close
Sayahna Sayahna
Search

അയല്ക്കാരൻ


റിൽക്കെ

റിൽക്കെ-13.12
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

തികച്ചും നിരുപദ്രവിയായ ഒരു ജീവിയുണ്ടു്; കണ്ണില്പെട്ടാൽ കഷ്ടിച്ചതു നിങ്ങളുടെ ശ്രദ്ധയിൽ വന്നുവെന്നുവരാം; അടുത്ത നിമിഷം നിങ്ങളതിനെ മറക്കുകയും ചെയ്യും. പക്ഷേ അതേതോ രീതിയിൽ, അദൃശ്യമായി, നമ്മുടെ കാതിനുള്ളിൽ കടന്നാൽ അതവിടെക്കിടന്നു വളരും, മുട്ടയിട്ടു പെരുകും; അതു പിന്നെ അവിടെ നിന്നിഴഞ്ഞു് തലച്ചോറിനുള്ളിലേക്കു കടക്കുന്നതായും അവിടെ നാശം വിതച്ചുകൊണ്ടു് തഴച്ചുവളരുന്നതായും പറഞ്ഞുകേട്ടിട്ടുണ്ടു്; മൂക്കിലൂടെ നായ്ക്കൾക്കുള്ളിൽ കടക്കുന്ന ന്യൂമോക്കോച്ചിയുടെ[1] — ശ്വാസത്തിലൂടെ നായ്ക്കളിലേക്കു പകരുന്ന ഒരു ബാക്ടീരിയ. സ്വഭാവവും ഇതു തന്നെ.

ഈ ജീവിയാണു് നിങ്ങളുടെ അയല്ക്കാരൻ.

ഇന്നതെന്നൊരിടമില്ലാതെ ഒഴുകിനടക്കുകയാണു ഞാനെന്നതിനാൽ എണ്ണമറ്റ അയല്ക്കാർ എനിക്കുണ്ടായിട്ടുണ്ടു്; താഴെയുള്ളവർ, മുകളിലുള്ളവർ, ഇടതുവശത്തുള്ളവർ, വലതുവശത്തുള്ളവർ, ചിലപ്പോഴൊക്കെ ഒരേ നേരം ഈ നാലു തരവും. എനിക്കു വേണമെങ്കിൽ എന്റെ അയല്ക്കാരുടെ ഒരു ചരിത്രമെഴുതാം; അതിനു് ഒരായുസ്സെടുക്കുമെന്നേയുള്ളു. അവരുടെ ചരിത്രമെന്നു പറയുന്നതിനേക്കാൾ അവർ എന്നിലുണ്ടാക്കിയ രോഗലക്ഷണങ്ങളുടെ ചരിത്രം എന്നു പറയുകയാവും കൂടുതൽ ശരി. എന്തെന്നാൽ, ചില ശരീരകലകളിൽ വരുത്തുന്ന വ്യതിയാനങ്ങളിലൂടെ മാത്രം സ്വന്തം സാന്നിദ്ധ്യം വെളിപ്പെടുത്തുക എന്നൊരു സ്വഭാവവിശേഷം സമാനപ്രകൃതികളായ മറ്റു ജീവികളുമായി പങ്കുവയ്ക്കുന്നുണ്ടു് അയല്ക്കാരെന്ന ഈ ജീവികളും.

പ്രവചനങ്ങൾക്കു വഴങ്ങാത്ത അയല്ക്കാരും ശീലങ്ങളിൽ ബഹുകണിശക്കാരായ അയല്ക്കാരും എനിക്കുണ്ടായിട്ടുണ്ടു്. ആദ്യം പറഞ്ഞ തരക്കാരെ ഭരിക്കുന്ന ഒരു നിയമം കണ്ടെത്താൻ മണിക്കൂറുകൾ കുത്തിപ്പിടിച്ചിരുന്നു ഞാൻ ശ്രമിച്ചിരുന്നു; ഏതെങ്കിലും തരത്തിലുള്ള ഒരു നിയമത്തിനനുസരിച്ചായിരിക്കണമല്ലോ, അവരുടെ പോലും നടപടികളും. നിഷ്ഠകളിൽ തെറ്റു വരുത്താത്ത എന്റെ അയല്ക്കാർ എന്നെങ്കിലും രാത്രിയിൽ പതിവുനേരത്തു് വീട്ടിലെത്താതിരുന്നാലാകട്ടെ, അവർക്കു വന്നുഭവിച്ചിരിക്കാവുന്ന അത്യാഹിതങ്ങളെക്കുറിച്ചു ഞാൻ ഭാവന ചെയ്യാൻ തുടങ്ങും; അവരെയും കാത്തു് ഉറങ്ങാതെ വിളക്കും കത്തിച്ചുവച്ചു ഞാനിരിക്കും, നവധുവിനെപ്പോലെ ഉത്കണ്ഠപ്പെടും. അന്യോന്യം കൊടുംപക വച്ചുപുലർത്തിയിരുന്ന അയല്ക്കാർ എനിക്കുണ്ടായിരുന്നു; അതുപോലെ തീവ്രസ്നേഹത്തിലായിരുന്നവരും. രാത്രിയുടെ മദ്ധ്യത്തിൽ, പെട്ടെന്നൊരു മുഹൂർത്തത്തിൽ ഇതിലൊരു വികാരം മറ്റേതാവുന്ന അനുഭവവും എനിക്കുണ്ടായിട്ടുണ്ടു്; അന്നു പിന്നെ ഉറങ്ങാമെന്ന പ്രതീക്ഷയും വേണ്ട. ഉറക്കം നാം കരുതുമ്പോലെ ഇടമുറിയാത്ത ഒരു പ്രതിഭാസമല്ല എന്നൊരു പൊതുനിയമവും ഇതിൽ നിന്നു രൂപീകരിക്കാമെന്നു് എനിക്കു തോന്നുന്നു.

  1. pneumococci