close
Sayahna Sayahna
Search

ബോദ്‌‌ലേർ


റിൽക്കെ

റിൽക്കെ-20
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212
ബോദ്‌ലേർ (1821–1867), ഫ്രഞ്ചു കവുയും തത്വചിന്തകനും (Courtesy: Wikipedia).

പാരീസ് എനിക്കു് മിലിട്ടറി സ്കൂളിനു സമാനമായ അനുഭവമായിരുന്നു. അന്നു്, കുട്ടികൾക്കിടയിൽ ഞാനൊരു കുട്ടിയായിരുന്നപ്പോൾ അവർക്കിടയിൽ ഞാൻ ഏകനായിരുന്നു; ഇന്നു്, ഈ ആളുകൾക്കിടയിൽ എത്ര ഏകനാണു ഞാൻ; കണ്ടുമുട്ടുന്ന ഏതൊരാളും എന്നെ കൈയൊഴിയുകയാണു്. വണ്ടികൾ നേരേ എന്നിലൂടെ കടന്നുപോവുകയാണു്; കുതിച്ചുവരുന്ന വണ്ടികൾ എന്നെ ഒഴിഞ്ഞുപോകാതെ പരമപുച്ഛത്തോടെ എന്റെ മേൽ കൂടി കയറിയിറങ്ങിപ്പോകുന്നു, അഴുക്കുവെള്ളം കെട്ടിക്കിടക്കുന്ന ഒരു നാറിയ സ്ഥലത്തിനു മുകളിലൂടെന്നപോലെ. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പു് പലപ്പോഴും ഞാൻ ഇയ്യോബിന്റെ പുസ്തകത്തിലെ മുപ്പതാമദ്ധ്യായം എടുത്തു വായിക്കാറുണ്ടു്: എന്റെ കാര്യത്തിൽ അക്ഷരംപ്രതി ശരിയാണതു്. രാത്രിയിൽ ഞാൻ എഴുന്നേറ്റിരുന്നു് ബോദ്ലേറുടെ എനിക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകമായ ‘ചെറിയ ഗദ്യകവിതകളി’ലെ ‘പുലർച്ചക്കൊരുമണിക്കു്’ എന്ന അതിമനോഹരമായ കവിത ഉറക്കെച്ചൊല്ലും. അതു് തുടങ്ങുന്നതിങ്ങനെയാണ്: ‘ഒടുവിൽ! ഒറ്റയ്ക്കു്! മടങ്ങാൻ വൈകിയ ചില പഴഞ്ചൻ വണ്ടികളുടെ കടകടശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാനില്ല. ഇനി കുറേ നേരത്തേക്കു് ശാന്തതയല്ലെങ്കിൽ നിശ്ശബ്ദതയെങ്കിലും നമുക്കു പ്രതീക്ഷിക്കാം. മനുഷ്യമുഖങ്ങളുടെ ദുർഭരണത്തിനു് അവസാനമായിരിക്കുന്നു; ഇനി എന്റെ വക ദുരിതങ്ങളേ എനിക്കനുഭവിക്കാനുള്ളു… ‘ഗംഭീരമാണതിന്റെ അവസാനം; എഴുന്നേറ്റു നിന്നു് ഒരു പ്രാർത്ഥന പോലെ അതവസാനിക്കുന്നു. ബോദ്ലേറുടെ ഒരു പ്രാർത്ഥന; യഥാർത്ഥമായ, സരളമായ, തൊഴുതുപിടിച്ചുകൊണ്ടുള്ള പ്രാർത്ഥന; ഒരു റഷ്യക്കാരന്റെ പ്രാർത്ഥന പോലെ ലക്ഷണം കെട്ടതും മനോഹരവും. അതിലേക്കെത്താൻ അദ്ദേഹത്തിനു്, ബോദ്‌ലേർക്കു്, എത്ര ദീർഘമായ ഒരു പാത കടക്കേണ്ടിവന്നു; അദ്ദേഹം മുട്ടുകാലിൽ ഇഴയുകയായിരുന്നു. എല്ലാക്കാര്യത്തിലും എന്നിൽ നിന്നെത്ര അകലെയാണദ്ദേഹം; എന്നിൽ നിന്നെത്രയും വിഭിന്നനായ ഒരാൾ; പലപ്പോഴും എനിക്കദ്ദേഹത്തെ മനസ്സിലാകാറു തന്നെയില്ല. എന്നാൽ രാത്രിയുടെ അഗാധതയിൽ ചിലപ്പോൾ, ഒരു കുട്ടിയെപ്പോലെ അദ്ദേഹത്തിന്റെ വാക്കുകൾ ഏറ്റുചൊല്ലുമ്പോൾ അദ്ദേഹം എനിക്കേറ്റവുമടുത്ത വ്യക്തിയാകുന്നു, എനിക്കരികിൽ ജീവിക്കുന്നയാൾ, കട്ടി കുറഞ്ഞ ഭിത്തിക്കപ്പുറം നിന്നുകൊണ്ടു് ചൊല്ലിനിർത്തുന്ന എന്റെ ശബ്ദം കാതോർത്തു കേൾക്കുന്നയാൾ. എത്രയ്ക്കസാധാരണമായ ഒരു ചങ്ങാത്തമാണു് അന്നു ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നതു്; സർവ്വതിലും ഞങ്ങൾ ഒരുപോലെയായിരുന്നു, ദാരിദ്ര്യത്തിലും, ഒരുപക്ഷേ, ഭീതിയിലും.

(1903 ജൂലൈ 8നു് ലൂ അന്ദ്രിയാസ്-സലോമിക്കെഴുതിയ കത്തിൽ നിന്നു്)