close
Sayahna Sayahna
Search

തലക്കുളത്തൂർ ഭട്ടതിരിയും പാഴൂർ പടിപ്പുരയും


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

പ്ര സിദ്ധനായ തലക്കുളത്തൂർ ഭട്ടതിരിയുടെ ഇല്ലം ബ്രിട്ടീഷു് മലയാളത്തിലാണു്. ഇദ്ദേഹം നല്ല വ്യുത്പന്നനും ജ്യോതിശ്ശാസ്ത്ര പാരംഗതനും ആയിരുന്നു എന്നു് പ്രസിദ്ധമാണല്ലോ. ഭട്ടതിരിക്കു് പ്രശ്നം പറയുന്നതിനു് ഒരു വിശേഷവാസന ബാല്യത്തിൽത്തന്നെ ഉണ്ടായിരുന്നു. അദ്ദേഹം ബ്രഹ്മചാരിയായി വേദാദ്ധ്യായം ചെയ്തു താമസിക്കുന്ന കാലത്തു് അനധ്യായ ദിവസങ്ങളിൽ തന്റെ സഹപാഠികളുമൊരുമിച്ചു് കളിക്കുമ്പോൾ ഓരോരുത്തർ ഓരോ നേരമ്പോക്കുകൾ കാണിക്കുന്ന ശേഖരത്തിൽ ഇദ്ദേഹം പ്രശ്നംവച്ചു ഫലം പറയുകയാണു് പതിവു്. ആ പതിവിൻപ്രകാരം ഒരു ദിവസം ഓതിക്കോൻ പുറത്തെവിടെയോ ഇറങ്ങിപ്പോയിരുന്ന സമയം ബ്രാഹ്മണക്കുട്ടികൾ എല്ലാവരുംകൂടി ഓരോ കളികൾ തുടങ്ങി. ഭട്ടതിരി കവിടിക്കു പകരം കുറെ ചെറിയ പാറക്കല്ലുകൾ പെറുക്കിയെടുത്തു പ്രശ്നം വയ്ക്കാനും തുടങ്ങി. അപ്പോഴേക്കും ശേഷമെല്ലാവരും പ്രശ്നം കേൾക്കാനായി ചുറ്റും ചെന്നുകൂടി. അപ്പോൾ ഒരു ഉണ്ണിനമ്പൂരി “ആട്ടെ, നമ്മുടെ ഓതിക്കോനു് ഉണ്ണിയുണ്ടാകാതെ ഇരിക്കുന്നതിന്റെ കാരണമെന്താണെന്നു് ഒന്നു വാരിവെച്ചുനോക്കിയാൽ കൊള്ളാം” എന്നു പറഞ്ഞു. ഉടനെ ഭട്ടതിരി പ്രശ്നംവയ്ക്കുന്ന ഭാവങ്ങളൊക്കെ കാണിച്ചിട്ടു് “ബാലശാപംകൊണ്ടാണു്” എന്നു പറഞ്ഞു. അപ്പോൾ മറ്റൊരാൾ “അതിനു പ്രതിവിധികൂടി അറിഞ്ഞാൽ കൊള്ളാം” എന്നു പറഞ്ഞു. ഭട്ടതിരി ഒന്നുകൂടി വാരിവച്ചു വിചാരിച്ചിട്ടു് “പഞ്ചസാരപ്പായസമുണ്ടാക്കി ഒരു സംവത്സരം മുടങ്ങാതെ ദിവസംതോറും ബ്രാഹ്മണകുട്ടികൾക്കു ധാരാളമായി കൊടുക്കുകയും മേലാൽ കുട്ടികളെ അടിക്കാതിരിക്കയും ചെയ്താൽ ഉണ്ണിയുണ്ടാകും” എന്നു പറഞ്ഞു. ഭട്ടതിരിയുടെ പ്രശ്നമാരംഭിച്ചപ്പോഴേക്കും ഓതിക്കോൻനമ്പൂരി തിരിച്ചുവന്നു. ഇവരുടെ കളി എന്തെല്ലാമാണെന്നറിയുന്നതിനായി ഒളിച്ചിരുന്നതിനാൽ പ്രശ്നവും പ്രതിവിധിയും എല്ലാം കേട്ടു മനസ്സിലാക്കി. പിന്നെയും അവിടെ നിന്നു് ആരും കാണാതെ ഇറങ്ങിപ്പോയി ഒന്നും അറിയാത്ത ഭാവത്തിൽ വീണ്ടും എല്ലാവരും കാണത്തക്കവിധത്തിൽ തിരിച്ചുവന്നു. ഓതിക്കോൻനമ്പൂരി വരുന്നതുകണ്ടു് എല്ലാവരും കളി നിർത്തി അവരവർക്കു നിശ്ചയിച്ചിട്ടുണ്ടായിരുന്ന പ്രവൃത്തികൾ ചെയ്തുകൊണ്ടിരിപ്പായി. ഓതിക്കോൻനമ്പൂരി പതിവുപോലെ അല്ലാതെ ഒന്നും ഭാവിക്കയും പറകയും ചെയ്തുമില്ല. എങ്കിലും അദ്ദേഹം കുട്ടികളെ കഠിനമായി അടിക്കാറുള്ളതിനാൽ ഭട്ടതിരിയുടെ പ്രശ്നം വാസ്തവമായിരിക്കുമോ എന്നു സംശയം തോന്നുകയാൽ പിറ്റേദിവസം മുതൽ പഞ്ചസാരപ്പായസമുണ്ടാക്കി, തന്റെ ശിഷ്യൻമാരായ ബ്രാഹ്മണ കുട്ടികൾക്കു ധാരാളമായി കൊടുത്തു തുടങ്ങി. കുട്ടികളെ അടിക്കാതെയുമായി. അങ്ങനെ ഒരു സംവത്സരം കഴിഞ്ഞപ്പോഴേക്കും ഓതിക്കോൻ നമ്പൂരിക്കു് ഉണ്ണിയുണ്ടാവുകയും ചെയ്തു. അപ്പോഴേക്കും അദ്ദേഹത്തിനു വളരെ സന്തോഷം തോന്നുകയാൽ ഭട്ടതിരിയെ വിളിച്ചു് “ഉണ്ണീ നീ ജ്യോതിശ്ശാസ്ത്രം പഠിക്കണം. നീ നല്ല പ്രശ്നക്കാരനായിത്തീരും” എന്നു തലയിൽതൊട്ടു് അനുഗ്രഹിച്ചു.

ഗുരുനാഥന്റെ ഈ അനുഗ്രഹത്തെ സഫലീകരിക്കണമെന്നു വിചാരിച്ചു് ഭട്ടതിരി വേദാധ്യയനം കഴിഞ്ഞയുടനെതന്നെ ജ്യോതിശ്ശാസ്ത്രം പഠിക്കാനാരംഭിച്ചു. അതോടുകൂടി കാവ്യനാടകാലങ്കാരങ്ങളും ശബ്ദശാസ്ത്രങ്ങളും അഭ്യസിച്ചുതുടങ്ങി. സമാവർത്തനം കഴിഞ്ഞു് ഏകദേശം യൗവനമായപ്പോഴേക്കും ഭട്ടതിരി അതിവിദ്വാനും ഒരു നല്ല ജ്യോത്സ്യനുമായിത്തീർന്നു.

തദനന്തരം ഭട്ടതിരി വിവാഹം ചെയ്തു ഗൃഹസ്ഥനായി താമസിക്കുന്ന കാലത്തു് ഒരു പുത്രനുണ്ടായി. പുത്രന്റെ ജാതകം അദ്ദേഹം വളരെ സൂക്ഷ്മമായി ഗണിച്ചെഴുതുകയും ആയൂർബലം വളരെയുള്ളതായി കാണപ്പെടുകയും ചെയ്തു. എങ്കിലും ആണ്ടുതികയുന്നതിനുമുമ്പുതന്നെ ആ ശിശു മരിച്ചുപോയി. അപ്പോൾ ഭട്ടതിരിക്കു വ്യസനമുണ്ടായി എന്നു മാത്രമല്ല, ജ്യോതിശ്ശാസ്ത്രം വിശ്വാസയോഗ്യമല്ലായിരിക്കുമോ എന്നൊരു ശങ്കയും ജനിച്ചു. ഉടനെ ഈ സംശയം തീർക്കുന്നതിനായി മൃതജാതകവുംകൊണ്ടു് പരദേശത്തു തഞ്ചന്നൂരിൽ ആൾവാർ എന്നു പ്രസിദ്ധനായ മഹാന്റെ അടുക്കലേക്കു പുറപ്പെട്ടു. ഭട്ടതിരി അവിടെ എത്താറായപ്പോൾ ചില ലക്ഷണങ്ങൾകൊണ്ടു് ഇദ്ദേഹത്തിന്റെ ആഗമനം ആൾവാർക്കു മനസ്സിലാവുകയാൽ തന്റെ ശിഷ്യരോടു് “ഒരു മൃതജാതകവുംകൊണ്ടു് ഒരു മലയാളബ്രാഹ്മണൻ ഇവിടെ വരും. അദ്ദേഹം വന്നാൽ ആ മൃതജാതകം പുറത്തുവെച്ചുംവെച്ചു് ഇവിടെ കയറി ഇരിക്കാൻ പറയണം” എന്നു പറഞ്ഞിട്ടു് നിത്യകർമ്മാനുഷ്ഠാനാദികൾക്കായിപ്പോയി. ഭട്ടതിരി അവിടെ എത്തിയ ഉടനെ ഗുരുനാഥന്റെ കല്പനയെ ശിഷ്യർ ഭട്ടതിരിയെ അറിയിക്കുകയും ആൾവാരുടെ യോഗ്യതയിൽ വിസ്മയാകുലനായി ഭട്ടതിരി മൃതജാതകം ദൂരെക്കളഞ്ഞു ഗൃഹത്തിനുള്ളിൽ പ്രവേശിച്ചിരിക്കയും ചെയ്തു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ ആൾവാർ വന്നു. തമ്മിൽ സംസാരിച്ചു ഭട്ടതിരിക്കുണ്ടായ സംശയം തീർത്തു. ജ്യോതിശ്ശാസ്ത്രം ഒരിക്കലും അബദ്ധമായി വരുന്നതല്ലെന്നും ജ്യോത്സ്യൻമാർക്കു് ഇഷ്ടദേവതയെ ഉപാസനയും മന്ത്രസിദ്ധിയും ഇല്ലാതെയിരുന്നാൽ അതിന്റെ ഫലം ശരിയായി കണ്ടില്ലെന്നു വന്നുപോകാമെന്നേ ഉള്ളൂ എന്നും ആൾവാർ പറകയാൽ താൻ എഴുതിയ ജാതകം തെറ്റിപ്പോയതു് തനിക്കു ദേവതോപാസനയും മന്ത്രസിദ്ധിയും ഇല്ലാഞ്ഞിട്ടാണെന്നു മനസ്സിലാക്കി ഭട്ടതിരി തിരിച്ചുപൊരികയും ചെയ്തു.

ഭട്ടതിരി തിരിച്ചുവരുംവഴിതന്നെ തൃശ്ശിപേരൂർ വടക്കുംനാഥനെ ഭജിച്ചുംകൊണ്ടു് ഒരു വിശിഷ്ടമന്ത്രം അക്ഷരസംഖ്യ കഴിച്ചു താമസിച്ചു. അക്കാലത്തു് അവിടെ ദേവനു ചാർത്തിയിരുന്ന ഒരു തൃക്കണ്ണു മോഷണം പോവുകയും അനേകം പ്രശ്നക്കാരെ വരുത്തി പ്രശ്നം വെപ്പിച്ചു നോക്കിക്കുകയും ചെയ്തു. പ്രശ്നക്കാർ മോഷ്ടാവിന്റെ നിറം കറുത്താണെന്നും നാമാക്ഷരങ്ങൾ രണ്ടുമാത്രമേ ഉള്ളൂ എന്നും അവയിൽ ആദ്യത്തേതു ക എന്നും രണ്ടാമത്തെതു ക്ക എന്നും ആണെന്നും വിധിച്ചു. അതിനാൽ ക്ഷേത്രസംബന്ധികളിൽ ഒരുവനും കറമ്പനുമായ കാക്കു എന്നൊരുവനെ പിടികൂടി ബന്ധനത്തിലാക്കി ദിവസംതോറും ഓരോ വിധത്തിൽ ഹേമദണ്ഡങ്ങൾ ചെയ്തു തുടങ്ങി. എങ്കിലും യാതൊരു തെളിവും ഉണ്ടായില്ല. ഭട്ടതിരി ഭജനം കഴിഞ്ഞല്ലാതെ പ്രശ്നം വെയ്ക്കുകയില്ലെന്നു പ്രതിജ്ഞ ചെയ്തിരുന്നതിനാലും അക്കാലത്തു മൗനവ്രതമായിരുന്നതുകൊണ്ടും അദ്ദേഹത്തെക്കൊണ്ടു പ്രശ്നംവയ്പ്പിക്കുന്നതിനു തരമില്ലായിരുന്നു.

ഭജനം കാലംകൂടിയതിന്റെ ശേഷം ഭട്ടതിരിയെക്കൊണ്ടു പ്രശ്നം വെപ്പിക്കയും തൃക്കണ്ണു കൊണ്ടുപോയതു് ഒരു കാക്കയാണെന്നും വടക്കുമാറി ഒരു തെങ്ങിന്റെ മുകളിൽ കൊണ്ടുപോയി വെച്ചിട്ടുണ്ടെന്നും വിധിക്കുകയും അപ്രകാരം മോഷണദ്രവ്യം കിട്ടുകയും ചെയ്തു. അതിനാൽ കൊച്ചിമഹാരാജാവു സന്തോഷിച്ചു ഭട്ടതിരിക്കു് അനേകം ബിരുദങ്ങൾ കല്പിച്ചുകൊടുത്തു. അതിന്റെ ശേഷം ഭട്ടതിരി തിരുവിതാംകൂർ മഹാരാജാവുതിരുമനസ്സിലെ സന്നിധിയിലും പല പ്രശ്നങ്ങൾ പറകയും ജാതകങ്ങൾ എഴുതിക്കൊടുക്കുകയും എല്ലാം ശരിയായി ഒത്തുവരികയാൽ അനേക സമ്മാനങ്ങൾ വാങ്ങുകയും ഉണ്ടായിട്ടുണ്ടു്.

ഭട്ടതിരി തിരുവനന്തപുരത്തു ചെന്നു് താമസിച്ചിരുന്ന കാലത്തു് ഒരു ദിവസം മഹാരാജാവു തിരുമനസ്സുകൊണ്ടു് ഭട്ടതിരിയോടു് “ഞാൻനാളെ പത്മനഭസ്വാമിക്ഷേത്രത്തിൽ തൊഴാൻ പോകുമ്പോൾ മതിൽക്കകത്തേക്കു കടക്കുന്നതു് എതിലേകൂടിയായിരിക്കും?” എന്നു കല്പിച്ചു ചോദിച്ചു. അതിനു മറുപടിയായി ഭട്ടതിരി, “അതെനിക്കറിയാം. എങ്കിലും ഇപ്പോൾ തിരുമനസ്സറിയിക്കുന്നില്ല. നാളെ എഴുന്നള്ളുന്ന സമയം എനിക്കറിയാമെന്നു ഞാനിപ്പോൾ അറിയിച്ചതു വാസ്തവമാണെന്നു് അവിടേക്കു ബോധപ്പെടും” എന്നു തിരുമനസ്സറിയിച്ചു. തിരുമനസ്സുകൊണ്ടു പതിവായി മതില്ക്കകത്തെഴുന്നള്ളുക കിഴക്കേ ഗോപുരത്തിൽക്കൂടിയായിരുന്നു. മേല്പറഞ്ഞ പ്രകാരം സംഭാഷണം നടന്നതിന്റെ പിറ്റേ ദിവസം കൊട്ടാരത്തിൽ നിന്നെഴുന്നള്ളി, കിഴക്കേഗോപുരത്തിന്റെ തെക്കുവശത്തായി എഴുന്നള്ളി നിന്നുകൊണ്ടു് “ഇന്നു ഞാൻ ഇതിലേയാണു് മതില്ക്കകത്തേക്കു് പോകാൻ നിശ്ചയിച്ചിരിക്കുന്നതു്. ഇവിടെ മതിൽ വെട്ടിപ്പൊളിക്കട്ടെ” എന്നു കല്പിച്ചു. ഉടനെ മഴുവും തൂമ്പയുമെല്ലാം കൊണ്ടു വേലക്കാരെത്തി മതിൽ വെട്ടിപ്പൊളിച്ചുതുടങ്ങി. മതിലിന്റെ കല്ലുകൾ കുറെ പൊളിച്ചപ്പോൾ ഒരു കല്ലിന്റെ ഇടയിൽ ഒരോലത്തുണ്ടു് ഇരിക്കുന്നതു കണ്ടു. ഉടനെ “അതെന്താണു്? കാണട്ടെ” എന്നു കല്പിച്ചു. കൂടെയുണ്ടായിരുന്ന ഹരിക്കാരൻ ഓലക്കഷ്ണമെടുത്തു തൃക്കൈയിൽ കൊടുത്തു. തിരുമനസ്സുകൊണ്ടു വാങ്ങിനോക്കിയപ്പോൾ അതിൽ ഭട്ടതിരി സ്വന്തം കൈയക്ഷരത്തിൽ “ഇതിലേ എഴുന്നള്ളും” എന്നു് എഴുതിയിരിക്കുന്നതായി കണ്ടു.

തിരുമനസ്സുകൊണ്ടു് വളരെ സന്തോഷിക്കുകയും വിസ്മയിക്കുകയും ചെയ്തു. ഭട്ടതിരി അപ്പോൾ അടുക്കൽതന്നെ ഉണ്ടായിരുന്നതിനാൽ തിരുമനസ്സുകൊണ്ടു് അവിടെ നിന്നുകൊണ്ടു തന്നെ വീരശൃംഖല വരുത്തി ഭട്ടതിരിയുടെ രണ്ടു കൈയിന്മേലും ഇടുവിച്ചു. അതിന്റെ ശേഷം അതിലെതന്നെ മതില്ക്കകത്തേക്കു് എഴുന്നള്ളുകയും ഇനി ഇവിടം കെട്ടിയടയ്ക്കണ്ടാ ഭട്ടതിരിയുടെ സ്മാരകമായിട്ടു് ഇവിടെ ഒരു വാതിൽ വെപ്പിക്കണം. എന്നു കല്പിക്കുകയും അപ്രകാരം അവിടെ ഒരു വാതിൽ വെപ്പിക്കുകയും ചെയ്തു. ഇപ്പോൾ “ചെമ്പകത്തിൻമൂട്ടിൽ നട” എന്നു പറഞ്ഞുവരുന്ന വാതിൽ ഇപ്രകാരമുണ്ടായിട്ടുള്ളതാണു്. മഹാരാജാക്കന്മാർ മതില്ക്കകത്തേക്കു് ഇപ്പോഴും അതിലേയാണു് എഴുന്നള്ളുക പതിവു്. ഇങ്ങനെ പല കാരണവശാൽ തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സുകൊണ്ടു് ഭട്ടതിരിക്കു് പല സമ്മാനങ്ങൾ കൊടുത്തിട്ടുണ്ടു്. അപ്രകാരം തന്നെ കോഴിക്കോടു്, ചിറയ്ക്കൽ മുതലായ രാജസന്നിധികളിൽനിന്നും അദ്ദേഹത്തിനു കിട്ടീട്ടുള്ള സമ്മാനങ്ങൾക്കു സംഖ്യയില്ല. കിം ബഹുനാ, കാലക്രമേണ ഭട്ടതിരി ജാതകമെഴുത്തു കൊണ്ടും പ്രശ്നംകൊണ്ടും വിശ്വവിശ്രുതനായിത്തീർന്നു എന്നു പറഞ്ഞാൽ മതിയല്ലോ.

ഭട്ടതിരിയുടെയും പ്രസിദ്ധനായ വില്വമംഗലത്തു സ്വാമിയാരുടെയും ജീവിതകാലം ഒന്നായിരുന്നു എന്നാണു് സൂക്ഷ്മാന്വേഷികളായിട്ടുള്ളവർ തീർച്ചപ്പെടുത്തിയിരിക്കുന്നതു്. സ്വാമികളുടെ ജീവിതകാലം കൊല്ലവർഷം മുന്നൂറ്റിയമ്പതിനും നാന്നൂറ്റിയമ്പതിനും മധ്യേ ആയിരുന്നു എന്നു പല ലക്ഷ്യങ്ങൾ ഉള്ളതും ഭട്ടതിരി പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുള്ള “രക്ഷേൽ ഗോവിന്ദമർക്ക” എന്നുള്ള കലിസംഖ്യ ഈ കാലത്തോടു് അടുത്തിരിക്കുന്നതുകൊണ്ടും മേല്പറഞ്ഞതുപോലെ ഇവർ രണ്ടുപേരും ഒരു കാലത്തു ഊഹിക്കാം.

ഈ സംഗതിയെ ജീവിച്ചിരുന്നവരാണെന്നുതന്നെ ബലപ്പെടുത്തുന്നതായി ഒരു കഥ കേട്ടിട്ടുള്ളതുകൂടി ഇവിടെ പറഞ്ഞു കൊള്ളുന്നു.

വില്വമംഗലത്തുസ്വാമിയാർക്കു് അതികഠിനാമായി ഒരു വയറ്റുവേദന ഉണ്ടായിരുന്നു. അദ്ദേഹം അതിന്റെ ദുസ്സഹത്വം നിമിത്തം ഇതിനെന്തു വേണ്ടൂ എന്നു ശ്രീകൃഷ്ണസ്വാമിയുടെ അടുക്കൽ പല പ്രാവശ്യം ചോദിച്ചിട്ടും ഒന്നും മറുപടി അരുളിച്ചെയ്തില്ല. (സ്വാമിയാർക്കു ശ്രീകൃഷ്ണൻ പ്രത്യക്ഷനാണെന്നു പ്രസിദ്ധമാണല്ലോ). അതിനാൽ സ്വാമിയാർ തന്റെ പ്രിയ വയസ്യനും ദക്ഷിണാമൂർത്തി ഭക്തമണിയുമായ “ശിവാങ്ങൾ” എന്ന യോഗീശ്വരനോടു് ഈ വിവരം പറഞ്ഞു. ആ യോഗീശ്വരൻ ഒരു സിന്ദൂരം കൊടുക്കുകയും സ്വാമിയാർ അതു വാങ്ങി സേവിക്കുകയും ഉദരവ്യാധി ശമിക്കുകയും ചെയ്തു. പിന്നെ ഒരു ദിവസം സ്വാമിയാർ തന്റെ ദീനം ഭേദമായ വിവരം ശ്രീകൃഷ്ണസ്വാമി പ്രത്യക്ഷമായപ്പോൾ അറിയിച്ചു. “ഈ ജന്മംകൊണ്ടു് തീർന്നോട്ടെ എന്നാണു് ഞാൻ വിചാരിച്ചതു്. അതു് മൂന്നു് ജന്മം കൂടെ ആക്കിത്തീർത്തു” എന്നു് ഭഗവാൻ അരുളിച്ചെയ്തു് ഉടനെ മറയുകയും ചെയ്തു. ഇതു കേട്ടപ്പോൾ സ്വാമിയാർക്കു് വ്യസനമായി.

ഇനിയത്തെ ജന്മങ്ങളിൽ താൻ ആരായിരിക്കുമെന്നു് അറിയുന്നതിനായി ഉടനെ തലക്കുളത്തൂർ ഭട്ടതിരിയെ വരുത്തി വിചാരിപ്പിച്ചുനോക്കി. അപ്പോൾ ഭട്ടതിരി “ഇനി അവിടേക്കു ചേരപ്പാമ്പു്, കാള, തുളസി ഇങ്ങനെയാണു് മൂന്നു ജന്മങ്ങൾ ഉള്ളതു്. ആ മൂന്നു ജന്മങ്ങളിലും മനുഷ്യനായിട്ടു ഞാനും ജനിക്കും. അവിടേക്കു് അന്നു് ഓരോ ആപത്തുകൾ സംഭവിക്കുകയും അപ്പോൾ രക്ഷിക്കുന്നതിനു ഞാൻ അടുക്കൽ ഉണ്ടായിരിക്കുകയും ചെയ്യും. തുളസിയായിട്ടുള്ള മൂന്നാമത്തെ ജന്മത്തിൽ അവിടേക്കു സായൂജ്യം കിട്ടുകയും ചെയും. പിന്നെ സംസാരദുഃഖം അനുഭവിക്കേണ്ടല്ലോ” എന്നു പറഞ്ഞു.

(ഭട്ടതിരി പറഞ്ഞതുപോലെതന്നെ സ്വാമിയാർക്കു പിന്നെ മൂന്നു ജന്മങ്ങൾകൂടി ഉണ്ടായി എന്നും, അപ്പോൾ മനുഷ്യജന്മത്തോടുകൂടി ഭട്ടതിരിയും ഉണ്ടായിരുന്നു എന്നും കേട്ടിരിക്കുന്നു. സ്വാമിയാർ മൂന്നാമത്തെ ജന്മത്തിൽ തുളസിയായി ജനിച്ചതു് ഒരു വിഷ്ണുക്ഷേത്രത്തിൽ ശ്രീകോവിലിൽനിന്നു തീർത്ഥമൊലിച്ചുവീഴുന്ന ഓവിങ്കലായിരുന്നു. ഒരു ദിവസം ശാന്തിക്കാരൻ കുളിച്ചുവന്നു് അഭിഷേകം കഴിഞ്ഞു് ചന്ദനവും പൂവും ചാർത്താനായി ഭാവിച്ചപ്പോൾ തുളസി കാണായ്കയാൽ തിരുമുറ്റത്തെങ്ങാനുമുണ്ടോ എന്നു നോക്കി. അപ്പോൾ ഓവിങ്കൽ ഏറ്റവും ചെറുതായി ഒരു തുളസി നിൽക്കുന്നതുകണ്ടു് അതിന്റെ ഒരില എടുക്കാനായി ചെന്നു പറിച്ചപ്പോൾ അതു് വേരോടുകൂടി പറഞ്ഞുപോന്നു. അതു കണ്ടു് മണ്ഡപത്തിൽ ജപിചുകൊണ്ടിരുന്ന ഒരു ബ്രാഹ്മണൻ “അതു മുഴുവനും ബിംബത്തിൽ ചാർത്തിയേക്കണം” എന്നു പറയുകയും ശാന്തിക്കാരൻ അപ്രകാരം ചെയ്യുകയും ആ തുളസി ബിംബത്തോടുകൂടി ചേർന്നുപോവുകയും ചെയ്തു. ആ തുളസി സ്വാമിയാരായിരുന്നു എന്നും ജപിച്ചുകൊണ്ടിരുന്ന ബ്രാഹ്മണൻ ഭട്ടതിരി ആയിരുന്നു എന്നും പറയേണ്ടതില്ലല്ലോ).

ജന്മാന്തരങ്ങളെക്കുറിച്ചു് ഭട്ടതിരി പറഞ്ഞതുകേട്ടപ്പോൾ സ്വാമിയാരുടെ മനസ്സിലെ വ്യസനം അല്പം ശാന്തമായി. ഭട്ടതിരിയെ യഥാക്രമം ബഹുമാനിച്ചു സ്വഗൃഹത്തിലേക്കു് അയയ്ക്കുകയും ചെയ്തു. അങ്ങനെയിരിക്കുന്ന കാലത്തു് അദ്ദേഹത്തിന്റെ ജാതകംതന്നെ സ്വയമേവ ഒന്നു ഗണിച്ചുനോക്കണമെന്നു നിശ്ചയിച്ചു. ഗണിച്ചുനോക്കിയപ്പോൾ ഇന്നപ്പോൾ തനിക്കു് ജാതിഭ്രംശം സംഭവിക്കുമെന്നായിക്കണ്ടു. ജാതകമെല്ലാം എഴുതി കുറ്റം തീർത്തു സൂക്ഷിച്ചു എങ്കിലും തനിക്കു വരാനിരിക്കുന്ന അധഃപതനത്തെക്കുറിച്ചു് ആരോടും പറഞ്ഞില്ല.

അതിന്റെശേഷം കുറഞ്ഞോരു കാലം കഴിഞ്ഞപ്പോൾ ഏറ്റവും ദരിദ്രനും സമീപസ്ഥനുമായ ഒരു ബ്രാഹ്മണൻ ദാരിദ്യദുഃഖം സഹിക്കവഹിയാതെയായിട്ടു. ഭട്ടതിരിയുടെ അടുക്കൽ വന്നു ചോദിച്ചു: “ഹേ! അവിടുന്നു പലരോടും പല സംഗതിക്കും പ്രശ്നം പറയുന്നുണ്ടല്ലോ; ഒന്നും തെറ്റുന്നുമില്ല. എന്നാൽ എനിക്കു് ഈ ദാരിദ്ര്യദുഃഖം തീർന്നു് ഒരു ദിവസമെങ്കിലും ജീവിച്ചിരിക്കാൻ സംഗതി വരുമോ? ഇതിനെക്കുറിച്ചു് ഒന്നു ചിന്തിച്ചു പറഞ്ഞാൽ കൊള്ളാം. ഞാൻ ഇതിലധികം വലയേണ്ടതില്ല” ഇപ്രകാരം ആ ബ്രാഹ്മണന്റെ വാക്കു കേട്ടു് ആർദ്രമാനസനായി ഭവിച്ച ഭട്ടതിരി കുറഞ്ഞോരു നേരം കണ്ണടച്ചു വിചാരിച്ചതിന്റെ ശേഷം പറഞ്ഞു, “അങ്ങു് ഒട്ടും വ്യസനിക്കേണ്ട. അങ്ങയുടെ ദാരിദ്ര്യം അശേഷം തീരുന്നതിനുള്ള കാലം അടുത്തിരിക്കുന്നു. ഞാൻ ഒരു ഉപായം പറഞ്ഞുതരാം. അതുപോലെ പ്രവർത്തിച്ചാൽ മതി. എന്തെന്നാൽ, ഈ വരുന്ന ദ്വാദശിനാൾ അർധരാത്രി ആകുമ്പോൾ തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തിന്റെ വടക്കേ ഗോപുരത്തിങ്കൽ പോയി നിൽക്കണം. അപ്പോൾ അതിലെ രണ്ടു ബ്രാഹ്മണർ വരും. അവരുടെ പിന്നാലെ കൂടിക്കൊള്ളണം. എന്തു പറഞ്ഞാലും ഒഴിച്ചുപോകരുതു്. അവർ അങ്ങേ കബളിപ്പിച്ചു പോകാൻ കഴിയുന്നതും ശ്രമിക്കും. എങ്കിലും വിട്ടു പിരിയരുതു്. അവർ പോകുന്നിടത്തേക്കു് അങ്ങെയും കൊണ്ടു പോകണമെന്നു പറഞ്ഞുകൊള്ളണം. ഈ കൗശലം പറഞ്ഞുതന്നതു് ആരാണെന്നു ചോദിചാൽ പറകയുമരുതു്. ഇപ്രകാരം ചെയ്താൽ അങ്ങയുടെ ദാരിദ്ര്യം അശേഷം തീർന്നു സുഖമായിട്ടിരിക്കാൻ സംഗതി വരും”. ഇങ്ങനെ ഭട്ടതിരി പറഞ്ഞപ്പോൾ ബ്രാഹ്മണന്നു് വളരെ സന്തോഷമുണ്ടായി എന്നു പറയേണ്ടതില്ലല്ലോ. ഭട്ടതിരിയുടെ പ്രശ്നം ഒരിക്കൽപ്പോലും ആർക്കും തെറ്റാറില്ലാത്തതിനാൽ കാര്യം സഫലമാകുമെന്നു ബ്രാഹ്മണൻ നല്ലപോലെ വിശ്വസിച്ചു. “എന്നാൽ ഇനി പോയിവന്നിട്ടു കണ്ടുകൊള്ളാം” എന്നു പറഞ്ഞു പോവുകയും ചെയ്തു.

ഭട്ടതിരി പറഞ്ഞതുപോലെ ദ്വാദശിനാൾ അർധരാത്രിക്കു മുമ്പേ ബ്രാഹ്മണൻ തൃശ്ശൂർ വടക്കെ ഗോപുരത്തിലെത്തി. കുറച്ചുസമയം കഴിഞ്ഞപ്പോൾ അതിതേജോമയന്മാരായ രണ്ടു ബ്രാഹ്മണർ അതിലേ കടന്നുപോകുന്നതായി കണ്ടു് അവരുടെ പിന്നാലെ ചെന്നു. അവർ ഇദ്ദേഹത്തെ വിട്ടുപിരിയുന്നതിനായി പലവിധത്തിലും ഉപായങ്ങൾ നോക്കി. ഒന്നും ഫലിക്കയില്ലെന്നു തീർച്ചയായപ്പോൾ അവർ ചോദിച്ചു, “ഹേ! അങ്ങു് എവിടേക്കാണു് പുറപ്പെട്ടിരിക്കുന്നതു? ഞങ്ങളുടെ പിന്നാലെ കൂടിയിരിക്കുന്നതിന്റെ ഉദ്ദേശമെന്താണു്?

ബ്രാഹ്മണൻ
നിങ്ങൾ എങ്ങോട്ടാണു് പോകുന്നതു്?
ബ്രാഹ്മണർ
ഞങ്ങൾ ബദര്യാശ്രമത്തിങ്കലേക്കാണു്.
ബ്രാഹ്മണൻ
എന്നാൽ ഞാനും അങ്ങോട്ടുതന്നെയാണു്.
ബ്രാഹ്മണർ
എന്നാൽ അതു ഞങ്ങളുടെ കൂടെ വരണമെന്നുണ്ടോ?
ബ്രാഹ്മണൻ
ഉണ്ടു്. ഞാനങ്ങനെയാണു്. നിശ്ചയിച്ചിരിക്കുന്നതു്. നിങ്ങൾ കൃപയുണ്ടായി എന്നെക്കൂടെ കൊണ്ടുപോകണം.
ബ്രാഹ്മണർ
ഞങ്ങളെ ഇപ്പോൾ ഇവിടെ കാണുമെന്നു് അങ്ങോടു പറഞ്ഞുതന്നതാരാണു്?
ബ്രാഹ്മണൻ
അതു ഞാൻ പറയുകയില്ല. നിങ്ങൾ എന്നോടു നിർബന്ധിക്കയുമരുതു്.

ഇപ്രകാരം ആ ബ്രാഹ്മണന്റെ വാക്കുകൾ കേട്ടപ്പോൾ മറ്റേ ബ്രാഹ്മണർ കുറച്ചുനേരം വിചാരിച്ചിട്ടു പറഞ്ഞു, “ആട്ടെ, കാര്യമൊക്കെ മനസ്സിലായി. അങ്ങേക്കു് ഈ കശൗലം ഉപദേശിച്ചുതന്നെയാൾക്കു് അധഃപതനം വന്നുപോട്ടെ. നേരിട്ടു കണ്ടുപോയതുകൊണ്ടു് ഇനി അങ്ങേ ഉപേക്ഷിച്ചു പോകാൻ ഞങ്ങൾക്കു നിവൃത്തിയില്ല. അതിനാൽ കൊണ്ടുപോകാം. കണ്ണടച്ചുകൊണ്ടു ഞങ്ങളെ തൊട്ടോളണം.”

ഇങ്ങനെ ബ്രാഹ്മണരുടെ വാക്കു കേട്ടയുടനെ ആ ബ്രാഹ്മണൻ അപ്രകാരം ചെയ്തു. മാത്രനേരം കഴിഞ്ഞപ്പോൾ കണ്ണു തുറന്നോളാൻ പറഞ്ഞു. കണ്ണു തുറന്നു നോക്കിയപ്പോൾ മൂന്നുപേരും ബദര്യാശ്രമത്തു് ഒരു ഗൃഹത്തിൽ എത്തിയിരിക്കുന്നു. ഉടനെ ആ ദിവ്യന്മാരായ ബ്രാഹ്മണർ പറഞ്ഞു, “ഇതാ ഈ ഗൃഹത്തിനകത്തു് ഒരാൾ മരിക്കാറായി ശ്വാസം വലിച്ചുകൊണ്ടു് കിടക്കുന്നുണ്ടു്. അദ്ദേഹം അങ്ങയുടെ അപ്ഫനാണു്. അങ്ങയുടെ ഒരപ്ഫൻ കാശിക്കുപോയിട്ടുള്ളതായി ഓർക്കുന്നുണ്ടല്ലോ. അദ്ദേഹം തന്നെയാണിതു്. അദ്ദേഹം ഗംഗാസ്നാനം കഴിഞ്ഞു് ഓരോരോ സ്ഥലങ്ങളിൽ സഞ്ചരിച്ചു്, ക്രമേണ ഇവിടെ വന്നുചേർന്നു. പിന്നെ വളരെക്കാലമായി ഇവിടെ ശാന്തി കഴിച്ചു് താമസിക്കയായിരുന്നു. ഇപ്പോൾ അദ്ദേഹത്തിനു മരണസമയം അടുത്തിരിക്കുന്നു. ഞങ്ങൾ അദ്ദേഹത്തെ കൊണ്ടുപോകാനായി വന്ന വിഷ്ണുദൂതന്മാരാണു്.

Chap7pge55.png

അര നാഴികയ്ക്കകം ഞങ്ങൾ കൊണ്ടുപോകും. അതിനുമുമ്പേ കാണണമെങ്കിൽ കണ്ടോളണം.” ഇങ്ങനെ ആ ബ്രാഹ്മണവേഷം ധരിച്ചിരുന്ന വിഷ്ണുദൂതന്മാരുടെ വാക്കു കേട്ടു ബ്രാഹ്മണൻ അകത്തു കടന്നു നോക്കിയപ്പോൾ അവർ പറഞ്ഞതുപോലെ തന്റെ അപ്ഫൻ ശ്വാസം വലിച്ചുകൊണ്ടു് കിടക്കുന്നതുകണ്ടു. മരിക്കാറായി കിടക്കുന്ന ബ്രാഹ്മണനു ബോധം കെട്ടിട്ടില്ലായിരുന്നതിനാൽ തന്റെ പുത്രനെ കണ്ടപ്പോൾ ആളറിയുകയും ചെയ്തു. ഏകാകിയായി പരദേശത്തു താമസിക്കുന്ന ഒരാൾ അത്യന്തം അവശതയിൽ കിടക്കുന്ന സമയം തന്റെ അടുത്ത അവകാശിയായ ഒരാളെ വിചാരിച്ചിരിക്കാതെ പെട്ടെന്നു കാൺമാൻ സംഗതിയായാൽ ഉണ്ടാകുന്ന സന്തോഷം അളവില്ലാത്തതായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. ആ വൃദ്ധബ്രാഹ്മണൻ തന്റെ ഭ്രാതൃപുത്രനെ കണ്ടയുടനെ താൻ വളരെ കാലമായി സംഖ്യയില്ലാതെ സമ്പാദിച്ചു ജാളികകളിലാക്കിക്കെട്ടിവെച്ചു പൂട്ടിയിരിക്കുന്ന പെട്ടിയുടെ താക്കോൽ തലയിണയുടെ താഴെ വെച്ചിരുന്നതെടുത്തു കൈയിൽ കൊടുത്തു. ഉടനെ പ്രാണനും പോയി. ബ്രാഹ്മണൻ അപ്ഫന്റെ സംസ്കാരം മുതലായതു് യഥാക്രമം കഴിചതിന്റെ ശേഷം തനിക്കു കിട്ടിയ അപരിമിതമായ ദ്രവ്യവുംകൊണ്ടു് തന്റെ ഗൃഹത്തിൽ വന്നുചേർന്നു. ഉടനെ ഭട്ടതിരിയെ ചെന്നു കണ്ടു വിവരങ്ങൾ എല്ലാം പറഞ്ഞുകേൾപ്പിച്ചു. വിഷ്ണുദൂതന്മാർ അധഃപതനം വന്നുപോകട്ടെ എന്നു തന്നെ ശപിച്ചു എന്നു കേട്ടപ്പോൾ ഭട്ടതിരി “അത്ര ഉള്ളോ? അതു ഞാൻ മുമ്പേതന്നെ നിശ്ചയിച്ചിട്ടുള്ളതാണല്ലോ” എന്നു പറഞ്ഞു താൻ എഴുതിവെച്ചിരുന്ന ജാതകമെടുത്തു ബ്രാഹ്മണനെ കാണിച്ചു. ബ്രാഹ്മണൻ എല്ലാം കൊണ്ടും ഭട്ടതിരിയെക്കുറിച്ചു് വിസ്മയിച്ചു തന്റെ ഗൃഹത്തിൽ വന്നു സുഖമായി വസിച്ചു. തന്റെ അധഃപതനദിവസത്തെ പ്രതീക്ഷിച്ചുംകൊണ്ടു ഭട്ടതിരിയും ഇരുന്നു.

ജാതകഫലം അനുഭവിക്കാതെ കഴികയില്ലെന്നു നല്ല നിശ്ചയമുണ്ടായിരുന്നു എങ്കിലും കഴിയുന്നതും പരീക്ഷിക്കണമെന്നു് വിചാരിച്ചു് ഭട്ടതിരി ഒരുപായം നിശ്ചയിച്ചുകൊണ്ടു് സ്വദേശം വിട്ടു പാഴൂർ വന്നു താമസിച്ചു. തനിക്കു് അധഃപതനം സംഭവിക്കുന്നതിനു യോഗമുള്ളതായ ആ ദിവസം രാവിലെ കുളിച്ചു നിത്യകർമ്മാനുഷ്ഠാനാദികളും ഭക്ഷണവും കഴിഞ്ഞതിന്റെ ശേഷം ചില സ്നേഹിതന്മാരോടുകൂടി തോണി കളിക്കാനായി പോയി. അന്നു് അഹോരാത്രം തോണിയിൽത്തന്നെ കഴിച്ചുകൂട്ടണമെന്നായിരുന്നു ഭട്ടതിരിയുടെ ഉദ്ദേശം. പാഴൂർ പുഴയിലായിരുന്നു വഞ്ചികളി. പകൽ മുഴുവനും അങ്ങനെ പുഴയിൽത്തന്നെ കഴിച്ചുകൂട്ടി. സന്ധ്യാസമയമായപ്പോൾ കരയ്ക്കടുത്തു കുളിച്ചു സന്ധ്യാവന്ദനാദി കഴിച്ചു വീണ്ടും എല്ലാവരുംകൂടി വഞ്ചിയിൽ കയറി കളിതുടങ്ങി. നല്ല നിലാവുള്ള കാലമായിരുന്നതിനാൽ തത്കാലം ഒരു വിഷമതയും ഉണ്ടായിരുന്നില്ല. നേരം പാതിരാ കഴിഞ്ഞപ്പോൾ ആ വിധമൊക്കെ ഒന്നു മാറി. അകസ്മാൽ അതികഠിനമായി മഴക്കാറും കാറ്റും തുടങ്ങി. കാർമേഘങ്ങളാൽ ചന്ദ്രമണ്ഡലം അശേഷം മൂടപ്പെടുകയാൽ ചന്ദ്രികയില്ലാതെയായി. എന്നു മാത്രമല്ല, അതിഘോരമായ അന്ധകാരം ലോകമാസകലം നിറയുകയും ചെയ്തു. വഞ്ചിയിൽ ഇരിക്കുന്നവർക്കുതന്നെ പരസ്പരം കാൺമാൻ വഹിയാതെയായിത്തീർന്നു. ഉടനെ അതികേമമായി മഴയും തുടങ്ങി. പുഴയിൽ ഒഴുക്കും ഓളവും കലശലായി. വഞ്ചിയിൽ വെള്ളം നിറഞ്ഞു മുങ്ങുമെന്നുള്ള ദിക്കായി. മരണഭയം നിമിത്തം എല്ലാവർക്കും വല്ലപ്രകാരവും കരയ്ക്കടുക്കണമെന്നു തോന്നിത്തുടങ്ങി. ഇരുട്ടുകൊണ്ടു് കരയും കടവും കാണാനും പാടില്ല. ഒഴുക്കും ഓളവും കൊണ്ടു് ഊന്നിയാലും തുഴഞ്ഞാലും വഞ്ചി നേരെ പോകുന്നുമില്ല. ആകപ്പാടെ വലിയ കുഴപ്പത്തിലായിത്തീർന്നു എന്നു പറഞ്ഞാൽ മതിയല്ലോ. എന്തിനു വളരെപ്പറയുന്നു?

കുറച്ചു സമയം കഴിഞ്ഞപ്പോൾ എല്ലാവരും നനഞ്ഞൊലിച്ചു കിടുകിടാ വിറച്ചുകൊണ്ടു് അടുക്കലുള്ള ഓരോ ഗൃഹങ്ങളിലേക്കു് കയറിപ്പോയി. കൂട്ടുകാരെല്ലാം പിരിഞ്ഞു. ഭട്ടതിരി തനിച്ചായി. കാറ്റും മഴയും കൊണ്ടു് തണുപ്പു സഹിക്കവയ്യാതെ വിറച്ചുകൊണ്ടു് അദ്ദേഹം ഇരുട്ടത്തു തപ്പിത്തപ്പി പുറപ്പെട്ടു. തൽക്കാലമുണ്ടായ ഇടിമിന്നലിന്റെ പ്രകാശംകൊണ്ടു കാണപ്പെട്ടതായ ഒരു വീടിന്റെ തിണ്ണയിൽ അങ്ങനെ ചെന്നു കയറി. മുണ്ടും മറ്റും പിഴിഞ്ഞു് തുവർത്തി കുറച്ചുസമയം അവിടെ ഇരുന്നു. അപ്പോൾ ഒരിടിമിന്നലുണ്ടായതിനാൽ ആ ഇറയത്തു് ഒരു കയറ്റുകട്ടിലും പായും തലയിണയും ഇരിക്കുന്നതായി കണ്ടു. ഇതാരുടെയെങ്കിലുമാകട്ടെ, എടുത്തു കിടക്കുകതന്നെ എന്നു നിശ്ചയിച്ചു് ആ കട്ടിലിൽ കയറിക്കിടപ്പുമായി. അത്താഴമുണ്ണായ്കകൊണ്ടും വഞ്ചികളിയാലുണ്ടായ അധ്വാനം നിമിത്തവും ഭട്ടതിരി വളരെ ക്ഷീണിച്ചിരുന്നതിനാൽ കിടന്ന ഉടനെ ഉറക്കവുമായി. ഭട്ടതിരി കിടന്നതായ ആ കട്ടിലും പായയും വീട്ടുടമസ്ഥന്റേതായിരുന്നു. അവൻ ഒരു മദ്യപൻ ആയിരുന്നതിനാൽ ഭാര്യയോടു കലഹിച്ചു് അന്നു് എവിടെയോ പോയിരുന്നതിനാലാണു് അതൊഴിവായിരുന്നതു്.

ഭട്ടതിരി ഉറക്കമായി കുറച്ചുസമയം കഴിഞ്ഞപ്പോൾ മഴ മാറി. മുമ്പിലത്തെപ്പോലെ നിലാവും തെളിഞ്ഞു. ആ സമയം ഒരു സ്ത്രീ പുരയുടെ വാതിൽ തുറന്നു മൂത്രശങ്കയ്ക്കോ മറ്റോ ആയി പുറത്തിറങ്ങി. അപ്പോൾ കട്ടിലിൽ ഒരാൾ കിടക്കുന്നതു കണ്ടു. അതു തന്റെ ഭർത്താവാണെന്നും തിരികെ വന്നപ്പോൾ രാത്രി അധികമായതിനാൽ വിളിക്കേണ്ടെന്നു വിചാരിച്ചു കയറിക്കിടന്നതാണെന്നും വിചാരിച്ചു് ആ സ്ത്രീയും ഇദ്ദേഹത്തിന്റെ കൂടെ പോയി കിടന്നു. സ്ത്രീ വീട്ടുടമസ്ഥന്റെ ഭാര്യയായിരുന്നു എന്നുള്ളതു് പ്രത്യേകം പറയേണ്ടതില്ലല്ലോ. നനഞ്ഞു ബുദ്ധിമുട്ടി ഈറനോടുകൂടി പുതയ്ക്കാനൊന്നുമില്ലാതെ വിറച്ചുകൊണ്ടു കിടന്നിരുന്ന ഭട്ടതിരിക്കു് ഇവളുടെ സഹശയനം ഏറ്റവും സുഖകരമായി ഭവിച്ചു.

തത്ക്കാലം തന്റെ നിശ്ചയങ്ങളെക്കുറിച്ചൊന്നും ഓർമ്മയുണ്ടായതുമില്ല. കിം ബഹുനാ, ഭട്ടതിരി തത്ക്കാലത്തേക്കു് ആ സ്ത്രീയെ ഭാര്യയായി സ്വീകരിക്കുകയും ചെയ്തു. “പ്രായസ്സമാപന്ന വിപത്തികാലേ ധിയോപി പുംസാം മലിനാ ഭവന്തി” എന്നുണ്ടല്ലോ.

സുഖാനുഭവങ്ങൾ എല്ലാം കഴിഞ്ഞതിന്റെ ശേഷം ഭട്ടതിരി നക്ഷത്രം നോക്കി സമയം അറിഞ്ഞിട്ടു് ആ സ്ത്രീയോടു് “നീ ആരാണു്? നിന്റെ ജാതിയെന്താണു്?” എന്നൊക്കെ ചോദിച്ചു. ശബ്ദം കേട്ടപ്പോഴേ ആൾ മാറിയാണെന്നു് അവൾക്കു് മനസ്സിലായുള്ളൂ. ഉടനെ പരിഭ്രമിച്ചു് എണീറ്റു് വന്ദിച്ചു് അടുക്കൽ നിന്നുംകൊണ്ടു് ലജ്ജാവനമ്രമുഖിയായി മന്ദമാകുംവണ്ണം അവൾ “അടിയൻ കണിയാട്ടിയാണു്. ആളറിയാതെ ചെയ്തുപോയ അപരാധത്തെ തിരുമേനി ക്ഷമിക്കണം” എന്നു പറഞ്ഞു. ഇതു കേട്ടപ്പോഴേ ഭട്ടതിരിക്കു് തന്റെ സ്ഥിതിയെക്കുറിച്ചു് ഓർമ്മ വന്നുള്ളൂ. “ലിഖിതമപി ലലാടേ പ്രാജ്ഝിതും കസ്സമർഥഃ” എന്നു വിചാരിച്ചു് ധൈര്യത്തോടുകൂടി അദ്ദേഹം പറഞ്ഞു “ആട്ടെ, നീ ഇതുകൊണ്ടു ഒട്ടും പരിഭ്രമിക്കുകയും വ്യസനിക്കയും വേണ്ട. ഇതു് ഒരു ഈശ്വരവിധിയാണു്. നീ ഇപ്പോൾ എങ്കൽനിന്നും ഗർഭം ധരിച്ചിരിക്കുന്നു. അതിയോഗ്യനായ ഒരു പുത്രൻ നിനക്കു് ജനിക്കും. അവൻ നിമിത്തം നിനക്കും നിന്റെ കുടുംബത്തിനും ഏറ്റവും അഭ്യുദയവും സിദ്ധിക്കും. ഇതാ അരുണോദയമായിരിക്കുന്നു. ഞാൻ ഇനി ഇവിടെ താമസിക്കുന്നില്ല. ഈശ്വരേച്ഛയുണ്ടെങ്കിൽ ഇനിയൊരുകാലത്തു ഞാൻ ഇവിടെ വന്നുകണ്ടുകൊള്ളാം” എന്നും താൻ ആരാണെന്നുള്ള വിവരവും പറഞ്ഞതിന്റെ ശേഷം വെളുപ്പാൻകാലത്തുതന്നെ ഭട്ടതിരി അവിടെനിന്നു പോവുകയും ചെയ്തു. അതിന്റെശേഷം അദ്ദേഹം ശ്രീകാശി മുതലായ പുണ്യസ്ഥലങ്ങളിൽ സഞ്ചരിച്ചു് ഒടുക്കം പാണ്ഡ്യരാജ്യത്തു ചെന്നുചേർന്നു. പിന്നെ കുറഞ്ഞോരുകാലം അവിടെ താമസിക്കുകയും അവിടെയും ഒരു ശൂദ്രസ്ത്രീയെ ഭാര്യയായി സ്വീകരിക്കുകയും അവളിലും ഒരു പുത്രൻ ജനിക്കുകയും ചെയ്തു. ആ പുത്രനെ അദ്ദേഹം തന്നെ യഥാക്രമം വിദ്യാഭ്യാസം ചെയ്യിക്കയും വിശേഷിച്ചും ജ്യോതിശ്ശാസ്ത്രം ഉപദേശിക്കയും ചെയ്തു. ആ പുത്രനാണു് പ്രസിദ്ധനായ “ഉള്ളമടയാൻ” എന്നും ചിലർ പറയുന്നു. ഉള്ളമടയാൻ ഭട്ടതിരിയുടെ പുത്രനല്ല, ശിഷ്യനാണു് എന്നും ചിലർ പറയുന്നു. ഏതെങ്കിലും, ഭട്ടതിരി വളരെക്കാലം പരദേശങ്ങളിൽ താമസിച്ചതിന്റെ ശേഷം കാശിവാസിയുടെ വേഷമായിട്ടുതന്നെ സ്വദേശത്തേക്കു പുറപ്പെട്ടു. ഭട്ടതിരിയിൽനിന്നു ഗർഭം ധരിച്ച കണിയാട്ടി, പത്തുമാസം കഴിഞ്ഞപ്പോൾ ഗർഭം പൂർണ്ണമായി, ഏറ്റവും തേജോമയനും കോമളനുമായ ഒരു പുത്രനെ പ്രസവിച്ചു. യഥാകാലം ആ ബാലനെ വിദ്യഭ്യാസം ചെയ്യിക്കയും അവന്റെ ബുദ്ധിസാമർത്ഥ്യത്താൽ അവൻ ഒരു നല്ല വിദ്വാനും ജ്യോത്സ്യനുമായിത്തീരുകയും ചെയ്തു. ജാതകമെഴുത്തു്, പ്രശ്നം പറക മുതലായവയിൽ അവൻ ഏകദേശം ഭട്ടതിരിയോടു തുല്യനായിത്തീർന്നു.

അങ്ങനെയിരിക്കുന്ന കാലത്തു് ഒരു നമ്പൂരി, താൻ വിവാഹം ചെയ്തിരിക്കുന്ന അന്തർജനത്തിനു ഗർഭമുണ്ടായിരിക്കുമ്പോൾ യദൃച്ഛയാ കണിയാരെ കാണുന്നതിനു സംഗതിയായി. അപ്പോൾ “അന്തർജനം പ്രസവിക്കുന്നതു് ഉണ്ണിയോ പെണ്ണോ” എന്നു ചോദിച്ചു. ഉടനെ കണിയാർ “സ്ത്രീപ്രജയാണെന്നും താമസിയാതെ ജാതകമെഴുതി തരാമെന്നും” പറഞ്ഞു. അപ്രകാരം ഒരു സ്ത്രീജാതകം എഴുതിക്കൊടുക്കുകയും ആ ജാതകത്തിൽ പറഞ്ഞിരിക്കുന്ന സമയത്തു് അന്തർജനം പ്രസവിക്കയും പെൺകുട്ടി ആയിരിക്കയും ചെയ്തതിനാൽ നമ്പൂരിക്കു് നല്ല വിശ്വാസമായി. പിന്നെയും അന്തർജനത്തിനു ഗർഭമുണ്ടാകുന്ന സമയമൊക്കെ കണിയാരെ കണ്ടുപറകയും പ്രസവിക്കുന്നതിനുമുമ്പുതന്നെ ജാതകമെഴുക്കൊടുക്കയും എല്ലാം ഒത്തുവരികയും ചെയ്തു. അങ്ങനെ നമ്പൂരിക്കു് ഒൻപതു് പെൺകിടാങ്ങളുണ്ടായി. അത്യന്തം ദരിദ്രനായ നമ്പൂരിക്കു് ഒൻപതു് പെൺകിടാങ്ങൾ അടുപ്പിച്ചുണ്ടാവുകയും ഒരു പുത്രൻപോലും ഉണ്ടാകാതിരിക്കുകയും ചെയ്തപ്പോൾ ഉണ്ടായ വ്യസനം ഇത്രമാത്രമെന്നു് എങ്ങനെ പറയുന്നു? പത്താമതും അന്തർജനത്തിനു് ഗർഭമുണ്ടായപ്പോൾ കണിയാരെ പോയി കണ്ടു വിവരം പറഞ്ഞു. അതും സ്ത്രീപ്രജ തന്നെയാണെന്നു പറഞ്ഞു് കണിയാരു പതിവുപോലെ ജാതകം എഴുതിക്കൊടുത്തു.

കണിയാർ പറഞ്ഞാൽപ്പിന്നെ കടുകിടയ്ക്കു വ്യത്യാസം വരികയില്ലെന്നു നിശ്ചയമുള്ളതിനാൽ നമ്പൂരിക്കു് വ്യസനം സഹിക്കവയ്യാതെ ആയിത്തീർന്നു.

Chap7pge58.png

ഇപ്രകാരം ഇരിക്കുന്നകാലത്തു് യദൃച്ഛയാ ഒരു വഴിപോക്കൻ നമ്പൂരിയുടെ ഇല്ലത്തു വന്നു. ആ വഴിപോക്കൻ തൈക്കാട്ടുശ്ശേരിയിൽ തൈക്കാട്ടു നമ്പൂരിയായിരുന്നു എന്നാണു് കേട്ടിരിക്കുന്നതു്. അദ്ദേഹം എവിടെയോ പോയി വരുംവഴി ഊണു കഴിച്ചുപോകാനായി അവിടെ കേറിയതാണു്. വഴിപോക്കൻനമ്പൂരിയെ കണ്ടയുടനെ ഗൃഹസ്ഥൻനമ്പൂരി യഥായോഗ്യം ആദരിച്ചു്, “വേഗത്തിൽ കുളികഴിച്ചുവരാം, ഊണിനു് അധികം താമസമില്ല” എന്നു പറഞ്ഞു. ദാരിദ്ര്യം അതികലശലായിട്ടുണ്ടെങ്കിലും ആ ഗൃഹസ്ഥൻനമ്പൂരി ഏറ്റവും ഔദാര്യം ഉള്ള ആളായിരുന്നു. വഴിപോക്കൻനമ്പൂരി കുളിയും തേവാരവും കഴിഞ്ഞു് വന്നപ്പോഴേക്കും ഭക്ഷണം തയ്യാറായിരുന്നു. രണ്ടുപേരും ഊണുകഴിഞ്ഞു് പുറത്തളത്തിൽ പോയി മുറുക്കി വർത്തമാനവും പറഞ്ഞിരിക്കുമ്പോൾ ഗൃഹസ്ഥൻനമ്പൂരി തന്റെ കഷ്ടാവസ്ഥകളെലാം വഴിപോക്കൻനമ്പൂരിയെ പറഞ്ഞുകേൾപ്പിചു. ഉടനെ വഴിപോക്കൻനമ്പൂരി “ആട്ടെ ഇപ്പോൾ അകായിലേക്കു ഗർഭമെത്ര മാസമായി” എന്നു ചോദിച്ചു. “നാളു പോയിട്ടു് ഒരു മാസം കഴിഞ്ഞു” എന്നു ഗൃഹസ്ഥൻ പറഞ്ഞു. “അത്ര ഉള്ളോ? എന്നാൽ ഇപ്രാവശ്യത്തേതു് ഒരുണ്ണിയാകരുതെന്നൊന്നുമില്ല. എനിക്കു് ഒരു നാൽപ്പതു് ദിവസം ചെലവിനു തന്നു് ഇവിടെ താമസിപ്പിച്ചാക്കാമെങ്കിൽ ഈ പ്രാവശ്യം പുരുഷപ്രജയെ പ്രസവിപ്പിച്ചേക്കാം” എന്നു് വഴിപോക്കൻ പറഞ്ഞു. അപ്പോൾ ഗൃഹസ്ഥൻ “സ്ത്രീപ്രജയെന്നു് കണിയാൻ ജാതകമെഴുതിത്തന്നിരിക്കുന്ന സ്ഥിതിക്കു് അതു് മറിച്ചുവരാൻ പ്രയാസമാണു്. കണിയാൻ സാമാന്യക്കാരനല്ല” എന്നു പറഞ്ഞു. “ആട്ടെ, അതൊക്കെ ശരിതന്നെ, എനിക്കു നാൽപ്പതു ദിവസം ഭക്ഷണം തന്നു് ഇവിടെ താമസിപ്പിക്കാമോ? എന്നാൽ കണിയാനെന്നല്ല ബ്രഹ്മാവു തന്നെ പറഞ്ഞാലും ഞാൻ നിവൃത്തിയുണ്ടാക്കിക്കൊള്ളാം” എന്നു വഴിപോക്കൻ ഉറപ്പായി വീണ്ടും പറഞ്ഞപ്പോൾ അങ്ങനെ ആവാമെന്നു ഗൃഹസ്ഥൻ സമ്മതിച്ചു. അതിന്റെ ശേഷം വഴിപോക്കൻ നമ്പൂരി നാൽപ്പതു ദിവസം അവിടെ താമസിച്ചു് അന്തർജനത്തിനു് നെയ്യ് ജപിച്ചു കൊടുത്തു. “പ്രസവദിവസം ഞാനും വരാം, കണിയാനെയും വരുത്തണം, ആരു പറഞ്ഞതാണു് ഒക്കുന്നതെന്നറിയണമല്ലോ” എന്നു പറഞ്ഞു വഴിപോക്കൻനമ്പൂരി പോവുകയും ചെയ്തു.

അന്തർജനത്തിന്റെ പ്രസവദിവസം നേരത്തെ ആ നമ്പൂരി വീണ്ടും വന്നു ചേർന്നു. അദ്ദേഹം ഇവിടെ വന്നിരിക്കുന്ന വിവരവും അദ്ദേഹം പറഞ്ഞിട്ടുള്ളതും ഒന്നും കണിയാനോടു പറഞ്ഞുപോകരുതെന്നും പറഞ്ഞു് അദ്ദേഹം പുറത്തിറങ്ങാതെ പുറത്തളത്തിൽ ഇരുന്നു. കണിയാൻ വിവരമൊന്നും അറിയാതെ പടിക്കലും വന്നിരുന്നു. അപ്പോൾ യദൃച്ഛയാ ഒരു കാശിവാസിയും അവിടെ വന്നു മുറ്റത്തിരുന്നു. ഉടനെ അന്തർജനത്തിനു പ്രസവവേദനയും ആരംഭിച്ചു. അപ്പോൾ ഗൃഹസ്ഥൻനമ്പൂരി കണിയാനോടു് “എന്താ കണിയാരേ! പെണ്ണുതന്നെയാണു്, അല്ലേ?” എന്നു ചോദിച്ചു. “അടിയൻ എഴുതിത്തന്നിട്ടുള്ള ജാതകമൊന്നും ഇതുവരെ തെറ്റീട്ടില്ലല്ലോ. പിന്നെ എന്തിനു സംശയിക്കുന്നു? അങ്ങനെ തന്നെയാണു് ഇതും” എന്നു കണിയാൻ പറഞ്ഞപ്പോൾ കാശിവാസി “ഇതുവരെ തെറ്റീട്ടില്ലെങ്കിലും ഈ പ്രാവശ്യം കുറച്ചു തെറ്റിപ്പോയി. അന്തർജനം പ്രസവിക്കുന്നതു് ഒരു ആൺകുട്ടിയെ ആണു്, സംശയമില്ല” എന്നു പറഞ്ഞു. ഒരുനാളും അങ്ങനെ വരുന്നതല്ലെന്നു കണിയാനും വാദിച്ചു. ഇങ്ങനെ അവർ വാദിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെ ഒരു പശുവിനു പ്രസവവേദന തുടങ്ങി. പ്രസവിക്കാനുള്ള ഭാവമായി. അപ്പോൾ ഗൃഹസ്ഥൻ നമ്പൂരി “ആട്ടെ കണിയാരേ! എന്നാൽ ഈ പശു പ്രസവിക്കുന്ന കിടാവു് എന്തായിരിക്കും” എന്നു ചോദിച്ചു. ഉടനെ കണിയാർ “കാളക്കിടാവാണു്, നെറ്റിയിൽ ചാർത്തും ഉണ്ടായിരിക്കും” എന്നു പറഞ്ഞു. അപ്പോൾ കാശിവാസി “നെറ്റിയിൽ ചാർത്തല്ല. വാലിൽ കൊടിയാണു്” എന്നു പറഞ്ഞു. “ആട്ടെ നമുക്കിപ്പോൾ അറിയാമല്ലോ” എന്നായി കണിയാൻ. കുറച്ചുസമയം കഴിഞ്ഞപ്പോൾ പശു പ്രസവിച്ചു. കിടാവു് കാള തന്നെയായിരുന്നു. എങ്കിലും കാശിവാസി പറഞ്ഞതുപോലെ വാലിൽ കോടിയായിരുന്നു ഉണ്ടായിരുന്നതു്. അപ്പോൾ കണിയാരുടെ മനസ്സിൽ കുറച്ചു് ലജ്ജയും വിസ്മയവും കാശിവാസിയെക്കുറിച്ചു് ബഹുമാനവും അന്തർജനം പ്രസവിക്കുന്നതു് ഉണ്ണിയായിത്തീർന്നേക്കുമോ എന്നുള്ള വിചാരവും എല്ലാംകൂടി വലിയ പരിഭ്രമമായിത്തീർന്നു. ഉടനെ അന്തർജനം പ്രസവിച്ചു. ഉണ്ണിയായിരുന്നതിനാൽ കണിയാരുടെ മനോവികാരങ്ങൾ ദ്വിഗുണീഭവിച്ചു. താൻ ശാസ്ത്രപ്രകാരം പറഞ്ഞതു് എങ്ങനെ തെറ്റി എന്നു വിചാരിച്ചു കാശിവാസിയോടു ചോദിച്ചു: “ഹേ മഹാത്മാവേ! ഇതെന്താണിങ്ങനെ വന്നതു്? ഞാൻ ശാസ്ത്രപ്രകാരമാണല്ലോ രണ്ടു സംഗതികളും പറഞ്ഞതു്. അതു രണ്ടും തെറ്റിപ്പോയല്ലോ. ആ കിടാവിനു നെറ്റിയിൽ ചാർത്തില്ലാതെയും വന്നു, ഇവിടെ പുരുഷപ്രജ ജനിക്കയും ചെയ്തു. ശാസ്ത്രം അബദ്ധമാണെന്നു വരുമോ?” ഇതു കേട്ടപ്പോൾ കാശിവാസി, “ശാസ്ത്രം അബദ്ധമെന്നു് ഒരിക്കലും വരുന്നതല്ല ശാസ്ത്രം ഗ്രഹിച്ചിരുന്നാലും സയുക്തികമായി ആലോചിക്കാതെയും മറ്റും പറഞ്ഞാൽ ഇങ്ങനെ തെറ്റിപ്പോകുമെന്നേ ഉള്ളൂ. ഇതു രണ്ടും നിന്റെ വിചാരക്കുറവു നിമിത്തം തെറ്റിയതാണു്” എന്നു പറഞ്ഞു. ഉടനെ കണിയാൻ ഇതിന്റെ കാരണം വ്യക്തമായി പറഞ്ഞുകേട്ടാൽ കൊള്ളാമെന്നു് അപേക്ഷിക്കയാൽ കാശിവാസി വീണ്ടും പറഞ്ഞു, “ഗർഭമുണ്ടായി മൂന്നു മാസം കഴിയുന്നതിനുമുമ്പു വിചാരിച്ചാൽ പ്രജയെ സ്ത്രീയോ പുരുഷനോ ഏതെങ്കിലും ഇഷ്ടംപോലെ ആക്കിത്തീർക്കുന്നതിനു ബ്രാഹ്മണർക്കു ശക്തിയുണ്ടു്. അതു് അവരുടെ വേദത്തിന്റെ മാഹാത്മ്യമാണു്. അതിനാൽ ഗർഭം മൂന്നു മാസം ആകാതെ ജാതകം എഴുതിക്കൊടുക്കരുതാത്തതാണു്. ഇവിടെ ഇപ്രകാരം ആക്കിത്തീർത്തയാൾ ഇപ്പോൾ അകത്തിരിക്കുന്നുണ്ടു്. നീ ഇതിനെക്കുറിച്ചൊന്നും വിചാരിക്കാതെ ആദ്യം ജാതകം ഗണിച്ചപ്പോൾ കണ്ട ലക്ഷണം വിചാരിച്ചുതന്നെയാണു് ഇപ്പോഴും പറഞ്ഞതു്. തത്ക്കാലസ്ഥിതിയെക്കുറിച്ചു് വിചാരിക്കാത്തതിനാൽ ഇങ്ങനെ തെറ്റിപ്പോയതാണു്. പിന്നെ ആ കിടാവു് ഗർഭത്തിൽ കിടന്നിരുന്നപ്പോൾ അതിന്റെ വാലു വളഞ്ഞു നെറ്റിയിലേക്കിരുന്നതിനാലാണു് നെറ്റിയിൽ ചാർത്തുണ്ടെന്നു നിനക്കു തോന്നിയതു്. ഇതും ആലോചനക്കുറവുതന്നെ. കുറച്ചുകൂടി മനസ്സിരുത്തി ആലോചിച്ചിരുന്നെങ്കിൽ നിനക്കും ഇതൊക്കെ അറിയാവുന്നതായിരുന്നു.”

ഇപ്രകാരം കാശിവാസിയുടെ വാക്കു കേട്ടപ്പോൾ ഇദ്ദേഹം തന്റെ അച്ഛനായ തലക്കുളത്തൂർ ഭട്ടതിരിതന്നെയായിരിക്കുമോ എന്നു സംശയം തോന്നുകയാൽ കണിയാൻ വിവരം ചോദിക്കുകയും അദ്ദേഹം അതിനെ സമ്മതിച്ചു തന്റെ വാസ്തവം പറയുകയും ചെയ്തു. ഭട്ടതിരിയെക്കുറിച്ചു പലരും, വിശേഷിച്ചു തന്റെ അമ്മയും, പറഞ്ഞു കണിയാൻ നല്ലപോലെ കേട്ടറിഞ്ഞിട്ടുണ്ടായിരുന്നു. അദ്ദേഹംതന്നെയാണു് ഈ കാശിവാസിയെന്നറിഞ്ഞപ്പോൾ കണിയാൻ പാദത്തിങ്കൽ വീണു നമസ്കരിച്ചു. അവരുടെ പിതൃപുത്രസംബന്ധത്തെ പരസ്പരം അറിഞ്ഞതിന്റെ ശേഷം രണ്ടുപേരും കൂടി കണിയാന്റെ ഗൃഹത്തിലേക്കു പോയി. ഈ സംഗതിയുണ്ടായതു മൂവാറ്റുപുഴ താലൂക്കിൽ പിറവത്തു പുളിമറ്റത്തു നമ്പൂരിയുടെ ഇല്ലത്തുവച്ചാണെന്നാണു് കേട്ടിരിക്കുന്നതു്.

പിന്നെ അവർ രണ്ടുപേരുംകൂടി പോകുമ്പോൾ വഴിയിൽ വച്ചു കണിയാൻ “ഇന്നു നമുക്കു പാൽപ്പായസം കിട്ടും” എന്നു പറഞ്ഞു. ഉടനെ കാശിവാസി “പാൽപ്പായസമാണെങ്കിലും കരിഞ്ഞതായിരിക്കുമല്ലോ” എന്നു പറഞ്ഞു. അപ്രകാരം തന്നെ അവർക്കു് ഒരു നമ്പൂരി കുറെ പാൽപ്പായസം കൊടുക്കുകയും അതു് കരിഞ്ഞതായിരിക്കയും ചെയ്തു. അപ്പോൾ കണിയാൻ “ഇതെന്താണു് ഇന്നു ഞാൻ പറയുന്നതൊന്നും ശരിയാകാത്തതു? ഞാനെല്ലാം ശാസ്ത്രപ്രകാരം ലക്ഷണം നോക്കിയാണല്ലോ പറയുന്നതു്” എന്നു പറഞ്ഞു. ഉടനെ കാശിവാസി “ലക്ഷണം പറയുന്നതിനു ശാസ്ത്രം ഗ്രഹിച്ചാൽ മാത്രം മതിയാവുകയില്ല. ഓരോന്നിനെക്കുറിച്ചും സൂക്ഷ്മമായും പൂർണ്ണമായും ആലോചിച്ചും ഗ്രഹിച്ചും യുക്തിയോടു കൂടി പറഞ്ഞെങ്കിൽ മാത്രമേ ശരിയായിരിക്കയുള്ളൂ” എന്നു പറഞ്ഞു. പിന്നെ അദ്ദേഹം ഓരോ സംഗതിയെക്കുറിച്ചും വിവരിച്ചു കണിയാർക്കു മനസ്സിലാക്കിക്കൊടുത്തു. “നമ്പൂരി ആദ്യം വന്നു് അന്തർജനത്തിനു ഗർഭമുണ്ടെന്നു പറഞ്ഞ ലക്ഷണംകൊണ്ടു് അതൊരു സ്ത്രീപ്രജയാണെന്നു വിചാരിക്കാനല്ലാതെ മാർഗ്ഗമില്ലായിരുന്നു. പിന്നീടു് ഒരു ബ്രാഹ്മണൻ ആ അന്തർജനത്തിനു് എന്തോ ജപിച്ചുകൊടുത്തു് ആ പ്രജയെ പുരുഷനാക്കിയതാണു്. നീ ആദ്യത്തെ ലക്ഷണത്തെ മാത്രം അടിസ്ഥാനമാക്കിയും പിന്നീടു് നടന്ന സംഗതികളെക്കുറിച്ചു് വിചാരിക്കാതെയും പറഞ്ഞതിനാലാണു് അതു് തെറ്റിപ്പോയതു്. ആ കാളക്കിടാവു് പശുവിന്റെ വയറ്റിൽ കിടന്നപ്പോൾ അതിന്റെ വാൽ വളഞ്ഞു നെറ്റിയിലേക്കിരുന്നതിനാലാണു് നെറ്റിയിൽ ചാർത്താണെന്നു് നിനക്കു തോന്നിയതു്. ആലോചനയും യുക്തിയും പോരാതെ പോയതിനാലാണു് നിനക്കു് അതു് തെറ്റിയതു്.” ഇത്രയും കാശിവാസി പറഞ്ഞപ്പോൾ “പാൽപ്പായസം കരിഞ്ഞിരിക്കും എന്നെങ്ങനെയറിഞ്ഞു” എന്നു ചോദിച്ചു. അപ്പോൾ കാശിവാസി “പാൽപ്പായസം കിട്ടുമെന്നു നീ എങ്ങനെ നിശ്ചയിച്ചു” എന്നു ചോദിച്ചു. ഉടനെ കണിയാർ, “നമ്മൾ ഇങ്ങോട്ടു പോന്നപ്പോൾ നമ്മുടെ വലതുവശത്തായി ഒരു ചക്രവാകമിഥുനം വന്നു് ഒരു പാലുള്ള വൃക്ഷത്തിന്മേൽ ഇരുന്നതുകൊണ്ടാണു് ഞാനിതു നിശ്ചയിച്ചതു്” എന്നു പറഞ്ഞു. അപ്പോൾ കാശിവാസി “ആ ചക്രവാകമിഥുനം ഒരു ഉണങ്ങിയ കൊമ്പിന്മേലാണു് വന്നിരുന്നതു്, അതിനാലാണു് പാൽപ്പായസം കരിഞ്ഞതായിരിക്കുമെന്നു് ഞാൻനിശ്ചയിച്ചതു്. ഇങ്ങനെ ഓരോരോ സംഗതിയുടെയും സൂക്ഷ്മം നോക്കി അറിഞ്ഞിട്ടുവേണം ഒരു ലക്ഷണം പറയാൻ” എന്നു പറഞ്ഞു. കാശിവാസി, അല്ലെങ്കിൽ ഭട്ടതിരി പറഞ്ഞതിനെ എല്ലാം കണിയാർ സമ്മതിക്കുകയും പിന്നീടു കണിയാരും ഓരോന്നും സൂക്ഷ്മംവരെ നോക്കിയും ആലോചിച്ചും പറഞ്ഞുതുടങ്ങുകയും എല്ലാം ശരിയായി ഒത്തുവന്നുതുടങ്ങുകയും ചെയ്തു. പിന്നെ ജീവാവസാനംവരെ ഭട്ടതിരി ആ കണിയാന്റെ പടിപ്പുരയിൽത്തന്നെ താമസിക്കുകയും ജ്യോതിശ്ശാസ്ത്രസംബന്ധമായി അനേകം സംഗതികൾ തന്റെ പുത്രനു് ഉപദേശിച്ചുകൊടുക്കുകയും ചെയ്തു. താൻ മരിച്ചാൽ ശവം ആ പടിപ്പുരയിൽത്തന്നെ സ്ഥാപിച്ചു കൊള്ളണമെന്നും, ആ സ്ഥലത്തിരുന്നു പ്രശ്നംവച്ചു പറയുന്നതെല്ലാം സൂക്ഷ്മമായിരിക്കുമെന്നും ഭട്ടതിരി ജീവിച്ചിരുന്നപ്പോൾത്തന്നെ പറഞ്ഞിരുന്നതുപോലെതന്നെ അദ്ദേഹം മരിച്ചതിന്റെ ശേഷം ശവം ആ പടിപ്പുരയിൽത്തന്നെ സ്ഥാപിച്ചു. അതിന്റെ ശേഷം അവിടെയിരുന്നല്ലാതെ പ്രശ്നം വെയ്ക്കുകയില്ലെന്നു് ഏർപ്പാടുംവച്ചു. ഇതിനാലാണു് പാഴൂർപടിപ്പുരപ്രശ്നത്തിനു വിശേഷവും പ്രസിദ്ധിയുമുണ്ടായതു്. ഈ പടിപ്പുര കൂടാതെ അവിടെ വേറെയും പടിപ്പുരയുണ്ടു്. അതിനു മാഹാത്മ്യമുണ്ടാകുന്നതിനു വേറെ കാരണവുമുണ്ടു്. അതും താഴെ പറഞ്ഞുകൊള്ളുന്നു.

Chap7pge64.png

പാഴൂർ കണിയാരുടെ അവിടെ പടിപ്പുര മൂന്നുണ്ടു്. അവയിൽ ഒന്നു് കണീയാരുടെ വാസഗൃഹത്തിന്റെ തെക്കു വശത്തു നദീതീരത്താണു്. അവിടെ വച്ചാണു് ഭട്ടതിരിയും കണിയാട്ടിയും കൂടി സഹശയനം ഉണ്ടായിട്ടുള്ളതു്. ആ അത്ഭുത സംഗതിയുടെ സ്മാരകമായിട്ടു് ആ സ്ഥലം ഇപ്പോഴും കെട്ടി സൂക്ഷിച്ചു് ഇട്ടിരിക്കുന്നു എന്നല്ലാതെ ആ സ്ഥലത്തെ യാതൊരു കാര്യത്തിനും ഉപയോഗപ്പെടുത്താറില്ല പിന്നെ രണ്ടു പടിപ്പുരകളുള്ളതു് ഗൃഹത്തിന്റെ കിഴക്കു വശത്തു കിഴക്കും പടിഞ്ഞാറുമായി പടിപ്പുര സ്ഥാനത്തു തന്നെയാണു്. അവയിൽ പടിഞ്ഞാറുള്ള പടിപ്പുരയിലാണു് ഭട്ടതിരിയുടെ മൃതശരീരം സ്ഥാപിച്ചിട്ടുള്ളതു്. കണിയാർ അവിടെ ഇരുന്നാണു് ഇന്നും രാശി വയ്ക്കുകയും ഒഴിവു കാണുകയും ചെയ്യുന്നതു്. പ്രസിദ്ധമായ പടിപ്പുരയും അതു തന്നെയാണു്. പ്രശ്നത്തിന്റെ ഫലം പറയുന്നതിനു് ആ പടിപ്പുരയിലും അതിന്റെ കിഴക്കു വശത്തുള്ള പടിപ്പുരയിലും ഇരിക്കാറുണ്ടു്. സാക്ഷാൽ പടിപ്പുരയുടെ കിഴക്കു വശത്തുള്ള പടിപ്പുരയ്ക്കും മാഹാത്മ്യം ഒട്ടും കുറവില്ല. ആ പടിപ്പുരയ്ക്കു മാഹാത്മ്യം ഉണ്ടായതിന്റെ കാരണമാണു് ഇവിടെ പറയാൻ പോകുന്നതു്.

ഭട്ടതിരിയുടെ അനുഗ്രഹവും മാഹാത്മ്യവും കൊണ്ടും ശാസ്ത്രജ്ഞത കൊണ്ടും പാഴൂർ കണിയാർ ഏറ്റവും പ്രസിദ്ധനായി തീർന്നതിന്റെ ശേഷം അവനെ ഒന്നു പറ്റിക്കണമെന്നു നിശ്ചയിച്ചു ബുധശുക്രന്മാർ ബ്രാഹ്മണവേഷം ധരിച്ചു കണിയാരുടെ അടുക്കൽ ചെന്നു. അവർ ചെന്നിരുന്നതു് ആ കിഴക്കേ അറ്റത്തുള്ള പടിപ്പുരയിലാണു്. രണ്ടു ബ്രാഹ്മണർ തന്നെ കാണാനായി വന്നിരിക്കുന്നു എന്നു കേട്ടയുടനെ കണിയാർ പടിപ്പുരയ്ക്കൽ ചെന്നു് ആദരപൂർവം വന്ദിച്ചു് ആഗമന കാരണത്തെ ചോദിച്ചു. അപ്പോൾ ബ്രാഹ്മണർ “ഇപ്പോൾ ബുധശുക്രന്മാർ ഏതു രാശിയിലാണെന്നറിഞ്ഞാൽ കൊള്ളാമെന്നു വിചാരിച്ചാണു് ഞങ്ങൾ വന്നതു്” എന്നു പറഞ്ഞു. ഉടനെ കണിയാർ പഞ്ചാംഗമെടുത്തു നോക്കി. ഇന്നിന്ന രാശികളിലാണെന്നു പറഞ്ഞു.

ബ്രാഹ്മണർ
അതുകൊണ്ടു മതിയായില്ല. ഗ്രഹങ്ങളെ ഗണിക്കാനും മറ്റും ഞങ്ങളും കുറേശ്ശെ വശമാക്കീട്ടുണ്ടു്. ഞങ്ങൾ ഗണിച്ചിട്ടു് അങ്ങനെയല്ല കണ്ടതു്. അതിനാൽ കണിയാർ ഒന്നു ഗണിച്ചു നോക്കിത്തന്നെ പറയണം.
കണിയാർ
ഗണിച്ചു നോക്കാനൊന്നുമില്ല. ഈ പഞ്ചാംഗം അടിയൻ സൂക്ഷ്മമായി ഗണിച്ചിട്ടുള്ളതാണു്.
ബ്രാഹ്മണർ
ഈ പഞ്ചാംഗം അത്ര സൂക്ഷ്മമാണെന്നു ഞങ്ങൾക്കു തോന്നുന്നില്ല. കണിയാർ ഒന്നു ഗണിച്ചു നോക്കിത്തന്നെ പറയണം.

ഇങ്ങനെ ബ്രാഹ്മണർ നിർബന്ധിച്ചതിനാൽ കണിയാർ ബുധശുക്രന്മാരെ ഗണിച്ചു നോക്കി. അപ്പോൾ പഞ്ചാംഗത്തിലുള്ളതു പോലെയല്ല കണ്ടതു്. ഉടനെ ബ്രാഹ്മണർ, “പഞ്ചംഗം ശരിയല്ലെന്നു ഞങ്ങൾ പറഞ്ഞതു് ഇപ്പോൾ സമ്മതമായില്ലേ? എന്നാൽ ഇപ്പോൾ ഗണിച്ചതും നല്ല ശരിയായെന്നു തോന്നുന്നില്ല. കണിയാർ നല്ലപോലെ മനസ്സിരുത്തി ഒന്നുകൂടി ഗണിക്കണം” എന്നു പറഞ്ഞു. കണിയാർ വീണ്ടും ഗണിക്കാൻ തുടങ്ങി. അപ്പോൾ ബ്രാഹ്മണർ മുമ്പിരുന്നിരുന്ന സ്ഥലത്തു നിന്നു് ഒന്നു മാറി ഇരുന്നു. കണിയാർ രണ്ടാമതു് ഗണിച്ചപ്പോൾ പഞ്ചാംഗത്തിലുള്ളതു പോലെയും ആദ്യം ഗണിച്ചതു പോലെയുമല്ല കണ്ടതു്. അപ്പോൾ ബ്രാഹ്മണർ “ഇതും ശരിയായില്ല. ഒന്നുകൂടി ഗണിക്കണം” എന്നു പറഞ്ഞു. ഇങ്ങനെ കണിയാർ പല പ്രാവശ്യം ഗണിക്കയും ഗണിക്കാൻ തുടങ്ങുമ്പോൾ ബ്രാഹ്മണർ മാറിമാറി ഇരിക്കയാൽ ബുധശുക്രന്മാരുടെ സ്ഥിതി മാറിമാറി കാണുകയും ചെയ്തു. ഇപ്രകാരം അനേക തവണയായപ്പോൾ ഈ വന്നിരിക്കുന്നവർ കേവലം ബ്രാഹ്മണരല്ലെന്നും ബുധശുക്രന്മാർ തന്നെ പരീക്ഷിക്കാനായി വേഷം മാറി വന്നിരിക്കുകയാണെന്നും മനസ്സിലാക്കിയിട്ടു് കണിയാൻ “അടിയൻ ഒരു ഗ്രന്ഥം ഒന്നു നോക്കാനുണ്ടു്. അതു നോക്കി ഗണിച്ചാൽ ഒരിക്കലും തെറ്റുകയില്ല. അതു വിശേഷപ്പെട്ട ഗണിതശാസ്ത്രഗ്രന്ഥമാണു്, അകത്തു ചെന്നു് അതുകൂടി എടുത്തുകൊണ്ടുവന്നിട്ടു് ഇനി ഗണിക്കാം. അതുവരെ തമ്പുരാക്കന്മാർ ഇവിടെ ഇരിക്കണം” എന്നു പറഞ്ഞു. അങ്ങനെയാവാമെന്നു ബ്രാഹ്മണർ സമ്മതിച്ചപ്പോൾ വീണ്ടും കണിയാർ “അങ്ങനെ കല്പിച്ചതുകൊണ്ടു മതിയായില്ല. ഇതിനെ തീർച്ചയാക്കാതെ എഴുന്നള്ളിക്കളഞ്ഞെങ്കിൽ അടിയനു വലിയ കുറച്ചിലായിട്ടു തീരും. അതിനാൽ തിരിച്ചു വന്നല്ലാതെ എഴുന്നള്ളുകയില്ലെന്നു സത്യം ചെയണം” എന്നു പറഞ്ഞു. അപ്രകാരം ബ്രാഹ്മണർ സത്യം ചെയ്യുകയും കണിയാൻ അകത്തു ചെന്നു് ആത്മഹത്യ ചെയ്യുകയും ചെയ്തു. കണിയാൻ തിരിച്ചു വരാതെ പോകാൻ പാടില്ലാത്തതിനാൽ ബുധശുക്രന്മാർ ആ പടിപ്പുരയിൽത്തന്നെ ലയിക്കുകയും ചെയ്തു. അതിനാൽ ആ പടിപ്പുരയിൽ ബുധശുക്രന്മാരുടെ സാന്നിദ്ധ്യം ഇന്നും ഉണ്ടെന്നാണു് വിശ്വാസം. ഇപ്രകാരമാകുന്നു ആ പടിപ്പുരയ്ക്കും മാഹാത്മ്യം സിദ്ധിച്ചതു്.