close
Sayahna Sayahna
Search

പറയി പെറ്റ പന്തിരുകുലം


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

രിത്രപ്രസിദ്ധനായ ഗോവിന്ദസ്വാമികളുടെ പുത്രനും മലയാളത്തിൽ നടപ്പുള്ള വാക്യം, പരല്പേരു മുതലായ ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളുടെ നിർമാതാവെന്നു പറയപ്പെടുന്ന ആളുമായ വരരുചി എന്ന ബ്രാഹ്മണോത്തമനെക്കുറിച്ചു് കേട്ടിട്ടില്ലാത്തവർ അധികമുണ്ടെന്നു തോന്നുന്നില്ല. ഇദ്ദേഹം വിക്രമാദിത്യരാജാവിന്റെ സേവകനായിട്ടു താമസിച്ചിരുന്നു. വരരുചി സകലശാസ്ത്രപാരംഗതനും നല്ല പൗരാണികനും ആയിരുന്നതിനാൽ രാജാവിനു ശാസ്ത്രസംബന്ധമായോ പുരാണസംബന്ധമായോ വല്ല സംശയവും നേരിട്ടാൽ ഇദ്ദേഹത്തോടു ചോദിച്ചാണു് അതു് തീർക്കുക പതിവു്.

അങ്ങനെയിരിക്കെ കാലത്തു് ഒരു ദിവസം രാജാവു് “രാമായണത്തിൽ പ്രാധാനമായ വാക്യമേതാണു്?” എന്നു് ഈ ബ്രാഹ്മണനോടു് ചോദിച്ചു. ഈ ചോദ്യത്തിനു തക്കതായ ഉത്തരം പറയാൻ തോന്നായ്കയാൽ വരരുചി വിഷണ്ണനായിത്തീർന്നു. ഉടനെ രാജാവു് “എന്നാൽ എവിടെയെങ്കിലും പോയി, ആരോടെങ്കിലും ചോദിച്ചറിഞ്ഞു നാല്പത്തൊന്നുദിവസം കഴിയുന്നതിനുമുമ്പു് ഇവിടെ വന്നു പറയണം. അങ്ങനെ ചെയ്തില്ലെങ്കിൽ പിന്നെ താൻ ഇവിടെ വരണമെന്നില്ല. എനിക്കു തന്നെ കാണുകയും വേണ്ട” എന്നു പറഞ്ഞു. രാജാവിന്റെ കല്പന കേട്ടപ്പോൾ വരരുചിയുടെ ഹൃദയം വിഷാദവും വിചാരവും കൊണ്ടു നിറഞ്ഞു. ഉടനെ ആദ്ദേഹം അവിടെനിന്നു പുറപ്പെട്ടുപോവുകയും ചെയ്തു.

തദനന്തരം വരരുചി പല സ്ഥലങ്ങളിലും സഞ്ചരിച്ചു്, പല യോഗ്യന്മാരേയും കണ്ടു ചോദിച്ചു. എങ്കിലും രാമായണത്തിലെ എല്ലാ ശ്ലോകങ്ങളും വാക്യങ്ങളും പ്രധാനം തന്നെ. അല്ലാതെ അതിനുണ്ടോ വ്യത്യാസം “നഹി ഗുളഗുളികായാം ക്വാപി മാധുര്യഭേദഃ” എന്നും മറ്റും പലരും പലവിധം പറഞ്ഞതല്ലാതെ ശരിയായ മറുപടി ആരിൽനിന്നും കിട്ടിയില്ല. അങ്ങനെ നാല്പതുദിവസം കഴിഞ്ഞു. ബ്രാഹ്മണനു വ്യസനം സഹിക്കവഹിയാതെയും ആയിത്തീർന്നു. രാജാവിന്റെ അടുക്കലുള്ള സേവപോകുമെന്നുതന്നെയല്ല, സർവജ്ഞനെന്നു സർവരാലും സമ്മതിക്കപ്പെട്ടിരിക്കുന്ന തനിക്കു് ഇതറിഞ്ഞുകൂടെന്നു വരുന്നതു് ഏറ്റവും അവമാനകരവും ആണല്ലോ. ഈ അവമാനം സഹിച്ചുകൊണ്ടു് സ്വദേശത്തു താമസിക്കുന്നതിൽ ഭേദം മരിക്കതന്നെയാണു് എന്നിങ്ങനെയൊക്കെ വിചാരിച്ചുംകൊണ്ടു ഭക്ഷണവുംകൂടാതെ ആ സാധുബ്രാഹ്മണൻ പകൽ മുഴുവനും അലഞ്ഞുനടന്നു. രാത്രിയായപ്പോൾ ഒരു വനാന്തരത്തിൽ ഒരാൽത്തറയുടെ അടുക്കൽ ചെന്നു ചേർന്നു. വിശപ്പും ദാഹവും ക്ഷീണവും വ്യസനവും സഹിക്കവഹിയാതെ ആ ആൽത്തറയിൽ കയറിക്കിടന്നു. ഉടനെ ക്ഷീണം കൊണ്ടു മയക്കവുമായി. അദ്ദേഹം കിടന്ന സമയം “വനദേവതമാർ എന്നെ രക്ഷിക്കട്ടെ” എന്നു പറഞ്ഞുംകൊണ്ടാണു് കിടന്നതു്.

Chap6pge27.png

നേരം ഏകദേശം പാതിരയായപ്പോഴേക്കു് ചില ആകാശസഞ്ചാരികളായ ദേവതമാർ ആ ആലിന്മേൽ വന്നുകൂടി. ആ ആലിന്മേൽ സ്ഥിരവാസിനികളായ ദേവതമാരെ വിളിച്ചു് “നിങ്ങൾ വരുന്നില്ലേ? ഇപ്പോൾ ഒരു സ്ഥലത്തു് പ്രസവമുണ്ടു്. ഞങ്ങൾ അവിടെ പോവുകയാണു്. ചോരയും നീരും കുടിക്കണമെങ്കിൽ വരുവിൻ” എന്നു പറഞ്ഞു. അപ്പോൾ ആ ആലിന്മേലിരുന്ന ദേവതമാർ “ഞങ്ങൾക്കു വരാൻ നിവൃത്തിയില്ല. ഇവിടെ ഒരു വിശിഷ്ടനായ ബ്രാഹ്മണൻ വന്നു കിടക്കുന്നു. ഇദ്ദേഹം സ്വരക്ഷാർത്ഥം ഞങ്ങളെ പ്രാർത്ഥിച്ചുകൊണ്ടാണു് കിടന്നതു്. അതിനാൽ നിങ്ങൾ പോയി തിരിച്ചു വരുമ്പോൾ ഇതിലേ വന്നു വിവരം പറഞ്ഞു വേണം പോകാൻ” എന്നു പറഞ്ഞു. എന്നാലങ്ങനെയാകട്ടെ എന്നു പറഞ്ഞു് ആ വനദേവതമാർ പോവുകയും ചെയ്തു.

അന്ത്യയാമമായപ്പോൾ വരരുചി ഉണർന്നുവെങ്കിലും വ്യസനത്തോടു കൂടി ഓരോന്നും ഓർത്തു കണ്ണുമടച്ചു കിടന്നതല്ലാതെ എഴുന്നേറ്റില്ല. അപ്പോൾ മുമ്പേ പോയ ദേവതമാർ വീണ്ടും അവിടെ വന്നുചേർന്നു. ഉടനെ ആലിന്മേൽ ഉണ്ടായിരുന്ന ദേവതമാർ “പ്രസവമെവിടെയായിരുന്നു? കുട്ടിയെന്താണു്?” എന്നു ചോദിച്ചു. അപ്പോൾ ദേവതമാർ “ഒരു പറയന്റെ അവിടെയായിരുന്നു പ്രസവം. കുട്ടി പെണ്ണാണു്” എന്നു പറഞ്ഞു. “അവളെ വിവാഹം ചെയ്യുന്നതു് ആരായിരിക്കും?” എന്നു് ആലിന്മേലുണ്ടായിരുന്നവർ വീണ്ടും ചോദിച്ചപ്പോൾ വന്നവർ “അതു് ‘മാം വിദ്ധി’ എന്നറിഞ്ഞുകൂടാത്ത ഈ വരരുചിയാണു്. നേരം വെളുക്കാറായി. ഞങ്ങൾ ഇനി താമസിക്കുന്നില്ല. ശേഷമൊക്കെ പിന്നെപ്പറയാം” എന്നു പറഞ്ഞു് ഉടനെ പോവുകയും ചെയ്തു.

ഏറ്റവും ബുദ്ധിശാലിയായ വരരുചിക്കു ദേവതമാരുടെ ഈ വാക്കുകേട്ടപ്പോൾ തന്റെ കാര്യം സാധിച്ചതിലുള്ള സന്തോഷവും ഭാവിയായ അധഃപതനത്തെക്കുറിച്ചു വിചാരിച്ചുള്ള വിഷാദവും ഒന്നുപോലെ ഹൃദയത്തിൽ തങ്ങിവശായി. അധഃപതനം കൂടാതെ കഴിക്കുന്നതിനു തക്കതായ ഒരുപായം ആലോചിച്ചു നിശ്ചയിച്ചുംകൊണ്ടു സന്തോഷത്തോടു കൂടി എണീറ്റു. അപ്പോഴേക്കും നേരവും വെളുക്കയാൽ ഉടനെ അവിടെ നിന്നു പുറപ്പെട്ടു. നാല്പത്തൊന്നാം ദിവസമായിട്ടും വരരുചിയെ കാണാഞ്ഞിട്ടു് രാജാവിനു വിഷാദമായിത്തീർന്നു. എങ്കിലും സഭാവാസികളായ വിദ്വാന്മാർക്കെല്ലാം വളരെ സന്തോഷമാണുണ്ടായതു്. വരരുചി അവിടെ ഉണ്ടായിട്ടാണു് രാജാവു് അവരെ വേണ്ടവണ്ണം ആദരിക്കാത്തതും അവരുടെ ഖ്യാതി പൊങ്ങാത്തതും എന്നും മറ്റും വിചാരിച്ചു് അവർക്കെല്ലാവർക്കും വരരുചിയെക്കുറിച്ചു് അത്യന്തം അസൂയയുണ്ടായിരുന്നു. രാജസഭ കൂടിയപ്പോൾ രാജാവു്, “കഷ്ടം നമ്മുടെ വരരുചിയെ കണ്ടില്ലല്ലോ? അദ്ദേഹം അവമാനം വിചാരിച്ചു് പ്രാണത്യാഗം ചെയ്തതോ, രാജ്യം വിട്ടുപോയതോ എന്തോ? അതില്ല, സർവശാസ്ത്രതത്വജ്ഞനും വിശിഷ്ടനുമായ അദ്ദേഹം ഏതു വിധവും നമ്മുടെ ചോദ്യത്തിനു തക്കതായ മറുപടി മനസ്സിലാക്കിക്കൊണ്ടു വരാതെയിരിക്കുകയില്ല” എന്നും മറ്റും വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ സന്തോഷസമേതം വരരുചിയും അവിടെ എത്തി. അദ്ദേഹത്തിന്റെ മുഖപ്രസന്നത കണ്ടപ്പോൾതന്നെ കാര്യം സാധിച്ചു എന്നു രാജാവിനും സഭാവാസികളായ എല്ലാവർക്കും മനസ്സിലായി. ഉടനെ രാജാവു് “എന്തായി, മനസ്സിലായോ?” എന്നു ചോദിച്ചു.

വരരുചി
ദൈവകാരുണ്യത്താലും ഗുരുകടക്ഷംകൊണ്ടും മാന്യന്മാരായ നിങ്ങളുടെയൊക്കെ അനുഗ്രഹമാഹാത്മ്യത്താലും ഒരു വിധം മനസ്സിലായി എന്നു തന്നെ പറയാം.
രാജാവു്
ഏതു ശോകമാണു്, ഏതു വാക്യമാണു്? കേൾക്കട്ടെ.
വരരുചി
രാമായണത്തിൽ പ്രധാനമായ ശ്ലോകം,

“രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി ഗച്ഛ താത യഥാസുഖം”

Chap6pge28.png

എന്നുള്ളതാണു്. ഇതിൽ പ്രധാനമായിട്ടുള്ള വാക്യം “മാം വിദ്ധി ജനകാത്മജാം” എന്നുള്ളതുമാണു്. ഇതു കേട്ടപ്പോൾ സഭയിലുണ്ടായിരുന്നവരെല്ലാം ശരി ശരി എന്നു് ഐക്യകണ്ഠേന സമ്മതിച്ചു. രാജാവു് സന്തോഷസമന്വിതം എണീറ്റു വരരുചിയുടെ കൈയ്ക്കു് പിടിച്ചു് അർധാസനം കൊടുത്തിരുത്തി. പിന്നെ വിലതീരാതെകണ്ടുള്ള ആഭരണങ്ങളും അനവധിസുവർണരത്നങ്ങളും അദ്ദേഹത്തിനു സമ്മാനം കൊടുത്തു സന്തോഷിപ്പിക്കുകയും തന്നോടുകൂടി യഥാപൂർവം താമസിച്ചുകൊള്ളുന്നതിനനുവദിക്കുകയും ചെയ്തു.

തദനന്തരം വരരുചി മേല്പറഞ്ഞ ശ്ലോകത്തിന്റെ അർത്ഥം പത്തു വിധത്തിൽ വ്യാഖ്യാനിച്ചു രാജാവിനെ കേൾപ്പിച്ചു. അവയിൽ രണ്ടുവിധം അർത്ഥം താഴെച്ചേർക്കുന്നു. ഈ ശ്ലോകം ശ്രീരാമനും സീതയും ലക്ഷ്മണനുംകൂടി വനവാസത്തിനായി പുറപ്പെട്ടപ്പോൾ മാതൃപാദങ്ങളെ വന്ദിച്ചു യാത്രപറഞ്ഞ ലക്ഷ്മണനോടു സുമിത്ര പറഞ്ഞതാണു്.

അല്ലയോ താത (വത്സ) രാമം ദശരഥം വിദ്ധി (രാമനെ ദശരഥനെന്നു് അറിഞ്ഞാലും) നിന്റെ ജ്യേഷ്ഠനായ രാമനെ അച്ഛനായ ദശരഥനെപ്പോലെ വിചാരിച്ചുകൊള്ളണം എന്നു താൽപര്യം. ജനകാത്മജാം മാം വിദ്ധി. ജനകാത്മജയെ (സീതയെ) എന്നെപ്പോലെ വിചാരിച്ചുകൊള്ളണം. അടവീം അയോദ്ധ്യാം വിദ്ധി. അടവിയെ (വനത്തെ) അയോദ്ധ്യയെപ്പോലെ വിചാരിച്ചുകൊള്ളണം. യഥാസുഖം ഗച്ഛ. സുഖമാകുംവണ്ണം ഗമിച്ചാലും എന്നു് ഒരർത്ഥം. പിന്നെ രാമം ദശരഥം വിദ്ധി. രാമനെ ദശരഥൻ (പക്ഷിവാഹനനായിരിക്കുന്ന മഹാവിഷ്ണു) എന്നറിഞ്ഞാലും. ജനകാത്മജാം മാം വിദ്ധി. ജനകാത്മജയെ (സീതയെ) മാ (മഹാലക്ഷ്മി) എന്നറിഞ്ഞാലും. അയോദ്ധ്യാം അടവീം വിദ്ധി. അയോദ്ധ്യയെ (രാമൻ പോയാൽ പിന്നെ) അടവി (കാടു്) എന്നറിഞ്ഞാലും. (അതിനാൽ) അല്ലയോ വത്സ! നീ സുഖമാകുവണ്ണം പോയാലും എന്നു രണ്ടാമത്തെ അർത്ഥം. ഇപ്രകാരം യഥാക്രമം പത്തു വിധത്തിൽ വരരുചിയുടെ വ്യാഖ്യാനം കേട്ടപ്പോൾ രാജാവു് പൂർവ്വാധികം സന്തോഷിക്കുകയും വരരുചിയെ ബഹുമാനിക്കയും ചെയ്തു. പിന്നെ എല്ലാവരുംകൂടി ഓരോ രാജ്യ വർത്തമാനം പറഞ്ഞു് അങ്ങനെയിരിക്കുമ്പോൾ വരരുചി, “അല്ലയോ മഹാരാജാവേ! ഇന്നലെ രാത്രിയിൽ ഒരു പറയന്റെ മാടത്തിൽ ഒരു പറയി പ്രസവിച്ചു് ഒരു പെൺകുട്ടിയുണ്ടായിട്ടുണ്ടു്. അതിന്റെ ജാതകഫലം നോക്കിയതിൽ ആ കുട്ടിക്കു മൂന്നു വയസ്സു തികയുമ്പോഴേക്കും ഈ രാജ്യം നശിക്കും എന്നു കണ്ടിരിക്കുന്നു. ഇന്നു മുതൽ ഓരോ നാശകാരണങ്ങൾ തുടങ്ങും. അല്ലെങ്കിൽ ആ പ്രജയെ ഉടനെ കൊല്ലിക്കണം” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ ജ്യോതിശാസ്ത്രജ്ഞനും വിശിഷ്ടനുമായ ഈ ബ്രാഹ്മണോത്തമന്റെ വചനം ഒരിക്കലും മിഥ്യയാകുന്നതല്ലെന്നുള്ള വിശ്വാസത്താൽ രാജാവിനും സഭാവാസികൾക്കും വളരെ വ്യസനമായിത്തീർന്നു. ബാലനിഗ്രഹം കഷ്ടം. വിശേഷിച്ചും പെൺകുട്ടിയായിരിക്കുന്ന സ്ഥിതിക്കു് അതൊരിക്കലും വിഹിതമല്ല. അതിനാൽ എന്തു വേണ്ടൂ എന്നു് എലാവരും കൂടി ആലോചിച്ചു് ഒരു കശൗലം നിശ്ചയിച്ചു. എങ്ങനെയെന്നാൽ, വാഴപ്പിണ്ടികൊണ്ടു് ഒരു ചെറിയ ചങ്ങാടമുണ്ടാക്കി, ഈ കുട്ടിയുടെ തലയിൽ ഒരു ചെറിയ പന്തവും കൊളുത്തിക്കുത്തി അതിൽ കിടത്തി നദിയിലൊഴുക്കുക. ഈ നിശ്ചയത്തെ രാജാവും സമ്മതിച്ചു. ഉടനെ രണ്ടു ഭടന്മാരെ വിളിച്ചു് അപ്രകാരം ചെയ്‌വാൻ കല്പനയും കൊടുത്തു. കുട്ടിയുണ്ടായിരിക്കുന്ന സ്ഥലം ഏകദേശം ഇന്ന ദിക്കിലാണെന്നു് വരരുചി പറഞ്ഞുകൊടുത്തു. രാജഭടന്മാർ അന്വേഷിചുചെന്നു. കുട്ടിയെ എടുത്തു കല്പനപ്രകാരം ചെയ്കയും ഉടനെ വിവരം രാജസന്നിധിയിൽ അറിയിക്കയും ചെയ്തു. തനിക്കു വരുവാൻ ഭാവിച്ച അധഃപതനം കൂടാതെ കഴിഞ്ഞുവല്ലോ എന്നു വിചാരിച്ചു വരരുചിക്കു് വളരെ സന്തോഷവുമായി. പിന്നെയും അദ്ദേഹം രാജാവിന്റെ അടുക്കൽ സേവകനായി താമസിച്ചു. അങ്ങനെ കുറഞ്ഞൊരു കാലം കഴിഞ്ഞതിന്റെശേഷം വരരുചി സ്ഥിരതാമസം സ്വഗൃഹത്തിൽത്തന്നെ ആക്കി.

Chap6pge30.png

അങ്ങനെയിരിക്കുന്ന കാലത്തു് ഒരു ദിവസം വരരുചി ഒരു വഴിയാത്രയിൽ ഭക്ഷണം കഴിക്കാനായി ഒരു ബ്രാഹ്മണന്റെ ഗൃഹത്തിൽ ചെന്നു. ഉടനെ ബ്രാഹ്മണൻ “വേഗത്തിൽ കുളി കഴിച്ചുവരം. ഇവിടെ ഊണുകാലമായിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ വരരുചി ഈ ബ്രാഹ്മണന്റെ ബുദ്ധിശക്തിയെ പരീക്ഷിക്കാനായിട്ടു “ഞാൻ ഊണു കഴിക്കണമെങ്കിൽ ചില ദുർഘടങ്ങളുണ്ടു്. അതൊക്കെ സാധിക്കുമോ എന്നറിഞ്ഞിട്ടുവേണം കുളിക്കാൻ പോകാൻ” എന്നു പറഞ്ഞു.

ബ്രാഹ്മണൻ
ദുർഘടങ്ങൾ എന്തെല്ലാമാണാവോ? ഇവിടെ നിവൃത്തിയുള്ളവയാണെങ്കിൽ സാധിക്കാം. എന്തെങ്കിലും കേൾക്കട്ടെ.
വരരുചി
മറ്റൊന്നുമല്ല, കുളി കഴിഞ്ഞാൽ ഉടുക്കാൻ വീരാളിപ്പട്ടു വേണം. നൂറുപേർക്കു ഭക്ഷണം കൊടുത്തിട്ടു വേണം എനിക്കു ഊണു കഴിക്കാൻ. എന്നു മാത്രമല്ല എന്റെ ഊണിനു നൂറ്റെട്ടു കൂട്ടം കൂട്ടാൻ വേണം. ഊണു കഴിഞ്ഞാൽ പിന്നെ എനിക്കു മൂന്നുപേരെ തിന്നണം. നാലുപേരെന്നെ ചുമക്കുകയും വേണം. ഇതു് ഉള്ളൂ.

ഇതു കേട്ടപ്പോൾ ബ്രാഹ്മണൻ വല്ലാതെ അന്ധാളിച്ചു് ഒന്നും മിണ്ടാതെ നിന്നു. ഉടനെ ഒരു കന്യക അകത്തിരുന്നുകൊണ്ടു് “അച്ഛനൊട്ടും അന്ധാളിക്കയും പരിഭ്രമിക്കയും വേണ്ട. ഇതിനെല്ലാം ഇവിടെ തയാറുണ്ടെന്നു പറഞ്ഞേക്കൂ” എന്നു പറഞ്ഞു. ബ്രാഹ്മണൻ അപ്രകാരം പറയുകയും വരരുചി കുളിക്കാൻ പോവുകയും ചെയ്തു. ഉടനെ ബ്രാഹ്മണൻ കന്യകയെ വിളിച്ചു് ഇതെല്ലാമിവിടെ സാധിക്കുമോ എന്നു ചോദിച്ചു. അപ്പോൾ കന്യക “എല്ലാം സാധിക്കും. ഇതൊന്നും അത്ര പ്രയാസമില്ല. അദ്ദേഹം പറഞ്ഞതിന്റെ സാരം അച്ഛനു മനസ്സിലാകാഞ്ഞിട്ടാണു് പരിഭ്രമിക്കുന്നതു്. വീരാളിപ്പട്ടു വേണമെന്നു പറഞ്ഞതിന്റെ സാരം ചീന്തൽ കോണകം വേണമെന്നാണു്. നൂറു പേർക്കു ഭക്ഷണം കൊടുക്കണമെന്നു പറഞ്ഞതിന്റെ സാരം അദ്ദേഹത്തിനു വൈശ്വദേവം (വൈശ്യം) കഴിക്കണമെന്നാണു്. വൈശ്യം കൊണ്ടു നൂറു ദേവതമാരുടെ പ്രീതിയുണ്ടാകുന്നതിനാലാണു് അങ്ങനെ പറഞ്ഞതു്. പിന്നെ നൂറ്റെട്ടു കൂട്ടാൻ പറഞ്ഞതിന്റെ സാരം ഇഞ്ചിക്കറി വേണമെന്നാണു്. ഇഞ്ചിക്കറി ഉണ്ടായാൽ നൂറ്റെട്ടു കൂട്ടം കൂട്ടാന്റെ ഫലമുണ്ടെന്നാണു് വെച്ചിരിക്കുന്നതു്. പിന്നെ അദ്ദേഹത്തിനു മൂന്നുപേരെ തിന്നണമെന്നു പറഞ്ഞതിന്റെ സാരം വെറ്റിലയും, അടയ്ക്കയും, നൂറും കൂട്ടി മുറുക്കണമെന്നാണു് (പുകയില അക്കാലത്തു് ഇല്ലായിരിക്കും). പിന്നെ അദ്ദേഹത്തെ നാലുപേരു ചുമക്കണമെന്നു പറഞ്ഞതിന്റെ സാരം ഊണു കഴിഞ്ഞാൽ കുറച്ചു കിടക്കണം. അതിനൊരു കട്ടിലു വേണമെന്നാണു്. കട്ടിലിൽ കിടക്കുമ്പോൾ കട്ടിൽക്കാലുകൾ നാലും കൂടിയാണല്ലോ ചുമക്കുന്നതു്. ഇത്രയൊക്കേ ഉള്ളൂ. ഇതിനിവിടെ എന്താ വിഷമം?” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ അച്ഛൻ വളരെ സന്തോഷിക്കുകയും, കന്യകയുടെ ബുദ്ധിവിശേഷത്തെക്കുറിച്ചു് അത്യന്തം അത്ഭുതപ്പെടുകയും ചെയ്തു. “എന്നാൽ എന്റെ മകൾ പോയി എല്ലാം വേഗം തയാറാക്കൂ” എന്നു പറഞ്ഞു കന്യകയെ അയച്ചു. വരരുചി കുളിയും മറ്റും കഴിഞ്ഞു വന്നപ്പോഴേക്കും ഒരു ചീന്തൽ കോണകം, വൈശ്യത്തിനു വേണ്ടുന്ന ഹവിസ്സും, ചന്ദനം, പൂവു് മുതലായവയും തയ്യാറാക്കിയിരുന്നു. ഊണിനു് ഇഞ്ചിക്കറിയും ഉണ്ടായിരുന്നു. ഊണു കഴിഞ്ഞപ്പോഴേക്കും പുറത്തളത്തിൽ മുറുക്കാനുള്ള സാമാനങ്ങളും ഒരു കട്ടിലിൽ പായും തലയിണയും എല്ലാം തയ്യാറാക്കിയിരുന്നു. വരരുചി വൈശ്യവും, ഊണും കഴിച്ചു പുറത്തളത്തിൽ ചെന്നു മുറുക്കി കട്ടിലിൽ കയറിക്കിടന്നു. താൻ പറഞ്ഞതിന്റെ സാരം മനസ്സിലാക്കി ഇപ്രകാരമെല്ലാം തയാറാക്കിയതു് ഈ കന്യകയുടെ ബുദ്ധിസാമർത്ഥ്യം കൊണ്ടാണെന്നു മനസ്സിലാവുകയാൽ ഏതുവിധവും ഈ കന്യകയെ വിവാഹം കഴിക്കണമെന്നു് അദ്ദേഹം മനസ്സു കൊണ്ടാലോചിച്ചുറച്ചു. എന്തിനു വളരെപ്പറയുന്നു? വരരുചി തന്റെ ആഗ്രഹം ആ കന്യകയുടെ അച്ഛനെ ഗ്രഹിപ്പിക്കുകയും അദ്ദേഹം സമ്മതിക്കുകയും കാലതാമസം കൂടാതെ സുമുഹൂർത്തത്തിങ്കൽ ആ കന്യകയെ വിവാഹം കഴിക്കയും സ്വഗൃഹത്തിൽ കൊണ്ടുപോരികയും ചെയ്തു.

അങ്ങനെ ആ ദമ്പതിമാർ യഥാസുഖം സ്വഗൃഹത്തിൽ താമസിച്ചിരുന്ന കാലത്തു് ഒരു ദിവസം ഭക്ഷണവും മറ്റും കഴിഞ്ഞു് രണ്ടുപേരു കൂടി സ്വൈര്യസല്ലാപം ചെയ്തു സന്തോഷിച്ചിരിക്കുന്ന സമയത്തിങ്കൽ വരരുചി തന്റെ പ്രേമഭാജനമായ ധർമ്മദാരങ്ങളുടെ തലമുടി ഭംഗിയാകും വണ്ണം ചീകിക്കെട്ടി. അപ്പോൾ തലയുടെ മധ്യത്തിൽ വലിയതായ ഒരു വ്രണകിണം കാണുകയാൽ അതെന്താണെന്നു ചോദിച്ചു. അപ്പോൾ ആ സാധ്വി “അതൊരു പന്തം തറച്ച പാടാണെന്നാണു് അമ്മ പറഞ്ഞിട്ടുള്ളതു്. അമ്മ കുളിച്ചുകൊണ്ടിരുന്നപ്പോൾ പിണ്ടിച്ചങ്ങാടത്തിന്മേൽ ആറ്റിൽക്കൂടി ഒഴുകി വരുന്നതു കണ്ടപ്പോൾ എന്നെ പിടിച്ചു കേറ്റി വളർത്തിയതാണെന്നും, പ്രസവിച്ചതല്ലെന്നും ഒരിക്കൽ അമ്മ എന്നോടു പറഞ്ഞിട്ടുണ്ടു്. അന്നു് എന്റെ തലയിൽ പന്തവും തറച്ചിരുന്നുവത്ര” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ ബുദ്ധിശാലിയായ വരരുചിക്കു തന്റെ ധർമ്മദാരങ്ങൾ ആ പറയന്റെ അപത്യം തന്നെയാണെന്നു് നിശ്ചയമായി. തൽക്കാലം മനസ്സിൽ കുറച്ചു വിഷാദം ഉണ്ടായി എങ്കിലും “ലിഖിതമപിലലാടേ പ്രാജ്ഝിതും കഃ സമർഥഃ” എന്നു വിചാരിച്ചു സമാധാനപ്പെട്ടുകൊണ്ടു വിവരമെല്ലാം തന്റെ ധർമ്മപത്നിയെയും ധരിപ്പിച്ചു. “ഇനി നമുക്കേതായാലും ഇവിടെയിങ്ങനെ താമസിക്കേണ്ട. ആയുഃശ്ശേഷത്തെ ദേശസഞ്ചാരം കൊണ്ടുതന്നെ നയിക്കണം” എന്നു പറഞ്ഞു വരരുചി ഭാര്യാസമേതം ഉടനെ അവിടെനിന്നു പുറപ്പെടുകയും ചെയ്തു. പിന്നെ അവരുടെ സഞ്ചാരം മലയാളദേശങ്ങളിലായിരുന്നു എന്നു പറഞ്ഞാൽ അവർ പാരദേശികന്മാരായിരുന്നു എന്നും മേല്പറഞ്ഞ കഥകളെല്ലാം പരദേശത്തു വെച്ചു നടന്നതാണെന്നും വിശേഷിച്ചു പറയണമെന്നില്ലല്ലോ.

അങ്ങനെ അവർ ഓരോരോ ദിക്കുകളിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കാലത്തു് ഭാര്യ ഗർഭം ധരിച്ചു. ഗർഭം പൂർണ്ണമായി; പ്രസവവേദനയുടെ ആരംഭമായപ്പോൾ ഒരു കാട്ടിലേയ്ക്കു കയറി പ്രസവിച്ചുകൊള്ളാൻ പറഞ്ഞും വെച്ചു ഭർത്താവു വഴിയിൽ ഇരുന്നു. ഭാര്യ അപ്രകാരം ഒരു വനാന്തരത്തിൽ പ്രവേശിക്കുകയും ഉടനെ പ്രസവിക്കുകയും ചെയ്തു. പിള്ള വാങ്ങാനും മറ്റും ആരുമുണ്ടായിരുന്നില്ലെന്നു പറയണമെന്നില്ലല്ലോ. “ആരോരുമില്ലാത്തവർക്കു ദൈവം തുണ” എന്നുണ്ടല്ലോ. പ്രസവം കഴിഞ്ഞപ്പോൾ “കുട്ടിക്കു വായുണ്ടോ?” എന്നു വരരുചി ചോദിച്ചു. “ഉണ്ടു്” എന്നു ഭാര്യ മറുപടിയും പറഞ്ഞു. “വായുള്ള പിള്ളയ്ക്കു ദൈവം ഇരയും കല്പിച്ചിട്ടുണ്ടു്. അതിനാൽ കുട്ടിയെ എടുക്കണമെന്നില്ല” എന്നു പറഞ്ഞു കുട്ടിയെ അവിടെത്തന്നെ ഇട്ടും വെച്ചു ഭാര്യയോടുകൂടി വരരുചി അപ്പോൾത്തന്നെ അവിടെ നിന്നു പുറപ്പെടുകയും ചെയ്തു. പെറ്റുകിടക്കുക എന്നൊരു ഞായം ആ സ്ത്രീയ്ക്കുണ്ടായിരുന്നില്ല. പ്രസവരക്ഷയ്ക്കുള്ള മരുന്നുകളും കാട്ടാറുകളിലെ പച്ചവെള്ളവും കാട്ടിലെ കായ്കനികളും ഭിക്ഷയെടുത്തു കിട്ടുന്ന സ്വല്പമായ അന്നവും മറ്റുമല്ലാതെ വിശേഷിച്ചു യാതൊന്നുമില്ലായിരുന്നു. എങ്കിലും ആ പതിവ്രതയ്ക്കു യാതൊരു തരക്കേടുമുണ്ടായില്ല.

ഇങ്ങനെതന്നെ പല സ്ഥലങ്ങളിലായി പതിനൊന്നു പ്രസവം കഴിഞ്ഞു. കുട്ടികളെയെല്ലാം കാട്ടിലിട്ടുവെച്ചുതന്നെ പോവുകയും ചെയ്തു. ആ പതിനൊന്നു കുട്ടികളെയും ബ്രാഹ്മണൻ മുതൽ പതിനൊന്നു ജാതിക്കാർക്കു കിട്ടുകയും അവർ എടുത്തുകൊണ്ടു പോയി വളർത്തുകയും ചെയ്തു.

Chap6pge33.png

പന്ത്രണ്ടാമത്തെ ഗർഭമുണ്ടായപ്പോൾ ആ സാധ്വി, കഷ്ടം! ഞാൻ പതിനൊന്നു പ്രസവിച്ചിട്ടും ഒരു കുട്ടിയും എനിക്കില്ലല്ലോ. ഈ പ്രാവശ്യം പ്രസവിക്കുമ്പോൾ “കുട്ടിയ്ക്കു വായുണ്ടോ?” എന്നു ഭർത്താവു ചോദിച്ചാൽ ഇല്ലെന്നു പറയണം, എന്നാൽ ആ കുട്ടിയെയെങ്കിലും എടുത്തുകൊൾവാൻ ഇദ്ദേഹം അനുവദിക്കുമായിരിക്കും. പിന്നീടു പരമാർത്ഥം പറഞ്ഞു് ഇദ്ദേഹത്തെ സമ്മതിപ്പിക്കയും ചെയ്യാം” എന്നു നിശ്ചയിച്ചു. ഗർഭം പൂർണ്ണമായപ്പോൾ പതിവു പോലെ പ്രസവിക്കയും, “കുട്ടിയ്ക്കു വായുണ്ടോ?” എന്നു ഭർത്താവു ചോദിക്കുകയും “ഇല്ല” എന്നു ഭാര്യ പറയുകയും, ആ കുട്ടിയെ എടുത്തുകൊള്ളുന്നതിനു ഭർത്താവനുവദിക്കുകയും ചെയ്തു. ഉടനെ കുട്ടിയെയുമെടുത്തു രണ്ടുപേരുകൂടി പുറപ്പെട്ടു. കുറച്ചു സമയം കഴിഞ്ഞപ്പോൾ വാസ്തവമായിട്ടും കുട്ടിയ്ക്കു വായില്ലാതെയായിത്തീർന്നു. വിശിഷ്ടകളായ സാധ്വികളുടെ വാക്കു മിഥ്യയായി ഭവിക്കുന്നതല്ലല്ലോ. വരരുചി ആ കുട്ടിയെ ഒരു കുന്നിന്റെ മുകളിൽ കൊണ്ടുപോയി പ്രതിഷ്ഠിച്ചു. അതാണു് “വായില്ലാക്കുന്നിലപ്പൻ” എന്നു പ്രസിദ്ധപ്പെട്ട ദേവൻ. ഈ വായില്ലാക്കുന്നിലപ്പൻ ഉൾപ്പെടെയാണു് “പറയി പെറ്റ പന്തിരുകുലം” എന്നു പറയുന്നതു്. ഈ പന്ത്രണ്ടുപേരുടെയും പേരുകൾ പറയുന്നതായ ഒരു ശ്ലോകം കേട്ടിട്ടുള്ളതു താഴെ ചേർക്കുന്നു.

“മേഷ(ള)ത്തോളഗ്നിഹോത്രി രജകനുളിയന്നൂർ
ത്തച്ചനും പിന്നെ വള്ളോൻ
വായില്ലാക്കുന്നിലപ്പൻ വടുതല മരുവും
നായർ കാരയ്ക്കൽ മാതാ
ചെമ്മേ കേളുപ്പുകൂറ്റൻ പെരിയ തിരുവര
ങ്കത്തെഴും പാണനാരും
നേരേ നാരായണഭ്രാന്തനുമുടനകവൂർ
ചാത്തനും പാക്കനാരും.”

ഇവർ പലദിക്കുകളിലായിട്ടാണു് താമസിച്ചു വന്നതു്. എങ്കിലും എല്ലാവർക്കും ബാല്യം കഴിഞ്ഞപ്പോഴേക്കും അവർ പരസ്പരം സഹോദരന്മാരാണെന്നു് അറിയുകയും തമ്മിൽ തമ്മിൽ സ്നേഹത്തോടുകൂടി പാർത്തു വരികയും ചെയ്തു. ഇവരുടെ ദിവ്യത്വങ്ങളും അത്ഭുതകർമ്മങ്ങളും അവസാനമില്ലാതെയുണ്ടു്. വരരുചിയും ഭാര്യയും പിന്നെ അവരുടെ ജീവിതശേഷത്തെ സഞ്ചാരം കൊണ്ടു തന്നെ കഴിച്ചുകൂട്ടി. ആ മാതാപിതാക്കന്മാരുടെ ശ്രാദ്ധത്തിനു മേല്പറഞ്ഞ പന്ത്രണ്ടുപേരിൽ വായില്ലാക്കുന്നിലപ്പൻ ഒഴിച്ചു ശേഷമെല്ലാവരും ഒരുമിച്ചു കൂടുകയും ഒരു പുല്ലിന്മേൽത്തന്നെ ബലിയിടുകയുമാണു് പതിവു്. അതു് മേളത്തോളഗ്നി ഹോത്രിയുടെ ഇല്ലത്തുമാണു്. അഗ്നിഹോത്രി ബ്രാഹ്മണനായിരുന്നതിനാൽ ചാത്തത്തിനും ബ്രാഹ്മണർ തന്നെയാണു് പതിവു്. പറയൻ വരെയുള്ള നാനാജാതികളും കൂടി ചാത്തമൂട്ടുകയാൽ ചാത്തത്തിനു ക്ഷണിച്ചാൽ വരുന്നതിനു ബ്രാഹ്മണർക്കെല്ലാം മടിയായിത്തുടങ്ങി. അഗ്നിഹോത്രികളുടെ ഭാര്യയായ അന്തർജനത്തിനും ഈ സഹോദരന്മാരുടെ മേളനം വളരെ കഷ്ടമെന്നു തോന്നിത്തുടങ്ങി. എന്നു മാത്രമല്ല, ഈ വിവരം അന്തർജനം ഒരു ദിവസം ഭർത്താവിനോടു പറയുകയും ചെയ്തു. “ആട്ടെ അതിനു സമാധാനമുണ്ടാക്കാം” എന്നു് അഗ്നിഹോത്രി മറുപടിയും പറഞ്ഞു.

അങ്ങനെയിരിക്കുമ്പോൾ അവരുടെ അച്ഛന്റെ ശ്രാദ്ധമായി. ശ്രാദ്ധത്തിന്റെ തലേ ദിവസം വൈകുന്നേരമായപ്പോഴേക്കും ശേഷമുള്ള സഹോദരന്മാർ പത്തു പേരും ചാത്തക്കാരായ ബ്രാഹ്മണനും അഗ്നിഹോത്രിയുടെ ഇല്ലത്തു വന്നു ചേർന്നു. ഈ സഹോദരന്മാർ വന്നാൽ രാത്രിയിൽ കിടന്നുറങ്ങുന്നതിനായി അഗ്നിഹോത്രി പ്രത്യേകം പത്തു പുരമുറികൾ അവിടെ മുമ്പേ തന്നെ ഉണ്ടാക്കീട്ടുണ്ടായിരുന്നു. എല്ലാവരും അവരവരുടെ നിയമാനുഷ്ഠാനങ്ങളും മറ്റും കഴിച്ചു് അവരവർക്കുള്ള ശയന ഗൃഹങ്ങളിൽ പോയി കിടക്കുകയും ചെയ്തു. എല്ലാവരും ഉറക്കമായപ്പോൾ അഗ്നിഹോത്രികൾ അന്തർജനത്തിനെയും ചാത്തത്തിനു വന്നിരിക്കുന്ന ബ്രാഹ്മണനെയും വിളിച്ചു് ഒരു വിളക്കുമായി പത്തുപേർ കിടക്കുന്ന സ്ഥലത്തും കൊണ്ടുപോയി “എന്നെ തൊട്ടുകൊണ്ടു നോക്കു വിൻ” എന്നു പറഞ്ഞു. അന്തർജനവും ചാത്തക്കാരനും അഗ്നിഹോത്രികളെ തൊട്ടുകൊണ്ടു നോക്കിയപ്പോൾ പത്തുപേരും ഒന്നുപോലെ ശംഖചക്രഗദാപത്മാദികളായ ആയുധങ്ങളോടുകൂടി ചതുർബാഹുക്കളായി അനന്തന്റെ മേൽ കിടന്നുറങ്ങുന്നതായി കണ്ടു. രണ്ടു പേരും ഭയവിസ്മയാകുലരായിട്ടു പെട്ടെന്നു വീണു നമസ്കരിച്ചു. അങ്ങനെ അന്തർജനത്തിനും മറ്റു ബ്രാഹ്മണർക്കും ഉണ്ടായിരുന്ന ദുശ്ശങ്കയും സംശയവും തീരുകയും ഇവർ എല്ലാവരും സാക്ഷാൽ മഹാവിഷ്ണുവിന്റെ അവതാര മൂർത്തികളാണെന്നു മനസ്സിലാവുകയും ചെയ്തു.

Chap6pge34.png

മേഷത്തോളഗ്നിഹോത്രികളുടെ ഭവനം പൊന്നാനിത്താലൂക്കിൽ മേഴത്തൂരംശത്തിലാണത്രെ. വള്ളുവ നാടു താലൂക്കിൽ ഒറ്റപ്പാലത്തിനു സമീപമുള്ള കടമ്പൂരു മനയ്ക്കൽ നമ്പൂരിമാർ ഈ അഗ്നിഹോത്രിയുടെ പുലക്കാരുമത്രേ. അഗ്നിഹോത്രികളുടെ ഭാര്യയായ അന്തർജനം ഒരിക്കൽ അടുക്കലുള്ള പുഴയിൽ കുളിക്കാൻ പോയപ്പോൾ ഒരു താലം കൂടി കൊണ്ടുപോയിരുന്നു. ആ താലം തേച്ചു മുക്കി വെള്ളത്തിലിട്ടു് ഒഴുകിപ്പോകാതിരിക്കാൻ അതിൽ കുറെ മണലും വാരിയിട്ടു കുളിച്ചു കേറി. പോകാൻ നേരത്തു താലമെടുത്തപ്പോൾ വരുകയില്ല. അതു് അവിടെ ഉറച്ചുപോയി. അങ്ങനെയുണ്ടായതാണു് “തൃത്താലപ്പൻ” എന്നു ലോക പ്രസിദ്ധനായ ദേവൻ. തൃത്താലപ്പന്റെ വിഗ്രഹം ഇന്നും മണൽ കൂട്ടിയതു പോലെ തന്നെയാണിരിക്കുന്നതു്. ശില പോലെ ഉറപ്പുണ്ടു താനും.

നാറാണത്തു ഭ്രാന്തന്റെ ദിവ്യത്വങ്ങൾ പറഞ്ഞാൽ വളരെയുണ്ടു്. അദ്ദേഹത്തിന്റെ പതിവായിട്ടുള്ള പ്രവൃത്തി വലിയ കല്ലുകൾ ഉരുട്ടി മലയുടെ മുകളിൽ കൊണ്ടുചെല്ലുകയും മുകളിലാകുമ്പോൾ കൈവിടുകയും കല്ലു സ്വയമേവ കീഴ്പോട്ടു് ഉരുണ്ടു പോകുന്നതു കണ്ടു കൈകൊട്ടിച്ചിരിക്കയുമാണു്. ഇതു കണ്ടാൽ

“ഇത്രയും കനത്തോരു കല്ലുകളുരുട്ടിക്കൊ
ണ്ടദ്രിതൻ മുകൾപ്പാട്ടിലേറ്റുവാൻ പാരം ദണ്ഡം
ആയതു കീഴപോട്ടേക്കു ചാടിപ്പാനെളുപ്പമാ
മായാസം ചെറ്റു വേണ്ടാ താഴത്തു വന്നേ നിൽക്കൂ.”

എന്നുള്ള സാരോപദേശത്തെ ദൃഷ്ടാന്തപ്പെടുത്തി മനുഷ്യസ്ഥിതി ഇതിനോടു സദൃശമാണെന്നു് എല്ലാവരെയും ബോദ്ധ്യപ്പെടുത്താനാണോ എന്നു തോന്നും. “ആർക്കറിയാവൂ മഹാന്മാരുടെ മനോഗതം!”

ഇദ്ദേഹത്തിന്റെ ഉപജീവനം ഭിക്ഷയെടുത്തു തന്നെയായിരുന്നു. കൈയിൽ ഒരു ചെമ്പു പാത്രമുണ്ടു്. ഭിക്ഷ യാചിച്ചു് അന്നന്നു കിട്ടുന്ന അരി മുഴുവൻ വൈകുന്നേരമാകുമ്പോൾ എവിടെ എത്തുന്നുവോ അവിടെ വച്ചു സ്വയം പാകം ചെയ്തു ഭക്ഷിക്കും. സ്വയം പാകഭക്ഷണമല്ലാതെ പതിവില്ല. അതു് ഒരു നേരമേ ഉള്ളു താനും. ഊണു കഴിഞ്ഞാൽ അവിടെത്തന്നെ കിടക്കും. നേരം വെളുത്താൽ പുറപ്പെടും. ഉച്ചവരെ കല്ലു് മലയിൽ ഉരുട്ടിക്കേറ്റുകയായി. പിന്നെ ഭിക്ഷ യാചിക്കയും. ഇങ്ങനെയൊക്കെയാണു് അദ്ദേഹത്തിന്റെ ദിനചര്യ. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം വൈകുന്നേരമായപ്പോൾ ഇദ്ദേഹം ഒരു ശ്മശാനത്തിൽ ചെന്നു ചേർന്നു. അതു് ഒരു ശവദാഹം കഴിച്ചു് ജനങ്ങളെല്ലാം പോയ ഉടനെ ആയിരുന്നതിനാൽ അവിടെ ധാരാളം തീയും മുറിക്കൊള്ളിയും ഉണ്ടായിരുന്നു. ഇതുകണ്ടു് നാറാണത്തു ഭ്രാന്തൻ സ്വയംപാകത്തിനു് ഇവിടെത്തന്നെ തരം എന്നു നിശ്ചയിച്ചു മൂന്നു കല്ലുകളെടുത്തു് ആ പട്ടടയുടെ ഒററ്റത്തു തന്നെ അടുപ്പു കൂട്ടി. അടുക്കലുള്ള നദിയിൽ നിന്നു് വെള്ളവും കൊണ്ടു വന്നു് അരിയും വെള്ളവും ഒരുമിച്ചു തന്നെ ആ ചെമ്പുപാത്രത്തിൽ അടുപ്പത്തു വെച്ചു കുറേ തീക്കനലും നീക്കിക്കൂട്ടി. കുറിക്കൊള്ളികളും പെറുക്കി അടുപ്പിലിട്ടു. ഇടതു കാലിന്മേൽ കുറച്ചു മന്തുള്ളതിനാൽ ആ കാലു വലിച്ചു് അടുപ്പു കല്ലിന്മേൽ വെച്ചു തീയും കാഞ്ഞു മൂളിപ്പാട്ടും പാടി കുറേശ്ശെ ഉറക്കവും തൂക്കി ആടി അങ്ങനെ അവിടെ ഇരുന്നു. മഞ്ഞുകാലമായതിനാൽ തീ കായാൻ നല്ല രസവുമുണ്ടായിരുന്നു. അങ്ങനെയിരുന്നു നേരം ഒരു യാമം കഴിഞ്ഞപ്പോഴേക്കും ഭൂതപ്രേതപിശാചുക്കളോടുകൂടി ആർത്തു തിമിർത്തു ചുടല ഭദ്രകാളിയുടെ വരവായി. അവരുടെ അട്ടഹാസങ്ങളും അലർച്ചകളുമൊക്കെക്കേട്ടിട്ടും നാറാണത്തു ഭ്രാന്തനു് ഒരു കുലുക്കവുമുണ്ടായില്ല. അവരെല്ലാവരും അടുത്തു വന്നപ്പോൾ പണ്ടെങ്ങുമില്ലാത്തവിധം ഒരു മനുഷ്യനിരിക്കുന്നതു കണ്ടിട്ടു് “ആരാണവിടെ വന്നിരിക്കുന്നതു്? വേഗത്തിൽ എണീറ്റു പോകണം” എന്നു പറഞ്ഞു.

Chap6pge35.png
നാറാണത്തു ഭ്രാന്തൻ
നിങ്ങൾക്കു കണ്ണില്ലേ? ഇവിടെയിരിക്കുന്നതു് ആരാണെന്നു കണ്ടുകൂടെന്നുണ്ടോ? ഞാനൊരു മനുഷ്യനാണു്. ഇപ്പോൾ പോകാൻ ഭാവമില്ല.
ഭദ്രകാളി
അതില്ലേ? എന്നാൽ ഞങ്ങൾ നിന്നെ പേടിപ്പിക്കും.
ഭ്രാന്തൻ
നിങ്ങൾ പേടിപ്പിച്ചാൽ ഞാൻ പേടിച്ചില്ലെങ്കിലോ?
ഭദ്രകാളി
ഞങ്ങൾ പേടിപ്പിച്ചാൽ പേടിക്കാതെ അങ്ങനെ ആരെങ്കിലുമുണ്ടോ?
ഭ്രാന്തൻ
ആവോ? ഒന്നു പരീക്ഷിച്ചു നോക്കുവിൻ. എന്നാലറിയാമല്ലോ.

ഇതു കേട്ടപ്പോൾ അവർക്കു കോപം സഹിക്കവയ്യാതായിട്ടു് എല്ലാവരുംകൂടി തീക്കട്ട പോലെയിരിക്കുന്ന ആ കണ്ണുകൾ തുറിച്ചു മിഴിച്ചും രക്തവർണങ്ങളായി ആയതങ്ങളായിരിക്കുന്ന നാവുകളെ വളച്ചുകടിച്ചും ചന്ദ്രക്കലപോലെ വളഞ്ഞ വലിയ ദംഷ്ട്രങ്ങളെയും പല്ലുകളെയും പുറത്തേയ്ക്കു തള്ളിച്ചും വലിയ അട്ടഹാസത്തോടു കൂടിയും നാറാണത്തു ഭ്രാന്തനെ പേടിപ്പിക്കുനായിട്ടു് അദ്ദേഹത്തിന്റെ നേരെ പാഞ്ഞു ചെന്നു. അദ്ദേഹം ഇതുകണ്ടിട്ടു് യാതൊരു കൂസലും കൂടാതെ ചിരിച്ചുകൊണ്ടു് അവിടെ ഇരുന്നു. ലവലേശം പേടിച്ചില്ല. അപ്പോൾ ചുടല ഭദ്രകാളിയും ഭൂതങ്ങളുമെല്ലാം ലജ്ജ സഹിക്കവഹിയാതെ മുഖം താഴ്ത്തികൊണ്ടു നിന്നു.

ഭ്രാന്തൻ: എന്താ പേടിപ്പിച്ചുകഴിഞ്ഞുവോ?

ഭദ്രകാളി: അല്ലയോ മഹാനുഭാവാ! അങ്ങു് ഒരു സാധാരണ മനുഷ്യനാണെന്നു വിചാരിച്ചു് ഇങ്ങനെ പറയുകയും പ്രവർത്തിക്കുകയും ചെയ്തതാണു്. അവിടുന്നു് സാമാന്യനല്ലെന്നു് ഇപ്പോൾ ഞങ്ങൾക്കു് മനസ്സിലായി. അതിനാൽ ഇതാ ഞങ്ങളപേക്ഷിക്കുന്നു, അവിടുന്നു കൃപയുണ്ടായി ഇവിടെനിന്നു മാറിത്തരണം. ഞങ്ങൾ ഈ ചുടലയിൽ നൃത്തം ചെ‌‌‌‌‌‌യ്‌‌വാനായി വന്നിരിക്കയാണു്.

ഭ്രാന്തൻ
നിങ്ങളവിടെ ഒരറ്റത്തു നൃത്തം വെച്ചോളിൻ, അതിനു ഞാൻ പോകണമെന്നുണ്ടോ?
ഭദ്രകാളി
മനുഷ്യർ കാൺകെ ഞങ്ങൾക്കു് നൃത്തം ചെയ്ക വിഹിതമല്ല. അതിനാലാണു് ഇങ്ങനെ അപേക്ഷിക്കുന്നതു്.
ഭ്രാന്തൻ
എന്നാൽ നൃത്തം നാളെ മതി. എത്ര അപേക്ഷിച്ചാലും ഇന്നു ഞാൻ ഇവിടെനിന്നു പോവുകയില്ല.
ഭദ്രകാളി
നൃത്തം നാളെയായാൽ പോരാ, ഇന്നാണു് പതിവു്.
ഭ്രാന്തൻ
എന്നാൽ പതിവുപോലെയാകട്ടെ. ഞാൻ പോയിട്ടുണ്ടാവുകയില്ല. എനിക്കും ചില പതിവുകളുണ്ടു്. തീയും വെള്ളവും കിട്ടുന്ന ദിക്കിൽ അരി വയ്ക്കുക, അരി വെയ്ക്കുന്ന ദിക്കിൽ ഉണ്ണുക, ഉണ്ണുന്ന ദിക്കിൽ കിടക്കുക ഇങ്ങനെയാണു് നമ്മുടെ പതിവു്. അതും വ്യത്യാസപ്പെടുത്തുകയില്ല.

ഒരു വിധത്തിലും ഇദ്ദേഹം ഒഴിഞ്ഞു പോവുകയില്ലെന്നു തീർച്ചായായപ്പോൾ ഭദ്രകാളി “അല്ലയോ മഹാനുഭാവാ! അവിടുന്നു് ഒരു വിധത്തിലും സമ്മതിക്കായ്കയൽ ഞങ്ങൾ തന്നെ ഒഴിഞ്ഞു പൊയ്ക്കൊളയാമെന്നു നിശ്ചയിച്ചു. എന്നാൽ മനുഷ്യരെ നേരിട്ടു കണ്ടുമുട്ടിപ്പോയാൽ അവരെ ശപിക്കയോ അനുഗ്രഹിക്കയോ ഒന്നും ചെയ്യാതെ പോകാൻ പാടില്ല. ദിവ്യനായിരിക്കുന്ന അങ്ങേ ഞങ്ങൾ ശപിക്കണമെന്നു വിചാരിക്കുന്നില്ല. അനുഗ്രഹിക്കണമെന്നാണു് ഞങ്ങളുടെ വിചാരം. അതിനാൽ അവിടേക്കു് ആഗ്രഹമുള്ളതെന്താണെന്നു് പറഞ്ഞാലും” എന്നു പറഞ്ഞു.

ഭ്രാന്തൻ
എനിക്കു നിങ്ങളുടെ അനുഗ്രഹമൊന്നും വേണ്ട. നിങ്ങൾ പൊയ്ക്കൊള്ളിൻ. എനിക്കു ചോറു കാലമായിരിക്കുന്നു. ഞാനുണ്ണട്ടെ.
ഭദ്രകാളി
അയ്യോ! അവിടുന്നങ്ങനെ പറയരുതു്. ദയവുണ്ടായി എന്തെങ്കിലും ഒരു വരം ഞങ്ങളോടു വാങ്ങണം. അല്ലാതെ ഞങ്ങൾക്കിവിടെ പോകാൻ നിവൃത്തിയില്ല.
ഭ്രാന്തൻ
നാശം! ഉപദ്രവമായിട്ടു തീർന്നല്ലോ. ആട്ടെ, എന്നാൽ വല്ലതുമൊരു വരം വാങ്ങിച്ചേക്കാം. ഞാനെന്നു മരിക്കുമെന്നു നിങ്ങൾക്കറിയാമോ?
ഭദ്രകാളി
ഓഹോ! ഇനി മുപ്പത്താറു സംവത്സരവും, ആറു മാസവും, പന്ത്രണ്ടു ദിവസവും, അഞ്ചു നാഴികയും, മൂന്നു വിനാഴികയും കഴിയുമ്പോൾ മരിക്കും.
ഭ്രാന്തൻ
എന്നാൽ അതു കൂടാതെ ഒരു ദിവസം കൂടി എനിക്കു ജീവിച്ചിരുന്നാൽ കൊള്ളാമെന്നാഗ്രഹമുണ്ടു്. അങ്ങനെ അനുഗ്രഹിക്കണം.
ഭദ്രകാളി
അതു ഞങ്ങൾ വിചാരിച്ചാൽ കഴികയില്ല. ഒരു ദിവസമെന്നല്ല, ഒരു മാത്ര സമയം കൂടി ആയുസ്സു തരാൻ ഞങ്ങൾക്കു ശക്തിയില്ല.
ഭ്രാന്തൻ
എന്നാൽ അതുവേണ്ട. നിങ്ങൾ പറഞ്ഞതിന്റെ തലേദിവസം ഞാൻ മരിച്ചാലും മതി. അങ്ങനെ അനുഗ്രഹിക്കുവിൻ.
ഭദ്രകാളി
അതും ഞങ്ങൾക്കു നിവൃത്തിയില്ല.
ഭ്രാന്തൻ
എന്നാൽ നിങ്ങളുടെ അനുഗ്രഹം എനിക്കെന്തിനാണു്? നിങ്ങൾ വിചാരിച്ചാൽ ഒന്നും ചെയ്യാൻ കഴികയില്ലെന്നു എനിക്കറിയാം. അതാണു് ആദ്യമേ എനിക്കു നിങ്ങളുടെ അനുഗ്രഹമൊന്നും വേണ്ടെന്നു ഞാൻ പറഞ്ഞതു്.
ഭദ്രകാളി
അവിടുന്നു് കൃപയുണ്ടായി ഞങ്ങൾ വിചാരിച്ചാൽ കഴിയുന്നതായ ഒരു വരത്തെ വരിക്കണം.
ഭ്രാന്തൻ
എന്നാലാവട്ടെ. ഈ ശനികളിവിടെ നിന്നൊഴിഞ്ഞു പോകണമല്ലോ. എന്റെ ഈ ഇടത്തു കാലിന്മേലുള്ള മന്തു വലത്തു കാലിന്മേലാവാൻ അനുഗ്രഹിച്ചിട്ടു പൊയ്ക്കൊൾവിൻ. ഇതു നിങ്ങൾ വിചാരിച്ചാൽ കഴിയും.

ഇതുകേട്ടു ചുടലഭ ദ്രകാളിയും മറ്റു സന്തോഷിച്ചു് അപ്രകാരം അനുഗ്രഹിച്ചിട്ടും മറഞ്ഞുപോയി. അനുഗ്രഹപ്രകാരം മന്തു വലത്തു കാലിന്മേലാവുകയും ചെയ്തു. നാറാണത്തു ഭ്രാന്തൻ ഊണും കഴിച്ചു് അവിടെത്തന്നെ കിടന്നുറങ്ങി. അരുണോദയമായപ്പോൾ എണീറ്റു കല്ലുപിടിക്കാൻ പോവുകയും ചെയ്തു. ഈ കഥയിൽ നിന്നു് ഈശ്വര കല്പിതത്തെ നീക്കാൻ ആരു വിചാരിച്ചാലും കഴിയുന്നതല്ലെന്നു സ്പഷ്ടമാകുന്നു.

Chap6pge37.png

ഒരിക്കൽ നാറാണത്തു ഭ്രാന്തൻ ഒരു നീച ജാതിക്കാരന്റെ ചാത്തമുണ്ണാൻ പോകുന്നതറിഞ്ഞു് മറ്റൊരാൾ കൂടെ ഒരുമിച്ചു ചെന്നു. രണ്ടു പേരും മൂക്കുമുട്ടെ ഊണുകഴിച്ചു. ഉടനെ രണ്ടു പേരും ഒരുമിച്ചു തന്നെ അവിടെ നിന്നു പുറപ്പെട്ടു. വഴിക്കു നാറാണത്തു ഭ്രാന്തൻ “എനിക്കു ദാഹിക്കുന്നു” എന്നു പറഞ്ഞു. “എനിക്കും ദാഹം സഹിക്ക വഹിയാതെയായിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ നാറാണത്തു ഭ്രാന്തൻ “ആട്ടെ നിവൃത്തിയുണ്ടാക്കാം” എന്നു പറഞ്ഞു. പിന്നെയും രണ്ടുപേരും കൂടി കുറച്ചു ചെന്നപ്പോൾ ഒരു മൂശാരിയുടെ ആലയിൽ ഒരു വലിയ വാർപ്പു വാർക്കാനായി ഓടു ചൂളയിൽ വച്ചുരുക്കുന്നതു കണ്ടു. നാറാണത്തു ഭ്രാന്തൻ അവിടെക്കേറിച്ചെന്നു് ഉരുകിത്തിളച്ചു മറിയുന്ന ഓടു കുറെ കൈകൊണ്ടു കോരിക്കുടിച്ചു. മറ്റേ ആളോടും കുടിക്കാൻ പറഞ്ഞു. “അയ്യോ! പൊള്ളിച്ചത്തു പോകും. എനിക്കു പ്രയാസമുണ്ടു്” എന്നു മറ്റേയാൾ പറഞ്ഞപ്പോൾ “എന്നാൽ തനിക്കു ഭ്രഷ്ടുണ്ടു്. ഞാനുണ്ണുന്നേടത്തൊക്കെയുണ്ടായാൽ ഞാൻ കുടിക്കുന്നതൊക്കെ കുടിക്കയും വേണം” എന്നു പറഞ്ഞു നാറാണത്തു ഭ്രാന്തൻ പോവുകയും ചെയ്തു.

“മുറ്റുമൊരുത്തൻ പ്രവർത്തിച്ചതിനെന്തു
മൂലമെന്നുള്ള വിചാരവും കൂടാതെ
മറ്റവൻകൂടെ പ്രവർത്തിക്കിലിങ്ങനെ
കുറ്റം ഭവിക്കുമെന്നോർത്തുകൊണ്ടീടുവിൻ”

എന്നുള്ള സാരോപദേശത്തിനു് ഈ കഥ ദൃഷ്ടാന്തമാകുന്നു.

നാറാണത്തു ഭ്രാന്തൻ ചിലപ്പോൾ കട്ടുറുമ്പുകൾ കൂട്ടംകൂടി വരിവരിയായി പോകുമ്പോൾ അവയെയെല്ലാം എണ്ണിക്കൊണ്ടിരിക്കും. അങ്ങനെയും ഒരു പതിവുണ്ടു്. അങ്ങനെ ഒരു ദിവസം നാറാണത്തു ഭ്രാന്തൻ ഉറുമ്പുകളെ എണ്ണിക്കൊണ്ടിരിക്കുമ്പോൾ ഒരാൾ അടുക്കെച്ചെന്നു് “എത്രയായി?” എന്നു ചോദിച്ചു. ഉടനെ നാറാണത്തു ഭ്രാന്തൻ “പതിനായിരം പോയി. പതിനായിരമുണ്ടു്. അതുകൂടെ പോകണം. എന്നാൽ സുഖമായി” എന്നു മറുപടി പറഞ്ഞു. ഈ ചെന്നു ചോദിച്ച ആൾക്കു് വളരെക്കാലമായി വയറ്റിൽ ഒരു വേദനയുണ്ടായിരുന്നു. അതിനു ചികിത്സയ്ക്കും മറ്റുമായി പതിനായിരം രൂപ ചെലവായിട്ടുണ്ടായിരുന്നു. പിന്നെ അയാൾ പതിനായിരം രൂപ കെട്ടിവെച്ചിട്ടുമുണ്ടായിരുന്നു. നാറാണത്തു ഭ്രാന്തൻ പറഞ്ഞതിന്റെ സാരം ആ പതിനായിരം കൂടി ചെലവായാൽ ഇയാൾക്കു വയറ്റിൽ വേദന ഭേദമായി സുഖമാകുമെന്നായിരുന്നു. ആ സാരം ഈ മനുഷ്യൻ മനസ്സിലാക്കി ശേഷമുണ്ടായിരുന്ന പതിനായിരം കൂടി ചികിത്സയ്ക്കും സത്കർമ്മങ്ങൾക്കുമായി ചെലവാക്കുകയും വയറ്റിൽ വേദന ഭേദമാവുകയും ചെയ്തു.

അകവൂർ ചാത്തനും ഇതുപോലെത്തന്നെ ഒരു ദിവ്യനായിരുന്നു. അദ്ദേഹം അകവൂർ നമ്പൂരിപ്പാട്ടിലെ ഭൃത്യനായി ആ മനയ്ക്കലാണു് താമസിച്ചിരുന്നതു്. അന്നത്തെ അച്ഛൻ നമ്പൂരിപ്പാട്ടിലേക്കു് അനർഹയായ ഒരു സ്ത്രീയിൽ മനസ്സു പ്രവർത്തിക്കയാൽ തത്പാപ പരിഹാരാർത്ഥം ഗംഗാസ്നാനം ചെയ്യണമെന്നു തീർച്ചയാക്കി. നമ്പൂരിപ്പാട്ടീന്നു പോയപ്പോൾ ഭൃത്യനായ ചാത്തനെയും കൊണ്ടുപോയി. ചാത്തൻ ഒരു ചുരയ്ക്കായും എടുത്തിട്ടുണ്ടായിരുന്നു. നമ്പൂരിപ്പാട്ടീന്നു സ്നാനം കഴിച്ച തീർത്ഥങ്ങളിലെല്ലാം ചാത്തൻ ഈ ചുരയ്ക്കായും മുക്കി, ചാത്തൻ എങ്ങും സ്നാനം കഴിച്ചുമില്ല. നമ്പൂരിപ്പാട്ടീന്നു തിരിയെ സ്വഭവനത്തിൽ എത്തി, കാലഭൈരവപ്രീതിയും മറ്റും കേമമായിക്കഴിച്ചു പാപമോചനം വന്നു എന്നു വിചാരിച്ചു് ഇരിപ്പായി. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം ചാത്തൻ ഈ ചുരയ്ക്കായെടുത്തു കറിയ്ക്കു നുറുക്കിക്കൊടുത്തു.

അതൊരു കയ്പൻ ചുരയ്ക്കയായിരുന്നതിനാൽ കൂട്ടാൻ കയ്പുകൊണ്ടു കൂട്ടാൻ പാടിലായിരുന്നു. കൂട്ടാൻ കയ്ചതിനാൽ നമ്പൂരിപ്പാട്ടീന്നു് അന്തർജനത്തിനെ ദേഷ്യപ്പെട്ടു. “ചാത്തൻ നുറുക്കിത്തന്നതാണു് ഞാൻ വെച്ചതു്. കഷണമെന്താണെന്നറിഞ്ഞില്ല. ആ കഷണത്തിന്റെ കയ്പായിരിക്കണം. അല്ലാതെയൊന്നുമല്ല” എന്നന്തർജനം പറഞ്ഞു. നമ്പൂരിപ്പാട്ടീന്നു് ഊണുകഴിഞ്ഞു് പുറത്തുവന്നയുടനെ ചാത്തനെ വിളിച്ചു് “കൂട്ടാനിനു നുറുക്കിക്കൊടുത്ത കഷണമെന്തായിരുന്നു” എന്നും “അതു കയ്ക്കുന്നതിന്റെ കാരണമെന്തെന്നും” ചോദിച്ചു. അപ്പോൾ ചാത്തൻ “കൂട്ടാന്റെ കഷണം കയ്ക്കുന്നുണ്ടെങ്കിൽ തിരുമനസ്സിലെ പാപവും തീർന്നിട്ടില്ല. തിരുമേനി സ്നാനം കഴിച്ച പുണ്യതീർത്ഥങ്ങളിലെല്ലാം അടിയൻ ആ കയ്പൻ ചുരയ്ക്കായും മുക്കിയല്ലോ. ആ ചുരയ്ക്കയാണു് കൂട്ടാനിന്നു നുറുക്കിക്കൊടുത്തതു്” എന്നു പറഞ്ഞു.

Chap6pge39.png

ഇതു കേട്ടപ്പോൾ ചാത്തൻ തന്നെ പരിഹസിക്കാനായിട്ടാണു് ചുരയ്ക്ക മുക്കിക്കൊണ്ടുവന്നതെന്നു് മനസ്സിലാകയാൽ നമ്പൂരിപ്പാട്ടിലെ കോപം അശേഷം പോയി എന്നു തന്നെയല്ല, വളരെ ലജ്ജയുമുണ്ടായി. തന്റെ പാപം തീർന്നിട്ടില്ലെന്നു സ്വയമേവ നമ്പൂരിപ്പാട്ടീന്നു സമ്മതിച്ചു. “ഇനി പാപം തീരാൻ എന്തുവേണമെന്നു നീ തന്നെ പറഞ്ഞുതരണ”മെന്നു നമ്പൂരിപ്പാട്ടീന്നു പറയുകയാൽ ചാത്തൻ, “തിരുമേനി യാതൊരു സാധനത്തെ ആഗ്രഹിച്ചുവോ അതിന്റെ പ്രതിമ ഇരുമ്പുകൊണ്ടുണ്ടാക്കിച്ചു് അതു തീയിലിട്ടു നല്ലപോലെ പഴുപ്പിച്ചെടുത്തു നാട്ടി, അനേകം ജനങ്ങൾ കൂടിനില്ക്കുമ്പോൾ ഇന്ന സംഗതിയുടെ പാപം തീരാനാണെന്നു് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടു് അതിനെ ആലിംഗനം ചെയ്യണം. അല്ലാതെ ഈ പാപം ഒരിക്കലും തീരുന്നതല്ല” എന്നു പറഞ്ഞു. നമ്പൂരിപ്പാട്ടീന്നു് ഇതുകേട്ടു് അങ്ങനെതന്നെ ചെയ്യാമെന്നു തീർച്ചപ്പെടുത്തി. പിന്നെ ഇരുമ്പുകൊണ്ടു് ഒരാളോളം വലിപ്പത്തിൽ ഒരു സ്ത്രീപ്രതിമയുണ്ടാക്കിച്ചു. ഈ പ്രതിവിധി ഇന്ന ദിവസം ചെയ്കയെന്നു നിശ്ചയിച്ചു മലയാളരാജ്യമൊട്ടുക്കു ഒരു പരസ്യവും പ്രസിദ്ധപ്പെടുത്തി. സമയമായപ്പോഴേക്കും അസംഖ്യം ജനങ്ങൾ അവിടെ വന്നുകൂടി. പ്രതിമയും പഴുപ്പിച്ചു വലിയ കൊടിലുകൾകൊണ്ടും മറ്റും പിടിച്ചു സഭയിൽ നാട്ടിവച്ചു. നമ്പൂരിപ്പാട്ടീന്നു തനിക്കു പാപം സംഭവിക്കാനുള്ള കാരണവും ഇതു് അതിന്റെ പരിഹാരമാണെന്നും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടു് തീക്കട്ടപോലെ ജ്വലിച്ചുകൊണ്ടിരിക്കുന്ന പ്രതിമയെ കെട്ടിപ്പിടിക്കാനായി ഓടിച്ചെന്നു. തൊട്ടുതൊട്ടില്ലെന്നായപ്പോൾ അടുത്തു നിന്നിരുന്ന ചാത്തൻ നമ്പൂരിപ്പാട്ടിലെ തടുത്തു നിറുത്തിക്കൊണ്ടു് “ഇത്രയും മതി. ഇപ്പോൾ അവിടുത്തെ പാപമെല്ലാം തീർന്നിരിക്കുന്നു” എന്നു പറഞ്ഞു. അതിനെ അവിടെ കൂടിയിരുന്ന സകലജനങ്ങളും ഐക്യകണ്ഠേന സമ്മതിക്കുകയും ചെയ്തു. ഇതിനാൽ പാപമോചനത്തിനു പശ്ചാത്താപവും മനഃശുദ്ധിയുമാണു് വേണ്ടതെന്നും അതുകൂടാതെ ഗംഗാസ്നാനം മുതലായവ ചെയ്താൽ മതിയാകുന്നതല്ലെന്നും സ്പഷ്ടമാകുന്നുവല്ലോ. നമ്പൂതിരിപ്പാട്ടീന്നു പതിവായി ഏഴരനാഴിക വെളുപ്പാനുള്ളപ്പോൾ കുളിച്ചു് ഉച്ചയാകുന്നതുവരെ തേവാരം കഴിക്കുന്നതിന്റെ ഉദ്ദേശമെന്താണെന്നു് ഒരു ദിവസം ചാത്തൻ ചോദിച്ചു. “ഞാൻ പരബ്രഹ്മത്തെ സേവിക്കയാണെ”ന്നു നമ്പൂതിരിപ്പാട്ടീന്നു പറഞ്ഞു. “അപ്പോൾ പരബ്രഹ്മം എങ്ങനെയിരിക്കും?” എന്നു ചാത്തൻ ചോദിക്കയാൽ നമ്പൂതിരിപ്പാട്ടീന്നു പരിഹാസമായിട്ടു “നമ്മുടെ മാടൻപോത്തിനെപ്പോലിരിക്കും” എന്നു പറഞ്ഞു. പിന്നെ നമ്പൂതിരിപ്പാട്ടീന്നു കുളിക്കുമ്പോൾ ചാത്തനും പതിവായി കുളിച്ചു പരബ്രഹ്മത്തെ സേവിച്ചു തുടങ്ങി. അങ്ങനെ നാല്പതു ദിവസം കഴിഞ്ഞപ്പോൾ ചാത്തന്റെ ധ്യാനപ്രകാരം മാടൻപോത്തിന്റെ സ്വരൂപത്തിൽ പരബ്രഹ്മം അയാൾക്കു പ്രത്യക്ഷമായി. പിന്നെ സദാ പരബ്രഹ്മം ചാത്തന്റെ കൂടെ നടക്കുകയും അയാൾ പറയുന്ന വേലകൾ ചെയ്കയും തുടങ്ങി. നമ്പൂതിരിപ്പാട്ടീന്നു് ഈ വിവരമൊന്നും അറിഞ്ഞതുമില്ല. അദ്ദേഹത്തിനു് ഈ മാടൻപോത്തു് അപ്രത്യക്ഷമായിട്ടാണു് ഇരുന്നതും.

അങ്ങനെയിരിക്കുമ്പോൾ നമ്പൂതിരിപ്പാട്ടീന്നു തെക്കേ ദിക്കിലേക്കു് ഒരു യാത്രയുണ്ടായി. ഭാണ്ഡമെടുക്കുന്നതിനു ചാത്തനെയും കൊണ്ടു പോയി. ചാത്തൻ ഭാണ്ഡം മാടൻപോത്തിന്റെ പുറത്തു കെട്ടിയിട്ടു ചുമപ്പിചുകൊണ്ടു നമ്പൂതിരിപ്പാട്ടിലെ കൂടെപ്പോയി. ഓചിറപ്പടനിലം എന്നു പ്രസിദ്ധമായ സ്ഥലത്തുചെന്നപ്പോൾ അവിടെ ഒരു വിസ്താരം കുറഞ്ഞ വാതുക്കലൂടെ കടന്നുപോകേണ്ടിയിരുന്നു. നമ്പൂതിരിപ്പാട്ടീന്നു മുമ്പേ കടന്നു. പിന്നാലെ ചാത്തനും കടന്നു. മാടൻപോത്തിന്റെ കൊമ്പുകൾ അവിടെ തടഞ്ഞതിനാൽ അതിനു കടക്കാൻ പാടില്ലാതെ അവിടെ നിന്നു. അപ്പോൾ ചാത്തൻ തിരിഞ്ഞുനിന്നു് “ചരിച്ചു കടത്തൂ” എന്നു പറഞ്ഞു. നമ്പൂതിരിപ്പാട്ടീന്നു് ഇതുകേട്ടു തിരിഞ്ഞുനോക്കിയപ്പോൾ മാടൻപോത്തിനെ അദ്ദേഹത്തിനു കാണ്മാൻ പാടില്ലായിരുന്നതിനാൽ “നീ ആരോടാണു് പറയുന്നതു്?” എന്നു ചോദിചു. “നമ്മുടെ മാടൻപോത്തിനോടു്” എന്നു ചാത്തൻ മറുപടി പറഞ്ഞു.

നമ്പൂതിരിപ്പാടു്
മാടൻപോത്തെവിടെ? ഏതു മാടൻപോത്തു്?
ചാത്തൻ
ഇതാ നില്ക്കുന്നു. അവിടുന്നു കാണുന്നില്ലേ? തിരുമനസ്സിലെ കല്പനപ്രകാരം അടിയൻ സേവിച്ചു പ്രത്യക്ഷമാക്കിയ മാടൻപോത്താണിതു്.

ഇതുകേട്ടു നമ്പൂതിരിപ്പാട്ടീന്നു ചാത്തനെ തൊട്ടുംകൊണ്ടു് നോക്കിയപ്പോൾ മാടൻപോത്തിന്റെ ആകൃതിയിൽ പ്രത്യക്ഷമായിരിക്കുന്ന പരബ്രഹ്മത്തെ കണ്ടു. നമ്പൂതിരിപ്പാട്ടീന്നു് “എന്നെക്കാൾ ഭക്തി നിനക്കുതന്നെയാണു്. അതിനാൽ ഞാൻ നിന്നെയും വന്ദിക്കുന്നു” എന്നു പറഞ്ഞു ചാത്തനെ നമസ്കരിച്ചു. ഉടനെ മാടൻപോത്തു് അവിടെത്തന്നെ ഭൂമിയിൽ താണുപോയി. “അടിയന്റെ മാടൻപോത്തില്ലാതെ അടിയൻ വരികയില്ല” എന്നു പറഞ്ഞു ചാത്തനും അവിടെ ഇരിപ്പായി. “എനിക്കിനി എന്താണു് ഗതി” എന്നു നമ്പൂതിരിപ്പാട്ടീന്നു ചോദിച്ചു. അപ്പോൾ ചാത്തൻ “മേല്പോട്ടു് കേറാൻ നൂലുണ്ടലോ. അതുപിടിചു കേറിക്കൊള്ളണം” എന്നു പറഞ്ഞു. അതിന്റെ സാരം വേദം കൊണ്ടു മോക്ഷത്തെ പ്രാപിച്ചു കൊള്ളണമെന്നാണെന്നു് മനസ്സിലാക്കി നമ്പൂതിരിപ്പാട്ടീന്നു ചാത്തനെ വിട്ടു വിഷാദത്തോടുകൂടി പോവുകയും ചെയ്തു. ചാത്തൻ പിന്നെയും കുറഞ്ഞൊരുകാലം പരബ്രഹ്മത്തെയും ധ്യാനിച്ചുകൊണ്ടു് അവിടെയിരുന്നു. ഒടുക്കം ആണ്ടുതോറും പതിവുള്ള പടയിൽച്ചേർന്നു മരിച്ചു സായൂജ്യം പ്രാപിക്കയും ചെയ്തു.

ഉളിയന്നൂർ പെരുന്തച്ചനും അനേകം അത്ഭുതകർമ്മങ്ങൾ പ്രവർത്തിച്ചിട്ടുണ്ടു്. സ്വദേശത്തുതന്നെ ഒരു ക്ഷേത്രത്തിലെ ഉപയോഗത്തിലേക്കായി അവിടുത്തെ ഊരാൺമക്കാർ പറഞ്ഞിട്ടു് ഒരു കുളം പെരുന്തച്ചൻ ഉണ്ടാക്കീട്ടുണ്ടു്. കുളം കുഴിച്ചു കല്ലുകെട്ടിത്തുടങ്ങിയപ്പോൾ ഊരാൺമക്കാരിൽ ചിലർ കുളം നീളത്തിലിരിക്കണമെന്നും ചിലർ ചതുരത്തിൽ വേണമെന്നും മറ്റു ചിലർ വട്ടത്തിൽ വേണമെന്നും മറ്റും തർക്കമായി. അപ്പോൾ പെരുന്തച്ചൻ “നിങ്ങളാരും വഴക്കു പിടിക്കേണ്ട. എല്ലാവരുടെയും ഇഷ്ടപ്രകാരം കുളം വട്ടത്തിൽ നീളത്തിൽ സമചതുരത്തിൽ ത്രികോണമായിട്ടു കോഴിമുട്ടഭാഷയിലുണ്ടാക്കിയേക്കാം. എന്നാൽ പോരേ?” എന്നു പറഞ്ഞു് അങ്ങനെ ഒരു കുളവും കെട്ടിത്തീർത്തു. ആ കുളത്തിന്റെ ഓരോരോ ഭാഗത്തുനിന്നും നോക്കിയാൽ പെരുന്തച്ചൻ പറഞ്ഞതുപോലെ ഒക്കെയും തോന്നും. കുളത്തിലിറങ്ങിയാൽ ഇപ്പോഴും ആർക്കും കിഴക്കു് പടിഞ്ഞാറു് അറിയാൻ പാടില്ലാതെയാണിരിക്കുന്നതു്. അതിനാൽ ബ്രാഹ്മണർ ആ കുളത്തിൽ കുളിച്ചു നിത്യകർമ്മം കഴിക്കാറില്ല. പെരുന്തച്ചനു് അതിദിവ്യനായ ഒരു പുത്രനും ഉണ്ടായിരുന്നു. ഈ കുളം പെരുന്തച്ചൻ കുഴിച്ചപ്പോൾ, മകൻ, “പുഴ കടന്നു് ഈ കുളത്തിലേക്കു് വല്ലവരും പോകുമോ?” എന്നു ചോദിച്ചു. അന്നു കുളം ക്ഷേത്രത്തിനടുത്തും പുഴ വളരെ അകന്നും ആയതിനാൽ “ഇതെന്താടാ ഭ്രാന്തു പറയുന്നതു്? പുഴ എത്ര ദൂരെക്കിടക്കുന്നു” എന്നു പെരുന്തചൻ പറഞ്ഞു. “ആട്ടെ, കാണാം” എന്നു മകനും പറഞ്ഞു. കുറച്ചുകാലം കഴിഞ്ഞപ്പോൾ ദൂരേക്കൂടി ഒഴുകിക്കൊണ്ടിരുന്ന നദി കുത്തിപ്പാഞ്ഞു് അമ്പലത്തിന്റെയും കുളത്തിന്റെയും മധ്യേ ഒഴുകിത്തുടങ്ങി. അപ്പോൾ അമ്പലമിക്കരെയും കുളമക്കരെയുമായിത്തീർന്നു. ആറു കടന്നു് ആരും കുളത്തിലേക്കു പോകാതെയുമായി. ഇപ്പോഴും ആ സ്ഥിതിയിൽ തന്നെ ഇരിക്കുന്നു.

പിന്നെ പെരുന്തച്ചൻ ഒരു നദിയിൽ ഒരു പാലം പണിതു. അതിനും കുറെ ദിവ്യത്വമുണ്ടു്. പാലത്തിന്റെ ഒരറ്റത്തു് ഒരു പാവയുണ്ടു്. മറ്റേ അറ്റത്തു് ആൾ കേറുമ്പോൾ പാവ കീഴ്പോട്ടു താണുതുടങ്ങും. ആൾ പാലത്തിന്റെ മധ്യത്തിലാകുമ്പോൾ പാവ വെള്ളത്തിൽ മുങ്ങും. അങ്ങേ അറ്റത്തു ചെല്ലുമ്പോഴേക്കും പാവ വായിൽ നിറച്ചു വെള്ളവുംകൊണ്ടു പൂർവസ്ഥിതിയിൽ മുകളിൽ വന്നുനില്ക്കും. ആൾ അടുത്തു ചെല്ലുമ്പോൾ ചെല്ലുന്ന ആളുടെ മുഖത്തു് ഒരു തുപ്പും കൊടുക്കും. ഇങ്ങനെയാണതിന്റെ സൂത്രം. ഇതു പെരുന്തച്ചന്റെ മകൻ കണ്ടിട്ടു വേറൊരു പാവയെ ഉണ്ടാക്കി പാലത്തിന്റെ ഇങ്ങേ അറ്റത്തും വെച്ചു. ആ പാവ പാലത്തിന്മേൽ ആളുകയറുമ്പോൾ മുമ്പേ നടന്നുതുടങ്ങും. ആളുകൾ അങ്ങേ അറ്റത്തു ചെല്ലുന്നതിനുമുമ്പേ അവിടെ എത്തും. മറ്റേപ്പാവ തുപ്പുന്നതിനുമുമ്പേ അതിന്റെ ചെകിട്ടത്തു് ഈ പാവ ഒരടിവെച്ചുകൊടുക്കും. അപ്പോൾ ആ തുപ്പുന്ന പാവയുടെ മുഖം തിരിഞ്ഞുപോകുന്നതിനാൽ ആരുടെയും മുഖത്തു തുപ്പാൻ കഴിയാതെയുമായി.

പെരുന്തച്ചൻ ഒരിക്കൽ ഒരു വഴിയാത്ര പോകുമ്പോൾ ഒരു ദിക്കിൽ ചില ആശാരിമാർകൂടി ഒരമ്പലം പണിയുന്നതു കണ്ടു് അവിടെച്ചെന്നു നോക്കിക്കൊണ്ടിരുന്നു. ആശാരിമാരാരും പെരുന്തച്ചനെ ബഹുമാനിക്കയും കണ്ടതായി നടിക്കപോലും ചെയ്തില്ല. അവർക്കു് ഊണു കാലമായപ്പോൾ പെരുന്തച്ചനെ വിളിക്കാതെ പോവുകയും ചെയ്തു. ഉടനെ ശ്രീകോവിലിനുള്ള കഴുക്കോലിന്റെ അറ്റത്തൊക്കെ ഓരോ വരകൂടി വരച്ചും വെച്ചു പെരുന്തച്ചനും പോയി. ആശാരിമാർ ഊണു കഴിഞ്ഞുവന്നു പണി തുടങ്ങി. പെരുന്തച്ചൻ വരച്ച വര അവിടത്തെക്കണക്കാശാരി വരച്ചതാണെന്നു വിചാരിച്ചു് അവിടെ വെച്ചു മുറിച്ചു കഴുക്കോലെല്ലാം പണിതീർത്തു കൂട്ടു കേറ്റിയപ്പോൾ കഴുക്കോലിനു നീളം പോരായ്കയാൽ കൂടം പിടിക്കയില്ല. കണക്കനും പണിക്കാരനും കൂടി പഠിച്ച വിദ്യയെല്ലാമെടുത്തിട്ടും കൂടം പിടിച്ചില്ല. ഈ അബദ്ധം എങ്ങനെ വന്നു എന്നറിയാതെ എല്ലാവരും വളരെ വ്യസനിച്ചു. ഒടുക്കം കഴുക്കോലുകൾ മാറ്റണമെന്നുതന്നെ തീർച്ചപ്പെടുത്തി. ശ്രീകോവിലിന്റെ കൂട്ടുകേറ്റിയ വിധത്തിൽ തന്നെ കൂടം പിടിക്കാതെ ആ നിലയിൽ വെച്ചുംവെച്ചുതന്നെ വേറെ പണികൾ തുടങ്ങി.

പെരുന്തച്ചൻ പോയി ആരുമറിയാതെ കുറെക്കടുന്തുടികൾ ഉണ്ടാക്കിക്കൊണ്ടു പുറപ്പെട്ടു. യാത്രയായപ്പോൾ “എങ്ങോട്ടാ യാത്ര?” എന്നു മകൻ ചോദിച്ചു. ഒന്നും മിണ്ടാതെ പെരുന്തച്ചൻ പോയി. പിന്നാലെ മകനും പുറപ്പെട്ടു. ഒരു ദിവസം ഉച്ചയായപ്പോൾ ആ അമ്പലം പണിയുന്ന സ്ഥലത്തു വന്നു. അപ്പോൾ ആശാരിമാരെല്ലാം ഉണ്ണാൻ പോയിരിക്കയായിരുന്നു. അവിടെ ആരുമില്ലെന്നു മനസ്സിലായപ്പോൾ പെരുന്തച്ചൻ ശ്രീകോവിലിനു മുകളിൽ കേറി ഈ കടുന്തുടികളെല്ലാം വെച്ചിണക്കി ഒരടി കൊടുത്തു. പെട്ടെന്നു കൂടം പിടിക്കയും ചെയ്തു. അപ്പോഴേക്കും മകനും അവിടെ എത്തി. ഉടനെ പെരുന്തച്ചൻ “കണ്ടോടാ, മകനേ കൂടം പിടിച്ചതു്” എന്നു ചോദിചു. “ഓഹോ കാണുകയും പഠിക്കയും ചെയ്തു” എന്നു മകൻ ഉത്തരം പറഞ്ഞു.

ഇങ്ങനെ പലവിധത്തിലും മകൻ അസാമാന്യനാണെന്നു് അറിഞ്ഞപ്പോൾ തന്റെ ആദ്യപുത്രനാണെങ്കിലും പെരുന്തച്ചനു് അവനെക്കുറിച്ചു് സഹിയവയ്യാതെയുള്ള അസൂയയും വൈരവുമുണ്ടായി. ഇവൻ ജീവിച്ചിരുന്നാൽ തന്റെ യശസ്സിനു ഹാനി ഭവിക്കുമെന്നും അതിനാൽ ഏതുവിധവും ഇവന്റെ കഥ കഴിക്കണമെന്നും പെരുന്തച്ചൻ തീർച്ചയായി മനസ്സിൽ ഉറച്ചു.

കൂടം പിടിച്ച ശബ്ദം കേട്ടു് ആശാരിമാരെല്ലാം ഓടിവന്നു നോക്കിയപ്പോൾ കൂടം പിടിച്ചിരിക്കുന്നതായി കണ്ടു. അപ്പോൾ ഇതെല്ലാം പെരുന്തച്ചന്റെ കൗശലങ്ങളാണെന്നു മനസ്സിലാവുകയാൽ ആശാരിമാരെല്ലാം പെരുന്തച്ചനെയും മകനെയും വന്ദിച്ചു ബഹുമാനിച്ചു. അന്നു മുതൽ പെരുന്തച്ചനെയും മകനെയും പണിക്കു പ്രധാനന്മാരായി ചേർക്കുകയും അവർകൂടി പണി തുടങ്ങുകയും ചെയ്തു. അക്കാലം മുതൽ ആശാരിമാർ പണിതുകൊണ്ടിരിക്കുന്ന സ്ഥലത്തു മറ്റാശാരിമാർ വന്നാൽ അവർക്കുകൂടി ചോറുകൊടുക്കാതെ ഇവർ ഉണ്ണുകയില്ലെന്നു ഒരേർപ്പാടു് വെച്ചു.

Chap6pge42.png

പിന്നെ അവിടെപ്പണിതുകൊണ്ടിരിക്കുന്ന കാലത്തു പെരുന്തച്ചൻ അമ്പലത്തിന്റെ മുകളിലിരുന്നുകൊണ്ടു താഴെക്കുനിഞ്ഞിരുന്നു പണിയുന്ന മകന്റെ കഴുത്തിലേക്കു് ഒരു വലിയ ഉളി കൈമോശം വന്നുപോയി എന്ന ഭാവത്തിൽ ഇട്ടു. ഉളിവന്നുവീണു് കഴുത്തു് രണ്ടായി മുറിഞ്ഞു് മകൻ മരിക്കയും ചെയ്തു. ഈ സംഭവങ്ങൾ ഉണ്ടായിരിക്കുന്നതു് തിരുവല്ലായിൽ വെച്ചാണെന്നാണു് കേട്ടിരിക്കുന്നതു്.

പെരുന്തച്ചൻ സ്വദേശത്തുള്ള നമ്പൂരിമാരുടെ ആവശ്യപ്രകാരം അവിടെയും ഒരമ്പലം പണിതിട്ടുണ്ടു്. അവിടെ സോപാനത്തിങ്കൽനിന്നു ശ്രീകോവിലകത്തേക്കു കേറുമ്പോൾ ഇടയ്ക്കിടെ തല മുട്ടുമെന്നു തോന്നും കണ്ടാൽ. സാധാരണയായി കേറുകയും ഇറങ്ങുകയും ചെയ്താൽ തല മുട്ടുകയില്ല. തല മുട്ടിയേക്കുമെന്നു സംശയിച്ചു നില്ക്കുകയോ കുനിയുകയോ ചെയ്താൽ തല മുട്ടുകയും ചെയ്യും. അങ്ങനെ ഒരു വിദ്യയുണ്ടു്. അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ബിംബവും പെരുന്തച്ചനുണ്ടാക്കിയതാണു്. നമ്പൂരിമാരെല്ലാവരുംകൂടി ഒരു ബിംബമുണ്ടാക്കിക്കൊടുക്കണമെന്നു പെരുന്തച്ചനോടു പറഞ്ഞു. അങ്ങനെയാവാമെന്നു പെരുന്തച്ചനും സമ്മതിച്ചു. ഏതു മൂർത്തിയുടെ വിഗ്രഹമാണു് വേണ്ടതെന്നു് നമ്പൂരിമാർ പറഞ്ഞുമില്ല, പെരുന്തച്ചൻ ചോദിച്ചുമില്ല. തമ്മിൽ പിരിഞ്ഞു കഴിഞ്ഞപ്പോഴാണു് പെരുന്തച്ചൻ അതിനെക്കുറിച്ചു് വിചാരിച്ചതു്. എല്ലാവരും അത്താഴം കഴിഞ്ഞു് കിടക്കുന്ന സമയം അവരവരുടെ ഇഷ്ടദേവതയുടെ പേരു പറഞ്ഞു പ്രാർത്ഥിക്കുമല്ലോ. അതിനാൽ നമ്പൂരിമാർ കിടക്കുന്ന സമയം എന്തുപറയുന്നു എന്നറിയണം. അതറിഞ്ഞാൽ അവരുടെ ഇഷ്ടദേവതയുടെ വിഗ്രഹം ഉണ്ടാക്കിക്കൊടുക്കാമല്ലോ. എന്നിങ്ങനെ വിചാരിച്ചു് പെരുന്തച്ചൻ പല ദിവസമായി നമ്പൂരിമാർ കിടക്കുന്ന സമയത്തു് അവിടെയൊക്കെപ്പോയി ഒളിച്ചുനിന്നു. അവരെല്ലാം കിടക്കുന്ന സമയത്തു് “അവിടെക്കിട” എന്നും പറഞ്ഞുകൊണ്ടാണു് കിടക്കുക പതിവു്. അല്ലാതെ ഈശ്വരനാമം ഒന്നും പറയുക പതിവില്ല. ഒടുക്കം പെരുന്തച്ചൻ “എന്നാലവിടെക്കിട” എന്നും പറഞ്ഞു് ഒരു ബിംബം ഉണ്ടാക്കിക്കൊടുത്തു. അങ്ങനെ ഒരു ബിംബം ഇപ്പോഴും അവിടെ കിടക്കുന്നുണ്ടു്. മൂർത്തിയെന്താണെന്നു് ആർക്കും ഒരു നിശ്ചയവുമില്ല.

പെരുന്തച്ചൻ ഒരു ദിവസം രാവിലെ അഗ്നിഹോത്രിയെ കാണാനായി അദ്ദേഹത്തിന്റെ ഇല്ലത്തു ചെന്നിരുന്നു. പെരുന്തച്ചനും മറ്റും അഗ്നിഹോത്രിയുടെ ഇല്ലത്തു ചെന്നാൽ ശ്രാദ്ധമൂട്ടേണ്ടുന്ന ദിവസങ്ങളിലല്ലാതെ അകത്തു കടക്കാറില്ല. മറ്റുള്ള ദിവസങ്ങളിൽ അവിടെച്ചെന്നാൽ യഥാക്രമം പുറത്തു നില്ക്കുകയേ പതിവുള്ളൂ. അതിനാൽ പെരുന്തച്ചൻ അന്നു ചെന്നിട്ടു പടിക്കുപുറത്താണു് നിന്നതു്. അവിടെ നിന്നുകൊണ്ടു് അഗ്നിഹോത്രി അപ്പോൾ എന്തുചെയ്യുകയാണെന്നു് അന്വേഷിച്ചു. അപ്പോൾ അദ്ദേഹം സഹസ്രാവൃത്തി കഴിക്കുകയാണെന്നു ഭൃത്യന്മാർ പറഞ്ഞു. ഉടനെ പെരുന്തച്ചൻ അവിടെയിരുന്നു നിലത്തു് ചെറുതായിട്ടു് ഒരു കുഴി കുഴിച്ചു. പെരുന്തച്ചൻ പിന്നെ അന്വേഷിച്ചപ്പോൾ അഗ്നിഹോത്രി ആദിത്യനമസ്കാരത്തിലായിരുന്നു. അപ്പോഴും പെരുന്തച്ചൻ ഒരു കുഴി കുഴിച്ചു. പിന്നെ അന്വേഷിച്ചപ്പോൾ അഗ്നിഹോത്രി ഗണപതിഹോമമായിരുന്നു. പെരുന്തച്ചൻ അപ്പോഴും ഒരു കുഴി കുഴിച്ചു. ഇങ്ങനെ പെരുന്തച്ചൻ അന്വേഷിചപ്പോഴൊക്കെ അഗ്നിഹോത്രി വിഷ്ണുപൂജ, ശിവപൂജ, സാളഗ്രാമപുഷ്പാഞ്ജലി, വൈശ്യം മുതലായി ഓരോന്നു കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴെല്ലാം പെരുന്തച്ചൻ ഓരോ കുഴി കുഴിക്കുകയും ചെയ്തു. നേരം ഉച്ചയായപ്പോഴേക്കും അഗ്നിഹോത്രി പുറത്തുവന്നു. അപ്പോൾ പെരുന്തച്ചൻ “തേവാരമെല്ലാം കഴിഞ്ഞോ?” എന്നു ചോദിച്ചു.

അഗ്നിഹോത്രി
ഓ! ഏകദേശം കഴിഞ്ഞു. പെരുന്തച്ചൻ വന്നിട്ടു് വളരെ നേരമായി, അല്ലേ? ഇരുന്നു മുഷിഞ്ഞായിരിക്കും.
പെരുന്തച്ചൻ
ഒട്ടും മുഷിഞ്ഞില്ല. എനിക്കും ഇവിടെ മിനക്കേടുണ്ടായില്ല. ഇവിടെ ഞാൻ അനേകം കുഴികൾ കുഴിച്ചു. പക്ഷേ, ഒന്നിലും വെള്ളം കണ്ടില. ഇത്രയും നേരംകൊണ്ടു് അനേകം കുഴികൾ കുഴിക്കാതെ ഒരു കുഴി കുഴിച്ചിരുന്നുവെങ്കിൽ ഇപ്പോൾ വെള്ളം കാണുമായിരുന്നു.

ഇതു കേട്ടപ്പോൾ പെരുന്തച്ചൻ തന്നെ ആക്ഷേപിക്കുകയാണു് ചെയ്തതെന്നും പെരുന്തച്ചൻ പറഞ്ഞതിന്റെ സാരം അനേകമീശ്വരന്മാരെ കുറെശ്ശേ സേവിക്കുന്നതു വെറുതെയാണെന്നും ഒരീശ്വരനെ സേവിച്ചാൽ മതിയെന്നും അതു നല്ലതുപോലെയായാൽ ഫലസിദ്ധി ഉണ്ടാകുമെന്നാണെന്നും ഇതു തന്റെ തേവാരത്തെ സംബന്ധിച്ചാണെന്നും അഗ്നിഹോത്രിക്കു മനസ്സിലാവുകയാൽ അദ്ദേഹം, “പല കുഴികളായാലും അവ പതിവായി കുറെശ്ശേ കുഴിച്ചുകൊണ്ടിരുന്നാൽ കുറച്ചുകാലം കഴിയുമ്പോൾ എല്ലാത്തിലും വെള്ളം കാണുമെന്നാണു് തോന്നിയതു്. എന്നാൽ അവയുടെ അടിയിലുള്ള ഉറവകൾക്കുള്ള പരസ്പരബന്ധമുണ്ടായിരിക്കുന്നതുകൊണ്ടു് എല്ലാത്തിന്റെയും ചുവടു് ഒന്നുതന്നെയാണെന്നു വിചാരിക്കാവുന്നതുമാണു്” എന്നു മറുപടി പറഞ്ഞു.

പെരുന്തച്ചൻ
ചുവടെല്ലാത്തിനും ഒന്നാണെന്നുള്ള ഓർമ്മ വിട്ടു പോകാതെയിരുന്നാൽ മതി. പിന്നെ എത്രവേണമെങ്കിലും കുഴിക്കാം. എല്ലാത്തിലും വെള്ളവും കാണും.

ഇങ്ങനെ ഒടുക്കം പെരുന്തച്ചൻ അഗ്നിഹോത്രിയുടെ യുക്തി ശരിയാണെന്നു് സമ്മതിക്കുകയും പിന്നെ വന്ന കാര്യം പറഞ്ഞു് പോവുകയും ചെയ്തു.

ഇനി പ്രസിദ്ധനായ പാക്കനാരുടെ ചില കഥകൾ കൂടി പറയാതെ ഉപന്യാസം സമാപിപ്പിക്കുന്നതു ശരിയല്ലെന്നു തോന്നുന്നതിനാൽ അതു ചിലതു പറയാം. പറയനായ പാക്കനാരുടെ ഉപജീവനവും മറ്റും മുറം വിറ്റാണെന്നാണു വെച്ചിരിക്കുന്നതു്. കുലാചാരപ്രകാരമുള്ള പ്രവൃത്തി കൊണ്ടു് ഉപജീവിക്കുന്നതാണു് ശ്രഷ്ഠമെന്നു കാണിക്കാനായിരിക്കും അങ്ങനെ വെച്ചിരിക്കുന്നതു്.

മാതാപിതാക്കളുടെ ചാത്തമൂട്ടാനായി അഗ്നിഹോത്രിയുടെ ഭവനത്തിൽ ചെല്ലുമ്പോൾ പത്തുപേരും ഓരോ വിശിഷ്ടപദാർഥങ്ങൾ കൊണ്ടുചെല്ലുക പതിവുണ്ടു്. പാക്കനാർ മാംസമാണു് കൊണ്ടുചെല്ലുക പതിവു്. അതു് അഗ്നിഹോത്രികളുടെ അന്തർജനത്തിനും ചാത്തക്കാർക്കും വളരെ വ്യസനമാണു്. എങ്കിലും പാക്കനാരുടെ ദിവ്യത്വം വിചാരിച്ചു് ആരുമൊന്നും പറയുകയുമില്ല. കൊണ്ടുചെല്ലുന്നതെല്ലാം അന്തർജനം പാകം ചെയ്കയും ചാത്തക്കാർ ഭക്ഷിക്കയുമാണു് പതിവു്. ഒരിക്കൽ പാക്കനാർ ചെന്നപ്പോൾ പശുവിന്റെ മുല ചെത്തിയെടുത്തു് ഒരിലയിൽ പൊതിഞ്ഞുകെട്ടി കൊണ്ടുവന്നു. വെലിക്കു വേണ്ടുന്ന സാധനങ്ങൾ വെയ്പു തുടങ്ങിയപ്പോൾ അന്തർജനം ഈ പൊതിയഴിച്ചുനോക്കി. പശുവിന്റെ മുലയാണെന്നറിഞ്ഞപ്പോൾ എന്തായാലും ഇതു് പാകം ചെയ്യാൻ കഴികയില്ലെന്നു നിശ്ചയിച്ചു് അതു് അങ്ങനെതന്നെ പൊതിഞ്ഞുകെട്ടി നടുമുറ്റത്തു കൊണ്ടുപോയി കുഴിച്ചിട്ടു. ചാത്തക്കാരനെ ഇരുത്തി വെലിയും തുടങ്ങി. ചാത്തക്കാരനു് ഓരോ സാധനങ്ങൾ വിളമ്പിത്തുടങ്ങിയപ്പോൾ പാക്കനാരു കൊണ്ടുവന്ന സാമാനംകൊണ്ടുള്ള കറികളൊന്നും കാണായ്കയാൽ “ഞാൻ കൊണ്ടുവന്നതെവിടെ?” എന്നു പാക്കനാരു ചോദിച്ചു. അന്തർജനം ഒന്നും പറയാതെ നിന്നതിനാൽ സത്യം പറയാനായി അഗ്നിഹോത്രികൾ നിർബന്ധിക്കുകയും അന്തർജനം പരമാർത്ഥമൊക്കെ പറയുകയും ചെയ്തു. അപ്പോൾ പാക്കനാർ “എന്നാൽ അതു കിളിർത്തോ എന്നു നോക്കൂ” എന്നു പറഞ്ഞു. അന്തർജനം ചെന്നു നോക്കിയപ്പോൾ അതു കിളിർത്തു് അവിടെയൊക്കെപ്പടർന്നു നിറച്ചു കായുമായി കിടക്കുന്നതു കണ്ടു. വിവരം പറഞ്ഞപ്പോൾ “അതിന്റെ കായ് പറിച്ചു് ഒരുപ്പേരിയെങ്കിലും ഉണ്ടാക്കിക്കൊണ്ടുവരൂ” എന്നു പാക്കനാർ പറഞ്ഞു. ചാത്തക്കാരന്റെ ഊണു് കഴിയുന്നതിനുമുമ്പേ അതിന്റെ കായ്കൾകൊണ്ടു് ഉപ്പേരി ഉണ്ടാക്കിക്കൊണ്ടുവന്നു വിളമ്പി. അങ്ങനെ ഉണ്ടായതാണു് കോവലു്. കോവൽക്കാ ഇപ്പോഴും വെലിക്കു പ്രധാനമാണല്ലോ. “കോവലും കോഴിയുമുള്ള ദിക്കിൽ വെലിയിടണമെന്നില്ല” എന്നൊരു വാക്കും പ്രസിദ്ധമാണു്. കോവലുള്ള ദിക്കിൽ വെലിയിട്ടില്ലെങ്കിലും പിതൃക്കൾ പ്രസാദിച്ചുകൊള്ളുമെന്നും കോഴിയുള്ള ദിക്കിൽ ശുദ്ധമായിട്ടു വെലിയിടാൻ പ്രയാസമാകയാൽ വെലിയിട്ടതുകൊണ്ടും വിശേഷമില്ലെന്നുമാണു് ഇതിന്റെ സാരം. ഇതിൽനിന്നു പാക്കനാരുടെയും കോവലിന്റെയും മാഹാത്മ്യം എത്രയുണ്ടെന്നു സ്പഷ്ടമാകുന്നുണ്ടല്ലോ.

Chap6pge44.png

ഒരു ദിവസം പാക്കനാരും ഭാര്യയും കൂടി കാട്ടിൽ വിറകൊടിച്ചുകൊണ്ടു നിൽക്കുമ്പോൾ അതിനടുത്തുള്ള വഴിയിലൂടെ ഒരു നമ്പൂരി വന്നു. അദ്ദേഹം ഇവരെക്കണ്ടു വഴിമാറാൻ പറഞ്ഞു. അപ്പോൾ പറക്കള്ളി നമ്പൂരി കേൾക്കാതെ പതുക്കെ “മകളെ ഭാര്യയാക്കിവെച്ചുകൊണ്ടിരിക്കുന്ന ഇയ്യാൾക്കെന്തിനാണു് വഴിമാറിക്കൊടുക്കുന്നതു്” എന്നു പറഞ്ഞു. അപ്പോൾ പാക്കനാർ “ഛീ അങ്ങനെ പറയരുതു്, ഒരട്ട ശേഷിച്ചിട്ടുണ്ടായിരുന്നു; അതു് നിനക്കുമായി” എന്നു പറഞ്ഞു. രണ്ടുപേരും വഴിമാറിക്കൊടുക്കുകയും നമ്പൂരി കടന്നു പോവുകയും ചെയ്തതിന്റെ ശേഷം പറക്കള്ളി “ഒരട്ടയുണ്ടെന്നു പറഞ്ഞതിന്റെ സാരമെന്താണു്? അതെനിക്കു് മനസ്സിലായില്ല” എന്നു പറഞ്ഞു. ഉടനെ പാക്കനാർ “അതു പറയാം. കേട്ടോളൂ” എന്നു പറഞ്ഞു് താഴെ വരുന്ന പ്രകാരം പറഞ്ഞു.

ഈ നമ്പൂരിയുടെ അന്തർജനം ഒരു ദിവസം അത്താഴത്തിനു് അരിവെച്ചതിൽ ഒരു അട്ട വീണു. ഉടനെ ആ വിവരം അന്തർജനം നമ്പൂരിയോടു് പറഞ്ഞു. ആ ചോറു ഭൃത്യന്മാർക്കു കൊടുക്കുന്നതിനു ശട്ടം കെട്ടി. അന്തർജനം അപ്രകാരം ചെയ്കയും ചെയ്തു. ആ അട്ട വീണ ചോറു് ഭൃത്യന്മാർക്കു് കൊടുപ്പിച്ചതിലുള്ള പാപഫലത്തെ ഇദ്ദേഹത്തെ അനുഭവിപ്പിക്കുന്നതിനായി പരലോകത്തിൽ ഒരുകുന്നട്ടയെ കൂട്ടീട്ടുണ്ടായിരുന്നു. ഇദ്ദേഹം മരിച്ചു് അവിടെ ചെല്ലുമ്പോൾ ആ അട്ടയെ മുഴുവനും ഇദ്ദേഹത്തെ തീറ്റണമെന്നാണു് യമധർമ്മരാജാവു് നിശ്ചയിച്ചിരുന്നതു്. ആ വിവരം ചിത്രഗുപ്തനു് മനസ്സിലായി. ഈ നമ്പൂരി ദിവസംതോറും അത്താഴം കഴിഞ്ഞു കിടക്കുന്ന സമയം “ചിത്രഗുപ്തായ നമഃ” എന്നു പറഞ്ഞുംകൊണ്ടാണു് കിടക്കുക പതിവു്. അതിനാൽ ചിത്രഗുപ്തൻ ഈ നമ്പൂരി ദിവസം തോറും എന്നെ പ്രാർത്ഥിച്ചുകൊണ്ടാണല്ലോ കിടക്കുന്നതു്. അദ്ദേഹത്തിനു് എന്തെങ്കിലും ഒരു സഹായം ചെയ്തുകൊടുക്കാതിരുന്നാൽ കഷ്ടമാണു്. അദ്ദേഹം മരിച്ചിവിടെ വരുമ്പോൾ ഈ അട്ടകളെയൊക്കെ തിന്നേണ്ടതായും വന്നിരിക്കുന്നു. അതിനാൽ അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു് ഈ വിവരം ധരിപ്പിക്കയും ഇതിനൊരു പ്രതിവിധി പറഞ്ഞുകൊടുക്കുകയും ചെയ്യണം എന്നു വിചാരിച്ചു് നിശ്ചയിച്ചു. ഉടനെ ചിത്രഗുപ്തൻ പ്രത്യക്ഷമായി നമ്പൂരിയുടെ അടുക്കൽ ചെന്നു. ചിത്രഗുപ്തനെ കണ്ടപ്പോൾ ഒരു സാധാരണ മനുഷ്യനല്ലെന്നു തോന്നുകയാൽ നമ്പൂരി എണീറ്റു വന്ദിച്ചു് “അല്ലയോ സ്വാമിൻ! അവിടുന്നു് ആരാണെന്നും ഇവിടെ വന്നതെന്തിനാണെന്നും ഞാനറിയുന്നില്ല. അതിനാൽ അവിടുന്നരുളിച്ചെയ്താലും” എന്നു പറഞ്ഞു.

ചിത്രഗുപ്തൻ
ഞാൻ ചിത്രഗുപ്തനാണു്. അങ്ങു് പ്രതിദിനം കിടക്കുന്ന സമയം എന്നെ പ്രാർത്ഥിക്കുന്നുണ്ടല്ലോ. അങ്ങേയ്ക്കു വലിയതായിരിക്കുന്ന ഒരു കഷ്ടസംഭവം വരാനിരിക്കുന്നു. അതറിയാനായിട്ടാണു് ഇപ്പോൾ ഞാനിവിടെ വന്നതു്.
നമ്പൂരി
(വീണ്ടും വന്ദിച്ചിട്ടു്) അയ്യോ! എന്താണാവോ? അവിടുന്നരുളിച്ചെയ്തു കേൾപ്പാൻ ഞാനാഗ്രഹിക്കുന്നു.
ചിത്രഗുപ്തൻ
അങ്ങു് ഒരു ദിവസം അട്ട വീണ ചോറു് ഭൃത്യന്മാർക്കു് കൊടുപ്പിച്ചല്ലോ. അതിനാൽ അങ്ങു് മരിച്ചു പരലോകത്തു വരുമ്പോൾ തീറ്റാനായിട്ടു് അവിടെ ഒരു കുന്നട്ടയെ കൂട്ടീട്ടുണ്ടു്. തക്കതായ പ്രതിവിധി എന്തെങ്കിലും ചെയ്യാത്തപക്ഷം ആ അട്ടയെ എല്ലാം അങ്ങു തിന്നേണ്ടിവരും. അവരവർ ചെയ്യുന്ന പാപത്തിന്റെ ഫലം അവരവർ അനുഭവിക്കാതെ നിവൃത്തിയില്ല. ഈ സംഗതിയിൽ ഞാൻ വിചാരിച്ചാലും അപ്പോൾ ഒരു സഹായവും ചെയ്യാൻ കഴിയുന്നതല്ല. അതിനാലാണു് മുൻകൂട്ടി അറിയിച്ചതു്.
നമ്പൂരി
അയ്യോ സ്വാമിൻ! ഞാനെന്തു വേണ്ടൂ? എന്റെ അറിവില്ലായ്മകൊണ്ടു് അങ്ങനെ ചെയ്തുപോയി. ഇനി അതിനെന്തു പ്രതിവിധിയാണു് ചെയ്യേണ്ടതു്? അതും അവിടുന്നുതന്നെ പറഞ്ഞുതരണം. അല്ലാതെ എനിക്കൊന്നും അറിഞ്ഞുകൂടാ.
ചിത്രഗുപ്തൻ
ആട്ടെ, ഞാനൊരു കാര്യം പറയാം. അപ്രകാരം ചെയ്താൽ മതി. അങ്ങയുടെ പുത്രിയും യൗവ്വനയുക്തയുമായ ഒരു കന്യക ഇവിടെയുണ്ടലോ. ഇനി കുറച്ചുകാലംകൂടി കഴിഞ്ഞിട്ടേ ആ കന്യകയെ വിവാഹം കഴിച്ചുകൊടുക്കാവൂ. നാളെ മുതൽ അങ്ങയുടെ ശുശ്രൂഷകളെല്ലാം ആ കന്യകയെക്കൊണ്ടു ചെയിക്കണം. എന്നാൽ മതി. ഈ സംഗതിയൊന്നും ആരോടും പറയുകയുമരുതു്.

എന്നിങ്ങനെ പറഞ്ഞ ഉടനെ ചിത്രഗുപ്തൻ മറയുകയും ചെയ്തു. ഈ പറഞ്ഞതുപോലെ പിറ്റേദിവസം മുതൽ പല്ലു തേക്കാനുള്ളതുണ്ടാക്കിക്കൊടുക്കുക, മുറുക്കാനുണ്ടാക്കിക്കൊടുക്കുക, ചോറു വിളമ്പിക്കൊടുക്കുക, കിടക്കാൻ വിരിച്ചുകൊടുക്കുക മുതലായ സകല പ്രവൃത്തികളും നമ്പൂരി തന്റെ പുത്രിയെക്കൊണ്ടു ചെയ്യിച്ചുതുടങ്ങി. ഈ വക പ്രവൃത്തികൾ മറ്റാരും ചെയ്യാൻ നമ്പൂരി സമ്മതിക്കയില്ല. പുത്രിയെക്കുറിച്ചു് പതിവിലധികം സ്നേഹവും ഭാവിച്ചുതുടങ്ങി. ഇങ്ങനെ കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും ജനങ്ങൾക്കു് കുറേശ്ശെ ദുഃശങ്ക തുടങ്ങി. ആളുകൾ അങ്ങുമിങ്ങും കുറേശ്ശെ കുശുകുശുത്തു തുടങ്ങി. എന്തിനു വളരെപ്പറയുന്നു? കുറഞ്ഞൊരു ദിവസംകൊണ്ടു് നീ പറഞ്ഞതുപോലെ പരക്കെ എല്ലാവരും പറഞ്ഞുതുടങ്ങി. തന്റെ പുത്രിയെക്കുറിച്ചു് ക്രമവിരോധമായ യാതൊരു വിചാരവും ആഗ്രഹവും നമ്പൂരിയുടെ മനസ്സിൽ ഉണ്ടായിട്ടുമില്ല. വെറുതെ ഈ ശുദ്ധബ്രാഹ്മണനെക്കുറിച്ചു് ദോഷാരോപണം ചെയ്യുന്നവർക്കായി പരലോകത്തിൽ കൂട്ടിയിരുന്ന അട്ടകളെ വീതിച്ചുതുടങ്ങി. അങ്ങനെ ഓരോരുത്തർക്കു വീതിച്ചുവീതിച്ചു് ഒരട്ട അവിടെ ശേഷിച്ചിട്ടുണ്ടായിരുന്നു. അതിപ്പോൾ നിനക്കുമായി എന്നാണു് ഞാൻ പറഞ്ഞതിന്റെ സാരം.”

ഇങ്ങനെ പാക്കനാർ പറഞ്ഞുകേട്ടപ്പോൾ പറക്കള്ളിക്കു് പരമാർത്ഥം മനസ്സിലാവുകയും വെറുതെ നമ്പൂരിയെ ദുഷിച്ചു പാപം സമ്പാദിച്ചതിനെക്കുറിച്ചു് പശ്ചാത്താപം ഉണ്ടാവുകയും ചെയ്തു. ഇതുകൊണ്ടു് പാക്കനാർക്കു് പരലോകകാര്യങ്ങൾകൂടി അറിയാമെന്നു് സ്പഷ്ടമാകുന്നു.

പിന്നെ ഒരു ദിവസം പാക്കനാർ തന്റെ മാടത്തിലിരിക്കുമ്പോൾ അതിനടുത്തുള്ള വഴിയിലൂടെ ബ്രാഹ്മണർ പോകുന്നതു കണ്ടു. പാക്കനാർ എണീറ്റു വന്ദിച്ചു് “തമ്പുരാക്കന്മാർ എങ്ങോട്ടാണു് എഴുന്നള്ളത്തു്?” എന്നു ചോദിച്ചു.

ബ്രാഹ്മണർ
ഞങ്ങൾ കാശിയിൽ ഗംഗാസ്നാനത്തിനു് പോവുകയാണു്.
പാക്കനാർ
എന്നാൽ അടിയൻ ഒരു വടികൂടി തന്നയയ്ക്കാം. അതുകൂടി ആ ഗംഗാനദിയിൽ ഒന്നു മുക്കിക്കൊണ്ടുവന്നു് തരാമെങ്കിൽ വലിയ ഉപകാരമായിരുന്നു.
ബ്രാഹ്മണർ
ഓഹോ! അതിനെന്തു വിരോധം? എന്നാൽ ഇതെന്തിനായിട്ടാണെന്നുകൂടി അറിഞ്ഞാൽക്കൊള്ളാമെന്നുണ്ടു്.

പാക്കനാർ: അതൊക്കെ തിരിയെ എഴുന്നള്ളൂമ്പോൾ അറിയിക്കാം. “ഓഹോ! എന്നാലതു മതി” എന്നു പറഞ്ഞു് ബ്രാഹ്മണർ പാക്കനാരോടു് ഒരു വടിയും വാങ്ങിക്കൊണ്ടുപോയി. അവർ കാശിയിലെത്തി ഗംഗയിൽ സ്നാനത്തിനായിച്ചെന്ന സമയം പറഞ്ഞിരുന്നതുപോലെ ആ വടി ഗംഗയിൽ മുക്കി. അപ്പോൾ വെള്ളത്തിന്നടിയിൽ നിന്നുകൊണ്ടു് ഒരാൾ വലിച്ചുപിടിച്ചാലത്തെപ്പോലെ വടി വെള്ളത്തിന്നടിയിലേക്കു് താണുപോയി. അപ്പോൾ ബ്രാഹ്മണർക്കു് വളരെ വിഷാദമായി. “കഷ്ടം! പാക്കനാരുടെ വടി പോയല്ലോ. ഇനി തിരിച്ചുചെല്ലുമ്പോൾ അവനോടെന്തു പറയുന്നു? ഉണ്ടായ പരമാർത്ഥം പറയാം. അല്ലാതെ നിവൃത്തിയില്ലല്ലോ” എന്നൊക്കെപ്പറഞ്ഞുകൊണ്ടു് എല്ലാവരും സ്നാനം കഴിച്ചു കേറി. പിന്നെ വിശ്വനാഥദർശനം മുതലായതെല്ലാം കഴിച്ചു. അവർ പിന്നെയും പല പുണ്യസ്ഥലങ്ങളിൽ സഞ്ചരിക്കയും തീർഥങ്ങളിൽ സ്നാനം ചെയുകയും പല ദേവാലയങ്ങളിൽ ദർശനം കഴിക്കയും മറ്റും ചെയ്തു തിരിച്ചു പാക്കനാരുടെ പടിക്കൽ വന്നു. ഉടനെ പാക്കനാർ എണീറ്റു ചെന്നു വന്ദിച്ചിട്ടു് “അടിയന്റെ വടിയെവിടെ?” എന്നു ചോദിച്ചു.

ബ്രാഹ്മണർ
വടി പൊയ്പ്പോയല്ലോ, പാക്കനാരേ! പാക്കനാർക്കു് മുഷിച്ചിൽ തോന്നരുതു്. ഞങ്ങൾക്കു് കൈമോശം വന്നുപോയതാണു്.
പാക്കനാർ
ആട്ടെ, എവിടെയാണതു പോയതു്?
ബ്രാഹ്മണർ
ഞങ്ങൾ കാശിയിലോളം ഭദ്രമായി സൂക്ഷിച്ചു കൊണ്ടുപോയി. അവിടെക്കൊണ്ടുചെന്നു് ഗംഗയിൽ മുക്കിയപ്പോൾ വെള്ളത്തിൽ താണുപോവുകയാണു് ചെയ്തതു്.
Chap6pge47.png

ഉടനെ പാക്കനാർ, “ഗംഗയിലാണോ പോയതു്? എന്നാൽ നിവൃത്തിയുണ്ടു്” എന്നു പറഞ്ഞു്, പാക്കനാരുടെ പടിക്കലുള്ള കുളത്തിന്റെ വക്കത്തു് ചെന്നു് “വടി ഇങ്ങോട്ടു കാണട്ടെ” എന്നു പറഞ്ഞു. ഉടനെ ആ കുളത്തിലെ വെള്ളത്തിൽ നിന്നു് വടി പൊങ്ങിവരികയും പാക്കനാരെടുക്കുകയും ചെയ്തു. ഇതു കണ്ടപ്പോൾ ലോകത്തിൽ വെള്ളമായിക്കാണുന്നതെല്ലാം ഗംഗയാണെന്നും ഭക്തിയുള്ളവർക്കു ഗംഗാസ്നാനത്തിനു കാശിയിൽ പോകണമെന്നില്ലെന്നും തങ്ങളെ ബോദ്ധ്യപ്പെടുത്താനായിട്ടാണു് പാക്കനാർ വടി തന്നയച്ചതെന്നു് ബ്രാഹ്മണർക്കു മനസ്സിലായി. പിന്നെ പാക്കനാരുടെ മനഃശുദ്ധിയെയും ഭക്തിവിശ്വാസങ്ങളെയും ദിവ്യത്വത്തെയും കുറിച്ചു ശ്ലാഘിക്കയും വിസ്മയിക്കയും തങ്ങളുടെ അന്ധതയെക്കുറിച്ചു ലജ്ജിക്കയും തന്നെത്താൻ നിന്ദിക്കയും ചെയ്തുകൊണ്ടു് ബ്രാഹ്മണർ പോവുകയും ചെയ്തു.

ബ്രാഹ്മണകുലാഗ്രസരനായ ആഴുവാഞ്ചേരി തമ്പ്രാക്കൾക്കു “തമ്പ്രാക്കൾ”എന്നുള്ള പേരു സിദ്ധിചതു് ഈ പാക്കനാരിൽ നിന്നാണെന്നു് കേട്ടിട്ടുണ്ടു്. തമ്പ്രാക്കൾ എവിടെയോ ഒരു രാജാവിന്റെ ഹിരണ്യഗർഭം കഴിഞ്ഞു കിട്ടിയ സ്വർണം കൊണ്ടുള്ള ഒരു പശുവിനെ ഭൃത്യന്മാരെക്കൊണ്ടു് കെട്ടിയെടുപ്പിച്ചു കൊണ്ടുപോവുമ്പോൾ പാക്കനാർ കണ്ടു. ഉടനെ വഴിയിൽച്ചെന്നു തടഞ്ഞുകൊണ്ടു് “ചത്ത പശുവിന്റെ അവകാശം അടിയനാണു്. അതിനാൽ ഇതിനെ തന്നയയ്ക്കില്ല” എന്നു പറഞ്ഞു.

തമ്പ്രാക്കൾ
ചത്തതല്ല. അതു ജീവനുള്ളതാണു്.
പാക്കനാർ
എന്നാൽ കെട്ടിയെടുക്കണമെന്നില്ലല്ലോ. ജീവനുള്ളതാണെങ്കിൽ നടത്തിക്കൊണ്ടു പോകണം.

ഉടനെ തമ്പ്രാക്കൾ പശുവിനെ അവിടെ നിറുത്താൻ പറഞ്ഞു. ഭൃത്യന്മാർ താഴെ നിറുത്തി, തണ്ടും, കയറും അഴിച്ചെടുത്തു മാറി നിന്നു. തമ്പ്രാക്കൾ കുറച്ചു പുല്ലു പറിച്ചെടുത്തു കാട്ടി പശുവിനെ വിളിച്ചുകൊണ്ടു മുമ്പെ നടന്നു. അദ്ദേഹത്തിന്റെ തപഃശക്തികൊണ്ടു് ആ പശു അചേതനവസ്തുവായ സ്വർണമാണെങ്കിലും പിന്നാലെ നടന്നുചെന്നു. അതുകണ്ടപ്പോൾ പാക്കനാർ ദൂരെ മാറിനിന്നു തൊഴുതുകൊണ്ടു് “എല്ലാത്തമ്പ്രാക്കളും തമ്പ്രാക്കൾ. ആഴുവാഞ്ചേരി തമ്പ്രാക്കൾ തമ്പ്രാക്കൾ” എന്നു പറഞ്ഞു. അന്നുമുതൽക്കാണു് തമ്പ്രാക്കളെന്നു പേരു നടപ്പായതു്. ഇപ്പോഴും എല്ലാവരും അങ്ങനെയാണല്ലോ പറഞ്ഞുവരുന്നതു്. തമ്പുരാക്കൾ എന്നു പേരുള്ളതു പറയൻ പറഞ്ഞപ്പോൾ തമ്പ്രാക്കൾ എന്നായതായിരിക്കാം. പാക്കനാരു പറഞ്ഞ ആ വാക്കിനെ എല്ലാവരും സ്വീകരിക്കയും ഏതത്കാലപര്യന്തം തന്നെ പറഞ്ഞുവരികയും ചെയ്യുന്നതുകൊണ്ടുതന്നെ പാക്കനാർ സാമാന്യനല്ലെന്നു് തെളിവാകുന്നു.

ഇങ്ങനെ ഈ മഹാന്മാരുടെ കഥകൾ അവസാനമില്ലാതെയുണ്ടു്. മേൽപ്പറഞ്ഞ അഗ്നിഹോത്രി, നാറാണത്തുഭ്രാന്തൻ, അകവൂർ ചാത്തൻ, പെരുന്തച്ചൻ, പാക്കനാർ എന്നിവരെപ്പോലെത്തന്നെ ശേഷമുള്ള വടുതല നായർ, കാരയ്ക്കലമ്മ, ഉപ്പുകൂറ്റൻ, തിരുവരങ്കയത്തു പാണനാർ, വള്ളോൻ, രജകൻ എന്നിവരും ദിവ്യന്മാരാകയാൽ പല അത്ഭുതകർമ്മങ്ങളും ചെയ്തിട്ടുണ്ടായിരിക്കണം. എങ്കിലും ഒടുവിൽ പറഞ്ഞ ആറുപേരുടെയും കഥകൾ അത്ര പ്രസിദ്ധമായി ഒന്നും കേട്ടിട്ടില്ല. അഗ്നിഹോത്രി, രജകൻ, പെരുന്തച്ചൻ, വള്ളോൻ, പാണനാർ, പാക്കനാർ ഇവർ ഇന്നിന്ന ജാതിക്കാരാണെന്നു് അവരുടെ പേരുകൾകൊണ്ടും ചരിത്രം കൊണ്ടും സ്പഷ്ടമാകുന്നു. എന്നാൽ ശേഷമുള്ളവർ ഏതേതു ജാതിക്കാരാണെന്നറിയുന്നതിനു് തക്കതായ ലക്ഷ്യമൊന്നും കാണുന്നില്ല. കാരയ്ക്കലമ്മ ക്ഷത്രിയസ്ത്രീയും നാറാണത്തു ഭ്രാന്തൻ ഇളയതും, അകവൂർ ചാത്തൻ വൈശ്യനും വടുതല നായർ ശൂദ്രനും ഉപ്പുകൂറ്റൻ മാപ്പിളയും ആണെന്നു ചിലർ പറയുന്നു. ഇതൊരടിസ്ഥാനമില്ലാത്ത വാക്കായതിനാൽ വിശ്വസിക്കാമെന്നു തോന്നുന്നില്ല.

ഇപ്രകാരംതന്നെ വരരുചിയുടെ ചരിത്രത്തിലും ചില സംശയങ്ങളുണ്ടു്. മലയാളത്തിൽ നടപ്പുള്ള വാക്യം, പരല്പേരു മുതലായവയുടെ കർത്താവു് വരരുചിയല്ലെന്നും ഇദ്ദേഹം ഉണ്ടാക്കീട്ടുള്ള സൂത്രവാർത്തികങ്ങൾക്കു വാക്യങ്ങളെന്നു പറയാറുള്ളതിനാൽ ഇങ്ങനെ ഒരു സംസാരം നടപ്പാകാനിടയായതാണെന്നും ചില വിദ്വാന്മാർക്കഭിപ്രായമുണ്ടു്. ഭാഷാചരിത്രകർത്താവു് ഈ അഭിപ്രായം അറിഞ്ഞിട്ടുണ്ടെന്നുതന്നെ തോന്നുന്നില്ല.

പിന്നെ വരരുചി പറയിയായ ആ കന്യകയെ വിവാഹം ചെയ്തിരുന്നുവോ, ചെയ്തിരുന്നില്ലെങ്കിൽ വൈശ്യം കഴിക്കാനാവശ്യപ്പെട്ടതു് എന്തുകൊണ്ടു്, വിവാഹം കഴിഞ്ഞിട്ടിലാത്തവർക്കു് വൈശ്യം പതിവുണ്ടോ, മുമ്പു വിവാഹം കഴിച്ചിരുന്നു എങ്കിൽ പരദേശബ്രാഹ്മണർക്കു് രണ്ടാമതു് ഒരു വിവാഹംകൂടി കഴിക്ക വിഹിതമാണോ, അങ്ങനെ നടപ്പുണ്ടോ എന്നിങ്ങനെ സംശയങ്ങളുമുണ്ടു്. ഇവയെക്കുറിച്ചെല്ലാം നിശ്ചയവും അറിവുമുള്ള മഹാന്മാർ യുക്തിയുക്തമായി പ്രസ്താവിക്കുന്നതായാൽ അതൊരു പരോപകാരമായിത്തീരുന്നതാണു്.