close
Sayahna Sayahna
Search

കല്ലന്താറ്റിൽ ഗുരുക്കൾ


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

കോലത്തുനാട്ടുകാരനായ ഒരു ബ്രാഹ്മണൻ ആയുധവിദ്യ അഭ്യസിക്കണമെന്ന ആഗ്രഹത്തോടുകൂടി കോഴിക്കോട്ടു വന്നുചേർന്നു. അവിടെ അക്കാലത്തെ മൂന്നാം മുറ രാജാവു് വലിയ അഭ്യാസിയായിരുന്നതിനാൽ ഈ ബ്രാഹ്മണൻ അദ്ദേഹത്തെ ചെന്നു കണ്ടു തന്റെ ആഗ്രഹം അറിയിച്ചു. രാജാവു സന്തോ‌ഷസമേതം ബ്രാഹ്മണന്റെ അപേക്ഷയെ സ്വീകരിച്ചു. ഒരു സുമുഹൂർത്തത്തിങ്കൽ ബ്രാഹ്മണൻ അഭ്യാസം ആരംഭിക്കുകയും ചെയ്തു.

ഇങ്ങനെ ഒരു കൊല്ലം കഴിഞ്ഞപ്പോൾ ഒരു ദിവസം ഗുരുവായ രാജാവു ശി‌ഷ്യനായ ബ്രാഹ്മണനോടു് “ഇപ്പോൾ അങ്ങേപ്പിടിക്കാനായി എത്രപേർ വന്നാൽ തടുത്തുനിർത്താ”മെന്നു ചോദിച്ചു. അപ്പോൾ ബ്രാഹ്മണൻ “പതിനായിരം പേരുവന്നാൽ ഒരു പ്രയാസവും കൂടാതെ ഞാൻ തടുത്തുനിർത്താം” എന്നുത്തരം പറഞ്ഞു. “അതുകൊണ്ടുമതിയായില്ല. കുറച്ചുകൂടി അഭ്യസിക്കണം” എന്നു പറഞ്ഞു രാജാവു വീണ്ടും പഠിപ്പിച്ചുകൊണ്ടിരുന്നു. ബ്രാഹ്മണൻ അതിജാഗ്രതയോടുകൂടി പഠിച്ചും കൊണ്ടു താമസിച്ചു. അങ്ങനെ ഒരു കൊല്ലം കൂടെ കഴിഞ്ഞപ്പോൾ വീണ്ടും ഗുരു മേൽപ്രകാരം ചോദിച്ചു. അപ്പോൾ “അയ്യായിരം പേരു വന്നാൽ തടഞ്ഞുനിർത്താം” എന്നു ബ്രാഹ്മണൻ പറഞ്ഞു. “ഇനിയും മതിയായില്ല” എന്നു പറഞ്ഞു പിന്നെയും അഭ്യസിപ്പിച്ചു.

ഇങ്ങനെ ഓരോ കൊല്ലം കൂടുമ്പോൾ മേൽപ്രകാരം ഗുരു ചോദിക്കയും ശി‌ഷ്യൻ “രണ്ടായിരം പേരെത്തടുക്കാം, ആയിരംപേരെത്തടുക്കാം, അഞ്ഞൂറുപേരെത്തടുക്കാം” എന്നിങ്ങനെ പറയുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ പന്ത്രണ്ടുകൊല്ലം കഴിഞ്ഞപ്പോൾ “ഇപ്പോൾ എന്തു തോന്നുന്നു” എന്നു ഗുരു ചോദിച്ചു. “ഒരാൾ വന്നാൽ തടഞ്ഞുനിർത്താമെന്നു തോന്നുന്നുണ്ടു്” എന്നു ശി‌ഷ്യൻ ഉത്തരം പറഞ്ഞു. “ഇനിയും മതിയായെന്നു തോന്നുന്നില്ല. കുറച്ചുകൂടെ പഠിക്കണം” എന്നു പറഞ്ഞു ഗുരു പിന്നെയും പഠിപ്പിക്കയും ശി‌ഷ്യൻ പഠിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഈ ഗുരുശി‌ഷ്യന്മാരുടെ മേൽപറഞ്ഞ ചോദ്യോത്തരങ്ങൾകൊണ്ടു് അല്പജ്ഞാനം അഹമ്മതിയെ ഉണ്ടാക്കുന്നതാണെന്നു സ്പഷ്ടമാകുന്നു. ആദ്യം ബ്രാഹ്മണൻ നിരോധനമാർഗങ്ങളല്ലാതെ പരാക്രമണവൈ‌ഷമ്യങ്ങൾ ഗ്രഹിക്കായ്കയും പിന്നീടു് അതുകൂടെ ഗ്രഹിച്ചുതുടങ്ങുകയും ചെയ്തതുകൊണ്ടാണു് മേൽപ്രകാരം പറഞ്ഞതു്.

ഇങ്ങനെ കുറച്ചുകാലംകൂടെ കഴിഞ്ഞപ്പോഴേക്കു് ഈ ബ്രാഹ്മണൻ ഒരൊന്നാന്തരം അഭ്യാസിയായിത്തീർന്നു. ഇനി പഠിച്ചതു മതി എന്നു് അദ്ദേഹത്തിനുതന്നെ തോന്നിത്തുടങ്ങി. എങ്കിലും ഗുരു സമ്മതിച്ചില്ല. ശി‌ഷ്യവത്സലനായ ആ രാജാവു് “പോരാ പോരാ, മെയ്യു കണ്ണാകണം” എന്നു പറഞ്ഞുംകൊണ്ടു പിന്നെയും അഭ്യസിപ്പിച്ചു.

ഇങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം ഈ ബ്രാഹ്മണൻ രാവിലെ പതിവുള്ള അഭ്യാസവും കഴിഞ്ഞു തേച്ചുകുളിക്കാനായി സർവാംഗം എണ്ണയും തേച്ചുകൊണ്ടു പുറപ്പെട്ടു. ബ്രാഹ്മണൻ അവിടെയുള്ള ഒരു മതിൽക്കെട്ടിനകത്തിരുന്നാണു് എണ്ണ തേച്ചതു്. ആ മതിൽക്കെട്ടിൽനിന്നു് പുറത്തേക്കിറങ്ങുന്നതിനുള്ള വാതിൽക്കൽ മതിൽക്കു പുറത്തായിട്ടു രണ്ടുവശത്തും ഓരോരുത്തർ ഓരോ കുന്തവും പിടിച്ചുകൊണ്ടു നില്ക്കുന്നതിനും ബ്രാഹ്മണൻ വാതിൽക്കൽ വന്നിറങ്ങുമ്പോൾ രണ്ടുപേരും രണ്ടുവശത്തുനിന്നു പെട്ടെന്നു കുത്തുന്നതിനും കല്പനകൊടുത്തു രണ്ടുപേരെ ഗുരുവായ രാജാവു നിർത്തീട്ടുണ്ടായിരുന്നു. രാജാവും അവിടെ ഒരു സ്ഥലത്തു മറഞ്ഞിരുന്നിരുന്നു. ബ്രാഹ്മണൻ ഈ വിവരമൊന്നും അറിയാതെ പതിവുപോലെ വാതിൽക്കൽ വന്നു് പുറത്തേക്കിറങ്ങി. പെട്ടെന്നു രണ്ടുവശത്തും നിന്നിരുന്ന കുന്തക്കാർ ഓരോ കുത്തും വെച്ചുകൊടുത്തു. കുത്തുകൊണ്ടതിന്റെ ശേ‌ഷമേ ബ്രാഹ്മണൻ കുന്തക്കാരെ കണ്ടുള്ളൂ. എങ്കിലും ഉടനെ അദ്ദേഹം അവിടെനിന്നു ചാടിക്കളഞ്ഞു. ഗുരുവായ രാജാവു വെളിയിൽ ഇറങ്ങിവന്നു നോക്കിയപ്പോൾ രണ്ടു കുന്തത്തിന്റെയും അറ്റത്തു് എണ്ണ പറ്റിയും ബ്രാഹ്മണന്റെ ദേഹത്തു് തൊലിപോലും മുറിയാതെയും ഇരിക്കുന്നതായും കണ്ടു. രാജാവു വളരെ സന്തോഷിച്ചു്, “ഇതാണു് മെയ്യ് കണ്ണാകണം എന്നു പറയാറുള്ളതിന്റെ അർത്ഥം. ഇനി അഭ്യാസം മതിയാക്കാം” എന്നു ശി‌ഷ്യനോടു പറഞ്ഞു. “എല്ലാം അവിടുത്തെ കൃപ” എന്നു ശി‌ഷ്യനും പറഞ്ഞു. രാജാവു കോവിലകത്തേക്കും ബ്രാഹ്മണൻ കുളിക്കാനുംപോകയും ചെയ്തു. രാജാവു് ഇപ്രകാരം തന്റെ പ്രിയശി‌ഷ്യനെ കുന്തംകൊണ്ടു് കുത്തിച്ചതു ശി‌ഷ്യന്റെ അഭ്യാസബലത്തെ പരീക്ഷിക്കുന്നതിനായിട്ടും ഇതുകൊണ്ടു തന്റെ ശി‌ഷ്യനു് അപകടമൊന്നും പിണയുകയില്ലെന്നുള്ള നിശ്ചയമുണ്ടായിട്ടും ആണെന്നുള്ളതു പ്രത്യേകം പറയണമെന്നില്ലല്ലോ. കണ്ണിൽ എന്തെങ്കിലും പോകുന്നതിനു കൊള്ളാൻ തുടങ്ങുമ്പോൾ എത്രയും വേഗത്തിൽ അതു അടഞ്ഞുപോകുന്നുവല്ലോ. അതുപോലെയുള്ള സ്വാധീനത ശരീരത്തിനുമുണ്ടാകണമെന്നതാണു് “മെയ്യും കണ്ണാകണം” എന്നുള്ളതിന്റെ അർത്ഥം. അത്യന്തം ഊക്കോടുകൂടി കുത്തിയ അതിനിശിതങ്ങളായ കുന്തങ്ങൾ തന്റെ ദേഹത്തിൽ കൊണ്ടതിന്റെശേ‌ഷം വിവരമറിഞ്ഞു തൊലിമുറിയുന്നതിനു മുമ്പായി ചാടിക്കളയണമെങ്കിൽ അദ്ദേഹത്തിനു എത്രമാത്രം മെയ്സ്വാധീനമുണ്ടായിരിക്കണം. അപ്പോൾ അദ്ദേഹത്തിനു മെയ്യു കണ്ണാകണമെന്നു ഗുരുവിനുണ്ടായിരുന്ന അഭിപ്രായം സഫലമായി എന്നറികയാലാണു് ഗുരു “ഇനി അഭ്യാസം മതിയാക്കാം” എന്നു സമ്മതിച്ചതെന്നുള്ളതു പറയണമെന്നില്ലല്ലോ.

ബ്രാഹ്മണൻ പിന്നെയും കുറച്ചുകാലം ഗുരുസന്നിധിയിൽ താമസിച്ചു തനിക്കുണ്ടായിരുന്ന സന്ദേഹങ്ങൾ സകലവും തീർത്തതിന്റെശേ‌ഷം യഥാശക്തി ഗുരുദക്ഷിണയും കഴിച്ചു് അനുഗ്രഹവും വാങ്ങി അവിടെനിന്നു പുറപ്പെട്ടു.

അനന്തരം അദ്ദേഹം ഓരോ രാജ്യങ്ങളിൽ സഞ്ചരിച്ചു് ക്രമേണ കായംകുളത്തു ചെന്നുചേർന്നു. ആ രാജ്യം അന്നു തിരുവിതാംകോട്ടേക്കു ചേർന്നിട്ടില്ലായിരുന്നു. കായംകുളത്തു രാജാവിനെ ചെന്നുകണ്ടു് അദ്ദേഹത്തിന്റെ കല്പനപ്രകാരം അവിടത്തെ സൈന്യങ്ങളെ ആയോധനവിദ്യ അഭ്യസിപ്പിച്ചുകൊണ്ടു് കുറഞ്ഞൊരു ദിവസം അവിടെ താമസിച്ചു. എങ്കിലും അധികകാലം താമസിയാതെ അവിടത്തെ രാജാവിന്റെ നടപടികൾ അദ്ദേഹത്തിനു് അത്ര രസിക്കായ്കയാൽ അദ്ദേഹം അവിടെനിന്നു പൊയ്ക്കളഞ്ഞു.

പിന്നെയും പലസ്ഥലങ്ങളിലും സഞ്ചരിച്ചു് ഒടുക്കം അദ്ദേഹം അക്കാലത്തു തിരുവിതാംകൂർ മഹാരാജാക്കന്മാരെഴുന്നള്ളിത്താമസിച്ചിരുന്ന പത്മനാഭപുരത്തു ചെന്നുചേർന്നു. അപ്പോൾ 933-ൽ നാടുനീങ്ങിയ പ്രസിദ്ധനായ മാർത്താണ്ഡവർമ്മ മഹാരാജാവു നാടുവാഴുന്ന കാലമായിരുന്നു. അവിടുന്നു് അവിടുത്തെ ഭാഗിനേയനായ 973-ആമാണ്ടു നാടുനീങ്ങിയ രാമവർമ മഹാരാജാവിനെ ആയുധവിദ്യ അഭ്യസിപ്പിക്കുന്നതിനായി അനേകം അഭ്യാസികളെ വരുത്തിപ്പരീക്ഷിച്ചിട്ടും ബോധിക്കാതെ എല്ലാവരെയും പറഞ്ഞയച്ചിട്ടു് ഇനി എന്തു വേണ്ടൂ എന്നു വിചാരിച്ചുംകൊണ്ടിരിക്കുന്ന കാലത്താണു് ഈ ബ്രാഹ്മണൻ അവിടെ ചെന്നുചേർന്നതു്.

ബ്രാഹ്മണൻ അവിടെ എത്തിയതിന്റെശേ‌ഷം മുഖം കാണിക്കണമെന്നാഗ്രഹിച്ചു. വിവരം തിരുമനസ്സിലെ സേവകന്മാർ മുഖാന്തരം തിരുമനസ്സറിയിച്ചു. ഇദ്ദേഹം ഒരു വലിയ അഭ്യാസിയാണെന്നുള്ള വിവരംകൂടെ തിരുമനസ്സറിയിക്കണമെന്നും പ്രത്യേകം പറഞ്ഞിരുന്നു. സേവകന്മാർ എല്ലാ വിവരവും തിരുമനസ്സറിയിക്കുകയും ചെയ്തു. പിറ്റേദിവസം പകൽ പന്ത്രണ്ടു മണിക്കു തിരുമുമ്പാകെ ചെല്ലുന്നതിനു കല്പനയുണ്ടായി. ബ്രാഹ്മണൻ കല്പനപ്രകാരം പിറ്റേ ദിവസം പന്ത്രണ്ടു മണിയാകാറായപ്പോൾ കോട്ടവാതില്ക്കൽ ചെന്നു. അപ്പോഴേക്കും മഹാരാജാവിന്റെ കല്പനപ്രകാരം കോട്ടവാതിലുകളെല്ലാം അടയ്ക്കുകയും കോട്ടയ്ക്കകത്തു കോട്ടമതിലിനോടടുത്തു് ഓരോ തീണ്ടാമതി അകലത്തോളമിട എല്ലാ സ്ഥലത്തും വലിയ ആന്തങ്ങൾ (ഒരാൾ പൊക്കത്തിലുള്ള ഇരുമ്പാണികൾ) അടുപ്പിച്ചടുപ്പിച്ചു തറയ്ക്കുകയും ചെയ്തിരുന്നു. ബ്രാഹ്മണൻ കോട്ടയ്ക്കു ചുറ്റും നടന്നു നോക്കീട്ടു് എല്ലാ വാതിലുകളും അടച്ചിരിക്കുന്നതായി കാണുകയാൽ ഇതു തന്നെ പരീക്ഷിക്കാനാണെന്നു് അദ്ദേഹത്തിനു മനസ്സിലായി. ഉടനെ അദ്ദേഹം അരയും തലയും മുറുക്കി, വാളും പരിചയുമെടുത്തു് പിടിച്ചു് താണുനിന്നു ചില ചുവടുകൾ വച്ചിട്ടു കോട്ടമതിലിന്റെ മീതെ അകത്തേക്കു ചാടി. അകത്തു് ആന്തങ്ങൾ തറച്ചിരിക്കുമെന്നു് അദ്ദേഹം വിചാരിച്ചിരുന്നില്ല. ചാടിപ്പൊങ്ങി കോട്ടമതിലിന്റെ മീതേക്കൂടി അകത്തേക്കു ചെന്നപ്പോഴാണു് കാലുകൾ നിലത്തു കുത്താനിടമില്ലാതെ അടുപ്പിച്ചു് ആന്തങ്ങൾ തറച്ചിരിക്കുന്നതു് കണ്ടതു്. ബുദ്ധിശാലിയും അഭ്യാസിയുമായ അദ്ദേഹം മേൽഭാഗത്തു നിന്നു താഴെ എത്തുന്നതിനു മുമ്പായി തത്കാലോചിതമായ ഒരു കൗശലം ആലോചിച്ചു നിശ്ചയിച്ചു് അപ്രകാരം ചെയ്തു. എങ്ങനെയെന്നാൽ തന്റെ കൈയിലുണ്ടായിരുന്ന പരിച മലർത്തിപ്പിടിച്ചു് ഒരാന്തത്തിന്റെ മീതെ വച്ചു കാലുകൾ രണ്ടും ആ പരിചയ്ക്കകത്തു ചവിട്ടിയുംകൊണ്ടു ചെന്നചെലവിനെ ഒന്നിരുന്നു. അവിടെയിരുന്നുകൊണ്ടും പിന്നോക്കം ചാടി കോട്ടമതിൽ തൊടാതെ പുറത്തുവന്നു. നിൽക്കുകയും ചെയ്തു. എങ്ങനെയുള്ള അഭ്യാസികൾക്കും ഒന്നു ചാടിയാൽ പിന്നെ അവിടെനിന്നു ചാടണമെങ്കിൽ കാലൊന്നു് ഊന്നാതെ നിവൃത്തിയില്ലല്ലോ. അതിനാലാണു് അദ്ദേഹം അങ്ങനെ ചെയ്തതു്.

ബ്രാഹ്മണൻ കോട്ടയ്ക്കു പുറത്തു വന്നതിന്റെശേ‌ഷം കോട്ടവാതിൽക്കൽ കാത്തുനിന്നിരുന്ന ശേവുകക്കാരോടു് “എന്നെ കല്പിച്ചന്വേ‌ഷിച്ചെങ്കിൽ ഞാനിവിടെ വന്നിരുന്നു എന്നും കോട്ടവാതിൽ അടച്ചിരുന്നതിനാൽ അകത്തു കടക്കുവാൻ നിവൃത്തിയില്ലാതെ മടങ്ങിപ്പോയി എന്നും അറിയിച്ചേക്കണം” എന്നു പറഞ്ഞു് അദ്ദേഹം പോകാൻ ഭാവിച്ചു. അപ്പോൾ ഇതെല്ലാം നോക്കിക്കൊണ്ടിരുന്ന മഹാരാജാവു് വളരെ വിസ്മയത്തോടും സന്തോ‌ഷത്തോടുംകൂടി ആളയച്ചു. കോട്ടവാതിൽ തുറപ്പിച്ചു ബ്രാഹ്മണനെ തിരുമുമ്പാകെ വരുത്തിസന്തോ‌ഷസമേതം തത്ക്കാലം കുറഞ്ഞൊന്നു് അരുളിച്ചെയ്കയും അക്കാലത്തു ബാല്യമായിരുന്ന രാമവർമ രാജാവിനെ ആയുധാഭ്യാസം ചെയ്യിക്കുന്നതിനായി കല്പിക്കുകയും ചെയ്തു.

ഇപ്രകാരം ബ്രാഹ്മണൻ രാജഗുരുവായിത്തീരുകയാൽ അദ്ദേഹത്തിന്റെ തറവാട്ടെയ്ക്കു “ഗുരുക്കൾ” എന്നൊരു സ്ഥാനവും കരമൊഴിവായിട്ടു് അനേകം വസ്തുക്കളും കല്പിച്ചുകൊടുത്തു. “കല്ലന്താറ്റിൽ” എന്നുള്ളതു് ഈ ബ്രാഹ്മണന്റെ സ്വതേയുള്ള ഭവനപ്പേരാണു്. കല്ലാന്താറ്റിൽഗുരുക്കളെ ബ്രാഹ്മണർ മുതലായവർ ഇന്നും ഗുരുക്കളെന്നും ശൂദ്രർ മുതലായവർ ഗുരുക്കളച്ഛൻ എന്നുമാണു് പറയുന്നതു്.

തിരുവിതാംകൂർ മഹാരാജാക്കന്മാർ തിരുവനന്തപുരത്തു തന്നെ സ്ഥിരമായി എഴുന്നള്ളിത്താമസിച്ചു തുടങ്ങിയപ്പോൾ ഗുരുക്കളുടെ താമസവും തിരുവനന്തപുരത്തായി. അവിടെ അദ്ദേഹത്തിനു് അനേകം സ്ഥാനമാനങ്ങൾ കല്പിച്ചുകൊടുത്തതുകൂടാതെ പതിവായിപ്പാർക്കുന്നതിനു് ഒരു മഠവും കല്പിച്ചു പണിയിച്ചുകൊടുത്തു.

ഇപ്രകാരം അനേകം സ്ഥാനമാനങ്ങളും രാജസന്നിധിയിൽനിന്നു പലവിധത്തിലുള്ള ആദായങ്ങളും കരമൊഴിവായി വളരെ വസ്തുക്കളും കിട്ടിയതിന്റെ ശേ‌ഷം ഗുരുക്കൾ കോലത്തുനാട്ടിൽനിന്നു് തന്റെ കുടുംബം മുഴുവനും ഇവിടെ വരുത്തി, സ്വജനങ്ങൾ അധികമുള്ള തിരുവല്ലായിൽ ഒരു ഭവനമുണ്ടാക്കി കുടുംബത്തെ അവിടെ സ്ഥിരതാമസമാക്കി.

ഇപ്പോഴും കല്ലന്താറ്റിൽ ഗുരുക്കളുടെ കുടുംബത്തിൽ ഒരു ക്ഷയവും ബാധിച്ചിട്ടില്ല. അവർ നല്ല ധനവാന്മാരായിട്ടു തന്നെ ഇരിക്കുന്നു. അവർക്കു തിരുവനന്തപുരത്തു രാജസന്നിധിയിലുള്ള സ്ഥാനമാനങ്ങൾക്കും ബഹുമാനത്തിനും ഇക്കാലം വരെ കുറവു വന്നിട്ടില്ല. ഇപ്പോഴും മഹാരാജാവു തിരുമനസ്സുകൊണ്ടു് പൂജയെടുപ്പിനു് വിദ്യാരംഭത്തിനായി പൂജപ്പുരയിൽ എഴുന്നള്ളുമ്പോൾ ഗുരുക്കൾക്കു ഗുരുദക്ഷിണ ചെയ്ക പതിവാണു്. ഇക്കാലത്തു തിരുവിതാംകൂർ മഹാരാജാക്കന്മാർക്കു് ആയോധനവിദ്യാഭ്യാസം ആവശ്യമല്ലാത്തതിനാൽ അതു് ചെയ്യാറുമില്ല. ഇപ്പോൾ ഉള്ള ഗുരുക്കന്മാർക്കു് ഈ വിദ്യ അറിഞ്ഞുകൂടാ. എങ്കിലും ഈ രാജവംശത്തിന്റെ കളരിസ്ഥാനം ഇന്നും വഹിക്കുന്നതു് കല്ലന്താറ്റിൽ ഗുരുക്കൾ തന്നെ ആണു്.

സാക്ഷാൽ ഗുരുക്കളുടെ ശി‌ഷ്യസാമർത്ഥ്യത്തിന്റെ ദൃഷ്ടാന്തങ്ങളായിട്ടു് അനേകം കഥകളുണ്ടു്. വിസ്തരഭയത്താൽ അവയെല്ലാം ഇവിടെ വിസ്തരിക്കുന്നില്ല. എങ്കിലും ചുരുക്കത്തിൽ ഒരു കഥ പറയാം.

973-ആമാണ്ടു നാടുനീങ്ങിയ രാമവർമ മഹാരാജാവു തിരുമനസ്സിലേക്കു് ഏകദേശം വാർദ്ധക്യമായതിന്റെ ശേ‌ഷം നടത്തിയതായ 967-ആമാണ്ടത്തെ മുറജപക്കാലത്തു് തിരുവനന്തപുരത്തു കൂടിയിരുന്ന അസംഖ്യം ബ്രാഹ്മണരുടെ കൂട്ടത്തിൽ അഭ്യാസികളായിട്ടും ചിലരുണ്ടായിരുന്നു. തിരുമനസ്സുകൊണ്ടു് നല്ല അഭ്യാസിയായിരുന്നതിനാൽ അഭ്യാസികളായിട്ടുള്ളവരുടെ പേരിലൊക്കെ അവിടേക്കു് വളരെ പ്രതിപത്തിയുണ്ടായിരുന്നു. അതിനാൽ അഭ്യാസികളായിട്ടുള്ളവരെ ഒക്കെ തിരുമുമ്പാകെ വരുത്തി വല്ലതുമൊക്കെ കല്പിച്ചു സമ്മാനിക്കയും പതിവായിരുന്നു. സാക്ഷാൽ ഗുരുക്കളുടെ കാലം ഇക്കാലത്തിനു വളരെമുമ്പെ കഴിഞ്ഞുപോയിരുന്നു എന്നുള്ളതു പറയേണ്ടതില്ലല്ലോ.

ഇങ്ങനെയിരിക്കുന്ന കാലത്തു് ഒരു ദിവസം “മുണ്ട്യൂരു്” എന്നു ഭവനപ്പേരുള്ള അഭ്യാസിയായ ഒരു ബ്രാഹ്മണൻ കൗപീനം മാത്രം ധരിച്ചു് എണ്ണയും തേച്ചുകൊണ്ടു് കുളിക്കാനായി പത്മതീർത്ഥക്കരെ നിൽക്കുമ്പോൾ വൃദ്ധനായ ഒരു വിരുത്തിക്കാരൻ നായർ ഒരു നെയ്ക്കുടവും തലയിൽവച്ചുകൊണ്ടു് അതിലേ കടന്നുപോയി. ആ നായരുടെ കക്ഷത്തിൽ ഒരു നല്ല വടിയിരിക്കുന്നതുകണ്ടു് ഈ ബ്രാഹ്മണൻ “എടാ ആ വടി എനിക്കു തരാമോ?” എന്നു ചോദിച്ചു. അപ്പോൾ നായർ “അവിടേക്കു ചെറുപ്പമാണല്ലോ. വടി വയസ്സായ എനിക്കു വേണ്ടതല്ലേ?” എന്നു ചോദിച്ചു. “നീ വേറെ ഒന്നുണ്ടാക്കിക്കോ” എന്നു ബ്രാഹ്മണൻ പറഞ്ഞു. “അതു് അവിടേക്കാകാമല്ലോ” എന്നു നായർ പറഞ്ഞു. അപ്പോൾ ബ്രാഹ്മണൻ “നീ തന്നില്ലെങ്കിൽ വടി ഞാൻ മേടിക്കും” എന്നു പറഞ്ഞു. ഉടനെ നായർ “എന്നാലങ്ങനെയാവട്ടെ” എന്നു പറഞ്ഞു നടന്നുതുടങ്ങി. ബ്രാഹ്മണൻ പിന്നാലെ ചെന്നു നായരുടെ കക്ഷത്തിലിരിക്കുന്ന വടിയുടെ അറ്റത്തു പിടിച്ചു വലിച്ചു. ഒരു കൈകൊണ്ടു പിടിച്ചുവലിച്ചിട്ടു വരായ്കയാൽ രണ്ടുകൈകൊണ്ടും മുറുകെ പിടിച്ചു വളരെ ശക്തിയോടുകൂടി പുറകോട്ടു വലിച്ചു. എന്നിട്ടും വടി കിട്ടിയില്ലെന്നുതന്നെയുമല്ല, വടി നായരുടെ കക്ഷത്തിൽ ഇരുന്ന സ്ഥലത്തുനിന്നു കടുകിടയെങ്കിലും മാറുകയാകട്ടെ നായരുടെ നടപ്പിനു സ്വല്പമെങ്കിലും താമസം സംഭവിക്കുകയാകട്ടെ ചെയ്തില്ല. എന്നിട്ടും ബ്രാഹ്മണൻ ഒഴിച്ചു പോകുന്നില്ലെന്നു കണ്ടപ്പോൾ നായർ അവിടെനിന്നുകൊണ്ടു് വലത്തൂട്ടു് ഒന്നു വട്ടത്തിൽ ചുറ്റിത്തിരിഞ്ഞിട്ടു നേരെ ഉത്സവമഠത്തിലേക്കു നടന്നുതുടങ്ങി. അപ്പോൾ ബ്രാഹ്മണൻ എന്തുകൊണ്ടോ വടിയിന്മേൽ പിടിച്ചിരിക്കുന്ന പിടുത്തം വിട്ടുംവെച്ചു പോരാൻ പാടില്ലാതെയായിത്തീർന്നു. അതിനാൽ അദ്ദേഹം മുണ്ടുടുക്കാതെ, എണ്ണയും തേച്ചുവെയിലുംകൊണ്ടു വടിയുടെ അറ്റത്തു പിടിച്ചുംകൊണ്ടു നായരുടെ പിന്നാലെതന്നെ പോയി. നായർ ഉത്സവമഠത്തിൽ ചെന്നു നെയ്ക്കുടം താഴെയിറക്കിവെച്ചു് അവിടെ നിന്നു. വടിയുടെ അറ്റത്തു് പിടിച്ചുംകൊണ്ടു് ബ്രാഹ്മണനും അവിടെ നിലയായി. നായർ നെയ്യെല്ലാം അളന്നേല്പിച്ചു് പറ്റുചിട്ടി വാങ്ങിച്ചു കഴിഞ്ഞപ്പോഴേക്കും ഈ വർത്തമാനങ്ങളെല്ലാം എങ്ങനെയോ മഹാരാജാവു തിരുമനസ്സുകൊണ്ടറിഞ്ഞു് ഈ നായരെ വിളിച്ചു തിരുമുമ്പാകെ കൊണ്ടുചെല്ലുവാൻ കല്പനയായി. ഉടനെ ഒരു ഹരിക്കാരൻ വന്നു പറയുകയാൽ നായർ കൊട്ടാരത്തിലേക്കു നടന്നുതുടങ്ങി. വടിവിട്ടുംവെച്ചു പോരാൻ നിവൃത്തിയില്ലായ്കയാൽ പിന്നാലെ ബ്രാഹ്മണനും പോയി. തിരുമുമ്പാകെ ചെന്നപ്പോൾ “ഹേ! മുണ്ട്യൂരു് എന്താ ഇങ്ങനെ?” എന്നു കല്പിച്ചു ചോദിച്ചു. അപ്പോൾ ബ്രാഹ്മണൻ വളരെ ലജ്ജിച്ചു എന്നുള്ളതു പറയണമെന്നില്ലല്ലോ. താനൊരഭ്യാസിയും ചെറുപ്പക്കാരനുമായിട്ടു് ഇങ്ങനെ ഒരപകടത്തിലകപ്പെട്ടു വൃദ്ധനായ ഒരു നായരുടെ പിന്നാലെ മുണ്ടുമുടുക്കാതെ തിരുമുമ്പാകെ ചെല്ലുന്നതിനു സംഗതിയായല്ലോ എന്നു വിചാരിച്ചു ലജ്ജയും വ്യസനവും സഹിക്കവയ്യാതെയായിട്ടു് എമ്പ്രാൻ കരഞ്ഞുതുടങ്ങി. അപ്പോൾ തിരുമനസ്സുകൊണ്ടു് “ആ സാധു ബ്രാഹ്മണനെ വിട്ടേയ്ക്കൂ” എന്നു കല്പിച്ചു. ഉടനെ നായർ “അടിയൻ” എന്നു പറഞ്ഞു് അവിടെ നിന്നുംകൊണ്ടു് ഇടത്തൂട്ടു് ഒന്നു തിരിഞ്ഞു. അപ്പോൾ ബ്രാഹ്മണന്റെ പിടിവിട്ടു. “ഇനി വേഗം പോയി ഊണു കഴിച്ചുവരൂ” എന്നു കല്പിച്ചു.

ബ്രാഹ്മണൻ പോവുകയും ചെയ്തു. നായർ ബ്രാഹ്മണനോടു ചെയ്ത പ്രയോഗം തിരുമനസ്സിലേക്കും അറിയാമായിരുന്നു. എങ്കിലും അതു സാധാരണക്കാരായ അഭ്യാസികൾക്കു് അറിഞ്ഞുകൂടാത്തതായിരുന്നതിനാൽ ഈ നായർ സാമാന്യനല്ലെന്നും ഈ നായരെ കണ്ടപ്പോൾത്തന്നെ അയാള് എവിടെവെച്ചോ താൻ മുമ്പൊരിക്കൽ കണ്ടിട്ടുണ്ടെന്നും തിരുമനസ്സിൽ തോന്നുകയാൽ “നീ എവിടുത്തുകാരനാണു്, ആരാണു്” എന്നൊക്കെ കല്പിച്ചു ചോദിച്ചു. അപ്പോൾ നായർ തൊഴുതുംകൊണ്ടു താഴെ വരുന്ന പ്രകാരം വിനയപൂർവം അറിയിച്ചു.

Chap12pge98.png

“അടിയൻ കായംകുളത്തുകാരൻ ഒരു ശൂദ്രനാണു്. തിരുമനസ്സിലെ വിരുത്തിക്കാരിൽ ഒരുവനാണു്. ഇവിടെ മുറജപമടിയന്തിരം വകയ്ക്കു നെയ്യേൽപ്പിക്കാനായി വിടകൊണ്ടതാണു്. കല്പിച്ചു് അടിയനെക്കുറിച്ചു് ഓർക്കാനിടയുണ്ടു്”. ഇത്രയും കേട്ടപ്പോൾ തിരുമനസ്സിലേക്കു് ഓർമ്മയുണ്ടായി. എങ്കിലും സംഗതി അയാളെക്കൊണ്ടുതന്നെ പറയിക്കാനായി “ഓർക്കാനുള്ള കാരണമെന്താണു്” എന്നു കല്പിച്ചു ചോദിച്ചു. അപ്പോൾ നായർ, “തിരുമനസ്സുകൊണ്ടു് കായംകുളം പിടിക്കാനായി എഴുന്നള്ളിയകാലത്തു കോട്ടയ്ക്കു മീതെ കുതിരയെ ചാടിച്ചപ്പോൾ കുതിര ഒരു വെട്ടു കൊള്ളുകയാൽ കോട്ടയ്ക്കു പുറത്തേക്കു വീഴുകയും തിരുമേനി കോട്ടയ്ക്കകത്തേക്കു ചാടുകയും ചെയ്തതു തിരുമനസ്സിൽ ഓർമയുണ്ടായിരിക്കുമല്ലോ. അന്നു കൊത്തളത്തിൽ ഒളിച്ചിരുന്നു കുതിരയുടെ കാൽ വെട്ടിയതു് അടിയനാണു്. ആ സമയം കല്പിച്ചു് അടിയനെ കണ്ടിട്ടുണ്ടല്ലോ” എന്നറിയിച്ചു. “ശരി, ഇതും നമുക്കു് ഓർമയുണ്ടു്. നിന്നെ കണ്ടപ്പോൾത്തന്നെ നമുക്കു് മനസ്സിലായി. എങ്കിലും ചോദിച്ചു എന്നേ ഉള്ളൂ. നീ കായംകുളം രാജാവിന്റെ ഒരു സൈനികൻ ആയിരുന്നു അല്ലേ?” എന്നു കല്പിച്ചു. നായർ “അടിയൻ” എന്നറിയിച്ചു. തിരുമനസ്സുകൊണ്ടു് “എന്നിട്ടിപ്പോൾ ഇവിടെ നെയ്ചുമടുംകൊണ്ടുവന്നതെന്താണു്” എന്നു കല്പിച്ചു ചോദിച്ചു. നായർ, “അന്നു് അടിയന്റെ കരിക്കാടി അതായിരുന്നു. ഇന്നു് അടിയന്റെ കരിക്കാടി ഇതാണു്” എന്നറിയിച്ചു. മഹാരാജാവു് സന്തോ‌ഷിച്ചു്, “ശരി അന്നന്നു തിന്നുന്ന ചോറിന്റെ നന്ദി കാണിക്കുന്നതു പുരു‌ഷധർമ്മമാണു്. ഇങ്ങനെതന്നെ വേണം” എന്നു കല്പിച്ചു. പിന്നെയും തിരുമനസ്സുകൊണ്ടും ആ നായരുംകൂടി വിദ്യാഭ്യാസസംബന്ധമായും മറ്റും കുറഞ്ഞോരു നേരം സംഭാ‌ഷണം ചെയ്തു. അപ്പോൾ നായരും സാക്ഷാൽ ഗുരുക്കളുടെ ശി‌ഷ്യനാണെന്നു മനസ്സിലാവുകയാൽ അയാളെക്കുറിച്ചു വിശേ‌ഷിച്ചും തിരുമനസ്സിൽ ഒരു സന്തോ‌ഷമുണ്ടായി. തങ്ങളുടെ സതീർഥ്യന്മാരെക്കുറിച്ചു് ഒരു പ്രത്യേകസ്നേഹം എല്ലാവർക്കും ഉണ്ടാകുന്നതാണല്ലോ. ഉച്ചതിരിഞ്ഞു വീണ്ടും വരാമെന്നു കല്പിച്ചു് അപ്പോൾ നായരെ പറഞ്ഞയച്ചു.

ഉച്ചതിരിഞ്ഞപ്പോൾ അഭ്യാസികളായിട്ടുള്ള ബ്രാഹ്മണരെല്ലാം തിരുമുമ്പാകെ എത്തി. ആ കൂട്ടത്തിൽ മുണ്ട്യൂരു് എന്ന ബ്രാഹ്മണനും ഉണ്ടായിരുന്നു. കായംകുളത്തുകാരൻ നായരും വന്നുചേർന്നു. അപ്പോൾ അവിടെ അണ്ഡാകൃതിയായിട്ടു് ഒരു വലിയ ഇരുമ്പുകട്ടി കിടപ്പുണ്ടായിരുന്നു. “ഇതു് ആർക്കെങ്കിലും എടുത്തു പൊക്കാമോ?” എന്നു കല്പിച്ചു ചോദിച്ചു. ഇതുകേട്ടു് അഭ്യാസികളായിട്ടുള്ള ഓരോ ബ്രാഹ്മണൻ ചെന്നു് എടുത്തുനോക്കി. ആ കട്ടിയൊന്നു് ഇളക്കാൻപോലും ആർക്കും കഴിഞ്ഞില്ല. ഒടുക്കം മുണ്ട്യൂരു് ബ്രാഹ്മണൻ മുട്ടോളം പൊക്കി. പിന്നെ നായരെടുത്തു് അരയോളം പൊക്കി. പിന്നെ അതെടുക്കാൻ ആരുമുണ്ടായിരുന്നില്ല. ഒടുക്കം തിരുമനസ്സുകൊണ്ടു് “നമുക്കിപ്പോൾ വാർദ്ധക്യംകൊണ്ടു ക്ഷീണമായി. എങ്കിലും ഒന്നു പരീക്ഷിച്ചുനോക്കാം” എന്നു കല്പിച്ചുകൊണ്ടു് ചെന്നെടുത്തു് കഴുത്തോളം പൊക്കി “വിദ്യാഭ്യാസകാലത്തു് ഇതെടുത്തു് ദിവസംതോറും ആയിരം പ്രാവശ്യം വീതം തലയ്ക്കുമീതെ പൊക്കി പുറകോട്ടിടാറുണ്ടു്. ഇപ്പോൾ ഒന്നും വയ്യാതെയായി” എന്നും കല്പിച്ചു. വളരെ വയസ്സും ക്ഷീണവുമായ തിരുമനസ്സുകൊണ്ടു് എടുത്തുപൊക്കിയ ഇരുമ്പുകട്ടി ചെറുപ്പക്കാരായ തങ്ങൾക്കു് ഒന്നിളക്കാൻപോലും കഴിഞ്ഞില്ലല്ലോ എന്നു വിചാരിച്ചു് അഭ്യാസികളെന്ന നാട്യത്തോടുകൂടി അവിടെ കൂടിയിരുന്നവരെല്ലാം ലജ്ജിച്ചുപോയി.

കായംകുളത്തുകാരൻ നായർക്കു് സബഹുമാനം അനേകം സമ്മാനങ്ങൾ കല്പിച്ചുകൊടൂത്തതു കൂടാതെ, ആജീവനാന്തം അനുഭവിച്ചു അയാൾക്കുള്ള വിരുത്തിവസ്തു ഊഴിയംകൂടാതെ കൊള്ളുന്നതിനും കല്പിച്ചതിനും പുറമേ പ്രതിമാസം കുറേ പണം അടുത്തൂണായിട്ടും കല്പിച്ചു പതിച്ചുകൊടുത്തു. ഗുരുക്കളുടെ ശിക്ഷാസാമർത്ഥ്യം നിമിത്തം രാമവർമ മഹാരാജാവിനു സിദ്ധിച്ച അഭ്യാസബലം ചരിത്രപ്രസിദ്ധമായിട്ടുള്ളതാകയാൽ അധികം വിസ്തരിക്കണമെന്നില്ല. എങ്കിലും അവിടുന്നു വിദ്യാഭ്യാസം ചെയ്തുകഴിഞ്ഞയുടനെ ഉണ്ടായ ഒരു സംഗതി മാത്രം പറയാം. തിരുമനസ്സുകോണ്ടു് ഗുരുക്കളുടെ അടുക്കൽ വിദ്യാഭ്യാസം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ മുതൽ അവിടുത്തെ മാതുലനായ മാർത്താണ്ഡവർമ്മ മഹാരാജാവു്, കോഴിക്കോട്ടു് രാജാവു് ഗുരുക്കളുടെ അഭ്യാസകാലത്തു് ചോദിച്ചതുപോലെ ചോദിക്കയും ഗുരുക്കൾ അന്നു പറഞ്ഞതുപോലെ പതിനായിരം പേരെ തടുക്കാമെന്നും അയ്യായിരം പേരെത്തടുക്കാമെന്നുമൊക്കെ തിരുമനസ്സുകൊണ്ടു് ഉത്തരം അറിയിക്കയും ചെയ്തുകൊണ്ടിരുന്നു. ഒടുക്കം അഭ്യാസം ഒട്ടു കഴിഞ്ഞതിന്റെ ശേ‌ഷം ഒരു ദിവസം മാർത്താണ്ഡവർമ്മ മഹാരാജാവു് പത്മനാഭപുരം കൊട്ടാരത്തിൽ മാളികയിൽ എഴുന്നള്ളി നില്ക്കുന്ന സമയം രാമവർമ മഹാരാജാവു് മാളികയിലേക്കു കോവണിയിൽക്കൂടെ കയറിച്ചെന്നു. അപ്പോൾ മാർത്താണ്ഡവർമ മഹാരാജാവു് കോവണി വതില്ക്കൽ ഒരു വശത്തേക്കു മാറി, ഒളിച്ചുനിൽക്കുകയായിരുന്നു. രാമവർമമഹാരാജാവിനു തന്റെ മാതുലൻ നിൽക്കുന്നതു കാണാൻ പാടില്ലായിരുന്നു. അവിടുന്നു കോവണിയിൽക്കൂടെ കയറി ഒട്ടു മുകളിലായ സമയം മാർത്താണ്ഡവർമ മഹാരാജാവു തന്റെ കയ്യിലിരുന്ന പള്ളിവാൾകൊണ്ടു രാമവർമ മഹാരാജാവിന്റെ കഴുത്തു നോക്കി ഒരു വെട്ടുകൊടുത്തു. വെട്ടു കഴുത്തിൽ കൊണ്ടതിന്റെ ശേ‌ഷമേ രാമവർമ മഹാരാജാവു് അറിഞ്ഞുള്ളൂ. എങ്കിലും അവിടുന്നു തൊലി മുറിയുന്നതിനു മുമ്പായി ആ കോവണിപ്പടിയിൽ താണിരുന്നുകളഞ്ഞു. വെട്ടു കൊട്ടാരമാളികയുടെ ഒരു കഴുക്കോലിനു കൊള്ളുകയാൽ കഴുക്കോൽ മുറിഞ്ഞുപോയി. ഉടനെ ഗുരുക്കൾ അവിടെയെത്തി, “അവിടുന്നു് ഈ കഠിനപ്രവൃത്തി ചെയ്തതെന്താണെ”ന്നു് ചോദിച്ചു. അപ്പോൾ മാർത്താണ്ഡവർമ മഹാരാജാവു് “ഒന്നുമില്ല. ഉണ്ണിയുടെ വിദ്യാഭ്യാസം കഴിയാറായല്ലോ. അയാൾ വല്ലതും പഠിച്ചിട്ടുണ്ടോ എന്നു പരീക്ഷിച്ചുനോക്കുകയായിരുന്നു. ഇപ്രകാരമുള്ള ചതിപ്രയോഗങ്ങൾ ശത്രുക്കളിൽനിന്നു സാധാരണയായി സംഭവിക്കാവുന്നതാണു്. അതിൽ നിന്നു് സ്വാത്മരക്ഷ ചെയ്യാൻ കഴിയാത്തവർ ഈ വംശത്തിൽ ജീവിച്ചിരുന്നിട്ടു പ്രയോജനമില്ല. അതിനു കഴിയുന്നവനാണെങ്കിൽ ഇതുകൊണ്ടു വൈ‌ഷമ്യം ഒന്നും വരാനുമില്ലല്ലോ എന്നു വിചാരിച്ചു് അങ്ങനെ ചെയ്തതാണു്” എന്നു കല്പിച്ചു. “എന്റെ ഗുരുനാഥന്റെ അനുഗ്രഹം കൊണ്ടു് എന്റെ അടുക്കൽ പഠിക്കുന്നവർക്കു് ഇപ്രകാരമുള്ള പ്രയോഗങ്ങളിലൊന്നും അപകടം പറ്റുമെന്നു തോന്നുന്നില്ല” എന്നു ഗുരുക്കൾ അറിയിച്ചു.

മേല്പറഞ്ഞപ്രകാരം അനേകം പരീക്ഷകൾ കഴിഞ്ഞതിന്റെ ശേ‌ഷമാണു് മാർത്താണ്ഡവർമ മഹാരാജാവു് തന്റെ ഭാഗിനേയനെ കായംകുളം മുതലായ യുദ്ധങ്ങൾക്കു തന്നോടുകൂടി കൊണ്ടുപോവുകയും ചില സമയങ്ങളിൽ തനിച്ചു പറഞ്ഞയയ്ക്കുകയും ചെയ്തു തുടങ്ങിയതു്. ശി‌ഷ്യന്മാരുടെ യോഗ്യത ഗുരുക്കന്മാരുടെ യോഗ്യതയ്ക്കു ദൃഷ്ടാന്തമാകയാൽ രാമവർമ മഹാരാജാവിനു സിദ്ധിച്ച വൈദഗ്ദ്ധ്യമെല്ലാം ഗുരുക്കളുടെ ശിക്ഷാനൈപുണ്യത്തിൽ നിന്നുണ്ടായതാണെന്നു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.