close
Sayahna Sayahna
Search

കോലത്തിരിയും സാമൂതിരിയും


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ണ്ടൊരിക്കൽ കോലസ്വരൂപത്തിങ്കൽ രാജാവു് കോഴിക്കോട്ടു സാമൂതിരിരാജാവിനെ കാണാനായി വന്നിരുന്നു. അന്നു രണ്ടുപേർക്കും രാജ്യാധിപത്യമുള്ള കാലമാണു്. തമ്മിൽ കണ്ടാൽ രണ്ടുപേരും പുറമേ ഭംഗിക്കു വളരെ സ്നേഹം ഭാവിക്കുകയും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പോവുകയും വരികയുമൊക്കെ പതിവുണ്ടായിരുന്നു. എങ്കിലും ഉള്ളിൽ പരസ്പരം മത്സരവും ആക്ഷേപവും ധാരാളമായിരുന്നു. കോലസ്വരൂപത്തിങ്കൽ രാജാവു് ഇങ്ങോട്ടു വന്നിരിക്കുന്ന സ്ഥിതിക്കു് വേണ്ടതുപോലെ സത്ക്കരിക്കാഞ്ഞാൽ ലൗകികത്തിനു പോരല്ലോ എന്നു വിചാരിച്ചു് അദ്ദേഹത്തെ സാമൂതിരിരാജാവു് യഥായോഗ്യം സത്കരിച്ചു. ഊണു കഴിഞ്ഞു രണ്ടുപേരുംകൂടി സ്വൈരസല്ലാപം ചെയ്തുകൊണ്ടിരിക്കുമ്പോൾ കോലസ്വരൂപത്തിങ്കൽ രാജാവു് അകത്തു് നിരൂപിച്ചുകൊണ്ടു നേരംപോക്കെന്ന ഭാവത്തിൽ “സാമൂരി കുത്തുമോ?” എന്നു ചോദിച്ചു. (സാമൂതിരി എന്നുള്ളതു് ലോപിച്ചു “സാമൂരി” എന്നും പറയാറുണ്ടല്ലോ). സാമൂരി എന്നാൽ ഒരു മാതിരി മൂരി (കാള) എന്നുള്ള അർത്ഥത്തിലാണു് കോലസ്വരൂപത്തിങ്കൽ രാജാവു് ചോദിച്ചതു്. ഇതുകേട്ടു് സാമൂതിരിപ്പാടു് “കോലത്തിരി കത്തുമോ?” എന്നു് അങ്ങോട്ടും ചോദിച്ചു. കോലസ്വരൂപത്തിങ്കൽ രാജാവിനെ “കോലത്തിരി” എന്നും പറയാറുണ്ടല്ലോ. ഇതു കേട്ടു് കോലസ്വരൂപത്തിങ്കൽ രാജാവു് “കോലത്തിരി ചിലപ്പോൾ കത്തിയേക്കും, സൂക്ഷിക്കണം” എന്നു പറഞ്ഞു. അപ്പോൾ സാമൂതിരിപ്പാടു് “കോലത്തിരി കത്തിയാൽ സാമൂരി കുത്തുകയും ചെയ്യും” എന്നു പറഞ്ഞു. ഇങ്ങനെ അനേകം നേരമ്പോക്കുകളും പറഞ്ഞുരസിച്ചിരുന്നതിന്റെ ശേ‌ഷം കോലസ്വരൂപത്തിങ്കൽ രാജാവു് സന്തോ‌ഷഭാവത്തിൽ പോവുകയും ചെയ്തു.

പിന്നെ വളരെക്കാലം കഴിഞ്ഞതിന്റെ ശേ‌ഷം കോലസ്വരൂപത്തിങ്കൽ രാജാവു് വിശേ‌ഷമാതിരിയിൽ പണികഴിപ്പിച്ചിട്ടുള്ള ഒരു പെട്ടി താക്കോലോടുകൂടി ഒരു ഭൃത്യൻ വശം സാമൂതിരിപ്പാട്ടിലേക്കു കൊടുത്തയച്ചു. ആ പെട്ടിക്കകത്തു വെടിമരുന്നു നിറച്ചിരുന്നതുകൂടാതെ പെട്ടി തുറന്നാലുടനെ വെടിമരുന്നിനു തീപിടിച്ചു പെട്ടി തുറക്കുന്ന ആളുടെ മുഖവും ദേഹവുമെല്ലാം കത്തിപ്പോകത്തക്കവണ്ണം ഒരു സൂത്രവും പറ്റിച്ചിരുന്നു. “കോലത്തിരി കത്തുമോ?” എന്നു സാമൂതിരിപ്പാടു മുമ്പു ചോദിച്ചിരുന്നതിനു ഒന്നു കത്തിക്കണമെന്നുള്ള വിചാരത്തോടുകൂടിയാണു് ഈ ചതി പ്രയോഗിച്ചതെന്നു് പറയേണ്ടതില്ലല്ലോ. ഭൃത്യൻ പെട്ടി താക്കോലോടുകൂടി സാമൂതിരിപ്പാട്ടിലെ അടുക്കൽ കൊണ്ടുചെന്നു കൊടുത്തു്, കോലസ്വരൂപത്തിങ്കൽ രാജാവിന്റെ സമ്മാനമാണെന്നുള്ള വിവരം അറിയിച്ചു. ഇതു കേട്ടപ്പോൾ സാമൂതിരിപ്പാടു്, “ഇപ്പോൾ കോലത്തിരിരാജാവു് നമുക്കൊരു സമ്മാനം അയച്ചുതരാനുള്ള സംഗതി എന്തായിരിക്കും? ഇതെന്തെങ്കിലും ചതിയായിരിക്കാനേയിടയുള്ളൂ. “കോലത്തിരി കത്തുമോ” എന്നു നാം ചോദിച്ചതിനും “ചിലപ്പോൾ കത്തിയേക്കും, സൂക്ഷിക്കണം” എന്നാണല്ലോ മറുപടി പറഞ്ഞിട്ടുള്ളതു്. അതിനാൽ ഈ പെട്ടിക്കകത്തു് എന്തെങ്കിലും കത്തുന്ന സാധനമായിരിക്കണം. അതുകൊണ്ടു് ഈ പെട്ടി വെള്ളത്തിൽ മുക്കീട്ടു വേണം തുറക്കാൻ. അല്ലെങ്കിൽ അബദ്ധം പറ്റിയേക്കും” എന്നു വിചാരിച്ചു് പെട്ടി വെള്ളത്തിൽ മുക്കിയെടുത്തു കൊണ്ടുവരുവാൻ തന്റെ ഭൃത്യന്മാരോടു കല്പിച്ചു. ഭൃത്യന്മാർ പെട്ടിയെടുത്തു കൊണ്ടുപോയി മുക്കിക്കൊണ്ടുവന്നു. സാമൂതിരിപ്പാടു് പെട്ടി തുറന്നു. പെട്ടിക്കകത്തു് വെള്ളംകേറി വെടിമരുന്നെല്ലാം നനഞ്ഞുപോയതിനാൽ തീ കത്തുകയും അബദ്ധം പറ്റുകയുമൊന്നുമുണ്ടായില്ല. ഈ സംഗതികളെല്ലാം കോലത്തിരി രാജാവിന്റെ ഭൃത്യന്മാർ തിരിച്ചുചെന്നു് അദ്ദേഹത്തിന്റെ അടുക്കൽ അറിയിക്കുകയും ചെയ്തു. തന്റെ പ്രയോഗം പറ്റിയില്ലല്ലോ എന്നു വിചാരിച്ചു കോലത്തിരിരാജാവിനു വളരെ കുണ്ഠിതമുണ്ടായി എന്നുള്ളതു പറയേണ്ടതില്ലല്ലോ.

Chap13pge102.png

പിന്നെ കുറച്ചുകാലം കഴിഞ്ഞതിന്റെശേ‌ഷം സാമൂതിരിപ്പാടും മേൽപ്രകാരം ഒരു പെട്ടി തന്റെ ഭൃത്യന്മാർ മുഖാന്തരം കോലത്തിരിരാജാവിനു സമ്മാനമായി കൊടുത്തയച്ചു. ആ പെട്ടി കോലത്തിരി രാജാവിന്റെ അടുക്കൽ എത്തിയപ്പോൾ അദ്ദേഹം, “നാമങ്ങോട്ടു ചെയ്തതിനു പകരം ഇതും ഒരു ചതിപ്രയോഗമായിരിക്കണം. നാം കൊടുത്തയച്ച പെട്ടി സാമൂതിരി വെള്ളത്തിൽ മുക്കിയിട്ടാണല്ലോ തുറന്നതു്. അതുപോലെ ഈ പെട്ടിയും വെള്ളത്തിൽ മുക്കിയിട്ടുവേണം തുറക്കാൻ. അല്ലെങ്കിൽ വല്ല അബദ്ധവും പറ്റിയേക്കും” എന്നിങ്ങനെ വിചാരിച്ചു പെട്ടി വെള്ളത്തിൽ മുക്കി തുറന്നു നോക്കിയപ്പോൾ അതിൽ നിറയെ കടന്നൽക്കൂടുകളായിരുന്നു നിറച്ചയച്ചിരുന്നതു്. പെട്ടിക്കകത്തു വെള്ളം കേറിയപ്പോഴേക്കും കടന്നലുകൾ അതികോപത്തോടുകൂടി ഇളകിവശായി. ആ സമയത്താണു് കോലത്തിരി രാജാവു പെട്ടി തുറന്നതു്. പിന്നത്തെക്കഥ പറയണമെന്നില്ലല്ലോ. കടന്നലുകളുടെ കുത്തുകൊണ്ടു കോലത്തിരിരാജാവിനു നിവൃത്തിയില്ലാതെയായി. അദ്ദേഹം ഇതിലധികം വി‌ഷമിക്കേണ്ടതില്ല. അനേകമാളുകൾകൂടി കടന്നലുകളെ അടിച്ചും തീവെച്ചും ചുട്ടും മറ്റും നശിപ്പിച്ചു് രാജാവിന്റെ പ്രാണനെ രക്ഷിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ.