിക്കുന്ന ജീവിതത്തെ സ്നേഹിക്കുക. പ്രായമാകുന്നവരോടു പരിഗണന കാണിക്കുക; കാരണം, നിങ്ങൾ അത്രമേൽ വിശ്വാസമർപ്പിക്കുന്ന അതേ ഏകാന്തതയെ ഭയക്കുന്നവരാണവർ. കുട്ടികൾക്കും രക്ഷിതാക്കൾക്കുമിടയിൽ നിത്യേന അരങ്ങേറുന്ന ആ ബലപരീക്ഷണനാടകത്തിനു  കൊഴുപ്പു കൂട്ടാതെ നോക്കുക. അതു കുട്ടികളുടെ ശക്തി കവർന്നെടുക്കുകയാണു്, മുതിർന്നവരുടെ സ്നേഹത്തെ പാഴിലാക്കുകയുമാണു്; കുട്ടികളെ മനസ്സിലാക്കുന്നില്ലെങ്കിലും ചടുലവും ഊഷ്മളവുമാണല്ലോ, അവരുടെ സ്നേഹം. അവരിൽ നിന്നു് ഉപദേശം തേടരുതു്, അവർ തന്നെ മനസ്സിലാക്കുമെന്നു മോഹിക്കുകയുമരുതു്. പകരം, ഒരു പിതൃസ്വത്തു പോലെ തനിക്കായി കാത്തുവച്ചിരിക്കുന്ന ഒരു സ്നേഹത്തിൽ വിശ്വാസമർപ്പിക്കുക, ഒരു ശക്തിയും അനുഗ്രഹവും അതിലുണ്ടു് എന്ന ദൃഢവിശ്വാസമുണ്ടായിരിക്കുക. നിങ്ങളുടെ ഏറ്റവും അകലത്തേക്കുള്ള യാത്രകളിൽ പോലും ആ സാന്നിദ്ധ്യം നിങ്ങളോടൊപ്പമുണ്ടാവുകയും ചെയ്യും.

4. ഒരേകാന്തതയേയുള്ളു, അതു വിപുലമാണു്, അതു സഹിക്കാൻ എളുപ്പവുമല്ല; ഏതൊരു മനുഷ്യന്റെ ജീവിതത്തിലുമുണ്ടാവും, തന്റെ ഏകാന്തതയെ ഏതെങ്കിലും വിധത്തിലുള്ള സഹവാസവുമായി, അതിനി എത്ര അധമവും നിസ്സാരവുമായിക്കോട്ടെ, സന്തോഷത്തോടെ വച്ചുമാറാൻ അയാൾ കൊതിക്കുന്ന നിമിഷങ്ങൾ; എതിരേ വരുന്നയാൾ എത്ര വില കെട്ടവനായാലും അയാളുമായി ഒരു നേരിയ സൗഹൃദത്തിന്റെ മിഥ്യയിലേർപ്പെടാൻ അയാൾ ആശിച്ചുപോകും. എന്നാൽ ആ തരം നേരങ്ങളിൽത്തന്നെയാവാം, ഏകാന്തത തഴയ്ക്കുന്നതും; കാരണം, അതിന്റെ വളർച്ച ഒരു ബാലന്റെ വളർച്ച പോലെ വേദന നിറഞ്ഞതാണു്, വസന്തത്തിന്റെ തുടക്കം പോലെ വിഷാദം നിറഞ്ഞതുമാണു്. അതുകൊണ്ടു പക്ഷേ, നിങ്ങളുടെ മനസ്സിടിയരുതു്. നിങ്ങൾക്കു വേണ്ടതിതാണു് — ഏകാന്തത, ഉള്ളു നിറയ്ക്കുന്ന ഏകാന്തത. തന്റെ ഉള്ളിലേക്കിറങ്ങുക, മണിക്കൂറുകളോളം ആരെയും കാണാതിരിക്കുക — അതിലേക്കാണു് നിങ്ങളെത്തേണ്ടതു്. കുട്ടിയായിരിക്കുമ്പോൾ മുതിർന്നവർക്കിടയിൽ നിങ്ങളറിഞ്ഞ ഏകാന്തത: കനപ്പെട്ട, വലിയ കാര്യങ്ങളിൽ മുഴുകിയിരിക്കുകയാണവരെന്നു് അന്നു നിങ്ങൾക്കു തോന്നിയിരുന്നു; കാരണം, അവർ അത്രയ്ക്കു തിരക്കിലായിരുന്നു, എന്താണവർ ചെയ്യുന്നതെന്നതു് നിങ്ങൾക്കു പിടി കിട്ടാത്തതുമായിരുന്നു.

അവരുടെ പ്രവൃത്തികൾ നിസ്സാരവും അവരുടെ ജീവിതവൃത്തികൾ വന്ധ്യവും ജീവിതത്തോടുള്ള ബന്ധം മുറിഞ്ഞതുമാണെന്നു ബോദ്ധ്യം വന്നുകഴിഞ്ഞാൽ പിന്നെന്തുകൊണ്ടൊരു കുട്ടിയെപ്പോലെ ലോകത്തെ നോക്കിക്കൂടാ — തനിക്കപരിചിതമായതൊന്നിനെപ്പോലെ, നിങ്ങളുടെ സ്വന്തം ലോകത്തിന്റെ ഗഹനതയിൽ നിന്നു്, നിങ്ങളുടെ ഏകാന്തതയുടെ വൈപുല്യത്തിൽ നിന്നു്, നിങ്ങളുടെ പ്രവൃത്തിയും കർമ്മവും നേട്ടവുമായ ആ ഏകാന്തതയിൽ നിന്നു്? ഒരു കുട്ടിയുടെ പ്രാജ്ഞമായ മനസ്സിലാകായ്കയെ എന്തിനു തിരസ്കൃതബോധവും വിദ്വേഷവുമായി വെച്ചുമാറണം? ആ മനസ്സിലാകായ്ക തന്നെയല്ലേ, ഏകാന്തത? തിരസ്കൃതബോധവും വിദ്വേഷവും എന്തിൽ നിന്നു വിട്ടുപോരാൻ നിങ്ങളാഗ്രഹിച്ചുവോ, അതിൽ പങ്കു ചേരാനുള്ള വഴികളുമല്ലേ?

നിങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്ന ലോകത്തെക്കുറിച്ചു ചിന്തിക്കൂ. ആ ചിന്തയെ നിങ്ങൾക്കെന്തു പേരിട്ടും വിളിക്കാം: സ്വന്തം ബാല്യത്തിന്റെ ഓർമ്മയെന്നോ സ്വന്തം ഭാവിയിലേക്കു് അഭിലാഷത്തോടെയുള്ള നോട്ടമെന്നോ. എന്തുമാവട്ടെ, നിങ്ങളുടെ ഉള്ളിൽ നിന്നുയർന്നുവരുന്നതിനെ ശ്രദ്ധയോടെ നിരീക്ഷിക്കുക, നിങ്ങൾക്കു ചുറ്റും കാണുന്നതിൽ നിന്നൊക്കെ ഉയരത്തിൽ അതിനെ വയ്ക്കുക. നിങ്ങളുടെ ഉള്ളിന്റെയുള്ളിൽ നടക്കുന്നതേ നിങ്ങളുടെ സ്നേഹത്തിനർഹമായിട്ടുള്ളു; നിങ്ങളുടെ ചെയ്തികളെല്ലാം അതിൽ ഊന്നിയായിരിക്കണം. നിങ്ങളുടെ നിലപാടു് മറ്റുള്ളവർക്കു വിശദീകരിച്ചു കൊടുക്കാനായി അധികം സമയവും ഊർജ്ജവും പാഴാക്കുകയുമരുതു്. നിങ്ങൾക്കൊരു നിലപാടുണ്ടെന്നു തന്നെ ആരു പറയുന്നു? എനിക്കറിയാം, നിങ്ങളുടെ ജോലി കഠിനമാണു്, നിങ്ങളുടെ വിശ്വാസങ്ങൾക്കെതിരുമാണതു്; നിങ്ങളുടെ പരാതികൾ ഞാൻ മുൻകൂട്ടി കണ്ടിരുന്നു; എന്നെങ്കിലും അവ പുറത്തേക്കു വരുമെന്നും എനിക്കറിയാമായിരുന്നു. ഇന്നവ പുറത്തേക്കു വന്ന സ്ഥിതിയ്ക്കു് നിങ്ങൾക്കൊരാത്മവിശ്വാസം പകരാൻ എനിക്കു കഴിയുന്നില്ല; ഇങ്ങനെയൊരുപദേശമേ എനിക്കു തരാനുള്ളു: എല്ലാ തൊഴിലും ഇതുപോലെതന്നെയല്ലേ? നിരന്തരം ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുന്നതാണതു്, വ്യക്തിയോടുള്ള വിരോധം നിറഞ്ഞതാണതു്, വിരസമായ ഒരു ജോലിയ്ക്കു് നിശ്ശബ്ദമായി കീഴ്വങ്ങിയവരുടെ നിരുന്മേഷമായ വിദ്വേഷം നിറഞ്ഞതാണതു്. നിങ്ങൾക്കിപ്പോൾ ജീവിക്കേണ്ടിവരുന്ന അവസ്ഥ മാമൂലുകളും മുൻവിധികളും തെറ്റിദ്ധാരണകളും നിറഞ്ഞ മറ്റവസ്ഥകളേക്കാൾ ദുർവ്വഹമാണെന്നു പറയാനില്ല; കുറച്ചുകൂടി സ്വതന്ത്രമെന്നു പുറമേ കാണിക്കുന്ന മറ്റു മണ്ഡലങ്ങൾ ഉണ്ടെന്നു തോന്നാം; എന്നാൽ അപരിമിതവും വിശാലവും ജീവിതത്തെ യഥാർത്ഥമാക്കുന്ന വലിയ കാര്യങ്ങളോടു സമ്പർക്കമുള്ളതുമായ ഒരു മണ്ഡലം എങ്ങും നിങ്ങൾ കാണില്ല. ഏകാകിയായ ഒരു വ്യക്തിയേ, വസ്തുക്കളെപ്പോലെ, അടിസ്ഥാനനിയമങ്ങൾക്കു വിധേയനായിട്ടുള്ളു; അയാൾ പ്രഭാതാഗമത്തിലേക്കിറങ്ങിച്ചെല്ലുമ്പോൾ, അല്ലെങ്കിൽ സംഭവങ്ങൾ നിറഞ്ഞ സായാഹ്നത്തിലേക്കു കണ്ണയക്കുമ്പോൾ, എന്താണവിടെ നടക്കുന്നതെന്നയാൾക്കു മനസ്സിലാവുമ്പോൾ തന്റെ തല്ക്കാലാവസ്ഥയെക്കുറിച്ചുള്ള സൂചനകളൊക്കെ അയാളിൽ നിന്നൂർന്നുവീഴുകയാണു്, മരിച്ചൊരാളിൽ നിന്നെന്നപോലെ, ജീവിതത്തിന്റെ നടുവിലാണയാൾ നില്ക്കുന്നതെങ്കിലും…മനുഷ്യരുമായി നിങ്ങൾക്കൊന്നും പങ്കു വയ്ക്കാനില്ലെന്നു തോന്നുന്നെങ്കിൽ വസ്തുക്കളോടടുക്കുക; അവ നിങ്ങളെ ഉപേക്ഷിക്കില്ല. രാത്രികൾ ഇപ്പോഴും അവിടെയുണ്ടു്, കാടുകൾക്കും പലപല ദേശങ്ങൾക്കും മേൽ കൂടി കടന്നുപോകുന്ന കാറ്റുകളുമുണ്ടു്. നിങ്ങൾക്കു കൂടി പങ്കു ചേരാവുന്ന കാര്യങ്ങൾ വസ്തുക്കൾക്കും ജീവികൾക്കുമിടയിൽ നടക്കുന്നുണ്ടു്. കുട്ടികൾ നിങ്ങൾ കുട്ടിയായിരുന്നപ്പോഴെന്നപോലെ ഇപ്പോഴുമുണ്ടു്, കുട്ടിയായിരുന്ന നിങ്ങളെപ്പോലെ തന്നെ സങ്കടവും സന്തോഷവും നിറഞ്ഞവരായി; സ്വന്തം ബാല്യത്തെക്കുറിച്ചോർക്കുമ്പോൾ നിങ്ങൾ വീണ്ടും അവരോടൊപ്പം ജീവിക്കുകയാണു്, ഏകാകികളായ കുട്ടികൾക്കിടയിൽ; മുതിർന്നവർ അവിടെ ആരുമല്ലാതാകുന്നു, അവരുടെ പ്രമാണിത്തത്തിനു വിലയുമില്ലാതാകുന്നു.

ബാല്യത്തെയും അതിന്റെ സഹചാരികളായ ലാളിത്യത്തെയും മൗനത്തെയും കുറിച്ചോർക്കുമ്പോൾ നിങ്ങൾക്കു് ഭയവും വേദനയും തോന്നുന്നുവെന്നാണെങ്കിൽ, അവിടെ നിത്യസാന്നിദ്ധ്യമായിരുന്ന ദൈവത്തിൽ നിങ്ങൾക്കു വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണതെങ്കിൽ, നിങ്ങൾക്കു് ശരിക്കും ദൈവത്തെ നഷ്ടപ്പെട്ടുവോ? നിങ്ങൾക്കൊരിക്കലും അവൻ സ്വന്തമായിരുന്നില്ലെന്നു പറയുകയാവില്ലേ, കൂടുതൽ ശരി? എന്നാണു നിങ്ങൾക്കവൻ സ്വന്തമായിരുന്നതു്? മുതിർന്നവർക്കു തന്നെ അതിപ്രയത്നം കൊണ്ടേ അവനെ താങ്ങാൻ കഴിയുന്നുള്ളൂ എന്നിരിക്കെ, പ്രായമായവർ അവന്റെ ഭാരം കൊണ്ടു ഞെരിഞ്ഞുപോവുകയാണെന്നിരിക്കെ, ഒരു കുട്ടിയ്ക്കു് അവനെ താങ്ങാൻ പറ്റുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? അവൻ ശരിക്കും സ്വന്തമായിരുന്ന ഒരാളിൽ നിന്നു് ഒരു വെള്ളാരങ്കല്ലു പോലെ അവനങ്ങനെ നഷ്ടപ്പെട്ടുപോകുമെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അവൻ സ്വന്തമായിരുന്നയാളെ അവനു നഷ്ടപ്പെടുക എന്നതല്ലേ ഉണ്ടാവുക? എന്നാൽ, നിങ്ങളുടെ ബാല്യത്തിൽ അവൻ ഉണ്ടായിരുന്നില്ലെന്നും അതിനു മുമ്പും അവൻ ഉണ്ടായിരുന്നില്ലെന്നുമാണു് നിങ്ങൾക്കു ബോദ്ധ്യമാകുന്നതെങ്കിൽ, ക്രിസ്തു അനുകമ്പയുടെ മായത്തിൽ പെട്ടുപോയെന്നും മുഹമ്മദു് ഗർവ്വിനാൽ വഞ്ചിതനായെന്നുമാണു് നിങ്ങൾ സംശയിക്കുന്നതെങ്കിൽ — ഇപ്പോഴും, നാം അവനെക്കുറിച്ചു സംസാരിക്കുന്ന ഈ നിമിഷത്തിലും അവൻ ഇല്ലെന്ന ഭീതിയാണു് നിങ്ങൾക്കു തോന്നുന്നതെങ്കിൽ — എങ്കിൽ, ഒരിക്കലും ഇല്ലാതിരുന്ന ഒരാളെച്ചൊല്ലി നഷ്ടബോധം തോന്നാൻ, കാണാതെപോയ ഒരാളെ അന്വേഷിച്ചുപോകാൻ എന്തവകാശമാണു് നിങ്ങൾക്കുള്ളതു്?

എന്തുകൊണ്ടു നിങ്ങൾക്കവനെ വരാനുള്ള ദൈവമായി കണ്ടുകൂടാ, നിത്യതയിൽ നിന്നു നമ്മെ സമീപിച്ചുകൊണ്ടിരിക്കുന്നവനായി, ഒരുനാൾ എത്തിച്ചേരുന്നവനായി, നാം ഇലകളായ ഒരു മരത്തിന്റെ അന്തിമഫലമായി? ഉരുത്തിരിഞ്ഞുവരുന്ന ഒരു കാലത്തിലേക്കു് അവന്റെ ജനനത്തെ ചുഴറ്റിയെറിയുന്നതിലും മഹത്തായ ഒരു ഗർഭത്തിന്റെ ചരിത്രത്തിലെ വേദനിക്കുന്നതും മനോഹരവുമായ ഒരു ദിനമായി സ്വന്തം ജീവിതം ജീവിക്കുന്നതിലും നിന്നു് എന്താണു നിങ്ങളെ തടയുന്നതു? ഓരോ സംഭവവും പിന്നെ ഒരാരംഭമാവുകയാണെന്നു നിങ്ങൾ കാണുന്നില്ലേ? അതു് അവന്റെ ആരംഭവുമായിക്കൂടേ, എത്ര മനോഹരമാണു് ആരംഭങ്ങൾ എന്നോർക്കുമ്പോൾ? ഏറ്റവും പൂർണ്ണമായ സത്ത അവനാണെങ്കിൽ അതിലും കുറഞ്ഞ സത്തകൾ അവനു മുമ്പാവിർഭവിക്കില്ലേ, പൂർണ്ണതയിലും സമൃദ്ധിയിലും നിന്നു തനിക്കു വേണ്ടതവനെടുക്കാനായി? അവനാവേണ്ടേ അവസാനത്തവൻ, സർവ്വതും തന്നിൽത്തന്നെ അവനുൾക്കൊള്ളണമെങ്കിൽ? നാം കാത്തിരിക്കുന്നവൻ പണ്ടേ വന്നുപോയെങ്കിൽ പിന്നെ നമ്മുടെ ജീവിതം കൊണ്ടെന്തർത്ഥമാവാൻ?

തേനീച്ചകൾ തേനെടുക്കുന്നതുപോലെ സർവ്വതിൽ നിന്നും മാധുര്യം സഞ്ചയിച്ചു് നാം അവനെ പണിതെടുക്കുന്നു. ഏറ്റവും നിസ്സാരമായതിൽ നിന്നു്, നമ്മുടെ കണ്ണില്പെടാൻ പോലുമില്ലാത്തത്ര ചെറുതുകളിൽ നിന്നു് നാം തുടങ്ങുന്നു; നമ്മുടെ പ്രവൃത്തിയിൽ നിന്നു്, അതു കഴിഞ്ഞുള്ള വിശ്രമത്തിൽ നിന്നു്, മൗനത്തിന്റെയോ ഒരേകാന്താനന്ദത്തിന്റെയോ നിമിഷത്തിൽ നിന്നു്, ഒപ്പമാരുമില്ലാതെയും സഹായിക്കാനാരുമില്ലാതെയും ഒറ്റയ്ക്കു നാം ചെയ്യുന്ന സർവ്വതിൽ നിന്നും നാമവനെ തുടങ്ങിവയ്ക്കുന്നു; അവനെ കാണാൻ നാം ജീവിച്ചിരിക്കില്ല, നമ്മെ കാണാൻ നമ്മുടെ പൂർവ്വികർ ജീവിച്ചില്ല എന്നപോലെതന്നെ. എന്നാൽ അവർ, പണ്ടേ മണ്മറഞ്ഞവർ, നമ്മിലുണ്ടു്, ഒരന്തഃപ്രചോദനമായി, നമ്മുടെ നിയതിക്കു മേലൊരു ഭാരമായി, ചോരയിലൊരു മർമ്മരമായി, കാലത്തിന്റെ കയങ്ങളിൽ നിന്നുയർന്നുവരുന്നൊരു ചേഷ്ടയായി.

5. സ്വന്തം ഏകാന്തതയിൽ നിന്നു പുറത്തു കടക്കാൻ നിങ്ങൾക്കൊരാഗ്രഹം തോന്നുന്നുണ്ടെങ്കിൽ ആ ആഗ്രഹം മനസ്സിനെ വ്യതിചലിപ്പിക്കാൻ നിന്നുകൊടുക്കരുതേ. അതേ ആഗ്രഹം തന്നെ, ശാന്തതയോടെയും ഔചിത്യത്തോടെയും ഉപയോഗപ്പെടുത്തുകയാണെങ്കിൽ, നിങ്ങളുടെ ഏകാന്തതയുടെ വിസ്തൃതി വിദൂരമേഖലകളിലേക്കു വ്യാപിപ്പിക്കാനുള്ള ഉപകരണമാകാനേയുള്ളു. മിക്കവരും പരിഹാരം കാണുന്നതു് (പലതരം മാമൂലുകളുടെ സഹായത്തോടെ) എളുപ്പവഴി നോക്കിയിട്ടാണു്, ഏറ്റവും എളുപ്പമുള്ള വഴി ഏതെന്നു നോക്കിയിട്ടാണു്. എന്നാൽ ഏറ്റവും ദുഷ്കരവും ദുർവഹവുമായതിനെയാണു് നാം മുറുകെപ്പിടിക്കേണ്ടതു് എന്നതു സുവ്യക്തവുമാണു്. ജീവനുള്ള ഏതു വസ്തുവും ഇതു തന്നെയാണു് ചെയ്യുന്നതു്; പ്രകൃതിയിലുള്ള എന്തും പുഷ്ടിപ്പെടുകയും സ്വയം പ്രതിരോധിക്കുകയും ചെയ്യുന്നതു് അതിന്റേതായ ഒരു വഴിയിലൂടെയാണു്; അതു് വ്യതിരിക്തമാവുന്നതു് അതിന്റെ തന്നെ വിഭവങ്ങൾ ഉപയോഗപ്പെടുത്തിയിട്ടാണു്; എന്തു വിലകൊടുത്തും ഏതു പ്രാതികൂല്യത്തെയും നേരിട്ടും അതു് സ്വന്തം തനിമ സ്ഥാപിക്കാൻ യത്നിക്കുകയും ചെയ്യും. നമുക്കറിയാവുന്നതായി കുറച്ചേയുള്ളു; എന്നാൽ ദുഷ്കരമായതിനെ നാം മുറുകെപ്പിടിക്കണം എന്ന തീർച്ച ഒരിക്കലും നമ്മെ ഉപേക്ഷിച്ചുപോകില്ല. ഏകാകിയാകുന്നതു് നല്ലതാണു്, എന്തെന്നാൽ ഏകാന്തത ദുഷ്കരമാണു്; ഒരു കാര്യം ദുഷ്കരമാണു് എന്നതു് അതു ചെയ്യാനുള്ള അധികകാരണമാവുകയാണു്.

സ്നേഹിക്കുന്നതും നല്ലതാണു്, എന്തെന്നാൽ സ്നേഹം ദുഷ്കരമാണു്. ഒരാൾക്കു മറ്റൊരാളോടുള്ള സ്നേഹം: നമുക്കു പറഞ്ഞിരിക്കുന്ന ദൗത്യങ്ങളിൽ വച്ചേറ്റവും ദുഷ്കരം അതായേക്കാം; ഒരഗ്നിപരീക്ഷയാണതു്, നമ്മുടെ മറ്റെല്ലാ പ്രയത്നങ്ങളും വെറും മുന്നൊരുക്കങ്ങൾ മാത്രമാവുന്ന പ്രയത്നമാണതു്. അതുകൊണ്ടു തന്നെ ചെറുപ്പക്കാർക്കു്, എന്തിലും തുടക്കക്കാരായ അവർക്കു്, എങ്ങനെ സ്നേഹിക്കണമെന്നു് അറിയാറായിട്ടുമില്ല: അവരതു് പഠിച്ചെടുക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ സർവ്വസ്വവുമെടുത്തു്, ഏകാന്തവും കാതരവുമായ തങ്ങളുടെ ഹൃദയങ്ങൾക്കു ചുറ്റുമായി കരുത്തുകളെല്ലാം വിന്യസിച്ചു് അവർ സ്നേഹിക്കാൻ പഠിക്കണം. എന്നാൽ ആ പഠനകാലം ദീർഘമായിരിക്കും, ഒറ്റപ്പെടലിന്റേതായിരിക്കും; സ്നേഹവും അതുപോലെ ദീർഘകാലത്തേക്കുള്ളതാണു്, ഒറ്റപ്പെടലിന്റേതാണു്; ഏകാന്തത, തീവ്രവും ഗഹനവുമായ ഏകാന്തത: അതാണു് സ്നേഹിക്കുന്നവനുള്ളതു്. സ്നേഹമെന്നാൽ ആദ്യം തന്നെ വിലയനമോ സമർപ്പണമോ മറ്റൊരു വ്യക്തിയുമായുള്ള സംയോഗമോ ആകുന്നില്ല (വ്യക്തത വരാത്തവരും പൂർണ്ണത പ്രാപിക്കാത്തവരുമായ രണ്ടു വ്യക്തികളുടെ സംയോഗത്തിൽ എന്തർത്ഥമിരിക്കുന്നു?); വ്യക്തിക്കപ്പോൾ മഹത്തായ ഒരവസരം കിട്ടുകയാണ്: പാകതയെത്താൻ, സ്വന്തമായിട്ടെന്തെങ്കിലുമാകാൻ, ഒരു ലോകമാകാൻ, മറ്റൊരാൾക്കായി തന്നിൽത്തന്നെ ഒരു ലോകമാകാൻ. അതു് അയാൾക്കു മേൽ ചുമത്തപ്പെടുന്ന അമിതമായ ഒരുത്തരവാദിത്തമാണു്, അതയാളെ തിരഞ്ഞുപിടിക്കുകയാണു്, വിശാലമായ ഒരു ചക്രവാളത്തിലേക്കു് അയാളെ പറഞ്ഞയക്കുകയാണു്. ഈയൊരർത്ഥത്തിലേ, തങ്ങൾക്കു മേൽ തന്നെയുള്ള ഒരു പണിയെടുക്കലായേ (‘രാവും പകലും കാതോർത്തും പണിയെടുത്തും’) ചെറുപ്പക്കാർ തങ്ങൾക്കു ദത്തമായ സ്നേഹത്തെ ഉപയോഗപ്പെടുത്താവൂ. വിലയനവും സമർപ്പണവും ഒരു തരത്തിലുള്ള സഹവാസവും അവർക്കു പറഞ്ഞിട്ടുള്ളതല്ല (അതിനവർ ദീർഘദീർഘമായൊരു കാലത്തേക്കു് അരിഷ്ടിച്ചുജീവിക്കേണ്ടിവരും); പരമകാഷ്ഠയാണതു്, ഒരു മനുഷ്യജന്മം അതിനു തികയുന്നില്ലെന്നു വരാം.

പക്ഷേ ചെറുപ്പക്കാർ എത്ര തവണയാണു്, എത്ര ദാരുണമായിട്ടാണു് തെറ്റുകൾ വരുത്തുന്നതു്: (അക്ഷമയാണു് അവരുടെ പ്രകൃതമെന്നതിനാൽ) സ്നേഹം തങ്ങളെ കീഴ്പ്പെടുത്തുമ്പോൾ അവർ ഒരാൾ മറ്റൊരാളിലേക്കു സ്വയം വലിച്ചെറിയുകയാണു്, തങ്ങളുടെ അന്ധാളിപ്പും ആകുലതയും അവ്യവസ്ഥയുമൊക്കെയായി അവർ സ്വയം ചിതറിത്തെറിക്കുകയാണു്…പക്ഷേ എന്നിട്ടിതിൽ നിന്നെന്തുണ്ടാവാൻ? തങ്ങളുടെ ഒരുമിക്കൽ എന്നവർ വിളിക്കുന്ന, തങ്ങളുടെ ആനന്ദമെന്നു്, സാദ്ധ്യമെങ്കിൽ തങ്ങളുടെ ഭാവിയെന്നു തന്നെ അവർ വിളിക്കാനിഷ്ടപ്പെടുന്ന ആ പാതിയുടഞ്ഞ വസ്തുക്കളും കൊണ്ടു് ജീവിതം എന്തു ചെയ്യണമെന്നാണ്? അങ്ങനെ ഓരോ ആളും മറ്റൊരാൾക്കു വേണ്ടി സ്വയം നഷ്ടപ്പെടുത്തുന്നു; എന്നിട്ടു് ആ മറ്റൊരാളും പിന്നീടു വരാനുള്ള മറ്റുള്ളവരും അയാൾക്കു നഷ്ടപ്പെടുകയുമാണു്. വിപുലമായ അകലങ്ങളും സാദ്ധ്യതകളും അയാൾ നഷ്ടപ്പെടുത്തുന്നു; വന്ധ്യമായ ഒരു നിസ്സഹായതയ്ക്കു പകരമായി സൗമ്യവും നിഗൂഢവുമായ വസ്തുക്കളുടെ സാമീപ്യവും പലായനവും നഷ്ടപ്പെടുത്തുന്നു; അല്പം വിദ്വേഷവും നൈരാശ്യവും പാപ്പരത്തവും മാത്രം ബാക്കിയാകുന്നു; ഒടുവിൽ ഏറ്റവും അപകടം പിടിച്ച ഈ പാതയുടെ ഇരുവശവും ഇഷ്ടം പോലെ പണിതിട്ടിരിക്കുന്ന അഭയകേന്ദ്രങ്ങളായ കീഴ്നടപ്പുകളിലൊന്നിലേക്കുള്ള ഒളിച്ചോട്ടവും. കീഴ്നടപ്പുകൾ കൊണ്ടു് ഇത്ര നന്നായി സജ്ജീകരിച്ചിരിക്കുന്ന മനുഷ്യാനുഭവത്തിന്റെ മറ്റൊരു മേഖലയുണ്ടാവില്ല: നിർമ്മാണത്തിൽ വൈവിദ്ധ്യം പുലർത്തുന്ന ലൈഫ് ബൽറ്റുകളുണ്ടു്, വഞ്ചികളും പൊന്തിക്കിടക്കാനുള്ള സൂത്രങ്ങളുമുണ്ടു്; സാദ്ധ്യമായ ഏതു തരത്തിലുമുള്ള അഭയസ്ഥാനങ്ങൾ സമൂഹം സൃഷ്ടിച്ചുവച്ചിട്ടുണ്ടു്; കാരണം, പ്രണയജീവിതത്തെ നേരമ്പോക്കായിട്ടാണതു കാണുന്നതെന്നതിനാൽ മറ്റേതു ജനകീയവിനോദവും പോലെ അതിനെയും അതിലളിതവും സുലഭവും സുരക്ഷിതവുമാക്കുക എന്നതു് അതിന്റെ ബാദ്ധ്യതയായിരുന്നു.

ശരി തന്നെ, തെറ്റായ രീതിയിൽ സ്നേഹിക്കുന്ന പല ചെറുപ്പക്കാരും, എന്നു പറഞ്ഞാൽ, ഒരു പ്രതിരോധവുമുയർത്താതെ കീഴടങ്ങുകയും തങ്ങളുടെ ഏകാന്തത അടിയറ വയ്ക്കുകയും ചെയ്യുന്നവർ (ഒരു ശരാശരി മനുഷ്യൻ ഇതല്ലാതെ ചെയ്യാൻ പോകുന്നില്ല), തങ്ങളുടെ തോൽവിയിൽ മനഃപീഡയനുഭവിക്കുകയും തങ്ങൾ ചെന്നുപെട്ട അവസ്ഥയെ തങ്ങളുടേതായ, വ്യക്തിപരമായ രീതിയിൽ സാർത്ഥകമോ സഫലമോ ആക്കാൻ ആഗ്രഹിക്കുന്നുണ്ടാവാം. അവരുടെ പ്രകൃതം അവരോടു പറയുകയാണു്, സുപ്രധാനമായ മറ്റേതിനേയും പോലെയല്ല, സ്നേഹത്തെ സംബന്ധിച്ച ചോദ്യങ്ങൾക്കു് പൊതുമണ്ഡലത്തിൽ വച്ചോ ഏതെങ്കിലും പൊതുസമ്മതപ്രകാരമോ ഉത്തരം കണ്ടെത്താനാവുകയില്ലെന്നു്; ഒരു മനുഷ്യജീവിയിൽ നിന്നു് മറ്റൊരു മനുഷ്യജീവിയോടുള്ള ചോദ്യങ്ങളാണു്, ഉള്ളിൽ നിന്നു വരുന്ന ചോദ്യങ്ങളാണവയെന്നു്, ഓരോ പ്രകരണത്തിലും പുതിയതും സവിശേഷവും തീർത്തും വ്യക്തിപരവുമായ ഉത്തരങ്ങളാണവ ആവശ്യപ്പെടുന്നതെന്നു്. പക്ഷേ, എങ്ങനെയാണവർ, ഒരാൾ മറ്റൊരാളിലേക്കു വലിച്ചെറിഞ്ഞുകളഞ്ഞവർ, ഒരാളെ ഒരാളിൽ നിന്നു വേർതിരിച്ചറിയാൻ പറ്റാത്ത വിധം സ്വന്തം പരിധികൾ മായ്ച്ചുകളഞ്ഞവർ, അതിനാൽ സ്വന്തമെന്നു പറയാവുന്നതൊന്നും ഇല്ലാതായിക്കഴിഞ്ഞവർ, എങ്ങനെയാണവർ തങ്ങളിൽ നിന്നു പുറത്തുവരാൻ, വെട്ടിക്കീറി കുഴിച്ചിട്ട ഏകാന്തതയുടെ ആഴങ്ങളിൽ നിന്നു പുറത്തു വരാൻ ഒരു വഴി കണ്ടെത്തുക? അവരുടെ പ്രവൃത്തികൾ പിന്നെ പരസ്പരം പങ്കു വയ്ക്കുന്ന ഒരു നിസ്സഹായതയിൽ നിന്നാവുന്നു; ഏതെങ്കിലും നല്ല കാരണം കൊണ്ടാവാം, മുന്നിൽ വരുന്ന ഒരു നടപ്പുരീതിയിൽ നിന്നു് (ഉദാഹരണത്തിന്, വിവാഹം) അവർ രക്ഷ പെട്ടോടുന്നതു് അത്ര പ്രകടമല്ലാത്ത, എന്നാൽ അത്ര തന്നെ മാരകമായ മറ്റൊരു നടപ്പുരീതിയുടെ നീരാളിക്കൈകളിലേക്കായിരിക്കും; കാരണം, അവർക്കു ചുറ്റും നടപ്പുരീതികളേയുള്ളു. അപക്വവും കലുഷവുമായ ഒരു സംയോജനത്തിൽ നിന്നുണ്ടാവുന്ന ഒരു പ്രവൃത്തി മാമൂൽ പ്രകാരമുള്ളതാകാതെ വഴിയില്ല. ആ തരം കാലുഷ്യത്തിന്റെ ഉല്പന്നമായ ഒരു ബന്ധം, അതിനി എത്ര അസാധാരണമാവട്ടെ (അതായതു്, പൊതുവേ പറയുന്ന രീതിയിൽ അസാന്മാർഗ്ഗികവും), അതിന്റേതായ മാമൂലുകൾ സൃഷ്ടിക്കുകയായി. അതെ, വേർപിരിയൽ പോലും അവിടെ സാമ്പ്രദായികമായ ഒരു നടപടിയാവുകയാണു്, ബലമില്ലാത്ത, ഫലമില്ലാത്ത, വ്യക്തിപരമല്ലാത്ത, യാദൃച്ഛികമായ ഒരു തീരുമാനം.

ഈ സംഗതിയെ ഗൗരവത്തോടെ നോക്കിക്കണ്ടിട്ടുള്ള ഏതൊരാൾക്കും മനസ്സിലാവുകയാണു്, മരണത്തിനെന്നപോലെ (ദുഷ്കരമാണതു്) സ്നേഹത്തിനും (അതും ദുഷ്കരമാണു്) നാളിതുവരെ ഒരു വിശദീകരണവും ഒരു പരിഹാരവും കണ്ടുപിടിക്കപ്പെട്ടിട്ടില്ലെന്നു്; ഒരു വഴിയുടെ സൂചന പോലും കാണാനില്ലെന്നു്. പൊതിഞ്ഞുകെട്ടി, മുദ്ര വച്ചു നാം പേറിനടക്കുകയും തുറന്നുനോക്കാതെ തന്നെ മറ്റൊരാൾക്കു കൈമാറുകയും ചെയ്യുന്ന ഈ രണ്ടു പ്രശ്നങ്ങൾക്കും സർവ്വസമ്മതമായ ഒരു പൊതുനിയമം കണ്ടെത്തുക അസാദ്ധ്യമാണു്. പക്ഷേ, വ്യക്തികളെന്ന നിലയ്ക്കു് എത്രത്തോളം നാം ജീവിതത്തിലേക്കിറങ്ങാൻ ഒരുമ്പെടുന്നുവോ, അത്രയുമളവിൽ ഈ രണ്ടു കാര്യങ്ങളെയും സ്വന്തമായി, തൊട്ടടുത്തായി നമുക്കു നേരിടേണ്ടിവരികയുമാണു്. സ്നേഹം എന്ന ദുഷ്കരകൃത്യം നമ്മുടെ വികാസത്തിൽ ചുമത്താൻ പോകുന്ന ഉത്തരവാദിത്തം നമുക്കു താങ്ങാവുന്നതിലും അധികമാണു്; തുടക്കക്കാരായ നാം അതിനെതിരു നില്ക്കാൻ പോന്നവരുമല്ല. അതേ സമയം, നാം പിടിച്ചുനില്ക്കുകയാണെങ്കിൽ, ആ സ്നേഹത്തെ നമ്മുടെ ഒരു ചുമതലയായും ഒരു പരിശീലനമായും കാണുകയാണെങ്കിൽ, ഗൗരവത്തോടെ ജീവിക്കേണ്ട സ്വന്തം ജീവിതത്തിൽ നിന്നു മറഞ്ഞുനില്ക്കാനായി ആളുകൾ കളിക്കുന്ന നിസ്സാരവും ചപലവുമായ കളികളിൽ സ്വയം നഷ്ടപ്പെടുത്തുന്നില്ലെങ്കിൽ — എങ്കിൽ ചെറിയൊരു പുരോഗതിയും അല്പമൊരു മനസ്സയവും നമുക്കു വളരെ പിന്നിൽ വരുന്നവർക്കു കിട്ടിയെന്നു വരാം. അതുതന്നെ വലിയൊരു കാര്യമാണു്.

ഇപ്പോൾ മാത്രമാണു് ഒരു വ്യക്തിക്കു് രണ്ടാമതൊരു വ്യക്തിയോടുള്ള ബന്ധത്തെ വസ്തുനിഷ്ഠവും മുൻവിധികളില്ലാതെയും പരിഗണിക്കാൻ നാം തുടങ്ങിയിട്ടുള്ളതു്; അങ്ങനെയൊരു ബന്ധം ജീവിതത്തിൽ പകർത്താനുള്ള നമ്മുടെ ശ്രമങ്ങൾക്കു് ഒരു മാതൃക നമുക്കു മുന്നിലില്ലതാനും. എന്നാലും നമ്മുടെ ദുർബലമായ തുടക്കങ്ങൾക്കു തുണയാകുന്ന പലതും കാലം കൊണ്ടുണ്ടായ മാറ്റങ്ങളിൽ കാണാനുമുണ്ടു്.

പെൺകുട്ടികളും സ്ത്രീകളും പുരുഷന്മാരുടെ പെരുമാറ്റത്തെയും പെരുമാറ്റദൂഷ്യങ്ങളേയും അനുകരിക്കുന്നെങ്കിൽ, പുരുഷന്മാരുടെ ജീവിതവൃത്തികൾ കൈക്കൊള്ളുന്നെങ്കിൽ അതവരുടെ വ്യക്തിപരമായ വികാസത്തിലെ താല്ക്കാലികതുടക്കങ്ങൾ മാത്രമാണു്. ആ തരം പരിവർത്തനങ്ങളുടെ അനിശ്ചിതത്വം മാഞ്ഞുകഴിഞ്ഞാൽ നമുക്കു വ്യക്തമാകും, സ്ത്രീകൾ അങ്ങനെയുള്ള (പലപ്പോഴും അപഹാസ്യമായ) വേഷപ്പകർച്ചകളുടെ സമൃദ്ധിയിലൂടെയും വൈവിദ്ധ്യത്തിലൂടെയും കടന്നുപോകുന്നതു് തങ്ങളുടെ സ്വപ്രകൃതി തെളിച്ചെടുക്കാനാണെന്നു്, എതിർലിംഗത്തിന്റെ വികലസ്വാധീനങ്ങളെ കഴുകിക്കളയാനാണെന്നു്. ജീവിതം കുറച്ചുകൂടി ആർജ്ജവത്തോടെയും വിശ്വാസത്തോടെയും സാഫല്യത്തോടെയും കുടികൊള്ളുന്ന സ്ത്രീ എന്തായാലും പുരുഷനേക്കാൾ പക്വതയാർജ്ജിച്ചവളാണു്, അവനേക്കാൾ മനുഷ്യത്വമുള്ളവളുമാണു്. ചപലനായ അവൻ ഉടലിൽ കായ്ക്കുന്ന ഒരു കനിയുടെ ഭാരം കൊണ്ടു് ജീവിതത്തിന്റെ ഉപരിതലത്തിനടിയിലേക്കു പോയിട്ടില്ല, താൻ സ്നേഹിക്കുന്നുവെന്നവൻ കരുതുന്നതിനെ ധാർഷ്ട്യവും തിടുക്കവും കൊണ്ടു വിലയിടിക്കുകയല്ലാതവൻ ചെയ്തിട്ടില്ല. സ്ത്രീയിൽ കുടികൊള്ളുന്ന ആ മനുഷ്യത്വം, യാതനയും അപമാനവും സഹിച്ചുകൊണ്ടു് അവൾ തന്റെ ഗർഭത്തിൽ പേറുന്ന ആ സാരള്യം, സാമ്പ്രദായികസ്ത്രീത്വത്തിന്റെ ബാഹ്യാവരണങ്ങൾ അവൾ പറിച്ചെറിയുന്ന നാൾ വെളിച്ചത്തേക്കു വരും; ഇന്നതിന്റെ വരവറിയാത്ത പുരുഷന്മാർ അതിനു മുന്നിൽ പകച്ചുനില്ക്കും, ഒടുവിൽ അടിയറവു പറയുകയും ചെയ്യും. ഒരുനാൾ (വടക്കൻ യൂറോപ്പിലെ ചില രാജ്യങ്ങളിൽ ഇപ്പോൾത്തന്നെ വിശ്വാസയോഗ്യമായ ചില സൂചനകൾ പരന്നുതുടങ്ങിയിരിക്കുന്നു) ഒരുനാൾ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സ്വന്തം പേരുകൾ തങ്ങൾ പുരുഷന്മാരല്ലെന്നതിന്റെ വെറും ചിഹ്നങ്ങൾ മാത്രമല്ലാതാകും, സ്വന്തനിലയ്ക്കു് അവയ്ക്കൊരർത്ഥമുണ്ടാകും. പരിധിയോ പൂരകമോ അല്ല അതു മനസ്സിൽ കൊണ്ടുവരിക, ജീവിതവും യാഥാർത്ഥ്യവുമാണ്: സ്ത്രീയായ മനുഷ്യജീവി.

ഈ മുന്നേറ്റം (പിന്നിലായിപ്പോയ പുരുഷന്റെ ഹിതത്തിനെതിരാണു് തുടക്കത്തിലിതു്) ഇപ്പോൾ സ്ഖലിതങ്ങൾ കൊണ്ടു നിറഞ്ഞ പ്രണയാനുഭവത്തെ രൂപാന്തരപ്പെടുത്തും, കടയിൽ നിന്നേയതിനെ മാറ്റിത്തീർക്കും, സ്ത്രീയും പുരുഷനും തമ്മിലല്ല, രണ്ടു മനുഷ്യജീവികൾ തമ്മിലുള്ള ബന്ധമായി അതിനെ പുതുക്കിപ്പണിയും. സ്നേഹത്തിന്റെ കൂടുതൽ മാനുഷികമായ ഈ രൂപം (പരിധിയറ്റ സൗമ്യതയും പരിഗണനയും കൊണ്ടാണു് അതനുഷ്ഠിക്കപ്പെടുന്നതു്, നേരും കരുണയും കൊണ്ടാണു് അതു് ബന്ധങ്ങൾ തീർക്കുന്നതും അഴിക്കുന്നതും) ഏതു സ്നേഹത്തിനാണോ ഉത്സാഹത്തോടെയും യാതനയോടെയും നാം വഴിയൊരുക്കുന്നതു്, അതിനെ ഓർമ്മപ്പെടുത്തും: പരസ്പരം പരിരക്ഷിക്കുകയും പരിധി വയ്ക്കുകയും പരിഗണിക്കുകയും ചെയ്യുന്ന രണ്ടേകാന്തതകൾ തമ്മിലുള്ള സ്നേഹം.

6. നമ്മുടെ മിക്കവാറുമെല്ലാ സങ്കടങ്ങളും ഒരു വലിഞ്ഞുമുറുകലിന്റെ നിമിഷങ്ങളാണെന്നു ഞാൻ വിശ്വസിക്കുന്നു. നമുക്കതു് മരവിപ്പു പോലെ തോന്നുന്നതു് നമ്മുടെ മനോവികാരങ്ങളിൽ നമുക്കിപ്പോൾ ജീവന്റെ തുടിപ്പു കേൾക്കാൻ കഴിയുന്നില്ല എന്നതുകൊണ്ടാണു്. നമുക്കുള്ളിൽ പ്രവേശിച്ച ആ അന്യവസ്തുവുമായി നാമിപ്പോൾ ഒറ്റയ്ക്കാണെന്നതു കൊണ്ടാണു്; നമുക്കു പരിചിതവും നാം വിശ്വാസമർപ്പിച്ചതുമായതെല്ലാം ഒരു നിമിഷത്തേക്കു് നമ്മിൽ നിന്നെടുക്കപ്പെടുന്നതുകൊണ്ടാണു്; നമുക്കു കാലുറയ്ച്ചുനില്ക്കാൻ കഴിയാത്ത ഒരു സംക്രമണത്തിന്റെ നടുവിലാണു് നാമെന്നതു കൊണ്ടാണു്. അതുകൊണ്ടാണു് നമ്മുടെ സങ്കടം കടന്നുപോകുന്നതും: നമുക്കുള്ളിലെ ആ പുതിയ സാന്നിദ്ധ്യം, നമ്മിലേക്കു പുതുതായി വന്നുചേർന്ന ആ സാന്നിദ്ധ്യം നമ്മുടെ ഹൃദയത്തിലേക്കു കടന്നുകഴിഞ്ഞു, അതിന്റെ ഉള്ളറയിലേക്കു നുഴഞ്ഞുകയറിക്കഴിഞ്ഞു, അവിടെയും നില്ക്കാതെ അതിപ്പോൾ നമ്മുടെ ചോരയോട്ടത്തിൽ കലർന്നുകഴിഞ്ഞു. അതെന്താണെന്നു് നമുക്കറിയുന്നതുമില്ല. പുതുതായിട്ടൊന്നും സംഭവിച്ചിട്ടില്ല എന്നു നമുക്കു ഭാവിക്കാവുന്നതേയുള്ളു; എന്നാൽ ഒരതിഥി വന്നുകയറുമ്പോൾ ഒരു വീടിനു മാറ്റം വരുന്നതുപോലെ നമുക്കു മാറ്റം വന്നുകഴിഞ്ഞിരിക്കുന്നു. വന്നതാരാണെന്നു പറയാൻ നമുക്കു കഴിയുന്നില്ല, അതൊരിക്കലും നാം അറിയാൻ പോകുന്നില്ലെന്നും വരാം; എന്നാൽ ഈ വിധം നമ്മിൽ വന്നുകയറിയതു് ഭാവിയാണെന്നതിനു് സൂചനകൾ അനേകമാണു്, യഥാർത്ഥത്തിൽ സംഭവിക്കുന്നതിനു മുമ്പുതന്നെ നമുക്കുള്ളിൽ അതു രൂപപ്പെടുകയുമാണു്. അതുകൊണ്ടു തന്നെയാണു്, ദുഃഖത്തിന്റെ നിമിഷങ്ങളിൽ നാം ഒറ്റയ്ക്കാവേണ്ടതു്, ശ്രദ്ധാലുവാകേണ്ടതു്: എന്തെന്നാൽ, ഭാവി നമുക്കുള്ളിൽ വന്നുകയറുന്ന, സംഭവരഹിതവും ചലനരഹിതവുമെന്നു പുറമേ തോന്നുന്ന ആ നിമിഷം ജീവിതത്തോടെത്രയോ അടുത്തതാണു്, ബാഹ്യമായിട്ടെന്നപോലെ നമുക്കതു സംഭവിക്കുന്ന മുഖരിതവും ആകസ്മികവുമായ നിമിഷത്തേക്കാൾ. നമ്മുടെ ദുഃഖങ്ങളുടെ നേരത്തു് നാം എത്രത്തോളം നിശ്ശബ്ദരും ക്ഷമാശീലരും തുറന്നവരുമാകുന്നുവോ, അത്രയും ഉള്ളിലേക്കു്, അത്രയുറപ്പോടെ ആ പുതിയ സാന്നിദ്ധ്യം നമ്മിലേക്കിറങ്ങുകയാണു്, അത്രയ്ക്കും അതു നമ്മുടേതാവുകയാണു്, അത്രയും അതു് നമ്മുടെ വിധിയാവുകയാണു്. പിന്നെ ഭാവിയിലൊരിക്കൽ അതു് ‘സംഭവിക്കുമ്പോൾ’ (അതായതു് അതു് നമ്മിൽ നിന്നിറങ്ങി മറ്റുള്ളവർക്കു നേരേ പോകുമ്പോൾ) നമുക്കതിനോടു് എത്രയടുത്ത ബന്ധമാണെന്നു് ഉള്ളിന്റെയുള്ളിൽ നാമറിയുകയും ചെയ്യും. അതനിവാര്യവുമാണു്. നമുക്കന്യമായതൊന്നും നമുക്കു സംഭവിക്കരുതെന്നും പണ്ടേ നമ്മുടേതായതു മാത്രമേ നമുക്കു സംഭവിക്കാവൂ എന്നുമുള്ളതു് അനിവാര്യമാണു്; അതിലേക്കാണു് പതുക്കെപ്പതുക്കെയെങ്കിലും നമ്മുടെ വികാസത്തിന്റെ ഗതിയും. ഗ്രഹങ്ങളുടെ ചലനത്തെക്കുറിച്ചു് ഓരോ പുതിയ സിദ്ധാന്തങ്ങൾ വരുമ്പോഴും അതിനനുസരിച്ചു് നാം നമ്മുടെ അറിവിൽ തിരുത്തുകൾ വരുത്തിക്കൊണ്ടിരിക്കുന്നു; അതുപോലെ തന്നെ വിധി എന്നു നാം വിളിക്കുന്ന സംഗതി നമുക്കുള്ളിൽത്തന്നെ ആവിർഭവിക്കുന്നതാണെന്നും പുറത്തു നിന്നുകൊണ്ടു് നമ്മിൽ പ്രവർത്തിക്കുന്നതല്ലെന്നുമുള്ള തിരിച്ചറിവു് ക്രമേണ നാം പഠിച്ചെടുക്കേണ്ടതാണു്. വളരെയധികം ആളുകൾ തങ്ങളുടെ വിധിയെ, അവർ അതിൽ അധിവസിച്ചിരുന്ന കാലത്തു്, തങ്ങളിലേക്കു വലിച്ചെടുക്കുകയും അതിനെ പരിവർത്തിപ്പിക്കുകയും ചെയ്തില്ല എന്നതുകൊണ്ടാണു് തങ്ങളിൽ നിന്നാവിർഭവിക്കുന്നതെന്താണെന്നു് അവർക്കു ബോദ്ധ്യമാകാതെ പോകുന്നതു്. തങ്ങളുടെ വിധി അവർക്കു തന്നെ തീരെ അന്യമായിത്തോന്നുന്നു; അതിന്റെ അന്ധാളിപ്പിലും ഭീതിയിലും നിന്നു് അവർ ഊഹിക്കുകയാണു്, അപ്പോൾ മാത്രമാണു്, തങ്ങൾ അതിനെക്കുറിച്ചു ബോധവാന്മാരായ ആ നിമിഷം മാത്രമാണു് അതു് തങ്ങളിലേക്കു പ്രവേശിച്ചതെന്നു്; ഇങ്ങനെയൊന്നു് തങ്ങളിൽ മുമ്പുണ്ടായിരുന്നതേയില്ലെന്നു് അവർ ആണയിട്ടുപറയുന്നു. സൂര്യന്റെ ചലനത്തെക്കുറിച്ചു് ആളുകൾ എത്രയോ കാലം തെറ്റായ ധാരണകൾ വച്ചുകൊണ്ടിരുന്നപോലെ വരാനുള്ളതിന്റെ ചലനത്തെക്കുറിച്ചും അവർ തെറ്റായ ധാരണകൾ വച്ചുകൊണ്ടിരിക്കുന്നു. ഭാവി ഉറച്ചുനില്ക്കുകയാണു്, നാമെന്നാൽ അനന്തമായ സ്ഥലരാശിയിലൂടെ നീങ്ങുകയും.

കാര്യങ്ങൾ പിന്നെങ്ങനെ നമുക്കു ദുഷ്കരമാകാതിരിക്കും?

ഏകാന്തതയിലേക്കു നമുക്കു തിരിച്ചുവരാം: നമ്മുടെ ആഗ്രഹം പോലെ വേണമെന്നോ വേണ്ടെന്നോ വയ്ക്കാവുന്നതല്ല അടിസ്ഥാനപരമായി അതെന്നു് നമുക്കു കൂടുതൽ കൂടുതൽ സ്പഷ്ടമാവുകയാണു്. നാം ഏകാകികളാണു്. അങ്ങനെയല്ല എന്നു വേണമെങ്കിൽ നമുക്കു ഭാവിക്കുകയോ സ്വയം കബളിപ്പിക്കുകയോ ചെയ്യാമെന്നു മാത്രം. അത്ര തന്നെ. അതേ സമയം, നാം അങ്ങനെയാണെന്നു സമ്മതിക്കുകയും അതൊരു തുടക്കമായിട്ടെടുക്കുകയും കൂടിച്ചെയ്താൽ അതല്ലേ കൂടുതൽ ഭേദം? അതെ, അതു നമ്മുടെ തല ചുറ്റിക്കുമെന്നതു തീർച്ച; കാരണം, നമ്മുടെ കണ്ണുകൾക്കു തങ്ങിനിന്നു പരിചയമായവയൊക്കെ നമ്മിൽ നിന്നെടുത്തുമാറ്റപ്പെടുകയാണു്; യാതൊന്നും നമുക്കിപ്പോൾ അടുത്തല്ല, ദൂരത്തായിരുന്നതൊക്കെ അതിവിദൂരത്തിലുമായിരിക്കുന്നു. സ്വന്തം മുറിയിൽ നിന്നു്, ഒരു മുന്നറിയിപ്പുമില്ലാതെ, ഒരു മുന്നൊരുക്കത്തിനും ഇട കിട്ടാതെ, വലിയൊരു കൊടുമുടിയുടെ മുകളറ്റത്തേക്കു മാറ്റപ്പെടുന്ന ഒരു മനുഷ്യനുണ്ടാവുക ഇങ്ങനെ ഒരനുഭവമായിരിക്കും: താരതമ്യമില്ലാത്ത ഒരക്ഷിതത്വബോധം, പേരില്ലാത്തതൊന്നിനു മുന്നിലേക്കു വലിച്ചെറിയപ്പെട്ട തോന്നൽ; അതയാളെ ഇല്ലാതാക്കിയെന്നുതന്നെ വരാം. താൻ വീണുകൊണ്ടേയിരിക്കുകയാണെന്നോ തന്നെ ശൂന്യാകാശത്തിലേക്കു ചുഴറ്റിയെറിഞ്ഞിരിക്കുകയാണെന്നോ ഒരായിരം ചീളുകളായി താൻ പൊട്ടിച്ചിതറുകയാണെന്നോ അയാൾക്കു തോന്നിയേക്കാം. അനിയന്ത്രിതമായ ആ ഐന്ദ്രിയാനുഭവങ്ങളെ വിശദീകരിക്കാൻ എത്ര പെരുത്ത ഒരു നുണ മെനഞ്ഞെടുക്കേണ്ടിവരും, അയാളുടെ മസ്തിഷ്കത്തിന്! ഒറ്റയായിപ്പോകുന്ന ഒരാൾക്കും ഇതേ പോലെ എല്ലാ ദൂരങ്ങളും എല്ലാ അളവുകളും മാറുകയാണു്; ഈ മാറ്റങ്ങൾ ഒരുമിച്ചു്, പെട്ടെന്നാണു നടക്കുന്നതെന്നതിനാൽ, മലമുകളിലെ ആ മനുഷ്യനെപ്പോലെ, അയാൾക്കും അസാധാരണമായ ഭ്രമകല്പനകളും വിചിത്രമായ അനുഭൂതികളും ഉണ്ടായെന്നു വരാം; സഹനത്തിന്റെ അളവുകളും ഭേദിച്ചവ വളർന്നുവെന്നു വരാം. അതും പക്ഷേ, നാം അനുഭവിച്ചിരിക്കണം. നമ്മുടെ അസ്തിത്വത്തെ അതിന്റെ സാദ്ധ്യമായത്ര വിപുലമായ അർത്ഥത്തിൽ നാം അംഗീകരിക്കുക; സർവ്വതും, കേട്ടുകേൾവിയില്ലാത്തതു പോലും, അതിനുള്ളിൽ സാദ്ധ്യമായിരിക്കണം. എല്ലാം പറഞ്ഞുവരുമ്പോൾ ഈയൊരുതരം ധൈര്യമേ നമുക്കാവശ്യമായിട്ടുള്ളു: നമുക്കു മുന്നിലേക്കു വന്നേക്കാവുന്ന ഏറ്റവും അസാധാരണവും ഏറ്റവും അപ്രതീക്ഷിതവും ഏറ്റവും അവ്യാഖ്യേയവുമായ അനുഭവങ്ങളെ നേരിടാനുള്ള ധൈര്യം. ഇക്കാര്യത്തിൽ മനുഷ്യർ ഭീരുക്കളാണെന്ന വസ്തുത തീരാത്ത ദ്രോഹമാണു് ജീവിതത്തിനു വരുത്തിയിട്ടുള്ളതു്. ‘ഭൂതങ്ങൾ’ എന്നു നാം വ്യവഹരിക്കുന്ന അനുഭവങ്ങൾ, ‘പ്രേതലോകം’ മുഴുവനായി, മരണം — നമ്മോടു് അത്രയും ബാന്ധവം പുലർത്തുന്ന ആ കാര്യങ്ങളെയൊക്കെ ദൈനന്ദിനനിരാസം കൊണ്ടു് ജീവിതത്തിൽ നിന്നു ബഹുദൂരം നാം പുറന്തള്ളിയിരിക്കുന്നു; അവയെ ഗ്രഹിക്കാൻ നമുക്കുപയോഗപ്പെടുമായിരുന്ന ഇന്ദ്രിയങ്ങൾ ഉപയോഗമില്ലാതെ ക്ഷയിച്ചും പോയിരിക്കുന്നു. ദൈവത്തിന്റെ കാര്യം ഞാനിവിടെ പറയുന്നുമില്ല. വിശദീകരണത്തിനു വഴങ്ങാത്തവയോടുള്ള ഭയം വ്യക്തിജീവിതത്തെ മാത്രമല്ല ദരിദ്രമാക്കിയിരിക്കുന്നതു്, മനുഷ്യർ തമ്മിലുള്ള ബന്ധത്തെയും അതു് പരിമിതമാക്കിയിരിക്കുന്നു; മനുഷ്യബന്ധങ്ങളെ അനന്തസാദ്ധ്യതകളുടെ പുഴച്ചാലിൽ നിന്നു പൊക്കിയെടുത്തു് പുഴക്കരയിലെ ഏതോ തരിശുനിലത്തു കൊണ്ടിട്ടിരിക്കുന്ന പോലെയാണതു്; അവിടെ ഒന്നും നടക്കുന്നില്ല. മനുഷ്യബന്ധങ്ങൾ പറഞ്ഞറിയിക്കാനാവാത്ത വിരസതയോടെ, അതേ പഴയ ചാലിലൂടെ പിന്നെയും പിന്നെയും ആവർത്തിക്കാൻ കാരണമാകുന്നതു് ജാഡ്യം മാത്രമല്ല; പുതിയതെന്തിനും മുന്നിലെ, മനസ്സിൽ കാണാത്ത ഒരനുഭവത്തിനു മുന്നിലെ പേടിയോടെയുള്ള ഒഴിഞ്ഞുമാറലും അതിനു കാരണമാണു്; അങ്ങനെയൊന്നിനെ നേരിടാൻ പ്രാപ്തരാണോ നാമെന്നു നമുക്കു സംശയമാകുന്നു. എന്നാൽ എന്തിനും തയാറായ, ഒരു സാദ്ധ്യതയും, ഏറ്റവും നിഗൂഢമായതു പോലും, തള്ളിക്കളയാത്ത ഒരാൾക്കേ മറ്റൊരാളുമായുള്ള ബന്ധം സജീവമായ ഒന്നായി അനുഭവിക്കാൻ കഴിയൂ; അയാൾക്കതു് ഗഹനമായ ഒരനുഭവമായിരിക്കുകയും ചെയ്യും. ഒരാളുടെ ജീവിതത്തെ ചെറുതോ വലുതോ ആയ ഒരു മുറിയായി കാണുകയാണെങ്കിൽ മിക്കവർക്കും ആ മുറിയുടെ ഒരു മൂലയോ ജനാലയ്ക്കു പിന്നിലുള്ള ഒരിടമോ നിരന്തരം ചാലിട്ടു പരിചയമായ നാടവണ്ണത്തിലുള്ള ഒരു ഭാഗമോ മാത്രമേ അറിവുണ്ടാകൂ എന്നതിൽ സംശയിക്കാനില്ല. അതു വഴി അവർക്കൊരുതരം സുരക്ഷിതത്വബോധവും കിട്ടുന്നുണ്ടു്. എന്നാൽ അതിലും എത്രയോ മാനുഷികമാണു് എഡ്ഗാർ അലൻ പോയുടെ കഥകളിലെ ആ തടവുകാരെ തങ്ങളുടെ ഭീകരമായ തടവറയുടെ ചുമരുകളിൽ വിരലുകൾ കൊണ്ടു പരതി അതിന്റെ പറയാനരുതാത്ത ഘോരത അനുഭവിക്കാൻ അവരെ പ്രേരിപ്പിക്കുന്ന ആപല്ക്കരമായ അനിശ്ചിതത്വം. നമ്മൾ പക്ഷേ, തടവുകാരല്ല. നമ്മെ കുടുക്കാനായി കെണികളോ വലകളോ വെച്ചിട്ടില്ല; നമ്മെ പേടിപ്പിക്കാനോ പീഡിപ്പിക്കാനോ യാതൊന്നുമില്ല. നമുക്കേറ്റവും യോജിച്ച ഒരു പരിതോവസ്ഥയിലെന്നപോലെയാണു് നമ്മെ ജീവിതത്തിൽ എടുത്തുവച്ചിരിക്കുന്നതു്; തന്നെയുമല്ല, ആയിരക്കണക്കായ വർഷങ്ങളുടെ അനുകൂലനത്തിനു ശേഷം ജീവിതവുമായി നമുക്കത്ര സാദൃശ്യവും വന്നിരിക്കുന്നു; നിശ്ചേഷ്ടരായി നിന്നാൽ ചുറ്റുപാടിൽ നിന്നു നമ്മെ വേറിട്ടറിയുക തന്നെയില്ല. ഈ ലോകത്തെ അവിശ്വസിക്കേണ്ട ഒരു കാരണവുമില്ല, എന്തെന്നാൽ അതു് നമുക്കെതിരല്ല. അതിൽ ഭീകരതകളുണ്ടെങ്കിൽ അതു നമ്മുടെ തന്നെ ഭീകരതകളാണു്, അതിൽ ഗർത്തങ്ങളുണ്ടെങ്കിൽ അതു നമ്മുടെ സ്വന്തം ഗർത്തങ്ങളാണു്, അതിൽ അപകടങ്ങളുണ്ടെങ്കിൽ നാമവയെ സ്നേഹിക്കാൻ ശ്രമിക്കുകയും വേണം. എപ്പോഴും ദുഷ്കരമായതിനെ മുറുകെപ്പിടിക്കാൻ നമ്മെ ഉപദേശിക്കുന്ന പ്രമാണത്തിനനുസൃതമായി ജീവിതം വിന്യസിക്കാൻ നമുക്കായാൽ ഇന്നു നമുക്കേറ്റവുമന്യമായി തോന്നുന്നതു് നമ്മുടെ ഹൃദയത്തോടേറ്റവുമടുത്തതും നമുക്കേറ്റവും വിശ്വസിക്കാവുന്നതുമായ അനുഭവമായി മാറും. എല്ലാ ജനതകളുടേയും തുടക്കത്തിൽ നില്ക്കുന്ന ആ പ്രാചീനകഥകളെ നാം എങ്ങനെ മറക്കാൻ? അവസാനമുഹൂർത്തത്തിൽ രാജകുമാരിമാരായി മാറുന്ന വ്യാളികളെക്കുറിച്ചുള്ള കഥകളെ? നമ്മുടെ ജീവിതങ്ങളിലെ വ്യാളികൾ യഥാർത്ഥത്തിൽ രാജകുമാരിമാരാണെന്നു വരാം; നാം ധീരന്മാരും സുന്ദരന്മാരുമാകുന്ന ആ ഒരു മുഹൂർത്തത്തിനായി കാത്തുനില്ക്കുകയാണവരെന്നു വരാം. നമ്മെ ഭീതിപ്പെടുത്തുന്നതെന്തും ഉള്ളിന്റെയുള്ളിൽ നമ്മുടെ സ്നേഹം കൊതിക്കുന്ന നിസ്സഹായതയാണെന്നും വരാം.

അതിനാൽ ഒരു ശോകം, താൻ ഇന്നേവരെ കണ്ടതെന്തിലും വച്ചു വലുതായി മുന്നിൽ ഉയർന്നുവന്നാൽ പേടിച്ചുപോകരുതേ; അല്ലെങ്കിൽ, നിങ്ങളുടെ കൈകൾക്കും ചെയ്തികൾക്കും മേൽ വെളിച്ചവും മേഘച്ഛായയും പോലെ ഒരുത്കണ്ഠ കടന്നുപോയാൽ. തനിക്കെന്തോ സംഭവിക്കുകയാണെന്നേ നിങ്ങൾ കരുതേണ്ടു: ജീവിതം നിങ്ങളെ മറന്നിട്ടില്ലെന്നു്, അതു നിങ്ങളെ കൈകളിൽ എടുത്തുപിടിച്ചിരിക്കുകയാണെന്നു്. അതു നിങ്ങളെ താഴെ വീഴാൻ വിടില്ല. തന്റെ ജീവിതത്തിൽ നിന്നു് എല്ലാ അസ്വസ്ഥതകളേയും എല്ലാ വേദനകളേയും എല്ലാ നൈരാശ്യങ്ങളേയും പുറത്താക്കാൻ നിങ്ങളെന്തിനാഗ്രഹിക്കണം, ആ അവസ്ഥകൾ നിങ്ങളിൽ എന്താണു നിർവ്വഹിക്കുന്നതെന്നു് നിങ്ങൾക്കറിയില്ലെന്നിരിക്കെ? ഇതെല്ലാം എവിടെ നിന്നു വരുന്നുവെന്നും എവിടെയ്ക്കാണിതൊക്കെ കൊണ്ടുപോകുന്നതെന്നുമുള്ള ചോദ്യങ്ങൾ കൊണ്ടു് എന്തിനു നിങ്ങൾ സ്വയം ദണ്ഡിപ്പിക്കണം? ഒരു സംക്രമദശയിലാണു താനെന്നും ഒരു പരിണാമമൊന്നേ താൻ ആഗ്രഹിക്കുന്നുള്ളുവെന്നും നിങ്ങൾക്കറിയാവുന്നതുമാണല്ലോ. നിങ്ങളുടെ പ്രതികരണങ്ങളിൽ അനാരോഗ്യകരമായി എന്തെങ്കിലും കാണുന്നെങ്കിൽ ഓർക്കുക, ഒരു ജീവി തന്നിൽ കടന്നുകൂടിയ ഒരന്യവസ്തുവിനെ പുറന്തള്ളുന്ന പ്രക്രിയയാണു് രോഗം. നിങ്ങൾ ചെയ്യേണ്ടതു് രോഗിയാവാൻ അതിനെ സഹായിക്കുകയാണു്; രോഗം അതിൽ പൂർണ്ണമാവട്ടെ, അതിന്റെ ഗതി പൂർത്തിയാക്കട്ടെ; അങ്ങനെയാണു് അതു് സ്വയം സുഖപ്പെടുത്തുന്നതും. ഈ നിമിഷം നിങ്ങളിൽ വളരെ കാര്യങ്ങൾ സംഭവിക്കുന്നുണ്ടു്. രോഗിയായി കിടക്കുന്നവനെപ്പോലെ നിങ്ങൾ ക്ഷമാശീലനാവണം, രോഗം ഭേദമായി വരുന്നവനെപ്പോലെ നിങ്ങൾ ശുഭാപ്തിവിശ്വാസിയുമാവണം; നിങ്ങൾ രണ്ടുമാണെന്നു വരാമല്ലോ. അതു മാത്രം പോര: നിങ്ങളെ പരിചരിക്കേണ്ട ഡോക്ടറും നിങ്ങൾ തന്നെ. എന്നാൽ കാത്തിരിക്കുകയല്ലാതെ മറ്റൊന്നും ഒരു ഡോക്ടർക്കു ചെയ്യാനില്ലാത്ത വളരെയധികം ദിവസങ്ങൾ ഏതു രോഗത്തിന്റെ കാര്യത്തിലുമുണ്ടാവും. നിങ്ങളുടെ കാര്യത്തിൽ ചികിത്സകൻ നിങ്ങൾ തന്നെയാണെന്നതിനാൽ മറ്റെന്തിലുമുപരിയായി ഇപ്പോൾ നിങ്ങൾ ചെയ്യേണ്ടതും അതു തന്നെയാണു്.

അത്രയ്ക്കടുത്തു നിന്നു് സ്വയം നിരീക്ഷിക്കരുതു്. തനിയ്ക്കു സംഭവിക്കുന്ന കാര്യങ്ങൾ വച്ചു് തിടുക്കത്തിലുള്ള നിഗമനങ്ങളിലെത്തുകയും വേണ്ട; അവ സംഭവിക്കട്ടേയെന്നു വയ്ക്കുക. അതല്ലെങ്കിൽ സ്വന്തം ഭൂതകാലത്തെ കുറ്റപ്പെടുത്തുന്ന കണ്ണുകളോടെ (എന്നു പറഞ്ഞാൽ സദാചാരത്തിന്റെ കണ്ണുകളോടെ) നോക്കാൻ നിങ്ങൾക്കൊരു പ്രയാസവുമുണ്ടാവില്ല; നിങ്ങൾക്കിപ്പോൾ സംഭവിക്കുന്നതിൽ സ്വാഭാവികമായും ആ ഭൂതകാലത്തിന്റെ സ്വാധീനമുണ്ടെന്നതിനാൽ പ്രത്യേകിച്ചും. എന്നാൽ നിങ്ങളുടെ കുട്ടിക്കാലത്തെ വ്യതിയാനങ്ങളിലും തൃഷ്ണകളിലും ആഗ്രഹങ്ങളിലും നിന്നു് ഇപ്പോൾ നിങ്ങളെ ബാധിക്കുന്നവയെ ആവില്ല നിങ്ങൾ ഓർമ്മിക്കുന്നതും കുറ്റപ്പെടുത്തുന്നതും. ഏകാന്തവും നിസ്സഹായവുമായ ഒരു ബാല്യത്തിന്റെ അസാധാരണമായ അവസ്ഥ അത്ര ദുർവ്വഹവും സങ്കീർണ്ണവും പലതരം സ്വാധീനങ്ങൾക്കു വിധേയവും ഒപ്പം യഥാർത്ഥജീവിതസന്ദർഭവുമായി ഒരു ബന്ധവും ഇല്ലാത്തതുമാണെന്നതിനാൽ അതിൽ ഒരു പാപം കയറിക്കൂടിയാൽ നാമതിനെ പാപമെന്നു വിളിക്കാൻ തിടുക്കം കൂട്ടരുതു്. പേരുകളുടെ കാര്യത്തിൽ, പൊതുവേ തന്നെ, നാം ശ്രദ്ധാലുക്കളായിരിക്കണം. ഒരു ജീവിതത്തെ തകർക്കുന്നതു് പലപ്പോഴും അതിനോടു ചെയ്യുന്ന ഒരപരാധത്തിന്റെ പേരായിരിക്കും, പേരില്ലാത്തതും വ്യക്തിപരവുമായ ആ അപരാധമായിരിക്കില്ല; അതൊരുപക്ഷേ, ആ ജീവിതത്തിനു് അത്യന്താപേക്ഷിതമായിരുന്നുവെന്നും അതൊരു പ്രയാസവും കൂടാതെ അതിൽ ഉൾച്ചേർന്നുപോവുകയും ചെയ്തേനെ എന്നും വരാം. അതിപ്രയത്നം വേണ്ടിവരുന്നുവെന്നു തോന്നുന്നതു് വിജയത്തിനു് നിങ്ങൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നതു കൊണ്ടുമാണു്. താൻ കൈവരിച്ചുവെന്നു നിങ്ങൾ കരുതുന്ന ആ ‘വലിയ കാര്യം’ വിജയമല്ല, ആ തോന്നലിൽ തെറ്റു പറയാൻ ഒന്നുമില്ലെങ്കിലും. ആ മിത്ഥ്യാധാരണയ്ക്കു പകരം വയ്ക്കാവുന്നതൊന്നു്, സത്യമായതും യഥാർത്ഥമായതും, മുമ്പേതന്നെ അവിടെയുണ്ടായിരുന്നു; അതാണു് ആ ‘വലിയ കാര്യം. ‘അതില്ലെങ്കിൽ നിങ്ങളുടെ വിജയം വിശേഷിച്ചൊരു പ്രാധാന്യവുമില്ലാത്ത ഒരു നൈതികപ്രതികരണം മാത്രമായിപ്പോകും; അതേ സമയം അതു് നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗവുമായിക്കഴിഞ്ഞു. നിങ്ങളുടെ ഈ ജീവിതം മുതിർന്നവരുടേതു പോലാകാൻ ബാല്യത്തിൽ നിങ്ങൾ എത്രയാഗ്രഹിച്ചതാണെന്നു് നിങ്ങൾക്കോർമ്മയുണ്ടോ? ഇന്നതു് അതും കടന്നു് അതിലും വലിയ മറ്റൊന്നാകാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണു പറയുന്നതു്, അതിനിയും ദുഷ്കരമായിത്തന്നെയിരിക്കും, എന്നാലതു് വളർന്നുകൊണ്ടുമിരിക്കും.

ഇനിയെനിക്കു് നിങ്ങളോടെന്തെങ്കിലും പറയാനുണ്ടെങ്കിൽ അതിതാണ്: നിങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തി നിങ്ങൾക്കു ചിലനേരം തുണയാവുന്ന ലളിതവും വിനീതവുമായ വാക്കുകൾക്കു പിന്നിൽ സ്വസ്ഥമായൊരു ജീവിതം നയിക്കുകയാണെന്നു കരുതരുതേ. വളരെയധികം വൈഷമ്യങ്ങളും സങ്കടങ്ങളും നിറഞ്ഞതാണയാളുടെ ജീവിതം, അവയെ നേരിടാൻ അതിനു തീരെ പ്രാപ്തിയുമില്ല. എന്നാൽ അതങ്ങനെയായിരുന്നില്ലെങ്കിൽ ആ വാക്കുകൾ അയാൾ കണ്ടെത്തുകയുമില്ല.

  1. റിൽക്കെ ഫ്രാൻസു് കാപ്പുസു് എന്ന ചെറുപ്പക്കാരനായ കവിക്കെഴുതിയ കത്തുകളിൽ നിന്നു്.